വചനപരിച്ഛേദം - 40.

40- മക്കള്‍ മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍.

 1. ശമുഃ 8;3.'അവന്റെ പുത്രന്മാര്‍ അവന്റെ വഴിയില്‍ നടക്കാതെ ദുരാഗ്രഹികളായി കൂലി വാങ്ങി ന്യായം മറിച്ചു പോന്നു.

            ശമുവേല്‍ പ്രവാചകന്റെ ജീവിതത്തിലെ ഒരു സ്വകാര്യദുഃഖമാണു ഈ വാക്യത്തില്‍ കാണുന്നതു. വാര്‍ദ്ധക്യകാലത്തു ആശ്വാസവും സമാധാനവും ബലവും ആയിരിക്കേണ്ടവരാണു മക്കള്‍. എല്ലാ മാതാപിതാക്കളുടെയും ശുഭമായ ചിന്തയും പ്രതീക്ഷയും ആഗ്രഹവും അതുതന്നെയായിരിക്കും. മക്കളുടെ നന്മ കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി അനിര്‍വ്വചനീയമാണു.അതു എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതു നിഷേധിക്കുവാന്‍ കഴിയാത്ത ഒരു സത്യമാണു. ആധുനിക കാലത്തു അതു കുറെക്കൂടെ പ്രസക്തവുമാണു. ഇവിടെ ശമുവേല്‍ പ്രവാചകനും മക്കളെക്കുറിച്ചുള്ള ശുഭചിന്തകളൊക്കെ നഷ്ടപ്പെട്ടവനായി തീര്‍ന്നിരിക്കുന്നു. തന്റെ മക്കള്‍ തന്നെപ്പോലെയോ തന്നേക്കാള്‍ വലിയവരോ ആയിത്തീരണമെന്നുള്ള മോഹം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകും. ശമുവേല്‍ പ്രവാചകനും തന്റെ ആഗ്രഹസാഫല്യത്തിനായി , തന്റെ വഴിയില്‍ തന്നെ അവര്‍ സഞ്ചരിക്കണമെന്ന ആഗ്രഹത്തോടെ മക്കളെ രണ്ടു പേരേയും യിസ്രായേലിന്റെ ന്യായാധിപന്മാരാക്കി. എന്നാല്‍ അവരാകട്ടെ, പിതാവായ ശമുവേല്‍ പ്രവാചകന്‍ ആഗ്രഹിച്ചതുപോലെ അവന്റെ വഴിയില്‍ തുടരാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചു വന്നു. യിസ്രായേല്‍ ജനവും ശ്രേഷ്ഠനായ ശമുവേല്‍ പ്രവാചകന്റെ പുത്രന്മാരില്‍ നിന്നു ഇങ്ങനെ പ്രതീക്ഷിച്ചു കാണുകയില്ല. ശമുവേല്‍ പ്രവാചകന്റെ പുത്രന്മാരുടെ ചെയ്തികള്‍ യിസ്രായേല്‍ ജനതയ്ക്കും ദുഖഹേതുകമായി ഭവിച്ചു. അവര്‍ പരാതിയുമായി ശമുവേല്‍ പ്രവാചകന്റെ അടുക്കല്‍ എത്തി. തന്റെ മക്കളെക്കുറിച്ചു കേള്‍ക്കുവാന്‍ പാടില്ലാത്തതു കേള്‍ക്കുമ്പോള്‍ ഒരു പിതാവിന്റെ മാനസ്സീകാവസ്ഥ എങ്ങനെയുള്ളതായിരിക്കും എന്നു ഊഹിക്കാവുന്നതാണു. ശമുവേല്‍ പ്രവാചകന്റെ അപ്പോഴത്തെ മാനസ്സീകാവസ്ഥയെ കുറിച്ചു വി.വവേദപുസ്തകം ഒന്നും പറയുന്നില്ല. ഒരുപക്ഷെ ദൈവത്തിന്റെ കൃപ നിരന്തരമായി പ്രാപിച്ചു യിസ്രായേലിനെ നേരായ പാതയില്‍ നയിച്ച ശമുവേല്‍ പ്രവാചകന്‍ ഇതു ദൈവനിയോഗമാണെന്നു വിശ്വസിച്ചു സമാശ്വസിച്ചു കാണുമെന്നു കരുതാം.
                   ശമുവേല്‍ പ്രവാചകനു ഇങ്ങനെയൊരു ദുഃഖം, അതും വാര്‍ദ്ധക്യകാലത്തു ഉണ്ടായതു എന്തു കൊണ്ടു എന്ന ചോദ്യവും ഇവിടെ പ്രസക്തമാണു. ജനനത്തിനു മുമ്പു തന്നെ ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെട്ടു ബാല്യം മുതല്‍ ദൈവഭവനത്തില്‍ വളര്‍ന്നു ചെറുപ്പത്തില്‍ തന്നെ ദൈവത്തിന്റെ അരുളപ്പാടു ലഭിച്ചു യിസ്രായേലിന്റെ വലിയ പ്രവാചകനായിരുന്നു ശമുവേല്‍ പ്രവാചകന്‍ എന്നു ഓര്‍ക്കുമ്പോള്‍ ഇതു എന്തൊരു വിരോധാഭാസമാണു എന്നു തോന്നിപ്പോകും. മക്കളുടെ വ്യതിചലിച്ച ജീവിതത്തിനു മാതാപിതാക്കള്‍ ഒരുപരിധിവരെ കാരണക്കാരാണു എന്നു പറയാറുണ്ടു. പലപ്പോഴും മാതാപിതാക്കള്‍ മക്കള്‍ക്കു നല്ല മാതൃകയായി തീരുന്നില്ലായെന്നതു അതിനു ഒരു കാരണമാണു. യാക്കോബിന്റെ മക്കളായ ലേവിയും ശമയോനും ദീനയും തെറ്റുകളിലേക്കു വഴുതിവീണതു പിതാവെന്ന നിലയില്‍ നല്ല മാതൃക കാട്ടിക്കൊടുക്കുവാന്‍ കഴിയാതെ പോയതാണു കാരണം.അന്ധനായ അപ്പനെ കബളിപ്പിക്കുകയും ബേഥേലില്‍ പാര്‍ക്കുന്നതിനു പകരം ശേഖേമില്‍ പോയി പാര്‍ക്കുകയും ചെയ്തതുകൊണ്ടാണു യാക്കോബിനു മക്കളില്‍ നിന്നു ദുര്യോഗങ്ങള്‍ അനുഭവിക്കേണ്ടതായി വന്നതെന്നു നാം ചിന്തിച്ചതാണു. മക്കളെക്കുറിച്ചു ഓര്‍ത്തു നെടുവീര്‍പ്പിടുന്ന യാക്കോബിനെ പോലെയോ ദാവീദിനെ പോലെയോ ഉള്ള ജീവിതത്തിന്റെ ഉടമയായിരുന്നില്ല ശമുവേല്‍ എന്നതാണു ചോദ്യമായി മനസ്സില്‍ നില്ക്കുന്നതു്. ദൈവത്തിന്റെ വഴികളും പദ്ധതികളും മനുഷ്യനു മനസ്സിലാക്കുവാന്‍ പ്രയാസമാണു എന്നു ഇവിടെയും വെളിവാകുന്നു. വി.വേദപുസ്തകത്തിലെ വിശ്വാസവീരന്മാരെല്ലാം ഈ സത്യം തിരിച്ചറിഞ്ഞു അലോസരമുളവാക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ മൗനമായും ചോദ്യം ചെയ്യാതെയും സ്വീകരിച്ചവരാണു. അവര്‍ക്കു നേരിടേണ്ടി വന്ന ദുഃഖകരമായ അനുഭവങ്ങളിലൂടെ അവര്‍ കൂടുതല്‍ വിശ്വാസസ്ഥിരതയുള്ളവരായി പരിണമിക്കുകയായിരുന്നു.
                 എങ്കിലും ശമുവേല്‍ പ്രവാചകന്റെ ജീവിതം അപഗ്രഥിക്കുമ്പോള്‍ ചില കാരണങ്ങള്‍ ഊഹിച്ചെടുക്കുവാന്‍ കഴിയും. അങ്ങനെ കണ്ടെത്തുന്ന കാരണങ്ങള്‍ ഊഹങ്ങള്‍ മാത്രമായതിനാല്‍ അവ യാഥാര്‍ത്ഥ്യങ്ങളാണെന്നു തീര്‍പ്പു കല്പിക്കുവാന്‍ കഴിയുകയില്ലെങ്കിലും നമ്മുടെ ജീവിതത്തോടു ചേര്‍ത്തു നിറുത്തി നമ്മെ ശോധന ചെയ്യുവാന്‍ പര്യാപ്തങ്ങളായിരുക്കും. ശമുവേന്‍ പ്രവാചകന്റെ സ്വകാര്യജീവിതത്തെ കുറിച്ചു അധികമൊന്നും വി.വേദപുസ്തകം പറയുന്നില്ല. മാതാപിതാക്കന്മാര്‍ എല്ക്കാനായും ഹന്നായും ആയിരുന്നു എന്നും ശമുവേല്‍ നേര്‍ച്ചപുത്രനായിരുന്നുവെന്നും നാസീര്‍ വ്രതക്കാരനായിരുന്നു എന്നും മുലകുടി മാറിയതിനുശേഷം ദേവാലയത്തില്‍ ഏലിപുരോഹിതനോടൊപ്പം ദേവാലയശുശ്രൂഷയില്‍ വ്യാപൃതനായിരുന്നു എന്നും ആദ്യ  അദ്ധ്യായങ്ങളില്‍ കാണുന്നുണ്ടു. ശമുവേല്‍ പ്രവാചകന്റെ പൊതുപ്രവര്‍ത്തനത്തെ കുറിച്ചാണു കൂടുതല്‍ പ്രതിപാദിച്ചിരിക്കുന്നതു. രണ്ടു കാര്യങ്ങള്‍ ബാല്യകാലജീവിതത്തിന്റെ പ്രത്യേകതകളിലേക്കു വെളിച്ചം വീശുന്നവയായി കാണാം. 1.ശമുഃ 2;21.' ശമുവേല്‍ ബാലനോ യഹോവയുടെ സന്നിധിയില്‍ വളര്‍ന്നു വന്നു.' എന്നും 2;26ല്‍. 'ശമുവേല്‍ ബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു വന്നു.' എന്നും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, ദീര്‍ഘകാലമായി യഹോവയുടെ വചനവും ദര്‍ശനവും ഇല്ലാതിരുന്ന കാലത്തു ബാലനായ ശമുവേലിനു അവ ലഭിക്കുവാന്‍ ഈ സ്വഭാവശ്രേഷ്ടത  ഇടയായി. ഒരുപക്ഷെ മോശെയ്ക്കു ശേഷം മോശെയ്ക്കു തുല്യമോ അതിനോടു അടുത്തു നില്ക്കുന്നതോ ആയ ഒരു നിര്‍ണ്ണായക സ്ഥാനം യിസ്രായേല്‍ ചരിത്രത്തില്‍ ശമുവേല്‍ പ്രവാചകനു കല്പിക്കാവുന്നതാണു. യിസ്രായേലിനെ കെട്ടുറപ്പുള്ള ഒരു സമൂഹമായി മാറ്റിയതു മോശെയാണെങ്കില്‍, പ്രഗത്ഭരായ രണ്ടു രാജാക്കന്മാരെ അഭിഷേകം ചെയ്തു ശക്തമായ ഒരു രാഷട്രമായി യിസ്രായേലിനെ പുനസൃഷ്ടിച്ചതു ശമുവേല്‍ പ്രവാചകനായിരുന്നു. അവന്‍ പ്രവാചകനും ന്യായപാലകനും പുരോഹിതനും ആയിരുന്നു എന്നതാണു മറ്റൊരു പ്രത്യേകത. തന്മൂലം യിസ്രായേലില്‍ ശമുവേല്‍ പ്രവാചകനു സമുന്നതമായ ഒരു സ്ഥാനമാണു ലഭിച്ചിരുന്നതു. കാണാതെ പോയ കഴുതയെ തേടിപ്പോയ ശൗലിനോടു ഭൃത്യന്‍ ശമുവേല്‍ പ്രവാചകനെ കുറിച്ചു പറയുന്നതു അതിനു തെളിവാണു. 1.ശമുഃ 9;6. 'ഈ പട്ടണത്തില്‍ ഒരു ദൈവപുരുഷന്‍ ഉണ്ടു. അവന്‍ മാന്യനാകുന്നു. അവന്‍ പറയുന്നതെല്ലാം ഒത്തു വരുന്നു.' തനിക്കു ലഭിച്ച സ്ഥാനത്തിനു യോജിച്ച വിധത്തില്‍ സകല മനോവിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ തന്റെ ഉത്തരവാദിത്തങ്ങള്‍ ശമുവേല്‍ പ്രവാചകന്‍ നിര്‍വ്വഹിക്കുകയും ചെയ്തു. പൊതുക്കാര്യത്തില്‍ ശ്രദ്ധാലുവായി, ബാഹ്യകാര്യപരായണനായി ഓടിനടന്നു ആയുഷ്കാലം മുഴുവനും പ്രവര്‍ത്തിച്ച ശമുവേല്‍ പ്രവാചകനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഇങ്ങനെയാണു. 1.ശമുഃ 7; 15-17. ' ശമുവേല്‍ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു. അവന്‍ ആണ്ടുതോറും ബഥേലിലും ഗില്‍ഗാലിലും മിസ്പയിലും ചുററി സഞ്ചരിച്ചു അവിടങ്ങളില്‍ വച്ചു യിസ്രായേലിനു ന്യായപാലനം ചെയ്തിട്ടു റാമയിലേക്കു മടങ്ങിപ്പോകും.അവിടെയായിരുന്നു അവന്റെ വീടു. അവിടെ വച്ചും അവന്‍ ന്യായപാലനം ചെയ്തു വന്നു. യഹോവയ്ക്കു ഒരു യാഗപീഠവും അവിടെ പണിതു.''
                   ശമുവേല്‍ പ്രവാചകനെക്കുറിച്ചുള്ള ഈ വിവരണം പുത്രന്മാരുടെ വഷളത്വത്തെ കുറിച്ചു പറയുന്നതിനു തൊട്ടു മുമ്പു രേഖപ്പെടുത്തിയിരിക്കുന്നു എന്നതിനാല്‍ ഒരു കാര്യം ഊഹിക്കാവുന്നതാണു. പൊതുക്കാര്യങ്ങളില്‍ ശ്രദ്ധാലുവായി ഓടി നടന്ന ശമുവേല്‍ പ്രവാചകന്‍ വീട്ടില്‍ എത്തിച്ചേരുന്നതു വിരളമായിട്ടായിരുന്നു. വീട്ടിലെത്തുമ്പോഴും ന്യായപാലനം നടത്തിയിരുന്നു പറയുമ്പോള്‍ വീട്ടുകാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കുവാന്‍ കഴിഞ്ഞിരുന്നില്ല എന്നു സംശയിക്കുന്നതില്‍ തെറ്റില്ല. മക്കളോടൊപ്പം ചെലവഴിക്കുവാന്‍ സമയം കണ്ടെത്തുവാനും കഴിഞ്ഞിരുന്നില്ല. പ്രഗത്ഭരും പ്രശസ്തരുമായി സമൂഹത്തില്‍ വിരാജിച്ച മഹാന്മാരുടെ പലരുടെയും കുടുംബചരിത്രം ഈ സത്യം വെളിവാക്കുന്നു.ഒന്നു ശമുവേല്‍ ആദ്യ അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന മൂന്നു പിതൃപുത്രബന്ധങ്ങള്‍ ഇവിടെ താരതമ്യവിധേയമാക്കേണ്ടതാണു. ഏലി പുരോഹിതനും മക്കളുമാണു ആദ്യത്തേതു. നാല്പതു സംവത്സരം പുരോഹിതനായി ന്യായപാലനം ചെയ്ത ഏലി പുരോഹിതന്‍ മക്കളെക്കുറിച്ചുള്ള ആധിയോടെയാണു മരിക്കുന്നതു. ഹോഫ്നിയുടെയും ഫിനഹാസിന്റെയും വഷളത്തങ്ങള്‍ കേട്ടറിഞ്ഞ ഏലിപുരോഹിതന്‍ അവരെ വിളിച്ചു ഉപദേശിച്ചിട്ടും അവരെ അതില്‍നിന്നു പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞില്ല. കതിരേല്‍ കൊണ്ടു വളം വച്ചതു പോലെയായിരുന്നു ആ ഉപദേശങ്ങള്‍. ശമുവേല്‍ പ്രവാചകനേയും ആ ഗണത്തില്‍ പെടുത്താം.
                     എല്ക്കാനയും ഹന്നായും ഇതില്‍ നിന്നു വേറിട്ടു നില്ക്കുന്നു. അവര്‍ സാധാരണക്കാരായിരുന്നു. പേരും പ്രശസ്തിയും സമൂഹത്തില്‍ ഉന്നതസ്ഥാനവും അവര്‍ക്കില്ലായിരുന്നു. കഷ്ടതയിലും പ്രയാസത്തിലും ജീവിച്ചിരുന്ന അവര്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരുന്നു എന്നു ഊഹിക്കാം. ശമുവേല്‍ എന്ന തങ്ങളുടെ മകനെ മതിയാകുവോളം സ്നേഹിച്ചു വളര്‍ത്തുവാന്‍ ആ മാതാപിതാക്കള്‍ക്കു കഴിഞ്ഞില്ലെങ്കിലും മകന്റെ കാര്യത്തിലുള്ള അവരുടെ ശ്രദ്ധയും താത്പര്യവും 1.ശമുഃ 2;19 ല്‍ കാണാന്‍ കഴിയും.'അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭര്‍ത്താവിനോടു കൂടെ വര്‍ഷാന്തരയാഗം കഴിപ്പാന്‍ വരുമ്പോള്‍ അവനു കൊണ്ടുവന്നു കൊടുക്കും.' തന്നെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കന്മാര്‍ ശമുവേലിന്റെ ഹൃദയത്തിന്റെ ഭാഗമായി മാറുന്നു.ആ മാതാവിന്റെയും പിതാവിന്റെയും സ്നേഹവും വാത്സല്യവും കരുതലും എത്ര വലിയതായിരുന്നു എന്നു ഇതു വെളിവാക്കുന്നു. പ്രഗത്ഭരും പ്രശസ്തരുമായവര്‍ക്കു മക്കളെ വേണ്ടവിധം ശ്രദ്ധിക്കുവാനോ സ്നേഹം പകര്‍ന്നു കൊടുക്കുവാനോ  കഴിയാതെ പോകുന്നതിനാല്‍, സുഭിക്ഷതയില്‍ കഴിയുന്ന മക്കള്‍ക്കു ശരിയായ ശിക്ഷണം ലഭിക്കാതെ പോകുന്നു. അദ്ധ്യക്ഷന്റെ യോഗ്യതകളെ കുറിച്ചു പരി. പൗലോസുസ്ളീഹാ പറയുന്നു. 1.തിമോഃ 3;4.'സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണ ഗൗരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കണം.' ജ്ഞാനിയായ ശലോമോന്‍ പറയുന്നു. സദൃഃ 23;13,14. 'ബാലനു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല. വടികൊണ്ടു നീ അവനെ അടിക്കുന്നതിനാല്‍ അവന്റെ പ്രാണനെ പാതാളത്തില്‍ നിന്നു വിടുവിക്കും.'
                   ശമുവേല്‍ പ്രവാചകന്റെ കുടുംബജീവിതത്തെ കുറിച്ചു വിശുദ്ധ വേദപുസ്തകം ഒന്നും പറയുന്നില്ല. രണ്ടു മക്കളുടെ പേരുകള്‍ മാത്രം പറഞ്ഞിരിക്കുന്നു.1.ശമുഃ 8;2.'അവന്റെ ആദ്യജാതനു യോവേല്‍ എന്നും രണ്ടാമത്തവനു അബിയാവു എന്നും പേര്‍.' ശമുവേല്‍ പ്രവാചകന്റെ ഭാര്യയുടെ പേരെന്തായിരുന്നുവെന്നും എവിടുത്തുകാരിയായിരുന്നു എന്നും എങ്ങനെയുള്ളവളായിരുന്നും ഒരു സൂചനപോലും നല്‍കിയിട്ടില്ല. വി.വേദപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ത്രീകളെ പോലെ എടുത്തു പറയത്തക്ക സവിശേഷതകളൊന്നും ഇല്ലാതിരുന്നതു കൊണ്ടായിരിക്കാം അവളെക്കുറിച്ചു ഒന്നും പറയാതിരുന്നതു. എന്നാല്‍ ശമുവേല്‍ നാസീര്‍ വ്രതക്കാരനായിരുന്നുവെന്ന സത്യം ഇതിനോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ ചില സംശയങ്ങള്‍ നമ്മില്‍ ഉണ്ടാകും. ആ വിവാഹം യഹോവയുടെ ആലോചനപ്രകാരം നടന്നതായിരുന്നോ എന്നും സംശയിക്കാം. നാസീര്‍ വ്രതക്കാര്‍ വിവാഹം ചെയ്യരുതെന്നു പറയുന്നില്ല. എന്നാല്‍ നാസീര്‍ എന്ന പദത്തിന്റെ അര്‍ത്ഥവും വ്രതക്കാര്‍ അനുഷ്ഠിക്കേണ്ട ചര്യകളും ശ്രദ്ധിക്കുമ്പോള്‍ അതിനു സാദ്ധ്യതയേറുന്നു. നാസീര്‍ എന്ന വാക്കിന്റെ ധാത്വര്‍ത്ഥം വേര്‍പെടുത്തുക എന്നാണു. അതിന്റെ മൂലപദത്തിനു വിയോജിതന്‍, പ്രതിഷ്ഠിക്കപ്പെട്ടവന്‍ എന്നൊക്കെയാണു അര്‍ത്ഥം. സാധാരണക്കാരന്റെ ജീവിതചര്യകളില്‍ നിന്നും വ്യത്യസ്ഥനാണു നാസീര്‍ വ്രതക്കാരന്‍. അവര്‍ സര്‍വ്വ അശുദ്ധികളില്‍ നിന്നും വേര്‍പെട്ടു ദൈവകല്പന അനുസരിക്കുന്നതിനു നിയമിക്കപ്പെട്ടവരും പരസ്യ അടയാളത്താല്‍ അതിനായി പ്രതിഷ്ഠിക്കപ്പെട്ടവരും ആയിരുന്നു. അവര്‍ വീഞ്ഞു കുടിക്കുകയോ തല ക്ഷൗരം ചെയ്യിക്കുകയോ, പ്രേതങ്ങളെ തൊടുകയോ ന്യായപ്രമാണത്തില്‍ വിരോധിച്ചിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുകയോ ചെയ്യുവാന്‍ പാടില്ല. ആയുഷ്ക്കാലം മുഴുവന്‍ നാസീര്‍ വ്രതക്കാരനായി പ്രതിഷ്ഠിക്കപ്പെട്ടവരും ഒരു കാലഘട്ടത്തിലേക്കു മാത്രം നാസീര്‍ വ്രതം സ്വീകരിക്കുന്നവരുമുണ്ടു. ശമുവേലിനെ കുറിച്ചു അമ്മ നേര്‍ച്ച നേര്‍ന്നപ്പോള്‍ 'അടിയന്‍ അവന്റെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും.' (1.ശമുഃ 1;11) എന്നണു പറഞ്ഞിരിക്കുന്നതു. അതിനാല്‍ ആയുഷ്ക്കാലം മുഴുവന്‍ നാസീര്‍ ആയിരിക്കേണ്ടവനായിരുന്നു ശമുവേല്‍. ശിംശോനും ആ ഗണത്തില്‍ പെട്ടവനായിരുന്നു. അവന്‍ അതു തെറ്റിച്ചതിനാലാണല്ലോ ദുര്യോഗങ്ങളില്‍ ചെന്നു പതിച്ചതു.  അതാകട്ടെ സ്ത്രീവിഷയം സംബന്ധിച്ചതുമായിരുന്നു. ഇതു ചേര്‍ത്തു വായിക്കുമ്പോള്‍ വായിക്കുമ്പോള്‍ ശമുവേല്‍ പ്രവാചകന്റെ വിവാഹവും അതുപോലെ അനര്‍ഹമായിരുന്നോ എന്നു സംശയിക്കാം. മക്കളുടെ വഴിവിട്ട സഞ്ചാരത്തിനു ഇതും ഒരു കാരണമായി ഊഹിക്കാവുന്നതാണു. പരി.പൗലോസുസ്ളീഹായും പരി.യാക്കോബുശ്ളീഹായും നാസീര്‍ വ്രതക്കാരായിരുന്നതിനാലാണു അവിവാഹിതരായി ജീവിച്ചതെന്നു ചില വേദശാത്രജ്ഞര്‍ പറയുന്നു.
               മക്കളോടുള്ള അതിവാത്സല്യം അനര്‍ഹമായ സ്ഥാനത്തു അവരെ നിയോഗിക്കുവാന്‍ ശമുവേല്‍ പ്രവാചകനെ പ്രേരിപ്പിച്ചു എന്നു കരുതാം. 1.ശമുഃ 8;1ല്‍ 'ശമുവേല്‍ വൃദ്ധനായിരുന്നപ്പോള്‍ തന്റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരാക്കി.' എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു. യിസ്രായേലിന്റെ ന്യായാധിപന്മാരെ യഹോവ തെരഞ്ഞെടുത്തു നിയോഗിക്കുകയാണു ചെയ്തിട്ടുള്ളതു. ന്യായാധിപന്മാരുടെ ചരിത്രം അതു വ്യക്തമാക്കുന്നു. മക്കളെ ന്യായാധിപന്മാരാക്കിയതില്‍ യഹോവയോടു അനുവാദം ചോദിക്കുകയോ, യഹോവയുടെ അരുളപ്പാടു ലഭിക്കുകയോ ചെയ്തതായി പറയുന്നില്ല. മക്കളോടുള്ള അമിതസ്നേഹവും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ന്യായമല്ലാത്തതും അവര്‍ക്കു അര്‍ഹതയില്ലാത്തതുമായ കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രേരകമായി ഭവിക്കുക സാധാരണമാണു. തങ്ങള്‍ക്കു ലഭിച്ച ഉന്നതാധികാരം ദുര്‍വിനയോഗം ചെയ്തു അനര്‍ഹമായ സ്ഥാനങ്ങളില്‍ മക്കളെ പ്രതിഷ്ഠിക്കുന്നതു ഇന്നു വര്‍ദ്ധിച്ചിരിക്കുന്നു. സാമൂഹിക, സാമുദായിക, രാഷ്ടീയ തലങ്ങളില്‍ ഇന്നു ഇതു 
ഒരു വിവാദ വിഷയമാണല്ലോ. മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഇവര്‍ തലവേദനയായി തീരുന്നു. ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുവാന്‍ കഴിയാതെ പോകുന്നതിനാല്‍ മോശയ്ക്കു ചുറ്റും ഒലിവു തൈകള്‍ ആകേണ്ട മക്കള്‍ ചൊറിതണങ്ങളായി മാറുന്നു. ആത്മീയതയുടെ ബാലപാഠങ്ങള്‍ മാതാപിതാക്കളില്‍ നിന്നും കണ്ടും കേട്ടും പഠിക്കേണ്ട ബാല്യകൗമാരങ്ങള്‍ വീഡിയോ ഗെയിമുകളില്‍ കടുങ്ങിയും, കമ്പ്യൂട്ടറിന്റെ വിവിധനൂലാമാലകളില്‍ മനമുടക്കിയും, മൊബൈല്‍ ഫോണിന്റെ റേഞ്ചു തേടി അലഞ്ഞും കഴിയുന്ന മക്കളെ കൗതുകത്തോടെ നോക്കിക്കണ്ടു ആത്മനിര്‍വൃതിയടഞ്ഞു, മക്കളോടുള്ള കര്‍ത്തവ്യങ്ങളും കടമകളും വിസ്മരിച്ചു പോകുന്ന മാതാപിതാക്കള്‍ ശമുവേല്‍ പ്രവാചകന്റെ വാര്‍ദ്ധക്യത്തിലെ ദുരവസ്ഥയെ കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതാണു. വൃദ്ധസദനങ്ങളുടെ ഇടനാഴികകളില്‍ കൊഴുഞ്ഞുവീഴുന്ന ആയുസ്സിന്റെ അന്ത്യനാളുകളില്‍ മേശയ്ക്കു ചുററും ഒലിവു തൈകള്‍ ആകേണ്ട മക്കളെ കുറിച്ചു ഓര്‍ത്തു നെടുവീര്‍പ്പിട്ടും വേദനിച്ചും തള്ളിനീക്കാതിരിക്കണമെങ്കില്‍ കുടുംബത്തോടും മക്കളോടുമുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും അണുവിട തെറ്റാതെ പാലിക്കണമെന്ന സത്യം ശമുവേല്‍ പ്രവാചകന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30