വചനപരിച്ഛേദം - 26

26. അനാഥത്വത്തിന്റെ നിലവിളി.

 പുറഃ 2; 6.' അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു; കുട്ടി ഇതാ കരയുന്നു. അവള്‍ക്കു  അതിനോടു അലിവു തോന്നി.

                     യാസ്രായേല്‍ ജനതയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം ഇവിടെ ആരംഭിക്കുന്നു.യൗസേഫും സഹോദരന്മാരും അപ്പനോടൊപ്പം മിസ്രയീമില്‍ സുഭിക്ഷമായി ജീവിച്ചു.അവരുടെ കാലശേഷം സന്തതിപരമ്പരകള്‍ക്കും നല്ല കാലമായിരുന്നു. എന്നാളും ഒരുപോലെ ജീവിതം സുഖകരമായി പോകുക അസ്വാഭാവികമാണു. കാലം കുറെ കഴിഞ്ഞപ്പോള്‍ അവരുടെ അവസ്ഥയ്ക്കു മാറ്റം സംഭവിച്ചു. പുറഃ1; 7,8. 'യിസ്രായേല്‍ മക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ദ്ധിച്ചു പെരുകി ബലപ്പെട്ടു.ദേശം അവരെക്കൊണ്ടു നിറഞ്ഞു. അനന്തരം യൗസേഫിനെ അറിയാത്ത ഒരു പുതിയ രാജാവു ഭരണാധിപനായി. യിസ്രായേല്‍ ജനതയുടെ ശക്തിയും ബാഹുല്യവും മിസ്രയീമ്യരില്‍ ഭയമുളവാക്കി.യിസ്രായേല്‍ക്കാരെ അവര്‍ പീഢിപ്പിക്കുവാന്‍ തുടങ്ങി. അവരെക്കൊണ്ടു കഠിനവേല ചെയ്യിപ്പിച്ചു. കളിമണ്ണു കൊണ്ടു ഇഷ്ടിക ഉണ്ടാക്കുവാനും വയലിലെ സകല വേലകളും ചെയ്യുവാനും അവര്‍ നിര്‍ബ്ബന്ധിതരായി. യിസ്രായേല്‍ക്കാരുടെ ജനസംഖ്യാനിയന്ത്രണത്തിനു രാജാവു സൂതികര്‍മ്മിണികളെ നിയോഗിച്ചു. യിസ്രായേല്‍ക്കാര്‍ക്കു ജനിക്കുന്ന കുട്ടികള്‍ ആണാണെങ്കില്‍ ഉടനെ കൊന്നുകളയാന്‍ അവരെ ചുമതലപ്പെടുത്തി. സൂതികര്‍മ്മിണികള്‍ യഹോവയെ ഭയപ്പെടുന്നതിനാല്‍ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. ഫറവോന്റെ കോപം ജ്വലിച്ചു. യിസ്രായേല്‍ക്കാര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നദിയില്‍ ഒഴുക്കിക്കളയണമെന്നും പെണ്‍കുട്ടികളെ ജീവനോടെ രക്ഷിക്കണമെന്നും ഫറവോന്‍ കല്പന പുറപ്പെടുവിച്ചു. 
                      ഈ വലിയ പ്രതിസന്ധിയുടെ നടുവിലാണു മോശെയുടെ ജനനം. മോശെയുടെ മാതാപിതാക്കന്മാരെ കുറിച്ചു പുറപ്പാടുപുസ്തകം പറയുന്നു. പുറഃ 2;1. 'എന്നാല്‍ ലേവികുടുംബത്തിലെ ഒരു പുരുഷന്‍ പോയി ഒരു ലേവികന്യകയെ പരിഗ്രഹിച്ചു. അവള്‍ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു. പുറഃ 6;20 ലും സംഖ്യാഃ 26;59 ലും മോശെയുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പേരുകള്‍  രേഖപ്പെടുത്തിയിരിക്കുന്നു. പുറഃ 6;20 ല്‍ അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബോദിനെ വിവാഹം കഴിച്ചു. അവള്‍ അവനു അഹറോനെയും മോശെയേയും പ്രസവിച്ചു എന്നു വായിക്കുന്നു. സംഖ്യാഃ 26;59 ല്‍ അമ്രാമിന്റെ ഭാര്യയ്ക്കു യോഖേബോദു എന്നു പേര്‍.അവള്‍ മിസ്രയീം ദേശത്തു വച്ചു ലേവിക്കു ജനിച്ച മകള്‍. അവള്‍ അമ്രാമിനു അഹറോനെയും മോശെയെയും അവരുടെ സഹോദരിയായ മിറിയാമിനെയും പ്രസവിച്ചു.' എന്നു എഴുതിയിരിക്കുന്നു. മോശെ അഹറോന്റെയും മാറിയാമിന്റെയും ഇളയസഹോദരന്‍ ആയിരുന്നു എന്നു പിന്നീടു മനസ്സിലാക്കുന്നു. മോശെ സൗന്ദര്യമുള്ളവന്‍ എന്നു കണ്ടിട്ടു അവനെ കൊല്ലുവാന്‍ മനസ്സില്ലാതെ മൂന്നു മാസം ഒളിപ്പിച്ചു വച്ചു. ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു ഞാങ്ങണപ്പെട്ടിയില്‍ ആക്കി അവനെ നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വച്ചു. അവനു എന്തു സംഭവിക്കുമെന്നു അറിയാന്‍ അവന്റെ സഹോദരി ദൂരത്തു നോക്കിനിന്നു. അപ്പോള്‍ ഫറവോന്റെ പുത്രി ദാസിമാരോടൊപ്പം നദിയില്‍ കുളിക്കാന്‍ വന്നു. അവള്‍ പെട്ടകം കാണുകയും ദാസിമാരെക്കൊണ്ടു അതെടുപ്പിച്ചു കൊണ്ടുവരികയും ചെയ്തു. അപ്പോള്‍ കണ്ട കാഴ്ചയാണു പുറഃ2;6ല്‍ രേഖപ്പെടുത്തിയിരിക്കുന്നതു.' അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു. കുട്ടിയിതാ കരയുന്നു.
                    പെട്ടി തുറന്നപ്പോള്‍ കുട്ടിയുടെ ദീനരോദനം കഠിനഹൃദയനായ ഫറവോന്റെ പുത്രിയുടെ കരളലിയിച്ചു. രാജകല്പന അനുസരിച്ചു കൊല്ലപ്പെടേണ്ട കുട്ടിയായിരുന്നിട്ടും അതിനെ പരിരക്ഷിക്കുവാന്‍ രാജകുമാരി തയ്യാറായി. ആധുനിക തലമുറ തിരിച്ചറിയേണ്ട വിലയേറിയ ചില ജീവിതമൂല്യങ്ങള്‍ ആ കുട്ടിയുടെ കരച്ചിലിലും രാജകുമാരിയുടെ പ്രതികരണത്തിലും അന്തര്‍ലീനമായി കിടപ്പുണ്ടു. കരയുന്ന കുട്ടിയോടു നീയെന്തിനു കരയുന്നു എന്നു ചോദിച്ചാല്‍ മൂന്നു മാസം മാത്രം പ്രായമായ ആ ശിശു വീണ്ടും വാവിട്ടു കരയുകയല്ലാതെ മറുപടി പറയുവാന്‍ അതിനു കഴിയുകയില്ലല്ലോ. എന്നാല്‍ തിരിച്ചറിവുള്ള മനുഷ്യനു ആ കരച്ചിലില്‍ ചിലതെല്ലാം വായിച്ചെടുക്കുവാന്‍ കഴിയും. ഒന്നാമതു ആ കരച്ചലില്‍ വിശപ്പിന്റെ മുറവിളിയാണു കേള്‍ക്കുവാന്‍ കഴിയുക. സ്നേഹനിധിയായ അവന്റെ അമ്മ അവനെ ഉപേക്ഷിക്കുന്നതിനു മുമ്പു വയറുനിറയെ മുലപ്പാല്‍ നല്‍കിയിരുന്നു എന്നതില്‍ സംശയമില്ല. ഞാങ്ങണപ്പെട്ടിയില്‍ ദീര്‍ഘനേരം കിടന്ന അവനു വിശന്നു കാണും. അവന്റെ വിശപ്പു അറിയിക്കുവാന്‍ കരയുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവനു അറിയില്ല. അവന്‍ അമ്മയുടെ മുലപ്പാലിനുവേണ്ടിയാണു കരയുന്നതു എന്നു വാത്സല്യനാധിയായ  ഒരമ്മയ്ക്കു മനസ്സിലാകും. ഇവിടെ ഈ ശിശുവിന്റെ ദീനാവസ്ഥ വിധിവൈപരീത്യമാണെന്നു പറയാം. അവന്റെ അമ്മയ്ക്കു ഓടി വന്നു പാലുകൊടുക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും ഇവിടെ അതിനു കഴിയകയില്ല. പക്ഷെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്കു നിഷേധിക്കുന്ന അമ്മമാരുടെ സംഖ്യ ഇന്നു വര്‍ദ്ധിച്ചു വരുന്നു. പ്രസവിക്കുന്ന ഉടനെ തന്നെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ നാം നിരന്തരം കേള്‍ക്കുന്നു. ഒരുപക്ഷെ അവരില്‍ ചിലര്‍ മിറിയാമിനെ പോലെ വളര്‍ത്തുവാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടാകാം അങ്ങനെ ചെയ്യുന്നതു. എന്നാല്‍ ഇവിടെ മിറിയാം മകന്റെ ഭാവിയില്‍ ആശങ്കാകുലയായിരുന്നു എന്നു അവിടെ നാം കാണുന്നുണ്ടു. അവനു അവകാശപ്പെട്ടതും അവനുവേണ്ടി മാത്രം ദൈവം ഒരുക്കിയതുമായ മുലപ്പാല്‍ നിഷേധിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യയും വരളമല്ല. പരിഷ്കാരം വര്‍ദ്ധിക്കുകയും സൗന്ദര്യബോധം കൂടുകയും ചെയ്തതിനാലാണു പലരും കുട്ടികളോടുള്ള ഈ പ്രതിബദ്ധത വിസ്മരിക്കുന്നതു. മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ത്ഥമതികളായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു തെളിവാണിതു. ഒരിക്കല്‍ ട്രയിനില്‍ യാത്ര ചെയ്തപ്പോള്‍ കണ്ട രണ്ടു കാഴ്ചകള്‍ മനസ്സില്‍ നിന്നു മായാതെ കിടക്കുന്നു. സഹയാത്രികരില്‍ സംസ്കാര സമ്പരെന്നു തോന്നലുളവാക്കുന്ന ഒരു കുടുംബവും ഉണ്ടായിരുന്നു. അവരുടെ വസ്ത്രധാരണരീതിയും മറ്റും അവരുടെ സാമ്പത്തിക നിലവാരം വെളിപ്പെടുത്തുന്നവായായിരുന്നു.കുറേദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരിയായ മാതാവിന്റെ മടിയില്‍ കിടന്ന ഏതാണ്ടു രണ്ടുമൂന്നു മാസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞു കരയുവാന്‍ തുടങ്ങി. കരച്ചില്‍ നിര്‍ത്തുവാന്‍ ആ അമ്മ ആവുംവിധം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. വാശന്നിട്ടാണു കരയുന്നതു എന്നു അറിഞ്ഞ ആ അമ്മ ബാഗില്‍ സൂക്ഷിച്ചിരുന്ന കുപ്പിപ്പാല്‍ കുട്ടിയുടെ വായില്‍ തിരുകി വച്ചു. പാലു കുടിച്ചു കുട്ടി ഉറങ്ങി. കുട്ടിക്കായി ദൈവം ഒരുക്കിയ മുലപ്പാല്‍ കൊടുക്കുവാന്‍ ആ അമ്മയ്ക്കു മനസ്സു തോന്നിയില്ല. ഒരുപക്ഷെ ലജ്ജയാകാം അതിനു പ്രേരിപ്പിച്ചതു.  'ലജ്ജയില്‍ മുങ്ങിയമുഖം കണ്ടു' എന്നതു ഒരു കവിഭാവന മാത്രമായി മാറിയിരിക്കുന്ന ഇന്നു ഇതിനു എന്താണു ഒരു കാരണമായി കാണുക. ഒരുകാര്യം വ്യക്തമായിരുന്നു. മുലപ്പാല്‍ കൊടുക്കണമെന്നു ആഗ്രഹിച്ചാലു നല്‍കാന്‍ കഴിയാത്തവിധമായിരുന്നു അവരുടെ വേഷവിധാനം. ഈ കുപ്പിപ്പാലിലൂടെ ആ മാതാവു കുഞ്ഞിനു നിഷേധിക്കുന്നതു ശൈശവകാലത്തെ വളര്‍ച്ചയ്ക്കു അനിവാര്യമായ മുലപ്പാല്‍ മാത്രമല്ല. ഒരമ്മയുടെ വാത്സല്യവും കരുതലും, കാലാന്തരത്തില്‍ അവനെ നന്മയിലേക്കു നയിക്കേണ്ട  സംസ്കാരവുമൊക്കെയാണെന്നു ഒരു പക്ഷെ അറിയുന്നില്ലായിരിക്കും. എന്നാല്‍ അവിടെ അത്രയും സംസ്കാരസമ്പന്നയെന്നു കാഴ്ചയില്‍ തോന്നാത്ത മറ്റൊരു സ്ത്രീ തന്റെ കുട്ടിക്കു ഒരു ലജ്ജയും സങ്കോചവും കൂടാതെ  മുലപ്പാല്‍ കൊടുക്കുന്നതു കണ്ടപ്പോള്‍ പുതിയ സംസ്കാരം വരുത്തിവയ്ക്കുന്ന വിനയെ കുറിച്ചു ഓര്‍ത്തുപോയി.
                    നമ്മുടെ മത്തശ്ശിമാരെയും നമ്മെയും തമ്മില്‍ ഒരു താരതമ്യം ഇവിടെ സംഗതമാണു. ഇന്നു സ്ത്രീകള്‍ നേരിടുന്ന പല മാരകരോഗങ്ങളും നമ്മുടെ മുത്തശ്ശിമാരെ തീണ്ടിയിട്ടു പോലുമില്ലായിരുന്നു. അഞ്ചും ആറും കുട്ടികളെ പ്രസവിക്കുകയും, അടുത്ത കുട്ടി ജനിക്കും വരെ മുലയൂട്ടുകയും ചെയ്തിരുന്ന അവര്‍ക്കു സ്തനാര്‍ബ്ബുദവും ഗര്‍ഭാശയരോഗങ്ങളും കുറവായിരുന്നു; അല്ല, ഇല്ലായിരുന്നു എന്നതു ഗൗരവമായി കാണേണ്ടതാണു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും മുലയൂട്ടാന്‍ വൈമുഖ്യം കാട്ടുകയും ചെയ്യുന്നതു ഏവംവിധ രോഗങ്ങള്‍ക്കു ഒരുപരിധിവരെ കരണമാകുന്നുണ്ടു എന്നു ആധുനിക വൈദ്യശാസ്ത്രവും സമ്മതിക്കുന്നു.
                      രണ്ടാമതു, മോശെയുടെ ഉപേക്ഷിക്കലിന്റെ, തിരസ്കരണത്തിന്റെ, അവഗണനയുടെ വേദന എത്ര വലിയതാണു എന്നു വ്യക്തമാക്കുന്നു. മറ്റു മാര്‍ഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ടാണു മോശെയുടെ മാതാപിതാക്കള്‍ ആ കുഞ്ഞിനെ ഉപേക്ഷിക്കുന്നതു. എങ്കിലും ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ ദീനാവസ്ഥയാണു ഇവിടെ നമ്മുടെ ചിന്തയെ തൊട്ടണര്‍ത്തുന്നതു. ഫറവോന്റെ പുത്രി ഇവിടെ നമുക്കു ഒരു മാതൃകയാണു. ഇവിടെ ആ കുട്ടിക്കു നഷ്ടപ്പെടുന്നതു, മാതാപിതാക്കളുടെ വാത്സല്യം, കരതല്‍, കൂട്ടായ്മ, സുരക്ഷിതത്വം, പങ്കിടീല്‍ തുടങ്ങി ബാല്യകൗമാരപ്രായങ്ങളില്‍ മാതാപിതാക്കളില്‍നിന്നും കുടുംബത്തില്‍ നിന്നും ലഭിക്കേണ്ടതെല്ലാം നിഷേധിക്കപ്പെടുന്നു. ഈ അനാഥത്വം ജീവിതാവസാനംവരെ അവനെ പിന്തുടരും. പലപ്പോഴും അതു അവനില്‍ എതിര്‍പ്പിന്റെ മനോഭാവം വളര്‍ത്തുകയും ചെയ്യുന്നു. ഇന്നു ഈ അനാഥത്വം അനുഭവിക്കുന്ന കുട്ടികളുടെ സംഖ്യ വര്‍ദ്ധിച്ചു വരുന്നു. മാതാപിതാക്കളുണ്ടായിട്ടും അനാഥരെ പോലെ വളരുന്ന കുട്ടികളും വിരളമല്ല. ആധുനിക ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കുട്ടികള്‍ ആയമാരാല്‍ വളര്‍ത്തപ്പടേണ്ടതായി വരുന്നു. വീണുകിട്ടുന്ന സമയം ആവോളം അവരുമായി ചെലവഴിക്കുവാന്‍ കഴിയുമെങ്കില്‍ അതു കുറെയൊക്കെ പരിഹരിക്കുവാന്‍ കഴിയും. നിശാക്ളബ്ബുകളിലും വിനോദശാലകളിലും രാവേറെ ചെലവഴിച്ചു ജീവിതസുഖം ആവോളം ആസ്വദിച്ചു വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മാതാപിതാക്കളുടെ വാത്സല്യവും കരുതലും സാമീപ്യവും നഷ്ടപ്പെടുന്നതില്‍ തേങ്ങുന്ന ഹൃദയവുമായി തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ ദീനാവസ്ഥയ്ക്കു മുമ്പില്‍ പല മാതാപിതാക്കളും കണ്ണടച്ചു കളയുന്നു.
                       എന്നാല്‍ ഇവര്‍ മാത്രമാണോ ഈ അനാഥത്വത്തിന്റെ ഇരകള്‍. ചേര്‍ച്ചയില്ലാത്ത മാതാപിതാക്കളോടൊപ്പം വളരുവാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ തേങ്ങലുകള്‍ കേള്‍ക്കുവാനോ, കേട്ടാല്‍ തന്നെ ഗൗരവമായി കാണുവാനോ തയ്യാറാകാത്ത 'രക്ഷാകര്‍ത്താക്കളും' ഉണ്ടു. നിസ്സാരകാര്യങ്ങള്‍ക്കു വേണ്ടിയും, സ്വന്തം പിടിവാശിയും സ്വാര്‍ത്ഥതയും നിലനിര്‍ത്താന്‍ വേണ്ടിയും പരസ്പരം കലഹിക്കുമ്പോള്‍ അതിന്റെ നടുവില്‍ എന്തുചെയ്യണമെന്നു അറിയാതെ മനസ്സിന്റെ കോണില്‍ വേദന കടിച്ചമര്‍ത്തി കഴിയുന്ന കുട്ടികളുടെ മനസ്സു തിരിച്ചറിയാത്തവരെ മാതാപിതാക്കള്‍ എന്നു എങ്ങനെ വിളിക്കുവാന്‍ കഴിയും. ചേര്‍ച്ചയില്ലായ്മയില്‍ ചേര്‍ച്ച കണ്ടെത്തിയും , വിട്ടുവീഴ്ചയും സ്വയപരിത്യാഗവുമൊക്കെ കുടുംബജീവിതഭദ്രതയ്ക്കു അനിവാര്യമാണെന്നു തിരിച്ചറിഞ്ഞും, തന്നോടുകൂടെകൂടെ ചേര്‍ക്കപ്പെട്ട ഇണയുടെ ഇംഗിതത്തിനു അനുസരണമായി സ്വയം മാറിയെങ്കില്‍ മാത്രമെ സന്തോഷമുള്ളതും സമാധാനപൂര്‍ണ്ണവുമായ ഒരു കുടുംബജീവിതം കരഗതമാകുകയുള്ളു. ഈ സത്യം തിരിച്ചറിയാതെയും, തിരിച്ചറിഞ്ഞിട്ടും അതിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതെയും ജീവിക്കുന്നതിനാല്‍ കുടുംബഭദ്രത പലര്‍ക്കും നഷ്ടമാകുന്നു. കോടതിവിധിയിലൂടെ വേര്‍പിരിഞ്ഞു, മാതാപിക്കന്മാരില്‍ ആരുടെയെങ്കിലും കൂടെ ജീവിക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്ന കുഞ്ഞുങ്ങളുടെ നിലവിളി കേള്‍ക്കുവാന്‍ ആരുമില്ലാതാകുന്നു. ദൈവഭയമുള്ള ഏതൊരു മനുഷ്യന്റെയും കര്‍ണ്ണങ്ങളില്‍, പെട്ടി തുറന്നപ്പോള്‍ കേട്ട മോശെക്കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം ഈ സത്യങ്ങളെല്ലാം വന്നു അലതല്ലും. 'കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.' ഇല്ലെങ്കില്‍ കാലാന്തരത്തില്‍ വൃദ്ധസദനങ്ങളുടെ കവാടം മുമ്പില്‍ തറന്നിട്ടിരിക്കുന്നതു കാണേണ്ടതായി വരുമെന്നു ഓര്‍ക്കുക.
                      മോശെക്കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം അടയ്ക്കപ്പെട്ട പെട്ടിയില്‍നിന്നു തന്നെ ഉയരങ്ങളിലെ ദൈവം കേട്ടിരുന്നു. ഫറവോന്റെ മകളുടെ മനസ്സലിവായി അതു അവിടെ പ്രത്യക്ഷമായി. സ്നേഹവാനായ ദൈവത്തിന്റെ കൃപയും കരുണയും കരുതലും എത്ര വലിയതാണെന്നു ഈ സംഭവം വ്യക്തമാക്കുന്നു. തന്റെ ജനത്തിന്റെ കണ്ണുനീരിന്റെ മുമ്പില്‍ മനസ്സലിയുന്ന ഒരു ദൈവത്തെ ഇവിടെ ദര്‍ശിക്കുന്നു. നിലവിളിക്കു മുമ്പില്‍ കൃപയുടെ വാതില്‍ തുറക്കപ്പെടുവാന്‍ കുട്ടിയുടെ കരച്ചില്‍ മാത്രമല്ല കാരണം. ഭദ്രമായ ഒരു കുടുംബത്തില്‍ നിന്നുയരുന്ന അടിയുറച്ച വിശ്വാസത്തോടുകൂടിയ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളും അതിനു കാരണമാണു. വിധിവൈപരീത്യത്താല്‍ അനാഥത്വത്തിന്റെ കരിനിഴല്‍ വീശിയാലും പരസ്പരസ്നേഹവും സൗഹാര്‍ദ്ദവും വിശ്വാസവും അതിലുപരി ദൈവവിശ്വാസവും കൈമുതലായുള്ള കുടുംബജീവിത പശ്ചാത്തലത്തില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്കു ദൈവം തുറന്നു തരുന്ന മോചനത്തിന്റെ വാതിലുകള്‍ അത്ഭുതജനകമാണെന്നു തുടര്‍ന്നുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സഹോദരനു എന്താണു സംഭവിക്കുവാന്‍ പോകുന്നതു എന്നു അറിയുവാനുള്ള ഉദ്വേഗത്തോടെ കാത്തുനിന്ന മറിയാം ഓടിയെത്തി കുട്ടിയെ മുലയൂട്ടി വളര്‍ത്തുവാന്‍ ഒരു എബ്രായസ്ത്രീയെ കൊണ്ടുവരാമെന്നു രാജകുമാരിയെ അറിയിക്കുന്നു. രാജകുമാരിയുടെ സമ്മതത്തോടെ, മുലകുടി മാറുന്നതു വരെ പെറ്റമ്മയുടെ മുലപ്പാലിനോടൊപ്പം വാത്സല്യവും കരുതലും മോശെയ്ക്കു ലഭിക്കുന്നു. മകനെ വളര്‍ത്തുന്നതിനു രാജകീയപരിരക്ഷയും ശമ്പളവും അമ്മയ്ക്കു ലഭിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വഴികള്‍ മനുഷ്യനു ഗ്രഹിക്കുവാന്‍ കഴിയുന്നതിലും എത്രമാത്രം ഉന്നതമാണെന്നു ഈ സംഭവം തെളിയിക്കുന്നു. ദൈവം ഒരുക്കിയ രക്ഷാപദ്ധതി മോശെയിലൂടെ യിസ്രായേല്‍ ജനതയ്ക്കു മുഴുവന്‍ അനുഭവവേദ്യമാകണമെന്ന ദൈവനിശ്ചയം ഇവിടെ നിറവേറുന്നു.കരയുന്ന കുഞ്ഞു കാലാന്തരത്തില്‍ കരയുന്ന ദൈവജനത്തിന്റെ കണ്ണുനീര്‍ തുടയ്ക്കുന്ന ദൈവത്തിന്റെ കരമായി പരിണമിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30