വചനപരിച്ഛേദം -24.

24. അജ്ഞാതമായ ദൈവവഴികള്‍.

 ഉല്പഃ 45; 5 ''എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള്‍ വ്യസനിക്കേണ്ട, വിഷാദിക്കുകയും വേണ്ട, ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചിരിക്കുന്നു.

                         മനുഷ്യര്‍, പ്രത്യേകിച്ചു സത്യവിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട ഒരു വലിയ ദൈവികസത്യമാണു ഈ വാക്യം വെളിപ്പെടുത്തുന്നതു. ആ സത്യം തിരിച്ചറിയുകയും അതിനനുസരണമായി ജീവിക്കുകയും ചെയ്ത പഴയനിയമ വിശുദ്ധന്മാരില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു യൗസേഫു. ജീവിതത്തില്‍ ഉണ്ടായ എല്ലാ ദുര്യോഗങ്ങളും ദൈവനിശ്ചയപ്രകാരമാണെന്ന ദൈവികസത്യത്തെ കുറിച്ചുള്ള യൗസേഫിന്റെ  ഈ അവബോധത്തിന്റെ പ്രത്യേകത മനസ്സിലാകണമെങ്കില്‍ യബസേഫിന്റെ ജീവിതാനുഭവങ്ങളുടെ വ്യക്തമായ അറിവു അനിവാര്യമാണു.
                         സഹോദരന്മാരാല്‍ വില്ക്കപ്പെട്ട യൗസേഫിനെ യിശ്മായേല്യര്‍ ഫറവോന്റെ ഉദ്യോഗസ്ഥനും അകമ്പടി നയകനുമായ പൊത്തിഫേറിനു അടിമയായി വിറ്റു. അങ്ങനെ മിസ്രയീമില്‍ എത്തിയ യൗസേഫു പൊത്തിഫേറിന്റെ ഭവനത്തില്‍ കുറെനാള്‍ കൃതാര്‍ത്ഥനായി ജീവിച്ചു. അവന്‍ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നു യജമാനനു ബോദ്ധ്യമായപ്പോള്‍  ഗൃഹവിചാരകനാക്കി സകലവും അവനെ ഏല്പിച്ചു. എല്ലാ പ്രശ്നവും തീര്‍ന്നു എന്നു നിനച്ചിരിക്കുമ്പോള്‍ വീണ്ടും ദുര്യോഗം യജമാനന്റെ ഭാര്യയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. കോമളനും മനോഹരരൂപിയുമായ യൗസേഫിനോടു യജമാനന്റെ ഭാര്യയ്ക്കു തോന്നിയ ദുര്‍മ്മോഹത്തിനു വഴങ്ങാഞ്ഞതിനാല്‍ നിഷ്കളങ്കനായ അവനെ കുമാര്‍ഗ്ഗത്തിലൂടെ അവള്‍ കാരാഗൃഹത്തിലെത്തിച്ചു. എന്നാല്‍ യഹോവ യൗസേഫിനോടു കൂടെയുണ്ടായിരുന്നതിനാല്‍ കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നുകയും സകല ബദ്ധന്മാരേയും അവന്റെ കൈയ്യില്‍ ഏല്പിക്കുകയും ചെയ്തു. ദുരനുഭവങ്ങളുടെ മുമ്പില്‍ ദുര്‍മ്മുഖം കാട്ടാതെ പ്രസാദാത്മകമായി നേരിടുമ്പൊള്‍ അവ നന്മയിലേക്കുള്ള  ചവിട്ടുപടിയായി പരിണമിക്കുമെന്ന സത്യം ഇവിടെ വെളിവാകുന്നു.
                            കാരാഗൃഹത്തില്‍ അവനോടുകൂടെ അടയ്ക്കപ്പെട്ട മിസ്രയീമ്യ രാജഭൃത്രന്മരായ പാനപാത്രവാഹകപ്രമാണിയും അപ്പക്കാരുടെ പ്രമാണിയും കണ്ട സ്വപ്നങ്ങള്‍ ,യൗസേഫു വ്യാഖ്യാനിച്ചു. യൗസേഫു പറഞ്ഞതുപോലെ അപ്പക്കാരനു വധശിക്ഷ ലഭിക്കുകയും പാനപാത്രവാഹകനു ഉദ്യോഗം തിരികെ ലഭിക്കുകയും ചെയ്തു. എന്നാല്‍ നീ ശുഭമായിരിക്കുമ്പോള്‍ എന്നെ ഓര്‍ത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത അറിയിച്ചു എന്നെ ഈ വീട്ടില്‍ നിന്നു വിടുവിക്കേണമേ എന്ന യൗസേഫിന്റെ അപേക്ഷ തിരികെ ജോലിയില്‍ പ്രവേശിച്ച പാനപാത്രവാഹകന്‍ മറന്നു. അവന്റെ മറവി മനപ്പൂര്‍വ്വം അല്ലെന്നും അതും ദൈവനിശ്ചയമാണെന്നും  പിന്നീടുള്ള സംഭവങ്ങള്‍ വെളിവാക്കുന്നു. അയാള്‍ നേരത്തെ തന്നെ യൗസേഫിനെ കുറിച്ചു രാജാവിനോടു പറഞ്ഞിരുന്നു എങ്കില്‍ കഥയുടെ ഗതി മറ്റൊരു ദിശയിലേക്കു മാറിപ്പോകുമായിരുന്നു. നമ്മുടെ ആഗ്രഹം പോലെയും നാം ആവശ്യപ്പെടുന്നതു പോലെയുമല്ല; തക്കസമയത്തു, ഇടപെടേണ്ട സമയത്തു തന്നെ കാലവിളംബമില്ലാതെ, മറന്നു പോകാതെ ദൈവം ഇടപെടും എന്ന വസ്തുത ഈ സംഭവങ്ങള്‍ വെളിവാക്കുന്നു. അജ്ഞാതമായ നമ്മുടെ ഭാവികാലം ദൈവത്തിനു വര്‍ത്തമാനകാലം പോലെ സുവ്യക്തമായതിനാല്‍ അതിനനുസരണമായി മാത്രമേ ദൈവം പ്രവര്‍ത്തിക്കുയുള്ളു എന്നു നാം ഗ്രഹിക്കേണ്ടതാണു.
                           അപ്പനും അമ്മയും സഹോദരങ്ങളും സ്നേഹിതരുമെല്ലാം മറന്നാലും ഉപേക്ഷിച്ചാലും, മറക്കാത്തവനായി ഉപേക്ഷിക്കാത്തവനായി, കാക്കുന്നവനായി,പരിപാലിക്കുന്നവനും പരിരക്ഷിക്കുന്നവനുമായി , സ്നേഹവാനായ ദൈവം എപ്പപോഴും കൂടെയുണ്ടു എന്ന യാഥാര്‍ത്ഥ്യം യൗസേഫിലൂടെ വെളിപ്പെടുന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫറവോന്‍ രണ്ടു സ്വപ്നങ്ങള്‍ കണ്ടു. സ്വപ്നത്തെ കുറിച്ചു വ്യാകുലചിത്തനായ രാജാവു ഉടനെതന്നെ തന്റെ രാജ്യത്തിലെ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിച്ചുവരുത്തി തന്റെ സ്വപ്നം വിവരിച്ചു എങ്കിലും അവര്‍ക്കാര്‍ക്കും വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പാനപാത്രവാഹകന്‍ യൗസേഫിനെ ഓര്‍ത്തു. രാജാവിനോടു തനിക്കുണ്ടായ അനുഭവം വിവരിച്ചു യൗസേഫിനെ കുറിച്ചു പറഞ്ഞു. രാജാവു യൗസേഫിനെ കുണ്ടറയില്‍ നിന്നു മോചിപ്പിച്ചു കൊട്ടാരത്തില്‍ കൊണ്ടു വന്നു തന്റെ സ്വപ്നത്തെ കുറിച്ചു യൗസേഫിനോടു പറഞ്ഞു. അതിനെ വ്യാഖ്യാനിക്കുവാന്‍ ഇവിടെ ആരുമില്ല. എന്നാല്‍ നീ ഒരു സ്വപ്നം കേട്ടാല്‍ വ്യാഖ്യാനിക്കുമെന്നു നിന്നെക്കറിച്ചു ഞാന്‍ അറിഞ്ഞിരിക്കുന്നു. എന്നു പറഞ്ഞു. അതിനു ഞാനല്ല, ദൈവം തന്നെ ശുഭമായൊരു ഉത്തരം നല്‍കുമെന്നു യൗസേഫു മറുപടി നല്‍കി. താമസംവിനാ സംഭവിക്കുവാന്‍ പോകുന്നഏഴുവര്‍ഷത്തെ സുഭിക്ഷകാലവും, തുടര്‍ന്നു വരുന്ന ഏഴു വര്‍ഷത്തെ ക്ഷാമകാലവുമാണു സ്വപ്നത്തിലൂടെ വെളിവാകുന്നതെന്നു യൗസേഫു അറിയിച്ചു.മാത്രമല്ല, സുഭിക്ഷകാലത്തു ധാന്യം ആവുംവിധം ശേഖരിച്ചു വച്ചാല്‍ ക്ഷാമകാലത്തു ദേശം നശിച്ചു പോകാതെ പരിരക്ഷിക്കാമെന്നും യൗസേഫു അറിയിച്ചു. ഇതു കേട്ടിട്ടു രാജാവു ഭൃത്യന്മാരോടു സാക്ഷ്യം പറയുന്നു. ഈ മനുഷ്യനെ പോലെ ദൈവാത്മാവുള്ള ഒരുത്തനെ കണ്ടുകിട്ടുമോ? യൗസേഫിനെ പോലെ ജ്ഞാനവും വിവേകവുമുള്ള ഒരുത്തനുമില്ല എന്നു ഫറവോനു ബോദ്ധ്യമായതിനാല്‍ അവനെ മിസ്രയീം ദേശത്തിനു അധിപതായാക്കി അവനു 'സാപ്നത്ത് പനേഹ്' എന്നു പേരിട്ടു. ഇവന്‍ ജീവിച്ചിരിക്കുമെന്നു ദൈവം പറയുന്നു എന്നാണു അതിന്റെ അര്‍ത്ഥം. സഹോദരങ്ങള്‍ അവന്‍ മരിക്കണമെന്നു ആഗ്രഹിച്ചെങ്കില്‍ ഇവന്‍ ജീവിക്കണമെന്നും , ജീവിക്കുമെന്നും യഹോവ നിശ്ചയിക്കുന്നു. പൊത്തിഫേറിന്റെ മകള്‍ ആസ്നത്തിനെ അവനു ഭാര്യയായി നല്‍കി. ഈ ഉന്നതമായ സ്ഥാനത്തേക്കു ഉയര്‍ത്തപ്പെടുമ്പോള്‍ അവനു മുപ്പതു വയസ്സായിരുന്നു എന്നു ഉല്പഃ 41;46 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ചു രാജാവിന്റെ പ്രീതി സമ്പാദിച്ചാല്‍ മാത്രം ലഭിക്കുന്ന ഉന്നതമായ സ്ഥാനമാണു മുപ്പതാം വയസ്സില്‍ യൗസേഫിനു ലഭിച്ചതു എന്നു കാണുമ്പോഴാണു ദൈവത്തിന്റെ കരുതലിന്റേയും സ്നേഹത്തിന്റേയും ആഴം വെളിവാകുന്നതു.' തന്റെ പ്രിയനോ അതു ഉറക്കത്തില്‍ കൊടുക്കുന്നു.'(സങ്കീഃ 127;2) എന്ന സങ്കീര്‍ത്തനവാക്യം യൗസേഫില്‍ നിന്നാണോ ഗ്രഹിച്ചതു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇതു ഒരുകാര്യം കൂടെ വ്യക്തമാക്കുന്നു. ദൈവം തന്റെ ഭക്തന്മാരുടെ ജീവിതത്തില്‍ തക്ക സമയത്തു ഇടപെടുമെന്നും അതുവരെ ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്കു മാത്രമേ അതു കരഗതമാകുകയുള്ളു എന്നും ഈ സംഭവം നമ്മെ അനുസ്മരിപ്പിക്കുന്നു.
                      സുഭിക്ഷകാലത്തു യൗസേഫു ധാന്യങ്ങള്‍ സംഭരിച്ചു വച്ചു. ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ ദേശത്തു ക്ഷാമം കഠിനമായി തുടങ്ങി. ജനം ആഹാരത്തിായി നിലവിളിച്ചപ്പോള്‍ ഫറവോന്‍ അവരെ യൗസേഫിന്റെ അടുക്കല്‍ പറഞ്ഞയച്ചു. യൗസേഫു പാണ്ടികശാലകള്‍ തുറന്നു ധാന്യം വിറ്റു തുടങ്ങി. യാക്കോബും തന്റെ മക്കളെ ധാന്യം വാങ്ങുവാന്‍ മിസ്രയീമിലേക്കു അയച്ചു. നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെനിന്നു ധാന്യം കൈക്കൊള്ളുവീന്‍ എന്നു യാക്കോബു മക്കളോടു പറഞ്ഞു. യൗസേഫിന്റെ സഹോദരങ്ങള്‍ പത്തുപേര്‍, ബെന്യാമീന്‍ ഒഴികെ മിസ്രയീമില്‍ എത്തി. എന്നാല്‍ യൗസേഫാണു ദേശത്തിന്റെ അധിപതി എന്നു അവര്‍ അറിഞ്ഞില്ല. യൗസേഫിനെ കണ്ടിട്ടും മനസ്സിലായുമില്ല. ഒരുപക്ഷെ രൂപസാദൃശ്യം തോന്നിയാല്‍ തന്നെ തങ്ങള്‍ വിറ്റുകളഞ്ഞ അനുജന്‍ ഇത്രയും വലിയ സ്ഥാനത്തു എത്തുമെന്നു എങ്ങനെ വിശ്വസിക്കും! ' യൗസേഫു സഹോദരന്മാരെ അറിഞ്ഞുവെങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.'
                       യൗസേഫിന്റെ മഹത്വം വെളിപ്പടുന്നതു ഇനിയുമാണു. സഹോദരങ്ങള്‍ വന്നു യൗസേഫിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. യജമാനനെ എന്നു വിളിച്ചു തങ്ങള്‍ വന്ന കാര്യം അറിയിച്ചു. അവര്‍ ഒറ്റുകാരാണെന്നും ദേശത്തിന്റെ ദുര്‍ബ്ബലഭാഗങ്ങള്‍ നോക്കുവാന്‍ വന്നവരാണെന്നും അവന്‍ അവരോടു പറഞ്ഞു. തങ്ങള്‍ ഒരപ്പന്റെ മക്കളാണെന്നും പന്ത്രണ്ടു പേരുണ്ടായിരുന്നു ഒരാള്‍ ഇപ്പോള്‍ ഇല്ലെന്നും ഒരുത്തന്‍ അപ്പനോടൊപ്പം ഉണ്ടെന്നുമൊക്കെ അവര്‍ പറഞ്ഞു.അപ്പനും സഹോദരനുമൊക്കെ ജീവിച്ചിരിക്കുന്നു എന്നു കേട്ടതിലുള്ള സന്തോഷം മനസ്സില്‍ ഒതുക്കി വച്ചു അവരോടു സംസാരിച്ചു.അവര്‍ പരമാര്‍ത്ഥികളാണെന്നു യൗസേഫു സമ്മതിച്ചില്ല. അവര്‍ വീണ്ടും വീണ്ടും അവനെ നമസ്കരിച്ചു. അവര്‍ പരമാര്‍ത്ഥികളാണെന്നു തെളിയിക്കുവാന്‍ അവര്‍ക്കു ഒരവസരം നല്‍കി.അവരില്‍ ഒരാള്‍ ഇവിടെ കാരിഗൃഹത്തില്‍ കിടക്കട്ടെ. ബാക്കിയുള്ളവര്‍ ധാന്യവുമായി തിരികെ പോയി അപ്പന്റെ അടുക്കലുള്ള അനുജനെ കൂട്ടിക്കൊണ്ടു വരണം. മനസ്സില്ലാമനസ്സോടെ അവര്‍ സമ്മതിച്ചു. യൗസേഫിന്റെ സ്വപ്നം ഇവിടെ സഫലമായി. യൗസേഫിന്റെയും സഹോദരങ്ങളുടെയും പ്രതികരണം ഉല്പഃ 42; 21-23 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.'ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു.അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ.അതുകൊണ്ടു ഈ സങ്കടം നമ്മള്‍ക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അതിനു രൂബേന്‍ ബാലനോടു ദോഷം ചെയ്യരുതെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല. ഇപ്പോള്‍ ഇതാ അവന്റെ രക്തം നമ്മോടു ചോദിക്കുന്നുവെന്നു അവരോടു പറഞ്ഞു. യൗസേഫു അവരോടു സംസാരിച്ചതു ദ്വിഭാഷി മുഖാന്തിരം ആയിരുന്നതു കൊണ്ടു അവന്‍ അതു ഗ്രഹിച്ചുവെന്നു അവര്‍ അറിഞ്ഞില്ല. അവന്‍ അവരെ വിട്ടുമാറി പോയി കരഞ്ഞു.
                          ശിമയോനെ പിടിച്ചു ബന്ധിച്ചിട്ടു മറ്റുള്ളവരെ വിട്ടയച്ചു.ധാന്യത്തോടൊപ്പം അവരുടെ പണവും അവരുടെ ചാക്കുകളില്‍ വച്ചിരുന്നു. വഴിയില്‍ വച്ചു അവര്‍ അതുകണ്ടു അത്യധികം പരിഭ്രമച്ചു. അവര്‍ നാട്ടില്‍ ചെന്നു അപ്പനോടു കാര്യങ്ങള്‍ ബോധിപ്പിച്ചു. എന്നാല്‍ ബെന്യാമീനെ അവരോടുകൂടെ വിടാന്‍ അവനു മനസ്സായില്ല. മക്കളുടെ മുഖത്തു നോക്കി യാക്കോബു വിലപിച്ചു.' നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറക്കുമാറാക്കും.' അവസാനം നിവൃത്തിയില്ലാതെ ബെന്യാമീനെ വിടുവാന്‍ സമ്മതിച്ചു. ബെന്യാമീനെയും കൂട്ടി അവര്‍ മിസ്രയീമില്‍ എത്തി.യൗസേഫു തന്റെ വീട്ടില്‍ അവര്‍ക്കു ഭക്ഷണം ഒരുക്കി.  അവരെ വീട്ടില്‍ കൊണ്ടുപോയി അവരോടുകൂടെ ഭക്ഷണം കഴിച്ചു. അനുജനെ കണ്ടിട്ടു യൗസേഫിന്റെ മനമുരുകിയതുകൊണ്ടു കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു അറയില്‍ ചെന്നു അവിടെ വച്ചു കരഞ്ഞു. യൗസേഫിന്റെ മാനസ്സീകസംഘര്‍ഷം മുഴുവന്‍ ഒറ്റ വാക്യത്തില്‍ ഭംഗിയായി പ്രതിഫലിക്കുന്നു.യൗസേഫു അവർക്കു ഓഹരി കൊടുത്തു. ബെന്യാമിനു അഞ്ചിരട്ടിയാണു കൊടുത്തതു. പിന്നെ അവരടെ ചാക്കിൽ പിടിപ്പതുധാന്യവും ഓരോരുത്തന്റെ ദ്രവ്യം ചാക്കിലും ഇളയവന്റെ ചാക്കിൽ വെള്ളികൊണ്ടുള്ള തന്റെ പാനപാത്രവും വച്ചുകൊടുത്തു. അവർ പട്ടണത്തിൽ നിന്നു ദൂരത്താകുംമുമ്പെ  ആളുകളെ വിട്ടു അവരെ തിരികെ വിളിപ്പിച്ചു. ചാക്കുകൾ പരിശോധിച്ചു.  അവർ ഭ്രമിച്ചു പരവശരായി. ദ്രവ്യം കണ്ടതുകൊണ്ടു മാത്രമല്ല, ബെന്യായാമീന്റെ ചാക്കിലെ പാനപാത്രമാണു അവരെ കൂടുതൽ ധർമ്മസങ്കടത്തിലാക്കിയതു. ഇതികർത്തവ്യതാമൂഢരായി അവർ യൗസേഫിന്റെ മുമ്പിൽ വലപിച്ചു. കരളലിയിക്കുന്ന അവരുടെ ധർമ്മസങ്കടം ഉല്പഃ42-ാം അദ്ധ്യായത്തിൽ വായിക്കാൻ കഴിയും. യൗസേഫിന്റെ പ്രതികരണം അല്പം കഠിനമായി പോയിയെന്നു തോന്നാം. എന്തായാലും  അവർ സഹോദരങ്ങളല്ലേ. ഗതിയറ്റു നില്ക്കുന്ന അവരോടു  ഇങ്ങനെയൊക്കെ ചെയ്യാമോ . നാമായിരുന്നുവെങ്കിൽ എന്താണു ചെയ്യുക എന്നു ആലോചിക്കുക.  ഇതാണു ദൈവനിയോഗം. ദൈവത്തിന്റെ മാർഗ്ഗങ്ങൾ നമുക്കു ദുർഗ്രഹങ്ങളാണെന്ന സത്യം വീണ്ടും ഇവിടെ വെളിവാകുന്നു. അപ്പനേയും സഹോദരങ്ങളേയും വീണ്ടെടുക്കുവാൻ ഈ മാർഗ്ഗം അനിവാര്യമായിരുന്നു.
                                   ഇനിയും പിടിച്ചുനിൽക്കുവാൻ കഴിയാതെ യൗസേഫു സഹോദരന്മാർക്കു തന്നെത്തന്നെ വെളപ്പെടുത്തുന്നു. ഹൃദയാദ്രമായ ആ നാടകീയ മുഹൂര്‍ത്തം ഉല്പഃ 45-ാം അദ്ധ്യായം ഒന്നു മുതലുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ' അപ്പോള്‍ ചുറ്റും നില്ക്കുന്നവരുടെ മുമ്പില്‍ തന്നെത്താന്‍ അടക്കുവാന്‍ വഹിയാതെ എല്ലാവരേയും തന്റെ അടുക്കല്‍ നിന്നു പുറത്താക്കുവീന്‍ എന്നു യൗസേഫു വിളിച്ചു പറഞ്ഞു. ഇങ്ങനെ യൗസേഫു തന്റെ സഹോദരന്മാര്‍ക്കു തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരും അടുക്കല്‍ ഉണ്ടായിരുന്നില്ല. അവന്‍ ഉച്ചത്തില്‍ കരഞ്ഞു. മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു. യൗസേഫു സഹോദരന്മാരോടു , ഞാന്‍ യൗസേഫു ആകുന്നു. എന്റെ അപ്പന്‍ ജീവനോടെ  ഇരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാര്‍ അവന്റെ സന്നിധിയില്‍ ഭ്രമിച്ചു പോയതുകൊണ്ടു അവനോടു ഉത്തരം പറയുവാന്‍ കഴിഞ്ഞില്ല. യൗസേഫു സഹോദരന്മാരോടു  ഇങ്ങോട്ടു അടുത്തു വരുവീന്‍ എന്നു പറഞ്ഞു. അവര്‍ അടുത്തു ചെന്നപ്പോള്‍ അവന്‍ പറഞ്ഞതു 'നിങ്ങള്‍ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരന്‍ യൗസേഫാകുന്നു ഞാന്‍. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള്‍ വ്യസനിക്കേണ്ട; വിഷാദിക്കുകയും വേണ്ട. ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ  അയച്ചതാകുന്നു.' 45;8. ആകയാല്‍ നിങ്ങള്‍ അല്ല,ദൈവം അത്രെ എന്നെ ഇവിടെ അയച്ചതു. അവന്‍ എന്നെ ഫറവോനു പിതാവും അവന്റെ ഗൃഹത്തിനൊക്കെയും അധിപനുമാക്കിയിരിക്കുന്നു.ഉല്പഃ 50; 20 ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണു.' നിങ്ങളും എന്റെ നേരേ ദോഷം വാചാരിച്ചു. ദൈവമോ ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിനു അതിനെ ഗുണമാക്കി തീര്‍ത്തു.' ജ്യേഷ്ഠന്മാരുടെ സ്വഭാവം ചേര്‍ത്തു വച്ചു വായിക്കുമ്പോള്‍, തന്റെ ഈ സ്ഥാനലബ്ധിയില്‍ അവര്‍ അവകാശവാദം ഉന്നയിക്കാതിരിക്കുവാനാണു യൗസേഫു ഇങ്ങനെ പറഞ്ഞതു എന്നു തോന്നാം. എന്നാല്‍ യൗസേഫിന്റെ സ്വഭാവം പഠിക്കുമ്പോള്‍ അങ്ങനെയുള്ള ചിന്തയ്ക്കു ഒരു സ്ഥാനവും ഇല്ലെന്നു ബോദ്ധ്യമാകും.
              ഈ വാക്കുകളില്‍ പ്രകടമാകുന്ന ചേതോവികാരവും വിശ്വാസവും സ്നേഹവും ഒക്കെയാണു യൗസേഫിനെ വലിയവനാക്കി നിര്‍ത്തുന്നതു. ഇവിടെ യൗസേഫു സാധാരണക്കാരില്‍ നിന്നു വേറിട്ടു നില്ക്കുന്നു. അങ്ങനെ വേറിട്ടു നില്ക്കുന്നവരെയാണു പരിശുദ്ധന്മാര്‍ എന്നു വിളിക്കുന്നതെന്നു നേരത്തെ നാം ചിന്തിച്ചിട്ടുള്ളതാണല്ലോ. യൗസേഫിന്റെ സ്ഥാനത്തു നമ്മെ നിറുത്തി ആത്മശോധന നടത്തുമ്പോഴാണു യൗസേഫു നമ്മില്‍ നിന്നു എത്ര ഉയരത്തിലാണു എന്നു മനസ്സിലാകുക. തന്നെ ദ്രോഹിക്കുകയും താന്‍ അനുഭവിക്കേണ്ടി വന്ന എല്ലാ കഷ്ടതകള്‍ക്കും ദുരിതങ്ങള്‍ക്കും കാരണക്കാരാകുകയും ചെയ്ത സഹോദരങ്ങളോടു ഇങ്ങനെ പെരുമാറുവാന്‍ യൗസേഫിനു എങ്ങനെയാണു കഴിഞ്ഞതു. ഞാനായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു? ഒരിക്കലും ക്ഷമിക്കുവാനും പൊറുക്കുവാനും മറക്കുവാനും കഴിയാത്ത അപരാധമാണു അവര്‍ ചെയ്തതു. പ്രതികാരം ചെയ്യുവാന്‍ ദൈവം അവസരം ഒരുക്കിത്തന്നതാണെന്നു വിശ്വസിച്ചും അഭിമാനിച്ചും ആവുംവിധം അവരെ ഉപദ്രവിക്കുവാനേ ഒരു സാധാരണ മനുഷ്യനു കഴിയുകയുള്ളു. എന്നാല്‍ യൗസേഫു ഇവിടെ വ്യത്യസ്തനായി നിലകൊള്ളുന്നു.
                      എന്തുകൊണ്ടു യൗസേഫിനു ഇങ്ങനെയാകാന്‍ കഴിഞ്ഞു.ഒരു കാരണം മുന്‍ അദ്ധ്യായത്തില്‍ പറയുകയുണ്ടായി. യഹോവ യൗസേഫിനോടു കൂടെയുണ്ടായിരുന്നതിനാല്‍ അവന്‍ കൃതാര്‍ത്ഥനായി. 'എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നെ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.' എന്ന പരിശുദ്ധനായ പൗലോസുസ്ളീഹായുടെ തിരിച്ചറിവു നൂറ്റാണ്ടുകള്‍ക്കു മുമ്പു യൗസേഫു ഗ്രഹിച്ച സത്യമായിരുന്നു. അല്ല,യൗസേഫില്‍ നിന്നാണു ഈ സത്യം പരി.പൗലോസുസ്ളീഹാ പഠിച്ചതെന്നു ഊഹിക്കുന്നതില്‍ തെറ്റില്ല. ദൈവത്തിന്റെ പദ്ധതികളും വഴികളും നമുക്കു അജഞാതമാണു. നാം ആഗ്രഹിക്കാത്ത പാതയിലൂടെ നമ്മെ നയിച്ചു ലക്ഷ്യത്തില്‍ കൊണ്ടെത്തിക്കുന്നുവെന്ന ദൈവികയാഥാര്‍ത്ഥ്യം യൗസേഫിലൂടെ വെളിപ്പെടുന്നു.അനിഷ്ടകരമായ ജീവിതാനുഭവങ്ങള്‍ നമുക്കു ആവശ്യമുള്ളതാണെന്നും, അതുവഴി ദൈവം നമുക്കു ഒരുക്കിയിരിക്കുന്ന ഭാഗ്യാവസ്ഥയിലേക്കു ദൈവം നമ്മെ നയിക്കുന്നു എന്നതു ഒരു ദൈവികസത്യമാണു. ഇതു മനസ്സിലാക്കുവാനുള്ള ആത്മീയമായ കാഴ്ചപ്പാടു ഇല്ലാത്തതിനാല്‍ അതു ഒഴിവാക്കി കിട്ടുവാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആഗ്രഹം സാധിക്കാതെ വരുമ്പോള്‍ പ്രാര്‍ത്ഥന കേട്ടില്ല എന്നു കരുതി നിരാശയില്‍ നിപതിച്ചു തകര്‍ന്നു പോകുകയും ചെയ്യുന്നു. യൗസേഫു ജീവിതത്തില്‍ കടന്നുവന്ന എല്ലാ പ്രശ്നങ്ങളുടേയും നടുവില്‍ കൃതാര്‍ത്ഥനായി സമചിത്തതയോടെ അതിനെ നേരിടുവാനും പരാതിയും പരിഭവവും കൂടാതെ അതിന്റെ തീവ്രതയോടെ അവ സ്വീകരിക്കുവാനും തയ്യാറായതു ഈ തിരിച്ചറിവും വിശ്വാസവും മൂലമാണു.
                        ഈ വിശ്വാസവും തിരിച്ചറിവും, തന്റെ ദുഃഖങ്ങള്‍ക്കു കാരണക്കാരായി കരുതാവുന്ന സഹോദരങ്ങളോടു പകയും വിദ്വേഷവും മനസ്സില്‍ സൂക്ഷിക്കാതെ സ്നേഹത്തോടെ സ്വീകരിക്കുവാനും  കരുതുവാനും യൗസേഫിനെ പ്രാപ്തനാക്കി. മാത്രമല്ല , തനിക്കു ലഭിച്ച നന്മകള്‍ക്കും ഉയര്‍ച്ചയ്ക്കും ദൈവത്തോടൊപ്പം അവരും പങ്കാളികളും കാരണക്കാരും ആയിരുന്നു എന്നു യൗസേഫു വിശ്വസിക്കുന്നു. തനിക്കു ലഭിച്ച നന്മകള്‍ തനിക്കു വേണ്ടി മാത്രം നല്‍കിയതല്ലെന്നും അതു തന്റെ പിതാവിനും സഹോദരങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്നും യൗസേഫു കരുതുന്നു. ഇവയെല്ലാം ദൈവം നല്‍കിയതാകുമ്പോള്‍ അതിന്റെ കാരണക്കാരേയും ദൈവം തന്നെ നിയോഗിച്ചതാണെന്നു യൗസേഫു മനസ്സിലാക്കുന്നു. അതുകൊണ്ടു അവരോടു എന്തിനു പരിഭവപ്പെടണം? എന്തിനു കോപിക്കണം? അവരെ ദ്വേഷിക്കുന്നതു ദൈവകൃപകളെ അവഗണിക്കുന്നതിനു തുല്യമാണു. ശത്രുക്കളെ സ്നേഹിപ്പീന്‍ എന്ന കര്‍ത്താവിന്റെ ഉപദേശത്തിന്റെ അര്‍ത്ഥം ഇവിടെ വെളിപ്പെടുന്നു. ആരേയും ശത്രുവായി കാണാന്‍ കഴിയുകയില്ല. ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവര്‍ നമുക്കു ഉപകാരികളാണത്രേ. യൗസേഫിന്റെ ഈ കാഴ്ചപ്പാടും വിശ്വാസവുമാണു '' എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള്‍ വ്യസനിക്കേണ്ട, വിഷാദിക്കുകയും വേണ്ട' എന്നു പറയുവാന്‍ കഴിഞ്ഞതു. ദാവീദു രാജാവിലും ഈ മനോഭാവം നമുക്കു കാണാന്‍ കഴിയുന്നുണ്ടു. തന്നെ ശപിച്ച ശിമയിയെ കുറിച്ചു  ദാവീദു രാജാവു പറയുന്നുഃ 2.ശമുഃ 16; 11,12 '' അവനെ വിടുവീന്‍; അവന്‍ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു . പക്ഷേ, യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്കു അനുഗ്രഹം നല്‍കും.''  ഇതു നമ്മില്‍ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞാല്‍ അതു നമുക്കു സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്നതോടൊപ്പം നമ്മോടു ബന്ധപ്പെടുന്നവര്‍ക്കു ആശ്വാസവും സമാധാനവും പകര്‍ന്നു കൊടുക്കുവാനും ഉപകരിക്കും. നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണമെന്നും, ശത്രുവിനെ സ്നേഹിക്കണമെന്നും കര്‍ത്താവു പഠിപ്പിച്ച സമാധാന മന്ത്രങ്ങള്‍ യൗസേഫില്‍ എന്ന പോലെ നമ്മിലും വിളങ്ങി ശോഭിക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു.










Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30