വചനപരിച്ഛേദം - 38.

38- ഭാഗ്യത്തിന്റെ വഴികള്‍.

 രൂത്തുഃ1;16,17.'അതിനു രൂത്തുഃ നിന്നെ വിട്ടുപിരിയാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതെ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം . നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും, മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

                 രൂത്തു എന്ന പുസ്തകത്തിലെ ഏറ്റവും ശ്രദ്ധാര്‍ഹവും ഏതുകാലത്തും പ്രസക്തവുമായ വാക്യങ്ങളാണു ഇവിടെ ചിന്താവിഷയമാക്കിയിരിക്കുന്നതു. ഈ വാക്യവും ഇതിലെ കഥാപാത്രങ്ങളും നമുക്കു നല്‍കുന്ന സന്ദേശങ്ങളിലേക്കു കടക്കുന്നതിനു മുമ്പു 'രൂത്തു' എന്ന പുസ്തകത്തെ കുറിച്ചു ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണു. വി.വേദപുസ്തകത്തിലെ ചെറിയ പുസ്തകങ്ങളില്‍ ഒന്നാണു ഇതു. നാലു അദ്ധ്യായങ്ങളും 85 വാക്യങ്ങളും മാത്രമുള്ള ഈ പുസ്തകം ഒരു ചെറുകഥപോലെ വായിച്ചു തീര്‍ക്കുവാന്‍ കഴിയുന്നതാണു. എങ്കിലും പഴയനിയമ ചരിത്രത്തിലും വേദശാസ്ത്രത്തിലും ഈ പുസ്തകത്തിനു ഒരു നിര്‍ണ്ണായക സ്ഥാനമാണുള്ളതു. ഇതിന്റെ ഗന്ഥകര്‍ത്താവു ആരെന്നോ ഇതിന്റെ രചനാകാലം ഏതെന്നോ വ്യക്തമായി പറയുവാന്‍ കഴിയുകയില്ല. അതിന്റെ ഭാഷയുടെ പ്രത്യേകത അനുസരിച്ചു ബി.സി.നാലാം നൂറ്റാണ്ടായിരിക്കണം രചനാകാലമെന്നു വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നാലാമദ്ധ്യായം പതാനാലാം വാക്യത്തില്‍ ദാവീദിന്റെ പിതാമഹന്‍ ഓബേദു രൂത്തിന്റെ പുത്രനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ദാവീദിനു ശേഷമാണു ഇതിന്റെ രചനാകാലമെന്നു ഊഹിക്കുന്നതില്‍ തെറ്റില്ല. ഈ പുസ്തകത്തിലെ വീണ്ടെടുപ്പുകാരന്‍ എന്ന പ്രയോഗവും വേദശാസ്ത്രപരമായി ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വേദശാസ്ത്രപരവും ചരിത്രപരവുമായ പ്രാധാന്യത്തെ അംഗീകരിച്ചു കൊണ്ടുതന്നെ ഈ ഗ്രന്ഥം നമുക്കു നല്‍കുന്ന സന്ദേശങ്ങളെ കുറിച്ചു ചിന്തിക്കുവാനാണു ഇവിടെ ശ്രമിക്കുന്നതു.
             ന്യായാധാപന്മാരുടെ കാലത്താണു ഈ ഗ്രന്ഥത്തിലെ സംഭവങ്ങള്‍ നടക്കുന്നതു. ഏതു ന്യായാധിപന്റെ കാലമെന്നു വ്യക്തമായി പറഞ്ഞിട്ടില്ല. യിസ്രായേലിന്റെ പരിരക്ഷയല്ല പ്രതാപാദ്യം എന്നതു കൊണ്ടായിരിക്കാം ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ഇതിനു സ്ഥാനം ലഭിക്കാതെ പോയതു. ആ കാലഘട്ടത്തില്‍ ഒരിക്കല്‍ ദേശത്തു ക്ഷാമമുണ്ടായി. യഹൂദ്യായിലെ ബെത്ലഹേമിലുള്ള എലീമലേക്കു എന്ന പുരുഷന്‍ തന്റെ ഭാര്യ നവോമിയേയും മക്കളായ മഹ്ളോനേയും കില്യോനേയും കൂട്ടിക്കൊണ്ടു മോവബു ദേശത്തേക്കു പോയി. ബേത്ലഹേം എന്ന വാക്കിന്റെ അര്‍ത്ഥം അപ്പത്തിന്റെ ഭവനം എന്നാണു. ക്ഷാമമുണ്ടായതു അപ്പത്തിന്റെ ഭവനത്തിലാണു എന്നതും, അപ്പത്തിന്റെ ഭവനം ഉപേക്ഷിച്ചാണു എലിമലേക്കും കുടുംബവും അപ്പത്തിനായി മോവബിലേക്കു കുടിയേറി പാര്‍ത്തതു എന്നതും ശ്രദ്ധാര്‍ഹമായ ഒന്നാണു്. ഈ അപ്പത്തിന്റെ ഭവനമായ ബേത്ലഹേമിലാണു ജീവന്റെ അപ്പമായ ക്രിസ്തു ലോകരക്ഷകനായി പിറന്നതു എന്ന സത്യം ഇതിനോടു ചേര്‍ത്തു ചിന്തിക്കുമ്പോഴാണു ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാകുന്നതു. നിത്യജീവന്‍ പ്രദാനം ചെയ്യുന്ന ജീവന്റെ അപ്പം ഉപേക്ഷിച്ചാണു എലീമലേക്കു, വിശപ്പുണ്ടായപ്പോള്‍ ക്ഷണികവും നശ്വരവുമായ മോവാബിലെ അപ്പം തേടി പുറപ്പെട്ടു പോയതു. എന്നാല്‍ ഈ എലീമലേക്കിന്റെ പിന്‍തലമുറക്കാരനായിട്ടാണു ജീവന്റെ അപ്പമായ ക്രിസ്തു പിറക്കുന്നതു എന്നു അറിയുമ്പോഴാണു ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ മഹത്വം തിരിച്ചറിയുവാന്‍ കഴിയുന്നതു.
            ഫലഭൂയിഷ്ടവും നീരോട്ടമുള്ളതുമായ സോദോം തെരഞ്ഞെടുത്ത ലോത്തിനുണ്ടായ ദുര്യോഗത്തിന്റെ സന്തതികളാണല്ലോ മോവാബ്യര്‍. (ഉല്പഃ 19; 31-38).ജീവനുള്ള ദൈവത്തിന്റെ ഭവനം വിട്ടു ലൗകിക സുഭിക്ഷത തേടി ഓടിപ്പോയ എലീമലേക്കിനു ദുഃഖാനുഭവങ്ങളാണു മോവാബു നല്‍കിയതു. എലീമലേക്കു മരിച്ചു. മക്കളായ മഹ്ളോനും കില്യാനും മോവാബ്യസ്ത്രീകളായ രൂത്തിനെയും ഓര്‍പ്പയെയും വിവാഹം കഴിച്ചു. മഹ്ളോനും കില്യോനും മക്കളില്ലാതെ മരിച്ചു. നവോമിയും രണ്ടു മരുമക്കളും തനിച്ചായി.യഹോവ തന്റെ ജനത്തെ സന്ദര്‍ശിച്ചു ആഹാരം കൊടുത്ത പ്രകാരം മോവാബു ദേശത്തു വച്ചു നവോമി കേട്ടു. തന്റെ ചാര്‍ച്ചക്കാരേയും ദേശക്കാരേയും സ്വന്തജനത്തേയും അപ്പത്തിന്റെ ഭവനത്തേയും ഉപേക്ഷിച്ചു പോന്നതു തെറ്റായി പോയിയെന്നു നവോമി തിരിച്ചറിഞ്ഞു. മരുമക്കളുമായി യഹൂദ്യയിലേക്കു മടങ്ങി പോകുവാന്‍ നവോമി യാത്ര തിരിച്ചു. വഴിയില്‍ വച്ചു, തിരികെ മോവാബിലേക്കു പോകുവാന്‍ നവോമി മരുമക്കളെ നിര്‍ബ്ബന്ധിച്ചു. അവള്‍ മരുമക്കളോടു പറഞ്ഞു.''മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതു പോലെ യഹോവ നിങ്ങള്‍ക്കും നല്‍കുമാറാകട്ടെ.'അവള്‍ അവരെ ചുംബിച്ചു. അവര്‍ എല്ലാവരും ഉച്ചത്തില്‍ കരഞ്ഞു. എന്നാല്‍ രണ്ടുപേരും തിരികെ പോകാന്‍ തയ്യാറായില്ല. നവോമി വീണ്ടും അവരോടു പറഞ്ഞു. 'എന്റെ മക്കളെ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വീന്‍. എന്തിനു എന്നോടു കൂടെ പോരുന്നു. നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്റെ ഉദരത്തില്‍ പുത്രന്മാര്‍ ഉണ്ടോ? എന്റെ മക്കളെ മടങ്ങിപ്പൊയ്ക്കൊള്‍വീന്‍. ഒരു പുരുഷനു ഭാര്യയായിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞു പോയി. അല്ല അങ്ങനെ എനിക്കു ഒരാള്‍ ഉണ്ടായിട്ടു ഈ രാത്രിയില്‍ തന്നെ ഒരു പുരുഷനു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും അവര്‍ക്കു  പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുമോ? അതു വേണ്ട. എന്റെ മക്കളെ. യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ വ്യസനിക്കുന്നു.(1;11-13) ഇങ്ങനെ ഒരു അമ്മാവിയമ്മ! അവിശ്വസനീയം. അവര്‍ എല്ലാവരും പിന്നെയും പൊട്ടാക്കരഞ്ഞു. നവോമിയുടെ ന്യായവാദങ്ങള്‍ ശരിയാണെന്നു തോന്നിയ ഓര്‍പ്പ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു പോയി. ഓര്‍പ്പയെ പോലെ രൂത്തും ചെയ്യുവാന്‍ നവോമി നിര്‍ബ്ബന്ധിച്ചു. അപ്പോള്‍ രുത്തു അമ്മാവയമ്മയോടു പറയുകയാണു. 'നിന്നെ വിട്ടു പരിയാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതെ. നീ പോകുന്നേടത്തു ഞാനും പോരും. നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും. നിന്റെ ജനം എന്റെ ജനം. നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും.മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടു പിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ.'
                    അത്യധികം ഹൃദയസ്പൃക്കും ചിന്തോദ്ദീപകവുമായ ഒരു രംഗമാണു ഈ വാക്കുകളിലൂടെ മനസ്സിലേക്കു കടന്നു വരുന്നതു. ഇവിടെ ഒരു അസാധാരണത്വം നിഴലിടുന്നതിനാല്‍ അത്ഭുതം ഉളവാക്കുന്നതോടൊപ്പം അവിശ്വസനീയമായി തോന്നുകയും ചെയ്യുന്നു. കാരണം, ഇന്നു ഇത്രമാത്രം സുതാര്യവും ഊഷ്മളവും ദൃഢതരവുമായ അമ്മാവിയമ്മ മരുമകള്‍ ബന്ധം വളരെ വിരളമാണു. ഭാര്യാഭത്തൃബന്ധം പോലും ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു അമ്മാവയമ്മ മരുമകള്‍ ബന്ധത്തിന്റെ പ്രസക്തിപോലും ഇല്ലാതായിരിക്കുന്നു. നവോമിയെ പോലെ അമ്മാവയമ്മയെ കണ്ടുകിട്ടുക പ്രയാസമാണു. ഔര്‍പ്പയോളം എത്തുന്ന മരുമകളെ നമുക്കു പ്രതീക്ഷിക്കാം. എന്നാല്‍ രൂത്തിനെ പോലെയുള്ള ഒരു മരുമകള്‍ ഇല്ലായെന്നു  പറയുവാന്‍ കഴിയുകയില്ലെങ്കിലും വരലില്‍ എണ്ണാവുന്നതു മാത്രമായിരിക്കും എന്നതു ഏവരും സമ്മതിക്കും.
                          നവോമിയിലും രൂത്തിലും പ്രകടമാകുന്ന സ്വഭാവ സവിശേഷതകള്‍ നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തേണ്ടതാണു. ഒരു അമ്മാവയമ്മ എന്ന നിലയില്‍ നവോമിയെ വിലയിരുത്തുമ്പോള്‍, അവള്‍ മരുമക്കളെ മക്കളായി തന്നെയാണു കണ്ടതു എന്നതത്രേ നമ്മുടെ ശ്രദ്ധയില്‍ ആദ്യം കടന്നു വരുന്നതു. മരുമക്കളോടു സംസാരിച്ചപ്പോഴെല്ലാം അവരെ സംബോധന ചെയ്തതു 'എന്റെ മക്കളെ' എന്നാണു. അതു ഒരു ഭംഗിവാക്കായിട്ടല്ല നാം കേള്‍ക്കുന്നതു. വാത്സല്യനിധിയായ ഒരു അമ്മയുടെ ഹൃദയത്തുടിപ്പുകളാണു ആ സംബോധനകളില്‍ നാം ശ്രവിക്കുന്നതു. അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ഈ സംബോധനകള്‍ വെറും ഭംഗിവാക്കുകളായിരുന്നില്ല എന്നും ഹൃദയത്തില്‍ നിന്നു ഉയര്‍ന്നുവരുന്നവയാണെന്നും മനസ്സിലാകും. ഓര്‍പ്പയേയും രൂത്തിനേയും മക്കളെ പോലയല്ല , മക്കളായി തന്നെയാണു രൂത്തു കണ്ടതു. ഒരമ്മ മക്കള്‍ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കും. അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി സ്വന്തം സുഖങ്ങളും സന്തോഷങ്ങളും പരിത്യജിക്കും. ഇവിടെ നവോമിയും ചെയ്യുന്നതു അതുതന്നെയാണു. തനിക്കു വേണ്ടി അവരുടെ ജീവിതം ബലിയര്‍പ്പിക്കരുതു. തനിക്കു വാര്‍ദ്ധക്യമായി. ഇനി ആയുസ്സു വളരെയില്ല. ദീര്‍ഘമായ ഒരായുസ്സു മുഴുവനും അവശേഷിക്കുന്ന മരമക്കളുടെ നല്ലകാലങ്ങളെല്ലാം തനിക്കായി നഷ്ടപ്പെടുന്നതില്‍ ആ അമ്മ ദുഃഖിക്കുന്നു. രൂത്തുഃ 1;11-13. ഈ സത്യം വെളിവാക്കുന്നു.തനിക്കും തന്റെ കുടുംബത്തിനും വന്നു ചേര്‍ന്ന ദുര്‍വിധികള്‍ക്കെല്ലാം കാരണക്കാരായി വന്നുകയറിയ മരുമക്കളെ കാണുന്ന അമ്മാവിയമ്മമാര്‍ രൂത്തിന്റെ  വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കേണ്ടതാണു. രൂത്തുഃ 1;13. 'യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ വ്യസനിക്കുന്നു.' പത്തുമാസം ചുമന്നതിന്റെ കണക്കു പറയുന്ന അമ്മമാരും ചുമട്ടു കൂലി എത്രവേണമെന്നു ചോദിക്കുന്ന മക്കളും ജീവിക്കുന്ന ഇന്നു നവോമിയും രൂത്തും വേറിട്ടു നില്‍ക്കുന്നു. ഇന്നു വാര്‍ദ്ധക്യത്തില്‍ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ക്കു മക്കളെ കുറിച്ചും  മരുമക്കളെ കുറിച്ചും ആവലാതികളും പരാതികളും പരിഭവങ്ങളും മാത്രമാണു പറയുവാനുള്ളതു. അവര്‍ പറയുന്നതില്‍ സത്യമില്ലെന്നു പറയുവാന്‍ കഴിയുകയില്ലെങ്കിലും ഈ അവസഥയ്ക്കു ഒരു പരിധിവരെ മാതാപിതാക്കളും കാരണക്കാരാണെന്നു പറയേണ്ടതായി വരുന്നു. നവോമിയെ പോലെ ചിന്തിക്കുവാനും പെരുമാറുവാനും സഹിക്കുവാനും മാതാപിതാക്കള്‍ തയ്യാറാവുകയാണെങ്കില്‍ ബന്ധശൈഥില്യത്തിനു കുറെ അയവു വരും. മരുമക്കളെ മക്കളായി അംഗീകരിക്കുവാനും പെരുമാറുവാനും സഹിക്കുവാനും ത്യാഗം അനുഷ്ടിക്കുവാനും മാതാപിതാക്കള്‍ക്കു കഴിയുന്നില്ല എന്നതു ഒരു യാഥാര്‍ത്ഥ്യമാണു. വിവാഹിതനായ മകന്റെ സ്വകാര്യതയില്‍ ഇടപെടാതെ അവരുടെ കുടുംബജീവിതം സുദൃഢമാക്കുവാനും ഭദ്രമാക്കുവാനും താങ്ങും തണലുമായി മാറുവാനും മാതാപിതാക്കള്‍ക്കു കഴിയണം. പുരുഷന്‍ തന്റെ പിതാവിനേയും മാതാവിനേയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും. ഇരുവരു ഒരു ദേഹമായിതീരും എന്ന കത്തൃവചനം അതേപടി സ്വീകരിക്കേണ്ടതാണു.
                   നവോമിയുടെ ദുരനുഭവങ്ങള്‍ നമ്മുടെ ജീവിതത്തിലാണു ഉണ്ടായതെങ്കില്‍ നമ്മുടെ പ്രതികരണം എങ്ങനെയുള്ളതാകുമായിരുന്നു. പലരും ഈ ദുഃഖാനുഭവങ്ങള്‍ക്കു കാരണം കടന്നു വന്ന മരുമക്കള്‍ മാത്രമെണെന്നു സമര്‍ത്ഥിക്കുവാനായിരുക്കും ശ്രമിക്കുക. ഈ മൂതേവി വന്നതിനു ശേഷമാണു ഈ നാശമെല്ലാം ഉണ്ടായതു എന്നു പറയുന്നവരുടെ സംഖ്യ കുറവല്ല. മകനെ നഷ്ടപ്പെട്ട മാതാവിന്റെ വ്യഥ വലിയതാണു. എന്നാല്‍ അതോടൊപ്പം സുന്ദരമായ ഒരു കുടുംബജീവിതം സ്വപ്നം കണ്ടു തന്റെ ഭവനത്തിലേക്കു കടന്നുവന്ന പെണ്‍കുട്ടിയുടെ അകാല വൈധവ്യത്തിന്റെ ദുഃഖം ഉള്‍ക്കൊള്ളുവാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. അവള്‍ക്കു വേറെ ഭര്‍ത്താവിനെ കിട്ടും, എനിക്കു എന്റെ മകനെയാണു തിരിച്ചു കിട്ടാതവണ്ണം നഷ്ടപ്പെട്ടതു എന്നു പറയുമ്പോള്‍ മകന്റെ കൈപിടിച്ചു തന്റെ ജീവിതത്തിലേക്കു കടന്നുവന്ന പെണ്‍കുട്ടിയെ മകളായി സ്വീകരിച്ചില്ല എന്നു വ്യക്തമാകുന്നു. സ്വന്തം മകള്‍ക്കാണു ഈ അനുഭവം ഉണ്ടായതെങ്കില്‍ ഇങ്ങനെ പറയുമോ എന്നു ചിന്തിക്കുക. വൈധവ്യത്തിന്റെ വേദന തിരിച്ചറിഞ്ഞ നവോമി ഓര്‍പ്പയുടെയും രൂത്തിന്റെയും ദുഃഖത്തിന്റെ ആഴം അതിന്റെ തീവ്രതയോടെ തിരിച്ചറിഞ്ഞതിനാല്‍ മക്കളുടെ അകാലവേര്‍പാടിന്റെ വേദന സ്വയം അനുഭവിക്കുകയും മരുമക്കളില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. അവരുടെ നന്മയാണു ഇനിയും തന്റെ പ്രതീക്ഷയെന്നു കരുതി ആശ്വസിക്കുന്നു. മാത്രമല്ല മരുമക്കളില്‍ കുറ്റം ആരോപിക്കാതെ ഈ ദുഃഖാനുഭവങ്ങള്‍ക്കു താന്‍തന്നെയാണു കാരണക്കാരിയെന്നു സമ്മതിക്കുകയും ചെയ്യുന്നു.രൂത്തുഃ1;13. യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ ഓര്‍ത്തു ഞാന്‍ വളരെ വ്യസനിക്കുന്നു.' തന്റെ ദുഃഖത്തേക്കാള്‍ മരുമക്കളുടെ ദുഃഖമാണു വലുതായി കാണുന്നതു. എന്നാല്‍ മരുമകളായി കടന്നുവന്ന പെണ്‍കുട്ടിയുടെ കഴുത്തിലും കൈകളിലും അണിഞ്ഞിരിക്കുന്ന സ്വര്‍ണ്ണത്തിലും അവളുടെ പേരില്‍ ലഭിക്കുന്ന ലക്ഷങ്ങളിലും മാത്രം കണ്ണു നട്ടിരിക്കുന്ന മാതാപിതാക്കള്‍ക്കു ഇതു മനസ്സിലാകുകയില്ല.
                എന്നാല്‍ മാതാപിതാക്കള്‍ മാത്രമാണു ഇതിനു ഉത്തരവാദി എന്നു പറഞ്ഞു സമാധാനിക്കുവാനും കഴിയുകയില്ല. മുകളില്‍ പറഞ്ഞതു ഈ പ്രശ്നങ്ങളുടെ ഒരു വശം മാത്രമാണു.ഇതിനു ഒരു മറുവശം കൂടെയുണ്ടു. വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പുരുഷന്‍ തന്റേതു മാത്രമാണെന്നും പിന്നെ മറ്റാര്‍ക്കും അവരുടെ മേല്‍ അവകാശമില്ലെന്നും, വാര്‍ദ്ധക്യത്തിലായ മാതാപിതാക്കളെ പരിരക്ഷിക്കേണ്ട ചുമതല തങ്ങളുടേതല്ലെന്നും ധരിക്കുന്ന പെണ്‍കുട്ടികളും ഈ ബന്ധശൈഥില്യത്തിനു ഉത്തരാവാദികളാണു. എന്റെ സ്നേഹിതനായ ഒരു കോളേജ് അദ്ധ്യാപകന്‍ വിവാഹം കഴിച്ചു ഒരു കുട്ടി ജനിച്ചു കഴിഞ്ഞു ഒരു വാഹനാപകടത്തില്‍ മരിക്കുകയുണ്ടായി. ഏകമകന്റെ വേര്‍പാടില്‍ മനംനൊന്തു കഴിയുന്ന വൃദ്ധരും നിരാലംബരുമായ മാതാപിതാക്കളെ ഉപേക്ഷിച്ചു കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും കൈക്കലാക്കി സ്വന്തം വീട്ടിലേക്കു പോയ പെണ്‍കുട്ടി രൂത്തില്‍ നിന്നു എന്തു വിദൂരതയിലാണു വര്‍ത്തിക്കുന്നതു. മനുഷ്യന്‍ അപ്പനേയും അമ്മയേയും വിട്ടു ഭാര്യയോടു പറ്റിച്ചേരും, ഇരുവരും ഒരു ദേഹമായി തീരും എന്ന കര്‍ത്തൃവചനം ഈ വിധ ചെയ്തികളെ സാധൂകരിക്കുകയില്ല. ഒരുവന്റെ ശരീരം അവന്റെ അപ്പന്റേയും അമ്മയുടേയും ശരീരങ്ങളില്‍ നിന്നു സ്വീകരിച്ചിട്ടുള്ളതാണു. അങ്ങനെയെങ്കില്‍ ഇരുവരും ഒരു ശരീരമായി തീരുമ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെ ശരീരമാണല്ലോ ഒന്നായി തീരുന്നതു. അതിനാല്‍ രണ്ടു പേരുടേയും മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടതാണു. അതുകൊണ്ടാണു വി.വിവാഹകൂദാശയില്‍ ഈ ഏവന്‍ഗേലിയോന്‍ ഭാഗം വായിക്കുന്നതിനു മുമ്പു എഫേഃ5;20, 6;3 ഭാഗങ്ങള്‍ വായിക്കുവാനായി ക്രമപ്പെടുത്തിയിരിക്കുന്നതു. 6;3ല്‍ 'മക്കളേ! നിങ്ങള്‍ കര്‍ത്താവിനെ ഓര്‍ത്തു മാതാപിതാക്കന്മാരെ അനുസരിപ്പീന്‍ . എന്തെന്നാല്‍ അതു നീതിയാകുന്നു. നിനക്കു നന്മ വരുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിപ്പാനുമായിട്ടു നിന്റെ പിതാവിനേയും മാതാവിനേയും ബഹുമാനിക്ക എന്നുള്ളതു വാഗ്ദാനത്തോടു കൂടിയ പ്രഥമ  കല്പനയാകുന്നു.' എന്നു പരി. പൗലോസുസ്ളീഹാ പറയുമ്പോള്‍ മാതാപിതാക്കള്‍ക്കു നല്‍കേണ്ട സ്ഥാനം വ്യക്തമാക്കുന്നു.
                       ഇവിടെയാണു രൂത്തു ആധുനിക തലമുറയ്ക്കു മാതൃകയാകേണ്ടതു. അവള്‍ക്കും ഓര്‍പ്പയെ പോലെ നവോമിയുടെ ആശീര്‍വ്വാദത്തോടെ മറ്റൊരു ജീവിതം സ്വന്ത ദേശത്തു പോയി തെരഞ്ഞെടുക്കാമായിരുന്നു. ആരും അവളെ പഴിക്കുകയുമില്ല. എന്നാല്‍ തന്റെ ശരീരവും ആത്മാവും ഭര്‍ത്താവിന്റെ ശരീരത്തോടും ആത്മാവോടും ഒട്ടിച്ചേര്‍ന്നു ഒന്നായി തീര്‍ന്നതാണെന്നുള്ള ബോധം അവളെ ഭരിച്ചിരുന്നതാനാല്‍ അവള്‍ തന്റെ അമ്മാവായമ്മയുടെ ദുഃഖങ്ങളും വേദനകളും എല്ലാം തന്റേതായി സ്വീകരിക്കുവാന്‍ തയ്യാറായി.അതുകൊണ്ടാണു, 'നീ പോകുന്നേടത്തേക്കു ഞാനും പോരും......' എന്നിങ്ങനെ പറയുന്നതു. വൃദ്ധയും വിധവയുമായ നവോമിയുടെ ആശ്വാസത്തിനും സന്തോഷത്തിനുമായി തനിക്കു ലഭിക്കാവുന്ന സുഖങ്ങളും സന്തോഷങ്ങളും പരിത്യജിക്കുവാന്‍ അവള്‍ തയ്യാറായി. അമ്മാവിയമ്മയോടൊപ്പം യഹൂദ്യായില്‍ എത്തിയ രൂത്തു കാലാപെറുക്കി കുടുംബം പരിരക്ഷിക്കുന്നതു പിന്നീടു നാം കാണുന്നു. ഇപ്രകാരം ത്യഗോജ്ജ്വലമായ ഒരു ജീവിതം സ്വീകരിക്കുവാന്‍ എത്ര പേര്‍ തയ്യാറാകും. വൃദ്ധസദനങ്ങളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ വേദനകള്‍ കടിച്ചമര്‍ത്തി, തേങ്ങലുകളും നെടുവീര്‍പ്പുകളുമായി കഴിയുന്ന വൃദ്ധരായ മാതാപിതാക്കളുടെ ദീനരോദനം ആധുനിക മനുഷ്യന്റെ മനോഭാവത്തിന്റെ ഉദാഹരണങ്ങളാണു. ഈയടുത്ത സമയത്തു 'മഴവില്‍ മനോരമ' എന്ന ചാനലില്‍ വന്ന 'സമദൂരം'എന്ന പരിപാടികാണുകയുണ്ടായി. സാമൂഹ്യജീവിതത്തെ കാര്‍ന്നുതിന്നുന്ന പല പ്രശ്നങ്ങളും തനതായി വെളിവാക്കുന്ന  ആ പരിപാടിയില്‍ ഏകാന്തതയില്‍ വീര്‍പ്പുമുട്ടി കഴിയുന്ന  വൃദ്ധരുടെ കദനകഥ അവതരിപ്പിക്കുകയുണ്ടായി. ഒരുകാലത്തു അഭ്രപാളികളില്‍ ശോഭിച്ചിരുന്ന സിനിമാനടികളും ഉന്നതരായ മക്കളുടെ മാതാപിതാക്കളും ജാതിമതവര്‍ഗ്ഗ വ്യത്യാസമില്ലാതെ; മക്കളാല്‍ പരിത്യജിക്കപ്പെട്ടതിന്റെ വേദനകളും പരാതികളും പരിഭവങ്ങളും കണ്ണുനീരിന്റെ കയ്പുരസം നിറഞ്ഞതും ഇടയ്ക്കിടയ്ക്കു മുറിഞ്ഞുപോകുന്നതുമായ വാക്കുകളില്‍ പ്രേക്ഷകരുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ ഹൃദയമുള്ളവര്‍ ചോദിച്ചു കാണും; നാം ഇന്നു എവിടെയാണു? എന്നു. ഇന്നു മലയാളികള്‍ നേരുടുന്ന ഒരു വലിയ പ്രശ്നമാണിതു. ഗുരുതരമായ ഈ പ്രശ്നത്തിനു പല കാരണങ്ങളും നമുക്കു കണ്ടെത്താന്‍ കഴിയുമെങ്കിലും സ്വാര്‍ത്ഥമതിയായി മാറിയ മനുഷ്യന്റെ സ്നേഹരാഹിത്യമാണു ഇതിനു മൂലകാരണം. നാം നമ്മുടെ മക്കളെ വളര്‍ത്തിയതും വളര്‍ത്തുന്നതും ഈ സ്വാര്‍ത്ഥത കുത്തിവച്ചാണു. അതിന്റെ തിക്തഫലം നാം അനുഭവിച്ചിട്ടും തിരിച്ചറിയുന്നില്ല; തിരച്ചറിഞ്ഞിട്ടും തിരുത്തുവാന്‍ തയ്യാറാകുന്നുമില്ല.
                    എല്ലാവരും ഈ ഗണത്തില്‍ പെട്ടവരാണെന്നു സമര്‍ത്ഥിക്കുവാനല്ല ഇതൊക്കെ പറഞ്ഞതു. രൂത്തിനെ പോലെയുള്ള സ്ത്രീരത്നങ്ങള്‍ അങ്ങിങ്ങു വെള്ളിവെളിച്ചം പോലെ ശോഭിക്കുന്നുണ്ടു എന്നതാണു ഇതിനിടയില്‍ ആശ്വാസം പകരുന്ന വസ്തുത. ഇല്ലായിരുന്നു എങ്കില്‍ ഇവിടം നരകമായി തീരുമായിരുന്നു. എന്റെ ഒരു ഉറ്റമിത്രത്തിന്റെ അനുഭവം ഇവിടെ രേഖപ്പെടുത്തുന്നതു അനുചിതമാകയില്ലെന്നു കരുതുന്നു. അദ്ദേഹത്തിന്റെ വിവാഹിതനായ ഒരു മകന്‍ മക്കിളില്ലാതെ മരിച്ചു. യൗവ്വനം നഷ്ടപ്പെട്ടിട്ടില്ലാത്ത അവന്റെ ഭാര്യ, അവളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും നിര്‍ബ്ബന്ധത്തിനു വഴങ്ങാതെ വാര്‍ദ്ധക്യത്തിലും രോഗത്തിലും കഴിയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കണ്ടു അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. ഇതാണു തന്നെക്കുറിച്ചുള്ള ദൈവനിയോഗം എന്നു അവള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നതിനാലാണു ആ ജീവിതത്തില്‍ ആശ്വാസവും സന്തോഷവും സമാധാനവും കണ്ടെത്തുവാന്‍ അവള്‍ക്കു സാധിച്ചതു. ആധുനിക രൂത്തു എന്നു അവളെ വിശേഷിപ്പിച്ചാല്‍ അതു ഒട്ടും അതിശയോക്തിയാകുകില്ല.
                       നാടും വീടും വിട്ടു, ലഭിക്കാവുന്ന എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു അമ്മാവിയമ്മയോടൊപ്പമുള്ള കഷ്ടതകള്‍ സ്വയം സ്വീകരിച്ചു യഹൂദ്യയിലേക്കു വന്ന രൂത്തിനും നവോമിക്കും ലഭിച്ച ഭാഗ്യാതിരേകത്തെ കുറിച്ചു പറയാതെ ഈ ചിന്തകള്‍ക്കു വിരാമമിടുന്നതു ഉചിതമല്ല. മരുമകളായി ബേത്ലഹേമില്‍ എത്തിയ നവോമിയെ കണ്ടു ഓടിക്കൂടിയ  സ്ത്രീകള്‍ അത്ഭുത പരിതന്ത്രരായി ചോദിച്ചുഃ 'ഇവള്‍ നവോമിയോ?'  ബേതലഹേമിലെ സത്രീകളെ നവോമി എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നു ഈ പ്രതികരണം വ്യക്തമാക്കുന്നു. എന്നാല്‍ നവോമി തന്റെ പഴയ സ്നേഹിതകളോടു പറയുന്നതു കേള്‍ക്കുകഃ 'നവോമി എന്നല്ല, മാറാ എന്നു എന്നെ വിളിപ്പീന്‍ സര്‍വ്വശക്തന്‍ എന്നോടു കൈയ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു. നിറഞ്ഞവളായി ഞാന്‍ പോയി ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു. യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കുകയും സര്‍വ്വശക്തന്‍ എന്നെ ദുഖിപ്പിക്കുകയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നവോമി എന്നു വിളിക്കുന്നതു എന്തു?' നവോമി എന്ന വാക്കിനു ഇമ്പം എന്നും മാറാ എന്നതിനു കയ്പു എന്നുമാണു അര്‍ത്ഥം എന്നു അറിയുമ്പോള്‍ മാത്രമേ നവോമിയുടെ വാക്കുകളില്‍ അലതല്ലുന്ന വികാരതരംഗങ്ങള്‍ വായിച്ചെടുക്കുവാന്‍ കഴിയുകയുള്ളു.
                    ഒഴിഞ്ഞവളായി തിരിച്ചു വന്ന നവോമിയെ പരിരക്ഷിക്കുന്ന ചുമതല രൂത്തു ഏറ്റെടുത്തു. അമ്മാവിയമ്മയുടെ അനുവാദത്തോടെ കാലാപെറുക്കല്‍ ഉപജീവനമാര്‍ഗ്ഗമായി അവള്‍ തെരഞ്ഞെടുത്തു. കൊയ്തു കാലത്തു കാലാപെറുക്കുക എന്നതു ന്യായപ്രമാണ കാലത്തിനു മുമ്പെ തന്നെ ഉള്ള ഒന്നാണു. മാത്രമല്ല, അതിനു അനുവദിക്കുന്നതു ഒരു സല്‍ക്കര്‍മ്മമായി പരിഗണിച്ചിരുന്നു. ലേവ്യഃ 19;9,സംഖ്യാഃ 24; 19 . എന്നീ ഭാഗങ്ങള്‍ കാലാപെറുക്കലിനെ കുറിച്ചു പറയുന്നു. രൂത്തു കാലാ പെറുക്കുവാന്‍ പോയതു നവോമിയുടെ ഭര്‍ത്താവായ എലീമലേക്കിന്റെ ചാര്‍ച്ചക്കാരനും ധനവാനുമായ ബോവസിന്റെ നിലത്തിലായിരുന്നു. ബോവസു കാലാപെറുക്കുന്ന രൂത്തു ആരാണെന്നു ചോദിച്ചറിഞ്ഞു. നല്ലവളായ രൂത്തിനെ കുറിച്ചു ബോവസു നേരത്തെ കേട്ടിരുന്നു. അതിനാല്‍ കാലാപെറുക്കുവാനുള്ള സ്വാതന്ത്ര്യവും സൗകര്യവും അവന്‍ അവള്‍ക്കു ഒരുക്കി കൊടുത്തു. തിരികെ വീട്ടിലെത്തിയ രൂത്തില്‍ നിന്നു കാലാപെറുക്കിയതു ബോവാസിന്റെ നിലത്തില്‍ നിന്നാണെന്നു നവോമി അറിഞ്ഞു. നവോമി രൂത്തിന്റെ ഭാവി സുരക്ഷിതമാക്കുവാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചു കൊടുത്തു. എലീമലേക്കിന്റെ വീണ്ടെടുപ്പുകാരില്‍ ഒരാളായ ബോവസുമായുള്ള ബന്ധത്തിനു നവോമി കളമൊരുക്കി. കറ്റ മെതിക്കുന്ന കളത്തില്‍ രാത്രിയില്‍ കിടന്നുറങ്ങുന്ന ബോവസിന്റെ കാല്‍ച്ചുവട്ടിലെ പുതപ്പിനടിയില്‍ കയറി കിടക്കുവാന്‍ നവോമി രൂത്തിനോടു പറഞ്ഞു. അമ്മാവയമ്മ പറഞ്ഞ പ്രകാരം രൂത്തു ചെയ്തു. അങ്ങനെ ബോവസു അവളുടെ വീണ്ടെടുപ്പുകാരനായി. ന്യായപ്രമാണാനുസരണം (ലേവ്യഃ 4;14-17) എലീമലേക്കിനും മഹ്ളോനും കില്യോനും ഉള്ളതെല്ലാം ഒപ്പം രൂത്തിനെയും നവോമിയെയും ബോവസു വീണ്ടടുത്തു. ബോവസിനു രൂത്തില്‍ ഒരു പുത്രന്‍ ജനിച്ചു. ഈ പുത്ര ലബ്ദിയെ കുറിച്ചു വി.വേദപുസ്തകം സാക്ഷിക്കുന്നതു ഉദ്ധരിക്കുന്നു.രൂത്തുഃ 4;14-17.'എന്നാറെ സ്ത്രീകള്‍ നവോമിയോടു ഇന്നു നിനക്കു ഒരു വീണ്ടടുപ്പുകാരനെ നല്‍കിയിരിക്ക കൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവന്‍.  അവന്റെ പേരു യിസ്രായേലില്‍ വിശ്രുതമായിരിക്കട്ടെ. അവന്‍ നിനക്കു ആശ്വാസപ്രദനും നിന്റെ വാര്‍ദ്ധക്യത്തില്‍ പോഷകനും ആയിരിക്കും.നിന്നെ സ്നേഹിക്കുന്നവളും ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു. അവനെ എടുത്തു മടിയില്‍ കിടത്തി. അവനു ധാത്രിയായി തീര്‍ന്നു. അവളുടെ അയല്‍ക്കാരത്തികള്‍ നവോമിക്കു ഒരു മകന്‍ ജനിച്ചു എന്നു പറഞ്ഞു അവനു ഓബേദു എന്നു പേരു വിളിച്ചു. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ഇവന്‍ തന്നെ.''
                     അമ്മാവിയമ്മയോടുള്ള സ്നേഹാതിരേകത്താല്‍ എല്ലാം ഉപേക്ഷിച്ച രൂത്തിന്റെ ത്യാഗനിര്‍ഭരമായ പ്രവൃത്തിക്കു യഹോവ നല്‍കിയ പ്രതിഫലം നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തേണ്ടതാണു. ബോവസ് എന്ന വീണ്ടെടുപ്പുകാരനെ ലഭിച്ചതു മാത്രമല്ല, ലോകത്തിന്റെ വീണ്ടെടുപ്പുകാരനായ ക്രസ്തുവിന്റെ മനുഷ്യാവതാര മാര്‍ഗ്ഗത്തിലെ ഒരു നാഴികകല്ലായി തീര്‍ന്നു എന്നതാണു രൂത്തിനു ലഭിച്ച വലിയ ഭാഗ്യം. ജീവിതത്തിലേക്കു കടന്നു വന്ന ദുഃഖങ്ങളെയും കഷ്ടതകളെയും ദൈവനിയോഗമായി കണ്ടു സ്വീകരിക്കുവാനും ക്ഷമയോടെ സഹിക്കുവാനും തയ്യാറായതിനാല്‍ കര്‍ത്താവിന്റെ വംശാവലിയില്‍, ഒരു പുറജാതിക്കാരി ആയിരുന്നിട്ടു പോലും, ഒരു സ്ഥാനം അലങ്കരിക്കുവാന്‍ രൂത്തിനു കഴിഞ്ഞു എന്നതു ദുഃഖങ്ങളോടും കഷ്ടതകളോടും നാം എങ്ങനെ പ്രതികരിക്കണമെന്നു ഉപദേശിക്കുന്നു. പരിശുദ്ധനായ പൗലോസുസ്ളീഹായുടെ ഒരു വാചകം ഉദ്ധരിച്ചു കൊണ്ടു ഈ ധ്യാന ചിന്തകള്‍ക്കു വിരാമമീടുന്നു. അതു നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തട്ടെ. ''ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു ഒരുക്കിയിരിക്കുന്നതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല.''

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30