വചനപരിച്ഛേദം -23.

23.കൃതാര്‍ത്ഥതയുടെ ഉറവിടം.

ഉല്പഃ39;2 'യഹോവ യൗസേഫിനോടു കൂടെയുണ്ടായിരുന്നതിനാല്‍ അവന്‍ കൃതാര്‍ത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടില്‍ പാര്‍ത്തു.

                      പഴയനിയമ പിതാക്കന്മാരില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനം തന്നെയാണു വി.വേദപുസ്തകം യൗസേഫിനു നല്‍കിയിരിക്കുന്നതു. പിതാക്കന്മാരുടെ ദൈവമായ യഹോവേ എന്നു വിളിക്കുമ്പോള്‍ അബ്രഹാമും യിസഹാക്കും യാക്കോബുമാണു അതില്‍ ഉള്‍പ്പെടുന്നതെങ്കിലും ഗോത്രപിതാക്കന്മാരില്‍ ശ്രേഷ്ഠനായിട്ടാണു യൗസേഫിനെ ചിത്രീകരിച്ചിരിക്കുന്നതു. ദൈവത്തിന്റെ രക്ഷാപദ്ധതിയില്‍ ഒരു വംശത്തിന്റെ പ്രവേശനത്തിനു കാരണഭൂതനായിട്ടാണു യഹോവ അബ്രഹാമിനെ വിളിച്ചു വേര്‍തിരിച്ചതു. അങ്ങനെ വിശ്വാസികളുടെ പിതാവായി അബ്രഹാം വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ അബ്രഹാം അതുല്യനായി നിലനില്‍ക്കുന്നുവെങ്കിലും, ഏതാണ്ടു അബ്രഹാമിനു തുല്യമായ സ്ഥാനം വി.വേദപുസ്തകം യൗസേഫിനു നല്‍കിയിട്ടില്ലെ എന്നു ചിന്തിക്കാവുന്നതാണു. ഉല്പത്തിപുസ്തകത്തില്‍  അബ്രഹാമിന്റെ ജീവചരിത്രം ഏതാണ്ടു പതിമൂന്നു അദ്ധ്യായങ്ങളില്‍ 310 വാക്യങ്ങളിലായി വിവരിക്കുമ്പോള്‍ യൗസേഫിന്റെ ജീവചരിത്രം 14 അദ്ധ്യായങ്ങളില്‍ 450 വാക്യങ്ങളിലാണു വിവരിച്ചിരിക്കുന്നതു. ഉല്പത്തിപുസ്തകത്തിലെ 50 അദ്ധ്യായങ്ങളില്‍ 27 അദ്ധ്യായങ്ങള്‍ അബ്രഹാമിനും യൗസേഫിനുമായി വേര്‍തിരിച്ചപ്പോള്‍, യിസഹാക്കിനും യാക്കോബിനും കൂടെ 11 അദ്ധ്യായങ്ങള്‍ മാത്രമാണുള്ളതു. ലോകോല്പത്തി മുതല്‍ അബ്രഹാം വരെയുള്ള ചരിത്രത്തിനു 12 അദ്ധ്യായങ്ങള്‍ മാത്രമാണു വേര്‍തിരിച്ചിട്ടുള്ളതു. ഈ കണക്കുകള്‍ അബ്രഹാമിനും യൗസേഫിനും വി.വേദപുസ്തകചരിത്രത്തില്‍ ഉള്ള സ്ഥാനമാണു വ്യക്തമാക്കുന്നതു.
                      പഴയനിയമ ചരിത്രത്തിലും ദൈവത്തിന്റെ രക്ഷാപദ്ധതിയിലും യൗസേഫിന്റെ സ്ഥാനം എന്തായിരുന്നു എന്നു തിരിച്ചറിയുമ്പോഴാണു അദ്ദേഹത്തിന്റെ മഹത്വം വെളിപ്പെടുന്നതു. ദൈവത്തിന്റെ ജനമായ യിസ്രായേലിന്റെ പ്രാരംഭകന്‍ എന്ന നിലയില്‍ ദൈവം വിളിച്ചു വേര്‍തിരിച്ച അബ്രഹാമിനു നല്‍കിയ വാഗ്ദത്തങ്ങളും അരുളപ്പാടുകളും നിവൃത്തിയാകുവാന്‍ വഴി ഒരുങ്ങുന്നതു യൗസേഫിലൂടെയാണു. അബ്രഹാമിന്റെ സന്തതിപരമ്പരകളെ കുറിച്ചു ദൈവം കൊടുത്ത അരുളപ്പാടുകളില്‍ പ്രധാനപ്പെട്ട ഒന്നാണു മിസ്രയീമിലെ അടിമത്തം. ഉല്പഃ 15;13,14. നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പിഡിപ്പിക്കുമെന്നു അറിഞ്ഞുകൊള്‍ക. എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വധിക്കും; അതിന്റെ ശേഷം അവര്‍ വളരെ സന്തോഷത്തോടെ പുറപ്പെട്ടു പോരും.''യൗസേഫിനെ സഹോദരന്മാര്‍ വിറ്റുകളഞ്ഞതും, മിസ്രയീമിലെ മന്ത്രിയായതും ക്ഷാമമുണ്ടായതും, ഭക്ഷണത്തിനായി സഹോദരങ്ങള്‍ മിസ്രയീമില്‍ എത്തിയതും യാക്കോബും കുടുംബവും മിസ്രയീമിലേക്കു പോയി അവിടെ പാര്‍ത്തതും എല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു.മിസ്രയീമിലെ അടിമത്തവും അവിടെ നിന്നുള്ള വിമോചനവും മരുഭൂപ്രയാണവും കനാന്‍ പ്രവേശവുമെല്ലാം ആരംഭിക്കുന്നതു യൗസേഫിലാണു. അവയെല്ലാം ക്രിസ്തുവിലൂടെ മനുഷ്യകുലത്തിനു ലഭിച്ച വിമോചനത്തിന്റെയും രക്ഷയുടെയും മുന്‍കുറിയായിട്ടാണു പരിശുദ്ധപിതാക്കന്മാര്‍ കാണുന്നതു. ആ രക്ഷാപദ്ധതിക്കു വഴിയൊരുക്കിയ ആളാണല്ലോ യൗസേഫു.
                                   ഏതാണ്ടു 170 സംവത്സരം(ഉല്പഃ 25, 7) ദൈർഘ്യമുള്ള  ആയുസ്സിൽ അബ്രഹാമിനു നേരിടേണ്ടിവന്ന പരീക്ഷകൾ അനവധിയാണു. അവിടെയെല്ലാം തളർന്നു പോകാതെയും പതറിപ്പോകാതെയും തകർന്നു പോകാതെയും നിലനില്ക്കുവാൻ അബ്രഹാമിനെ പ്രാപ്തനാക്കിയതു യഹോവയിലുളള അടയുറച്ച വിശ്വാസമാണു. വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാണു എന്നതിൽ അബ്രഹാമിനു സംശയമോ സന്ദേഹമോ ഇല്ലായിരുന്നു. എന്നാൽ 110 സംവത്സരം മാത്രം ആയുസ്സുണ്ടായിരുന്ന യൗസേഫിനും കടുത്ത ജീവിതയാഥാർത്ഥ്യങ്ങളെ  നേരിടേണ്ടി വന്നിട്ടുണ്ടു. അബ്രഹാമിന്റെ പരീക്ഷകളും  യൗസേഫന്റെ ജീവിതാനുഭവങ്ങളും താരതമ്യംചെയ്യുവാൻ കഴിയുന്നതല്ലെങ്കിലും അവ വിലയിരുത്തുമ്പോൾ യൗസേഫു വേറിട്ടു നില്ക്കുന്നതായി കാണാം. അബ്രഹാമിനു നേരിടേണ്ടിവന്ന പരീക്ഷകളെല്ലാം പക്വതയിൽ എത്തിച്ചേർന്നതിനു ശേഷമായിരുന്നു സംഭവിച്ചതു എന്നാൽ യൗസഫു ആകട്ടെ കൗമാരം പിന്നിടുന്ന പ്രായത്തിൽ, 17-ാമത്തെ വയസ്സിലാണു പ്രതീക്ഷിക്കാത്ത ജീവിത പ്രതിസന്ധിയിലേക്കു വലിചചെറിയപ്പെട്ടതു. (ഉല്പഃ37. 2) എങ്കിലും അവയെല്ലാം സഹിഷ്ണുതയോടെ നേരിടുവാനും സഹിക്കുവാനും യൗസേഫിനു കഴിഞ്ഞു എന്നതാണു പ്രത്യേകത. അതിനു യൗസേഫിനെ പ്രാപ്തനാക്കിയതു എന്താണു എന്നു ഉല്പഃ 39. 2 വ്യക്തമാക്കുന്നു.യഹോവ യൗസേഫിനോടു കൂടെയുണ്ടായിരുന്നതിനാൽ അവൻ കൃതാർത്ഥനായി.
                            അതുവരെ അല്ലലറിയാതെ അപ്പന്റെ വാത്സല്യവും സഹോദരങ്ങളുടെ സ്നേഹവും അനുഭവിച്ചു സുഖമായി ജീവിക്കുകയായിരുന്നു.ഉത്തരവാദിത്തം ഒന്നും ഏറ്റെടുക്കേണ്ടി വന്നിട്ടുമില്ല. അമ്മയുടെ വേർപാടു മാത്രം ഒരു നൊമ്പരമായി മനസ്സിന്റെ കോണിൽ കിടന്നിരുന്നു. പെട്ടെന്നു ഒരു സുപ്രഭാത്തിൽ  അതെല്ലാം നഷ്ടപ്പെടുന്നു. സ്വന്തം സഹോദരങ്ങളുടെ വേഷത്തൽ  അതു കടന്നു വന്നപ്പോൾ പ്രതികരിക്കുവാനോ പ്രതിരോധിക്കുവാനോ യൗസേഫിനു കഴിഞ്ഞില്ല. നിരപരാധിയായ യൗസേഫിനോടു സഹോദരങ്ങൾ  ഇത്രയും നിഷ്ഠുരമായി പെരുമാറിയപ്പോൾ അവന്റെ മാനസ്സികാവസ്ഥ എന്തായിരുന്നു എന്നു വി.വേദപുസ്തകം ഒന്നും പറയുന്നില്ല എങ്കിലും ഒരു കൗമാരമനസ്സിന്റെ തുടിപ്പുകൾ നമുക്കു കുറയൊക്കെ ഊഹിക്കാവുന്നതാണു. സഹോദരങ്ങൾ ഒന്നുംപറയാതെ പൊട്ടക്കിണറ്റിൽ എടുത്തിട്ടപ്പോഴും യിശ്മായേല്യർക്കു വിറ്റപ്പോഴും ഒന്നു മിണ്ടുവാൻ പോലുംകഴിയാതെ, ഒന്നു കരയുവാൻ പോലും ത്രാണിയില്ലാതെ ആ ബാലഹൃദയം വിറങ്ങലിച്ചു നിന്നുപോയി കാണും. അപ്പന്റെ സ്നേഹവും വാത്സല്യവും സാമീപ്യവും കരുതലും നഷ്ടപ്പെടുന്നതിലും സഹോദരങ്ങൾ  ഇങ്ങനെ നിഷ്ഠുരന്മാരായി പരിണമിച്ചതിലും ആ മനസ്സു വേദനിച്ചു എങ്കിലും  അവരോടു വിരോധമോ വൈരാഗ്യമോ തോന്നിക്കാണുകയില്ല എന്നുഊഹിക്കാം. അങ്ങനെയൊരു വികാരം ആ മനസ്സിൽ പതിഞ്ഞിരുന്നു എങ്കിൽ മിസ്രയീമിൽ മന്ത്രിയായി വിരാജിക്കുമ്പോൾ യാചനാഭാവത്തിൽ എത്തിയ സഹോദരങ്ങളോടു പ്രതികാരം ചെയ്യുമായിരുന്നു. പക്ഷെ യൗസേഫു അവിടെ സ്നേഹവായ്പോടെ അവരെ സ്വീകരിക്കുകയും സമാശ്വസിപ്പിക്കുകയുമാണു ചെയ്തതു. അതുകൂടെ ഇവിടെ ചേർത്തു വായിക്കുമ്പോൾ ആ ബാലമനസ്സി്ന്റെ തുടിപ്പുകൾ നമുക്കു കേൾക്കുവാൻ കഴിയും.
                     പിന്നീടുള്ള 13 വര്‍ഷക്കാലം 30_ാമത്തെ വയസ്സില്‍ മിസ്രയീമിലെ മന്ത്രിയാകുന്നതുവരെ (ഉല്പഃ 41; 42) ദുരിതപൂര്‍ണ്ണമായ ഒരു ജീവിതമായിരുന്നു യൗസേഫിനെ കാത്തിരുന്നതു. കുറ്റം ചെയ്യാതെ ശിക്ഷ ഏല്ക്കേണ്ട സ്ഥിതി അവിടെയും തുടര്‍ന്നു.അടിമത്തവും കാരാഗൃഹവാസവുമൊക്കെ ആ യുവമനസ്സിനെ തളര്‍ത്തി കളയുവാന്‍ മതിയായവയായിരുന്നു. എന്നാല്‍ അവിടൊന്നും യൗസേഫു തളര്‍ന്നില്ല, തകര്‍ന്നുമില്ല. പ്രലോഭങ്ങളില്‍ കാലിടറി വീണുമില്ല. ഈ അനിതരസാധാരണമായ ജീവിതാവസ്ഥയ്ക്കു യൗസേഫു അര്‍ഹനായി തീര്‍ന്നതു എങ്ങനെയാണു എന്നു വെളിവാക്കുന്നു ഉല്പഃ 39;2.
                         ദൈവം കൂടെ ഉണ്ടായിരിക്കുക; അതിലധികം ഒരു ഭാഗ്യം മനുഷ്യജീവിതത്തില്‍ ലഭിക്കുവാനില്ല. ഇതാകട്ടെ എല്ലാവര്‍ക്കും വെറുതെ ലഭിക്കുന്ന ഒന്നല്ല. ദൈവം സര്‍വ്വവ്യാപിയാണു, സര്‍വ്വശക്തനാണു, ദൈവത്തിനു മുഖപക്ഷമില്ല, ദൈവം എല്ലാവരേയും സ്നേഹിക്കുന്നു, അവന്‍ സ്നേഹവാനും കരുതുന്നവനും കാക്കുന്നവനും പരിപാലിക്കുന്നവനും ആണു. ഇതെല്ലാം പക്ഷാന്തരമില്ലാത്ത, സര്‍വ്വസമ്മതമായ സത്യമാണു. എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കാവുന്ന ഈ ദൈവകൃപയില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണു ദൈവം കൂടെയുണ്ടാകുക എന്നതു.23-ാം സങ്കീര്‍ത്തനത്തില്‍ ദാവീദു രാജാവു പാടുന്നു, മൂന്നും നാലും വാക്യങ്ങള്‍ , 'കൂരിരുള്‍ താഴ്വരയില്‍ കൂടെ നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല. നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ. നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. നല്ല ഇടയനായ യഹോവയുടെ ഇടയത്വത്തില്‍ കീഴില്‍ അനുസരണയോടെ അമര്‍ന്നിരുന്നു, അവന്റെ ന്യായപ്രമാണം രാപ്പകല്‍ ധ്യാനിക്കുന്നവര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യാവസ്ഥയായിട്ടാണു ദാവീദുരാജാവു ഇതിനെ കാണുന്നതു. എല്ലാവര്‍ക്കും ലഭിക്കുന്നതല്ല; ആര്‍ക്കും പ്രാപിക്കാവുന്നതാണു എന്നു സാരം.
                     ദൈവം കൂടെയുണ്ടു എന്ന തിരിച്ചറിവു ലഭിച്ചു കഴിഞ്ഞാല്‍ പ്രതിസന്ധികളില്‍ ഇടറാതെ, പ്രതികൂലതകളില്‍ പതറാതെ, ദൈവത്തിന്റെ ബലമേറിയ കരത്തില്‍ പിടിച്ചകൊണ്ടു മുന്നേറുവാന്‍ സാധിക്കും. ദൈവം കൂടെയുണ്ടെങ്കില്‍ അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ ഉണ്ടാകയില്ല എന്നല്ല; വന്നു ചേരുന്ന ഏവം വിധ അനുഭവങ്ങളില്‍ വീണാലും നിലംപരിചാകാതെ അവന്‍ താങ്ങി കൊള്ളും എന്ന വലിയ സത്യം യൗസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. യൗസേഫിനെ സഹോദരങ്ങള്‍ പൊട്ടക്കിണറ്റില്‍ ഇട്ടപ്പോഴും, യിശ്മായേല്യര്‍ക്കു അടിമയായി വിറ്റപ്പോഴും, പൊത്തിഫേറിന്റെ ഭാര്യ ചതിയില്‍ അവനെ കുടുക്കിയപ്പോഴും, കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടപ്പോഴും എല്ലാം യഹോവ യൗസേഫിനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വടിയും കോലും അവനെ ആശ്വസിപ്പിക്കുകയും വഴിനടത്തുകയും ചെയ്തു കൊണ്ടിരുന്നു. മാത്രമല്ല ശത്രുക്കള്‍ കാണ്‍കെ മേശ ഒരുക്കുന്നവനായി, തലയെ എണ്ണകൊണ്ടു അഭിഷേകം ചെയ്യുന്നവനായി യഹോവ കൂടെയുണ്ടായിരുന്നതിനാല്‍ യൗസേഫു അവിടെനാന്നെല്ലാം വിടുതല്‍ പ്രാപിച്ചു, ഒരിക്കലും സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത മിസ്രയീമിലെ മന്ത്രിസ്ഥാനത്തേക്കു ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. ദൈവമനുഷ്യന്റെ സ്വപ്നം സഫലമാകുകയും കൃതാര്‍ത്ഥനായി തീരുകയും ചെയ്യുന്നു.
                        യൗസേഫിനെ പൊലെ ദൈവം കൂടെയുള്ളവര്‍ക്കു മാത്രം കരഗതമാകുന്ന ഒന്നാണു കൃതാര്‍ത്ഥത. കൃതാര്‍ത്ഥനായി എന്നു പറഞ്ഞിരിക്കുന്നതു നാം സാധാരണ മനസ്സിലാക്കുന്നതിലും വിപുലമായ ഒരു അര്‍ത്ഥമാണുള്ളതു. നമ്മുടെ കര്‍മ്മങ്ങള്‍ സഫലമാകുമ്പോള്‍ ലഭിക്കുന്ന മനസ്സിന്റെ സംതൃപ്തിയാണു കൃതാര്‍ത്ഥതകൊണ്ടു നാം വിവക്ഷിക്കുന്നതു. അങ്ങനെയൊരു കര്‍മ്മസാഫല്യം യൗസേഫിനെ സംബന്ധിച്ചു ഇവിടെ എടുത്തു പറുയുവാന്‍ തക്കവണ്ണം ഒന്നുമില്ല. 'കൈവല്യനവനീതം' എന്ന കൃതിയില്‍ കൃതാര്‍ത്ഥതയെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ ' പൂര്‍ണ്ണമാം കൃതാര്‍ത്ഥത്വമാനന്ദപ്രാപ്തിയല്ലോ.' ആനന്ദപ്രാപ്തിയാണത്രേ കൃതാര്‍ത്ഥത.  ആനന്ദമാകട്ടെ ലൗകിക ജീവിത സമൃദ്ധിയില്‍ നിന്നു ഉളവാകുന്ന ഒന്നല്ല. അതിനെ സന്തോഷമെന്നോ ആഹ്ളാദമെന്നോ വിളിക്കാം. ആനന്ദമാകട്ടെ ദൈവത്തില്‍ നിന്നു മാത്രം ലഭിക്കുന്ന ഒരു ആത്മീയ അനുഭൂതിയാണു.ദൈവം കൂടെയുള്ളവര്‍ക്കു മാത്രം ലഭിക്കുന്ന ആനന്ദാതിരേകത്തെയാണു ഇവിടെ കൃതാര്‍ത്ഥത കൊണ്ടു അര്‍ത്ഥമാക്കുന്നതു. അതാകട്ടെ സന്തോഷസന്താപ സമ്മിശ്രമായ എല്ലാ ജീവിതാനുഭവങ്ങളിലും  ഒരുപോലെ അനുഭവവേദ്യമായ ഒരു അനുഭവമാണു. പൊത്തിഫേറിന്റെ ഭവനത്തില്‍ വച്ചു മാത്രം ഉണ്ടായ ഒരു അവസ്ഥാവിശേഷമല്ല. സഹോദരങ്ങളാല്‍ പരിത്യക്തനായപ്പോഴും അടിമത്തം അനുഭവിച്ചപ്പോഴും യജമാനന്റെ ഭവനത്തിന്റെ മുഴുവന്‍  ചുമതലയും ലഭിച്ചപ്പോഴും  യജമാനന്റെ ഭാര്യയാല്‍ ചതിക്കപ്പെട്ടപ്പോഴും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടപ്പോഴും എല്ലാം യൗസേഫു കൃതാര്‍ത്ഥന്‍ ആയിരുന്നു എന്നതാണു സത്യം. സമസ്ത ജീവിതാനുഭവങ്ങളിലും ഈ കൃതാര്‍ത്ഥത അനുഭവിക്കുവാന്‍ കഴിയുന്നതു ദൈവം കൂടെയുള്ളവര്‍ക്കു മാത്രമാണു. ഈ കൃതാര്‍ത്ഥതയാണു കാലാന്തരത്തില്‍ തനിക്കു മാത്രമല്ല തന്റെ കുടുംബത്തിനും ദേശത്തിനും അനുഗ്രഹം ചൊരിയുന്ന ഭാഗ്യാവസ്ഥയിലേക്കുള്ള വളര്‍ച്ചയ്ക്കു കാരണമായി ഭവിച്ചതു. '' എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നെ, സകലവും നന്മെക്കായികൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.(റോമഃ8; 28) എന്ന പരിശുദ്ധനായ പൗലോസുസ്ളീഹായുടെ വചനം ഇതിനോടു ചേര്‍ത്തു ചിന്തിക്കുക. ഈ ഭാഗ്യാവസ്ഥ നമുക്കും പ്രാപിക്കാവുന്നതാണു. അതു കരഗതമാകണമെങ്കില്‍ യൗസേഫിനെ പോലെ എല്ലാ ജീവിതാനുഭവങ്ങളിലും ദൈവസാന്നിദ്ധ്യം അനുഭവിച്ചു ദൈവത്തോടു ചേര്‍ന്നു വസിക്കുവാന്‍ കഴിയണം. അപ്പോള്‍ നാം കൃതാര്‍ത്ഥരാകുകയും സമാധാനമുള്ള ഒരു ജീവിതത്തിന്റെ ഉടമയായി തീരുകയും ചെയ്യും. അതിനു യൗസേഫിന്റെ ജീവിതം നമുക്കു മാതൃകയും പ്രേരകവുമായി ഭവിക്കട്ടെ.










Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30