വി.കന്യകമറിയം- വി.ദൈവമാതാവു.

വി.കന്യകമറിയം- വി.ദൈവമാതാവു.

                     അപ്പോസ്തോലിക സഭകള്‍, പ്രത്യേകിച്ചു പൗരസ്ത്യ ഓര്‍ത്തഡോക്സു സഭകള്‍ മുഴുവനും പരിശുദ്ധ കന്യകമറിയം ദൈവമാതാവാണെന്നു അംഗീകരിക്കുകയും  വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റു സഭകളും നവീകരണ സഭകളും പരിശുദ്ധ കന്യകമറിയത്തെ ദൈവമാതാവായി അംഗീകരിക്കുകയോ വി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതിനു അവര്‍ പല ന്യായങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ടു. അതിന്റെ ന്യായാന്യായങ്ങളെ കുറിച്ചു പിന്നീടു ചിന്തിക്കാം. പരിശുദ്ധകന്യകമറിയത്തെ ദൈവമാതാവായി അംഗീകരിക്കുകയും, മദ്ധ്യസ്ഥതയെ സ്വീകരിക്കുകയും ചെയ്യുന്ന സഭകള്‍ വി.മാതാവിനെ കര്‍ത്താവിനു താഴെ മാത്രമാണു കാണുന്നതു. അതുകൊണ്ടു വി.മാതാവിനെ ആരാധിക്കുകയോ കൃപയും അനുഗ്രഹങ്ങളും യാചിക്കുകയോ ചെയ്യുകയില്ല. ഏകദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളു. വി.മാതാവും പരിശുദ്ധന്മാരും നമുക്കു വേണ്ടി കര്‍ത്താവിനോടു അപേക്ഷിക്കുവാനാണു ആവശ്യപ്പെടുന്നതു. നാം കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം അവരും നമുക്കു വേണ്ടി അപേക്ഷിക്കണമെന്നാണു നാം പറയുന്നതു.നമ്മുടെ പ്രാര്‍ത്ഥനയോടൊപ്പം അവരുടെ അപേക്ഷയും ദൈവസന്നധിയില്‍ എത്തുമ്പോള്‍ ദൈവം കൃപ ചൊരിയുമെന്നാണു സഭ പഠിപ്പിക്കുന്നതും. വി.കുര്‍ബ്ബാനയിലെ തുബ്ദേന്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. നാലും അഞ്ചും തുബ്ദേനുകള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളാണു.നാലാം തുബ്ദേന്‍ വി.ദൈവമാതാവിന്റേയും ശ്ളീഹന്മാരുടേയും മദ്ധ്യസ്ഥതയ്ക്കുവേണ്ടിയുള്ളതാണെങ്കില്‍ അഞ്ചാം തുബ്ദേന്‍ പരിശുദ്ധ സഭ പരിശുദ്ധന്മാരായി അംഗീകരിച്ചിട്ടുള്ളവരോടുള്ള മദ്ധ്യസ്ഥതയാണു. ഈ രണ്ടു തുബ്ദേനുകളും അവസാനിക്കുന്നതു ശ്രദ്ധിച്ചാല്‍ മുകളില്‍ പറഞ്ഞ കാര്യം വെളിവാകും. '' അവരുടെ പ്രാര്‍ത്ഥന നമുക്കു കോട്ടയായിരിക്കട്ടെ, കര്‍ത്താവിനോടു നാം പ്രാര്‍ത്ഥിക്കണം.' കര്‍ത്താവിനോടു നാം പ്രാര്‍ത്ഥിച്ചേ മതിയാകൂ; അപ്പോള്‍ മാത്രമേ അവരുടെ പ്രാര്‍ത്ഥന നമുക്കു കോട്ടയായി തീരുകയുള്ളു എന്നാണു പരിശുദ്ധ സഭ പഠിപ്പിക്കുന്നതു. എന്നാല്‍ ഇവിടെയും നവീകരണസഭകള്‍ വിയോജിക്കുന്നു. വി്മാതാവിനെ ദൈവമാതാവായി അംഗീകരിക്കുന്നവര്‍ പോലും മദ്ധ്യസ്ഥത അംഗീകരിക്കുകയില്ല. കാരണം, കര്‍ത്താവിനോടു നമ്മുടെ ആവശ്യങ്ങള്‍ നേരിട്ടു പറയാവുന്നതാണു. അതിനു ഒരു മദ്ധ്യസ്ഥനോ ഇടനിലക്കാരനോ ആവശ്യമില്ലായെന്നാണു അവരുടെ പക്ഷം. ഏകമദ്ധ്യസ്ഥനെ ഉള്ളു, അതു കര്‍ത്താവാണു എന്ന പരി.പൗലോസശ്ളീഹായുടെ വാക്കുകള്‍ ഉപോദ്ബലകമായി അവര്‍ ചൂണ്ടി കാണിക്കുന്നു. പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥത എന്നതു ഒരു വലിയ വിഷയമാണു. അതു വിശദീകരിക്കുക ഇവിടെ സാദ്ധ്യവുമല്ല. ഒന്നരണ്ടു കാര്യങ്ങള്‍ സൂചിപ്പിച്ചു വിഷയത്തിലേക്കു കടക്കാം. ആ വാക്യം മുഴുവന്‍ ശ്രദ്ധിച്ചാല്‍, മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുള്ള ഏകമദ്ധ്യസ്ഥന്‍ ക്രിസ്തുവാണെന്നാണു പരി.പൗലോസുസ്ളീഹാ പറയുന്നതെന്നു മനസ്സിലാകും. അവിടെ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ളീഷു പദമാകട്ടെ mediator എന്നാണു. പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയ്ക്കു ഉപയോഗിക്കുന്ന പദം intercession എന്നാണു. Mediation നും Intercession നും രണ്ടാണു.ഒരു ചോദ്യം ചോദിച്ചു ആ വിഷയം വിടുന്നു. കര്‍ത്താവു ഏകമദ്ധ്യസ്ഥനാകയാല്‍ നമുക്കു നേരിട്ടു കര്‍ത്താവിനോടു ആവശ്യങ്ങളെ പറയാമെങ്കില്‍ ഇവര്‍ മറ്റുള്ളവരോടു എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു പറയുകയും അന്യര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതു എന്തിനു?  മരിച്ചവര്‍ മൗനതയിലാണെന്നും അവര്‍ക്കു അപേക്ഷിക്കുവാന്‍ കഴിയുകയില്ലെന്നും ഉള്ള സങ്കീര്‍ത്തനവാക്യം ഉദ്ധരിച്ചു മദ്ധ്യസ്ഥതയ്ക്കു എതിരായി അവര്‍ വാദിക്കും. മരിച്ചവരുടെ അവസ്ഥയും ഒരു വലിയ വിഷയമാണു. ഒരുകാര്യം മാത്രം സൂചിപ്പിക്കുന്നു. ആ വാക്യവും പഠനം ആവശ്യപ്പെടുന്നു. അവിടെ മരിച്ചവരും മൗനതയില്‍ ഇറങ്ങിയവരും രണ്ടു കൂട്ടരല്ല, ഒന്നാണു. തുടര്‍ന്നു നാമോ ഇന്നുമുതല്‍ എന്നേക്കും ദൈവത്തെ സ്തുതിക്കും എന്നു കൂടെ പറഞ്ഞിരിക്കുന്നതു ചേര്‍ത്തു വായിക്കുമ്പോള്‍ മരിച്ചവര്‍ രണ്ടു വിഭാഗമുണ്ടെന്നും, അതാകട്ടെ, മരിച്ചു മൗനതയിലിറങ്ങിയവരും മരിച്ചു മൗനതയിലിറങ്ങാതെ ദൈവത്തെ സ്തിക്കുന്നവരും എന്നു രണ്ടായി തിരിച്ചിരിക്കുന്നു എന്നും മനസ്സിലാകും. വിശ്വാസിയായി മരിച്ചവര്‍ ദൈവത്തെ സ്തുതിക്കുന്നവരും അവിശ്വാസി ദൈവത്തെ സ്തുതിക്കാതെ മൗനതയില്‍ ഇറങ്ങിയവരുമാണു. മൗനതയെന്നതു സംസാരശേഷി നഷ്ടപ്പെട്ട അവസ്ഥയല്ല, ദൈവത്തെ സ്തുതിക്കുവാന്‍ കഴിയാത്ത അവസ്ഥയുമാണു. മരിച്ചവര്‍ സംസാരിക്കും എന്നതിനു ലാസറിന്റെ ഉപമ തന്നെ മതിയായ തെളിവാണു. പോകട്ടെ, വിഷയത്തിലേക്കു പ്രവേശിക്കാം.

അദ്ധ്യായം ഒന്നു.

നവീകരണക്കാരുടെവാദമുഖങ്ങള്‍.

 -----------------------------------------------------
                നവീകരണക്കാര്‍ പരിശുദ്ധ കന്യകമറിയത്തെ, പൗരസ്ത്യസഭകള്‍ വിശ്വസിക്കുന്നതു പോലെ വി.ദൈവമാതാവായി അംഗീകരിക്കുകയോ,മദ്ധ്യസ്ഥത സ്വീകരിക്കുകയോ ചെയ്യാതിരിക്കുവാന്‍ പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന ന്യായം വി.വേദപുസ്തകം മറിയാമിനെ അങ്ങനെ ചിത്രീകരിച്ചിട്ടില്ല എന്നതാണു. പ്രത്യേകിച്ചു കര്‍ത്താവു മറിയത്തിനു അങ്ങനെ ഒരുസ്ഥാനം നല്‍കിയിട്ടില്ല എന്നാണു അവരുടെ വാദം. അതിനു വി.വേദപുസ്തകത്തിലെ ചില സന്ദര്‍ഭങ്ങള്‍ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
വി.കന്യകമറിയാമിനെ കുറിച്ചുള്ള പഠിപ്പിക്കലുകള്‍ വേദാധിഷ്ഠിതമല്ലെന്നതിനു അവര്‍ തെളിവായി അവതരിപ്പിക്കുന്നതു പ്രധാനമായും നാലു വേദഭാഗങ്ങളാണു. (1) . വി.മത്താഃ 11; 11-13, വി.ലൂക്കോഃ 7; 28. (2) വി.ലൂക്കോഃ 11;27,28. (3). വി.യോഹഃ 2; 4. ( 4). വി.മത്താഃ 12; 46-50, വി.മര്‍ക്കോഃ 3; 31-35, വി.ലൂക്കോഃ 8; 19-21. ഈ വി.വേദഭാഗങ്ങളെ കുറിച്ചു ഗൗരവമായി പഠിക്കുമ്പോള്‍ ഇവരുടെ വാദഗതികള്‍ അര്‍ത്ഥമില്ലാത്തതാണെന്നു മനസ്സിലാകും.

1.   വി.കന്യകമറിയം സ്വര്‍ഗ്ഗരാജ്യത്തില്‍  വലിയവള്‍.            വി. മത്താഃ 11; 11-13, വി. ലൂക്കോഃ 7;28. 

          ഈ വാക്യങ്ങളിലേക്കു പ്രവേശിക്കുന്നതിനു മുമ്പു രണ്ടുമൂന്നു കാര്യങ്ങള്‍ അറിയേണ്ടതുണ്ടു. ഒന്നു. ഇവിടെ വി.കന്യകമറിയം പരാമര്‍ശിക്കപ്പെടുന്നതേയില്ല. പിന്നെ ഇതിനെ വി.മറിയാമിനു എതിരായുള്ള കര്‍ത്താവിന്റെ പ്രസ്താവമായി അവര്‍ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നതു. കര്‍ത്താവിന്റെ വാക്കുകളുടെ അര്‍ത്ഥം പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ അതിനു മുമ്പും പിമ്പും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ചേര്‍ത്തു വേണം വ്യാഖ്യാനിക്കേണ്ടതു എന്നതാണു രണ്ടാമത്തെ കാര്യം. കര്‍ത്താവിന്റെ പഠിപ്പിക്കലുകളെ വേണമെങ്കില്‍ രണ്ടായി വിഭജിക്കാം. ഒന്നു ലളിതമായ ഉപദേശങ്ങള്‍. പര്‍വ്വതപ്രസംഗം, മുഖ്യാസനങ്ങള്‍ തെരഞ്ഞെടുക്കുന്നതു തുടങ്ങിയവ ഉദാഹരണങ്ങള്‍. കുറേക്കൂടെ ഗൗരവമായ വിഷയങ്ങളാണു മറ്റു ചില പഠിപ്പിക്കലുകള്‍. ചില ഉപമകള്‍, വിശ്വാസപരമായ ചിലകാര്യങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടും. അതു എല്ലാവര്‍ക്കും ഗ്രഹിക്കുവാന്‍ കഴിയുന്നതല്ല. അതിനു രണ്ടു കാര്യങ്ങള്‍ അനുപേക്ഷണീയമാണെന്നു കര്‍ത്താവു തന്നെ പറഞ്ഞിട്ടുണ്ടു. വി. മത്താഃ 13; 1-13. വിതക്കാരന്റെ ഉപമയാണു ഇവിടെ കാണുന്നതു. എന്നാല്‍ ആ ഉപമ പറഞ്ഞു കഴിഞ്ഞു ശിഷ്യന്മാര്‍ കര്‍ത്താവിനോടു അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു? എന്നു ചോദിച്ചതിനു കര്‍ത്താവു നല്‍കിയ മറുപടി അതു വ്യക്തമാക്കുന്നു. 11-ാം വാക്യം. അവന്‍ അവരോടു ഉത്തരം പറഞ്ഞതുഃ സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു.അവര്‍ക്കോ ലഭിച്ചിട്ടില്ല. മര്‍മ്മങ്ങളെ കുറിച്ചു പറഞ്ഞിട്ടുള്ളതു ഗ്രഹിക്കണമെങ്കില്‍ അതിനു പ്രത്യേകം വരം ലഭിക്കണം. ശിഷ്യന്മാര്‍ക്കും അവരുടെ കൈവെയ്പു ലഭിച്ചവര്‍ക്കും മാത്രമേ മര്‍മ്മം ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു.  വി.മത്താഃ 11; 27 ഇതിനോടു ചേര്‍ത്തു ചിന്തിക്കേണ്ടതാണു.'എന്റെ പിതാവു സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രന്‍ വെളിപ്പെടുത്തി കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നില്ല. വി.മത്താഃ 16; 5-12 മറ്റൊരു സത്യം വെളിപ്പെടുത്തുന്നു.  കര്‍ത്താവു ശിഷ്യന്മാരും അക്കരെ പോകുമ്പോള്‍ ' പരീശന്മാരുടേയും സാദൂക്യരുടേയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വീന്‍ എന്നു ശിഷ്യന്മാരോടു പറഞ്ഞു. അപ്പം കൊണ്ടുപോരായ്കയലാണു ഇങ്ങനെ പറയുന്നതു എന്നു അവര്‍ സംശയിച്ചു അതറിഞ്ഞു കര്‍ത്താവു അവരോടു.' അല്പവിശ്വാസികളെ അപ്പം കൊണ്ടുപോരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നതെന്തു? ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ. കര്‍ത്താവിന്റെ ഉപദേശങ്ങളെ പൂര്‍ണ്ണമായി ഗ്രഹിക്കുന്നതിനു തടസ്സമായി നില്ക്കുന്ന രണ്ടുമൂന്നു കാര്യങ്ങളെ ഇവിടെ കാണാം. ഒന്നു അല്പവിശ്വാസമാണു. പൂര്‍ണ്ണവിശ്വാസമാണു ആവശ്യം. രണ്ടു. സ്വന്തം ചിന്താഗതിക്കു അനുസരണമായി വ്യാഖ്യാനിക്കുന്നതു. മൂന്നു തിരിച്ചറിവില്ലായ്മ. ഇതെല്ലാം വി.വേദം പൂര്‍ണ്ണമായി ഗ്രഹിക്കുന്നതിനു തടസ്സമാണു എന്നു ഈ ഭാഗം വ്യക്തമാക്കുന്നു. ഈ കാര്യങ്ങള്‍ മനസ്സില്‍ വച്ചു കൊണ്ടു വേണം ഈ ഭാഗത്തേയും തുടര്‍ന്നു വരുന്ന ഭാഗങ്ങളേയും പഠിക്കേണ്ടതു.
            ഇനിയും വി.വേദഭാഗത്തിലേക്കു കടക്കാം. സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാന്‍സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല, എന്ന കര്‍ത്താവിന്റെ വാക്കുകളില്‍ വി.കന്യകമറിയാമിനു യോഹന്നാനെക്കാള്‍ താഴെയാണു കര്‍ത്താവു സ്ഥാനം നല്‍കിയിരിക്കുന്നതെന്നും, ആ യോഹന്നാന്‍ പോലും സ്വര്‍ഗ്ഗത്തില്‍ ഏറ്റം ചെറിയവരേക്കാള്‍ വലിയവനെന്ന സ്ഥാനമേയുള്ളുഎന്നും,അതിനാല്‍ വി.കന്യകമറിയാമിനു  ഈ ഭൂമിയിലും  സ്വര്‍ഗ്ഗത്തിലും വലിയ സ്ഥാനമൊന്നും ഇല്ലെന്നും അവര്‍ വ്യാഖ്യാനിക്കുകയാണു. ഇവരുടെ ഈ വ്യാഖ്യാനം ശ്രദ്ധിക്കുമ്പോള്‍ സ്വാഭാവികമായ ചില സംശയങ്ങള്‍ ഉണ്ടാകാം. നമ്മുടെ കര്‍ത്താവും സ്ത്രീയില്‍ നിന്നു ജനിച്ചവനാണല്ലോ. അപ്പോള്‍ കര്‍ത്താവിനും യോഹന്നാന്റെ താഴെയാണോ സ്ഥാനം?അങ്ങനെയാണെങ്കില്‍  സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിന്റെ സ്ഥാനം എവിടെയാണു ?ഏറ്റം ചെറിയവരില്‍ വലിയവന്‍ എന്നു പറയുമ്പോള്‍ അതിനും മുകളില്‍ സ്ഥാനങ്ങള്‍ കാണുമല്ലോ. അതാര്‍ക്കാണു ലഭിക്കുക? ഈ സംശയങ്ങള്‍ക്കെല്ലാം അവര്‍ ഉത്തരം നല്‍കേണ്ടതുണ്ടു. എന്തിനു വെറുതെ വി.കന്യകമറിയാമിനെ ഇവിടെ വലിച്ചിഴച്ചു കൊണ്ടു വരുന്നു! മുകളില്‍ പറഞ്ഞതു പോലെ അവരുടെ ചിന്താഗതിയെ സാധൂകരിക്കുവാന്‍ ഈ ഭാഗത്തെ ദുര്‍വ്വ്യാഖ്യാനം ചെയ്യുകയാണു. വി.കന്യകമറിയം ഇതില്‍ ഉള്‍പ്പെടുമോ എന്നു അറിയണമെങ്കില്‍ അതിനു മുമ്പും പിമ്പും പറഞ്ഞിരിക്കുന്നതു കൂടെ ചേര്‍ത്തു വായിക്കണം. അപ്പോള്‍ മാതമേ സ്ത്രീകളില്‍ നിന്നു ജനിച്ചരില്‍ ആരെല്ലാം ഉള്‍പ്പെടുമെന്നു മനസ്സിലാകുക ഉള്ളു. പ്രവാചകന്മാരെ കുറിച്ചാണു അവിടെ പറയുന്നതു. വി.യോഹന്നാന്‍സ്നാപകനെ ഒരു പ്രവാചകനായിട്ടും വരുവാനുള്ള ഏലിയാവായിട്ടുമൊക്കെയാണു ജനം കാണുന്നതു. പ്രവാചകന്മാരില്‍ വലിയവനാണു വി.യോഹന്നാന്‍സ്നാപകന്‍ എന്നു സ്ഥാപിക്കുകയാണു കര്‍ത്താവു ഈ പ്രസ്താവത്തിലൂടെ ചെയ്തതു. കാരണം മറ്റുള്ളവരൊക്കെ കര്‍ത്താവിന്റെ വരവിനെ കുറിച്ചുമൊക്കെ പ്രവചിച്ചെങ്കിലും മനുഷ്യപുത്രനു വഴിയൊരുക്കുവാന്‍ വന്നവനായതു കൊണ്ടു വി.യോഹന്നാന്‍സ്നാപകന്‍ പ്രവാചകന്മാരില്‍ വലിയവനായി നിലകൊള്ളുന്നു എന്നാണു ഈ വാചകം കൊണ്ടു കര്‍ത്താവു അര്‍ത്ഥമാക്കിയതു. അതിന്റെ തെളിവായിട്ടാണു മലാഖി പ്രവാചകന്റെ പ്രവചനം കര്‍ത്താവു ഉദ്ധരിച്ചിരിക്കുന്നതു.മലാഃ3;1'' ഞാന്‍ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവന്‍ നിന്റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും. ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ട ഏലിയാവിന്റെ ആത്മാവോടു കൂടി വന്നവനാണെന്നു കര്‍ത്താവു സാക്ഷിക്കുന്നതും ആ അര്‍ത്ഥത്തിലാണു.  സ്ത്രീകളില്‍നിന്നു ജനിച്ച പ്രവാചകന്മാരില്‍ എന്നല്ലാതെ സ്ത്രീകളില്‍ നിന്നു ജനിച്ച എല്ലാവരിലും വലിയവന്‍ എന്ന അര്‍ത്ഥത്തിലല്ല ഈ പ്രസ്താവം എന്നു ഗ്രഹിക്കേണ്ടതാണു. എന്നാല്‍ ' സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നു പറഞ്ഞതു എന്തുകൊണ്ടു? എന്നതും അല്പം ദുര്‍ഗ്രഹമായി തോന്നാം. ഇവിടെ വലിയവന്‍ എന്നു പറഞ്ഞിട്ടു അവിടെ ഏറ്റം ചെറിയവനില്‍ വലിയവന്‍ എന്നു പറയുവാന്‍ കാരണം എന്താണു. വി.യോഹന്നാന്‍സ്നാപകന്‍ സ്ത്രകളില്‍നിന്നു ജനിച്ചവരിന്‍ വലിയവനാണെങ്കിലും സ്വര്‍ഗ്ഗരാജ്യത്തില്‍ അത്രയും വലിയ സ്ഥാനം ലഭിക്കാതിരുന്നതിനു കാരണമായി ചിലര്‍ വ്യാഖ്യാനിക്കുന്നതു സംഗതമാണെന്നു തോന്നുന്നു. ലോകരക്ഷയ്ക്കു വേണ്ടി കര്‍ത്താവു കാല്‍വറി ക്രൂശില്‍ മരിക്കുന്നതിനു മുമ്പു വി.യോഹന്നാന്‍സ്നാപകന്‍ കൊല്ലപ്പെട്ടതിനാല്‍ കര്‍ത്താവിന്റെ മരണവും ഉയിര്‍ത്തെഴുനേല്പും സ്വര്‍ഗ്ഗാരോഹണവുമൊക്കെ കാണുവാനും വിശ്വസിക്കുവാനും കഴിയാതെ പോയതു കൊണ്ടാണു ചെറിയവരില്‍ വലിയവനായി മാറിയതു എന്നത്രേ ചിലര്‍ പറയുന്നതു. കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദായും കര്‍ത്താവിന്റെ മരണത്തിനു മുമ്പെ മരിച്ചതിനാലാണു, കര്‍ത്താവു നല്‍കിയ അപ്പോസ്തോലത്വം നഷ്ടപ്പെടുവാനും സ്വര്‍ഗ്ഗരാജ്യാവകാശി ആകാതിരിക്കുവാനും കാരണമെന്നു പറയാറുണ്ടല്ലോ. യൂദാ ജീവിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ കര്‍ത്താവിനെ മൂന്നു തവണ തള്ളിപ്പറഞ്ഞ ശീമോനെ പോലെ ഒരു തിരിച്ചു വരവിനു സാദ്ധ്യതയുണ്ടായിരുന്നു. കര്‍ത്താവു മരിക്കുന്നതിനു മുമ്പു സ്വയം മരിച്ചു ആ ഭാഗ്യം യൂദാ സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു. അതു ശരിയോ തെറ്റോ എന്നതിനേക്കാള്‍ ഇവിടെ പ്രാധാന്യം ഈ ഭാഗം വി.കന്യകമറിയാമിനു നല്‍കുന്ന മഹത്ത്വത്തിനു വിലങ്ങു തടിയാകുന്നില്ല എന്നതിനാണു.
                         ഈ വേദഭാഗത്തെ കുറിച്ചു മലങ്കര ഓര്‍ത്തഡോക്സു സഭയുടെ ഡല്‍ഹിഭദ്രാസന മെത്രാപ്പോലീത്തായും, ഓര്‍ത്തഡോക്സു വൈദികസെമ്മിനാരി പ്രിന്‍സിപ്പാളും ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും പണ്ഡിതനും ആയിരുന്ന കാലം ചെയ്ത അഭിവന്ദ്യ പൗലോസു മാര്‍ ഗ്രീഗോറിയോസു തിരുമേനി ' വി.കന്യകമറിയം ഒരു പഠനം എന്ന ചെറു ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതു ഉദ്ധരിച്ചു കൊണ്ടു ഈ ഭാഗം അവസാനിപ്പിക്കുന്നു. 'ഐഹികജനനസംബന്ധമായ ഒരു മഹത്വം മാത്രമാണു നമ്മുടെ കര്‍ത്താവു വി.യോഹന്നാനു കല്പിക്കുന്നതു.അതു ഒരുപക്ഷെ അദ്ദേഹം ഏലിയാപ്രവാചകന്റെ ആത്മാവായതു കൊണ്ടായിരിക്കാം. എന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തിലെ മഹത്വം ദൈവദത്തമായതാണു. പരിശുദ്ധ കന്യകമറിയം ജന്മനാ വി.യോഹന്നാനെക്കാള്‍ ഉയര്‍ന്നവളല്ല. അമലോല്ഭവസിദ്ധാന്തത്തെ നിരാകരിക്കുന്നതിനു ഇതുതന്നെ മതിയായ തെളിവാണു. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ പാപമില്ലാത്തവള്‍ വി.കന്യക മാത്രമാണെന്നു പറയുവാനും ഇതുകൊണ്ടു സാദ്ധ്യമല്ല.വി.യോഹന്നാന്‍ ആയിരിക്കണം അതിനേക്കാള്‍ പാപമില്ലാത്തവന്‍. എന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രഥമസ്ഥാനം പരിശുദ്ധ കന്യകയ്ക്കാകുവാന്‍ ഈ വാക്യം ഒരു തടസ്സമല്ല താനും.''

2.മറിയാമേ നീ ഭാഗ്യവതി.    വി.ലൂക്കോഃ11; 27,28.

                സന്ദര്‍ഭം ശ്രദ്ധിക്കുക. ഒരിക്കല്‍ കര്‍ത്താവു ഊമയായ ഒരു ഭൂതത്തെ പുറത്താക്കി. കണ്ടു നിന്നവരില്‍ ചിലര്‍ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറയുന്നു. വേറെ ചിലര്‍ കര്‍ത്താവിനെ പരീക്ഷിച്ചു ആകാശത്തു നിന്നു ഒരു അടയാളം ചോദിക്കുന്നു. അവരുടെ വിചാരം അറിഞ്ഞു കര്‍ത്താവു മറുപടി പറയുന്നു. അവര്‍ക്കാര്‍ക്കും പിന്നീടു ഒന്നും പറയുവാന്‍ കഴിയാത്തവണ്ണമുള്ള മറുപടിയാണു കര്‍ത്താവു നല്‍കിയതു. കര്‍ത്താവിന്റെ മറുപടി കേട്ടു അത്ഭുതപ്പെട്ട ഒരു സ്ത്രീ ഉച്ചത്തില്‍ പറഞ്ഞതും അതിനു കര്‍ത്താവു പറഞ്ഞ മറുപടിയുമാണു ചിന്തയ്ക്കു വിഷയമായിരിക്കുന്ന വാക്യങ്ങള്‍.പ്രഥമവായനയില്‍ വി.കന്യകമറിയാമിനു കര്‍ത്താവു വലിയ സ്ഥാനമൊന്നും കല്പിച്ചു കൊടുത്തിട്ടില്ല എന്ന സംശയമുളവാകും. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം വിശ്വാസത്തോടെയുള്ള ഒരു പുനര്‍വായനയില്‍ ആസംശയം ഇല്ലാതാകും.
                ഈ വേദഭാഗം മലയാളത്തിലേക്കു തര്‍ജ്ജുമ ചെയ്തപ്പോള്‍ പറ്റിയ ഒരു പിഴവാണു ആദ്യം നമ്മുടെ ശ്രദ്ധയില്‍ വരുന്നതു. അതിന്റെ ഇംഗ്ളീഷു ഭാഗം ശ്രദ്ധിക്കുകഃ King James Version ല്‍ '' But he said, Yea, rather, Blessed are they that hear the word of God and keep it.'' എന്നും R.S.Vല്‍ ' But he said Blessed rather are those who hear the word of God and keep it.' എന്നും ആണു. രണ്ടാണെങ്കിലും അവിടെ ''അല്ല '' എന്നു തര്‍ജ്ജുമ ചെയ്യാവുന്ന ഒരു പദമില്ല. ഈ രണ്ടു പദങ്ങള്‍ക്കും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഏതാണ്ടു സമാനമായ അര്‍ത്ഥങ്ങളാണു ഉള്ളതു. ഇവയ്ക്കു ഇംഗ്ളീഷു മലയാള നിഘണ്ടു നല്‍കുന്ന അര്‍ത്ഥങ്ങള്‍ കാണുക. Yea എന്ന പദത്തിന്റെ അര്‍ത്ഥം  അങ്ങനെതന്നെ, ഉള്ളതുതന്നെ, ശരി, അതെ, ഉവ്വു, മാത്രമല്ല, അത്രയുമല്ല എന്നിങ്ങനെയാണു നല്‍കിയിരിക്കുന്നതു. Rather എന്നതിനു അധികമായി, അതുപോലെ തന്നെ, മറ്റു രൂപത്തില്‍ പറഞ്ഞാല്‍,  ശരിയായി പറഞ്ഞാല്‍, നിസ്സംശയം എന്നിങ്ങനെയുമാണു അര്‍ത്ഥം പറഞ്ഞിരിക്കുന്നതു. അവിശ്വാസത്തിന്റേയും വിശ്വാസമില്ലായ്മയുടേയും സംശയത്തിന്റേയും കണ്ണുമായി നോക്കുന്നവര്‍ക്കു വി.മാതാവിനു എതിരായ ഒരു പദം ഇതില്‍ നിന്നു സൃഷ്ടിച്ചെടുക്കുവാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഒരു സത്യവിശ്വാസി വിശ്വാസത്തോടെ ഇതു ശ്രദ്ധാപൂര്‍വ്വം ധ്യാനിക്കുമ്പോള്‍ കര്‍ത്താവു തന്റെ മാതാവായ വി.കന്യകമറിയത്തെ ഇകഴ്ത്തുകയല്ല, മറിച്ചു പുകഴ്ത്തുകയായിരുന്നു ചെയ്തതു എന്നു സംശയരഹിതമായി ബോദ്ധ്യമാകും. അതുകൊണ്ടു, കര്‍ത്താവിന്റെ ഈ വാക്കുകളുടെ അര്‍ത്ഥം ഒരു വിശ്വാസി കാണുന്നതും വിശ്വസിക്കുന്നതും താഴെ പറയും പ്രകാരമായിരിക്കും. 'ശരിയാണു, മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വി.കന്യകമറിയത്തിനു ദൈവപുത്രനെ ഉദരത്തില്‍ വഹിക്കുവാനും മുലയൂട്ടുവാനുമുള്ള ഭാഗ്യം ലഭിച്ചതു ദൈവത്തിന്റെ വചനം കേട്ടു അതു പ്രമാണിച്ചതു കൊണ്ടാണെന്നതില്‍ സംശയമില്ല എന്നാണു. വി.ലൂക്കോഃ 1; 39- 45 വാക്യങ്ങള്‍ ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ ഈ സത്യം കുറേക്കൂടെ വെളിവാകും. ആ ഭാഗത്തെ കുറിച്ചുള്ള വിശദമായ പഠനം പുറകെ നടത്തുമെന്നതിനാല്‍ ഇവിടെ സൂചിപ്പിക്കുക മാത്രമാണു ചെയ്യുന്നതു. വി.കന്യകമറിയം തന്റെ ചാര്‍ച്ചക്കാരി ഏലീശബെത്തു ഗര്‍ഭിണിയാണെന്നു അറിഞ്ഞു അവളെ സന്ദര്‍ശിച്ചപ്പോള്‍ ഏലീശിബാ പരിശുദ്ധാത്മനിറവില്‍ പറഞ്ഞ രണ്ടു കാര്യങ്ങളാണു ഈ സത്യം വെളിവാക്കുന്നതു. ഒന്നു.42-ാം വാക്യം ''സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍.' രണ്ടു, 45-ാം വാക്യം 'കര്‍ത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി. പരിശുദ്ധാത്മനിറവില്‍ ഭാഗ്യവതി എന്നു വിളിച്ച വി.കന്യകമറിയത്തെ ഭാഗ്യവതിയായ ദൈവമാതാവു എന്നു  വിളിക്കുവാന്‍ വിമുഖത കാട്ടുന്നവര്‍ സത്യവിശ്വാസികളല്ല എന്നതിനു സംശയമില്ല.
                 ഈ ഭാഗം ധ്യാനിക്കുമ്പോള്‍ ഒരു കാര്യം കൂടെ അറിയേണ്ടതായി വെളിപ്പെടുന്നുണ്ടു. വി.കന്യകമറിയത്തിനു ലഭിച്ച ദൈവമാതാവു എന്ന ഭാഗ്യാവസ്ഥ മറ്റാര്‍ക്കും ലഭിക്കയില്ലെങ്കിലും, ഭാഗ്യാവസ്ഥയിലേക്കു ഉയര്‍ത്തപ്പെടണമെങ്കില്‍ ദൈവത്തിന്റെ വചനം കേട്ടു ആചരിക്കണമെന്ന വലിയ സത്യവും ഇതു വെളിവാക്കുന്നു. അങ്ങനെയുള്ളവരെയാണു വി.സഭ പരിശുദ്ധന്മാര്‍ എന്നു വിളിക്കുന്നതു. അതു ആര്‍ക്കും ലഭിക്കാവുന്നതാണെന്നും കര്‍ത്താവു ഇവിടെ അര്‍ത്ഥമാക്കുന്നു.
                             ഭാഗ്യസ്മരണാര്‍ഹനായ പൗലോസു മാര്‍ ഗ്രീഗോറിയോസു തിരുമേനിയുടെ വി.കന്യകമറിയം ഒരു പഠനം എന്ന ഗ്രന്ഥത്തിലെ ചില വാചകങ്ങള്‍ ഉദ്ധരിച്ചു  ഈ ഭാഗവും ഉപസംഹരിക്കുന്നു.'' വി.ലൂക്കോസു 11;28 ഒരിക്കല്‍ കൂടെ വായിച്ചു നോക്കുക.അതാണു വിശുദ്ധ ദൈവമാതാവിന്റെ യഥാര്‍ത്ഥ ഭാഗ്യം. വിധിനിര്‍ണ്ണായകമായ ദൈവവചനം കേള്‍ക്കുകയും അവയെ ഹൃദയത്തില്‍  സംഭരിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍.  വചനം ഗബ്രിയേല്‍ മാലാഖയില്‍ക്കൂടി വന്നപ്പോള്‍ അതു കേള്‍ക്കുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുവാന്‍  പരിശുദ്ധ കന്യക സന്നദ്ധയായി  എന്നുള്ളതാണു വി്മറിയാമിന്റെ മഹത്വം.''

3. സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവള്‍.   വി.യോഹഃ2; 4.

                         വി.യോഹന്നാന്‍, കര്‍ത്താവു ചെയ്ത ആദ്യത്തെ അത്ഭുതമായി തന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന, ഗലീലയിലെ കാനാവില്‍ വച്ചു കല്യാണവിരുന്നില്‍ വെള്ളത്തെ വീഞ്ഞാക്കി തീര്‍ത്ത സംഭവത്തിലെ ഒരു വാക്യമാണു വി.യോഹഃ2;4. സംഭവം ഏവര്‍ക്കും സുപരിചിതമാണെങ്കിലും സന്ദര്‍ഭം സൂചിപ്പിക്കുന്നതു നമ്മുടെ ചിന്തയ്ക്കു അനിവാര്യമാണു. വി.മാതാവും യേശുവും ശിഷ്യന്മാരും സംബന്ധിച്ച കല്യാണവിരുന്നില്‍ വീഞ്ഞു പോരായ്കവരികയാല്‍  മാതാവു വന്നു തന്റെ മകനായ യേശുവിനോടു അവര്‍ക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ യേശു പറഞ്ഞ മറുപടിയാണു പ്രസ്തുത വാക്യം. യേശു അവളോടുഃ സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. ചിലര്‍ ഈ വാക്യത്തിന്റെ ആദ്യഭാഗം മാത്രം എടുത്തു, അപ്പോസ്തോലികസഭകള്‍ വിശ്വസിക്കുന്നതു പോലെയുള്ള സ്ഥാനമൊന്നും യേശു വി.മാതാവിനു കൊടുത്തിരുന്നില്ല എന്നും അവളുടെ മദ്ധ്യസ്ഥത കര്‍ത്താവു സ്വീകരിക്കുകയില്ല എന്നും പഠിപ്പിക്കുന്നു. യേശു മാതാവിനെ സ്ത്രീയേ എന്നു വിളിച്ചതിനാല്‍ ഒരു സാധാരണസ്ത്രീ എന്നതില്‍ അധിക സ്ഥാനം  ഒന്നും യേശു വി.മറിയത്തിനു നല്‍കിയിരുന്നില്ലായെന്നും, എനിക്കും നിനക്കും തമ്മില്‍ എന്തു എന്നു ചോദിച്ചതു, മാതാവുമായി തനിക്കു ഒരു ബന്ധവുമില്ലെന്നു യേശു പറയുകയായിരുന്നു എന്നും അവര്‍ വാദിക്കുന്നു. വി.മാതാവിന്റെ മഹത്വത്തെ കുറിച്ചു മനസ്സിലാക്കുവാന്‍ ഉപകരിക്കുന്ന ഒരു വി.വേദഭാഗമെന്ന നിലയില്‍ ഗൗരവമായി പഠനം ആവശ്യമാണു.

  വി.കന്യകമറിയാമിന്റെ മഹത്വം വെളിപ്പെടുന്നു.

                        സ്ത്രീയേ എന്നുള്ള സംബോധനയും എനിക്കും നിനക്കും തമ്മില്‍ എന്തു? എന്ന ചോദ്യവും, വി.മാതാവിനെ അംഗീകരിക്കാത്തവര്‍ പറയുന്നതു പോലെ ഒരു സാധാരണ സ്ത്രീ എന്നതിലധികം പ്രാധാന്യമൊന്നും യേശു കല്പിച്ചിരുന്നില്ല എന്നും, വി.മറിയാമിനെ ദൈവമാതാവായി സ്വീകരിച്ചിരിക്കുന്നവര്‍ പറയുന്നതു പോലെയുള്ള ഒരു ബന്ധം  മറിയാമും യേശുവും തമ്മില്‍ ഉണ്ടായിരുന്നില്ല എന്നുമുള്ള അഭിപ്രായങ്ങള്‍ക്കു എത്രമാത്രം സാധുതയുണ്ടു എന്നു പരിശോധിക്കേണ്ടതാണു. അല്പവിശ്വാസവും അവിശ്വാസവുമാണു ഇങ്ങനെ ഒരു നിഗമനത്തിലേക്കു അവരെ നയിച്ചതു എന്നു ഇവിടെയും ആവര്‍ത്തിച്ചു പറയട്ടെ. ഒരു സത്യവിശ്വാസി ധ്യാനനിരതമായ മനസ്സുമായി ഇതു വായിക്കുമ്പോള്‍, വി.ദൈവമാതാവിലുള്ള വിശ്വാസം വര്‍ദ്ധിക്കും വിധം വി.കന്യകമറിയത്തിന്റെ മഹത്വം വെളിപ്പെട്ടു വരും. അതു എങ്ങനെയെന്നു പരിശോധിക്കാം.
                          എനിക്കും നിനക്കും തമ്മില്‍ എന്തു? എന്ന ചോദ്യം തന്നെ ആദ്യം നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുന്നു. അവരുടെ തെറ്റായ ധാരണയ്ക്കു വഴി തെളിച്ച രണ്ടു കാര്യങ്ങളാണു.ഒന്നു, മലയാള തര്‍ജ്ജുമയില്‍ വന്ന ഒരു പിഴവാണു. ഇംഗ്ളീഷു ഭാഗം ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. Jesus said unto her, Woman, what have I to do with thee? എന്ന ഇംഗളീഷു ഭാഗത്തില്‍ 'തമ്മില്‍ ' എന്ന പദത്തിനുള്ള വാക്കു കണ്ടെത്താന്‍ കഴിയുകയില്ലല്ലോ. അതു ഒഴിവാക്കിയാല്‍ 'എനിക്കും നിനക്കും എന്തു എന്നാണല്ലോ പരിഭാഷപ്പെടുത്തേണ്ടതു.
 യേശുവിനേയും  ശിഷ്യന്മാരേയും കല്യാണത്തിനു ക്ഷണിച്ചിരുന്നു ( വി.യോഹഃ 2;26) എന്ന വാക്യം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍, ക്ഷണിക്കപ്പെട്ടവരായ നമുക്കു ഇവിടെ എന്താ കാര്യം എന്നാണു അര്‍ത്ഥം എന്നു പറയാം. പക്ഷെ അതു മിശിഹാതമ്പുരാന്‍ മനുഷ്യരുടെ ദുഃഖങ്ങളിലും കുറവുകളിലും നിസ്സംഗത പുലര്‍ത്തുന്നവനാണെന്ന സംശയം ഉളവാക്കും. എന്നാല്‍ സാധാരണ ആ വാചകം തര്‍ജ്ജുമ ചെയ്യുന്നതു 'ഞാന്‍ നിനക്കു എന്തു ചെയ്തു തരണം എന്നാണല്ലോ. അങ്ങനെയാണെങ്കില്‍ അര്‍ത്ഥം പാടേ മാറുകയും ചെയ്യും. മാത്രമല്ല, ആ വാചകം അവിടെ അവസാനിക്കുന്നില്ല. ആ വാചകത്തിന്റെ അവസാന ഭാഗമായ ' എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല' എന്നതു കൂടെ ചേര്‍ത്തു ചിന്തിക്കുമ്പോള്‍ അതില്‍ മാതാവിന്റെ മഹത്വം വെളിപ്പെടുന്നതായി മനസ്സിലാകും. എനിക്കു എന്തു ചെയ്യുവാന്‍ കഴിയുമെന്നതു നാഴിക വന്നിട്ടില്ല എന്നതുമായി കൂട്ടി വായിക്കുമ്പോള്‍ ഇപ്പോള്‍ എനിക്കു ചെയ്യാന്‍ കഴിയാത്ത കാര്യമാണു മാതാവു ആവശ്യപ്പെട്ടിരിക്കുന്നതു എന്നണല്ലോ അതിന്റെ അര്‍ത്ഥം. എന്നിട്ടു കര്‍ത്താവു ആ അത്ഭുതം പ്രവര്‍ത്തിച്ചു എന്നതു മാതാവിന്റെ മദ്ധ്യസ്ഥത കര്‍ത്താവു ഒരിക്കലും തള്ളിക്കളയുമില്ല എന്നതിന്റെ വ്യക്തമായ തെളിവാണു.
                   ഈ വാചകം ഒരു അറമായ ശൈലിയാണു. പഴയനിയമത്തിലും പുതിയ നിയമത്തിലും ഈ ശൈലി ഉപയോഗിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍. 2.ശമുഃ 16;10, 19; 22, വി.മത്താഃ 8;29, വി.മര്‍ക്കോഃ 1;24, വി.ലൂക്കോഃ 4;34. അഭിവന്ദ്യ പൗലോസു മാര്‍ ഗ്രീഗോറിയോസു തിരുമേനി ഇതിനെ കുറിച്ചു പറഞ്ഞിരിക്കുന്നതു കൂടെ ശ്രദ്ധിച്ചിട്ടു ചിന്തകള്‍ തുടരാം. 'ഏതായാലും കാനായിലെ കല്യാണത്തില്‍ വച്ചു പറഞ്ഞ വാക്യത്തെ കര്‍ത്താവും മാതാവും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നതു വെറും മൂഢത്വമാണു. അറമായ ഭാഷയിലെ ഒരു പ്രത്യേക ശൈലിയിണിതു. ഒന്നാമതു, എനിക്കും നിനക്കും തമ്മില്‍ എന്തു ? എന്നു മൂലഭാഷയില്‍ ഇല്ല. എനിക്കും നിനക്കും  എന്തു? എന്നേ ഗ്രീക്കു പറയുന്നുള്ളു. അതിന്റെ അര്‍ത്ഥം നമുക്കതില്‍ പങ്കില്ല എന്നല്ല. പ്രത്യുത ഏതെങ്കിലും ഒരഭ്യര്‍ത്ഥനയെ നിരാകരിക്കുന്നതിനുള്ള സ്നേഹപൂര്‍വ്വമായ ഒരു ശൈലീപ്രയോഗം മാത്രമാണു. പ്രശസ്ത വേദപുസ്തക വ്യാഖ്യാതാവായ റവ.വില്യം ബാറക്ലേ ഈ വാക്യത്തെ കുറിച്ചു പറയുന്നതു കൂടെ ശ്രദ്ധാക്കാം. ഇതു ഒരു സംസാരശൈലിയാണെന്നും, അതിന്റെ സന്ദര്‍ഭവും സംസാരരീതീയും അനുസരിച്ചു അര്‍ത്ഥവ്യത്യാസം ഉണ്ടാകും എന്നാണു അദ്ദേഹം പറയുന്നതു. ഗൗരവത്തോടെയും ദേഷ്യത്തോടെയുമാണു പറയുന്നതെങ്കില്‍ അതിനെ നിരാകരിക്കുന്നതായും,
സൗമ്യമായും ശാന്തമായും ആണെങ്കില്‍ അതു അംഗീകരിക്കുകയും ചെയ്യുന്നു. ആവിധത്തില്‍ ഇതിന്റെ അര്‍ത്ഥം അദ്ദഹം പറഞ്ഞിരിക്കുന്നതു ഉദ്ധരിക്കുന്നു.'Don't worry; you don't quite understand what is going on; leave to me, I will settle them in my own way. അതുകൊണ്ടാണു വി.മറിയം ശുശ്രൂഷക്കാരോടു 'അവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്വീന്‍ 'എന്നു പറഞ്ഞതു.
                          ഈ സംഭവം വി.മാതാവിനെ സംബന്ധിച്ചുള്ള മറ്റൊരു വലിയ സത്യം കൂടെ വെളിവാക്കുന്നു. ഈ അത്ഭുതത്തെ കുറിച്ചു വി.യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ദൈവികരഹസ്യം മാതാവിന്റെ മഹത്വത്തേയും പ്രകാശിപ്പിക്കുന്നതായി തീരുന്നു.വി.യോഹഃ 2; 11, ''യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.'' എന്താണു യേശുവിന്റെ മഹത്വം? ലോകരക്ഷകനായി അവതരിക്കുമെന്നു വിശ്വസിച്ചിരുന്ന മിശിഹാ നസ്രായനായ യേശു തന്നെയാണെന്നു വെളിപ്പെടുന്ന ആദ്യത്തെ അടയാളമായിരുന്നു കനാവിലെ അത്ഭുതം. ദൈവപുത്രനു മനുഷ്യനായി അവതരിക്കുവാന്‍ തന്റെ അമലോദരം നല്‍കിയതു പോലെ വരുവാനുള്ള മശിഹാ യേശുതന്നെയാണെന്നു വെളിവാക്കുന്ന അത്ഭുതത്തിനും വഴി ഒരുക്കിയതു വി.ദൈവമാതാവായിരുന്നു എന്നതു വി.കന്യകമറിയാമിന്റെ  മഹത്വം കുറേക്കൂടെ വെളിവാക്കുന്നു.വി.യോഹന്നാന്‍ സുവിശേഷം രചിച്ചതിന്റെ ഉദ്ദേശമെന്താണെന്ന വി.യോഹഃ 20;21 ല്‍ പറഞ്ഞിരിക്കുന്നതു കൂടെ ഇതിനോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ വി.ദൈവമാതാവിന്റെ മഹത്വം അതിന്റെ ഔന്ന്യത്തില്‍ എത്തുന്നു.  എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു  അവന്റെ നാമത്തില്‍  നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകുവാനും ഇതു എഴുതിയിരിക്കുന്നു.' യേശു ദൈവപുത്രനാണെന്നു വിശ്വസിച്ചു നിത്യജീവന്‍ ഉണ്ടാകുന്നതിനു ഈ സംഭവം അനിവാര്യമാണു എന്നു വി.യോഹന്നാന്‍ തിരിച്ചറിഞ്ഞതു കൊണ്ടാണു മറ്റാരും പറയാത്ത ഈ സംഭവം പറഞ്ഞിരിക്കുന്നതു. അവിടെ യേശു ദൈവപുത്രനാണെന്നു വെളിപ്പെടുന്നതോടൊപ്പം, വി.കന്യകമറിയമാണു അതിനു കാരണമായി തീര്‍ന്നതു  എന്നു കാണുമ്പോള്‍ വി.മാതാവിലൂടെയാണു യേശു ദൈവപുത്രനാണെന്നു വെളിപ്പെടുന്നതു എന്നു വ്യക്തമാകുന്നു. അതാണു ദൈവമാതാവിന്റെ മഹത്വം.ഇതു ഒരു കാര്യം കൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നു. വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥത കുറവുകളെ പരിഹരിക്കുവാന്‍ ഉതകുന്നതോടൊപ്പം യേശു എന്റെ രക്ഷകനാണു എന്ന വിശ്വാസം പ്രബലപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ആ മദ്ധ്യസ്ഥതയുടെ ഫലം പൂര്‍ണ്ണമാകുകയുള്ളു എന്ന വലിയ സന്ദേശവും ഈ അത്ഭുതം നമുക്കു പകര്‍ന്നു തരുന്നു.
                  വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയുടെ രണ്ടു സവിശേഷതകള്‍ ഇവിടെ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. അതു കൂടെ പറഞ്ഞു അടുത്ത ഭാഗത്തിലേക്കു കടക്കാം.ഒന്നു വി.മാതാവിന്റെ അപേക്ഷയുടെ ഒരു പ്രത്യേകതയാണു ആദ്യം നമ്മുടെ ശ്രദ്ധയില്‍ വരുന്നതു. വി.മാതാവു തന്റെ പുത്രനോടു പറഞ്ഞതെന്താണെന്നു നോക്കുകഃ വി.യോഹഃ 2;3 ' വീഞ്ഞു പോരാതെ വരികയാല്‍  യേശുവിന്റെ അമ്മ അവനോടുഃ അവര്‍ക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.' വീഞ്ഞു പോരാതെ വന്നു എന്നു വി.മാതാവു എങ്ങനെ അറിഞ്ഞു? രണ്ടു സാദ്ധ്യതകള്‍ അവിടെ നമുക്കു ഊഹിക്കാം. ഒന്നു, കല്യാണവീടു വി.മറിയത്തിന്റെ അടുത്ത ചാര്‍ച്ചക്കാരുടേതായിരുന്നു എന്നു  പാരമ്പര്യമായി വിശ്വസിക്കുന്നു.അതു മാത്രമല്ല, കലവറയുടെ ചുമതല വി.മറിയാമിനു ആയിരുന്നു എന്നും പറയുന്നുണ്ടു. അങ്ങനെയെങ്കില്‍ വീഞ്ഞു മതിയാകാതെ വന്നതു വി.മറിയം നേരിട്ടറിഞ്ഞതാണു എന്നു പറയാം. അതല്ല, അതു വെറും കഥയാണെന്നു പറഞ്ഞു തള്ളിക്കളയുകയാണെങ്കില്‍ മറ്റൊരു വലിയ സത്യത്തിലേക്കാണു അതു നമ്മെ നയിക്കുന്നതു. തന്നോടു അടുപ്പമുള്ളവരുടെ ആവശ്യങ്ങളേയും കുറവുകളേയും അവര്‍ പറയാതെ തന്നെ അറിയുകയും തന്റെ മകനോടു പറഞ്ഞു അതു പരിഹരിക്കുകയും ചെയ്യും എന്ന വലിയ സത്യമാണു അതു പ്രഘോഷിക്കുന്നതു. വി.മറിയമിനോടു ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണു ഇതു പറയുന്നതു എന്നതിനു ഒരു സൂചനപോലും അവിടെ ദര്‍ശിക്കുന്നില്ല. യേശുവിനു ഈ കുറവു പരിഹരിക്കുവാന്‍ കഴിയും എന്നു വി.മാതാവിനല്ലാതെ മറ്റാര്‍ക്കും അറിയുകയുമില്ല. തന്റെ മകനെ വി.മറിയം നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നും ഇതു വെളിവാക്കുന്നു. രണ്ടാമത്തെ കാര്യമാകട്ടെ മാതാവിന്റെ അപേക്ഷയുടെ ഒരു പ്രത്യേകതയാണു വെളിവാക്കുന്നതു. ' അവര്‍ക്കു വിഞ്ഞു ഇല്ല ' എന്നു പറഞ്ഞതല്ലാതെ അതു പരിഹരിക്കണമെന്നു വി.മാതാവു പറഞ്ഞില്ല. എന്തു ചെയ്യണമെന്നു പറഞ്ഞില്ലായെന്നു മാത്രമല്ല, എങ്ങനെ പരിഹരിക്കാമെന്നു നിര്‍ദ്ദേശിക്കുകയോ പരിഹരിക്കുവാന്‍ കഴിയുമോ എന്നു ചോദിക്കുക പോലും ചെയ്തില്ല. അതെല്ലാം ആ മാതാവു മകന്റെ ഇഷ്ടത്തിനും തീരുമാനത്തിനും വിട്ടു കൊടുക്കുന്നു. പ്രാര്‍ത്ഥന എങ്ങനെ ആയിരിക്കണമെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ കുറവുകളെയും പ്രശ്നങ്ങളേയും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുയല്ലാതെ ഇന്നവിധത്തില്‍ അതു നിവര്‍ത്തിച്ചു തരണം എന്നു നിര്‍ദ്ദേശിക്കുകയല്ല പ്രാര്‍ത്ഥന. അതാണു പരി.പൗലോസുശ്ളീഹായും 'സ്തോത്രത്തോടെ നിങ്ങളുടെ ആവശ്യങ്ങളെ സമര്‍പ്പിക്കയത്രേ വേണ്ടതു എന്നു പറയുന്നതു.
                    താന്‍ ആവശ്യപ്പെടുന്നതു ഒന്നും തന്റെ മകന്‍ തള്ളിക്കളകയില്ലായെന്നും അതു പരിഹരിക്കുവാന്‍ അവനു കഴിയുമെന്നും വി.മറിയാമിനു നല്ല വിശ്വാസവും ഉറപ്പും ഉണ്ടായിരുന്നു. അതുകൊണ്ടാണു 'എനിക്കും നിനക്കും എന്തു ? ചോദിക്കുകയും എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറയുകയും ചെയ്തിട്ടും വി.മാതാവു ബാല്യക്കാരോടു, അവന്‍ നിങ്ങളോടു എന്തെങ്കിലും പറഞ്ഞാല്‍ അതു ചെയ്വീന്‍ എന്നു പറഞ്ഞതു. അന്നെന്നപോലെ ഇന്നും എന്നും വി.മാതാവിന്റെ അപേക്ഷ പുത്രന്‍ തമ്പുരാന്‍ തള്ളിക്കളകയില്ല എന്നതിനു ഇതിലും വലിയ വേദപുസ്തക തെളിവിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെയാണു പരിശുദ്ധ സഭ വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയ്ക്കു അതുല്യസ്ഥാനം കല്പിച്ചിരിക്കുന്നതു.

സ്ത്രീയേ എന്നുള്ള സംബോധന.

                      വി.കന്യകമറിയാമിനെ യേശുക്രിസ്തു മാതാവേ എന്നോ അമ്മേ എന്നോ വിളിക്കാതെ സ്ത്രീയെ എന്നു വിളിച്ചതു എന്തു കൊണ്ടു? എന്ന ചോദ്യം വളരെ പ്രസക്തമാണു. അതിനു ശരിയായ ഉത്തരം ,വേദപുസ്തകാടിസ്ഥാനത്തില്‍ കണ്ടു പിടിക്കുവാന്‍ ശ്രമിക്കാതെയും മനസ്സിലാക്കുവാന്‍ കഴിയാതെയും  പോയതാണു വി.മാതാവിനു കര്‍ത്താവു ഒരു സാധാരണ സ്ത്രീയുടെ സ്ഥാനമല്ലാതെ മാതാവിന്റെ സ്ഥാനം നല്‍കിയില്ല എന്നു ചിലര്‍ പറയുവാന്‍ കാരണം. എന്നാല്‍ ഈ സംബോധനയിലൂടെയും വി.മാതാവിന്റെ മഹത്വം എന്താണു എന്നു വെളിപ്പെടുകയാണു. അതു ഗ്രഹിക്കണമെങ്കില്‍ 'സ്ത്രീയേ' എന്ന പ്രയോഗവും മുകളില്‍ ചിന്തിച്ചതു പോലെ 'യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പുത്തി; അവന്റെ ശിഷ്യന്മാര്‍  അവനില്‍ വിശ്വസിച്ചു ' എന്ന വാക്യവുമായി ചേര്‍ത്തു വായിക്കണം. ആദ്യമാതാവായ ഹൗവ്വാ പാമ്പിന്റെ വാക്കുകള്‍ വിശ്വസിച്ചു  സ്വീകരിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു പാപത്തിനും തല്‍ഫലമായ മരണത്തിനും മനുഷ്യകുലം മുഴുവനും വിധേയമായി തീര്‍ന്നതായി ഉല്പത്തി പുസ്തകം മൂന്നാം അദ്ധ്യായത്തില്‍ നാം വായിക്കുന്നു. പാപത്തിന്റേയും മരണത്തിന്റേയും അടിമത്തത്തില്‍ നിന്നുള്ള മോചനം അന്നു തന്നെ യഹോവയായ ദൈവം വാഗ്ദത്തം ചെയ്തിരുന്നു. യഹോവയായ ദൈവം പാമ്പിനോടു പറഞ്ഞ വാക്കുകളില്‍ അതു വായിച്ചെടുക്കുവാന്‍ കഴിയും. ഉല്പഃ 3; 15 ''ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും  അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.'' അന്നു വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതി നസ്രായനായ യേശു തന്നെയാണെന്നു ഈ അത്ഭുതത്തിലൂടെ കര്‍ത്താവു വെളിപ്പെടുത്തുകയാണല്ലോ ചെയ്തതു. ആദ്യത്തെ  സ്ത്രീയായ ഹവ്വായെ ഉല്പത്തി പുസ്തകത്തില്‍ പലയിടത്തും സത്രീയെന്നാണു വിളിച്ചിരിക്കുന്നതു എന്നതും ശ്രദ്ധിക്കേണ്ടതാണു. ഉല്പഃ 1;27, 2;22, 3;1,2. പരി.പൗലോസുശ്ളീഹാ ഗലാത്യര്‍ക്കു എഴുതുമ്പോള്‍ കര്‍ത്താവിനെ കുറിച്ചു പറയുന്നതു,'ദൈവം തന്റെ പുത്രനെ സ്ത്രീയില്‍ നിന്നു ജനിച്ചവനായി, (ഗലാഃ 4;4)എന്നാണു. അതോടൊപ്പം സ്ത്രീയേ എന്ന സംബോധനയിലൂടെ  ആ സ്ത്രീ തന്റെ മാതാവായ കന്യകമറിയമാണെന്നും ആ സ്ത്രീയുടെ സന്തതി താനാണെന്നും കര്‍ത്താവു ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ചെയ്തതു.  ആദ്യമാതാവായ ഹൗവ്വാ ദൈവവചനം ഉപേക്ഷിച്ചു പാമ്പിന്റെ രൂപത്തില്‍ വന്ന സാത്താന്റെ വാക്കുകള്‍ സ്വീകരിക്കുകയും  പാപത്തെ ഗര്‍ഭം ധരിക്കുകയും മരണത്തെ പ്രസവിക്കുകയും ചെയ്തു എങ്കില്‍ , രണ്ടാം ഹവ്വാ ആയ വി.കന്യകമറിയം ദൈവവചനം സ്വീകരിക്കുകയും പ്രമാണിക്കുകയും ചെയ്തു, മനുഷ്യകുലത്തെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും വിടുവിക്കുവാനായി അവതരിച്ച ദൈവപുത്രനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു. അതുകൊണ്ടാണു സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ എന്നു ഏലിസബേത്തു വി.മറിയത്തെ പുകഴ്ത്തിയതു. മരണത്തെ മായിച്ചു കളവാനും സാത്താനെന്ന മഹാസര്‍പ്പത്തെ കൊല്ലുവാനുമായി മിശിഹാതമ്പുരാന്‍ കാല്‍വറികുരിശില്‍ പരമയാഗമായി അര്‍പ്പിക്കപ്പെട്ടപ്പോഴാണല്ലോ കര്‍ത്താവിന്റ മഹത്വം പൂര്‍ണ്ണമായി വെളിപ്പെടുന്നതു. അതുകൊണ്ടാണു കുരിശു രക്ഷയുടെ അടയാളമായി വി.സഭ ഉയര്‍ത്തി പിടിക്കുന്നതു. കര്‍ത്താവിന്റെ മഹത്വം പൂര്‍ണ്ണമായി വെളിപ്പെട്ട കാല്‍വറികുരിശിന്റെ സമീപത്തു തന്റെ മാതാവിനെ കണ്ടപ്പോള്‍ വീണ്ടും കര്‍ത്താവു വി.മറിയത്തെ സ്ത്രീയേ എന്നാണു വിളിച്ചതു ( വി.യോഹഃ 19; 26. ഈ വാക്യത്തെ സംബന്ധിച്ചു വിശദമായി പിന്നീടു ചിന്തിക്കുമെന്നതിനാല്‍ ഇവിടെ പ്രസക്തമായ കാര്യം മാത്രം പറയുന്നു.) ഉല്പത്തിയില്‍ വാഗ്ദത്തം ചെയ്ത സ്ത്രീ വി.മറിയം തന്നെയാണെന്നു സംശയലേശമെന്യേ വെളിവാക്കുകയാണു ചെയ്തതു. അതുകൊണ്ടാണു വി.സഭ കന്യകമറിയത്തെ രണ്ടാം ഹവ്വായെന്നും ഭാഗ്യവതി എന്നും പുകഴ്ത്തുന്നതു. സ്ത്രീയേ എന്ന സംബോധന വി.കന്യകമറിയത്തിന്റെ മഹത്വം ഉയര്‍ത്തുകയല്ലാതെ താഴ്ത്തുകയല്ലെന്നു ഇവിടെ വെളിപ്പെടുന്നു.

4.   വി.കന്യകമറിയാം

 വി.മത്താഃ 12;46-50, വി.മര്‍ക്കോഃ3;31-35, വി.ലൂക്കോഃ8;19-21.

             വി.കന്യകമറിയം, വി.സഭ വിശ്വസിക്കുന്നതു പോലെയും പഠിപ്പിക്കുന്നതു പോലെയും ദൈവമാതാവും, നിത്യകന്യകയുമായിരുന്നല്ല എന്നു സമര്‍ത്ഥിക്കുവാന്‍ നവീകരണക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന വേദഭാഗമാണിതു. തന്റെ അടുക്കല്‍ ഇരിക്കുന്നവരെ നോക്കി ഇതാ എന്റെ മാതാവു ഇതാ എന്റെ സഹോദരങ്ങള്‍ എന്നു  പറഞ്ഞതിനാല്‍ മറ്റുള്ളവരില്‍ നിന്നു ഒരു വ്യത്യാസവും മാതാവിനു കര്‍ത്താവു കല്പിച്ചിരുന്നില്ല എന്നും, അവന്റെ മാതാവും സഹോദരന്മാരും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ മറിയാമിനു പിന്നീടു മക്കളുണ്ടായി എന്നും അതിനാല്‍ നിത്യകന്യകയാണു എന്നു പറയുവാന്‍ കഴിയുകയില്ല എന്നുമാണു അവര്‍ വാദിക്കുന്നതു. ഈ വാദഗതികള്‍ എത്രമാത്രം വി.വേദാധിഷ്ഠിതമാണു എന്നു പരിശോധിക്കേണ്ടതുണ്ടു.

 1. മാതാവു ആരു ? സഹോദരന്മാര്‍ ആരു?

                         കര്‍ത്താവു ഇവിടെ തന്റെ മാതാവാരു? സഹോദരന്മാര്‍ ആരു? എന്നു ചോദിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തന്റെ മാതാവിനേയും സഹോദരങ്ങളേയും നിരാകരിക്കുകയാണോ ചെയ്തതു എന്നു ആദ്യം ചിന്തിക്കാം. അവര്‍ തന്റെ മാതാവും സഹോദരങ്ങളും അല്ല എന്നു ഇവിടെ കര്‍ത്താവു പറഞ്ഞില്ല എന്നതാണു ആദ്യം നമ്മുടെ ശ്രദ്ധയില്‍ കടന്നു വരുന്ന സത്യം. എനിക്കു അവരെ കാണേണ്ടാ എന്നോ അവരോടു സംസാരിക്കുവാന്‍ താല്പര്യമില്ലെന്നോ കര്‍ത്താവു പറഞ്ഞില്ല. അവരേക്കാള്‍ എനിക്കു നിങ്ങളോടാണു കൂടുതല്‍ ഇഷ്ടമെന്നോ, അവരും നിങ്ങളും എനിക്കു ഒരുപോലെ ആണന്നോ കര്‍ത്താവു പറഞ്ഞുമില്ല. പിന്നെ എന്താണു കര്‍ത്താവു ഇങ്ങനെ പറഞ്ഞതിന്റെ അര്‍ത്ഥം. അതു ഗ്രഹിക്കണമെങ്കില്‍ കര്‍ത്താവിന്റെ പ്രസംഗങ്ങളുടേയും പഠിപ്പിക്കലുകളുടേയും ഉപദേശങ്ങളുടേയും പ്രത്യേകത മനസ്സിലാക്കണം. കര്‍ത്താവു ഇന്നു നാം കാണുന്ന പ്രസംഗകരെ പോലെയോ ഉപദേശിമാരെ പോലെയോ ഉള്ള ആളായിരുന്നില്ല. ഇന്നു നേരത്തെ നോട്ടീസു അടിച്ചു പരസ്യപ്പെടുത്തി, മുന്നമേ തയ്യാറാക്കി വച്ചിരിക്കുന്ന ആശയങ്ങള്‍ ഉപദേശ രൂപത്തിലും പ്രസംഗമായും അവതരിപ്പിക്കുയാണല്ലോ ചെയ്യുന്നതു. കര്‍ത്താവു ഒരിക്കലും ആളുകളെ വിളിച്ചു കൂട്ടി തയ്യാറാക്കി വച്ച പ്രസംഗവും ഉപദേശങ്ങളും ജനത്തോടു പറഞ്ഞിട്ടില്ല. വന്നു ചേരുന്ന സന്ദര്‍ഭം അനുസരിച്ചും അതിനു ചേരുന്ന വിധത്തിലും സാധാരണക്കാരനു മനസ്സിലാകുന്ന വിധത്തില്‍  ഉപദേശിക്കുകയും പഠിപ്പിക്കുകയും ആയിരുന്നു കര്‍ത്താവു അവലംബിച്ച രീതി. ആരെങ്കിലും ചോദിച്ചാല്‍ അതിനു മറുപടിയായിട്ടും, മറ്റുള്ളവരുടെ പെരുമാറ്റവും സംസാരവും മറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അതിനോടു ബന്ധപ്പെടുത്തി സാരോപദേശങ്ങള്‍ നല്‍കുകയുമായിരുന്നു കര്‍ത്താവു ചെയ്തിരുന്നതു. ഇതിനു വിപരീതമായി ചൂണ്ടാക്കാണിക്കാവുന്നതു പര്‍വ്വത പ്രസംഗം മാത്രമാണു. അതാകട്ടെ , കര്‍ത്താവു പലസന്ദര്‍ഭങ്ങളില്‍ പറഞ്ഞതെല്ലാം ക്രോഡീകരിച്ചു ഒന്നാക്കി വി.മത്തായി അവതരിപ്പിക്കുകയാണു ചെയ്തതു എന്നത്രേ പണ്ഡിതമതം. വി.ലൂക്കോസിന്റെ സുവിശേഷത്തില്‍ ഇതു പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞതായിട്ടാണു കാണുന്നതു എന്നതു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.
                            ഇവടെയും കര്‍ത്താവു തന്നെ അനുഗമിക്കുന്നവര്‍ക്കു ലഭിക്കുന്ന ഭാഗ്യാതിരേകത്തെ വ്യക്തമാക്കുവാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുകയായിരുന്നു. മാതാവിനും സഹോദരങ്ങള്‍ക്കും ലഭിച്ച ഭാഗ്യം പ്രാപിക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ചെയ്തേ മതിയാകൂ എന്നാണൂ കര്‍ത്താവു ഇവിടെ പറയുന്നതു. ഒന്നു, തന്റെ അടുക്കല്‍ ഇരിക്കണം. തന്റെ അടുക്കല്‍ ഇരിക്കുന്നവരെ നോക്കിയാണല്ലോ കര്‍ത്താവു ഇതാ എന്റെ മാതാവും സഹോദരന്മാരും എന്നു പറഞ്ഞതു. എന്നാല്‍ അതുകൊണ്ടുമാത്രമായില്ല. ദൈവ ഇഷ്ടം ആചരിക്കുകയും ചെയ്യണം. അവിടെ ഇരുന്നവരെല്ലാം അങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു അതിനു അര്‍ത്ഥമുണ്ടെന്നു പറയുവാന്‍ കഴിയുകയില്ല. ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു സുവിശേഷങ്ങളിലും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണാം. വി.മത്തായി, കര്‍ത്താവു പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മയും സഹോദരന്മാരും അവിടെ വന്നു എന്നും ചിലര്‍ ചെന്നു ആ വിവരം കര്‍ത്താവിനെ അറിയിച്ചു എന്നും അപ്പോള്‍ കര്‍ത്താവു എന്റെ അമ്മ ആര്‍ സഹോദരന്മാര്‍ ആര്‍ എന്നു ചോദിച്ചിട്ടു തന്റെ അടുക്കല്‍ ഇരിക്കുന്ന ശിഷ്യന്മാരുടെ നേരെ കൈ ചൂണ്ടി ഇതാ അമ്മയും സഹോദരന്മാരും.സ്വര്‍ഗ്ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍  എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു  വി.ലൂക്കോസു  അമ്മയും സഹോദരന്മാരും പുറത്തു വന്നുനിന്നു അവനെ വിളിപ്പാന്‍ ആളയച്ചു എന്നും , തന്റെ അടുക്കല്‍  ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കോണ്ടു പറഞ്ഞു എന്നുമാണു പറയുന്നതു. വി.ലൂക്കോസാകട്ടെ, എന്റെ അമ്മയും സഹോദരന്മാരും ആരു? എന്ന ചോദ്യം കര്‍ത്താവു ചോദിക്കാതെ 'എന്റെ അമ്മയും സഹോദരന്മാരും  ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു. ഇതില്‍ ഏതാണു ശരി എന്നു പറയുവാന്‍ കഴിയുകയില്ല. എന്നാല്‍ അവര്‍ രേഖപ്പെടുത്തിയിരിക്കുന്നതു ശരിയല്ല എന്നു പറയുവാനും കഴിയുകയില്ല. അപ്പോള്‍, ഇതെല്ലാം കൂടെ ചേര്‍ത്തു ചിന്തിക്കുക മാത്രമാണു കരണീയം. ശിഷ്യന്മാരെ മാത്രം ഉദ്ദേശിച്ചാണെങ്കിലും അടുത്തിരിക്കുന്നവരെ എല്ലാവരേയും ഉദ്ദേശിച്ചാണെങ്കിലും അമ്മയും സഹോദരങ്ങളും ആകണമെങ്കില്‍ അടുത്തിരിക്കുകയും ദൈവ ഇഷ്ടം ആചരിക്കുകയും ചെയ്തേ മതിയാകൂ എന്നതിനു തര്‍ക്കമില്ല.
                  കര്‍ത്താവു ഇവിടെ പറഞ്ഞിരിക്കുന്നതു ഒരു സ്ഥാനത്തെ കുറിച്ചല്ല; മറിച്ചു ഒരു അനുഭവത്തെ കുറിച്ചുള്ള പൊതു പ്രസ്താവമാണു. കര്‍ത്താവിന്റെ വാക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അതു മനസ്സിലാകും. ശിഷ്യന്മാരെ കുറിച്ചാണെങ്കിലും അടത്തിരിക്കുന്നവരെ കുറിച്ചാണെങ്കിലും അമ്മയും എന്ന ഏകവചനമാണു കര്‍ത്താവു ഉപയോഗിച്ചതു. അമ്മമാര്‍ എന്ന ബഹുവചനം ഉപയോഗിക്കാതിരുന്നതു ഇതു സ്ഥാനമല്ലെന്നും ഒരനുഭവമാണെന്നും വ്യക്തമാക്കുവാനായിരുന്നു. ഇവിടെ ഒരു ചോദ്യം സ്വാഭാവികമാണു. അതിനു ശേഷം,ദൈവ ഇഷ്ടം ആചരിക്കുന്നവനാരോ അവനാകുന്നു എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നു പറയുന്നിടത്തു ഏകവചനമാണല്ലോ പ്രയോഗിച്ചിരിക്കുന്നതു എന്നു ചോദിക്കാം. ശരിയാണു. പക്ഷെ ഒരു വ്യത്യാസം. അവിടെ അനേകരെ നോക്കി ഏകവചനം പ്രയോഗിക്കുകയും ഇവിടെ ദൈവ ഇഷ്ടം ആചരിക്കുന്നവന്‍ എന്നു ഏകവചനവുമാണു ഉപയോഗിച്ചിരിക്കുന്നതു. അതും, അമ്മയും സഹോദരനും സഹോദരിയും എന്നതു ഒരു വ്യക്ത്യനുഭവം മാത്രമാണു എന്നത്രേ വെളിവാക്കുന്നതു. അമ്മയെന്ന സ്ഥാനം വി.മറിയാമിനു മാത്രം അവകാശപ്പെട്ടതായതു കൊണ്ടു തന്നെയാണു കര്‍ത്താവു അങ്ങനെ പറഞ്ഞതു. മാത്രമല്ല, വി.മാതാവിനെ പോലെ ദൈവത്തോടു അടുത്തിരുന്നു ദൈവവചനം കേട്ടു  ആചരിച്ചവര്‍ ആരും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല.മറ്റൊരു വിധത്തില്‍ ,  യേശു തന്റെ മാതാവിനേയും സഹോദരന്മാരേയും ദൈവത്തോടു അടുത്തിരുന്നു ദൈവ ഇഷ്ടം ആചരിക്കുന്നവര്‍ക്കു ലഭിക്കുന്ന ഭാഗ്യാതിരേകത്തിനു ഒരു മാതൃകയായി ചൂണ്ടി കാണിക്കുക ആയിരുന്നു എന്നു പറയാം.
                   ദൈവത്തോടു അടുത്തിരുന്നു ദൈവ ഇഷ്ടം ആചരിക്കുക എന്നതു കൊണ്ടു കര്‍ത്താവു എന്താണു   അര്‍ത്ഥമാക്കുന്നതു. അതു ഗ്രഹിക്കണമെങ്കില്‍ വി.മാതാവിന്റെ ജീവിതം ഇതിനോടു ചേര്‍ത്തു വച്ചു ധ്യാനിക്കണം. മാതാവിന്റെ ജീവിതം എങ്ങനെയുള്ളതായിരുന്നു. ബാല്യം മുതല്‍ ദേവാലയത്തില്‍ വസിച്ചു ദൈവചിന്തയിലും ദൈവസാമീപ്യത്തിലും വളര്‍ന്നവള്‍. ലൗകികജീവിത സുഖങ്ങളെ എല്ലാം പരിത്യജിച്ചവള്‍. ദൈവവചനം ഗബ്രിയേല്‍ മാലാഖ അറിയിച്ചപ്പോള്‍ അതു സ്വീകരിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ അറിഞ്ഞു കൊണ്ടുതന്നെ 'നിന്റെ ഇഷ്ടം പോലെ എനിക്കുഭവിക്കട്ടെ എന്നു പറഞ്ഞു തന്നെ മുഴുവനായി ദൈവത്തിനു സമര്‍പ്പിച്ചവള്‍. അതാണു വി.കന്യകമറിയം. അതിനേക്കാള്‍ വലിയ ഒരു മാതൃക ചൂണ്ടിക്കാണിക്കുവാന്‍ തക്കവണ്ണം ഈ ഭൂമിയില്‍ ആരും ജനിച്ചിട്ടില്ല. അതാണു വി.കന്യകയുടെ മഹത്വം. അതു  നാനാവിധ ശോഭകളോടെ ഇവിടെ പ്രകാശിക്കുന്നു എന്നതിനു സന്ദേഹമില്ല.

വി.കന്യകമറിയം- നിത്യകന്യക.

                  അവന്റെ മാതാവും സഹോദരന്മാരും എന്ന പ്രയോഗം യേശു ജനിച്ചതിനുശേഷം വി.മറിയാമിനു  മക്കളുണ്ടായിയെന്നതിനു ഇതു ഒരു തെളിവായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.വി.മര്‍ക്കോഃ 6;3 ലും വി.മത്താഃ13;55ലും സഹോദരന്മാരുടെ പേരു പറഞ്ഞിരിക്കുന്നതും തെളിവായി പറയുന്നു. മാത്രമല്ല, വി.മത്താഃ1;25ല്‍ ' മകനെ പ്രസവിക്കും വരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല''  യൗസേഫു പിന്നെ മറിയാമിനെ പരിഗ്രഹിച്ചു എന്നും അങ്ങനെ ജനിച്ചവരെയാണു ഇവിടെ സഹോദരന്മാര്‍ എന്നു പറഞ്ഞിരിക്കുന്നതെന്നും അവര്‍ വാദിക്കുന്നു.. അതിനാല്‍ വി.കന്യകമറിയാമിനെ നിത്യകന്യക എന്നു വിളിക്കുന്നതു ശരിയല്ല എന്നാണു അവരുടെ വാദം. ഈ ഭാഗങ്ങള്‍ ചേര്‍ത്തു വായിക്കുമ്പോള്‍  ഇങ്ങനെ ഒരു സംശയം സ്വാഭാവികമാണു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധ ഇവിടെ ആവശ്യമായിരിക്കുന്നു. ദൈവചിന്തയോടെയും വിശ്വാസത്തോടെയും ഇതിനെ സമീപിക്കേണ്ടതാണു. ലോകചിന്തകളില്‍ നിന്നു വേറിട്ടു ദൈവചിന്തയോടു ധ്യാനനിരതമായ മനസ്സോടും സഭയുടെ പൂര്‍വ്വപിതാക്കന്മാര്‍ പരിശുദ്ധാത്മ പ്രേരിതമായി കണ്ടെത്തിയ ഒരു ആത്മീയരഹസ്യമാണു വി.മറിയാമിന്റെ നിത്യകന്യകാത്വം. ഇവിടെ സഹോദരന്മാര്‍ എന്നു പറഞ്ഞിരിക്കുന്നതു വി്മറിയാമിനു ജനിച്ച പുത്രന്മാരല്ല. മാതാവും സഹോദരന്മാരും എന്നും സഹോദരങ്ങളുടെ പേരു പറഞ്ഞിരിക്കുന്നതും വി.വേദവാക്യങ്ങളായി സ്വീകരിക്കുവാന്‍ കഴിയുകയില്ല. കാരണം ജനത്തിന്റെ വാക്കുകളാണു. അതു തെളിവായി സ്വീകരിക്കുകയാണെങ്കില്‍ സാത്താന്റെ വാക്കുകളും വേദവാക്യമായി സ്വീകരിക്കേണ്ടതായി വരും. മാത്രമല്ല, അവിടെ യേശുവിനെ കുറിച്ചു ഇവന്‍ യൗസേഫിന്റെ മകനല്ലേ, തച്ചന്റെ മകനല്ലേ എന്നിങ്ങനെ ജനം പറഞ്ഞതു സമ്മതിക്കുവാന്‍ കഴിയുമോ? വി.യോഹന്നാന്റെ സുവിശേഷത്തില്‍ ജീവന്റെ അപ്പത്തെ കുറിച്ചു പറയുമ്പോഴുള്ള ജനത്തിന്റെ പ്രതികരണത്തില്‍ സഹോദരങ്ങളുടെ കാര്യം പറയുന്നില്ല.( വി.യോഹഃ6; 42)
             വി.മര്‍ക്കോഃ 6;3 ലും വി.മത്താഃ 13;55 ലും പേരു പറഞ്ഞിരിക്കുന്ന, യാക്കോബു, യോസെ, യൂദാ, ശീമോന്‍ എന്നിവര്‍ വി.കന്യകമറിയാമിന്റെ മക്കളല്ല എന്നതിനു വ്യക്തമായ തെളിവു സുവിശേഷങ്ങളില്‍തന്നെ ഉണ്ടു. 1. യാക്കോബു. ഗലാഃ 1;19 ല്‍ പരിശുദ്ധനായ പൗലോസു പറയുന്നു.' കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരില്‍ ആരേയും ഞാന്‍ കണ്ടിട്ടില്ല. കര്‍ത്താവിന്റെ അപ്പോസ്തോലന്മാരില്‍ രണ്ടു യാക്കോബുമാരെ ഉള്ളു. അവരില്‍ ഒരാള്‍ സെബദിയുടെ പുത്രനും മറ്റെയാള്‍ അല്ഫായിയുടെ പുത്രനും ആണെന്നു വി.മത്താഃ 10;2-4 ല്‍ കാണുന്നു. 2. യോസെ, അഥവാ  ജോസഫു. വി.മത്താഃ 27; 56 ലും വി.മര്‍ക്കോഃ 25; 40 ലും യോസെ യാക്കോബിന്റെ സഹോദരനും മറിയയുടെ( കര്‍ത്താവിന്റെ അമ്മയല്ല)  മകനും ആണെന്നു പറഞ്ഞിരിക്കുന്നു. 3.യൂദാ. രണ്ടു യൂദാമാരുണ്ടു. ഒരാള്‍ യാക്കോബിന്റെ സഹോദരനാണെന്നും മറ്റെയാള്‍ ഈസ്കാര്‍യ്യോത്തായൂദാ ആണെന്നു വി.ലൂക്കോഃ 6;16 ല്‍ പറയുന്നു. ലേഖനകര്‍ത്താവായ യൂദാ തന്നെ പരിചയപ്പെടുത്തുന്നതു 'യേശുക്രിസ്തുവിന്റെ ദാസനും ( സഹോദരനായിരുന്നു എങ്കില്‍ അതു പറയുമായിരുന്നു.) യാക്കോബിന്റെ സഹോദരനായ യൂദാ( യൂദാഃ ഒന്നാം വാക്യം) എന്നാണു. 4. . ശീമോന്‍. വി.മര്‍ക്കോസിലും വി.മത്തായിയിലും യൂദാ യാക്കോബു യോസെ യൂദാ എന്നിവര്‍ സഹോദരന്മാരാണു എന്ന അര്‍ത്ഥത്തിലാണു പറഞ്ഞിരിക്കുന്നതു. മറ്റു മൂന്നു പേരും വി.മറിയാമിന്റെ മക്കളല്ലെന്നു വ്യക്തമായിരിക്കുമ്പോള്‍ യൂദായുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.
             ഇന്നെന്ന പോലെ അന്നും മാതാപിതാക്കന്മാരുടെ സഹോദരീസഹോദരന്മാരുടെ മക്കളേയും സഹോദരങ്ങളായിട്ടാണു കണ്ടിരുന്നതു. മാതാപിതാക്കളുടെ മറ്റു ബന്ധത്തില്‍ ജനിച്ചവരേയും സഹോദരരായി കണ്ടിരുന്നു. വി.വേദപുസ്തകത്തിന്റെ മൂലഭാഷയായ ഗ്രീക്കില്‍ ഇതിനു ആദന്‍ഫോസ് എന്ന പദമാണു ഉപയോഗിച്ചിരിക്കുന്നതു. അതിനു ഒരേ ഗോത്രത്തിലെ, കുലത്തിലെ അംഗങ്ങള്‍ എന്നു കൂടി അര്‍ത്ഥമുണ്ടു. സ്വന്തം സഹോദരങ്ങള്‍ അല്ലാത്തവരേയും സഹോദരന്മാര്‍ എന്നു വിളിച്ചിരുന്നു എന്നതിനു വി.വേദപുസ്തകത്തില്‍ തന്നെ അനേക തെളിവുകളുണ്ടു. വിശ്വാസികളുടെ പിതാവായ അബ്രഹാം തന്റെ സഹോദരപുത്രനായ ലോത്തിനെ സഹോദരന്‍ എന്നു പറഞ്ഞതായി ഉല്പഃ 13;8 ല്‍ കാണുന്നു., കൂടാതെ,വാഗ്ദത്തനാട്ടിലേക്കുള്ള പ്രയാണത്തില്‍ ഭാര്യ സാറാ സഹോദരിയാണെന്നു പറഞ്ഞതായി കാണുന്നുണ്ടു. അബ്രഹാമിന്റെ മകന്‍ യിസഹാക്കും ഭാര്യ റിബേക്ക തന്റെ സഹോദരിയാണെന്നു പറയുകയുണ്ടായി. അതൊന്നും ഒരു കള്ളമായി കണക്കാതിരുന്നതു അവര്‍ രണ്ടുപേരും സ്വന്തസഹോദരിമാര്‍ ആയിരുന്നില്ലെങ്കിലും, പിതൃസഹോദരപുത്രിമാര്‍ ആയിരുന്നതു കൊണ്ടാണു.  പുതയനിയമത്തിലേക്കു കടക്കുമ്പോള്‍ വിശ്വാസികളെ സഹോദരന്മാരായിട്ടാണു കണ്ടിരുന്നതു. ഫിലേമോന്‍. 1;16, കൊലോഃ 1;2 ഉദാഹരണങ്ങള്‍. ഇവിടെയും സഹോദരന്മാര്‍ എന്നു പറഞ്ഞിരിക്കുന്നതു, വി.യൗസേഫിന്റെ ആദ്യവിവാഹത്തിലെ പുത്രന്മാരോ സഹോദരപുത്രന്മാരോ, വി.കന്യകമറിയാമിന്റെ സഹോദരപുത്രന്മാരോ ആകാനുള്ള സാദ്ധ്യതയാണുള്ളതു. മാത്രമല്ല, യേശുവിനു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ വിശുദ്ധ യൗസേപ്പും വി.കന്യകമറിയാമും കൂടെ യേശുവുമായി യെറുശലേം ദേവാലയത്തില്‍ പെരുനാളിനു പോയപ്പോള്‍ മറ്റു മക്കളുണ്ടായിരുന്നെങ്കില്‍ അവരും കൂടെ കാണേണ്ടതല്ലേ. വി.ലൂക്കോഃ 2; 41-51 ല്‍ ആ സംഭവം വിവരിച്ചിരിക്കുന്നതു കാണുക. വി.മറിയാമിനോടൊപ്പം വന്നതു യേശുവിന്റെ സ്വന്തം സഹോദരങ്ങളായിരുന്നില്ല എന്നതിനു ഇതു മതിയായ തെളിവാണു. മാത്രമല്ല, കര്‍ത്താവു കുരിശില്‍ മൂന്നു ആണികളില്‍ തൂങ്ങി കിടന്നു മരണവേദന അനുഭവിക്കുമ്പോള്‍   കുരിശിനുസമീപം നില്‍കുന്ന തന്റെ അമ്മയേയും താന്‍ സ്നേഹിച്ച ശിഷ്യനേയും കണ്ടിട്ടു തന്റെ അമ്മയെ തന്റെ ശിഷ്യനെ ഏല്പിക്കുന്നതായി വി.യോഹഃ 19;26,27 ല്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കേണ്ടതാണു. യേശുവിനു തന്റെ മാതാവിനെ കുറിച്ചുള്ള കരുതല്‍ വ്യക്തമാകുന്നതോടൊപ്പം വി.കന്യകമറിയാമിനു മറ്റു മക്കളുണ്ടായിരുന്നില്ലായെന്നും ഇതു വെളിവാക്കുന്നു. സ്വന്തം സഹോദരങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ അവര്‍ മാതാവിനോടൊപ്പം കാണേണ്ടതല്ലേ. ഇങ്ങനെ ഒരു ശിഷ്യനെ ഏല്പിക്കേണ്ട ആവശ്യവുമില്ലായിരുന്നു.
                        'അവന്റെ അമ്മയും സഹോദരന്മാരും എന്നു പറഞ്ഞിരിക്കുന്നതും ആദ്യജാതനെ പ്രസവിക്കുന്നതു വരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല എന്നതും ചേര്‍ത്തു വി.കന്യകമറിയം നിത്യകന്യകയാണു എന്നു വിശ്വാസത്തെ ചിലര്‍ എതിര്‍ക്കുന്നു. അവന്റെ സഹോദരന്മാര്‍  എന്നതിനു സ്വന്തം സഹോദരന്മാര്‍ എന്ന അര്‍ത്ഥം കല്പിക്കേണ്ടതില്ലെന്നു മുകളില്‍ ചിന്തിച്ചു കഴിഞ്ഞതാണല്ലോ.ആദ്യജാതനെ പ്രസവിക്കും വരെ അവളെ പരിഗ്രഹിച്ചില്ല എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അതു കഴിഞ്ഞു പരിഗ്രഹിച്ചു എന്നും അങ്ങനെ കന്യകാത്വംനഷ്ടമായി എന്നുമാണു ചിലരുടെ അഭിപ്രായം. ആദ്യജാതന്‍ എന്ന പ്രയോഗവും, പ്രസവിക്കുംവരെ എന്നതുമാണു അങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ ഇടയാക്കിയതു. ആദ്യജാതന്‍ എന്നു പറഞ്ഞതുകൊണ്ടു പിന്നെ മക്കളുണ്ടായി എന്നു പറയുവാന്‍ കഴിയുകയില്ല. ഇവിടെയാണെങ്കില്‍ പിന്നീടു മക്കളുണ്ടായതിനു ശേഷമല്ല, ജനനത്തിനു മുമ്പാണു അങ്ങനെ പറഞ്ഞിരിക്കുന്നതു. മാത്രമല്ല, പിന്നീടു മക്കളുണ്ടായില്ല എങ്കില്‍ അവന്‍ ആദ്യജാതന്‍ അല്ലാതാകുകയുമില്ല. മനുഷ്യരുടേയും മൃഗങ്ങളുടേയും ആദ്യജാതനെ കുറിച്ചു  യഹോവ മോശയോടുഃ യിസ്രായേല്‍ മക്കളുടെ ഇടയില്‍ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി( firstborn) പിറക്കുന്നതിനെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു.(പുറഃ 13;1)  രണ്ടാമതു ഒന്നു ജനിച്ചില്ലായെങ്കില്‍ കൊടുക്കേണ്ട എന്നോ അടുത്ത കുട്ടി ജനിച്ചിട്ടു കൊടുത്താല്‍ മതി എന്നോ അതിനു അര്‍ത്ഥമില്ല.
                              മകനെ പ്രസവിക്കും വരെ പരിഗ്രഹിച്ചില്ല എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അതു കഴിഞ്ഞു പരിഗ്രഹിച്ചു എന്നും അതിനു അര്‍ത്ഥമില്ല.ഒരു ഉദാഹരണം. ഒരു അപ്പന്‍ മകനെ കുറിച്ചു ഞാന്‍ മരിക്കുന്നതുവരെ അവനെ മകനായി അംഗീകരിക്കുകയില്ല എന്നു പറഞ്ഞാല്‍ മരിച്ചു കഴിഞ്ഞു മകനായി അംഗീകരിക്കും എന്നു അതിനു അര്‍ത്ഥമുണ്ടോ? ഇനിയും നമ്മള്‍ കാണും വരെ ദൈവം നമ്മെ കാത്തു പരിപാലിക്കട്ടെ എന്നു പറഞ്ഞാല്‍ അതു കഴിഞ്ഞു പരിപാലിക്കേണ്ട എന്നു അതിനു അര്‍ത്ഥമുണ്ടോ? ഇവിടെയാണെങ്കില്‍ ആ സന്ദര്‍ഭത്തിലെ കാര്യം മാത്രമാണു ഉദ്ദേശിച്ചതു. വരും കാലങ്ങളെ ഉദ്ദേശിച്ചായിരുന്നില്ല ആ വാക്കു ഉപയോഗിച്ചതു. അതുവരെ എന്നു പറഞ്ഞാല്‍ പിന്നെ അതു തുടരണ്ടാ എന്നു അതിന അര്‍ത്ഥമില്ല. വി.വേദപുസ്തകത്തില്‍ നിന്നു തന്നെ ചില ഉദാഹരണങ്ങള്‍ കാണുക. 2.ശമുഃ6;23. അതു പൂര്‍ണ്ണമായി മനസ്സിലാകണമെങ്കില്‍ ഇംഗ്ളീഷു ഭാഗം ശ്രദ്ധിക്കണം. ആദ്യം വി.മത്താഃ125 കാണുകഃ And knew her not till she had brought forth her firstborn son. ഇനിയും 2.ശമുഃ6;23' Therefore Michal the daughterof Saul had no child unto the day of her death. മരണംവരെ എന്നു പറഞ്ഞിരിക്കുന്നതിനാല്‍ മരിച്ചു കഴിഞ്ഞു മക്കളുണ്ടായി എന്നു പറയുവാന്‍ കഴിയുമോ? 1. തിമോത്തി. 4;13 Till I come,give attendance to reading, exhortation, to docrine. വായനയും പ്രബോധനവും വന്നു കഴിഞ്ഞു വേണ്ട എന്നു അതിനു അര്‍ത്ഥമില്ലല്ലോ. 1.കൊരിഃ 15; 25' അവന്‍ സകല ശത്രുക്കളേയും കാല്‍ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.' കര്‍ത്താവിനെ കുറിച്ചാണു പറയുന്നതു. അതോടെ കര്‍ത്താവിന്റെ വാഴ്ച അവസാനിക്കും എന്നാണോ പറയുന്നതു. വി.ലൂക്കോഃ1;33 ല്‍ അവന്റെ രാജ്യത്തിനു അവസാനം ഉണ്ടാകയില്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നതു. വെളിഃ 2;10, ഫിലിഃ2;8, വി.മത്താഃ28;26. ഇതെല്ലാം, പ്രസവിക്കുംവരെ പരിഗ്രഹിച്ചില്ല എന്നതിനു അതു കഴിഞ്ഞു പരിഗ്രഹിച്ചു എന്നുപറയുവാന്‍ കഴിയുകയില്ലഎന്നതിനു മതിയായ തെളിവാണു. യേശുവിന്റെ കന്യകയിലുള്ള ജനനവും, ഗബ്രിയേലിന്റെ വചനപ്പിലൂടെയുള്ള ഗര്‍ഭധാരണവും സാമാന്യബുദ്ധിക്കു നിരക്കാത്തതാണെങ്കിലും എല്ലാവരും അതു വിശ്വസിക്കുന്നു. അതുപോലെ വി.മറിയത്തിന്റെ നിത്യകന്യകാത്വവും വിശ്വാസികള്‍ക്കു അംഗീകാര്യ യോഗ്യമായ സത്യമാണു. അഭിവന്ദ്യ പൗലോസു മാര്‍ ഗ്രീഗോറിയോസു തിരുമേനിയുടെ  വാക്കുകള്‍ കടമെടുത്തു ഈ ചിന്തകള്‍ക്കും വിരാമമിടുന്നു. ''കിഴക്കന്‍ സഭകളെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു  മൂന്നു സംഗതികള്‍ പരിശോധിക്കേണ്ടതാണു. വി.വേദപുസ്തകം(scripture)  സഭയില്‍ പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള  വിശ്വാസസംഹിത( Dogma) സഭയുടെ ആരാധന( Liturgy& devotion), ഇവ മൂന്നും കൂടിയാണു പ്രശ്നാത്മകമായ വിഷയങ്ങളില്‍ ഒരു തീരുമാനത്തിലെത്തുന്നതിനു നമ്മെ സഹായിക്കേണ്ടതു.'

           അദ്ധ്യായം രണ്ടു.

   വി.കന്യകമറിയം- പുതിയനിയമ വെളിച്ചത്തില്‍.

                         പുതിയനിയമത്തില്‍ വി.കന്യമറിയാമിനെ കുറിച്ചു  പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട മൂന്നു സന്ദര്‍ഭങ്ങള്‍ കഴിഞ്ഞ അദ്ധ്യായത്തില്‍ നാം ചിന്തിക്കുകയുണ്ടായി. അതെല്ലാം വിശ്വാസികളുടെ മനസ്സില്‍ ചിന്താകുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെട്ടവ ആകയാല്‍ ആദ്യം ചിന്തയ്ക്കു വിഷയമാക്കുകയായിരുന്നു. ഇവ കൂടാതെ പലഭാഗങ്ങളിലും വി.കന്യകമറിയാമിനെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ടു. ആ ഭാഗങ്ങള്‍ ഏതെല്ലാമാണെന്നും അവ ഉദീരണം ചെയ്യുന്ന, വി.കന്യകമറിയാമിനെ കുറിച്ചുള്ള  വസ്തുതകള്‍ എന്തൊക്കെ ആണെന്നും ചിന്തിക്കുവാനാണു ഇവിടെ ശ്രമിക്കുന്നതു. ആ ഭാഗങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.
(1). വി.മത്തായി സുവിശേഷം. 1;18-25, 2;7-11,2;13-15, 2;19-21, 12;46-50.
(2). വി.മര്‍ക്കോസിന്റെ സുവിശേഷം. 3;31-35, 6;1-6
(3. )വി.ലൂക്കോസിന്റെ സുവിശേഷം. 1;26-38, 1;39-45, 1;46-55, 2;147, 2;15-20, 2;22-39, 2;41-55, 8;19-21.
(4. )2;1-12, 19;25-27.
(5). അപ്പോഃ1;14.

(1) വി.മത്തായിയുടെ സുവിശേഷം .

                       വി.മത്തായിയുടെ സുവിശേഷത്തില്‍ അഞ്ചു ഭാഗങ്ങളില്‍ വി.മറിയാമിനെ നമുക്കു ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ടു.അതില്‍, 12;46-50  കഴിഞ്ഞ അദ്ധ്യായത്തില്‍ ചിന്തിച്ചതാണു. മറ്റു മൂന്നു ഭാഗങ്ങളും യേശുവിന്റ ജനനവും ജനനശേഷം നടന്ന ചില കാര്യങ്ങളുമാണു പ്രതിപാദിച്ചിരിക്കുന്നതു. ഓരോ ഭാഗത്തും വി.മത്തായി എങ്ങനെയാണു ചിത്രീകരിച്ചിരിക്കുന്നതെന്നും അവിടെ പ്രകടമാകുന്ന വി.മാതാവിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാം.

 1. വി.മത്താഃ 1;18-25. 

യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സംക്ഷിപ്തമായ ഒരു വിവരണമാണു ഇവിടെ കാണുന്നതു. യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു എന്നു പറഞ്ഞിട്ടു, അവന്റെ അമ്മയായ മറിയ യൗസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം  അവര്‍ കൂടിവരും മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു എന്നും അവളുടെ ഭര്‍ത്താവായ യൗസേഫു അവളെ ഗൂഢമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു എന്നും കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു യെശ്ശഃ 7;14 ഉദ്ധരിച്ചു അവളെ സ്വീകരിക്കണമെന്നു പറയുകയും ചെയ്യുന്നു. ദൂതന്‍ കല്പിച്ചതു പോലെ യൗസേഫു ഭാര്യയെ ചേര്‍ത്തു കൊണ്ടു . മകനെ പ്രസവിക്കുംവരെ അവളെ പരിഗഹിച്ചില്ല എന്നും മകനു യേശു എന്നു പേര്‍ വിളിച്ചു എന്നും പറഞ്ഞു ആ ഭാഗം അവസാനിപ്പിച്ചു. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചു എന്നല്ലാതെ അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെയും വി.മറിയാമിനെ കുറിച്ചു ഒന്നും പറയാതെയും വി.യൗസേഫിനു കൂടുതല്‍ പ്രാധാന്യം കല്പിച്ചിട്ടു കൊണ്ടുള്ള ഒരു വിവരണമാണു ഇവിടെ ദര്‍ശിക്കുന്നതു. വി.മത്തായി സുവിശേഷം രചിച്ചതിനു ശേഷം രചിച്ച വി.ലൂക്കോസിന്റെ സുവിശേഷത്തില്‍ അതിന്റെ വിശദാംശങ്ങള്‍ കാണുന്നതു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ വി.മത്തായി എന്തുകൊണ്ടു അതു വിവരിച്ചില്ല എന്ന ചോദ്യം പ്രസക്തമാണു. വി.മത്തായി കര്‍ത്താവിന്റെ ശിഷ്യനായിരുന്നു. എന്നാല്‍ വി.ലൂക്കോസു  കര്‍ത്താവിന്റെ ശിഷ്യന്മാരില്‍ ഉള്‍പ്പെട്ട വ്യക്തിയുമല്ല. അതുകൊണ്ടു വി.ലൂക്കോസിനെക്കാള്‍ ഈ കാര്യങ്ങള്‍ അറിയാവുന്നതു വി.മത്തായിക്കു ആയിരിക്കണമല്ലോ. എന്നിട്ടു അതു വിവരിക്കാതിരുന്നതു എന്തുകൊണ്ടു എന്നു ചിന്തിക്കേണ്ടതാണു. നാലു സുവിശേഷകരും സുവിശേഷം രചിച്ചതിന്റെ പിന്നില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. വി.മത്തായി സുവിശേഷം രചിച്ചതു യഹൂദന്മാര്‍ക്കു വേണ്ടിയായിരുന്നു. വരുവാനുള്ള മശിഹാ നസ്രായനായ യേശു തന്നെയാണു എന്നു സമര്‍ദ്ധിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം അതിനു ആവശ്യമായ വസ്തുതകള്‍ മാത്രമാണു അദ്ദേഹം അവതരിപ്പിച്ചതു. പ്രവചനങ്ങള്‍ ഉദ്ധരിച്ചാണു അതെല്ലാം അവതരിപ്പിച്ചതു. ഇവിടെയും യെശ്ശയ്യാപ്രവാചകന്റെ പ്രവചനം ഉദ്ധരിച്ചിരിക്കുന്നതു അതിന്റെ തെളിവാണു.മശിഹാ ദാവീദിന്റെ കുലത്തിലാണു അവതരിക്കുന്നതു പ്രവാചകന്മാര്‍ മുഖാന്തിരം അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതിനാല്‍ യേശു പിറന്നതു ദാവീദിന്റെ കുലത്തില്‍ തന്നെയായിരുന്നു എന്നു സ്ഥാപിക്കുക ആവശ്യമാണു. അതുകൊണ്ടായിരിക്കാം വി.മറിയാമിനേക്കാള്‍ പ്രാധാന്യം വി.മത്തായി യൗസേഫിനു നല്‍കിയതു.  വി.മത്തായി സുവിശേഷം ആരംഭിക്കുന്നതു യേശുവിന്റെ വംശാവലി അവതരിപ്പിച്ചു കൊണ്ടാണല്ലോ. ആ വംശാവലി അവസാനിക്കുന്നതു വി.യൗസേഫിലാണു.വി.മത്താഃ1;16, '' യാക്കോബു മറിയയുടെ ഭര്‍ത്താവായ യൗസേഫിനെ ജനിപ്പിച്ചു  അവളില്‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.'' മാത്രമല്ല, വംശാവലി ആരംഭിക്കുന്നതും ഈ സത്യം വെളിവാക്കി കൊണ്ടാണു. വി.മത്താഃ1;1 '' അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ   യേശുക്രിസ്തുവിന്റെ വംശാവലി ' എന്നു പറഞ്ഞിട്ടു അബ്രഹാമില്‍ നിന്നും വംശാവലി ആരംഭിക്കുന്നു. ഇവിടെയും തുടര്‍ന്നുള്ള സംഭവങ്ങളിലും വി.മറിയമിനേക്കാള്‍ പ്രാധാന്യം വി.യൗസേഫിനു നല്‍കിയിരിക്കുന്നതായി കാണാം. വി.മറിയാമിനു വി.മത്തായി വലിയ പ്രാധാന്യം നല്‍കിയില്ല എന്നു തെറ്റിദ്ധരിക്കുവാന്‍ ഇതു വഴിതെളിക്കും. എന്നാല്‍ കന്യക ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും എന്ന പ്രവചനവാക്യവും, പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചു എന്ന പ്രസ്താവവുമെല്ലാം വി.മറിയാമിന്റെ മഹത്വവും വിശുദ്ധിയും വെളിവാക്കുന്നു.
                   ആനുഷംഗികമായി ഒരു കാര്യം പറയട്ടെ. പൗരസ്ത്യസഭകള്‍ വിയൗസേഫിനു അര്‍ഹിക്കുന്ന ഒരുസ്ഥാനം കല്പിക്കുന്നുണ്ടോ എന്നു സംശയിക്കണം. കത്തോലിക്കാസഭ വി.യൗസേഫിനു ഒരു പുണ്യവാന്റെ സ്ഥാനം നല്‍കി യൗസേഫുപുണ്യവാളന്‍ എന്നാണു വിളിക്കുന്നതു. എന്നാല്‍ നമ്മള്‍  അദ്ദേഹത്തെ പരിശുദ്ധനമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ, അദ്ദേഹത്തിന്റെ മദ്ധ്യസ്ഥത യാചിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യമല്ലേ. നമ്മുടെ രക്ഷകനായ മശിഹാതമ്പുരാന്റെ ജനനത്തിനും വളര്‍ച്ചയ്ക്കും നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ടു. അതു വ്യക്തമാക്കിയതു വി.മത്തായി മാത്രമാണു. അവര്‍ കൂടിവരുന്നതിനു മുമ്പെ വി.മറിയം ഗര്‍ഭിണിയായി എന്നു അറിഞ്ഞപ്പോള്‍  വി.യൗസേഫിലുണ്ടായ പ്രതികരണം അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കുന്നു. വി.മത്താഃ 1; 19 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.' അവളുടെ ഭര്‍ത്താവായ യൗസേഫു നീതിമാനാകകൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ മനസ്സില്ലായ്ക കൊണ്ടും  അവളെ ഗൂഢമായി ഉപേക്ഷിക്കുവാന്‍ ഭാവിച്ചു.''  വി.മത്തായി വി.യൗസേഫിനെ നീതിമാന്‍ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നതു. യഹൂദനീതി അനുസരിച്ചു യൗസേഫു തനിക്കു വിവാഹം നിശ്ചിരുന്ന പെണ്‍കുട്ടി തങ്ങള്‍ കൂടിവരും മുമ്പെ തന്നില്‍ നിന്നല്ലാതെ ഗര്‍ഭം ധരിച്ചു എന്നു മഹാപുരോഹിതന്മാരെ അറിയിക്കുകയും അവള്‍ക്കു അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്യണം. എന്നാല്‍ അങ്ങനെ ചെയ്യാതെ ഗൂഢമായി ഉപേക്ഷിച്ചതിന്റെ കാരണമായി പറഞ്ഞിരിക്കുന്നതു ആ നീതിമാന്റെ മഹത്വം ഉയര്‍ത്തുന്നു. താന്‍ മൂലം അന്യന്‍ സമൂഹമദ്ധ്യേ അപമാനിതനാകരുതു എന്നതാണു യഥാര്‍ത്ഥ നീതിമാന്റെ ആഗ്രഹവും ചിന്തയും. അതുകൊണ്ടുതന്നെ വി.യൗസേഫിന്റെ സ്ഥാനം നീതിമാന്മാരുടെ മുന്‍നിരയില്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഒരുപക്ഷെ യൗസേഫു ഒരു സാധാരണ മനുഷ്യനേപ്പോലെ വി.മറിയാമിനെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിരുന്നു എങ്കില്‍ നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരദൗത്യം പൂര്‍ത്തീകരിക്കപ്പെടുമായിരുന്നില്ല. യഹൂദന്യായപ്രമാണം അനുസരിച്ചു ഗര്‍ഭിണിയായ വി.മറിയം കല്ലെറിഞ്ഞു കൊല്ലപ്പെടുമായിരുന്നു. ഇവിടെയാണു വി.യൗസേഫു നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരദൗത്യനിര്‍വ്വഹണത്തിലെ നിര്‍ണ്ണായക കണ്ണിയായി തീരുന്നതു. തുടര്‍ന്നുള്ള സംഭവങ്ങളിലും വി.മറിയാമിനേക്കാള്‍ പ്രാധാന്യം യൗസേഫിനു നല്‍കിയിരിക്കുന്നതും അതുകൊണ്ടതന്നെയാണു എന്നതില്‍ സംശയിക്കേണ്ടതില്ല. ഒരു വിധത്തില്‍ പറഞ്ഞാല്‍, വി.മറിയം കഴിഞ്ഞാല്‍ പരിശുദ്ധന്മാരുടെ പട്ടികയില്‍ വി.ശ്ളീഹന്മാര്‍ക്കു മുമ്പിലായിട്ടല്ലെ വി.യൗസേഫിനു സ്ഥാനം കല്പിക്കേണ്ടതു.ഈ ആനുഷംഗികം ഒരുകാര്യം വെളിവാക്കുന്നു. വി.മത്തായി വി.മറിയാമിനെ അവഗണിക്കുകയായിരുന്നില്ല, മറിച്ചു വി.യൗസേഫിന്റെ മഹത്വം ചൂണ്ടിക്കണിക്കുകയാണു ചെയ്തതു.

 2. വി.മത്താഃ 2;1-11.

                    ഹേരോദാവിന്റെ കാലത്തു യേശു യഹൂദ്യയിലെ ബേത്ത്ളഹേമില്‍ ജനിച്ചപ്പോള്‍ കിഴക്കുനിന്നുള്ള വിദ്വാന്മാര്‍ നക്ഷത്രം യെരൂശലേമില്‍ എത്തി അന്വേഷിച്ചു. യഹൂദന്മാരുടെ രാജാവായി പിറന്നവനെ കണ്ടു വണങ്ങനായിട്ടാണു വന്നതു എന്നു അറിയിച്ചതു കേട്ടു  ഹേരോദാരാജാവും യെരൂശലേം ഒക്കെയും  ഭ്രമിച്ചു. മഹാപുരോഹിതന്മാരേയും ശാസ്ത്രിമാരേയും വിളിച്ചു ചോദിച്ചപ്പോള്‍ മീഖാഃ5;2 രണ്ടു ഉദ്ധരിച്ചു യെഹൂദ്യയിലെ ബേത്ത്ള ഹേമിലാണെന്നു അവര്‍ അറിയച്ചതനുസരിച്ചു അവര്‍  പോയി ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു വണങ്ങിയതാണു ഇവിടെ പ്രതിപാദിച്ചിരിക്കുന്നതു.
                ഇവിടെയും വി.മറിയാമിനു വലിയ പ്രാധാന്യമൊന്നും കല്പിച്ചില്ലായെന്നു തോന്നാം. വിദ്വാന്മാര്‍ ശിശുവിനെ അമ്മയായ മറിയത്തോടു കൂടി കണ്ടു വണങ്ങിയെന്ന ഒരു പരാമര്‍ശം മാത്രമേയുള്ളു. എന്നാല്‍ വി.യൗസേഫിനെ കുറിച്ചു ഒരു സൂചനപോലും നല്‍കിയിട്ടുമില്ല. കിഴക്കു നിന്നുള്ള വിദ്വാന്മാരുടെആഗമനവും,  അവര്‍ യേശുവിനെ കണ്ടു വണങ്ങതും ഹേരോദാരാജാവിന്റെ പ്രതികരണവുമൊക്കെയാണു ഇവിടെ പ്രധാനപ്പെട്ടതായി വി.മത്തായി കാണുന്നതു. അതുതന്നെ, യേശു യെരൂശലേമിലെ ബേത്ത്ളഹേമിലാണു ജനിക്കുന്നതു എന്ന പ്രവചനം നിറവേറി എന്നു സമര്‍ത്ഥിക്കുന്നതിനായിരുന്നു  എന്നതാണു നാം മനസ്സിലാക്കേണ്ടതു. എങ്കിലും , ആ വീട്ടില്‍ ചെന്നു , ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രത്രങ്ങളെ തുറന്നു അവന്നു പൊന്നും മൂരും കാഴ്ചവെച്ചു.'(വി.മത്താഃ 2;11)  എന്നതു നമ്മുടെ പരിശുദ്ധന്മാരായ പൂര്‍വ്വപിതാക്കന്മാര്‍ വളരെ പ്രാധാന്യത്തോടെയാണു കാണുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതു. സഭയുടെ വി.മറിയാമിനെ കുറിച്ചുള്ള കാതാലായ വിശ്വാസവും പഠിപ്പിക്കലും പരി.പിതാക്കന്മാര്‍ ആത്മനിറവില്‍  ഇതില്‍നിന്നു ധ്യാനിച്ചു കണ്ടെത്തിയിട്ടുള്ളതാണു. ശിശുവായ യേശുവിനോടു കൂടെയുള്ള വി.മാതാവിന്റെ ചിത്രവും ഐക്കണും മാത്രമേ നാം അംഗീകരിക്കുകയുള്ളു എന്നതിനു ഇതാണു തെളിവു. നാം വണങ്ങുന്നതു മാതാവിനെയല്ല, അവളോടൊപ്പമുള്ള യേശുവിനെയാണു. യേശുവിനോടൊപ്പമുള്ള വി.മറിയമിനെയാണു നാം ദൈവമാതാവായി കാണുന്നതു. ആ വിധത്തില്‍ ഈ വേദഭാഗം വിശ്വാസതലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണു.

 3.  വി.മത്താഃ 2; 13-15.

             വി.യൗസേഫിനുണ്ടായ രണ്ടാമത്തെ വെളിപാടാണു ഇവിടെ പ്രതിപാദിച്ചിരിക്കുന്നതു. വിദ്വാന്മാര്‍ പോയതിനു ശേഷം ദൈവത്തിന്റെ ദൂതന്‍ വീണ്ടും യൗസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി നീ എഴുന്നേറ്റു ശിശുവിനേയും അമ്മയേയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി , ഞാന്‍ നിന്നോടു പറയുന്നതു വരെ അവിടെ പാര്‍ക്കുക.  ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന്‍ ഭാവിക്കുന്നു എന്നു പറഞ്ഞു.   അവന്‍ എഴുന്നേറ്റു ശിശുവിനേയും അമ്മയേയും രാത്രിയില്‍ തന്നെ കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു പോയി. ഹെരോദാവിന്റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു.
               ഇവിടെയും വി.കന്യകമറിയാമിനു വലിയ സ്ഥാനമൊന്നും കല്പിച്ചിട്ടില്ല.എങ്കിലും മുകളില്‍ പറഞ്ഞതു പോലെ ഇവിടെയും ശിശുവിനോടൊപ്പമാണു വി.മറിയാമിനെ വി.മത്തായി ചിത്രീകരിച്ചിരിക്കുന്നതു എന്നതു ശ്രദ്ധിക്കേണ്ടതാണു. വി.മറിയാമിന്റെയും ശിശുവായ യേശുവിന്റെയും സംരക്ഷണ ചുമതല ദൈവം വി.യൗസേഫിനെ ഏല്പിച്ചിരിക്കുന്നതു കൊണ്ടാണു  സ്വപ്നത്തിലൂടെയുള്ള വെളിപാടു വി.യൗസേഫിനു നല്‍കുന്നതു. വി.മറിയം വി.യൗസേഫിനു വിധേയായി ജീവിക്കേണ്ടവളായതിനാലാണു ഇവിടെയൊന്നും വി.മറിയാമി വലിയ സ്ഥാനം കാണാത്തതു. അല്ലാതെ വി.മറിയാമിനെ അവഗണാച്ചതായി കണക്കാക്കേണ്ടതില്ല. നേരത്തെ പറഞ്ഞതു പോലെ വി.യൗസേഫിനു കര്‍ത്താവിന്റെ രക്ഷാകരദൗത്യനിര്‍വ്വഹണത്തില്‍ നിര്‍ണ്ണായക പങ്കു ഇവിടെയും വെളിപ്പെടുന്നു. മറ്റാരും പറയാത്ത ഈ സംഭവം വി.മത്തായി എടുത്തു പറഞ്ഞതു യേശുവിനെ കുറിച്ചുള്ള മറ്റൊരു പ്രവചനം നിവൃത്തിയായി എന്നു കാണിക്കുവാനാണു. അതുകൊണ്ടാണു ആ ഭാഗം, 'മിസ്രയീമില്‍ നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചുവരുത്തി.'( ഹോശയാഃ 11;1) എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തിരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.'' അവസാനിപ്പിച്ചിരിക്കുന്നതു.

4. വി.മത്താഃ 2;19-23.

                    മിസ്രയീമില്‍ വച്ചു കര്‍ത്താവിന്റെ ദൂതന്‍ വീണ്ടും സ്വപ്നത്തില്‍ പ്രത്യക്ഷനായി, കുഞ്ഞിനു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവര്‍ മരിച്ചു പോയതിനാല്‍ എഴുന്നേറ്റു ശിശുവിനേയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ ദേശത്തേക്കു  പോക എന്നു യൗസേഫിനോടു പറഞ്ഞു. അതനുസരിച്ചു  അവര്‍ യിസ്രായേല്‍ ദേശത്തു വന്നു. ഹെരോദാവിനു പകരം മകന്‍ അര്‍ക്കെലയൊസാണു വാഴുന്നതു എന്നു അറിഞഞു ഭയപ്പെട്ടതിനാല്‍ , വീണ്ടും സ്വപ്നത്തില്‍ അരുളപ്പാടുണ്ടായതനുസരിച്ചു  ഗലീല പ്രദേശങ്ങളില്‍ ചെന്നു നസ്രേത്തു എന്ന ഗ്രാമത്തില്‍ പാര്‍ത്തു.മുകളില്‍ പറഞ്ഞതു തന്നെയാണു ഈ ഭാഗത്തെ കുറിച്ചു പറയുവാനുള്ളതു. ഇവിടെയും ശിശുവിനേയും അമ്മയേയും ഒന്നിച്ചു ചിത്രീകരിച്ചിരിക്കുന്നു. യൗസേഫു സംരക്ഷകനായി ദൈവത്തിന്റെ അരുളപ്പാടു അനുസരിച്ചു പ്രവര്‍ത്തിക്കുന്നു. പ്രവചനം നിവൃത്തിയാകുവാന്‍ നസ്രേത്തില്‍ വന്നു പാര്‍ക്കുന്നു. മറ്റൊരു പ്രത്യേകതയും ഇവിടെ നമുക്കു കാണുവാന്‍ ഇല്ലാത്തതിനാല്‍ അടുത്ത ഭാഗത്തേക്കു കടക്കുന്നു.

 വി.മര്‍ക്കൊസിന്റെ സുവിശേഷം.

വി.മര്‍ക്കോഃ 3;31-35, 6;1-6.

                     ഈ രണ്ടു ഭാഗങ്ങളെ കുറിച്ചു ഒന്നാമദ്ധ്യായത്തില്‍ ചിന്തിച്ചു കഴിഞ്ഞതാണു. അതില്‍ കൂടുതലായി ഇതിനെ കുറിച്ചു ഒന്നും പറയാനില്ലാത്തതിനാ ആ വിധ ചിന്തകള്‍ക്കു ഇവിടെ പ്രസക്തില്ല. അതിനോടു ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങള്‍ ചിന്തിച്ചു ഈ വിഷയം അവസാനിപ്പിക്കുന്നു. വി.കന്യകമറിയാമിനോടു നേരിട്ടു ബന്ധമില്ലാത്ത ഈ രണ്ടു ഭാഗത്തല്ലാതെ മറ്റൊരിടത്തും വി.മാതാവു പരാമര്‍ശിക്കപ്പെട്ടില്ല. വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും ഈ രണ്ടു സന്ദര്‍ഭങ്ങളും തെറ്റിദ്ധരിക്കുവാന്‍ ഇടയാക്കുകയും ചെയ്യുന്നു. മറ്റു മൂന്നു സുവിശേഷകരും വി.കന്യമറിയാമിനോടു ബന്ധമുള്ള പല സംഭവങ്ങളും പ്രതിപാദിച്ചപ്പോള്‍ വി.മര്‍ക്കോസു എന്തേ അവിടെ മൗനം പാലിച്ചു എന്ന ചോദ്യം പ്രസക്തമാണു. അതിനു ചിലകാരണങ്ങള്‍ നമുക്കു കണ്ടെത്താന്‍ കഴിയും. വി.മര്‍ക്കോസിന്റെ സുവിശേഷമാണു ആദ്യം രചിക്കപ്പെട്ടതു എന്നാണു പണ്ഡിതമതം. കര്‍ത്താവിന്റെ പരസ്യശുശ്രൂഷയുടെ സംക്ഷിപ്ത വിവരണം നല്‍കുകമാത്രമായിരുന്നു വി.മര്‍ക്കോസിന്റെ  ഉദ്ദേശം. താന്‍ രചിച്ച സുവിശേഷത്തിലൂടെ ഏതെങ്കിലും വസ്ത സ്ഥാപിച്ചെടുക്കുവാനോതെളിയിക്കുവാനോ,മറ്റുസുവിശേഷകരെ പോലെ വി.മര്‍ക്കോസിനു പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. കര്‍ത്താവു ഒരിക്കല്‍ ഒരു ശിശുവിനെ എടുത്തു അനുഗ്രഹിച്ചിട്ടു നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെ പൊലെ ആകുന്നില്ലായെങ്കില്‍ സ്വര്‍ഗ്ഗരാജ്യം അവകാശിക്കയില്ല എന്നു പറഞ്ഞതു ഈ മര്‍ക്കോസായിരുന്നു എന്നാണു പാരമ്പര്യം. അന്നു മുതല്‍ കണ്ടറിഞ്ഞ കാര്യങ്ങള്‍ ചുരുക്കി അവതരിപ്പിക്കുകയാണത്രേ ചെയ്തിരിക്കുന്നതു. ''ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭംഃ' എന്ന ആമുഖ കുറിപ്പോടെ ആരംഭിച്ചു, വി.യോഹന്നാന്‍ സ്നാപകന്റെ പ്രവര്‍ത്തനം സംക്ഷിപ്തമായി പറഞ്ഞു, യോര്‍ദ്ദാന്‍ നദിയില്‍ വി.യോഹന്നാനാല്‍ കര്‍ത്താവു സ്നാനം ഏറ്റതും മരുഭൂമിയില്‍ നാല്പതുദിവസം ഉപസിച്ചതും പറഞ്ഞിട്ടു, ദൈവരാജ്യത്തിന്റെ സുവിശേഷം പറഞ്ഞു ആരംഭിച്ച കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും സംസാരങ്ങളും എല്ലാം ചുരുക്കമായി പറയുന്നു. അവസാനം കര്‍ത്താവിന്റെ കുരിശുമരണവും ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും പറഞ്ഞു തന്റെ സുവിശേഷം അവസാനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കര്‍ത്താവിന്റെ ജനനവും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും വി.മര്‍ക്കോസിനു പറയേണ്ടതായി വന്നില്ല. വി.കന്യകമറിയാമിനെ കുറിച്ചു പറയേണ്ടതായി വരുന്നതു അവിടെയാണല്ലോ. മാത്രമല്ല, കര്‍ത്താവിനെ കേന്ദ്രീകരിച്ചാണു സുവിശേഷം രചിച്ചതു എന്നതിനാല്‍ വി.മറിയാമിനെ കുറിച്ചു പറഞ്ഞില്ല എന്നതാണു യാഥാര്‍ത്ഥ്യം. അല്ലാതെ വി.മാതാവിനെ അവഗണിച്ചു കളഞ്ഞതോ, വി.കന്യകമറിയത്തിന്റെ മഹത്വത്തെ തള്ളിക്കളഞ്ഞതോ ആയി കരുതേണ്ടതില്ല.

3. വി.ലൂക്കോസിന്റെ സുവിശേഷം.

വി.ലൂക്കോഃ 1;26-55, 2;1-7, 2;15-20, 2;22-39, 2;41-51,8;19-21, 11;27-28.

                     വി.കന്യകമറിയം ഏറ്റവും കൂടുതല്‍ ഭാഗത്തു പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു സുവിശേഷം വി.ലൂക്കോസിന്റെ സുവിശേഷമാണു. യേശുക്രിസ്തുവിന്റെ  ജനനവും അതിനോടു ചേര്‍ന്നുള്ള സംഭവങ്ങളും, അതിനു ശേഷം കര്‍ത്താവു പരസ്യശുശ്രൂഷയ്ക്കു ഇറങ്ങുന്നതിനു മുമ്പുള്ള ചിലസംഭവങ്ങളും വിവരിച്ചിട്ടുള്ളതു വി.ലൂക്കോസു മാത്രമാണു. അവിടെയെല്ലാം വി.കന്യകമറിയമിന്റെ സാന്നിദ്ധ്യം അനിവാര്യമാണു. ആ സന്ദര്‍ഭങ്ങള്‍ എല്ലാം വി.കന്യകമറിയാമിന്റെ മഹത്വം വെളിവാക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ പരസ്യശുശ്രൂഷയില്‍ രണ്ടിടത്തു മാത്രമാണു വി.മറിയം പ്രത്യക്ഷപ്പെടുന്നതു. ആ രണ്ടു ഭാഗങ്ങളും നാം നേരത്തെ ചിന്തിച്ചതായതു കൊണ്ടു മറ്റു ഭാഗങ്ങളെ കുറിച്ചു ചിന്തിക്കുവാനാണു ഇവിടെ ഉദ്ദേശിക്കുന്നതു. അതു ഓരോന്നായി ചിന്തിക്കാം.

1. വചനിപ്പു. വി.ലൂക്കോഃ 1;26-38.

                യഹോവയുടെ ദൂതനായ ഗബ്രിയേല്‍ മാലാഖ വി.കന്യമിനോടു വചനിപ്പു നടത്തിയതാണു ഈ ഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്നതു. വി.കന്യകമറിയാമിന്റെ മഹത്വം ഏറ്റവും അധികം വെളിപ്പെടുന്നതു ഈ ഭാഗത്താണു. ഗബ്രിയേല്‍ മാലാഖ വി.കന്യകമറിയാമിനെ സംബോധന ചെയ്തതിലും,ദൂതു അറിയിക്കുന്നതില്‍ പ്രയോഗിച്ചിരിക്കുന്ന പദങ്ങളിലും, വി.കന്യകമറിയാമ്മിന്റെ പ്രതികരണത്തിലും എല്ലാം അതു നമുക്കു വായച്ചെടുക്കുവാന്‍ കഴിയും. നേരത്തെ പറഞ്ഞതു പോലെ, അതിനു അതീവശ്രദ്ധയും ദൈവസാന്നിദ്ധ്യ ബോധത്തോടു കൂടിയുള്ള ധ്യാനവും, അതിലുപരി വിശ്വാസവും അത്യന്താപേക്ഷിതമാണു. 
                ദൂതന്‍ അവളുടെ അടുക്കല്‍ അകത്തു ചെന്നുഃ കൃപലഭിച്ചവളെ നിനക്കു വന്ദനം; കര്‍ത്താവു നിന്നോടു കൂടെ ഉണ്ടു എന്നു പറഞ്ഞു എന്ന വാക്യവും ദൂതന്‍ അവളോടു ഃ മറിയയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു . എന്ന വാക്യവുമാണു ആദ്യം നമ്മുടെ ചിന്തയ്ക്കു വിഷയമാകുന്നതു. വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പു ഒരു കാര്യം. പൗരസ്ത്യസഭയുടെ, പ്രത്യേകിച്ചു ഓര്‍ത്തഡോക്സു സഭയുടെ ആരാധനയിലെ കൗമായുടെ അവസാനത്തെ ''കൃപനിറഞ്ഞ മറിയമേ നിനക്കു സമാധാനം,, കര്‍ത്താവു നിന്നോടു കൂടെ.'' ഇവിടെനിന്നു എടുത്തിട്ടുള്ളതാണു. അവിടെ അവസാനത്തെ അപേക്ഷ ഒഴിച്ചുള്ളതു മുഴവന്‍ വി.വേദപുസ്തകത്തില്‍ നിന്നു എടുത്തിട്ടുള്ളതാണെന്നു പുറകെ വ്യക്തമാകും. നമ്മുടെ ആരാധനയും നമസ്കാരങ്ങളും എല്ലാം വി.വേദപുസ്തകാടിസ്ഥാനത്തില്‍ ഉള്ളതാണെന്നതിനു ഇതു ഒരു തെളിവാണു. എന്നാല്‍ ഇവിടെ ചില പദങ്ങള്‍ വി.വേദപുസ്തകത്തിലേതു പോലെ അല്ല എന്ന സംശയം ഉണ്ടാകാം. അതു തര്‍ജ്ജുമയില്‍ വന്ന വ്യത്യാസമാണു. വന്ദനം എന്നതിനു സമാധാനം എന്നു പറഞ്ഞിരിക്കുന്നതു, യഹൂദ പാരമ്പര്യം അനുസരിച്ചു വന്ദനം ചെയ്യുന്നതു സമാധാനം എന്നു പറഞ്ഞാണു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാം നിങ്ങള്‍ക്കു സമാധാനം എന്നണല്ലോ ആശംസിച്ചിരിക്കുന്നതു.  പോകട്ടെ, വിഷയത്തിലേക്കു തിരികെ വരാം. 
                 കൃപ ലഭിച്ചവളേ,എന്നതിലേയും ദൈവത്തിന്റെ കൃപ ലഭിച്ചു എന്നതിലേയും 'കൃപ' യ്ക്കു നാം മനസ്സിലാക്കുന്നതിലും അപ്പുറമായ അര്‍ത്ഥമാണുള്ളതു എന്നു അറിയുമ്പോഴാണു വി.മറിയാമിന്റെ മഹത്വം എത്ര ഉന്നതാണെന്ന ബോധം ഉണ്ടാകുക. ഇവിടെ രണ്ടിടത്തും ഇംഗ്ളീഷില്‍ ഉപയോഗിച്ചിരിക്കുന്ന പദം favour എന്നാണു. മലയാളത്തില്‍ തര്‍ജ്ജുമ ചെയ്തിരിക്കുന്ന കൃപ എന്നതിനേക്കാൾ ഉയര്‍ന്ന അര്‍ത്ഥമാണു അതിനുള്ളതു. സാധാരണ കൃപയെന്നു പറയുന്ന പദത്തിനു grace എന്നാണു ഇംഗ്ളീഷില്‍ പറയുന്നതു. Grace എന്നാല്‍ അര്‍ഹിതയില്ലാത്തതു നല്‍കുന്നതിനാണു.  SSLC, Plustwo പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമ്പോള്‍ വിജയശതമാനം ഉയര്‍ത്തുവാനായി, തോറ്റ കുട്ടികളെ കുറെപ്പരെ കൂടെ വിജയിച്ചവരുടെ പട്ടികയില്‍ കൊണ്ടു വരുവാന്‍ വേണ്ടി grace mark കൊടുക്കുന്നതു നമുക്കു പരിചിതമാണല്ലോ. അവിടെ grace ന്റെ അര്‍ത്ഥം വ്യക്തമാകുന്നു. എന്നാല്‍ favour ന്റെ അര്‍ത്ഥം അതല്ല അതു യോഗ്യതയുള്ളവർക്കു ലഭിക്കുന്നതോ, യോഗ്യത കൊണ്ടു നേടുന്നതോ ആണു. Favour ഉം Grace ഉം വി.വേദപുസ്തകത്തിൽ പലയിടത്തു ഉപയോഗിച്ചിട്ടുണ്ടു. അതു ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും. Favour എന്നതു യോഗ്യതകൊണ്ടു ലഭിക്കുന്നതാണു.അഥവാ യോഗ്യതയുള്ളവര്‍ക്കു ലഭിക്കുന്നതാണു. എന്നാല്‍ Grace അയോഗ്യര്‍ക്കു നല്‍കുന്ന കരുണയാണു. Favour കണ്ടെത്തുന്നതാണു എന്നതിനു വി.വേദപുസ്തകത്തില്‍ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കുവാന്‍ കഴിയും. ഒരു ഉദാഹരണം മാത്രം തെളിവിനായി ചൂണ്ടി കാണിക്കുന്നു. ഉല്ലഃ 6;8 'എന്നാല്‍ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.' എന്നാല്‍ ഇംഗ്ളീഷു ശ്രദ്ധിക്കുമ്പോള്‍ മാത്രമേ ശരിയായ അര്‍ത്ഥം ലഭിക്കുകയുള്ളു. ഇംഗ്ളീഷില്‍ ''But Noa found favour in the eyes of the Lord.'' എന്നാണു രേകപ്പെടുത്തിയിരിക്കുന്നതു. നോഹ കര്‍ത്താവിന്റെ കണ്ണുകളില്‍ favour കണ്ടെത്തി എന്നാണല്ലോ അതിന്റെ അര്‍ത്ഥം. അടുത്ത വാക്യം ശ്രദ്ധിച്ചില്‍ നോഹ അതു കണ്ടെത്തിയതു എങ്ങനെയാണെന്നു മനസ്സിലാകും. 9-ാം വാക്യം. 'നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടു കൂടെ നടന്നു. നോഹയ്ക്കു favour നേടിയെടുക്കുവാന്‍ കഴിഞ്ഞതു അതുകൊണ്ടാണു. തന്മൂലം നോഹയെ  യഹോവ മനുഷ്യകുലത്തിന്റെ പുനനാരംഭിത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ grace ദാനമായി യോഗ്യതയ്ക്കു അനുസരണമല്ലാതെ നല്‍കുന്നതാണെന്നു അതു ഉപയോഗിച്ച ഭാഗങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഉദാഹരണങ്ങളിലേക്കു പോകാതെ വിഷയത്തിലേക്കു കടക്കുന്നു. ഇവിടെ മറിയാം കൃപലഭിച്ചവളാണെന്നും ദൈവത്തിന്റെ കൃപ ലഭിച്ചു എന്നും പറഞ്ഞിരിക്കുന്നതിന്റെ ഇംഗ്ളീഷു ശ്രദ്ധിക്കുക. ''Hail, thou that art highly favoured( 1;28) എന്നും 'Maryഃ for thou hast found favour with God' എന്നുമാണു അവിടെ കാണുന്നതു. വികന്യകമറിയാമും favour കണ്ടെത്തുകയായിരുന്നു; നേടുകയായിരുന്നു.  നോഹയെ മനുഷ്യകുലത്തിന്റെ പുനനാരംഭകനായി തെരഞ്ഞെടുത്തതു പോലെ വി.കന്യകമറിയാമിനെ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി അവതരിച്ച ദൈവപുത്രനു  ഈ ഭൂമിയില്‍ പിറക്കുവാനുള്ള പാത്രമായി ദൈവം തെരഞ്ഞെടൂത്തു എന്നതാണു ഇതില്‍ നിന്നു വെളിവാകുന്ന ദൈവികസത്യം. അതാണു വി.കന്യകമറിയാമിന്റെ മഹത്വം. ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുവാന്‍ യോഗ്യയായ ഒരു കന്യകയെ കണ്ടെത്തുവാന്‍ നൂറ്റാണ്ടുകള്‍ യഹോവയ്ക്കു കാത്തിരിക്കേണ്ടി വന്നു എന്നു കാണുമ്പോഴാണു വി.കന്യകമറിയാമിന്റെ  മഹത്വം അതിന്റെ ഔന്ന്യത്വത്തില്‍  എത്തിച്ചേരുന്നു. അതുകൊണ്ടാണു വി.സഭ 'മറിയാമേ നീ ഭാഗ്യവതി ഭാമിനിമാരില്‍' എന്നു പാടി പുകഴ്ത്തുന്നതു.
             വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്ന തുടര്‍ന്നുള്ള വാക്യങ്ങള്‍ കൂടെ വായിക്കുമ്പോള്‍ ദൈവപുത്രന്‍ വി്കന്യകമറിയാമിന്റെ ഉദരത്തില്‍ ഉരുവാകുവാനുള്ള യോഗ്യതയും മഹത്വവും കുറേക്കൂടെ വെളിവാകുന്നു. ദൂതന്‍ തുടര്‍ന്നു വി. കന്യകമറിയം ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കുമെന്നും അവന്‍ ആരാണു ആരാകും എന്ന സത്യം അറിയിക്കുന്നു. അപ്പോള്‍ വി.മറിയം 'ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിക്കുന്നു. ദൂതന്‍, പരിശുദ്ധാത്മാവു നിന്റെ മേല്‍ വരുമെന്നും അത്യന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടുമെന്നും അങ്ങനെ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ  ദൈവപുത്രന്‍ എന്നു വിളിക്കപ്പെടുമെന്നും പറഞ്ഞിട്ടു തെളിവിനായി വാര്‍ദ്ധക്യത്തില്‍ ഏലിസബെത്തു ഗര്‍ഭം ധരിച്ചതും ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല എന്ന സത്യവും പറഞ്ഞു വി.മറിയത്തിനു ധൈര്യം പകര്‍ന്നു കൊടുത്തു. അപ്പോള്‍ വി.മറിയം ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു.
                ഇവിടെയും വി.മറിയാമിന്റെ ചില സവിശേഷതകള്‍ വെളിവാകുന്നു.  അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും എന്നു മാലാഖ അറിയച്ചതു വി.കന്യകമറിയാമിനു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണല്ല 'ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചതു. അവിശ്വസിച്ചതിനു ശിക്ഷ കൊടുക്കാതെ അവളെ വിശ്വസിപ്പിക്കുവാന്‍ തക്ക തെളിവുകള്‍ മാലാഖ ചൂണ്ടി കണിച്ചതില്‍ വി.മറിയാമിനോടു ദൈവം കാണിച്ച favour കാണാന്‍ കഴിയും. വി.ലൂക്കോഃ 1;8-23ല്‍ പ്രതിപാദിച്ചിരിക്കു സെഖര്‍യ്യാവിനോടുള്ള അറിയിപ്പു ഇതിനോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ അതു വ്യക്തമാകും. സെഖര്‍യ്യാവിനോടു ഗബ്രിയേല്‍ മാലാഖ വി.യോഹന്നാന്റെ ജനനത്തെ കുറിച്ചു അറിയിച്ചപ്പോള്‍ അദ്ദേഹത്തിനു അതു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. സെഖര്യാവു ദൂതനോടുഃ ഇതു ഞാന്‍ എന്തോന്നിനാല്‍  അറിയും? ഞാന്‍ വൃദ്ധനും എന്റെ ഭാര്യ വയസ്സു ചെന്നവളുമല്ലോ എന്നു പറഞ്ഞു. വി.ലൂക്കോഃ1;18.സെഖര്യാവു ദൂതന്റെ വിശ്വസിക്കാഞ്ഞതിനാല്‍ ശിശു ജനിക്കുന്നതു വരെ ഊമനായിരിക്കും എന്ന ശിക്ഷ നല്‍കുന്നു. എന്തു കൊണ്ടു സെഖര്യാവിനു ശിക്ഷ കൊടുത്തതു പോലെ വി.മറിയാമിനോടു ചെയ്തില്ല. വി.മറിയം 13 വയസ്സു മാത്രമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു എന്നും വി.മറിയത്തോടു പറഞ്ഞതു അതുവരെ നടന്നിട്ടില്ലാത്തതും നടക്കാന്‍ സാദ്ധ്യത ഇല്ലാത്തതു മായതിനാല്‍ സംശയിച്ചതില്‍ കുറ്റം പറയുവാന്‍ കഴിയുകല്ലെന്നും ഒക്കെ പറയാവുന്നതാണു. അതു നിഷേധിക്കുവാന്‍ കഴിയുകയുമില്ല. എങ്കിലും, വി.മറിയാമിനെ വിശ്വസിപ്പിക്കുവാന്‍ വേണ്ടി ദൂതന്‍ പറഞ്ഞതു പോലെ ഒന്നും സെഖര്യാവോടു പറയാതെ, 'ഞാന്‍  ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാണെന്നും ഈ സദ്വര്‍ത്തമാനം അറിയിപ്പാന്‍ എന്നെ അയച്ചതാണെന്നുമുള്ള ഒരു ഭീഷണിയുടെ സ്വരത്തില്‍   പറഞ്ഞിട്ടു ഈ വാക്കു വിശ്വസിക്കായ്ക കൊണ്ട ഇതു സംഭവിക്കും വരെ മൗനമായിരിക്കും എന്ന ശിക്ഷ നല്‍കിയതു വായിക്കുമ്പോള്‍  ദൈവം വി.മറിയാമിനു നല്‍കിയ favour കുറേക്കൂടെ വ്യക്തമാകുന്നു.
                  ദൂതന്റെ വിശദീകരണം കേട്ട വി.മറിയാമിന്റെ പ്രതികരണമാണു അന്യരില്‍ നിന്നു വേറിട്ടു നില്ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയും മഹത്വമുള്ളവളുമായി വി.മാതാവു പ്രകീര്‍ത്തിതയായി പരിണമിച്ചതിന്റെ പ്രധാനപ്പെട്ട ഒരു കാരണം. ' അതിന്നു മറിയഃ ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു.വി.ലൂക്കഃ 1;38. വിവാഹം നിശ്ചയിക്കപ്പെട്ട ഒരു പെണ്‍കുട്ടി വിവാഹത്തിനു മുമ്പ ഗര്‍ഭിണിയാകുക എന്നു അത്ര ഗൗരവമുള്ള ഒരു കാര്യമല്ല. കാരണം, ഇന്നു സാധാരണ സംഭവമായി കഴിഞ്ഞിരിക്കുന്നു. വിവാഹ പന്തലില്‍ നിന്നു കാമുകനൊപ്പം ഓടിപ്പോകുന്നതും, കാമുകനോടു ചേര്‍ന്നു ഭര്‍ത്താവിനെ വധിക്കുന്നതും, കാമുകിയോടൊപ്പം ജീവിക്കുവാന്‍ വേണ്ടി ഭാര്യയെ കൊല്ലുന്നതും നാം നിരന്തരം കേള്‍ക്കുന്നതാണു.മാത്രമല്ല, ഭാര്യയ്ക്കോ ഭര്‍ത്താവിനോ മറ്റൊരു പുരുഷനോടോ, സ്ത്രീയോടൊ പരസ്പര സമ്മതത്തോടെ  ബന്ധപ്പെടുന്നതു പോലും നിയമവിരുദ്ധമല്ലാതായി തീര്‍ന്നിരിക്കുന്ന ആധുനിക കാലത്തു ഇതു ഗുരുതരമായ തെറ്റു അല്ലാതായി മാറിയിരിക്കുന്നു. എന്നാല്‍ അന്നത്തെ സമൂഹം പ്രത്യേകിച്ചു യഹൂദജനത ഇതു അതീവ ഗുരുതരമായ തെറ്റായിട്ടാണു കണ്ടിരുന്നതു. ഈ വിധ തെറ്റു ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലണം എന്നാണു യഹൂദന്യായപ്രമാണം അനുശാസിക്കുന്നതു. ഈ ഭവിഷ്യത്തുകളെ കുറിച്ചു അറിയാതെയല്ല വി.മറിയം ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി നിന്റെ ഇഷ്ടം പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു  സ്വയം സമര്‍പ്പിച്ചതു എന്നു അറിയുമ്പോഴാണു  ആ തീരുമാനത്തിന്റെ വലിമ ബോദ്ധ്യമാകുന്നതു. അവിടെയാണു വി.കന്യകമറിയം ഉന്നതശീര്‍ഷയായി നിലകൊള്ളുന്നതു. ദൈവത്തിന്റെ വചനം കേട്ടു അതു പ്രമാണിക്കുവരാണു എന്റെ അമ്മയും സഹോദരങ്ങളും എന്നു മശിഹാതമ്പുരാന്‍ അരുളിച്ചെയ്തതു തന്ററെ മാതാവിന്റെ  ഈ തീരുമാനം മനസ്സില്‍ സൂക്ഷിച്ചു കൊണ്ടായിരുന്നു എന്നു ഇതിനോടു ചേര്‍ത്തു അതു ധ്യാനിക്കുമ്പോഴാണു മനസ്സില്‍ തെളിഞ്ഞു വരുന്നതു.

വി.കന്യകമറിയമും ഏലിശുബായും. 

വി.ലൂക്കോഃ 1;39-45 

                 ഗബ്രിയേല്‍ മാലാഖയില്‍ നിന്നു തന്റെ ചാര്‍ച്ചക്കാരിയായ ഏലിശുബാ വാര്‍ദ്ധക്യത്തില്‍ ഗര്‍ഭം ധരിച്ചു എന്ന സന്തോഷവാര്‍ത്ത ശ്രവിച്ച വി.കന്യകമറിയം മലനാട്ടില്‍ ഒരു യഹൂദപട്ടണത്തില്‍ ബദ്ധപ്പെട്ടു പോയി ഏലിശുബായെ സന്ദര്‍ശിക്കുന്നതാണു ഇവിടെ പ്രതിപാദിച്ചിരിക്കുന്നതു. ഇതും വി.കന്യകമറിയാമിന്റെ മഹത്വം വിളംബരം ചെയ്യുന്ന ഒരു സന്ദര്‍ഭമാണു. മറ്റാരും അറിഞ്ഞിട്ടില്ലാത്ത സന്തോഷം പങ്കുവെയ്ക്കുവാനും,തന്റെ ചാര്‍ച്ചക്കാരിക്കു വാര്‍ദ്ധക്യത്തില്‍ അപ്രതീക്ഷിതമായി കൈവന്ന മഹാസന്തോഷത്തില്‍ പങ്കു ചേരുവാനുമാണു വി.മറിയം യഹൂദ്യ മലനാട്ടിലേക്കു ബദ്ധപ്പെട്ടു പോയതു. എന്നാല്‍ അതു ഒരു വലിയ ദൈവനടത്തിപ്പായിരുന്നു എന്നു ആ കൂടി കാഴ്ച വെളിവാക്കുന്നു. ആ സംഗമത്തില്‍ പരിശുദ്ധാത്മാവു വി.കന്യകമറിയാമിനെ സംബന്ധിച്ചുള്ള ചില വലിയ ദൈവികസത്യങ്ങള്‍ വെളിപ്പെടുത്തുന്നു എന്നതിനാലാണു അതു ദൈവികനടത്തിപ്പായിരുന്നു എന്നു പറയുവാന്‍ കാരണം.
                         വി.കന്യകമറിയാമിനെ കുറിച്ചു മൂന്നു വസ്തുതകളാണു പരിശുദ്ധാത്മാവു ഏലിസബേത്തിലൂടെ വെളിപ്പെടുത്തുന്നതു. അതു പരിശുദ്ധാത്മാവാണു വെളിപ്പെടുത്തിയതു എന്നു വി.ലൂക്കോഃ 1; 41 ല്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. വി.കന്യകമറിയാമില്‍ പരിശുദ്ധാത്മാവു ചാര്‍ത്തി കൊടുത്ത ഈ മഹത്വങ്ങളോടു കൂടിയ അങ്കി കാണാത്തവരും അംഗീകരിക്കാത്തവരും നിരാകരിക്കുന്നവരും പരിശുദ്ധാത്മാവിനെ തിരിച്ചറിയുവാന്‍ കഴിയാത്തവരും അംഗീരിക്കാത്തവരും നിരാകരിക്കുന്നവരുമാണു എന്ന സത്യം നാം അറിയണമെന്ന ആമുഖവാക്കുകളോടെ ആ മൂന്നൂ ദൈവികസത്യത്തിലേക്കു ചിന്തകളെ തിരിച്ചു വിടാം. ഒന്നാമതായി ഏലിസബെത്തു തന്റെ സമീപത്തു വന്ന വി.മറിയാമിനെ നോക്കി കൊണ്ടു പറയുന്നു, 42-ാം വാക്യം 'സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭഫലവും അനുഗ്രഹിക്കപ്പെട്ടതു.'' സ്ത്രീകളില്‍ വി. കന്യകമറിയാമിനെ കുറിച്ചു സംശയമില്ലാതെ പരിശുദ്ധാത്മാവു സാക്ഷ്യപ്പെടുത്തുന്നു; സ്ത്രീകളില്‍ വി.കന്യകയെ പോലെ അനുഗ്രഹിക്കപ്പെട്ടവള്‍ മറ്റാരും ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാകുകയുമില്ല. അതിന്റെ കാരണമാണു, നിന്റെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടതു എന്ന പ്രസ്താവം. സ്ത്രീകളില്‍ അനുഗഹിക്കപ്പെട്ടവളാകുന്നതു കര്‍ത്താവിനെ ഗര്‍ഭം ധരിച്ചതു കൊണ്ടാണെന്നു വ്യക്തമാക്കുന്നു. ഇതു ആധികാരികമായി പറയുന്ന ഒരാളെ ഉള്ളു; പരിശുദ്ധാത്മാവു. പരിശുദ്ധാത്മാവാണു ഇതു വെളിപ്പെടുത്തിയതു എന്നതിനാല്‍ സംശയത്തിനു അവകാശമില്ല. ഈ സത്യം ഇനിയും പറയുന്നതിലും ചേര്‍ത്തു പറയേണ്ടതാണെന്നു സൂചിപ്പിച്ചം അടുത്ത പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചു ധ്യാനിക്കാ.
                      തുടര്‍ന്നു ഏലിസബേത്തിലൂടെ പരിശുദ്ധാത്മാവു വെളിപ്പെടുത്തിയ സത്യമാണു 43-ാം വാക്യം..'' എന്റെ കര്‍ത്താവിന്റെ മാതാവു എന്റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെനിന്നു ഉണ്ടായി. രണ്ടു സത്യങ്ങളാണു ഇവിടെ വെളിപ്പെടുന്നതു. ഒന്നു വി.കന്യകമറിയം ദൈവമാതാവാണു എന്ന സത്യം പരിശുദ്ധാത്മാവു ഉറപ്പിച്ചു പറയുന്നു. ഇതു പറയുവാനും അധികാരമുള്ളതു പരിശുദ്ധാത്മാവിനു മാത്രമാണു. വി.കന്യകമറിയാമിനെ ദൈവമാതാവായി അംഗീകരിക്കാത്തവര്‍ പരിശുദ്ധാത്മാവിനെയാണു തള്ളിപ്പറയുന്നതു എന്നു ആവര്‍ത്തിച്ചു പറയട്ടെ. എന്റെ കര്‍ത്താവിന്റെ മാതാവു എന്റെ അടുക്കല്‍ വരുവാുള്ള മാനം എനിക്കു എവിടെനിന്നു ഉണ്ടായി എന്ന ചോദ്യം ദൈവമാതാവിന്റെ സാമീപ്യം ഒരു ഭാഗ്യവും അനുഗ്രഹവും ആണെന്നു ഭംഗ്യന്തരേണ വെളിപ്പെടുത്തുകയാണു. അവിടെ പരിശുദ്ധാത്മാവിന്റെ ശബ്ദവും മനുഷ്യന്റെ ശബ്ദവും സംയോജിക്കുന്നു. ദൈവമാതാവിന്റെ സാന്നിദ്ധ്യം മനുഷ്യനേയും ദൈവത്തേയും തമ്മില്‍ യോജിപ്പിക്കുന്നു എന്നാണു അതു അര്‍ത്ഥമാക്കുന്നതു. അന്നു ഏലിസബേത്തിനു വി.മാതാവിനു ശാരീരിക സാമീപ്യവും ബന്ധവും സാദ്ധ്യമായിരുന്നു. എന്നാല്‍ ഇന്നു അങ്ങനെയുള്ള ഒരു ബന്ധം സാദ്ധ്യമല്ലല്ലോ. ഇന്നു ആത്മീയമായ സാമീപ്യവും ബന്ധവും മാത്രമേ സാദ്ധ്യമാകുകയുള്ളു. അതാകട്ടെ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയാണു വിളംബരം ചെയ്യുന്നതു. അതാകട്ടെ മാതാവിലൂടെ മനുഷ്യകുലത്തിനു ദൈവം നല്‍കിയ ഒരു അനുഗഹമായി കാണാം. ദൈവമാതാവിന്റെ സാന്നിദ്ധ്യം അനുഭവിക്കുന്നവര്‍ക്കു ആ മദ്ധ്യസ്ഥത അനുഗ്രഹമായി തീരും എന്ന സത്യം കാനായിലെ കല്യാണവും വ്യക്തമാക്കുന്നു.
                      44-ാം വാക്യം മറ്റൊരു സത്യമാണു വെളിപ്പെടുത്തുന്നതു. 'നിന്റെ വന്ദനസ്വരം എന്റെ ചെവികളില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദം കൊണ്ടു തുള്ളി.'' വി.ദൈവമാതാവിന്റെ മഹത്വം ഇവിടെയും സൂചിതമാകുന്നുണ്ടു. വി.ദൈവമാതാവിന്റെ ശബ്ദവും സാന്നിദ്ധവും ഗര്‍ഭസ്ഥശിശുവിനു പോലും ആനന്ദം പകരുന്നതാണന്നത്രേ ഇതു വെളിവാക്കുന്നതു. ഇവിടെ ഗര്‍ഭസ്ഥശിശുവിനു ലഭിച്ചതു ഒരു ആത്മീയ അനുഭവം മാത്രമാണെന്നു വ്യക്തമാണല്ലോ. ആറു മാസം മാത്രം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനു ഇതു അനുഭവിക്കുവാന്‍ കഴിഞ്ഞു എങ്കില്‍ വിവേകവും ബുദ്ധിയും തെരഞ്ഞെടുക്കുവാനുള്ള കഴിവും സ്വാതന്ത്രവുമുള്ള മനുഷ്യനു എത്രമാത്രം സുസാദ്ധ്യമായിരിക്കും എന്നും ഇതു വെളിവാക്കുന്നു. മറ്റൊരു കാര്യം. നമ്മുടെ ചിന്താവിഷയവുമായി അടുത്തബന്ധം ഇല്ലെങ്കിലും,നമ്മുടെ ആത്മികവും ലൗകികവുമായ ജീവിതത്തില്‍ അറിഞ്ഞു അനുവര്‍ത്തിക്കേണ്ട ഒരു കാര്യ ഈ ഭാഗം നമ്മോടു സംവദിക്കുന്നുണ്ടു.അതുകൂടെ ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിച്ചു ചിന്താവിഷയത്തിലേക്കു കടക്കാം. ഗര്‍ഭസ്ഥശിശു വന്ദനസ്വരം കേള്‍ക്കുകയും ചെയ്തു എന്നതു ഒരു വലിയ ശാസ്ത്രസത്യമാണു വ്യക്തമാക്കുന്നതു. ഒരു മനുഷ്യന്റെ ഭാവിയും സ്വഭാവവും രൂപപ്പെടുന്നതില്‍ ഗര്‍ഭസ്ഥാവയ്ക്കു ഒരു വലിയ പങ്കുണ്ടു എന്ന സൂചനയാണു ഇതു നല്‍കുന്നതു. അതിലാക്കട്ടെ മാതാവിനു ഒരു നിര്‍ണ്ണായ പങ്കുമുണ്ടു. ആറുമാസം പ്രായമായ ഗര്‍ഭസ്ഥശിശു, അമ്മ കേട്ട വന്ദനസ്വരം ശ്രവിക്കുകയും പ്രതികരിക്കുകയും ചെയ്തു എന്നതു നമ്മുടെ ശ്രദ്ധ  ആവശ്യപ്പെടുന്നു. അമ്മ സംസാരിക്കുകയും കേള്‍ക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെല്ലാം ഗര്‍ഭസ്ഥശിശു അറിയുകയും പ്രതികരിക്കുകയും, അതു അവന്റെ ജീവിതത്തെ സാരമായി സ്വാധീനിക്കുയും ചെയ്യുന്നു. മഹാഭാരത്തില്‍ ഇതു തെളിയിക്കുന്ന ഒരു സംഭവം വിവരിക്കുന്നുണ്ടു. പാണഡവന്മാരില്‍ വില്ലാളിവീരനായ അര്‍ജ്ജുനനു ഭഗവാന്‍ യുദ്ധതന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അര്‍ജ്ജുനന്റെ ഗര്‍ഭിണിയായ ഭാര്യ സുഭദ്ര സമീപത്തിരുന്നു കേട്ടുകൊണ്ടിരുന്നു. അന്നു പത്മവ്യൂഹത്തില്‍ കടന്നു യുദ്ധം ചെയ്യേണ്ടതു എങ്ങനെയാണെന്നു പറഞ്ഞു കൊടുക്കുകയായിരുന്നു. എന്നാല്‍ പത്മവ്യൂഹത്തില്‍ കടക്കേണ്ടതെങ്ങെനെയാണു എന്നും യുദ്ധം ചെയ്യേണ്ടതു എങ്ങനെ ആണെന്നും പറഞ്ഞു കഴിഞ്ഞപ്പോള്‍ സുഭദ്ര ഉറങ്ങിപ്പോയി. അതിനാല്‍ അതില്‍നിന്നു പുറത്തു കടക്കേണ്ടതു എങ്ങനെയാണു എന്നു പറഞ്ഞതു കേട്ടില്ല. അതിനാല്‍ ഗര്‍ഭസ്ഥശിശുവായിരുന്ന അഭിമന്യു രണ്ടാമതു പറഞ്ഞതു കേട്ടില്ല. അതിന്റെ ഫലമാകട്ടെ കൗരവര്‍ സൃഷ്ടിച്ച പത്മവ്യൂഹത്തില്‍ കടന്നു അഭിമന്യു യുദ്ധം ചെയ്തു പലരേയും  വധിച്ചെങ്കിലും അതില്‍നിന്നു പുറത്തിറങ്ങുവാന്‍ അറിയാത്തതിനാല്‍ അവിടെവച്ചു ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ഗര്‍ഭസ്ഥശിശുവിന്റെ അവസ്ഥ എങ്ങനെയാണു എന്നു ഇവിടെ വായിച്ചെടുക്കുവാന്‍ കഴിയും. മാതാപിതാക്കള്‍ എത്രമാത്രം ശ്രദ്ധാപൂര്‍വ്വം ജീവക്കണമെന്നാണു ഈ സംഭവങ്ങള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നതു. ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നല്ലതു കേള്‍ക്കണം, നല്ലതു സംസാരിക്കണം, നല്ലതു പ്രവര്‍ത്തിക്കണം,വി.വേദപുസ്തകം വായിക്കണം, പ്രാര്‍ത്ഥിക്കണം, ആദ്ധ്യാത്മിക ചിന്തയില്‍ ജീവിക്കണം എന്നൊക്കെ  പറയുന്നതു ജനിക്കുന്ന ശിശുവിന്റെ നന്മയ്ക്കാണെന്നു നാം ഇത്തരുണത്തില്‍ അറിയേണ്ടതാണു. ഈ ഭാഗം നല്‍കുന്ന ഈ വലിയ സന്ദേശം ഉള്‍ക്കൊള്ളുമെങ്കില്‍ നമ്മുടെ ഭാവിതലമുറയെക്കുറിച്ചു ആശങ്കപ്പെടേണ്ടതായി വരികയില്ല.
                       നാല്പത്തിയഞ്ചാം വാക്യത്തില്‍ പരിശുദ്ധാത്മാവു വെളിപ്പെടുത്തുന്ന വി.കന്യകമറിയാമിന്റെ മഹത്വം കൂടെ ചിന്തിച്ചു ആ ഭാഗം അവസാനിപ്പിക്കാം. 'കര്‍ത്താവു തന്നോടു അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി.' വി.കന്യകമറിയം ഭാഗ്യവതിയാണെന്നും, അതു സ്വയമേ വന്നുചേര്‍ന്നതല്ലെന്നും അടിയുറച്ച വിശ്വാസത്തിന്റെ ഫലമായി ലഭിച്ചതാണെന്നുമാണു പരിശുദ്ധാത്മാവു വെളിപ്പെടുത്തുന്നതു. 'ഭാഗ്യവതി' എന്നു വി.മറിയം വാഴ്ത്തപ്പെടുവാനുള്ള വ്യക്തമായ കാരണങ്ങള്‍ ഈ വാക്യത്തില്‍ കാണുന്നുണ്ടു. കര്‍ത്താവിന്റ അമ്മയായി തീര്‍ന്നു എന്നതാണു ഒന്നാമത്തെ കാരണം. കര്‍ത്താവു അരുളിച്ചെയ്തതു നിവൃത്തിയാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി എന്നതില്‍ അതാണു വെളിവാകുന്നതു. അങ്ങനെ വിശ്വസിച്ചതു കൊണ്ടാണല്ലോ ദൈവം അവളുടെ ഉദരത്തില്‍ ഉരുവായതു. വിശ്വാസമാണു രണ്ടാമത്തെ കാരണം. അസാദ്ധ്യമായതു സാദ്ധ്യമാകും എന്നു വിശ്വസിച്ചു എന്നതിലാണു ആ വിശ്വാസത്തിന്റെ മഹത്വം ദര്‍ശിക്കുന്നതു. അരുളിച്ചെയ്തതു നിവൃത്തിയാകും വിശ്വസിക്കുക മാത്രമല്ല ദൈവവചനം ഹൃദത്തില്‍ സംഗ്രഹിക്കുകയും ചെയ്തു എന്നതാണു ഭാഗ്യവതി എന്നു വാഴ്ത്തപ്പെടുവാന്‍ കാരണം.' വി.കന്യകമറിയത്തിന്റെ  ഈ ഭാഗ്യാവസ്ഥ ഏലിസബേത്തിലൂടെ പരിശുദ്ധാത്മാവു നടത്തിയ ഒരു പ്രവചനം മാത്രമായിട്ടല്ല വേദശാസ്ത്രജ്ഞര്‍ കാണുന്നതു. പരിശുദ്ധാത്മാവിനോടൊപ്പും മനുഷ്യരും വിശ്വസിച്ചു ഏറ്റുപറയുന്ന ഒരു ദൈവികരഹസ്യമാണെന്നാണു അവരുടെ കണ്ടെത്തല്‍. അതുകൊണ്ടാണു പരിശുദ്ധ പിതാക്കന്മാര്‍ ' മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ ദൈവപുത്രന്‍ നിന്നില്‍ നിന്നങ്ങവതരിച്ചല്ലോ.' എന്നു പാടി പഠിപ്പിക്കുന്നതു. നേരത്തെ സൂചിപ്പിച്ചതു പോലെ 'കൃപനിറഞ്ഞ മറിയമേ' എന്നു ആരംഭിക്കുന്ന അപേക്ഷയും ഈ വാക്യങ്ങള്‍ ഉദ്ധരിച്ചു മെനഞ്ഞെടുത്തതാണല്ലോ. അവസാനത്തെ അപേക്ഷ മാത്രമാണു കൂട്ടിച്ചേര്‍ത്തതു.

വി.ലൂക്കോഃ1;46-55. മാവുര്‍ബാ.

                  മാവുര്‍ബാ അഥവാ മറിയാമിന്റെ പാട്ടു എന്നാണു പരിശുദ്ധസഭ ഇതിനു നല്‍കിയിരിക്കുന്ന പേരു. സ്ളീബായുടേയും ക്യംതായുടേയും രാത്രിനമസ്കാരത്തിന്റെ  നാലാം കൗമായുടെ ആരംഭത്തില്‍ ചൊല്ലുവാനായി വി.സഭ ഇതു ചേര്‍ത്തിരിക്കുന്നു എന്നതു സഭ ഇതിനു നല്‍കിയിരിക്കുന്ന പ്രാധാന്യം  വ്യക്തമാക്കുന്നു. നമ്മുടെ നമസ്കാരങ്ങളില്‍ നാം ഉപയോഗിക്കുന്നതു ഭൂരിപക്ഷവും സങ്കീര്‍ത്തനങ്ങളാണു. അവയാകട്ടെ യഹൂദന്മാരുടെ ആരാധനയില്‍ ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ  ഗാനങ്ങളുമാണു. പുതിയനിയമ പുസ്തകങ്ങളില്‍ നിന്നു പ്രത്യേകിച്ച സുവിശേഷങ്ങളില്‍ നിന്നു നമ്മുടെ നമസ്കാരങ്ങളില്‍ ചേര്‍ത്തിരിക്കുന്നതു ഇതു കൂടാതെ, ക്യംതായിലെ പ്രഭാതനമസ്കാരത്തില്‍ ചൊല്ലുന്ന വി.മത്തായി.5;3-12ല്‍ പറയുന്ന കര്‍ത്താവിന്റെ പര്‍വ്വതപ്രസംഗത്തിലെ ഭാഗ്യാവസ്ഥയെ കുറിച്ചുള്ള വിവരണം മാത്രമാണെന്നു കാണുമ്പോള്‍  വി.സഭ ഇതിനു കൊടുക്കുന്ന പ്രാധാന്യം വ്യക്തമാകും. സഭ ഇത്രമാത്രം പ്രാധാന്യം കല്പിച്ചിരിക്കുന്ന ഈ ഭാഗം വിശദമായ പഠനം അര്‍ഹിക്കുന്നു. വി.കന്യകമറിയാമിനെ കുറിച്ചാണു നാം ചിന്തിക്കുന്നതു എന്നതിനാല്‍ അതിനു ഉപകരിക്കുന്ന ചില വസ്തുതകള്‍ മാത്രമാണു നമ്മുടെ ചിന്തയ്ക്കു വഷയമാക്കുന്നതു. വി.ലൂക്കോഃ 1;46-49 ല്‍ നിന്നു ഉരുത്തിരിയിന്ന, മുകളില്‍ ചിന്തിച്ചതിനോടു ബന്ധമുള്ള ചില ആശയങ്ങള്‍ ചിന്തിക്കുവാനാണു ആഗ്രഹിക്കുന്നതു.
                          ' ഇന്നുമുതല്‍ എല്ലാതലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും' എന്ന വി.കന്യകമറിയത്തിന്റെ വാക്കുകളോടു ബന്ധപ്പെടുത്തി ചിലകാര്യങ്ങളാണു നമ്മുടെ ചിന്തയ്ക്കു വിഷയമായി വരുന്നതു. വി.കന്യകമറിയം സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളും ഭാഗ്യവതിയും ആണെന്നു പരിശുദ്ധാത്മ നിറവില്‍ ഏലിസബേത്തു പറഞ്ഞു കഴിഞ്ഞതാണു. പിന്നെ വി.മറിയം അതു ആവര്‍ത്തിച്ചതു എന്തിനു? അതു ഒരു ആത്മപ്രശംസയല്ലേ എന്നു സംശയം തോന്നാം. അവിടെ ഭാഗ്യവതി എന്നു പറഞ്ഞതിന്റെ ഒരു വിശദീകരണമാണു വി.മറിയം ഇവിടെ നല്‍കിയിരിക്കുന്നതു. എല്ലാ തലമുറകളും ഭാഗ്യവതി എന്നു പുകഴ്ത്ത തക്ക ഒരു ശ്രേഷ്ഠമായ പദവിയാണു ദൈവം തനിക്കു നല്‍കിയിരിക്കതു എന്നത്രേ വി.മറിയം ഇവിടെ വെളിവാക്കുന്നതു. അതാകട്ടെ പരിശുദ്ധാത്മാവിന്റെ ഒരു വെളിപ്പെടുത്തലു തന്നെയാണു എന്നു അതിനു മുമ്പുള്ള ഭാഗങ്ങശ്രദ്ധിച്ചാല്‍ മനസ്സിലാകും. വചനിപ്പിന്റെ സന്ദര്‍ഭത്തില്‍ 'പരിശുദ്ധാത്മാവു നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ നിഴലിടും.' എന്നു ദൂതന്‍ പറഞ്ഞതു 'നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ' എന്നു പറഞ്ഞു വി.മറിയം സ്വയം സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ തന്നെ സംഭവിച്ചു കഴിഞ്ഞിരുന്നു. ഏലിസബേത്തിന്റെ അടുക്കല്‍ ചെന്നപ്പോഴും വി.മറിയാമില്‍ പരിശുദ്ധാത്മാവു ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണു വന്ദനസ്വരം കേട്ടപ്പോള്‍ ഗര്‍ഭസ്ഥശിശു തുള്ളിയതും, ഏലിശാബാ പരിശുദ്ധാതാവു നിറഞ്ഞവളായി തീര്‍ന്നതും അപ്പോഴും വി.മറിയാമില്‍ പരിശുദ്ധാത്മാവു ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണു. അതുകൊണ്ടു വി.മറിയയുടെ വാക്കുകള്‍ ആത്മപ്രശംസയല്ല, പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തല്‍ തന്നെയാണെന്നതില്‍ സംശയത്തിനു അവകാശമില്ല. വി.മറിയാമിനെ ഭാഗ്യവതി എന്നു വാഴ്ത്തുന്നവര്‍ പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തല്‍ സ്വീകരിക്കുന്നവരും, അല്ലാത്തവര്‍ വി.മാതാവിനെ തള്ളിക്കളയുന്നതോടൊപ്പം പരിശുദ്ധാത്മാവിനെ നിരാകരിക്കുന്നവരുമാണെന്നു തെളിയുന്നു.പരിശുദ്ധാത്മാവിനെ പ്രാപിച്ചവര്‍ വി.മറിയത്തെ ഭാഗ്യവതി എന്നു വാഴ്ത്തും എന്നു സാരം.
                      വി.കന്യകമറിയാം ഭാഗ്യവതിയെന്നു പുകഴ്ത്തപെടുവാന്‍ യോഗ്യയായതു എങ്ങനെയാണെന്നാണു അതിനു മുമ്പും പിന്‍പും പറഞ്ഞിരിക്കുന്നതു. വി.മറിയാമിന്റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുകയും ആത്മാവു രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുകയും ചെയ്തതിനാല്‍, കര്‍ത്താവിന്റെ ദാസിയായി സ്വയം സമര്‍പ്പിച്ച ദാസിയുടെ താഴ്ച( താഴ്മ)യെ കടാക്ഷിക്കുകയും വലിയവ ചെയ്കയും ചെയ്തിരിക്കുന്നു. അതുകൊണ്ടു വി.മാതാവു എല്ലാ തലമുറകളിലും ഭാഗ്യവതി എന്നു വാഴ്ത്തപ്പെടും. വി.മറിയാമിനെ ഭാഗ്യവതി എന്നു വാഴ്ത്തുകയും മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു ആ ജീവതം സ്വജീവിതത്തില്‍ പകര്‍ത്തി,.മറിയമിനെ പോലെ സ്വയം സമര്‍പ്പിച്ചു ജീവിതം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ കരുണ തലമുറതലമുറയോളം ഇരിക്കും എന്ന വാഗ്ദത്തമാണു പിന്നെ നാം വായിക്കുന്നതു. അതു ജീവിത്തില്‍ സാദ്ധ്യമാകുവാന്‍ ആ മദ്ധ്യസ്ഥത ഇടയാകണം.

വി.ലൂക്കോഃ 2;1-20.

                  യേശു ഈ ഭൂമിയില്‍ പിറന്നുവീണതു എപ്രകാരമായിരുന്നു എന്നാണു ഈ ഭാഗത്തു പറഞ്ഞിരിക്കുന്നതു. അവിടെ രണ്ടു സന്ദര്‍ഭങ്ങളില്‍ മാത്രമേ വി.മറിയത്തിന്റെ പേരു പരാമര്‍ശിക്കപ്പെട്ടിട്ടുള്ളു. അതാകട്ടെ മുകളില്‍ ചിന്തിച്ച വേദഭാഗങ്ങളില്‍ കാണുന്നതു പോലെ വി.മറിയാമിന്റെ മഹത്വത്തെ വെളിവാക്കുന്നവയല്ല. എങ്കിലും നേരത്തെ ചിന്തിച്ച ചില കാര്യങ്ങളുടെ ചില തെളിവുകള്‍ ഇവിടെ ദര്‍ശിക്കുവാന്‍ കഴിയും. ആദ്യഭാഗത്തു വി.മറിയാമിനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ വി.ലൂക്കോഃ 2;4,''അങ്ങനെ യൗസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറേത്തു പട്ടണം വിട്ടു.'' വി.മറിയം വി.യൗസേഫിന്റെ ഭാര്യയാണെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. യഹൂദനിയമപ്രകാരം വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല്‍ അവര്‍ ഭാരാഭര്‍ത്താക്കന്മാരായി കഴിഞ്ഞു. പിന്നെ വേര്‍പിരിയണമെങ്കില്‍ വിവാഹമോചനം നേടണം.യൗസേഫു വി.മറിയാമിനെ രഹസ്യമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചെങ്കിലും കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു സത്യം അറിയിച്ചപ്പോള്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ ഭാര്യയായി സ്വീകരിച്ചു എന്നു വി.മത്തായി ഒന്നാമദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടു. എന്നാല്‍ ചിലര്‍ വി.കന്യകമറിയം നിത്യകന്യകയാണു എന്നതിനു തെളിവായി വി.യൗസേഫിനു ഒരു രക്ഷാകര്‍ത്താവിന്റെ സ്ഥാനം മാത്രമേയുള്ളു എന്നു അഭിപ്രായപ്പെടുന്നു.. യേശുവിന്റെ ജനനശേഷം വി.മറിയയുടേയും യേശുവിന്റേയും സംരക്ഷണത്തിനു ആവശ്യമായ അറിയിപ്പുകള്‍ വി.യൗസേഫിനാണു ലഭിച്ചതു എന്നതു ഒരു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. വി.മറിയാമിന്റേയും  മകന്‍ യേശുവിന്റേയും കാര്യങ്ങള്‍ ഒരു ഭര്‍ത്താവിന്റേയും ഒരു പിതാവിന്റേയും ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുയാണു വി.യൗസേഫു ചെയ്തതു. അതിനുവേണ്ട അറിയിപ്പുകളാണു സ്വപ്നത്തില്‍ യൗസേഫിനു ലഭിച്ചതു.
               രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍ കാത്തിരുന്ന ഇടയന്മാരോടു ദൂതന്‍ സുവാര്‍ത്ത അറിയിച്ചതു അനുസരിച്ചു ശിശുവിനെ കണ്ടതിനെ കുറിച്ചു വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതു, നേരത്തെ പറഞ്ഞ ഒരുകാര്യം വെളിവാക്കുന്നു. വി.ലൂക്കോഃ 2;16 'വര്‍ ബദ്ധപ്പെട്ടു ചെന്നു , മറിയയേയും യോസഫിനേയും പശുത്തൊട്ടിയില്‍ കിടക്കുന്ന  ശിശുവിനേയും കണ്ടു. യേശുവിനോടു ചേര്‍ത്തു മാത്രമേ വി.കന്യകമറിയത്തെ സഭ കാണുന്നള്ളു എന്നതു നേരത്തെ പറഞ്ഞതാണല്ല. അതു ഇവിടെയും വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു.
മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചു കൊണ്ടിരുന്നു.വി.ലൂക്കോഃ 2;19 എന്നതും വി.മറിയത്തിന്റെ മഹത്വമാണു വെളിവാക്കുന്നതു.

വി.ലൂക്കോഃ 2;22-39.

             മോശെയുടെ ന്യായപ്രമാണപ്രകാരം വി.മറിയാമിന്റെ  ശുദ്ധീകരണകാലം തികഞ്ഞപ്പോള്‍ കടിഞ്ഞൂലായ ആണൊക്കെയും കര്‍ത്താവിനു വിശുദ്ധമായിരിക്കണം എന്നതിനാല്‍ യാഗം കഴിക്കാനായി ശിശുവായ യേശുവുമായി അവര്‍ യെരൂശലേമിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ , നീതിമാനും യിസ്രായേലിന്റെ വീണ്ടടുപ്പിനായി കാത്തിരുന്നവനും ക്രിസ്തുവിനെ കാണാതെ മരിക്കയില്ല എന്ന പരിശുദ്ധാത്മാവിന്റെ അരുളപ്പാടു ലഭിച്ചവനുമായ ശിമ്യോന്‍ യേശുവിനനെ കരങ്ങളില്‍ എടുത്ത സംസാരിക്കുന്നു. ദേവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രര്‍ത്ഥനയോടു രാവും ആരാധിച്ചു പോന്ന ഹന്നാ എന്ന പ്രവാചകിയും യേശുവിനെ കുറിച്ചു പ്രസ്താവിച്ചു. വി.മറിയാമിനെ സംബന്ധിച്ച ഒന്നുരണ്ടു വസ്തുതകള്‍ ഇവിടെയും കാണുന്നുണ്ടു.
                   കടിഞ്ഞൂലായ ആണൊക്കെയും  കര്‍ത്താവിനു വിശുദ്ധം ആയിരിക്കേണം എന്നു കര്‍ത്താവിന്റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതു പോലെ അവനെ കര്‍ത്താവിനു അര്‍പ്പിപ്പാനും....എന്നു പറഞ്ഞിരിക്കുതാണു ഒന്നമത്തെ കാര്യം. അവിടെ യേശുവിനെ കുറിച്ചു 'കടിഞ്ഞൂലായ ആണു' എന്നു പറഞ്ഞിരിക്കുന്നതു ചിലരില്‍ തെറ്റുദ്ധാരണ ഉളവാക്കുന്നു. യേശു കടിഞ്ഞൂല്‍ പുത്രനായത കൊണ്ടു വി.ലൂക്കോഃ7 ല്‍ പറയുന്നതു പോലെ ആദ്യജാതനാണെന്നും അതിനുശേഷം വി.കന്യകമറിയാമിനു മക്കള്‍ ജനിച്ചു എന്നാണു അതിനു അര്‍ത്ഥമെന്നും അതിനാല്‍ വി.മറിയം നിത്യകന്യകയല്ലെന്നും ചിലര്‍ വാദിക്കുന്നു. കടിഞ്ഞൂല്‍പുത്രന്‍,ആദ്യജാതന്‍ എന്നീ പ്രയോഗങ്ങള്‍ക്കു പിന്നീടു മക്കളുണ്ടായി എന്നു അര്‍ത്ഥമുണ്ടെന്നു പറയുവാന്‍ കഴിയുകയില്ല എന്നു നാം ചിന്തിച്ചതാണല്ലോ.
                  വി.മറിയാമിനോടു 'നിന്റെ സ്വന്തപ്രാണനില്‍കൂടിയും ഒരു വാള്‍ കടക്കും' എന്നു ശിമ്യോന്‍ പരിശുദ്ധാത്മാവില്‍ പറഞ്ഞതാണു വി.കന്യകമറിയാമിനെ കുറിച്ചുള്ള അടുത്ത പരാമര്‍ശം. മിശിഹാതമ്പുരാല്‍ മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി കാല്‍വറികുരിശില്‍ കിടന്നു മരിക്കുന്നതു കാണേണ്ടി വരുന്നതിനെ കുറിച്ചാണു ശിമ്യോന്‍ പറഞ്ഞതു. അപ്പോള്‍ മാതാവിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും. അതു ആക്ഷരീകാര്‍ത്ഥിത്തിലല്ല, അതിവേദനെയാണു സൂചിപ്പിക്കുന്നതെന്നുംആരുംസമ്മതിക്കും.നിരപരാധിയായ  തന്റെ ഏകജാതനായ പുത്രന്‍ 33.5 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ നിഷ്ഠുരന്മാരാല്‍ വധിക്കപ്പെടുന്നതു കണ്ടാല്‍ ഏതൊരു മാതാവിന്റെ ഹൃദയമാണു അതിവേദനയില്‍ മുഴുകാത്തതു. ശിമ്യോന്റെ വാക്കുകള്‍ ഭാവനയില്‍ കണ്ടു ചിലര്‍ വാള്‍ തുളച്ചു കയറിയിരിക്കുന്ന ഹൃദയം വെളിയില്‍ കാണുന്ന മാതാവിന്റെ ചിത്രം വരച്ചിട്ടുണ്ടു. എന്നാല്‍ ഓര്‍ത്തഡോക്സുസഭ ആ ചിത്രം അംഗീകരിക്കുന്നില്ല എന്നു അറിഞ്ഞിരിക്കണം. ഹൃദയത്തില്‍ കൂടി ഒരു വാള്‍ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വേദന വാഗാതീതമാണു. അത്രമാത്രം അതികഠിനമായ ദുഃഖം അനുഭവിച്ച ഒരു സ്ത്രീയെയാണു ഭാഗ്യവതി എന്നു തലമുറകള്‍ പുകഴ്ത്തുന്നതു എന്നു കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ പ്രതിഷ്ഠിച്ച ഭാഗ്യാവസ്ഥയുടെ നിര്‍വ്വചനം കടപുഴകി വീണു പോകുന്നു. വി.മാതാവിന്റെ ഭാഗ്യാവസ്ഥയെ  നമ്മുടെ ഭാഗ്യാവസ്ഥയെ കുറിച്ചുള്ള സങ്കല്പം എത്രമാത്രം താഴ്ന്ന നിലവാരമാണു പുലര്‍ത്തുന്നതെന്നു ബോദ്ധ്യമാകും.നമ്മുടെ നിഘണ്ടുവില്‍ ഭാഗ്യം എന്തു അര്‍ത്ഥമാണു നല്‍കിയിരിക്കുന്നതു. അവിടെ ദുഃഖത്തിനു എന്തെങ്കിലും സ്ഥാനം കല്പിച്ചിട്ടുണ്ടോ? ഭാഗ്യത്തിന്റെ വിപരീതപദമായിട്ടായിരിക്കും ദുഃഖം നാം എഴുതി ചേര്‍ക്കുക. അവിടെ ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന കര്‍ത്താവിന്റെ ഭാഗ്യവര്‍ണ്ണന പൊരുത്തപ്പെടാതെ പോകുന്നു. നമ്മുടെ കര്‍ത്താവു തന്റെ പര്‍വ്വതപ്രസംഗത്തില്‍ പറഞ്ഞ ഭാഗ്യാവസ്ഥകള്‍ വി.മാതാവിനെ മനസ്സില്‍  കണ്ടുകൊണ്ടായിരുന്നോ എന്നു സംശയിച്ചാല്‍ തെറ്റു പറയുവാന്‍ കഴിയുകയില്ല. ഇവിടെയാണു വി.കന്യകമറിയം അനന്യയായി, ഭാഗ്യവതിയായി, ഉന്നതശീര്‍ഷയായി നിലകൊള്ളുന്നതു. ആ സ്ഥാനം വി.മാതാവിനല്ലതെ ആര്‍ക്കും ലഭിക്കുന്നതല്ല.

വി.ലൂക്കോഃ 2; 41-51.

                       യേശുവിനു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ വി.യൗസേഫും മയിയാമും യേശുവും കൂടി യെരൂശലേം ദേവാലയത്തില്‍ പതിവുപോലെ പെരുന്നാളില്‍ സംബന്ധിച്ചതാണു ഇവിടെ പ്രതിപാദിച്ചിരിക്കുന്നതു. നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ട പലനല്ല സന്ദേശങ്ങളും ഈ സംഭവം നമുക്കു പകര്‍ന്നു തരുന്നുണ്ടു. അതൊന്നും ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ വി.മാതാവിനോടു ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ മാത്രം നമ്മുടെ ചിന്ധയ്ക്കു വിഷയമാക്കുന്നു. ദേവാലയത്തിലെ പെരുന്നാളില്‍ സംബന്ധിച്ചു തിരികെ പോകുമ്പോള്‍ മകനായ യേശുകൂടെയില്ലായിരുന്നു. അതു തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ തിരികെ പോയി യേശുവിനെ കൂട്ടിക്കൊണ്ടു ഭവനത്തിലേക്കു പോയി. നേരത്തെ നാം ചിന്തിച്ചതുപോലെ കന്യകമറിയം തനിയയല്ല, യേശുവും കൂടെയുള്ളപ്പോഴാണു അവള്‍ ഭാഗ്യവതി ആകുന്നതു, വി.ദൈവമാതാവാകുന്നതു; യൗസേഫു വി.യൗസേഫു ആകുന്നതു. യേശുവിനെ കൂടാതെയുള്ള ഒരു ജീവിതം അവര്‍ക്കു സാദ്ധ്യമായിരുന്നില്ല. 'മകനേ, ഞങ്ങളോടു നീ ഇങ്ങനെ ചെയ്തു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചു കൊണ്ടു നിന്നെ തിരഞ്ഞു എന്ന വി.മാതാവിന്റെ പരിഭവവാക്കുകള്‍ അതു വെളിവാക്കുന്നു.
                         എന്നാല്‍  മാതാവിനു യേശു നല്‍കിയ മറുപടി,  'നിന്റെ അപ്പനും ഞാനും' എന്ന അവകാശവാദത്തെ എതിര്‍ത്തു തള്ളിക്കളകയായിരുന്നു എന്നു തോന്നാം. നേരത്തെ പറഞ്ഞിട്ടുള്ളതു ഇവിടെയും പ്രസക്തമായതിനാല്‍ ആവര്‍ത്തിക്കുന്നു. വിശ്വാസത്തോടെയും ആത്മനിറവോടെയുമുള്ള ഒരു പുനഃവായനയില്‍ യേശു ആ അര്‍ത്ഥത്തില്‍ അല്ല പറഞ്ഞതു എന്നു തിരിച്ചറിയുവാന്‍ കഴിയും. താന്‍ വി.യൗസേഫിന്റേയും( അങ്ങനെയാണല്ലോ അറിയപ്പെടുന്നതു,വി.മാതാവു അങ്ങനെയാണു പറഞ്ഞതും.) വി.മറിയയുടേയും മകനായ മനുഷ്യപുത്രന്‍ മാത്രമല്ല; അതോടൊപ്പം ദൈവപുത്രനുമാണെന്നുള്ള വലിയ ദൈവികസത്യം യേശു പ്രഘോഷിക്കുകയാണു ചെയ്തതു. അല്ലാതെ വി.യൗസേഫിനേയും വി.കന്യകമറിയത്തിനേയും നിരാകരിക്കുകയോ തള്ളിക്കളകയോ ആയിരുന്നില്ല. മറിച്ചു, താന്‍ ദൈവപുത്രനാണെന്നു വെളിപ്പെടുത്തുന്നതിലൂടെ അവരുടെ മഹത്വം ഉയര്‍ത്തുകയാണു ചെയ്തതു.അവര്‍ സാധാരണക്കാരേപ്പോലെ ഒരു സാധാരണ മനുഷ്യപുത്രന്റെ മാതാപിതാക്കളല്ല, ദൈവപുത്രന്റെ മാതാവു എന്ന വലയ പദവിയിലേക്കു ഉയര്‍ത്തുകയാണു യേശു ഇതിലൂടെ നിര്‍വ്വഹിച്ചതു. യേശു പറഞ്ഞ മറുപടി ഒന്നു കൂടെ ശ്രദ്ധിക്കുകഃ ''എന്നെ തിരയുന്നതു എന്തിനു? എന്റെ പിതാവിനുള്ളതില്‍ ഞാന്‍ ഇരിക്കേണ്ടതു എന്നു നിങ്ങള്‍ അറിയുന്നില്ലയോ.' പ്രഥമശ്രവണത്തില്‍, ഇനിയും നിങ്ങളോടൊപ്പം നിങ്ങളുടെ ഭവനത്തില്‍ പാര്‍ക്കുന്നില്ലെന്നും, എന്റെ ഭവനമായ ദൈവഭവനത്തിലാണു പാര്‍ക്കുവാന്‍ പോകുന്നതു എന്നും ആണു പറഞ്ഞതു എന്നു തോന്നും. എന്നാല്‍ 51-ാം വാക്യത്തില്‍ 'പിന്നെ അവന്‍ അവരോടു കൂടെ ഇറങ്ങി നസ്രേത്തില്‍ വന്നു അവര്‍ക്കു  കീഴടങ്ങിയിരുന്നു.' എന്നു പറഞ്ഞതു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ അതിനു മറ്റൊരു അര്‍ത്ഥമാണു ഉള്ളതു എന്നു വെളിവാകുന്നു. അതെന്താണെന്നു അറിയണമെങ്കില്‍ അതിന്റെ ഇംഗ്ളീഷു  പരിശോധിക്കണം. King James versionല്‍ ഇങ്ങനെയാണു കാണുന്നതു.'And he said unto them, How is it that ye sought me? wist ye not that I must be about my Father's business?'' പിതാവിന്റെ ഭവനത്തില്‍ പാര്‍ക്കണമെന്നല്ല,എന്റെ പിതാവു എന്നെ അയച്ചിരിക്കുന്നതിനു ഒരു ഉദ്ദേശമുണ്ടെന്നും അതു നിര്‍വ്വഹിച്ചേ മതിയാകൂ എന്നുമാണു അതിന്റെ അര്‍ത്ഥം. അതിനു നിങ്ങള്‍ തടസ്സമാകരുതു എന്നു കൂടെ അനര്‍ത്ഥമുണ്ടെന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്നിട്ടും ദൗത്യനിര്‍വ്വഹണം ഉടനെ ആരംഭിക്കാതെ അവരോടൊപ്പം പോയതു  എന്തു കൊണ്ടു എന്ന ചോദ്യം പ്രസക്തമാണു. വി.യോഹന്നാന്റെ സുവിശേഷത്തില്‍ കാനാവിലെ കല്യാണവിരുന്നില്‍  യേശു മാതാവിനോടു പറഞ്ഞ, ' എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല 'വാക്കുകളില്‍ അതിന്റെ ഉത്തരം കാണാം. അതിനു പതിനെട്ടു വര്‍ഷം കൂടെ വേണ്ടി വന്നു. നിങ്ങള്‍ അറിയുന്നില്ലയോ എന്ന ചോദ്യത്തില്‍ നിങ്ങള്‍ രണ്ടു പേരോടും ദൂതന്‍ ഇതു മുന്നമേ പറഞ്ഞിട്ടുള്ളതാണെല്ലോ എന്ന ഓര്‍മ്മപ്പെടുത്തലാണു കാണുന്നതു.ഇവിടെ, വി.യൗസേഫും വി.മറിയാമും യേശുവിന്റെ  ദൗത്യനിര്‍വ്വഹണത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു എന്നണു വെളിപ്പെടുന്നതു.
           വി.ലൂക്കോസും വി.കന്യകമറിയാമിനു കൊടുക്കേണ്ട സ്ഥാനം നല്‍കിയിട്ടുണ്ടു എന്നാണു ഈ ചിന്തകളിലൂടെ വെളിവാകുന്നതു.

വി.മറിയം യോഹന്നാന്റെ സുവിശേഷത്തില്‍.

വി.യോഹഃ2;1-12, 19;25-27.

              വി.യോഹന്നാന്റെ സുവിശേഷത്തില്‍ രണ്ടു സന്ദ ര്‍ഭത്തില്‍ മാത്രമേ വി.കന്യകമറിയാം പ്രത്യക്ഷപ്പെടുന്നുള്ളു. പക്ഷെ മറ്റു സുവിശേഷങ്ങളിലേതിനേക്കാള്‍ അധികം വി.കന്യകമറിയാമിന്റെ മഹത്വം വെളിപ്പെടുന്നതു വി.യോഹന്നാന്റെ സുവിശേഷത്തിലാണു.  മറ്റു സുവിശേഷകര്‍ പറയാതിരുന്ന ഈ സംഭവങ്ങള്‍ വി.യോഹന്നാന്‍ മാത്രം രേഖപ്പെടുത്തിയതു എന്തുകൊണ്ടു എന്നു മനസ്സിലാക്കുമ്പോഴാണു അതിന്റെ പ്രാധാന്യം വെളിപ്പെടുന്നതു. വി.യോഹന്നാന്റെ സുവിശേഷം വേറിട്ടു നില്ക്കുന്ന ഒന്നാണു. മറ്റു സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ളതു അധികവും ഇതില്‍ കാണുന്നില്ല. അവരുടെ സുവിശേഷങ്ങളില്‍ പറഞ്ഞിട്ടില്ലാത്തതാണു ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നതു.എന്തുകൊണ്ടാണു വി.യോഹന്നാന്‍ അങ്ങനെ ചെയ്തതു എന്നു ചോദിച്ചാല്‍,അതിനുത്തരം കണ്ടെത്തുവാന്‍ കഴിയും. വി.യോഹന്നാന്റെ സുവിശേഷമാണു അവസാനം രചിക്കപ്പെട്ടതു. മറ്റു മൂന്നു സുവിശേഷങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ടു. അതില്‍ പറഞ്ഞിട്ടുള്ളതെല്ലാം വീണ്ടും പറയേണ്ട ആവശ്യമില്ല എന്നതുകൊണ്ടാണു അവ തന്റെ സുവിശേഷത്തില്‍ നിന്നു ഒഴിവാക്കിയതു. അതു സംഭവിച്ചിട്ടില്ലാത്തതോ, പ്രാധാന്യം അര്‍ഹിക്കാത്തതോ ആയിട്ടല്ല. ഒരുപക്ഷെ  വി.യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളവ പ്രാധാന്യം അര്‍ഹിക്കുന്നവയും അവയോടു കൂട്ടി ചേര്‍ക്കേണ്ടവയുമാണെന്നു അദ്ദേഹത്തിനു ഉത്തമ ബോദ്ധ്യമുള്ളതു കൊണ്ടുമാകാം അങ്ങനെ ചെയ്തതു. തന്റെ സുവിശേഷത്തിന്റെ അവസാനത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു വാക്യങ്ങള്‍ അതിനു മതിയായ തെളിവുകളിണു. ഒന്നു വി.യോഹഃ 21;25.' യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി  എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു. രണ്ടു. 'ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു.'വി.യോഹഃ20;30.
                 ഇങ്ങനെ അവര്‍ പറഞ്ഞ കാര്യങ്ങള്‍ വിട്ടു കളഞ്ഞിട്ടു പറയാത്ത കാര്യങ്ങള്‍ പറഞ്ഞതിനുമുള്ള പ്രധാന കാരണം അടുത്ത വാക്യത്തില്‍ നമുക്കു വായിക്കാം.വി.യോഹഃ 20;31.'എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നുമാണു ഇതു എഴുതിയിരിക്കുന്നു.' വി.യോഹന്നന്‍ എഴുതിയതു മാത്രമേ വിശ്വാസിത്തിലേക്കു നയിച്ചു നിത്യജീവന്‍ ഉണ്ടാകു എന്നാണു ഇതിന്റെ അര്‍ത്ഥമെന്നു തോന്നാം.എന്നാല്‍ ഇതിനു തൊട്ടു മുമ്പു രേഖപ്പെടുത്തിയിരിക്കുന്നതു കൂടെ ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍, മറ്റു സുവിൂരേഖപ്പെടുത്തിയിരിക്കുന്നതിനോടു ഇതു കൂടെ ചേരുമ്പോള്‍ മാത്രമേ പൂര്‍ണ്ണത ഉണ്ടാകൂ എന്നാണു വി.യോഹന്നാന്‍ ഉദ്ദേശിച്ചതു എന്നു മനസ്സിലാകും.മറ്റു സുവിശേഷങ്ങളില്‍, പ്രത്യേകിച്ചു വി.മത്തായിയുടേയും വി.ലൂക്കോസിന്റേയും സുവിശേഷത്തില്‍ പ്രതിപാദിച്ചിരിക്കുന്ന യേശുക്രിസ്തുവിന്റെ ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങള്‍ യേശു ദൈവപുത്രന്‍ ആണെന്നതിന്റെ വ്യക്തമായ തെളിവാണു. അതു വിട്ടുകളഞ്ഞാല്‍ എങ്ങനെയാണു അതു പൂര്‍ണ്ണമാകുക. സമവീക്ഷണസുവിശേഷങ്ങള്‍ വെളിപ്പെടുത്തിയ യേശു ദൈവപുത്രന്‍ ആണെന്ന സത്യം പൂര്‍ണ്ണമാകുന്നതു വി.യോഹന്നാന്റെ സുവിശേഷത്തിലൂടെ ആണു എന്നു സാരം. ഇവിടെയാണു നമ്മുടെ ചിന്താവിഷയം പ്രസക്തമാകുന്നതു. യേശു ദൈവപുത്രന്‍ ആണെന്നു വെളിവാകണമെങ്കില്‍ വി.കന്യകമറിയാമിന്റെ സാന്നിദ്ധ്യം അനിവാര്യമാണു. ആ വിശുദ്ധ കന്യകമറിയം വി.ദൈവമാതാവാണെന്നും, അവള്‍ ഭാഗ്യവതിയാണെന്നും, വി.മാതാവിന്റെ സ്ഥാനം എന്താണെന്നും പൂര്‍ണ്ണമായി വെളിപ്പടുന്നതു വി.യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്ന,നമ്മുടെ ചിന്തയ്ക്കു വിഷയമായിരിക്കുന്ന ഈ രണ്ടു വേദഭാഗങ്ങളിലൂടെയാണു. അതിനാല്‍ ആ രണ്ടു വേദഭാഗങ്ങളിലേക്കു നമ്മുടെ ചിന്ത തിരിച്ചു വിടാം.

വി.യോഹഃ 2;1-12, 19; 25-27.

                ഈ രണ്ടു വേദഭാഗങ്ങളും ആദ്യ അദ്ധ്യായത്തില്‍ ചിന്തിച്ചതാണു. അതില്‍ വി.യോഹഃ 2;1-12 കാനാവിലെ കല്യണമാണു പ്രതിപാദിച്ചിരിക്കുന്നതു. അതിനെ കുറിച്ചു അവിടെ വിശദമായി ചിന്തിച്ചു കഴിഞ്ഞതാണു. വി.യോഹഃ 19; 25-27 ല്‍ കാല്‍വറികുരിശില്‍ വച്ചു കര്‍ത്താവു പറഞ്ഞ രണ്ടു കാര്യങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നതു. ഇതും ചിന്തയ്ക്കു വിഷയീഭവിച്ചതാണു. ഈ രണ്ടു വേദഭാഗങ്ങളെ കുറിച്ചും  ആദ്യ അദ്ധ്യായത്തില്‍ വിശദമായി ചിന്തിച്ചതാകയാല്‍ അങ്ങനെയുള്ള ആ കാര്യങ്ങള്‍ ഇവിടെ ഒഴിവാക്കുന്നു. എങ്കിലും അവിടെ പറഞ്ഞ കാര്യങ്ങള്‍ സൂചിപ്പിച്ചും, അവിടെ ചിന്തയ്ക്കു വിഷയീഭവിക്കാതിരുന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ഈ ചിന്തകള്‍ക്കു വിരാമിടുന്നു.
                    കാനാവിലെ കല്യണവിരുന്നില്‍ കര്‍ത്താവു പ്രവര്‍ത്തിച്ച അത്ഭുതം വെളിവാക്കുന്ന വി.മറിയാമിന്റെ മഹത്വമാണു അവിടെ നാം ചിന്തിച്ചതു. ഒന്നാമതു വി.മാതാവിന്റെ മകനോടുള്ള അപേക്ഷയുടെ സവിശേഷതകള്‍ ആണു ചിന്തിച്ചതു. തന്നോടു അടുപ്പമുള്ളവരുടെ ആവശ്യങ്ങളെയും കുറവുകളെയും പ്രശ്നങ്ങളെയും കണ്ടറിഞ്ഞു, അവര്‍ പറയാതെതന്നെ തന്റെ മകനോടു പറഞ്ഞു പരിഹരിക്കുന്ന സ്നേഹമയിയായ ഒരു മാതാവിന്റെ ചിത്രമാണു നാം അവിടെ ആദ്യം ദര്‍ശിക്കുന്നതു. അവിടെനിന്ന ശുശ്രൂഷകരോടു 'അവന്‍ എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്വീന്‍  എന്ന പറഞ്ഞതില്‍ , തന്റെ അപേക്ഷ മകന്‍ തള്ളിക്കളകയില്ല എന്ന വി.മാതാവിന്റെ ഉറച്ച വിശ്വാസവും,വിലദൈവമാതാവിന്റെ മദ്ധസതയുടെ പ്രാധാന്യവും വെളിവാകുന്നു. സ്ത്രീയേ എന്നുള്ള സംബോധന നിരാകരണമല്ല വി.മാതാവിന്റെ മഹത്വമാണു വെളിവാക്കിയതു എന്നും അവിടെ നാം  ചിന്തിച്ചു. കുരിശില്‍ കിടന്നുകൊണ്ടു സ്ത്രീയേ എന്നു വിളിച്ചതും ഈ സത്യം വിളിച്ചോതുന്നതായി നാം ചിന്തിച്ചു. എനിക്കും നിനക്കും തമ്മില്‍ എന്നതില്‍, തമ്മില്‍ എന്നതു തര്‍ജ്ജുമയില്‍ വന്ന പിഴവാണെന്നും, അതു ഒഴിവാക്കിയാല്‍ അതിനു നിരാകണത്തിന്റെ അര്‍ത്ഥമല്ല, അംഗീകാരമായിട്ടാണു കാണേണ്ടതെന്നും നാം ചിന്തിച്ചു കഴിഞ്ഞതാണു.
                    കാനാവിലെ കല്യണവിരുന്നില്‍ വി.മാതാവിന്റെ മഹത്വം വെളിവാകുന്നതു കുരിശിലെ കര്‍ത്താവിന്റെ മൊഴിയില്‍ എങ്ങനെ പ്രകടമാകുന്നു എന്നു നാം കണ്ടുവെങ്കിലും വി.യോഹഃ 19;25-29 വി.മാതാവിനെ കുറിച്ചുള്ള മറ്റൊരു വലിയ രഹസ്യം വെളിവാക്കുന്നുണ്ടു. 'യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടുഃ സ്ത്രീയേ, ഇതാ നിന്റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടുഃ ഇതാ, നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴിക മുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു.' ഈ വാക്കുകളില്‍, യേശു വി.കന്യകമറിയാമിനെ അമ്മയായി തന്നെയാണു കണ്ടിരുന്നതെന്നും, അമ്മയ്ക്കു നല്‍കേണ്ട സ്നേഹവും കരുതലും നല്‍കിയിരുന്നു തന്റെ മരണശേഷവും അതു തുടരുമെന്നും തുടരണമെന്നും നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുമെന്നും, യേശുവിനു വേറെ സഹോദരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഉള്ളതിനു ഇതു തെളിവാണെന്നും നാം നേരത്തെ കണ്ടതാണു. എന്നാല്‍ ഇതു മറ്റൊരു വലിയ സത്യം കൂടെ വെളിവാക്കുന്നു. യേശു വി.മാതാവിനെ തന്റെ കാലശേഷം, തന്റെ നയിക്കുവാനായി ചുമതലപ്പെടുത്തിയ ശിഷ്യന്മാരില്‍ ഇളയവനും താന്‍ സ്നേഹിച്ചവനുമായ വി.യോഹന്നാനെ ഏല്പിച്ചതില്‍, ഒരു വ്യക്തി എന്നതിലുപരി വി.സഭയുടെ പ്രതിനിധി അഥവാ പ്രതിപുരുഷന്‍ എന്ന നിലയിലാണു ഏല്പിച്ചതു എന്നതാണു  സത്യം. അതുപോലെ വി.യോഹന്നാനെ വി.മാതാവിന്റെ കരങ്ങളില്‍ മകനായിട്ടു ഏല്പിച്ചപ്പോള്‍, സഭാമക്കളെ സ്വന്തം മക്കളായിട്ടും തന്റെ സഹോദരങ്ങളായിട്ടും കാണുകയും സ്വീകരിക്കുകയും ചെയ്യണമെന്നാണു യേശുക്രിസ്തു അര്‍ത്ഥമാക്കിയതു. തന്റെ അടുക്കല്‍ ഇരിക്കുന്നവരെ നോക്കി ദൈവ ഇഷ്ടം പ്രമാണിക്കുന്നവരെ അമ്മയും  സഹോദരന്മാരുമായി വിശേഷിപ്പിച്ചതു  ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ അതു സത്യമാണെന്നു ബോദ്ധ്യമാകും. അതുകൊണ്ടാണു വി.സഭ വി.കന്യകമറിയാമിനെ മാതാവായി കണ്ടു വിശ്വസിക്കുന്നതും, ഒരു മാതാവിന്റെ വാത്സല്യവും കരുതലും തങ്ങളോടു ഉണ്ടു എന്നും വിശ്വസിച്ചു വി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുകയും ചെയ്യുന്നതു. മക്കള്‍ തങ്ങളുടെ ദുഃഖങ്ങളും പ്രശ്നങ്ങളും ആവശ്യങ്ങളും ആദ്യം അറിയിക്കുന്നതു അമ്മയോടാണല്ലോ. വി.ദൈവമാതാവിനേയും മദ്ധ്യസ്ഥതയേയും വി.സഭ അങ്ങനെയാണു കാണുന്നതു. സത്യവിശ്വാസികളും അങ്ങനെ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യണമെന്നു  ഈ വേദഭാഗം ഉദ്ബോധിപ്പിക്കുന്നു.

വി.കന്യകമറിയം അപ്പോസ്തോല പ്രവൃത്തികളില്‍.

അപ്പോഃ 1;12-14.

        'അവര്‍ യെരുശലേമിന്നു  സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവുമലവിട്ടു യെരുശലേമിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി. പത്രോസു, യോഹന്നാന്‍, യാക്കോബു, അന്ത്രെയാസ്, ഫിലിപ്പോസ്, തോമസ്, ബര്‍ത്തൊലൊമയി, മത്തായി, അല്ഫായിയുടെ മകനായ യാക്കോബു, എരിവുകാരനായ ശിമോന്‍, യാക്കോബിന്റെ മകനായ യൂദാ ഇവര്‍ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു.'' അപ്പോസ്തോല പ്രവൃത്തികളില്‍ വി.മാതാവിനെ കുറിച്ചുള്ള  ഏകപരാമര്‍ശം ഇവിടെ മാത്രമാണു കാണുന്നതു. അതാകട്ടെ കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണ ശേഷം ശിഷ്യന്മാരും അവരോടൊപ്പം സഭയായി കൂടി വന്നവരും വി.കന്യകമറിയാമിനു നല്‍കിയിരുന്ന സ്ഥാനം എന്തായിരുന്നു എന്നു വ്യക്‌തമാക്കുന്നു. അവര്‍ പ്രര്‍ത്ഥനയ്ക്കായിട്ടും ആരാധനയ്ക്കായിട്ടും ഒരുമനപ്പെട്ടു കൂടിയപ്പോള്‍ വി.മാതാവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു  എന്നണല്ലോ ഇതു വെളിവാക്കുന്നതു. വി.യോഹന്നാന്റെ സുവിശേഷത്തില്‍ വി.കന്യകമറിയാമിനെ അമ്മയായി യോഹന്നാനെ ഏല്പിച്ചതു വി.സഭയെ ഏല്പിക്കുക ആയിരുന്നു എന്നു ചിന്തിച്ചതു ശരിയായ നിഗമനമായിരുന്നു എന്നതിനു ഇതു മതിയായ തെളിവാണു. പിന്നീടു മാതാവിനെ കുറിച്ചു ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അവര്‍ കൂടിവന്നപ്പോഴെല്ലാം മാതാവും ഉണ്ടായിരുന്നു എന്നു ഈ വിവരണത്തില്‍ നിന്നു ഊഹിക്കാം. ഒരുപക്ഷെ വി.ദൈവമാതാവിന്റെ നിര്യാണം അപ്പോസ്തോല പ്രവൃത്തി രചിച്ചു കഴിഞ്ഞായതു കൊണ്ടായിരിക്കാം അതൊന്നും ഇതില്‍ രേഖപ്പെടുത്താതിരുന്നതു. വി.യോഹന്നാന്റെ സംരക്ഷണയില്‍ ആയിരുന്നു എങ്കിലും  അന്നത്തെ സഭ വി.കന്യകമറിയാമിനെ യേശുക്രിസ്തുവിന്റെ അമ്മയെന്ന ബഹുമതി നല്‍കി ബഹുമാനിച്ചിരുന്നു എന്നു 'യേശുവിന്റെ അമ്മ മറിയം' എന്നു ഇവിടെ പറഞ്ഞിരിക്കുന്നതില്‍ നിന്നു  ഊഹിക്കാവുന്ന

വി.കന്യകമറിയം പഴയനിയമത്തില്‍.

             വി.കന്യകമറിയാമിനെ കുറിച്ചുള്ള ചിന്തയുടെ വെളിച്ചത്തില്‍ പഴയനിയമ പുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ടുമൂന്നു കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയിലേക്കു കടന്നു വരും. വി.കന്യകമറിയാമിനെ കുറിച്ചു വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു ഭാഗവും അവിടെയില്ല എന്നതാണു ഒന്നാമത്തെ കാര്യം.എന്നാല്‍ വി.കന്യകമറിയാമിനെ വ്യക്തമായി സൂചിപ്പിക്കുന്ന ഒരു പ്രവചനം നമ്മുടെ ശ്രദ്ധയില്‍ പെടുന്നുമുണ്ടു. യെശയ്യാഃ 7;14ല്‍'അതുകൊണ്ടു കര്‍ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരുംഃ കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും ; അവന്നു ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും.' എന്ന പ്രവചനമാണതു. അതു ദൈവപുത്രന്റെ മനുഷ്യാവതാരത്തെ കുറിച്ചുള്ള ഒരു പ്രവചനമാണു. അവിടെ ജാതം ചെയ്തതു ദൈവപുത്രന്‍ തന്നെയാണെന്നതിന്റെ അടയാളമായിട്ടാണു കന്യകഗര്‍ഭം ധരിച്ചു എന്നു പറഞ്ഞിരിക്കുന്നതു. വി.മത്തായിയുടെ സുവിശേഷത്തില്‍ യേശുക്രിസ്തുവിന്റെ ജനനത്തെ കുറിച്ചു പറഞ്ഞപ്പോള്‍ വി.മത്തായി ഈ വാക്യം (വി.മത്താഃ1;22) ഉദ്ധരിച്ചതും വി.കന്യകമറിയാമില്‍ ജനിക്കുന്ന ശിശു യേശുക്രസ്തു തന്നെയാണു എന്നു തെളിയിക്കുവാന്‍ വേണ്ടിയാണു. ഈ രണ്ടു, വാക്യങ്ങളും ചേര്‍ത്തു വയ്ക്കുമ്പോള്‍ യെശയ്യാവു പറഞ്ഞതു വി.മറിയാമിനെ കുറിച്ചായിരുന്നു മനസ്സിലാകുകയും വി.മറിയാമിന്റെ മഹത്വം ഉയരുകയും ചെയ്യുന്നു.
                   ഇതുപോലെ വ്യക്തമായി പറഞ്ഞിട്ടില്ല എങ്കിലും  കന്യക മറിയമിനെ കുറിച്ചുള്ള അനവധി സൂചനകൾ പഴയ നിയമ പുസ്തകങ്ങളിൻ കാണുന്നുണ്ടു. പരിശുദ്ധ പിതാക്കന്മാര്‍ അനേകം ദൃഷ്ടാന്തങ്ങള്‍ അഥവാ മുന്‍കുറികള്‍ വി.വേദപ്സ്തകത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടു. അവയെല്ലാം ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ ദൃഷ്ടാന്തങ്ങള്‍ ആണെങ്കിലും, ദൈവത്തിന്റെ ഏകജാതനു ഈഭൂമിയില്‍ അവതരിക്കുവാന്‍ തന്റെ അമലോദരം നല്‍കിയ വി.കന്യകമറിയാമിന്റെ മുന്‍കുറികള്‍ കൂടെയാണു. നമ്മുടെ പൂർവ്വ പിതാക്കന്മാർ ആത്മനിറവോടെ വായിച്ചു മനസ്സിലാക്കിയ വി.മറിയമിനെ കുറിച്ചുള്ള സൂചനകൾ നമ്മുടെ ആരാധനകളിലും നമസ്കാരങ്ങളിലും ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകളിലും ഗാനങ്ങളിലും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ടു. അവയില്‍ പ്രാധാനപ്പെട്ടതു ചിലതു ചൂണ്ടിക്കണിച്ചു അടുത്ത ഭാഗത്തിലേക്കു കടക്കുന്നു. ഉല്പത്തി പുസ്തകത്തില്‍, അബ്രഹാം തന്റെ ഏകജാതനും വാഗ്ദത്തപുത്രനായ യിസഹാക്കിനെ യഹോവയുടെ കല്പനപ്രകാരം  ബലിയര്‍പ്പിക്കുവാനായി മോറിയാമലയില്‍ ചെന്നപ്പള്‍, മകനു പകരം യഹോവ ചൂണ്ടിക്കാണിച്ച ആടു കുടുങ്ങികിടന്ന മുള്‍പ്പടര്‍പ്പാണു ആദ്യം കാണുന്ന ദൃഷ്ടാന്തം. ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ ഉണ്ടു. യാക്കോബു ദര്‍ശിച്ച ഗോവണി ,ദൈവത്തിന്റെ ആലയം,   സ്വര്‍ഗ്ഗത്തിന്റെ വാതില്‍, മോശെ ദര്‍ശിച്ച എരിതീ എരിച്ചു കളയാത്ത മുള്‍മരം , മന്നാ നിക്ഷേപിച്ച ചെപ്പു, നിയമ പെട്ടകം, അഹറോന്റെ തളിര്‍ത്ത വടി, മനുഷ്യകരങ്ങള്‍ കൂടാതെ വെട്ടിയെടുക്കപ്പെട്ട പര്‍വതം,  അതിര്‍ കാണാത്ത ആഴം, വരണ്ട ഭൂമി അഥവാ വിതചെയ്യാത്ത വയല്‍, അതിര്‍ കാണാത്ത ആഴം, പനിനീര്‍പുഷ്പം, ദാവീദിന്റെ ഗോപുരം, സ്വര്‍ണ്ണഭവനം, സ്ഫടികഗോപുരം, ഉദയനക്ഷത്രം, ഹസ്കിയേല്‍ കണ്ട ക്രൂബേന്മാരുടെ രഥവും, അടയ്ക്കപ്പെടാത്ത വാതില്‍ , രണ്ടാമത്തെ ആകാശം, ജീവന്റെ മുന്തിരിക്കുല പുറപ്പെടുവിച്ച വാഴ്ത്തപ്പെട്ട മുന്തിരിത്തണ്ടു, വളരെ പ്രായം ചെന്ന കഴുകനെ പ്രസവിച്ച മാടപ്രാവു, ശ്ളേമോന്റെ റൂമാല്‍ ഇങ്ങനെ നീണ്ടു പോകുന്നു ആ ദൃഷ്ടാന്തങ്ങള്‍. ഇതെല്ലാം നമ്മെ മറ്റൊരു വലിയ സത്യത്തില്‍ കൊണ്ടെത്തിക്കുന്നു. അതു കൂടെ ചിന്തിച്ചു ഈ ഭാഗം ഉപസംഹരിക്കുന്നു.
                       പഴയനിയമ ചരിത്രത്തില്‍ നിന്നു വായിച്ചെടുക്കുവാന്‍ കഴിയുന്ന ഒരു യാഥാര്‍ത്ഥ്യമാണു ഇതു ,വെളിപ്പെടുത്തുന്നതു. ഉല്പത്തിപുസ്തകത്തില്‍ വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതിയായ ദൈവപത്രന്റെ മനുഷ്യാവതാരത്തിനുള്ള ഒരക്കത്തിന്റെ ചരിത്രമാണല്ലോ പഴയനിയമത്തില്‍ നാം വായിക്കുന്നതു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, സാത്താന്റെ വചനം കേട്ടു പ്രമാണിച്ചു പാപത്തെ പ്രസവിച്ച ഹവ്വായില്‍ നിന്നു ആരംഭിച്ചു ദൈവവചനം കേട്ടു അതു സ്വീകരിച്ചു പ്രമാണിച്ചു മനുഷ്യകുലത്തിന്റെ രക്ഷകനായ ദൈവപുതനെ ഗര്‍ഭം ധരിച്ചു പ്രസവിച്ച രണ്ടാം ഹവ്വായായ വി.കന്യകമറിയാമില്‍ എത്തിച്ചേരുന്ന ഒരു ചരിത്രമാണു പഴയനിയമം. ആ ചരിത്രം വി.കന്യകമറിയാമില്‍ എത്തിച്ചേരുന്നതു എങ്ങനെയെന്നു സംക്ഷിപ്തമായി ചിന്തിക്കം. ആദാമില്‍ നിന്നും ഹവ്വായില്‍ നിന്നും രണ്ടു പാരമ്പര്യങ്ങളാണു ഉടലെടുത്തതു. കായേന്റെ സന്തതികളും ശേത്തിന്റെ പിന്‍തലമുറക്കാരും. ആദാമിനു ശേത്തനു ശേഷം മക്കളുണ്ടായി എങ്കിലും അവരുടെ തലമുറകള്‍ക്കു വേദപുസ്തകചരിത്രത്തില്‍ വലിയ സ്ഥാനം നല്‍കിയിട്ടില്ല എന്നതു ശ്രദ്ധിക്കേണ്ടതാണു. നോഹയുടെ കാലമാകുമ്പോള്‍ ശേത്തിന്റെ വംശം നിലനില്ക്കുയും മറ്റെല്ലാവംശപാരമ്പര്യങ്ങളും അവസാനിക്കുകയും ചെയ്യുന്നു. നോഹിന്റെ സന്തതികളില്‍ ശേമിനെ വേര്‍തിരിക്കുകയും അവന്റെ പിന്‍തലമുറയുടെ ചരിത്രത്തിനു പ്രാധാന്യം കല്പിക്കുകയും ചെയ്യുന്നു. അവിടെ നിന്നു അബ്രഹാമില്‍ എത്തിച്ചേുരുമ്പോള്‍ ഒരു കുടുംബചരിത്രത്തിലേക്കു അതു ചുരുങ്ങുന്നു. മനുഷ്യചരിത്രം മുഴുവന്‍ പറയുകയായിരുന്നല്ല പഴയനിയമ ലക്ഷ്യം എന്നു ഇതു വ്യക്തമാക്കുന്നു.അബ്രഹാമില്‍ നിന്നു യാക്കോബില്‍ എത്തിച്ചേരുമ്പോള്‍ അതു യിസ്രായേല്‍ എന്ന ഒരു ജനതുടെ ചരിത്രമായി മാറുന്നു.അവിടെ നിന്നാണു പന്ത്രണ്ടു ഗോത്രങ്ങളും ദാവീദിന്റെ വംശവും ഉണ്ടാകുന്നതു. ആ വംശത്തില്‍പെട്ട യൗസേഫിന്റെ ഭാര്യയായ വി.മറിയാമില്‍ നിന്നു ദൈവപുത്രന്‍ ഭൂജാതനായ ചരിത്രമാണല്ലോ പഴയനിയമത്തില്‍ നാം കാണുന്നതു.വികന്യകമറിയാമില്‍ എത്തിച്ചേരുവാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു എന്നു കാണുമ്പോഴാണു വി.കന്യകമറിയാമിന്റെ മഹത്വം പൂര്‍ണ്ണമായി വെളിവാകുന്നതു.ആ സത്യമാണു വി.മത്തായിയും വി.ലൂക്കോസും യേശുവിന്റെ വംശാവലിയിലൂടെ വെളിവാക്കിയിരിക്കുന്നതു. വി.മത്തായി അബ്രഹാമില്‍ നിന്നു വി.മറിയയില്‍ എത്തിച്ചേര്‍ന്നതു എങ്ങനെയെന്നു പറഞ്ഞപ്പോള്‍ വി.ലൂക്കോസു ആദമില്‍ നിന്നു ആരംഭിച്ച മനുഷ്യകുലചരിത്രം വി.മറിയാമില്‍ വന്നു ചേരുന്നതായിട്ടാണു വിവരിച്ചിരിക്കുന്നതു. വി.മറിയാമിന്റെ മഹത്വമാണു ഈ വംശാവലികളും വ്യക്തമാക്കുന്നതു.

      അദ്ധ്യായം- മൂന്നു.

വി.കന്യകമറിയം സഭാചരിത്രത്തില്‍.

             സഭാചരിത്രം പഠിക്കുമ്പോള്‍ പരിശുദ്ധകന്യകമറിയാമിനെ ദൈവമാതാവായി കാണുകയും വിശ്വസിക്കുകയും മദ്ധ്യസ്ഥതയില്‍ അഭയപ്പെടുകയും  ചെയ്യുന്നവരേയും,  മഹത്വത്തെ അംഗീകരിക്കാത്തവരും, ദൈവമാതാവെന്ന വിശ്വാസത്തെ എതിര്‍ക്കുന്നവരും മദ്ധ്യസ്ഥത സ്വീകരിക്കാത്തവരും ആയ ചിലരേയും നമുക്കു കാണാന്‍ കഴിയും. എതിര്‍ക്കുന്നവര്‍ പരിശുദ്ധ കന്യകമറിയത്തെ കുറിച്ചു ആദ്യനൂറ്റാണ്ടുകളില്‍ ഒരു പരാമര്‍ശ്രവും കാണുന്നില്ല എന്നതിനാല്‍ അന്നു സഭയില്‍ വി.മറിയാമിനു ഇന്നു നല്‍കുന്നതു പോലെയുള്ള സ്ഥാനമൊന്നും നല്‍കിയിരുന്നില്ല എന്നാണു വാദിക്കുന്നതു. ഇവിടെ ഒന്നുരണ്ടു കാര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടു. അന്നു വി.ദൈവമാതാവിന്റെ വിശുദ്ധിയോ മഹത്വമോ മദ്ധ്യസ്ഥതയോ ഒരു വിവാദ വിഷയമായിരുന്നില്ല എന്നതാണു വി.മാതാവിനെ കുറിച്ചു പരാമര്‍ശം ഒന്നും കാണാതിരുന്നതിനു കാരണം.നേരത്തെ നാം വി.മറിയാമിനെ കുറിച്ചു പറഞ്ഞപ്പോള്‍ നമ്മുടെ  ചിന്തയ്ക്കു വിഷയമായ രണ്ടു വേദഭാഗങ്ങള്‍ ഇതിനോടു ബന്ധപ്പെടുത്തി  വിലയിരുത്തുമ്പോള്‍ ഈ വാദം അര്‍ത്ഥമില്ലാത്തതാണു എന്നു വ്യക്തമാകും. വി.യോഹഃ 19; 26-27, അപ്പോഃ 1;14എന്നിവയാണു ആ വേദഭാഗങ്ങള്‍. യേശു തന്റെ അമ്മയെ വി.യോഹന്നാന്റെ കരങ്ങളില്‍ ഇതു നിന്റെ അമ്മയാണെന്നു പറഞ്ഞു ഏല്പിച്ചതു തന്റെ സഭയെ തന്റെ കാലശേഷം നയിക്കുവാന്‍ ചുമതലപ്പെടുത്തിയ ശിഷ്യന്മാരുടെ പ്രതിനധിയായിട്ടായിരുന്നു എന്നും  കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം അവര്‍ കൂടി വന്നപ്പോഴെല്ലാം വി.മറിയം ഉണ്ടായിരുന്നു എന്നും കര്‍ത്താവിന്റെ എന്ന നിലയില്‍ വി.മാതാവിനെ അവര്‍ ആദരിച്ചിരുന്നു എന്നും നാം ചിന്തിച്ഛതാണു. വി.മാതാവിന്റെ നിര്യാണശേഷവും സഭ അങ്ങനെ തന്നെ വി.മാതാവിനെ കാണുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നു ഊഹിക്കാവുന്നതാണു. കാലാന്തരത്തില്‍ ചിലരുടെ ചിന്തകളില്‍ ഉണ്ടായ വൈകല്യങ്ങളാണു ഇങ്ങനെയുള്ള വേദവിപരീതങ്ങള്‍ക്കു വഴിതെളിച്ചതു എന്നു ചരിത്രം പഠിക്കുമ്പോള്‍ ബോദ്ധ്യമാകും. കാലംചെയ്ത അഭിവന്ദ്യ പൗലോസു മാര്‍ ഗ്രീഗോറിയോസു തിരുമേനിയുടെ വാക്കുകള്‍ കടമെടുക്കുന്നു..'വേദപുസ്തകവും ആദിമക്രൈസ്തവശതകങ്ങളും ദൈവമാതാവിനെപ്പറ്റി മൗനമവലംബിക്കുന്നു എന്നു തോന്നുന്നതു വേദപുസ്തകശബ്ദം കേള്‍ക്കുവാന്‍ നമുക്കു ചെവിയില്ലെന്നുള്ളതിന്റെ ഫലം മാത്രമാണു.' അതിനാല്‍ ലഭ്യമായ സഭാചരിത്രത്തിലേക്കു ചിന്തകളെ തിരിച്ചുവിടാം.

  1.                    പാശ്ചാത്യസഭയിലെ ചില പിതാക്കന്മാരാണു വി.മറിയാമിനെ കുറച്ചു ആദ്യമായും പ്രധാനമായും എഴുതിയിട്ടുള്ളതു.അവയിൽ പൊതുവായി കാണുന്ന ആശയം ആദ്യ സ്ത്രീയായ ഹവ്വാ ദൈവവചനം വിട്ട് സാത്താന്റെ വചനം സ്വീകരിച്ചു പാപത്തിനു അടിമയായി തീർന്നതുമൂലം ഉണ്ടായ  ശാപത്തിനു പരിഹാരം  ഉണ്ടായതു രണ്ടാം സ്ത്രീയായ വി.കന്യകമറിയാം ദൈവവചനം സ്വീകരിച്ചു തന്നെത്തന്നെ അതിനു സമർപ്പിച്ചതുകൊണ്ടാണ് എന്നതത്രേ. AD 166ല്‍ റോമില്‍ വച്ചു കൊല്ലപ്പെട്ട ജസ്റ്റിന്‍ മാര്‍ട്ടിന്‍ എന്ന പിതാവാണു  ഈ വിഷയത്തെപ്പറ്റി ഇപ്രകാരം ആദ്യമായി പറഞ്ഞതു. അതാകട്ടെ വി.സഭയില്‍  അതുവരെ നിലനിന്നിരുന്ന വിശ്വാസത്തെ കുറിച്ചാണു പറഞ്ഞതു. പുതിയ ഒരു വിശ്വാസം അദ്ദേഹം സൃഷ്ടിക്കുകയായിരുന്നില്ല. AD 150-220വരെ വടക്കേ ആഫ്രിക്കയിലെ ഒരു വൈദികനായിരുന്ന പാശ്ചിത്യവേദശാസ്ത്രത്തിന്റെ പിതാക്കന്മാരില്‍ ഒരാളായിരുന്ന തെര്‍ത്തുല്യനാണു പിന്നീടു ഈ വിഷയത്തെ കുറിച്ചു പറഞ്ഞതു. ഇദ്ദേഹവും ജസ്റ്റിന്‍ മാര്‍ട്ടിന്‍ പറഞ്ഞതിനോടു യോജിക്കുകയാണു ചെയ്തതു. AD 200ല്‍ കാലം ചെയ്ത, ദക്ഷിണഗാള്‍ പ്രദേശത്തെ ലിയോണ്‍സു നഗരത്തിന്റെ മെത്രാനായിരുന്ന ഐറേനിസാണു വി.മറിയാമിനെ കുറിച്ചു പറഞ്ഞ മറ്റൊരാള്‍. അവിടെയും ഹവ്വായുടെ പാപം മൂലം വന്ന ദുരന്തം വി.കന്യകമറിയാമിന്റെ അനുസരണം മൂലം പരിഹരിക്കപ്പെട്ടു എന്ന ആശയം തന്നെയാണു പറഞ്ഞിരിക്കുന്നതു. ഈ മൂന്നു പിതാക്കന്മാരും വി.കന്യകമറിയാമിനെ ഒരു ഉപകരണമായിട്ടല്ല, സ്വമേധയസഹകരിക്കുന്ന ഒരു മനുഷ്യവ്യക്തിയായിട്ടാണു കാണുന്നതു. മനുഷ്യാവതാരത്തിനു അതു അനിവാര്യവുമായിരുന്നു. ആദിമസഭയില്‍ അലിഖിതമായി നിലനിന്നിരുന്ന പാരമ്പര്യവിശ്വാസമാണു ഇവരില്‍ കൂടെ ലിഖിതമായി പ്രകാശിപ്പിക്കപ്പെട്ടതു എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. നാലാം നൂറ്റാണ്ടാകുമ്പോഴേക്കും വി.ദൈവമാതാവിനെ കുറിച്ചുള്ള ചിന്തയും വിശ്വാസവും കുറേക്കൂടെ പ്രബലപ്പെടുകയുണ്ടായി.  ഊര്‍ശലേമിലെ കൂറിലോസു( 315-385), മാര്‍ അപ്രേം(378ല്‍ കാലംചെയ്തു), മാര്‍ എപ്പിഫാനിയോസു( 320-400), ആഗസ്തീനോസു( 430 ല്‍ കാലംചെയ്തു) എന്നീ പിതാക്കന്മാര്‍ വി.ദൈവമാതാവിനെ കുറിച്ചു സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ടു. ഈ മൂന്നു പിതാക്കന്മാരും വി.കന്യകമറിയാമിനെ നിശ്ചേഷ്ടമായ ഒരു ഉപകരണമായിട്ടല്ല, സ്വമേധയ സഹകരിക്കുന്ന ഒരു മനുഷ്യവ്യക്തിയായിട്ടടാണു കാണുന്നതു. മനുഷ്യാവതാരത്തിനു അതു അനുപേക്ഷണീയവുമായിരുന്നു എന്നാണു അഭിവന്ദ്യ പൗലോസു മാര്‍ ഗ്രീഗോറിയോസു തിരുമേനി ഇതിനെ കുറിച്ചു പറഞ്ഞിട്ടുള്ളത.   എന്നാല്‍ മാര്‍ ബസ്സേലിയോസു (AD 379ല്‍ അന്തരിച്ചു.), സ്വര്‍ണ്ണനാവുകാരനായ ഈവാനിയോസു (AD 407ല്‍ അന്തരിച്ചു) , അലക്സാന്ത്രിയായിലെ കൂറിലോസു എന്നീ പിതാക്കന്മമാര്‍ ഇതില്‍ നിന്നു വ്യത്യാസ്തമായ ചിന്താഗതിക്കാരാണു. മാര്‍ ബസ്സേലിയോസു കര്‍ത്താവിന്റെ മാതാവിനു കര്‍ത്താവിലുള്ള വിശ്വാസം കുരിശുമരണസമയത്തു ഇളകിപ്പോയി എന്നും ഉയര്‍പ്പിനു ശേഷമാണു ആ വിശ്വാസം ഉറച്ചതുമെന്നുമാണു പറയുന്നതു. മാര്‍ ഈവാനിയോസു, വി.കന്യകയുടെ ഗര്‍ഭധാരണം പരിശുദ്ധാത്മാവിന്റെ  ശക്തിയാലാണെന്നും ജനിക്കുന്ന ശിശു ദൈവപുത്രനാണെന്നും വി.യൗസേഫിനെ അറിയച്ചതു പോലെ ഗര്‍ഭം ധരിച്ചതിനു ശേഷം വി.മറിയാമിനെ അറിയിക്കുകയായിരുന്നു  എങ്കില്‍ അപമാനഭീതിയാല്‍ ആത്മഹത്യ ചെയ്യുമെന്നതിനാലാണു മുന്നമേ അറിയിച്ചതും എന്നാണു അദ്ദേഹം അഭിപ്രായപ്പെടുന്നതു.  അതുപോലെ വി.മത്താഃ 12;46-50 വ്യാഖ്യാനിച്ചപ്പോള്‍, കര്‍ത്താവു എന്റെ മാതാവാരു?എന്റെ സഹോദരന്മാരും ആരു? എന്നു ചോദിച്ചിട്ടു തന്റെ അടുക്കല്‍ ഇരിക്കുന്നവരെ നോക്കി ഇതാ എന്റെ മാതാവു ഇതാ എന്റെ സഹോദരങ്ങള്‍ എന്നിങ്ങനെ പറഞ്ഞതു അതു തന്റെ മാതാവല്ല എന്നു പറയുകയായിരുന്നില്ല എന്നും മാതാവിലുണ്ടായിരുന്ന മഹത്വകാംക്ഷ ഇല്ലാതാക്കുവാന്‍ ആയിരുന്നു എന്നുമാണു അദ്ദേഹം  പറയുന്നതു. താന്‍ അവളുടെ മകന്‍ മാത്രമല്ല കര്‍ത്താവു കൂടെയാണു എന്നു ധരിപ്പിക്കുവാന്‍ വേണ്ടിയുമായിരുന്നുവത്രേ.മാര്‍ കൂറിലോസു ഈ വിഷയത്തെപ്പറ്റി പറയുന്നതു മറ്റൊന്നാണു. കുരിശിനടുത്തു നിന്നു കരയുന്ന വി.മറിയം പുത്രമരണദുഃഖം കൊണ്ടായിരുന്നില്ല, മറിച്ചു സര്‍വ്വശക്തനായ ദൈവത്തിന്റെ പുത്രനാകുന്നു എന്ന്നനു പറഞ്ഞിട്ടു ഒരു സാധാരണക്കാരനെപ്പോലെ  അപമാനത്തിനും മരണത്തിനും ഇരയായി തീര്‍ന്നതു കണ്ടപ്പോള്‍ കര്‍ത്താവിന്റെ ദിവ്യസ്വഭാവത്തെ തന്നെ സംശയിച്ചതുകൊണ്ടാണു കരഞ്ഞതു എന്നാണു അദ്ദേഹം പറയുന്നതു. ഈ മൂന്നു പിതാക്കന്മാരും വി.മാതാവിനെ ബഹുമാനിക്കുകയും മഹത്വം അംഗീകരിക്കുകയും ചെയ്തിരുന്നല്ല. അതിനാലാണു വി.മറിയാമില്‍ സംശയം ആരോപിക്കുകയും മഹത്വകാംക്ഷ എന്നിവ ആരോപിക്കുകയും അതിനുള്ള വേദപുസ്തക തെളിവുകള്‍ തേടുകയും ചെയ്യുന്നതു. അവര്‍ തെളിവുകളായി ചൂണ്ടിക്കാണിക്കുന്ന വി.വേദഭാഗങ്ങളില്‍ വി.കന്യകമറിയാമിന്റെ മഹത്വം എങ്ങനെ തെളിയുന്നു എന്നു നേരത്തെ നാം ചിന്തിച്ചതാണല്ലോ. ഈ പിതാക്കന്മാരുടെ കണ്ടെത്തലുകള്‍ വി.വേദപുസ്തകസത്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്നു അവിടെ വ്യക്തമാകുന്നു.                              
                  വി.കന്യകമറിയാമിനെ സംബന്ധിച്ചു അതുവരെ ഉണ്ടായിരുന്ന എല്ലാ വാദപ്രതിവാദങ്ങളെയും കുറിച്ചു ഖണ്ഡിതമായ ഒരു തീരുമാനം ഉണ്ടായതു AD 431ല്‍ കൂടിയ എഫേസോസു സുന്നഹദോസില്‍ വച്ചാണു. അപ്പോസ്തോലിക സഭകളെല്ലാം ഒരുപോലെ അംഗീകരിക്കുന്ന സാര്‍വത്രിക സുന്നഹദോസുകളിലെ  മൂന്നാമത്തെ സുന്നഹദോസാണു ഇതു. മറ്റു രണ്ടെണ്ണം  നിഖ്യായും കുസ്തന്തീനോ പോലീസുമാണു. സുന്നഹദോസു തീരുമാനങ്ങളെല്ലാം സത്യവിശ്വാസികള്‍  വി.വേദവചനങ്ങള്‍ പോലെ കണ്ടു അനുസരിക്കേണ്ടവയാണു. കാരണം അവ മനുഷ്യന്റെ തീരുമാനങ്ങളല്ല; പരിശുദ്ധാത്മാവിന്റെ നടത്തിപ്പാണു. വിശ്വാസപരവും ആചാരാനുഷ്ടാനങ്ങള്‍ സംബന്ധിച്ചുമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുവിനുള്ള  അധികാരം സുന്നഹദോസില്‍ മാത്രം നിക്ഷിപതമാണു. അപ്പോസ്തോലപ്രവൃത്തികള്‍ പഠിക്കുമ്പപോള്‍ ഇതു മനസ്സിലാകും. അപ്പോസ്തോലന്മാരുടെ കാലത്തു  വലിയ ഒരു പ്രശ്നമായിരുന്നു യഹൂദക്രിസ്ത്യാനികളും വിജാതീയരില്‍ നിന്നു സ്നനമേറ്റവരും  തമ്മിലുള്ള തര്‍ക്കം. വിജാതീയര്‍ സ്നാനമേല്ക്കുമ്പോള്‍ യഹൂദന്മാരെ പോലെ ആദ്യം പരിച്ഛേദന ഏല്ക്കണമെന്നു യഹൂദക്രിസ്ത്യനികള്‍ വാദിച്ചു. പരിശുദ്ധനായ പൗലോസുശ്ളീഹാ അതിനെ ശക്തമായി എതിര്‍ത്തു. ഇതിനു തീരുമാനം കൈക്കൊള്‍വാനായി അപ്പോസ്തോലന്മാര്‍ ഒന്നിച്ചു ചേര്‍ന്ന യോഗമാണു ഇതിനൊരു തീരുമാനം കണ്ടെത്തിയതു. അതാണു ആദ്യസുന്നഹദോസായി പരിഗണിക്കുന്ന യെരുശലേം സുന്നഹദോസു. വി.യാക്കോബുശ്ളീഹായുടെ അദ്ധ്യക്ഷതയില്‍ കുടിയ യോഗം കൈക്കൊണ്ട തീരുമാനത്തെ കുറിച്ചു അപ്പോഃ 18;25 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതു,  ആ തീരുമാനം വെറും മാനുഷികമല്ല; പരിശുദ്ധാത്മാവിന്റേതു കൂടിയാണു എന്നു വ്യക്തതമാക്കുന്നു.  അവിടെ നാം വായിക്കുന്നതു ഇപ്രകാരമാണു.'വിഗ്രഹാര്‍പ്പിതം, രക്തം ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വര്‍ജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേല്‍ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു.' ഇവിടെ വ്യക്തമായി പറയുന്നു ഈ തീരുമാനം തങ്ങളുടേതു മാത്രമല്ല, പരിശുദ്ധാത്മമാവിന്റേതു കൂടിയാണു. അതു വിശ്വാസികള്‍ അംഗീകരിച്ചു സഭയില്‍ ഉണ്ടാകാമായിരുന്ന വിഭാഗീയതു ഒഴിവായി. പരിശുദ്ധസുന്നഹദോസു എടുക്കുന്ന തരുമാനങ്ങള്‍ പരിശുദ്ധാത്മാവിന്റേതാണു എന്നതിനു കര്‍ത്താവിന്റെ വാക്കുകള്‍ തന്നെയാണു തെളിവു. കര്‍ത്താവു തന്റെ അന്ത്യപ്രഭാഷണത്തില്‍ വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവു വന്നിട്ടു ചെയ്യുന്ന കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞതില്‍ ഈ കാര്യവും നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. വി.യോഹഃ 16;13 'സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും.' പരിശുദ്ധാത്മാവിന്റെ സകല സത്യത്തിലും വഴിനടത്തിയതിന്റെ ആദ്യ തെളിവാണു ഇവിടെ നാം കണ്ടതു. അതിനാല്‍ പരിശുദ്ധ സുന്നഹദോസുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ദൈവവവചനങ്ങളായി അംഗീകരിച്ചു അതനുസരിച്ചു വിശ്വാസികള്‍ ജീവിക്കേണ്ടതാണു. ഇതിന്റെ വെളിച്ചത്തില്‍ വേണം എഫേസൂസു സുന്നഹദോസില്‍ വി.കന്യകമറിയാമിനെ കുറിച്ചു എടുത്ത തീരുമാനങ്ങള്‍ വിലയിരുത്തേണ്ടതു എന്നു ബോദ്ധ്യപ്പെടുത്തുവാനാണു ഈ ആമുഖ കുറിപ്പുകള്‍ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കിയതു.
          എഫേസോസു സുന്നഹദോസിന്റെ പ്രധാന ലക്ഷ്യം വിശ്വാസികളില്‍ തെറ്റായ ധാരണ ഉളവാക്കി അതുവരെ പിന്‍തുടര്‍ന്നിരുന്ന സത്യവിശ്വാസത്തില്‍ നിന്നു മാറിപ്പോകുവാന്‍ ഇടയാക്കുന്ന നെസ്തോറിയന്റെ പുതിയ പഠിപ്പക്കലുകളെ തിരുത്തി സത്യവിശ്വാസം ഏതാണെന്നു ഉറക്കെ പ്രഖ്യാപിക്കുയായിരുന്നു. നെസ്തോറിന്റെ വാദം എന്തായിരുന്നു എന്നു അറിയുമ്പോള്‍ മാത്രമേ എഫേസൂസു സുന്നഹദോസു തീരുമാനത്തിനു ക്രിസ്തീയ വിശ്വസത്തിലുള്ളസ്ഥാനം ബോദ്ധ്യമാകുകയുള്ള. ക്രസ്തുവിന്റെ ദൈവസ്വഭാവത്തേയും മനുഷ്യസ്വഭാവത്തേയും നെസ്തോര്‍ രണ്ടായിട്ടാണു കണ്ടതു. അതിനാല്‍ വി.മറിയാമില്‍ നിന്നു ജനിച്ചതു മനുഷ്യന്‍ മാത്രാണെന്നും ഒരു സ്ത്രീയുടെ ഗര്‍ഭത്തില്‍ ഒന്‍പതു മാസം കിടന്നു ജനിക്കുകയും കഷടപ്പെടുകയും ചെയ്തു എന്നു പറയുകയും ചെയ്യുന്നതു ശരിയല്ലെന്നും വാദിച്ചു. Theotokose എന്ന ബഹുമതി വി.മറിയാമിനു നല്‍കുന്നതിനെ നെ്തോര്‍ എതിര്‍ത്തതിനു കാരണം ഇതാണു. ഒറിജന്റെ കാലം മുതല്‍ സാധാരണ ഉപയോഗിച്ചിരുന്ന പദമാണിതു. യഥാര്‍ത്ഥ വിവാദം വി.കന്യകമറിയാമിന്റെ സ്ഥാനത്തെ കുറിച്ചായിരുന്നില്ല, കര്‍ത്താവിന്റെ മനുഷ്യസ്വഭാവത്തെ കുറിച്ചായിരുന്നു. ദൈവപ്രസവിത്രി, ദൈവവാഹിനി എന്നു അര്‍ത്ഥമുള്ള Theotokose എന്ന വിശേഷണം ഉപയോഗിച്ചാല്‍ വികന്യകയില്‍ നിന്നു കര്‍ത്താവിന്റെ മനുഷ്യസ്വഭാവം ഉല്പാദിതമായി എന്ന സത്യം മാഞ്ഞുപോകുമെന്നും ദൈവത്തെ പ്രസവിച്ചു എന്നു മാത്രം ചിന്തിക്കുവാന്‍ ഇടയാകുമെന്നും അന്ത്യോക്യരും നെസ്തോറും വാദിച്ചു. എന്നാല്‍ വി.കന്യകമറിയാമിന്റെ സ്ഥാനമാഹാത്മ്യത്തേയോ ക്രസ്തുവിന്റെ ദിവ്യസ്വഭാവത്തേയോ നെസ്തോര്‍  നിഷേധിച്ചില്ല. എന്നാല്‍ തിയോടോക്കോസു എന്ന പദത്തിനു എതിരായ വാദം ക്രിസ്തുവിന്റെ ദൈവസ്വഭാവത്തെ നിഷേധിക്കുന്നതായി അലക്സാന്ത്രിക്കാരും മാര്‍ കൂറിലോസും വിലയിരുത്തി. വി.കന്യകമറിയാമിനെ ദൈവമാതാവെന്നു വിളിക്കാത്തവരെ അദ്ദേഹം ശപിക്കുകയും ചെയ്തു. ഇതിനു ഒരു അന്തിമ തീരുമാനം കൈക്കൊള്‍വാനാണു എഫേസൂസു സുന്നഹദോസു കൂടിയതു. ദൈവപ്രസവിത്രി എന്ന വിശേഷണം അംഗീകരിക്കുകയും  ക്രിസ്തുവിന്റെ മനുഷ്യത്വവും ദൈവത്വവും അവിഭാജ്യമായി സമ്മേളിച്ചരിക്കുന്നുഎന്നും അതു ജനനം മുതലേ തുടരുന്നതാണെന്നും അന്നു തീരുമാനിക്കുകയുണ്ടായി. യേശു പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവുമാണെന്ന വിശ്വാസം അടിയുറച്ചു വളരുവാനും വി.കന്യകമറിയമിനെ ദൈവമാതാവായി കണ്ടു ബഹുമാനിക്കുിവാനും മദ്ധ്യസ്ഥതയില്‍ അഭയപ്പെടുവാനും പെരുന്നാളുകള്‍ ആചരിക്കുവാനും തുടങ്ങി. അതു ഇന്നു കാണുന്ന അവസ്ഥയിലേക്കു കാലക്രമേണ വളരുകയും ചെയ്തു.
                          കാലാന്തരത്തില്‍ റോമന്‍കത്തോലിക്കാസഭ വി.മറിയാമിനെ കുറിച്ചു ചില നൂതന സിദ്ധാന്തങ്ങളുമായി രംഗപ്രവേശം ചെയ്യുകയണ്ടായി അവ ഏതൊക്കെയാണെന്നും , ആകമാനസഭയില്‍ അവ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ എന്താണെന്നും ചിന്തിച്ചു ഈ അദ്ധായത്തിനു വിരാമമിടാം. വി.ദൈവാതാവിന്റെ അമലോത്ഭവസിദ്ധാന്തവും സഹരക്ഷകത്വവുമാണു അതില്‍ പ്രധാനപ്പെട്ടവ.

അമലോത്ഭവസിദ്ധാന്തം.

                   വി.കന്യകമറിയം കര്‍ത്താവിനെ പോലെ ജന്മപാപവും കര്‍മ്മപാപവും ഇല്ലാത്തവളാണെന്നാണു ഈ സദ്ധാന്തം അര്‍ത്ഥമാക്കുന്നതു. 1854 ഡിസംബറിലാണു റോമന്‍ കത്തോലിക്കാസഭ ഇതു ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതു. പൗരസ്ത്യസഭകള്‍ ഇതു അംഗീകരിക്കുന്നില്ല. കാരണം വി.വേദപുസ്തേകേതര പഠിപ്പിക്കലായിട്ടാണു പൗരസ്ത്യസഭകള്‍ കാണുന്നതു. ഒരു സാധാരണ കന്യകയായ പെണ്‍കുട്ടിയെയാണു ദൈവം തന്റെ ഏകജാതനു മാതാവായി തെരഞ്ഞെടുത്തതു എന്നാണല്ലോ വി.വേദപുസ്തകം വെളിപ്പെടുത്തിയതു. ദൈവമല്ലാതെ പാപരഹിതനായി മറ്റാരുമില്ല എന്നാണു വി.വേദപുസ്തകം പറയുന്നതു. ഒരു സാധാരണ സ്ത്രീയായ വി.കന്യകമറിയാമിനെ വിശുദ്ധീകരിച്ചിട്ടാണു ദൈവം അവളില്‍ വസിച്ചതു എന്നത്രേ സഭ പഠിപ്പിക്കന്നതു. വി.കന്യകമറിയം ജന്മനാ പാപമില്ലാത്തവളും കര്‍മ്മപാപം ഇല്ലാത്തവളും ആയതുകൊണ്ടല്ല; ദൈവം വിശുദ്ധീകരിച്ചു അവളുടെ ഗര്‍ഭത്തില്‍ ഉരുവായി ദൈവത്തെ പ്രസവിച്ചു ദൈവമാതാവായി തീര്‍ന്നതു കൊണ്ടാണു വി.ദൈവമാതാവെന്നു വിളിക്കുന്നതു. അമലോത്ഭവ സിദ്ധാന്തവും ജന്മപാപമുണ്ടോ കര്‍മ്മപാപമുണ്ടോ എന്ന ചോദ്യങ്ങളും റോമന്‍ കത്തോലിക്കാസഭയില്‍ മാത്രമുള്ള പ്രശ്നങ്ങളാണു. പൗരസ്ത്യസഭ ആ വിധത്തില്‍  ചിന്തിച്ചിട്ടേയില്ല.

സഹരക്ഷകത്വം.

            1954ല്‍ മാര്‍പ്പാപ്പാ പ്രസിദ്ധപ്പെടുത്തിയ പരിശുദ്ധ കന്യകയോടുള്ള പ്രാര്‍ത്ഥനയില്‍ മനുഷ്യരെ രക്ഷിക്കുന്നവളായി തന്നെ വി.മറിയാമിനെ വിഭാവനം ചെയ്തിരിക്കുന്നു. ക്രിസ്തുവിനോടൊപ്പം വി.കന്യകമറിയാമിനു സഹരക്ഷകത്വം ഉണ്ടെന്നുള്ള റോമന്‍ കത്തോലിക്കാസഭയുടെ വിശ്വാസത്തോടും പൗരസ്ത്യസഭ യോജിക്കുന്നില്ല. സഭയുടെ പ്രതീകവും പ്രതിനിധിയും മാതൃകയും പൂര്‍വ്വരൂപവുമായിട്ടാണു വി.മറിയാമിനെ വി.സഭ കാണുന്നതു. മറ്റു വിശ്വാസികളെ പോലെ ക്രിസ്തുവിലൂടെ രക്ഷിക്കപ്പെട്ട ഒരാളാട്ടാണു വി.മറിയാമിനേയും കണക്കാക്കുന്നതു. ഒന്നാം ഹവ്വാ സാത്താന്റെ വാക്കു കേട്ടു അനുസരിച്ചതിന്റെ ഫലമായി പാപത്തെ ഗര്‍ഭം ധരിച്ചു മരണത്തെ പ്രസവിച്ചെങ്കില്‍ , രണ്ടാം ഹവ്വായായ വി.മറിയം ദൈവവചനം കേട്ടു അനുസരിച്ചതിനാല്‍ ദൈവപുത്രനെ ഗര്‍ഭം ധരിച്ചു ലോകരക്ഷകനായ ക്രിസ്തുവിനെ പ്രസവിച്ചതിനാലാണു അനുഗ്രഹിക്കപ്പെട്ടവളും ഭാഗ്യവതിയുമായി സഭ വാഴ്ത്തുന്നതും, ദൈവമാതാവായി കണ്ടു മദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നതും.വി.മാതാവിന്റെ ജനനത്തിനു വി.സഭ ഒരു പ്രാധാന്യവും കല്പിക്കുന്നുമില്ല.വി.മതാവിന്റെ ജനനപ്പെരുന്നാളായ എട്ടുനോമ്പാകാട്ടെ പാശ്ചാത്യസഭയില്‍ നിന്നു ഇറക്കുമതി ചെയ്തതുമാണു. അതിനാല്‍ അതു കാനോനികനോമ്പായി സഭ അംഗീകരിച്ചിട്ടുമില്ല. വി.മാതാവിന്റെ അമലോത്ഭവവും സ്വര്‍ഗ്ഗാരോഹണവും രക്ഷയ്ക്കു ആധാരമായ വിശ്വാസപ്രമാണമായി റോമന്‍ കത്തോലിക്കാസഭയെ പോലെ പൗരസ്ത്യസഭ അംഗീകരിച്ചിട്ടില്ല.  
          പാരമ്പര്യവിശ്വാസത്തില്‍ നിന്നുള്ള ഈ വ്യതായാനം മറ്റു ചില ആചാരങ്ങളില്‍ കൊണ്ടെത്തിക്കുകയും വിഗ്രഹാരാധനയിലേക്കു വഴുതിവീണതായി സംശയം ഉളവാക്കുകയും ചെയ്തു. കര്‍ത്താവിന്റെ തിരുഹൃദയത്തിന്റേയും വി.മാതാവിന്റെ വിമലഹൃദയത്തിന്റേയും രൂപവും രൂപക്കൂടും ഉണ്ടാക്കി അതിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്തു തുടങ്ങി. കൂടാതെ വി.മാതാവിനു കര്‍ത്താവിന്റെ മുകളിലാണു സ്ഥാനം എന്നു സംശയിക്കുവാന്‍ ഇടയാക്കുന്ന കൊന്ത നമസ്കാരവും ജപമാലയും ആരംഭിച്ചു. കര്‍ത്താവിന്റെ ജീവിതത്തിലെ 15 പ്രധാന സംഭവങ്ങള്‍ ധ്യാനിക്കുന്ന കൊന്തയോടൊപ്പം 150 പ്രാവശ്യം നന്മനിറഞ്ഞമറിയമേ എന്ന പ്രാര്‍ത്ഥന ഉരുവിടുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നതു ഇതിനു തെളിവാണു. വി.മറിയാമിനെ കുറിച്ചുള്ള റോമന്‍ കത്തോലിക്കാസഭയുടെ ഈ യഥര്‍ത്ഥ പാരമ്പപര്യത്തില്‍ നിന്നു വിട്ടു ക്രിസ്തുവിനോടു ഏതാണ്ടു തുല്യമാക്കുകയും മറിയാമിനെ കേന്ദ്രമാക്കി വിഗ്രഹാരാധനയെ പ്രോസ്താഹിപ്പിക്കുകയും ചെയ്തു എന്നതു പാശ്ചാത്യരാജ്യങ്ങളില്‍ ഉണ്ടായ നവീകരണത്തിനു കാരണമായി തീര്‍ന്നു. വി.മാതാവിനു പാരമ്പര്യമായി നല്‍കിയിരുന്ന എല്ലാ  ബഹുമാനങ്ങളെയും വിമര്‍ശിക്കുന്നതിനും അതു സംബന്ധിച്ചുള്ള വേദവിപരീതങ്ങള്‍ ശക്തിപ്പെടുന്നതിനും ഇതു വഴിതെളിച്ചു എന്നതു ഇതിന്റെ ഏറ്റം പ്രത്യാഘാതമാണു.

              അദ്ധ്യായം- നാലു.

വി.കന്യകമറിയം ഓര്‍ത്തഡോക്സു വീക്ഷണത്തില്‍.

                     മലങ്കര ഓര്‍ത്തഡോക്സു സഭ വി.കന്യകമറിയാമിനെ വി.ദൈവമാതാവായും നിത്യകന്യകയായും അംഗീകരിക്കുകയും വിശ്വസിക്കുകയും മദ്ധ്യസ്ഥതയില്‍ അഭയം തേടുകയും ചെയ്യുന്നു. ദൈവമാതാവു, നിത്യകന്യക എന്നിവകളില്‍ പൗരസ്ത്യസഭയുടെ നിലപാടു എന്താണെന്നു മുന്‍ അദ്ധ്യായങ്ങളില്‍ ചിന്തിച്ചതായതിനാല്‍ ആ വിധ ചിന്തകള്‍ ഒഴിവാക്കുന്നു. വി.കന്യകമറിയാമിനു വി.സഭ നല്‍കിയിരിക്കുന്ന സ്ഥാനം എന്താണെന്നും വി.മാതാവിനോടുള്ള മദ്ധ്യസ്ഥതയ്ക്കുള്ള പ്രാധാന്യം എന്താണു എന്നും അവയ്ക്കുള്ള വേദപുസ്തകാടിസ്ഥാനം എന്താണെന്നും ഗ്രഹിക്കണമെങ്കില്‍ നമ്മുടെ ആരാധനകളും പെരുന്നാളുകളും ഗൗരവമായി പഠിക്കേണ്ടതാണു. ഓര്‍ത്തഡോക്സുസഭയുടെ വേദശാസ്ത്രം എന്താണെന്നു പരിശുദ്ധ പിതാക്കന്മാര്‍ വെളിപ്പെടുത്തിയിരിക്കുന്നതു നമ്മുടെ ആരാധനകളിലെ പ്രര്‍ത്ഥനകളിലും ഗാനങ്ങളിലും പ്രമുയോന്‍ സെദറാകളിലുമാണു. ഈ വിഷയത്തിലും നമുക്കു ആശ്രയിക്കാവുന്ന ആധികാരിക രേഖകള്‍ അവയാകകൊണ്ടു അവ ഓരോന്നായി ചിന്തയ്ക്കു വിഷയമാക്കുന്നു.

1. വി.കുര്‍ബ്ബാന.

             ഓര്‍ത്തഡോക്സു സഭയിലെ ആരാധനയുടെ മകുടമാണല്ലോ വി.കുര്‍ബ്ബാന. വി.കുര്‍ബ്ബാന എന്താണെന്നും അതിന്റെ അര്‍ത്ഥം എന്താണെന്നും വിശദീകരിക്കേണ്ട ആവശ്യമില്ല. എങ്കിലും നമ്മുടെ ചിന്താവിഷയം അതിനോടു ബന്ധപ്പെട്ടതാകയാല്‍ ചില സൂചനകള്‍ ആവശ്യമാണു.  അപ്പവീഞ്ഞുകള്‍ പുരോഹിതന്‍ കൈകളില്‍ എടുത്തു വാഴ്ത്തിശുദ്ധീകരിച്ചു പരിശുദ്ധാത്മാവിന്റെ ആവാസത്താല്‍ നമ്മുടെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളായി തീരുകയും, സത്യവിശ്വാസികള്‍  വിശ്വാസത്തോടും നല്ല ഒരുക്കത്തോടും അതു ഭക്ഷിച്ചു കടങ്ങളുടെ പരിഹാരവും പാപങ്ങളുടെ മോചനവും നിത്യജീവനും പ്രാപിക്കുകയും ചെയ്യുന്നതാണല്ലോ വി.കുര്‍ബ്ബാന. കര്‍ത്താവിന്റെ ശരീരരക്തങ്ങള്‍ വി.കന്യകമറിയാമില്‍ നിന്നു സ്വീകരിച്ചതാകകൊണ്ടു വി.ദൈവമാതാവിന്റെ നിറഞ്ഞ സാന്നിദ്ധ്യം ഇവിടെ അനിവാര്യമാണു. ഇതു തിരിച്ചറിഞ്ഞ പരിശുദ്ധ പിതാക്കന്മാര്‍ വി.ദൈവമാതാവിന്റെ സാന്നിദ്ധ്യം എങ്ങനെ അനുഭവവേദ്യമാക്കുന്നു എന്നു പരിശോധിക്കാം.
             വി.കുര്‍ബ്ബാനയുടെ ഒരുക്കം ആരംഭിക്കുന്നതു സന്ധ്യാനമസ്കാരത്തോടു കൂടിയാണു. മൂന്നാം മണി നമസ്കാരം വരെ പൂര്‍ത്തീകരിച്ചതിനു ശേഷമാണു വി.കുര്‍ബ്ബാന  ആരംഭിക്കുന്നതു. ഈ നമസ്കാരങ്ങളിലെല്ലാം വി.ദൈവമാതാവിനു എന്തു സ്ഥാനമാണു വി.സഭ കല്പിച്ചിരിക്കുന്നതു എന്നു അറിയേണ്ടതുണ്ടു. എന്നാല്‍ ഇവിടെ വി.കുര്‍ബ്ബാനയില്‍ വി.ദൈവമാതാവിനു എന്തു സ്ഥാനമാണു നല്‍കിയിരിക്കുതു എന്നതാണു പ്രധാനചിന്ത എന്നതിനാലും നമസ്കാരത്തെ കുറിച്ചു പിന്നീടു ചിന്തിക്കും എന്നതിനാലും ആ വിഷയം വിടുന്നു. നമസ്കാരം ആരംഭിച്ചു കഴിഞ്ഞു പുരോഹിതന്‍ വി.മദ്ബഹായിലേക്കു പ്രവേശിക്കകുന്നതു മുതലാണു വി.കുര്‍ബ്ബാനയുടെ ആരംഭം.
         വന്ദ്യ പുരോഹിതന്‍ വി.മദ്ബഹായേക്കു പ്രവേശക്കുന്നതിനു മുമ്പു രഹസ്യമായി ചൊല്ലുന്ന പ്രൊമിയോന്‍ തുടങ്ങി വി.കുര്‍ബ്ബനയുടെ അവസാനത്തെ ഹൂത്തോമോ വരെയുള്ള ഭാഗങ്ങളില്‍ ഏതാണ്ടു ഇരുപതില്‍ അധികം ഭാഗങ്ങളില്‍ വി.കന്യകമറിയം പരാമര്‍ശിക്കപ്പെടുന്നുണ്ടു. അവയാകട്ടെ അധികവും വി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നതും ചിലതു വി.മാതാവിനെ പുകഴ്ത്തുന്നതും മറ്റുള്ളവ വി.മാതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുമാണു. വി.കുര്‍ബ്ബാനയില്‍ എവിടെയെല്ലാം വി.ദൈവമാതാവിനെ സ്മരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ചു ആരാധനയുടെ മകുടമായ വി.കുര്‍ബ്ബാനയില്‍ വി.മാതാവിനു എന്തു സ്ഥാനമാണു വി.സഭ നല്‍കിയിരിക്കുന്നതു എന്നു ചിന്തിക്കുവാനല്ലാതെ ഗൗരവമായ ഒരു പഠനത്തിനു ശ്രമിക്കുന്നില്ല.
1.          വന്ദ്യ പുരോഹിതന്‍ തൂയോബോയിയ്ക്കായി വി.മദ്ബഹായിലേക്കു പ്രവേശിക്കുന്നതിനു മുമ്പു രഹസ്യമായി ഉരുവിടുന്ന പൊതു പ്രമിയോന്‍ സെദറായില്‍ വി.മറിയാമിനെ സ്മരിക്കുന്നുണ്ടു. പ്രൊമിയോന്‍ ആരംഭിക്കുന്നതു തന്നെ ഇങ്ങനെയാണു.'' തന്റെ മാതാവിന്റേയും സകലപരിശുദ്ധന്മാരുടേയുംഓര്‍മ്മയെ കൃപയോടെ ക്രമപ്പെടുത്തുകയും.........കര്‍ത്താവിനു ഈ സമയത്തും.'' വി.ദൈവമാതാവിന്റേയും പരിശുദ്ധനമാരുടേയും ഓര്‍മ്മയെ ക്രമപ്പെടുത്തിയതു കര്‍ത്താവാണെന്ന വി.സഭയുടെ വിശ്വസമാണു പരിശുദ്ധപിതാക്കന്മാര്‍ ഇവിടെ വെളിവാക്കുന്നതു.
           അവിടെ  തന്നെ സെദറായില്‍ വന്ദ്യ പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നുഃ 'ഭൂലോകം മുഴുവന്റേയും അഭിമാന ഭാജനവും രണ്ടാം സ്വര്‍ഗ്ഗമെന്നു വിളിക്കപ്പെടുന്ന നിര്‍മ്മലകന്യകയും പരിശുദ്ധയുമായ ദൈവമാതാവുമായ മറിയാമും ഞങ്ങളോടു കൂടെയും ഞങ്ങള്‍ക്കു വേണ്ടിയും നിന്നോടു അപേക്ഷിക്കുമാറാകേണമേ. ' ഇവിടെയും ഒന്നു രണ്ടു കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയിലേക്കു കടന്നു വരുന്നു. ഒന്നു വി.മറിയാമിനു നല്‍കിയിരിക്കുന്ന വിശേഷണങ്ങളാണു. ഭൂലോകത്തിന്റെ അഭിമാനഭാജനം, രണ്ടാം സ്വര്‍ഗ്ഗം, നിര്‍മ്മലകന്യക, പരിശുദ്ധ, ദൈവമാതാവു എന്നിവ വി.മാതാവിനു വി.സഭ നല്‍കുന്ന മഹത്വം വെളിപ്പെടുത്തുന്നു. അതെല്ലാം വി.വേദപുസ്തകം വി.മാതാവിനെ വിശേഷിപ്പിച്ചതുമാണു. രണ്ടാമതു, വി.മാതാവിന്റെ മദ്ധ്യസ്ഥതയും അതിന്റെ സവിശേഷതയും വെളിവാകുന്നു. ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുമാറാകണം എന്നു പറയുന്നതിനു മുമ്പു ഞങ്ങളോടു കൂടെയും എന്നു പറഞ്ഞിരിക്കുന്നതില്‍ മദ്ധ്യസ്ഥത എന്താണു എങ്ങനെയാണു എന്നു വായിച്ചെടുക്കുവാന്‍ കഴിയും. നമ്മുടെ അപേക്ഷയോടൊപ്പമാണു വി.മാതാവന്റേയും പരിശുദ്ധന്മാരുടേയും നമുക്കു വേണ്ടിയുള്ള അപേക്ഷകള്‍ ദൈവസന്നിധിയില്‍ എത്തേണ്ടതു  എന്ന വി.സഭയുടെ വിശ്വസവും പഠിപ്പിക്കലും ഇവിടെ വെളിപ്പെടുന്നു. ആരംഭത്തിലുള്ള ഈ രഹസ്യപ്രാര്‍ത്ഥന വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയ്ക്കു വി.സഭ എത്രമാത്രം വലിയ സ്ഥാനമാണു നല്‍കുന്നതു എന്നും സൂചിപ്പിക്കുന്നു.
2.         ദര്‍ഗ്ഗായില്‍ കയറി നിന്നുള്ള പ്രാരംഭ പ്രാര്‍ത്ഥന.
കര്‍ത്താവിന്റെ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളേയും, ഈറേമാലാഖയുടെ ദൂതു മുതല്‍  സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ ഓരോന്നായി പറഞ്ഞിട്ടു, ഇവയുടെ ഓര്‍മ്മയുടെ ഈ സമയത്തു ഞങ്ങളുടെ മുമ്പില്‍  വച്ചിരിക്കുന്ന ഈ സ്തോത്രബലിമൂലം ഞങ്ങളുടെ പിതാവായ ആദാമിനേയു മാതാവായ   ഹവ്വായേയും ദൈവമാതാവായ വി.മറിയാമിനേയും..........ഞങ്ങള്‍ ഓര്‍ക്കുന്നു.വന്ദ്യ പുരോഹിതന്‍ അപ്പവീഞ്ഞുകള്‍ പീലാസായിലും കാസായിലും ഒരുക്കി .വച്ചു അവ കൈകളില്‍ എടുത്തു പിടിച്ചു കൊണ്ടു വിവിധ അപേക്ഷകളും പ്രാര്‍ത്ഥനകളും നടത്തുന്നതിന്റെ ആമുഖമാണിതു. അവിടെയും വി.ദൈവമാതാവിനു നല്‍കിയരിക്കുന്ന സ്ഥാനം ശ്രദ്ധിക്കേണ്ടതാണു.
                 രഹസ്യപ്രാര്‍ത്ഥനയല്‍ അടുത്തതു മദ്ധ്യസ്ഥതയ്ക്കു  വേണ്ടിയുള്ള പ്രാര്‍ത്ഥനയാണു. വി.കുര്‍ബ്ബാനയില്‍ ഓര്‍ക്കുവാന്‍ ലഭിച്ചിട്ടുള്ള പേരുകളും മറ്റു പേരുകളും വിഷയങ്ങളും വി.ദൈവമാതാവിന്റെ  മദ്ധ്യസ്ഥതയ്ക്കു സമര്‍പ്പിച്ചു കൊണ്ടു പ്രാര്‍ത്ഥിക്കുന്നു. ഇവിടെയും വി.മാതാവിനാണു മുന്‍ഗണന നല്‍കിയിരിക്കുന്നതു എന്നതു വി.ദൈവമാതാവിനു വി.സഭ കല്പിച്ചിരിക്കുന്ന സ്ഥാനം വ്യക്തമാക്കുന്നു.
 3.     ദര്‍ഗ്ഗായില്‍ നിന്നു ഇറങ്ങി നിന്നുള്ള പ്രാര്‍ത്ഥന.
A.     പൊതു പ്രമിയോന്‍ ആരംഭിക്കുന്നതു വി.കന്യകമറിയാമിനെ കുറിച്ചു പറഞ്ഞു കൊണ്ടാണു. 'കന്യകയുടെ ഉദരത്തില്‍ കിളിര്‍ത്തുവന്നു തന്റെ ജനനിയുടെ സ്മരണയെ ശ്രേഷ്ഠമാക്കി ആഘോഷിച്ച മോഹനീയ ഫലവും എന്നിങ്ങനെ ആണു ആരംഭം. ദൈവപുത്രന്‍ കന്യകയുടെ ഉദരത്തില്‍ ജനിച്ചതാണു വി.മാതാവിന്റെ മഹത്വം എന്നും അതാണു വി.മാതാവിന്റെ ഓര്‍മ്മ ശ്രേഷ്ഠമാകുവാന്‍ കാരണം എന്നുമുള്ള സത്യമാണു ഇവിടെയും വെളിവാകുന്നതു.
B.    സെദറ. ലോകസൃഷ്ടാവും സൃഷ്ടികളെ ക്രമീകരിക്കുന്നവനും മറിയാമമെന്ന വരണ്ട ഭൂമിയില്‍ നിന്നു മുളച്ചു വളര്‍ന്ന അനുഗഹീത സസ്യമായുള്ളോവേ എന്നു കര്‍ത്താവിനെ സംബോധന ചെയ്തു ആരംഭിച്ചിട്ടു പിതാവായ ആദാമിനു വേണ്ടിയും മാതാവായ ഹവ്വായ്ക്കു വേണ്ടിയും ശേഷം സകലപരിശുദ്ധന്മാര്‍ക്കു വേണ്ടിയും  ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയും മരിച്ചു പോയവര്‍ക്കു വേണ്ടിയും അവരുടെ ആത്മാക്കള്‍ക്കു സ്വര്‍ഗ്ഗീയ ഊര്‍ശലേമില്‍ ആശ്വാസം ലഭിക്കുന്നതിനു പരിമളധൂപത്തോടൊപ്പം അപേക്ഷിക്കുന്നു. ഇവിടെ മദ്ധ്യസ്ഥപ്രാര്‍ത്ഥന എങ്ങനെ ആയിരിക്കണം എന്നതിന്റെ സൂചന കാണാം. നാം പലപ്പോഴും നമ്മുടെ ആവശ്യങ്ങളെ കുറിച്ചു പറഞ്ഞിട്ടു മാതാവിനോടോ പരിശുദ്ധന്മാരോടൊ നമുക്കു വേണ്ടി അപേക്ഷിക്കേണമേ എന്നു ആവശ്യപ്പെടുകയാണല്ലോ ചെയ്യുക. എന്നാല്‍ ഇവിടെയാകട്ടെ നമ്മുടെ ആവശ്യങ്ങളെ കുറിച്ചു പറഞ്ഞതോടൊപ്പം അവര്‍ക്കുവേണ്ടിയും അപേക്ഷിക്കുന്നു. വി.മാതാവിന്നും പരിശുദ്ധന്മാര്‍ക്കും നമ്മുടെ പ്രാര്‍ത്ഥന ആവശ്യമുണ്ടോ എന്നു സംശയിക്കാം. പ്രാര്‍ത്ഥന എന്നതു ആവശ്യങ്ങള്‍ അറിയിക്കല്‍ മാത്രമല്ല; ഒന്നു ചേരലാണു, ഒരു കൂട്ടായ്മയാണു. അതു ജീവിച്ചിരിക്കുന്നവരുടെ മാത്രം കൂട്ടായ്മ  അല്ല; വാങ്ങിപ്പോയവരുേതു കൂടിയാണു. സഭയെന്നതു ജീവിച്ചിരിക്കുന്നവര്‍ മാത്രമുള്ളതല്ല; വാങ്ങിപ്പോയവരേയും ഉള്‍ക്കൊള്ളുന്നതാണു. ആ സത്യം ഇവിടെ വായിച്ചെടുക്കുവാന്‍ കഴിയുന്നു.
4. വന്ദ്യ പുരോഹിതന്‍ ദര്‍ഗ്ഗായില്‍ കയറിനിന്നു രഹസ്യങ്ങളുടെ മുകളില്‍ ധൂപക്കുറ്റി ആഘോഷിച്ചു കൊണ്ടു നടത്തുന്ന പ്രാര്‍ത്ഥന. അതില്‍ ആദ്യം വി.മാതാവിനെ സ്മരിച്ചു കൊണ്ടു കിഴക്കു വശത്തു  ധൂപം വീശി പ്രാര്‍ത്ഥിക്കുന്നു.
'നാഥനെ വാഴ്ത്തുവിനുത്തമരേ പരിമളധൂപയുതം-ദൈവത്തിന്‍ജനനീ
കന്യകമറിയാമ്മി- ന്നോര്‍മ്മഭവിക്കട്ടെ. ഇവിടെയും വി.കന്യകമറിയാമിനെയാണു ആദ്യം സ്മരിക്കുന്നതു. അതു വി.ദൈവമാതാവിനു സഭ നല്‍കുന്ന സ്ഥാനം എന്താണെന്നു വെളിപ്പെടന്നു.
5. ഹൂത്തോമോ. തൂയോബോയുടെ സമാപന പ്രാര്‍ത്ഥന. അവിടെയും വി.ദൈവമാതാവും പരിശുദ്ധന്മാരും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുമാറാകേണമേ എന്നു അപേക്ഷിച്ചിട്ടു , അവരുടെ അപേക്ഷകളാല്‍ ജനത്തില്‍ നിന്നു കോപത്തെ നീക്കി കളഞ്ഞു അനുഗ്രഹങ്ങള്‍ ചൊരിയണമെന്നു അപേക്ഷഷിക്കുന്നു.
6. വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുന്നതിനു മുമ്പു ജനം എല്ലാവരും ചേര്‍ന്നു ചൊല്ലുന്ന ഗീതങ്ങള്‍. അവിടെ 'എരിതീ നിരവിട്ടു' എന്നു തുടങ്ങുന്ന ഗീതവും ' മുള്‍മരമെരിയാ' എന്നാരംഭിക്കുന്ന ഗതവും വി.മാതാവിനെ സ്മരിക്കുന്നവയാണു. ആദ്യത്തെ ഗീതത്തില്‍ ഗബ്രിയേല്‍ മാലാഖയുടെ മാതാവിനോടുള്ള വചനിപ്പാണു വിഷയം. ലോകത്തെ  മുഴുവന്‍ രക്ഷിക്കുന്ന കര്‍ത്താവു നിന്നോടു കൂടെയുണ്ടു ഗബ്രിയേല്‍ പറയുന്നു. എരിയുന്ന തീയുടെ നടുവില്‍ എരിയാതെ നില്‍ക്കുന്ന മുള്‍മരമെന്നതു പോലെ കന്യാവ്രതമുത്രയ്ക്കു ഭംഗം വരാതെ ചിന്മയനായ  കര്‍ത്താവു ശരീരം ധരിച്ചു. ഇങ്ങനെ പാടുന്നതിനു പ്രത്യേക ഉദ്ദേശമുണ്ടു. മറനീക്കി വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുന്നതു ഗബ്രയേലിന്റെ വചനിപ്പും കര്‍ത്താവിന്റെ ജനനവും സ്മരിച്ചു കൊണ്ടാണു എന്നതാണു അതിനു കാരണം. ഇവിടെ വി.മറിയാമിനെ കുറിച്ചു രണ്ടു കാര്യങ്ങള്‍ പറയുന്നു. പരിശുദ്ധ പിതാക്കന്മാര്‍ പഴയനിയമത്തില്‍ വി.മാതാവിന്റെ അനേകം മുന്‍കുറികള്‍ അഥവാ പ്രതീകങ്ങള്‍ കണ്ടെത്തിയിട്ടുണ്ടു. അതില്‍ ഏറ്റം പ്രധാനപ്പെട്ട ഒന്നാണു മോശെ കണ്ട മുള്‍പടര്‍പ്പു. എരിതീമയനായ ദൈവത്തെ എരിഞ്ഞു പോകാതെ തന്റെ ഉദരത്തില്‍ സ്വീകരിച്ചതിലൂടെ വെളിവാകുന്ന മഹത്വമാണു ഒന്നാമത്തേതു.  വി.മറിയത്തിന്റെ കന്യകാത്വമാണു രണ്ടാമതു വെളിവാകുന്നതു.
           ഈ ഈരടികള്‍ക്കു പകരം ചൊല്ലുന്നതാണു ധന്യേ മാതേവേ എന്നു തുടങ്ങുന്ന  ഗീതങ്ങള്‍. സാധാരണ ഇതു വി.ദൈവമാതാവിന്റെ ഔര്‍മ്മയുടെ ദിനങ്ങളിലാണു ചൊല്ലുക. ധന്യേമാതാവേ  എന്നു തുടങ്ങുന്ന ആദ്യവരികള്‍ വി.മാതാവിനോടുള്ള മദ്ധ്യസ്തയാണു. രണ്ടാമത്തേതില്‍ മുകളില്‍ പറഞ്ഞ മോശെ ദര്‍ശിച്ച മുള്‍ക്കൂട്ടത്തെ കുറിച്ചാണു പറയുന്നതു. അടുത്തതില്‍ ഗബ്രിയേലിന്റെ വചനപ്പിലൂടെ ഭൂലോകത്തിന്റെ ഉടയവന്‍ കന്യകയില്‍ ഇറങ്ങിവസിച്ചതു പറയുന്നു.  അടുത്തതില്‍  ലോകം രക്ഷിപ്പാനായി കന്യകയില്‍ ജാതം ചെയ്തതിനാല്‍ വി.മാതാവിന്റെ ഓര്‍മ്മ വാഴ്വിന്നായി തീരട്ടെയെന്നും അവളുടെ മദ്ധ്യസ്ഥത നമ്മള്‍ക്കു എന്നാളും കോട്ടയായിരിക്കട്ടെ എന്നുമാണു പാടുന്നതു. ഇവിടെയും വി.മാതാവിന്റെ  മദ്ധ്യസ്ഥത യാചിക്കുകയും വി.മാതാവിനെ പുകഴ്ത്തുകയാണു ചെയ്യുന്നതു.
7. മറനീക്കി വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുമ്പോള്‍ വന്ദ്യ പുരോഹിതന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയും ജനം പ്രതിവാക്യമായി ആലപിക്കുന്ന ഗീതവുമാണു വി.ദൈവമാതാവിനെ പരാമര്‍ശിക്കുന്ന വി.കുര്‍ബ്ബാനയിലെ അടുത്ത സന്ദര്‍ഭം. സുപരിചിതമാകയാല്‍ ഉദ്ധരിക്കുന്നില്ല. വി.ദൈവമാതാവിന്റേയും വി.യോഹന്നാന്‍ സ്നാപകന്റേയും മദ്ധ്യസ്ഥത യാചിച്ചും അവരുടെ അപേക്ഷയാല്‍ ഞങ്ങളോടു കരുണ ചെയ്യേണമേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടാണു വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുന്നതു. ആരംഭത്തില്‍ തന്നെ വി.മാതാവിനെ സ്മരിച്ചു മദ്ധ്യസ്ഥത ആവശ്യപ്പെടുന്നതിനാല്‍ വി.മാതാവിനു നല്‍കിയിരിക്കുന്ന സ്ഥാനവും ബഹുമതിയും വ്യക്തമാകുന്നു. ജനം പ്രതിവാക്യമായി ആലപിക്കുന്ന ഗീതത്തിലും വി.മാതാവിന്റേയും പരിശുദ്ധന്മാരുടേയും പ്രാര്‍ത്ഥനയാല്‍ , വിശുദ്ധിയും മഹത്വവും വെടിപ്പുമുള്ള ദൈവമാതാവായ കന്യകമറിയാമില്‍ നിന്നു ശരീരമെടുത്തു  ഭേദം കൂടാതെ  മനുഷ്യനായി തീര്‍ന്ന  മശിഹാതമ്പുരാനോടു  കരുണ യാചിക്കുന്നു. ഭേദം കൂടാതെ മനുഷ്യനായി എന്നതില്‍ കര്‍ത്താവു പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണദൈവവുമാണെന്നു സൂചിപ്പിക്കുന്നു.
8.  ഏവന്‍ഗേലിയോന്‍. വി.കുര്‍ബ്ബാനാനുഷ്ഠാനത്തിന്റെ  പ്രാരംഭത്തിലെ ഒരുക്കത്തില്‍ വി.വേദവചനപാരായണത്തിനും അതുസംബന്ധമായ പ്രബോധനത്തിനും വി.സഭ വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ടു. മറവലിച്ചു വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുന്നതിനു മുമ്പു ആ ദിവസത്തിന്റ പ്രത്യേകതയോടു ബന്ധമുള്ള പഴയനിയമ ഭാഗങ്ങള്‍ വായിക്കുന്നു. വ.കുര്‍ബ്ബാന പരസ്യമായി ആരംഭിച്ചു കഴിഞ്ഞു ത്രിത്വസ്തുതി നടത്തുന്നു. അതിനുശേഷം അപ്പോസ്തോലപ്രവൃത്തികളില്‍ നിന്നോ പൊതുവിനു എഴുതിയ  ലേഖനങ്ങളില്‍ നിന്നോ ഒരു ഭാഗവും  പരി.പൗലോസുശ്ളീഹായുടെ ലേഖനങ്ങളിലെ ഒരു ഭാഗവും ആ ദിവസത്തിന്റെ പ്രത്യേകതയോടു ബന്ധമുള്ളതു വായിക്കുന്നു. അതിനുശേഷം വന്ദ്യപുരോഹിതന്‍ ആ ദിവസത്തിന്റെ പ്രത്യേകതയോടു ബന്ധമുള്ള സുവിശേഷഭാഗം വായിക്കുന്നു. വി.മാതാവിന്റെ പെരുന്നാളിലോ  വി.മാതാവുമായി ബന്ധമുള്ള സംഭവങ്ങള്‍ ഓര്‍ക്കുന്ന ദിവസങ്ങളിലെ വായനകളില്‍ മാത്രമേ വി.മാതാവിനെ കുറിച്ചു പഠിക്കുവാന്‍ ഉപകരിക്കുന്ന വേദഭാഗങ്ങള്‍ ഉണ്ടാകുകയുള്ളു. വി.മാതാവിന്റെ പെരുന്നാളുകള്‍ പിന്നീടു ചിന്തയ്ക്കു വിഷയമാകുമെന്നതിനാല്‍ ആവിധചിന്തകള്‍ ഇവിടെ ഒഴിവാക്കുന്നു. അതിനാല്‍ വി.ഏവന്‍ഗേലിയോന്‍ വായനയ്ക്കു മുമ്പു പറയുന്ന ആമുഖവാക്കുകളില്‍ വി.മറിയം പരാമര്‍ശിക്കപ്പെടുന്നതു മാത്രം ശ്രദ്ധയില്‍ കൊണ്ടു വരുന്നു. ആദ്യം സമാധാനം ആശംസിച്ചതിനു ശേഷം ഏതു സുവിശേഷത്തില്‍ നിന്നാണെന്നു പറയുന്നു. അടുത്തതായി എന്താണു അതില്‍നിന്നു വായിക്കുന്നതു എന്നാണു പറയുന്നതു. നമ്മുടെ കര്‍ത്താവിന്റെ വ്യാപാരകാലയളവില്‍ ഇപ്രകാരം സംഭവിച്ചു എന്നു പറയുമ്പോള്‍ കര്‍ത്താവിനു ഒരു വിശേഷണം ചേര്‍ത്തിരിക്കുന്നു. 'വിശുദ്ധ കന്യകമറിയാമില്‍ നിന്നു ശരീരം ധരിച്ച ദൈവത്തിന്റെ ജീവനുള്ള വചനവും  നമ്മുടെ കര്‍ത്താവും ദൈവവുമായ മശിഹാതമ്പുരാന്റെ വ്യാപാരകാലയളവില്‍ ഇപ്രകാരം സംഭവിച്ചു.'' മശിഹാതമ്പുരാന്റെ വ്യാപാരകാലയളവിലെ സംഭവങ്ങളാണു വായിക്കുവാന്‍ പോകുന്നതെങ്കിലും കര്‍ത്താവിനു രണ്ടു വിശേഷങ്ങള്‍ നല്‍കുന്നു. മശിഹാതമ്പുരാന്‍ ദൈവത്തിന്റെ ജീവനുള്ള വചനമാണെന്നും ആ വചനം ശരീരം ധരിച്ചതു വി.ദൈവമാതാവായ കന്യകമറിയാമില്‍ നിന്നാണെന്നും പറയുന്നു. അങ്ങനെ പറയുന്നതിലൂടെ ചിലകാര്യങ്ങള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിന്റെ ജീവനുള്ള വചനം ശരീരം ധരിക്കുന്നതിനു വി.കന്യകമറിയം വഴിയായി തീര്‍ന്നു എന്നതാണു ഒന്നു. അതാകട്ടെ വി.കന്യകമറിയാമിന്റെ മഹത്വം എന്താണെന്നു വെളിവാക്കുന്നു. എന്നാല്‍ ഇവിടെ അതു എടുത്തു പറയുന്നതു ആ ദൈവത്തിന്റെ ജീവനുള്ള വചനം കേള്‍ക്കുന്നതിലൂടെ  നമ്മിലും അതു ഉരുവായി രൂപാന്തരം പ്രാപിക്കണമെന്നു ഉദ്ബോധിപ്പിക്കുന്നു. വി.കന്യക ദൈവത്തിന്റെ വചനം സ്വീകരിച്ചു പ്രമാണിച്ചതു പോലെ നാമും ഈ വചന സ്വീകരണത്തിലൂടെ അവന്റെ സഹോദരങ്ങളും മാതാവുമായി പരിണമിക്കണമെന്നു സാരം.
9.   പ്രൊമിയോന്‍ സെദറാകള്‍. വി.കുര്‍ബ്ബാനയില്‍ ഭക്തിയോടെ വായിച്ചു ധ്യാനിക്കുവാനായി പരിശുദ്ധ പിതാക്കന്മാര്‍ അനേകം പ്രൊമിയോന്‍ സെദറാകള്‍ എഴുതി തയ്യാറാക്കിയിട്ടുണ്ടു.അവയ്ക്കെല്ലാം ഒരു പ്രത്യേകതയുണ്ടു. വി.കുര്‍ബ്ബാനയുടെ പ്രധാന ഭാഗത്തില്‍ പ്രവേശിക്കുന്നതിനു മുമ്പു അതിനായി തങ്ങളെ ഒരുക്കണമെന്നു മശിഹാതമ്പുരാനോടു അപേക്ഷിക്കുകയാണു. വി.കുര്‍ബ്ബാനിയിലേക്കു കടന്നു കഴിഞ്ഞാല്‍ പിന്നെയുള്ള പ്രാര്‍ത്ഥനകളെല്ലാം പിതാവാം ദൈവത്തോടാണു. മശിഹാതമ്പുരാനോടു അപേക്ഷിക്കുന്ന ഈ പ്രൊമിയോന്‍ സെദറാകള്‍ സന്ദര്‍ഭം അനുസരിച്ചു ഉപയോഗിക്കുവാന്‍ ഉള്ളതാണു അതില്‍ ചലതില്‍ വി.ദൈവമാതാവിനെ പരാമര്‍ശിച്ചിട്ടുണ്ടു. അതു ഏതൊക്കെയാണെന്നു മാത്രം ചൂണ്ടിക്കാണിക്കുന്നു.
പ്രുമിയോന്‍, സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങുകയും ദാവീദുപുത്രയില്‍ നിന്നു ജനിക്കുകയും .........ചെയ്ത ജീവനുള്ള അപ്പമായ കര്‍ത്താവിനു സ്തുതി. മറ്റൊന്നു. കാലാവസാനത്തില്‍ മറിയാമില്‍നിന്നു ഞങ്ങള്‍ക്കു വേണ്ടി ജനിക്കുകയും......ഒരു സെദറ. ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി കാലാവസാനത്തില്‍ വ്യാഖ്യാനിപ്പാന്‍ പാടില്ലാത്ത പ്രകാരം ദൈവമാതാവില്‍ നിന്നു ജഡമെടുക്കുകയും ചെയ്ത നിത്യനും...... മറ്റൊന്നു. മാതാവിനെ കൂടാതെ തന്റെ മഹത്വമുള്ള പിതാവില്‍ നിന്നു ജനിക്കുകയും, കാലാവസാനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി ശരീരപ്രകാരം വിവാഹം ചെയ്യപ്പെടാത്ത മാതാവില്‍ നിന്നു ജഡീകപിതാവില്ലാതെ ജനിക്കുകയും ചെയ്ത സ്വര്‍ഗ്ഗീയ കുഞ്ഞാടും.....വേറൊരു പ്രമുയോന്‍ , വിശുദ്ധകന്യക പ്രസവിക്കുകയും... അതിന്റെ സെദറായില്‍ , ഭൗമിക കന്യക അതിശയത്തോടെ  തന്നെ പ്രസവിക്കുകയും.........., ഒരു സെദറ, സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരികയും മാതാവിന്റെ കന്യാവൃതത്തിന്റെ മുദ്രയെ പൊട്ടിക്കാതെയും തന്റെ പിതാവിന്റെ സ്ഥാനത്തു നിന്നു മാറാതെയും ഗബ്രിയേലിന്റെ ദൂതു മൂലം ദാവീദിന്റെ പുത്രിയായ കന്യകമറിയാമിന്റെ ജഡീകമായ ഉദരത്തില്‍ വസിക്കുകയും ചെയ്തവനും...... ഇവിടെയെല്ലാം വി.കന്യകമറിയാമിനെ എങ്ങനെ കാണുന്നു എന്നും എന്തു സ്ഥാനമാണു നല്‍കിയിരിക്കുന്നതു എന്നും വ്യക്തമാകുന്നു.വി.മറിയം ദൈവമാതാണു,  കന്യവ്രതമുദ്രയ്ക്കു ഭംഗം വരാതെയാണു  ദൈവപുത്രനെ പ്രസവിച്ചതു തുടങ്ങി വി.ദൈവമാതാവിനെ കുറിച്ചുള്ള വി.സഭയുടെ പല വിശ്വാസങ്ങളും പഠിപ്പിക്കലുകളും ഇവിടെ ദര്‍ശിക്കാം.
10.        വിശ്വാസപ്രമാണം. വി.കുര്‍ബ്ബാനയുടെ പ്രധാനഭാഗത്തിലേക്കു കടക്കുന്നതിനു മുമ്പു വിശ്വാസത്തിന്റെ അടിസ്ഥാനശില എന്നു വിശേഷിപ്പിക്കാവുന്ന വിശ്വാസപ്രമാണം വിശ്വാസികളെല്ലാവരും ഏറ്റു ചൊല്ലുന്നു പിതാവു പുത്രന്‍ പരിശുദ്ധറൂഹാ വി.സഭ മാമോദീസാ എന്നീ അടിസ്ഥാന വിശ്വാസങ്ങളാണു ഏറ്റു ചൊല്ലുന്നതു. അതില്‍ പുത്രന്‍തമ്പുരാനെ കുറിച്ചു  പറയുമ്പോള്‍ വി.കന്യകമറിയാമും ഏറ്റുപറയുന്ന വിശ്വാസത്തില്‍ ഉള്‍പ്പെടുന്നു. 'ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി തിരുമനസ്സായ പ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, വി.റൂഹാ മൂലം ദൈവമാതാവായ വി.കന്യകമറിയാമില്‍നിന്നു മനുഷ്യനായി ,' എന്നിങ്ങനെ പറയുമ്പോള്‍ വി.മറിയം ദൈവമാതാവാണു കന്യകയാണു എന്നിവ സമ്മതിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം മശിഹാതമ്പുരാന്റെ മനുഷ്യാവതാരവും അതുവഴി ഉണ്ടായ മനുഷ്യകുലത്തിന്റെ രക്ഷയും വി.മറിയാമില്‍ കൂടെയാണു ലഭിച്ചതു  എന്നു വിശ്വസിക്കുകയും ഏറ്റുപറയുകയും കൂടിയാണു ചെയ്യുന്നതു.
11.     വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ വന്ദ്യപുരോഹിതന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു സമാധാനം ചോദിച്ചു തനിക്കു വേണ്ടി പ്രര്‍ത്ഥിക്കണമെന്നു അപേക്ഷിച്ചിട്ടു വി.ത്രോണോസിന്റെ മുമ്പില്‍ മുട്ടു കുത്തി രഹസ്യപ്രാര്‍ത്ഥന നടത്തുന്നു.വി.ത്രിത്വം തന്നോടു കരുണ ചെയ്യണമെയെന്നു ആവര്‍ത്തിച്ചു അപേക്ഷിച്ചിട്ടു പാപകരങ്ങളായ തന്റെ കൈകളില്‍ നിന്നു ഈ വിശുദ്ധകുര്‍ബ്ബാന അംഗീകരിക്കണമെന്നു യാചിക്കുന്നു. പിന്നീടു കര്‍ത്താവിന്റെ ജനനിക്കും പരിശുദ്ധന്മാര്‍ക്കും വിശ്വാസികളാായ വാങ്ങിപ്പോയവര്‍ക്കും സ്വര്‍ഗ്ഗീയ  ബലിപീഠത്തിങ്കല്‍ ആശ്വാസവും നല്ലഓര്‍മ്മയും കരുണയോടെ നല്‍കണമെന്നു പ്രാര്‍ത്ഥിക്കുന്നു. അതിനുശേഷം തന്റെ പാപങ്ങള്‍ മോചിക്കുന്നതിനും തന്നോടു ബന്ധമുള്ളവരുടേയും  പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുവാന്‍ കടപ്പെട്ടിരിക്കുന്നവരുടേയും ആവശ്യപ്പെട്ടവരുടേയും പാപങ്ങളും, വി.മാതാവിന്റേയും പരിശുദ്ധന്മാരുടേയും മദ്ധ്യസ്ഥതയാല്‍ കരുണയോടെ പരിഹരിക്കണമെന്നു അപേക്ഷിക്കുന്നു. ഇവിടെയും വി.ദൈവമാതാവിന്റെ ഓര്‍മ്മയ്ക്കും മദ്ധ്യസ്ഥതയ്ക്കും എത്രമാത്രം പ്രാധാന്യം കല്പിക്കുന്നു എന്നു വ്യക്തമാകുന്നു.
12.        വി.കുര്‍ബ്ബാനയുടെ പ്രധാനഭാഗത്തില്‍  വി..കന്യകമറിയം പരാമര്‍ശിക്കപ്പെടുന്നതു നാലു സന്ദര്‍ഭങ്ങളില്‍ മാത്രമാണു. ആദ്യത്തേതു ഒരു രഹസ്യപ്രാര്‍ത്ഥനയിലാണു. മറ്റൊന്നു തുബ്ദേനിലാണു. അവിടെ ശുശ്രൂഷകന്‍ പരസ്യമായും (അതു ഒരുവിധത്തില്‍ ഒരാഹ്വാനമാണെന്നുപറയാം) പുരോഹിതന്‍ രഹസ്യമായും ചൊല്ലുന്നു. മൂന്നാമത്തേതു    കുക്കുലിയോനിലാണു. പിന്നെ  അവസാനത്തെ ഹൂത്തോമോയിലുമാണു. അതു എല്ലാ വിശുദ്ധ കുര്‍ബ്ബാനയിലും ചൊല്ലുകയുമില്ല.                                        (a) അപ്പവീഞ്ഞുകള്‍  വാഴ്ത്തുന്ന  ബേറേക് കാദേശിനു തൊട്ടുമുമ്പു ജനം 'തന്റെ സ്തുതികളാല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന' എന്നു തുടങ്ങുന്ന പ്രതിവാക്യം ചൊല്ലുമ്പോള്‍ വന്ദ്യ പുരോഹിതന്‍ രഹസ്യമായി നടത്തുന്ന പ്രാര്‍ത്ഥനയിലാണു വി.മറിയാമിനെ സ്മരിക്കുന്നതു. 'അവസാനം നിന്റെ  ഏകപുത്രനെത്തന്നെ ലോകത്തിലേക്കു നീ അയയ്ക്കുകയും  അവന്‍ പരിശുദ്ധ റൂഹായില്‍ നിന്നും  കന്യകമറിയാമില്‍ നിന്നും ശരീരം ധരിച്ചു കൊണ്ടു, ക്ഷയിച്ചു പോയിരുന്ന നിന്റെ ആ  പ്രതിരൂപത്തെ നവീകരിക്കുകയും ചെയ്തു.''വന്ദ്യ പുരോഹിതന്‍ കൈകളില്‍ എടുത്തു വാഴ്ത്തി ശുദ്ധീകരിക്കുന്ന അപ്പവീഞ്ഞുകള്‍,  ക്ഷയിച്ചു പോയിരുന്ന ദൈവത്തിന്റെ പ്രതിരൂപത്തെ നവീകരിക്കുവാന്‍ ഇറങ്ങിവന്ന ദൈവപുത്രന്‍ വി.കന്യകമറിയാമില്‍ നിന്നു എടുത്ത അതേ ശരീരരക്തങ്ങളാക്കി മാറ്റുകയാണു എന്നത്രേ ഇതു സൂചിപ്പിക്കുന്നതു. ഇവിടെയും വി.കന്യകമറിയാമിനു ദൈവത്തിന്റെ രക്ഷാപദ്ധതിയിലുള്ള അതുല്യ സ്ഥാനമാണു വെളിവാകുന്നതു.
    (b)            നാലും അഞ്ചും തുബ്ദേനുകളിലാണു പിന്നീടു വി.ദൈവമാതാവിനെ സ്മരിക്കുന്നതു. ഇതും രണ്ടും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളാണു. നാലാം തുബ്ദേനില്‍ വി.ദൈവമാതാവിനേയു പരിശുദ്ധന്മാരേയും ഓര്‍ക്കുകയും അവരുടെ പ്രര്‍ത്ഥനയില്‍ ശരണപ്പെടുകയും ചെയ്യുന്നു. ഇവിടെ ദൈവമാതാവിനു നല്‍കിയിരിക്കുന്ന വിശേഷണങ്ങളില്‍ വി.സഭയുടെ ,വി.കന്യകമറിയാമിനെ കുറിച്ചുള്ള വിശ്വാസമാണു വെളിവാക്കുന്നതു. ഭൂമിയിലെ. സകലവംശങ്ങളില്‍ നിന്നും യോഗ്യതയുള്ളവള്‍, വിശുദ്ധിയുള്ളവള്‍, മഹത്വമുള്ളവള്‍, അനുഗ്രഹിക്കപ്പെട്ടവള്‍  നിത്യകന്യക, ഭാഗ്യവതി, ദൈവമാതാവു എന്നിങ്ങനെ വി.മാതാവിന്റെ സവിശേഷതകളും ഇവിടെ വെളിവാക്കുന്നു. മദ്ധ്യസ്ഥത  അപേക്ഷിക്കുന്നതു എങ്ങനെ ആയിരിക്കണം എന്നു അവസാനം സൂചിപ്പിക്കുന്നു. കര്‍ത്താവിനോടു നാം പ്രാര്‍ത്ഥിക്കണം എന്നതില്‍ അവരുടെ പ്രാര്‍ത്ഥന നമുക്കു കോട്ടയാകണമെങ്കില്‍ നാം പ്രാര്‍ത്ഥിച്ചേ മതിയാകൂ എന്നു വ്യക്തമാക്കുന്നു..അഞ്ചാം തുബ്ദേനിലും ഇതു ആവര്‍ത്തിക്കുന്നു. ശുശ്രൂഷകന്‍ ഇതു വായിക്കുമ്പോള്‍ വന്ദ്യ പുരോഹിതന്‍ നടത്തുന്ന രഹസ്യപ്രാര്‍ത്ഥനയിലും വി.ദൈവമാതാവിനെ ഓര്‍ക്കുന്നു.
                  അഞ്ചാം തുബ്ദേന്‍ നിദ്രപ്രാപിച്ച ആത്മീയപിതാക്കന്മാരുടേയും മല്പാന്മാരുടേയും ഓര്‍മ്മയാണെങ്കിലും വി.ദൈവമാതാവു അവിടെ പരാമര്‍ശിക്കപ്പെടുന്നുണ്ടു. പാത്രിയര്‍ക്കീസു മാര്‍ സേവേറിയോസിനെ ഓര്‍ക്കുമ്പോള്‍  അദ്ദേഹത്തിനു സഭാവിശ്വാസം സ്ഥാപിക്കുന്നതിലും സഭാചരിത്രത്തിലും അദ്ദേഹത്തിനുള്ള സ്ഥാനം വ്യക്തമാക്കുന്ന വിശേഷണങ്ങളിലാണു വി.മാതാവിന്റെ പരാമര്‍ശിക്കപ്പെടുന്നതു. മറിയാം ദൈവമാതാവെന്നു സംശയം കൂടാതെ പ്രസംഗിച്ചവനാണുഎന്നു ഇവിടെ പറയുന്ന ചരിത്രസത്യം സഭാചരിത്രചിന്തയില്‍ നാം കണ്ടതാണല്ലോ.
(c) കുക്കുലിയോനിലാണു പിന്നീടു ദൈവമാതാവിനെ ഓര്‍ക്കുന്നതു. നമസ്കാരങ്ങളിലും മറ്റും സുഗന്ധധൂപത്തോടു കൂടി ഇതു ആലപിക്കുന്നതു പോലെ വി.കുര്‍ബ്ബാന മദ്ധ്യേയും ചെയ്യുന്നു. പണ്ടു നമ്മുടെ ഒരു ദേവാലയത്തിലെ  വി.ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാളില്‍ നമ്മുടെ ഒരു ബാതിരുമേനി  വി.കുര്‍ബ്ബാന അര്‍പ്പിച്ചപ്പോള്‍ ഈ കുക്കുലിയോന്റെ അവസാനത്തില്‍ വി.മാതാവിന്റെ നാമത്തിലുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥന പരിശുദ്ധ തിരുമേനിയുടെ കൈയ്യില്‍ അവിടുത്തെ വികാരി കൊണ്ടുകൊടുത്തു. പരിശുദ്ധബാവാതിരുമേനി അതു വാങ്ങി നോക്കിയിട്ടു, ഇപ്പോള്‍ ചൊല്ലിയതിനേക്കാള്‍ വലിയ മദ്ധ്യസ്ഥത വേറെയില്ല എന്നു പറഞ്ഞതായി കേട്ടിട്ടുണ്ടു. നിന്നാള്‍ സ്തുതിയൊടു രാജമകള്‍ എന്നു തുടങ്ങുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു വിശുദ്ധ സഭ നല്‍കുന്ന സ്ഥാനം എന്താണെന്നു ഇവിടെ വ്യക്തമാകുന്നു.
             ആ ഗീതങ്ങള്‍ പ്രകാശിപ്പിക്കുന്ന ആശയങ്ങള്‍ പരിശോധിക്കാം. നിന്നാള്‍ സ്തുതിയൊടു രാജമകള്‍ എന്നു തുടങ്ങുന്ന ഈരടികള്‍ സങ്കീഃ45;9-11 വാക്യങ്ങളുടെ ആശയമാണു  ഉദ്ധരിച്ചിരിക്കുന്നതു. അതാകട്ടെ ദൈവമാതാവിനേയും സഭയേയും ഉദ്ദേശിച്ചുള്ളവയാണു. തുടര്‍ന്നുള്ള എക്ബോയില്‍ ഭക്തരുടെ പുകഴ്ച്ചയ്ക്കു ഭാജനമായി തീര്‍ന്നോളേ( വി.ദൈവമാതാവേ)അവിടുത്തെ മകന്‍(കര്‍ത്താവു ) ഞങ്ങളില്‍ മനസ്സലിയുവാന്‍ അപേക്ഷിക്കേണമേ എന്നാണു പാടുന്നതു. തുടര്‍ന്നു കോലോകളാണു .ഇവിടെ അതു നാലെണ്ണമുണ്ടു. ആദ്യം വി.ലൂക്കോഃ1;28ല്‍ ദൂതന്‍ മറിയാമിന്റെ അടുക്കല്‍ വന്നു അറിയിച്ച ദൂതാണു ആദ്യം പാടുന്നതു. പിന്നീടു , സകലലോകത്തിന്റേയും അധിപനും കപ്പിത്താനുമായവനെ ഒരു കപ്പലിനെ പോലെ മറിയാം ഉള്ളില്‍ സ്വീകരിച്ചു.
        മറ്റൊരു കോലോ. ദൈവത്തിന്റെ മാതാ മറിയാമിന്നും നിബിയന്മാര്‍ക്കും ശ്ളീഹന്മാര്‍ക്കും സഹദേന്മാര്‍ക്കും  സഭാമക്കള്‍ക്കു എല്ലാവര്‍ക്കും എല്ലാ കാലത്തും നല്ല ഓര്‍മ്മയുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്നു, തിരുവിഷ്ടപ്രകാരം കന്യകമറായാമില്‍ നിന്നു ജനിച്ചു എല്ലാ ജാതികളേയും നേര്‍വഴി കാണിച്ചു രക്ഷിച്ചവനും അവളുടെ ഓര്‍മ്മയെ വലുതാക്കിയവനുമാനായ പുത്രനു സ്തോത്രം അര്‍പ്പിക്കുകയും വി.മാതാവു ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ എന്നു അപേക്ഷിക്കുകയും ചെയ്യുന്നു.
         അടുത്തകോലോകള്‍. ദൈവത്തിന്റെ വചനത്തേയും ദൈവത്തേയും സ്വീകരിച്ചു ദൈവത്തിന്റെ മാതാവായി തീര്‍ന്ന കന്യകയെ, സഭയില്‍ എല്ലായിടത്തും സമാധാനവും ക്ഷേമവും വാഴുവാനായി ഏകജാതനോടു അഭ്യര്‍ത്ഥിക്കണമേ എന്നു അപേക്ഷഷിക്കുന്നു. തുടര്‍ന്നു, ക്രോബേസ്രാപ്പികളുടെ അടുക്കല്‍ നിന്നു ഇറങ്ങിവന്നു കന്യകയുടെ ഉദരത്തില്‍ വസിച്ചവനായുള്ളോനെ  ആദാമ്യകുലത്തെ സാത്താന്റേയും മരണത്തിന്ററേയും അടിമത്തത്തില്‍ നിന്നു രക്ഷിക്കുവാന്‍ ശരീരം ധരിച്ചവനെ സ്തോത്രം ചെയ്യുന്നു.
      അടുത്ത കോലോകള്‍. മറിയാമിന്റെ ഓര്‍മ്മ വരം നല്‍കുന്നതാകട്ടെ, ദൈവപ്രസവിത്രിയായ കന്യകമറിയാമിന്നു വായു മണ്ഡലത്തിലേക്കു പരിമള ധൂപം ഉയരുന്നു.
           അടുത്തതു ബോവൂസോ ആണു. രണ്ടു ബോവൂസോകള്‍  ഉണ്ടു. മോറാനീശോ അങ്ങയുടെ കുരിശും അവിടുത്തെ മാതാവിന്റെ പ്രര്‍ത്ഥനയും മൂലം അവിടുത്തെ കോപത്തിന്റെ അടികളേയും വടികളേയും മായിച്ചു കളയേണമേ എന്നു അപേക്ഷിക്കുന്നു. ഇതുവരെ പറയാത്ത ഒരു കാര്യ ഇവിടെ ദര്‍ശിക്കാം. മനുഷ്യകുലത്തോടുള്ള കോപവും ശിക്ഷയും ഇല്ലാതാക്കുവാന്‍ ഇറങ്ങി വന്ന മശിഹായെ  ഒരുപോലെ സ്വീകരിച്ചതാണു വി.മാതാവും വി.കുരിശും. മറ്റൊന്നു.  അല്ലയോ പരിശുദ്ധേ, ഞങ്ങള്‍ക്കു വേണ്ടിയുള്ള അര്‍ത്ഥന നിര്‍ത്താതെ ഞങ്ങളില്‍ അലിവുണ്ടാകാന്‍ ഏകപുത്രനോടു അഭ്യര്‍ത്ഥിക്കേണമേ.
(d)    വന്ദ്യ പുരോഹിതന്‍ കാസായും പീലാസായും എടുത്തു പടിഞ്ഞാറോട്ടു വന്നു കഴിഞ്ഞു ജനം ആലപിക്കുന്ന ഗീതത്തില്‍ വി.മാതാവിനെ സ്മരിക്കുന്നു. ഉയരങ്ങളില്‍ ദൈവത്തിനു സ്തിയും തന്റെ മാതാവിനു ഉന്നതിയും സഹദേന്മാര്‍ക്കു മഹത്വത്തിന്റെ കിരീടവും മരിച്ചവര്‍ക്കു കരുണയും ലഭിക്കട്ടെ എന്നാണു പാടുന്നതു. അല്ലെങ്കില്‍ നാഥാ നിന്നുടെ അമ്മ കന്യകമറിയാമിനു എന്നാളും നല്ല ഓര്‍മ്മയുണ്ടാട്ടെ . അവളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കു തുണയാകട്ടെ.
(e)    ഹൂത്തോമോ.ദിവസത്തിന്റെ പ്രത്യേകതയനുസരിച്ചു ചൊല്ലുവാനായി അനേകം ഗീതങ്ങള്‍ രചിച്ചിട്ടുണ്ടു അതിന്റെ ഒരു പുസ്തകം തന്നെയുണ്ടു. പൊതുവായി ചൊല്ലുവാന്‍ തക്സായില്‍ രേഖപ്പെടുത്തയതില്‍ ഒന്നു മാതാവിന്റെ മദ്ധ്യസ്ഥതയാണു.അതു ഉദ്ധരിക്കുന്നു.
മഹിമാനായകനീശോയാം
സത്യപരന്‍ തന്‍മാതാവാം
നിര്‍മ്മലകന്യകധന്യവതി-
മറിയാമിന്‍ പ്രാര്‍ത്ഥനയാലെ
എന്ന വരികള്‍ അവസാനത്തെ 'വാഴ്ത്തുക ഞങ്ങളെ ദേവേശാ' എന്നതിനോടു ചേര്‍ത്തു ചൊല്ലുമ്പോള്‍ മദ്ധ്യസ്ഥതയായി തീരുന്നു.
         ഹൂത്തോമോ ചൊല്ലിക്കഴിഞ്ഞു ജനം പ്രതിവാക്യവും ചൊല്ലി വന്ദ്യ ആചാര്യന്‍ അവസാന ആശീര്‍വ്വാദവും പറഞ്ഞു കഴിയുമ്പോള്‍ വി.കുര്‍ബ്ബാനയുടെ പരസ്യഭാഗം അവസാനിക്കുന്നു. ഇവിടെ ജനത്തിന്റെ പ്രതിവാക്യങ്ങളില്‍ ഒന്നു വി.മാതാവിന്റെ മദ്ധ്യസ്ഥതയാണു.
മാതാവു യാചിക്കും പരിശുദ്ധന്മാരും നാഥാ പുണ്യം നല്‍കിങ്ങും മരിച്ചോര്‍ക്കും. ഇവിടെ വി.കുര്‍ബ്ബാനയിലെ വി.മാതാവിന്റെ പരാമര്‍ശം അവസാനിക്കുന്നു.
         ഇത്രയും വിശദമായി ചിന്തിച്ചതു ആരാധനയുടെ മകുടമായ വി.കുര്‍ബ്ബാനയില്‍ ഇത്രയും പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ വി.സഭ വി.ദൈവമാതാവിനും മാതാവിന്റെ മദ്ധ്യസ്ഥതയ്ക്കും എത്രവലിയ സ്ഥാനമാണു കല്പിച്ചിരിക്കുന്നതു എന്നു തിരിച്ചറിയുവാനാണു.

2. നമസ്കാരങ്ങളില്‍.

                        നമസ്കാരങ്ങള്‍ പലതുണ്ടു. സാധാരണ നമസ്കാരം എന്നു അറിയപ്പെടുന്ന,സത്യവിശ്വാസികള്‍ക്കു ഭവനത്തില്‍ സന്ധയ്ക്കും പ്രഭാതത്തിലും പ്രാര്‍ത്ഥിക്കുവാനായി തയ്യാറാക്കിയിട്ടുള്ള ഹ്രസ്വമായ നമസ്കാരമാണു അതില്‍ ഒന്നു. ബഹു. കോനാട്ടു അബ്രഹാം മല്പാന്‍ പ്രസിദ്ധീകരിച്ച, പാമ്പാക്കുടനമസ്കാരം എന്നു അറിയപ്പെട്ടിരുന്ന, വ.ദി.ശ്രീ.മലങ്കരമല്പാന്‍ കോനാട്ടു മാത്തന്‍  കോറെപ്പിസ്ക്കോപ്പാ സുറിയാനിയില്‍ നിന്നു ഭാഷാന്തരം ചെയ്ത പ്രാര്‍ത്ഥനാക്രമമാണ മറ്റൊന്നു. വേറൊന്നു, ബഹു. മലങ്കര മല്പാന്‍ കോനാട്ടു അബ്രഹാം കത്തനാര്‍ സുറിയാനിയില്‍ നിന്നു പരിഭാഷപ്പെടുത്തിയ ശ്ഹീമാ നമസ്കാരമാണു. വി.വലിയ നോമ്പിലേക്കും ഹാശാ ആഴ്ചയിലേക്കും പ്രത്യേകമായ നമസ്കാരക്രമങ്ങളുമുണ്ടു  പെങ്കീസാനമസ്കാരം എന്നു അറിയപ്പെടുന്ന, സാധാരണ വിശ്വാസികള്‍ക്കു പരിചിതമല്ലാത്ത, പ്രത്യേക പെരുന്നാളുകള്‍ക്കു ഉപയോഗിക്കുവാന്‍  തയ്യാറാക്കിയിട്ടുള്ള മറ്റൊരു നമസ്കാരക്രമവുമുണ്ടു. ഇതു സാധാരണ ഉപയോഗിക്കാറില്ലാത്തതിനാല്‍ അതു ഒഴിവാക്കിയും മറ്റു നമസ്കാരങ്ങളോടൊപ്പം യല്‍ദോനമസ്കാരവും നമ്മുടെ വിഷയവുമായി ബന്ധപ്പെടുത്തി ചിന്തിക്കവാനാണു ശ്രമിക്കുന്നതു.

1.ഞായറാഴ്ച നമസ്കാരം.

              ഞായറാഴ്ച നമസ്കാരമായി രണ്ടെണ്ണമാണു നാം ഉപയോഗിക്കുന്നതു.ക്യംതാനമസ്കാരം, സ്ളീബാനസ്കാരം എന്നിവയാണു അവ. ശ്ഹീമാ നമസ്കാരത്തില്‍ ഞായറാഴ്ചയുടേയും ബുധനാഴ്ചയുടേയും നമസ്കാരങ്ങളാണു ഇവ. അതനുസരിച്ചു എല്ലാ ഞായറാഴ്ചകളിലും ക്യംതാനമസ്കാരമാണു നടത്തേണ്ടതെങ്കിലും ഉയര്‍പ്പുഞായറാഴ്ച മുതല്‍ സ്ളീബാ പെരുന്നാളിനു മുമ്പുള്ള ഞായറാഴ്ച വരെ ക്യംതായും സ്ളീബാപെരുന്നളിനു ശേഷമുള്ള ഞായറാഴ്ച മുതല്‍ ക്യംതായ്ക്കു മുമ്പുള്ള ഞായറാഴ്ച വരെ സ്ളീബായുടെ നമസ്കാരവുമാണു നടത്തുന്നതു.ശ്ഹീമാ നമസ്കാരത്തില്‍ ഇതു ബുധനാഴ്ചയുടെ നമസ്കാരമാണു. സ്ളീബായുടെ നമസ്കാരം എന്നു പറയുമ്പോള്‍  സ്ളീബായെ സ്മരിക്കുന്നതാണു എന്നു തോന്നാം. എന്നാല്‍ പ്രധാനമായും വി.ദൈവമാതാവിനെയാണു അതില്‍ സ്മരിക്കുന്നതു. വി.ദൈവമാതാവിനു വി.സഭ നല്‍കുന്ന സ്ഥാനമഹിമ എന്താണെന്നു ഇതു വ്യക്തമാക്കുന്നു.

  (a) ക്യംതാ നമസ്കാരം.

              എല്ലാ നമസ്ക്കാരങ്ങളും ആരാധനകളും ആരംഭിക്കുന്നതു കൗമാ പ്രാര്‍ത്ഥനയോടെയാണു. അതു അവസാനിക്കുന്നതു കൃപനിറഞ്ഞ  മറിയമേ നിനക്കു സമാധാനം' എന്നാരംഭിക്കുന്ന വി.മറിയാമിനോടു മദ്ധ്യസ്ഥത അപേക്ഷിച്ചു കൊണ്ടാണു. ഇതു രണ്ടുമൂന്നു കാര്യങ്ങള്‍ വെളിവാക്കുന്നു. അതില്‍ അവസാനത്തെ അപേക്ഷയൊഴിച്ചുള്ളതെല്ലാം വി.വേദപുസ്തക ഉദ്ധരണികളാണു. കര്‍ത്താവു പഠിപ്പിച്ച കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം മാത്രമേ ഇതു ചൊല്ലുകയുള്ളു. ദൈവത്തോടു നാം നടത്തുന്ന അപേക്ഷയോടൊപ്പം വി.മാതാവും അപേക്ഷിക്കണമെന്നാണു ആവശ്യപ്പെടുന്നതു. അതാണു വി.സഭ പഠിപ്പിക്കുന്നതും. കര്‍ത്താവിനു താഴെ മാത്രമാണു വി.മറിയാമിന്റെ സ്ഥാനമെന്നും, വി.മറിയാമിനെ ആരാധിക്കുകയോ കൃപ ചൊരിയണമെന്നു പ്രാര്‍ത്ഥിക്കുകയോ ചെയ്യുകയില്ല എന്ന വി.സഭയുടെ വിശ്വാസവും പഠിപ്പിക്കലും ഇതില്‍ വെളിവാകുകയും ചെയ്യുന്നു. ക്യംതാ നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെയാണു സ്മരിക്കുന്നതു. അതില്‍ വി.ദൈവമാതാവിനെ ഓര്‍ക്കുന്നതു വളരെ കുറച്ചു സന്ദര്‍ഭങ്ങളില്‍ മാത്രമാണു .
       സന്ധ്യാനമസ്കാരത്തോടു ചേര്‍ന്നു നടത്തുന്ന സൂത്താറായിലാണു വി.മറിയാമിനെ ഓര്‍ക്കുന്നതു. മാര്‍ അപ്രേമിന്റെ ബോവൂസായില്‍ ''നിന്‍ മാതൃപ്രാര്‍ത്ഥനയാലെന്‍ ശയ്യയ്ക്കണയരുതേ ദുഷ്ടന്‍.' എന്നതാകട്ടെ എല്ലാ സൂത്താറയിലും ചൊല്ലുന്നതുമാണു. കൂടാതെ വിശ്വാസപ്രമാണവും കുക്കുലിയോനും ഇതിനോടു ചേര്‍ത്തിരിക്കുന്നു. അതിനേക്കുറിച്ചു നാം നേരത്തെ ചിന്തിച്ചതാണു.
            രാത്രിനമസ്കാരത്തില്‍ കൃപനിറഞ്ഞമറിയമേ എന്ന അപേക്ഷയല്ലാതെ നാലാം കൗമായില്‍ മാത്രമെ  വി.മറിയാമിനെ ഓര്‍ക്കുന്നുള്ളു. അവിടെയാകട്ടെ വി.മാതാവിന്റെ നാമത്തിലുള്ള കുക്കുലിയോന്‍ കൂടാതെ ഏതാണ്ടു നാലിടത്തു ഓര്‍ക്കുന്നുണ്ടു. അതില്‍ ആദ്യത്തേതു മാവുര്‍ബോ അഥവാ മറിയാമിന്റെ പാട്ടാണു. അതിന്റെ പ്രത്യേകത നേരത്തെ ചിന്തിച്ചിട്ടുള്ളതാണു. അടുത്തു മാവുര്‍ബാ ശീലുകളാണു. ആദ്യവരികളില്‍ ''ദാവീദിന്റെ പുത്രിയായ മറിയാമേ നിനക്കു ഭാഗ്യം, ദൈവം നിന്നില്‍ നിന്നു ശരീരം എടുത്തിട്ടാണല്ലോ ആദാമിന്റെ മക്കളുടെ അടിമത്തം ഒഴിവാക്കി വീണ്ടെടുത്തതു.'' പിന്നെ അവസാനം ''മാലാഖമാരുടെ ഉടയവനെ നിന്റെ മാതാവും പരിശുദ്ധന്മാരും  അണയ്ക്കുന്ന പ്രാര്‍ത്ഥനകളാല്‍ ഞങ്ങളുടെ ശുശ്രൂഷകള്‍ അംഗീകിച്ചു ഉത്തരം അരു
ളമെന്നു അപേക്ഷിക്കുന്നു. 133-ാം മസുമൂറ വായിച്ചു കഴിഞ്ഞുള്ള എനിയോകളില്‍ രണ്ടിടത്തു വി.മാതാവിനെ  സ്മരിക്കുന്നു. 'ദൈവമാതാവിനു ഓര്‍മ്മയും അവളുടെ പ്രാര്‍ത്ഥനയാല്‍  നമുക്കു സഹായങ്ങളും ഉണ്ടാകട്ടെ'' എന്നും 'കന്യകയായ ദൈവമാതാവേ! എല്ലാ കാലത്തും എല്ലാ നേരത്തും നിന്റെ പ്രര്‍ത്ഥന ഞങ്ങള്‍ക്കു കോട്ടയായിരിക്കേണമേ.എന്നും പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. അവസാനം ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം ബോവൂസോയില്‍ വി.ദൈവമാതാവിനെ സ്മരിക്കുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നു. മാതൃവിശുദ്ധപ്രാര്‍ത്ഥനയാല്‍ കര്‍ത്താവേ കൃപചെയ്യണമേ എന്നും വി.മറിയാമിനോടു സമാധാനം അറിയിച്ച മാലാഖ ഞങ്ങളോടും ദൈവം യോജിപ്പായെന്ന അറിവു നല്‍കണമെന്നും പ്രര്‍ത്ഥിക്കുകയും ചെയ്തിട്ടു മാതൃവിശുദ്ധപ്രാര്‍ത്ഥനയാല്‍ കൃപ ചെയ്തു ഞങ്ങള്‍ക്കും ഞങ്ങളുടെ വാങ്ങിപ്പോയവര്‍ക്കും പുണ്യം നല്‍കണമെന്നു അപേക്ഷിക്കുകയും ചെയ്യുന്നു.
           പ്രഭാതനമസ്ക്കാരത്തില്‍ മറിയാമിന്റെപാട്ടും ഏവഗേലിയോന്‍ കഴിഞ്ഞുള്ള ധൂപപ്രാര്‍ത്ഥനയും മാത്രമാണു വി.മറിയാമിനോടു ബന്ധമുള്ള പ്രാര്‍ത്ഥനകള്‍. ധൂപപ്രാര്‍ത്ഥനയിലെ കോലോയിലെ 'പിതാവിന്റെ സമാധാനം സ്വര്‍ഗ്ഗത്തില്‍ നിന്നും മാലാഖ വഴി വി.മറിയാമിനു  നല്‍കി. അഗ്നിമയന്‍ സമാധാനം ആശംസിച്ചതിനു ശേഷം നിനക്കു സമാധാനം ദൈവം നിന്നോടു കൂടെ അവന്‍ നിന്നില്‍ ഉദയം ചെയ്യും എന്ന വചനിപ്പു ഗാനമായി ആലപിക്കുന്നു.
        മൂന്നാം മണി നമസ്കാരത്തില്‍ വി.മറിയാമിനെ ഓര്‍ക്കുന്നില്ല. എന്നാല്‍ ആറാം മണിനമസ്ക്കാരത്തില്‍ വി.മാതാവിനേയും പരിശുദ്ധന്മാരേയും സ്മരിക്കുന്നു. കോലോയില്‍ ആദ്യത്തേതു  ഉടയോന്‍നാഥാ എന്നു തുടങ്ങുന്ന ഗാനമാണു. ഉടയവനും നാഥനുമായ ദൈവമേ, നിന്റെ സന്നിധിയില്‍ സീനായ് പര്‍വ്വതം തുള്ളി, മലയേയും കടലിനേയും വഹിക്കുന്ന നിന്നെകന്യക ഗര്‍ഭത്തില്‍ വഹിച്ചു. ആശ്ചര്യമുളവാകും വിധം അവള്‍ ഗര്‍ഭിണിയാകുകയും നിന്നെ പ്രസവിക്കുകയും ചെയ്തു. അവളുടെ ഓര്‍മ്മ പ്രസിദ്ധമാക്കണമേ. ബോവൂസോയില്‍  മാതാവിന്റേയും പരിശുദ്ധന്മാരുടേയുംപ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്കും വാങ്ങിപ്പോയവര്‍ക്കും പുണ്യം നല്‍കണമെന്നും മറിയാമിന്റെ ഓര്‍മ്മ വാഴ്വിന്നായിട്ടും അവളുടെ പ്രാര്‍ത്ഥന ആത്മാക്കള്‍ക്കു കോട്ടയായും തീരണമെന്നു പ്രാര്‍ത്ഥിക്കുന്നു.
            ക്യംതാനമസ്കാരത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മയ്ക്കും മദ്ധ്യസ്ഥതയ്ക്കും നല്‍കിയിരിക്കുന്ന സ്ഥാനം എന്താണെന്നു ഈ വിവരണത്തിലൂടെ ഗ്രഹിക്കുവാന്‍ കഴിഞ്ഞു എന്നു കരുതുന്നു. വി.കന്യകമറിയാമിനു വി.സഭ നല്‍കുന്ന ബഹുമതിയും മദ്ധ്യസ്ഥതയുടെ പ്രാധാന്യവും എങ്ങനെയുള്ളതാണെന്നു ഇതു വെളിവാക്കുന്നു.

 (b)സ്ളീബാനമസ്കാരം.

           സ്ളീബാനമസ്കാരം ശ്ഹീമാനമസ്കാരക്രമമനുസരിച്ചു ബുധനാഴ്ചിയിലെ നമസ്കാരമാണെന്നും വി.ദൈവമാതാവിന്റെ നാമത്തിലുള്ളതാണെന്നും നേരത്തെ സൂചിപ്പിച്ചതാണല്ലോ. എന്നാല്‍ അതിലുള്ള പ്രാര്‍ത്ഥനകള്‍ ശ്രദ്ധിക്കുമ്പോള്‍ അതില്‍ ചെറിയ സംശയം തോന്നാം. കാരണം അവിടെ വി.ദൈവമാതാവിനെ മാത്രമല്ല സ്മരിക്കുന്നതു. പരിശുദ്ധന്മാരേയും സകല മരിച്ചരേയും ഓര്‍ക്കുകയും അനുതാപത്തിന്റെ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ചെയ്യുന്നണ്ടു. ശരിയാണു. എന്നാല്‍ നമ്മുടെ എല്ലാ പ്രര്‍ത്ഥനകളിലും പരിശുദ്ധന്മാരെ ഓര്‍ക്കുകയും വാങ്ങിപ്പോയവരെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുകയും അനുതാപത്തിന്റെ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ചെയ്യാറുണ്ടു. മാത്രമല്ല വി.ദൈവമാതാവിനെ ഓര്‍ക്കുകയും ചെയ്യും. ഈ ദിവസത്തെ നമസ്കാരത്തില്‍ വി.ദൈവമാതാവിനാണു പ്രാധാന്യം കല്പിച്ചിരിക്കുന്നതു.അതിനു കാരണം ഇതു വി.മാതാവിനെ ഓര്‍ക്കുന്ന ദിവസമായി കല്പിച്ചിരിക്കുന്നതു കൊണ്ടാണു. പോകട്ടെ വിഷയത്തിലേക്കു കടക്കാം. ഓരോ യാമപ്രാര്‍ത്ഥനയിലും വി.മാതാവിനെ ഓര്‍ക്കുന്നതു എങ്ങനെയാണു എന്നു പരിശോധിക്കാം.
(a)       സന്ധ്യയും സൂത്താറയും.
                 സാധാരണ പോലെ കൗമായില്‍ ആരംഭിക്കുന്നു. കൃപനിറഞ്ഞമറിയമേ പ്രാര്‍ത്ഥിക്കുന്നു. അനന്തരം പ്രാരംഭപ്രാര്‍ത്ഥന. അതില്‍ വി.മാതാവിനേയും പരിശുദ്ധന്മമാരേയും ഓര്‍ക്കുന്നു. ഞായറാഴ്ചകളുടെ പ്രത്യേകത അനുസരിച്ചു അതിനു മാറ്റമുണ്ടാകും. പിന്നീടു മസമൂറകള്‍ക്കു ശേഷം എക്ബോ. വി.മറിയാമിന്റെ പേരു അവിടെ പറയുന്നില്ലെങ്കിലും.ദൈവമാതാവിനോടുള്ള ഒരു അപേക്ഷയാണു.''ലോകം മുഴുവന്‍ സമാധാനവും ശാന്തതിയും വാഴുന്നതിനും അതുമൂലം എല്ലാ ദേശത്തുനിന്നും കോപത്തിന്റെ ശിക്ഷ ദയവോടെ നീക്കിക്കളയുന്നതിനും ഞങ്ങളോടൊപ്പം ഞങ്ങള്‍ക്കു വേണ്ടി രാജാധിരാജനോടു പ്രാര്‍ത്ഥിക്കണമെന്നു യാചിക്കുന്നു.'' ഞങ്ങളോടൊപ്പം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നതില്‍  മദ്ധ്യസ്ഥപ്രാര്‍ത്ഥന എങ്ങനെ ആയിരിക്കണം എന്ന വി.സഭയുടെ പഠിപ്പിക്കല്‍ വായിച്ചെടുക്കുവാന്‍ കഴിയും.
                അടുത്തതു പ്രൊമിയോന്‍ സെദറായാണു. സന്ദര്‍ഭം അനുസരിച്ചു മാറുമെങ്കിലും  വി.മാതാവിനേയും പരിശുദ്ധന്മാരേയും ഓര്‍ക്കുന്നു. പിന്നീടു ധൂപഗീതമാണു. അതില്‍ വി.ദൈവമാതാവിനേയും പരിശുദ്ധന്മാരേയും പരേതരേയും ഓര്‍ക്കുകയും അനുതാപത്തിന്റെ ഗീതം ആലപിക്കുകയും ചെയ്യുന്നു. അതില്‍ പാടുന്ന വി.മാതാവിന്റെ ഗീതങ്ങളെ കുറിച്ചു നേരത്തെ നാം ചിന്തിച്ചിട്ടുള്ളതാണു. തുടര്‍ന്നുള്ള എത്രോയിലും വി.മാതാവിനേയും ശ്ളീഹന്മാരേയും സഹദേന്‌‌‌മാരേയും പരിശുദ്ധന്മാരേയും ഓര്‍ക്കുന്നു.
(b) രാത്രി നമസ്കാരം.
              രാത്രിനമസ്കാരം  പ്രാരംഭപ്രാര്‍ത്ഥനയും നാലു കൗമാകളും ചേര്‍ന്നതാണു. അതില്‍ പ്രാരംഭപ്രാര്‍ത്ഥനയിലെ എനിയോനോയിലും ഒന്നാം കൗമായിലും നാലാം കൗമായിലും തുടര്‍ന്നു നടത്തുന്ന ധൂപപ്രാര്‍ത്ഥനയിലും അവസാനത്തെ ബോവൂസോയിലും വി.മാതാവിനെ ഓര്‍ക്കുന്നുണ്ടു. നാലാം കൗമായും തുടര്‍ന്നുള്ള ഭാഗങ്ങളും ക്യംതായിലേതു തന്നെയാണു. അതു അവിടെ ചിന്തിച്ചതാകയാല്‍ ഇവിടെ ഒഴിവാക്കുന്നു.
           പ്രരംഭപ്രര്‍ത്ഥനയിലെ എനിയോനോയില്‍ ഒരിടത്തു മാത്രമാണു വി.മാതാവിനെ ഓര്‍ക്കുന്നതു. വിശുദ്ധയായ കന്യകയേ നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കു കോട്ടയാകേണം എന്നു അപേക്ഷിക്കുന്നു. ഒന്നാം കൗമായില്‍ ആദ്യം എക്ബോയില്‍ വി.കന്യകയോടുള്ള വചനിപ്പാണു സ്മരിക്കുന്നതു. ഏകപുത്രന്‍ അവതാരം ചെയ്യുമ്പോള്‍ കന്യകമറിയാമിനെ മാതാവാകാന്‍ സ്വീകരിച്ചു എന്ന ദൂതുമായി പിതാവു ദൂതനെ നസ്രേത്തിലേക്കു അയച്ചു.
                 തുടര്‍ന്നുള്ള കോലോകളില്‍  യേശുവിന്റെ ജനനവും ശൈശവുംം വര്‍ണ്ണിക്കുകയും വി.കന്യകമറിയാമിനു പൂര്‍വ്വപിതാക്കന്മാര്‍ നല്‍കിയ പേരുകള്‍ ഓര്‍ക്കുകയും ചെയ്യുന്നു. ആദ്യത്തെ കോലോയില്‍ കന്യക പ്രസവിച്ച അത്ഭുത പുത്രനെ വന്നു പരിശോധിക്കുവാന്‍ ആഹ്വാനം ചെയ്തിട്ടു ആ ശിശുവിനെ വര്‍ണ്ണിക്കുന്നു. പൗരാണികനായ വൃദ്ധനെ കന്യക പ്രസവിച്ചു.എല്ലാ തലമുറകള്‍ക്കും ആദ്യനായവന്‍  കീറത്തുണികളാല്‍ പൊതിയപ്പെട്ടു. മലകളെ വഹിക്കുന്ന ബലവാനെ ബാലിക താലോലിക്കുന്നു. ദരിദ്രര്‍ക്കു അപ്പം നല്‍കുന്നവന്‍ ഒരു ശിശുവിനെ പോലെ മുലപ്പാല്‍ കുടിക്കുന്നു.  ആദിയില്ലാത്തവന്‍ ആദിയുള്ളവനായി തീരുവാന്‍ താല്പര്യപ്പെട്ടു.അങ്ങനെ അവസാനമില്ലാത്തവന്‍ ജനനത്തിനായി വന്നു.
         ദിവീദിന്റെ മകളായ കന്യകമറിയാമിനു പുണ്യവാന്മാരായ പൂര്‍വ്വപിതാക്കന്മാര്‍ നല്‍കിയ സുന്ദരനാമങ്ങളില്‍ ചിലതു വര്‍ണ്ണിക്കുന്നു. ഹസ്കിയേല്‍ പൂട്ടിയ വാതില്‍ എന്നും( യെഹഃ 44;2) ശലോമോന്‍  അടച്ചിട്ടിക്കുന്ന തോട്ടത്തിലെ അടച്ചിട്ടിരിക്കുന്ന  നീരുറവ എന്നും ( ഉത്തമഃ 4;12) ദാവീദു ജാതികളെ  സന്തോഷിപ്പിക്കുന്ന പട്ടണം എന്നും (യെശഃ 1;26) പറയുന്നു. ഇങ്ങനെ വിത്തില്ലാതെ മുളച്ച സസ്യമാകുന്ന  മശിഹാതമ്പുരാന്റെ നാമം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ആദരിക്കപ്പെടുന്നു. പഴയനിയമത്തിലെ മുന്‍കുറികളില്‍ വി.കന്യകറിയാമിന്റെ മഹത്വമാണു വെളിവാകുന്നതു.
                  പിന്നീടു ആലപിക്കുന്ന മാര്‍ യാക്കോബിന്റെ ബോവൂസോയില്‍ വി.കന്യകയിയാമിന്റെ മദ്ധ്യസ്ഥത യാചിക്കുന്നതോടൊപ്പം വചനിപ്പു അനുസ്മരിക്കുകയും ചെയ്യുന്നു. അല്ലയോ ഭാഗ്യവതി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. നിന്റെ പ്രാര്‍ത്ഥനയാല്‍ കര്‍ത്താവു ഞങ്ങള്‍ക്കു പുണ്യം നല്‍കുമാറാകട്ടെ. കന്യകമറിയം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അയച്ച ദൂതന്‍ വന്നു സമാധാനം നല്‍കി.സമാധാനം പറഞ്ഞിട്ടു ദൂതന്‍ നീ കന്യക ആയിരിക്കുമ്പോള്‍ തന്നെ പുത്രനെ പ്രസവിക്കും എന്നു അരുളിച്ചെയ്തു. ശോഭനിറഞ്ഞവളേ ഭയപ്പെടേണ്ടാ പിതാവു അവന്റെ ഏകപുത്രന്റെ മാതാവാകുവാന്‍ നിന്നില്‍ സന്തോഷിച്ചിരിക്കുന്നു. അത്ഭുതകരമായി ഗര്‍ഭം ധരിച്ചു നിത്യരാജ്യം ഭരിക്കുന്ന ശിശുവിനെ നീ പ്രസവിക്കും. ഒന്‍പതു മാസം നിന്നെ വഹിച്ച മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ കോപത്തിന്റെ വടി ഞങ്ങളില്‍ നിന്നും ഒഴിവാക്കേണമേ.
(c). പ്രഭാതനമസ്കാരം.
            പ്രഭാതനമസ്കാരത്തിലും പ്രാരംഭപ്രാര്‍ത്ഥന, എനിയോനോ, പ്രൊമിയോനു മുമ്പുള്ള കീര്‍ത്തനം, പ്രൊമിയോന്‍ സെദറ , ധൂപഗീതം, എത്രോ, ധൂപാനന്തരഗീതം, കുക്കുലിയോന്‍, ബോവൂസോ എന്നീ ഭാഗങ്ങളില്‍ എല്ലാം വി.മാതാവിനെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നു. അവിടെ നാം കണ്ടതു പോലെ ദൂതന്റെ വചനിപ്പും, ദൈവപുത്രന്‍ കന്യാവ്രതമുദ്രയ്ക്കു ഭംഗം വരാതെ ഗര്‍ഭം ധരിച്ചു ദൈവപുത്രനെ പ്രസവിച്ചതും അങ്ങനെ ദൈവമാതാവെന്ന മഹത്വമുള്ള പദവിക്കു അര്‍ഹയായതും ഒക്കെ എടുത്തു പറഞ്ഞു പുകഴ്ത്തുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നു. അതുപോലെ പഴയനിയമത്തില്‍ കണ്ടെത്തുന്ന വി.കന്യകയുടെ ചില മുന്‍കുറികളും നിഴലുകളും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതെല്ലാം അവിടെ നാം ചിന്തിച്ചതായതിനാല്‍  സൂചനകള്‍ നല്‍കിയും അവിടെ പരാമര്‍ശിക്കാത്തവ ചിന്തിച്ചും ഈ ഭാഗം അവസാനിപ്പിക്കുന്നു.
                        എനിയോനോയില്‍ വ്രതശുദ്ധ്യാ നിന്നെ പ്രസവിച്ച പരിശുദ്ധ കന്യകയോടൊപ്പം നിന്നെ സ്തുതിപ്പാന്‍ യോഗ്യത നല്‍കണമെന്നു അപേക്ഷിക്കുന്നു. പ്രൊമിയോനു മുമ്പുള്ള കീര്‍ത്തനം വി.കുബ്ബാന പരസ്യമായി ആരംഭിക്കുമ്പോള്‍  പ്രാര്‍ത്ഥിക്കുന്ന മറിയം ദീലേത്തോ തന്നെയാണു. സെദറ കഴിഞ്ഞുള്ള ധൂപഗീത്തിലെ 4,5,6 ഗീതങ്ങള്‍ വി.മാതാവിന്‌‌റെ പുകഴ്ചയും മദ്ധ്യസ്ഥതയുമാണു. സെദറായ്ക്കു ശേഷമുള്ള ധൂപഗീതത്തില്‍ 3,4,5 ഗീതങ്ങളും വി.ദൈവമാതാവിനെ പുകഴ് ത്തുന്നവയാണു. പര്‍വ്വതങ്ങളേയും സമുദ്രങ്ങളേയും വഹിക്കുന്നവനെ വഹിക്കുകയും പുരുഷനെ കൂടാതെ വചനാനുസരണം പ്രസവിക്കുകയും ചെയ്ത വി.കന്യകമറിയാമിന്റെ ഓര്‍മ്മ പ്രസിദ്ധമാക്കണമെന്നു പ്രാര്‍ത്ഥിക്കുന്നു. സൃഷ്ടികളുടെ പ്രഭയായ സൂര്യനെ  ദൂതന്റെ വചനം സ്വീകരിച്ചു വേഴ്ച കൂടാതെ പ്രസവിച്ചവള്‍ സൗഭാഗ്യവതിയാണെന്നും , അതു കണ്ണുകൊണ്ടു കണ്ടിട്ടില്ലാത്തതും  ചെവി കേട്ടിട്ടില്ലാത്തതും ഹൃദയം നിരൂപിച്ചിട്ടില്ലാത്തും ആകുന്നു എന്നും തുടര്‍ന്നു പാടുന്നു.
                             ധൂപാനന്തരഗീതത്തില്‍ നിര്‍മ്മലമായ ഉദരത്തില്‍ നിര്‍മ്മലമായി ഇറങ്ങി വസിച്ച നിര്‍മ്മലനായ പുത്രനെ അയച്ച നിര്‍മ്മലനായ പിതാവു സ്തുത്യനാകുന്നു എന്നു പാടിയ ശേഷം, രാജതനൂജന്‍ വസിക്കുന്ന മണിമന്ദിരമേ നിനക്കു സമാധാനം ( വി.ലൂക്കോഃ1;28) എന്ന ദൂതന്റെ  വചനവും, ധനവാനായവന്‍ ദരിദ്രരെ സമ്പന്നരാക്കുകയും നിന്റെ ദീനതയെ ഇല്ലാതാക്കുകയും ചെയ്യും എന്നിങ്ങനെ വി.മറിയാമിന്റെ പാട്ടിലെ ആശയത്തേയും ഭംഗ്യന്തേരേണ പാടുന്നു. തുടര്‍ന്നു ഭാഗ്യനിധയായ മറിയാം വണിക്ശ്രഷ്ടനായ കര്‍ത്താവു വസിച്ച അലങ്കരിച്ച കപ്പലാണെന്നും, ആകാശത്തെ നിര്‍മ്മിച്ചവനെ വ്രതശുദ്ധിയോടെ പ്രസവിച്ച നിസ്തുലമായ മണിമന്ദിരമാണെന്നും,നിനക്കു ഭാഗ്യമെന്നും വി.മാതാവിനെ പാടി പുകഴ്ത്തുന്നു. തുടര്‍ന്നു കുക്കുലോനും അവസാനം ബോവൂസോയും ചൊല്ലുന്നു.  ബോവൂസോയില്‍ ഒന്നുരണ്ടു കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. വി.മാതാവിന്റേയും പരിശുദ്ധന്മാരുടേയും ഓര്‍മ്മയില്‍ ഞങ്ങളെ സംബന്ധിപ്പിക്കുകയും അവരുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്കും മരിച്ചവര്‍ക്കും പുണ്യം നല്‍കണമെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഭാഗ്യവതിയായ മറിയാമിന്റെ നിഴലായി മോശ പണിഞ്ഞ പെട്ടിയാല്‍ (സാക്ഷിയിന്‍ പെട്ടകം) ഗൂഢാര്‍ത്ഥത്തില്‍ ചിത്രീകരിച്ചിരിച്ചിരിക്കുന്നു എന്നും അതിനുള്ളില്‍ നിക്ഷേപിച്ച ദൈവചനങ്ങളോടു കൂടിയ നിയമപലകകള്‍ പോലെ ജീവന്റെ അപ്പമായ ക്രിസ്തു നിന്നില്‍ വയ്ക്കപ്പെട്ടു എന്നും പുകഴ്ത്തുന്നു. മോശെ നിര്‍മ്മിച്ച പെട്ടകവും അതില്‍ സൂക്ഷിച്ചിരിക്കുന്ന നിയമപലകയും വി.മാതാവിന്റേയും മശിഹാതമ്പുരാന്റെയും മുന്‍കുറിയായിട്ടാണു പരിശുദ്ധ പിതാക്കന്മാര്‍ കാണുന്നതും വിശ്വസിക്കുന്നതും. ദാവീദിന്റെ പുത്രിയില്‍ ശരീരം ധരിച്ച പുത്രാ  അങ്ങയുടെ കൃപ ധാരാളമായി ഈ ഇടവകയിന്മേല്‍ വര്‍ഷിക്കണമേ എന്നു പ്രാത്ഥിച്ചു പ്രഭാതനമസ്കാരം അവസാനിക്കുന്നു.
(d) മൂന്നാം മണി നമസ്കാരം.
             ദൈവത്തെ പ്രസവിച്ച മാതാവായ മറിയാം അത്യധികം അനുഗ്രഹിക്കപ്പെട്ടവളാണു. ദൈവത്തിന്റെ കുഞ്ഞാടിനെ ആണല്ലോ അവള്‍ മടിയില്‍ താലോലിച്ചതു. ഘോരമായ അഗ്നിയുടെ ശോഭയും തീക്ഷമായ ജ്വാലയും ബാധിക്കാതെ ദൈവം തന്റെ ശക്തിയാല്‍ അവളെ താങ്ങിയതിനാല്‍ ക്രോബേന്മാര്‍ രഥത്തില്‍ ആഘോഷിക്കുന്നവനെ മാതാവു വഹിച്ചു. വി.മാതാവിന്റെ വിശുദ്ധിയെയാണു ഇവിടെ പുകഴ്ത്തുന്നതു. അടുത്തതായി, കന്യകയില്‍ നിന്നുള്ള ദൈവപുത്രന്റെ ജനനത്തെ ചോദ്യം ചെയ്യുന്ന വേദവിപരീതികള്‍ക്കു വി.വേദപുസ്തകം വെളിപ്പെടുത്തുന്ന,  അത്ഭുതമാം ഫലം നല്‍കുന്ന വൃക്ഷം, തീക്കല്‍പാറ, മത്സ്യം എന്നീ ദൃഷ്ടാന്തങ്ങള്‍  ചൂണ്ടിക്കാണിക്കുന്നു. വൃക്ഷം നല്‍കിയ കുഞ്ഞാടും( ഉല്പഃ22;13) തീക്കല്‍ പാറയില്‍ നിന്നു ഒഴുകിയ ജലം( പുറഃ 17;6) മത്സ്യത്തിന്റെ വായില്‍ നിന്നു കിട്ടിയ ദ്രവ്യം എന്നിവ കന്യകയില്‍ ജനിച്ചതു രക്ഷകനായി അവതരിച്ച ദൈവപുത്രനാണെന്നതിന്റെ തെളിവാണു. അതെല്ലാം മരണത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷിക്കുകയായിരുന്നുവല്ലോ.അതു ദൈവപുത്രന്റെ മാത്രമല്ല ദൈവമാതാവിന്റേയും ദൃഷ്ടാന്തം കൂടെയാണു എന്നത്രേ സഭ പഠിപ്പിക്കുന്നതു.
         തുടര്‍ന്നുള്ള ബോവൂസോയില്‍ വി.മാതാവിനെ പുകഴ്ത്തുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നു. ധന്യവതി, ഞങ്ങളുടെ പ്രാര്‍ത്ഥനയോടൊപ്പം മാതാവിന്റെ പ്രാര്‍ത്ഥനയും കൂടെ സ്വീകരിച്ചു  ദൈവം പുണ്യം നല്‍കട്ടെ. ഭൂമിപുത്രിക്കു ഈ ഔന്നത്യം എങ്ങനെ കട്ടി എന്നു സംഭ്രമ പൂര്‍വ്വം പറയുന്നു. സൗമ്യരിലല്ലാതെ ആരിലും താന്‍ വസിക്കയില്ല എന്നു പറഞ്ഞവന്‍  ഈ ഭൂമിയില്‍ ഏറ്റം താഴ്ത്തപ്പെട്ടവളിലാണു ഇറങ്ങി വസിച്ചതു. വി.മറിയാം ഏറ്റം അധികം താഴ്മയുള്ളവളായതിനാലാണു ദൈവം അവളെ ഏറ്റവും അധികം ഉയര്‍ത്തിയതു. അങ്ങനെ ഒന്‍പതു മാസം നിന്നെ ഉദരത്തില്‍ വഹിച്ചു മഹിമ ധരിച്ച അവിടുത്തെ മാതാവിന്റെ പ്രര്‍ത്ഥനയാല്‍ ഞങ്ങളില്‍ നിന്നു കോപത്തിന്റെ വടികളെ ഒഴിവാക്കണം എന്ന പ്രാര്‍ത്ഥനയോടെ മൂന്നാം മണി നമസ്കാരം സമാപിക്കുന്നു.
(e) ആറാം മണി നമസ്കാരം.
          മൂന്നാം മണി നമസ്കാരത്തില്‍ വി.ദൈവമാതാവിനെ മാത്രമാണു സ്മരിച്ചതെങ്കല്‍ ആറാം മണിയില്‍  പ്രഭാതത്തിലെ പോലെ പരിശുദ്ധന്മാരേയും വാങ്ങിപ്പോയവരേയും ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. അതിനാല്‍ കോലോയില്‍ ആദ്യത്തെ ഒരു കീര്‍ത്തനവും ബോവൂസോയിലെ  ഈരടികളിലും മാത്രമാണു വി.മാതാവിനെ ഓര്‍ക്കുന്നതു. അതില്‍ ബോവൂസോയിലെ വരികള്‍ നേരത്തെ ചിന്തിച്ചതാകയാല്‍ കോലോയിലെ ഗീതം മാത്രം പരിശോധിക്കാം. മോശ നിര്‍മ്മിച്ച  പെട്ടകത്താല്‍ ദൃഷ്ടാന്തീകരിച്ച മറിയാമേ സമാധാനം. ജീവജലത്തിന്‍ മുന്‍കുറിയാകുന്ന റൂഹായുടെ ശോശപ്പായെ സമാധാനം. യിശ്ശായിയുടെ മകനായ ദാവീദിനാല്‍ പറയപ്പെട്ട ശാശ്വത നഗരമേ സമാധാനം. നിന്റെ ഉദരത്തില്‍ നിന്നാണല്ലോ ദേവേശന്‍ ഭൂജാതനായതു. ഇവിടെയും വി.കന്യകയുടെ മുന്‍കുറികളാണു സൂചിപ്പിക്കുന്നതു.
         സ്ളീബാനമസ്കാരത്തിന്റെ സന്ധ്യ മുതല്‍ ആറാം മണി വരെയുള്ള  നമസ്കാരവും അതില്‍ വി.മാതാവിനു പരിശുദ്ധസഭ നല്‍കുന്ന സ്ഥാനവും നാം കണ്ടു കഴിഞ്ഞു. പരിശുദ്ധസഭ വി.ദൈവമാതാവിനു നല്‍കുന്ന മഹിമയും ബഹുമാനവും, വി.മാതാവിന്റെ മദ്ധ്യസ്ഥതയ്ക്കുള്ള  സ്ഥാനവും വ്യക്തമാകുന്നുണ്ടു. അതു വി.വേദാനുസരണമാണെന്നതിനു വി.മാതാവിന്റെ മുന്‍കുറികളും അവിടെ പരി.പിതാക്കന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ധ്യാനനിരതമായ മനസ്സുമായി ഈ നമസ്കാരങ്ങള്‍ ഉരുവിടുന്ന വിശ്വാസിയുടെ മനസ്സില്‍, വിശുദ്ധമാതാവില്‍ ദൈവപുത്രന്‍ ഇറങ്ങി വസിച്ചതു പോലെ ഇറങ്ങി വസിച്ചു സത്യവിശ്വാസം ദൃഡതരമാക്കും. അതിനു വി.മാതാവിന്റെ മദ്ധ്യസ്ഥത മാര്‍ഗ്ഗവും മാര്‍ഗ്ഗദീപവും ആകും. ആകട്ടെ.

  2.ശ്ഹീമാ നമസ്കാരം.

                ശ്ഹീമാ നമസ്കാരത്തില്‍ ആഴ്ചയിലെ ഏഴു ദിവസങ്ങളിലേക്കുമുള്ള നമസ്കാരങ്ങളാണു ഒരുക്കിയിരിക്കുന്നതു. പൊതുവായുള്ള പ്രര്‍ത്ഥനകള്‍ അവിടെയെല്ലാം കാണാമെങ്കിലും ഓരോദിവസത്തിനും ഓരോ പ്രത്യേകതകള്‍ കല്പിച്ചിരിക്കുന്നു. ഞായറാഴ്ച കര്‍ത്താവു ഉയിര്‍ത്തെഴുന്നേറ്റ ദിവസമാകയാല്‍ ക്യംതായുടേയും തിങ്കള്‍ ചൊവ്വാ ദിവസങ്ങള്‍ അനുതാപത്തിന്റേയും ബുധനാഴ്ച വി.ദൈവമാതാവിന്റേയം വ്യാഴാഴ്ച ശ്ളീഹന്മാരുടേയും വിശുദ്ധസഭയുടെ മല്പാന്മാരുടേയും വെള്ളിയാഴ്ച ജയമുള്ള സ്ളീബായുടേയും ശനിയാഴ്ച സഹദേന്മാരുടേയും പരിശദ്ധന്മാരുടേയും, ശനിയാഴ്ച ദൈവം സകലപ്രവൃത്തികളില്‍ നിന്നും വിശ്രമിച്ച ദിവസമാകയാല്‍ അവന്റെ പരിശുദ്ധന്മാരും പുണ്യവാന്മാരുമായ പുരോഹിതന്മാരുടേയും വിശ്വാസികളായ വാങ്ങിപ്പോയവരുടേയും ആയി ക്രമപ്പെടുത്തിയിരിക്കുന്നു. ബുധനാഴ്ച കൂടാതെ എല്ലാ ദിവസത്തേയും രാത്രി പ്രാര്‍ത്ഥനയുടെ ഒന്നാം കൗമാ വി.ദൈവമാതാവിന്റേതാണു. എന്നാല്‍ വെള്ളിയാഴ്ച നമസ്കാരത്തില്‍ മാത്രം അല്പം വ്യത്യാസമുണ്ടു. കൂദോശ്ഈത്തോ മുതല്‍ വലിയനോമ്പു വരെയള്ള വെള്ളിയാഴ്ചകളില്‍ മാത്രമേ രാത്രി ഒന്നാം കൗമാ വി.ദൈവമാതാവിന്റേതു ആയി ഉപയോഗിക്കുന്നനുള്ളു. ഇതുകൂടാതെ രാത്രിയുടെ നാലാം കൗമായിലെ മാവുര്‍ബോ, തുടര്‍ന്നുള്ള ഗീതം, പെത്ഗോമോ, എനിയോനോ, എന്നിവ പൊതുവായിട്ടുള്ളതും വി.മാതാവിന്റെ നാമത്തിലുള്ളതുമാണു. കൂടാതെ സന്ധ്യ പ്രഭാതം തുടങ്ങിയ നമസ്കാരങ്ങളിലും വി.മാതാവിനെ സ്മരിക്കുന്നുണ്ടു. ഇവിടെയെല്ലാം വി.മാതാവിനെ എങ്ങനെയാണു ചിത്രീകരിച്ചിരിക്കുന്നതു എന്നു പരിശോധിക്കാം.
(a) ഞായറാഴ്ച.
                     ഞായറാഴ്ച നമസ്കാരത്തെ കുറിച്ചു നേരത്തെ നാം ചിന്തിച്ചതാണു. അതില്‍ നിന്നു വ്യത്യാസമായി പറഞ്ഞിട്ടുള്ള ചിലകാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കുന്നു. രാത്രിനമസ്കാരത്തിന്റെ അവസാനത്തില്‍ വി.മാതാവിന്റെ നാമത്തിലെ ധൂപപ്രാര്‍ത്ഥനയില്‍ ചൊല്ലുന്ന കോലോയില്‍ ഇങ്ങനെയാണു കാണുന്നതു. നിര്‍മ്മലയായ കന്യകമാതാവിന്റെ ഓര്‍മ്മയില്‍ ഞങ്ങള്‍ അണയ്ക്കുന്ന ധൂപത്താല്‍ ഞങ്ങളുടെ ലംഘനങ്ങളും തെറ്റുകളും അശേഷം മായിച്ചു കളയേണമേ എന്നു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ദൈവപുത്രന്റെ പുത്തന്‍ മാളികയേ, റൂഹാ വസിക്കുന്ന മന്ദിരമേ സമാധാനം,ലോകത്തിനു മുഴുവന്‍ കൃപ ചൊരിയുവാന്‍ നിന്റെ പുത്രനോടു പ്രാര്‍ത്ഥിക്കണമെന്നു അപേക്ഷിക്കുകയും ചെയ്യുന്നു. പിന്നീടു മാര്‍ യാക്കോബിന്റെ ബോവൂസോയില്‍ ദൈവപ്രസവിത്രി നിന്റെ ശ്രേഷ്ടനായ പുത്രന്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കും. അതിനാല്‍ നീയാണു അമ്മേ ഞങ്ങളുടെ നല്ല പ്രത്യാശ. നിന്റെ പെരുനാള്‍ കൊണ്ടാടുന്ന ഈ കൂട്ടത്തിന്‍മേല്‍ കരുണ ഉണ്ടാകുവാന്‍ നിന്റെ ഏകജാതനോടു പ്രാര്‍ത്ഥിക്കണമേ.
              പ്രഭാതനമസ്കാരത്തില്‍ 19_ാംം സങ്കീര്‍ത്തനം കഴിഞ്ഞു ചൊല്ലുന്ന എനിയോനോയിലെ അവസാന ഗീതം.അല്ലോ വിമലസഭേ, നിന്റെ അടിസ്ഥാനം ശിലമേല്‍ സ്ഥാപിച്ച, ദാവീദിന്റെ പുത്രയില്‍ ജനിച്ച പുത്രനു സ്തുതി അര്‍പ്പിക്ക. മാവുര്‍ബാ കഴിഞ്ഞുളള ഗീതത്തില്‍ കന്യകയായ ദൈവപ്രസവിത്രി, നിന്റെ  ഉദരത്തില്‍ നാഥനെ വഹിച്ചതിനാല്‍ നീ സ്വര്‍ഗ്ഗീയരേക്കാള്‍ പ്രശസ്തയാണു. ശോഭയേറും കണ്ണുകളോടു കൂടി ക്രോബകളെ നീ ജയിച്ചിരിക്കുന്നു. അവളെ നമുക്കു സ്തുതികളാല്‍ ബഹുമാനിക്കാം, എന്നിങ്ങനെ പുകഴ്ത്തുന്നു. പിന്നീടുള്ള കുക്കലിയോന്‍ നേരത്തെ ചിന്തിച്ചിട്ടുള്ളതാണു. ആറാം മണി നമസ്കാരം വി.ദൈവവമാതവിന്റെ നാമത്തിലുള്ളതാണെങ്കിലും അതിലെ ഗീതങ്ങളെല്ലാം നമ്മുടെ ചിന്തയ്ക്കു വിഷയമായിട്ടുള്ളതാണു.
                 ക്യംതാ നമസ്കാരത്തില്‍ വി.മാതാവിനെ സ്മരിച്ച ഭാഗങ്ങളെല്ലാം, ഉയിര്‍പ്പിന്റെ നമസ്കാരം ആണെങ്കിലും വി.ദൈവമാതാവിനെ സ്മരിക്കുകയും മദ്ധ്യസ്ഥത അണയ്ക്കുകയും ചെയ്തിരിക്കുന്നു എന്നതു വി.മാതാവിനെ സ്മരിക്കാത്ത ഒരു പ്രാര്‍ത്ഥനയും നമുക്കു ഇല്ലായെന്നതിന്റെ തെളിവാണു.                       തുടരും....

    

Comments

Popular posts from this blog

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30