വചനപരിച്ഛേദം - 36

36- മനുഷ്യബുദ്ധിക്കു നിരക്കാത്ത ദൈവപദ്ധതികള്‍.

 ന്യായാഃ 7; 2. 'നിന്റെ കൂടെയുള്ള ജനം അധികമാകുന്നു, എന്റെ കൈ എന്നെ രക്ഷിച്ചുവെന്നു യിസ്രായേല്‍ എന്റെ നേരെ വമ്പു പറയാതിരിക്കേണ്ടതിനു ഞാന്‍ മിദ്യാന്യരെ ഇവരുടെ കൈയില്‍ ഏല്പിക്കയില്ല.'

                     ന്യായാധിപന്മാരുടെ കാലം യിസ്രായേലിന്റെ ചരിത്രത്തില്‍ വളരെ പ്രത്യേകതകളുള്ള ഒരു കാലഘട്ടമാണു.ഗൗരവതരമായ പല ആത്മീയ സത്യങ്ങളും അവിടെനിന്നു നമുക്കു മനസ്സിലാക്കുവാനുണ്ടു. അങ്ങനെയുള്ള ഒരു ആത്മീയസത്യം വെളിവാക്കുന്നതാണു ഇന്നത്തെ നമ്മുടെ ചിന്തയ്ക്കു വിഷയമായ വാക്യം. മോശെയുടെയും യോശുവയുടെയും നേതൃത്വം യിസ്രായേലിനെ കെട്ടുറപ്പുള്ള ഒരു ജനതയാക്കി മാറ്റി. മോശെ മിസ്രയീമിലെ അടിമത്തത്തില്‍ നിന്നു ദൈവജനത്തെ വിടുവിച്ചു. നാല്പതു സംവത്സരത്തെ മരുഭൂപ്രയാണത്തിലൂടെ നേടിയ പക്വതയും ദൈവവിശ്വാസവും ദൈവത്തിന്റെ ജനം എന്ന പദവിയില്‍ ഉറപ്പിച്ചു. പിന്നീടു യോശുവ ചുറ്റുപാടുമുള്ള രാജ്യങ്ങളെ പരാജയപ്പെടുത്തി സുഭിക്ഷതയുള്ള ഒരു കൂട്ടമായി യിസ്രായേലിനെ ഉയര്‍ത്തി. എന്നാല്‍ യോശുവയുടെ കാലം അവസാനിക്കുമ്പോള്‍ പിടിച്ചെടുത്ത ദേശങ്ങളെല്ലാം യിസ്രായേലിന്റെ ഗോത്രങ്ങള്‍ക്കായി വിഭജിച്ചു കൊടുത്തു. ഈ ഗോത്ര വിഭജനവും ശരിയായ ഒരു നേതൃത്വത്തിന്റെ അഭാവവും യിസ്രായേല്‍ ജനതയെ ഒരു പരിധിവരെ അരാജകത്വത്തിലേക്കു വഴിനടത്തി. ഗോത്രങ്ങള്‍ തമ്മിലുള്ള ഭിന്നതയും കലഹവും ശക്തമായിരുന്നില്ലെങ്കിലും അതിനു മുമ്പു ഉണ്ടായിരുന്നതു പോലെ ഒരു ഏകത്വഭാവമോ യോജിപ്പോ പ്രകടമായിരുന്നില്ല. ഓരോരുത്തരും സ്വാര്‍ത്ഥമതികളായി തങ്ങളുടെ ഇഷ്ടം പോലെ ജീവിക്കുവാന്‍ തുടങ്ങി. തന്മൂലം നിയമരാഹിത്യവും അരാജകത്വവും അവരുടെ മുഖമുദ്രയായി മാറി. യോശുവായ്ക്കു ശേഷം യിസ്രായേലില്‍ രാജത്വം വന്നു ചേരുന്നതു വരെ, ഏതാണ്ടു 450 സംവത്സര ചരിത്രം ഈ വസ്തുത വെളിവാക്കുന്നു. യോശുവായുടെ കാലം വിജയത്തിന്റേതായിരുന്നു എങ്കില്‍ ന്യായാധിപന്മാരുടെ കാലം പരാജയത്തിന്റേതു കൂടി ആയിരുന്നു എന്നു പറയാം. യോശുവായുടെ കാലത്തു ഏഴു ജാതികളെ ജയിച്ചപ്പോള്‍ ന്യായാധിപന്മാരുടെ കാലത്തു ഏഴു പുറജാതി രാജാക്കന്മാരുടെ കീഴില്‍ അവര്‍ അടിമകളായി ജീവിക്കേണ്ടതായി വന്നു. സ്വസ്തതയും സമാധാനവും ഐശ്വര്യവും കരഗതമായപ്പോള്‍ അവര്‍ വിഗ്രഹാരാധനയിലേക്കു തിരിഞ്ഞു ദൈവത്തിനു വിരോധമായി പാപം ചെയ്തു. തന്മൂലം അവരെ യഹോവ പുറജാതികളായ മെസപ്പെത്തോമ്യര്‍, മിദ്യാന്യര്‍, മോവാബ്യര്‍, ഫെലിസ്ത്യര്‍, കനാന്യര്‍, അമ്മോന്യര്‍ വീണ്ടും ഫെലിസ്ത്യര്‍ എന്നിവരുടെ കൈകളില്‍ ഏല്പിച്ചു. ഇങ്ങനെ അടിമകളായി ദുരിതം അനുഭവിച്ചപ്പോഴൊക്കെ യിസ്രായേല്‍ മക്കള്‍ യഹോവയോടു നിലവിളിച്ചു. നിലവിളി കേള്‍ക്കുന്ന ദൈവം കാലാകാലങ്ങളില്‍ അവരുടെ ഇടയില്‍ നിന്നുതന്നെ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു അവരെ വിടുവിക്കുകയും ചെയ്തു. ഒത്നിയേല്‍, ഏഹൂദു, ശംഗര്‍, ഈരാക്, ഗിദയോന്‍, അബ്ദോന്‍, തോലാ, കായീര്‍, യിപ്താഹ്, ഇബ്സാന്‍, ഏലോന്‍, അബ്ദോന്‍,  ശിംശോന്‍ എന്നിങ്ങനെ 12 ന്യായാധിപന്മാര്‍ ഏതാണ്ടു 111 സംവത്സരം യിസ്രായേലിനു നേതൃത്വം നല്‍കി. 
                     കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു ന്യായാധിപന്മാരെ നിയോഗിച്ചു അടിമത്തത്തില്‍ നിന്നു യഹോവ വിടുവിച്ചു കഴിയുമ്പോള്‍ കാലതാമസമെന്യേ അവര്‍ വീണ്ടും വിഗ്രഹാരാധനയിലേക്കും വ്യാജപൂജാഗിരികളിലേക്കും തിരിയുകയും വഷളത്വവും ദുര്‍മ്മാര്‍ഗ്ഗവും വര്‍ദ്ധിക്കുകയും, ദ്വന്ദ്വയുദ്ധവും കക്ഷിപിടുത്തവും നടമാടുകയും ചെയ്യുന്നു. വിഗ്രഹാരധകനായ ആദ്യത്തെ യിസ്രായേല്യപുരോഹിതന്‍ മോശെയുടെ മകനായ ഗെര്‍ഗോന്റെ മകന്‍ യാനാഥാനായിരുന്നു എന്നതാണു വലിയ പ്രത്യേകത. 40 വര്‍ഷത്തെ ക്ളേശപൂര്‍ണ്ണമായ മരുഭൂയാത്രയ്ക്കു ശേഷം വാഗ്ദത്തദേശം അവകാശമാക്കിയ യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്നു എന്നന്നേക്കുമായി അകന്നു പോകാതിരിപ്പാനും ദൈവത്തിന്റെ കരുതലിനെ കുറിച്ചുള്ള ബോധം നഷ്ടപ്പെടാതെ തന്റെ ജനമായി എന്നാളും നിലനില്ക്കുവാനുമായിട്ടായിരിക്കാം ഈ ദുരനുഭവങ്ങള്‍ ഇടയ്ക്കിടയ്ക്കു യിസ്രായേലിനു ദൈവം നല്‍കി കൊണ്ടിരുന്നതു എന്നു ഊഹിക്കുന്നതില്‍ തെറ്റില്ല. അതാകട്ടെ മനുഷ്യബുദ്ധിക്കു മനസ്സിലാക്കുവാന്‍ പ്രയാസമുള്ള ഒരു ദൈവിക പദ്ധതിയാണു.
                     ന്യായാധിപനായ ബാരാക്കിനു ശേഷം 40 സംവത്സരം യിസ്രായേലിനു സ്വസ്തതയുണ്ടായി എങ്കിലും  അവര്‍ പിന്നെയും യഹോവയ്ക്കു അനിഷ്ടമായതു ചെയ്തു. ( ന്യായാഃ 6;1-6) ഏഴു വര്‍ഷം ദൈവം അവരെ മിദ്യാന്യരുടെ കൈയ്യില്‍ ഏല്പിച്ചു. മിദ്യാന്യര്‍ നിമിത്തം യിസ്രായേല്യര്‍ പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ക്കാര്‍ വിത്തു വിതയ്ക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവര്‍ക്കു വിരോധമായി പാളയമിറങ്ങി നാട്ടിലെ വിളകള്‍ നശിപ്പിക്കും. ആഹാരമോ, ആടോ, മാടോ, കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. ഇങ്ങനെ യിസ്രായേല്‍ക്കാര്‍ ക്ഷയോന്മുഖരായി ഭവിച്ചപ്പോള്‍ അവര്‍ യഹോവയോടു നിലവിളിച്ചു. തന്റെ മക്കളുടെ നിലവിളിയില്‍ മനസ്സലിയുന്ന യഹോവ അന്നു നിയോഗിച്ച വ്യക്തിയാണു ഗിദയോന്‍. അദ്ദേഹം യിസ്രായേലിന്റെ ആറാമത്തെ ന്യായാധിപനാണു. മനശ്ശയിലെ അബിയേസ്യര്‍ കുടുംബത്തിലെ യോവാശായിരുന്നു ഗിദയോന്റെ പിതാവു. യോവാശാകട്ടെ അന്നു തന്റെ കുടുംബത്തില്‍ വിഗ്രഹാരാധന നടത്തുന്നവനായിരുന്നു.
                   മദ്ധ്യവയസ്കനായ ഗിദയോന്‍ മിദ്യാന്യരെ ഭയന്നു മുന്തിരിച്ചക്കിനു സമീപത്തു വച്ചു ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോള്‍ യഹോവയുടെ ദൂതന്‍ അവന്റെ അടുക്കല്‍  വന്നു അവനെ വിളിച്ചു.ദൂതന്‍ ഗിദയോനെ സംബോധന ചെയ്തതു 'പരാക്രമശാലിയേ' എന്നാണു. മിദ്യാന്യരെ ഭയന്നു മുന്തിരിച്ചക്കിനു സമീപം ഗോതമ്പു മെതിക്കുന്ന ഗിദയോനെ അങ്ങനെ വിളിച്ചതു അവനു ധൈര്യം പകരുവാനായിരുന്നു. 'ദൈവം നിന്നോടു കൂടെയുണ്ടു' എന്നു കൂടി അതിനോടൊപ്പം പറഞ്ഞപ്പോള്‍ ഗിദയോന്റെ ഭയം മുഴുവന്‍ മാറേണ്ടതാണു. എന്നാല്‍ ഗിദയോനു ദൂതന്റെ വാക്കുകള്‍ മുഴുവന്‍ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ തന്റെ സംശയങ്ങള്‍ ചോദ്യരൂപേണ അറിയിക്കുന്നു. അവന്‍ ദൂതനോടുഃ യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കില്‍ നമുക്കു ഇതൊക്കെ സംഭവിക്കുന്നതെന്തു? യഹോവ നമ്മെ മിസ്രയീമില്‍ നിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാര്‍ നമ്മോടു അറിയിച്ചിട്ടുണ്ടു. അവന്റെ അത്ഭുതങ്ങള്‍ ഒക്കെയും എവിടെ? ഇപ്പോള്‍ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നുവല്ലോ. എന്നു പറഞ്ഞു.( ന്യായാഃ 7; 13,14).
                          ഗിദയോന്റെ ഈ പ്രതികരണം സാധാരണ വിശ്വാസികളുടെ സ്വഭാവം പ്രകടമാക്കുന്നു. വർത്തമാനകാല സംഭവങ്ങൾ ശ്രദ്ധിക്കുമ്പോൾ ദൈവം കൂടയുണ്ടു എന്നു വിശ്വസിക്കുവാൻ കഴിയാതെ പോകുന്നു.ദൈവംകൂടെയുണ്ടെങ്കിൽ പ്രശ്നങ്ങളും പ്രതിസന്ധകളും പ്രതികൂലതകളും രോഗങ്ങളും ദുഃഖങ്ങളും ഒന്നും ഉണ്ടാകുകയില്ലെന്നാണു ഗിദയോനെ പോലെ നാമും കരുതുന്നതു. കഴിഞ്ഞകാലങ്ങളിൽ തങ്ങളെയും പിതാക്കന്മാരേയും അത്ഭുതകരമായി പരിപാലിച്ച ദൈവത്തിന്റെ കാരുണ്യാതിരേകത്തെ നമ്മെ പോലെ ഗിദയോനും ബോദ്ധ്യമുണ്ടു. എങ്കിലും ഉത്തരം കിട്ടാത്ത  രണ്ടു ചോദ്യങ്ങൾ പിന്നെയും മനസ്സിൽ  അവശേഷിക്കുന്നു. ദൈവം നമ്മോടുകൂടെയുണ്ടെങ്കിൽ ഈ പ്രശ്നങ്ങൾ എങ്ങനെയുണ്ടായി എന്നതാണു ഒന്നാമത്തെ ചോദ്യം. ഗിദയോനെ പോലെ നാമും ചില ഉത്തരങ്ങൾ ഊഹിച്ചെടുക്കും. ദൈവം നമ്മെ ഉപേക്ഷിച്ചിരിക്കുന്നു. ഗിദയോൻ പറഞ്ഞതു കേൾക്കുക. ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയ്യിൽ ഏല്പിച്ചിരിക്കുന്വുവല്ലോ. നാം ദൈവത്തിൽ നിന്നു അകന്നു പോകുന്നതിനാൽ ഉണ്ടാകുന്ന മിത്ഥ്യാധാരണയാണിതു. പണ്ടത്തെ പോലെ ഇപ്പോൾ ദൈവം അത്ഭുതം പ്രവർത്തിക്കാത്തതു എന്തുകൊണ്ടു എന്നതാണു അടുത്ത ചോദ്യം. അത്ഭുതങ്ങളിൽ മാത്രം ദൈവത്ത ദർശിക്കുന്ന ഗിദയോന്യ ചിന്താഗതി ആധുനികകാലത്തു വർദധിച്ചുകൊണ്ടിരിക്കുന്നു. രോഗങ്ങളും ദൂഃഖങ്ങളും പ്രശ്നങ്ങളും കഷ്ടതകളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ അതിൽ നിന്നു മോചനം തേടി അത്ഭുതങ്ങളുടെ പിന്നാലെ ഓടുന്നവർ അനേകരാണു.
                         ഗിദയോന്‍ പ്രതിസന്ധികളില്‍ ഭയക്കുകയും തളരുകയും ചെയ്യുന്നു. പ്രതികൂലതകളെ നേരിടുവാനും അതിജീവിക്കുവാനും കഴിയണമെങ്കില്‍ ദൈവത്തിങ്കലേക്കു നോക്കുവാന്‍ കഴിയണം. സങ്കീര്‍ത്തനക്കാരന്റെ വാക്കുകള്‍ സുപരിചിതമാണു. സങ്കീഃ 121;1,2.'ഞാന്‍ എന്റെ കണ്ണു പര്‍വ്വതത്തിങ്കലേക്കു ഉയര്‍ത്തുന്നു. എനിക്കു സഹായം എവിടെനിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍ നിന്നു വരുന്നു.' അവങ്കലേക്കു നോക്കി ബലം ധരിക്കുന്നവര്‍ക്കു മാത്രം കരഗതമാകുന്ന ഭാഗ്യാതിരേകമാണു കാലു കല്ലില്‍ തട്ടാതെ യഹോവ തന്റെ ഭുജങ്ങളില്‍ വഹിക്കുന്ന അനുഭവം. ന്യായാഃ6;14. ഈ സത്യമാണു വെളിവാക്കുന്നതു.'അപ്പോള്‍ യഹോവ അവനെ നോക്കി, നിന്റെ ഈ ബലത്തോടു കൂടി പോക. നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈകളില്‍ നിന്നു രക്ഷിക്കും. ഞാനല്ലയോ നിന്നെ അയയ്ക്കുന്നതു.' ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്ന ഒരു കാര്യം വളരെ ശ്രദ്ധയോടെ കാണേണ്ടതാണു. 'യഹോവ അവനെ നോക്കി.' എന്നതാണു നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ട ഒരു സത്യം. ദൈവത്തിന്റെ ദൃഷ്ടി എല്ലാവരുടെ മേലും എല്ലായ്പോഴും പതിക്കുന്നു. സങ്കീഃ 121; 3,4. 'നിന്നെ കാക്കുന്നവന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. ഇതു നാം എന്നു പ്രാര്‍ത്ഥിക്കുന്നു എങ്കിലും അതു തിരിച്ചറിയുന്നുണ്ടോയെന്നു ചിന്തിക്കണം. ഈ അറിവും വിശ്വാസവും ജീവിതത്തിന്റെ ഗതി മാറ്റും. ശക്തി പകരും. പ്രശ്നങ്ങളെ നേരിടുവാനുള്ള ആത്മബലം നേടും. ഗിദയോനോടുള്ള യഹോവയുടെ അരുളപ്പാടു  ഈ സത്യം വിളിച്ചോതുന്നു. പുതിയബലം ധരിക്കുവാനല്ല യഹോവ ഗിദയോനോടു പറഞ്ഞതു. 'നിന്റെ ബലത്തോടു കൂടെ പോകുക.' നിന്റെ ബലം മതി മിദ്യാന്യരെ പരാജയപ്പെടുത്തുവാന്‍. കാരണം യഹോവ പറയുന്നു. 'ഞാന്‍  നിന്നോടു കൂടെയുണ്ടു.' സങ്കീര്‍ത്തനവാക്യം കേള്‍ക്കുകഃ സങ്കീഃ 16;8.' ഞാന്‍ യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു. അവന്‍ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങിപ്പോകയില്ല.' ദൈവം കൂടെയുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ തേടേണ്ട. അമിതബലം അന്വേഷിക്കേണ്ട. ലഭിച്ചിരിക്കുന്ന കഴിവുകള്‍ ദൈവത്തില്‍ ആശ്രയിച്ചു കൊണ്ടു ഉപയോഗിക്കുക. ദൈവം അവിടെ പ്രവര്‍ത്തിക്കും. അതു ഫലപ്രദമാക്കുവാന്‍ അവന്‍ മതിയായവനാണു. പ്രശ്നങ്ങളുടെ നടുവില്‍ നാമും പലപ്പോഴും ദൈവം നല്‍കിയിരിക്കുന്ന കഴിവുകളെയും അവസരങ്ങളെയും തക്കത്തില്‍ ഉപയോഗിക്കാതെ അലസതയോടെ, ഇതുകൊണ്ടൊന്നും കാര്യമില്ലായെന്നു ചിന്തിച്ചു കരയുകയും മുറവിളിക്കുകയും പരാതിപ്പെടുകയും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയുമല്ലേ ചെയ്യുന്നതു.
                    ഗിദയോനു യിസ്രായേലിന്റെ വിടുതലിനെക്കുറിച്ചു ചിന്തയും ആഗ്രഹവും ഉണ്ടായിരുന്നു എങ്കിലും അതു തന്നാല്‍ സാദ്ധ്യമാകുമെന്നു ഒരിക്കലും കരുതിയില്ല. അതിനാല്‍ ദൈവത്തില്‍ നിന്നുള്ള ഈ നിയോഗം ലഭിച്ചപ്പോള്‍ തന്റെ നിസ്സാരതയെ കുറിച്ചാണു ഗിദയോന്‍ ദൂതനോടു പറയുന്നതു. ''മനശ്ശെയില്‍ എന്റെ കുലം എളിയതും എന്റെ കുടുംബത്തില്‍ വച്ചു ഞാന്‍ ചെറിയവനും അല്ലോ.'' തന്റെ നിസ്സാരതയെ കുറിച്ചുള്ള ബോധം ദൈവികദര്‍ശനത്തിന്റെ ഫലമാണു. തന്റെ ബലഹീനതകളെ ദൈവമുമ്പാകെ ഏറ്റുപറയുന്നവനെ ദൈവം സ്വീകരിക്കുന്നു. ഞാന്‍ ബാലനാണു എന്നു പറഞ്ഞ യിരമ്യാവിനെയും, ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ളോരു മനുഷ്യന്‍ എന്നു പറഞ്ഞ യശ്ശയ്യാവിനെയും, ഞാന്‍ മഹാപാപിയായ മനുഷ്യനാകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞ ശീമോനെയും വിട്ടുകളയാതെ തന്റെ ദൗത്യം അവരെ ദൈവം അവരെ ഏല്ലിക്കുകയാണു ചെയ്യുന്നതു. സുഗ്രാഹ്യമല്ലാത്ത ദൈവികപദ്ധതി ഇവിടെയെല്ലാം തെളിയുന്നു. ഒരകാര്യം ഇവിടെ നാം അറിയണം. നേരത്തെ നമ്മുടെ ഉള്ള കഴിവുകള്‍ മതി ദൈവത്തിനു പ്രവര്‍ത്തിക്കുവാന്‍ പറഞ്ഞതില്‍ ഒന്നുകൂടി ഇവിടെ ചേര്‍ക്കേണ്ടതുണ്ടു. നമ്മുടെ കഴിവുകളില്‍ അഹങ്കരിക്കാതെ താഴ്മയോടും വിനയത്തോടും കൂടെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുമ്പോഴാണു അതിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നതു എന്നതത്രേ ആ സത്യം. ഗിദയോനു ഇപ്പോഴും വിശ്വാസമായില്ല. അതിനാല്‍ അവന്‍ അടയാളം തേടുന്നു. പാറമേല്‍ ഗിദയോന്‍ വച്ച വഴിപാടിന്മേല്‍ ദൂതന്‍ തന്റെ കൈയ്യിലുള്ള വടി  തൊടുവിച്ചപ്പോള്‍ പാറയില്‍ നിന്നു തീ പുറപ്പെട്ടു അതിനെ ദഹിപ്പിച്ചു. ഇതിനാല്‍ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതു യഹോവയുടെ ദൂതനാണെന്നു അവന്‍ തിരിച്ചറിഞ്ഞു. അവന്‍ അവിടെ ഒരു യാഗപീഠം പണിതു യഹോവയെ ആരാധിച്ചു. യാഗപീഠത്തില്‍ നിന്നും ആരാധനയില്‍ നിന്നും പ്രവഹിക്കുന്ന ദിവ്യശക്തി ഏതു പ്രതികൂലതകളെയും അതിജീവിക്കുവാന്‍ പര്യാപ്തമാണെന്ന സത്യം ഇവിടെ സുവിദിതമാകുന്നു.
                      യഹോവയുടെ അരുളപ്പാടു അനുസരിച്ചു തന്റെ അപ്പന്റെ അശേരപ്രതിഷ്ഠകളെ ഗിദയോന്‍ നശിപ്പിച്ചു. തന്റെ കുടുംബക്കാരെയും പട്ടക്കാരെയും ഭയപ്പെട്ടിട്ടു ഗിദയോന്‍ രാത്രിയിലാണു അതു ചെയ്തതു. പ്രഭാതമായപ്പോഴാണു ബിലിന്റെ ബലിപീഠം ഒടിഞ്ഞുകിടക്കുന്നതു എല്ലാവരും അറിഞ്ഞതു. അവരുടെ അന്വേഷണത്തില്‍ അതു ചെയ്തതു ഗിദയോനാണെന്നു അറിഞ്ഞു. പട്ടണക്കാര്‍ ഗിദയോന്റെ പിതാവായ യോവാശിനോടു നിന്റെ മകനെ പുറത്തുകൊണ്ടുവരിക, അവന്‍ മരിക്കേണം, അവന്‍ ബാലിന്റെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു അശേര പ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. യഹോവയായ ദൈവം യോവാശിന്റെ ഹൃദയം ഗിദയോനും യഹോവയ്ക്കും അനുകൂലമായി മാറ്റിയിരുന്നു.ഇല്ലെങ്കില്‍ ഗിദയോനെ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിക്കുക പ്രയാസമാകുമായിരുന്നു. യോവാസു ബാലിന്റെ വിഗ്രഹസേവ നടത്തിക്കൊണ്ടിരുന്നവനായിരുന്നു എങ്കിലും മകന്റെ പ്രവൃത്തി അവനില്‍ സുബോധം ഉളവാക്കി. അവന്‍ ജനത്തോടു പറഞ്ഞു. ബാലിനുവേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവനുവേണ്ടി വ്യവഹരിക്കുന്നവന്‍ ഇന്നു രാവിലെ  തന്നെ മരിക്കേണം;  അവന്‍ ഒരു ദൈവമെങ്കില്‍ തന്റെ ബലിപീഠം ഇടിച്ചു കളഞ്ഞതുകൊണ്ടു താന്‍ തന്നെ തന്റെ കാര്യം വ്യവരിക്കട്ടെ. ഇവന്‍ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാല്‍ ബാല്‍ ഇവന്റെ നേരെ വ്യവഹരിക്കട്ടെ.എന്നു പറഞ്ഞു.അവന്നു അന്നു യെരുബ്ബാല്‍ എന്നു പേരിട്ടു.(ന്യായാഃ 6;29-32).ദൈവം കാര്യങ്ങളെ അനുകൂലമാക്കുന്നതു നാം ചിന്തിക്കുന്നതു പോലെയല്ല എന്നു ഇവിടെ നമുക്കു തിരിച്ചറിയുവാന്‍ കഴിയുന്നു.
                   അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാര്‍ എല്ലാവരും ഒരുമിച്ചു കൂടി യിസ്രായേല്‍ താഴ്വരയില്‍ പാളയമിറങ്ങി. അപ്പോള്‍ യഹോവയുടെ ആത്മാവു ഗിദയോന്റെ മേല്‍ വന്നു. അവന്‍ കാഹളമൂതിയും ദൂതന്മാരെ വിട്ടും ജനത്തെ വിളിച്ചു കൂട്ടി.ഗിദയോനു അപ്പോഴും സംശയം മാറിയിരുന്നില്ല. അവന്‍ വീണ്ടും യഹോവയോടു അടയാളങ്ങള്‍ ആവശ്യപ്പെട്ടു. അവന്‍ പറഞ്ഞ അടയാളം യഹോവ കാണിച്ചു കൊടുത്തു. ഗിദയോനു ധൈര്യമായി. അവനും ജനമൊക്കെയും ഹരോദു ഉറവിന്നരികെ പാളയമിറങ്ങി. എന്നാല്‍ അവരുടെ ചിന്തയ്ക്കും ബുദ്ധിക്കും ആലോചനയ്ക്കും ചേരാത്ത കാര്യമാണു യഹോവ അവരോടു പറഞ്ഞതു. ന്യായാഃ 7;2. 'നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു. എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേല്‍ എന്റെ നേരെ വമ്പു പറയാതിരിക്കേണ്ടതിനു ഞാന്‍ മിദ്യാന്യരെ ഇവരുടെ കൈയ്യില്‍ ഏല്പിക്കയില്ല.' മനുഷ്യബുദ്ധിക്കു നിരക്കാത്തതാണു ദൈവത്തിന്റെ പദ്ധതികള്‍. യഹോവയാണു യുദ്ധം ജയിക്കുവാന്‍ കാരണമെന്നു ജനം മനസ്സിലാക്കി തന്നില്‍ ആശ്രയിക്കുവാന്‍ അവരുടെ മനസ്സിനെ ഒരുക്കുന്നതിനാണു യുദ്ധത്തിനു പോകുന്നവരുടെ അംഗസംഖ്യ കുറവായരിക്കണമെന്നു യഹോവ കല്പിച്ചതു. മനുഷ്യനാല്‍ സാധിക്കാത്തതു ദൈവത്താല്‍ സാധിക്കുന്നതിനെയാണു അത്ഭുതം എന്നു വിളിക്കുന്നതു. യേശു മരിച്ചവരെ ഉയര്‍പ്പിച്ചതും രോഗികളെ സൗഖ്യമാക്കിയതും അഞ്ചപ്പവും ഏഴപ്പവും കൊണ്ടു ആയിരങ്ങളെ തൃപ്തിപ്പെടുത്തിയതും വെള്ളം വീഞ്ഞാക്കിയതും തുടങ്ങിയ അതുഭുതങ്ങളെല്ലാം ദൈവത്തിന്റെ മഹത്വം വെളിപ്പുടുത്തുന്ന അടയാളങ്ങളായിട്ടാണല്ലോ വി.യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുന്നതു. മനുഷ്യന്‍ അഹങ്കരിക്കാതെ ദൈവത്തില്‍ ആശ്രയിക്കുവാന്‍ അതു ആവശ്യമാണു.
                     യുദ്ധത്തിനായി തെരഞ്ഞെടുക്കുന്നവരെയും അവരുടെ സംഖ്യയും ആശ്ചര്യമുളവാക്കും. യുദ്ധത്തിനു കൊണ്ടു പോകുന്നവരെ തെരഞ്ഞെടുക്കുവാന്‍ രണ്ടു മാര്‍ഗ്ഗങ്ങളാണു നിര്‍ദ്ദേശിച്ചതു. ഭയവും ഭീരുത്വവുമുള്ളവര്‍ ഗിലയാദു പര്‍വ്വതത്തില്‍ നിന്നു മടങ്ങിപ്പോകുവാന്‍ അനുവദിക്കുന്നു. 32000 പേരില്‍ പ്രായോഗികബുദ്ധിയുള്ളവര്‍ 22000 പേരുണ്ടായിരുന്നു. വെറുതെ എന്തിനു ഈ പൊല്ലാപ്പിനു പോകണം. അവര്‍ സന്തോഷത്തോടെ തിരികെ പോയി. ആത്മാര്‍ത്ഥതയില്ലാത്തവരെ കൊണ്ടു പോയിട്ടു കാര്യമില്ലല്ലോ. യുദ്ധം മുറുകുമ്പോള്‍ അവര്‍ തിരിച്ചോടാന്‍ സാദ്ധ്യതയുണ്ടു. ശേഷിച്ചവര്‍ പതിനായിരം പേര്‍. അവരാകട്ടെ രണ്ടു വിഭാഗത്തില്‍ പെട്ടവരാണു. ഒരുകൂട്ടര്‍ നല്ല ധൈര്യശാലികള്‍. എന്തും നേരിടുവാന്‍ തക്ക ഉറച്ച മനസ്സുള്ളവര്‍. മറ്റൊരകൂട്ടര്‍, ബുദ്ധിഹീനര്‍, ചിന്താശേഷിയില്ലാത്തവര്‍, വരുംവരായ്കകളെ കുറിച്ചു ബോധമില്ലാത്തവര്‍. അവരാണു ന്യൂനപക്ഷം. മാനുഷിക ചിന്തയനുസരിച്ചു ആദ്യത്തെ കൂട്ടരാണു യുദ്ധത്തിനു കൊള്ളാവുന്നവര്‍. ഇവരില്‍ ആരാണു യുദ്ധത്തിനു പോകേണ്ടതു എന്നു കണ്ടു പിടിക്കുകയായിരുന്നു അടുത്ത മാര്‍ഗ്ഗം. ആ പതിനായിരം പേരെയും വെള്ളത്തിന്നരികെ കൊണ്ടു ചെന്നു. അതില്‍ നിന്നു വെള്ളം കുടിക്കുവാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷവും മുട്ടുകുത്തി കുനിഞ്ഞു വെള്ളം കുടിച്ചു. എന്നാല്‍ അതില്‍ മൂവായിരം പേര്‍ പട്ടി വെള്ളം കുടിക്കുന്നതു പോലെ നാവുകൊണ്ടു നക്കിയാണു കുടിച്ചതു. ആവശ്യത്തിനുള്ള വെള്ളം കുടിക്കണമെങ്കില്‍ അവര്‍ക്കു ദീര്‍ഘസമയം വേണ്ടി വരും. എന്നാല്‍ യഹോവ തെരഞ്ഞെടുത്തതു സാമര്‍ത്ഥ്യമുള്ള ഭൂരിപക്ഷത്തെയല്ല; ഭോഷന്മാരായ 3000 പേരെയാണു. അവരാകട്ടെ ഭോഷന്മാരാകയാല്‍ ലഭിച്ച അവസരം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാത്തവരായിരുന്നു. അവരോടു നക്കി കുടിക്കരുതു, കോരിയെ കുടിക്കാവൂ എന്നു പറഞ്ഞിരുന്നു എങ്കില്‍ ചോദ്യം ചെയ്യാതെ അങ്ങനെ ചെയ്യുമായിരുന്നു. മാനഷിക ചിന്തയില്‍ ഭോഷന്മാരായി കണ്ടവരെയാണു യഹോവ യുദ്ധത്തിനായി തെരഞ്ഞെടുത്തതു. മുക്കുവന്മാരെ ശിഷ്യന്മാരായി കര്‍ത്താവു വിളിച്ചു ചേര്‍ത്തതിലും ഇതു വായിച്ചെടുക്കുവാന്‍ കഴിയും.ബുദ്ധിമാന്മാര്‍ പലതും വിശ്വസിക്കുകയില്ല. എന്നാല്‍ ഭോഷന്മാരായി കാണുന്നവര്‍ ബുദ്ധിയും യുക്തിയും കൂടാതെ വിശ്വസിക്കുകയും അനുസരിക്കുകയും, അതിനനുസരണമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
            യഹോവയാല്‍ തെരഞ്ഞെടുക്കപ്പെട്ട 3000 പേര്‍ മറ്റുള്ളവരില്‍ നിന്നു കാഹളം വാങ്ങി യഹോവയുടെ അരളപ്പാടു അനുസരിച്ചു കാഹളം ഊതുകയും കുടം ഉടയ്ക്കകയും ചെയ്തു. ബുദ്ധിമാന്മാര്‍ ആയിരുന്നു എങ്കില്‍ ഇതു വെറും ബുദ്ധിശൂന്യമായ പ്രവൃത്തിയായി കണ്ടു ദൈവകല്പന അനുസരിക്കുവാന്‍ തയ്യാറാകുമായിരുന്നില്ല. എന്നാല്‍ ഈ മൂവായിരം പേരെ മൂന്നു കൂട്ടമായി തിരിച്ചു നിറുത്തി കാഹളം ഊതുവാനും കുടം ഉടയ്ക്കുവാനും ആവശ്യപ്പെട്ടപ്പോള്‍ ഇതെന്തിനു? ഇതുകൊണ്ടെന്തു ഫലം? എന്നിങ്ങനെ ചോദിക്കാതെ ഇവര്‍ അനുസരിച്ചു. ബുദ്ധിയുള്ളവരും സാമര്‍ത്ഥ്യമുള്ളവരുമായിരിന്നു എങ്കില്‍ നൂറുനൂറു ചോദ്യങ്ങള്‍ ചോദിക്കുകയും തങ്ങളുടെ ബുദ്ധിയിലും ബലത്തിലും ആശ്രയിക്കുകയും ചെയ്യുമായിരുന്നു. വി.സഭയുടെ വിശ്വാസാചാരങ്ങളുടെ കാര്യത്തിലും ഈവിധ ചോദ്യങ്ങളുമായി പലരും വിശ്വാസികളെ സമീപിക്കാറുണ്ടല്ലോ. അവിടെ ബുദ്ധിയും യുക്തിയും തെളിവുകളുമല്ല, വിശ്വാസമാണു, അനുസരണമാണു ആവശ്യമെന്നു അവര്‍ അറിയുന്നില്ല. എന്നാല്‍ ബുദ്ധിമാന്മാര്‍ക്കു തങ്ങളുടെ ബുദ്ധികൊണ്ടു മനസ്സിലാക്കുവാന്‍ കഴിയാത്ത ദൈവികപദ്ധതികളെയും സത്യങ്ങളെയും വിശ്വസിക്കുവാനും അംഗീകരിക്കുവാനും സ്വീകരിക്കുവാനും അനുസരിക്കുവാനും കഴിയാതെ പോകുന്നു. അതുകൊണ്ടു ബുദ്ധി ആവശ്യമില്ലാത്തതാണെന്നോ ബുദ്ധിമാന്മാരെ ദൈവത്തിനു ആവശ്യമില്ലെന്നോ അതിനര്‍ത്ഥമില്ല. ബുദ്ധിയെക്കാള്‍ ഭക്തിക്കു സ്ഥാനം നല്‍കണമെന്നു മാത്രമാണു അതിന്റെ അര്‍ത്ഥം. സ്വന്തം ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ദൈവികപദ്ധതിയെ അംഗീകരിക്കുവാന്‍ തയ്യാറാകുന്നവരെയാണു ദൈവം തന്റെ പദ്ധതി പൂര്‍ത്തീകരണത്തിനായി തെരഞ്ഞെടുക്കുന്നതു. മീന്‍ കിട്ടുവാന്‍ തക്ക സമയമായ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന സാഹചര്യത്തില്‍, മീന്‍ കിട്ടുവാന്‍ സാദ്ധ്യതയില്ലാത്ത പകല്‍വെളിച്ചത്തില്‍, ആഴത്തിലേക്കു നീക്കി വലയിറക്കുവാന്‍ കര്‍ത്താവു പറഞ്ഞപ്പോള്‍ 'നിന്റെ വാക്കിനു വലയിറക്കാം' എന്നു പറഞ്ഞു വലവീശിയ ശീമോനേയും കൂട്ടരേയുമാണല്ലോ കര്‍ത്താവു ശിഷ്യന്മാരായി വിളിച്ചു ചേര്‍ത്തതു. ദൈവത്തിന്റെ പദ്ധതികള്‍ മനുഷ്യബുദ്ധിക്കു നിരക്കാത്തതാണെന്ന സത്യമാണു ഗിദയോനെ ന്യായാധിപനായി തെരഞ്ഞെടുത്തതിലും, ബുദ്ധിമാന്മാരല്ലാത്ത 3000 പേരിലൂടെ യുദ്ധം ജയിച്ചതിലും കൂടെ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുന്നതു. ബുദ്ധിക്കുപരിയായി വിശ്വസിക്കുവാനും അനുസരിക്കുവാനും തയ്യാറാകുമ്പോഴാണു ദൈവം നമ്മില്‍ പ്രവര്‍ത്തിക്കുന്നതു എന്നു അറിഞ്ഞു നമ്മെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുവാന്‍ ഗിദയോന്റെ ജീവിതം നമ്മെ ഉദ്ബോധിപ്പിക്കുന്നു.



Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30