വചനപരിച്ഛേദം - 32

32. കഷ്ടതയില്‍ തെളിയുന്ന ദൈവസ്നേഹം.

 ആവഃ 8; 4'ഈ നില്പതു സംവത്സരം നീ ധരിച്ച വസ്ത്രം ജീര്‍ണ്ണിച്ചു പോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല.

                    യിസ്രായേല്‍ ജനത്തിന്റെ നാല്പതു സംവത്സരം നീണ്ടുനിന്ന മരുഭൂപ്രയാണത്തില്‍ ദൈവത്തിന്റെ കരുതലും നടത്തിപ്പും എങ്ങനെയുളളതായിരുന്നു ഈ വാക്യം വെളിവാക്കുന്നു. മിസ്രയീമിലെ അടിമത്തത്തില്‍ നിന്നും വിടുവിച്ചു പാലും തേനും ഒഴുകുന്ന കനാനിലേക്കു വഴിനടത്തിയ ജീവനുള്ള ദൈവമായ യഹോവയുടെ സ്നേഹാതിരേകം എങ്ങനെയുള്ളതാണെന്നു മരുഭൂപ്രയാണം വെളിവാക്കുന്നു. ഒരു പിതാവു തന്റെ മകനെ സ്നേഹിച്ചും ലാളിച്ചും ശിക്ഷിച്ചും വളര്‍ത്തുന്നതു പോലെ കരുതുകയും കാത്തുപരിപാലിക്കുകയും ചെയ്യുന്ന ദൈവമാണു യഹോവയെന്നു ഇവിടെ വ്യക്തമാകുന്നു. നാല്പതു സംവത്സരം മരുഭൂമിയിലൂടെ യാത്ര ചെയ്തെങ്കിലും വസ്ത്രം ജീര്‍ണ്ണിക്കാതെയും കാലു വീങ്ങാതെയുമിരുന്നതിന്റെ കാരണവും ഉദ്ദേശവും അഞ്ചാം വാക്യത്തില്‍ യഹോവ വെളിപ്പെടുത്തുന്നു. 'ഒരു മനുഷ്യന്‍ തന്റെ മകനെ ശിക്ഷിച്ചു വളര്‍ത്തുന്നതു പോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചു വളര്‍ത്തുമെന്നു നീ മനസ്സില്‍ ധ്യാനിച്ചു കൊള്ളണം.' ഈ ധ്യാനത്തിലൂടെ തിരിച്ചറിയുന്നതും തിരിച്ചറിയേണ്ടതുമായ സത്യമെന്തെന്നു മൂന്നാം വാക്യത്തില്‍  പറയുന്നുണ്ടു. ''അവന്‍ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കുകയും മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല യഹോവയുടെ വായില്‍നിന്നു വരുന്ന സകല വചനം കൊണ്ടും ജീവിക്കുമെന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിനും നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നാകൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്തു.'' യഹോവയായ ദൈവം പിതാക്കന്മാര്‍ക്കു വാഗ്ദത്തം ചെയ്ത കനാന്‍ ദേശത്തു, ദൈവത്തെ അനുസരിച്ചു നടക്കുന്ന ജനമായി വളര്‍ന്നു രക്ഷാപദ്ധതി പൂര്‍ത്തീകരിക്കണമെങ്കില്‍ മരുഭൂപ്രയാണത്തിന്റെ ലക്ഷമെന്താണെന്നു അറിഞ്ഞും ഓര്‍ത്തും ന്യായപ്രമാണങ്ങളും കല്പനകളും പ്രമാണിച്ചും നടക്കണമെന്നു എട്ടാമദ്ധ്യായം ഒന്നും രണ്ടും വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.''നിങ്ങള്‍ ജീവിച്ചിരിക്കുകയും വര്‍ദ്ധിക്കുകയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിനു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടക്കേണം. നിന്റെ യഹോവയായ ദൈവം നിന്നെ താഴ്ത്തുവാനും തന്റെ കല്പനകള്‍ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തിയ വിധമൊക്കെയും നീ ഓര്‍ക്കേണം.''
                      മിസ്രയീമില്‍ നിന്നു കനാനിലേക്കുള്ള സുഗമവും എളുപ്പവുമായ മാര്‍ഗ്ഗം ഉപേക്ഷിച്ചു ദുര്‍ഘടവും ദുരിതപൂര്‍ണ്ണവും നാല്പതു സംവത്സരം നീണ്ടുനില്ക്കുന്നതുമായ പാത തെരഞ്ഞെടുത്തതില്‍ യഹോവയുടെ ഉദ്ദേശവും ലക്ഷ്യവും എന്തായിരുന്നു എന്നു ഈ ഭാഗം വെളുപ്പെടുത്തുന്നു.അതോടൊപ്പം ഈ മരുഭൂപ്രയാണം ചില ഗൗരവമായ സന്ദേശങ്ങളും നമുക്കു നൽകുന്നുണ്ടു. കഷ്ടതകൾ മനുഷ്യജീവിതത്തിൽ അനിവര്യമാണു എന്ന സത്യം  ഇവിടെ വെളിപ്പടുന്നു. കഷ്ടതകൾ അിവാര്യമാണു എന്നു പറയുവാൻ പല കാരണങ്ങളുണ്ടു. കഷ്ടതകളും ദുഃഖങ്ങളും ജീവിതത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഉളവാക്കുവാൻ സഹായിക്കുന്നു. അനുഭവങ്ങളാണു ഗുരു എന്നു പറയാറുണ്ടു. മഹാകവി കുമാരനാശാൻ 'ചിന്താവിഷ്ടയായ സീത' എന്നകാവ്യത്തിൽ  ഈസത്യം കാവയഭംഗിയോടെ പറയുന്നു.
                           ''വ്യഥപോലറിവോതിടുന്ന സദ്
                            ഗുരുവും മർത്യനു വേറെയില്ല താൻ''
കൊട്ടാരത്തിലെ രാജകീയ സുഖങ്ങളിൽ നിന്നു കണ്ണീർകയങ്ങളിലേക്കു വലിച്ചെറയപ്പെട്ടു ദുഃഖത്തിന്റ കണ്ണുനീർ ആവുന്നതിലപ്പുറം കുടിച്ചുതീർത്ത സീത സ്വജീവിതാനുഭവങ്ങളിൽ നിന്നു തിരിച്ചറിഞ്ഞ സത്യമാണിതു. ദുർവ്വിധി അടിച്ചേല്പിച്ച ഈ ദുഃഖം നല്കിയ ജീവിതാബോധത്തിൽ നിന്നു ഉരുത്തിരിഞ്ഞ സീതയുടെ ഉറച്ച തീരുമാനം ഗൗരവമേറിയ മറ്റൊരു ചിന്ത പകർന്നു തരുന്നു.
     സീത പറയു്ന്നുഃ
                       ''  വിനയാർന്ന സുഖം കൊതിക്കയി-
                         ല്ലിനിമേൽ ഞാൻ -അസുഖം വരിക്കുവാൻ
                         മനമല്ലൽകൊതിച്ചു ചെല്ലുകിൽ
                         തനിയേ കൈവിടുമീർഷ്യ ദുർവിധി
                         ഒരുവേള പഴക്കമേറിയാ-
                         ലിരുളും മെല്ലെ വെളിച്ചമായ് വരാം
                         ശരിയായ് മധുരിച്ചിടാം സ്വയം
                         പരിശീലിപ്പൊരു കൈയ്പുതാനുമേ.''
ദുർവിധിയെന്നു നാം വിളിക്കുന്ന ദുഃഖത്തെ  അതിജീവിക്കുവാനുള്ള മാർഗ്ഗം സുഖം ആഗ്രഹിക്കാതെ സ്വയം ദുഃഖത്തെ സ്വീകരിക്കുകയാണു എന്നാണു സീത പറയുന്നതു. പ്രമേഹം ബാധിച്ചവർക്കു ആദ്യമൊക്കെ മധുരമില്ലാത്ത ചായ കൈയ്പായിരുന്നുവെങ്കിലും കാലാന്തരത്തിൽ അതു മധുരമായി തോന്നുക മാത്രമല്ല മധുരത്തോടുള്ള ഇഷ്ടം ഇല്ലാതാകുകയും ചെയ്യന്നു എന്ന സത്യം ഇതിന്റെ യാഥാർത്ഥ്യത്തെ വിളിച്ചോതുന്നു.
                            എന്താണു ജീവിതമെന്നു ചിന്തിക്കുവാനും ജീവിതത്തിന്റെ അര്‍ത്ഥം ഗ്രഹിക്കുവാനും അതിനനുസരണമായി ജീവിതത്തെ ക്രമപ്പെടുത്തുവാനും നമ്മെ സഹായിക്കുന്നതു ദുഃഖങ്ങളും പ്രതിസന്ധികളുമാണു. സുഖാന്വേഷിയായ മനുഷ്യനു ഈ സത്യം മനസ്സിലാകുകയില്ല. ദുഃഖം മനസ്സിനെ സംസ്കരിക്കുന്നു, ദിശാബോധം നല്‍കുന്നു. മുടിയനായ പുത്രന്റെ ഉപമയില്‍ ഈ സത്യം വായിച്ചെടുക്കുവാന്‍ കഴിയും.തന്റെ അവകാശങ്ങള്‍ അപ്പനില്‍ നിന്നു വാങ്ങി സുഖം തേടി അലഞ്ഞു വസ്തുവകകള്‍ നാനാവിധമാക്കി. പന്നിക്കു കൊടുക്കുന്ന ഭക്ഷണം പോലും ലഭിക്കാതെ വന്നപ്പോള്‍ ആ മകനുണ്ടായ മാറ്റത്തെ കുറിച്ചു വി.വേദപുസ്തകം ഇങ്ങനെയാണു പറയുന്നതു. വി.ലൂക്കോഃ 15; 17-19 ''അപ്പോള്‍ സുബോധം വന്നിട്ടു അവന്‍ഃ എന്റെ അപ്പന്റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു.ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.ഞാന്‍ എഴുന്നേറ്റു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അപ്പനോടുഃ അപ്പാ ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകനെന്ന പേരിനു ഞാന്‍ യോഗ്യനല്ല; നിന്റെ കൂലിക്കാരില്‍ ഒരുത്തനെപോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.'' അതികഠിനമായ ദുഃഖം അവനില്‍ വരുത്തിയ മാറ്റം ശ്രദ്ധിക്കുക. സുഖാന്വേഷിയായ അവനു താന്‍ ആരാണെന്നും തന്റെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. ദുഃഖം താന്‍ ആരാണെന്ന ബോധം ഉളവാക്കിയതോടൊപ്പം തന്റെ തെറ്റുകള്‍ തിരിച്ചറിയാനും അവസരം ഒരുക്കി. ദുഃഖം നമുക്കു നല്‍കുന്നതും, നല്‍കേണ്ടതുമായ ഒന്നു നമ്മുടെ വ്യക്തിത്വത്തെ കുറിച്ചുള്ള ശരിയായ അറിവാണു. ദുഃഖം നമുക്കു സുബോധം ഉളവാക്കുന്നു.
                       ദുഃഖം നമ്മെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നു. സുഖകാലങ്ങളില്‍ പലപ്പോഴും ദൈവത്തില്‍ നിന്നു അകന്നു പോകുന്നു. ദുഃഖകരങ്ങളായ അനുഭവങ്ങള്‍ വരുമ്പോഴാണു നാം ദൈവത്തെ അന്വേഷിക്കുന്നതു. നാം ദൈവത്തെ വിട്ടുകളയാതെ അവനോടു ചേര്‍ന്നു വസിക്കുവാനായിട്ടാണു അനിഷ്ടകരങ്ങളായ അനുഭവങ്ങള്‍ ദൈവം നമുക്കു നല്‍കുന്നതു. അഥവാ അതിനെ തടയാതിരിക്കുന്നതു.  സുഖം പോലെതന്നെ ദുഃഖവും ജീവിതത്തെ രൂപപ്പെടുത്തുവാന്‍ അനിവാര്യമാണു എന്നു ഗ്രഹിച്ചാല്‍ മാത്രമേ അതു ഉള്‍ക്കൊള്ളുവാനും അതിനനുസരണമായി ജീവിതത്തെ ക്രമപ്പെടുത്തുവാനും കഴിയുകയുള്ളു. നമുക്കു ആവശ്യമുള്ളതു മാത്രം തരുന്ന സ്നേഹവാനായ പിതാവാം ദൈവത്തെയാണു മശിഹാതമ്പുരാന്‍ നമുക്കു പരിചയപ്പെടുത്തി തന്നിരിക്കുന്നതു. വി.മത്താഃ 6; 8 'നിങ്ങള്‍ക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങള്‍ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.' എന്ന കര്‍ത്താവിന്റെ വാക്കുകളില്‍ സുഖമാവട്ടെ ദുഃഖമാകട്ടെ നമുക്കു ആവശ്യമെങ്കില്‍ മാത്രമേ പിതാവാം ദൈവം തരികയുള്ളു എന്ന സത്യം ധ്വനിക്കുന്നു.
                    യിസ്രായേലിന്റെ ചരിത്രം മുഴുവന്‍ ഈ സത്യത്തിനു സാക്ഷ്യം വഹിക്കുന്നു; പ്രത്യേകിച്ചു മുഭൂപ്രയാണം. മിസ്രയീമില്‍ യൗസേഫിനു ലഭിച്ച അതുല്യമായ സ്ഥാനത്തിന്റെ ഫലമായി അവിടെ ഭാഗ്യകരമായ ഒരു ജീവിതാവസ്ഥ യിസ്രായേലിനു കരഗതമായി. എന്നാല്‍ ഈ ഭാഗ്യാവസ്ഥ ജീവനുള്ള ദൈവത്തില്‍ നിന്നു അകന്നു പോകുവാന്‍ വഴിതെളിച്ചു.പൂര്‍വ്വപിതാക്കന്മാരുടെ ദൈവത്തെ വിട്ടുകളഞ്ഞതിനാല്‍ യൗസേഫിനെ അറിയാത്ത ഒരു രാജാവു ഭരണാധിപനായി അവരെ ഭരിക്കുന്നു. മിസ്രയീമ്യര്‍ക്കു ഭീഷണിയാകുമെന്നു തോന്നു വിധം യിസ്രായേല്‍ വര്‍ദ്ധിച്ചു പെരുകി. ഇതാകട്ടെ അവിശ്വസനീയമാണു. ഏതാണ്ടു എഴുപതു പേരോടുകൂടി മിസ്രയീല്‍ പാര്‍ക്കുവാന്‍ തുടങ്ങിയ യിസ്രായേല്‍ 200 ല്‍ പരം വര്‍ഷം കൊണ്ടു 30 ലക്ഷത്തോളമായി വര്‍ദ്ധിച്ചതു അത്ഭുതം തന്നെയാണു.തങ്ങള്‍ക്കു ഭീഷണിയായി വര്‍ദ്ധിച്ചു വരുന്ന യിസ്രായേലിന്റെ ഈ വളര്‍ച്ച നിയന്ത്രിക്കുവാന്‍ ചില സന്താനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ മിസ്രയീം രാജാവു ഏര്‍പ്പെടുത്തി. യിസ്രയേല്‍ക്കാര്‍ക്കു ജനിക്കുന്ന കുട്ടികള്‍ ആണാണെങ്കില്‍ ഉടനെതന്നെ അവരെ കൊല്ലുവാന്‍ സൂതികര്‍മ്മിണികളെ ഏര്‍പ്പെടുത്തി. അതു ഫലവത്താകാഞ്ഞതിനാല്‍, ആണ്‍കുഞ്ഞാണെങ്കില്‍  ജനിച്ചാല്‍ ഉടന്‍തന്നെ അതിനെ കൊന്നുകളയണമെന്ന നിയമം യിസ്രായേലിന്റെ മേല്‍ അടിച്ചേല്പിച്ചു. മാത്രമല്ല, യിസ്രായേല്‍ക്കാരെ കൊണ്ടു അടിമകളെ പോലെ പണിയെടുപ്പിക്കുവാനും തുടങ്ങി. ഫറവോന്റെ നിഷ്ഠുരതയില്‍ ഞെരിഞ്ഞമര്‍ന്ന യിസ്രായേല്‍ പൂര്‍വ്വപിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു നിലവിളിച്ചു. നിലവിളി കേട്ട യഹോവ അവരുടെ തിരിച്ചുവരവില്‍ സന്തോഷിച്ചു. മിസ്രയീമിലെ അടിമത്തത്തില്‍ നിന്നു യഹോവ അവരെ മോചിപ്പിച്ചു. ആശ്വാസത്തോടെയും അതിലധികം സന്തോഷത്തോടെയുമാണു മോശെയോടൊപ്പം അവര്‍ മിസ്രയീമില്‍ നിന്നു തിരിച്ചതു. ചെങ്കടല്‍ വിഭാഗിച്ചു ഉണങ്ങിയ നിലത്തു കൂടെ തങ്ങളെ മറുകരയില്‍ എത്തിക്കുകയും ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ മുക്കിക്കൊല്ലുകയും ചെയ്തപ്പോള്‍, ദൈവത്തിന്റെ കരുതലും സ്നേഹവും അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ മാനുഷിക ബലഹീത അവരെ പിന്നെയും ദൈവത്തില്‍ നിന്നു അകറ്റിക്കൊണ്ടിരുന്നു. വര്‍ത്തമാനകാലത്തില്‍ വന്നു ഭവിക്കുന്ന പ്രതിസന്ധികളിലും പ്രശ്നങ്ങളിലും അവര്‍ ദൈവത്തിന്റെ വഴിനടത്തിപ്പില്‍ സംശയാലുക്കളായി മോശെയ്ക്കും യഹോവയ്ക്കും എതിരായി പിറുപിറുക്കുന്ന പലസന്ദര്‍ഭങ്ങളും പിന്നീടുള്ള മരുഭൂപ്രയാണത്തില്‍ ദര്‍ശിക്കുന്നുണ്ടു. എങ്കിലും ദൈവം അവരെ കൈവിടാതെ, അപ്പത്തിനായി മുറവിളിച്ചപ്പോള്‍ മന്നാ നല്‍കിയും, ഇറച്ചിക്കായി പിണങ്ങിയപ്പോള്‍ കാടപ്പക്ഷികളെ വര്‍ഷിച്ചും, ദാഹിച്ചപ്പോള്‍ പാറപിളര്‍ന്നു വെള്ളം നല്‍കിയും, മാറായിലെ കയ്പുജലത്തെ പഥ്യമുള്ളതാക്കിയും, പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിത്തൂണിലും ക്ഷേമമായി അവരെ നടത്തി പരിപാലിച്ചു. എങ്കിലും നിസ്സാര കാര്യങ്ങളില്‍ പോലും അവര്‍ കലഹിക്കുകയും പിറുപിറുക്കുകയും ചെയ്തകൊണ്ടിരുന്നു. യഹോവയുടെ അടുക്കല്‍ പര്‍വ്വതത്തിലേക്കു കയറിപ്പോയ മോശെയെ ദിവസങ്ങളോളം കാണാതായപ്പോള്‍ അവരുടെ വിശ്വാസം നഷ്ടപ്പെട്ടു. യഹോവയുടെ വായില്‍ നിന്നു നേരിട്ടു കേട്ട പത്തുകല്പനകളില്‍ പ്രധാനപ്പെട്ട രണ്ടു കല്പനകളും കാലവിളംബമെന്യേ അവര്‍ ലംഘിച്ചു. ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ നമസ്കരിച്ചു. യഹോവയുടെ കോപം അവരുടെ മേല്‍ ജ്വലിച്ചു. ആ കോപാഗ്നിയില്‍ അനേകര്‍ വെന്തുപോയി. അന്നു അവര്‍ക്കു നല്‍കിയ ശിക്ഷ അവരെ നശിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നില്ല; നേര്‍വഴിയില്‍ നടത്തി രക്ഷിക്കുവാനായിട്ടായിരുന്നു. ഇവിടെയെല്ലാം തെറ്റിപ്പോകുന്ന മനുഷ്യനെയും അവനെ ഉപേക്ഷിക്കാതെ സ്നേഹപൂര്‍വ്വം ശിക്ഷിച്ചു നേര്‍വഴിയില്‍ നടത്തുന്ന ദൈവത്തിന്റെ സ്നേഹവും കരുതലും കരുണയും കാണുവാന്‍ കഴിയും. കഷ്ടത വരുവാന്‍ പോകുന്ന നന്മയുടെ ചവിട്ടുപടിയാണു. ദുഃഖം സുഖത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു.ക്രൂശിന്റെ പാതയാണു പുനരുത്ഥാനത്തിന്റെ ചവിട്ടുപടി. കുരിശില്ലാതെ കിരീടമില്ല. പരി്പൗലോസുശ്ളീഹായുടെ വാക്കുകള്‍ കേള്‍ക്കുകഃ റോമഃ 5; 3.''കഷ്ടത സഹിഷ്ണുതയേയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നുവെന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.''
                കഷ്ടതകളെ ഈ കാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവര്‍ അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങളുടെ മുമ്പില്‍ പകച്ചു നിന്നുപോകുന്നു. ഭാവിയെ കുറിച്ചു ആശങ്കാകുലരാകുന്നു. ഇതുവരെ നടത്തിയ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ചിലര്‍ ദൈവത്തെ ഉപേക്ഷിച്ചു നിരീശ്വരവാദികളാകുന്നു. ചിലര്‍ ജീവിതത്തിന്റെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ ഇനിയും ഒരിക്കലും തുറക്കപ്പെടുകയില്ല എന്നു കരുതി നിരാശയുടെ നീര്‍ക്കയങ്ങളില്‍ ചാടി സ്വയം ജീവിതം അവസാനിപ്പിക്കുന്നു. ഇവിടെയാണു ഈ നാല്പതു സംവത്സരം നീ ധരിച്ച വസ്ത്രം ജീര്‍ണ്ണിച്ചു പോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല എന്ന ദൈവവചനം നമുക്കു സ്ഥൈര്യം പകരുന്നതു; പകരേണ്ടതു. ജീവിതത്തില്‍ പ്രത്യാശ വളര്‍ത്തി എടുക്കുവാനും പ്രശ്നങ്ങളുടെ നടുവില്‍ തളര്‍ന്നുപോകാതിരിക്കുവാനും, സമസ്ത ജീവിതാനുഭവങ്ങളും ദൈവം തരുന്നതാണെന്നു തിരിച്ചറിഞ്ഞു ധൈര്യത്തോടെ അതിനെ നേരിടുവാനും ദുഃഖങ്ങളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടും ചിന്തയും അനിവാര്യമാണു എന്നു മരുഭൂപ്രയാണ സംഭവങ്ങള്‍ നമുക്കു വെളിവാക്കി തരുന്നു.
              മനുഷ്യജീവിതത്തെ കുറിച്ചുള്ള ഒരു സമഗ്രദര്‍ശനം പ്രാപിക്കുവാന്‍ ദുഃഖങ്ങള്‍ ഉപകരിക്കുന്നതോടൊപ്പം ദൈവത്തെ കുറിച്ചു വ്യക്തമായ അറിവും പ്രദാനം ചെയ്യുന്നു. ദൈവം സ്നേഹമാണു, കാരുണ്യവാനാണു, കരുതുന്നവനാണു, കാക്കുന്നവനാണു,പരിരക്ഷിക്കുന്നവനും പരിപാലിക്കുന്നവനുമാണു, ദീർഘക്ഷമയും മഹാദയയുമുള്ളവനാണു എന്നീ സത്യങ്ങൾ രുചിച്ചറിയുന്നതു ദുഃഖങ്ങളിലൂടെ കടന്നു പോകുമ്പോഴാണു. ദാവീദുരാജാവു അബീമേലേക്കിന്റെ മുമ്പിൽ ബുദ്ധിഭ്രമംനടിക്കുകയും അവിടെനിന്നു രാജാവു ദാവീദിനെ ആട്ടിക്കളകയും ഓടിരക്ഷപ്പെടുകയു ചെയ്തപ്പോൾ പാടിയതാണു 34-ാം സങ്കീർത്തനം. അതിൽ ഈ സത്യം പ്രകീർത്തിക്കുന്നു. പ്രശ്നങ്ങളിലൂടെ കടന്നു പോയപ്പോൾ രുചിച്ചറിഞ്ഞ ദൈവത്തെ കുറിച്ചാണു 17-19 വാക്യങ്ങളിൽ ദാവീദു വിവരിക്കുന്നതു.'' നീതിമാൻ നിലവിളിച്ചു യഹോവ കേട്ടു. സകല കഷ്ടങ്ങളിൽ നിന്നും അവനെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവർക്കു യഹോവ സീപസ്ഥൻ, മനസ്സുതകർന്നവരെ അവൻ രക്ഷിക്കുന്നു. നീതിമാന്റെ അനർത്ഥങ്ങൾ അനവധിയാകുന്നു. അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു.''  ''അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കുകയും മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല യഹോവയടെ വായിൽ നിന്നു വരുന്ന സകല വചന്കൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിനു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നാകൊണ്ടു നിന്നെ പോഷിപ്പിക്കുകയും  ചെയ്തു.'' എന്ന ആവർത്തന വാക്യം ഇവിടെ ശ്രദ്ധാർഹമാകുന്നു.
                      മരുഭൂപ്രയാണത്തിലൂടെ വെളിവാകുന്ന ദൈവത്തിന്റെ കാരുണ്യാതിരേകവും സ്നേഹവും വ്യക്തമായി മനസ്സിലാകണമെങ്കില്‍ പ്രയാണം ചെയ്യുന്ന വലിയ ജനതതിയുടെ ദൈനംദിന ആവശ്യങ്ങളെ കുറിച്ചുള്ള ഏകദേശ കണക്കെങ്കിലും ഗ്രഹിച്ചിരിക്കണം. മിസ്രയീമില്‍ നിന്നു പുറപ്പെട്ട യിസ്രായേലിന്റെ ജനസംഖ്യയെ കുറച്ചു പുറഃ 12;37,38 വാക്യങ്ങളില്‍ ഇങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നതു. ''എന്നാല്‍ യിസ്രായേല്‍ മക്കള്‍, കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാല്‍നടയായി മെനേസില്‍ നിന്നു സൂക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. വലിയോരു സമ്മിശ്ര പുരുഷാരവും ആടുമാടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.'' പുരുഷന്മാര്‍ മാത്രം ആറുലക്ഷം എന്നു പറയുമ്പോള്‍ അവരുടെ ആകെ ജനസംഖ്യ ഊഹനീയമാണു. കുട്ടികള്‍, സ്ത്രീകള്‍,ദാസീദാസന്മാര്‍ എന്നിവര്‍ അവരുടെ സംഘത്തില്‍ ഉള്‍പ്പെടുന്നു. ഒരു വേദശാസ്ത്ര പണ്ഡിതന്റെ കണക്കുകൂട്ടല്‍ അനുസരിച്ചു കുറഞ്ഞതു 32 ലക്ഷം പേരെങ്കിലും ഉണ്ടായിരിക്കുമത്രേ. അവര്‍ക്കു ഒരു ദിവസത്തേക്കു 19.5 കോടി രുപായെങ്കിലും ചെലവാകും. 110 ഗ്യാലന്‍ വെള്ളം, 460 ടണ്‍ വിറകു, ഭക്ഷണം, വസ്ത്രം, അപ്പം, ഇറച്ചി ഇങ്ങനെ പ്രാഥമിക ആവശ്യങ്ങള്‍ മാത്രം കണക്കാക്കുമ്പോഴാണു ഇത്രയും വലിയ തുകയില്‍ എത്തുന്നതു. മിസ്രയീമില്‍ നിന്നു തത്രപ്പാടോടെ യാത്ര തുടങ്ങിയപ്പോള്‍ കൈയ്യില്‍ കിട്ടിയതെല്ലാം കൂടെ കൊണ്ടു പോന്നു. അതു എത്ര ദിവത്തേക്കു ഉണ്ടാകും! കൊണ്ടു നടക്കാന്‍ കഴിയുന്ന ഭാണ്ഡക്കെട്ടുകളുമായി യാത്ര ആരംഭിച്ച ഈ 32 ലക്ഷം ആളുകളെ പോറ്റി പുലര്‍ത്തിയ ദൈവത്തിന്റെ കരുണയും കരുതലും അവിശ്വസനീയമത്രേ. അതാകട്ടെ ഒരു ദിവസത്തേക്കോ ഒരു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അല്ല 40 സംവത്സരത്തേക്കായിരുന്നു എന്നു ഓര്‍ക്കുമ്പോഴാണു ആതു അത്ഭുതമായി പരിണമിക്കുന്നതു. മോശെ പോലും ഇത്രയുമൊന്നും ചിന്തിച്ചു കാണുകയില്ല. ഇവിടെയാണു ദൈവത്തിന്റെ മഹത്വം പൂര്‍ണ്ണമായി വെളിപ്പെടുന്നതു. മാത്രമല്ല, ഈ നാല്പതു സംവത്സരം ധരിച്ചിരുന്ന വസ്ത്രം ജീര്‍ണ്ണിച്ചു പോയില്ല, കാല്‍ വീങ്ങിയതുമില്ല. (ആവഃ 8;4) എന്നും ആവഃ 29;4 ല്‍ 'ഞാന്‍ നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തി, നിങ്ങള്‍ ഉടുത്തിരുന്ന വസ്ത്രം ജീര്‍ണ്ണിച്ചില്ല; കാലിലെ ചെരുപ്പു പഴകീട്ടുമില്ല.' എന്നും രേഖപ്പെടുത്തിയിരിക്കുന്നതു വായിക്കുമ്പോള്‍ ദൈവത്തിന്റെ കരുണയും സ്നേഹവും കരുതലും ഗ്രഹണാതീതമായി തീരുന്നു.
                           കഷ്ടതകളില്‍ കൂടെ വെളിവാകുന്ന ദൈവമഹത്വത്തെ കുറിച്ചുള്ള ഈ അറിവു അവന്റെ ന്യായപ്രമാണത്തില്‍ പ്രമോദിക്കുവാനും അനുസരിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു; പ്രാപ്തരാക്കണം. ആവയ 8; 1,2 വാക്യങ്ങളില്‍ പറയുന്ന രണ്ടു കാര്യങ്ങള്‍  ഈ യാഥാര്‍ത്ഥ്യം വെളിവാക്കുന്നു. ''നിങ്ങള്‍ ജീവിച്ചിരിക്കുകയും വര്‍ദ്ധിക്കുകയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിനു നിങ്ങളോടു കല്പിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടക്കണം. നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകളെ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നതു അറിവാനുമായി ഈ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തിയ വിധമൊക്കെയും നീ ഓര്‍ക്കേണം.'' മരുഭൂമിയില്‍ നടത്തിയ വിധമോര്‍ക്കുമ്പോള്‍ മാത്രമേ ദൈവത്തിന്റെ കല്പനകള്‍ പ്രാമാണിച്ചു നടക്കുവാനുള്ള മനസ്സുണ്ടാകുകയുള്ളു. ഹ്രസ്വമായ ഈ മനുഷ്യായുസ്സില്‍ അര്‍ത്ഥവത്തായി ജീവിക്കുവാനും അനന്തവും സന്തോഷപൂര്‍ണ്ണവുമായ സ്വര്‍ഗ്ഗകനാനിലെ വാസത്തിനു ഒരുങ്ങുവാനും കഷ്ടതകളും ദുഃഖങ്ങളും അനിവാര്യമാണെന്ന സത്യം മരുഭൂപ്രായാണം നമ്മെ പഠിപ്പിക്കുന്നു.







              

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30