കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

കര്‍ത്തൃപ്രാര്‍ത്ഥന.

                            'കര്‍ത്തൃപ്രാര്‍ത്ഥന' എന്ന തലക്കെട്ടു വി.വേദപുസ്തകത്തിലുള്ളതല്ല. പില്‍ക്കാലത്തു വേദപണ്ഡിതന്മാര്‍ സൃഷ്ടിച്ച ഒരു പേരാണു . കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തിലാണു അതു ഉപയോഗിച്ചിരിക്കുന്നതു. എന്നാല്‍ ആ പദത്തിനു ആ അര്‍ത്ഥം കിട്ടുകയില്ല. കര്‍ത്തൃപ്രാര്‍ത്ഥന അഥവാ Lords preyer എന്നതിനു കര്‍ത്താവിന്റെ പ്രാര്‍ത്ഥന എന്നാണു അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഇതു ശിഷ്യന്മാരുടെ പ്രാര്‍ത്ഥനയാണു. ശിഷ്യന്മാര്‍ പ്രാര്‍ത്ഥിക്കുവാനായി കര്‍ത്താവു ചൊല്ലി കൊടുത്തതാണിതു., വി.മത്തായി, വി.ലൂക്കോസു എന്നീ രണ്ടു സുവിശേഷങ്ങളിൽ മാത്രമാണു ഇതു കണ്ടെത്താന്‍ കഴിയുന്നതു.. വി.മത്തായിയില്‍ ഇതു പര്‍വ്വതപ്രസംഗത്തിലാണു കാണുന്നതു. പര്‍വ്വതപ്രസംഗത്തിന്റെ സന്ദര്‍ഭമായി വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. വി.മത്താഃ5;1,2 '' അവന്‍ പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി, അവന്റെ ശിഷ്യന്മാര്‍ അടുക്കല്‍ വന്നു. അവന്‍ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്‍ഃ'' പര്‍വ്വതപ്രസംഗം മുഴുവന്‍ ശിഷ്യന്മാരെ ഉപദേശിക്കുന്നതായിട്ടാണു ഇതില്‍നിന്നു നമുക്കു മനസ്സിലാകുന്നതു. എന്നാല്‍ വി.ലൂക്കോസിന്റെ സുവിശേഷം ശ്രദ്ധിച്ചാല്‍ ഇതു ശിഷ്യന്മാര്‍ക്കു മാത്രമായി പറഞ്ഞു കൊടുത്ത പ്രാര്‍ത്ഥനയാണു എന്നു വ്യക്തമാകും. വി.ലൂക്കോഃ11;1,2 ''അവന്‍ ഒരുസ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോടുഃ കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതു പോലെ ഞങ്ങളേയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.അവന്‍ അവരോടു പറഞ്ഞതു നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതുഃ'' എന്നിങ്ങനെ പറഞ്ഞിട്ടു ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തതായിട്ടാണല്ലോ അവിടെ കാണുന്നതു. സന്ദര്‍ഭത്തിലുള്ള വ്യത്യാസം പുറകെ ചിന്തിക്കാം പറഞ്ഞുവന്നതു പൂര്‍ത്തീകരിക്കാം.  ഇതു ശിഷ്യന്മാര്‍ക്കു വേണ്ടി കര്‍ത്താവു പറഞ്ഞു കൊടുത്ത പ്രാര്‍ത്ഥനയാണെന്നു ഒരു സംശയവുമില്ലാതെ പറയാം. അതിന്റെ അര്‍ത്ഥം ഇതു ശിഷ്യന്മാര്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനയാണെന്നാണു. ഇതു ശിഷ്യന്മാര്‍ ചൊല്ലിയേ മതിയാകൂ. ശിഷ്യന്മാര്‍ ചൊല്ലിയിരിക്കണം. ഇതു ചൊല്ലാത്തവര്‍ കര്‍ത്താവിന്റെ അനുഗാമികളല്ല എന്നു വ്യക്തം. ആരെങ്കിലും ഇതു ചൊല്ലുവാന്‍ മടികാണിക്കുന്നു വെങ്കില്‍; ഇതു ചൊല്ലേണ്ട കാര്യമില്ലെന്നു പറയുന്നുവെങ്കില്‍ അവര്‍ ക്രിസ്ത്യാനി പോലുമല്ല എന്നതാണു സത്യം.
                    കര്‍ത്തൃപ്രാര്‍ത്ഥനയുടെ സന്ദര്‍ഭത്തിലേക്കു കടക്കാം. നേരത്തെ സൂചിപ്പിച്ചതു പോലെ, വി.മത്തായിയിലും വി.ലൂക്കോസിലും; ഈ രണ്ടു സുവിശേഷങ്ങളില്‍ മാത്രമേ ഈ പ്രാര്‍ത്ഥന ഉള്ളു, രണ്ടു സന്ദര്‍ഭങ്ങളില്‍ കര്‍ത്താവു പറഞ്ഞതായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നതു. ഏതാണു ശരിയായ സന്ദര്‍ഭം എന്ന സംശയം സ്വാഭാവികമാണു. ഇതിനെ കുറിച്ചു പഠനം നടത്തിയിട്ടുള്ള വേദപണ്ഡിതന്മാരില്‍ ഭൂരിപക്ഷവും വി.ലൂക്കോസു പറഞ്ഞിരിക്കുന്നതാണു ശരിയായ സന്ദര്‍ഭം എന്ന അഭിപ്രായമുള്ളവരാണു. അവര്‍ പറയുന്ന ന്യായങ്ങള്‍ ശ്രദ്ധിച്ചാല്‍ അതാണു ശരിയെന്നു ബോദ്ധ്യമാകും. നേരത്തെ പറഞ്ഞതു പോലെ ഗിരിപ്രഭാഷണത്തിലാണു വി.മത്തായി ഇതു ഉള്‍പ്പെടുത്തിയിരിക്കുന്നതു. ഈ ഗിരിപ്രഭാഷണം ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍ സ്വാഭാവികമായി ചില സംശയങ്ങള്‍ ഉണ്ടാകാം. ഒന്നാമതു അതിന്റെ ദൈര്‍ഘ്യമാണു. വി.മത്തായി 5,6,7 എന്നീ അദ്ധ്യായങ്ങളിലാണു ഇതു നാം വായിക്കുന്നതു. ഇത്രയും ദീര്‍ഘമായ ഒരു പ്രഭാഷണം ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കുവാന്‍ സാധാരണക്കാരായ ശിഷ്യന്മാര്‍ക്കു കഴിയുമോ എന്നതിലാണു ആദ്യം സംശയം തോന്നുക. കേഴ്വിക്കാരുടെ മാനസ്സീകാവസ്ഥ ശരിക്കു ഗ്രഹിച്ചു അതിനനുസരണമായി സംസാരിക്കുന്ന കര്‍ത്താവു ഇതു പോലെ ഒരു പ്രഭാഷണം നടത്തുവാന്‍ സാദ്ധ്യതയില്ല.
                          കര്‍ത്താവു പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ ഉപദേശങ്ങളെല്ലാം ചേര്‍ത്തു ഒരു പ്രഭാഷണമായി വി.മത്തായി ഇവിടെ അവതരിപ്പിക്കുകയായിരുന്നു എന്നതാണു മറ്റൊരു ന്യായം. ഈ ഉപദേശങ്ങളാകട്ടെ വി.മത്തായിയുടെ സുവിശേഷത്തില്‍ അല്ലാതെ വി.ലൂക്കോസില്‍ മാത്രമേ കാണുന്നുമുള്ളു. വി.ലൂക്കോസിലാകട്ടെ ഇതു മുഴുവന്‍ കാണുന്നില്ലെന്നു മാത്രമല്ല അവ പല സന്ദര്‍ഭങ്ങളിലായി പറഞ്ഞതായിട്ടുമാണു കാണുന്നതു.വി.മത്തായിയില്‍ പര്‍വ്വതപ്രസംഗമായി കാണുന്നതു 107 വാക്യങ്ങളാണു. അതില്‍ ഏതാണ്ടു 29 വാക്യങ്ങള്‍ മാത്രമാണു ഒന്നിച്ചു വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതു . അതു വി.ലൂക്കോഃ 6;20-49 ല്‍ കാണാം. വി.മത്തായി പറഞ്ഞിരിക്കുന്നതില്‍ 47 വാക്യങ്ങളിലെ ആശയങ്ങള്‍ ലൂക്കോസില്‍ കാണുന്നില്ല. 34 വാക്യങ്ങളാകട്ടെ വി.ലൂക്കോസില്‍ പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞതായിട്ടാണു കാണുന്നതു. ചില ഉദാഹരണങ്ങള്‍ഃ വി.മത്താഃ 5;13 ല്‍ പറഞ്ഞിരിക്കുന്ന ഉപ്പിന്റെ ഉപമ വി.ലൂക്കോഃ14;34,35 ലും, വി.മത്താഃ5;15ല്‍ പറഞ്ഞിരിക്കുന്ന വിളക്കിന്റെ ഉപമ വി.ലൂക്കോസില്‍ 8;16 ലും,  വി.മത്താഃ5;18 വി.ലൂക്കോഃ16;17, വി.മത്താഃ7;1-5=വി.ലൂക്കോഃ6;37-42, വി.മത്താഃ7;7-12= വി.ലൂക്കോഃ11;9-13 എന്നിങ്ങനെയാണു കാണുന്നതു. ഇതു കൂടാതെ, ഇതു പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞതാണെന്നതിനു മറ്റൊരു തെളിവു കൂടെ അവര്‍ ചൂണ്ടികാണിക്കുന്നു. ചില ആശയങ്ങള്‍ അതിനുമുമ്പു പറഞ്ഞതിനോടോ പിമ്പു പറഞ്ഞതിനോടോ യോജിക്കാത്തതായി കാണുന്നു. വി.മത്താഃ5;31,32 ഉം 7;7-11 ഉം അതിനു ഉദാഹരങ്ങളാണു. ഇതെല്ലാം വി.മത്തായി കര്‍ത്താവു പല സന്ദര്‍ഭങ്ങളിലായി ഉപദേശിച്ച കാര്യങ്ങള്‍ ക്രോഡീകരിച്ചു ഒന്നിച്ചാക്കിയതാണെന്നു ചിന്തിക്കുന്നതിനു മതിയായ തെളിവാണു.
                        ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നു. ഇങ്ങനെ ഈ ഉപദേശങ്ങളെല്ലാം ക്രോഡീകരിച്ചു ഒന്നാക്കുവാന്‍ വി.മത്തായിയെ പ്രേരിപ്പിച്ചതു എന്തു കൊണ്ടു? ഇതു കൊണ്ടു വി.മത്തായി ഉദ്ദേശിച്ചതു എന്താണു? വി.മത്തായിയുടെ സുവിശേഷരചനയുടെ ഉദ്ദേശം എന്തായിരുന്നു എന്നു ഗ്രഹിക്കുമ്പോള്‍ അതു വ്യക്തമാകും. വി.മത്തായി ഈ സുവിശേഷം രചിച്ചതു യഹൂദന്മാര്‍ക്കു വേണ്ടിയായിരുന്നു.വരുവാനുള്ള മശിഹാ ക്രിസ്തു തന്നെയാണെന്നു സമര്‍ത്ഥിക്കുകയായിരുന്നു രചനോദ്ദേശം. അതിനു ആവശ്യമായ പഴയനിയമ തെളിവുകള്‍ ഇതില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടണ്ടു. ഈ ഉപദേശങ്ങളും ദൈവത്തിന്റെ വചനങ്ങള്‍ തന്നെയാണു എന്നു സ്ഥാപിക്കുകയായിരുന്നു ഇങ്ങനെ ക്രോഡീകരിച്ചതിന്റെ ഉദ്ദേശം. വി.മത്താഃ5;1ല്‍ '' അവന്‍ പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി ഇരുന്നു.'' എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ഈ സത്യം വെളിവാക്കുന്നു. പര്‍വ്വതം ദൈവസാന്നിദ്ധ്യമുള്ള സ്ഥലമാണെന്നു യഹൂദന്മാര്‍ വിശ്വസിക്കുന്നു. മോശെ പര്‍വ്വതത്തില്‍ കയറിയാണല്ലോ ദൈവകരങ്ങളില്‍ നിന്നു കല്പനകളും ന്യായപ്രമാണളും സ്വീകരിച്ചതു. മാത്രമല്ല മോശെ പര്‍വ്വതത്തില്‍ കയറിയപ്പോള്‍ ജനം താഴ്വരയില്‍ നില്ക്കുകയായിരുന്നു. ഇവിടെയും കര്‍ത്താവും തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരും മാത്രം മലമുകളിലും ജനം താഴ്വരയിലുമായിരുന്നു എന്നു പറഞ്ഞിരിക്കുന്നതു,മോശെയ്ക്കു യഹോവ ന്യായപ്രമാണം നല്‍കിയതു പോലെ ജനം അറിഞ്ഞു ആചരിക്കേണ്ട കാര്യങ്ങളാണു ഇവിടെ ഉപദേശിച്ചിരിക്കുന്നതു എന്നു വ്യക്തമാക്കുകയായിരുന്നു ഈ ആമുഖവാക്കുകളുടെ ഉദ്ദേശം. വി.ലൂക്കോസു പറഞ്ഞിരിക്കുന്നതാണു കര്‍ത്തൃപ്രാര്‍ത്ഥനയുടെ ശരിയായ സന്ദര്‍ഭം എന്നതിനു ഇതെല്ലാം  മതിയിയ തെളിവുകളാണു.
                     വി.ലൂക്കോസിന്റെ ആമുഖവാക്കുകള്‍ കൂടെ ശ്രദ്ധിച്ചിട്ടു കര്‍ത്തൃപ്രാര്‍ത്ഥനയിലേക്കു കടക്കാം. വി.ലൂക്കോഃ11;1,2 '' അവന്‍ ഒരു സ്ഥലത്തു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോടുഃ കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളേയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതുഃ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതുഃ''എന്നു പറഞ്ഞിട്ടു 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തതായിട്ടു രേഖപ്പെടുത്തിയിരിക്കുന്നു. ഈ ആമുഖ വാക്കുകളില്‍ രണ്ടുമൂന്നു കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നു. കര്‍ത്താവു ഒരുസ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു എന്നതാണു ഒന്നാമത്തെ കാര്യം. കര്‍ത്താവു പല സന്ദര്‍ഭങ്ങളിലും തനിയെ പ്രാര്‍ത്ഥിച്ചതായി നാം കാണുന്നുണ്ടു. രഹസ്യപ്രാര്‍ത്ഥനയുടെ ആവശ്യകതയാണു ഇതു നമുക്കു ഓതിത്തരുന്നതു.  ശിഷ്യന്മാര്‍ കര്‍ത്താവിനോടു തങ്ങളെ പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു ആവശ്യപ്പെടുന്നതാണു രണ്ടാമത്തെ കാര്യം. അപേക്ഷയില്‍ ഒരുകാര്യം അവര്‍ എടുത്തു പറഞ്ഞിരിക്കുന്നു. യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതു പോലെ എന്നത്രേ അവര്‍ ആവശ്യപ്പെട്ടതു. യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിച്ചിരുന്നു എന്ന സത്യം വെളിവാകുന്നതോടൊപ്പം, തങ്ങളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയായിരുന്നു അതിന്റെ ഉദ്ദേശം. ശിഷ്യന്മാരില്‍ ചിലര്‍ യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു എന്നാണു പണ്ഡിതമതം. ഗുരുക്കന്മാര്‍ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക സാധാരണമായിരുന്നു എന്നു ഇതു വ്യക്തമാക്കുന്നു. എന്നാല്‍ യോഹന്നാന്‍ പഠിപ്പിച്ച പ്രാര്‍ത്ഥന അറിയാമായിരുന്നിട്ടും പിന്നെയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കണമെന്നു പറഞ്ഞതു എന്തുകൊണ്ടാണു എന്ന ചോദ്യം സ്വാഭാവികം. കര്‍ത്താവു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു, തീര്‍ന്നശേഷം ഈ ആവശ്യം ഉന്നയിച്ചു എന്നതു കൂട്ടിവായിക്കുമ്പോള്‍, കര്‍ത്താവിന്റെ പ്രാര്‍ത്ഥന ശ്രദ്ധിച്ചപ്പോള്‍ യോഹന്നാന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയും, തങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നതും ശരിയായ പ്രാര്‍ത്ഥനയാണോ എന്ന സംശയമാണു ഈ ആവശ്യത്തിനു പ്രേരിപ്പിച്ചതു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇതു നമ്മുടെ പ്രാര്‍ത്ഥനയും കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയും ചേര്‍ത്തു വിലയിരുത്തേണം എന്ന സന്ദേശമാണു ഇതു നമുക്കു  നല്‍കുന്നതു.
               കര്‍ത്താവു ഈ പ്രാര്‍ത്ഥന പറഞ്ഞുകൊടുക്കുന്നതിനു മുമ്പു പറഞ്ഞതു വളരെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു എന്നാണല്ലോ കര്‍ത്താവു അരുളിച്ചെയ്തതു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇതു ചൊല്ലണം എന്നാണു അതിന്റെ അര്‍ത്ഥം എന്നു ആരംഭത്തില്‍ പറഞ്ഞതാണല്ലോ. ഇതു ആത്മനിറവില്‍ തിരിച്ചറിഞ്ഞ പരിശുദ്ധ പിതാക്കന്മാര്‍ പരസ്യാരാധനയില്‍ ആരംഭത്തിലും അവസാനത്തിലും ഇതു ചൊല്ലുവാന്‍ ക്രമീകരിച്ചിരിക്കുന്നതു ഈ സത്യം വെളിവാക്കുന്നു. എന്നാല്‍ ഇവിടെയും ഒരു സംശയം ഉണ്ടാകാവുന്നതാണു. വി.മത്തായി ഈ പ്രാര്‍ത്ഥന ഇവിടെനിന്നും എടുത്തു പര്‍വ്വതപസംഗത്തില്‍ ചേര്‍ത്തപ്പോള്‍ എന്തേ ആമുഖകുറിപ്പു ഉപയോഗിക്കാതെ ഈവണ്ണം പ്രാര്‍ത്ഥിപ്പീന്‍ എന്നു തിരുത്തി. ഇതു പോലെ പ്രാര്‍ത്ഥിപ്പീന്‍ എന്നല്ലാതെ ഇതുതന്നെ പ്രാര്‍ത്ഥിക്കണമെന്നു നിര്‍ബ്ബന്ധമില്ലെന്നല്ലേ വി.മത്തായി ഉദ്ദേശിച്ചിരിക്കുന്നതു. വി.മത്തായി ഇതു പര്‍വ്വതപ്രസംഗത്തില്‍ ചേര്‍ത്ത സന്ദര്‍ഭം ശ്രദ്ധിക്കുക.  അതിനു തൊട്ടുമുമ്പു പ്രാര്‍ത്ഥനയെ കുറിച്ചു രണ്ടു പ്രധാന കാര്യങ്ങളാണു കര്‍ത്താവു പറഞ്ഞിരിക്കുന്നതു. വി.മത്താഃ6;7,8 . ജാതികളെ പോലെ ജല്പനം ചെയ്യരുതു, അതിഭാഷണം പാടില്ല,നമ്മുടെ ആവശ്യങ്ങളെ നാം പറയുന്നതിനു മുമ്പെ അറിയുന്ന സ്വര്‍ഗ്ഗസ്ഥപിതാവിന്റെ മുമ്പില്‍ ആവശ്യങ്ങളെ അക്കമിട്ടു പറയേണ്ട എന്നണല്ലോ അവിടെ പറഞ്ഞിരിക്കുന്നതു. ആ കാര്യങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുന്ന പ്രാര്‍ത്ഥനയാണു ഇതു എന്നതു കൊണ്ടാണു അതു ഇവിടെ ചേര്‍ത്തതു. അവിടെ ആവശ്യങ്ങളുടെ പട്ടിക ഇല്ല. എല്ലാക്കാര്യങ്ങളും സംക്ഷിപ്തമായി ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു. സഭാപ്രസംഗിയിലൂടെ പിതാവാം ദൈവം ഈ സത്യം നേരത്തെ വെളിപ്പെടുത്തിയതാണു. സഭാഃ 5;2 '' അതിവേഗത്തില്‍ ഒന്നും പറയരുതു . ദൈവസന്നിധിയില്‍ ഒരു വാക്കു ഉച്ചരിപ്പാന്‍ നിന്റെ ഹൃദയം ബദ്ധപ്പടരുതു; ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാല്‍ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ.''  പ്രാര്‍ത്ഥനയില്‍ വാക്കുകള്‍ ചുരുക്കി ആവശ്യങ്ങളെ മുഴുവന്‍ ദൈവസന്നിധിയില്‍ എങ്ങനെ അവതരിപ്പിക്കുവാന്‍ കഴിയും എന്നു വ്യക്തമാക്കുക മാത്രമായിരുന്നു വി.മത്തായിയുടെ ഉദ്ദേശം എന്നതു കൊണ്ടാണു ഈ വണ്ണം പ്രാര്‍ത്ഥിപ്പീന്‍ എന്നു തിരുത്തിയതു. അതിനാല്‍ വി.ലൂക്കോസു പറഞ്ഞിരിക്കുന്ന സന്ദര്‍ഭം തന്നെയാണു ശരി എന്നതു അംഗീകരിക്ക തക്കതാണു.
                         കര്‍ത്തൃപ്രാര്‍ത്ഥനയിലേക്കു കടക്കാം. ആദ്യം നമ്മുടെ ശ്രദ്ധയിലേക്കു കടന്നുവരുന്നതു അതിന്റെ ഘടനയാണു. അതിനെകുറിച്ചു മുകളില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. പ്രാര്‍ത്ഥനയ്ക്കു വ്യക്തമായ ഒരു ഘടനയുണ്ടാരിക്കണമെന്നും അതു എങ്ങനെയായിരിക്കണമെന്നും ഈ പ്രാര്‍ത്ഥനയിലൂടെ നമുക്കു മനസ്സിലാക്കുവാന്‍ കഴിയുന്നു. ഒരുകാര്യം ഇതിനോടു ചേര്‍ത്തു പറയട്ടെ. ഇതു രഹസ്യപ്രാര്‍ത്ഥനയെ കുറിച്ചല്ല; പരസ്യാരാധനയെ കുറിച്ചാണെന്നു അറിഞ്ഞിരിക്കണം. അവിടെ, ഞാന്‍, എനിക്കു, എന്റെ എന്നു തുടങ്ങിയ പ്രഥമപുരുഷഏകവചനങ്ങളല്ല ഉപയോഗിച്ചിരിക്കുന്നതു. പകരം, ഞങ്ങള്‍, ഞങ്ങള്‍ക്കു,ഞങ്ങളുടെ തുടങ്ങിയ ബഹുവചനങ്ങളാണല്ലോ കാണുന്നതു. ഘടനയിലേക്കു വരാം. ഒരു സംബോധന, പിന്നെ ആറു അപേക്ഷകള്‍; അതുതന്നെ മൂന്നു ആത്മീയവും മൂന്നു ലൗകികവും എന്നു വേണമെങ്കില്‍ തിരിക്കാം. അവസാനം സ്തുതിയും പുകഴ്ചയും അര്‍പ്പിച്ചു അവസാനിപ്പിക്കുന്നു. ഇതില്‍ അവസാനത്തെ വാചകം വി.മത്തായിയുടെ സുവിശേഷത്തില്‍ മാത്രമേ കാണുന്നുള്ളു. വി.ലൂക്കോസിന്റെ സുവിശേഷത്തില്‍ ഇല്ലെങ്കിലും അതുകൂടെ ചേരുമ്പോള്‍ മാത്രമേ പ്രാര്‍ത്ഥന പൂര്‍ണ്ണമാകുകയുള്ളു. ഈ ഘടനയുടെ സവിശേഷത തിരിച്ചറിഞ്ഞ സഭയിലെ പൂര്‍വ്വപിതാക്കന്മാര്‍ ആരാധനയ്ക്കു രൂപം നല്‍കിയപ്പോള്‍ അതിലെ പ്രാര്‍ത്ഥനകളെല്ലാം അതിനനുസരണമായിട്ടാണു എഴുതിയിട്ടുള്ളതു. ആറു അപേക്ഷകളുടെ സ്ഥാനത്തു സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ടെന്നു മാത്രമാണു ഒരു വ്യത്യാസം.എന്നാല്‍ എഴുതിവെച്ച പ്രാര്‍ത്ഥനകളല്ല ശരിയായതു എന്നു ധരിച്ചു വാചാപ്രാര്‍ത്ഥനകള്‍ക്കു അഥവാ മനപ്രാര്‍ത്ഥനകള്‍ക്കു പ്രാധാന്യം കല്പിക്കുന്ന ആധുനിക സഭാവിഭാഗങ്ങളും സത്യവിശ്വാസികളില്‍ ചിലരും ഇതു അംഗീകരിക്കുന്നില്ല. അവരുടെ പ്രാര്‍ത്ഥനകള്‍ ശ്രദ്ധിച്ചാല്‍, കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ഘടനയുമായി അതിനു ഒരു ബന്ധവുമില്ലെന്നു കാണാം. ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കുന്നു. ആദിയില്‍ ഒരു സംബോധന എന്നതിനു പകരം, മുട്ടിനു മുട്ടിനു, വാചകത്തിന്റെ ആദിയിലും ഇടയ്ക്കും അവസാനത്തിലും, അറിയാവുന്ന ദൈവത്തിന്റെ പര്യായപദങ്ങളെല്ലാം ചേര്‍ത്തു പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ നിന്നു  എത്രമാത്രം അന്യമായിരിക്കുന്നു എന്നു ചിന്തിക്കേണ്ടതാണു.

സംബോധന.

                      സംബോധനയെ കുറിച്ചു ചില കാര്യങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും അതു കുറേക്കൂടെ ഗൗരവത്തോടെ പഠിക്കേണ്ട ഒന്നാണു. ദൈവത്തെ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു വിളിക്കുവാനാണു കര്‍ത്താവു പഠിപ്പിച്ചതു. അവിടെ മൂന്നു പദങ്ങളുണ്ടു. മൂന്നും പഠനവിഷയമാക്കേണ്ടവയാണു. അതിലെ പ്രധാന പദം പിതാവേ എന്നതാണു. മറ്റു രണ്ടു പദങ്ങളും അതിന്റെ വിശേഷണങ്ങളാണു. പിതാവു എങ്ങനെയുള്ള പിതാവാണു വ്യക്തമാക്കുകയാണു ആ വിശേഷണങ്ങള്‍. ആദ്യം പ്രധാന പദത്തെ കുറിച്ചു ചിന്തിച്ചിട്ടു വിശേഷണങ്ങളിലേക്കു കടക്കാം. പിതാവു എന്ന പദം ഒരു വലിയ ആശയപ്രപഞ്ചത്തെയാണു നമ്മുടെ മുമ്പില്‍ ഉദീരണം ചെയ്യുന്നതു. പിതാവു എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്കു കടന്നു വരുന്നതു, സ്രഷ്ടാവു, ഉടമസ്ഥന്‍, ഉടയവന്‍, നാഥന്‍, പരിപാലകന്‍, പരിരക്ഷകന്‍, വാത്സല്യനിധി, ക്ഷമിക്കുന്നവന്‍ , കരുതുന്നവന്‍, നേര്‍വഴിക്കു നടത്തുന്നവന്‍,ശിക്ഷിക്കുന്നവനെങ്കിലും ഉപേക്ഷിക്കാത്തവന്‍ എന്നിങ്ങനെ അനേകം പര്യായപദങ്ങള്‍ പ്രകാശിപ്പിക്കുന്ന ഒരു ആശയപ്രപഞ്ചമാണു നമ്മുടെ മനസ്സില്‍ ഉദിച്ചുയരുന്നതു. കര്‍ത്താവു ദൈവത്തെ വെളിപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോഴൊക്കെയും സ്നേഹവാനായ ഒരു പിതാവായിട്ടാണു ചിത്രീകരിച്ചതു. യാചിപ്പീന്‍ നിങ്ങള്‍ക്കു കിട്ടും അന്വേഷിപ്പീന്‍ നിങ്ങള്‍ കണ്ടെത്തും എന്നിങ്ങനെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിനെ കുറിച്ചു പറഞ്ഞപ്പോള്‍ ദൈവത്തെ വരച്ചു കാണിച്ചതു വി.മത്താഃ7;11ല്‍ '' അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുക്കുവാന്‍ അറിയുന്നുവെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കു നന്മ എത്രയധികം  നല്‍കും.'' എന്നിങ്ങനെയാണു. മുടിയനായ പുത്രന്റെ ഉപമയില്‍ തെറ്റിപ്പോയ മകന്‍ പശ്ചാത്തപിച്ചു തിരികെ വന്നപ്പോള്‍ ചോദ്യം ചെയ്യാതെ തന്റെ മാറോടു ചേര്‍ത്തണച്ച ലൗകികപിതാവിലും ദൈവത്തെയാണു കര്‍ത്താവു വരച്ചു കാണിച്ചിരിക്കുന്നതു. ( വി.ലൂക്കോഃ15;11-32) അതുപോലെ വി.മത്താഃ21;28-31 ഭാഗത്തില്‍ തന്റെ രണ്ടു മക്കളോടു തോട്ടത്തില്‍ പോയി വേലചെയ്യുവാന്‍ ആവശ്യപ്പെട്ട പിതാവിലും സ്വര്‍ഗ്ഗസ്ഥനായ പിതാവാം ദൈവത്തെയാണു വെളിപ്പെടുത്തിയിരിക്കുന്നതു. അസ്പൃശ്യനും അദൃശ്യനും വിദൂരസ്ഥനും സമീപിക്കുവാന്‍ കഴിയാത്തവനുമായി കരുതിയിരുന്ന ദൈവത്തെ സ്പര്‍ശ്യനും ദൃശ്യനും സമീപസ്ഥനും ആര്‍ക്കും എപ്പോഴും കടന്നു ചെല്ലുവാന്‍ കഴിയുന്നവനും കരുണാമയനും സ്നേഹവാനും കരുതുന്നവനും ക്ഷമിക്കുന്നവനുമായ ഒരു ദൈവമായി, പിതാവേ എന്ന സംബോധനയിലൂടെ നമുക്കു വെളിപ്പെടുത്തി തന്നിരിക്കുന്നു.
                       പിതാവിന്റെ വിശേഷണങ്ങളിലേക്കു കടക്കാം. ഒന്നാമത്തേതു സ്വര്‍ഗ്ഗസ്ഥനായ പിതാവു എന്നതാണല്ലോ. അവന്‍ പിതാവിനെ പോലെ സ്നേഹമയിയും കരുണാസമ്പന്നനും ആര്‍ക്കും സമീപിക്കാവുന്നവനും ആണെങ്കിലും സ്വര്‍ഗ്ഗസ്ഥനാണു എന്നു നാം അറിഞ്ഞിരിക്കണം.
ദൈവത്തിന്റെ വിശുദ്ധിയും മഹത്വവും ശക്തിയും അധികാരവും എല്ലാം അതില്‍ വെളിവാകുന്നു. ദൈവം പിതാവിന്റെ സ്ഥാനത്താണെങ്കിലും അവനു നല്‍കേണ്ട ഭക്തിയും ബഹുമാനവും കുറവു കൂടാതെ നല്‍കിയേ മതിയാകൂ എന്നാണു അതു നല്‍കുന്ന വലിയ സന്ദേശം. അതുകൊണ്ടാണു വി.കുര്‍ബ്ബാനയില്‍ പല സന്ദര്‍ഭങ്ങളിലും ഭയത്തോടും ഭക്തിയോടും സംബന്ധിക്കണമെന്നു ആഹ്വാനം ചെയ്യുന്നതു. ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കുന്നു. ബഹു. പട്ടക്കാരന്‍ ശോശപ്പാ ആഘോഷിക്കുമ്പോള്‍ ശുശ്രൂഷക്കാരന്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നതില്‍ ഈ സത്യമാണു മുഴങ്ങിക്കേള്‍ക്കുന്നതു.'' ബാറക്മാര്‍. സഹോദരങ്ങളെ! നാമെല്ലാവരും ഭംഗിയോടും, ഭയത്തോടും, വണക്കത്തോടും, വെടിപ്പോടും, വിശുദ്ധിയോടും, സ്നേഹത്തോടും, സത്യവിശ്വാസത്തോടും, നല്ലദൈവഭക്തിയോടും കൂടെ നിന്നു,ബഹുമാനപ്പെട്ട  പട്ടക്കാരന്റെ കൈകളാല്‍ നമ്മുടെ മുമ്പാകെ വെയ്ക്കപ്പെട്ടിരിക്കുന്ന ഭയങ്കരവും പരിശുദ്ധവുമായ ഈ കുര്‍ബ്ബാനയില്‍ സൂക്ഷിക്കണം.എന്തെന്നാല്‍ നാമെല്ലാവര്‍ക്കും വേണ്ടി ജീവനുള്ള ബലിയെ സകലത്തിന്റേയും ഉടയവനായ പിതാവാം ദൈവത്തിനു നിരപ്പിലും സമാധാനത്തിലും അണയ്ക്കുന്നു.'' പാപം ചെയ്തു തന്നില്‍ നിന്നു അകന്നു മരണത്തിനു വിധേയരായ തന്റെ മക്കളായ മനുഷ്യകുലത്തെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും വിടുവിച്ചു രക്ഷയുടെ സന്തോഷത്തിലേക്കു കൊണ്ടുവരുവാനായി തന്റെ ഏകജാതനായ പുത്രനെ മറുവിലയായി  നല്‍കിയ പിതാവാം ദൈവത്തിന്റെ വലിയ സ്നേഹമാണു ഇവിടെ പ്രകടമാകുന്നതു. ആ വലിയ സ്നേഹത്തിന്റെ മുമ്പില്‍ നാം എങ്ങനെ ആയിരിക്കണമെന്നാണല്ലോ ഈ പ്രതിവാക്യത്തില്‍ നാം കേള്‍ക്കുന്നതു. കര്‍ത്തൃപ്രാര്‍ത്ഥനയിലെ ഈ സംബോധനയില്‍ അടങ്ങിയിരിക്കുന്ന ഈ വലിയ സത്യം നമ്മുടെ പരിശുദ്ധപിതാക്കന്മാര്‍ തിരിച്ചറിഞ്ഞു എന്നാണു ഇതു വ്യക്തമാക്കുന്നതു. അതുകൊണ്ടു തന്നെയാണു നമ്മുടെ പരസ്യാരാധനയില്‍  '' സ്തുതിയും ബഹുമാനവും ആരാധനയും തനിക്കു യോഗ്യമാകുന്നു എന്നു ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നതു.
                          സ്വര്‍ഗ്ഗസ്ഥനായ പിതാവിനു ഒരു വിശേഷണം കൂടെ കര്‍ത്താവു നല്‍കി; ഞങ്ങളുടെ പിതാവേ. ഇതു മറ്റു ചിലസത്യങ്ങള്‍ വെളിവാക്കുന്നു. സര്‍വ്വലോക സാഹോദര്യത്തെയാണു ഈ വാക്കു പ്രകടമാക്കുന്നതു. ദൈവം എന്റെ പിതാവു മാത്രമല്ല, ഈ ലോകത്തിലുള്ള സകല മനുഷ്യരുടേയും പിതാവാണെന്ന സത്യമാണു അതു വെളിവാക്കുന്നതു. സംബോധനയില്‍ മാത്രമല്ല പിന്നീടുള്ള അപേക്ഷകളിലും ഞാന്‍ എനിക്കു എന്റെ എന്നീ ഏകവചനങ്ങളല്ല, ഞങ്ങള്‍ ഞങ്ങളുടെ ഞങ്ങള്‍ക്കു എന്നീ ബഹുവചനങ്ങളാണല്ലോ കര്‍ത്താവു ഉപയോഗിച്ചിരിക്കുന്നതു.ദൈവസന്നിധിയില്‍ കടന്നു വരുമ്പോള്‍ സ്വാര്‍ത്ഥത പാടില്ല എന്നാണു അതിന്റെ അര്‍ത്ഥം. ഇവിടെ ഒരു ആത്മശോധന ആവശ്യമാണു. നാം ഇതു പ്രാര്‍ത്ഥിക്കുമ്പോള്‍ 'ഞ്ങ്ങള്‍ ' എന്ന പദത്തില്‍ ആരൊക്കെ ഉള്‍പ്പെടാറുണ്ടു എന്നു ചിന്തിക്കണം. ഞാനും എന്റെ ഭാര്യയും മക്കളും. അല്പം കൂടെ വിശാലഹൃദയനാണെങ്കില്‍ എന്റെ മാതാപിതാക്കളും സഹോദരങ്ങളും കുടുംബങ്ങളും കണ്ടെന്നു വരാം. കുറേക്കൂടെ വിശാലഹൃദയമുള്ളവര്‍ സ്വന്ത സമുദായത്തെ വരെ അതില്‍ പെടുത്തിയെന്നു വരാം. തന്റെ ശത്രുക്കളേയും അന്യമതസ്ഥരേയും മറ്റു രാഷ്ട്രത്തേയും ഉള്‍പ്പെടുത്തി പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു സാധിക്കാറുണ്ടോ. അതുകൊണ്ടു ദൈവവുമായി ഒരു വ്യക്തിബന്ധം പാടില്ലായെന്നു അതിനു അര്‍ത്ഥമില്ല. സ്വാര്‍ത്ഥത പാടില്ലായെന്നത്രേ അതു സൂചിപ്പിക്കുന്നതു.
                         അപേക്ഷകളിലേക്കു കടക്കാം. ആറു അപേക്ഷകളുണ്ടെന്നും അതിനെ രണ്ടായി തിരിക്കാമെന്നും നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതില്‍ ഒന്നാമത്തേതു ദൈവികം അഥവാ ആദ്ധ്യാത്മികം എന്നും രണ്ടാമത്തേതു ലൗകികം എന്നും പേരു കൊടുക്കാമെന്നും പറഞ്ഞതാണു. ആദ്ധ്യാത്മികം എന്നു പേരു വിളിച്ച അപേക്ഷകളെ കുറിച്ചു ചിന്തിക്കാം. പ്രഥമശ്രവണത്തില്‍ ഇതു ദൈവത്തിന്റെ കാര്യങ്ങളാണു പറയുന്നതെന്നു തോന്നാം. ഉദാഹരണത്തിനു ' നിന്റെ നാമം പരിശുദ്ധമാക്കപ്പെടേണമേ ' എന്ന അപേക്ഷ കേള്‍ക്കുമ്പോള്‍ ഒന്നു രണ്ടു സംശയങ്ങള്‍ ഉണ്ടാകാം. ഒന്നു. ദൈവത്തിന്റെ നാമം പരിശുദ്ധമാണല്ലോ. പിന്നെ പരിശുദ്ധക്കപ്പെടേണമേ എന്നു അപേക്ഷിക്കേണ്ട കാര്യമുണ്ടോ? ഇതു ദൈവത്തോടുള്ള ഒരു അപേക്ഷയാണല്ലോ. അപ്പോള്‍ ദൈവത്തിന്റെ നാമം ദൈവം തന്നെ പരിശുദ്ധമാക്കണമേ എന്നു നാം ദൈവത്തോടു അപേക്ഷിക്കുന്നതു ശരിയാണോ? ഈ അപേക്ഷകളെല്ലാം നമുക്കു വേണ്ടിയുള്ളതാക കൊണ്ടു കര്‍ത്താവു ഉദ്ദേശിച്ചതു അതായിരിക്കയില്ല എന്നതില്‍ സംശയമില്ല. അപ്പോള്‍ പിന്നെ ഈ അപേക്ഷകളുടെ അര്‍ത്ഥമെന്താണു? ഓരോ അപേക്ഷയും ഗൗരവമായി പഠിക്കുമ്പോള്‍ അതു മനസ്സിലാകും. അപേക്ഷകളിലേക്കു പ്രവേശിക്കാം.

1. നിന്റെ നാമം പരിശുദ്ധമാക്കപ്പെടേണമേ.

                        വ്യാഖ്യാനിക്കുവാനും അര്‍ത്ഥം ഗ്രഹിക്കുവാനും പ്രയാസമാണെന്നാണു വേദപണ്ഡിതന്മാരുടെ അഭിപ്രായം. അവര്‍ ഇതിനു ചില വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ടു.അതിനു മുമ്പു സാമാന്യബുദ്ധി ഉപയോഗിച്ചു ചിന്തിക്കുമ്പോള്‍ വെളിവാകുന്ന ഒരു കാര്യം പറയട്ടെ. നേരത്തെ സൂചിപ്പിച്ചതു പോലെ ഈ അപേക്ഷകളെല്ലാം ദൈവം നമുക്കു ചെയ്തു തരുവാന്‍ വേണ്ടി ദൈവത്തോടു പറയുന്നതാണല്ലോ. അപ്പോള്‍ ദൈവത്തിന്റെ നാമം ദൈവം തന്നെ പരിശുദ്ധമാക്കണമെന്നു നാം ദൈവത്തോടു ആവശ്യപ്പെടേണ്ട കാര്യമുണ്ടോ?  അപ്പോള്‍ അതിനു നമ്മോടു ബന്ധപ്പെട്ട ഒരു അര്‍ത്ഥം ഉണ്ടാകുമല്ലോ. ഇതു നമ്മുടെ ആവശ്യമായി കാണുമ്പോള്‍ അതില്‍ മറ്റൊരു അര്‍ത്ഥം തെളിഞ്ഞു വരുന്നതായി കാണാം. ദൈവവും ദൈവത്തിന്റെ നാമവും പരിശുദ്ധമാണു. പക്ഷെ ഈ ഭൂമിയില്‍ നമ്മുടെ ദുഷ്പ്രവൃത്തികള്‍ മൂലം അതു അശുദ്ധമായി തീര്‍ന്നിരിക്കുന്നു. ഇവിടെ അതു വിശുദ്ധമാക്കപ്പെടണം. അതു ഞങ്ങള്‍ മൂലം പരിശുദ്ധമായി തീരുവാന്‍ ഞ്ങ്ങളെ എടുത്തു ഉപയോഗിക്കേണമേ എന്നാണു അപേക്ഷിക്കുന്നതു. അതിനു നമ്മെ ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു ഈ അപേക്ഷയിലൂടെ.
                       ഇതിനെ കുറിച്ചുള്ള പണ്ഡിത മതം  ശ്രദ്ധിക്കാം. നാമം, പരിശുദ്ധമാക്കപ്പെടുക എന്നീ പദങ്ങളുടെ ശരിയായ അര്‍ത്ഥത്തിലൂടെ അവര്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. ഒന്നാമതു പരിശുദ്ധമാക്കപ്പെടുക എന്ന പദത്തിന്റെ അര്‍ത്ഥത്തിലേക്കു കടക്കുന്നു. ഇംഗ്ളീഷില്‍ hallowed എന്നു തര്‍ജ്ജുമ ചെയ്തിരിക്കുന്നതു ഗ്രീക്കിലെ hagiazesthai എന്ന ക്രിയാപദത്തില്‍ നിന്നാണു. അതാകട്ടെ hagios എന്ന വിശേഷണ പദത്തോടു ബന്ധപ്പട്ടതുമാണു. Holy എന്നു ഇംഗ്ളീഷില്‍ തര്‍ജ്ജുമ ചെയ്തിരിക്കുന്ന hagios ന്റെ അര്‍ത്ഥം different, separate എന്നിങ്ങനെയാണു. കലര്‍പ്പില്ലാത്തതു, വേര്‍തിരിക്കപ്പെട്ടതു എന്നൊക്കെ മലയാളത്തില്‍ പറയാം. ദേവാലയം വിശുദ്ധമാണു എന്നു പറയുന്നതു ആരാധനയ്ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാത്തതു എന്ന അര്‍ത്ഥത്തില്‍ കൂടിയാണത്രേ. പരിശുദ്ധമാക്കപ്പെടേണമേ എന്നു പറയുമ്പോള്‍ മറ്റൊന്നിനോടു കലരാതെ വേര്‍തിരിക്കപ്പെട്ടതാക്കി തീര്‍ക്കേണമേ എന്നണു അര്‍ത്ഥം.
                      എബ്രായഭാഷയില്‍ നാമം ഒരു ആളിന്റെ പേരു മാത്രമല്ല. അയാളുടെ സ്വഭാവത്തേയും വ്യക്തിത്വത്തേയും കൂടെ വെളിവാക്കുന്നതാണു. സങ്കീഃ 9; 10''നിന്റെ നാമത്തെ അറിയുന്നവര്‍ നിങ്കല്‍ ആശ്രയിക്കും.'' എന്നു പറഞ്ഞിരിക്കുന്നതു യഹോവയെ അറിയുന്നവര്‍ എന്ന അര്‍ത്ഥത്തിലാണു. സങ്കീഃ 20;7 ല്‍ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും എന്നു പറഞ്ഞിരിക്കുന്നതിനും ഈ അര്‍ത്ഥം തന്നെയാണു. ഈ രണ്ടു പദങ്ങളുടേയും അര്‍ത്ഥങ്ങള്‍ ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഈ അപേക്ഷ അര്‍ത്ഥമാക്കുന്നതു, നിന്റെ നാമം അര്‍ഹിക്കുന്ന അതുല്യസ്ഥാനം ഞങ്ങള്‍ നിനക്കു നല്‍കുമാറാകേണമേ എന്നണെത്രേ അവരുടെ അഭിപ്രായം. ഏതായാലും ഇതിനു വാച്യാര്‍ത്ഥത്തിനു അപ്പുറം അര്‍ത്ഥമുണ്ടെന്നും നമുക്കു വേണ്ടിയുള്ള അപേക്ഷയാണെന്നും അറിഞ്ഞേ മതിയാകൂ.

2,3 നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ.

                     ഇവ  രണ്ടു അപേക്ഷകളാണെങ്കിലും പരസ്പര പൂരകങ്ങളാണു എന്നതിനാല്‍ ഒന്നിച്ചു ചിന്തിക്കുന്നതാണു ഉചിതം. നിന്റെ രാജ്യം വരേണമേ എന്നു അപേക്ഷിക്കുമ്പോള്‍ അതു എങ്ങനെയാണു വരേണ്ടതു? ആരാണു അതു ചെയ്യേണ്ടതു? എന്നൊന്നും വ്യക്തമാകുന്നില്ല. നിന്റെ നാമം പരിശുദ്ധമാക്കപ്പെടേണമേ എന്നു പറയുമ്പോള്‍ ആ ക്രിയയുടെ കര്‍ത്താവാരാണു എന്നു അവിടെ വ്യക്തമയി കാണുന്നില്ലെങ്കിലും ദൈവത്തോടുള്ള അപേക്ഷയാണെന്നതില്‍ കര്‍ത്താവാണന്നു വ്യക്തമാകും. ഇവിടെയും ദൈവത്തോടുള്ള അപേക്ഷയിണെങ്കിലും ക്രിയാപദം കര്‍ത്തരിപ്രയോഗത്തില്‍ പെടാത്തതിനാല്‍ അതിനു കര്‍ത്താവു ആവശ്യമില്ല. വരേണമേ എന്നു പറയുമ്പോള്‍ അതു സ്വയം വരുന്നതായി ഊഹിക്കാം. ഒരാള്‍ ചെയ്യേണ്ടതായിരുന്നു എങ്കില്‍ വരുത്തേണമേ എന്നു പറയണമായിരുന്നു. പിന്നെയെന്താണു ഈ അപേക്ഷകൊണ്ടു ഉദ്ദേശിക്കുന്നതു? ദൈവരാജ്യം സ്വയമേ ഇറങ്ങി വരുന്ന ഒന്നല്ല. അതു വരുവാന്‍ ഒരു വഴി ആവശ്യമാണു. ഞങ്ങളിലൂടെ ദൈവരാജ്യം ഈ ഭൂമിയിലേക്കു ഇറങ്ങി വരേണമേ എന്നാണു അപേക്ഷിക്കുന്നതു. പക്ഷെ അതു നമ്മിലൂടെ സാദ്ധ്യമാകണമെങ്കില്‍ അതിനായി നമ്മെ ഒരുക്കുകയും സമര്‍പ്പിക്കുകയും ചെയ്യണം.  എങ്ങനെയാണു ഒരുങ്ങേണ്ടതു? കര്‍ത്താവു തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചപ്പോള്‍ നല്‍കിയ ഉപദേശം അതു വ്യക്തമാക്കുന്നു. വി.മത്താഃ 4;17 '' സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവീന്‍ എന്നു പ്രസംഗിച്ചു തുടങ്ങി. ദൈവരാജ്യം അനുഭവവേദ്യമാകണമെങ്കില്‍ മാനസാന്തരം അനുപേക്ഷണീയമാണു എന്നു കര്‍ത്താവിന്റെ മുന്നോടിയായ വി.യോഹന്നാനും പ്രസംഗിച്ചു. വി.മത്താഃ3;1. എന്തുകൊണ്ടാണു മാനസ്സാന്തരപ്പെടേണ്ടി വരുന്നതു. ദൈവയിഷ്ടം ചെയ്യാതെ അനിഷ്ടകരമായതു പ്രവര്‍ത്തിച്ചതു കൊണ്ടാണു. അതിനാല്‍ വി.യോഹന്നാന്‍ പിന്നാലെ പറഞ്ഞു.' മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പീന്‍.'' മാനസ്സാന്തരം പ്രവൃത്തിയിലൂടെ വെളിപ്പെടുമ്പോഴാണു ദൈവരാജ്യം അനുഭവവേദ്യമായി തീരുന്നതു. ഇവിടെയാണു മൂന്നാമത്തെ അപേക്ഷയുടെ പ്രസക്തി വെളിവാകുന്നതു. 'നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ ' എന്നു അതിനോടു ചേര്‍ന്നു അപേക്ഷിക്കുമ്പോള്‍, ഇതുവരെ നിന്റെ ഇഷ്ടം ചെയ്യാതെ നിനക്കു അനിഷ്ടകരമായതു പ്രവര്‍ത്തിച്ച ഞങ്ങള്‍ മാനസാന്തരപ്പെട്ടു നിന്റെ ഇഷ്ടം ചെയ്യുന്നവരായി മാറി ദൈവരാജ്യം ഞങ്ങളിലൂടെ ഈ ഭൂമിയില്‍ വരുവാന്‍ ഞങ്ങളെ സഹായിക്കേണമേ എന്നാണു അപേക്ഷിക്കുന്നതു. ദൈവരാജ്യത്തെ കുറിച്ചു കര്‍ത്താവു പഠിപ്പിച്ചതു ശ്രദ്ധിക്കുമ്പോള്‍ അതു ഭൂതവര്‍ത്തമാനഭാവി കാലങ്ങളില്‍ ചേര്‍ന്നു കിടക്കുന്ന ഒന്നാണെന്നു മനസ്സിലാകും. വി.ലൂക്കോഃ13;28, വി.മത്താഃ8;11 ല്‍ അബ്രഹാമും യിസഹാക്കും യാക്കോബും സകലപ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കും എന്നത്രേ പറയുന്നതു.അവര്‍ ദൈവരാജ്യം അനുഭവിച്ചവരായിരുന്നു.അതു ഭൂതകാലം. വി.ലൂക്കോഃ 17;21ല്‍ ' ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടല്ലോ' എന്നു പറഞ്ഞിരിക്കുന്നതു വര്‍ത്തമാന കാലത്തിന്റെ കാര്യവുമാണു. ദൈവരാജ്യത്തിന്റെ പൂര്‍ണ്ണ അനുഭവം ഭാവിയിലാണു ലഭിക്കുക. ഇവിടെ നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ എന്ന അപേക്ഷ ഇതെല്ലാം ചേര്‍ത്തു ചിന്തിക്കുമ്പോള്‍ അബ്രഹാമും യിസഹാക്കും യാക്കോബും പ്രവാചകന്മാരും ഈ ഭൂമിയില്‍ ജീവിച്ചു നിന്റെ ഇഷ്ടം അനുഷടിച്ചു ദൈവരാജ്യം അനുഭവിച്ചതു പോലെ ഞങ്ങളും ആയിതീരുവാന്‍ മാനസാന്തരപ്പെട്ടു നിന്റെ ഇഷ്ടം  ചെയ്യുന്നവരായി തീരുവാന്‍ ഞങ്ങളെ സഹായിക്കേണമേ എന്നാണു ഇവിടെ അപേക്ഷിക്കുന്നതു. എന്നാല്‍ അതു പ്രാവര്‍ത്തികമാകുവാന്‍ നമ്മെ സ്വയം സമര്‍പ്പിക്കുക കൂടെയാണു ഇവിടെ ചെയ്യുന്നതു. നിന്റെ നാമം പരിശുദ്ധമാക്കപ്പെടുവാനും നിന്റെ രാജ്യം ഈ ഭൂമിയില്‍ ആകുവാനും ഞങ്ങള്‍ മാനസാന്തരപ്പെട്ടു നിന്റെ ഇഷ്ടം ചെയ്യുന്നവരായി തീരുവാനായി നമ്മെ ആദ്യം സമര്‍പ്പിക്കുന്നു. ആ സമര്‍പ്പണത്തിനു ശേഷമാണു ലൗകിക ആവശ്യങ്ങളെ ദൈവമുമ്പാകെ സമര്‍പ്പിക്കുന്നതു. സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു എന്നും, മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പീന്‍ എന്നുമുള്ള കര്‍ത്താവിന്റെ വചനങ്ങള്‍ ഇതിനോടു ചേര്‍ത്തു ധ്യാനിക്കുമ്പോള്‍ ഈ ആശയം കുറേക്കൂടെ വെളിവാകും.

4. ഞങ്ങള്‍ക്കു ആവശ്യമുള്ള അപ്പം ഇന്നു  തരേണമേ

                         വി.മത്തായിയിലും വി.ലൂക്കോസിലും ഇതു അല്പം വ്യത്യാസത്തോടെയാണു കാണുന്നതു.'' ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ.' എന്നു വി.മത്തായി പറയുമ്പോള്‍ വി.ലൂക്കോസു ''ഞങ്ങള്‍ക്കു  ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.'' എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു.രണ്ടിടത്തും ഇംഗ്ളീഷില്‍ bread എന്നു പറഞ്ഞതു ആഹാരം എന്നു തര്‍ജ്ജുമ ചെയ്തിരിക്കുന്നു. ഈ വ്യത്യാസങ്ങള്‍ നിസ്സാരമെന്നു കരുതുവാന്‍ കഴിയുകയില്ല. വി.ലൂക്കോസു പറഞ്ഞിരിക്കുന്ന സന്ദര്‍ഭമാണു ശരിയായിട്ടുള്ളതു എന്നതുകൊണ്ടു ലൂക്കോസു പറഞ്ഞതാണു ശരി എന്നു പറയുവാന്‍ കഴിയുമോ. ലൂക്കോസു കര്‍ത്താവു തെരഞ്ഞെടുത്ത ശിഷ്യന്മാരില്‍ പെടത്ത ഒരാളായതു കൊണ്ടും വി.മത്തായി കര്‍ത്താവിന്റെ ശിഷ്യനായി കൂടെ നടന്ന ആളായാതിനാലും വി.മത്തായിയുടെ വാക്കുകളാണു ശരിയെന്നു തീരുമാനിക്കുവാന്‍ കഴിയുമോ എന്നും ചിന്തിക്കേണ്ടതാണു. രണ്ടായാലും ഒരുകാര്യം വ്യക്തമാണു.ഇന്നത്തെ ആഹാരത്തിനു വേണ്ടിയുള്ള അപേക്ഷയായിട്ടു മാത്രമേ കാണാന്‍ കഴിയൂ. ദിനംപ്രതി എന്നു പറഞ്ഞാല്‍ ഇന്നു ഇന്നത്തെ ഭക്ഷണം, നാളെ നാളത്തെ ഭക്ഷണം തന്നാല്‍ മതി എന്നാണല്ലോ അര്‍ത്ഥം.
                      വേദപണ്ഡിതന്മാര്‍ ഇതിനു പല വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. കര്‍ത്താവിന്റെ അവസാനത്തെ പെസഹായില്‍ വാഴ്ത്തി നുറുക്കി കൊടുത്ത അപ്പത്തെയാണു സൂചിപ്പിക്കുന്നതു എന്നാണു ചിലരുടെ അഭിപ്രായം. വചനമാകുന്ന ഭക്ഷണത്തെയാണു ഇതു സൂചിപ്പിക്കുന്നതു എന്നതത്രേ ചിലരുടെ അഭിപ്രായം. അതാകട്ടെ മനുഷ്യന്റെ മനസ്സിന്റേയും ഹൃദയത്തിന്റേയും ആത്മാവിന്റേയും ഭക്ഷണവുമാണു. വി്യോഹഃ 6;35,36 ല്‍ പറഞ്ഞിരിക്കുന്ന 'ഞാന്‍ ജീവന്റെ അപ്പമാകുന്നു എന്ന കര്‍ത്താവിന്റെ പ്രസ്താവത്തോടു ബന്ധപ്പെടുത്തി കര്‍ത്താവിനെ കുറിച്ചു തന്നെ പറഞ്ഞതാണെന്നാണു ചിലരുടെ നിഗമനം. യഹൂദ ചിന്താഗതിയോടു ബന്ധപ്പെടുത്തി,വി.ലൂക്കോഃ14;15 ല്‍ പറഞ്ഞിരിക്കുന്ന, ''ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ ഭാഗ്യവാന്‍ '' വാക്യം ഉദ്ധരിച്ചു ഇതു സ്വര്‍ഗ്ഗത്തിലെ ഭക്ഷണത്തെ കുറിച്ചാണു പറഞ്ഞതു എന്നു ചിലര്‍ കരുതുന്നു.
                         ഇതൊന്നും പൂര്‍ണ്ണമായി നിഷേധിക്കുവാന്‍ കഴിയുകയില്ലെങ്കിലും അതു മാത്രമാണു അതിന്റെ അര്‍ത്ഥമെന്നു തീര്‍ത്തു പറയുവാന്‍ കഴിയുകയില്ല. തന്നോടൊപ്പം മരുഭൂമിയിലായിരുന്നവരുടെ വിശപ്പു അറിയുകയും അവരില്‍ മനസ്സലിയുകയും അപ്പം കൊണ്ടു അവരെ തൃപ്തിപ്പെടുത്തുകയും, പരസ്യശൂശ്രൂഷയില്‍ ഉടനീളം മനുഷ്യന്റെ ശാരീരികബലഹീനതകളെ പരിഹരിക്കുകയും ചെയ്ത കര്‍ത്താവു മനുഷ്യരുടെ ആത്മീയകാര്യങ്ങളില്‍ എന്ന പോലെ ലൗകികകാര്യങ്ങളിലും ശ്രദ്ധാലു ആയിരുന്നു എന്ന സത്യം ഇവിടെ നാം അനുസ്മരിക്കണം. അങ്ങനെ ചിന്തിക്കുമ്പോള്‍ കര്‍ത്താവു ഇവിടെ ശരീത്തിനു ആവശ്യമായ ഭക്ഷണത്തെ കുറിച്ചാണു പറഞ്ഞതു എന്നു സമ്മതിക്കേണ്ടതായി വരുന്നു.  അപ്പം എന്നതു കൊണ്ടു ഭക്ഷണം മാത്രമല്ല ജീവസന്ധാരണത്തിനു ആവശ്യമായതെല്ലാം അതില്‍ പെടുന്നു എന്നു പറയാം. അതാകട്ടെ അന്നന്നത്രേ കാര്യം മാത്രം ചോദിക്കുവാനാണു കര്‍ത്താവു പറയുന്നതു. ''നാളെക്കായി വിചാരപ്പെടരുതു'' എന്ന കര്‍ത്താവിന്റെ  ഉപദേശം ഇതിനോടു ചേര്‍ത്തു വയ്ക്കുമ്പോള്‍ സംശയം അകലും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ വര്‍ത്തമാന കാലത്തെ മുഴുവനായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നു ഈ ഒരു ചെറിയ അപേക്ഷയിലൂടെ എന്നതാണു അതിന്റെ വലിയ സവിശേഷത.

5. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ.

                         വര്‍ത്തമാനത്തില്‍ നിന്നു ഭൂതകാലത്തിലേക്കു തിരിയുന്നു.ഈ അപക്ഷയുടെ അര്‍ത്ഥതലങ്ങളെ കുറിച്ചു ചിന്തിക്കുന്നതിനു മുമ്പു ഇതു വായിക്കുമ്പോള്‍ ഉണ്ടാകാവുന്ന  ഒരു സംശയത്തെ കുറിച്ചു പറയേണ്ടതുണ്ടു. ഇവിടെയും വി.മത്തായിയും വി.ലൂക്കോസും പറഞ്ഞിരിക്കുന്നതില്‍ ചെറിയ വ്യത്യാസം കാണുന്നു. വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നതാണു തലക്കെട്ടായി മുകളില്‍ കാണുന്നതു.'' ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന  ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു.'' എന്നാണു വി.ലൂക്കോസു പറയുന്നതു. ഇംഗ്ളീഷില്‍ ഇതുരണ്ടും പരിഭാഷപ്പെടുത്തിയിരിക്കുന്നതു കാണുക. വി്മത്താഃഃ6;12 forgive us our debts, as we also forgiven our debtors'' വി.ലൂക്കോഃ11;3 '' forgive us our sins, for we ourselves forgive everyone who is indebted to us''  മലയാള പരിഭാഷയില്‍ വന്ന ചെറിയ വ്യത്യാസം ഇവിടെ പ്രകടമാകുന്നു. ഓര്‍ത്തഡോക്സു സഭയുടെ ആരാധനകളില്‍ ചൊല്ലുവാനായി പരിശുദ്ധ പിതാക്കന്മാര്‍  സുറിയാനില്‍ നിന്നു തര്‍ജ്ജുമ ചെയ്ത ഈ അപേക്ഷ കുറേക്കുടെ വ്യക്തവും അര്‍ത്ഥസമ്പുഷ്ടവുമാണു.'' ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ.''
                          ഈ അപേക്ഷ ഇതിനു മുമ്പുള്ള നാലു അപേക്ഷകളില്‍ നിന്നും ഇതിനു ശേഷമുള്ള അപേക്ഷയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നാണു. മറ്റുള്ള അപേക്ഷകളിലൊന്നും ആവശ്യപ്പെട്ട കാര്യം ലഭിക്കുവാനായി നാം എന്തെങ്കിലും ചെയ്യാമെന്നോ ചെയ്തുവെന്നോ പറയുന്നില്ല. ഇവിടെയാകട്ടെ ഒരു കാര്യം ചെയ്തതിനാല്‍ അതുപോലെ അതു ഞങ്ങള്‍ക്കും ചെയ്തു തരണമെന്നാണു ആവശ്യപ്പെടുന്നതു. എന്താണു അതു അര്‍ത്ഥമാക്കുന്നതു. മറ്റെല്ലാം സ്നേഹവാനായ ദൈവം നമുക്കു സൗജന്യമായി നല്‍കും. എന്നാല്‍ പാപമോചനം മാത്രം അങ്ങനെ ലഭിക്കുകയില്ല. അതിനു നാം ചിലതു ചെയ്യേണ്ടതുണ്ടു എന്നാണു ഇതു വെളിവാക്കുന്നതു. മറ്റുള്ളവരോടു ക്ഷമിക്കുന്നവരോടു മാത്രമേ ദൈവവും ക്ഷമിക്കുകയുള്ളു. പാപം ദൈവത്തില്‍ നിന്നുള്ള അകല്ച്ചയാണു. ദൈവത്തില്‍ നിന്നു അകലുന്നതിന്റെ ഫലമായി നാം മനുഷ്യനില്‍ നിന്നും അകലുന്നു. ഇനിയും ദൈവത്തോടു അടുക്കണമെങ്കില്‍ ആദ്യം മനുഷ്യനോടു അടുക്കണമെന്നാണു ഇതു നമ്മെ പഠിപ്പിക്കുന്നതു. കര്‍ത്താവു ഒരിക്കല്‍ പറഞ്ഞു. ഒരുത്തന്‍ വഴിപാടു അര്‍പ്പിക്കുവാന്‍ വരുമ്പോള്‍ നിന്റെ സഹോദരനു നിന്നോടു വിരോധമുണ്ടെങ്കില്‍ വഴിപാടു അവിടെ വച്ചിട്ടു പോയി സഹോദരനോടു നിരപ്പാകുക, പിന്നെ വന്നു വഴിപാടു അര്‍പ്പിക്കുക. വി.മത്തായിയും ഇതിനു ഈ അര്‍ത്ഥം തന്നെയാണു കല്പിച്ചിരിക്കുന്നതു എന്നു അതിനു തൊട്ടു പിന്നാലെ പറയുന്നതില്‍ വെളിവാകുന്ന. വി.മത്താഃ 6; 14,15 വാക്യങ്ങള്‍. അന്യരോടു ക്ഷമിച്ചാല്‍ നമ്മുടെ നമ്മോടു ക്ഷമിക്കും, ക്ഷമിച്ചില്ലെങ്കില്‍ ക്ഷമിക്കുകയില്ല.
                       വി.ലൂക്കോസു കടങ്ങളും പാപങ്ങളും എന്നു പറഞ്ഞപ്പോള്‍ വി.മത്തായി കടങ്ങള്‍ എന്നു മാത്രമാണു പറയുന്നതു. എന്താണു കടങ്ങളും പാപങ്ങളും? ഇവിടെ പാപത്തിനു ഗ്രീക്കില്‍ ഉപയോഗിക്കുന്ന പദങ്ങളെ കുറിച്ചു വേദപണ്ഡിതന്മാര്‍ പറയുന്നതു ശ്രദ്ധിക്കാം. ഒന്നാമത്തെ പദം Hamartia എന്നാണു. ലക്ഷ്യം തെറ്റുക എന്നാണു അതിന്റെ അര്‍ത്ഥം. രണ്ടാമത്തെ പദം parabasiss എന്നാണു.ശരിക്കും തെറ്റിനും  ഇടയ്ക്കുള്ള വര കടക്കുക എന്നര്‍ത്ഥം. അടുത്തതു paraptoma. തെന്നിപ്പോകുക എന്നര്‍ത്ഥം. മനപ്പൂര്‍വ്വമല്ലാത്ത തെറ്റു.നാലാമത്തേതു anomia ശരി ഏതെന്നു അറിയാമായിരുന്നിട്ടും തെറ്റു ചെയ്യുന്നതിനാണു അങ്ങനെ പറയുന്നതു. അവസാനത്തേതു opheilema. ചെയ്യേണ്ടതു ചെയ്യാതിരിക്കുക, കടമ നിര്‍വ്വഹിക്കാതിരിക്കുന്നതിനാണു ഈ പദം ഉപയോഗിക്കുന്നതു. ഈ അപേക്ഷയില്‍ കടങ്ങള്‍ എന്നതിനു ഉപയോഗിച്ചിരിക്കുന്ന പദം അതാണത്രേ.
                        ഏതായാലും കടങ്ങളും പാപങ്ങളും ക്ഷമിച്ചവര്‍ക്കു മാത്രമേ ഈ അപേക്ഷ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ കഴിയുകയുള്ളു. South Sea Islands ല്‍ ജീവിച്ചിരുന്ന Robert louis Stevenson എന്ന വ്യക്തി ഒരിക്കല്‍ പ്രഭാതത്തിലെ കുടുംബാരാധനയില്‍ കര്‍ത്തൃ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അവിടെ നിന്നു എഴുന്നേറ്റു പുറത്തു പോയി.ഭാര്യ കടന്നു ചെന്നു കാര്യം അന്വേഷിച്ചപ്പോള്‍ തനിക്കു ആത്മാര്‍ത്ഥമായി ആ പ്രാര്‍ത്ഥന ചൊല്ലി തീര്‍ക്കുവാന്‍ കഴിയുകയില്ല എന്നു വളരെ മനോവിഷമത്തോടെ പറഞ്ഞുവത്രേ. നമ്മിലേക്കു തിരിഞ്ഞു നോക്കുക. എത്രപേര്‍ക്കു ആത്മാര്‍ത്ഥമായി ഈ പ്രാര്‍ത്ഥന പൂര്‍ത്തീകരിക്കുവാന്‍ കഴിയും. അര്‍ത്ഥം അറിയാതെ ഒരു ചടങ്ങായി പ്രാര്‍ത്ഥിക്കുന്നതു കൊണ്ടല്ലേ നമുക്കു അതു സാധിക്കുന്നതു. അതിനാല്‍ ആ പ്രാര്‍ത്ഥനയില്‍ കൂടെ ലഭിക്കേണ്ട നന്മകള്‍ നമുക്കു അന്യമായി പോയിരിക്കുന്നു. സത്യ അനുതാപം പ്രാര്‍ത്ഥനയില്‍ അനിവാര്യമാണെന്ന സത്യവും ഇതു വെളിവാക്കുന്നു.
                      ഈ അപേക്ഷയിലൂടെ നാം നമ്മുടെ ഭൂതകാലത്തെ മുഴുവനായി ദൈവമുമ്പാകെ സമര്‍പ്പിക്കുകയാണു ചെയ്യുന്നതു. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ പലപ്പോഴും ഭൂതകാലം ഓര്‍ത്തു എന്നു വരാം. പക്ഷെ നാം ഓര്‍ക്കുമ്പോള്‍ കഴിഞ്ഞകാലത്തു ലഭിച്ച കൃപകളെയും അനുഗ്രഹങ്ങളെയും മാത്രമായിരിക്കും ഓര്‍ക്കുക. അതിനു നന്ദി അര്‍പ്പിക്കുകയും ചെയ്യും. അതു പാടില്ലായെന്നല്ല. അതു നല്ലകാര്യവുമാണു. പക്ഷെ ഭൂതകാലത്തിലേക്കു നോക്കുമ്പോള്‍ ദൈവകരങ്ങളില്‍ നിന്നു നന്മയും കൃപയും ലഭിച്ചിട്ടും അതിനു അനുസരണമായി ജീവിക്കാതെ വന്നുപോയ പിഴവുകളെ കാണാന്‍ കഴിയണം എന്നത്രേ ഇതു അര്‍ത്ഥമാക്കുന്നതു.

6. പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.

                         രണ്ടു കാര്യങ്ങളാണു അവസാനം ആവശ്യപ്പെടുന്നതു. പരീക്ഷയില്‍ കടത്തരുതു, ദുഷ്ടനില്‍ നിന്നു രക്ഷിക്കണം. ഇതു രണ്ടും ഭാവിയിലെ കാര്യങ്ങളാണു.  വാസ്തവത്തില്‍ ഭാവിയിലേക്കു ഇതു മാത്രമേ ആവശ്യപ്പെടുവാന്‍ ഉള്ളോ? നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ചോദിക്കുന്നതെല്ലാം ഭാവിയിലെ കാര്യങ്ങളായിരിക്കും. എന്തെന്തു ആവശ്യങ്ങളായിരിക്കും നാം അക്കമിട്ടു ദൈവസന്നിധിയില്‍ ആവശ്യപ്പെടുക. ആയുസ്സു, ആരോഗ്യം, സമ്പത്തു, അങ്ങനെ നമ്മുടെ ആവശ്യങ്ങള്‍ നീണ്ടുപോകും. എന്നാല്‍ ഇതൊന്നും ഇവിടെ ആവശ്യപ്പെടുന്നില്ല. നാളെക്കറിച്ചു വിചാരപ്പെടരുതു, എന്തു തിന്നും എന്തു കുടിക്കും, എന്നു നിങ്ങളുടെ ജീവന്നായി കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുതു. കാക്കകളെ വിചാരിപ്പീന്‍ , അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടി വയ്ക്കുന്നതുമില്ല. എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പോറ്റുന്നു. ഈവക ഒക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങള്‍ക്കു ആവശ്യമെന്നു അറിയുന്നുവല്ലോ എന്നിങ്ങനെ പഠിപ്പിച്ച കര്‍ത്താവു ഈ കാര്യങ്ങള്‍ ചോദിക്കുവാന്‍ എങ്ങനെ ഉപദേശിക്കും. പിന്നെ ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണു?. ഭാവിയില്‍ ഞങ്ങള്‍ക്കു നല്‍കുന്നതു എന്തായാലും; അതു നന്മയാകട്ടെ തിന്മയാക്കട്ട, സന്തോഷമാകട്ടെ ദുഃഖമാകട്ടെ, സമ്പത്താകട്ടെ ദാരിദ്ര്യമാകട്ടെ ഏതായാലും അതൊന്നും ഞങ്ങളെ നിന്നില്‍ നിന്നു അകന്നു നിനക്കു അനിഷ്ടകരമായ ജീവിതത്തിലേക്കു വഴുതിവീഴുവാന്‍ ഇടയാകാത്തതു ആയിരിക്കണം. എന്നാണു ഈ അപേക്ഷയുടെ അര്‍ത്ഥം.
                             എന്താണു ഈ പരീക്ഷ?, ആരാണീ ദുഷ്ടന്‍? എന്നു കൂടെ ഗ്രഹിച്ചു കഴിയുമ്പോള്‍ അതു കുറേക്കൂടെ വെളിവാകും.ഇംഗ്ളീഷില്‍ temptation, test എന്നീ പദങ്ങള്‍ മലയാളത്തില്‍ 'പരീക്ഷ' എന്നു തര്‍ജ്ജുമ ചെയ്തിരിക്കുന്നതു. Temptation എന്നതിനു പ്രലോഭനം എന്നും test എന്നതിനു പരീക്ഷ എന്നുമാണു  അര്‍ത്ഥം പറയുന്നതു. വി.വേദപുസ്തകത്തില്‍ test എന്ന വാക്കു ആദ്യം കാണുന്നതു ഉല്പഃ12;1ല്‍ ആണു. ''അതിന്റെ ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍ഃ''എന്ന ഭാഗം  ഇംഗ്ളീഷില്‍ tested എന്നാണു കാണുന്നതു. ഇവിടെ ദൈവമായ യഹോവ അബ്രഹാമിന്റെ വിശ്വാസം പരിശോധിക്കുകയായിരുന്നു. എന്നാല്‍ ഇയ്യോബില്‍ യഹോവയല്ല സാത്താനാണു ഇയ്യോബിനെ പരീക്ഷിക്കുന്നതു. അവിടെ യഹോവ, ഇയ്യോബിനെ പരീക്ഷിക്കുവാന്‍ സാത്താനെ അനുവദിക്കുകയായിരുന്നു എന്നാണു പറയുന്നതു. യാക്കോബിന്റെ ലേഖനത്തില്‍ ' പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷത്താല്‍ പരീക്ഷിക്കപ്പെടാത്തവനാകുന്നു; അവന്‍ ആരേയും പരീക്ഷിക്കുന്നതുമില്ല. ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്ത മോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.''( യാക്കോഃ1;12-14) എന്ന വാക്യങ്ങള്‍ കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ അതിനു പ്രലോഭനം എന്നു കൂടെ അര്‍ത്ഥം ഉണ്ടെന്നു മനസ്സിലാകും. ആദ്യമാതാപിതാക്കള്‍ തെറ്റിലേക്കു വഴുതി വീണതു സാത്താന്റെ പ്രലോഭനം മൂലമായിരുന്നുവല്ലോ. നമ്മുടെ കര്‍ത്താവിനെ പരീക്ഷിച്ചതും പിശാചായിരുന്നു. ''നിര്‍മ്മദരായിരിപ്പീന്‍ ഉണര്‍ന്നിരിപ്പീന്‍ ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്നു  തിരഞ്ഞു ചുറ്റി  നടക്കുന്നു.''(1. പത്രോഃ 5;8)  എന്ന പരി.പത്രോസുശ്ളീഹായുടെ വാക്കുകള്‍ കൂടെ ചേര്‍ത്തു ചിന്തിക്കുമ്പോള്‍ പരീക്ഷയുടെ അര്‍ത്ഥവും പരീക്ഷകന്‍ ആരാണെന്നും വെളിവാകുന്നു. നമ്മുടെ കര്‍ത്താവിന്റെ അന്ത്യസമയത്തു ശിഷ്യന്മാരുമായി ഗദസമേന തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍  പോയപ്പോള്‍ , അവന്‍ ഏകനായി മുന്നോട്ട പോയി പ്രാര്‍ത്ഥിച്ചു തിരികെ വന്നു , കണ്ണുകള്‍ക്കു ഭാരമേറി ഉറങ്ങുന്ന ശിഷ്യന്മാരോടു 'പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പീന്‍.'' ( വി.മത്താഃ26;41, വി.മര്‍ക്കോഃ 14;38,  വി.ലൂക്കോഃ 22;40) എന്നു പറഞ്ഞതു കൂടെ ചേര്‍ത്തു ധ്യാനിക്കുമ്പോള്‍  കര്‍ത്തൃപ്രാര്‍ത്ഥനയിലെ അവസാനത്തെ അപേക്ഷയുടെ  അര്‍ത്ഥം കുറേക്കൂടെ വ്യക്തമാകും.  പരീക്ഷയില്‍ അകപ്പെടാതിരിക്കുവാന്‍ ദുഷ്ടനായ പിശാചില്‍ നിന്നു ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ എന്നാണു അപേക്ഷിക്കുന്നതു. പരീക്ഷ ഉണ്ടാകരുതെ എന്നല്ല പ്രാര്‍ത്ഥിക്കുന്നതു. നമ്മുടെ ആഗ്രഹവും പ്രാര്‍ത്ഥനയും പരീക്ഷ ഉണ്ടാകരുതെ എന്നാണു. ജീവിതത്തില്‍ പരീക്ഷ സ്വാഭാവികമാണു. സഹിക്കാന്‍ കഴിയാത്ത പരീക്ഷ തരരുതേ എന്നാണു പ്രാര്‍ത്ഥിക്കേണ്ടതു. അതുകൊണ്ടാണു പരി.പൗലോസുസ്ളീഹാ '' മനുഷ്യര്‍ക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വാശ്വസ്ഥന്‍; നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന്നു  പരീക്ഷയോടു കൂടെ അവന്‍ പോക്കു വഴിയും ഉണ്ടാക്കും.'' എന്നു പറയുന്നതു. '' പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; അവന്‍ കൊള്ളാവുന്നവനായി തെളിഞ്ഞ ശേഷം കര്‍ത്താവു തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദത്തം ചെയ്ത ജീവ കിരീടം പ്രാപിക്കും.''( യാക്കോഃ1;12) എന്ന വിശുദ്ധനായ യാക്കോബുശ്ളീഹായുടെ വാക്കുകള്‍ കൂടെ ശ്രദ്ധിക്കുമ്പോള്‍  പരീക്ഷ ആത്മീയ ജീവിതത്തിനു എത്രമാത്രം അനിവാര്യമാണെന്നു വ്യക്തമാകുന്നു. മാത്രമല്ല പരീക്ഷ തരരുതേ എന്നല്ല, സഹിപ്പാന്‍ കഴിയുന്ന പരീക്ഷകളെ തരാവൂ എന്നാണു അപേക്ഷിക്കേണ്ടതെന്നും വെളിപ്പെടുന്നു.
                               ഈ മൂന്നു അപേക്ഷകളും ചേര്‍ത്തു വയ്ക്കുമ്പോള്‍ നേരത്തെ സൂചിപ്പിച്ചതു പോലെ നമ്മുടെ ഭൂതവര്‍ത്തമാനഭാവി കാലങ്ങളെ മുഴുവനായി കര്‍ത്താവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതം മുഴുവന്‍ അതില്‍ പെടുന്നു എന്നതിനാല്‍ ഇതിലപ്പുറം ഒരു പാര്‍ത്ഥനയുടെ ആവശ്യമില്ല എന്ന സത്യമാണു ഇവിടെ വെളിവാകുന്നതു. മറ്റൊന്നും പിതാവാം ദൈവത്തോടു അപേക്ഷിക്കരുതു എന്നല്ല, ഇതു പ്രാര്‍ത്ഥിച്ചതിനു ശേഷമേ മറ്റു കാര്യങ്ങള്‍ ആവശ്യപ്പെടാവൂ എന്നാണു 'നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു എന്ന ആമുഖ വാക്കുകള്‍ കൂടെ കൂട്ടി വായിക്കുമ്പോള്‍ വ്യക്തമാകുന്നതു.
                        ' എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു.' എന്ന സമാപന വാക്യം വി.ലൂക്കോസിന്റെ സുവിശേഷത്തില്‍ കാണുന്നില്ല. ഇതു ചില മാനുസ്ക്രിപ്റ്റില്‍ കാണുന്നില്ല എന്നു ചില പണ്ഡിതന്മാര്‍ പറയുന്നു. ഏതായാലും ഇതു കൂടെ ചേരുമ്പോള്‍ മാത്രമേ അതിനു ഒരു പ്രാര്‍ത്ഥനയുടെ സ്വഭാവം വരികയുള്ളു. ദൈവത്തിനു സ്തുതിയും സ്തോത്രവും പുകഴ്ചയും സമര്‍പ്പിക്കുന്നതു അനിവാര്യമാണു. പരിശുദ്ധനായ പൗലോസുസ്ളീഹാ  ഫിലിപ്പിയര്‍ക്കൂ എഴുതുന്നുഃ ഫിലിഃ4;6'' ഒന്നിനെ കുറിച്ചും വിചാരപ്പെടരുതു ; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടു കൂടെ ദൈവത്തോടു  അറിയിക്കയത്രേ വേണ്ടതു.'' ഈ സത്യമാണു നമ്മുടെ ആരാധനകളിലെ പ്രാര്‍ത്ഥനകളെല്ലാം സ്തുതിയും സ്തോത്രവും അര്‍പ്പിച്ചു കൊണ്ടു അവസാനിപ്പിക്കുന്നതിനു പരിശുദ്ധ പിതാക്കന്മാരെ പ്രേരിപ്പിച്ചതു.
                    മുകളില്‍ പറഞ്ഞകാര്യം ആവര്‍ത്തിച്ചു ഈ ചിന്തകള്‍ക്കു വിരാമമിടുന്നു. ഇതിലപ്പുറം ഒരു പ്രാര്‍ത്ഥനയില്ല. ഇതു കൂടാതെയുള്ള പ്രാര്‍ത്ഥന പ്രാര്‍ത്ഥനയുമല്ല.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

വി.നോമ്പുകാലധ്യാനങ്ങൾ -30