വചനപരിച്ഛേദം -31.
31, ജൂബിലി- വിമോചനത്തിന്റെ ആഘോഷം.
ലേവ്യാഃ 25, 10. അതു നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം.
യഹോവയായദൈവം യിസ്രായേലിനു നല്കിയ നയാപ്രമാണങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണു യോബേൽ സംവത്സര ആഘോഷങ്ങളെ കുറിച്ചു യഹോവ നല്കിയ കല്പനകൾ. അതിന്റെ പ്രാധാന്യം ഗ്രഹിക്കണമെങ്കിൽ ന്യായപ്രമാണത്തെ കുറിച്ചുള്ള അടിസ്ഥാപരമായ അറിവു ആവശ്യമാണു. ന്യായപ്രമാണങ്ങൾ എന്തെല്ലാമാണെന്നും അവയുടെ ഉദ്ദേശമെന്താണെന്നും അവ ആചരിക്കേണ്ടതു എങ്ങനെയാണെന്നും അറിയണമെങ്കിൽ , അവയെക്കുറിച്ചു പറഞ്ഞിരിക്കുന്ന പുറപ്പാടു, ലേവ്യാ, സംഖ്യാ, ആവർത്തനം എന്നീ പുസ്തകങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. അതു വലിയ വിഷയമായതിനാൽ നമ്മുടെ ചിന്തയ്ക്കു അനിവാര്യമായ വസ്തുതകൾ സംക്ഷിപ്തമായി മാത്രം പറയുന്നു. ഈ കല്പനകളും പ്രമാണങ്ങളും നല്കിയ സന്ദർഭവും രീതിയും പുറപ്പാടുപുസ്തകം 20-ാം അദ്ധ്യായത്തിലും ആവർത്തനപുസ്തകം 5-ാം അദ്ധ്യായത്തിലും രേഖപ്പെടുത്തിയിരിക്കുന്നതു പഠിക്കുമ്പോൾ മാത്രമേ അതിന്റെ പ്രാമാണികതയും ആധികാരികതയും അനുപേക്ഷണീയതയും മനസ്സിലാക്കുവാൻ കഴിയുകയുള്ളു. യഹോവയായ ദൈവം നേരിട്ടു നല്‍കിയവയാണു ഈ കല്പനകളും പ്രമാണങ്ങളും. ഇതിന്റെ ആധികാരികതയും മഹത്വവുമാണു അതു വെളിവാക്കുന്നതു. ആവഃ 5;22' ഈ വചനങ്ങള്‍ യഹോവ പര്‍വ്വതത്തില്‍ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവില്‍ നിന്നു നിങ്ങളുടെസര്വ്വ സഭയോടും അത്യുച്ചത്തില്‍ അരുളിച്ചെയ്തു.' ഈ വചനങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നതു പത്തുകല്പനകളെ കുറിച്ചാണു. യഹോവയുടെ തേജസ്സും മഹത്വവും കാണുകയും അവന്റെ ശബ്ദം കേള്‍ക്കുകയും ചെയ്ത ജനം ഭയപ്പെടുന്നു. അവര്‍ ഏകശബ്ദത്തില്‍ മോശെയോടു വിളിച്ചു പറഞ്ഞു. ആവഃ 5;25-27.'ഈ മഹത്തായ തീയ്ക്കു ഞങ്ങള്‍ ഇരയായി തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചു പോകും. ഞങ്ങളെ പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവില്‍ നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ? നീ അടുത്തു ചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറക ; ഞങ്ങള്‍ കേട്ടു അനുസരിച്ചുകൊള്ളാം.' അങ്ങനെ പത്തുകല്പനകള്‍ യഹോവയുടെ വായില്‍ നിന്നു നേരിട്ടു കേള്‍ക്കുകയും, ന്യായപ്രമാണങ്ങള്‍ യഹോവ മോശെയോടു മാത്രം അരുളിച്ചെയ്യകയും ചെയ്തു.മോശെ അതു ജനത്തെ അറിയിച്ചു.ഈ ന്യായപ്രമാണത്തിന്റെ ആവശ്യകതയും അനുപേക്ഷണീയതയും യഹോവ തന്നെ മോശെയോടു പറഞ്ഞിരിക്കുന്നതു ആവഃ 5;31-33 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 'ഞാന്‍ അവര്‍ക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവര്‍ അനുസരിച്ചു നടപ്പാന്‍ നീ അവരെ ഉപദേശിക്കേണ്ടുന്ന സകല കല്പനകളും ചട്ടങ്ങളും ഞാന്‍ നിന്നോടു കല്പിക്കും. ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതു പോലെ ചെയ്യാന്‍ ജാഗ്രതയോടെ ഇരിപ്പീന്‍. ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു. നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനും നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്തു ദീര്‍ഘായുസ്സോടെ ഇരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടന്നു കൊള്‍വീന്‍.'' ന്യായപ്രമാണത്തിന്റെ ആവശ്യകത യഹോവയുടെ വചനങ്ങളില്‍ വ്യക്തമാകുന്നുണ്ടു.
പാപം ചെയ്തു മരണത്തിലേക്കു നിപതിച്ച മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി യഹോവയായ ദൈവം തയ്യാറാക്കിയ രക്ഷാപദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തെരഞ്ഞെടുത്തു വേര്‍തിരിക്കപ്പെട്ട ജനമാണു യിസ്രായേല്‍. ഈ രക്ഷാപദ്ധതിയുടെ കാര്യക്ഷമമായ പുരോഗതിക്കു യിസ്രായേല്‍ ജനം ദൈവത്തെ അനുസരിക്കുന്ന കെട്ടുറപ്പുള്ള ഒരു ജനസമൂഹമായി പരിണമിച്ചേ മതിയാകൂ. അതിനായിട്ടാണു ഈ കല്പനകളും ചട്ടങ്ങളും വിധികളും നല്‍കിയിരിക്കുന്നതു. എന്നാല്‍ അതു സാര്‍വ്വലൗകികവും സാര്‍വ്വകാലികവും സാര്‍വ്വജനീനവുമാണു എന്നതത്രേ അതിന്റെ മഹത്വവും പ്രത്യേകതയും. സമാധാനവും സ്വസ്തതയും ശാന്തിയും ഐശ്വര്യവുമുള്ള ജനസമൂഹമായി മാറുവാനും നിലനില്ക്കുവാനും ഈ നിയമങ്ങള്‍ എന്നാളും അനുപേക്ഷണീയങ്ങളാണു. പത്തുകല്പനകള്‍ പ്രത്യേകിച്ചും ഈ സത്യം വെളിവാക്കുന്നു. അവ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണു. അതിനെ ദൈവികം മാനുഷികം എന്നോ, ആദ്ധ്യാത്മികം ലൗകികമെന്നോ തരംതിരിക്കാം. എന്നാല്‍ ആ തരംതിരിക്കല്‍ ശരിയാകയില്ല. കാരണം അവ പരസ്പര പൂരകങ്ങളാണു.
മറ്റൊരു വിധത്തില്‍ ഇതിനെ തരംതിരിക്കാം; ചെയ്യണം എന്നു ആവശ്യപ്പെടുന്നതും ചെയ്യരുതു എന്നു വിലക്കുന്നതും. പത്തുകല്പനകളില്‍ രണ്ടെണ്ണം ചെയ്യണം എന്നതിലും എട്ടെണ്ണം ചെയ്യരുതു എന്നു പറയുന്ന ഗണത്തിലും പെടുന്നു.എണ്‍പതു ശതമാനം വിലക്കുകളാണു. എന്തുകൊണ്ടു വിലക്കുകളുടെ എണ്ണം കൂടി? വിലക്കുകളാണല്ലോ ലംഘനത്തിനു കാരണം.വിലക്കുകള്‍ ഇല്ലെങ്കില്‍ ലംഘനം ഉണ്ടാകുകയില്ല.അതിനാല്‍ വിലക്കുകള്‍ കുറച്ചാല്‍ ലംഘനം കുറയുകില്ലേ എന്നു സംശയിക്കാം.യഹോവയായദൈവം മനുഷ്യനെ സൃഷ്ടിച്ചു ഏദനിൽ പാർപ്പിച്ചപ്പോൾ, നന്മതിന്മകളുടെ വൃക്ഷത്തിൻ ഫലം തിന്നരുതു എന്നു ഒരു വിലക്കു മാത്രമാണു നല്കയരുന്നതു. എന്നാൽ സാത്താന്റെ പ്രലോഭനത്തിൽ പെട്ടു ആ ഏക കല്പന മനുഷ്യൻ ലംഘിച്ചു. ഈ കല്പനലംഘനം ദൈവത്തോടുള്ള അനുസരണക്കേടായിരുന്നു എങ്കിലും അതു കാലാന്തരത്തിൽ മനുഷ്യന്റെ സമാധാവും സ്വസ്തതയും നഷ്ടപ്പെടുത്തുന്നതായി പരണമിച്ചു. അടുത്തതലമുറയിൽ അസൂയയായുംകോപമായും കൊലപാതകമായും വളർന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അനേകം വഷളത്തത്തിലേക്കു അതു മനുഷ്യകുലത്തെ കൊണ്ടെത്തിച്ചതായി ഉല്പത്തിപുസ്തകം ആറാമദ്ധ്യായം വ്യക്തമാക്കുന്നു.മനുഷ്യനിൽ ദൈവത്തിന്റെ ആത്മാവു സദാ വാദിച്ചുകൊണ്ടിരി്ക്കയില്ല എന്നു(ഉല്പഃ6;3) ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതു എന്നു യഹോവകണ്ടു ( ഉല്പഃ 6; 5) എന്നും വായിക്കുന്നു. രണ്ടു കാര്യങ്ങൾ ഇവിടെ സൂചിതമാകുന്നു. ദൈവത്തിൽ നിന്നു അകലുന്ന മനുഷ്യനിൽ ദുഷ്ടതയും വഷളത്വവും വർദ്ധിക്കും.ദുഷ്ടതയിൽ നിന്നും വഷളത്തത്തിൽ നിന്നും മാറി സമാധാനമുള്ള ഒരു ജീവിതം സ്വായത്തമാക്കാൻ നിയമങ്ങൾ അനുപേക്ഷണീയമായി ഭവിച്ചു. ഇവിടെ വിലക്കുകൾ വർദ്ധിക്കുവാൻ കാരണം സ്നേഹരാഹിത്യമാണു. അതുകൊണ്ടാണു കല്പനകളുടെസാരാംശമായി ദൈവത്തെ സ്നേഹിക്കണമെന്നും മനുഷ്യനെ സ്നേഹിക്കണമെന്നും കര്‍ത്താവു പഠിപ്പിച്ചതു. ഇതുരണ്ടും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങൾ പോലെയാണു. എല്ലാ കല്പനകളും സ്നേഹിക്കുക എന്ന ഒറ്റ കല്പനയിൽ ഉൾപ്പെടുന്നു. വിലക്കുകൾ വർദ്ധിക്കുവാൻ കാരണം സ്നേഹരാഹിത്യമാണെന്നു ഇതു തെളിയിക്കുന്നു.
ന്യാപ്രമാണങ്ങളെ ആദ്ധ്യാത്മികം, ലൗകികം എന്നിങ്ങനെ വിഭജിച്ചതില്‍ ആദ്ധ്യാത്മിക കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകമാണു ലേവ്യാപുസ്തകം. പുറപ്പാടു, സംഖ്യാ, ആവര്‍ത്തനം എന്നീ പുസ്തകങ്ങളില്‍ ഇവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ ക്രോഡീകരിച്ചു ഒരു പുസ്തകമാക്കിയതാണു ലേവ്യാപുസ്തകം.അതു തന്നെ അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ദൈവത്തിനും മനുഷ്യനും മദ്ധസ്ഥനായ പുരോഹിതനെ കുറിച്ചും പുരോഹിതകര്‍മ്മങ്ങളെ കുറിച്ചുമാണു ഇവിടെ പറഞ്ഞിരിക്കുന്നതു. അതിനാല്‍ എബ്രായ പണ്ഡിതന്മാര്‍ ഇതിനു 'പുരോഹിത ഗ്രന്ഥം' എന്നാണു പേരു നല്‍കിയിരിക്കുന്നതു. ദൈവികശുശ്രൂഷകള്‍ക്കായി ലേവ്യരെ വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ആ സ്ഥാനത്തിന്റെ മഹിമയും മഹത്വവും വലിമയും എത്രയെന്നു ഊഹിക്കാവുന്നതാണു. അതോടൊപ്പം ആരിധന, ബലി, ശുദ്ധീകരണം, ഉത്സവം എന്നിവയെ കുറിച്ചുള്ള നിയമങ്ങള്‍ എന്തെല്ലാമാണെന്നു ഇവിടെ വിവരിച്ചിരിക്കുന്നു.
യിസ്രായേല്‍ ജനം നിര്‍ബ്ബന്ധമായും ആചരിക്കേണ്ട ഉത്സവങ്ങളെ കുറിച്ചു ലേവ്യാപുസ്തകം 23 മുതല്‍ 26 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. 23-ാം അദ്ധ്യായം ആരംഭിക്കുന്നതു 'നീ ഇസ്രായേല്‍ മക്കളോടു പറയേണ്ടതു; എന്റെ ഉത്സവങ്ങള്‍ , വിശുദ്ധസഭായോഗം വിളിച്ചു കൂട്ടേണ്ട യഹോവയുടെ ഉത്സവങ്ങള്‍....' എന്നിങ്ങനെ പറഞ്ഞു കൊണ്ടാണു. ശബത്തു കൂടാതെ ആണ്ടുതോറും വേര്‍തിരിക്കപ്പെട്ട വിശുദ്ധദിനങ്ങളായി ആചരിക്കേണ്ട നാലു പെരുന്നാളുകള്‍ ഉണ്ടും ഏഴാം ദിവസം ശബത്തായിരിക്കണം. അതാകട്ടെ പത്തുകല്പനകളില്‍ പ്രധാനപ്പെട്ട ഒന്നുമാണു.കൂടാതെ പെസഹാപെരനാള്‍ (ലേവ്യാഃ23;5-8), വിളവെടുപ്പു പെരുനാള്‍ (ലേവ്യാഃ23;9-32), കൂടാരപെരുനാള്‍( ലേവ്യാഃ 23;33-44), യോബേല്‍ സംവത്സരം (ലേവ്യാഃ 25). എന്നിങ്ങനെ നാലു പെരുനാളുകളെ കുറിച്ചു പറഞ്ഞിരിക്കുന്നു.പുറപ്പാടു പുസ്തകം 23; 1-17 ഭാഗങ്ങളില്‍ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം എനിക്കു പെരുനാള്‍ ആചരിക്കണമെന്നു പറഞ്ഞിട്ടു; പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍, കൊയ്ത്തു പെരുനാള്‍, കായ്കനി പെരുനാള്‍ എന്നിങ്ങനെ പെരുനാളുകളെ കുറിച്ചു പറയുന്നു. പെസഹാപെരുനാള്‍ അടിമത്തത്തില്‍ നിന്നുള്ള വിടുതല്‍ അനുസ്മരിക്കുന്നു. വിളവെടുപ്പു പെരുനാള്‍ ആദ്യഫലം യഹോവയ്ക്കു നല്‍കുന്ന പ്രത്യേകദിനങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. കുടാരപ്പെരുനാള്‍ മരുഭൂപ്രയാണത്തിന്റെ സ്മരണ പുതുക്കുന്നു.
ഈ ഉത്സവങ്ങള്‍ക്കെല്ലാം ചില സവിശേഷതകള്‍ ഉണ്ടു. ഇവയെല്ലാം വിശുദ്ധ ദിവസങ്ങളായി ആചരിക്കേണ്ടവയാണു. അതുകൊണ്ടാണു ആ ഉത്സവങ്ങളെ യഹോവയുടെ ദിവസങ്ങള്‍ എന്നു പേരു നല്‍കിയിരിക്കുന്നതു.ആ ദിവസങ്ങളെല്ലാം ശബത്തു പോലെ യഹോവയ്ക്കായി വേര്‍തിരിക്കപ്പെട്ട ദിവസങ്ങളായതിനാലാണു അവയെ വിശുദ്ധ ദിവസങ്ങള്‍ എന്നു വിളിക്കുന്നതു.അന്നു സാമാന്യ വേലകള്‍ ചെയ്യരുതു. വിശുദ്ധസഭായോഗം വിളിച്ചു കൂട്ടണം. വിവിധ യാഗങ്ങള്‍ അര്‍പ്പിക്കണം. നേര്‍ച്ച നല്‍കുകയും ആത്മതപനം ചെയ്യുകയും വേണം. എന്നിങ്ങനെ ഓരോ ദിവസത്തിന്റേയും പ്രത്യേകത അനുസരിച്ചു വിവിധ ആദ്ധ്യാത്മിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. ഇവ ആചരിക്കേണ്ട മാസവും തീയതിയും നിശ്ചയിച്ചിരിക്കുന്നു.
മേല്പറഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ഉത്സവത്തെ കുറിച്ചാണു 25-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതു അതാണു യോബേല്‍ സംവത്സരം. മറ്റുത്സവങ്ങളെല്ലാം ആണ്ടുതോറും നിശ്ചയിക്കപ്പെട്ട ചില ദിവസങ്ങളില്‍ ആചരിക്കേണ്ടവയാണെങ്കില്‍ യോബേല്‍ സംവത്സരം അമ്പതാം സവംത്സരത്തില്‍ ഒരാണ്ടു നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവമാണു. ഇന്നത്തെ ഭാഷയില്‍ ഇതിനെ ജൂബിലി എന്നു വിളിക്കുന്നു. ഉത്സവങ്ങളുടെ പൂര്‍ത്തീകരണമാണു യോബേല്‍ സംവത്സരം എന്നു വേണമെങ്കില്‍ പറയാം. 25-ാം അദ്ധ്യായം ആദ്യഭാഗത്തു അതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഏഴാം ദിവസം ശബത്തു ആചരിക്കുന്നതു പോലെ ഏഴാം സംവത്സരവും ശബത്തായി ആചരിക്കണം. ആ വര്‍ഷം സ്വസ്തമായി ഇരിക്കണം. അങ്ങനെ ഏഴു ശബത്താണ്ടുകള്‍ ആചരിച്ചു കഴിഞ്ഞു വരുന്ന വര്‍ഷമാണു യോബേല്‍ സംവത്സരമായി ആചരിക്കുന്നതു. ഒരുവിധത്തില്‍ അതു രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു ഉത്സവമാണു.49-ാം വര്‍ഷവും 50-ാം വര്‍ഷവും ശബത്തു പോലെ ഉത്സവമായി ആചരിക്കേണ്ടവയാണു. മറ്റു പെരുനാളുകളെ പോലെ ഈ ഉത്സവവും വിശുദ്ധദിവസങ്ങളായി വേര്‍തിരിച്ചിരിക്കുന്നു.
യോബേല്‍ സംവത്സര ഉത്സവം ശബത്തും സംവത്സരത്തില്‍ നിന്നും മറ്റു പെരുനാളുകളില്‍ നിന്നും ചില കാര്യങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. മറ്റു പെരുനാളുകളെ പോലെ വിശുദ്ധമായി ആചരിക്കുന്നതോടൊപ്പം ഇതു വിമോചനത്തിന്റെ പെരുനാളായിട്ടു വേര്‍തിരിച്ചിരിക്കുന്നു എന്നതാണു ഇതിന്റെ പ്രത്യേകത. അടിമകള്‍ക്കു സ്വാതന്ത്ര്യം നല്‍കുന്ന വര്‍ഷമാണു യോബേല്‍ സംവത്സരം . അന്നു കടക്കാരുടെ കടം ഇളച്ചു കൊടുക്കുന്നു. ദരിദ്രനായി തീര്‍ന്ന സഹോദന്‍ വിറ്റ പൂര്‍വ്വാകാവകാശത്തിലേക്കു അവനെ തിരിച്ചു കൊണ്ടുവരേണ്ട വര്‍ഷമാണു ഇതു. അവകാശത്തിലേക്കു തിരിച്ചു വരുന്ന വര്‍ഷമായതിനാല്‍ ഇതു വീണ്ടെടുപ്പിന്റെ വര്‍ഷം കൂടിയാണു. വില നല്‍കി സഹോദരനെ യോബേല്‍ സംവത്സരത്തില്‍ വീണ്ടെടുക്കണമെന്നാണു നിയമം. വീണ്ടെടുപ്പുവില നിശ്ചയിക്കേണ്ടതു എങ്ങനെയാണെന്നു 25-ാം അദ്ധ്യായം 50 തു മുതലുള്ള വാക്യങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. കര്‍ത്താവു തന്റെ മനുഷ്യാവതാരത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിന്റെ കടം വീട്ടി വീണ്ടെടുത്തു പൂര്‍വ്വികാവകാശത്തിലേക്കു കൊണ്ടുവന്ന ,വിമോചനത്തിന്റെ പ്രതീകമായി യോബേല്‍ സംവത്സരത്തെ വേദശാസ്ത്രകാരന്മാല്‍ വ്യാഖ്യാനിക്കുന്നു. യോബേല്‍ സംവത്സര ഉത്സവത്തിന്റെ മഹത്വമാണു അതു വെളിവാക്കുന്നതു
യോബേല്‍ സംവത്സരത്തിന്റെ മറ്റൊരു പ്രത്യേകത, കാര്‍ഷിക മേഖലയുടെ നിലനില്പിനും അഭിവൃദ്ധിക്കും ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കും ആവശ്യമായ ഒരു വലിയ നിയമമാണു യോബേല്‍ സംവത്സരാചരണത്തില്‍ യഹോവ ഉള്‍പ്പെടുത്തിയിരിക്കുന്നതു. ഏഴാം വര്‍ഷത്തിലും അമ്പതാം വര്‍ഷത്തിലും കൃഷി ചെയ്യാന്‍ പാടില്ലയെന്നു നിഷ്കര്‍ഷിച്ചിരിക്കുന്നു.ഇടയ്ക്കിടെ കൃഷിഭൂമി കൃഷിചെയ്യതെയിരുന്നാൽ ഭൂമിയുടെ ഫലഭൂയിഷ്ടത നഷ്ടപ്പെടാതെ നിലനില്ക്കുകയുള്ളു എന്ന കാർഷിക തത്വം ഇവിടെ വ്യക്തമാക്കുന്നു. ഈ സത്യം അംഗീകരിക്കാതെ ഭീമിയെ ആവോളം ചൂഷണംചെയ്തു ആദായം വർദ്ധിപ്പിക്കുവാനുള്ള മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾ കാർഷികമേഖല ഇന്നു നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണു. യിസ്രായേൽജനം ന്യായപ്രമാണത്തിനു അത്യധികം പ്രാധന്യം തങ്ങളുടെ ജീവിതത്തിൽ കല്പിച്ചിരുന്നുവെങ്കിലും യോബേൽ സംവത്സരത്തെ അതിനു നൽകേണ്ട പ്രാധാന്യത്തോടെ ആചരിച്ചിരുന്നില്ല എന്നു പില്ക്കാല ചരിത്രം വ്യക്തമാക്കുന്നു. എബ്രായർ യോബേൽ സംവത്സരത്തെ ശ്രദ്ധിക്കാഞ്ഞതു കൊണ്ടാണു അവരുടെ പ്രവാസകാലമായ എഴുപതു സംവത്സരം കൃഷി ചെയ്യാതെ നിലം വെറുതെ ഇടുന്നതിനു ഇടയായതു എന്നാണു യഹൂദാ റബിമാരുടെ അഭിപ്രായം. 2.ദിനഃ 36. 21 ഈ സത്യം വെളിവാക്കുന്നു. പ്രവാചകന്മരും ഭക്തന്മാരും യഹോവ തന്റെ രാജ്യം സ്ഥാപിക്കുന്ന കാലത്തേയും അതിലെ ശുഭസ്ഥിതയേയും കുറിക്കുന്നതിനായി യോബേൽ സംവത്സരത്തെ പറഞ്ഞു എന്നു യെശ്ശഃ 65, വി.ലൂക്കോഃ 4. 18, 19 ൽ പറയുന്നു.
ആധുനിക കാലഘട്ടം ജൂബിലി ആഘോഷങ്ങളുടെ കാലമായി മാറിയിരിക്കുന്നു. 10 വര്‍ഷജൂബിലി, 25 വര്‍ഷജൂബിലി, 50 വര്‍ഷജൂബിലി,വജ്രജൂബിലി, ശതാബ്ദി, ഷഷ്ഠിപൂര്‍ത്തി, സപ്തതി, നവതി,സെന്റിനറി, വിവാഹവാര്‍ഷികം, പൗരോഹിത്യജൂബിലി, സ്ഥാനാരോഹണജൂബിലി എന്നിങ്ങനെ അവ നീണ്ടു പോകുന്നു. ഈ ആഘോഷങ്ങളെ യോബേല്‍ സംവത്സരവുമായി തുലനം ചെയ്തു നോക്കേണ്ടതാണു. അവിടെ പറഞ്ഞിരിക്കുന്ന എന്തൊക്കെ കാര്യങ്ങള്‍ ഈ ജൂബിലികളില്‍ പ്രാവര്‍ത്തികമാക്കാറുണ്ടു. ഇതുമായി ബന്ധപ്പെട്ടു ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്നതു ഒരു നല്ല കാര്യമാണു. പക്ഷെ അതെല്ലാം പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമായി പോകുന്നില്ലേ എന്നു സംശയം തോന്നാം. വാര്‍ത്താമാദ്ധ്യമങ്ങളിലെ കവറേജാണു പ്രധാനം. ജൂബിലിയെ വിശുദ്ധദിനമായി കാണാനോ, സ്വാതന്ത്യത്തിന്റെ ദിനമായി വേര്‍തിരിക്കുവാനോ, സഹോദരങ്ങളോടു നിരപ്പാകാനോ, ആത്മതപനത്തിനുള്ള ദിനമായി രൂപപ്പെടുത്തുവാനോ കഴിയുന്നുണ്ടോ. പൊതു സമ്മേളനം സംഘടിപ്പിച്ചു സാമൂഹ്യ സാംസ്കാരികസാമുദായിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ വിളിച്ചു വരുത്തി അവരുടെ ഭംഗിവാക്കുകളില്‍ മതിമയങ്ങി ആഹ്ളാദിക്കുവാനല്ലാതെ സഭായോഗം കൂടുവാനും ആത്മതപനം ചെയ്യുവാനും യാഗം അര്‍പ്പിക്കുവാനും ദൈവോചിതമായി രൂപാന്തരപ്പെടുവാനും ഉള്ള ദിനമായി അതിനെ വേര്‍തിരിക്കുവാന്‍ കഴിയുന്നുണ്ടോ എന്നു ചിന്തിക്കേണ്ടതാണു. ഇവിടെ യഹോവയുടെ യോബേല്‍ സംവത്സരത്തെ സംബന്ധിച്ചുള്ള ഗൗരവമായ പഠനം അനുപേക്ഷണീയമായിരിക്കുന്നു.
Comments
Post a Comment