വചനപരിച്ഛേദം - 22.

22. ദൈവമനുഷ്യന്റെ സ്വപ്നങ്ങൾ.

ഉല്പഃ 37. 19. അതാ സ്വപ്നക്കാരൻവരുന്നു. വരുവീൻ നാമവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളയുക.

                       ദൈവത്തിന്റെ ജനമായ യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിർണ്ണായക സംഭവമാണു ഉല്പത്തിപുസ്തകം 37-ാം അദ്ധ്യായത്തിൽ കാണുന്നതു . യിസ്രായേൽ ജനത കാലാന്തരത്തിൽ മിസ്രയീമിന്റെ അടിമത്തത്തിൻ ദുരിതം അനുഭവിക്കുന്നതിനും അവിടെനിന്നു വിമോചിതരായി വാഗ്ദത്തനാടായ കനാനിലേക്കു പ്രയാണം ചെയ്യുന്നതിനുമൊക്കെ ആരംഭം കുറിക്കുന്നതു ഈ അദ്ധ്യായത്തിലെ സംഭവമാണു
നിരപരാധിയും സൽസ്വഭാവിയുമായ യൗസേഫിന്റെ ജീവിതത്തിൽ ഉണ്ടായ ദുഃഖകരമായ  ഒരു അനുഭവമാണതു. നല്ലവനായ യൗസേഫിനു ഇങ്ങനെയുള്ള  ദുരനുഭവം എന്തിനു നൽകി എന്ന ചോദ്യത്തിനു ഭൂതകാലത്തിലോ വർത്തമാന കാലത്തിലോ  വ്യക്തമായ ഒരു ഉത്തരം കണ്ടെത്തുവാൻ കഴിയുകയില്ല. അതിനു കാരണക്കാരായി ആരെയെങ്കിലുമൊക്കെ കണ്ടെത്തുവാനും കഴിയുമായരിക്കാം. എന്നാൽ അതിനുള്ള ശരിയായ ഉത്തരം ഭാവികാലത്തിൽ മാത്രമേ വെളിവാകുകയുള്ളു.ചില അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ വര്‍ത്തമാനകാലത്തില്‍ വേദനാജനകമായിരിക്കുമെങ്കിലും അതു ഭാവിയിലെ സുഭിക്ഷതയ്ക്കും നന്മയ്ക്കും അനുഗ്രഹത്തിനുമൊക്കെ വഴിതെളിക്കുന്നു എന്ന സത്യമാണു വെളിവാക്കുന്നതു. അതു നമ്മുടെ ഭാവിജീവിതത്തില്‍ മാത്രമല്ല ചിലപ്പോഴൊക്കെ  ഭാവിതലമുറയുടെ നന്മയ്ക്കും  അനിവാര്യമാണു എന്ന സത്യം യൗസേഫിന്റേയും യിസ്രായേല്‍ ജനതയുടെയും ചരിത്രം ശ്രദ്ധാപൂര്‍വ്വം പഠിക്കുമ്പോള്‍ മാത്രമേ തിരിച്ചറിയുവാന്‍ കഴിയുകയുള്ളു.  ഇവിടെ ഈ സംഭവം നമുക്കു നല്‍കുന്ന  ആത്മീയ സന്ദേശങ്ങള്‍ എന്തെല്ലാമെന്നു ശ്രദ്ധിക്കാം.
                     ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബു തന്റെ പതിമൂന്നു മക്കളില്‍ ഏറ്റവും അധികം സ്നേഹിച്ചിരുന്നതു യൗസേപ്പിനെ ആയിരുന്നു. എന്തുകൊണ്ടു യാക്കോബു യൗസേഫിനെ അത്രയധികം സ്നേഹിച്ചു എന്നതിനു വി.വേദപുസ്തകം നല്‍കുന്ന മറുപടി ഉല്പഃ 37;3 ല്‍ ഇപ്രകാരം കാണുന്നു. 'യൗസേഫു വാര്‍ദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേല്‍ എല്ലാ മക്കളിലും വച്ചു അവനെ അത്യധികം സ്നേഹിച്ചു. ഒരു നിലയങ്കി അവനു ഉണ്ടാക്കി കൊടുത്തു. യൗസേഫിന്റെ ഇളയ സഹോദരനാണു ബന്യാമീന്‍. ബന്യാമീന്റെ ജനനത്തോടു കൂടി റാഹേല്‍ മരിക്കുകയും ചെയ്തു. സ്വാഭാവികമായി ഈ കാരണങ്ങളാല്‍ ബന്യാമീനോടാണു കൂടുതല്‍ സ്നേഹം തോന്നേണ്ടതു.താന്‍ ഏറ്റംഅധികം സ്നേഹിച്ചിരുന്ന റാഹേലിന്റെ വേര്‍പാടിനു കാരണക്കാരന്‍ ബന്യാമീനാണെന്നു യാക്കോബു ചിന്തിച്ചു കാണുമോ എന്നു സംശയിക്കണം.യാക്കോബു ലാബാനെ 14സംവത്സരം സേവിച്ചതു റാഹേലിനെ സ്വന്തമാക്കുവാന്‍ വേണ്ടിയായിരുന്നു. പക്ഷെ,അവളില്‍ നിന്നും ഒരു മകനെ ലഭിക്കുവാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വന്നു. തന്റെ സന്തോഷവും സ്നേഹവും പൂര്‍ത്തീകരിച്ചതു യൗസേഫാണെന്നതുകൊണ്ടു കൂടെയായിരിക്കാം യാക്കോബു അവനെ കൂടുതല്‍ സ്നേഹിച്ചതു.
                     അതു എന്തുമാവട്ടെ, ആ അമിതസ്നേഹം , പിതാവായ യിസഹാക്കിന്റെ ജീവിതത്തില്‍ സംഭവിച്ചതു പോലെ യാക്കോബിന്റെ ജീവിതത്തിലും ദുഃഖഹേതുകമായി ഭവിച്ചു. യാക്കോബിന്റെ പക്ഷപാതം മക്കളില്‍ സ്പര്‍ദ്ധ ഉളവാക്കി. ' ഇതാ സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും മനോഹരവും ആകുന്നു.' ( സങ്കീഃ133;1) എന്നു കുടുംബജീവിത സൗഭാഗ്യത്തെ കുറിച്ചു സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞിരിക്കുന്നതു യാക്കോബിനു നഷ്ടമായി.ജ്യേഷഠന്മാര്‍ക്കു യൗസേഫിനെ സ്നേഹിക്കുവാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അവനോടു വിദ്വേഷവും തോന്നി തുടങ്ങി.ഉല്പഃ 37;4 ' അപ്പന്‍ തങ്ങളെ എല്ലാവരെക്കാളും അധികം അവനെ സനേഹിക്കുന്നുവെന്നു അവന്റെ സഹോദരന്മാര്‍ കണ്ടിട്ടു അവനെ പകച്ചു. അവനോടു സമാധാനമായി സംസാരിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.അമ്മയപ്പന്മാര്‍ മക്കളോടു കാട്ടുന്ന വേറുകൃത്യത്തിന്റെ ദുരന്തഫലം അനുഭവിച്ച വ്യക്തിയാണു യാക്കോബു.' കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നാണല്ലോ പഴമൊഴി. കൊണ്ടിട്ടും എന്തേ യാക്കോബു അറിഞ്ഞില്ല. അതാണു ദൈവനിശ്ചയം. അപ്പന്‍ യൗസേഫിനെ സ്നേഹിച്ചതില്‍ അവന്‍ എന്തു പിഴച്ചു. സഹോദരങ്ങള്‍ക്കു അപ്പനോടല്ലേ വിരോധം തോന്നേണ്ടതു? അവിടെയാണു ദൈവികപദ്ധതിയുടെ രഹസ്യം വെളിവാകുന്നതു. ഇവിടെ യാക്കോബും യൗസേഫും സഹോദരങ്ങളും ദൈവപദ്ധതി നടപ്പാക്കുവാനുള്ള ഉപകരണങ്ങള്‍ മാത്രമാണു. മനുഷ്യന്റെ വഴികളല്ല ദൈവത്തിന്റെ വഴികള്‍. മനുഷ്യന്റെ പദ്ധതികളല്ല ദൈവത്തിന്റെ പദ്ധതികള്‍. വന്നു ഭവിക്കുന്ന ജീവിതാനുഭവങ്ങള്‍ക്കു പലരിലും കുറ്റം ആരോപിക്കുവാന്‍ കഴിയുമെങ്കിലും അതൊന്നുമല്ല യഥാര്‍ത്ഥ കാരണമെന്നു കാലം കഴിയുമ്പോള്‍ മാത്രമേ വെളിവാകുകയുള്ളു.
                    സഹോദരന്മാര്‍ യൗസേഫിനെ വെറുക്കുവാനുള്ള മറ്റൊരു കാരണം അവന്‍ കണ്ട സ്വപ്നമാണു. വയലില്‍ കറ്റ കെട്ടിക്കൊണ്ടിരുന്നപ്പോള്‍  അവന്റെ കറ്റ എഴുന്നേറ്റു നില്ക്കുകയും മറ്റുള്ളവരുടെ കറ്റകള്‍ അവന്റെ കറ്റയെ നമസ്കരിക്കുകയും ചെയ്തു എന്നതാണു ഒരു സ്വപ്നം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും തന്നെ നമസ്കരിക്കുന്നതായി കണ്ടതാണു മറ്റൊരു സ്വപ്നം.വ്യാഖ്യാനം കൂടാതെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ കഴിഞ്ഞതിനാല്‍ അപ്പന്‍ പോലും അതു കേട്ടപ്പോള്‍ അവനെ ശാസിച്ചു. ' നീ കണ്ടസ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ? എന്നു പറഞ്ഞു. അവന്റെ സഹോദരന്മാര്‍ക്കു അവനോടു അസൂയ തോന്നി.( ഉല്പഃ 37;10,11) സഹോദരന്മമാര്‍ക്കു യൗസേഫിനോടു ഉണ്ടായ വികാരങ്ങള്‍, പക, വിദ്വേഷം, അസൂയ എന്നിവയായി പരിണമിച്ചു.
                    ഇങ്ങനെ നാനാവികാരങ്ങള്‍ക്കു അടിമപ്പെട്ട സഹോദരങ്ങള്‍ക്കു ലഭിച്ച നല്ല ഒരു സന്ദര്‍ഭമായിരുന്നു, തങ്ങളുടെ ക്ഷേമം അന്വേഷിച്ചു യൗസേഫു അവര്‍ ആടുകളെ മേയ്ക്കുന്നിടത്തു എത്തിച്ചേര്‍ന്നതു. അപ്പന്റെ നിര്‍ദ്ദേശപ്രകാരമാണു യൗസേഫു സഹോദരങ്ങള്‍ ആടുകളെ മേയിക്കുന്ന ഹെബ്രോന്‍ താഴ്വരയിലേക്കു പോകുന്നതു. അവിടെ അന്വേഷിച്ചു കാണാഞ്ഞതിനാല്‍, അവര്‍ ദോഥാനിലുണ്ടെന്നു അറിഞ്ഞു അവിടേക്കു പോയി. സഹോദരങ്ങളെ കണ്ടെത്താന്‍ യൗസേഫിനു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ സഹോദരങ്ങളോടുള്ള യൗസേഫിന്റെ സ്നേഹമാണു സൂചിപ്പിക്കുന്നതു. സഹോദരങ്ങളെ കാണാന്‍ കഴിഞ്ഞതിലുള്ള വലിയ സന്തോഷത്തോടെയും അവര്‍ തന്നൊടു കാട്ടുന്ന സ്നേഹവാത്സല്യങ്ങള്‍ സ്വപ്നം കണ്ടും ആയിരിക്കണം യൗസേഫു അവരുടെ അടുക്കലേക്കു ചെല്ലുന്നതു. എന്നാല്‍ പകയും വിദ്വേഷവും അസൂയയും നിറഞ്ഞ മനസ്സുമായി നിന്ന സഹോദരങ്ങളുടെ പ്രതികരണങ്ങള്‍ സുഖകരമായിരുന്നില്ല. യൗസേഫിനെ അകലെ കണ്ടപ്പോള്‍ തന്നെ അവര്‍ അവനെ കൊല്ലേണ്ടതിനു ദുരാലോചന കഴിച്ചു. അവരുടെ മനസ്സിന്റെ ഭാവങ്ങളെല്ലാം പത്തൊന്‍പതാം വാക്യത്തില്‍ പ്രകടമാകുന്നു. '' അതാ സ്വപ്നക്കാരന്‍ വരുന്നു വരുവീന്‍ നാം അവനെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളയുക. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞുവെന്നു പറയാം. അവന്റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ.എന്നു തമ്മില്‍ പറഞ്ഞു.''
                   എല്ലാ പ്രവൃത്തികളുടെയും ഉറവിടം മനസ്സാണെങ്കിലും അവ പ്രവൃത്തിപഥത്തില്‍ എത്തിച്ചേരുവാന്‍ വഴിതെളിക്കുന്നതു സാഹചര്യങ്ങളാണു. സാഹചര്യങ്ങള്‍ക്കു മനുഷ്യനെ തെറ്റിലേക്കു നയിക്കുന്നതില്‍ ഒരു വലിയ പങ്കുണ്ടു. തെറ്റുകളില്‍ നിന്നു രക്ഷപെടുവാന്‍ സാഹചര്യങ്ങളെ ഒഴിവാക്കുകയോ അവയെ അതിജീവിക്കുവാനുള്ള ആത്മബലം പ്രാപിക്കുകയോ ചെയ്യണം. മനസ്സിനെ നിയന്ത്രിക്കുക അല്പം പ്രയാസമാണു. മനസ്സു സഞ്ചരിക്കത്ത വഴികളില്ല. മനസ്സു കുരങ്ങനെ പോലെയാണെന്നു പറയാറുണ്ടു.അതു ചഞ്ചലമാണു. അനുകൂലമായ സാഹചര്യങ്ങള്‍ വന്നു ചേരുമ്പോള്‍ മനസ്സിന്റെ കോണില്‍ തളം കെട്ടി കിടക്കുന്ന വികാരങ്ങള്‍ ശക്തിയായി പ്രവഹിക്കുന്നു.പലപ്പോഴും അതു നിയന്ത്രണാതീതമാകും. അനുചിതമായ ചിന്തകളെ മുളയിലെ നുള്ളിക്കളയുവാന്‍ കഴിയണം.അല്ലെങ്കില്‍ അവ നമ്മെ അടിമകളാക്കും. ഇവിടെയും സഹോദരനോടു ഇത്രവലിയ പ്രതികാരം ചെയ്യണമെന്ന അദമ്യമായ ചിന്തയൊന്നും അവരുടെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കയില്ല. മറ്റാരും കാണാതെ, മറ്റാരും അറിയാതെ പ്രതികാരം ചെയ്യുവാന്‍ കരഗതമായ സന്ദര്‍ഭം നിഷ്ഠുരമായ പ്രവൃത്തിക്കു അവരെ പ്രേരിപ്പിച്ചു.
                     യൗസേഫിന്റെ സ്വപ്നങ്ങളാണു അവരെ പ്രതികാരദാഹികളാക്കിയതു. സ്വപ്നങ്ങള്‍ ദൈവിക വെളിപാടുകളായിട്ടാണു വി.വേദപുസ്തകം പ്രത്യേകിച്ചു പഴയനിയമം ചൂണ്ടിക്കാണിക്കുന്നതു. അബ്രഹാമിനും യിസഹാക്കിനും യാക്കോബിനും ലഭിച്ച ദൈവിക ദര്‍ശനങ്ങള്‍ സ്വപ്നരൂപത്തിലായിരുന്നു. അതിനാല്‍ സ്വപ്നങ്ങള്‍ ദൈവിക വെളിപാടുകളാണെന്ന സത്യം യൗസേഫിന്റെ സഹോദരങ്ങള്‍ക്കും അറിവുള്ളതാണു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. പൂര്‍വ്വപിതാക്കന്മാര്‍ക്കു ലഭിച്ചിട്ടുള്ള വെളിപാടുകളെ കുറിച്ചു പിതാക്കന്മാരില്‍ നിന്നു അവര്‍ ഗ്രഹിച്ചിട്ടുണ്ടാകും. എന്നാല്‍ പലപ്പോഴും മനുഷ്യന്‍ ഈ ദൈവിക വെളിപാടുകളെ കാണുന്നതും വിലയിരുത്തുന്നതും അവരവരുടെ മനോഭാവവും ആഗ്രഹങ്ങളും അനുസരിച്ചായിരിക്കും എന്നതാണു സത്യം. അതുകൊണ്ടു ആ വെളിപാടുകളോടു അനുകൂലമായി പ്രതികരിക്കുവാനും അതേപടി അംഗീകരിക്കുവാനും കഴിയാതെ പോകുന്നു.പിന്നീടു  ഫറവോന്‍ തന്റെ സ്വപ്നത്തെ വ്യാഖ്യാനിക്കുവാന്‍ യൗസേഫിനോടു ആവശ്യപ്പെടുമ്പോള്‍ യൗസേഫു നല്‍കിയ മറുപടി ശ്രദ്ധിക്കുകഃ  ഉല്പഃ 41;6 ' അതിനു യൗസേഫു ഫറവോനോടു ഞാനല്ല ദൈവം തന്നെ ശുഭമായൊരു ഉത്തരം നല്‍കും എന്നു പറഞ്ഞു.' യൗസേഫു സ്വപ്നം വ്യാഖ്യാനിച്ചു കഴിഞ്ഞപ്പോള്‍ ഫറവോന്‍ പറയുന്നു. ഉല്പഃ 41;38. 'ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.' എന്നാല്‍ ഇവിടെ ആ ദൈവമനുഷ്യന്റെ സ്വപ്നവെളിപാടുകള്‍ ദൈവികമാണെങ്കിലും അവ തങ്ങള്‍ക്കു വിരുദ്ധമാണെന്ന ചിന്തമൂലം  അതു അംഗീകരിക്കുവാന്‍ അവര്‍ക്കു കഴിയാതെ ,പോയി. അതുകൊണ്ടാണു അതാ സ്വപ്നക്കാരന്‍ വരുന്നു അവന്റെ സ്വപ്നമെന്താകും എന്നു നമുക്കു അറിയാമല്ലോ എന്നിങ്ങനെ പരിഹാസരൂപേണ പ്രതികരിച്ചതു. ദൈവിക വെളിപാടുകള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കു എതിരാണെന്നു കാണുമ്പോള്‍  അവയെ തങ്ങളുടെ ബുദ്ധിവൈഭവത്താല്‍ അതിജീവിക്കുവാനുള്ള ശ്രമം സാധാരണ മനുഷ്യനില്‍ ഉണ്ടാകാം. എന്നാല്‍ ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവര്‍ അതു അംഗീകരിക്കുകയും ദൈവത്തിന്റെ ഇടപെടലിനായി ഇടം നല്‍കി കാത്തിരിക്കുകയും അതിനനുസരണമായി തങ്ങളുടെ ജീവിതം ക്രമീകരിക്കുകയും ചെയ്യും.
                    പക്ഷെ ഈ ദൈവത്തിന്റെ പദ്ധതിയെ മറികടക്കുവാന്‍ മനുഷ്യനോ അവന്റെ പരിമിതമായ ബുദ്ധിക്കോ കഴിയുകയില്ല എന്നു പിന്നീടുള്ള സംഭവങ്ങള്‍ വെളിവാക്കുന്നു. സപത്നീപുത്രന്മാരില്‍ സാഹോദര്യം ദൃഢതരമാകുക അപൂര്‍വ്വമാണു എന്നതു സത്യമാണെങ്കിലും അഗ്രജനു ഇളയവനോടുള്ള വാത്സല്യം വലുതായിരിക്കും എന്നു രൂബേന്റെ പ്രതികരണം വ്യക്തമാക്കുന്നു. യൗസേഫിനെ എങ്ങനെയെങ്കിലും രക്ഷ പെടുത്തി അപ്പന്റെ അടുക്കല്‍ എത്തിക്കണമെന്നു അവന്‍ ആഗ്രഹിച്ചു. അതുകൊണ്ടു രൂബേന്‍ അവരോടു രക്തം ചൊരിയരുതു, നിങ്ങള്‍ അവന്റെമേല്‍ കൈവയ്ക്കാതെ മരുഭൂമിയിലുള്ള ആ കുഴിയില്‍ ഇടുവീന്‍ എന്നു പറഞ്ഞു. 'അന്യഥാചിന്തിതം കാര്യം ദൈവം അന്യത്ര ചിന്തയേല്‍ ' എന്ന ആപ്തവാക്യം അന്വര്‍ത്ഥമാകുംവിധം സംഭവങ്ങള്‍ മാറിമറിഞ്ഞു. യൗസേഫിനെ പൊട്ടക്കിണറ്റില്‍ ഇട്ടെങ്കിലും രൂബേന്‍ അറിയാതെ സഹോദരങ്ങള്‍ യൗസേഫിനെ യിശ്മായേല്യര്‍ക്കു വിറ്റു. രൂബേന്‍ തിരികെ വന്നപ്പോള്‍ യൗസേഫിനെ കണ്ടില്ല. അവന്‍ വസ്ത്രം കീറി തന്റെ വ്യഥ വെളിവാക്കി. എങ്കിലും രക്ഷപ്പെടുവാനുള്ള ബുദ്ധിയില്‍ രൂബേനും പങ്കു ചേരേണ്ടി വന്നു. യൗസേഫിന്റെ അങ്കി എടുത്തു കോലാട്ടിന്റെ രക്തത്തില്‍ മുക്കി അപ്പനെ കാണിച്ചു യൗസേഫു മരിച്ചു എന്നു ബോദ്ധ്യപ്പെടുത്തി. യാക്കോബാകട്ടെ വസ്ത്രം കീറി അരയില്‍ രട്ടുശീല ചുറ്റി ഏറിയനാള്‍ തന്റെ മകനെ ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു. വെളിപാടുകള്‍ സഫലമാക്കുവാന്‍ നാംആഗ്രഹിക്കാത്ത വഴികളിലൂടെ ദൈവം നമ്മെ നയിക്കുന്നു. അതാകട്ടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതികളാണു എന്നു തിരിച്ചറിയുവാന്‍ കഴിയാതെ പോകുന്നതിനാല്‍ അവിടെ നാം വ്യാകുലചിത്തരായി പകച്ചു നിന്നുപോകുന്നു. ജീവിതത്തില്‍ കടന്നു വരുന്ന എല്ലാ അനുഭവങ്ങളും ദൈവനിയോഗമാണെന്നു തിരിച്ചറിയുന്നവര്‍ക്കു മാത്രമേ അതിന്റെ നടുവിലും ആശ്വാസവും സമാധാനവും കണ്ടെത്താന്‍ കഴിയുകയുള്ളു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30