വചനപരിച്ഛേദം - 29

29_ നേതൃത്വത്തിന്റെ മാര്‍ഗ്ഗരേഖകള്‍.

     പുറഃ 32; 32. ''എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കില്‍ നീ എഴുതിയ നിന്റെ പുസ്തകത്തില്‍ നിന്നു എന്റെ പേര്‍ മായിച്ചുകളയേണമേ.''

                        ദീര്‍ഘദര്‍ശിമാരില്‍ തലവനായ മോശെയുടെ ശ്രേഷ്ഠമായ സ്വഭാവങ്ങളില്‍ അതിമഹത്തായ ഒന്നാണു ഈ വാക്യം വ്യക്തമാക്കുന്നതു. ഒരു നേതാവിനു ഉണ്ടായിരിക്കേണ്ട എല്ലാ യോഗ്യതകളും മോശെയില്‍ ദര്‍ശിക്കുവാന്‍ കഴിയും. നേതാവു ഒരു വിമോചകനായിരിക്കണം. മിസ്രയീമിലെ അടിമത്തത്തില്‍ നിന്നു ദൈവജനത്തെ വിടുവിക്കുവാനായി യഹോവയാല്‍ നിയോഗിക്കപ്പട്ടവനാണല്ലോ മോശെ. യിസ്രായേല്‍ ജനം മിസ്രയീമില്‍ അനുഭവിച്ച കഷ്ടതകളില്‍ നിന്നും ദുരിതങ്ങളില്‍നിന്നും വിടുവിച്ചു പാലും തേനും ഒഴുകുന്ന കനാനില്‍ എത്തിക്കുകയായിരുന്നു മോശെയുടെ ദൗത്യം. മിസ്രയീമില്‍ നിന്നു ഓടിപ്പോകുന്നതുവരെ തന്റെ ജാതിയുടെ ദുരിതങ്ങള്‍ കണ്ടു അതിനുള്ള വിമോചനത്തിനായി അടങ്ങാത്ത മോഹത്തോടെ നടന്നവനായിരുന്നു മോശെ. യിസ്രായേല്യനുമായി വഴക്കിട്ട മിസ്രയീമ്യനെ അടിച്ചു കൊന്നതില്‍ മോശെയുടെ  ആഗ്രഹം പ്രതിഫലിക്കുന്നുണ്ടു. എന്നാല്‍ തന്റെ ജനം തന്നെ തള്ളിപ്പറയുകയും ഫറവോന്‍ കോപാകുലനാകുകയും ചെയ്തപ്പോള്‍ മോഹം മനസ്സിലൊതുക്കി ഓടിപ്പോകേണ്ടതായി വന്നു. ഇനിയും അതു തന്നാല്‍ സാദ്ധ്യമല്ലായെന്നു വിശ്വസിച്ചിരുന്നപ്പോഴാണു യഹോവയുടെ വിളി മോശെയ്ക്കു ഉണ്ടായതു. പഴയകാല അനുഭവങ്ങള്‍ വൈമുഖ്യം ഉളവാക്കിയെങ്കിലും യഹോവ പകര്‍ന്നു കൊടുത്ത ധൈര്യം തന്റെ ദീര്‍ഘകാലപ്രതീക്ഷ സഫലമാകുമെന്ന പ്രത്യാശയും വിശ്വാസവും മോശെയില്‍ ഉളവാക്കി. മിസ്രയീമിലെ അടിമത്തം മൂലം വിശ്വാസം പ്രത്യാശ ധൈര്യം മുതലായവ നഷ്ടപ്പെട്ട യിസ്രയേല്യരില്‍ അവയെല്ലാം പകര്‍ന്നു മോചനവും രക്ഷയും നേടിക്കൊടുത്തു. അതുകൊണ്ടു, യേശുക്രിസ്തുവിന്റെ മുന്നടയാളമായി മോശെയേയും; മിസ്രയീമിലെ അടിമത്തത്തില്‍ നിന്നുള്ള വിമോചനം, പാപത്തില്‍ നിന്നു വിടുതല്‍ നല്‍കി നിത്യരക്ഷയിലേക്കു നയിക്കുന്ന കര്‍ത്താവിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍കുറിയായും പൂര്‍വ്വപിതാക്കന്മാര്‍ ഇതിനെ കാണുന്നു. ആത്മീയലൗകിക നേതൃസ്ഥാനികള്‍ ജനത്തിന്റെ വിമോചകനാകണമെന്ന സത്യം ഇതു സൂചിപ്പിക്കുന്നു. ജനം അഭിമുഖീകരിക്കുന്ന ആത്മിക ലൗകിക പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വിമോചകനാകാന്‍ കഴിയുമ്പോള്‍ മാത്രമേ ജനം അംഗീകരിക്കുന്ന ഒരു നേതാവായി തീരുവാന്‍ ഒരുവനു കഴിയുകയുള്ളു. എന്നാല്‍ ഇന്നു നേതാക്കന്മാരായിക്കുന്നവര്‍ ജനത്തിന്റെ മേല്‍ അമിതഭാരം അടിച്ചേല്പിക്കുന്നവരും, അവരുടെ പ്രശ്നങ്ങളെ ചെറുവിരല്‍ കൊണ്ടുപോലും താങ്ങുവാന്‍ തയ്യാറാകാത്തവരുമാണു. മോശെ ഇവിടെ മാതൃകയാകണം.
                      നേതൃസ്ഥാനം നല്‍കപ്പെട്ടതാണെന്നും, നേടിയെടുക്കുവാനുള്ളതല്ലെന്നും; നേടിയെടുത്തതല്ലെന്നുമുള്ള ബോധം ഒരു നേതാവിനു അനുപേക്ഷണീയമാണു. നല്‍കപ്പെട്ടതാകുമ്പോള്‍ ഉത്തരവാദിത്തം കൂടുതലായിരിക്കും. നല്‍കിയവരോടുള്ള പ്രതിബദ്ധതയും കൂടുതലായിരിക്കും. മോശെയ്ക്കു ഈ ബോധം ഉണ്ടായിരുന്നു. തന്നെ ഈ നേതൃസ്ഥാനത്തേക്കു വിളിച്ചപ്പോള്‍ മോശെ തന്റെ നിസ്സാരതയും അയോഗ്യതയും ദൈവമുമ്പാകെ വെളുപ്പെടുത്തിയിരുന്നു.(പുറഃ 4;10). തന്റെ അയോഗ്യതയില്‍ ഒരു ശക്തിയായി പരിണമിച്ച ദൈവപരിപാലനയില്‍ മോശെ ആദ്യന്തം ആശ്രയിച്ചിരുന്നു. ഒരിക്കല്‍ മോശെ ദൈവത്തോടു പറയുകയുണ്ടായി, പുറഃ 33; 19.' തിരുസാന്നദ്ധ്യം എന്നോടുകൂടെ പോരുന്നില്ലായെങ്കില്‍ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.' എന്ന മോശെയുടെ അപേക്ഷ ആ ഒരു സന്ദര്‍ഭത്തിന്റേതു മാത്രമായിരുന്നില്ല. മോശെ തന്റേയും തന്റെ ജനത്തിന്റേയും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരകനായും ആലോചനക്കാരനായും യഹോവയാം ദൈവത്തെ മാത്രമെ ആശ്രയമാക്കിയിരുന്നുള്ളു. തന്മൂലം മോശെ ഭരണാധിപനായിട്ടല്ല; ഒരു ദാസനായി, ഒരു സേവകനായി, അതിലുപരി ഒരു കാര്യവിചാരകനായി മാത്രം നിലകൊള്ളുകയും ചെയ്തു. ഏതൊരു നേതാവും സ്വാര്‍ത്ഥമോഹിയും സ്ഥാനമോഹിയും ആകാതെ, സേവകനായും കാര്യവിചാരകനായും സ്വയം പ്രതിഷ്ഠിക്കുമ്പോഴാണു അയാളുടെ നേതൃസ്ഥാനം സാര്‍ത്ഥകമാകുന്നതു. ലഭിച്ച സ്ഥാനം ദൈവദത്തമാണെന്ന ബോധം അതിനു അനിവാര്യമാണു. പീലാത്തോസിനോടു കര്‍ത്താവു പറയുകയുണ്ടായി, വി.യോഹഃ 19;11 'മേലില്‍നിന്നു നിനക്കു കട്ടിയിട്ടില്ലായെങ്കില്‍ എന്റെ മേല്‍ നിനക്കു ഒരധികാരവും ഉണ്ടാകുകയില്ലായിരുന്നു.' വലിയൊരു സത്യം ഇതു വെളിവാക്കുന്നു. എല്ലാസ്ഥാനങ്ങളും അധികാരങ്ങളും ദൈവദത്തമാണു.അതു തിരിച്ചറിയുന്നവര്‍ക്കു മാത്രമെ സത്യസന്ധമായ തന്റെ കര്‍ത്തവ്യങ്ങളും കര്‍മ്മങ്ങളും ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ കഴിയുകയുള്ളു.
                    നേതൃസ്ഥാനം യോഗ്യതകൊണ്ടു നെടിയെടുത്തതല്ല, ലഭിച്ചതാണു എന്ന തിരിച്ചറിവും താഴ്മയിലേക്കും വിനയത്തിലേക്കും വഴി നടത്തും. നേടിയെടുത്തതാണു എന്ന ചിന്ത അഹന്തയിലേക്കും അവിനയത്തിലേക്കുമാണു കൊണ്ടെത്തിക്കുക. മോശയെ പോലെ താഴ്മയും വിനയവുള്ള ഒരു നേതാവിനെ കണ്ടെത്തുക പ്രയാസമാണു. മോശെയെക്കുറിച്ചു സംഖ്യാഃ 12; 2ല്‍ ഇങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നതുഃ 'മോശെ എന്ന മനുഷ്യനോ ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.'' അതുകൊണ്ടു മോശെയെക്കുറിച്ചു യഹോവ സാക്ഷ്യം പറയുന്നു.സംഖ്യാഃ 12;7 ''എന്റെ ദാസനായ മോശെയോ അങ്ങനെയല്ല, അവന്‍ എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു.'' മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം കഴിച്ചതിനാല്‍ സഹോദരങ്ങളായ അഹറോനും മിര്യാമും മോശെയ്ക്കു വിരോധമായി സംസാരിച്ചു. മോശെ ഒന്നും പ്രതികരിച്ചതായി വി.വേദപുസ്തകം പറയുന്നില്ല. അപ്പോള്‍ മോശെയെക്കുറിച്ചു യഹോവ നല്‍കിയ സാക്ഷ്യമാണു മുകളില്‍ ഉദ്ധരിച്ചതു. മോശെയ്ക്കു വിരോധമായി സംസാരിച്ചതിനാല്‍ മിര്യാം കുഷ്ഠരോഗിയായി തീര്‍ന്നു. മോശെയ്ക്കു അതു ദഃഖമാണു ഉളവാക്കിയതു. മോശെ അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചതായി സംഖ്യാഃ 12; 13 ല്‍ കാണുന്നു. തനിക്കു വിരോധമായി സംസാരിച്ചവരോടു കോപവും വിദ്വേഷവും പകയും പ്രതികാരബുദ്ധിയും വച്ചുപുലര്‍ത്താതെ അവരുടെ നന്മയ്ക്കായി  ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു നേതാവു എങ്ങനെ അംഗീകാര യോഗ്യനല്ലാതാകും. 'സൗമ്യന്‍' എന്നതുകൊണ്ടു ഒന്നിനോടും പ്രതീകരിക്കാത്തവനും കോപിക്കാത്തവനുമാണു എന്നല്ല അര്‍ത്ഥമാക്കുന്നതു. തന്നോടു കാണിക്കുന്ന പ്രതിഷേധത്തിലും എതിര്‍പ്പിലും പ്രവൃത്തികളിലും കോപിക്കാതെയും; അന്യരോടു കാട്ടുന്ന അനീതിയിലും പൊതുപ്രശ്നങ്ങളിലും പ്രതികരിക്കുകയും ചെയ്യുന്നവനാണു സൗമ്യനായ നേതാവു. മാറായിലും സീനിലും രെഫീദിമിലും ജനം പിറുപിറുത്തപ്പോള്‍ അവരുടെ നേ്രെ കോപിക്കാതെ മോശെ തന്റെ മുഖം ദൈവത്തിങ്കലേക്കാണു തിരിച്ചതു.എന്നാല്‍ ദൈവത്തിന്റെ കല്പന ലംഘിച്ചു കാളക്കുട്ടിയെ ഉണ്ടാക്കി നമസ്കരിച്ചപ്പോള്‍ മോശെ കോപിച്ചതായി പുറഃ 32; 19 ല്‍ കാണുന്നു. 'അപ്പോള്‍ മോശെയുടെ കോപം ജ്വലിച്ചു.അവന്‍ പലകകളെ കൈയ്യില്‍ നിന്നെറിഞ്ഞു പര്‍വ്വതത്തിന്റെ അടിവാരത്തില്‍ വച്ചു പൊട്ടിച്ചുകളഞ്ഞു.''
                  മോശെയുടെ ഈ പ്രവൃത്തിയെ പ്രഥമവായനയില്‍ നമുക്കു സാധൂകരിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. കാരണം യിസ്രായേല്‍ ജനം കാളക്കുട്ടിയെ ഉണ്ടാക്കി നമസ്കരിക്കുന്നതു കണ്ടു യഹോവ കോപിച്ചു.''എന്റെ കോപം അവര്‍ക്കു വിരോധമായി ജ്വലിച്ചു. ഞാന്‍ അവരെ ദഹിപ്പിക്കേണ്ടതിനു എന്നെ വിടുക.''(പുറഃ 32;10) എന്നു യഹോവ മോശെയോടൂ പറഞ്ഞപ്പോള്‍ മോശെ 'നിന്റെ ജനത്തിനു വിരോധമായി കോപം ജ്വലിക്കുന്നതു എന്തു?(32;1) എന്നു യഹോവയോടു ചോദിക്കുകയും ജനത്തിനുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്തിട്ടു താഴ്വരയില്‍ എത്തിയ മോശെ ജനത്തോടു കോപിച്ചതു ഉചിതമായില്ല എന്ന തോന്നല്‍ സ്വാഭാവികമാണു. യഹോവ ക്ഷമിച്ചവരോടാണു മോശെ കോപിക്കുന്നതു. മാത്രമല്ല യഹോവ കൊടുത്ത നിയമത്തിന്റെ കല്പലകകള്‍ എറിഞ്ഞുടച്ചതു ദൈവനിഷേധമായി വ്യാഖ്യാനിക്കുകയും ചെയ്യാം. എന്നാല്‍ മോശെയുടെ ഈ രണ്ടു പ്രവൃത്തികളും ദൈവം ഗൗരവതരമായ തെറ്റായി കണ്ടതായി വി.വേദപുസ്തകം പറയുന്നില്ല. മോശെയ്ക്കു കനാനില്‍ പ്രവേശിക്കുവാന്‍ കഴിയാതെ പോയതിനു കാരണമായി ഈ സംഭവത്തെ കാണുന്നുമില്ല.പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ച സംഭവമാണു മോശെയ്ക്കു കനാനില്‍ പ്രവേശിക്കുവാന്‍ കഴിയാതെപോയതിന്റെ കാരണമായി വി.വേദപുസ്തകം ചൂണ്ടിക്കാണിക്കുന്നതു.സംഖ്യാഃ 20;12, സങ്കീഃ106;32.
                       മോശെയുടെ ഈ പ്രവൃത്തികളെ എങ്ങനെ സാധൂകരിക്കുവാന്‍ കഴിയും.ദൈവത്തിന്റെ കോപം ജനത്തിന്റെ മേൽ വരാതിരിക്കുവാനാണു മോശെ ജനത്തോടു കോപിച്ചതും മൂവായിരംപേരെ കൊന്നുകളഞ്ഞതും. ദൈവകോപം ജനത്തെ മുഴുവൻ നശിപ്പിച്ചു കളയുമെന്നു മോശെ ഭയപ്പെട്ടു. താൻ അവരെ ശിക്ഷിച്ചാൽ ദൈവത്തിന്റെ കോപവും വലിയ ശിക്ഷയും ഒഴിവായി കിട്ടുമെന്നു മോശെ വിശവസിച്ചു. ജനത്തോടു കോപിക്കുകയും താൻ കൊടുത്ത കല്പലകകൾ എറിഞ്ഞുടയ്ക്കുകയും ചെയ്ത മോശെയോടു കോപിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ വീണ്ടും കല്പലകകൾ ഉണ്ടാക്കി കൊടുത്തതു വായിക്കുമ്പോൾ ദൈവം മോശെയുടെ ഹൃദയവിചാരങ്ങൾ കുറ്റമറ്റതായിട്ടാണു ദൈവം കണ്ടതെന്നു വ്യക്തമാകുന്നു.മോശെയ്ക്കു തന്റെ ജനത്തോടുള്ള അദമ്യമായ സ്നേഹമാണു ഇതു തെളിയിക്കുന്നതു. അതാണു ഒരു നേതാവിനു ഉണ്ടായിരിക്കേണ്ട വലിയ ഗുണം.
                               ഞാനെന്ന ഭാവം ഒരിക്കലും ഒരു നേതാവനു ഉണ്ടാകുവാൻ പാടില്ല. മറ്റെല്ലാ ശ്രേഷ്ഠഗുണങ്ങളും ഉണ്ടായിരുന്നിട്ടും ഒരുബലഹീന നിമിഷത്തിൽ ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നു എന്നു പറഞ്ഞു പോയതിനാലാണു മോശെയ്ക്കും അഹറോനും വാഗ്ദത്ത നാടായ കനിൽ പ്രവേശിക്കുവാൻ കഴിയാതെ പോയതു. ദൈവത്തിനും മോശെയ്ക്കും എതിരായി പിറുപിറുക്കുകയു കാളക്കുട്ടയെ ഉണ്ടാക്കി നമസ്കരിക്കുകയും ചെയ്ത യിസ്രായേൽജനതയ്ക്കു നൽകിയ അതേ ശിക്ഷ, മിസ്രയീമിൽ നിന്നു പുറപ്പെട്ട പുരുഷന്മാരിൽ യോശുവയും കാലേബും ഒഴിച്ചു  ആരും കനാനിൽ പ്രവേശിച്ചില്ല, ഒറ്റതെറ്റു മാത്രം ചെയ്ത മോശെയ്ക്കും അഹറോനും നൽകിയെന്നതു നേതൃ സ്ഥാനത്തു ഇരിക്കുന്നവർക്കു ഉണ്ടാകുന്ന തെറ്റുകൾ എത്രമാത്രം ഗൗരവതരമാണെന്നു വ്യക്തമാക്കുന്നു. നേതൃസ്ഥാനം വഹിക്കുന്നവർ എത്രമാത്രം ശ്രദ്ധാപൂർവ്വം ജീവിക്കണമെന്നും ഇതു ചൂണ്ടിക്കാണിക്കുന്നു. ആശാൻ അക്ഷരം ഒന്നു പിഴച്ചാൽ അമ്പത്തെട്ടു പിഴക്കും ശിഷ്യനു എന്ന പഴമൊഴി മുന്നിൽ നിന്നു നയിക്കുന്നവർ വരുത്തി വയ്ക്കുന്ന വിനകൾ സൂചിപ്പിക്കുന്നു. ഞാനാണു അതു ചെയ്തതു, ഞാൻ മുഖാന്തിരമാണു ഈ നന്മയുണ്ടായതു എന്നിങ്ങനെയുള്ള നേതൃസ്ഥാനികളുടെ ഈ വിധ ചിന്തകൾ  അവർക്കു മാത്രമല്ല അവർ പ്രതിനിധീകരിക്കുന്ന കുടുംബത്തിനും സമൂഹത്തിനും സ്വസ്തതയും സമാധാനവും നഷ്ടപ്പെടുത്തുകയും ചെയ്യും.
                             ജനം തന്നെ ഒരു നേതാവായി അംഗീകരിക്കുന്നുവെന്നു കാണുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന ഒന്നാണു അഹന്ത. മോശെയുടെ ഈ ഭാവമാറ്റത്തിൽ ജനത്തിനു ഒരു വിയ പങ്കുണ്ടു ഈ സംഭവം വ്യക്തമാക്കുന്നു. ജനത്തിന്റെ മുറവിളിയും പരാതിയും സൗമ്യനായ മോശെയേപ്പോലും പ്രകോപിച്ചതാണു ഇങ്ങനെ പറയുവാൻ ഇടയാക്കിയതു. എങ്കിലും ആത്മിയന്ത്രണം വിട്ടുകളയാതെ സൂക്ഷിക്കേണ്ടതു നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണു. ഈ ബഹീനത ഒഴിച്ചാൽ, മോശെയെ എപ്പോഴും വ്യത്യസ്ഥനായി നിർത്തുന്ന ഒരുപ്രത്യേകത മരഭൂപ്രയാണത്തിൽ  ഉടനീളം നമുക്കുദർശിക്കുവാൻ കഴിയും. ചെങ്കടൽ വിഭാഗിക്കുകയും മാറായിലെ വെള്ളം മധുരതരമാക്കിത്തീർക്കുകയും മന്നായും കാടപ്പക്ഷിയും സുലഭമായി ലഭിക്കുകയും ചെയ്തപ്പോൾ ജനം മോശെയെ ആരാധനാ മനോഭവത്തോടെയാണു കണ്ടതു. സീനായ് പർവ്വതത്തലേക്കുകയറിപ്പോയ മോശെ നാല്പതു ദിവസമായിട്ടും ഇറങ്ങിവരാതിരുന്നപ്പോഴുണ്ടായ നിരാശയാണു കാളക്കുട്ടിയെ ഉണ്ടാക്കുവാൻ ജനത്തെ പ്രേരിപ്പിച്ചതു. മോശെയ്ക്കു ജനം അവരുടെ ഹൃദയത്തിൽ നല്കിയിരന്ന സ്ഥാനമഹിമയാണു ഇതു വ്യക്തമാക്കുന്നതു. മശിഹാതമ്പരാൻ ജീവന്റെ അപ്പത്തെ കുറിച്ചു പറഞ്ഞപ്പോൾ നമ്മുടെ പിതാക്കന്മാർ മന്നാ തിന്നു. അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ വി.യോഹഃ 6.31 . എന്നു യഹൂദന്മാർ കർത്താവിനോടുപറയുന്നു. കർത്താവു അവരോടു സ്വർഗ്ഗത്തിൽ നന്നുള്ള അപ്പം നിങ്ങൾക്കു തന്നതു മോശെയല്ല എന്നു മറുപടി പറയുമ്പോൾ  അതൊക്കെ നൽകിയതു മോശെയാണെന്നു കാലാകാലങ്ങളായി അവർ ധരിച്ചരുന്നു   എന്നും മോശെയ്ക്കു യഹദന്മാരുടെ മനസ്സിൽ എന്തു സ്ഥാനമാണു കല്പിച്ചിരുന്നതു എന്നും വ്യക്തമാകുന്നു. മോശെയ്ക്കു വേണമെങ്കിൽ ഒരു കുട്ടി ദൈവമായി ജനത്തിന്റെ മുമ്പിൽ സ്വയം പ്രതിഷ്ഠിക്കാമായിരുന്നു. ജനത്തിന്റെ മനോഭാവത്തെ സ്വന്ത താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ മോശെയ്ക്കു അറിയില്ലായിരുന്നു.ആധുനിക കാലത്തു ആള്‍ദൈവങ്ങളായി സ്വയം അവരോധിച്ചു ജനത്തെ കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ആദ്ധ്യത്മിക നേതാക്കന്മാര്‍ മോശെയെ കണ്ടു പഠിക്കേണ്ടതാണു.
                         ഒരു നേതാവു ജനത്തിനു വേണ്ടി തന്നെത്തന്നെ ത്യജിക്കുവാനും വെറുമയാക്കുവാനും ശ്രമിക്കുമ്പോഴാണു അദ്ദേഹത്തിന്റെ സ്ഥാനം വിലമതിക്കപ്പെടുന്നതു. അങ്ങനെയുള്ള ഒരു നേതാവിനു മാത്രമെ ജനത്തെ നേടിയെടുക്കുവാനും നേരായ പാതയില്‍ നയിക്കുവാനും കഴിയുകയുള്ളു. സ്വയത്യാഗമാണു ഒരു നേതാവിനു ഉണ്ടായിരിക്കേണ്ട ശ്രേഷ്ഠമായ ഗുണം. മശിഹാതമ്പുരാന്‍ പോലും സര്‍വ്വ ലോകത്തേയും നേടുവാനായി സ്വര്‍ഗ്ഗത്തിലെ മഹിമ വെടിയുകയും ഒരു തച്ചന്റെ ഗൃഹത്തില്‍ പിറന്നു, കാല്‍വറികുരിശില്‍ സ്വയം യാഗമായി അര്‍പ്പിക്കുകയാണല്ലോ ചെയ്തതു.ജനം ചെയ്ത വലിയ അപരാധത്തിനു മോചനം യാചിക്കുന്ന മോശെ ദൈവത്തോടു അപേക്ഷിക്കുന്നതു ശ്രവിക്കുകഃ എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ. അല്ലെങ്കില്‍ നിന്റെ പുസ്തകത്തില്‍ നിന്നു എന്റെ പേര്‍ മായിച്ചു കളയേണമേ.
                 ജനം ചെയ്ത തെറ്റു വലയതും അക്ഷന്തവ്യവുമാണു. യഹോവ മോശെയോടു അരുളിച്ചെയ്ത കല്പനകളും ന്യായപ്രമാണങ്ങളും സീനായിപര്‍വ്വതത്തിന്റെ അടിവാരത്തില്‍ നിന്നു ജനം നേരിട്ടു കേട്ടതാണു.തങ്ങളെ അടിമവീടായ മിസ്രയീമില്‍ നിന്നു വിടുവിച്ചു വഴിനടത്തി കാത്തുപരിപാലിക്കുന്ന യഹോവ നല്‍കിയ കല്പനകളും ന്യായപ്രമാണങ്ങളും ആജീവനാന്തം പാലിക്കുവാന്‍ അവര്‍ കടപ്പെട്ടവരാണു.ഒരു ജനതയുടെ കെട്ടുറപ്പിനും സുസ്ഥിരതയ്ക്കും സൗഭാഗ്യത്തിനും സമാധാനത്തിനും കല്പനകളും ന്യായപ്രമാണങ്ങളും അനിവാര്യമാണു. ഏതു ജനതയുടെയും വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ഇതു അനുപേക്ഷണീയവുമാണു. പ്രത്യേകിച്ചും ദൈവത്തിന്റെ ജനമായ യിസ്രായേലിനു കെട്ടുറപ്പുള്ള ഒരു ജനസമൂഹമായി വാര്‍ത്തെടുക്കുകയായിരുന്നു ഈ കല്പനകളുടെ പരമമായ ലക്ഷ്യം. കല്പനകളും ന്യായപ്രമാണങ്ങളും ഗൗരവമായ പഠനത്തിനു വിഷയമാക്കേണ്ട ഒന്നാണു. ഒരുകാര്യം മാത്രം സൂചിപ്പിച്ചു കടന്നുപോകുന്നു. കല്പനകള്‍ ദൈവത്തോടും മനുഷ്യരോടുമുള്ള മനുഷ്യന്റെ എങ്ങനെയുള്ളതായിരിക്കണം എന്നും എങ്ങനെയാകരുതു എന്നും പഠിപ്പിക്കുന്നു.പത്തു കല്പനകളില്‍ നാലെണ്ണം ദൈവത്തോടും ആറെണ്ണം മനുഷ്യരോടുമുള്ള ബന്ധത്തെ കുറിച്ചുള്ളവയാണു. അവയാകട്ടെ ചെയ്യണമെന്നും ചെയ്യരുതു എന്നും പറയുന്നവയുമാണു. ദൈവത്തോടുള്ള ബന്ധത്തില്‍ രണ്ടും തുല്യമായരിക്കുമ്പോള്‍ മനുഷ്യരോടുള്ള ബന്ധത്തില്‍  ആറില്‍ അഞ്ചും അരുതെന്നു പറയുന്നവയാണു.
                        സുസ്ഥിരമായ ഒരു ദൈവജനമായി നിലനില്ക്കുമ്പോള്‍ പ്രധാനമായി പാലിക്കേണ്ടതു രണ്ടു കല്പനകളാണു. അതില്‍ രണ്ടാമത്തെ കല്പനയാണു യിസ്രായേല്‍ ജനം ലംഘിച്ചതു. അതാകട്ടെ അവരെ ദൈവജനം എന്ന സ്ഥാനത്തു നിന്നു അന്യമാക്കുന്നതുമാണു. കല്പന ലഭിച്ചു നാല്പതുദിവസം ആകുന്നതിനു മുമ്പു അവര്‍ അതു ലംഘിച്ചു. അത്യധികം ശിക്ഷാര്‍ഹമായ തെററാണു അതു. നിയമം രക്ഷിക്കുവാനുള്ളതാണെങ്കിലും ലംഘിച്ചാല്‍ ശിക്ഷ അനിവാര്യമാണു. മോശെ ജനത്തിന്റെ തെറ്റു അതിന്റെ പൂര്‍ണ്ണഗൗരവത്തോടെ കണ്ടു. മോശെ കോപിച്ചു. കാളക്കുട്ടിയെ തീയിലിട്ടുചുട്ടു അരച്ചു പൊടിയാക്കി വെള്ളത്തില്‍ വിതറി യിസ്രായേല്‍ മക്കളെ കുടിപ്പിച്ചു. മൂവായിരം പേര്‍ കൊല്ലപ്പെട്ടു. പിറ്റേന്നു മോശെ ''നിങ്ങള്‍ ഒരു മഹാപാപം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ യഹോവയുടെ അടുക്കല്‍ കയറിച്ചെല്ലും.നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തം ചെയ്യുവാന്‍ എനിക്കു ഇടയാകും എന്നു പറഞ്ഞു. പിന്നീടു യഹോവയുടെ അടുക്കല്‍ കയറിച്ചെന്നു ജനത്തിനു വേണ്ടി പക്ഷവാദം കഴിക്കുന്നു. ജനത്തിന്റെ വിടുതലിനു വേണ്ടി തന്റെ എല്ലാ സൗഭാഗ്യങ്ങളും പരിത്യജിക്കുവാന്‍  തയ്യാറാകുന്ന മോശെയെയാണു പുറഃ 32;32ല്‍ നാം കാണുന്നതു.ജനത്തിനു ലഭിക്കാത്ത ഭാഗ്യം തനിക്കും വേണ്ടായെന്നു ആത്മാര്‍ത്ഥമായി പറയുന്ന ഒരു നേതാവായി മോശെ ഇവിടെ വിളങ്ങി ശോഭിക്കുന്നു. അതാണു ശരിയായ നേതൃത്വം. ഭൂരിപക്ഷം ജനവും അരാജകത്വത്തിലും അരിഷ്ടതയിലും ദുഃഖത്തിലും ദാരിദ്ര്യത്തിലും കഴിയുമ്പോള്‍ രാജകീയപ്രൗഡിയോടെ ജീവിക്കുന്ന ജനനേതാക്കന്മാരുടെ കാലത്താണു നാം ജീവിക്കുന്നതു. മോശെയെപോലെ ജനത്തിനു വേണ്ടി സ്വയപരിത്യാഗത്തിനു നേതൃത്വം തയ്യാറാകുമ്പോള്‍ മാത്രമേ സുസ്ഥിരമായ ഒരു സമൂഹമായി, ഒരു സമുദായമായി, ഒരു രാഷ്ട്രമായി സമാധാനത്തോടെ ഈ ഭൂമിയില്‍ മനുഷ്യനു ജീവിക്കുവാന്‍ കഴിയുകയുള്ളു എന്നു മോശെയിലൂടെ ദൈവം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.




         


Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30