വചനപരിച്ഛേദം - 34.

34. വിശുദ്ധീകരണം അത്ഭുതങ്ങള്‍ക്കു വഴി തുറക്കുന്നു.

 യോശുഃ 3; 4,5.' അങ്ങനെ നിങ്ങള്‍ പോകേണ്ടുന്ന വഴി നിങ്ങള്‍ അറിയും. ഈ വഴിക്കു നിങ്ങള്‍ മുമ്പെ പോയിട്ടില്ലല്ലോ. പിന്നെ യോശുവ ജനത്തോടുഃ നിങ്ങളെ തന്നെ ശുദ്ധീകരിപ്പിന്‍ , നാളെ യഹോവ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും.'

                        യഹോവയായ ദൈവത്താല്‍ നിയോഗിതനായ മോശെ യിസ്രായേല്‍ ജനത്തെ മിസ്രയീമിന്റെ അടിമത്തത്തില്‍ മോചിപ്പിച്ചു വാഗ്ദത്ത നാടായ കനാനിലേക്കു വഴി നടത്തി. മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഉണ്ടായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ദൈവാശ്രയത്തോടെ അതിജീവിച്ചു ഈ വലിയ ജനക്കൂട്ടത്തെ ഏതാണ്ടു നാല്പതു സംവത്സരം സൗമ്യനായ മോശെ നയിച്ചു. ''യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല''.( ആവഃ 34;12). എന്നാണു മോശെയെക്കുറിച്ചു വി.വേദപുസ്തകം സാക്ഷ്യപ്പെടുത്തിയിരിക്കുന്നതു. എങ്കിലും വാഗ്ദത്ത നാടായ കനാന്‍ അകലെ നിന്നു കാണുവാന്‍ അല്ലാതെ പ്രവേശിക്കുവാനുള്ള ഭാഗ്യം മോശെയ്ക്കു ലഭിച്ചില്ല. പ്രയാണം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്നവരില്‍ യോശുവയും കാലേബുമൊഴിച്ചു മറ്റാര്‍ക്കും ആ ഭാഗ്യം ലഭിച്ചില്ല. യിസ്രായേലിന്റെ നേതൃസ്ഥാനം മോശെയ്ക്കു ശേഷം യോശുവായ്ക്കാണു ലഭിച്ചതു. മരുഭൂപ്രയാണത്തിന്റെ അവസാന കാലഘട്ടത്തില്‍ ദൈവനിശ്ചയപ്രകാരം ജനത്തിന്റെ നേതൃസ്ഥാനം യോശുവായ്ക്കു നല്‍കിയതിനുശേഷം മോശെ ദൈവസന്നിധിയിലേക്കു ചേര്‍ക്കപ്പെട്ടു. നൂന്റെ മകനായ യോശുവായെ കൈവച്ചു അനുഗഹിച്ചതുകൊണ്ടു അവന്‍ ജ്ഞാനസമ്പൂര്‍ണ്ണനായി തീര്‍ന്നു. യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍ മക്കള്‍ അവനെ അനുസരിച്ചു എന്നു ആവഃ 34;9ല്‍ കാണുന്നു. ഇവിടെ ഒരുകാര്യം നാം അറിയേണ്ടതുണ്ടു. മോശെയെ ദൈവം നേരിട്ടു വിളിച്ചു നിയോഗിക്കുകയായിരുന്നു. എന്നാല്‍ പിന്നീടു പിന്‍ഗാമികളെ മുന്‍ഗാമികള്‍ കൈവെയ്പു നല്‍കി അധികാരപ്പെടുത്തുകയല്ലാതെ സ്വയം ഏറ്റെടുക്കുകയോ ദൈവം നേരിട്ടു നിയോഗിക്കുകയോ ചെയ്തിട്ടില്ല. യോശുവായുടെ നേതൃത്തില്‍ ജനത്തിനു വിശ്വസമുണ്ടങ്കിലും സുദീര്‍ഘകാലം തങ്ങളെ ഭാഗ്യകരമായി നയിച്ച മോശെയുടെ വേര്‍പാടു അവരില്‍ ചിന്താകുലം സൃഷ്ടിക്കുവാന്‍ സാദ്ധ്യതയുണ്ടു. മിസ്രയീമിലെ അടിമത്തത്തില്‍ നിന്നുള്ള മോചനവും ആദ്യകാലത്തു നേരിടേണ്ടി വന്ന പ്രശ്നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഉള്ള വിടുതലുമെല്ലാം ഇപ്പോഴുള്ളവര്‍ക്കു കേട്ടുകേഴ്വി മാത്രമാണു. എങ്കിലും പിതാക്കന്മാരെ വഴിനടത്തിയ ദൈവത്തിന്റെ കൃപയിലും കരുണയിലും കരുതലിലും അവര്‍ക്കു വിശ്വാസമുണ്ടു.
                        എന്നാല്‍ ഇപ്പോള്‍ അവര്‍ യോര്‍ദ്ദാന്‍നദിക്കരയില്‍ എത്തിയിരിക്കുന്നു.അതിന്റെ മറുകരയിൽ എത്തിയെങ്കിൽ മാത്രമേ വാഗ്ദത്തനാടയ കനാനിലേക്കു പ്രവേശിക്കുവാൻ കഴിയുകയുളളു. യോശുവയുടെ നേതൃത്തിൽ പ്രയാണംതുടരുന്ന യിസ്രായേൽ ജനം നേരിടുന്ന ആദ്യ പ്രതിസന്ധിയാണു യോർദാൻ നദി. ഇപ്പോൾ തങ്ങൾ നേരിടുന്നതു മരുഭൂപ്രയാണത്തിന്റെ പ്രാരംഭഘട്ടത്തിൽ തങ്ങളുടെ പിതാക്കന്മാർ അഭിമുഖീകരിച്ച പ്രതിസന്ധിയോളം വലുതല്ല എന്നു അവർക്കു അറിയാം. ഏതാണ്ടു10മൈൽ വീതിയുള്ളതും ആഴമേറിയതും ഒരിക്കലും തരണം ചെയ്യുവാൻ കഴിയുകയില്ല  എന്നു തോന്നും വിധം ചെങ്കടല്‍ അവരുടെ മുമ്പിൽ കിടന്നിരുന്നു. മാത്രമല്ല പിന്നിലേക്കു നോക്കുമ്പോൾ തങ്ങളെ നശിപ്പിക്കുവാനുള്ള എല്ലാ സന്നാഹങ്ങളോടും കൂടെ ഓടിയടുക്കുന്ന ഫറവോനുംസൈന്യവും അവരെ ഭയപ്പെടുത്തുകയും തളർത്തി കളകയും ചെയ്തിരുന്നു. എന്നാൽ യോർദ്ദാൻ അതുപോലെ തരണം ചെയ്യുവാൻ സാദ്ധ്യമല്ലാത്ത വിധം അത്യധികം വീതിയും ആഴവുമുള്ളതല്ല. കൊയ്ത്തുകാലത്തു അതു കരകവിഞ്ഞു ഒഴുകും. അപ്പോൾ യരീഹോവിനു സമീപം വരെയുള്ള സ്ഥലങ്ങളെല്ലാം മുങ്ങിപ്പോകും. കിഴക്കു ഭാഗത്തു ഉയർന്ന മോവാബു മലകളാകയാൽ ആ ഭാഗത്തു വലിയ വിഷമതകൾ ഇല്ലെങ്കിലും, സ്ത്രീകളും കുട്ടികളും നാല്ക്കാലികളുമുള്ള യിസ്രായേൽ ജനത്തിനു യോർദ്ദാൻ കടക്കുക ഒരു പ്രതിസന്ധി തന്നെയാണു. അവർ അക്കരെ കടന്നാൽ എത്തുന്നതു ചാവുകടലിൽ നിന്നു നാലോഅഞ്ചോ മൈൽ അകലെയുള്ള  വടക്കു ഭാഗമാണു. യോർദ്ദാന്റെ തൊട്ടു പടിഞ്ഞാറു ഭാഗത്തു ഗിൽഗാലും അവിടെനിന്നു ഏതാണ്ടു മൂന്നു മൈൽ പടിഞ്ഞാറു യരീഹോ പട്ടണവും സ്ഥിതിചെയ്യുന്നു. കൊയ്ത്തു കാലത്താണു അവർ യോർദ്ദാൻ കരയിൽ എത്തിയതു എന്നു യോശുഃ 3. 15 ൽരേഖപ്പെടുത്തിയിരിക്കുന്നു. ചെങ്കടൽ തീരത്തു നിന്നപ്പോൾ ഉണ്ടായിരുന്നതുപോലെ ഭീതിദമായി ഒന്നും പിന്നിലില്ലെങ്കിലും മുന്നോട്ടു നോക്കുമ്പോൾ കരകവിഞ്ഞൊഴുകുന്ന നദിമാത്രമല്ല പിന്നീടുള്ള വഴികളും അവർക്കു അപരിചിതങ്ങളാണല്ലോ. അവിടെ എന്തൊക്കെയാകും അഭിമുഖീകരിക്കേണ്ടി വരിക എന്നതും അജ്ഞാതമാണു.മോശെകൂടെയില്ലാതാനും യോശുവായിലൂടെ ഇതെല്ലാംസാദ്ധ്യമാകുമോ, അതും അറിയില്ല. അതിനാൽ  ഇതു യോശുവായുടെ നേതൃസ്ഥാനത്തിന്റെ മാറ്റുരയ്ക്കുന്ന നിർണ്ണായക നിമിഷവുമായി മാറി. വലിയ പ്രശ്നം കൂടാതെ യോർദ്ദാൻ കടന്നു കിട്ടിയാൽ യോശുവായുടെ ആത്മധൈര്യത്തോടൊപ്പം ജനത്തിന്റെ ശുഭാപ്തിവിശ്വാസവും വർദ്ധിക്കും. യോശുവായുടെ നേതൃസ്ഥാനത്തെ ജനം സർവ്വാത്മനാ സ്വീകരിക്കുകയുംചെയ്യും. യോശുവായെസംബന്ധിച്ചും ജനത്തെസംബന്ധിച്ചും വളരെ നിർണ്ണായകമായ ഒന്നാണു ഈ യോർദ്ദാൻ നദി എന്നാണു ഇതു വളിവാക്കന്നതു.
                           ഈ വലിയ പ്രതിസന്ധിയിലും മോശെയ്ക്കു ലഭിച്ചതു പോലെ യോശുവായ്ക്കും കരണീയമെന്തെന്നു യഹോവ വെളിപ്പെടുത്തിക്കൊടുക്കുന്നു. 'ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക, ഞാന്‍ നിന്നോടു കൂടെയുണ്ടു.'' എന്നു ആവര്‍ത്തിച്ചു അരുളിച്ചെയ്ത യഹോവ വഴികാണിച്ചു തരുമെന്നു യോശുവായ്ക്കു. യോര്‍ദ്ദാന്റെ കരയില്‍ അവര്‍ മൂന്നു ദിവസം പാര്‍ത്തു. അതിനുശേഷം പ്രമാണികള്‍ പാളയത്തില്‍ കൂടെ നടന്നു ജനത്തോടു കല്പിച്ചു. നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപ്പെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ സ്ഥലംവിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ പോകണം. എന്നാല്‍ നിങ്ങള്‍ക്കും അതിനും ഇടയില്‍ 200 മുഴം അകലം ഉണ്ടായിരിക്കണം. അതിനോടു അടുക്കരുതു. അങ്ങനെ നിങ്ങള്‍ പോകേണ്ടുന്ന വഴി നിങ്ങള്‍ അറിയും. ഈ വഴിക്കു നിങ്ങള്‍ മുമ്പെ പോയിട്ടില്ലല്ലോ. പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീന്‍ . ,യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും.
                         യോര്‍ദ്ദാന്റെ കരയില്‍ നില്ക്കുന്ന ജനത്തിന്റെ മുമ്പില്‍ രണ്ടുമൂന്നു വലിയ പ്രശ്നങ്ങളാണു ഉള്ളതു. യോര്‍ദ്ദാന്‍ എങ്ങനെ കടക്കും? പോകേണ്ടുന്ന വഴി എങ്ങനെ അറിയും? വരാനിരിക്കുന്ന പ്രശ്നങ്ങള്‍ എങ്ങനെ തരണം ചെയ്യും? ഒന്നാമത്തേതു വര്‍ത്തമാനകാല പ്രശ്നമാണെങ്കില്‍ മറ്റുള്ളവ ഭാവിയില്‍ സംഭവിക്കാവുന്നവയാണു. നാം പലപ്പോഴും ആകുലചിത്തരാകുന്നതു ഭാവിയെ കുറിച്ചു ചിന്തിച്ചാണു. അവര്‍ അപ്പോള്‍ നേരിടുന്നതും സംഭവിക്കുവാന്‍ പോകുന്നതുമായ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള മറുപടിയാണു ദൈവം യോശുവയിലൂടെ നല്‍കുന്നതു. അതാകട്ടെ യിസ്രായേല്‍ ജനത്തിനു മുഴുവന്‍ നല്‍കുന്ന സന്ദേശവുമാണു. ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കുവാന്‍ ഉള്ള, യഹോവ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാം. അതു നമ്മുടെ അനുദിന ജീവിതത്തില്‍ ഫലപ്രദമാക്കുവാന്‍ കഴിയും എന്നു കൂടെ ചിന്തിക്കേണ്ടതാണു.
                       ' ഈ വഴിക്കു നിങ്ങള്‍ മുമ്പെ പോയിട്ടില്ലല്ലോ' എന്നു യഹോവ അരുളിച്ചെയ്യുന്നു. മനുഷ്യജീവിതത്തിലെ  നിഷേധിക്കുവാന്‍ കഴിയാത്ത ഒരു സത്യമാണിതു. ഭൂതകാലങ്ങള്‍ നമുക്കു തിരിച്ചു കിട്ടാത്തതാണു. ഭാവി നമുക്കു അജ്ഞാതവുമാണു. പിന്നിട്ട ജീവിതപാതകളില്‍ കൂടെയുള്ള യാത്ര അസാദ്ധ്യമാണു. നമ്മുടെ മുമ്പില്‍ എപ്പോഴും പുതിയ പാതകളാണു തെളിയുക. അതുകൊണ്ടു ഓരോ ചുവടുവയ്പും ശ്രദ്ധാപൂര്‍വ്വവും ഒരുക്കത്തോടു കൂടിയതുമായിരിക്കണമെന്നു ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത പുതിയ വഴികളിലേക്കാണു യോര്‍ദ്ദാന്‍ കടന്നാല്‍ അവര്‍ പ്രവേശിക്കുന്നതു. ഇതുവരെ അവര്‍ യാത്ര ചെയ്ത വഴികളും അപരിചിതങ്ങളായിരുന്നു. അവിടെയെല്ലാം യഹോവ അവര്‍ക്കു വഴികാട്ടിയായിരുന്നു. എങ്കിലും പുതിയ പാതകളിലേക്കു പ്രവേശിക്കുമ്പോള്‍ നേരായ പാത ഏതാണെന്ന സന്ദേഹം സ്വാഭാവികമാണു. പ്രതീക്ഷിച്ചതും അപ്രതീക്ഷിതവുമായ അനേകം പ്രശ്നങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ അവര്‍ക്കു നേരിടേണ്ടതായി വന്നിട്ടുണ്ടു. ഇവിടെ യോര്‍ദ്ദാന്റെ കരയില്‍ നില്ക്കുമ്പോള്‍ മുമ്പിലുള്ള വഴികള്‍ അവര്‍ക്കു അജ്ഞാതങ്ങളാണു. കനാനിലേക്കുള്ള പ്രവേശത്തിനു യോര്‍ദ്ദാന്‍ കടന്നു പോകേണ്ടതു അനിവാര്യവുമാണു. സ്വര്‍ഗ്ഗീയ കനാനിലേക്കുള്ള പ്രവേശനത്തിനു യോര്‍ദ്ദാന്‍ കടന്നു പോകുക എന്നതു അനുപേക്ഷണീയമാണെന്നു ഇതു സൂചിപ്പിക്കുന്നു. പരിശുദ്ധ പിതാക്കന്മാര്‍ യോര്‍ദ്ദാന്റെ മറുകരകടക്കല്‍ വി.മാമോദീസായുടെ മുന്‍കുറായായിട്ടാണു കാണുന്നതു. നമ്മുടെ കര്‍ത്താവു യോഹന്നാനില്‍ നിന്നു സ്നാനമേറ്റതും ഈ യോര്‍ദ്ദാനിലായിരുന്നു എന്നതു ഇതിന്റെ അര്‍ത്ഥം കുറെക്കൂടെ വെളിവാക്കുന്നു. വി.മാമോദീസായിലൂടെ ക്രിസ്തീയ ജീവിതത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ സുഖകരമായ ഒരു യാത്രയാണു നമ്മുടെ മുമ്പിലുള്ളതു എന്ന ചിന്ത ശരിയല്ലയെന്നു പില്ക്കാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നു.
              ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ ശരിയായ പാത ഏതാണെന്നു തിരിച്ചറിയുകയാണു ആദ്യം ആവശ്യമായി വരുന്നതു. അവിടെ വഴി അറിയാവുന്ന ഒരാള്‍ നമ്മെ നയിക്കുവാന്‍ ഉണ്ടാകണം. അല്ലെങ്കില്‍ ശരിയായ ചൂണ്ടു പലകകള്‍ വഴിക്കോണുകളില്‍ കാണണം. ഇതൊക്കെയുണ്ടെങ്കിലും വഴി തെറ്റുവാന്‍ സാദ്ധ്യതയുണ്ടു. അവിടെ ശരിയായ വഴികാട്ടി ദൈവം മാത്രമാണു. അവനില്‍ സങ്കേതപ്പെടുകയും അവനോടു ഉപദേശം ആരായുകയുമാണു കരണീയം. പലപ്പോഴും ദൈവം കാട്ടിത്തരുന്ന പാതകള്‍ ദുര്‍ഘടം നിറഞ്ഞതായിരിക്കുമെന്നു യിസ്രായേലിന്റെ ഇതുവരെയുള്ള യാത്ര വെളിവാക്കുന്നു. എന്നാല്‍ അവിടെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും നേരായ പാതയിലേക്കുള്ള ചൂണ്ടു പലകകളുമാണെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലും ശരിയായ പാത തെരഞ്ഞെടുക്കുക അല്പം ദുഷ്ക്കരമാണു. അനേകം പാതകള്‍ ആധുനിക മനുഷ്യന്റെ മുമ്പില്‍ നീണ്ടുനിവര്‍ന്നു കിടപ്പുണ്ടു. പലതും പ്രലോഭിപ്പിക്കുന്നതും നേരായ പാതയാണു എന്നു തെറ്റിദ്ധരിപ്പിക്കുന്നതുമാണു. അതാകട്ടെ, മതപരവും, സാംസ്ക്കാരികവും, ധാര്‍മഃമികവും, സാമുദായികവും, രാഷ്ട്രീയവുമായ സമസ്ത മേഖലകളിലും ഒരുപോലെ വ്യാപിച്ചു കിടക്കുന്നു. ഇവിടെ ശരിയായ പാത കണ്ടെത്താനുള്ള മാര്‍ഗ്ഗം വി.വേദപുസ്തകം ചൂണ്ടിക്കാണിച്ചു തരുന്നു. യിസ്രായേല്‍ ജനത്തെ സംബന്ധിച്ചു യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ കാലടികള്‍ പിന്തുടരുക മാത്രമായിരുന്നു ഏകമാര്‍ഗ്ഗം. 'അങ്ങനെ നിങ്ങള്‍ പോകേണ്ടുന്ന വഴി അറിയും' എന്നാണു യഹോവ അരുളിച്ചെയ്തതു. നിയമപെട്ടകം യഹോവയുടെ അദൃശ്യസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. മന്നായും നിയമപലകകളും അതിലാണല്ലോ സൂക്ഷിച്ചിരിക്കുന്നതു. ശരിയായ പാത ഗ്രഹിക്കുന്നതിനു മൂന്നു കാര്യങ്ങള്‍ ആവശ്യമാണെന്നു ഇതു വ്യക്തമാക്കുന്നു. ഒന്നു നിരന്തരമായ ദൈവികസംസര്‍ഗ്ഗം. ആരാധന, പ്രാര്‍ത്ഥന, കൂദാശാസംബന്ധം, മറ്റു ആത്മീയചര്യകള്‍ എന്നിവ വഴികാട്ടിത്തരുന്ന മാര്‍ഗ്ഗങ്ങളാണു. രണ്ടാമത്തേതു ദൈവികകല്പനകള്‍ പാലിക്കുക എന്നതാണു. മൂന്നാമതു പൂര്‍വ്വികര്‍ കാട്ടിത്തന്ന മാര്‍ഗ്ഗങ്ങളില്‍ കൂടി സഞ്ചരിക്കുക.
                    നിയമപെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരെ പിന്തുടരണമെന്നു പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ആവശ്യകതയാണു ഒന്നാമത്തെ കാര്യം. അതില്‍ പുരോഹിതന്മാര്‍ക്കുള്ള സ്ഥാനമാണു രണ്ടമത്തേതു. പുരോഹിതന്മാര്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ പാലം പണിയുന്നവനാണെന്നു പറയാറുണ്ടു. പുരോഹിതന്‍ എന്ന വാക്കുകൊണ്ടു അര്‍ത്ഥമാക്കുന്നതു മുന്നില്‍ നിന്നു നയിക്കേണ്ടവന്‍ എന്നണു. അവര്‍ അനുഷ്ടിക്കുന്ന ദൈവിക കര്‍മ്മങ്ങളിലൂടെയാണു ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും മനുഷ്യരിലേക്കു ഒഴുകിയിറങ്ങുന്നതു. യഥാര്‍ത്ഥമായ ദൈവികാരാധനയിലൂടെ മാത്രമേ ശരിയായ പാത കണ്ടെത്തുവാന്‍ കഴിയുകയുള്ളു. ആരാധന,പ്രാര്‍ത്ഥന, കൂദാശാനുഭവങ്ങള്‍ തുടങ്ങിയ ആത്മീയചര്യകള്‍ മുടക്കം കൂടാതെ ആചരിക്കുന്നവര്‍ക്കു മാത്രമേ സത്യപാത വ്ളിവാകുകയുള്ളു. അനുദിനം അനുനിമിഷം നാമും സഞ്ചരിക്കുന്നതു പരിചയിച്ചിട്ടില്ലാത്തതും പോയിട്ടില്ലാത്തതുമായ വഴികളിലൂടെ ആകയാല്‍ ശരിയായ പാതയിലുടെയുള്ള സഞ്ചാരത്തിനു ദൈവികസംസര്‍ഗ്ഗം അനിവാര്യമാണെന്ന സത്യം ഇവിടെ വെളിവാകുന്നു. പുരോഹിതന്മാര്‍ക്കുള്ള സ്ഥാനത്തോടൊപ്പം അവരുടെ ഉത്തരവാദിത്തവും ഇതു ചൂണ്ടിക്കാണിക്കുന്നു.
                   പോകേണ്ടുന്ന വഴി തിരിച്ചറിഞ്ഞതു കൊണ്ടു മാത്രം ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ കഴിയുകയില്ല. അതിനു മാര്‍ഗ്ഗങ്ങളിലുടെ തടസ്സങ്ങള്‍ മാറിക്കിട്ടുകയും വേണം. അതിനു ദൈവം ഇടപെടണം. ദൈവം തക്കസമയത്തു ഇടപെട്ടു പ്രശ്നങ്ങള്‍ പരിഹരിച്ചു പാത സുഗമമാകുവാന്‍ ഒരു കാര്യം കൂടെ ചെയ്തെ മതിയാകൂ. അതാണു യോശുവയിലൂടെ യഹോവ അരുളിച്ചെയ്തതു;  തങ്ങളെത്തന്നെ ശുദ്ധീകരിക്കണം. യോശുവയിലൂടെ കേട്ട ദൈവവചനം അവര്‍ അനുസരിച്ചു. യഹോവ തെളിച്ച വഴിയിലൂടെ യോര്‍ദ്ദാന്‍ കടക്കാന്‍ ഒരുങ്ങിയ ജനം കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി. വന്നുപോയ വീഴ്ചകളെ കണ്ടു. ദൈവം അവരുടെ മുമ്പില്‍ അതിശയം പ്രവര്‍ത്തിച്ചു. യഹോവയായ ദൈവം തന്റെ ജനത്തെക്കുറിച്ചു ആഗ്രഹിക്കുന്നതും വിശുദ്ധിയില്‍ വളരണമെന്നാണു.ലേവ്യഃ 19;2.' നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും വിശുദ്ധരായിരിപ്പീന്‍.' എന്നാണു യഹോവ അരുളിച്ചെയ്തിരിക്കുന്നതു. ഇറച്ചിക്കു വേണ്ടി മുറവിളി കൂട്ടിയ ജനത്തോടു മോശെ മുഖാന്തിരം ആവശ്യപ്പെട്ടതു, സംഖ്യാഃ 11;8 ല്‍ ഇങ്ങനെയാണു കാണുന്നതു. 'നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീന്‍.'
                     യഹോവയുടെ വചനം സ്വീകരിച്ച ജനത്തിന്റെ മുമ്പില്‍ യഹോവ ആദ്യത്തെ അതിശയം പ്രവര്‍ത്തിച്ചു. യഹോവയുടെ പെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരുടെ കാലുകള്‍ യോര്‍ദ്ദാനിലെ ജലത്തെ സ്പര്‍ശിച്ചപ്പോള്‍ കരകവിഞ്ഞു ഒഴുകിക്കോണ്ടിരുന്ന ജലം ഒരു ചിറപോലെ നിന്നു.യോശുഃ 3;16 ല്‍ ആ സംഭവം ഇങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നതു. ''വെള്ളത്തിന്റെ ഒഴുക്കു നിന്നപ്പോള്‍ സാരെഥാനു സമീപത്തുള്ള ആദാം പട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; ആരാബിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകി വെള്ളം വാര്‍ന്നു പോയി.'' യിസ്രായേല്‍ ജനമെല്ലാം ഉണങ്ങിയ നിലത്തു കൂടെ മറുകര കടന്നു കഴിഞ്ഞപ്പോള്‍ പുരോഹിതന്മാരും കരയ്ക്കു കയറി. നദി സാധാരണ ഗതിയില്‍ ഒഴുകിത്തുടങ്ങി. യോശുവായുടെ നിര്‍ദ്ദേശപ്രകാരം ഗോത്രസംഖ്യയ്ക്കു ഒത്തവണ്ണം യോര്‍ദ്ദാന്റെ നടുവില്‍ നിന്നു പന്ത്രണ്ടു കല്ലുകളെടുത്തു അവര്‍ രാത്രയില്‍ പാര്‍ത്ത സ്ഥലത്തു സ്ഥാപിച്ചു. തങ്ങളുടെ പിതാക്കന്മാരോടു ദൈവം കാണിച്ച കരുണയുടെ ജ്ഞാപകമായി അതു ഗില്‍ഗാലിലാണു സ്ഥാപിച്ചതു. യോര്‍ദ്ദാന്‍ കടക്കുക എന്ന പ്രതിസന്ധി അങ്ങനെ അവര്‍ തരണം ചെയ്തു. അന്നു യഹോവ യോശുവായെ എല്ലാ യിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി. അവര്‍ മോശെയെ ബഹുമാനിച്ചതു പോലെ അവനെയും അവന്റെ അവന്റെ ആയുഷക്കാലമൊക്കെയും ബഹുമാനിച്ചു.യോശുഃ 4;15.
                      യോര്‍ദ്ദാന്‍ കടന്നെങ്കിലും ഈ വഴിക്കു നിങ്ങള്‍ പോയിട്ടില്ല എന്ന സത്യം പിന്നെയും നിലനില്ക്കുന്നു. അവിടെനിന്നു കനാനിലേക്കുള്ള പാതയും അവര്‍ പോയിട്ടില്ലാത്തതും അപരിചിതവുമാണു. ആ വഴികളില്‍ ഒളിച്ചിരിക്കുന്ന പ്രതിസന്ധികള്‍ എന്തെല്ലാമെന്നു പ്രവചിക്കുക സാദ്ധ്യമല്ല. യരിഹോ മതില്‍ അപ്രതിരോദ്ധ്യമായ പ്രതിബന്ധത്തെ കുറിച്ചു ഇപ്പോള്‍ അവര്‍ക്കു അറിയില്ല. പിന്നിട്ട പാതകളില്‍ നേരിടേണ്ടതായി വന്നതിനേക്കാള്‍ ഗൗരവമുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും കനാനിലേക്കുള്ള യാത്രയും പ്രവേശനവും സാദ്ധ്യമാകണമെങ്കില്‍ യഹോവ അതിശയം പ്രവര്‍ത്തിച്ചേ മതിയാകൂ. അതിനു ജനം തങ്ങളെത്തന്നെ ശുദ്ധീകരിച്ചു ദൈവത്തിന്റെ കരങ്ങളില്‍ തങ്ങളെ സമര്‍പ്പിക്കുകയും പ്രതിഷ്ടിക്കുകയും ചെയ്യേണ്ടതാണു.
                     ഗില്‍ഗാലില്‍ വച്ചു അവര്‍ തങ്ങളെ ശുദ്ധീകരിച്ചു പ്രതിഷ്ടിക്കുന്നു. മിസ്രയീമില്‍ നിന്നു പുറപ്പെട്ടു പോന്നവരില്‍ യോശുവയും കാലേബും ഒഴിച്ചു മറ്റാരും പരിച്ഛേദന ഏറ്റിരുന്നില്ല. അതിനാല്‍ യഹോവയുടെ കല്പനപ്രകാരം യോശുവ തീക്കല്ലുകൊണ്ടു എല്ലാ പുരുഷപ്രജകളെയും പരിച്ഛേദന ചെയ്തു. മിസ്രയീമിന്റെ നിന്ദ അവരില്‍ നിന്നു അങ്ങനെ ഉരുട്ടിക്കളഞ്ഞതിനാല്‍ ആ സ്ഥലത്തിനു ഗില്‍ഗാല്‍( ഉരുള്‍) എന്നു പേരുമായി. അങ്ങനെ ശുദ്ധീകരിക്കപ്പെട്ടു വേര്‍തിരിക്കപ്പെട്ടു പ്രതിഷ്ഠിക്കപ്പെട്ട യിസ്രായേല്‍ ജനത്തിന്റെ മുമ്പില്‍  ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതും ഇനിയും കാണാന്‍ കഴിയാത്തതുമായ വലിയ അത്ഭുതം യഹോവ പ്രവര്‍ത്തിച്ചു. യോശുവായുടെ പുസ്തം ആറാമദ്ധ്യായത്തില്‍ ആ സംഭവം വിവരിച്ചിരിക്കുന്നു. മനുഷ്യശക്തിയാല്‍ തകര്‍ക്കാന്‍ കഴിയാത്ത യരീഹോ കോട്ട ശബ്ദത്താല്‍ തകര്‍ന്നു നിലംപരിചായി. ആറു ദിവസം പെട്ടകവും ചുമന്നു കൊണ്ടു ഒരു വട്ടം വീതം പട്ടണത്തെ ചുററി നടന്നശേഷം ഏഴാം ദിവസം ഏഴു പ്രാവശ്യം ചുററിനടക്കുകയും ഏഴാം പ്രാവശ്യം പുരോഹിതന്മാര്‍ കാഹളം ഊതുകയും ജനം ആര്‍പ്പുവിളിക്കുകയും ചെയ്തപ്പോള്‍ യരീഹോ കോട്ട തകര്‍ന്നു വീണു. യിസ്രായേല്‍ ജനം സുഗമമായി കനാനിലേക്കു പ്രവേശിക്കുകയും ചെയ്തു.
              'ഈ വഴിക്കു നിങ്ങള്‍ പോയിട്ടില്ലല്ലോ. നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീന്‍ യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അത്ഭുതം പ്രവര്‍ത്തിക്കും.' എന്ന സന്ദേശം ഓരോ ക്രിസ്ത്യാനിയും അറിഞ്ഞു ആചരിക്കേണ്ടതാണു. ഒരു ദിവസം അവസാനിച്ചു ഒരു പുതിയ ദിവസം പ്രതീക്ഷയോടെ നോക്കിക്കാണുമ്പള്‍ ഈ വാക്യം നമ്മുടെ മനോമുകുരത്തില്‍ അനുദിനം തെളിയേണ്ടതാണു. ഉറങ്ങാന്‍ പോകുന്നതിനു മുമ്പു കഴിഞ്ഞു പോയ നിമിഷങ്ങളിലേക്കു തിരിഞ്ഞു നോക്കി വന്നു പോയ പിഴവുകളെ കണ്ടറിഞ്ഞു സത്യ അനുതാപത്തോടെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുമ്പോള്‍ പുതിയ ദിനത്തില്‍ പോയിട്ടില്ലാത്ത പാതകളില്‍ ദൈവം അതിശയകരമായി നമ്മെ വഴിനടത്തും. ഈ സത്യം തിരിച്ചറിഞ്ഞ പൂര്‍വ്വ പിതാക്കന്മാര്‍ നമസ്കാരങ്ങളില്‍ പ്രത്യേകിച്ചു സന്ധ്യനമസ്കാരത്തില്‍ അനുതാപസങ്കീര്‍ത്തനമായ 51-ാം മസുമൂറ ഉരുവിടുവാന്‍ ഒരുക്കിയിരിക്കുന്നതു. ഒരാഴ്ച അവസാനിക്കുമ്പോഴും, ഒരു മാസം അവസാനിക്കുമ്പോഴും ഈ സമര്‍പ്പണം തുടരേണ്ടതാണു. തദുപരി ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ കുറേക്കൂടെ ഗൗരവത്തോടെ ഈ സന്ദേശം ഉള്‍ക്കൊള്ളുവാന്‍ കഴിയണം. പിന്നിട്ട ഒരു വര്‍ഷത്തിലേക്കു തിരിഞ്ഞുനോക്കി, വാക്കിലും, പ്രവൃത്തിയിലും, ചിന്തയിലും, വിചാരത്തിലും വന്നുപോയ പിഴവുകളെ കണ്ടറിഞ്ഞു സത്യ അനുതാപത്തോടെ വി.കുമ്പസാരം നടത്തി വി.കുര്‍ബ്ബാനാനുഭവത്തോടെ പുതിയ വര്‍ഷത്തിലേക്കു കടക്കുമെങ്കില്‍, പുതിയ വര്‍ഷത്തിലെ പോയിട്ടില്ലാത്ത വഴികളില്‍ യറീഹോ കോട്ടയെക്കാള്‍ വലിയ പ്രതിസന്ധികളുണ്ടായാലും അതിനെയെല്ലാം തകര്‍ത്തു ദൈവം നമുക്കു സുഗമമായ പാത ഒരുക്കി തരുമെന്നു ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധീകരണം മാത്രമാണു അനുഗ്രഹത്തിനും അത്ഭുതത്തിനും വിഴിതുറക്കുന്നതു. ആ  വിശുദ്ധിയിലേക്കു വളരുവാന്‍ നാം ആചരിക്കുവാനായി വി.സഭ ഒരുക്കിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഉപകരിക്കും; ഉപകരിക്കട്ടെ.








Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30