വി.നോമ്പുകാലധ്യാനങ്ങൾ -30

30-അഞ്ചാം ഞായർ-കുകിപ്തോ. -------------------------- കൂനിയായ സ്ത്രീയെ സൗഖ്യമാക്കിയതാണു ഇന്നത്തെ ഏവൻഗേലിയോന്റെ വിഷയം.വി.ലൂക്കോഃ13;10-17ൽ ഈ സംഭവം നാം വായിക്കുന്നു.വി.നോമ്പിലെ മറ്റു ഞായറാഴ്ചകളിലെ വയനകൾ പോലെ ഇവിടെയും മനുഷ്യരെ ദൈവത്തിൽ നിന്നു അകറ്റിക്കളയുന്ന പാപത്തിന്റെ പ്രത്യേകത നമുക്കു ദർശിക്കുവാൻ കഴിയും.പാപത്തിന്റെ ഫലമായി വികലമായിതീർന്ന ദൈവസ്വരൂപത്തിന്റെ ചിത്രം കൂനിയായ സ്ത്രീയിൽ വ്യക്തമായി പ്രകടമാകുന്നുണ്ടു.അവൾക്കു സൗഖ്യം നൽകുന്നതിലൂടെ ദൈവസ്വരൂപവും സാദൃശ്യവും മനുഷ്യനു വീണ്ടും നൽകി അവനെ ദൈവസന്നിധിയിലേക്കു ആനയിക്കുന്ന കർത്താവിന്റെ രക്ഷാപ്രവർത്തനവും ഇതിൽ നാം കാണുന്നു.
                                              കൂനിയായ സ്ത്രീയിൽ പാപത്തിന്റെ സ്വഭാവം എങ്ങനെയാണു കാണാൻ കഴിയുക. കൂനു ഒരു ശാരീരിക വൈകല്യമാണു.എങ്കിലും അതിൽ പാപത്തിന്റെ ഒരു പ്രത്യേകത നിഴലിടുന്നുണ്ടു.പാപത്തെ നാം ലംഘനങ്ങളായിട്ടാണു സാധാരണ കാണുന്നതു.എന്നാൽ ദൈവത്തിൽനിന്നും നമ്മെ അകറ്റുന്നതെല്ലാം പാപത്തിന്റെ പട്ടികയിൽ പെടുന്നുവെന്നതാണു സത്യം.അതു ചിന്തയിലും വികാരവിചാരങ്ങളിലും നോട്ടത്തിലും പ്രവൃത്തികളിലും മാത്രമല്ല അവസ്ഥയിലും ഉണ്ടാകാവുന്നതാണു.പാപം എന്ന മലയാള പദത്തനു ഗ്രീക്കുഭാഷയിൽ Hamartia എന്ന പദമാണു ഉപയോഗിച്ചിരിക്കുന്നതു.ലക്ഷ്യം തെറ്റുക എന്നാണു അതിന്റെ അർത്ഥം.കുന്തം എറിയുമ്പോൾ ഉദ്ദിഷ്ട സ്ഥാനത്തു ചെന്നു പതിക്കാതിരിക്കുന്നതും,വഴിതെറ്റിപ്പോകുന്നതും,ഒരുവന്റെ ഉദ്ദേശങ്ങൾക്കും ലക്ഷ്യങ്ങൾക്കുംതോൽവി സംഭവിക്കുന്നതും ഹമാർട്ടിയ ആണു.ഈ പാപാവസ്ഥ കൂനിയിൽ പ്രകടമാകുന്നുണ്ടു.അതാകട്ടെ വിശ്വാസികളിലെല്ലാം നിഴലിട്ടു നിൽക്കുന്നുമുണ്ടു.  കൂനിയായ സ്തീയിലെ വൈകല്യത്തെക്കുറിച്ചു ചിന്തിക്കുന്നതിനു മുമ്പു അവളിൽ കാണുന്ന നന്മ വിലയിരുത്തേണ്ടതുണ്ടു.എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഇടകലർന്നുകിടക്കുന്നു.ആരിലും പൂർണ്ണമായി നന്മയും തിന്മയും ദർശിക്കുവാൻ കഴിയുകയില്ല.ഇതിന്റെ ഏറ്റക്കുറവുകൾ അനുസരിച്ചു നാം നല്ലവരേയും ദുഷ്ടരേയും വേർതിരിക്കുന്നു.കർത്താവിന്റെ അടുക്കൽ വന്ന ചെറുപ്പക്കാരനെ എല്ലവരും നല്ലവൻ എന്നു വിളിച്ചെങ്കിലും യേശു നോക്കിയപ്പോൾ അവനിൽ ഒരു കുറവു കാണുന്നു
                                                     .ഈ സ്തീയിൽ ശാരീരിക വൈകല്യത്തോടൊപ്പം ഒരു ആത്മീയ കുറവുകൂടെ കാണാൻ കഴിയുമെങ്കിലും അനുകരണീയമായ ഒരു നന്മ അവളിൽ നമുക്കു ദർശിക്കുവാൻ കഴിയുന്നുണ്ടു.അവൾ നിരന്തരമായി ആരാധനയിൽ സംബന്ധിക്കുന്നവളായിരുന്നുവെന്നു ഊഹിക്കാവുന്നതാണു.യേശു അന്നു ദേവാലയത്തിൽ വരുമെന്നു അറിഞ്ഞു അവൾ വന്നതായിരുന്നുവെന്നു പറയുവാൻ കഴിയുകയില്ല.കാരണം അങ്ങനെയായിരുന്നുവെങ്കിൽ അവൾ തന്റെ സൗഖ്യത്തിനുവേണ്ടി യേശുവിനോടു അപേക്ഷിക്കുമായിരുന്നു.ആരുടേയും അപേക്ഷകൂടാതെയാണല്ലോ യേശു അവൾക്കു സൗഖ്യം നൽകിയതു.നമ്മുടെ ജീവിതത്തിൽ അനുവർത്തിക്കേണ്ട ചിലകാര്യങ്ങൾ ഇവിടെ സൂചിതമാകുന്നു.ദൈവത്തിൽ നിന്നു അനുഗ്രഹം പ്രാപിക്കുവാനുള്ള മാർഗ്ഗം നിരന്തരമായി ആരാധനയിൽ സംബന്ധിക്കുകയാണെന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.ഇന്നു ഒരുപക്ഷേ അവൾ ദേവാലയത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഈ അനുഗ്രഹം അവൾക്കു നഷ്ടമാകുമായിരുന്നു.ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നതു എപ്പോഴാണു എന്നു നമുക്കു നിശ്ചയമില്ലാത്തതിനാൽ നാം എപ്പോഴും അതാനായി ഒരുങ്ങി കാത്തിരിക്കേണ്ടതുണ്ടു.ദൈവം തക്കസമയത്തു ഇടപെടുന്നവനാണു.അതു മുന്പാ‍കയില്ല,പിൻപാകയുമില്ല.അവൻ നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന സമയം നമുക്കു അറിയില്ലായെന്നതിനാൽ ദൈവാരാധന മുടക്കാതിരിക്കുക ആവശ്യമായിരിക്കുന്നു.വല്ലപ്പോഴും ആരാധനയിൽ സംബന്ധിച്ചതുകൊണ്ടോ,സൗകര്യം കിട്ടുമ്പോൾ പ്രാർത്ഥിച്ചതുകൊണ്ടോ,ഒക്കുമ്പോൾ ഒക്കുന്നതുപോലെ നോമ്പു നോറ്റതുകൊണ്ടോ ദൈവകൃപ പ്രാപിക്കുവാൻ കഴിയുകയില്ല എന്നു മാത്രമല്ല,ആ സ്വഭാവം ദൈവകൃപ നഷ്ടമാകുവാൻ കാരണമാകാമെന്നാണു ഈ സംഭവം സൂചിപ്പിക്കുന്നതു.
                                                   അവളുടെ ശാരീരിക വൈകല്യം ആരാധനയിൽ സംബന്ധിക്കുന്നതിനു അവൾക്കു ഒരു പ്രതിബന്ധമായിരുന്നില്ലായെന്നതാണു അവളിൽ കാണുന്ന മറ്റൊരു സവിശേഷത.ഇവിടെ നാം നമ്മെ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടു.ഇതിലും നിസ്സാരമായ കാരണങ്ങൾ മതി നമുക്കു ആരാധനയും പ്രാർത്ഥനയും മുടക്കുവാൻ.ഇന്നു നമൂക്കു സൗകര്യങ്ങൾ വർദ്ധിച്ചിരിക്കുന്നു.ഈ സൗകര്യങ്ങളെല്ലാം ഒരുക്കി തന്ന ദൈവത്തിന്റെ സന്നിധിയിൽ കടന്നു ചെല്ലുവാനായി ത്യാഗങ്ങളും കഷ്ട്നഷ്ടങ്ങളും ഏറ്റെടുക്കുവാനുള്ള മനസ്സു ആധുനിക മനുഷ്യനു നഷ്ടമായിരിക്കുന്നു.
                                                      അവൾ ആവശ്യപ്പെടാതെയാണു കർത്താവു അവൾക്കു സൗഖ്യം നൽകിയതു എന്നതാണു മറ്റൊരു കാര്യം.ആരാധനയിൽ സംബന്ധിക്കുന്നവരുടെ ആവശ്യങ്ങളെ അവർ പറയാതെ തന്നെ കർത്താവു അറിയുന്നു എന്നു ഇതു വെളിവാക്കുന്നു.ആരാധനയിലെ നമ്മുടെ പങ്കാളിത്തം മാത്രം മതി ദൈവം നമ്മെ കാണുവാനും അനുഗ്രഹിപ്പാനും.അവിടെ പ്രത്യേക അപേക്ഷകൾ ആവശ്യമില്ല.ഈ സത്യം തിരിച്ചറിയാത്തതു കൊണ്ടു ഇന്നു അനേകം പുരോഹിതന്മാരും വി.കുർബ്ബാനാന്തരം സുദീർഘമായ വാചാപ്രാർത്ഥന നടത്തുന്നു.വി.കുർബ്ബാനയിൽ രഹസ്യവും പരസ്യവുമായി ജനത്തിന്റെ ആവശ്യങ്ങളെ ദൈവസന്നിധിയിൽ സമർപ്പിച്ച പുരോഹിതൻ തന്നെ ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ,വി.കുർബ്ബാനയിലുള്ള അവരുടെ വിശ്വാസംതന്നെ സംശയിക്കപ്പെടുന്നു.ആരാധനയിൽ സംബന്ധിക്കുന്നഓരോരുത്തരുടേയും പ്രശ്നങ്ങളേയും പ്രയാസങ്ങളേയും ദൈവം അറിയുന്നു.ആരാധനയിലെ നമ്മുടെ ഭാഗഭാഗിത്വത്തന്റെ ആവശ്യകതയിലേക്കു ഇതു വരൽ ചൂണ്ടുന്നു.നമ്മുടെ നൊമ്പരങ്ങളേയും വേദനകളേയും ആവശ്യങ്ങളേയും അറിയുന്ന ദൈവമുമ്പാകെ നിന്നു കൊടുക്കുവാൻ നമുക്കു കഴിയണം.ഒരുകാര്യം ആവർത്തിച്ചു പറയട്ടെ,ഒരു തവണ ആരാധനയിൽ സംബന്ധിച്ചതുകൊണ്ടു മാത്രം ഈ അനുഭവം പ്രാപിക്കുവാൻ കഴിഞ്ഞെന്നു വരില്ല.ഇവിടെ ഈ സ്ത്രീ പതിനെട്ടു സംവത്സരമായിട്ടു ഈ കൂനുമായി ദൈവസന്നിധിയിൽ നിൽക്കുകയായിരുന്നു.ആവർത്തിക്കട്ടെ,ആരാധനയിലെ നരന്തര പങ്കാളിത്തം വീണ്ടും എടുത്തു പറഞ്ഞേ മതിയാകയുള്ളു
                                                           . അവിളിലുണ്ടായിരുന്ന ഈ നന്മ സൗഖ്യം പ്രാപിക്കുവാൻ കാരണമായി തീർന്നുവെങ്കിലും,അവളുടെ കൂനു മറ്റൊരു ആത്മീയ പ്രശ്നത്തെ വെളിവാക്കുന്നു.അവൾ ആരാധനയിൽ നിരന്തരം സംബന്ധിച്ചുവെങ്കിലും അവൾക്കു മുഖമുയർത്തി ദൈവത്തിങ്കലേക്കു നോക്കുവാൻ അവളുടെ കൂനു അവളെ അനുവദിച്ചില്ല.നാം ദേവാലയത്തിൽ ചെന്നു ദൈവത്തെ ആരാധിക്കുന്നതു നമ്മുടെ മുഖവും ഹൃദയവും ഒരുപോലെ ദൈവത്തിങ്കലേക്കു ഉയർത്തി ആയിരിക്കണം.വീണ്ടും പറയട്ടെ ,വി.കുർബ്ബാനയുടെ ആരംഭത്തിൽ ,'ഈ സമയത്തു നിങ്ങളുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും മേലിൽ പിതാവാം ദൈവത്തിന്റെ വലത്തു ഭാഗത്തു മശിഹാതമ്പുരാൻ എഴുന്നെള്ളിയിരിക്കുന്ന മഹോന്നതങ്ങളിൽ ആയിരിക്കണം.'എന്നു പുരോഹിതൻ നടത്തുന്ന പ്രാർത്ഥനാഹ്വാനത്തിനു ഈ അർത്ഥം തന്നെയാണു ഉള്ളതു.കൂനിയായ സ്ത്രീ ദൈവസന്നിധിയിൽ ആണു നിൽക്കുന്നതു എങ്കിലും അവളുടെ മുഖവും കണ്ണുകളും ഭൂമിയിലേക്കാണു തിരിഞ്ഞിരിക്കുന്നതു.ഇതു ലൗകിക ചിന്താഗ്രസ്തമായ ഒരു മനസ്സിന്റെ ചിത്രമാണു നമുക്കു നൽകുന്നതു.ഒരുവിധത്തിൽ അതാണു ഹമാർട്ടിയാ അഥവാ പാപം.ഒരുപക്ഷേ അവളുടെ സൗഖ്യത്തിനു അതുകൊണ്ടായിരിക്കാം പതിനെട്ടു സംവത്സരം കാത്തിരിക്കേണ്ടി വന്നതു .പലപ്പോഴും ഇതു പാപമാണെന്നു നാം തിരിച്ചറിയുന്നുമില്ല.വക്രബുദ്ധിയും കുബുദ്ധിയുമായ സാത്താൻ നമ്മുടെ ആത്മീയ ചര്യകളേയും പാപത്തിലേക്കു തിരിച്ചുവിടുവാൻ സമർത്ഥനാണു.നമ്മുടെ ആരാധനയും പ്രാർത്ഥനയും നോമ്പുംഉപവാസവും കൂദാശാനുഭവങ്ങളുമെല്ലാം ലൗകിക കാര്യസാദ്ധ്യത്തിനു വേണ്ടി മാത്രമായി പോകുന്നുവെങ്കിൽ സൂക്ഷിക്കുക,സാത്താൻ നമ്മെ അവന്റെ വശത്താക്കുവാൻ വലവിരിച്ചു കഴിഞ്ഞിരിക്കുന്നു.നമ്മുടെ ആത്മാവിനു കൂനു ബാധിച്ചിരിക്കുന്നു.കൂനിയെ സൗഖ്യമാക്കിയപ്പോൾ 'സ്ത്രീയേ നിന്റെ രോഗത്തിന്റെ ബന്ധനം അഴിഞ്ഞിരിക്കുന്നു.'എന്നു കർത്താവു പറഞ്ഞതു ഈ സത്യമാണു വെളിവാക്കുന്നതു.അവളുടെ രോഗത്തെക്കുറിച്ചു'രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവരുവാൻ കഴിയാതെ കൂനിയായ സ്ത്രീ.'എന്നു പറഞ്ഞിരിക്കുന്നതും അതാണു സൂചിപ്പിക്കുന്നതു.ഈ ഞായറാഴ്ച വി.കുർബ്ബാനയിൽ 'അൻപുടയോനെ എന്നഗീതത്തിനു പകരമായി ആലപിക്കുന്ന വരികളും,പട്ടക്കാരൻ അവസാനം ചൊല്ലുന്ന ഹൂത്തോമയിലെ വരികളും ഈ സത്യം പരിശുദ്ധ പിതാക്കന്മാർ ആത്മ നിറവിൽ തിരിച്ചറിഞ്ഞിരുന്നുവെന്നു വ്യക്തമാക്കുന്നു.കേൾക്കുക ഃ നീണാൾ കൂനിയിരുന്നോൾതൻ- കൂനു നിവിർത്തോൻ മശിഹാ പാപത്തിൻ കൂനിൽ നിന്നും ഹൃദയം ചൊവ്വാക്കീടണമേ.'എന്നു അൻപുടയോനെ സമയത്തും രോഗം തനുവിനു കൂനും ക്ഷീണവുമുളവാക്കും പോൽ പാപവ്യാധികളാത്മാവിന്നും കൂനുളവാക്കും കൂനനു മുകളിൽ ദൃഷ്ടി പതിപ്പാൻ പാടാണതുപോൽ കൂനെഴുമാത്മാവിന്നും പരനെ കാണാൻ വിഷമം.'എന്നു ഹൂത്തോമോയിലും പാടുന്നു. ''ഞാന്‍ എന്റെ കണ്ണു പര്‍വ്വതത്തിലേക്കു ഉയര്‍ത്തുന്നു.'' എന്നു അവള്‍ പ്രാര്‍ത്ഥിക്കുമായിരിന്നു എങ്കിലും അപ്പോഴും അവളുടെ കണ്ണുകള്‍ താഴേക്കായിരുന്നു പതിച്ചിരുന്നതു.
                                                 . അവൾ രോഗബാധിതയായിട്ടു പതിനെട്ടു സംവത്സരമായിയെന്നതു പാപത്തിന്റെ അടിമയായി ഭവിച്ചതിന്റെ സൂചനയായി വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.പതിനെട്ടു എന്ന സംഖ്യ അതിന്റെ സൂചനയണത്രേ.പതനെട്ടിനു അടിമത്തത്തിന്റെ അർത്ഥമുണ്ടു എന്നതിനു യിസ്രായേൽ ജനതയുടെ രണ്ടു അടിമത്ത സംഭവങ്ങൾ അവർ ചൂണ്ടിക്കാണിക്കുന്നു.ന്യായാഃ3;14'അങ്ങനെ യിസ്രായേൽ മക്കൾ മോവാബുരാജാവായ എഗ്ളോനെ പതനെട്ടു സംവത്സരം സേവിച്ചു.'യിസ്രായേൽ ജനം യഹോവയ്ക്കു അനിഷ്ടമായതു ചെയ്തതിന്റെ ഫലമാണു ഈ അടിമത്തം എന്നു ന്യായാഃ3;12ൽ കാണുന്നു.ന്യായാഃ10;8ൽ 'അവർ അന്നുമുതൽ 18 സംവത്സരത്തോളം യിസ്രായേൽ മക്കളെ യോർദ്ദാന്നക്കരെ ഗിലയാദ് എന്ന അമോർയ്യദേശത്തുള്ള എല്ലാ യിസ്രായേൽ മക്കളേയും ഉപദ്രവിച്ചു തുടങ്ങി.'അതാകട്ടെ യിസ്രായേൽ മക്കൾ ബാൽവിഗ്രഹങ്ങളേയും അസ്തോരേത്തു പ്രതിഷ്ഠകളേയും അരാമ്യദേവന്മാരേയും സീദോന്യദേവന്മാരേയും മോവാബ്യദേവന്മാരേയും അമ്മോന്യദേവന്മാരേയും ഹിത്യദേവന്മാരേയും സേവിച്ചതുകൊണ്ടാണെന്നു ന്യായാഃ10;6ൽ പറയുന്നു.സത്യാരാധനയിൽ നിന്നും അകലുമ്പോൾ പാപത്തിന്റെ അടിമത്തത്തിൽ ആയിത്തീരുന്നു എന്നു ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.
                                                   കൂനിയായ സ്തീയെ പാപബന്ധനത്തിൽ നിന്നു മോചിപ്പിച്ചസംഭവത്തിനു രണ്ടു സവിശേഷതകൾ കൂടെയുണ്ടു.പാപമോചനത്തിനു ഇവ അനിവാര്യവുമാണു.മറ്റുള്ള സൗഖ്യദാന സംഭവങ്ങളിൽ നിന്നു ഇതിനുള്ള ഒരു പ്രത്യേകത ഇതു ശബത്തിൽ ദേവാലയത്തിൽ വച്ചായിരുന്നുവെന്നതാണു.വി.നോമ്പിൽ വായിക്കുന്ന മറ്റു സംഭവങ്ങളെല്ലാം,പ്രത്യേകിച്ചു ഞായറാഴ്ചകളിലെ വായനകൾ,ഭവനങ്ങളിൽവച്ചും വഴിയിൽ വച്ചുമൊക്കെയാണു നടക്കുന്നതു.വെള്ളം വീഞ്ഞാക്കിയതും പക്ഷവാതക്കാരനെ സൗഖ്യമാക്കിയതും കനാന്യസ്ത്രീയുടെ മകളെ സൗഖ്യമാക്കിയതും ഭവനങ്ങളിൽ വച്ചായിരുന്നുവെങ്കിൽ കുഷ്ഠരോഗിയെ പട്ടണത്തിൽ വച്ചും കുരുടനെ വഴിയരികിൽ വച്ചുമാണു സുഖപ്പെടുത്തിയതു.ഈ സംഭവങ്ങളിലെല്ലാം പാപത്തിന്റെ സ്വഭാവങ്ങളും പാപത്തിൽ നിന്നുള്ള വിടുതലും ദർശിക്കുവാൻ കഴിയുന്നുണ്ടെങ്കിലും കൂനിയുടെ സംഭവത്തിൽ സാരമായ വ്യത്യാസം കാണുന്നുണ്ടു.ദേവാലയത്തിൽ വച്ചല്ലാത്ത സംഭവങ്ങളിൽ പാപത്തിന്റെ പ്രത്യേകതകൾ വളരെ പ്രകടമാണു.ആ രോഗികൾക്കും മറ്റുള്ളവർക്കും അതു തിരിച്ചറിയാനും കഴിയുന്നുണ്ടു.മാത്രമല്ല അവരുടെ പാപങ്ങൾ ദൈവസന്നിധിയിലേക്കു കടന്നു വരുവാൻ കഴിയാതവണ്ണം അവരെ അകറ്റിക്കളഞ്ഞിരിക്കുന്നു.ആരാധനയും ദൈവികകാര്യങ്ങളും അവർക്കു അന്യമായി ഭവിച്ചിരിക്കുന്നു.പക്ഷവാതക്കാരനെ നാലുപേർ എടുത്തു കൊണ്ടാണല്ലോ കർത്താവിന്റെ അടുക്കൽ കൊണ്ടുവന്നതു.ദൈവികകാര്യങ്ങളെല്ലാം അവർക്കു അന്യമായി തീർന്നതിനാൽ ദേവാലയത്തിലേക്കു അവർക്കു കടന്നു വരുവാനും കഴിയുമായിരുന്നില്ല.ഇതു പാപത്തിന്റെ ദാരുണമായ ഒരവസ്ഥയായിരുന്നു.അവർ പള്ളി ഭൃഷ്ടരുമായിരുന്നു.അതുകൊണ്ടാണു ചുങ്കക്കാരൻ ദേവാലയത്തിൽ പ്രവേശിക്കാതെ വെളിയിൽ നിന്നു പ്രാർത്ഥിച്ചതു. ഈ സൗഖ്യദാന സംഭവങ്ങളിലെല്ലാം വിശ്വാസവും സത്യഅനുതാപവും പാപമോചനത്തിനും സൗഖ്യത്തിനും കാരണമായി കാണാൻ കഴിയുന്നുണ്ടു.കൂടാതെ അതു പ്രാപിക്കുവാനുള്ള അഭിവാഞ്ഛയും അപേക്ഷയും അതിനു വഴിതെളിച്ചതായി കാണാം.എന്നാൽ ഈ സംഭവത്തിൽ കൂനിയാകട്ടെ മറ്റാരെങ്കിലുമാകട്ടെ അപേക്ഷിക്കുന്നില്ല.എങ്കിലും അവളെ കർത്താവു സൗഖ്യമാക്കുന്നു.
                                           ഇവിടെ പാപത്തിന്റെ മറ്റൊരു അവസ്ഥാവിശേഷമാണു കാണുന്നതു.മറ്റുള്ളവർക്കു ദൈവിക സംസർഗ്ഗം ഒട്ടുമില്ലായിരുന്നു.അതിൽനിന്നു വ്യത്യസ്തമായി,ഇവൾക്കു ഒരു ആദ്ധ്യാത്മിക ചിന്തയും പാരമ്പര്യവുമുണ്ടായിരുന്നു.അവളുടെ ആദ്ധ്യാത്മികതയിലായിരുന്നു തകരാറു.അതു പാപമാണെന്നു അവൾ മനസ്സിലാക്കിയിരുന്നുമില്ല.അതിനാൽ അവൾക്കു അനുതാപവും പശ്ചാത്താപവും ഉണ്ടായില്ല.അനേകം വിശ്വാസികളും ഈ ഗണത്തിൽ പെടുന്നവരാണു.അതുകൊണ്ടു ആദ്ധ്യാത്മികത ഒരു ചടങ്ങായി പരിണമിക്കുന്നു.ആത്മീയതയുടെ ആത്യന്തികഫലമായ രൂപാന്തരം സംഭവിക്കുന്നുമില്ല.അവളുടെ ആദ്ധ്യാത്മികത ലൗകികതയിൽ മുങ്ങിപ്പോയിരുന്നു.ആത്മാവിനു കൂനു ബാധിച്ച അവസ്ഥ.എങ്കിലും അവൾ ശബത്തു തോറും മുടങ്ങാതെ ദേവാലയത്തിൽ വരികയും ആരാധനയിൽ സംബന്ധിക്കുകയും ചെയ്തിരുന്നു.ദൈവം ആഗ്രഹിക്കുന്ന ആദ്ധ്യാത്മികതയിലേക്കു നാം ഉയരുന്നില്ലായെങ്കിലും നാം അനുഷ്ഠിക്കുന്ന ആരാധനയും ആത്മീയചര്യകളുമെല്ലാം ദൈവം നന്മയ്ക്കായി കണക്കിടുമെന്നും അതു നമ്മുടെ പാപമോചനത്തിനും അനുഗ്രഹത്തിനും രക്ഷയ്ക്കുമായി ഭവിക്കുമെന്നും ഈ സംഭവം സൂചിപ്പിക്കുന്നു.ഈ കാര്യങ്ങളിലുള്ള നമ്മുടെ അജ്ഞത ദൈവം കണക്കിടുകയില്ല.എന്നാൽ അറിഞ്ഞു കൊണ്ടു ചെയ്യുന്ന പാപം ഈ ഗണത്തിൽ പെടുകയുമില്ല.കൂനിയുടേതു പോലുള്ള ആദ്ധ്യാത്മികത ഫലമുളവാക്കാൻ കാലതാമസം ഉളവാക്കും.ഈ സ്ത്രീയേപ്പോലെ അതുവരെ കാത്തിരിക്കുവാനുള്ള  ക്ഷമ അനേകർക്കും ഇല്ലായെന്നതാണു യാഥാർത്ഥ്യം.
                                                     അവളുടെ മേൽ കൈവച്ചാണു അവൾക്കു സൗഖ്യം നൽകിയതു എന്നതാണു മറ്റൊരു സവിശേഷത.കുഷഠരോഗിയെ സൗഖ്യമാക്കിയതും അവനെ തൊട്ടായിരുന്നുവെങ്കിലും ആ പ്രവൃത്തികൾക്കു തമ്മിൽ വളരെ വ്യത്യാസം ഉണ്ടു.കുഷ്ഠരോഗിയെ തൊടുകമാത്രം ചെയ്തപ്പോൾ,കൂനിയുടെമേൽ കൈവയ്ക്കുകയായിരുന്നു എന്നതാണു വ്യത്യാസം.രോഗസൗഖ്യവും പാപമോചനവും പ്രാപിക്കുവാൻ പിന്നെ ചില കർമ്മങ്ങൾ കുഷ്ഠരോഗി ചെയ്യണമെന്നു കർത്താവു ആവശ്യപ്പെടുകയും ചെയ്യുന്നു.അതാകട്ടെ പുരോഹിതന്റെ അടുക്കൽ തന്നെത്തന്നെ കാണിച്ചു കൊടുക്കുന്ന കുമ്പസാരവുമാണു.കൂനിയുടെ തലയിൽ കർത്താവു കൈവച്ചതു ഇതുമായി കൂട്ടിവായിക്കുമ്പോൾ വി.കുമ്പസാരത്തിലെ പാപമോചന പ്രാർത്ഥനയുടെ പ്രസക്തി വെളിവാകും.പൂരോഹിതൻ സത്യ അനുതാപിയുടെ തലയിൽ കൈവച്ചാണല്ലോ ഈ പ്രാർത്ഥന നടത്തുന്നതു.'നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിയപ്പെട്ടിരിക്കും.'എന്നിപ്രകാരം ശിഷ്യന്മാർക്കു കർത്താവു നൽകിയ പാപമോചനാധികാരത്തിലേക്കു ഇതു ചെന്നെത്തുന്നു.'സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രഹാമിന്റെ മകളായ ഇവളെ ശബത്തിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ?എന്ന കർത്താവിന്റെ ചോദ്യം മുകളിൽ പറഞ്ഞകാര്യങ്ങളെല്ലാം സത്യമാണെന്നു വെളിവാക്കുന്നു.കൂനു ഒരു ബന്ധനമായിരുന്നുവെന്നും,അപേക്ഷകൂടാതെയും അവളുടെ അജ്ഞത കണക്കിടാതെയും അവളുടെ ബന്ധനം അഴിച്ചതു അവൾ അബ്രഹാമിന്റെ സന്തതിയാക കൊണ്ടാണെന്നും കർത്താവിന്റെ ഈ വാക്കുകൾ വ്യക്തമാക്കുന്നു.അബ്രഹാം വിശ്വാസികളുടെ പിതാവാകയാൽ,അബ്രഹാമിന്റെ സന്തതി എന്നതു കൊണ്ടു വിശ്വാസി എന്നു സൂചിപ്പിക്കുന്നു.
                                                  യേശു ശബത്തിൽ സൗഖ്യമാക്കിയതു പള്ളിപ്രമാണയിൽ നീരസമുളവാക്കി.അയാൾ കർത്തവിനോടു നേരിട്ടു പറയാതെ,ജനത്തോടു അങ്ങനെ ചെയ്യരുതു എന്നു പറയുന്നു.ആറു ദിവസം വേല ചെയ്യുവാനുണ്ടു അന്നു വന്നു സൗഖ്യം പ്രാപിച്ചു കൊള്ളണം.രോഗത്തിനു ശാബതിൽ ചികിത്സിക്കുന്നതു ശാബതു ലംഘനമായി പരീശന്മാർ കണക്കായിരുന്നു.പള്ളിപ്രമാണിയുടെ ഈ ഉപദേശം കർത്താവിനോടു കൂടെയായിരുന്നു.അതു മനസ്സിലാക്കിയ കർത്താവു പള്ളിപ്രമാണിയുടെ ഈ ചിന്തയും ഉപദേശവും കപടഭക്തിയാണെന്നു വ്യക്തമാക്കുന്നു.ശബ്ബത്താചരണം എങ്ങനെ ആയിരിക്കണം എന്നു കർത്താവു പഠിപ്പിച്ചതു നേരത്തെ നമ്മുടെ ധ്യനവിഷയമായിട്ടുള്ളതാണല്ലോ.ഒന്നും ചെയ്യാതിരിക്കുകയല്ല,നന്മ ചെയ്യാൻ അവസരം ലഭിക്കുമ്പോൾ അതു ചെയ്താണു ശബ്ബത്തിനെ ശദ്ധീകരിക്കേണ്ടതുഎന്നാണു കർത്താവു പഠിപ്പിച്ചതു.വിശുദ്ധ ദിവസമായി ക്രിസ്ത്യാനികൾ ആചരിക്കുന്ന ഞായറാഴ്ച ദിവസങ്ങളിൽ കൂദാശകൾ വിലക്കുന്നതു പരീശമനോഭാവമാണെന്നും ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ആത്മീയചര്യകളെപ്പോലും പാപത്തിലേക്കു വഴിതിരിച്ചു വിടുവാൻ സാത്താൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ വിശ്വാസികൾ കൂടുതൽ ശ്രദ്ധാലുക്കളായി ജീവിക്കുവാൻ ശ്രമിക്കേണ്ടതാണെന്നു കൂനിയുടെ സംഭവം നമുക്കു നൽകുന്ന വലിയ സന്ദേശമാണു.സാത്താനെ പരാജയപ്പെടുത്തുവാനുള്ള വി.നോമ്പു പോലും,ലൗകിക കാര്യങ്ങൾ നേടിയെടുക്കുവാനുള്ള ഉപാധയാക്കി മാറ്റി,അതിന്റെ ലക്ഷ്യസ്ഥാനത്തു എത്താതിരിക്കുന്ന പാപമാക്കിമാറ്റി കളയും എന്ന തിരിച്ചറിവോടെ വി.നോമ്പു ആചരിക്കുവാൻ ദൈവം നമ്മെ ശക്തീകരിക്കുന്നതിനു സന്ധ്യാപ്രുമിയോനിലെ ഈ പ്രാർത്ഥനകളൾ നമുക്കു ഉരുവിടാം
                                        . സർവ്വ രോഗങ്ങളുടേയും വൈദ്യനും സകല മുറിവുകളേയും വച്ചുകെട്ടുന്നവനും സഹായങ്ങളുടെ ശ്രീഭണ്ഡാരവും അനുഗ്രഹങ്ങളുടെ നിക്ഷേപവും നന്മയുടെ ഉറവിടവും വൈദ്യത്തിന്റെ അരുവിയും സൗഖ്യത്തിന്റെ മണവറയും സമാധാനത്തിന്റെ മാർഗ്ഗവും നിരപ്പിന്റെ വഴിയും സന്തോഷങ്ങളുടെ വാതിലും വിശ്രമത്തിന്റെ തുറമുഖവുമായിരിക്കുന്ന കർത്താവേ!ഇപ്പോഴും ഞങ്ങളുടെ ദൃഷ്ടി നിങ്കൽ പതിഞ്ഞിരിക്കുന്നു.ഭാഗ്യംകെട്ടവരുംബലഹീനരുമായ ഞങ്ങളുടെ സഹായത്തിനു നിന്നെ ഞങ്ങൾ വിളിക്കുന്നു.നിന്റെ കരുണയുടെ ബഹുലതയാൽ ഞങ്ങളെ കടാക്ഷിക്കേണമേ.ഞങ്ങളുടെ ആത്മശരീരങ്ങൾക്കു എല്ലാവിധത്തിലുമുള്ള സൗഖ്യം നൽകേണമേ. ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.