വചനപരിച്ഛേദം - 28.

28. കുറുക്കുവഴികളില്‍ അന്യമാകുന്ന ദൈവം.

      പുറഃ 13;17 ' ഫറവോന്‍ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യദേശത്തുകൂടിയുള്ള വഴി അടുത്തതു എന്നുവരികിലും ജനം യുദ്ധം കാണുമ്പോള്‍ പക്ഷെ അനുതപിച്ചു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല.'

                     മോശെ യഹോവയുടെ കല്പനപ്രകാരം അഹറോനെയും കൂട്ടി ഫറവോന്റെ അടുക്കല്‍ ചെന്നു. 'മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിനു എന്റെ ജനത്തെ വിട്ടയയ്ക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. ഫറവോന്‍ വിട്ടയയ്ക്കാതെ അവരെ കൂടുതല്‍ പീഡിപ്പിച്ചു. യിസ്രായേല്‍ക്കാരുടെ കോപം മോശെയുടെ നേര്‍ക്കായി. യഹോവ പറഞ്ഞപ്രകാരം മോശെയും അഹറോനും ഫറവോന്റെ അടുക്കല്‍ ചെന്നു ആവശ്യം ആവര്‍ത്തിച്ചു. ഫറവോന്‍ കേള്‍ക്കാത്തതിനാല്‍ അവര്‍ ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അവിടെയുള്ള മന്ത്രവാദികളും അങ്ങനെ ചെയ്തതിനാല്‍ ഫറവോന്‍ യിസ്രായേലിനെ വിട്ടയച്ചില്ല. പിന്നീടു കാണിച്ച അത്ഭുതങ്ങള്‍ മന്ത്രവാദികള്‍ക്കു ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും ഫറവോന്റെ ഹൃദയം കഠിനമാകുകയായിരുന്നു ഫലം. എന്നാല്‍ പത്താമത്തെ ബാധയായി കടിഞ്ഞൂല്‍ സംഹാരമുണ്ടായപ്പോള്‍ ഫറവോനു യിസ്രായേല്‍ ജനത്തെ വിട്ടയയ്ക്കേണ്ടതായി വന്നു. കടിഞ്ഞൂല്‍ സംഹാരത്തില്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെല്ലാം സംഹരിക്കപ്പെട്ടു. എന്നാല്‍ യിസ്രായേല്‍ മക്കളെ അതു ബാധിച്ചില്ല. യഹോവയുടെ കല്പനപ്രകാരം കുഞ്ഞാടിന്റെ രക്തം കട്ടിളപ്പടികളില്‍ അടയാളപ്പെടുത്തിയിരുന്നതിനാല്‍ യിസ്രായേല്യരുടെ ഭവനങ്ങളില്‍ നിന്നു സംഹാരകന്‍ ഒഴിഞ്ഞുപോയി. കാല്‍വറികുരിശിലെ കര്‍ത്താവിന്റെ പരമയാഗത്താല്‍ പാപത്തിന്റെ ശമ്പളമായ മരണത്തില്‍ നിന്നുള്ള വിടതലിന്റെ മുന്‍കുറിയായിട്ടാണു പരിശുദ്ധ പിതാക്കന്മാര്‍ ഇതിനെ കാണുന്നതു. കാലാന്തരത്തില്‍ യിസ്രായേല്‍ ജനം ആണ്ടുതോറും ഇതു പെസഹാപെരുന്നാളായി ആചരിക്കുകയും ചെയ്തു.
                        വേദശാസ്ത്രപരമായി ഈ സംഭവത്തിനുള്ള പ്രാധാന്യം മാറ്റിനിറുത്തി കൊണ്ടു വ്യക്തിപരമായ ജീവിതത്തിനു ഇതു നല്‍കുന്ന ആത്മീയസന്ദേശത്തിലേക്കു ശ്രദ്ധ പതിക്കുവാനാണു ഇവിടെ ഉദ്ദേശിക്കുന്നതു. 'ഞാന്‍ നിന്നോടു കൂടെയിരിക്കും ' എന്നു ഉറപ്പു കൊടുത്തു ഫറവോന്റെ അടുക്കലേക്കു മോശെയെ പറഞ്ഞയച്ചിട്ടു യിസ്രയേലിന്റെ വിമോചനത്തിനായി ഇത്രയും പ്രാവശ്യം നടത്തി കഷ്ടപ്പെടുത്തണമായിരുന്നോ? ആദ്യം സമീപിച്ചപ്പോള്‍ തന്നെ അതു സാദ്ധ്യമാക്കുവാന്‍ യഹോവയ്ക്കു കഴിയുമായിരുന്നില്ലേ? എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണു. മാനസ്സാന്തരത്തിനു ദൈവം അനേകം അവസരങ്ങള്‍ നല്‍കും എന്ന സത്യം ഇതു വെളിവാക്കുന്നു. എന്നാല്‍ അതിലപ്പുറം, ദൈവം ഒരുക്കിയ രക്ഷ സ്വന്തമാക്കുക എന്നതു പ്രയാസരഹിതമായ ഒന്നല്ല എന്ന യാഥാര്‍ത്ഥ്യം  ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. പലരും കരുതുന്നതു പോലെ 'ഞാന്‍ വിശ്വസിക്കുന്നു.' പറഞ്ഞതുകൊണ്ടു മാത്രം കരഗതമാകുന്ന ഒന്നല്ല രക്ഷ. അതിനായി ഒരായുസ്സു മുഴുവന്‍ ചെലവഴിച്ചേ മതിയാകു.അവിടെ കുറുക്കു വഴികളില്ല.
                   യിസ്രായേല്‍ ജനത്തിന്റെ ചരിത്രത്തില്‍ മോശെയ്ക്കുള്ള സ്ഥാനം വളരെ വലുതാണു. യിസ്രായേല്‍ ജനത്തെ വാഗ്ദത്തനാടായ കനാനിലേക്കു കൂട്ടിക്കൊണ്ടു പൊകുവാന്‍, വിളിച്ചപ്പോള്‍ മടി കാട്ടിയെങ്കിലും, ഏറ്റെടുത്തു കഴിഞ്ഞു കാണിച്ച ആത്മധൈര്യവും വിശ്വാസവുമാണു മോശെയെ അനന്യനാക്കി നിറുത്തുന്നതു.യഹോവയായ ദൈവം അബ്രഹാമിനോടു നിന്റെ പിതൃഭവനത്തേയും ചാര്‍ച്ചക്കാരേയും വിട്ടു ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പുറപ്പെട്ടു പോക എന്നു പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെയും ചോദ്യങ്ങളൊന്നും ചോദിക്കാതെയും  ഇറങ്ങി പുറപ്പെട്ടപ്പോള്‍ പ്രകടമായ വിശ്വാസവും ആത്മധൈര്യവും പ്രശംസനീയവും അനുകരണീയ യോഗ്യവുമാണു. പക്ഷെ മോശെയ്ക്കുണ്ടായ വിളിയും അബ്രഹാമിന്റെ വിളിയും താരതമ്മ്യം ചെയ്യുമ്പോള്‍ മോശെയുടെ മഹത്വം വ്യക്തമാകും.
                      അബ്രഹാമിനെ ദൈവം വിളിച്ചപ്പോള്‍ തന്റെ ഭാര്യയുടെയും ദാസീദാസന്മാരുടെയും സഹോദരപുത്രനായ ലോത്തിന്റെയും കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ മോശെയുടെ മുമ്പിലുള്ളതാകട്ടെ ഒരു വ്യക്തിയെ കൊണ്ടു മാത്രം പരിഹരിക്കുവാന്‍  കഴിയുന്നതിനേക്കാള്‍ വലിയതും ഗുരുതരവുമായ പ്രശ്നങ്ങളായിരുന്നു നേരിടേണ്ടതായി വന്നതു. വ്യത്യസ്ത സ്വഭാവങ്ങളോടു കൂടിയ ഒരു വലിയ ജനക്കൂട്ടത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങളുടെയും പ്രശ്നങ്ങളുടെയും മുമ്പിലാണു മോശെ നില്ക്കുന്നതു. യാത്രയില്‍ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളൊന്നും ആരംഭത്തില്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കില്‍ പോലും ഫറവോന്റെ മുമ്പിലേക്കുള്ള പല പ്രവേശങ്ങള്‍ ആത്മസംഘര്‍ഷത്തിനു വഴിതെളിക്കുന്നവയായിരുന്നു. ഈ വലിയ ജനക്കൂട്ടത്തെ വിളിച്ചിറക്കി കൊണ്ടുപൊകുന്നതാകട്ടെ ഫറവോന്റെ അനിഷ്ടം സമ്പാദിച്ചുകൊണ്ടാണു. എപ്പോള്‍ വേണമെങ്കിലും ഫറവോന്റെ കൊപം കത്തിജ്വലിച്ചു തങ്ങളുടെ മേല്‍ സംഹാരതാണ്ടവമാടുവാനുള്ള സാദ്ധ്യത തള്ളിക്കളയുവാന്‍ കഴിയുകയില്ല. ഫറവോന്‍ താമസമെന്യേ സൈന്യവുമായി പിന്‍തുടരുന്ന കാഴ്ച പിന്നീടു നാം കാണുന്നുണ്ടു. ഫറവോനോടു ഏറ്റുമുട്ടുവാനുള്ള സൈന്യബലം തനിക്കില്ലെന്നു അറിയാമെങ്കിലും ആ പ്രശ്നത്തിന്റെ മുമ്പില്‍  മോശെ ചഞ്ചലപ്പെട്ടില്ല. വിളിച്ചവന്‍ വിശ്വസ്തനാണെന്നു മോശെയ്ക്കു ഉറച്ച വിശ്വാസമുണ്ടായിരുന്നു . ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ മുക്കിക്കൊല്ലുന്ന യഹോവയുടെ വഴിനടത്തിപ്പിനെപ്പററി പിന്നീടു വായിക്കുമ്പോഴാണു മോശെയുടെ വിശ്വാസവും ആത്മധൈര്യവും എത്ര വലിയതായിരുന്നു എന്നു തിരിച്ചറിയുന്നതു. നമ്മുടെ വ്യക്തിജീവിതത്തില്‍ നാം പലപ്പോഴും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ പര്‍വ്വതീകരിച്ചു കണ്ടു ആകുലരും വ്യാകുലരുമായി തീരുക സാധാരണമാണു. വന്നു ഭവിക്കാവുന്ന പ്രശ്നങ്ങള്‍ക്കെല്ലാം സര്‍വ്വശക്തനായ ദൈവം പരിഹാരകനായി കൂടെയുണ്ടു എന്നു വിശ്വസിക്കുന്ന ഒരുവനു ഭാവിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്ക്കേണ്ടതായി വരികയില്ലെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.
                       മിസ്രയീമില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു വന്ന ജനതതി മോശെയുടെ മനസ്സിന്റെ സ്വസ്തത കെടുത്തി കളയുവാന്‍ മതിയായതായിരുന്നു. മിസ്രയീമില്‍ നിന്നു പുറപ്പെട്ട ജനത്തിന്റെ സംഖയെ കുറിച്ചു പുറപ്പാടു പുസ്തകം പറയുന്നതു കേള്‍ക്കുക. പുറഃ 12; 37,38 'എന്നാല്‍ യിസ്രായേല്‍ മക്കള്‍ കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാല്‍നടയായി റമസേസില്‍ നിന്നു സൂക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. വലിയൊരു സമ്മിശ്ര പുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി ,മൃഗങ്ങളും  അവരോടുകൂടെ പോന്നു.' ഒരു വേദശാസ്ത്രജ്ഞന്റെ കണക്കനുസരിച്ചു ആബാലവൃദ്ധം 32 ലക്ഷം പേര്‍ ഉണ്ടായിരുന്നിരിക്കണം. എന്നു അവസാനിക്കും എന്നു പ്രവചിക്കുവാന്‍ പോലും കഴിയാത്ത ഈ യാത്രയില്‍ ഇത്രയും വലിയ ഒരു ജനക്കൂട്ടം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എവിടെകിടന്നു ഉറങ്ങും എന്നൊന്നും ആലോചിക്കാതെയാണു മോശെ ഈ സാഹസത്തിനു ഒരുങ്ങിയതു. ഒരുപക്ഷെ നാല്പതു സംവത്സരത്തെ യാത്ര മോശെ പ്രതീക്ഷിച്ചിരുന്നില്ല എന്നു ഊഹിക്കാം. കൈയ്യില്‍ കരുതിയിട്ടുള്ള വിഭവങ്ങള്‍ കൊണ്ടു യാത്ര പൂര്‍ത്തീകരിക്കാമെന്നു പ്രതീക്ഷിച്ചോ ഇല്ലയോ എന്നു പറയുവാന്‍ കഴിയുകയില്ല. പുറപ്പെടുന്നതിനു മുമ്പുള്ള വലിയ ജനക്കൂട്ടത്തിന്റെ ദൈനംദിന പ്രാഥമിക ആവശ്യങ്ങളെ കുറിച്ചു ചെറുതായെങ്കിലും ഒന്നു കണക്കു കൂട്ടിയിരുന്നു എങ്കില്‍ മോശെ ഈ സാഹസത്തിനു ഒരുങ്ങുമോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല. ഈ ജനത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കു തന്നെ ഒരു ദിവസം 19.5 കോടി രൂപാ ചെലവാക്കേണ്ടതായി വരുമെന്നാണു വേദശാസ്ത്രജ്ഞന്മാരുടെ പഴയ കണക്കു. കണക്കു കൂട്ടിയാല്‍ ഭയമുളവാക്കുന്ന ഈ വലിയ പ്രശ്നത്തെ കുറിച്ചു മോശെ ആലോചിച്ചിരുന്നോ എന്നു പറയുവാന്‍ കഴിയകയില്ല. എന്നാല്‍ ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകളിലൊന്നും കാര്യമില്ലെന്നു മോശെ ജീവാതാനഭവത്തില്‍ നിന്നു തന്നെ പഠിച്ചിട്ടണ്ടാവണം.കണക്കു കൂട്ടിയാല്‍ തന്നെ ഭാവി അങ്ങനെയാകുമെന്നതിനു ഒരു ഉറപ്പുമില്ല. അനിശ്ചിതമായ ഭാവിയെക്കുറിച്ചുള്ള ആശങ്ക സ്വാഭാവികമാണെങ്കിലും ആവശ്യമില്ലാത്തതാണു. നാല്പതു സംവത്സരത്തെ മരുഭൂപ്രയാണകാലസംഭവങ്ങള്‍ നാം ശ്രദ്ധിക്കുമ്പോള്‍ മുകളില്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു മോശെയുടെ വിശ്വാസവും ദര്‍ശനവും എന്നു മനസ്സിലാകും.അപ്പം കിട്ടാതെ ജനം വലയുകയും മോശെയ്ക്കും ദൈവത്തിനുമെതിരായി  പിറുപിറക്കുകയും ചെയ്തപ്പോള്‍ മോശെ പ്രശ്നം ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു. നാല്പതുസംവത്സരം ദൈവം അവരെ മന്നകൊണ്ടു തൃപ്തരാക്കി. ഇറച്ചിക്കായി മുറവിളിച്ചപ്പോള്‍ ദൈവം കാടപക്ഷികളെ നല്‍കി. വെള്ളമില്ലാതെ വലഞ്ഞപ്പോള്‍ പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു ദാഹം തീര്‍ത്തു. പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിത്തൂണിലും ദൈവം അവരെ വഴിനടത്തി. ഇവിടെയെല്ലാം പതറിപ്പോകാതെയും തളര്‍ന്നു പോകാതെയും ജനത്തെ നയിച്ചതിനു പിന്നില്‍  മോശെയുടെ വിശ്വാസസ്ഥിരതയും അതില്‍നിന്നു പ്രാപിച്ച ആത്മധൈര്യവുമാണെന്നതില്‍ സംശയമില്ല. മോശെയുടെ ഈ വിശ്വാസസ്ഥിരതയോടു നമ്മെ ചേര്‍ത്തു നിറുത്തി ചിന്തിക്കുമ്പോള്‍ നമ്മുടെ വിശ്വാസത്തിന്റെ നിലവാരം വെളിവാകും.
                    ഇത്രയും ദീര്‍ഘകാലം സഞ്ചരിക്കാതെയും ഇത്രയും വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെയും വാഗ്ദത്ത നാട്ടില്‍ എത്തുവാന്‍ എളുപ്പവഴി ഉണ്ടായിരുന്നിട്ടും യഹോവ അവരെ മരുഭൂപ്രയാണത്തിനു പറഞ്ഞുവിട്ടതു ചിന്തനീയമായ ഒന്നാണു. എന്തുകൊണ്ടു എന്ന ചോദ്യത്തിനു യഹോവ നല്‍കുന്ന മറുപടി പുറഃ 13;17 ല്‍ കാണാം.'ഫെലിസ്ത്യദേശത്തു കൂടെയുള്ള വഴി വളരെ അടുത്തതാണെങ്കിലും യുദ്ധം കണ്ടു ജനം മടങ്ങിപ്പോകും എന്നു മനസ്സിലാക്കി അവരെ അതുവഴി കൊണ്ടു പോയില്ല.' ദൈവത്തിന്റെ തീരുമാനങ്ങളും വഴികളും മനുഷ്യരുടേതു പോലെയല്ല എന്നു ഇവിടെ കുറേക്കൂടെ വ്യക്തമാകുന്നു. യെശഃ55;8 ''എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളല്ല, നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.'' നാം നമ്മുടെ വര്‍ത്തമാന കാലത്തെ മാത്രം കാണുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭാവിയെക്കുറിച്ചു ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു. എന്നാല്‍ ദൈവത്തിന്റെ മുമ്പില്‍ ഭൂത വര്‍ത്തമാന ഭാവികാലങ്ങളെല്ലാം വര്‍ത്തമാനകാലമാണെന്ന സത്യം ഇവിടെയും വെളിവാകുന്നു. നമ്മുടെ ഭാവിയെക്കുറിച്ചു കൂടെ അറിയുന്ന ദൈവം അതിനനുസരണമായ വഴികളിലൂടെയാണു നമ്മെ നടത്തുന്നതു. സുഗമമായതും എളുപ്പമുള്ളതുമായ പാതകള്‍ മാത്രമാണു നമ്മുടെ ആഗ്രഹം. പക്ഷെ, ചിലപ്പോള്‍ അതു ദൈവം ഒരുക്കിയിരിക്കുന്ന നന്മയില്‍ എത്തിച്ചരുന്നതായിരിക്കുകയില്ല. ദൈവത്തിനും ദൈവത്തിങ്കലേക്കും കുറുക്കുവഴിള്‍ ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇന്നാകട്ടെ മനുഷ്യന്‍ കുറുക്കുവഴികള്‍ തേടുന്നു. ദൈവം ഒരുക്കിയിരിക്കുന്ന നന്മയിലേക്കു എത്തിച്ചേരുവാന്‍ കഷ്ടപ്പാടും ത്യാഗവും സ്വീകരിക്കുന്നതില്‍ നാം വിമുഖരാണു. നമ്മുടെ സ്വീകരണമുറിയിലെ ടീ.വി യുടെ മുമ്പില്‍ ഇരുന്നാല്‍ കരഗതമാകുന്ന സൗഭാഗ്യങ്ങളിലാണു താത്പര്യം. പള്ളിയില്‍ പോയി ആരാധിക്കുവാനും, നോമ്പും ഉപവാസവും അനുഷ്ഠിക്കുവാനും കൂദാശകള്‍ സ്വീകരിക്കുവാനും താത്പര്യം ഇല്ലാതായിരിക്കുന്നു. പ്രതിസന്ധികള്‍ കാണുമ്പോള്‍ പഴയതിലേക്കു തിരിച്ചു പോകാന്‍ ആഗ്രഹിച്ചാലും അതിനു  കഴിയാത്ത പാതകളിലൂടെയാണു ദൈവം തന്റെ ജനത്തെ നടത്തുന്നതു.
                        ഇവിടെയിതാ, പാലും തേനും ഒഴുകുന്ന കനാനില്‍ എത്തിച്ചേരുവാന്‍ കുറുക്കുവഴി ഉണ്ടായിരുന്നിട്ടും കഷ്ടതകളും ദുഃഖങ്ങളും പ്രയാസങ്ങളും ദുരിതങ്ങളുമുള്ള നാല്പതു സംവത്സരത്തെ പ്രയാണം യിസ്രായേലിനു അനിവാര്യമായിരുന്നു. കുറുക്കുവഴികള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ സഹായിച്ചു എന്നു വരികയില്ല. മോശെയ്ക്കും അഹറോനും വഴി തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഫെലിസ്ത്യദേശം വഴിയുള്ള പാതയായിരിക്കും താത്പര്യപ്പെടുക. അതു അവരെ ഒരിക്കലും കനാനില്‍ കൊണ്ടെത്തിക്കുകയില്ല എന്നു യഹോവയ്ക്കു അറിയാമായിരുന്നു. അവിടെയുണ്ടാകുന്ന യുദ്ധം പോലെ തരണം ചെയ്യുവാന്‍ കഴിയാത്ത പ്രതസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഭയപ്പെട്ടു പിന്മാറിപ്പോകുവാന്‍ ഇടയാകുമായിരുന്നു. ചെങ്കടല്‍ അത്ഭുതകരമായി കടന്നു കഴിഞ്ഞു ഉണ്ടായ പ്രതിസന്ധികളില്‍ മിസ്രയീമിലെ അടിമത്തമായിരുന്നു ഇതിലും നല്ലതു എന്നു പറഞ്ഞു വിലപിക്കുവാനല്ലാതെ തിരികെപ്പോകുവാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. കാരണം ചെങ്കടല്‍ അതിനു പ്രതിബന്ധമായി അവരുടെ മുമ്പില്‍ നീണ്ടുനിവര്‍ന്നു കിടന്നിരുന്നു. ദൈവത്തില്‍ ആശ്രയിച്ചു അവയെ അതിജീവിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത വഴികളിലൂടെയാണു.ദൈവം തന്റെ ജനത്തെ നടത്തുന്നതെന്നു ഇതു വെളിവാക്കുന്നു.
                    മരുഭൂപ്രയാണത്തിലും പ്രതിസന്ധികള്‍ അനവധിയായിരുന്നു. അതിലൊന്നും പിറുപിറുക്കാതെയും ദൈവത്തെ തള്ളിപ്പറയാതെയും മിസ്രയീമിലെ ജീവിതം അറിയാതെയും ആഗ്രഹിക്കാതെയുമിരുന്ന പുതിയ തലമുറ മാത്രമാണു കനാനില്‍ പ്രവേശിച്ചതു എന്നു പില്ക്കാല ചരിത്രം വെളിവാക്കുന്നു. ദൈവപരിപാലനയെ തിരിച്ചറിയുവാനും അവനില്‍ പൂര്‍ണ്ണമായി സങ്കേതപ്പെടുവാനും കുറുക്കുവഴികള്‍ ഉപകരിക്കയില്ല എന്നതിനാല്‍ സത്യവിശ്വാസികള്‍ ഒരിക്കലും ആ വഴികള്‍ തെരഞ്ഞെടുക്കരുതു എന്നു മരുഭൂപ്രയാണം നമ്മെ ഉദ്ബോധിപ്പിക്കുന്നു. കുറുക്കുവഴികളില്‍ ദൈവം അന്യമാകുമെന്നതാണു അതിനു കാരണം. ജീവിതപാതയില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ നിത്യസൗഭാഗ്യത്തിലേക്കുള്ള വഴികളാണെന്നു തിരിച്ചറിഞ്ഞു ദൈവാശ്രയത്തോടെ അതിനെ അതിജിവിച്ചു, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു ഒരുക്കിയിരിക്കുന്ന  കണ്ണു കണ്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും ആരുടേയും ഹൃദയത്തില്‍  ഒരുനാളും തോന്നിയിട്ടില്ലാത്തതമായ നിത്യസൗഭഗം പ്രാപിക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30