വചനപരിച്ഛേദം - 55.

55- പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.


ഇയ്യോഃ2;3. 'യഹോവ സാത്താനോടു, എന്റെ ദാസനായ ഇയ്യോബിന്റെ മേല്‍ നീ ദൃഷ്ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരുമില്ലല്ലോ; അവന്‍ തന്റെ ഭക്തി മുറുകെ പിടിച്ചിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു.' 

                    വി.വേദപുസ്തകത്തില്‍ തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു പുസ്തകമാണു ഇയ്യോബു. വി.വേദപുസ്തകത്തെ ന്യായപ്രമാണം, പ്രവാചകന്മാര്‍, എഴുത്തുകള്‍ എന്നിങ്ങനെ വേര്‍തിരിക്കാറുണ്ടു. എഴുത്തുകളില്‍ തന്നെയുള്ള മറ്റൊരു വിഭാഗമാണു ജ്ഞാനഗ്രന്ഥങ്ങള്‍. സദൃശവാക്യങ്ങള്‍, ഉത്തമഗീതം, സഭാപ്രസംഗി, ഇയ്യോബു എന്നിവയാണു ജ്ഞാനഗ്രന്ഥങ്ങളായി അറിയപ്പെടുന്നതു. ഈ നാലുഗ്രന്ഥങ്ങളില്‍ ഇയ്യോബു വേറിട്ടു നില്‍ക്കുന്ന ഒന്നാണു. മറ്റു മൂന്നു ഗ്രന്ഥങ്ങളുടെയും കര്‍ത്താവു ശലോമോന്‍ ആണെന്നു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ രചനാകാലത്തെ കുറിച്ചു വലിയ സംശയമില്ല. എന്നാല്‍ ഇയ്യോബിന്റെ ഗ്രന്ഥകര്‍ത്താവു ആരാണു എന്നതും രചനാകാലം ഏതാണു എന്നതും ഇന്നും തര്‍ക്ക വിഷയമാണു. എബ്രായ റബിമാരില്‍ പലരും ഇതു മോശെയുടെ ഗ്രന്ഥമാണെന്നും അതിനാല്‍ ആ കാലത്തോളം ഇതിനു പഴക്കമുണ്ടെന്നും വിശ്വസിക്കുന്നു. പ്രവാസത്തില്‍ നിന്നു മടങ്ങിവന്നതിനു ശേഷമാണു ഇതു എഴുതിയതു എന്നാണു മറ്റു ചില യഹൂദ റബിമാരുടെ അഭിപ്രായം. ആധുനിക വേദപണ്ഡിതന്മാര്‍ , ബാബിലോണ്‍ പ്രവാസകാലത്തു ഇതു എഴുതി എന്നാണു കരുതുന്നതു. യിസ്രായേലിന്റെ ചരിത്രവുമായി ഇതിനു ഒരു ബന്ധവുമില്ലായെന്നതു കൊണ്ടുതന്നെ കാലഗണന ദുഷ്കരമാണു. മോശെ, ശലോമോന്‍, ബാരൂക്, യിരമ്യാവു, എന്നീ പേരുകള്‍ ഗ്രന്ഥകര്‍ത്താക്കളുടെ പട്ടികയില്‍ കിടപ്പുണ്ടു. 
                   ഇയ്യോബു എന്ന പദം വി.വേദപുസ്തകത്തില്‍ മൂന്നിടത്തു പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടു. ആദ്യമായി കാണുന്നതു ഉല്പഃ 36;33ല്‍ ആണു. ഏദോം എന്ന ദേശത്തു ഏശാവിന്റെ വംശപാരമ്പര്യം പറഞ്ഞിരിക്കുന്നിടത്തു ഏദോം ദേശം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പട്ടികയില്‍ ബൊസ്രാക്കാരനായ സേരഹിന്റെ മകന്‍ യോവാബു രാജാവായി എന്നു രേഖപ്പെടുത്തിയിരിക്കുന്നു. മോശെയാണു ഇതിന്റെ കര്‍ത്താവു എന്നു പറയുവാന്‍ ഇതു പലരെയും പ്രേരിപ്പിക്കുന്നു. എന്നാല്‍ ആ യോവാബാണു ഇയ്യോബു എന്നു പറയുവാന്‍ കഴിയുകയില്ല. യെഹഃ14;14ല്‍ ആണു അടുത്ത പരാമര്‍ശം കാണുന്നതു. അവിടെ ഇങ്ങനെയാണു കാണുന്നതു. നോഹ, ദാനിയേല്‍, ഇയ്യോബു എന്നീ പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ സ്വന്ത നീതിയാല്‍ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.' യഹസ്കേലിനു മുമ്പായിരുന്നു ഇയ്യോബു ജീവിച്ചിരുന്നതെന്നും, ഇയ്യോബു എന്ന വ്യക്തി ഒരു സങ്കല്പ കഥാപാത്രം അല്ലെന്നും ഇതു വ്യക്തമാക്കുന്നു. യാക്കോഃ5;11 ലാണു അടുത്ത പരാമര്‍ശം കാണുന്നതു. 'യോബിന്റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു.' എന്നാണു വി.യാക്കോബു പറഞ്ഞിരിക്കുന്നതു. വി.യാക്കോബിന്റെ ഈ വാക്കുകള്‍ ഇയ്യോബിന്റെ പുസ്തകത്തിനും ഇയ്യോബിന്റെ ജീവിതത്തിനും യഹൂദന്മാരുടെ ഇടയില്‍ ഉണ്ടായിരുന്ന സ്ഥാനം വ്യക്തമാക്കുന്നു.
                    ഇയ്യോബു എന്ന പദത്തിനു എബ്രായഭാഷയില്‍ 'പീഡിപ്പിക്കപ്പെട്ടവന്‍' എന്നാണു  അര്‍ത്ഥം. അറബിയില്‍ തിരിച്ചുവരിക, മാനസ്സാന്തരപ്പെടുക എന്നീ അര്‍ത്ഥങ്ങളുള്ള ഒരു മൂലപദത്തില്‍ നിന്നു ഉണ്ടായതാണത്രേ. ഇയ്യോബിനെ കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. മാതാപിതാക്കന്മാര്‍ ആരായിരുന്നു എന്നു പറയുന്നില്ല. ഭാര്യ എന്നല്ലാതെ അവരുടെ പേരെന്താണു എന്നും പറയുന്നില്ല. ഈ കാരണങ്ങളാല്‍ ഇയ്യോബു ഒരു ഭാവനാസൃഷ്ടിയാണെന്നു ചിലര്‍ വാദിക്കുന്നു. ഇയ്യോബിന്റെ ദേശം ഊസ് (ഇയ്യോഃ1;1) ആണെന്നു പറഞ്ഞിരിക്കുന്നു. അതു എവിടെയാണു എന്നു കൃത്യമായി പറയുവാന്‍ കഴിയുകയില്ല. ഏദോം നാടിന്റെ അതിരിങ്കലായിരിക്കണമെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ബാശാന്‍ ദേശത്താണു എന്നു മറ്റു ചിലര്‍ പറയുന്നു. ഇയ്യോഃ1;3 ല്‍ 'സകല പൂര്‍വ്വ ദിഗ്വാസികളിലും മഹാനായിരുന്നു എന്നു പറഞ്ഞിരിക്കുന്നതിനാല്‍ യോര്‍ദ്ദാന്റെ കിഴക്കും ചാവുകടലിന്റെ തെക്കുകിഴക്കുമായിട്ടാണു ഈ പ്രദേശമെന്നു ചിലര്‍ ഊഹിക്കുന്നു. യോര്‍ദ്ദാന്റെ കിഴക്കുള്ള പ്രദേശങ്ങളെ പുരാതനകാലത്തു കിഴക്കെദേശമെന്നു വിളിച്ചിരുന്നു ന്യായാഃ6;3.
                  ഈ അഭിപ്രായഭിന്നതകളെല്ലാം നിലനില്ക്കുമ്പോഴും, ഇതു ഭാവനാജന്യമാണെന്നു സംശയിച്ചിട്ടും, യിസ്രായേല്‍ ചരിത്രത്തില്‍ ഇയ്യോബിനോ അതിന്റെ ഇതിവൃത്തത്തിനോ ഒരു ബന്ധവും കല്പിക്കുവാന്‍ കഴിയാതിരുന്നിട്ടും, ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ ഇതിനു വ്യക്തമായ ഒരു സ്ഥാനം ഇല്ലാതിരുന്നിട്ടും ഇയ്യോബു എന്ന പുസ്തകത്തിനു വി.വേദപുസ്തകത്തില്‍ അഗണ്യമല്ലാത്ത ഒരു സ്ഥാനം ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണു അതിന്റെ വലിയ സവിശേഷത. അദൃശ്യനും അപ്രാപ്യനും മനുഷ്യബുദ്ധിക്കു സുഗ്രാഹ്യനല്ലാത്തവനും സ്ഥലകാല പരിധിക്കു അപ്പുറത്തു സ്ഥിതി ചെയ്യുന്നവനുമായ സര്‍വ്വശക്തനായ ദൈവത്തെ പരിമിതനായ മനുഷ്യനു വെളിപ്പെടുത്തി കൊടുക്കുകയാണല്ലോ വി.വേദപുസ്തകത്തിന്റെ പരമമായ ലക്ഷ്യം.പഴയനിയമത്തിൽ ഭാഗംഭാഗമായിട്ടും വിവിധമായിട്ടും പ്രവചകന്മാർ മുഖാന്തിരം പിതാക്കന്മാർക്കു വെളിപ്പെടുത്തി കൊടുത്ത ദൈവത്തിൽ നിന്നു വ്യത്യസ്ഥനായ ഒരു ദൈവത്തിന്റെ ചിത്രമാണു ഇയ്യോബിലൂടെ അനാവരണം ചെയ്തിരിക്കുന്നതു.നല്ലവരായി ദൈവകല്പന അനുസരിച്ചു ജീവിക്കുന്നവർക്കു നന്മയും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നൽകുന്നവനും, ദുഷ്ടന്മാർക്കും തിന്മ പ്രവർത്തിക്കുന്നവർക്കും ശിക്ഷയും കഷ്ടതകളും നൽകുന്നവനുമായ ഒരു ദൈവത്തെയാണു പഴയനിയമം നമ്മുടെ വരച്ചു കാണിച്ചിരിക്കുന്നതു. അതുകൊണ്ടുതന്നെ നല്ലവരായ മനുഷ്യർക്കു ഈ ലോകജീവിതത്തിൽ നേരിടേണ്ടിവരുന്ന കഷ്ടതകളും ദുഃഖങ്ങളും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി  ദൈവത്തെക്കുറിച്ചു മനുഷ്യൻ ചിന്തിച്ചു തുടങ്ങിയ കാലം മുതൽ മനുഷ്യമനസ്സിൽ അവശേഷിക്കുന്നു. ജ്ഞാനിയായ ശലോമോൻ പോലും , ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവച്ചു, ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ, സഭാഃ 1, 13. എന്നു തന്റെ സഭാപ്രസംഗിയൽ പറഞ്ഞു ആശ്വസിക്കുന്നു. ഇയ്യോബു എന്ന ഗ്രന്ഥം ശലോമോനു ശേഷമാണു വിരചിതമായതെന്നു ഇതിനാൽ ഊഹിക്കാമത്രേ. കാരണം, ഈഭൂമിയിൽ മനുഷ്യനു അനുഭവിക്കേണ്ടി വരുന്ന അനവധിയായ കഷ്ടതകൾക്കുള്ള ദൈവിക മറുപടി ഇയ്യോബിന്റെ പുസ്തകം വെളിവാക്കുന്നു. പഴയനിയമത്തിൽ മറ്റൊരിടത്തും ദർശിക്കുവാൻ കഴിയാത്ത ഒരു ജീവിത ദർശനം ഇയ്യോബു നമുക്കു പകർന്നു തരുന്നു. ഈ ദൈവികവെളിപാടു, ഈ ഗ്രന്ഥം ധ്യാനപൂർവ്വം വായിക്കുന്നവർക്കു ആത്മബലവും സ്ഥൈര്യവും , ജീവിതത്തെ കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടും അവബോധവും പകർന്നു തരുമെന്നതിനു സംശയമില്ല.
                      ഇയ്യോബിനെ കുറിച്ചുള്ള ദൈവത്തിന്റെ വലിയ സാക്ഷ്യമാണു നമ്മുടെ പ്രധാന ചിന്താവിഷയം. ഈ  സാക്ഷ്യം ഇയ്യോബിന്റെ പുസ്തകത്തില്‍ മൂന്നിടത്തു കാണാന്‍ കഴിയുന്നുണ്ടു. ഇയ്യോഃ 1;1, 1;8, 2;3. അതില്‍ ഒന്നു ഗ്രന്ഥകര്‍ത്താവിന്റെ സാക്ഷ്യമാണെന്നു പറയാം. മറ്റും രണ്ടും യഹോവയുടെ സാക്ഷ്യവുമാണു. മനുഷ്യന്റെ സാക്ഷ്യവും ദൈവത്തിന്റെ സാക്ഷ്യവും ഒന്നാണെന്നു തോന്നുമെങ്കിലും സൂക്ഷ്മ നിരീക്ഷണത്തില്‍ സാരമായ വ്യത്യാസം കാണാവുന്നതാണു. ഗ്രന്ഥകര്‍ത്താവു ഇയ്യോബിനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഇങ്ങനെയാണു. 'അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമാകുന്നു.' ഇയ്യോബിന്റെ ഈ നാലു വിശേഷണങ്ങളും യഹോവ പറഞ്ഞതുതന്നെയാണു. ദൈവത്തിന്റെ സാക്ഷ്യം ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍, ദൈവം പറഞ്ഞതു മുഴുവന്‍ മനുഷ്യനു പറയുവാന്‍ കഴിഞ്ഞില്ല എന്നു കാണാം. 'അവനെപ്പോലെ ഭൂമിയില്‍ ആരുമില്ലല്ലോ' എന്നു പറയുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു. മനുഷ്യന്‍ അങ്ങനെ പറഞ്ഞാല്‍ അതു വെറും ഭംഗിവാക്കു മാത്രമായിരിക്കും. കാരണം ഈ ഭൂമിയിലെ മുഴുവന്‍ മനുഷ്യരേയും മനസ്സിലാക്കുവാന്‍ ഒരു മനുഷ്യനും സാദ്ധ്യമല്ല. എന്തിനു, മനുഷ്യനു പരിചയമുള്ള മനുഷ്യനെ കുറിച്ചുള്ള അറിവു പോലും പൂര്‍ണ്ണമാണെന്നു പറയുവാന്‍ കഴിയുകയില്ല. അന്യനെ കുറിച്ചു ഗ്രഹിച്ചതു പോലും സത്യമാണെന്നും പറയുവാന്‍ കഴിയുകയില്ല. ഞാന്‍ അന്യനെ കാണുന്നതും മനസ്സിലാക്കുന്നതും, അവനെ വിലയിരുത്തുന്നതും എന്റെ അറിവിന്റെയും പരിചയത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിലാണു. എനിക്കു കാണാന്‍ കഴിയാത്തതും ഗ്രഹിക്കുവാന്‍ കഴിയാത്തതുമായ അനേകം കാര്യങ്ങള്‍ അന്യനിലുണ്ടാകും. ഒരു മനുഷ്യനും തന്നെതന്നെ പൂര്‍ണ്ണമായി ഗഹിക്കുവാന്‍ പോലും കഴിയുകയില്ല. തനിക്കു അറിവുള്ളതും അറിയാത്തതുമായ അനേകം നിഗൂഡതകള്‍ ഓരോ മനുഷ്യനിലും ഒളിഞ്ഞിരിപ്പുണ്ടു. ഇതു മറ്റൊരു സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഞാന്‍ അന്യനെ കുറിച്ചു അഭിപ്രായം പറയുമ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്നെതന്നെ വെളിവാക്കുകയാണു ചെയ്യുന്നതു. എന്റെ അറിവു, എന്റെ സംസ്കാരം, ചിന്താഗതി, ബുദ്ധിശക്തി, ഭാഷ തുടങ്ങി എന്നെക്കുറിച്ചുള്ള പല കാര്യങ്ങളും അതിലൂടെ അന്യനു വായിച്ചെടുക്കുവാന്‍ കഴിയുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ഗ്രന്ഥകാരന്റെ സാക്ഷ്യത്തില്‍ മനുഷ്യന്റെ ഈ പരിമിതിയാണു വെളിവാകുന്നതു.
                    നാം ജീവിക്കുന്ന സമൂഹത്തില്‍ മനുഷ്യന്റെ നല്ല സാക്ഷ്യം ആവശ്യമാണെങ്കിലും എല്ലാം അറിയുന്ന ദൈവത്തിന്റെ നല്ല സാക്ഷ്യം നേടിയെടുക്കുക എന്നതാണു മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം. നാം വളരെ പരിമിതികളുള്ള മനുഷ്യന്റെ അപൂര്‍ണ്ണമായ സാക്ഷ്യത്തില്‍ മതിമയങ്ങി ദൈവത്തിന്റെ സാക്ഷ്യം നേടുവാന്‍ കഴിയാതെ പോകുന്നവരാണു. മനുഷ്യന്‍ കാണുന്നതു പോലെയല്ല ദൈവം കാണുന്നതു. മനുഷ്യന്‍ കണ്ണു കൊണ്ടു കാണാവുന്നതു മാത്രം കാണുന്നു. ദൈവമാകട്ടെ ഹൃദയത്തെയും കാണുന്നു. ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുവാന്‍ ശമുവേല്‍ പ്രവാചകന്‍ ചെന്നപ്പോള്‍ യഹോവ ഈ സത്യം പ്രവാചകനോടു പറയുന്നു.1. ശമുഃ 16;7.'മനുഷ്യന്‍ നോക്കുന്നതു പോലെയല്ല; മനുഷ്യന്‍ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവ ഹൃദയത്തെ നോക്കുന്നു.' ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്ന, ചിന്തകളെയും വികാരങ്ങളെയും വിചാരങ്ങളെയൂം അറിയുന്ന, ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും എന്നെ കാണുന്ന ദൈവത്തിന്റെ സാക്ഷ്യത്തിനു മുകളില്‍ ഒരു സാക്ഷ്യമില്ല.,ഇയ്യോബിനെ പോലെ മറ്റൊരുത്തന്‍ ഭൂമിയിലില്ല എന്നു പറയുവാന്‍ കഴുയുന്നവന്‍ യഹോവ മാത്രമാണു. അവന്‍ എല്ലാം കാണുന്നു, എല്ലാം കേള്‍ക്കുന്നു, അവന്റെ മുമ്പില്‍ ഒന്നും മറവായിരിക്കുന്നുമില്ല.
                  നാലു സവിശേഷതകളാണു ഇയ്യോബിനെ കുറിച്ചു പറഞ്ഞിരിക്കുന്നതു. അതു അവനു ദൈവമുമ്പാകെ ഒരു വലിയ സ്ഥാനമാണു നേടിക്കൊടുത്തതു. യഹോവ അവനെക്കുറിച്ചു, 'എന്റെ ദാസനായ ഇയ്യോബു' എന്നു പറഞ്ഞിരിക്കുന്നതാണു ആ വലിയ സ്ഥാനം. യഹോവയ്ക്കു അവന്‍ ഏറ്റം പ്രിയപ്പെട്ടവനായിരിക്കുന്നു എന്നാണു അതിന്റെ അര്‍ത്ഥം. ദൈവത്തിനു പ്രിയമുള്ള ദാസനാകുന്നതിനു അപ്പുറം ഈ ഭൂമിയില്‍ മനുഷ്യനു നേടുവാന്‍ മറ്റൊന്നുമില്ല. പഴയനിയമ കാലത്തു ഒരു മനുഷ്യനു കിട്ടാവുന്ന ഏറ്റവും വലിയ സ്ഥാനമാണു ദൈവത്തിന്റെ ദാസന്‍ എന്ന പദവി. പഴയനിയമത്തിലെ വിശ്വാസവീരന്മാരെല്ലാം അങ്ങനെയാണു അറിയപ്പെട്ടിരുന്നതു. എന്നാല്‍ നാം ക്രിസ്തുവിലൂടെ അതില്‍ നിന്നും ഉയര്‍ന്നു അവന്റെ സ്നേഹിതനും സഹോദരനും പിതാവാം ദൈവത്തിന്റെ മക്കളുമായി തീരുന്നു. ഈ മഹനീയ സ്ഥാനത്തിനു അര്‍ഹനായി തീരണമെങ്കില്‍ മനുഷ്യന്‍ നാലു സവിശേഷതകള്‍ നേടിയെടുക്കണമെന്നു ഇയ്യോബിനെ കുറിച്ചുള്ള സാക്ഷ്യം വെളിപ്പെടുത്തുന്നു.
                    ഇയ്യോബിന്റെ സ്വഭാവത്തിന്റെ സവിശേഷതകളിലേക്കു നമ്മുടെ ചിന്തകള്‍ തിരിച്ചു വിടാം. നിഷ്കളങ്കതയാണു ഒന്നാമത്തെ,സവിശേഷത. നിഷ്കളങ്കന്‍ എന്നതുകൊണ്ടു എന്താണു അര്‍ത്ഥമാക്കുന്നതു.കളങ്കമില്ലാത്തവന്‍ എന്നണു സാധാരണ മനസ്സിലാക്കുന്നതു.അതു ശരിയാണെങ്കിലും ഇവിടെ അതിനു കുറേക്കൂടെ അര്‍ത്ഥവ്യാപ്തിയുണ്ടു. അവിടെ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ളീഷു പദം അല്പം കൂടെ അര്‍ത്ഥസംപുഷ്ടമാണു. Blameless എന്നണു ആ ഇംഗ്ളീഷു പദം. അതിനാകട്ടെ, നിഷ്കളങ്കന്‍, നിരപവാദ്യന്‍, നിര്‍ദ്ദോഷന്‍, അനിന്ദ്യന്‍ എന്നെല്ലാമാണു മലയാളത്തില്‍ അര്‍ത്ഥം പറയുന്നതു. ഇതെല്ലാം പര്യയായ പദങ്ങളാണെങ്കിലും ഇതെല്ലാം ആ പദത്തില്‍ ഒന്നിച്ചു ചേര്‍ന്നു നില്‍ക്കുന്നു എന്നു പറയാം. ഇതെല്ലാം കൂടെ ചേരുമ്പോള്‍ ആ വ്യക്തിയുടെ ഹൃദയനൈര്‍മ്മല്യമാണു വ്യഞ്ജിക്കുന്നതു. സംസാരത്തിലും പ്രവൃത്തിയിലും ചിന്തയിലും വിചാരത്തിലും എല്ലാം അനിന്ദ്യനായിരിക്കുന്നവനാണു നിഷ്കളങ്കന്‍ അഥവാ blameless. ഇയ്യോബില്‍ ഈ സ്വഭാവം പൂര്‍ണ്ണതയോടെ ശോഭിക്കുന്നു എന്നതാണു ദൈവത്തിനു പ്രിയപ്പെട്ട ദാസനായി തീരവാനുള്ള ഒരു കാരണം. അവന്‍ മനുഷ്യരുടെ ഇടയിലും ദൈവമുമ്പാകെയും ഒരുപോലെ അനിന്ദ്യനായിരുന്നു. യജമാനന്റെ ഇഷ്ടം ആചരിക്കുന്നവനാണു ഉത്തമനായ ദാസന്‍. ദാസനു അതല്ലാതെ മറ്റൊരു ലക്ഷ്യവും ജീവിതത്തില്‍ ഇല്ല. ദൈവയിഷ്ടം മാത്രം ആചരിക്കുമ്പോഴാണു നിര്‍മ്മലമായ ഹൃദയം ഉണ്ടാകുന്നതു.
                  ഇയ്യോബു നേരുള്ളവനായിരുന്നു എന്നതാണു മറ്റൊരു യോഗ്യത. നേരുള്ളവന്‍ എന്നതിനു സത്യസന്ധന്‍ എന്നണു അര്‍ത്ഥം. ഇതിനു ഉപയോഗിച്ചിരിക്കുന്ന ഇംഗ്ളീഷു പദം upright എന്നണു. നീതിമാന്‍, ധര്‍മ്മിഷ്ടന്‍, സത്യസന്ധന്‍ എന്നൊക്കെ അര്‍ത്ഥം പറയാം. നീതി അറിയുന്നവനല്ല, നീതി പ്രവര്‍ത്തിക്കുന്നവനാണു നീതിമാന്‍. ധര്‍മ്മം അറിയാവുന്നവനല്ല, ധര്‍മ്മം ആചരിക്കുന്നവനാണു ധര്‍മ്മിഷ്ടന്‍. നിഷ്കളങ്കതയും നീതിയും ഒന്നിച്ചു ചേര്‍ന്നു നില്‍ക്കുന്നവയാണു. 15-ാം സങ്കീര്‍ത്തനത്തില്‍ ദാവീദു പറയുന്നുഃ നിഷ്കളങ്കനായി നടന്നു നീതി പ്രവര്‍ത്തിക്കുകയും ഹൃദയപൂര്‍വ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍, നാവുകൊണ്ടു കുരള പറയാതെയും കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരനു അപമാനം വരുത്താതെയും ഇരിക്കന്നവന്‍, വഷളന് നിന്ദ്യനായി എണ്ണുകയും യഹോവാഭക്തനെ ബഹുമാനിക്കുകയും, സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവന്‍, തന്റെ ദ്രവ്യം പലിശക്കു കൊടുക്കാതെയും കുറ്റമില്ലാത്തവനു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവന്‍ അവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല. അവനാണു നിഷ്കളങ്കനും നേരുള്ളവനും. ഇതു ഇയ്യോബില്‍ പൂര്‍ണ്ണമായി ചേരുന്നു.
                 ഇയ്യോബു ദൈവഭക്തനായിരുന്നു എന്നതാണു മൂന്നമത്തെ യോഗ്യത. Fear of God എന്നണു ഭക്തിക്കു പറഞ്ഞിരിക്കുന്ന ഇംഗ്ളീഷു തര്‍ജ്ജുമ. എന്നാല്‍ ഭക്ത എന്ന സംസ്കൃതവാക്കിന്റെ അര്‍ത്ഥവ്യാപ്തി ഇതിനുണ്ടോ എന്നു സംശയിക്കണം. ഭയത്തില്‍ നിന്നു ഉളവാകുന്ന ഭയഭക്തിബഹുമാനാദരവുകള്‍ക്കു അപ്പുറത്തേക്കു അതു വളരുന്നുണ്ടോ എന്നു ചിന്തിക്കണം. ഭാരതീയ സങ്കല്പത്തില്‍ ഭക്തി ഒന്‍പതു വിധമുണ്ടു.ശ്രവണം, കീര്‍ത്തനം,സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം,ആത്മനിവേദനം എന്നിവയാണു ആ ഒന്‍പതു ഭക്തി.ഈ ഒന്‍പതു ഭക്തിയും ഒരുവനില്‍ സമഞ്ജസമായി സമ്മേളിക്കുമ്പോഴാണു അവന്‍ യഥാര്‍ത്ഥ ഭക്തനായി തീരുന്നതു. അതാകട്ടെ ശ്രവണത്തില്‍ ആരംഭിച്ചു പടിപടിയായി ഉയർന്നു ആത്മനിവേദനത്തില്‍ എത്തിച്ചേരുന്നു. സാധാരണ ഭക്തിയില്‍ ഇതില്‍ ചിലതു മാത്രമേ കാണുകയുള്ളു. ഈ ഒന്‍പതു പദങ്ങളുടെയും അര്‍ത്ഥം നമ്മുടെ ആത്മീയചര്യകളോടു ചേര്‍ത്തു ചിന്തിക്കുമ്പോഴാണു അതിന്റെ പ്രത്യേകത വെളിവാകുന്നതു. ഭക്തി മനസ്സിലേക്കു കടന്നു വരുന്നതു ശ്രവണത്തിലൂടെയാണു. ശ്രവണത്തിലൂടെ ഭക്തിയിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ കീര്‍ത്തനം(സ്തുതി), സേവനം( ശുശ്രൂഷ), സ്മരണം(ധ്യാനം), അര്‍ച്ചനം(ആരാധന), വന്ദനം(നമസ്കാരം), ദാസ്യം, സഖ്യം(കൂട്ടായ്മ), ആത്മനിവേദനം(സ്വയം സമര്‍പ്പിക്കല്‍) എന്നിങ്ങനെ ഭക്തിയുടെ നിറവില്‍ എത്തിച്ചേരുന്നു. തന്നെത്തന്നെ മുഴുവനായി ദൈവത്തിനു സമര്‍പ്പിക്കുന്നിടത്തോളം ഭക്തി വളരുന്നു; വളരണം. പരിശുദ്ധനായ പൗലോസുസ്ളീഹായുടെ ഭാഷയില്‍ 'ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നതു' എന്ന ഭാവത്തിലേക്കു ഉയരുമ്പോഴാണു ഒരുവന്‍ ദൈവഭക്തനായി തീരുന്നതു.
                  ദോഷം വിട്ടകലുന്നവനായിരുന്നു ഇയ്യോബു. Turn away from evil എന്നാണു ഇതിന്റെ ഇംഗ്ളീഷു.നന്മയല്ലാത്തതു എല്ലാം evil ല്‍ ഉള്‍പ്പെടും. തിന്മ ചെയ്യാതിരിക്കുന്നവന്‍ എന്നു മാത്രമല്ല, തിന്മയില്‍ നിന്നു വിദൂരസ്ഥനായി വര്‍ത്തിക്കുന്നവന്‍ എന്നു കൂടെ അതിനു അര്‍ത്ഥമുണ്ടു. ദോഷം വിട്ടകലുന്നവനായിരിക്കണം. തിന്മയ്ക്കു കാരണമായി ഭവിക്കുന്നതു ദൈവഭയമില്ലായ്മയാണു. ദൈവത്തില്‍ നിന്നു അകലുമ്പോള്‍ നാം പാപത്തിലേക്കു നിപതിക്കുന്നു. തിന്മയെ അകറ്റണമെങ്കില്‍ ദൈവത്തോടു അടുക്കണം. ഈ സത്യം ആത്മാവില്‍ തിരിച്ചറിഞ്ഞ പരിശുദ്ധ പിതാക്കന്മാര്‍ ദുഃഖവെള്ളിയാഴ്ച നമസ്കാരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു നാം പാടാറുള്ളതാണു. 'ദോഷി മനസ്സില്‍ ദോഷം ചിന്തിപ്പൂ, ദൈവഭയം പാര്‍ക്കിലവന്നില്ല.' നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ആയ ഒരുവനു മാത്രമെ ദോഷം വിട്ടു അകലുവാന്‍ കഴിയുകയുള്ളു.
                     ഈ നാലു ഗുണങ്ങളെക്കാള്‍ ഇയ്യോബിനെ വ്യത്യസ്ഥനാക്കി നിര്‍ത്തുന്നതു 'അവന്‍ തന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു.' എന്നതാണു. അതിന്റെ ഇംഗ്ളീഷു തര്‍ജ്ജുമ ഇങ്ങനെയാണു, He still holds fast his inegrity.' ഇയ്യോബിന്റെ സ്വഭാവദാര്‍ഢ്യമാണു അതു വ്യക്തമാക്കുന്നതു. മുകളില്‍പറഞ്ഞ ഗുണങ്ങളെല്ലാം സാധാരണ മനുഷ്യനില്‍ കണ്ടെന്നു വരാം പക്ഷെ അതു വന്നും പോയും നില്ക്കുന്നതായിരിക്കും. ഒന്നിനും ഒരു സ്ഥിരത ഉണ്ടായിരിക്കുകയില്ല. അനുഭവങ്ങളുടെയും സാഹചരങ്ങളുടെയും വ്യത്യാസമനുസരിച്ചു അതു മാറിക്കൊണ്ടിരിക്കും. എന്നാല്‍ ഇയ്യോബില്‍ ഈ ഗുണവിശേഷങ്ങള്‍ക്കു ഒരു വ്യത്യാസവും ഒരിക്കലും ഒരു സാഹചര്യത്തിലും സംഭവിക്കുന്നില്ല എന്നതു പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അതികഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയപ്പോഴും, ഭാര്യയും സ്നേഹിതരും പ്രതികൂലമായപ്പോഴും ഇയ്യോബു തന്റെ വിശ്വാസത്തില്‍ ഉറച്ചു നിന്നു. ഇയ്യോബു ഈ വിധത്തില്‍ സ്ഥിരമാനസ്സനാണെന്നു അറിയാമെന്നതു കൊണ്ടാണു യഹോവ അവനെപ്പോലെ ഭൂമിയില്‍ ആരുമില്ല എന്നു സാക്ഷ്യം പറഞ്ഞതു.
                     ഇങ്ങനെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നവനുമായ ഇയ്യോബിനെ യഹോവ സമൃദ്ധിയായി അനുഗ്രഹിച്ചു.അവനു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. പുത്രസമ്പത്തോടൊപ്പം ലൗകികസമ്പത്തും അനവധിയായിരുന്നു. 7000 ആടും, 3000 ഒട്ടകവും, 500 ഏര്‍ കാളകളും, 500 ഏര്‍ പെണ്‍കഴുതകളും, ഉണ്ടായിരുന്നു. സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വയ്ക്കരുതു എന്ന സത്യം ഇയ്യോബു ഗ്രഹിച്ചിരുന്നു. സമ്പത്തു വര്‍ദ്ധിച്ചപ്പോഴും അവന്റെ സ്വഭാവത്തില്‍  അതു ഒരു മാറ്റവും ഉളവാക്കിയില്ല. പുത്രന്മാര്‍ താന്താന്റെ ജനനദിവസത്തില്‍ എല്ലാവരും ചേര്‍ന്നു വിരുന്നു കഴിച്ചു സന്തോഷിക്കുക പതിവായിരുന്നു.ഈ സന്തോഷത്തില്‍ അവര്‍ ദൈവത്തിനു വിരോധമായി എന്തെങ്കിലും ചെയ്തു കാണുമോ എന്ന ശങ്കയാല്‍ ഇയ്യോബു അവരെ ആളയച്ചു വരുത്തി ശുദ്ധീകരിക്കുകയും നന്നാ അതിരാവിലെ എഴുന്നേറ്റു അവരുടെ സംഖ്യയ്ക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിച്ചുപോന്നു.
                    ഇയ്യോബിന്റെ ഈ സന്തോഷം ദീര്‍ഘനാള്‍ നിന്നില്ല. പെട്ടെന്നു ദുഃഖങ്ങള്‍ ഓരോന്നായി അടിക്കടി ഇയ്യോബിന്റെ ജീവിതത്തിലേക്കു കടന്നു വന്നു. മൃഗസമ്പത്തു മുഴുവനും നഷ്ടപ്പെട്ടു. മക്കള്‍ പത്തുപേരും ഈ ലോകത്തില്‍ നിന്നു കടന്നു പോയി. ഇയ്യോബിന്റെ ശരീരം രോഗഗ്രസ്ഥമായി. ഇവിടൊന്നും ഇയ്യോബു തളര്‍ന്നു പോയില്ല. മക്കളും മൃഗസമ്പത്തുമെല്ലാം നഷ്ടപ്പെട്ടപ്പോള്‍ ഇയ്യോബു പറഞ്ഞു. 'നഗ്നനായി ഞാന്‍ എന്റെ അമ്മയുടെ ഉദരത്തില്‍ പുറപ്പെട്ടു വന്നു, നഗ്നനായി മടങ്ങിപ്പകും.യഹോവ തന്നു യഹോവ എടുത്തു യഹോവയുടെ വാഴ്ത്തപ്പെടുമാറാകട്ടെ.' ഇയ്യോഃ1;21. ഇങ്ങനെ ഇയ്യോബിനല്ലാതെ മറ്റാര്‍ക്കും പറയുവാന്‍ കഴിയുകയില്ല. ഇവിടെ ഇയ്യോബിനെ കുറിച്ചുള്ള സാക്ഷ്യം ഇങ്ങനെയാണു കാണുന്നതു.ഇയ്യോഃ 1;22.'ഇതിലൊന്നിലും ഇയ്യോബു പാപം ചെയ്യയുകയോ ദൈവത്തില്‍ ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.' ഇയ്യോബിനെ ഉള്ളംകാല്‍ മുതല്‍ നെറുക വരെ വല്ലാത്ത പരുക്കള്‍ ബാധിച്ചു. ചാരത്തില്‍ ഇരുന്നു ഓട്ടിന്‍ കഷണം കൊണ്ടു ശരീരം ചൊറിഞ്ഞു വേദന സഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭാര്യ പറഞ്ഞു. 'നീ ഇനിയും ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചു കളക.' ഇയ്യോബു അവളോടു പറഞ്ഞു. 'ഒരു പൊട്ടി സംസാരിക്കുന്നതു പോലെ നീ സംസാരിക്കുന്നു.നാം ദൈവത്തിന്റെ കൈയ്യില്‍ നിന്നു നന്മ കൈക്കൊള്ളുന്നു. തിന്മയും കൈക്കൊള്ളരുതോ?' ഇതില്‍ ഒന്നിലും ഇയ്യോബു അധരങ്ങളാല്‍ പാപം ചെയ്തില്ല. He still holds fast his integrity.
                        ഇയ്യോബിന്റെ ദാരുണമായ ഈ അവസ്ഥയില്‍ അവനെ ആശ്വസിപ്പിക്കുവാന്‍ അവന്റെ നാലു സ്നേഹിതന്മാര്‍, എലീഫസ്, ബില്‍ദാദു, സോഫര്‍, എലീഹൂ എന്നിവര്‍ എത്തി. എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ ഏഴു ദിവസം അവനോടു കൂടെ മൗനമായി പാര്‍ത്തു. പിന്നീടു അവര്‍ക്കു അറിയാവുന്ന ന്യായവാദങ്ങള്‍ ഉന്നയിച്ചു. അവനെ കുറ്റപ്പെടുത്തി. എന്നാല്‍ ഇവിടെയൊന്നും ഇയ്യോബു പതറിയില്ല. അവന്‍ ദൈവ മുമ്പാകെ കൂടുതല്‍ വിനയപ്പെട്ടു. അവന്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാതെ സ്നേഹിതന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലം നാം ഇങ്ങനെയാണു വായിക്കുന്നതുഃ ഇയ്യോഃ 42;10 . .'ഇയ്യോബു തന്റെ സ്നേഹിതന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി. മുമ്പുണ്ടായിരുന്നതൊക്കെയും യഹോവ ഇരട്ടിയായി കൊടുത്തു.' ആയുസ്സും നീട്ടി കൊടുത്തു. 140 വര്‍ഷം കൂടെ ജീവിച്ചിരുന്നിട്ടു കാലസമ്പൂര്‍ണ്ണനുമായി ഇയ്യോബു മരിച്ചു.
                      ഇയ്യോബിന്റെ ചരിത്രം വായിച്ചു അവസാനിപ്പിച്ചു കഴിയുമ്പോള്‍ അസാധാരണവും അവിശ്വസനീയവുമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായി ഇയ്യോബു നമ്മുടെ മനസ്സില്‍ നിലയുറപ്പിക്കുന്നു. ഇയ്യോബിന്റെ സ്ഥാനത്തു നമ്മെ നിര്‍ത്തി ചിന്തിക്കുമ്പോഴാണു ഇയ്യോബിന്റെ വ്യക്തിത്വം നമുക്കു ബോദ്ധ്യമാകുന്നതു. ഇയ്യോബിനു അനുഭവിക്കേണ്ടിവന്ന അനുഭവങ്ങള്‍ നമുക്കായിരുന്നു എങ്കില്‍  നമ്മുടെ പ്രതികരണം എങ്ങനെയുള്ളതാകുമായിരുന്നു. നാം എന്തെന്തു ചോദ്യങ്ങള്‍ ദൈവത്തോടു ചോദിക്കുമായിരുന്നു. എന്തെന്തു പരിദേവനങ്ങളായിരിക്കും നമ്മുടെ മനസ്സില്‍ നിന്നു ഉയരുക. എന്തെന്തു പരിഭവങ്ങള്‍ ദൈവമുമ്പാകെ നിരത്തി വയ്ക്കുമായിരുന്നു. എന്തിനു അധികം! ഇയ്യോബിന്റെ ഭാര്യ പറഞ്ഞതു പോലെ ദൈവത്തെ തള്ളിപ്പറഞ്ഞു മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുമായിരുന്നു.
      മരണം മരണമെത്ര സുഖദമിജ്ജീവിതം
      ദുരിതപൂര്‍ണ്ണമതാണതി ദുസ്സഹം. എന്നു പാടിയ കവിയെ പോലെ നാമും ചിന്തിക്കുമായിരുന്നു. നമ്മുടെ ചിന്താഗതികളോടു ഇയ്യോഃ 1;22, 2;10 എന്നീ വാക്യങ്ങള്‍ ചേര്‍ത്തു ധ്യാനിക്കുക. ഇയ്യോബിന്റെ വലിമയും നമ്മുടെ നിസ്സാരതയും വെളിവാകും.
                      ഇയ്യോബിന്റെ സ്ഥാനത്തു നാമായിരുന്നു എങ്കില്‍ രണ്ടുമൂന്നു ചോദ്യങ്ങളെങ്കിലും ചോദിക്കുമായിരുന്നു. എന്തിനീ ദുഃഖങ്ങള്‍ എനിക്കു നീ തന്നു? എന്തിനു എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു? അതിനു തക്കവണ്ണം ഞാന്‍ എന്തു ചെയ്തു? ഈ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം ഇയ്യോബിന്റെ പുസ്തകം നമുക്കു നല്‍കുന്നു. ദുഃഖവും ദുരിതങ്ങളും കഷ്ടതയും പ്രയാസങ്ങളും ദൈവം തരുന്നതല്ല. ഇയ്യോബുഃ 1;6-12, 2;1-7 എന്നീ ഭാഗങ്ങളില്‍ സാത്താനാണു ഇതെല്ലാം ചെയ്യുന്നതു എന്നു വ്യക്തമാക്കുന്നു. അതു അതേപടി അംഗീകരിച്ചാല്‍ തന്നെ അവിടെ നിന്നു ഉയരുന്ന മറ്റൊരു ചോദ്യമുണ്ടു. തന്നെ സ്നേഹിക്കുന്നവര്‍ക്കും താന്‍ സ്നേഹിക്കുന്നവര്‍ക്കും ഉണ്ടാകുന്ന ഈ പ്രയാസങ്ങളില്‍ നിന്നു സാത്താനെ ദൈവം എന്തുകൊണ്ടു വിലക്കുന്നില്ല?. അതിനു സാത്താനെ അനുവദിക്കുന്നതു എന്തിനു? ദൈവം മനുഷ്യനെ സൃഷ്ടിച്ചതു ഒരു അടിമയായിട്ടല്ല. എല്ലാ സ്വാതന്ത്ര്യവും അവനു നല്‍കി.നന്മ ചെയ്യുവാനും തിന്മ പ്രവര്‍ത്തിക്കുവാനുമുള്ള സാദ്ധ്യതകളും അവന്റെ മുമ്പില്‍ വച്ചു. അവിടെയുണ്ടാകുന്ന പ്രലോഭനങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചു ഉറച്ച വ്യക്തിത്വത്തിന്റെ ഉടമയായി അവന്‍ വളരണമെന്നാണു ദൈവം മനുഷ്യനെക്കുറിച്ചു ആഗ്രഹിച്ചതു; ആഗ്രഹിക്കുന്നതു. അതുകൊണ്ടു അങ്ങനെയുള്ള യാതൊന്നും ദൈവം തടയുകയില്ല. അവിടെ അവനില്‍ ആശ്രയിക്കുന്നവര്‍ക്കു അതിനെ അതിജീവിക്കുവാന്‍ ഉള്ള ആത്മബലം നല്‍കും. അതിജീവിക്കേണ്ടതു മനുഷ്യന്‍ തന്നെയാണു. നന്മ ചെയ്തിട്ടു കഷ്ടം സഹിക്കേണ്ടി വരുന്നതു ഭാഗ്യമാണെന്നാണു പരിശുദ്ധനായ പത്രോസുശ്ളീഹാ,പറയുന്നതു. 1. പത്രോഃ 3;4. 'നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങള്‍ ഭാഗ്യവാന്മാര്‍.' ദുഷ്ടന്മാര്‍ക്കു മാത്രമാണു ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകുന്നതു എന്നുള്ളതു പഴയനിയമ സങ്കല്പമാണു. ഇയ്യോഃ 4;7,8 വാക്യങ്ങളില്‍ എലീഫസ് പറയുന്നതു ഇങ്ങനെയാണുഃ 'നിര്‍ദ്ദോഷമായി നശിച്ചവര്‍ ആര്‍? നേരുള്ളവര്‍ എവിടെ മുടിഞ്ഞു പോയിട്ടുണ്ടു? ഞാന്‍ കണ്ടിടത്തോളം അന്യായം ഉഴുതു കഷ്ടത വിതയ്ക്കുന്നവന്‍ അതു തന്നെ കൊയ്യും.'' 'നാം ദൈവത്തിന്റെ കയ്യില്‍ നിന്നു നന്മ കൈക്കൊള്ളുന്നു. തിന്മയും കൈക്കൊള്ളരുതോ? എന്നു ഇയ്യോബു പറയുന്നതും അന്നത്തെ വിശ്വാസമാണു. എന്നാല്‍ കഷ്ടത പൊന്നു പോലെ പുറത്തു വരുവാനുള്ളതാണെന്നും ഇയ്യോബിനു അറിവുള്ളതാണു. ഇയ്യോഃ 23;10. 'എന്നാല്‍ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു. എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നു പോലെ പുറത്തു വരും.' സ്വര്‍ണ്ണത്തിന്റെ കീടങ്ങളെല്ലാം കളഞ്ഞു കൂടുതല്‍ ശോഭ ലഭിക്കുവാനാണല്ലോ തീയില്‍ ഇട്ടു അതു ഉരുക്കുന്നതു.
                       പരീക്ഷകള്‍ ദൈവം തരുന്നതല്ല. പരിശുദ്ധനായ യാക്കോബുശ്ളീഹാ പറയുന്നു. യാക്കോഃ 1;13. ' പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു. താന്‍ ആരെയും പരീക്ഷിക്കുന്നുമില്ല.' നമ്മുടെ കര്‍ത്താവിനെ പോലും സാത്താന്‍ പരീക്ഷിച്ചതാണല്ലോ. നമ്മുടെ വിശ്വാസവും ആത്മബലവും അവിടെ ശോധന ചെയ്യപ്പെടുന്നു. അതുകൊണ്ടാണു പരിശുദ്ധനായ യാക്കോബുശ്ളീഹാ പറയുന്നതു. യാക്കോഃ 1;2.' നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നുവെന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവീന്‍.' ഈ സത്യം ഗ്രഹിച്ച പരി. യാക്കോബുശ്ളീഹാ പരീക്ഷ സഹിക്കുന്ന മനുഷ്യനു ലഭിക്കുന്ന ഭാഗ്യാതിരേകത്തെ ഇങ്ങനെയാണു ചിത്രീകരിച്ചിരിക്കുന്നതു. യാക്കോഃ 1;12.'പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ കൊള്ളാവുന്നവനായി തെളിഞ്ഞു കര്‍ത്താവു തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.' ഈ വലിയ ആത്മീയ സത്യമാണു ഇയ്യോബും നമുക്കു പകര്‍ന്നു തരുന്നതു.പരീക്ഷ സഹിക്കുന്ന മനുഷ്യനാണു ഭാഗ്യവാന്‍ എന്നു അറിഞ്ഞു പരീക്ഷയില്‍ പതറിപ്പോകാതെയും തളര്‍ന്നു പോകാതെയും ഉറച്ചു നില്ക്കുവാന്‍ ഈ ചിന്തകള്‍ നമുക്കു പ്രചോദനം നല്‍കട്ടെ.
                   
           











               

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30