വചനപരിച്ഛേദം - 44.

44- അതിവാത്സല്യം ആപത്തു വരുത്തും .

 2.ശമുഃ 18;33.'എന്റെ മകനെ അബ്ശാലോമേ എന്റെ മകനേ അബ്ശിലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കില്‍ കൊള്ളായിരുന്നു. അബ്ശാലോമേ എന്റെ മകനേ എന്റെ മകനേ എന്നിങ്ങനെ കരഞ്ഞുകൊണ്ടു നടന്നു.'

                   അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പുത്രനെ ഓര്‍ത്തു മനംനൊന്തു കരയുന്ന വാത്സല്യനിധിയായ ഒരു പിതാവിന്റെ വിലാപശബ്ദമാണു ഈ വാക്യത്തിലൂടെ നാം കേള്‍ക്കുന്നതു. തനിക്കെതിരായി വാളും പടയാളികളുമായി ഇറങ്ങിത്തിരിച്ച തന്റെ മകന്‍ അബ്ശാലോമിന്റെ മരണവാര്‍ത്ത ശ്രവിച്ച ദാവീദുരാജാവിന്റെ പ്രതികരണമാണു പ്രസ്തുതവാക്യം. എന്റെ മകനേ അബ്ശാലോമേ എന്ന ആവര്‍ത്തിച്ചുള്ള വിളിയില്‍ ആ പിതാവിന്റെ വാത്സല്യാതിരേകം മുഴുവന്‍ തളം കെട്ടി കിടക്കുന്നു. ഊരിയാവിന്റെ ഭാര്യയായിരുന്ന ബേത്ശേബയില്‍ അവിഹിതമായി ജനിച്ച പ്രിയമകന്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ രോഗബാധിതനായി മരിച്ചതറിഞ്ഞു എഴുന്നേറ്റു വസ്ത്രം മാറി ആഹാരം കൈക്കൊണ്ടു, 'ഇനിയും ഞാന്‍ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവന്‍ എന്റെ അടുക്കലേക്കു വരികയില്ല എന്നു പറഞ്ഞു ആശ്വസിക്കുകയും സ്ഥൈര്യം കാണിക്കുകയും ചെയ്ത ദാവീദു തന്നെയാണു ഇവിടെ ആശ്വാസം കണ്ടെത്താന്‍ കഴിയാതെ തകര്‍ന്ന ഹൃദയവുമായി ഇങ്ങനെ വിലപിക്കുന്നതു. ഇതൊരു വിരോധാഭാസമായി തോന്നാം.
                   ഒരുപക്ഷെ, ആ ശിശു തന്റെ തെറ്റിന്റെ ഫലമായി, യഹോവയുടെ അരുളപ്പാടനുസരിച്ചാണു വേര്‍പെട്ടു പോയതു എന്നതു കൊണ്ടാവാം അവിടെ ആശ്വസിക്കുവാന്‍ കഴിഞ്ഞതു.ആ കുഞ്ഞു തെറ്റെന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അങ്ങേ ലോകത്തു കാണുമെന്നു ഉറപ്പുമുണ്ടു. എന്നാല്‍ ഈ മകനാകട്ടെ അവന്‍ ചെയ്ത തെറ്റിന്റെ ഫലമായിട്ടാണു മരച്ചതു എന്നതിനാല്‍ അതുപോലെ ആശ്വസിക്കുവാന്‍ കഴിയാതെ പോയതുമാകാം. ഏതുമാകട്ടെ  അതിന്റെ ഉത്തരം തേടി അലയുന്നതിനേക്കാള്‍ ദാവീദില്‍ ഇവിടെ പ്രകടമാകുന്ന പുത്രസ്നേഹം വിചിന്തനം ചെയ്യുകയാണു അഭികാമ്യം. കാരണം, ദോഷമുള്ള നാളില്‍ ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ സ്വന്തം മകനെ കഴുത്തു ഞെരിച്ചു കൊല്ലുവാന്‍ ശ്രമിച്ച ഒരു പിതാവു ജീവിക്കുന്ന ആധുനിക കാലത്തു ദാവീദിന്റെ പുത്രവാത്സല്യവും ഈ വിലാപവും ഗൗരവമായ ചിന്തയ്ക്കു അര്‍ഹമായതു തന്നെയാണു. ജീവിച്ചിരുന്നപ്പോള്‍ ഒരു സ്വസ്തതയും സമാധാനവും നല്‍കാത്ത ഒരു മകനായിരുന്നു അബ്ശാലോം. അപ്പനെതിരായി വാളും പടയാളികളുമായി ഇറങ്ങിത്തിരിച്ചു, അപ്പന്റെ പടയാളികളുമായി ഏറ്റുമുട്ടി വധിക്കപ്പെട്ട പുത്രനെ ഓര്‍ത്താണു ആ പിതാവു വാവിട്ടു കരയുന്നതു എന്നു കാണുമ്പോഴാണു ആ പുത്രവാത്സല്യത്തിന്റെ ആഴമെത്രെയാണു എന്നു തിരിച്ചറിയുന്നതു. തങ്ങള്‍ക്കു അനിഷ്ടകരങ്ങളായ കാര്യങ്ങള്‍ മക്കളില്‍ നിന്നു ഉണ്ടാകുമ്പോള്‍, നീ ഇനിയും ഞങ്ങളുടെ മകനല്ല, മകളല്ല എന്നു ആണയിട്ടു പറയുന്ന മാതാപിതാക്കളുടെ സംഖ്യ ഇന്നു കുറവല്ല. ഇവിടെയാണു ദാവീദു എന്ന പിതാവു വേറിട്ടു നില്‍ക്കുന്നതു.
                    അബ്ശാലോം രാജകുമാരന്റെ സ്വഭാവം ശ്രദ്ധിക്കുമ്പോള്‍ ദാവീദില്‍ കാണുന്ന പുത്രസ്നേഹത്തിന്റെ മാറ്റു കുറേക്കൂടെ ഉന്നതമാകും. ഗെശൂര്‍ രാജാവായ തല്‍മയിയുടെ മകള്‍ മയഖയില്‍ ദാവീദിനു ജനിച്ച പുത്രനാണു അബ്ശാലോം. അബ്ശാലോം എന്ന വാക്കിന്റെ അര്‍ത്ഥം സമാധാനത്തിന്റെ പിതാവു എന്നാണെങ്കിലും അവന്റെ സ്വഭാവത്തിനു അതിനോടു പുലബന്ധം പോലുമുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ അവനെക്കുറിച്ചുള്ള ശുഭ പ്രതീക്ഷയാകാം ഇങ്ങനെയൊരു പേരു നല്‍കാന്‍ പ്രേരിപ്പിച്ചതു. മാതാപിതാക്കളുടെ മാത്രമല്ല സമൂഹത്തിന്റെയും പ്രതീക്ഷകള്‍ അവനില്‍ സഫലമായില്ല. ജീവിതകാലം മുഴുവനും അവന്‍ അന്യര്‍ക്കു ഒരു തലവേദനയായിരുന്നു.
                 അബ്ശാലോം വക്രബുദ്ധിയും കൗശലക്കാരനും, തന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനു ഏതു കുമാര്‍ഗ്ഗവും സ്വീകരിക്കുന്നതിനു മടിയില്ലാത്തവനുമായിരുന്നു. തന്റെ ജ്യേഷ്ഠനായ അമ്നോനെ വധിക്കുവാൻ നീക്കിയ കരുക്കൾ  ഇതു  വ്യക്തമാക്കുന്നു. അബ്ശലോമിന്റെ സഹോദരിയായ താമാറിനോടു അമ്നോനു പ്രേമം തോന്നി. തന്റെആഗ്രഹം സഫലമാക്കുവാൻ രോഗം നടിച്ചുകിടന്നു. താമാർ തയ്യാറാക്കിയ ഭക്ഷണം കഴിക്കുവാൻ മോഹമുള്ളതായി അപ്പനായ ദാവീദിനെ അറിയിച്ചു. ദാവീദു പറഞ്ഞതനുസരിച്ചു താമാർ ഭക്ഷണം  തയ്യാറാക്കി. കിടപ്പറയിൽ വച്ചു താമാർ അതു വിളമ്പി കൊടുക്കണമെന്നു അമ്നോൻ ആവശ്യപ്പെട്ടതിനാൽ താമാർ അമ്നോന്റെ കിടപ്പറയിൽ ചെന്നു. അവിടെവച്ചു അവൻ അവളെ വഷളാക്കി. എന്നാൽ പിന്നീടു അവൻ അവളെ ഉപേക്ഷിക്കുകയും വെറുക്കുകയും ചെയ്തു. അതു അറിഞ്ഞ അബ്ശാലോമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.2. ശമുഃ 13; 20 'അവളുടെ സഹോദരനായ അബ്ശാലോമും അവളോടുഃ നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ. ആകട്ടെ സഹോദരി മിണ്ടാതിരിക്കുക. അവൻ നിന്റെ സഹോദരനാണല്ലോ. ഈകാര്യം നീ മനസ്സിൽ വയ്ക്കരുതു. എന്നു പറഞ്ഞു.' അമ്നോന്റെ പ്രവൃത്തി  അറിഞ്ഞ ദാവീദിനു കോപം ജ്വലിച്ചു. എന്നാൽ പിന്നീടു നടന്ന സംഭവങ്ങൾ അബ്ശാലോമിന്റെ വാക്കുകൾ എത്രമാത്രം കാപട്യം നിറഞ്ഞതായിരുന്നു എന്നു വെളിവാക്കുന്നു. പ്രതികാരത്തിനായി അബ്ശാലോം രണ്ടു വർഷം കാത്തിരുന്നു. രോമം കത്രിക്കുന്ന ഉത്സവം ആചരിക്കുകയും അപ്പന്റെ സമ്മതത്തോടെ അമ്നോനെ അവിടെ കൂട്ടി കൊണ്ടുപോകുകയും ചെയ്തു. അവിടെ വച്ചു അബ്ശാലോം അമ്നോനെ വധിച്ചു. അമ്നോൻ താമാറിനെ ഉപായത്തിൽ വിളിച്ചു കൊണ്ടുപോയി വഷളാക്കിയതും  സ്നേഹരൂപേണ വിളിച്ചുകൊണ്ടു പോയി അമ്നോനെ സഹോദരനായ അബ്ശാലോം വധിച്ചതും ശ്രദ്ധിക്കുമ്പോൾ ഒരുകാര്യം നമുക്കു മനസ്സിലാക്കുവാൻ കഴിയും  മാതാപിതാക്കളുടെ സ്വഭാവം ആണു മക്കളിലേക്കു സംക്രമിക്കുന്നതു എന്ന സത്യം ഇതു വെളിപ്പെടുത്തുന്നു. അബ്ശാലോം രാജകുമാരന്മാരെയെല്ലാം കൊന്നു കളഞ്ഞു എന്ന വാർത്തയാണു ദാവീദിന്റെ അടുക്കൽ എത്തിയതു. അപ്പോൾ രാജാവു എഴുന്നേറ്റു വസ്ത്രം  കീറി നിലത്തു കിടന്നു. ദാവീദിന്റെ ജ്യേഷ്ഠനായ ശിമയിയുടെ മകൻ യോനാദാബു ദാവീദിനെ ആശ്വസിപ്പിക്കുവാനായി പറയുന്നതിൽ അബ്ശാലോമിന്റെ സ്വഭാവം വ്യക്തമാക്കിയിരിക്കുന്നു. 2. ശമുഃ 13; 31. 'തന്റെ സഹോദരിയായ താമാറിനെ അവൻ അപമാനിച്ച നാൾ മുതൽ അബ്ശാലോമിന്റെ മുഖത്തു  ഈ നിർണ്ണയം കാണാനുണ്ടായിരുന്നു.' അബ്ശാലോം അവിടെനിന്നു ഓടിപ്പോയി അമ്മീഹൂവിന്റെ മകനായ ഗെശൂർ രാജാവായ തല്മായിയുടെ അടുക്കൽ ചെന്നു താമസിച്ചു.ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
                  അമ്നോനെ വധിച്ചതിനു പിന്നില്‍ അബ്ശാലോമിനു മറ്റു ചില ഉദ്ദേശങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്നു പിന്നീടു നടന്ന സംഭവങ്ങള്‍ കൂടി ചേര്‍ത്തു ചിന്തിച്ചാല്‍ ഊഹിക്കുവാന്‍ കഴിയും. അമ്നോന്‍ ദാവീദിന്റെ മൂത്ത പുത്രനാണു. സാധാരണ രീതിയനുസരിച്ചു മൂത്ത പുത്രനാണു അനന്തരാവകാശിയായി തീരുന്നതു. അങ്ങനെയാണെങ്കില്‍ ദാവീദിനു ശേഷം രാജാവാകേണ്ടതു അമ്നോനാണു. തനിക്കു രാജ്യാവകാശം ലഭിക്കുവാനുള്ള എളുപ്പ വഴി അമ്നോനെ വധിക്കുകയാണെന്നു അബ്ശാലോം കണക്കു കൂട്ടിയിരിക്കാം. സഹോദരിയോടു കാണിച്ച അതിക്രമത്തിന്റെ പ്രതികാരമായി മറ്റുള്ളവര്‍  ധരിച്ചുകൊള്ളുമെന്നും ചിന്തിച്ചിരിക്കാം. അമ്നോന്‍ ഇല്ലാതായെങ്കിലും പിതാവിന്റെ പ്രീതി സമ്പാദിച്ചു കൊട്ടാരത്തില്‍ കടന്നു കൂടിയെങ്കില്‍ മാത്രമേ ആഗ്രഹം സഫലമാകുകയുള്ളു എന്നു അബ്ശാലോമിനു ബോദ്ധ്യമായി. പക്ഷെ അപ്പന്‍ ഇനിയും രാജ്യാവകാശം തനിക്കു തരുമെന്നു വിശ്വസിക്കുവാന്‍ കഴിയുകയില്ല. അതിനു ജനത്തെ തനിക്കു അനുകൂലമാക്കിയെങ്കിലെ കഴിയൂ.അതിനു രാജകൊട്ടാരത്തില്‍ കടന്നു കൂടിയേ മതിയാകൂ. അതിനു ആദ്യം അവന്‍ യോവാബിനെ വശത്താക്കി. ദാവീദു അബ്ശാലോമിനെ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്നും അമ്നോനെ കുറിച്ചുള്ള ദുഃഖത്തിനു ആശ്വാസം വന്നിരിക്കുന്നു എന്നും അറിഞ്ഞ യോവാബു അബ്ശാലോമിനെ തിരികെ കൊണ്ടുവരുവാനുള്ള കരുക്കള്‍ നീക്കി. വിവേകമതിയായ ഒരു സ്ത്രീയെ, മകനെക്കുറിച്ചുള്ള ആവലാതിയുമായി യോവാബു രാജാവിന്റെ അടുക്കല്‍ അയച്ചു. ബുദ്ധിമാനായ രാജാവു ഇതിന്റെ പിന്നില്‍ യോവാബാണെന്നു അറിഞ്ഞു അവനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ആരാഞ്ഞു. അബ്ശാലോമിനു വേണ്ടിയായിരുന്ന ഇതെന്നു അറിഞ്ഞ ദാവീദു അവനെ മടങ്ങി വരുവാന്‍ അനുവദിച്ചു. തന്റെ കൊട്ടാരത്തില്‍ താമസിപ്പിക്കാതെ വീട്ടിലേക്കു അയയ്ക്കുകയും തന്റെ മുഖം കാണുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. എങ്കിലും ആ പിതാവിന്റെ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന പുത്രസ്നേഹം അവിടെ വായിച്ചെടുക്കുവാന്‍ കഴിയും.
                    അബ്ശാലോം രണ്ടു വര്‍ഷം അങ്ങനെ പാര്‍ത്തു. സൗന്ദര്യത്തില്‍ അബ്ശാലോമിനോളം ശ്ളാഘ്യനായ ഒരുത്തനും അന്നു യിസ്രായേലില്‍ ഉണ്ടായിരുന്നില്ല. അവനു അടിതൊട്ടു മുടിവരെ ഒരു ഊനവുമുണ്ടായിരുന്നില്ല. അവന്റെ തലമുടിയായിരുന്നു ഏറ്റവും ആകര്‍ഷണീയമായിരുന്നതു. തലമുടിയുടെ ഭാരം കൂടുകയാല്‍ ആണ്ടുതോറും അതു മുറിക്കുമായിരുന്നു. കത്രിക്കുന്ന മുടി തന്നെ രാജതൂക്കത്തിനു 200 ശേക്കല്‍ കാണുമായിരുന്നു. അപ്പന്റെ മുഖം കാണാതെ കാര്യസാദ്ധ്യം ദുഷ്കരമാകയാല്‍ അവന്‍ യോവാബിനെ വിളിപ്പിച്ചു. രണ്ടു തവണയും യോവാബു വന്നില്ല. പ്രതികാരമായി അബ്ശാലോം യോവാബിന്റെ നിലത്തിലെ വിളഞ്ഞു കിടന്ന യവം മുഴുവന്‍ തീ വച്ചു ചുട്ടു നശിപ്പിച്ചു. യോവാബു അബ്ശാലോമിന്റെ അടുക്കല്‍ എത്തി കാര്യം അന്വേഷിച്ചു. അബ്ശാലോം പറഞ്ഞു.'എനിക്കു ഇപ്പോള്‍ രാജാവിന്റെ മുഖം കാണണം. എന്നില്‍ കുറ്റം ഉണ്ടെങ്കില്‍ എന്നെ കൊല്ലട്ടെ.' യോവാബു വസ്തുത രാജാവിനെ അറിയിച്ചു. അവന്‍ അബ്ശാലോമിനെ വിളിപ്പിച്ചു. അവന്‍ രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു. ദാവീദു അബ്ശാലോമിനെ ചുംബിച്ചു സ്വീകരിച്ചു. എന്നിട്ടും ആ മകനു തന്റെ പിതാവിന്റെ സ്നേഹം മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. അവന്റെ സ്വാര്‍ത്ഥ മോഹങ്ങള്‍ അതു ഗ്രഹിക്കുവാന്‍ കഴിയാതവണ്ണം കണ്ണുകള്‍ കുരുടാക്കി കളഞ്ഞു. അതുകൊണ്ടു അവന്‍ ആ സ്നേഹം ചൂഷണം ചെയ്യുകയാണു ചെയ്തതു.
                  അബ്ശാലോം പതുക്കെ കരുക്കള്‍ നീക്കി തുടങ്ങി. അവന്‍ രഥവും കുതിരകളെയും മുമ്പില്‍ ഓടുവാന്‍ അന്‍പതു അകമ്പടിക്കാരേയും സമ്പാദിച്ചു. അതികാലത്തു എഴുന്നേറ്റു പടിവാതില്‍ക്കല്‍ നില്ക്കും. വാക്ചാതുര്യമുള്ള അബ്ശാലോം വ്യവഹാരത്തിനു വരുന്ന യിസ്രായേല്‍ക്കാരെയെല്ലാം വശീകരിച്ചു തുടങ്ങി. നാലു സംവത്സരം കഴിഞ്ഞു ഹെബ്രാനില്‍ ഒരു നേര്‍ച്ച കഴിക്കണം എന്നു പറഞ്ഞു രാജാവിനോടു അനുവാദം വാങ്ങി അബ്ശാലോം യാത്രതിരിച്ചു. അവനോടുകൂടെ യെറുശലേമില്‍ നിന്നു ക്ഷണിക്കപ്പെട്ടവരായി 200 പേരും ഉണ്ടായിരുന്നു. മുന്‍കൂട്ടി നിര്‍ത്തിയിരുന്ന ചാരന്മാരെ കൊണ്ടു അബ്ശാലോം ഹെബ്രാനില്‍ രാജാവായിരിക്കുന്നുവെന്നു വിളിച്ചു പറയിച്ചു. ദാവീദിന്റെ മന്ത്രിയായ അഹീഥോഫേല്‍ എന്ന ഗില്യോനെയും അവന്‍ വിളിച്ചു വരുത്തി. അങ്ങനെ അവന്റെ കൂട്ടുകെട്ടിനു ബലമേറിവന്നു.
                     യിസ്രായേലിന്റെ ഹൃദയം അബ്ശാലോമിനോടു യോജിച്ചു പോയി എന്ന ദൂതന്റെ വാക്കു കേട്ടു ദാവീദു കൂടെയുള്ളവരുമായി ഓടിപ്പോയി. പലയിടത്തും സഞ്ചരിച്ചു. അബ്ശാലോമിന്റെ നീക്കങ്ങള്‍ അറിയുവാനും യെറുശലേമിനെ സൂക്ഷിപ്പാനുമുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തിയിട്ടു ദാവീദു ജനത്തെ എണ്ണി മൂന്നായി തിരിച്ചു. ഓരോ കൂട്ടത്തെയും യോവാബിന്റേയും അബീശായിയുടെയും ഇത്ഥായിയുടെയും കീഴിലാക്കി. രാജാവു കൂടെച്ചെല്ലുവാന്‍ ആഗ്രഹിച്ചെങ്കിലും ജനം സമ്മതിച്ചില്ല. അബ്ശാലോം രാജകുമാരനോടു കനിവോടെ പെരുമാറണമെന്നു യോവബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചയച്ചു. ഇവിടെയും, തന്റെ രാജകിരീടത്തിനും ജനത്തിനും എതിരായി തീര്‍ന്ന മകനെ നേരിട്ടു പരാജയപ്പെടുത്തുവാന്‍ കഴിവുണ്ടയിരുന്നിട്ടും അതിനു ശ്രമിക്കാതെ മകനില്‍ നിന്നു രക്ഷപെടാനുള്ള മാര്‍ഗ്ഗം തേടുകയും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയുമാണു ദാവീദു ചെയ്യുന്നതു. മകന്റെ നന്മയല്ലാതെ നാശം ആഗ്രഹിക്കാത്ത ഒരു പിതാവിന്റെ ഹൃദയത്തുടിപ്പുകളാണു ഇവിടെ നമുക്കു കേള്‍ക്കുവാന്‍ കഴിയുന്നതു. എന്നാല്‍ രാജ്യാവകാശം അബ്ശാലോമിനു നല്‍കി പ്രശ്നം പരിഹരിക്കാമായിരുന്നില്ലേ എന്നു വേണമെങ്കില്‍ ചോദിക്കാം. ദൈവത്തിന്റെ ജനമായ യിസ്രായേലിന്റെ ഭാവിയെ കുറിച്ചു ചിന്തിക്കുന്ന യഹോവയുടെ അഭിഷിക്തനായ ദാവീദിനു മകന്റെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാകയില്ല എന്നു അറിയാമെന്നതിനാല്‍ അതു കരണീയമായി തോന്നിയില്ല. രാജ്യത്തോടുള്ള പ്രതിബദ്ധതയുടെയും പുത്രവാത്സല്യത്തിന്റെയും നടുവില്‍ ഇങ്ങനെ ഒരു മാര്‍ഗ്ഗം കണ്ടെത്തുകയല്ലാതെ സ്നേഹനിധിയായ ഒരു പിതാവിനു മറ്റൊന്നും ചെയ്യുവാന്‍ കഴിയുകയില്ല.
                   പിതാവു നേരിടുന്ന ഈ വലിയ പ്രതിസന്ധി മകനാായ അബ്ശാലോമിനു മനസ്സിലായില്ല.മാതാപിതാക്കളുടെ ഹൃദയത്തുടിപ്പുകൾ പല മക്കളും ഗ്രഹിക്കാറില്ല എന്നതു ഒരു സത്യമാണു.അതുകൊണ്ടു തന്നെ തങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപതാക്കളുടെ ആഗ്രഹത്തിനു അവർ വലിയ വിലകല്പിക്കാതെ സ്വന്തം ജീവിതപാതകൾ സ്വയം തെരഞ്ഞെടുക്കകയും ചെയ്യുന്നു. അബ്ശാലോം അങ്ങനെയുള്ള മക്കളുടെ മുൻപന്തിയിൽ നില്ക്കുന്നു. എഫ്രയീം വനത്തിൽ വച്ചു പടയുണ്ടായി. ഇരുപതിനായിരം പേർ പട്ടുപോയി. അബ്ശാലോം ഒരു കോവർകഴുത പുറത്തു കയറി ഓടിപ്പോയി. ഒരു കരുവേലകത്തിന്റെ കീഴിൽകൂടെ ഓടിപ്പോകുമ്പോൾ അവന്റെ തലമുടി കരുവേലകത്തിൽ കുരുങ്ങി. കഴുത ഓടിപ്പോയി. കരുവേലകത്തിൽ തൂങ്ങി കിടന്ന അബ്ശാലോമിനെ യോവാബു വധിച്ചു. ഒരു കുഴിയിൽ ഇട്ടു. ഏറ്റവും വലിയ ഒരു കൽക്കൂമ്പാരം കൂട്ടി. ഏറ്റവും മനോഹരവും ആകർഷണീവുമായരുന്ന തലമുടി തന്നെ അബ്ശാലോമിന്റെ മരണത്തിനു വഴിയൊരുക്കിയെന്നതു ശ്രദ്ധാർഹമായ ഒരു വസ്തുതയാണു.  ഈ ദുഃഖവാർത്ത കേട്ട ദാവീദു നടുങ്ങി. പൊട്ടിക്കരഞ്ഞു.
                        തന്നെ കൊല്ലുവാൻ ഒരുങ്ങി നടന്ന മകൻ ജീവിച്ചിരിക്കണമെന്നല്ലാതെ അവൻ നശിക്കണമെന്നു സ്നേഹനിധിയായ ആ പിതാവു ആഗ്രഹിച്ചരുന്നില്ല. ദാവീദിനു അബ്ശാലോമിനോടുള്ള സ്നേഹം ഏതെങ്കിലും ഒരു പിതാവിനു മക്കളോടു ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയിക്കണം. നിനക്കു പകരം ഞാന്‍ മരിച്ചിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു എന്ന ദാവീദിന്റെ വിലാപവാക്കുകളില്‍ മക്കളുടെ കുറവുകളെ കണക്കിടാത്ത ഒരു പിതാവിന്റെ നിര്‍വ്യാജസ്നേഹം മുഴങ്ങി കേള്‍ക്കാം. ഒരുപക്ഷെ തന്നെ സ്നേഹിക്കുകയും കരതുകയും ബലഹീനതകളില്‍ താങ്ങായി നില്‍ക്കുകയും ചെയ്തിരുന്ന ഒരു മകന്റെ വേര്‍പാടില്‍ ഒരു പിതാവു ഇങ്ങനെ വിലപിച്ചുവെന്നു വരാം. എന്നാല്‍ ദുഷ്ടനും നീചനും കൊള്ളരുതാത്തവനും സ്നേഹമില്ലാത്തവനും ആയ മകനേയോ മകളേയോ മക്കളായി കാണുവാന്‍ പോലും തയ്യാറാകാത്ത പിതാക്കന്മാരുടെ സംഖ്യ ഇന്നു കുറവല്ല എന്നു ആനുകാലികസംഭവങ്ങള്‍ വ്യക്തമാക്കുന്നു.
                    ഇതെല്ലാം സത്യമാണെന്നു സമ്മതിക്കുമ്പോഴും ദാവീദിന്റെയും അബ്ശാലോമിന്റെയും വിധിവൈപരീത്യത്തില്‍ പിതാവായ ദാവീദിന്റെ പങ്കു അവഗണിക്കുവാന്‍ കഴിയുകയില്ല. അതിവാത്സല്യം മക്കളെ വഴിതെറ്റിക്കുമെന്ന സത്യം ദാവീദുരാജാവിന്റെ അനുഭവം നമുക്കു സാധനപാഠമായി തീരുന്നു. രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങളില്‍ മുഴുകി സുഖലോലുപരായി ജീവിച്ച രാജകുമാരന്മാരെ ശ്രദ്ധിക്കുവാനും നിയന്ത്രിക്കുവാനും ശാസിക്കുവാനും നേരായപാതയില്‍ നടത്തുവാനും കഴിയാതെ പോയിയെന്നതാണു അവരുടെ വ്യതിചലിച്ച ജീവിതത്തിനു ഒരു കാരണം. പലപ്പോഴും പൊതുപ്രവര്‍ത്തകരുടെയും ഉന്നതാധികാരികളുടെയും മക്കള്‍ക്കു ഈ ഗതി വന്നു ഭവിക്കാറുണ്ടു. അദ്ധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നവര്‍ എങ്ങനെയുള്ളവര്‍ ആയിരിക്കണം എന്നു പറയുമ്പോള്‍ പരി.പൗലോസുസ്ളീഹാ ഈ കാര്യം എടുത്തു പറയുന്നു. 1.തിമോഃ 2;4. ' സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണ ഗൗരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കണം.സ്വന്ത കുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പാലിക്കും.' പിതാവിന്റെ ഈ അതിവാത്സല്യം അനുഭവിച്ച ജ്ഞാനിയായ ശലോമോന്റെ വാക്കുകള്‍ ഇങ്ങനെയാണു ഃ സദൃഃ23;13.'ബാലനു ശിക്ഷ കൊടുക്കാതിരിക്കരുതു. വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല. വടികൊണ്ടു അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍ നിന്നു വിടുവിക്കും.' സ്വന്തം സഹോദരനായ അബ്ശാലോമിന്റെ അനുഭവം ആണു ശലോമോനെ ഈ തത്വചിന്തയിലേക്കു വഴിനടത്തിയതു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇന്നു മക്കളെ ശാസിക്കുവാനും ശിക്ഷിക്കുവാനും മാതാപിതാക്കള്‍ക്കു ഭയമാണു. അവന്‍ എന്തെങ്കിലും അതിക്രമം കാണിക്കുമെന്ന ഭീതി, ചോദിക്കുന്നതെന്തും കൊടുക്കുവാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. ആധുനിക മനഃശാസ്ത്രവും കുഞ്ഞുങ്ങളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തുന്നതിനോടു യോജിക്കുന്നില്ല. എന്നാല്‍ ഇവിടെ അബ്ശാലോമും ദാവീദും നമ്മുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. മക്കളെ കുറിച്ചു ഇത്രയധികം ദുഃഖം അനുഭവിച്ച ഒരു പിതാവു ദാവീദിനെ പോലെ വേറെയൊരാള്‍ വി.വേദപുസ്തകത്തില്‍ ഇല്ലായെന്നു തന്നെ പറയാം. ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബാണു മറ്റൊരാള്‍. അദ്ദേഹത്തിന്റെ പുത്രദുഃഖവും അതിന്റെ കാരണവും ഇതിനു മുമ്പു നാം ചിന്തിച്ചിട്ടുള്ളതാണു.
                    മക്കളെക്കുറിച്ചുള്ള ദാവീദിന്റെ വ്യഥയുടെ രണ്ടു കാരണങ്ങള്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ടു. മാതാപിതാക്കളുടെ സത്ഗുണങ്ങളേക്കാള്‍ ദോഷവശങ്ങളാണു മക്കളിലേക്കു കൂടുതല്‍ സംക്രമിക്കുന്നതു എന്നതാണു അതില്‍ ഒന്നു. അതിവാത്സല്യം മക്കളെ വഴിതെറ്റിക്കുന്നുവെന്നതാണു മറ്റൊന്നു. എന്നാല്‍ ഇതിലൊക്കെ അപ്പുറമായി ദാവീദിന്റെ ഏവംവിധ ദുഃഖങ്ങള്‍ക്കെല്ലാം പ്രധാന കാരണം ബേത്ശേബയുമായുള്ള അവിഹിതബന്ധവും അതിനോടു ചേര്‍ന്നുള്ള പ്രവൃത്തികളുമാണു. അമ്നോന്‍ ഉപായത്തില്‍ സഹോദരിയായ താമാറിനെ വഷളാക്കിയതിനും , അതിന്റെ പ്രതികാരമായി അബ്ശാലോം അമ്നോനെ വധിച്ചതിനും അപ്പന്റെ ഏവംവിധ പ്രവൃത്തികള്‍ അറിയാതെ മക്കളിലേക്കു കടന്നതാണു. അവരുടെ രക്തത്തില്‍ അതു അലിഞ്ഞു ചേര്‍ന്നു കിടക്കുന്നു. ചെയ്ത പാപങ്ങള്‍ തിരിച്ചറിഞ്ഞു പശ്ചിത്തപിക്കുകയും  മനംതിരിയുകയും ചെയ്തിട്ടും ആ പാപത്തിന്റെ ഫലം താനും തന്റെ തലമുറയും അനുഭവിക്കേണ്ടതായി വന്നുവെന്നതു ഇവിടെ ഗൗരവമായ ചിന്തയ്ക്കു വിഷയമാകേണ്ടതാണു. മാതാപിതാക്കളുടെ ഉത്തരവാദിത്തം മക്കള്‍ക്കു ലൗകികനന്മകള്‍ പ്രദാനം ചെയ്യുന്നതു കൊണ്ടുമാത്രം പൂര്‍ണ്ണമാകുന്നില്ല. ആദ്ധ്യാത്മികവും ലൗകികവുമായ സമസ്ത മേഖലകളിലും മാതാപിതാക്കള്‍ മക്കള്‍ക്കു ഉത്തമ മാതൃകയായിരിക്കുന്നതോടൊപ്പം പാപത്തിലേക്കു വഴുതി വീഴാതിരിക്കുവാനുള്ള അതീവശ്രദ്ധയും അനിവാര്യമാണു. മാതാപിതാക്കള്‍ ഈ വിധത്തില്‍ ആയിത്തീരുന്നില്ല എങ്കില്‍ മക്കളെ കുറിച്ചു സന്തോഷിക്കുവാനും അവരില്‍ ആശ്വാസം കണ്ടെത്തുവാനും ഉള്ള ഭാഗ്യം കരഗതമാകുകയില്ലെന്നു മാത്രമല്ല അവരെക്കുറിച്ചു ഓര്‍ത്തു ദുഃഖിക്കേണ്ടതായും വരും എന്ന വലിയ സത്യം ദാവീദു രാജാവിന്റെ ഈ വിലാപം നമ്മെ ഉദ്ബോധിപ്പിക്കുന്നു.





             



















Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30