വചനപരിച്ഛേദം - 51.

51- മരണത്തിന്‍ ദൂതന്‍ പിറകെ വന്നപ്പോള്‍.

 2. രാജാഃ 20; 1.'നിന്റെ ഗൃഹകാരം ക്രമത്തില്‍ ആക്കുക; നീ മരിച്ചു പോകും; ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

                     യിസ്രായേലിനെ ഭരിച്ച പ്രബലരായ രാജാക്കന്മാരില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനം അര്‍ഹിക്കുന്ന യഹൂദാ രാജിവായിരുന്നു ഹിസ്കിയാവു. യഹൂദയുടെ ചരിത്രത്തില്‍ ദാവീദിന്റെ പിന്‍ തലമുറക്കാരില്‍ അഗ്രഗണ്യനായിരുന്നു ഹിസ്കിയാവു. ഹിസ്കിയാവിനെ കുറിച്ചു 2. രാജാഃ 18- 20, 2.ദിനഃ 29,30, യെശ.38,39 എന്നീ അദ്ധ്യായങ്ങളില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഹിസ്കിയാവിനെ കുറിച്ചു ശരിയായി മനസ്സിലാക്കണമെങ്കില്‍ ഈ മൂന്നു ഭാഗങ്ങളും വായിച്ചേ മതിയാകൂ. ഹിസ്കിയാവിന്റെ ജീവിതത്തിലെ പ്രത്യേകതകള്‍ കണ്ടെത്തി നമ്മുടെ ആത്മീയജീവിതത്തിനു ഉപകരിക്കുന്ന ചില ചിന്തകള്‍ പങ്കിടുവാനാണു ഇവിടെ ശ്രമിക്കുന്നതു .
                യഹൂദ രാജാവായിരുന്ന ആഹാസിന്റെ മകനാണു ഹിസ്കിയാവു. അവന്റെ അമ്മ സഖര്യാവിന്റെ മകള്‍ അബി(2. രാജാഃ 18; 2). അഥവാ അബിയാ(2.ദിനഃ29;1) ആയിരുന്നു. 25-ാം വയസ്സില്‍ രാജവാഴ്ച ആരംഭിച്ച
ഹിസ്കിയാവു 29 വര്‍ഷം യഹൂദ്യയെ ഭരിച്ചു. ദാവീദിന്റെ പിന്‍തലമുറക്കാരില്‍ ദാവീദിനെ പോലെ പ്രവര്‍ത്തിച്ച ഒരു രാജാവായിരുന്നു ഹിസ്കിയാവു. അദ്ദേഹത്തെക്കുറിച്ചു ഇങ്ങനെയാണു പറഞ്ഞിരിക്കുന്നതു. അവന്‍ തന്റെ പിതാവായ ദാവീദു ചെയ്തതു പോലെ ഒക്കെയും യഹോവയ്ക്കു പ്രസാദമായതു ചെയ്തു. ( 2.രാജാഃ 18;3, 2.ദിനഃ 29;2) അവന്‍ പൂജാഗിരികളെ നീക്കി. വിഗ്രഹങ്ങളെ തകര്‍ത്തു. അശേരപ്രതിഷ്ഠയെ വെട്ടിമുറിച്ചു. ആ കാലഘട്ടം വരെ യിസ്രായേല്‍ ധൂപംകാട്ടി ആരാധിച്ചു വന്നതും, അതുവരെ ആരും നശിപ്പിക്കുവാന്‍ ധൈര്യപ്പെടാതിരുന്നതുമായ, മരുഭൂപ്രയാണ കാലത്തു യഹോവയുടെ കല്പന പ്രകാരം  മോശെ ഉണ്ടാക്കിയ 'നെഹുഷ്ടാന്‍' എന്ന പിച്ചള സര്‍പ്പത്തെ ഹിസ്കിയാവു ഉടച്ചു കളഞ്ഞു. ഹിസ്കിയാവിന്റെ ധൈര്യവും ദൈവാശ്രയവും ഈ സംഭവം വിളംബരം ചെയ്യുന്നു. 'അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയില്‍ ആശ്രയിച്ചു. അവനു മുന്‍പും പിന്‍പും ഉണ്ടായിരുന്ന സകല രാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല. (2.രാജാഃ 18;51) എന്നു ഈ പ്രവൃത്തി നിമിത്തം അവനു സാക്ഷ്യം ലഭിച്ചിരിക്കുന്നു. ഹിസ്കിയാവു ദേശത്തു ഒരു വലിയ നവീകരണം തന്നെ സൃഷ്ടിച്ചതിനാല്‍ അദ്ദേഹത്തെ യഹൂദയുടെ നവീകരണ നേതാവു എന്നു വിളിക്കാവുന്നതാണു.
                   ഹിസ്കിയാവു രാജവാഴ്ച തുടങ്ങിയപ്പോള്‍ ആദ്യമായി ചെയ്തതു യഹോവയുടെ ആലയം ശുദ്ധീകരിക്കുകയായിരുന്നു. പതിനാറു വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന യഹോവയുടെ ആലയം പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി ആലോചിച്ചു ചപ്പുചവറുകള്‍ വാരിക്കളഞ്ഞും മാലിന്യങ്ങളെല്ലാം നീക്കിയും അഴുക്കെല്ലാം കെദ്രോന്‍ തോട്ടില്‍ കളഞ്ഞും ശുദ്ധീകരിച്ചു. യഹോവയുടെ ആലയവും ഉപകരണങ്ങളും ശുദ്ധീകരിച്ചശേഷം ജനത്തിനുവേണ്ടി പാപപരിഹാരയാഗം അര്‍പ്പിച്ചു. ജനം കൊണ്ടുവന്ന 3000 ആടുകളെയും മതിയായ പുരോഹിതന്മാര്‍ ഇല്ലാതിരുന്നതാനാല്‍ ലേവ്യരുടെ സഹായത്തോടെ യാഗം അര്‍പ്പിച്ചു. അങ്ങനെ യഹോവയുടെ ആലയത്തില്‍ ആരാധന പുനഃസ്ഥാപിച്ചു.
             യഹൂദന്മാരുടെ വലിയ പെരുന്നാളായ പെസഹാ പെരുന്നാള്‍ പുനരാരംഭിച്ചു എന്നതു ഹിസ്കിയാവിന്റെ ചെയ്തികളില്‍ എടുത്തു പറയേണ്ടുന്ന ഒന്നാണു. ശലോമോന്റെ കാലശേഷം ഇതുപോലെ ഒരു പെസഹാ ആചരിച്ചിട്ടില്ല. എന്നാല്‍ പെസഹാ ആചരണത്തില്‍ വലിയ ഒരു ജനസമൂഹം തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ, എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില്‍ പെസഹാ ഭക്ഷിച്ചു. ഇതറിഞ്ഞ ഹിസ്കിയാവു ജനത്തിനു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ ജനത്തെ സൗഖ്യമാക്കി.(2.രാജാഃ 30;18-20).
                പുരോഹിതന്മാര്‍ക്കുള്ള ഓഹരി കൊടുക്കുവാന്‍ കല്പന പുറപ്പെടുവിച്ചു. ജനമെല്ലാം ധാന്യം, വീഞ്ഞു, എണ്ണ, തേന്‍, എന്നിവയും വയലിലെ എല്ലാ വിളവില്‍ നിന്നുമുള്ള ദശാംശവും വഴിപാടുകളും ദേവാലയത്തില്‍ കൊണ്ടുവന്നു. നാലുമാസം കൊണ്ടു ജനം കൊണ്ടുവന്ന ദശാംശങ്ങളും വഴിപാടുകളും കൂമ്പാരമായി കൂട്ടി ദൈവത്തെ വാഴ്ത്തി. ദേവാലയത്തില്‍ അറകള്‍ ഉണ്ടാക്കി വഴിപാടുകള്‍ അവയില്‍ സൂക്ഷിച്ചു വയ്ക്കുകയും പുരോഹിതന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ഓഹരി കൊടുക്കുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. അങ്ങനെ ദേവാലയത്തിലെ ശുശ്രൂഷകള്‍ സംബന്ധിച്ചും ന്യായപ്രമാണവും കല്പനകളും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിനു ആരംഭിച്ച സകലപ്രവൃത്തികളും പൂര്‍ണ്ണഹൃദയത്തോടെ ചെയ്തു കൃതാര്‍ത്ഥനായി.(2.ദിനഃ 31;21). യഹോവ അവനോടുകൂടെ ഉണ്ടായിരുന്നതിനാല്‍ അവന്‍ ചെന്നിടത്തൊക്കെയും കൃതാര്‍ത്ഥനായി വന്നു.(2.രാജാഃ 18;2).
             യെശയ്യാ പ്രവാചകന്‍ ഹിസ്കിയാവിന്റെ ആലോചനക്കാരനായിരുന്നു.തന്മൂലം ദേശത്തു സ്വസ്തത ഉണ്ടായി. അശൂര്‍ രാജാവായ ശല്‍മനേസറിനോടു യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടി. ഫെലിസത്യരേയും തോല്പിച്ചു. എന്നാല്‍ അശൂര്‍ രാജാവായ സെന്‍ഹരീബു യെഹൂദ്യയെ ആക്രമിച്ചു് ഹിസ്കിയാവു കുറ്റം സമ്മതിച്ചു കീഴ്പ്പെട്ടു. 30 താലന്തു വെള്ളിയും 30 താലന്തു പൊന്നും പിഴയായി കൊടുത്തു എങ്കിലും തൃപതിപ്പെടാതെ യറുശലേം ആക്രമിക്കുവാന്‍ തീരുമാനിച്ചു. സെന്‍ഹരീബിന്റെ സൈന്യാധിപന്മരുടെ ഭീഷണികേട്ടു ഹിസ്കിയാവു വസ്ത്രം കീറി, രട്ടുടുത്തു യഹോവയുടെ സന്നിധിയില്‍ ചെന്നു. മൂപ്പന്മാരും രട്ടുടുത്തു. യെശയ്യാപ്രവാചകനും ഹിസ്കിയാവും യഹോവയോടു പ്രാര്‍ത്ഥിച്ചു. പിന്നീടു ഹിസ്കിയാവു ജനത്തെ ധൈര്യപ്പെടുത്തി. ഉറപ്പും ധൈര്യവുമള്ളവരായിരിപ്പാനും, നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ നമ്മോടു കൂടെയുള്ളതിനാല്‍ ഭയപ്പെടുകയും ഭ്രമിക്കുകയും അരതു എന്നും പറഞ്ഞു. യെശയ്യാ പ്രവാചകനിലൂടെ യഹോവ അരുളിച്ചയ്തതുപോലെ യഹോയുടെ ദൂതന്‍ പുറപ്പെട്ടു പാളയത്തില്‍ ചെന്നു ഒരുലക്ഷത്തിഎണ്‍പതിനായിരം പേരെ വധിച്ചു. സെന്‍ഹരീബു നിനവെയില്‍ ചെന്നപ്പോള്‍ അവരുടെ ദേവനായ നിസോക്കിന്റെ ക്ഷേത്രത്തില്‍ വച്ചു അവന്റെ പുത്രന്മാരായ അദ്രമേലേക്കും ശരേസരും ചേര്‍ന്നു അവനെ വാള്‍കൊണ്ടു വെട്ടിക്കൊന്നു. ഹിസ്കിയാവും യഹൂദാ വിശ്വാസികളും ശത്രുഭീഷണിയില്‍ നിന്നു വിമുക്തരായി സ്വസ്തത അനുഭവിച്ചു.
            ഈവിധം പ്രബലനും പ്രജാതല്പരനും യഹോവയുടെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിച്ചു നടന്നവനായ ഹിസ്കിയാവിന്റെ ജീവിതത്തിലേക്കു അപ്രതീക്ഷിതമായി ഒരു ദുഃഖം കടന്നു വന്നു. മരണകരമായ ഒരു രോഗം പിടിപെട്ടു ഹിസ്കിയാവു കിടപ്പിലായി. യഹോവയുടെ അരുളപ്പാടു യെശയ്യാപ്രവാചകന്‍ ഹിസ്കിയാവിനെ അറിയിച്ചു. 'നിന്റെ ഗൃഹാകാര്യം ക്രമത്തില്‍ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല.'എന്നു യഹോവ അരളിച്ചെയ്യുന്നു. അപ്പോള്‍ ഹിസ്കിയാവു മുഖം ചുമരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു. 'അയ്യോ! യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്ര ഹൃദയത്തോടും കൂടെ തിരുമുമ്പില്‍ നടന്നു നിനക്കു പ്രസാദമുള്ളതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.' ഹിസ്കിയാവു ഏറ്റവും കരഞ്ഞു. യശയ്യാവു നടുമുറ്റം വിടുന്നതിനു മുമ്പു അവനു യഹോവയുടെ അരുളപ്പാടു ഉണ്ടായതു എന്തെന്നാല്‍ 'നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കിയാവോടു പറയേണ്ടതു, നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. നിന്റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്നെ സൗഖ്യമാക്കും. മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തില്‍ പോകും.ഞാന്‍ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.' പിന്നെ യശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേല്‍ ഇട്ടു. അവനു സൗഖ്യമായി. എങ്കിലും മൂന്നാം ദിവസം യഹോവയുടെ ആലയത്തില്‍ പോപകുമെന്ന യഹോവയുടെ വാക്കുകള്‍ അവനു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ ഒരു അടയാളം ചോദിച്ചു. ഹിസ്കിയാവിന്റെ ആഗ്രഹപ്രകാരം നിഴല്‍ പത്തുപടി പിന്നോക്കം പോകുകയും ചെയ്തു.
                    ഹിസ്കിയാവു രോഗം മാറി പതിനഞ്ചു വര്‍ഷം കൂടെ ആയുസ്സു നീട്ടി കിട്ടിയതില്‍ സന്തോഷിച്ചു. പക്ഷെ ഹിസ്കിയാവു തനിക്കു ലഭിച്ച അനുഗഹത്തനു അനുസരണമായി നടക്കാതെ നിഗളിച്ചു പോയി. (2.ദിനഃ32;25) യഹോവയുടെ കോപം അവന്റെ മേല്‍ വന്നു ഭവിച്ചു. ഹിസ്കിയാവു രോഗിയായി കിടന്നിരുന്നു എന്നു കേട്ടു ബാബേല്‍ രാജാവായ ബെരോദാക്- ബലദാന്‍ എഴുത്തും സമ്മാനവും കൊടുത്തയച്ചു. ഹിസ്കിയാവു അവരുടെ വാക്കു വിശ്വസിച്ചു.ഭണ്ഡാരഗൃഹം മുഴുവനും ഒന്നൊഴിയാതെ അവര്‍ക്കു കാണിച്ചു കൊടുത്തു. യശയ്യാപ്രവാചകന്‍ യഹോവയുടെ അരുളപ്പാടു അനുസരിച്ചു അവന്റെ അടുക്കല്‍ വന്നിരിക്കുന്നവര്‍ ആരാണെന്നു അന്വേഷിക്കുകയും യഹോവയുടെ അരുളപ്പാടു അറിയിക്കുകയും ചെയ്തു.രാജധാനിയില്‍ ഉള്ളതൊക്കെയും നിന്റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചു വച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു.നിനക്കു ജനിച്ചവരായി നിന്നില്‍ നിന്നു ഉത്ഭവിക്കുന്ന നിന്റെ പുത്രന്മാരില്‍ ചിലരെ അവര്‍ കൊണ്ടുപോകും. അവര്‍ ബാബേല്‍ രാജാവിന്റെ അരമനയില്‍ ഷണ്ഡന്മാരായിരിക്കും.  ഇതുകേട്ടു ഹിസ്കിയാവു 'നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു തന്നെ. എന്റെ ജീവകാലത്തു സമാധാനവും സ്വസ്തതയും ഉണ്ടായിരിക്കുമല്ലോ. എന്നു പറഞ്ഞു. യഹോവ നീട്ടിക്കൊടുത്ത ആയുസ്സു തികഞ്ഞപ്പോള്‍ തന്റെ പിതാക്കന്മാരെ പോലെ നിദ്ര പ്രപിച്ചു. ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തില്‍ അവനെ അടക്കം ചെയ്തു.
                    ഹിസ്കിയാവിന്റെ ഈ ജീവചരിത്രം ചില പാഠങ്ങള്‍ നമുക്കു ഓതിത്തരുന്നുണ്ടു. നാം പലപ്പോഴും ചോദിക്കുന്നതും വ്യക്തമായ ഉത്തരം കിട്ടാത്തതുമായ ഒരു ചോദ്യമാണു ആദ്യം മനസ്സിലേക്കു കടന്നു വരുന്നതു. തെറ്റുകൂടാതെയും കുറവുകൂടാതെയും യഹോവയുടെ ന്യായപ്രമാണങ്ങളും കല്പനകളും അനുസരിച്ചു ദൈവമുമ്പാകെ നീതിപൂര്‍വ്വം ജീവിച്ചിട്ടും എന്തുകൊണ്ടു രോഗവും മരണഭീതിയും ഹിസ്കിയാവിന്റെ ജീവിതത്തില്‍ ഉണ്ടായി? ഇങ്ങനെ ഒരു ചോദ്യം ഹിസ്കിയാവു ചോദിച്ചില്ല എങ്കിലും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ നിന്നു അതു ഊഹിച്ചെടുക്കുവാന്‍ കഴിയും. ഹിസ്കിയാവിന്റെ പ്രാര്‍ത്ഥന 2.രാജാഃ 20;3 ല്‍ ഇങ്ങനെയാണു കാണുന്നതു.'അയ്യോ യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില്‍ നടന്നു പ്രസാദകരമായതു ചെയ്തിരിക്കുന്നു എന്നു നീ ഓര്‍ക്കേണമേ.' ഈ പ്രാര്‍ത്ഥനയില്‍ ആ ചോദ്യം ഒളിഞ്ഞു കിടപ്പുണ്ടു. രോഗവും കഷ്ടതകളും ദൈവം വരുത്തുന്നതല്ലായെന്നും അതു ജീവിതത്തിന്റെ ഭാഗമാണെന്നും വാദിക്കുകയും ആശ്വസിക്കുകയും ചെയ്യാറുണ്ടു. എങ്കിലും തന്റെ ഭക്തന്മാര്‍ക്കു വരുന്ന ഈ ദുഃഖങ്ങളെ ദൈവത്തിനു തടയാമായിരുന്നില്ലേ എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു.
                   ദൈവത്തിന്റെ വഴികളും പദ്ധതികളും മനുഷ്യര്‍ക്കു  ദുര്‍ഗ്രഹങ്ങളാണു എന്നു പൊതുവായി പറയാമെങ്കിലും തനിക്കു പ്രിയമുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും തടയാതിരിക്കുന്നതില്‍ ദൈവത്തിനു ചില ഉദ്ദേശങ്ങള്‍ ഉണ്ടായിരിക്കും എന്നതു ഒരു സത്യമാണു. സുഖം പ്രാപിച്ചു കഴിഞ്ഞു തനിക്കു ലഭിച്ച രോഗസൗഖ്യത്തില്‍ നിന്നും ഹിസ്കിയാവു തിരിച്ചറിഞ്ഞ സത്യം യെശഃ 38-ാം അദ്ധ്യായത്തില്‍  പറഞ്ഞിട്ടുണ്ടു. 11മുതലുള്ള വാക്യങ്ങളില്‍ സൗഖ്യം ലഭിച്ചു കഴിഞ്ഞു ഹിസ്കിയാവു എഴുതിയ ഒരു എഴുത്താണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു. തനിക്കുണ്ടായ രോഗവും, അതു തന്നില്‍ ഉളവാക്കിയ ചിന്താഭാരവുമെല്ലാം വിവരിച്ചിട്ടു പതിനേഴാം വാക്യത്തില്‍ അതില്‍ നിന്നു ഗ്രഹിച്ച സത്യം ഇങ്ങനെയാണു പറഞ്ഞിരിക്കുന്നതുഃ 'സമാധാനത്തിനായി എനിക്കു അത്യന്തം കൈയ്പായതു ഭവിച്ചു.' സമാധാനത്തിന്റെ മാധര്യം എന്താണെന്നു അറിയണമെങ്കില്‍ ദുഃഖത്തിന്റെ കയ്പു നീരു കുടിക്കണം. ഈ യാഥാര്‍ത്ഥ്യം രുചിച്ചറിയണമെങ്കില്‍ ദുഃഖങ്ങളിലൂടെ കടന്നു പോകണം. തന്നെ സ്നേഹിക്കുന്നവര്‍ക്കു കഷ്ടങ്ങളും ദുഃഖങ്ങളും ഉണ്ടാകുമ്പോള്‍ ദൈവം  ഉടനെ തടയാതിരിക്കുന്നതു അതു അവരെ കൂടുതല്‍ ദൈവാശ്രയത്തിലേക്കും നന്മയിലേക്കും സന്തോഷത്തിലേക്കും വഴിനടത്തുമെന്നു അറിയുന്നതിനാലാണു. പരി.പൗലോസുശ്ളീഹാ റോമര്‍ക്കു എഴുതുമ്പോള്‍ പറഞ്ഞ രണ്ടു വാക്യങ്ങള്‍ ഈ സത്യം വെളിവാക്കുന്നു. റോമഃ5;2.'കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.'' റോമഃ 8;28.'എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കു, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ, സകലവും നന്മെയ്ക്കായി കൂടിവ്യാപരിക്കുന്നു.'
                  മരണകരമായ രോഗം ഉണ്ടായി താന്‍ മരിച്ചുപോകും എന്നു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായപ്പോള്‍ ഹിസ്കിയാവു മുഖം ചുമരിലേക്കു തിരിച്ചു യഹോവയോടു പ്രാര്‍ത്ഥിക്കുകയാണു ചെയ്തതു. ഇതു മറ്റൊരു ആത്മീയ കാര്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അനിഷ്ടകരങ്ങളായ അനുഭവങ്ങള്‍ നമുക്കു, ദൈവത്തിങ്കലേക്കു കൂടുതല്‍ അടുക്കുവാനും ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുവാനുമുള്ള അവസരങ്ങള്‍ ഒരുക്കി തരുന്നു. നാം കൂടുതല്‍ അടുക്കുകയും ആശ്രയിക്കുകയും ചെയ്യുമ്പോള്‍ ദൈവം അതില്‍ നിന്നു വിടുതല്‍ നല്‍കുന്നു. അതാകട്ടെ ദൈവസ്നേഹത്തെയും കരുതലിനെയും കരുണയെയും രുചിച്ചറിയുവാനുള്ള അവസരങ്ങളായി പരിണമിക്കുകയും ചെയ്യും. കൂടുതല്‍ അനുഗ്രഹങ്ങളിലേക്കും നന്മിയിലേക്കും അതു വഴിനടത്തുകയും ചെയ്യുന്നു.
                    ഹിസ്കിയാവിന്റെ ജീവിതം നമുക്കു നല്‍കുന്ന മറ്റൊരു സന്ദേശം പ്രാര്‍ത്ഥനയെക്കുറിച്ചുള്ളതാണു. ഹിസ്കിയാവു  ചുമരിന്റെ നേരെ മുഖം തിരിച്ചാണു പ്രാര്‍ത്ഥിച്ചതു. മരിക്കും എന്നു കേട്ടപ്പോള്‍ പെട്ടെന്നുണ്ടായ ഒരു പ്രതികരണമായിരുന്നില്ല ഇതു എന്നു ഹിസ്കിയാവിന്റെ മുന്‍കാലചരിത്രം വ്യക്തമാക്കുന്നു. പ്രാര്‍ത്ഥനയെന്നതു ഹിസ്കിയാവിന്റെ ജിവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. അശൂര്‍ രാജാവിന്റെ ഭീഷണിയുണ്ടായപ്പപള്‍ ഹിസ്കിയാവു ചെയ്തതു നാം നേരത്തെ കണ്ടതാണു. അശൂര്‍ രാജാവിന്റെ ദൂതന്മാര്‍ കൊണ്ടുവന്ന എഴുത്തു വായിച്ചപ്പോഴും ഹിസ്കിയാവു യഹോവയോടു പ്രാര്‍ത്ഥിക്കുകയാണു ചെയ്തതു.(2.രാജാഃ 10;15). യഹോവയുടെ പെസഹാ ആചരിച്ചപ്പോള്‍ വിധിപ്രകാരമല്ലാതെ ജനം പെസഹാ ഭക്ഷിച്ചതു അറിഞ്ഞു ഹിസ്കിയാവു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ആ പ്രാര്‍ത്ഥന കേട്ടു യഹോവ അവരെ സൗഖ്യമാക്കുകയും ചെയ്തു.(2.ദിനഃ 30;18-20). രാജ്യഭാരം ഏറ്റെടുത്തു ആദ്യം ചെയ്തതു ദേവാലയം ശുദ്ധീകരിക്കുകയും പെസഹാ പുനരാരംഭിക്കുകയും ആയിരുന്നു എന്നു കാണുമ്പോള്‍ ഹിസ്കിയാവിന്റെ യഹോവാഭക്തി എങ്ങനെയുള്ളതായിരുന്നു എന്നു മനസ്സലാക്കുവാന്‍ കഴിയും. മാത്രമല്ല, ദൈവത്തില്‍ നിന്നു കൃപയും കരുണയും പ്രാപിച്ചപ്പോള്‍ ദൈവത്തെ സ്തുതിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഹിസ്കിയാവു എഴുതിയ എഴുത്തു(യെശഃ 38;10-20) ഇതു വെളിവാക്കുന്നു.
                       അനുകരണീയമായ ചില സവിശേഷതകള്‍ ഹിസ്കിയാവിന്റെ പ്രാര്‍ത്ഥനയില്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. അതു ഒറ്റ വാചകത്തില്‍ അവസാനിക്കുന്ന ഒരു പ്രാര്‍ത്ഥന ആയിരുന്നു എന്നതാണു ഒരു പ്രത്യേകത. ഒരു വാചകത്തില്‍ തന്റെ ഇപ്പോഴത്തെ അവസ്ഥയും കഴിഞ്ഞകാല ജീവിതവും തന്റെ ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ത്ഥന. വികാരങ്ങള്‍ മുഴുവന്‍ പ്രകടമാക്കി, വാക്കുകളുടെ ബാഹുല്യത്തോടെ, ദൈവത്തെ പ്രീതിപ്പെടുത്തുന്ന സ്തുതിപ്പുകളോടെ ഹിസ്കിയാവിനു പ്രാര്‍ത്ഥിക്കാമായിരുന്നു. എന്നാല്‍ തന്റെ വേദന ഹ്രസ്വമായ വാക്കുകളില്‍ പ്രകടിപ്പിക്കുക മാത്രമാണു ഹിസ്കിയാവു ചെയ്തതു. വ്യക്തമായ ഒരു അപേക്ഷയും അവിടെ കാണുന്നില്ല എന്നതു നാം ശ്രദ്ധിക്കേണ്ട ഒന്നാണു. തന്റെ രോഗത്തിനു സൗഖ്യം നല്‍കണമെന്നോ, തന്റെ ആയുസ്സു നീട്ടിത്തരണമെന്നോ ഹിസ്കിയാവു ആവശ്യപ്പെട്ടില്ല. ആവശ്യങ്ങളുടെ ലിസ്റ്റു സമര്‍പ്പിക്കുകയല്ല പ്രാര്‍ത്ഥന എന്നു വ്യക്തമാക്കുന്നു. തന്റെ ആവശ്യങ്ങളെല്ലാം അറിയുന്ന ദൈവത്തിന്റെ ഹിതത്തിനു അതു വിട്ടുകൊടുക്കുകയും, തന്നെ മുഴുവനായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയുമാണു ഹിസ്കിയാവു ചെയ്തതു. അതിഭാഷണം പ്രര്‍ത്ഥനയില്‍ ഒഴിവാക്കണമെന്നാണു കര്‍ത്താവു പഠിപ്പിച്ചതു.വി.മത്താഃ 6;7.'പ്രര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജിതികളെപ്പോലെ ജല്പനം ചെയ്യരുതു. അതിഭാഷണത്താല്‍ ഉത്തരം കിട്ടുമെന്നല്ലോ അവര്‍ കരുതുന്നതു.' നാം ആവശ്യപ്പെടാതെ, നാം യാചിക്കുന്നതിനു മുമ്പെ ദൈവം അറിയുന്നു. ലൗകിക ജീവിത്തിന്റെ ആവശ്യങ്ങള്‍ അന്വേഷിക്കുന്നതു ജാതികളാണെന്നും അതെല്ലാം നമുക്കു ആവശ്യമാണെന്നു അറിഞ്ഞു അവന്‍ നല്കുമെന്നുമാണു കര്‍ത്താവു പഠിപ്പിച്ചതു. വി.മത്താഃ 6;32. 'ഈ വകയൊക്കെയും ജാതികള്‍ അന്വേഷിക്കൂന്നു; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ  പിതാവു ഇതൊക്കെയും നിങ്ങള്‍ക്കു ആവശ്യമെന്നു അറിയുന്നു.' നാം ആവശ്യപ്പെടാതെ തന്നെ നമ്മുടെ ആവശ്യങ്ങളെ അറിഞ്ഞു നല്‍കുന്ന പിതാവാം ദൈവത്തെ ഹിസ്കിയാവിനു ലഭിച്ച സൗഖ്യത്തില്‍ നാം ദര്‍ശിക്കുന്നു. ഏലിയാ പ്രവാചകന്റെ 'കര്‍ത്താവേ എന്നോടു ഉത്തരമരുളേണമേ.' എന്ന അപേക്ഷയും ഇവിടെ ചേര്‍ത്തു ചിന്തിക്കേണ്ടതാണു. അവന്‍ ചുമരിനു നേരെ മുഖം തിരിച്ചു പ്രാര്‍ത്ഥിച്ചു എന്നതാണു മറ്റൊരു പ്രത്യേകത.ഹിസ്കിയാവു രഹസ്യമായിട്ടാണു പ്രാര്‍ത്ഥിതു എന്നാണു അതു സൂചിപ്പിക്കുന്നതു.  കിടപ്പിലായതു കൊണ്ടാകാം വാതില്‍ അടച്ചു രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കാതെ  മുഖം ചുമരിനു നേരെ തിരിച്ചു പ്രാര്‍ത്ഥിച്ചതു. പ്രാര്‍ത്ഥിക്കേണ്ടതു എങ്ങനെയാണെന്നു കര്‍ത്താവു ഉപദേശിച്ചതും അതുതന്നെയാണു. വി.മത്താഃ 6;6.' പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ അറയില്‍ കടന്നു വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യത്തില്‍ കാണുന്ന പിതാവു നിനക്കു പ്രതിഫലം തരും.' അതുകൊണ്ടാണു ഹിസ്കിയാവിനു ഉടനെതന്നെ പ്രതിഫലം നല്‍കിയതു. ഹിസ്കിയാവു പ്രാര്‍ത്ഥിച്ചപ്പോള്‍ യശയ്യാവു അവിടെയുണ്ടായിരുന്നില്ല എന്നു പിന്നീടു നടന്ന സംഭവം വ്യക്തമാക്കുന്നു. .രഹസ്യത്തില്‍ കാണുന്ന പിതാവു ഉടന്‍ ഉത്തരം നല്‍കി. യെശയ്യാവു നടുമുറ്റം വിട്ടു പോകുന്നതിനു മുമ്പുതന്നെ യഹോവയുടെ അരുളപ്പാടു ഉണ്ടായി. ഹിസ്കിയാവു ദൈവമുമ്പാകെ ഏറ്റം അധികം കരഞ്ഞു എന്നതാണു മറ്റൊരു സവിശേഷത. ദൈവമുമ്പാകെ ചൊരിയുന്ന കണ്ണുനീരിന്റെ വില എത്ര വലുതാണെന്നു ദൈവത്തന്റെ അരുളപ്പാടു ശ്രദ്ധിച്ചാൽ മനസ്സിലാകും. യഹോവ അരുളിച്ചയ്തു. നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണനീർ കണ്ടിരിക്കുന്നു. കണ്ണുനീർ തൂകുമ്പോൾ മനസ്സിയുന്ന ദൈവത്തിന്റെ ചിത്രമാണു ഇവിടെ തെളിയുന്നതു. യിശ്മായേലിന്റെ കരച്ചിൽ കേട്ട യഹോവയെയും ഹന്നായുടെ കണ്ണുനീർ കണ്ട ദൈവത്തെയും നാം നേരത്തെ ധ്യാനിച്ചിട്ടുള്ളതാണല്ലോ.
                                   ഇതെല്ലാം അനുകരണീയമായ മാതൃകയായി  ഹിസ്കിയാവിൽ കാണുമ്പോഴും  അവനിൽ കളങ്കംചാർത്തുന്നോ എന്നു സംശയം ജനിപ്പിക്കാവുന്ന ഒരു പ്രസ്താവം 2. രാജാഃ 20. 19 ൽ കാണുന്നുണ്ടു. ഹിസ്കിയാവു യെശയ്യാവിനോടു, 'നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതുതന്നെ എന്നു പറഞ്ഞു. എന്റെ ജീവിതകാലത്തു സമാധാനവും സ്വസ്തതയും ഉണ്ടാകുമല്ലോ. എന്നു പറഞ്ഞു. യഹൂദ്യയ്ക്കും തന്റെ മക്കള്‍ക്കും ഉണ്ടാകുവാന്‍ പോകുന്ന ദുര്യോഗത്തെ കുറിച്ചു കേട്ട ഹിസ്കിയാവിന്റെ ആദ്യ പ്രതികരണം 'നീ പറഞ്ഞ യഹോവയുടെ വചനം നല്ലതു തന്നെ എന്നതാണല്ലോ. യഹോവ ദോഷമായിട്ടൊന്നും ചെയ്യുകയില്ല, എല്ലാം നന്മയ്ക്കായിട്ടാണു എന്ന ശുപാപ്തിവിശ്വാസം ഹിസ്കിയാവില്‍ ഉണ്ടായിരുന്നതു കൊണ്ടാണു അങ്ങനെ പറഞ്ഞതു എന്നു തോന്നാം. നീ മരിക്കും എന്ന യഹോവയുടെ അരുളപ്പാടു കേട്ടപ്പോള്‍, ഈ വചനം നല്ലതു തന്നെ എന്നു ഹിസ്കിയാവു പറഞ്ഞില്ല. രോഗസൗഖ്യം പ്രാപിക്കുകയും ആയുസ്സു 15 വര്‍ഷം കൂടെ നീട്ടി കിട്ടുകയും ചെയ്തപ്പോള്‍ ഹിസ്കിയാവില്‍ ഉണ്ടായ ഗുണകരമായ ഒരു മാറ്റമായിട്ടു ഇതിനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. യെശയ്യാവില്‍ നിന്നു തന്റെ മരണത്തെ കുറിച്ചു കേട്ട ഹിസ്കിയാവു ഉടനെ പ്രാര്‍ത്ഥിച്ചു കരഞ്ഞു. എന്നാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ദുര്യോഗത്തെ കുറിച്ചു കേട്ടപ്പോള്‍, ഞെട്ടി  വിറച്ചില്ല, കരഞ്ഞില്ല, പ്രാര്‍ത്ഥിച്ചുമില്ല. ആശ്വാസത്തോടെ ദൈവവചനത്തെ സ്വീകരിക്കുന്നു. ആ വാര്‍ത്ത നല്ലതു തന്നെ എന്നു പറയുവാന്‍ തക്കവണ്ണം ഹിസ്കിയാവു ആത്മീയമായി വളര്‍ന്നിരിക്കുന്നു എന്നു തോന്നാവുന്നതാണു. എന്നാല്‍ തുടര്‍ന്നു പറഞ്ഞ കാര്യം കൂടെ ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ ആ ശ്രേഷ്ഠഗുണം ഹിസ്കിയാവില്‍ ചാര്‍ത്തുവാന്‍ കഴിയുമോ എന്നു സംശയം ഉളവാകും. യഹോവയുടെ വചനം നല്ലതു എന്നു പറയുവാനുള്ള കാരണമായിട്ടാണു 'എന്റെ കാലത്തു സംഭവിക്കുകയില്ലല്ലോ എന്നു പറയുന്നതു. ആദ്യ സംഭവത്തില്‍ ഞെട്ടിവിറയ്ക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാതെ ആശ്വസിച്ചതു അതു കൊണ്ടാണോ എന്നു സംശയിക്കാം. എല്ലാക്കാര്യങ്ങളിലും ഹിസ്കിയാവു ദാവീദിനെ പോലെ ആയിരുന്നു എങ്കിലും ഇവിടെ അവര്‍ വ്യത്യസ്ഥരാകുന്നു. ദുഃഖങ്ങള്‍ കടന്നു വരുമ്പോള്‍ തന്നിലേക്കു തിരിഞ്ഞു നോക്കി തന്റെ കുറവുകള്‍ കണ്ടു അനുതപിക്കുന്ന ദാവീദിന്റെ ശ്രേഷ്ഠസ്വഭാവം ഹിസ്കിയാവില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നില്ല. മാത്രമല്ല, ദാവീദിനെ പോലെ വാത്സല്യനിധിയായ ഒരു പിതാവിനെ ഹിസ്കിയാവില്‍ ദര്‍ശിക്കുവാനും കഴിയുന്നില്ല. മക്കള്‍ക്കു വേണ്ടി കരഞ്ഞു പ്രാര്‍ത്ഥിക്കുകയും സ്വന്തം ജീവന്‍ പോലും പകരം നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും, തനിക്കെതിരായി പടയൊരുക്കം നടത്തിയ മകന്റെ മരണത്തില്‍ പൊട്ടിക്കരയുകയും ചെയ്ത ദാവീദില്‍നിന്നു ഹിസ്കിയാവു ഇവിടെ എത്ര വിദുരസ്ഥനായാട്ടാണു നിലകൊള്ളുന്നതു. തന്റെ മക്കളെ പിടിച്ചു കൊണ്ടുപോയി  ബാബേല്‍ രാജാവിന്റെ അരമനയിലെ ഷണ്ഡന്മാരാക്കും എന്നു കേട്ടിട്ടും ഹിസ്കിയാവിനു ഒരു കുലുക്കവും ഉണ്ടാകുന്നില്ല. ഹിസ്കിയാവു ഇവിടെ തികച്ചും സ്വാര്‍ത്ഥമതിയായിട്ടാണു കാണുന്നതു. അക്കരെ എത്തണം വള്ളവും മുങ്ങണം എന്നു ആരോ പണ്ടു പറഞ്ഞ മനോഭാവമാണു ഇവിടെ പ്രകടമാകുന്നതു എന്നു വേണമെങ്കില്‍ പറയാം. എങ്കിലും എല്ലാം ദൈവഹിതത്തിനു വിട്ടു കൊടുക്കുന്ന ആത്മീയതലത്തിലേക്കു ഹിസ്കിയാവു ഉയര്‍ന്നു എന്നു പറയുന്നതായിരിക്കും ഉചിതം.
                    ഹിസ്കിയാവിന്റെ ജീവിതം നമുക്കു പകര്‍ന്നു തരുന്ന മറ്റൊരു സന്ദേശമാണു 2.രാജാഃ 20;1 ല്‍ നാം വായിക്കുന്നതു. 'നിന്റെ ഗൃഹകാര്യം ക്രമത്തിലിക്കുക, നീ മരിച്ചു ,പോകും, ശേഷിക്കയില്ല.' ഇവിടെ ശേഷിക്കയില്ല എന്നതിനു ഇംഗ്ളീഷില്‍ not live, not recover എന്നിങ്ങനെയാണു കാണുന്നതു. യെശഃ 38;1ല്‍ 'സൗഖ്യമാകയില്ല.' എന്നാണു പറഞ്ഞിരിക്കുന്നതു. ഗൃഹകാര്യം ക്രമത്തിലാക്കുക എന്നതു set thine house inorder എന്നാണു ഇംഗ്ളീഷു. ദൈവത്തിന്റെ അരുളപ്പാടു ശ്രവിച്ചപ്പോള്‍ ഹിസ്കിയാവു കരഞ്ഞു പ്രാര്‍ത്ഥിക്കുകയും ആയുസ്സു 15 വര്‍ഷം കൂടെ നീട്ടി കിട്ടുകയും ചെയ്തിട്ടും തന്റെ ഗൃഹകാര്യം ക്രമത്തിലിക്കുവാന്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍, ബാബേല്‍ പ്രവാസത്തെ കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു വായിക്കുമ്പോള്‍ സംശയം തോന്നാം.
                       'നീ മരിച്ചു പോകും.' എന്ന യഹോവയുടെ വാക്കുകള്‍ നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ടതാണു. ആയുസ്സു എത്രയെന്നും, മരണം എപ്പോഴാണു സംഭവിക്കുന്നതു എന്ന അറിവും രണ്ടു കാര്യങ്ങള്‍ക്കു വഴി തെളിക്കും. ഒന്നു അതിനു മുമ്പു ചെയ്തു  തീര്‍ക്കേണ്ട കര്‍മ്മങ്ങള്‍ ചെയ്തു പൂര്‍ത്തീകരിക്കണം എന്ന ചിന്ത ഉണ്ടാകാം. ഇവിടെ നിന്റെ ഗൃഹകാര്യം ക്രമപ്പെടുത്തുക എന്ന യഹോവയുടെ അരുളപ്പാടിന്റെ അര്‍ത്ഥം അതാണു. മരണസമയം അടുക്കുംതോറും ഭയം വര്‍ദ്ധിക്കുവാനുള്ള സാദ്ധ്യതയുണ്ടു എന്നതാണു രണ്ടാമത്തെ കാര്യം. മരണം മനുഷ്യജീവിതത്തിലെ ഒരു അനിവാര്യമായ സത്യമാണു. ജനിച്ച ഏവനും മരിക്കും. അതു എപ്പോള്‍ സംഭവിക്കുമെന്നു അറിയില്ല. അതിനാല്‍ അതു അനിശ്ചിതമാണു. എങ്കിലും അതു സുനിശ്ചിതവുമാണു. എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാം. അതിനു പ്രായപരിധിയില്ല. ബുദ്ധിയും ആരോഗ്യവും അവിടെ ഒരു പ്രശ്നമല്ല. അതില്‍ നിന്നു വിടുവിക്കുവാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയുകയില്ല. എല്ലാ ശാസ്ത്രപുരോഗതിയും അതിന്റെ മുമ്പില്‍ വിറങ്ങലിച്ചു നിന്നുപോകും. ശവസംസ്കാര ശുശ്രൂഷയിലെ 'മരണത്തിന്‍ദൂതന്‍ പുറകെ വന്നപ്പോള്‍ ചുറ്റും പാര്‍ത്തേന്‍ തുണ ചെയ്വാന്‍ വന്നില്ലാരും.' എന്ന ഗീതം ഈ സത്യം നമ്മെ അനുസ്മരിപ്പിക്കുന്നു. മഹാകവി ഉള്ളൂര്‍ പാടിയിരിക്കുന്നുഃ ''കാലന്‍ തന്‍ വെണ്‍മഴു കൈയെഴാതെ- ആയുര്‍ദ്രുമൂലത്തില്‍ ആഞ്ഞാഞ്ഞു വെട്ടുന്നുണ്ടു ആയതു ഹൃല്‍ സ്പന്ദവേദ്യമാര്‍ക്കും.'' കാലന്‍ തന്റെ വെണ്‍മഴുകൊണ്ടു ആയുസ്സാകുന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ ആഞ്ഞാഞ്ഞു വെട്ടുന്നതിന്റെ ശബ്ദമാണത്രേ ഹൃദയസ്പന്ദനമായി നാം കേള്‍ക്കുന്നതു. ഓരോ ഹൃദയമിടിപ്പും നമ്മെ മരണത്തിലേക്കു അടുപ്പിക്കുന്നു. അവസാന വെട്ടു എപ്പോഴാരിക്കുമെന്നു ആര്‍ക്കും അറിയില്ല. ആയതിനാല്‍ മരണത്തിന്റെ അനിവാര്യതയെ കുറിച്ചും അതു സുനിശ്ചിതവും അനിശ്ചിതവും ആണെന്നതിനെ കുറിച്ചും നാം എപ്പോഴും ബോധവാന്മാരായിരിക്കണം. ആ ബോധം അതിനായി ഒരുങ്ങി ജീവിക്കുവാന്‍ ഉപകരിക്കുകയും ചെയ്യണം. 'യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ. (സങ്കീഃ 39;4). 'ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.' (സങ്കീഃ90;12) എന്നീ സങ്കീര്‍ത്തന വാക്യങ്ങള്‍ ഈ സത്യമാണു വെളിവാക്കുന്നതു.
                         മരണം സുനിശ്ചിതമാണെങ്കില്‍ കിട്ടുന്ന സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിക്കാം എന്നു കരുതുന്നവരും ചിന്തിക്കുന്നവരുമുണ്ടു. ഇവിടെ യഹോവ ഹിസ്കിയാവിനോടു ' നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചു പോകും.' എന്നു അരുളിച്ചെയ്തതു, തനിക്കു ചെയ്തു തീര്‍ക്കേണ്ട ലൗകികവും ആദ്ധ്യാത്മികവുമായ കര്‍മ്മങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുവാനുള്ള ഒരു ആഹ്വാനമായിട്ടാണു  കാണേണ്ടതു. ഒരു ദിവസം അവസാനിക്കുമ്പോള്‍ അന്നു താന്‍ ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചു എന്നു പറയുവാന്‍ നമുക്കു കഴിയണം. അതാകട്ടെ അല്പം ദുഷ്കരമാണു. അലസതയും മടിയും കൂടാതെ അദ്ധ്വാനിക്കുന്നവര്‍ക്കു മാത്രമേ അതു സാദ്ധ്യമാകുകയുള്ളു. അവിടെ ദൈവാശ്രയം അനിവാര്യവുമാണു. എന്നാല്‍ നാം വര്‍ത്തമാനകാല കര്‍മ്മങ്ങള്‍ പോലും നാളത്തേക്കു മാറ്റിവയ്ക്കുന്നവരാണു. പിറ്റെ ദിവസം അന്നത്തെ കര്‍മ്മങ്ങളോടൊപ്പം പഴയകര്‍മ്മങ്ങള്‍ കൂടെ നിര്‍വ്വഹിക്കുവാന്‍ കഴിയാതെ പോകുന്നു. അങ്ങനെ എഴുപതോ എണ്‍പതോ വര്‍ഷം ജീവിച്ച ശേഷം ഒന്നു തിരിഞ്ഞു നോക്കിയാല്‍ പൂര്‍ത്തീകരിച്ച കര്‍മ്മങ്ങളേക്കാള്‍ ചെയ്തു തീര്‍ക്കുവാനുള്ള കര്‍മ്മങ്ങള്‍ ആയിരിക്കും കൂടുതല്‍. അങ്ങനെയെങ്കില്‍ മരണത്തിന്‍ ദൂതന്‍ എത്തുമ്പോള്‍ എല്ലാം പൂര്‍ത്തിയായി എന്നു സമാധാനിച്ചു യാത്രയാകുവാന്‍ കഴിയുമോ എന്നു ചിന്തിക്കേണ്ടതാണു. ഈ ഭൂമിയില്‍ അതിനു സാദ്ധ്യമായതു ഒരാള്‍ക്കു മാത്രമാണു. 'സകലവും നിവര്‍ത്തിയായി.'എന്നു പറഞ്ഞു തന്റെ ആത്മാവിനെ പിതാവിനെ ഭരമേല്പിച്ച നമ്മുടെ രക്ഷകനായ ദൈവപുത്രന്‍ തന്നെ. ഈ ,ലോകത്തിലെ ഗൃഹകാര്യം മാത്രമല്ല, അങ്ങേലോകത്തിലെ ഗൃഹകാര്യം കൂടെ ക്രമപ്പെടുത്തുവാനുള്ള ആഹ്വാനമായി ഇതു ശ്രവിക്കുവാന്‍ നമുക്കു കഴിയണം. പുഴുവും തുരുമ്പും കെടുക്കുകയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കുകയും ചെയ്യാത്ത സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍ ഈ ലോകജീവിതം ക്രമപ്പടുത്തുന്നവര്‍ക്കു മാത്രമേ സാദ്ധ്യമാകുകയുള്ളു. അപ്പോഴാണു ജീവിതം സഫലമാകുന്നതു; അര്‍ത്ഥവത്താകുന്നതു. മരണം സമീപമാകയാല്‍ ഗൃഹകാര്യം ക്രമപ്പെടുത്തുക എന്ന യഹോവയുടെ അരുളപ്പാടു നിരന്തരം നമ്മുടെ മനസ്സില്‍ മുഴങ്ങി കേള്‍ക്കേണ്ട ഒന്നാണു. എന്നാല്‍ 'മരണത്തില്‍ നിന്നുള്ള നീക്കുപോക്കുകള്‍ കര്‍ത്താവായ യഹോവയ്ക്കുള്ളതാകുന്നു.' (സങ്കീഃ 68;20) എന്ന വലിയ സത്യവും ഹിസ്കിയാവിന്റെ ചരിത്രം നമ്മെ ഉദ്ബോധിപ്പിക്കുന്നു. മരണത്തെ ഭയപ്പെടാതെ ' ഹേ മരണമേ നിന്റെ ജയമെവിട? എന്നു മരണത്തിന്റെ മുഖത്തുനോക്കി പരി. പൗലോസുശ്ളീഹായെപ്പോലെ ചോദിക്കുവാനുള്ള ആത്മബലം പ്രാപിക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30