വചനപരിച്ഛേദം - 53.

53- ദേവാലയം - ദൈവത്തിന്റെ ദൃഷ്ടിയും ഹൃദയവും എല്ലായ്പോഴും ഇരിക്കുന്നിടം.

 2.ദിനഃ 7; 14.'എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിനു സൗഖ്യം വരുത്തും.'

                     ദാവീദുരാജാവു അത്യധികം  ആഗ്രഹിക്കുകയും പണിയുവാന്‍ കഴിയാതെ പോയതുമായ ദേവാലയം ദൈവനിയോഗപ്രകാരം അവന്റെ മകനായ ശലോമോന്‍ പണിയിച്ചു.ഏഴുവര്‍ഷം കൊണ്ടാണു ദേവാലയപണി പുര്‍ത്തിയായതു. യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം ഈ ദേവാലയ നിര്‍മ്മിതിയോടെ ആരംഭിച്ചു. യിസ്രായേല്‍ ജനതയുടെ ആദ്ധ്യാത്മിക സിരാകേന്ദ്രമായി യെറുശലേം ദേവാലയം പരിണമിച്ചു. ഈ ദേവാലയത്തെ ചുറ്റിപ്പറ്റിയാണു പിന്നീടുള്ള ചരിത്രസംഭവങ്ങളെല്ലാം നടന്നിട്ടുള്ളതു. ദൈവത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം യെറുശലേം ദേവാലയത്തില്‍ അവര്‍ ദര്‍ശിച്ചതിനാല്‍ ദൈവാരാധന മുഴുവന്‍ ദേവാലയത്തെ കേന്ദ്രീകരിച്ചു നിലനിന്നു. യിസ്രായേലിന്റെ സാംസ്കാരിക കേന്ദ്രമായി ദേവാലയം പരിണമിച്ചു. അതിനാല്‍ തന്നെ പില്ക്കാലങ്ങളില്‍ ശത്രുരാജ്യങ്ങളുടെ ആക്രമണലക്ഷ്യം ഈ ദേവാലയമായി മാറി. അത്രമാത്രം യിസ്രായേലിന്റെ ചരിത്രത്തില്‍ സ്ഥാനം നേടിയ ഈ ദേവാലയം പൂര്‍ത്തീകരിച്ചു  ശലോമോന്‍ അതു ദൈവത്തിനായി പ്രതിഷ്ഠിച്ചു. ആ സമയത്തു ശലോമോന്‍ നടത്തിയ പ്രാര്‍ത്ഥന അത്യധികം ശ്രദ്ധാര്‍ഹമായ ഒന്നാണു. ശലോമോന്റെ അതിമനോഹരവും അര്‍ത്ഥസമ്പുഷ്ടവുമായ പ്രാര്‍ത്ഥനയ്ക്കു യഹോവ നല്‍കിയ മറുപടിയാണു നമ്മുടെ ചിന്താവിഷയം. അതാകട്ടെ ദേവലയത്തോടു അത്യധികം ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ ആ വാക്യങ്ങളുടെ അര്‍ത്ഥതലങ്ങളിലേക്കു കടക്കുന്നതിനു മുമ്പു വി.ദേവാലയത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചിന്ത ഒഴിവാക്കുവാന്‍ കഴിയുകയില്ല.
                    'എന്നാല്‍ ദൈവം യഥാര്‍ത്ഥമായി ഭൂമിയില്‍ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ. പിന്നെ ഞാന്‍ പണിത ഈ ആലയത്തില്‍ അടങ്ങുന്നതു എങ്ങനെ? എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയന്‍ തിരുമുമ്പില്‍ കഴിക്കുന്ന നിലവിളിയും പ്രാര്‍ത്ഥനയും കേള്‍ക്കേണ്ടതിനു അടിയന്റെ പ്രാര്‍ത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. അടിയന്‍ ഈ സ്ഥലത്തു വച്ചു കഴിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിനു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേല്‍ രാവും പകലും തൃക്കണ്‍ പാര്‍ക്കേണമേ. ഈ സ്ഥലത്തു വച്ചു പ്രാര്‍ത്ഥിക്കാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേള്‍ക്കേണമേ. നിന്റെ സ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേട്ടു ക്ഷമിക്കേണമേ.' 2.ദിനഃ 6;18-21. ശലോമോന്റെ ഈ പ്രാര്‍ത്ഥനയില്‍ തന്നെ വിശുദ്ധ ദേവാലയത്തെ കുറിച്ചുള്ള ചിന്ത ആരംഭിക്കാം. ഒരു സത്യവിശ്വാസിക്കു ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കുവാനും അവന്റെ മുഖത്തു നോക്കി ആരാധിക്കുവാനും വി.ദേവാലയമല്ലാതെ മറ്റൊരിടം ഇല്ല എന്നു ഈ പ്രാര്‍ത്ഥന വെളിവാക്കുന്നു. ഇവിടെ വച്ചു സമര്‍പ്പിക്കുന്ന യാചനകള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേള്‍ക്കുന്നു എന്നാണല്ലോ ശലോമോന്‍ അവസാനം പറഞ്ഞിരിക്കുന്നതു. പരിശുദ്ധനും വിശുദ്ധിയില്‍ വസിക്കുന്നവനുമായ സര്‍വ്വശക്തനുമായ ദൈവം മനുഷ്യരുടെ ഇടയില്‍ വസിക്കയില്ലെന്നും, കല്ലും മണ്ണും മരവും കൊണ്ടു നിര്‍മ്മിക്കുന്ന ആലയത്തിനു അവനെ ഉള്‍ക്കൊള്ളുവാന്‍ കഴിയുകയില്ല എന്നുമുള്ള ജ്ഞാനിയായ ശലോമോന്റെ വാക്കുകള്‍ പൂര്‍ണ്ണമായും സത്യമാണു. എന്നാല്‍ ഈ പ്രപഞ്ചത്തില്‍ ഒതുങ്ങാത്ത ദൈവത്തിന്റെ അദൃശ്യസാന്നിദ്ധ്യത്താല്‍ വി.ദേവാലയം പരിശുദ്ധമാക്കപ്പെട്ടിരിക്കുന്നു. ഈ പ്രപഞ്ചത്തില്‍ ഒതുങ്ങാത്ത ദൈവം ഒരു സാധാരണ ബാലികയുടെ ഉദരത്തില്‍ ഇറങ്ങി വസിച്ചുവല്ലോ. അതുകൊണ്ടു ബലഹീനനായ മനുഷ്യനു അദൃശ്യനായ ദൈവത്തിന്റെ സാന്നിദ്ധ്യം വി.ദേവാലയത്തില്‍ അനുഭവിക്കുവാനും കഴിയും. തന്മൂലം ചഞ്ചലമായ മനുഷ്യമനസ്സിനെ ഏകാഗ്രമാക്കി ദൈവസന്നിധിയിലേക്കു ഉയര്‍ത്തുവാന്‍ വി.ദേവാലയം ഉപകരിക്കുന്നു. ഇവിടെ കൈവരിക്കുവാന്‍ കഴിയുന്ന ഏകാഗ്രതമൂലം, മറ്റെവിടെനിന്നുമുള്ള പ്രാര്‍ത്ഥനകളെക്കാള്‍ അംഗീകാരയോഗ്യമായ പ്രാര്‍ത്ഥനയായി ദേവാലയത്തിലെ പ്രാര്‍ത്ഥന പരിണമിക്കുന്നു. 'ഈ ആലയത്തില്‍ രാവും പകലും തൃക്കണ്‍ പാര്‍ക്കണമേയെന്നും അടിയന്റെയും യിസ്രായേല്‍ ജനത്തിന്റെയും പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തില്‍ കേട്ടു ഉത്തരമരുളേണമെ എന്നും ശലോമോന്‍ പ്രാര്‍ത്ഥിക്കുന്നതിലും, എന്റെ ദൃഷ്ടിയും ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും എന്നുള്ള യഹോവയുടെ അരുളപ്പാടും വി.ദേവാലയത്തില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടു എന്നു വെളിവാക്കുന്നു.
                    ദൈവം സര്‍വ്വവ്യാപിയായതിനാല്‍ എവിടെ ഇരുന്നു പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കുമെന്നു കരുതുന്നവരും വിശ്വാസിക്കുന്നവരുമുണ്ടു. വീട്ടിലിരുന്നു കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുന്നതും തനിയെ പ്രാര്‍ത്ഥിക്കുന്നതും ക്രിസ്തീയ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പാടില്ലാത്തവ തന്നെയാണു. അവിടെ ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധം മാത്രമാണു ലക്ഷ്യം. എന്നാല്‍ അതുകൊണ്ടു മാത്രം ക്രിസ്തീയ ജീവിതം ധന്യമാകുകയില്ല. സഭയായി ഒന്നിച്ചു ചേര്‍ന്നള്ള ആരാധന മറ്റു പ്രാര്‍ത്ഥനയെക്കാള്‍ പ്രാധാന്യമുള്ളതാണു. വ്യക്തിപരമായ പ്രാര്‍ത്ഥനയും പൊതുവായ ആരാധനയും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ പോലെയാണു. ജയമുള്ള ക്രിസ്തീയ ജീവിതത്തിനു ദൈവത്തിന്റെ സജീവസാന്നിദ്ധ്യം അനുഭവിക്കുവാന്‍ കഴിയുന്ന ഒരിടം ആവശ്യമാണു. കര്‍ത്താവു ദേവാലയത്തിലും സുന്നഗോഗുകളിലും ആരാധനയില്‍ സംബന്ധിച്ചതായും, അപ്പോസ്തോലപ്രവൃത്തികളില്‍, ശിഷ്യന്മാരും വിശ്വാസികളും ദേവാലയത്തില്‍ പോയി ആരാധനയില്‍ പങ്കെടുത്തതയും നമുക്കു കാണുവാന്‍ കഴിയും. ദൈവസാന്നദ്ധ്യം അനുഭവിക്കുന്നതോടൊപ്പം മനസ്സിനെ ഏകാഗ്രമാക്കി ദൈവസന്നിധിയില്‍ ആയിരിപ്പാനും ദേവാലയാന്തരീക്ഷം പോലെ മറ്റൊരിടം ലഭിക്കുകയില്ല.
                     ദേവാലയ വിരോധികള്‍ ഉന്നയിക്കുന്ന ചില വാദമുഖങ്ങള്‍ കൂടെ പരിശോധിക്കേണ്ടതുണ്ടു. കര്‍ത്താവിന്റെ ക്രൂശുമരണ സമയത്തു മന്ദിരത്തിന്റെ തിരശീല മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.(വി.മത്താഃ 27;51). എന്നതിനാല്‍ ഇനിയും ദേവാലയത്തിന്റെ ആവശ്യമില്ല എന്നാണു അവരുടെ വാദം. അക്ഷരത്തില്‍ കുടുങ്ങി ആത്മാവു നഷ്ടപ്പെടുത്തുന്നതാണു ഈ അഭിപ്രായം. അന്നു കല്ലറകള്‍ തുറന്നു പല പരിശുദ്ധന്മാരും ഉയര്‍ത്തെഴുന്നേറ്റു എന്നു ( വി . മത്താഃ27;52) രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇനിയും വിശ്വാസികള്‍ മരിച്ചാല്‍ അവരെ അടക്കം ചെയ്യേണ്ട എന്നു ഇവര്‍ പറയുമോ? ഈ ദൈവവചനങ്ങളുടെ ആന്തരീകാര്‍ത്ഥം ഗ്രഹിക്കാതെ പോകുന്നതു കൊണ്ടുണ്ടാകുന്ന പ്രമാദമാണിതിനു കാരണം. മന്ദിര മറയെന്നു ഇവിടെ പറഞ്ഞിരിക്കുന്നതു ദേവാലയത്തിന്റെ വിശുദ്ധതകളുടെ വിശുദ്ധ സ്ഥലത്തെ മറയ്ക്കുന്ന മറയാണു. അവിടെ മഹാപുരോഹിതനല്ലാതെ മറ്റാര്‍ക്കും പ്രവേശിക്കുവാന്‍ അനുവാദവുമില്ല. കര്‍ത്താവിന്റെ കാല്‍വറികുരിശിലെ പരമയാഗത്താല്‍, കുഞ്ഞാടുകളെ അറുത്തു നടത്തുന്ന ബലി അവസാനിച്ചിരിക്കുന്നു. ഇനിയും അങ്ങനെയുള്ള ബലിയുടെ ആവശ്യമില്ല എന്നാണു അതിന്റെ അര്‍ത്ഥം. ദൈവം എല്ലാവര്‍ക്കും സമീപസ്ഥനും പ്രാപ്യനും ആയിരിക്കുന്നു എന്നല്ലാതെ ഇനിയും ദേവാലയം ആവശ്യമില്ല എന്നു അതിനു അര്‍ത്ഥമില്ല.
                     കര്‍ത്താവു യെറുശലേം ദേവാലയത്തെ നോക്കി ഇടിഞ്ഞുപോകാതെ കല്ലുകല്ലിന്മേല്‍ ശേഷിക്കയില്ല (വി.മത്താഃ 24;2). എന്നു പറഞ്ഞിരിക്കുന്നതു ഇനിയും ദേവാലയം ആവശ്യമില്ല എന്നതിന്റെ തെളിവായിട്ടു ചിലര്‍ കരുതുന്നു. യെറുശലേം ദേവാലയത്തെ കുറിച്ചുള്ള ഒരു പ്രവചനം മാത്രമാണിതു. A.D. 70ല്‍ ഈ പ്രവചനം നിവര്‍ത്തിയാകുകയും ചെയ്തു. യെറുശലേം ദേവാലയത്തെ കുറിച്ചു കര്‍ത്താവു പറഞ്ഞിരിക്കുന്നതു'എന്റെ ആലയം' എന്നാണു. അതാകട്ടെ പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടുകയും ചെയ്യുമത്രേ. ദേവാലയത്തെ തന്റെ ശരീരമായിട്ടാണു കര്‍ത്താവു പറഞ്ഞിരിക്കുന്നതു. ഈ ദേവാലയം പൊളിപ്പീന്‍ ഞാന്‍ അതു മൂന്നുനാള്‍ കൊണ്ടു പണിയും എന്നു പറഞ്ഞതു തന്റെ ശരീരത്തെ കുറിച്ചായിരുന്നുവല്ലോ. ആദ്യനൂറ്റാണ്ടില്‍ ശിഷ്യന്മാരും വിശ്വാസികളും ദേവാലയത്തില്‍ പോയി ആരാധിച്ചിരുന്നു. അപ്പോഃ 2;45. എന്നും, പത്രോസും യോഹന്നാനും മന്നാം മണി നേരത്തു ദേവാലയത്തില്‍ പ്രാര്‍ത്ഥിപ്പാന്‍ ചെന്നപ്പോഴാണു സുന്ദരം എന്ന ഗോപുരവാതില്‍ക്കല്‍ ഭിക്ഷയാചിച്ചു കൊണ്ടിരന്ന മുടന്തനെ സൗഖ്യമാക്കിയതു (അപ്പോഃ3;1-10) എന്നും രേഖപ്പെടുത്തിയിരിക്കുന്നതു അവര്‍ ദേവാലയ ആരാധനയില്‍ മുടങ്ങാതെ സംബന്ധിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവാണു. കര്‍ത്താവു പെസഹാ ആചരിച്ചതു ദേവാലയത്തില്‍ വച്ചായിരുന്നില്ല എന്നതോ, പെന്തിക്കോസ്തിയില്‍ പരിശുദ്ധാത്മാവു ഇറങ്ങി ആവസിച്ചതു ദേവാലയത്തില്‍ വച്ചായിരുന്നില്ല എന്നതോ, അവര്‍ വീട്ടില്‍ വച്ചു അപ്പം നുറിക്കെയെന്നതോ ദേവാലയ ആരാധനയെ എതാര്‍ക്കുവാന്‍ മതിയായ തെളിവുകളല്ല. യഹൂദ ആരാധനയ്ക്കു ചേരാത്തതു ഒന്നും അന്നു അവര്‍ ദേവാലയത്തില്‍ അനുവദിക്കുകയില്ലായിരുന്നു. കര്‍ത്താവിനെ പോലും അവര്‍ ദേവാലയത്തില്‍ നിന്നു പുറത്താക്കിയിരുന്നുവല്ലോ. വി.യോഹന്നാനുണ്ടായ വെളിപാടില്‍ സ്വര്‍ഗ്ഗത്തില്‍ പോലും ദേവാലയം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.വെളിഃ 11;19.'അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദേവാലയം തുറന്നു.' വെളിഃ 15;5 'ഇതിന്റെ ശേഷം സ്വര്‍ഗ്ഗത്തിലെ ദേവാലയം സാക്ഷ്യകൂടാരമായ  തുറന്നതു ഞാന്‍ കണ്ടു.' എന്നീ വാക്യങ്ങള്‍, ദൈവത്തെ മുഖാമുഖമായി കാണുന്ന സ്വര്‍ഗ്ഗത്തില്‍ പോലും ദൈവത്തെ ആരാധിക്കുവാന്‍ ആലയം ആവശ്യമാണെന്നു വ്യക്തമാക്കിയിരിക്കുന്നു.
                     വി.ദേവാലയം ദൈവത്തെ ദര്‍ശിക്കുവാന്‍ കഴിയുന്ന മഹനീയ സ്ഥാനമാണെന്നു വിശുദ്ധ വേദപുസ്തകം വ്യക്തമാക്കുന്നു. ശമുവേല്‍ പ്രവാചകന്റെ അമ്മ ഹന്ന ദേവാലയത്തില്‍ ചെന്നു മനോവ്യസനത്തോടെ പ്രാര്‍ത്ഥിച്ചതിന്റെ ഫലമാണല്ലോ ശമുവേല്‍ പ്രാവാചകന്‍.(1.ശമുഃ 1; 3-13). വി.യോഹന്നാന്‍  സ്നാപകന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പു സഖറായാ പുരോഹിതനു ലഭിച്ചതും വി.ദേവാലയത്തില്‍ ധൂപാര്‍പ്പണം നടത്തിയ സന്ദര്‍ഭത്തിലായിരുന്നു. (വി.ലൂക്കോഃ 1;8-20). ജീവനുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ചു കൊണ്ടു ആരാധിക്കുവാനുള്ള ഇടം മാത്രമല്ല ദേവാലയം. അതു മനുഷ്യന്റെ ആദ്ധ്യാത്മികതയുടെ ഉറവിടം കൂടെയാണു. ദൈവത്തിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന ജനം എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതു എന്നു യഹോവയായ ദൈവം ശലോമോനു വെളിപ്പെടുത്തി കൊടുക്കുന്നു. ദേവാലയത്തില്‍ വച്ചു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തില്‍ കേട്ടു ഉത്തരമരുളണമെങ്കില്‍ രണ്ടുമൂന്നു കാര്യങ്ങള്‍ അനിവാര്യമാണെന്നു ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.
                      ആരുടെ പ്രാര്‍ത്ഥനയാണു ദൈവം  കേള്‍ക്കുന്നതു എന്നതാണു ഒന്നാമത്തെ കാര്യം. യഹോവയായ ദൈവം ശലോമോനോടു അതു വ്യക്തമായി പറഞ്ഞിരിക്കുന്നു. 'എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെ തന്നെ താഴ്ത്തി പ്രാര്‍ത്ഥിക്കണം. ദൈവത്തിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന ജനം ദേവലയത്തില്‍ വന്നു പ്രാര്‍ത്ഥിക്കുമ്പോഴാണു ദൈവം കേള്‍ക്കുന്നതു. ഇവിടെ പ്രാര്‍ത്ഥനയെന്നതു കൊണ്ടു അര്‍ത്ഥമാക്കുന്നതു ദേവലയത്തിലെ ആരാധനയാണു. ദേവാലയത്തില്‍ ചെന്നു ദൈവത്തെ ആരാധിക്കുന്നതു ദൈവജനത്തിന്റെ അവകാശമാണു. മറ്റാരും പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കുകയില്ല എന്നു അതിനു അര്‍ത്ഥമില്ല. ഇതു തിരിച്ചറിഞ്ഞ പരിശുദ്ധ പിതാക്കന്മാര്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നതു ആ വിധത്തിലാണു ഒരുക്കിയിരിക്കുന്നതു. നമസ്കാരവും വി.വേദവായനയും എല്ലാം കഴിഞ്ഞു വിശ്വാസപ്രമാണം ചൊല്ലുമ്പോള്‍ പ്രധാന ശുശ്രൂഷകന്‍ ധൂപക്കുറ്റിയുമായി പടിഞ്ഞാറോട്ടു പോകുന്നതു ദൈവനാമം വിളിക്കപ്പെട്ടിട്ടില്ലാത്തവര്‍ പുറത്തു പോകുവാന്‍ ആവശ്യപ്പെടുന്നതിന്റെ സൂചനയാണു. ആരാണു ദൈവത്തിന്റെ ജനം? യഹൂദന്മാരെ സംബന്ധിച്ചു പരിച്ഛേദന ഏറ്റവരാണു ദൈവത്തിന്റെ ജനം.മറ്റുള്ളവര്‍ പുറജാതികളാണു. ക്രിസ്ത്യാനികളുടെ കാര്യത്തില്‍ മാമോദീസാല്‍ സഭയോടു ചേര്‍ക്കപ്പെട്ടവരാണു ദൈവത്തിന്റെ നാമം വിളിക്കപ്പെട്ട ജനം. മാമോദീസാ ഏല്ക്കുമ്പോള്‍ ക്രിസ്തീയ പേരു നല്‍കുന്നതു ദൈവത്തിന്റെ നാമം നല്‍കുന്നു എന്ന അര്‍ത്ഥത്തിലാണു. ഇന്നാകട്ടെ അനേകം ക്രിസ്ത്യാനികള്‍ക്കും അവരുടെ ദൈവനാമം(മാമോദീസാ പേരു.) അറിയുകയില്ല എന്നതാണു സത്യം. പലരും ഇന്നു സജിയും ഷിബുവും അജിയും അപ്പുവും അച്ചുവും കിച്ചുവും സഞ്ജുവും മഞ്ജുവും സച്ചിനും ഒക്കെയായിട്ടാണു അറിയപ്പെടുന്നതു. പോകട്ടെ, അതു ഓമനപ്പേരാണു എന്നു പറഞ്ഞു സമാധാനിക്കാം. എന്നാല്‍ ഔദ്യോഗിക നാമത്തില്‍ പോലും മാമോദീസാ പേരും ഇല്ലാതായിരിക്കുന്നു. ഒരു പേരില്‍ എന്തിരിക്കുന്നു എന്നതാണു ആധുനിക ചിന്ത. എന്നാല്‍ ഞാനാരാണു എന്നു എന്റെ പേരു വിളംബരം ചെയ്യുന്നു. പിതാവാരു, മാതാവാരു, മുത്തച്ഛന്‍ ആരു, മുത്തശ്ശി ആരു എന്നെല്ലാം ആ പേരില്‍ നിന്നു വായിച്ചെടുക്കുവാന്‍ കഴിയുമായിരുന്നു. ക്രിസ്തീയ പേരില്‍ അറിയപ്പെടുന്ന ഞാന്‍ ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ നിര്‍ബ്ബന്ധിതനാകുന്നു. പരിശുദ്ധനായ പൗലോസുസ്ളീഹായുടെ ഭാഷയില്‍ വിളിക്കപ്പെട്ട വിളിക്കു യോഗ്യമാകുന്ന പ്രകാരം ജീവിക്കവാന്‍ ദൈവനാമം വിളിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഞാന്‍ ബാദ്ധ്യസ്ഥനാണു. 'നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ എന്നു നാം കര്‍ത്തൃപ്രാര്‍ത്ഥനയില്‍ അപേക്ഷിക്കുന്നതു ദൈവത്തിനു വേണ്ടിയല്ല. അവന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നതിനാല്‍ എന്റെ പേരു ദുഷിക്കപ്പെടുന്നതു ദൈവനാമം അശുദ്ധമാക്കുന്നതിനു തുല്യമാണു. ഞാന്‍ മുഖാന്തിരം ആ നാമം വിശുദ്ധമായി പരിപാലിക്കപ്പെടേണമേ എന്നാണു അപേക്ഷിക്കുന്നതു.
                    ക്രിസ്ത്യാനിയും അക്രൈസ്തവനും തമ്മില്‍ ദൈവമുമ്പാകെ വ്യത്യാസമുണ്ടോ? ദൈവത്തിനു മുഖപക്ഷമില്ലെന്നല്ലേ പറയുന്നതു എന്നിങ്ങനെ ചോദിക്കാറുണ്ടു. ദൈവത്തിനു പക്ഷഭേദമില്ലെന്നും ദൈവത്തിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണന്നും ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതു സർവ്വലോകത്തിന്റെയും രക്ഷയ്ക്കായിട്ടാണു എന്നും സമ്മതിച്ചുകൊണ്ടു തന്നെ പറയട്ടെ ഈ രക്ഷ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവർക്കു മാത്രമേ ലഭിക്കുകയുള്ളുവെന്നു വി.വദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.മറ്റൊരുത്തനിലും രക്ഷയല്ല രക്ഷിക്കപ്പടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല എന്നാണല്ലോ പരിശുദ്ധാത്മാവു നിറഞ്ഞവനായി പരിശുദ്ധനായ പത്രോസുശ്ളീഹാ പറഞ്ഞിരിക്കുന്നതു.അപ്പോഃ 4. 12. വിശുദ്ധ വേദപുസ്തകം അവിതർക്കിതമായി ഇങ്ങനെ പറയുമ്പോഴും പല ക്രിസ്ത്യാനികളും ക്രിസ്തുവും കൃഷ്ണനും ഒന്നാണെന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ അടുത്തകാലത്തു നമ്മുടെ ഒരു ദേവാലയത്തിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്യുവാനായി നമ്മുടെ സഭയിലെ പ്രശസ്തനായ ഒരു വ്യക്തിയെ ക്ഷണിക്കുകയുണ്ടായി. സ്വകാര്യ സംഭാഷണത്തിൽ ക്രസ്തുവും കൃഷ്ണനും ഒന്നാണെന്നാണു ഞാൻ വിശ്വസിക്കുന്നതെന്നും അതിനാൽ ഒരുഹിന്ദുവിനോടും ക്രസ്ത്യാനി ആകുവാൻ പറയുകയില്ലെന്നും പറയുകയുണ്ടായി. ഇതു മറ്റുള്ളവരുടെ കയ്യടി വാങ്ങിക്കുവാനും അന്യരുടെ പ്രീതി നേടുവാനും താൻ ഒരു പുരോഗമന വാദിയാണെന്നു വരുത്തി തീർക്കുവാനും പലരും പൊതുവേദികളിൽ പറയുന്നുമുണ്ടു. ക്ഷണിച്ചു വരുത്തിയ അദ്ദേഹത്തോടു തർക്കിക്കുന്നതു ആതിഥ്യമര്യാദയല്ലെന്നു തിരിച്ചറിവുള്ള വന്ദ്യ വൈദികരാരും ഒന്നും പറയാതെ കേട്ടുകൊണ്ടിരുന്നു. പരിപാടിയെല്ലാം കഴിഞ്ഞു യാത്രയയച്ചതിനു ശേഷം അച്ചന്മാരുടെ ഇടയിൽ ഇതു ചർച്ചാവിഷയമായി. പലരും അതിനെ ശക്തമായി എതിർക്കുകയും പരസ്യമായി പറയാതിരുന്നതിൽ ആശ്വസിക്കുകയും ഇനിയും ഇങ്ങനെയുള്ളവരെ ക്ഷണിക്കുന്നതു സൂക്ഷിച്ചു വേണമെന്നു പറയുകയും ചെയ്തു. എന്നാൽ അതിൽ ഒരു വൈദികൻ ആ മാന്യ വ്യക്തിയുടെ അഭിപ്രയത്തോടു യോജിക്കുകയാണുണ്ടായതു. നാം എവിടെ വരെ എത്തിരിക്കന്നുവെന്നു ഇതു വ്യക്തമാക്കുന്നു. ഞാൻ നിങ്ങളോടു കല്പിച്ചതക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചു കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവീൻ. വി.മത്താഃ 28 20. എന്നും പിന്നെ അവൻ അവരോടു നിങ്ങൾ ഭൂലോകമൊക്കെയും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിപ്പീൻ. വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും . എന്നുമുള്ള കർത്താവിന്റെ അന്ത്യവചനങ്ങൾക്കും വി.മർക്കോഃ 14. 15,16. ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പമാകുന്നു, ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും എന്ന കർത്തൃവചനങ്ങൾക്കും ഇവർ എന്തു അർത്ഥമാണു കല്പിക്കുന്നതു. ദൈവനാമം വിളിക്കപ്പെട്ടവർ ദൈവവചനത്തിൽ വിശ്വസിക്കുകയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണു, ചെയ്യേണ്ടവരാണു. അവരുടെ പ്രാർത്ഥനയാണു ദൈവം കേൾക്കുന്നതു.
                   ഇവിടെ ഒരു ചോദ്യം പ്രസക്തമാണു. 'എന്റെ ആലയം സകലജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും., (വി.മത്താത21;13). എന്നാണല്ലോ കര്‍ത്താവു പറഞ്ഞിരിക്കുന്നതു. അതാകട്ടെ യെശയ്യാപ്രവചനത്തില്‍ നിന്നുള്ള ഉദ്ധരണിയുമാണു.(യെശഃ56;7). യെറുശലേം ദേവാലയത്തെക്കുറിച്ചുള്ള ചെറിയ അറിവു ഇവിടെ ആവശ്യമാണു. യെറുശലേം ദേവാലയത്തിനു പല പ്രാകാരങ്ങളുണ്ടായിരുന്നു. ജാതികളുടെ പ്രാകാരം, സ്ത്രീകളുടെ പ്രാകാരം, യിസ്രായേല്‍ പുരുഷന്മാരുടെ പ്രാകാരം, പുരോഹിതന്മാരുടെ പ്രാകാരം എന്നിങ്ങനെ ദേവാലയത്തെ പലതായി തിരിച്ചിരുന്നു. നാണയം മാറുന്നവരും ആടുമാടുകളെ വില്ക്കുന്നവരും ജാതികളുടെ പ്രാകാരത്തിലാണു ഇരിക്കുന്നതു. അവിടെ മറ്റുള്ളവരോടൊപ്പം ജാതികള്‍ക്കു പ്രവേശിക്കാം. എന്നാല്‍ ജാതികള്‍ക്കു മറ്റു പ്രാകാരങ്ങളില്‍ പ്രവേശിക്കുവാന്‍ അനുവാദമില്ല. അവര്‍ക്കാകട്ടെ അവിടെ നിന്നു പ്രാര്‍ത്ഥിക്കുവാനും യാഗവസ്തുക്കള്‍ അര്‍പ്പിക്കുവാനുമല്ലാതെ ദേവാലയത്തില്‍ പ്രവേശിച്ചു ജീവനുള്ള ദൈവത്തെ ആരാധിക്കുവാന്‍ കഴിയുമായിരുന്നില്ല. വില്ക്കുന്നവരെയും വാങ്ങുന്നവരെയും അടിച്ചു പുറത്താക്കിയിട്ടാണല്ലോ കര്‍ത്താവു ഇതു പറഞ്ഞതു. അതു ജാതികളുടെ പ്രാകാരത്തില്‍ വച്ചായിരുന്നു. ദൈവജനത്തിനു മാത്രം അവകാശപ്പെട്ടതാണു ഈ ദൈവിക ആരാധന. വിശുദ്ധ കുര്‍ബ്ബാനയില്‍ നാം പിന്തുടരുന്നുവെന്നതു നേരത്തെ സൂചിപ്പിച്ചതാണല്ലോ. എന്നാല്‍ വി.കുര്‍ബ്ബാനയിലെ സെദറായില്‍, വിജാതകള്‍ക്കും സ്വജാതികള്‍ക്കും വിഭജിച്ചു കൊടുത്തു.' എന്നു വി.കുര്‍ബ്ബാനയെ കുറിച്ചു പറയുന്നുണ്ടല്ലോ എന്ന സംശയം ഉണ്ടാകാം. ഇവിടെ സ്വജാതികള്‍ എന്നതു ദൈവം തെരഞ്ഞെടുത്തു സ്വന്തജനമായി വേര്‍തിരിച്ച യിസ്രായേലിനെയും, വിജാതീയര്‍ എന്നതു ജാതികളില്‍ നിന്നു ക്രിസ്ത്യാനികളാവരേയുമാണു ഉദ്ദേശിക്കുന്നതു. പുരോഹിതന്‍ വി.കുര്‍ബ്ബാന മദ്ധ്യേ അപ്പവീഞ്ഞുകള്‍ എടുത്തു ആഘോഷിക്കുമ്പോള്‍ ഈ കുര്‍ബ്ബാന വിശുദ്ധിയുള്ളവര്‍ക്കും വെടിപ്പുള്ളവര്‍ക്കും മാത്രം നല്‍കപ്പെടുന്നു എന്നും, വി.കുര്‍ബ്ബാന നല്‍കുമ്പോള്‍ സത്യവിശ്വാസികള്‍ക്കു മാത്രം നല്‍കുന്നു എന്നും പറയുമ്പോള്‍ ഈ സംശയം ദൂരീകരിക്കപ്പെടുന്നു. സെദറാ വായിക്കുന്ന സന്ദര്‍ഭത്തില്‍ വിജാതീയര്‍ ദേവാലയത്തിന്റെ ഉള്ളില്‍ ഉണ്ടായിരിക്കും. ഈ വിജാതീയരും വിശ്വാസികളായി ദൈവജനമായി മാറുമ്പോള്‍ ഇതിനു അര്‍ഹരായി തീരുന്നു. ആദ്യനൂറ്റാണ്ടുകളില്‍ ഇങ്ങനെ വി.കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്ന വിജാതീയര്‍ വിശ്വാസം പഠിക്കുന്നവരുമായിരുന്നു. അവര്‍ക്കു അവരുടെ വ്യക്തിപരമായ ആവശ്യങ്ങളെ ദൈവമുമ്പാകെ സമര്‍പ്പിക്കുവാനും കഴിയുമായിരുന്നു. എന്നാല്‍ സഭ ഒരുമനസ്സോടെ അര്‍പ്പിക്കുന്ന ആരാധനയാകട്ടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതല്ല. സമൂഹത്തിന്റെയും ദേശത്തിന്റെയും നന്മയ്ക്കും അനുഗ്രഹത്തിനും വേണ്ടിയും ആണു. അവിടെ 'ഞാന്‍' ഇല്ല; 'ഞങ്ങള്‍' മാത്രമാണുള്ളതു. ഇവിടെയാകട്ടെ യഹോവ പ്രാര്‍ത്ഥനയ്ക്കു ഉത്തരം നല്‍കിയതു 'നിനക്കു സൗഖ്യം വരുത്തും' എന്നല്ല 'ദേശത്തിനു സൗഖ്യം വരുത്തും' എന്നാണു. ഒരാളുടെ പ്രാര്‍ത്ഥനയല്ല, ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥനയാണു ആരാധന. ഈ ആരാധനയാണു സുഗന്ധധൂപമായി ദേവാലയത്തില്‍ നിന്നു ദൈവസന്നിധിയിലേക്കു ഉയരുന്നതു; ഉയരേണ്ടതു. അവിടെ വ്യക്തികളുടെ സജീവ പങ്കാളിത്തം അനുപേക്ഷണീയമാണു.
                       ദൈവജനം ഒന്നായിചേര്‍ന്നു എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതു എന്നാണു അടുത്തതായി യഹോവ അരുളിച്ചെയ്തതു. ദൈവാരാധനയില്‍ പങ്കെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ചെയ്തേ മതിയാകൂ എന്നു ഇവിടെ വ്യക്തമാക്കുന്നു. ഒന്നു തങ്ങളെ തന്നെ താഴ്ത്തി പ്രാര്‍ത്ഥിക്കണം. വി.ദേവാലയത്തിലേക്കും ദൈവസന്നിധിയിലേക്കും കടന്നു ചെല്ലേണ്ടതു താഴ്മയോടും വിനയത്തോടും കൂടെയായിരിക്കണം. ഈ സത്യം തിരിച്ചറിഞ്ഞ പരിശുദ്ധ പിതാക്കന്മാര്‍ ഓരോ വിശ്വാസിയും വി.ദേവാലയത്തിലേക്കു പ്രവേശിക്കുമ്പോള്‍ ചൊല്ലുവാനായി നമ്മെ പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥന ശ്രദ്ധിക്കുകഃ ''ബഹുമതിപൂര്‍വ്വം നിന്റെ ഭവനത്തിലേക്കു ഞാന്‍ വന്നു എന്റെ നേര്‍ച്ചകളെ ഞാന്‍ അര്‍പ്പിക്കും.' ഈ പ്രാര്‍ത്ഥന ചൊല്ലി വേണം വി.ദേവാലയത്തിലേക്കു പ്രവേശിക്കുവാന്‍ എന്നതു എത്ര പേര്‍ക്കു അറിയാം? അറിഞ്ഞാല്‍ തന്നെ എത്ര പേര്‍ അതു പാലിക്കുന്നുണ്ടു? വി.മദ്ബഹായിലേക്കു പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നുഃ 'ദൈവമേ നിന്റെ ഭവനത്തില്‍ ഞാന്‍ പ്രവേശിച്ചു . സ്വര്‍ഗ്ഗീയരാജാവേ നിന്റെ സിംഹാസനത്തിന്‍ മുമ്പാകെ ഞാന്‍ വണങ്ങി. ഞാന്‍  ചെയ്തുപോയ സകലപാപങ്ങളും എന്നോടു ക്ഷമിക്കേണമേ.' ബലഹീനനും പാപിയുമായ ദാസനാകുന്ന ഞാന്‍  എന്നു സമ്മതിക്കണമെങ്കില്‍ പാപബോധവും സത്യ അനുതാപവും ആവശ്യമാണു. തങ്ങളെത്തന്നെ താഴ്ത്തി എന്നു പറയുമ്പോള്‍ തങ്ങളുടെ ബലഹീനതകളെയും കുറവുകളെയും തിരിച്ചറിഞ്ഞു സത്യ അനുതാപത്തോടെ ആയിരിക്കണം ദൈവസന്നിധിയില്‍ പ്രവേശിച്ചു പ്രാര്‍ത്ഥിക്കേണ്ടതു എന്നണു വ്യക്തമാക്കുന്നതു. ദൈവസന്നിധിയില്‍ തങ്ങളെത്തന്നെ താഴ്ത്തുന്നവര്‍ക്കു മാത്രമേ ദൈവം അനുഗഹങ്ങള്‍ പകര്‍ന്നു കൊടുക്കുകയുള്ളു എന്നു വി.വേദപുസ്തകം സാക്ഷിക്കുന്നു. വിശുദ്ധ കന്യകമറിയം ദൈവമാതാവായി ഉയര്‍ത്തപ്പെടുവാന്‍ കാരണം അവളുടെ താഴ്മയായിരുന്നു.വി.ലൂക്കോഃ 1 ; 48.'അവന്‍ തന്റെ ദാസിയുടെ താഴ്ചയെ കടാക്ഷിച്ചിരിക്കുന്നുവല്ലോ.' നമസ്കാരത്തില്‍ നാം പാടുന്നുഃ 'ആരു ഉയര്‍ത്തപ്പെട്ടില്ലിതിനാല്‍ സ്പഷ്ടം മറിയാമേപ്പോല്‍ ആരും താഴ്ത്തപ്പെട്ടിട്ടില്ല.' കര്‍ത്താവു പറഞ്ഞു തന്നെത്താന്‍ താഴ്ത്തുന്നവനെല്ലാം ഉയര്‍ത്തപ്പെടും. അവന്റെ സന്നിധിയില്‍ നാം എത്രമാത്രം താഴുമോ അത്രമാത്രം അവന്‍ നമ്മെ ഉയര്‍ത്തും. വി.യാക്കോഃ 4;10. 'കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവീന്‍ അവന്‍ നമ്മെ ഉയര്‍ത്തും.''  കൃപ ലഭിക്കുന്നതും താഴ്മയുള്ളവര്‍ക്കാണു. വി.യാക്കോഃ 4;6. 'അതുകൊണ്ടു ദൈവം നിഗളികളോടു എതിര്‍ത്തു നില്‍ക്കുന്നു. അതുകൊണ്ടു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്റെ ബലമുള്ള കൈക്കീഴില്‍ താണിരിപ്പീന്‍.' താണനിലത്തെ നീരോടു അവിടെ ദൈവം തുണ ചെയ്വൂ.
                     വി.മത്താഃ18;4.'ആകയാല്‍ ഈ ശിശുവിനെ പോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റം വലിയവനാകുന്നു.' അവന്റെ ചെരുപ്പകളുടെ വാറു അഴിപ്പാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞ വി.യോഹന്നാന്‍ സ്നാപകനെ കുറിച്ചു കര്‍ത്താവു സാക്ഷ്യം പറയുന്നു. 'സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനില്ല. മനോവിനയവും മനഃസ്താപവും ഉള്ളവരോടു കൂടെ ദൈവം വസിക്കുന്നു. യെശഃ 57;15. 'താഴ്മയുള്ളവരുടെ മനസ്സിനും മനഃസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ ഞാന്‍ മനഃസ്താപവും മനോവിനയവുമുള്ളവരോടു കൂടെ വസിക്കുന്നു.' പര്‍വ്വത പ്രസംഗത്തില്‍ കര്‍ത്താവു പറഞ്ഞുഃ സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഭൂമിയെ അവകാശമാക്കും.' (വി.മത്താഃ 5;5). തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ത്ഥിക്കണമെന്നു പറയുമ്പോള്‍  താഴ്മ ധരിക്കുന്നതോടൊപ്പം പാപബോധവും സത്യ അനുതാപവും അനിവാര്യമാണെന്നു ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നു ഞാന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു അവരുടെ പാപങ്ങളെ മോചിക്കും എന്നു യഹോവ അരുളിച്ചെയ്തതു ശ്രദ്ധിക്കുമ്പോള്‍ ഈ സത്യം കുറെക്കൂടെ വ്യക്തമാകും.
                        ദൈവത്തിന്റെ മുമ്പില്‍ തങ്ങളെ തന്നെ താഴ്ത്തി ദൈവനാമം വിളിക്കപ്പെട്ടിരിക്കുന്ന ജനം പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ദൈവം പ്രാര്‍ത്ഥന കേള്‍ക്കുകയും ദേശത്തിനു സൗഖ്യം വരുത്തുകയും ചെയ്യണമെങ്കില്‍, യഹോവയുടെ മുഖം അന്വേഷിക്കുന്നവര്‍ ആയിരിക്കണമെന്നതാണു അടുത്ത കാര്യം. പ്രാര്‍ത്ഥനയ്ക്കു ഉത്തരം ലഭിക്കണമെങ്കില്‍ ദൈവാനുകൂലമായ ഒരു മാറ്റം ജീവിതത്തില്‍ ആവശ്യമാണു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കു അനുകൂലമായ മറുപടി ലഭിക്കാതിരിക്കുവാന്‍ ഒരു കാരണം ഈ രൂപാന്തരം ജീവിതത്തില്‍ ഉണ്ടാകുന്നില്ല എന്നതാണു. ദൈവത്തിന്റെ മുഖം അന്വേഷിക്കുന്നവരുടെ പ്രാര്‍ത്ഥനയാണു ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു കേള്‍ക്കുന്നതു. സങ്കീര്‍ത്തനത്തില്‍ ദാവീദു പറയുന്നുഃ സങ്കീഃ 27; 8' 9. ' എന്റെ മുഖം അന്വേഷിപ്പീന്‍ എന്നു നിങ്കല്‍നിന്നും കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു. യഹോവേ ഞാന്‍ നിന്റെ മുഖം അന്വേഷിക്കുന്നു. നിന്റെ മുഖം എനിക്കു മറയ്ക്കരുതേ.' യഹോവയുടെ മുഖം അന്വേഷിക്കുന്നതു എന്തിനാണെന്നു ആ സങ്കീര്‍ത്തനത്തിന്റെ ആരംഭത്തില്‍ പറയുന്നുണ്ടു. സങ്കീഃ 27;4.' ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു. അതുതന്നെ ഞാന്‍ ആഗ്രഹിക്കുന്നു. യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്ക്കാലം ഒക്കെയും യഹോവയുടെ ആലയത്തില്‍ പാര്‍പ്പാനും തന്നെ.' സങ്കീഃ 105; 4 ല്‍ ഇങ്ങനെ വായിക്കുന്നു. 'അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പീന്‍.'' ദൈവത്തിന്റെ മുഖം അന്വേഷിപ്പീന്‍ എന്നു പറയുമ്പോള്‍ ചില കാര്യങ്ങള്‍ അതില്‍ അന്തര്‍ലീനമായി കിടപ്പുണ്ടു. ദൈവത്തിന്റെ മുഖം മാത്രം അന്വേഷിക്കുന്നവരായി മാറണം എന്നുള്ള ആഹ്വനമാണു ഒന്നു. യിസ്രായേല്‍ ജനം ജീവനുള്ള ദൈവത്തെ ഉപേക്ഷിച്ചു വിഗ്രഹങ്ങളുടെ പുറകെ പോയതിനെയാണു ഇവിടെ സൂചിപ്പിട്ടുള്ളതു. ജീവിതത്തിലെ പ്രതിസന്ധികളില്‍ ജീവനുള്ള ദൈവത്തെയല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കരുതു എന്നണു യഹോവ അരുളിച്ചെയ്തതു.
                       തിരുമുഖം അന്വഷിക്കുന്നവര്‍ ആരാണെന്നു ദാവീദു 24-ാം സങ്കീര്‍ത്തനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. സങ്കീഃ 24; 4-6. 'വെടിപ്പുള്ള കൈയ്യും നിര്‍മ്മല ഹൃദയവുമുള്ളവര്‍, വ്യാജത്തിനു മനസ്സുവെയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവന്‍ അവന്‍ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും. ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ. യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നെ.''
                        തിരുമുഖം അന്വേഷിക്കുന്നവരില്‍ ഉണ്ടാകേണ്ട സാരമായ മാറ്റത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതാണു അടുത്ത കാര്യം. അവന്റെ മുഖം അന്വേഷിക്കുക മാത്രമല്ല ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുകയും വേണമെന്നു അവിടെ നാം കാണുന്നു. സമൂലമായ ഒരു മാനസ്സാന്തരം ഇവിടെ ആവശ്യമാണു. അതാകട്ടെ ചിന്തയിലും വികാരത്തിലും സംസാരത്തിലും മാത്രം പോരാ; പ്രവൃത്തിയിലും പ്രകടമാകണം. അകൃത്യം വിട്ടു തിരിയാത്തവരുടെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തില്‍ കേള്‍ക്കിയില്ലായെന്നു യശയ്യാ പ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തിരിക്കുന്നു. യെശഃ 1;15.'നിങ്ങള്‍ കൈ മലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണുകളെ മറച്ചു കളയും. നിങ്ങള്‍ എത്രതന്നെ പ്രാര്‍ത്ഥന കഴിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.' നിനെവെയ്ക്കു കല്പിച്ചിരുന്ന നാശം മാറിപ്പോയതു അവര്‍ ഉപവസിച്ചതു കൊണ്ടു മാത്രമല്ല. അതോടൊപ്പം ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിഞ്ഞതുകൊണ്ടു കൂടെയാണു എന്നു യോനായുടെ പുസ്തകത്തില്‍ നാം വായിക്കുന്നു. യോനഃ 3;10.'അവര്‍ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിഞ്ഞുവെന്നു അവരുടെ പ്രവൃത്തികളാല്‍ കണ്ടപ്പോള്‍ താന്‍ അവര്‍ക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെ കുറിച്ചു ദൈവം അനുതപിച്ചു. അതു വരുത്തിയതുമില്ല.'
                       ദൈവത്തിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന ദൈവജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ത്ഥിച്ചു ദൈവത്തിന്റെ മുഖം മാത്രം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമ്പോള്‍ അവരുടെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു മറുപടി ലഭിക്കുന്നു. അവരുടെ പാപങ്ങള്‍ ക്ഷമിക്കുന്നു. അവരുടെ ദേശത്തിനു സൗഖ്യം വരുത്തുന്നു.ദൈവജനം എപ്പോഴും ദേശത്തിനു ഒരു അനുഗ്രഹമായിരിക്കണം. അബ്രഹാമിനെ യഹോവ വിളിച്ചു വേര്‍തിരിച്ചു അനുഗ്രഹിക്കുമ്പോള്‍ പറയുന്നുഃ ഉല്പഃ 12; 2,3. നീ ഒരു അനുഗ്രഹമായിരിക്കും......... നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.' ദൈവത്തിന്റെ ആലയത്തില്‍ ചെന്നു അവന്റെ മുഖത്തു നോക്കി ആരാധിക്കുന്ന സത്യാരാധകര്‍ക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റെങ്ങും ലഭിക്കുന്നതല്ല. 2.ദിനഃ 7;15,16. 'ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്‍ത്ഥനയ്ക്കു എന്റെ കണ്ണു തുറന്നിരിക്കുകയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. എന്റെ നാമം ഈ ആലയത്തില്‍ ഇരിക്കേണ്ടതിനു ഞാന്‍  ഇപ്പോള്‍ അതിനെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും. '  ദൈവം സര്‍വ്വവ്യാപിയായതിനാല്‍ എവിടെ ഇരുന്നു എങ്ങനെ പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കും എന്നു കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഈ വാക്യം ശ്രദ്ധാപൂര്‍വ്വം പഠിക്കട്ടെ. അപ്പോള്‍ ദൈവത്തിന്റെ ദൃഷ്ടിയും ഹൃദയവും ഇരിക്കുന്ന ദേവാലയത്തിലെ അഭൗമമായ ആരാധനയുടെ മഹത്വം വെളിപ്പെടും. ആ ദേവലയത്തില്‍ വച്ചു നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു ദൈവത്തിന്റെ കണ്ണു തുറന്നിരിക്കുകയും ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യുന്നു എന്നതിനാല്‍ അവിടം വിട്ടു പോകുവാന്‍ ഇടയാകുകയില്ല. ഇടയാകതിരിക്കട്ടെ.















Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30