വചനപരിച്ഛേദം - 46.

46- ദൈവം സ്വീകരിക്കുന്ന വഴിപാടുകള്‍.

 2.ശമുഃ 24; 24. 'അതിനു രാജാവു അരവ്നയോടുഃ അങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലയ്ക്കു വാങ്ങുകയേ ഉള്ളു. എനിക്കു ഒന്നും ചെലവില്ലാതെ എന്റെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കയില്ല. എന്നു പറഞ്ഞു.'

                      ദാവീദുരാജാവു സാധാരണക്കാരില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നു വ്യക്തമാക്കുന്ന മറ്റൊരു സംഭവമാണു 2.ശമുവേല്‍ 4-ാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു. 'യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു. നീ ചെന്നു യിസ്രായേലിനെയും യഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കു വിരോധമായി ദാവീദിനു തോന്നിച്ചു.' എന്നിപ്രകാരമാണു. യഹോവയ്ക്കു യിസ്രായേലിനോടു കോപം ജ്വലിക്കുവാന്‍ കാരണമെന്തെന്നു അവിടെ വ്യക്തമല്ല. യിസ്രായേല്‍ ജനത്തിന്റെ പ്രവൃത്തികള്‍ തന്നെയാകാം കാരണം. ജനം തെറ്റു ചെയ്തതിനു അവരെ ശിക്ഷിക്കുവാന്‍ യഹോവ ദാവീദില്‍ കൂടെ ഒരു വ്യക്തമായ ഒരു മാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു എന്നു ഈ വാചകം ശ്രദ്ധിക്കുമ്പോള്‍ തോന്നാം. 'ദാവീദിനു തോന്നിച്ചു' എന്ന പ്രയോഗം യഹോവയാണു തോന്നിപ്പിച്ചതു എന്ന സംശയം ഉളവാക്കും. ഈ സംഭവം തന്നെ 1.ദിനഃ 21;1 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതു വായിക്കുമ്പോള്‍ ആ സംശയം ഇല്ലാതാകും. '' അനന്തരം സാത്താന്‍ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാനായി ദാവീദിനു തോന്നച്ചു.' ഇവിടെ സാത്താനാണു തോന്നിച്ചതു. അതു ദൈവിത്തിനു ഇഷ്ടമല്ലായെന്നും, അതുമൂലം യഹോവ അവരെ ശിക്ഷിക്കും എന്നും സാത്താനു അറിയാമെന്നതു കൊണ്ടാണു ദാവീദിനെ അതു ചെയ്യുവാന്‍ സാത്താന്‍ പ്രേരിപ്പിച്ചതു.ഇവിടെ ദാവീദിനു തെറ്റു ചെയ്യുവാനുള്ള പ്രലോഭനം ഉണ്ടാകുന്നു. അതാകട്ടെ ദൈവത്തിന്റെ പദ്ധതിയില്‍ പെട്ടതാണു എന്നു കാണുമ്പോള്‍ അതു സാധാരണ ബുദ്ധിക്കു അംഗീകരിക്കുവാന്‍ പ്രയാസമായി തോന്നും. ദൈവം തെറ്റു ചെയ്യുവാന്‍ പ്രേരിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുമോ? ദൈവത്തിനു പ്രീതികരമായി ജീവിക്കുവാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന ദാവീദിനെ കൊണ്ടു ഇങ്ങനെ ഒരു തെറ്റു ചെയ്യിക്കണമായിരുന്നുവോ?എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണു എന്നു തോന്നാം. ദൈവത്തിന്റെ പദ്ധതി നടപ്പാക്കുവാന്‍ ദൈവം മനുഷ്യനെ തന്നെയാണു തെരഞ്ഞെടുക്കുന്നതു. ചിലരെ നന്മ ചെയ്യുവാനായി നിയോഗിക്കുമ്പോള്‍, ചിലരെ തിന്മയ്ക്കായി വിട്ടു കൊടുക്കുകയും ചെയ്യും. ഒരു തിന്മ പ്രവൃത്തിയിലൂടെ ദൈവികപദ്ധതി നിറവേറുവാന്‍ വഴി ഒരുക്കുമ്പോള്‍ ആ തിന്മ ചെയ്ത മനുഷ്യന്‍ നാശപാത്രമായി തീരുകയല്ലേ? എന്ന ചോദ്യവും പ്രസക്തമാണു. അതു മനുഷ്യബുദ്ധിക്കു നിരക്കാത്തതാണെങ്കിലും ചില ഉത്തരങ്ങള്‍ നമുക്കു ഊഹിക്കാവുന്നതാണു. തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു യഹോവ കല്പിച്ചില്ലായിരുന്നു എങ്കില്‍ ആദ്യമനുഷ്യന്‍ പാപം ചെയ്യുകയില്ലായിരുന്നു എന്നു ചിന്തിക്കുന്നതു പോലെയാണിതു. തിന്മ ചെയ്യുന്നവര്‍ക്കു അതു പാപമാണെന്നു തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചു തിരിച്ചു വരുവാനുള്ള സാദ്ധ്യതയുണ്ടു. അതു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യനു നല്‍കിയിരിക്കുന്നു. ദാവീദും പരി.പത്രോസുശ്ളീഹായും പാപം ചെയ്തെങ്കിലും പശ്ചാത്തപിച്ചു തിരിച്ചു വന്നു രക്ഷയിലേക്കു കടന്നപ്പോള്‍ യൂദാ പാപം ചെയ്തിട്ടു പാപം ചെയ്തുപോയിയെന്നു അറിഞ്ഞെങ്കിലും പശ്ചാത്തപിക്കാതെ നാശപാത്രമായി തീര്‍ന്നു എന്നതാണല്ലോ യാഥാര്‍ത്ഥ്യം. ഈ സംഭവത്തിലും ദാവീദു പശ്ചാത്തപിക്കുന്നതായി പിന്നീടു നാം കാണുന്നുമുണ്ടു.
                  സംഭവത്തിലേക്കു കടക്കാം. ദാവീദു തന്റെ സേനാധിപതിയായ യോവാബിനോടു ദാന്‍ മുതല്‍ ബേര്‍ശേബാ വരെയുള്ള എല്ലാ യിസ്രായേല്‍ ഗോത്രങ്ങളെയും എണ്ണി ജനസംഖ്യ തന്നെ അറിയിക്കണമെന്നു കല്പിച്ചു. യജമാനനായ രാജാവു ഇതിനു താല്പര്യപ്പെടരുതു എന്നു യോവാബു ഉപദേശിച്ചുവെങ്കിലും അവനു രാജാവിനെ അനുസരിക്കേണ്ടതായി വന്നു. ഒന്‍പതു മാസവും ഒരു ദിവസവും കൊണ്ടു യോവാബു ജനത്തെ എണ്ണി. ആകെത്തുക രാജാവിനു നല്‍കി. യിസ്രായേലില്‍ ആയുധപാണികളായ യോദ്ധാക്കള്‍ എട്ടുലക്ഷവും യഹൂദ്യര്‍ അഞ്ചു ലക്ഷവും ഉണ്ടായിരുന്നു. യിസ്രായേലില്‍ 11 ലക്ഷവും യഹൂദ്യയില്‍ നാലുലക്ഷത്തിഎഴുപത്തി അയ്യായിരം പേരും എന്നാണു 1.ദിന. 21;5 ല്‍ കാണുന്നതു. അതു എന്തുമാകട്ടെ. സംഖ്യയല്ല ഇവിടെ പ്രധാനം. ജനത്തെ എണ്ണി എന്നതാണു ഗൗരവമായ വസ്തുത. ജനസംഖ്യയെടുക്കുന്നതു പാപമാണോ? പുറഃ 30;12ല്‍ ജനത്തെ എണ്ണി ജനസംഖ്യ എടുക്കുവാന്‍ മോശെയോടു യഹോവ കല്പിച്ചതായി കാണുന്നു. എന്നാല്‍ ഇങ്ങനെ ജനത്തെ എണ്ണുമ്പോള്‍ അവരുടെ ഇടയില്‍ ബാധ ഉണ്ടാകാതിരിക്കുവാന്‍ ഓരോരുത്തന്‍ താന്താന്റെ ജീവനുവേണ്ടി അരശേക്കല്‍ വീതം യഹോവയ്ക്കു വീണ്ടെടുപ്പു വില കൊടുക്കേണം എന്നും അവിടെ യഹോവ കല്പിച്ചിട്ടുണ്ടു. ജനത്തെ എണ്ണുന്നതു ശരിയല്ല എന്നാണല്ലോ അതിന്റെ അര്‍ത്ഥം. ഇവിടെ ദാവീദു ജനത്തെ എണ്ണിയപ്പോള്‍ അവരുടെ ജീവന്റെ വീണ്ടെടുപ്പുവില വാങ്ങിയതായി കാണുന്നില്ല. അതുകൊണ്ടാകാം പിന്നീടു നാം കാണുന്നതു പോലെ ജനത്തിനു ബാധ ഉണ്ടായതു. ദാവീദു ജനസംഖ്യയെടുത്തതിനെ കുറിച്ചു 1.ദിനഃ 27;23,24 എന്നീ വാക്യങ്ങളില്‍ ഇങ്ങനെയാണു നാം വായിക്കുന്നതു. 'എന്നാല്‍ യഹോവ യിസ്രായേലിനെ ആകാശങ്ങളിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതു കൊണ്ടു ദാവീദു ഇരുപതു വയസ്സിനു താഴെയുള്ളവരുടെ എണ്ണം എടുത്തിരുന്നില്ല. സെരൂയയുടെ മകനായ യോവാബു എണ്ണുവാന്‍ തുടങ്ങിയെങ്കിലും തീര്‍ത്തില്ല. അതുനിമിത്തം യിസ്രായേലില്‍ യഹോവയുടെ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കില്‍ ചേര്‍ത്തിട്ടില്ല. തങ്ങളുടെ സംഖ്യാബലം  കൊണ്ടാണു വിജയവും നേട്ടങ്ങളും ഉണ്ടാകുന്നതു എന്ന ചിന്തയിലേക്കു നിപതിക്കുവാനും യഹോവയിലുള്ള വിശ്വാസവും ആശ്രയവും നഷ്ടപ്പെടുവാനും ഇടയാകുകയും ചെയ്യുമെന്നതാകാം അതു പാപമായി പരിഗണിക്കുവാന്‍ കാരണം. യോശുവ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ അതു യഹോവ പറയുന്നുമുണ്ടു. ദിനവൃത്താന്തപുസ്തകത്തിലെ പ്രസ്താവം ദാവീദിന്റെ ഉദ്ദേശം എന്തായിരുന്നു എന്നതിന്റെ സൂചന നല്‍കുന്നു. താന്‍ രാജ്യഭാരം ഏറ്റതിനു ശേഷം ജനസംഖ്യാവര്‍ദ്ധന ഉണ്ടായിട്ടുണ്ടെങ്കില്‍ അതു തന്റെ ഭരണകാലത്തെ ഒരു നേട്ടമായി കണക്കാക്കാമെന്ന ചിന്ത ദാവീദിനു ഉണ്ടായിരുന്നു എന്നു വിചാരിക്കാം. അഭിവൃദ്ധിയെല്ലാം ദൈവകൃപയാണെന്നു കരതാതെ സ്വന്തം കഴിവാണെന്നു ചിന്തിക്കുക മനുഷ്യസഹജമായ ഒരു ബലഹീനതയാണു. താന്‍ ചെയ്ത നന്മയുടെ ഫലമാണെന്നും, എന്റെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണു ഇതൊക്കെ പ്രാപിച്ചതെന്നും അഭിമാനിക്കുന്നതു ദൈവചിന്തയ്ക്കു വിരദ്ധമാണു എന്നു ഇതു സൂചിപ്പിക്കുന്നു. അവിടെ ദൈവത്തെ സ്തുതിക്കുവാനും പുകഴ്ത്തുവാനും അവനില്‍ കൂടുതല്‍ ആശ്രയിക്കുവാനുമാണു ശ്രമിക്കേണ്ടതു.
                     യോവാബു ജനത്തെ എണ്ണിയതിന്റെ കണക്കു ഏല്പിച്ചു കഴിഞ്ഞപ്പോള്‍തന്നെ ദിവീദിനു തന്റെ പാപത്തെ കുറിച്ചു ബോധമുണ്ടായി. അവന്‍ പശ്ചാത്തപിച്ചു ഏറ്റുപറഞ്ഞു ക്ഷമായാചന നടത്തുന്നു. 2.ശമുഃ 24;10,11. 'എന്നാല്‍ ദാവീദു ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തില്‍ കുത്തുകൊണ്ടിട്ടു യഹോവയോടു, 'ഞാന്‍ ചെയ്തതു മഹാപാപം. എന്നാല്‍ യഹോവ അടിയന്റെ കുറ്റം ക്ഷമിക്കേണമേ, ഞാന്‍ വലിയ ദോഷം ചെയ്തുപോയി എന്നു പറഞ്ഞു.' ഏതു പാപവും മനസ്സാക്ഷിക്കുത്തു ഉളവാക്കും. അതാകട്ടെ ദൈവാത്മവ്യാപാരത്തിന്റെ ഫലമാണു. മനസ്സാക്ഷി തെറ്റിനെക്കുറിച്ചു ബോധം വരുത്തുമ്പോള്‍ ചിലര്‍ അതിനെ അവഗണിച്ചു കളയും. ചിലപ്പോള്‍ അതു വലിയ ഒരു പാപമല്ല എന്നു സ്വയം സമാധാനിക്കും. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണു എന്നിങ്ങനെ പറഞ്ഞു അതിനെ നിസ്സാരമാക്കി തള്ളിക്കളയും. പാപത്തെക്കുറിച്ചു ബോധം ഉണ്ടാകുമ്പോള്‍ തന്നെ അതിനെക്കുറിച്ചു ഓര്‍ത്തു പശ്ചാത്തപിക്കുകയും ഏറ്റുപറഞ്ഞു ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ദൈവം ആ പാപം കണക്കിടാതെ ക്ഷമിക്കുന്നു. പാപബോധം ഉണ്ടാകുമ്പോള്‍ തന്നെ അതിനെക്കുറിച്ചു ഓര്‍ത്തു പശ്ചാത്തപിച്ചു ദൈവസന്നിധിയില്‍ കണ്ണുനീര്‍ പൊഴിക്കുന്നു എന്നതാണു ദാവീദുരാജാവിന്റെ ഏറ്റവും വലിയ സ്വഭാവശ്രേഷ്ഠത. ബേത്ത്- ശേബയുമായുള്ള ബന്ധത്തിലും ഇതു നാം ദര്‍ശിച്ചതാണു.
                      ബേത്ത- ശേബയുമായുള്ള അവിഹിതബന്ധത്തെ കുറിച്ചു ദാവീദിനു ബോധമുണ്ടാകുവാന്‍ നാഥാന്‍ പ്രവാചകന്റെ ആഗമനം ആവശ്യമായി വന്നു. എന്നാല്‍ ഇവിടെയാകട്ടെ ദാവീദു സ്വയം തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചതിനു ശേഷം ഗാദിലൂടെ ഈ പാപത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ചു അറിയിക്കുകയാണു ചെയ്യുന്നതു. ആദ്യപാപത്തില്‍ പശ്ചാത്തപിച്ചു പാപത്തിന്റെ ശമ്പളമായ മരണത്തില്‍ നിന്നു മോചനം ലഭിച്ചെങ്കിലും പാപത്തിന്റെ ഫലം ദാവീദു അനുഭവിക്കേണ്ടതായി വന്നു. എന്നാല്‍ ഇവിടെ സ്വയം തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചതിനാല്‍ ആകാം അതിനുള്ള ശിക്ഷ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം യഹോവ ദാവീദിനു നല്‍കുന്നതു. ഈ പാപത്തിനു കിട്ടാവുന്ന മൂന്നു ശിക്ഷകളെക്കുറിച്ചു ഗാദു ദാവീദിനോടു പറയുന്നു. ദേശത്തു ഏഴു സംവത്സരം ക്ഷാമമുണ്ടാകും, മൂന്നു മാസം ശത്രുക്കള്‍ പിന്തിടരും, അവരുടെ മുമ്പില്‍ നിന്നു ഓടിപ്പോകും, മൂന്നു ദിവസത്തെ മഹാമാരിയുണ്ടാകും. ഒരു തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടാകുമ്പോള്‍ അവിടെ ഒരു പ്രതിസന്ധിയും ചിന്താക്കുഴപ്പവും ആത്മസംഘര്‍ഷവും ഉണ്ടാകുക സ്വാഭാവികമാണു. ഇവിടെ ദാവീദും പറയുന്നു.'ഞാന്‍ വലിയ വിഷമത്തിലാക്കിയിരിക്കുന്നു.'2.ശമുഃ 24;4). പ്രതിസന്ധിഘട്ടത്തില്‍ ഏതു തെരഞ്ഞെടുക്കുന്നു എന്നതാണു ഒരാളുടെ സ്വഭാവവും വ്യക്തിത്വവും വെളിവാക്കുന്നതു. യഹോവയില്‍ സങ്കേതവും ബലവും ആശ്രയവും അര്‍പ്പിച്ചിരിക്കുന്ന ദാവീദിന്റെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നു.ദാവീദു ഗാദിനോടു പറയുന്നു.2.ശമുഃ 24;4.'നാം യഹോവയുടെ കൈയ്യില്‍ തന്നെ വീഴുക. അവന്റെ കരുണ വലിയതല്ലോ. മനുഷ്യരുടെ കൈയ്യില്‍ ഞാന്‍ വീഴരുതേ. എന്നു പറഞ്ഞു.' മൂന്നു ദിവസത്തെ മഹാമാരിയാണു ദാവീദു തെരഞ്ഞെടുത്തതു. ജനത്തെ എണ്ണിക്കഴിഞ്ഞു തന്റെ സൈന്യബലം മനസ്സിലാക്കിയ ദാവീദു ശത്രുക്കളുമായി ഏറ്റുമുട്ടുവാനുള്ള കരുത്തുണ്ടു എന്നു ചിന്തിച്ചു അതു തെരഞ്ഞെടുക്കുവാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. എന്നാല്‍ തന്റെ ബലത്തില്‍ ആശ്രയിക്കാതെ ദൈവത്തില്‍ സങ്കേതപ്പെടുവാന്‍ തയ്യാറായതാണു ദാവീദിന്റെ മഹത്വം. ഇതുപോലെ തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ജീവിതത്തില്‍ ഉണ്ടായാല്‍ നാം സ്വീകരിക്കുന്ന മാര്‍ഗ്ഗമെന്തായിരിക്കും എന്ന സ്വയം ശോധനയ്ക്കു ഇതു പ്രേരകമാകട്ടെ.
                   മൂന്നു ദിവസത്തെ മഹാമാരിയാണല്ലോ ദാവീദു തെരഞ്ഞെടുത്തതു. രാവിലെ മുതല്‍ നിശ്ചിതസമയം വരെ, ദാന്‍ മുതല്‍ ബേര്‍ശേബ വരെ മഹാമാരിയുണ്ടായി. എഴുപതിനായിരം പേര്‍ മരിച്ചു. ദാവീദു വിശ്വസിച്ചതു പോലെ, യഹോവയുടെ മഹാദയ അവിടെ ഉണ്ടായി. ദൈവദൂതന്‍ യെരുശലേമിനെ ബാധിപ്പാന്‍ കൈ നീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെ കുറിച്ചു അനുതപിച്ചു. ജനത്തില്‍ നാശം ചെയ്യുന്നതില്‍ നിന്നു ദൂതനെ വിലക്കി. അന്നേരം യഹോവയുടെ ദൂതന്‍ യബൂസ്യനായ അരവ്നായുടെ മെതിക്കളത്തിന്നരികെ ആയിരുന്നു. 1.ദിനഃ 21-ാം അദ്ധ്യായത്തിലും ആ സംഭവം വിവരിച്ചിരിക്കുന്നു. അവിടെ മെതക്കളത്തിന്റെ ഉടമയുടെ പേരു ഓര്‍ന്നാന്‍ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു. ജനത്തിന്റെ മേല്‍ വന്ന ബാധ കണ്ടിട്ടു ദാവീദു യഹോവയോടുഃ 'ഞാനല്ലോ പാപം ചെയ്തതു. നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു പറഞ്ഞു.' (2.ശമുഃ24;17) ഇവിടെ ദാവീദു മോശെയെപ്പോലെയുള്ള ഒരു ജനനായകനായി വളര്‍ന്നിരിക്കുന്നു. യഹോവ വീണ്ടും ഗാദിനെ ദാവീദിന്റെ അടുക്കല്‍ പറഞ്ഞയച്ചു. യെബൂസ്യനായ അരവ്നായുടെ കളത്തില്‍ യഹോവയ്ക്കു ഒരു യാഗപീഠം പണിയണമെന്ന യഹോവയുടെ കല്പന ദാവീദിനെ അറിയിച്ചു. ദാവീദു ഉടനെ അരവ്നായെ സമീപിച്ചു. നിലം ആവശ്യപ്പെട്ടു. അരവ്ന അതു വില കൂടാതെ കൊടുക്കുവാന്‍ തയ്യാറായി. അപ്പോള്‍ ദാവീദു പറഞ്ഞുഃ 'അങ്ങനെയല്ല. ഞാന്‍ അതു നിന്നോടു വിലയ്ക്കേ വാങ്ങുകയുള്ളു. എനിക്കു ഒന്നും ചെലവില്ലാതെ ഞാന്‍ എന്റെ യഹോവയ്ക്കു യാഗം കഴിക്കയില്ല.' കളവും കാളകളെയും 50 ശേക്കല്‍ വെള്ളിക്കു(600 ശേക്കല്‍ പൊന്നു എന്നാണു 1.ദിനഃ 21;26ല്‍ കാണുന്നതു.) വാങ്ങി അവിടെ യാഗപീഠം പണിതു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. യഹോവ ദേശത്തിന്റെ പ്രാര്‍ത്ഥന കേട്ടു. ബാധ യിസ്രായേലിനെ വിട്ടുമാറി.
                    അരവ്നാ  ദാനമായി നല്‍കാമെന്നു പറഞ്ഞിട്ടും നിലം വിലയ്ക്കു വാങ്ങിയ ദാവീദിന്റെ നടപടി ദൈവിക ബന്ധത്തിലെ ഏറ്റവും അര്‍ഹമായ ഒന്നുതന്നെയാണു. ദാവീദിന്റെ ഈ മനോഭാവം അനന്യസാധാരണമാണു. നാമായിരുന്നുവെങ്കില്‍ അതു വാങ്ങിയിട്ടു അതിന്റെ അനുഗ്രഹം അവനുകൂടെ കിട്ടട്ടെയെന്നു കരുതിയാണു അങ്ങനെ ചെയ്തതു എന്നു പറയും. ഇവിടെ രാജാവെന്ന നിലയില്‍ രാജ്യവും ജനവും അവരുടെ സ്വത്തുക്കളും സ്വന്തമെന്നു കരുതാവുന്നതാണു. അരവ്നാ മനസ്സോടെ കൊടുക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ബലമായി ദാവീദു പിടിച്ചെടുത്താലും ആരും കുറ്റം പറയുകയില്ല. പ്രത്യേകിച്ചും ഇതു ജനത്തിന്റെ മേല്‍ വന്നിരിക്കുന്ന ശിക്ഷ മാറിക്കിട്ടുവാന്‍ വേണ്ടിയാണല്ലോ. ദൈവികകാര്യങ്ങള്‍ക്കു കൊടുക്കുമ്പോള്‍ അതു അന്യനില്‍ നിന്നു നേടിയതോ, പിടിച്ചെടുത്തതോ, അനീതിയായി സമ്പാദിച്ചതോ ആകരുതു എന്നും സ്വയാര്‍ജ്ജിതമായിരിക്കണമെന്നും ദാവീദു ഇവിടെ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിനു വേണ്ടി സ്വയം ചെലവിടുവാന്‍ തയ്യാറാകുമ്പോഴാണു നമ്മുടെ നേര്‍ച്ചകളും കാഴ്ചകളും പ്രാര്‍ത്ഥനകളും അനുഗഹമായി മാറുന്നതു. കുറച്ചു കൊടുത്തു കൂടുതല്‍ നേടുന്ന കച്ചവട മനോഭാവമല്ല ദൈവത്തോടുള്ള ബന്ധത്തില്‍ നമുക്കുണ്ടായിരിക്കേണ്ടതു. ദൈവത്തിനു വേണ്ടി സ്വന്തം സമയവും താലന്തുകളും നല്‍കുവാനുള്ള മനസ്സുണ്ടാകണം. അതിന്റെ ഏറ്റക്കുറച്ചിലല്ല, അതിന്റെ പിന്നിലെ മനസ്സാണു ദൈവം കണക്കിടുന്നതു എന്നു വിധവയുടെ ചില്ലിക്കാശും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അവിടെയാണു ദൈവം കരുണ ചൊരിയുക. അവിടെയാണു ബാധ ഒഴിയുക. അവിടെയാണു അനുഗഹത്തിന്റെ കലവറ തുറക്കുക. മീഖാഃ 3;10.'എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിനു നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവീന്‍. ഞാന്‍ നിങ്ങള്‍ക്കു ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നു സ്ഥലം പോരാതെ വരുവോളം അനുഗ്രഹം പകരുകയില്ലയോ?' ദൈവത്തില്‍ നിന്നു എന്തുകിട്ടും? എന്ന ചിന്തയും ചോദ്യവും ആധുനിക വിശ്വാസികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. എനിക്കു ദൈവത്തിനു വേണ്ടി എന്തു ചെയ്യുവാന്‍ കഴിയും എന്നു ചിന്തിക്കുന്നവര്‍ വിരളമാണു. കൊടുക്കുവാന്‍ മനസ്സുള്ളവരുടെ ഹൃദയത്തിലും വ്യയം ചെയ്യുവാന്‍ തയ്യാറാകുന്നവരുടെ മുമ്പിലും ആണു ദൈവം വസിക്കുന്നതു. ദാവീദു രാജാവിനു ശേഷം  രാജാവായ ശലോമോന്‍ ദേവാലയം പണിതതു ദാവീദു അരവ്നായില്‍ നിന്നു വിലയ്ക്കു വാങ്ങിയ നിലത്തിലായിരുന്നു എന്നു മനസ്സിലാക്കുമ്പോഴാണു ദാവീദിന്റെ മനസ്സിന്റെ വലിമയും മഹത്വവും വെളിവാകുന്നതു. ദൈവം സ്വീകരിക്കുന്ന വഴിപാടുകള്‍ എങ്ങനെയുള്ളതാണെന്നും അതു എങ്ങനെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറക്കുന്നു എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30