വചനപരിച്ഛേദം - 42.

42- വേര്‍പാടില്‍ തളരാത്ത ഹൃദയം. 

 2.ശമുഃ 12; 23. 'ഇപ്പോഴോ അവന്‍ മരിച്ചു പോയി.ഇനി ഞാന്‍ ഉപവസിക്കുന്നതു എന്തിനു? അവനെ മടക്കി വരുത്തുവാന്‍ എനിക്കു കഴിയുമോ? ഇനി ഞാന്‍ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവന്‍ എന്റെ അടുക്കലേക്കു മടങ്ങി വരികയില്ലല്ലോ എന്നു പറഞ്ഞു.

           പ്രിയ മകന്റെ അകാലവേര്‍പാടില്‍ മനം നൊന്തു പിടയുന്ന വാത്സല്യനിധിയായ ഒരു പിതാവു സ്വയം ആശ്വസിക്കുന്നതാണു ഈ വാക്യത്തിലൂടെ നാം കേള്‍ക്കുന്നതു. യിസ്രായേലിന്റെ മധുരഗായകനും രാജാവും നിബിയുമായ ദാവീദാണു ആ വ്യക്തി. തനിക്കു ലഭിച്ച മകനെ കൊതിതീരുവോളം ഒന്നു കാണുവാനോ താലോലിക്കുവാനോ ഓമനിക്കുവാനോ അവസരം ലഭിക്കാതെ കഠിന രോഗം പിടിപെട്ടു പെട്ടെന്നു മരിക്കുമ്പോള്‍ വാത്സല്യനിധിയായ ഒരു പിതാവിനു അതു എങ്ങനെ സഹിക്കുവാന്‍ കഴിയും? ആശ്വസിക്കുവാന്‍ കഴിയും? അതും താന്‍ ചെയ്ത കഠിന പാപങ്ങളുടെ ശിക്ഷയായ മരണം തന്റെ മകനു ദൈവം നല്‍കിയതാണെന്നു തിരിച്ചറിയുന്ന ഒരു പിതാവിന്റെ ഹൃദയത്തുടിപ്പുകള്‍ നമുക്കു ഊഹനീയമാണു. എന്നാല്‍ തന്റെ ദുഃഖം മുഴുവന്‍ മനസ്സില്‍ ഒതുക്കി, 'ഇനി ഞാന്‍ അവന്റെ അടുക്കലേക്കു പോകുകയല്ലാതെ അവന്‍ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ല എന്നു പറഞ്ഞു ആശ്വസിക്കുന്ന ദാവീദുരാജാവിന്റെ പ്രതികരണം അസാധാരണവും അവിശ്വസനീയവുമാണു. യഹോവയായ ദൈവം താന്‍ തെരഞ്ഞെടുത്ത തന്റെ അഭിഷിക്തനായ ദാവീദിനു ഇങ്ങനെ ഒരു അസഹനീയമായ ദുഃഖം എന്തിനു നല്‍കി? ഈ അതിവേദനയുടെ നിമിഷങ്ങളില്‍ ആശ്വാസം കണ്ടെത്തുവാന്‍ ദാവീദിനു എങ്ങനെ കഴിഞ്ഞു? എന്നീ ചോദ്യങ്ങള്‍ ഇവിടെ സംഗതമാണു. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അതിനു മുമ്പു നടന്ന സംഭവങ്ങളില്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കുവാന്‍ കഴിയും. ആ സംഭവങ്ങള്‍ നമുക്കു നല്‍കുന്ന സന്ദേശങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കാം.
                   ദാവീദു രാജാവു തന്റെ എതിരാളികളെയും ചുറ്റുമുള്ള ശത്രുരാജാക്കന്മാരെയും പരാജയപ്പെടുത്തി രാജ്യത്തിനു സ്വസ്തത വരുത്തി. സൈന്യങ്ങളുടെ ദൈവമായ യഹോവ അവനോടുകൂടെ ഉണ്ടായിരുന്നതിനാല്‍ ദാവീദു മേല്ക്കുമേല്‍ പ്രബലനായി തീരുകയും ചെയ്തു. രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്ന കാലം,  ദാവീദു യോവാബിനെയും ചേവകരെയും എല്ലാ യിസ്രായേല്യരെയും യുദ്ധത്തിനു അയച്ചു. അവര്‍ അമ്മോന്യദേശം കീഴടക്കി. റബ്ബാപട്ടണം നിരോധിച്ചു. എന്നാല്‍ രാജാവായ ദാവീദു യെറുശലേമില്‍ തന്നെ താമസിച്ചു. എന്നിങ്ങനെ 11-ാം അദ്ധ്യായം ആരംഭത്തില്‍ കാണുന്നു. അതാകട്ടെ ദാവീദിന്റെ ജീവിതത്തില്‍ വന്നു ഭവിച്ച ഒരു വലിയ പാപത്തിനു ആരംഭം കുറിക്കുന്ന സന്ദര്‍ഭമായി തീര്‍ന്നു.
                 ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദു മെത്തയില്‍ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികയില്‍ ഉലാത്തിക്കൊണ്ടിരുന്നു. അപ്പോള്‍ അവിടെ അടുത്തു ഒരു സ്ത്രീ കുളിക്കുന്നതു ദാവീദു കണ്ടു. അവളാകട്ടെ അതീവ സുന്ദരിയുമായിരുന്നു. ദാവീദു ആളയച്ചു അവളെക്കുറിച്ചു അന്വേഷിച്ചു. അവള്‍ ഏലിയാവിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബേത്ത് - ശേബ ആണെന്നു അറിഞ്ഞു. ഊരിയാവു യോവാബിനോടൊപ്പം യുദ്ധത്തിനു പോയിരിക്കുകയുമായിരുന്നു.ദാവീദു ദൂതന്മാരെ അയച്ചു അവളെ വരുത്തി അവളോടു കൂടെ ശയിച്ചു.അങ്ങനെ അവള്‍ ഗര്‍ഭിണിയായി. വാര്‍ത്ത അറിഞ്ഞ ദാവീദു അതില്‍നിന്നു രക്ഷപെടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി. ബേത്ത - ശേബയുടെ ഭര്‍ത്താവായ ഊരിയാവിനെ കല്പനകൊടുത്തു പടക്കളത്തില്‍ നിന്നും വരുത്തി.യോവബിന്റെയും പടജ്ജനത്തിന്റേയും വസ്തുതകള്‍ അവനോടു ചോദിച്ചറിഞ്ഞു. അതിനുശേഷം ഊരിയാവിനു വീട്ടില്‍ പോകുവാന്‍ അനുവാദവും നല്‍കി.
                  ബേത്ത് - ശേബയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം തന്നില്‍ നിന്നു ഒഴിവാക്കി, ഊരിയാവില്‍ അടിച്ചേല്പിക്കുവാനുള്ള ദാവീദിന്റെ ഗൂഢതന്ത്രമായിരുന്നു അതു. ഊരിയാവിനു അതുമനസ്സിലായില്ലെങ്കിലും, സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനും യിസ്രായേലിന്റെ നന്മയും അഭിവൃദ്ധിയും ആഗ്രഹിക്കുന്നവനും തദുപരി യഹോവാഭക്തനും രാജ്യസ്നേഹിയുമായിരുന്ന ഊരിയാവിനു ഭവനത്തില്‍ പോകുവാന്‍ മനസ്സു വന്നില്ല. അവന്‍ യജമാനന്റെ സകലഭൃത്യന്മാരോടും കൂടെ രാജധിനിയുടെ വാതില്‍ക്കല്‍ കിടന്നു. ഊരിയാവു വീട്ടില്‍ പോയില്ല എന്നു അറിഞ്ഞ ദാവീദു അവനെ വിളിച്ചു 'നീ വീട്ടില്‍ പോകാതിരുന്നതു എന്തുകൊണ്ടുീ? എന്നു ചോദിച്ചു. ഊരിയാവു നല്‍കിയ മറുപടി അവന്റെ വ്യക്തിത്വത്തിന്റെ മഹത്വം വെളിവാക്കുന്നു.' അവന്‍ പറഞ്ഞു. പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു. എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിയിരിക്കുന്നു. അങ്ങനെയിരിക്കെ ഞാന്‍ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടു കൂടെ ശയിപ്പാനും എന്റെ വീട്ടില്‍ കടക്കുമോ? നിന്നാണ നിന്റെ ജീവനാണ ഞാന്‍ അതു ചെയ്കയില്ല.' ദാവീദു രാജാവിന്റെ പ്രവൃത്തികളും ഈ പടയാളിയുടെ മനോഭാവവും താരതമ്യം ചെയ്യുമ്പോഴാണു ദാവീദിന്റെ പ്രവൃത്തിയുടെ നീചാവസ്ഥ വെളിവാകുന്നതു. ഊരിയാവിന്റെ ഉറച്ച തീരുമാനത്തില്‍ തന്റെ പദ്ധതി പൊളിഞ്ഞുവെങ്കിലും ദാവീദു ഒരു ശ്രമം കൂടെ നടത്തിനോക്കി. ഒരു ദിവസം കൂടെ അവനെ അവിടെ പാര്‍പ്പിച്ചു. അവനെ ആദരിക്കുന്ന ഭാവേന തന്നോടുകൂടെ ഭക്ഷിപ്പാനും പാനം ചെയ്യുവാനും അവനു അവസരം നല്‍കി. അവനെ ലഹരി പിടിപ്പിച്ചു എങ്കിലും അന്നും അവന്‍ തന്റെ വീട്ടില്‍ പോകാതെ ഭൃത്യന്മാരോടുകൂടെ കിടന്നു. തന്റെ പദ്ധതികളെല്ലാം തകര്‍ന്നു പോയ രാജാവു അറ്റകൈ പ്രയോഗിച്ചു. ഊരിയാവിനെ ഇല്ലാതാക്കുവാനുള്ള കത്തു അവന്റെ കൈയ്യില്‍ തന്നെ കൊടുത്തയച്ചു. രാജകല്പന കിട്ടിയ യോവാബു അതനുസരിച്ചു പ്രവര്‍ത്തിച്ചു. പട കഠിനമായിരിക്കുന്നിടത്തു മുന്നണിയില്‍ ഊരിയാവിനെ നിര്‍ത്തി. യുദ്ധത്തില്‍ ഊരിയാവും ചേവകരായ പടജനത്തില്‍ പലരും പട്ടു പോയി. വാര്‍ത്ത കേട്ട ദാവീദിന്റെ പ്രതികരണം കേള്‍ക്കുകഃ 2.ശമുഃ 11; 22.'ഈ കാര്യത്തില്‍ വ്യസനം തോന്നരുതു. വാള്‍ അങ്ങുമിങ്ങും നാശം ചെയ്യും.' ഊരിയാവിന്റെ ഭാര്യയായ ബേത്ത് - ശേബയെ അവളുടെ വിലാപകാലം കഴിഞ്ഞപ്പോള്‍, ഊരിയാവിന്റെ കുടുംബത്തോടു കാട്ടുന്ന ഔദാര്യവും ബഹുമതിയും എന്ന വ്യാജേന ദാവീദു ഭാര്യയായി സ്വീകരിച്ചു.
                    ഒരു സാധാരണക്കാരന്‍ പോലും ചെയ്യുവാന്‍ പാടില്ലാത്ത അതിനീചവും നിഷ്ഠുരവുമായ പ്രവൃത്തിയാണു പ്രജകള്‍ക്കു സുരക്ഷിതത്വം നല്‍കേണ്ടവനും പ്രജാതല്പരനും ധര്‍മ്മചാരിയും ആയിരിക്കേണ്ടവനും ആയ രാജാവു ചെയ്തിക്കുന്നതു. അതു അക്ഷന്തവ്യമായ ഒരു അപരാധം തന്നെയാണു. ക്ഷണികമായ ജഡാഭിലാഷത്തെ നിയന്ത്രിക്കുവാന്‍ കഴിയാതെപോയ ബലഹീന നിമിഷത്തില്‍ ചെയ്തുപോയ പാപം മറയ്ക്കുവാനും അതില്‍ നിന്നു രക്ഷപെടുവാനുമായി വലിയ തെറ്റുകള്‍ ചെയ്യേണ്ടതായി വരുന്നുവെന്ന സത്യം ഇവിടെ വെളിവാകുന്നു. ഈ വലിയ പാപങ്ങളുടെ പരിണതഫവമാണു ഈ വലിയ ദുഃഖത്തിലേക്കു ദാവീദിനെ കൊണ്ടെത്തിച്ചതു. ആ തെറ്റുകളുടെ ഫലം ഈ ഒരു ദുഃഖാനുഭവം കൊണ്ടു മാത്രം  അവസാനിക്കാതെ പിന്നീടും ദാവീദിനു അനുഭവിക്കേണ്ടതായി കാണുമ്പോള്‍ പാപത്തിന്റെ ദൂരവ്യാപകമായ അന്തരഫലങ്ങളെ കുറിച്ചു നാം ബോധവാന്മാരാകേണ്ടതാണു.
                  ദാവീദു എങ്ങനെ ഈ വലിയ പാപങ്ങളിലേക്കു വഴുതി വീണുവെന്നതു ഈ ഭാഗത്തു സൂചിതമാകുന്നുണ്ടു. പ്രഥമവും പ്രധാനവുമായ കാരണമായി നമുക്കു കാണുവാന്‍ കഴിയുന്നതു 2.ശമുഃ11;2 ല്‍പറഞ്ഞിരിക്കുന്ന ദാവീദിന്റെ പ്രവൃത്തിയാണു. 'ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദു മെത്തയില്‍ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികയില്‍ ഉലാത്തിക്കൊണ്ടിരുന്നു.'' തന്റെ പടനായകനും സൈന്യവും യിസ്രായേല്‍ ജനവും ശത്രുവിനോടു മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ അതിനു വേണ്ട ഗൗരവം നല്‍കാതെ അലസനായി മെത്തയില്‍ കിടക്കുകയും ഉദാസീനനായി മാളികയില്‍ ഉലാത്തുകയും ചെയ്തതു ഒരു രാജാവിനു ചേരുന്ന പ്രവൃത്തിയായിരുന്നില്ല. സൈന്യങ്ങളുടെ ദൈവമായ യഹോവ തങ്ങളെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല എന്ന അടിയുറച്ച വിശ്വാസമാണു അതിനു കാരണമെന്നു പറയുവാനും കഴിയുകയില്ല. കാരണം 'ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും, അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.'എന്നും 'ശത്രുവിന്റെ ആരവം നിമിത്തവും ദുഷ്ടന്റെ പീഢനിമിത്തവും ഞാന്‍ എന്റെ സങ്കടത്തില്‍ പൊറുതിയില്ലാതെ ഞരങ്ങുന്നു.'(സങ്കീഃ35; 17, 2) എന്നും പാടിയ ദാവീദാണു തനിക്കും തന്റെ പ്രജകള്‍ക്കും വേണ്ടി സങ്കടം ബോധിപ്പിച്ചു കരയേണ്ട സമയത്തു മെത്തയില്‍ കിടക്കുകയും അലസമായി മാളികയില്‍ ഉലാത്തുകയും ചെയ്തതു. പ്രാര്‍ത്ഥിക്കേണ്ടതായ സമയത്തു പ്രാര്‍ത്ഥിക്കാതെ അലസമായി സമയം പാഴാക്കിയതാണു  ബേത്ത്- ശേബയെ കാണുവാനും അവളുമായുള്ള അവിഹിതബന്ധത്തിനും വഴിതെളിച്ചതു.
                    പ്രാര്‍ത്ഥിക്കേണ്ട സമയത്തു പ്രാര്‍ത്ഥിക്കാതിരിക്കുന്നതു പാപം കടന്നുവരുന്ന വഴികളില്‍ പ്രാധാനപ്പെട്ട ഒന്നാണു.നമ്മുടെ കര്‍ത്താവു തന്റെ അവസാന നാളുകളില്‍ ഗദസമേന്‍ തോട്ടത്തില്‍ പോയി പ്രാര്‍ത്ഥിച്ചപ്പോള്‍ 'നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പീന്‍' എന്ന കര്‍ത്താവിന്റെ ആഹ്വാനം കേട്ടിട്ടും കണ്ണുകള്‍ക്കു ഭാരമേറിയ ശീമോനും കൂട്ടരും ഉറങ്ങിപ്പോയതിന്റെ പരിണതഫലമാണു ശീമോന്‍ പത്രോസു  വാളൂരി ശതാധിപദാസന്റെ കാതറുത്ത നിഷ്ഠുരമായ പ്രവൃത്തിക്കു കാരണമെന്നു വി.വേദപുസ്തകം സാക്ഷിക്കുന്നു. നമ്മുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയും ആരാധനയും മുടക്കുന്നതു പാപത്തിനു വഴിമരുന്നായി ഭവിക്കുമെന്നതു ഒരുസത്യമാണെന്നു ഇതു തെളിയിക്കുന്നു. പലരുടെയും സന്ധ്യാനമസ്കാരം ടി.വിയിലെ സീരിയലുകള്‍ അപഹരിച്ചു കളയുന്നു എന്നതു നിഷേധിക്കുവാന്‍ കഴിയുകയില്ല. കരണ്ടു കട്ടുണ്ടായിരുന്ന സമയത്തു ചിലരുടെ പ്രാര്‍ത്ഥനാസമയം അതായിരുന്നു. സന്ധ്യയ്ക്കു ഒരു നിശ്ചിത സമയത്തു പ്രാര്‍ത്ഥിക്കുവാന്‍ കഴിയാതെ പോകുന്നതിനാല്‍ പ്രാര്‍ത്ഥന തന്നെ നഷ്ടമാകുന്നു. പ്രാര്‍ത്ഥനയ്ക്കു കുടുംബാംഗങ്ങള്‍ക്കു എല്ലാവര്‍ക്കും ഒന്നിച്ചിരിക്കുവാന്‍ കഴിയുന്ന ഒരു സമയം നിശ്ചയിക്കുകയും, എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും പ്രാര്‍ത്ഥനാസമയം മറ്റാതിരിക്കുകയും ചെയ്യുമെങ്കില്‍ അനേകം പാപവഴികളെ നമുക്കു നിരോധിക്കുവാന്‍ കഴിയും. ലൗകിക ജീവിതമോഹങ്ങളില്‍ കുടുങ്ങി നമസ്കാരം നഷ്ടപ്പെടുത്തുന്നവര്‍ നല്‍കേണ്ടതായി വരുന്ന വില വളരെ വലിയതാണെന്നു ഈ സംഭവം നമുക്കു മുന്നറിയിപ്പു നല്‍കുന്നു.
                 പ്രാര്‍ത്ഥിക്കേണ്ടതായ സമയത്തു പ്രാര്‍ത്ഥിക്കാതിരുന്നതിനാല്‍ അരുതാത്ത കാഴ്ചകളിലേക്കു ദാവീദു നിപതിച്ചു. ആ കാഴ്ച നോട്ടത്തിലേക്കും,നോട്ടം മോഹത്തിലേക്കും മോഹം പാപങ്ങളിലേക്കുമുള്ള വഴി തെളിച്ചു. പ്രാര്‍ത്ഥന മുടക്കി നാം കാണുന്ന പല കാഴ്ചകളും പാപത്തിന്റെ വഴികള്‍ നമ്മുടെ മുമ്പില്‍ മലര്‍ക്കെ തുറന്നിടുന്നു. പ്രാര്‍ത്ഥിക്കേണ്ട സമയത്തു പ്രാര്‍ത്ഥിക്കാതെ അരുതാത്ത കാഴ്ച കണ്ടതിനാല്‍ ദാവീദില്‍ അതു പാടില്ലാത്ത മോഹമുളവാക്കി. അതുകൊണ്ടു പ്രാര്‍ത്ഥിച്ചിട്ടു എന്തു അരുതാത്ത കാഴ്ചകളും കാണാമെന്നു അതിനര്‍ത്ഥമില്ല. പ്രാര്‍ത്ഥന അരുതാത്ത കാഴ്ചകളെ നിരോധിക്കും. കാഴ്ച യാദൃശ്ചികമാണു. എന്നാല്‍ അതു നോട്ടത്തിലേക്കും നോട്ടം മോഹത്തിലേക്കും മോഹം ഗര്‍ഭം ധരിച്ചു പാപത്തിലേക്കും എത്തിച്ചേരാതിരിക്കണമെങ്കില്‍ പ്രാര്‍ത്ഥന അനിവാര്യമാണു എന്നു സാരം. ഒരു വ്യക്തിയുടെ കാഴ്ച നോട്ടത്തിലേക്കും നോട്ടം മോഹത്തിലേക്കും എത്തിച്ചേരാതെ, അതിനെ ഉറവിടത്തില്‍ വച്ചു തന്നെ നിയന്ത്രിക്കുവാനുള്ള ആത്മബലവും ആത്മനിയന്ത്രണശേഷിയും പ്രാര്‍ത്ഥന നമുക്കു നല്‍കുന്നു. വാതില്‍ക്കല്‍ കിടക്കുന്ന പാപത്തിന്റെ ആഗ്രഹം നമ്മിലേക്കാകയാല്‍ അതിനെ അതിജീവിക്കുവാന്‍ പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു മാര്‍ഗ്ഗവമില്ല.
                  ഒരു പാപം മറ്റനേകം പാപങ്ങള്‍ക്കു വഴിതുറക്കുന്നു എന്ന യാഥാര്‍ത്ഥ്യം ദാവീദു രാജാവിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. തന്റെ പാപം മറയ്ക്കുവാന്‍ ദാവീദു ചെയ്ത നിഷ്ഠുര പ്രവൃത്തികള്‍ നാം കണ്ടു കഴിഞ്ഞതാണല്ലോ. എന്തെന്തു കുമാര്‍ഗ്ഗങ്ങളിലൂടെയാണു ദാവീദു പിന്നീടു സഞ്ചരിച്ചതു. മനുഷ്യന്റെ കണ്ണുകളില്‍ നിന്നു പാപങ്ങളെയും നിഷ്ഠുര പ്രവൃത്തികളെയും മറച്ചുവയ്ക്കുവാന്‍ ദാവീദിനു കഴിഞ്ഞു. എന്നാല്‍ തന്റെ മുമ്പില്‍ എല്ലാം വെളിവായിരിക്കുന്ന ദൈവത്തിന്റെ ദൃഷ്ടിയില്‍ നിന്നു ഒന്നും മറച്ചു വയ്ക്കുവാന്‍ മനുഷ്യനു കഴിയുകയില്ല. നാഥാന്‍ പ്രാവാചകനെ യഹോവ ദാവീദിന്റെ അടുക്കല്‍ പറഞ്ഞയച്ചു. ധനവാനായ മനുഷ്യന്‍ തന്റെ അയല്‍ക്കാരന്റെ ആട്ടിന്‍ കുട്ടിയെ പടിച്ചു എടുത്തു വിരുന്നൊരുക്കിയ കഥ നാഥാന്‍ ദാവീദിനോടു പറഞ്ഞു. ധനവാന്റെ നിഷ്ഠുര പ്രവൃത്തിയില്‍ കോപാകുലനായി 'ആ മനുഷ്യന്‍ മരണയോഗ്യനെന്നു ദാവീദു പറയുന്നു. 'ആ മനുഷ്യന്‍ നീ തന്നെ' എന്ന നാഥാന്റെ മറുപടി കേട്ടു ദാവീദു ഞെട്ടി വിറച്ചു പോയി. ദാവീദിന്റെ ഈ ചെയ്തികളുടെ ഫലം എന്തൊക്കെ ആണെന്നു നാഥാന്‍ അക്കമിട്ടു പറയുന്നതു കേട്ടു, (2.ശമുഃ 12;11) ദാവീദു പശ്ചാത്താ വിവശനായി 'ഞാന്‍ യഹോവയോടു പാപം ചെയ്തുപോയി.' എന്നു പറഞ്ഞു. മനുഷ്യരോടു ചെയ്യുന്ന പാപങ്ങള്‍ ദൈവത്തിനു എതിരായിട്ടുള്ള പാപങ്ങള്‍ തന്നെയാണു. മുടിയനായ പുത്രന്‍ തിരികെ വന്നു അപ്പനോടു പാപം ഏറ്റു പറയുമ്പോള്‍ 'അപ്പാ, നിന്നോടും സ്വര്‍ഗ്ഗത്തോടും പാപം ചെയ്തു.' എന്നാണു പറയുന്നതു. ഈ ഏറ്റുപറച്ചിലിലൂടെ പശ്ചാത്താപവിവശനായ ദാവീദിന്റെ ഹൃദയം മുഴുവന്‍ യഹോവയുടെ മുമ്പാകെ വെളിവായി. പിന്നീടു ആ ഹൃദയവിചാരങ്ങള്‍ 51-ാം സങ്കീര്‍ത്തനത്തിലൂടെ വെളിവാക്കിയിരിക്കുന്നു. യഹോവ ദാവീദിന്റെ പാപങ്ങള്‍ മോചിച്ചു. പാപത്തിന്റെ ശമ്പളമായ മരണം ഒഴിവാക്കി. തെറ്റു മാനുഷികവും പശ്ചാത്താപം ദൈവികവുമാണെന്നു ഇതു വെളിവാക്കുന്നു.
                പാപത്തിന്റെ ശമ്പളമായ മരണത്തില്‍ നിന്നു ദാവീദു വിമോചിതനായി എങ്കിലും തടര്‍ന്നു പാപത്തിന്റെ ഫലം അനുഭവിക്കേണ്ടതായി വരുന്നു. ശത്രുക്കള്‍ ദൂഷണം പറയുവാന്‍ ഹേതുവുണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ച കുഞ്ഞു മരിച്ചു പോകും എന്ന യഹോവയുടെ അരുളപ്പാടു ഈ സത്യം വെളിവാക്കുന്നു. കഠിനരോഗം പിടിപെട്ടു കുഞ്ഞു മരിച്ചതു കൊണ്ടുമാത്രം അതു അവസാനിച്ചുമില്ല. ഒരു മകന്‍ സഹോദരിയെ ബലാല്‍സംഗം ചെയ്യുന്നു. അതിന്റെ പ്രതികാരമായി അവനെ മറ്റോരു മകന്‍ വധിക്കുന്നു.ഒരു മകന്‍ പിതാവിന്റെ രാജകിരീടത്തിനായി പടപൊരുതുന്നു.തത്ഫലമായി അവന്‍ കൊല്ലപ്പെടുന്നു. ഇങ്ങനെ മക്കളെ കുറിച്ചുള്ള ദുഃഖാനുഭവങ്ങളെല്ലാം ഈ പാപത്തിന്റെ ഫലമാണെന്നു കാണുമ്പോഴാണു പാപം ഒഴിവാക്കേണ്ടതിന്റെ ആവശ്യം കൂടുതല്‍ വ്യക്തമാകുന്നതു.
                 എന്നാല്‍ പശ്ചാത്തപിച്ചു നിത്യജീവന്റെ അവകാശിയായി തീരുന്നു മനുഷ്യനു ലഭിക്കുന്ന ഭാഗ്യാതിരേകം ദാവീദിന്റെ ജീവിതാനുഭവത്തില്‍ നിന്നു നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും. പ്രിയമകന്റെ വേര്‍പാടിന്റെ വേളയിലെ ദാവീദിന്റെ പ്രതികരണത്തില്‍ അതു ദര്‍ശിക്കുവാന്‍ കഴിയും. ഏതു മനുഷ്യനും തളര്‍ന്നു താളടിയായി വീണുപോകുന്ന സന്ദര്‍ഭമായിരുന്നു അതു. പാപം മോചിച്ചു കിട്ടിയിട്ടും എന്തേ തനിക്കു ഈ ദുഃഖാനുഭവങ്ങള്‍ ദൈവം തരുന്നു എന്നു ചോദിച്ചുപോകുന്ന നിമിഷങ്ങള്‍. പക്ഷെ, പശ്ചാത്തപിച്ചു പാപമോചനം പ്രാപിച്ചു നിത്യജീവന്റെ അവകാശിയായി ഭവിച്ച ഒരുവന്റെ നാവില്‍ നിന്നു നിരാശപൂര്‍ണ്ണമായ ഏവംവിധ ചോദ്യങ്ങള്‍ ഉണ്ടാവുകയില്ല. എല്ലാം ദൈവം തന്നതാകയാല്‍ അതില്‍ പരിഭവത്തിനു അവകാശമില്ലെന്നു ദാവീദിനെ പോലെയുള്ളവര്‍ തിരിച്ചറിയും. ദാവീദിന്റെ വാക്കുകളില്‍ പ്രകടമാകുന്ന പ്രത്യാശയും സ്ഥൈര്യവും വിശ്വാസവും ശ്രദ്ധിക്കേണ്ടതാണു. 'കുഞ്ഞു ജീവനോടെ ഇരുന്നസമയം ഞാന്‍ ഉപവസിച്ചു കരഞ്ഞു. കുഞ്ഞു ജീവിച്ചിരിക്കേണ്ടതിനു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ ആര്‍ക്കറിയാം എന്നു ഞാന്‍ വിചാരിച്ചു. ഇപ്പോഴോ അവന്‍ മരിച്ചു പോയി. ഇനി ഞാന്‍  ഉപവസിക്കുന്നതു എന്തിനു? അവനെ മടക്കി വരുത്തുവാന്‍ എനിക്കു കഴിയുമോ? ഞാന്‍ അവന്റെ അടുക്കലേക്കു ചെല്ലുകയല്ലാതെ അവന്‍ എന്റെ അടുക്കലേക്കു മടങ്ങി വരികയില്ലല്ലോ.' എന്നും പറഞ്ഞു. എന്തൊരു പ്രത്യാശ. പശ്ചാത്താത്തിന്റെ ഫലമായി ദാവീദിനു ലഭിച്ച അനുഗ്രഹമാണിതു. അങ്ങനെയുള്ളവര്‍ക്കു മാത്രമേ ദുഖാനുഭവങ്ങള്‍ ദൈവനിശ്ചയമാണെന്നു മനസ്സിലാക്കി സ്വയം സമാശ്വസിക്കുവാനും അന്യരെ ആശ്വസിപ്പിക്കുവാനും കഴിയുകയുള്ളു. അതുകൊണ്ടാണു 'നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു. അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കും'(സങ്കീഃ 34;19) എന്നും 'അവന്‍ വീണാലും നിലംപരിചായില്ല, യഹോവ അവനെ കൈപിടിച്ചു താങ്ങുന്നു.' (സങ്കീഃ 37;14) എന്നും പാടുവാന്‍ ദാവീദിനു സാധിച്ചതു.
                      ദാവീദു രാജാവിന്റെ ജീവിതാനുഭവം വേര്‍പാടിന്റെ വേളയില്‍ നമുക്കു ആശ്വാസവും പ്രത്യാശയും സ്ഥൈര്യവും നല്‍കുവാന്‍ പര്യാപ്തമാണു. ആ സംഭവത്തിലേക്കു ശ്രദ്ധിക്കുക.2. ശമുഃ 12; 15-24. കുഞ്ഞിനു രോഗം ബാധിച്ചപ്പോള്‍ ദാവീദു ഉപവസിക്കുകയും രിത്രിമുഴുവനും നിലത്തു കിടക്കുകയും ചെയ്തു. ഗൃഹപ്രമാണി എത്ര നിര്‍ബ്ബന്ധിച്ചിട്ടും നിലത്തു നിന്നു എഴുന്നേല്ക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തില്ല. ഏഴുദിവസം കഴിഞ്ഞു കുഞ്ഞു മരിച്ചു. ഈ വാര്‍ത്ത രാജാവിനെ എങ്ങനെ അറിയിക്കും എന്നു വ്യാകുലപ്പെട്ടു ചെന്നവരുടെ മുഖഭാവത്തില്‍ നിന്നു കാര്യം ഗ്രഹിച്ച ദാവീദു 'കുഞ്ഞു മരിച്ചു പോയോ? എന്നു ചോദിച്ചു. മരിച്ചുപോയിയെന്ന മറുപടി കേട്ട ദാവീദു ചാടിയെഴുന്നേറ്റു കുളിക്കുകയും വസ്ത്രം മാറുകയും ആഹാരം കഴിക്കുകയും ചെയ്തു. ഭൃത്യന്മാര്‍ അവനോടു, 'നീ ഈ ചെയ്തതു എന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവനുവേണ്ടി  ഉപവസിച്ചു കരഞ്ഞു. കുഞ്ഞു മരിച്ച ശേഷം എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു. അതിനു ദാവീദു നല്‍കിയ മറുപടിയാണു ചിന്താവിഷയം. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള അവബോധവും അങ്ങേലോകത്തില്‍ വച്ചു വീണ്ടും കാണുവാന്‍ കഴിയുമെന്നുള്ള പ്രത്യാശയും ആണു പ്രിയമകനെ ആശ്വാസത്തോടെ യാത്രയാക്കുവാന്‍ ദാവീദിനെ പ്രാപ്തനാക്കിയതു. ഓരോ ക്രിസ്ത്യാനിക്കും ഉണ്ടായിരിക്കേണ്ടതും ഈ പ്രത്യാശയും സ്ഥൈര്യവും വാശ്വാസവുമാണു. വാങ്ങിപ്പോയവര്‍ക്കു വേണ്ടി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണ്ട എന്നു ഇതിനു അര്‍ത്ഥമില്ല. അതാകട്ടെ നഷ്ടബോധത്തോടടെയോ അവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാമെന്ന ചിന്തയിലോ ആയിരിക്കരുതു എന്നു മാത്രമാണു അര്‍ത്ഥമാക്കുന്നതു. ഈ വിപദിധൈര്യമാണു ദാവീദിനെ എന്നാളും ശ്രേഷ്ഠനാക്കി നിറുത്തുന്നതു. ഇതു നമ്മുടെയും ജീവിതാനുഭവം ആക്കിത്തീര്‍ക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ. 

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30