വചനപരിച്ഛേദം - 54.

54-പ്രതികരണത്തിന്റെ നല്ല പാഠങ്ങള്‍.

 എസ്ഥേഃ 4; 14. ഈ സമയത്തു നീ മിണ്ടാതിരുന്നാല്‍ യഹൂദന്മാര്‍ക്കു ഈ സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും. എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും. ഇങ്ങയുള്ളോരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കറിയാം? 

                   വി.വേദപുസ്തകം എസ്ഥേര്‍ എന്ന പുസ്തത്തിലൂടെ എല്ലാക്കാലത്തും എല്ലാ ദേശത്തും വസിക്കുന്ന മനുഷ്യര്‍ക്കു നല്‍കുന്ന ഒരു വലിയ സന്ദേശമാണു ഈ വാക്യം. ഈ വാക്യത്തിന്റെ അര്‍ത്ഥതലങ്ങളിലേക്കു കടന്നു ഇതിന്റെ കാലിക പ്രാധാന്യത്തിലേക്കും ഇന്നത്തെ ലോകത്തിനു പ്രത്യേകിച്ചു ക്രിസ്ത്യാനിക്കു  അതു നല്‍കുന്ന സന്ദേശത്തെക്കുറിച്ചും ചിന്തിക്കുന്നതിനു മുമ്പു 'എസ്ഥേര്‍' എന്ന പുസ്തകത്തിന്റെ സവിശേഷതകളും പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളും ഗ്രഹിക്കേണ്ടതുണ്ടു.
                    ഒന്‍പതു അദ്ധ്യായങ്ങളും 167 വാക്യങ്ങളും മാത്രമുള്ള 'എസ്ഥേര്‍' എന്ന ചെറിയ പുസ്തകത്തിനു വി.വേദപുസ്തകത്തിലെ മറ്റു പുസ്തകങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ചില പ്രത്യേകതകളുണ്ടു. സ്ത്രീകള്‍ക്കു വലിയ സ്ഥാനം കല്പിക്കാത്ത യഹൂദമതത്തിന്റെ ചരിത്രത്തില്‍ ഒരു സ്ത്രീയുടെ പേരില്‍ ഈ പുസ്തകം അറിയപ്പെടുന്നു എന്നതാണു എടുത്തു പറയേണ്ട ഒരു സവിശേഷത. 'രൂത്താണു ആ വിധത്തില്‍ അറിയപ്പെടുന്ന മറ്റൊരു പുസ്തകം. നമ്മുടെ കര്‍ത്താവിന്റെ വംശാവലിയില്‍ ക്രിസ്തുവിന്റെ വലിയമ്മയായി മോവാബ്യസ്ത്രീയായ രൂത്തിനു സ്ഥാനം ലഭിച്ചു എന്നതാണു ആ പുസ്തകത്തിനു വി.വേദപുസ്തകത്തില്‍ ഒരു സ്ഥാനം ലഭിക്കുവാനുള്ള ഒരു കാരണം. രൂത്തു മനുഷ്യകുലത്തിന്റെ രക്ഷയ്കക്കായി മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്റെ രക്ഷാപദ്ധതിയിലെ ഒരു കണ്ണിയായി മാറിയതു പോലെ ദൈവജനമായ യഹൂദന്മാര്‍ക്കു വരാമായിരുന്ന സമൂലനാശത്തില്‍ നിന്നു അവരെ രക്ഷിക്കുന്നതിനു  ദൈവം എസ്ഥേറിനെ തെരഞ്ഞെടുത്തു. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കു വേണ്ടി യേശുക്രിസ്തു ക്രൂശുമരണം സ്വയം ഏറ്റെടുത്തതുപോലെ യഹൂദന്മാരുടെ വിടുതലിനു വേണ്ടി സ്വയത്യാഗത്തോടെ എസ്ഥേര്‍ പ്രവര്‍ത്തിച്ചു എന്നതാണു പ്രത്യേകതയായി വേദപുസ്തക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. 'ഞാന്‍ നശിക്കുന്നു എങ്കില്‍ നശിക്കട്ടെ' എന്ന എസ്ഥേറിന്റെ വാക്കുകള്‍ (എസ്ഥേര്‍ഃ 4;16). ആണു അതിനു ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുന്നതു. എസ്ഥേര്‍ ഇവിടെ സന്ദര്‍ഭത്തിനു അനുസരണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായിരുന്നു എങ്കില്‍ ഒരുപക്ഷെ യഹൂദചരിത്രം അവിടെ അവിടെ പ്രതിസന്ധിയില്‍ ആകുമായിരുന്നു എന്നു പറയാം. അത്രമാത്രം നിര്‍ണ്ണായകമായ സ്ഥാനമാണു യഹൂദ ചരിത്രത്തില്‍ എസ്ഥേറിനുള്ളതു. രൂത്തു യഹൂദ ചരിത്രത്തലെ ഒരു അനുബന്ധ സംഭവമാണെങ്കില്‍ എസ്ഥേര്‍ യഹൂദ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണു. AD 1852ല്‍ ലോഫ്ട്ടസ്( Loftus) എന്ന പുരാവസ്തു ഗവേഷകന്‍ കുഴിച്ചു കണ്ടെത്തിയ ഒരു ശിലാഫലകത്തില്‍ എസ്ഥേറിന്റെ ഭര്‍ത്താവായ അഹശ്വേരോശ് എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടുവെന്നതു ഇതു ഒരു ഭാവനാജന്യമായ കഥയല്ല; ചരിത്രസംഭവം തന്നെയാണെന്നു വ്യക്തമാക്കുന്നു.
                    'ദൈവം' എന്ന പദം ഒരു പ്രാവശ്യം പോലും ഈ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണു മറ്റൊരു പ്രത്യേകത. 'ഉത്തമഗീത'വും ഈ ഗണത്തില്‍ പെടുന്നു. ഉത്തമഗീതത്തിന്റെ ഇതിവൃത്തത്തിനു യഥാര്‍ത്ഥ സംഭവുമായി ബന്ധമുണ്ടു എന്നു ഊഹിക്കുന്നുണ്ടെങ്കിലും ഒരു കവിയുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ഒരു കാവ്യമാണു അതെന്നു പറയാം. മനുഷ്യനും ദൈവവുമായുള്ള ബന്ധത്തെ കാമിനീകാമുകബന്ധത്തിലൂടെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഒരു മിസ്റ്റിക് കവിതയെന്ന നിലയില്‍ വി.വേദപുസ്തകത്തില്‍ അതു സ്ഥാനം നേടി. ദൈവനാമം ഉച്ഛരിച്ചിട്ടില്ല എങ്കിലും സര്‍വ്വശക്തനായ ദൈവത്തിന്റെ കര്‍മ്മപദ്ധതികളും പരിപാലനവുമാണു എസ്ഥേറിന്റെ പ്രതിപാദ്യ വിഷയമെന്നതിനാല്‍ ഈ പുസ്തകവും വി.വേദപുസ്തകത്തില്‍ സ്ഥാനം നേടി. മുമ്പു സൂചിപ്പിച്ചതു പോലെ കര്‍ത്താവിന്റെ രക്ഷാപദ്ധതിയില്‍ ഈ സംഭവങ്ങള്‍ക്കു നിര്‍ണ്ണായക സ്ഥാനമുണ്ടു എന്നതും ഇതിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു.
                     ഭാരതത്തെക്കുറിച്ചുള്ള പരാമര്‍ശം ഉള്ള വി.വേദപുസ്തകത്തിലെ ഏകപുസ്തകം എന്ന സവിശേഷതയും എസ്ഥേറിനു മാത്രം അവകാശപ്പെട്ടതാണു. എസ്ഥേര്‍ഃ 1;1ലും 8;8ലും 'ഹിന്ദുദേശം' എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ഭാരതത്തെക്കുറിച്ചു തന്നെയാണെന്നു വി.വേദപുസ്തക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇംഗ്ളീഷു വേദപുസ്തകത്തിലും India എന്നു തന്നെയാണു തര്‍ജ്ജുമ ചെയ്തിരിക്കുന്നതു. ബാബേല്‍ രാജാവായ അഹശ്വേരോശിന്റെ ഭരണസീമയില്‍ പെട്ട 127സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഹിന്ദുദേശം. വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും വിശ്വാസങ്ങളും വിവിധജാതികളും ഉള്‍ക്കൊള്ളുന്നതായിരുന്നു 127സംസ്ഥാനങ്ങളെന്നു എസ്ഥേര്‍ഃ 8;8 ല്‍ വായിക്കുമ്പോള്‍ അതു നമുക്കു മനസ്സിലാകും. BC ആറാം നൂറ്റാണ്ടില്‍ പോലും ഭാരതത്തിനു പേര്‍ഷ്യന്‍ രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്നതിനു ഇതു ഒരു മതിയായ തെളിവാണു.
                     എസ്ഥേറിന്റെ കഥയിലേക്കു കടക്കാം. മനസ്സിനെ നുള്ളിനോവിക്കുകയും ത്രസിപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്തു, ശഭപര്യവസായായായി അവസാനിക്കുന്ന ഒരു ചെറുകഥ പോലെ വായിച്ചു തീര്‍ക്കാവുന്ന ഒരു ഇതിവൃത്തമാണു എസ്ഥേറിന്റേതു. എന്നാല്‍ വായിച്ചവസാനിക്കുമ്പോള്‍ മറ്റു കഥകളില്‍ നിന്നു വ്യത്യസ്തമായി ദൈവപരിപാലനയുടെ മഹത്വം ദര്‍ശിച്ച ഒരു ആത്മനിര്‍വൃതി ഈ പുസ്തകം മനസ്സില്‍ അവശേഷിപ്പിക്കുന്നു എന്നതാണു ഇതിന്റെ ഏറ്റവും വലിയ സവിശേഷത. BC 597ല്‍ ബാബേല്‍ രാജാവായ നെബുഖദ്നേസര്‍ യെരുശലേില്‍ നിന്നു രണ്ടാം പ്രാവശ്യം പിടിച്ചു കൊണ്ടുപോയ യഹൂദ അടിമകളുടെ കൂട്ടത്തില്‍ പെട്ടവരായിരുന്നു മൊര്‍ദ്ദെഖായിയും പിതൃസഹോദരനായ അബീഹയിലും.(എസ്ഥേര്‍ഃ 2;5). അബീഹയിലിന്റെ പുത്രിയായ എസ്ഥേറിനെ മാതാപിതാക്കളുടെ മരണശേഷം മൊര്‍ദ്ദെഖായായാണു വളര്‍ത്തിയതു. അവളുടെ എബ്രായ പേരു ഹദസ്സ എന്നായിരുന്നു.(2;7) അതിന്റെ അര്‍ത്ഥം 'കൊഴുത്തു'( Myrtle)എന്നാണു. സുഗന്ധമുള്ള ഇലയും പുഷ്പങ്ങളുമുള്ള ഒരു ചെടിയാണു കൊഴുത്തു. പേര്‍ഷ്യന്‍ പേരാണു എസ്ഥേര്‍. നക്ഷത്രം എന്നാണു അതിന്റെ അര്‍ത്ഥം. ഇന്നു നാം പറയുന്നതു പോലെ എസ്ഥേര്‍ അന്നു ഒരു സ്റ്റാര്‍ ആയിരുന്നുവല്ലോ. യഹൂദന്മാരുടെ ചരിത്രത്തില്‍ സുഗന്ധം പരത്തിയവള്‍ എന്നും, ദൈവത്തിങ്കലേക്കു വഴി കാണിച്ച നക്ഷത്രമെന്നും ഉള്ള അര്‍ത്ഥത്തില്‍ അതു എസ്ഥേറിനു യോജിച്ചതു തന്നെയാണു. ഓരോ ക്രിസ്ത്യാനിയും അതുപോലെ തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ സുഗന്ധം പരത്തുന്നവരും, മററുള്ളവരെ ക്രിസ്തുവിലേക്കു വഴികാട്ടുന്ന നക്ഷത്രവും ആയിരിക്കണമെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. അവള്‍ സുന്ദരിയും സുശീലയും അനുസരണവും അച്ചടക്കമുള്ള ഒരു യുവതിയായി മൊര്‍ദ്ദെഖായിയുടെ ഭവനത്തില്‍ വളര്‍ന്നു.( 2;7).
                  ആ കാലത്തു യഹൂദന്മാര്‍ക്കു സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത വിധത്തില്‍ സര്‍വ്വശക്തനായ ദൈവം അവരുടെ ചരിത്രത്തില്‍ ഇടപെട്ടു. BC 485- 465 കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന അഹശ്വേരോശ് ഗ്രീസിനെതിരെയുള്ള യുദ്ധത്തിന്റെ ഒരുക്കമായി 180 ദിവസം നീണ്ടുനിന്ന ഒരു വലിയ വിരുന്നു കഴിച്ചു. ചരിത്രത്തിലെ ഏററവും ദീര്‍ഘമായ വിരുന്നായിട്ടാണു ഹെറോഡോട്ടസ് എന്ന ചരിത്രകാരന്‍ ഇതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു. അന്നു രാജാവിന്റെ രാജ്ഞീപദം അലങ്കരിച്ചിരുന്നതു വസ്ഥി ആയിരുന്നു. ആ നാളുകള്‍ക്കു ശേഷം ശൂശന്‍ രാജധാനിയില്‍ വച്ചു ഏഴു ദിവസത്തെ വിരുന്നും നടത്തി. വിരുന്നിന്റെ അവസാന ദിവസം സുന്ദരിയായ വസ്ഥിരാജ്ഞി രാജകീയ വേഷത്തില്‍ വസ്ത്രാഭരണ വിഭൂഷിതയായി അതിഥികളുടെ മുമ്പില്‍ ആഗതയാകുവാന്‍ രാജാവു കല്പിച്ചു. വസ്ഥിക്കു അതു ഇഷ്ടപ്പെടാഞ്ഞതിനാല്‍ രാജകല്പന അവള്‍ നിരസിച്ചു; പോയതുമില്ല. കോപാകുലനായ രാജാവു പ്രഭുക്കന്മാരുമായി ആലോചിച്ചു, രാജധര്‍മ്മം അനുസരിച്ചു വസ്ഥിയെ രാജ്ഞി പദവിയില്‍നിന്നു നിഷ്കാസനം ചെയ്തു. വസ്ഥിക്കു പകരം ഒരു രാജ്ഞിയെ കണ്ടെത്തുവാന്‍ രാജ്യത്തെമ്പാടുമുള്ള സുന്ദരികളായ യുവതികളെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തി. അതില്‍ സുന്ദരായായ എസ്ഥേറും ഉള്‍പ്പെട്ടിരുന്നു. അനേകം പേരില്‍ രാജാവിനു ഏറ്റവും ഇഷ്ടപ്പെട്ടതു എസ്ഥേര്‍ മാത്രമായിരുന്നതിനാല്‍ അവള്‍ രാജ്ഞീ പദവിയിലേക്കു ഉയര്‍ത്തപ്പെട്ടു.  പ്രവാസത്തില്‍ പോയ തന്റെ സ്വന്ത ജനത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള  യഹോവയുടെ മുന്‍കരുതലായിരുന്നു ഇതു എന്നു പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. നിനച്ചിരിയാതെ കരഗതമാകുന്ന സൗഭാഗ്യങ്ങള്‍ക്കു പിന്നില്‍ നമ്മാല്‍ നിര്‍വ്വഹിക്കപ്പേണ്ട ദൈവത്തിന്റെ കര്‍മ്മ പദ്ധതികള്‍ ഉണ്ടു എന്ന സത്യം ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
                          എസ്ഥേറിന്റെ ജാതി വെളിവാക്കാതെ മൊർദെഖായി ബുദ്ധിപൂർവ്വം രാജകൊട്ടാരത്തിൽ തനിക്കുണ്ടായിരുന്ന കൊട്ടാരവാതിൽ കാവല്ക്കാ‍രന്റെ ജോലി തുടർന്നു. രാജ്ഞീപദം ലഭിച്ചതിന്റെ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. രാജാവു ഹാമാനു ഉദ്യോഗകയറ്റവും  ഉന്നത പദവിയും നൽകി, തന്നോടു കൂടെഇരിക്കുന്നതിനു പ്രഭുക്കന്മാരുടെ ഇരിപ്പിടങ്ങൾക്കു മേലായി ഇരിപ്പിടവും നൽകി. എല്ലവരും ഹാമാനെ നമസ്കരിക്കണമെന്നു കല്പനയും പുറപ്പെടുവിച്ചു. രാജകല്പന എല്ലവരും അനുസരിച്ചപ്പോൾ മൊർദ്ദെഖായി മാത്രം ഹാമാനെ നമസ്കരിച്ചില്ല. കൂടെയുള്ളവർ അതു ഹാമാനെ അറിയിക്കുകയും അവൻ യെഹൂദനാണെന്ന സത്യം വെളിപ്പെടുത്തുകയും ചെയ്തു. ഹാമാൻ മൊർദ്ദെഖായിക്കു എതിരായി കരുക്കൾ നീക്കി തുടങ്ങി. മൊർദ്ദെഖായിക്കു എതിരായി മാത്രം എന്തെങ്കിലും ചെയ്താൽ തെറ്റിദ്ധാരണ ഉളവാക്കുമെന്നു ബുദ്ധിമാനായ ഹാമാനു തോന്നിയതു കൊണ്ടു അവന്റെ ജാതിയെ മുഴുവൻ ഇല്ലാതാക്കുവാനാണു ഹാമാൻ ശ്രമിച്ചതു. അതിനായി ഒരു ദിവസം രാജസന്നിധിയിൽ വച്ചു പൂരു എന്ന ചീട്ടിട്ടു നോക്കി. അതിൽ, രാജ്യത്തിലെ  സംസ്ഥാനങ്ങളിൽ ഒരുജാതി ഇടകലർന്നു കിടപ്പുണ്ടെന്നും അവരുടെ ആചാരങ്ങളും ന്യായപ്രമാണങ്ങളും വ്യത്യസ്തമാണെന്നും അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നില്ലെന്നും ഹാമാൻ രാജാവിനെ ബോദ്ധ്യപ്പെടുത്തി  രാജാവിനു സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിനു എല്ലാ സംസ്ഥാനങ്ങളിലേക്കും സന്ദേശം അയയ്ക്കണമെന്നും, അങ്ങനെ ആണെങ്കിൽ 40000 താലന്തു വെള്ളി ( ഏകദേശം 100 കോടി രൂപാ) കാര്യവിചാരകന്മാർ വശം ഭണ്ഡാരത്തിലേക്കു കൊടുത്തയയ്ക്കാമെന്നും ഹാമാൻ രാജാവിനെ അറിയിച്ചു. രാജാവു തന്റെ മുദ്രമോതിരം ഊരി നല്‍കിയിട്ടു പറഞ്ഞു. ഞാന്‍ സകല യെഹൂദന്മാരെയും നീ നല്‍കുമെന്നു പറഞ്ഞ വെള്ളിയും നിന്റെ കൈയ്യില്‍ ഏല്പിക്കുന്നു. യഹൂദന്മാരെ നശിപ്പിക്കുവാനുള്ള രാജകല്പന താമസിയാതെ അയയ്ക്കുകയും ചെയ്യും. യഹൂദന്മാരെ നശിപ്പിക്കുവാനുള്ള രാജകല്പന താമസംവിനാ രാജാവു പുറപ്പെടുവിക്കുകയും ചെയ്തു. ആ വാര്‍ത്ത കേട്ടു മൊര്‍ദെഖായി വസ്ത്രം കീറി രട്ടുടുത്തു കൊണ്ടു കൊട്ടാര വാതില്‍ക്കല്‍ വന്നു. എന്നാല്‍ അന്നു രട്ടുടത്തു കൊണ്ടു ആരും കൊട്ടാരത്തില്‍ പ്രവേശിക്കുവാന്‍ പാടില്ലായിരുന്നു. സന്ദേശം ചെന്ന സ്ഥലങ്ങളിലെല്ലാം യഹൂദന്മാര്‍ ഭയന്നു വിറച്ചു. പലരും രട്ടുടുത്തു ഉപവസിച്ചു. മൊര്‍ദ്ദെഖായി രട്ടുടുത്ത വാര്‍ത്ത എസ്ഥേര്‍ അറിഞ്ഞു. ദൂതനെ വിട്ടു കാര്യം അന്വേഷിച്ചു. തന്റെ അടുക്കല്‍ എത്തിയ ദൂതനോടു മൊര്‍ദ്ദെഖായി, യഹൂദന്മാരെ ഇല്ലാതാക്കുവാന്‍ ഹാമാന്‍ നടത്തിയ കുതന്ത്രങ്ങള്‍ അറിയിക്കുവാനും ശൂശനില്‍ പരസ്യമാക്കിയ തീര്‍പ്പിന്റെ പകര്‍പ്പു തെളിവിനായി കൊടുത്തയയ്ക്കുകയും ചെയ്തു. രാജാവു ക്ഷണിച്ചിട്ടല്ലാതെ രാജസന്നധിയില്‍ കടന്നു ചെല്ലുവാന്‍ ആര്‍ക്കും അനുവാദമില്ലാത്തതിനാല്‍ മുപ്പതു ദിവസത്തിനുള്ളില്‍ രാജാവിനെ കാണുവാന്‍ കഴിയുകയില്ലെന്നു എസ്ഥേര്‍ അറിയിച്ചു.കാര്യം മനസ്സിലാക്കിയ മൊര്‍ദ്ദെഖായി; നീ രാജസന്നിധിയില്‍ ഇരിക്കയാല്‍ എല്ലാ യഹൂദന്മാരിലും വച്ചു രക്ഷപ്പെട്ടു കൊള്ളാം എന്നു വിചാരിക്കേണ്ട. നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യഹൂദന്മാര്‍ക്കു മറ്റൊരു സ്ഥലത്തു നിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും. എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചു പോകും. ഇങ്ങനെയുള്ളോരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കു അറിയാം? എന്നിങ്ങനെ എസ്ഥേറിനെ അറിയിച്ചു. അതുകേട്ടു എസ്ഥേറും ബാല്യക്കാരത്തികളും ഉപവസിക്കുവാന്‍ തീരുമാനിക്കുകയും ശൂശനിലുള്ള എല്ലാ യഹൂദന്മാരും തനിക്കു വേണ്ടി മൂന്നു ദിവസം ഉപവസിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിയമപ്രകാരം അല്ലെങ്കിലും താന്‍ രാജധാനിയില്‍ ചെല്ലുമെന്നും ഞാന്‍ നശിക്കുന്നു എങ്കില്‍ നശിക്കട്ടെ എന്നു തീരുമാനിക്കുകയും ചെയ്തു.
                   മൂന്നാം ദിവസം എസ്ഥേര്‍ രാജസന്നിധിയില്‍ ചെന്നു. രാജാവു അവളെ സന്തോഷത്തോടെ സ്വീകരിച്ചു. എന്തു വേണമെന്നു അവളോടു ചോദിച്ചു. ഞാന്‍ ഒരുക്കിയിരിക്കുന്ന വിരുന്നില്‍ രാജാവും ഹാമാനും വന്നു സംബന്ധിക്കണമെന്നു അവള്‍ അപേക്ഷിച്ചു.വിരുന്നിനു അവര്‍ രണ്ടുപേരും വന്നു പങ്കു കൊണ്ടു. അപ്പോഴും എസ്ഥേറിന്റെ അപേക്ഷ എന്താണെന്നു രാജാവു അന്വേഷിച്ചു. അടുത്ത ദിവസം ഒരുക്കുന്ന വിരുന്നില്‍ കൂടെ രാജാവും ഹാമാനും സംബന്ധിക്കണമെന്നും അപ്പോള്‍ തന്റെ അപേക്ഷ അറിയാക്കാമെന്നും അവള്‍ പറഞ്ഞു. ഹാമാനു സന്തോഷമായെങ്കിലും മൊര്‍ദ്ദെഖായിയെ നശിപ്പിക്കാതെ ആ വിരുന്നില്‍ സംബന്ധിക്കുവാന്‍ ഹാമാനു മനസ്സില്ലായിരുന്നു. ഭാര്യയുടെയും മറ്റുള്ളവരുടെയും ഉപദേശപ്രകാരം മൊര്‍ദ്ദെഖായായെ, യഹൂദനാകയാല്‍ പിറ്റെ ദിവസം തന്നെ തൂക്കിലേറ്റുവാന്‍ ഒരു കഴുവു മരവും ഉണ്ടാക്കി ഹാമാന്‍ പ്രഭാതത്തിനായി കാത്തിരുന്നു.
                  മനുഷ്യന്‍ ചിന്തിക്കുന്നതു ഒന്നു ദൈവം പ്രവര്‍ത്തിക്കുന്നതു മറ്റൊന്നു എന്ന ചൊല്ലു സത്യമാണു എന്നു തെളിയിക്കും വിധം ദൈവം അവിടെ ഇടപെട്ടു. രാജാവിനു രാത്രിയില്‍ ഉറക്കം വന്നില്ല. ദിനവൃത്താന്ത പുസ്തകം എടുത്തു വായിക്കുവാന്‍ തുടങ്ങി.വാതില്‍ കാവല്‍ക്കാരായ ബിദ്ധാനും തേരേഗനും രാജാവിനു എതിരായി ഗൂഡാലോചന നടത്തുന്ന കാര്യം എസ്ഥേര്‍ വഴി മൊര്‍ദ്ദെഖായി അറിയിച്ചു തന്നെ രക്ഷിച്ച സംഭവം വൃത്താന്ത പുസ്തകത്തില്‍ രാജാവു വായിച്ചു. എന്നാല്‍ മൊര്‍ദ്ദെഖായിക്കു പ്രതിഫലം ഒന്നും കൊടുത്തില്ല എന്നതു രാജാവിനു ദുഃഖമുളവാക്കി. അതിരാവിലെ തന്നെ രാജാവു ഹാമാനെ വിളിച്ചു വരുത്തി, രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷനു എന്തെല്ലാമാണു ചെയ്യേണ്ടതു എന്നു ഹാമോനോടു ചോദിച്ചു. തന്നെയാണു രാജാവു ഉദ്ദേശിക്കുന്നതു എന്നു തെറ്റിദ്ധരിച്ചു ഹാമാന്‍ഃ 'രാജാവു ധരിക്കുന്ന വസ്ത്രവും കുതിരയും, രാജാവിന്റെ തലയില്‍ വയ്ക്കുന്ന കിരീടവും കൊണ്ടു വന്നു അവനു നല്‍കി പട്ടണവീഥിയിലൂടെ കൊണ്ടുനടന്നു രാജാവു ബഹുമാനിക്കുവാന്‍ ഇച്ഛിക്കുന്ന മനുഷ്യനെ ഇങ്ങനെ ചെയ്യുമെന്നു വിളിച്ചു പറയിക്കണം. എന്നു പറഞ്ഞു. ഹാമാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ അതെല്ലാം മൊര്‍ദ്ദെഖായിക്കു നല്‍കുവാന്‍ രാജാവു കല്പിച്ചു.
                  അന്നത്തെ വിരുന്നില്‍ രാജാവു ഹാമാനും സംബന്ധിച്ചു.എസ്ഥേര്‍ തന്റെ അപേക്ഷ രാജാവിനെ അറിയിച്ചു. തന്നെയും തന്റെ ജാതിയെയും സമൂലം നശിപ്പിക്കുവാന്‍ ശ്രമിച്ച ഹാമാന്റെ കുതന്ത്രങ്ങള്‍ എസ്ഥേര്‍ രാജസന്നിധിയില്‍ വെളിപ്പെടുത്തി. തന്നെയും തന്റെ ജാതിയെയും രക്ഷിപ്പാന്‍ അപേക്ഷിച്ചു. എന്തു ചെയ്യണമെന്നു അറിയാതെ ഇതികര്‍ത്തവ്യതാമൂഢനായി തന്നെ രക്ഷിക്കണമെന്നു അപേക്ഷിക്കുവാന്‍ രാജ്ഞിയുടെ കൊട്ടാരത്തില്‍ ചെന്നു രാജ്ഞിയുടെ കിടക്കയില്‍ ഹാമാന്‍ കിടക്കുന്ന കാഴ്ച കണ്ട രാജാവു ഹാമാനെ തൂക്കി കൊല്ലുവാന്‍ കല്പിച്ചു. മൊര്‍ദ്ദെഖായിക്കു വേണ്ടി ഉണ്ടാക്കിയ കഴുമരത്തില്‍ തന്നെ ഹാമാനെ തൂക്കിക്കൊല്ലുകയും, ഹാമാന്റെ ഗൃഹം എസ്ഥേറിനു നല്‍കുകയും ചെയ്തു. ഒരിക്കല്‍ പുറപ്പെടുവിച്ചു കല്പന തിരുത്തുവാന്‍ പാടില്ലാത്തതിനാല്‍ തങ്ങളെ വധിക്കുവാന്‍ ശ്രമിക്കുന്നവരോടു ഏറ്റുമുട്ടി അവരെ നശിപ്പിക്കുവാന്‍ യഹൂദര്‍ക്കു അനുവാദം നല്‍കികൊണ്ടു മറ്റൊരു കല്പന രാജാവു പുറപ്പെടുവിക്കുകയും ചെയ്തു. അങ്ങനെ വരാമായിരുന്ന സമൂലനാശത്തില്‍ നിന്നു യഹോവ അവരെ വിടുവിക്കുകയും ചെയ്തു.
                   എസ്ഥേറിന്റെ പുസ്തകവും അതിലെ സംഭവങ്ങളും നമുക്കു നല്‍കുന്ന ചില സന്ദേശങ്ങളുണ്ടു. ദൈവത്തിന്റെ നാമം ഇവിടെയെങ്ങും പറയുന്നില്ലെങ്കിലും യഹൂദജനത്തിന്റെ പ്രശ്നങ്ങളില്‍ തക്ക സമയത്തു ഇടപെടുന്ന സര്‍വ്വശക്തനായ യഹോവയുടെ പരിപാലനത്തെ കുറിച്ചു നമുക്കു ഇവിടെ വായിച്ചെടുക്കുവാന്‍ കഴിയും. ദൈവം നമ്മെ കൈവിട്ടു, ഉപേക്ഷിച്ചു, പ്രാര്‍ത്ഥന കേട്ടില്ല എന്നിങ്ങനെ പലപ്പോഴും കടന്നു വരുന്ന പ്രശ്നങ്ങളുടെ നടുവില്‍ നാം ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുക സാധാരണമാണു. എന്നാല്‍ നാം ആഗ്രഹിക്കാത്തതും ചിന്തിക്കാത്തതുമായ വിധത്തില്‍ കടന്നു വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം മറ്റൊരു നന്മയിലേക്കുള്ള ചവിട്ടുപടികളാണു എന്നു നാം മനസ്സിലാക്കാറില്ല എന്നതാണു സത്യം. അതികഠിനമായ ശോധനകളിലൂടെ കടന്നു പോയി അവസാനം  അപ്രതീക്ഷിതമായി ലഭിക്കുന്ന നന്മയും ഉയര്‍ച്ചയും അനുഭവിക്കുമ്പോഴാണു ഇതിനായിട്ടായിരുന്നു ഇവയെല്ലാം സംഭവിച്ചതു എന്ന തിരിച്ചറിവു ഉണ്ടാകുന്നതു. ഈ സത്യം മുന്നമെ മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ അവിടെയൊന്നും തളര്‍ന്നും തകര്‍ന്നും നിരാശപൂണ്ടും ദൈവപരിപാലനയെ കുറച്ചു പരിഭവിച്ചു പോകാതെ ദൈവാശ്രയത്തോടെ അതിനെ അതിജീവിക്കുവാന്‍ കഴിയുകയുള്ളു. മൊര്‍ദ്ദെഖായിയെ കൊട്ടാരവാതില്‍ കാവല്‍ക്കാരനാക്കിയതും, എസ്ഥേറിനെ രാജ്ഞിയാക്കിയതും യഹൂദജനതയുടെ വിമോചനത്തിനു ആയിരുന്നു എന്നു ആദ്യമൊന്നും അവര്‍ മനസ്സിലാക്കിയിരുന്നില്ല. യഹൂദജനതയ്ക്കു എതിരായി കല്പനയുണ്ടായപ്പോള്‍ മൊര്‍ദ്ദെഖായിക്കു , ഇതെല്ലാം യഹോവ മുന്‍കൂട്ടി കണ്ടിട്ടാണു ഈ സ്ഥാനത്തൊക്കെ ആക്കിയതു എന്നു മനസ്സിലായതു. അതുകൊണ്ടാണു എസ്ഥേറിനോടു 'ഇങ്ങനെയുള്ള ഒരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു.' മൊര്‍ദ്ദെഖായി പറയുന്നതു.
                   മൊര്‍ദ്ദെഖായിയുടെയും എസ്ഥേറിന്റെയും ജീവിതത്തിലും, യഹൂദജനതയുടെ പൊതുവായ ജീവിതത്തിലും കടന്നു വന്ന, അതിജീവിക്കുവാന്‍ കഴിയുകയില്ല എന്ന തോന്നല്‍ ഉളവാക്കിയ പ്രശ്നങ്ങളിലെല്ലാം, മനുഷ്യബുദ്ധിക്കു ചിന്തിക്കുവാനോ ഗ്രഹിക്കുവാനോ കഴിയാത്ത വിധത്തില്‍ ദൈവം ഇടപെട്ടു എന്നു കാണുമ്പോള്‍ ദൈവം തന്റെ ജനത്തോടു കാട്ടുന്ന വാത്സല്യാതിരേകവും കരുണയുമാണു നാം അവിടെ കാണുന്നതു. ഹാമാന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി കഴുമരവും ഒരുക്കി കാത്തിരുന്ന രാത്രിയില്‍ രാജാവിനു വൃത്താന്തപുസ്തകം എടുത്തു വായിക്കുവാനും മൊര്‍ദ്ദെഖായി തന്നെ രക്ഷിച്ച സംഭവം അവിടെ കാണുവാനും അതിനു പ്രതിഫലം കൊടുക്കണമെന്നു തോന്നുവാനും, മുന്‍അനുവാദമില്ലാതെയും ക്ഷണിക്കാതെയും രാജസന്നിധിയില്‍ ചെല്ലുവാന്‍ കഴിയുകയില്ലെങ്കിലും, എസ്ഥേര്‍ കടന്നു ചെന്നപ്പോള്‍ സന്തോഷത്തോടെ രാജാവു സ്വീകരിച്ചതും എല്ലാം ദൈവനടത്തിപ്പായിരുന്നു എന്നു മനസ്സിലാക്കുമ്പോഴാണു ദൈവം തന്റെ ജനത്തെ എങ്ങനെയൊക്കെയാണു പരിപലിക്കുന്നതു എന്നു ബോദ്ധ്യമാകുന്നതു. ആ ദൈവത്തിലാണു ഞാന്‍  സങ്കേതപ്പെടുന്നതു എന്നുള്ള ഉറച്ച വിശ്വാസം പ്രശ്നങ്ങളുടെ നടുവില്‍ തളര്‍ന്നു പോകാതെ ഉറച്ചു നില്‍ക്കുവാന്‍ നമുക്കു പ്രാപ്തി ലഭിക്കും എന്ന വലയ സന്ദേശമാണു ഇതു നമുക്കു പകര്‍ന്നു തരുന്നതു.
                     ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമുണ്ടു. പ്രശ്നമുണ്ടായപ്പോള്‍ മൊര്‍ദ്ദെഖായി രട്ടുടുക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. എസ്ഥേര്‍ രാജസന്നിധിയില്‍ ചെല്ലുവാന്‍ വേണ്ടി ഉപവസിക്കുകയും തനിക്കു വേണ്ടി ഉപവസിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. രാജകല്പന ഇറങ്ങിയപ്പോള്‍ യഹൂദജനങ്ങളും ഉപവസിക്കുന്നു. ഇതെല്ലാം പ്രശ്നപരിഹാരത്തിനു കാരണമായി എന്നതു സത്യമാണു. എന്നാല്‍ ഇവരാരും യഹോവയോടു ഈ പ്രശ്നങ്ങള്‍ പരിഹരിച്ചു തങ്ങളെ രക്ഷിക്കണമെന്നു അപേക്ഷിച്ചതായി കാണുന്നില്ല. അവര്‍ പ്രാര്‍ത്ഥിക്കാതെതന്നെ യഹോവ അവരുടെ പ്രശ്നത്തില്‍ ഇടപെട്ടു പരിഹരിച്ചു എന്നതാണു ശ്രദ്ധിക്കേണ്ടതു. അതുകൊണ്ടു പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല എന്നല്ല അതിന്റെ അര്‍ത്ഥം. പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം സഭ അനുശാസിക്കുന്ന ആത്മീയചര്യകള്‍ അനുഷ്ഠിക്കുകയും, ദൈവത്തിന്റെ കല്പനകളും ന്യായപ്രമാണങ്ങളും അനുസരിച്ചു ജീവിക്കുകയുമാണു ആവശ്യം. ഒന്നാം സങ്കീര്‍ത്തനം ഇതിനോടു ചേര്‍ത്തു ധ്യാനിക്കുമ്പോള്‍ അതു കുറെക്കൂടെ വ്യക്തമാകും. ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്ക്കാതെയും യഹോവയുടെ ന്യായപ്രമാണം രാപകല്‍ ധ്യാനിച്ച മൊര്‍ദ്ദെഖായിയും എസ്ഥേറും ചെയ്തതു സാധിച്ചപ്പോള്‍ ദുഷ്നായ ഹാമാന്‍ കാറ്റുപാറ്റുന്ന പതിര്‍പോലെയായതും ചേര്‍ത്തു വായിക്കുമ്പോള്‍ അതു നമുക്കു ബോദ്ധ്യമാകും.
                   നമ്മെക്കുറിച്ചുള്ള ദൈവനിയോഗം തിരിച്ചറിഞ്ഞു ദൈവാശ്രയത്തോടെ പ്രതികരിക്കുവാനും പ്രവര്‍ത്തിക്കുവാനും നാം തയ്യാറാകുമ്പോള്‍ ആണു ദൈവം നമ്മുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹാരം ഉണ്ടാക്കുന്നതു. ദൈവം നമ്മെ ഓരോ സ്ഥാനത്തു നിയോഗിച്ചിരിക്കുന്നു. അതു തനിക്കു വേണ്ടി മാത്രമാണെന്നു തെറ്റിദ്ധരിച്ചു തന്റെ ദൈവനിയോഗത്തെ തിരിച്ചറിയാതെ, സമൂഹത്തിലും സഭയിലും ഇടവകയിലും കുടുംബത്തിലും ഉടലെടുക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കാതെ മൗനം അവലംബിക്കുന്നവരാണു അനേകരും. മൊര്‍ദ്ദെഖായി എസ്ഥേറിനോടു പറഞ്ഞതു ഇവിടെ ശ്രദ്ധിക്കേണ്ടതാണു. എസ്ഥേര്‍ഃ4;13. 'നീ രാജധാനിയില്‍ ആകയാല്‍ എല്ലാ യഹൂദന്മാരിലും വച്ചു രക്ഷപെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ട... .ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു.'' പിതാവായി, മാതാവായി, സഹോദരനായി, മകനായി, മകളായി, ഓര്‍ത്തഡോക്സുകാരനായി, ഉദ്യോഗസ്ഥനായി, പുരോഹിതനായി, ഭരണാധികാരിയായി ഒക്കെ ദൈവം നമ്മെ ആക്കിവച്ചിരിക്കുന്നതിന്റെ ഉദ്ദേശം തിരിച്ചറിയുമ്പോള്‍ മാത്രമെ മൊര്‍ദ്ദെഖായിയെപ്പോലെയും എസ്ഥേറിനെപോലെയും തന്നെക്കുറിച്ചുള്ള ദൈവനിയോഗം പൂര്‍ണ്ണമായി നിറവേറ്റുവാന്‍ കഴിയുകയുള്ളു.
                    ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കുന്നു. ദൈവം ഒരാളെ പുരോഹിതനായി തെരഞ്ഞെടുത്തതു തന്നെ ഏല്പിക്കുന്ന ഇടവകയിലെ വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാനും, സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനുമാണു . സഭയിലും ഇടവകയിലും വിശ്വാസവിപരീതങ്ങള്‍ അലയടിക്കുമ്പോള്‍ എങ്ങനെയെങ്കിലും പ്രശ്നമില്ലാതെയും ജനത്തിന്റെ അപ്രീതി സമ്പാദിക്കാതെയും മൂന്നു വര്‍ഷം തികച്ചു സ്വയം രക്ഷപെടുവാന്‍ ആഗ്രഹിക്കുന്ന പുരോഹിതന്മാര്‍ ഇന്നു വിരളമല്ല. സത്യവിശ്വാസത്തിനു ചേരാത്ത കൂട്ടായ്മകളില്‍ ഇടവകയിലെ ആളുകള്‍ പങ്കെടുക്കുന്നതിനു എതിരായി സംസാരിക്കുവാന്‍ പോലും തയ്യാറാകാതെ മൗനം അവലംബിക്കുന്നതു തന്റെ നിയോഗം എന്താണെന്നു തിരിച്ചറിയാത്തതുകൊണ്ടാണു. ഈ വിധത്തില്‍ സത്യവിശ്വാസത്തിനു ചേരത്ത പ്രവണതകളില്‍ സ്വന്തം ഇടവകജനം കുടുങ്ങിപ്പോകുമ്പോള്‍  പ്രതികരിക്കാതെ മൗനം പാലിക്കുന്നവര്‍ മൊര്‍ദ്ദെഖായിയുടെ ഈ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ധ്യാനിക്കേണ്ടതാണു. 'നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യിസ്രായേലിനു മറ്റൊരു സ്ഥലത്തു നിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും.നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും.' തന്റെ സഭയുടെ ഉദ്ധാരണത്തിനും രക്ഷയ്ക്കും വേണ്ടികൂടിയാണു തന്നെ ഒരു ഭരണാധിപ സ്ഥാനത്തേക്കു ദൈവം ഉയര്‍ത്തിയതു എന്ന സത്യം തിരിച്ചറിയാത്ത, തിരിച്ചറിഞ്ഞിട്ടും അതു ഗണ്യമാക്കാത്ത ഭരണാധിപനും ഈ ഗണത്തില്‍ പെടുന്നു. തന്റെ സഭ പ്രശ്നത്തില്‍ പെട്ടു വലയുമ്പോള്‍ സഭയ്ക്കു അനുകൂലമായ നിലപാടു സ്വീകരിച്ചാല്‍ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്നു ഭയന്നു, സഭയുടെ ന്യായം നിഷേധിച്ചിട്ടു ഭൂരിപക്ഷത്തിന്റെ പ്രീതി നേടുവാന്‍ ജനോപകാരപ്രദമായ പദ്ധതികള്‍ എന്ന പേരില്‍ purity ഇല്ലാത്ത charity യുമായി ഇറങ്ങി തിരിച്ചു, charity സ്വീകരിച്ച കൈകളില്‍ നിന്നു തന്നെ കല്ലേറു വാങ്ങിക്കുമ്പോഴും അവര്‍ ഇതു തിരിച്ചറിയുന്നുമില്ല. എസ്ഥേറിനെ പോലെ ഞാന്‍ മരിക്കുന്നുവെങ്കില്‍ മരിക്കട്ടെ എന്നു പറയുവാനുള്ള ആത്മബലം നഷ്ടപ്പെട്ടതാണു അതിനു കാരണം. ഈ ആത്മബലം ആര്‍ജ്ജിക്കണമെങ്കില്‍ വോട്ടു കിട്ടുവാന്‍ വേണ്ടി പള്ളിയില്‍ പോകുകയും ഭക്തന്മന്യനായി ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതു കൊണ്ടും മാത്രം സാദ്ധ്യമാകുകയില്ല. സഭയുടെ സത്യവിശ്വാസത്തിനു അനുസരണമായി നോമ്പും ഉപവാസവും മറ്റു ആത്മീയ ചര്യകളും അനുഷ്ഠിക്കുവാനും കഴിയുമ്പോള്‍ മാത്രമേ ആത്മബലം നേടി എസ്ഥേറിനെ പോലെ ധൈര്യമായി പ്രശ്നങ്ങളെ നേരിടുവാനും അതിജീവിക്കുവാനും കഴിയുകയുള്ളു. എസ്ഥേറിനോടു മൊര്‍ദ്ദെഖായി പറഞ്ഞ വാക്കുകള്‍ ഇവിടെ നമ്മുടെ അകക്കണ്ണു തുറപ്പിക്കേണ്ടതാണു.
                       എങ്ങനെയാണു പ്രതികരിക്കേണ്ടതു? എപ്പോഴാണു പ്രതികിക്കേണ്ടതു? എന്നതും ഈ സംഭവം വെളിപ്പെടുത്തി തരുന്നു. സാധാരണ ജനത്തിന്റെ പ്രതികരണം രണ്ടു വിധത്തിലാണു. ഒരു കൂട്ടം ആളുകള്‍, അവരാണു ഭൂരിപക്ഷം, ഒരു പ്രതികരണവുമില്ലാത്തവരാണു. ഇതൊന്നും എന്നെ ബാധിക്കുന്നതല്ല. ഇവിടെ എനിക്കു ഒന്നും ചെയ്യുവാനില്ല. എന്നിങ്ങനെ സ്വയം സമാധാനിച്ചും, വെറുതെ എന്തിനു ഈ വയ്യാവേലി വലിച്ചു തലയില്‍ വയ്ക്കണം എന്നു ചിന്തിച്ചും മിണ്ടാതിരിക്കുന്നു. ഈ മുപ്പതു ദിവസത്തിനകം രാജാവിന്റെ സന്നിധിയില്‍ ചെല്ലുവാന്‍ സാദ്ധ്യമല്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ച എസ്ഥേറിന്റെ ആദ്യ പ്രതികരണമാണു പലര്‍ക്കും ഉള്ളതു. വെറുതെ എന്തിനു ഈ സാഹസത്തിനു ശ്രമിക്കണം? എന്തിനു അധികാരികളുടെ അപ്രീതി സമ്പാദിക്കണം? സ്വന്തം കാര്യം നോക്കി നിസംഗത പാലിക്കുന്നതാണു നല്ലതു എന്നു ഈ ഗണത്തില്‍ പെട്ടവര്‍ ചിന്തിക്കുന്നു. എന്തിനും ഏതിനും എടുത്തു ചാടി പ്രതികരിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നവരാണു മറ്റൊരു കൂട്ടര്‍. സമരവും സത്യഗ്രഹവും ഹര്‍ത്താലും മുദ്രാവാക്യം വിളികളും പ്രകടനങ്ങളും ബഹളങ്ങളും അക്രമങ്ങളും സമാധാന ലംഘനങ്ങളുമെല്ലാം ഇങ്ങനെയുള്ളവരുടെ പ്രതികരണങ്ങളാണു. വിചാരത്തെക്കാള്‍ വികാരത്തിനു പ്രാധാന്യം കല്പിച്ചു അതിനു അടിമപ്പെട്ടു പോകുന്നവരാണു ഇക്കൂട്ടര്‍. ഇതു പ്രശ്നം വഷളാക്കുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.
                       മിണ്ടാതിരിക്കുന്നതോ, സ്ഥാനത്തും അസ്ഥാനത്തും പ്രതികരിക്കുന്നതോ ദൈവികമായ പ്രതികരണമാണെന്നു പറയുവാന്‍ കഴിയുകയില്ല. അതിനു പക്വമായ ഒരു മനസ്സും ദൈവഭക്തിയും വിശ്വാസവും അനുപേക്ഷണീയമാണു. മൊര്‍ദ്ദെഖായിയുടെയും എസ്ഥേറിന്റെയും പ്രവൃത്തികളില്‍ പ്രതികരണത്തിന്റെ ശരായായ പാത നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും ദൈവാശ്രയത്തോടും കൂടെ വേണം പ്രശ്നങ്ങളെ സമീപിക്കേണ്ടതു എന്നു നേരത്തെ നാം ചിന്തിച്ചതാണു. ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കു, എപ്പോള്‍? എങ്ങനെ? പ്രതികരിക്കണമെന്ന ബോധവും ബുദ്ധിയും അതിനുള്ള ആത്മബലവും ദൈവംപകര്‍ന്നു കൊടുക്കും. നാം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ ആത്മബലം പ്രാപിക്കുക എന്നതു നമ്മുടെ ലക്ഷ്യമല്ലാത്തതിനാല്‍ അതിനുള്ള അറിവും ബുദ്ധിയും ലഭിക്കാതെ പോകുന്നു. ദൈവം കാണിച്ചു തരുന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതു ഫലവത്തായി തീരുന്നു. രാജ്ഞിയായി ഉയര്‍ത്തപ്പെട്ട തന്റെ വളര്‍ത്തു പുത്രിയായ എസ്ഥേറിനോടു എന്തു ചെയ്യണമെന്നു കല്പിക്കുവാനുള്ള ആത്മബലം മൊര്‍ദ്ദെഖായി നേടിയതും ഉപവാസത്തിലൂടെ ആയിരുന്നു. അതു മുന്‍കൂട്ടി നിശ്ചയിച്ചു ഉറപ്പിച്ച മാര്‍ഗ്ഗമായിരുന്നില്ല. പ്രശ്നം ഉണ്ടായപ്പോള്‍ പെട്ടെന്നു ഓടിപ്പോയി എസ്ഥേറിനോടു പറയുകയായിരുന്നില്ല. ഉപവസിച്ച മൊര്‍ദ്ദെഖായിക്കു വേണ്ടി ദൈവം ഇടപെട്ടു. മൊര്‍ദ്ദെഖായി രെട്ടുടുത്തു എന്നറിഞ്ഞു ദൂതനെ അയച്ചപ്പോഴാണു മൊര്‍ദ്ദെഖായി എസ്ഥേറിനെ വിവരം അറിയിക്കുന്നതു. അതു ദൈവനടത്തിപ്പായിരുന്നു. എടുത്തു ചാടി പ്രവര്‍ത്തിക്കാതെ ദൈവത്തിനു ഇടപെടുവാന്‍ അവസരം നല്‍കി കാത്തിരിക്കുകയാണു കരണീയം. എസ്ഥേര്‍ രാജസന്നധിയിലേക്കു കടന്നു ചെല്ലുവാനുള്ള ആത്മബലം നേടിയതും ബുദ്ധിപൂര്‍വ്വം അവധാനതയോടെ പ്രശ്നങ്ങള്‍ രാജസന്നിധിയില്‍ അവതരിപ്പിച്ചു യഹൂദന്മാരുടെ രക്ഷ ഉറപ്പാക്കിയതും ഉപവാസത്തിലൂടെ ആര്‍ജ്ജിച്ച ദൈവിക പരിജ്ഞാനത്തിലൂടെ ആയിരുന്നു. ഇന്നു സഭയിലും സമൂഹത്തിലും സംജാതമായിക്കൊണ്ടിരിക്കുന്ന അനേകം പ്രശ്നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ കഴിയാതെ പോകുന്നതു പ്രതികരിക്കാത്തതു കൊണ്ടല്ല. ദൈവാശ്രയത്തോടെ അതിനെ സമീപിക്കുവാന്‍ കഴിയാതെ പോകുന്നതു കൊണ്ടാണു. സംസാരിക്കേണ്ട സമയത്തു സംസാരിക്കേണ്ടതു പോലെ സംസാരിക്കുവാനും പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കേണ്ടതു പോലെ പ്രതികരിക്കുവാനും അതുവഴി പ്രശ്ന പരിഹാരം കണ്ടെത്തുവാനും കഴിയണമെങ്കില്‍ നിരന്തരമായ ആത്മീയചര്യകളിലൂടെ ആര്‍ജ്ജിക്കുന്ന ദൈവപരിജ്ഞാനം അനിവാര്യമാണു എന്നു എസ്ഥേറിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.ആ പാത പിന്‍തുടര്‍ന്നു സഭയുടെ ഭിത്തിയെ ബലവത്താക്കി സമാധാനപൂര്‍ണ്ണമായ ജീവിതത്തിനു ദൈവം നമ്മെ എടുത്തു ഉപയോഗിക്കുവിനായി പ്രാര്‍ത്ഥിക്കാം.





Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30