വചനപരിച്ഛേദം - 50.

50 - പ്രലോഭനങ്ങളില്‍ കാലിടറുമ്പോള്‍ നഷ്ടമാകുന്ന ഭാഗ്യാതിരേകം.

 2. രാജാഃ 5; 26. 'ദ്രവ്യം സമ്പാദിപ്പാനും, വസ്ത്രം, ഒലിവു തോട്ടം, ആടുമാടുകള്‍,ദാസീദാസന്മാര്‍ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം?'

                 അരാം രാജാവിന്റെ സൈന്യാധിപനായ നയമാന്റെ കുഷ്ഠരോഗം സൗഖ്യമായ സംഭവത്തിന്റെ അനുബന്ധമെന്ന വിധം വി.വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സംഭവമാണു ഈ വാക്യത്തിലൂടെ നാം വായിച്ചെടുക്കുന്നതു. ഏലായാപ്രവാചകന്റെ ആത്മാവിന്റെ ഇരട്ടി പ്രാപിക്കണമെന്നു ആഗ്രഹിക്കുകയും അതു അതേപടി പ്രാപിക്കുകയും ചെയ്ത ഏലിശാപ്രവാചകന്റെ പ്രധാന ഭൃത്യനായ ഗേഹസിയുടെ ജീവിതത്തില്‍ ഉണ്ടായ അതിദാരുണമായ അവസ്ഥാവിശേഷത്തിന്റെ കാരണമാണു ഈ വാക്യം വ്യക്തമാക്കുന്നതു. ഏലിശാപ്രവാചകനെ പോലെ ഉന്നതനായ ഒരു പ്രവാചകനായി തീരുവാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നിട്ടും പ്രലോഭനത്തിനു വശംവദനായി അനുഗ്രഹകരമായ ഭാവി ഇല്ലാതാക്കി ശാപം പേറേണ്ടി വന്ന ചരിത്രമാണു ഗേഹസിക്കുള്ളതു. 'ദര്‍ശന താഴ്വര' എന്നു അര്‍ത്ഥമുള്ള നാമത്തിന്റെ ഉടമയായിട്ടും തന്നെ കുറിച്ചുള്ള ദൈവനിയോഗം തിരിച്ചറിയുവാന്‍ കഴിയാതെ പോയ ഒരു വ്യക്തിയാണു ഗേഹസി എന്നു പറയാം.തന്റെ നിയോഗം എന്താണെന്നു അറിഞ്ഞിട്ടും, പ്രലോഭനത്തില്‍ വീണു ദൈവനിയോഗത്തിനു അനുസരണമായി സ്വജീവിതത്തെ ക്രമപ്പെടുത്തുവാനും രൂപപ്പെടുത്തുവാനും കഴിയാതെ പോയതാണു ഗേഹസിയുടെ ജീവിതപരാജയത്തിന്റെ പ്രധാന കാരണം. 
                 ഗേഹസിയിലൂടെ വി.വേദപുസ്തകം നമുക്കു ഓതിത്തരുന്ന ഒരു സാധനപാഠമാണിതു. നമ്മെ ഓരുത്തരേയും ഓരോ സ്ഥാനത്തു നിയോഗിച്ചിരിക്കുന്നു. പിതാവായി,മാതാവായി,ഭര്‍ത്താവായി, ഭാര്യയായി, മകനായി, മകളായി, സഹോദരനായി, സഹോദരിയായി,സ്നേഹിതനായി, അയല്‍ക്കാരനായി അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു നമ്മെക്കുറിച്ചുള്ള ദൈവനിയോഗങ്ങള്‍. ഈ നിയോഗങ്ങളെല്ലാം ദൈവം ആഗ്രഹിക്കുന്നതു പോലെ യഥാവിധി നിര്‍വ്വഹിക്കുവാന്‍ സാധിക്കുമ്പോള്‍ മാത്രമേ ജീവിതം സഫലമാകുകയുള്ളു. ഗേഹസിക്കു വന്നു ഭവിച്ചതു പോലെ ഈ ദൈവനിയോഗത്തില്‍ നിന്നു വ്യതിചലിച്ചു നിലംപതിക്കുവാന്‍ തക്കവണ്ണം കടന്നുവരുന്ന പ്രലോഭനങ്ങളില്‍ നാമും പലപ്പോഴും കാലിടറി വീണുപോകാറുണ്ടു. ഉചിതമല്ലാത്ത മോഹങ്ങള്‍, ചിന്തകളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍, ചെറുതും വലുതുമായ പാപങ്ങളെ ലാഘവബുദ്ധിയോടെ കാണുന്ന മനോഭാവം തുടങ്ങി പല കാരണങ്ങളും ഗേഹസിയുടെ വീഴ്ചയുടെ പിന്നില്‍ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. ആ കണ്ടെത്തലുകള്‍ ആത്മശോധനയ്ക്കു ഉപകരിക്കുമെങ്കില്‍, അതു ജീവിതത്തിലെ ഒരു വഴിത്തിരിവായി അനുഭവപ്പെടും; അനുഭവപ്പെടണം.
                    ഗേഹസി സമര്‍ത്ഥനും ബുദ്ധിമാനുമായിരുന്നു. എന്തിനേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുവാനുള്ള കഴിവു ഗേഹസിക്കുണ്ടായിരുന്നു എന്ന വസ്തുത ശൂനേംകാരത്തിയുടെ സംഭവം വെളിവാക്കുന്നു. ഏലിശാ ഒരിക്കല്‍ ശൂലേമില്‍ ചെന്നപ്പോള്‍ അവിടെയുള്ള ധനികയായ ഒരു സ്ത്രീ അദ്ദേഹത്തെ അവളുടെ വീട്ടില്‍  വിളിച്ചു കൊണ്ടുപോയി. പിന്നെ അതുവഴി പോകുമ്പോഴെല്ലാം ഏലിശാ ആ വീടു സന്ദര്‍ശിക്കുക പതിവായി. ഏലിശാ വൃദ്ധനായ ഒരു ദൈവമനുഷ്യനാണെന്നു മനസ്സിലാക്കിയ ആ സ്ത്രീ ഭര്‍ത്താവിന്റെ സമ്മതത്തോടെ അദ്ദേഹത്തിനു വേണ്ടി ഒരു മാളികമുറി പണിതുണ്ടാക്കി. ഇതിനു പ്രത്യുപകാരമായി എന്തു ചെയ്യണം എന്നു അറിയുവാന്‍ ഏലിശാ ഗേഹസിയെ വിട്ടു ആ സ്ത്രിയെ വിളിപ്പിച്ചു. 'നീ ഇത്രയും താത്പര്യത്തോടെ ഞങ്ങള്‍ക്കു വേണ്ടി കരുതിയില്ലേ, നിനക്കു വേണ്ടി എന്തു ചെയ്യണം? ' എന്നു ചോദിച്ചു. 'ഞാന്‍ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു.' എന്നു മാത്രമായിരുന്നു അവളുടെ മറുപടി. പ്രതിഫലം ആഗ്രഹിക്കാതെ ഇതൊക്കെ ചെയ്ത അവള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നു ഏലിശായ്ക്കു തോന്നി. 'അവള്‍ക്കു എന്താണു ചെയ്തു കൊടുക്കേണ്ടതു?' എന്നു ഏലിശാ ഗേഹസിയോടു ചോദിച്ചു. അവള്‍ക്കു മകനില്ലല്ലോ. അവളുടെ ഭര്‍ത്താവു വൃദ്ധനുമാകുന്നു എന്ന ഗേഹസിയുടെ മറുപടിയില്‍ അവന്റെ നിരീക്ഷണ പാടവവും ബുദ്ധിയും വ്യക്തമാകുന്നു. ദീര്‍ഘദര്‍ശിയായ ഏലിശായ്ക്കു പോലും മനസ്സിലാക്കുവാന്‍ കഴിയാത്ത കാര്യമാണു ഗേഹസി കണ്ടെത്തിയതു. ഏലിശായുടെ പ്രാര്‍ത്ഥനയുടെ ഫലമായി അവള്‍ക്കു ഒരു മകനെ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഗേഹസിയുടെ ഈ നിരീക്ഷണപാടവവും ബുദ്ധിയും നേരായ മാര്‍ഗ്ഗത്തില്‍ വിനയോഗിക്കാതെ കുമാര്‍ഗ്ഗങ്ങള്‍ക്കായി ഉപയോഗിച്ചു എന്നതാണു പിന്നീടു നാം കാണുന്നതു. ദൈവം നമുക്കു നല്‍കിയിട്ടുള്ള ബുദ്ധിയും കഴിവുകളും നേരായ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കുമ്പോള്‍ അതു നന്മയിലേക്കുള്ള വഴി തുറന്നു തരുന്നു. എന്നാല്‍ ഈ കഴിവുകള്‍ സ്വാര്‍ത്ഥമോഹങ്ങള്‍ക്കു വശംവദരായി തങ്ങളെക്കുറിച്ചുള്ള ദൈവനിയോഗത്തിനു ചേരാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അതു നിത്യദുഃഖത്തിനും നിത്യനാശത്തിനും കാരണമായി തീരുന്നു.
                      പ്രതിഫലേച്ഛയും ദ്രവ്യാഗ്രഹവും ഗേഹസിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തെ കളങ്കിതമാക്കി. അരാം രാജാവിന്റെ സേനാപതിയായ നയമാന്‍ യിസ്രായേലില്‍ വന്നു ഏലിശാ പ്രവാചകനിലൂടെ കുഷ്ഠരോഗത്തില്‍ നിന്നു വിമുക്തി നേടിയതിനു ഗേഹസി ദൃക്സാക്ഷിയാണു. തനിക്കു ലഭിച്ച ദൈവകൃപയില്‍ സന്തുഷ്ടനായ നയമാന്‍ താന്‍ കൊണ്ടു വന്ന വിലപിടിപ്പുള്ള സ്വര്‍ണ്ണം, വെള്ളി, വിശേഷവസ്ത്രങ്ങള്‍ തുടങ്ങിയവ ഏലിശായ്ക്കു നല്‍കുന്നു. എന്നാല്‍ ഏലിശാ അതു നരാകരിക്കുകയാണു ചെയ്തതു. അതു ഗേഹസിയുടെ മനസ്സില്‍ വേദനയുളവാക്കി. ഗേഹസിയുടെ അപ്പോഴത്തെ ചിന്താഗതി 2. രാജാഃ 5;20 ല്‍ കാണാം. അരാമ്യനായ നയമാന്‍ കൊണ്ടുവന്നതു തന്റെ യജമാനന്‍ അവന്റെ കൈകളില്‍ നിന്നു വാങ്ങാതെ വിട്ടുകളഞ്ഞല്ലോ. മനസ്സോടെ നല്‍കുന്ന സമ്മാനം വാങ്ങിക്കുന്നതില്‍ എന്താണു തെറ്റു എന്നു ഗേഹസി ചിന്തിച്ചു കാണും. 'ഞാന്‍ സേവിച്ചു നില്‍ക്കുന്ന യഹോവയാണെ ഞാനൊന്നും കൈക്കൊള്ളുകയില്ല' എന്ന പ്രവാചകന്റെ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍  ദ്രവ്യാഗ്രഹിയായ ഗേഹസിയുടെ ബുദ്ധിക്കു കഴിഞ്ഞില്ല. സമ്മാനം മനുഷ്യബുദ്ധിയെ കുരുടാക്കും എന്ന സത്യം അവനു അറിയില്ലായിരുന്നു.
സമ്മാനം വാങ്ങരുതു എന്നു ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നതും അവന്‍ ഓര്‍ത്തില്ല. ന്യായപ്രമാണത്തില്‍ മോശെ മുഖാന്തിരം യഹോവ അരുളിച്ചെയ്തിരിക്കുന്നതു പുറഃ 23;8ല്‍ ഇങ്ങനെ വായിക്കുന്നുഃ 'സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചു കളയുകയും ചെയ്യുന്നതു കൊണ്ടു നീ സമ്മാനം വാങ്ങരുതു.' ആവഃ 16;19 'സമ്മാനം വാങ്ങരുതു, സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചു കളയുകയും ചെയ്യുന്നു.'  ഇതു തിരിച്ചറിഞ്ഞ ജ്ഞാനിയായ ശലോമോന്‍ സഭാപ്രസംഗിയില്‍ പറയുന്നു.സഭാഃ 7;7. 'കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു. കൈക്കൂലി ഹൃദയത്തെ കെടുത്തിക്കളയുന്നു.' കോഴയെന്നും കൈക്കൂലിയെന്നും ഇവിടെ പറഞ്ഞിരിക്കുന്നതു നാം കരുതുന്നതിലും വിശാലമായ അര്‍ത്ഥത്തിലാണെന്നു ഇതിന്റെ ഇംഗ്ളീഷു ഭാഗം വ്യക്തമാക്കുന്നു. Surlly oppression make the wiseman mad, and a gift destroyeth the heart. നമ്മുടെ ചിന്തകളെയും പലപ്പോഴും ഗേഹസിയുടെ മനോഭാവം ബാധിക്കാറുണ്ടു. നാം ആവശ്യപ്പെടാതെ മനസ്സോടെയും സന്തോഷത്തോടെയും നല്‍കുന്ന സമ്മാനം വാങ്ങുന്നതില്‍ എന്താണു തെറ്റു എന്ന ചിന്ത സ്വാഭാവികമാണു . ചോദിച്ചു വാങ്ങുകയോ, പ്രതിഫലം തന്നെങ്കില്‍ മാത്രമേ കാര്യം സാധിച്ചു കൊടുക്കകയുള്ളു എന്നു ശഠിച്ചു പ്രതിഫലം വാങ്ങുകയോ ചെയ്യുന്നതല്ലേ തെറ്റു? ഇതാണു ഭൂരിപക്ഷ ചിന്ത. എന്നാല്‍ ഒരു തവണ സമ്മാനമാകുന്ന പ്രതിഫലം വാങ്ങിക്കഴിഞ്ഞാല്‍ അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സമ്മാനം കിട്ടണമെന്ന മോഹം നാമറിയാതെ മനസ്സില്‍ മൊട്ടിടും. കിട്ടിയില്ലെങ്കില്‍ മനസ്സു കലുഷിതമാകും. കാലാന്തരത്തില്‍ അതു വളര്‍ന്നു നമ്മുടെ ആത്മീയവും ലൗകികവുമായ എല്ലാ ചെയ്തികളെയും കളങ്കപ്പെടുത്തുകയും ചെയ്യും എന്നതാണു സത്യം.
               പണത്തിലുള്ള അതിയായ മോഹവും അതുമൂലം ഉടലെടുത്ത തെറ്റായ ചിന്താഗതിയും അവന്റെ ബുദ്ധിയെ ബാധിച്ചു. അവന്റെ ചിന്ത തെറ്റായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ തുടങ്ങി. 2.രാജാഃ 9;2ല്‍ ഗേഹസിയുടെ ചിന്ത ഇപ്രകാരമാണു രേഖപ്പെടുത്തിയിരിക്കുന്നതു. 'യഹോവ ആണ ഞാന്‍ ഓടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.' നയമാന്‍ കൊണ്ടു വന്നതില്‍ അല്പമെങ്കിലും കിട്ടുവാന്‍ എന്താണു മാര്‍ഗ്ഗം എന്നു അവന്‍ ആലോചിച്ചു. അവനു ബുദ്ധിയുദിച്ചു. അവന്‍ ആരുമറായാതെ നയമാനെ പിന്തുടര്‍ന്നു. വഴിയില്‍ തടഞ്ഞു നിര്‍ത്തി. നിരുപദ്രവകരമെന്നു തോന്നിയ ഒരു കളവു പറഞ്ഞു. 'എഫ്രയീം മലനാട്ടില്‍ നിന്നു വന്ന രണ്ടു യവനന്മാരായ പ്രവാചകന്മാര്‍ക്കു നല്‍കുവാനായി ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമെന്നു പറയുവാന്‍ യജമാനന്‍ എന്നെ അയച്ചിരിക്കുന്നു. ഗേഹസി എന്തുകൊണ്ടു നയമാന്‍ കൊണ്ടു വന്നതു മുഴുവന്‍ ചോദിച്ചില്ല? അതു അവന്‍ അത്യാഗ്രഹിയല്ല എന്നതിനു തെളിവല്ലേ എന്നു തോന്നാം. എന്നാല്‍ ഗേഹസിയുടെ അതിബുദ്ധിയാണുഇവിടെ പ്രകടമാകുന്നതു. മുഴുവന്‍ ചോദിച്ചാല്‍ അതു സത്യമാണോ എന്നു നയമാനു സംശയം തോന്നാം. മാത്രമല്ല, അത്രയും സാധനങ്ങള്‍ കൊണ്ടു വരുന്നതു മറ്റുള്ളവര്‍ കാണാന്‍ സാദ്ധ്യതയുണ്ടു. കൂടാതെ അതു ആരും കാണാതെ ഒളിച്ചു വയ്ക്കുവാനും പ്രയാസമാണു. നയമാനു സന്തോഷമായി. ഗേഹസി ചോദിച്ചതിന്റെ ഇരട്ടി അയാള്‍ കൊടുത്തു. അതു വാങ്ങി്ക്കൊണ്ടു വന്നു ഗേഹസി തന്റെ വീട്ടില്‍ ഒളിച്ചു വച്ചു. മോഹം വര്‍ദ്ധിച്ചു പാപത്തെ പെറുന്നുവെന്നതു ഇവിടെ സാര്‍ത്ഥകമായി. 'ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ.' 1. തിമോഃ 6;8. എന്ന പരി.പൗലോസുശ്ളീഹായുടെ വാക്കുകള്‍ ഗേഹസിയില്‍ സത്യമായി. ദ്രവ്യം സമ്പാദിപ്പാനുള്ള മോഹം വര്‍ദ്ധിച്ചപ്പോള്‍ അതു കളവു പറയുവാനും വഞ്ചിക്കുവാനും ഒളിച്ചു വയ്ക്കുവാനും പ്രേരകമായി തീരുന്നു.
                           ഗേഹസിയുടെ ഈ പാപപ്രവൃത്തി ഒരു ബലഹീന നിമിഷത്തില്‍ ഉണ്ടായതാണെന്നു പറയുവാന്‍ കഴിയുകയില്ല. മനസ്സിന്റെ അടിത്തട്ടില്‍ അറിഞ്ഞോ അറിയാതെയോ പൊട്ടിമുളച്ചതായ ആഗ്രഹം അനുകൂലസാഹചര്യത്തില്‍ പുറത്തേക്കു വന്നതാണു എന്നു ഊഹിക്കാവുന്നതാണു. അതിന്റെ സൂചനകള്‍ അവിടെ നമുക്കു ലഭിക്കുന്നുണ്ടു. ഏലിശാ അത്ഭുതങ്ങള്‍ ചെയ്തപ്പോഴെല്ലാം അതില്‍ നിന്നു എന്തെങ്കിലും പ്രതിഫലം കിട്ടുമെന്നു ഗേഹസി പ്രതീക്ഷിച്ചിരുന്നു. പ്രതിഫലേച്ഛ കൂടാതെ ഏലിശായ്ക്കു മാളികമുറി പണിതു കൊടുത്ത ശൂനേംകാരിക്കു ഒരു പുത്രനെയാണു ആവശ്യമെന്നു ഏലിശായോടു പറയുമ്പോള്‍ ഒരു ഇടനിലക്കാരന്‍ എന്ന നിലയില്‍ അവളില്‍ നിന്നു ഗേഹസി ഒന്നും പ്രതീക്ഷിച്ചില്ല എന്നു പറയുവാന്‍ കഴിയകയില്ല. ശൂനേംകാരിയുടെ മകനെ ഉയര്‍പ്പിച്ച സംഭവം (2. രാജാഃ 4;29-31) വായിക്കുമ്പോള്‍ ഈ ഊഹം ശരിയാണെന്നു തോന്നും. ഏലിശായുടെ പ്രാര്‍ത്ഥനയുടെ ഫലമായി ശൂനേം കാരിക്കു ലഭിച്ച ബാലന്‍ വളര്‍ന്നപ്പോള്‍ കൊയ്ത്തുകാരോടു കൂടെയായിരുന്ന അപ്പന്റെ അടുക്കല്‍ അവന്‍ ചെന്നു. എന്റെ തല, എന്റെ തല എന്നു പറഞ്ഞു നിലവിളിച്ചു. അപ്പന്റെ നിര്‍ദ്ദേശപ്രകാരം അവനെ എടുത്തു അമ്മയുടെ അടുക്കല്‍ കൊണ്ടുപോയി. അവന്‍ അമ്മയുടെ മടിയില്‍ ഇരുന്നു മരിച്ചു. അവള്‍ ഭര്‍ത്താവിന്റെ അനുവാദത്തോടെ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബില്യക്കാരോടൊപ്പം ഏലിശായുടെ അടുക്കല്‍ എത്തി. അവളുടെ മനോവ്യസനത്തിന്റെ കാരണം അറിഞ്ഞ ഏലീശാ തന്റെ വടി ബാലന്റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു ഗേഹസിയെ ഏല്പിച്ചു. ഗേഹസി അവളുടെ ഭവനത്തില്‍ എത്തി ഏലിശാ പറഞ്ഞ പ്രകാരം ചെയ്തെങ്കിലും അവനു ഒരു അനക്കമോ ഉണര്‍ച്ചയോ ഉണ്ടായില്ല. എന്തുകൊണ്ടു ഏലിശാ കൊടുത്തു വിട്ട വടിയാല്‍ ആ ബാലനെ ഗേഹസിക്കു ഉണര്‍ത്തുവാന്‍ കഴിഞ്ഞില്ല? വടിയാല്‍ അത്ഭുതം പ്രവര്‍ത്തിച്ചിട്ടുള്ള സംഭവങ്ങള്‍ വി.വേദപുസ്തകത്തില്‍ നാം വായിക്കുന്നുണ്ടു. നിര്‍ജ്ജീവമായ വടിയല്ല അതു കൈയ്യിലേന്തിയ വ്യക്തിയുടെ വിശ്വാസവും മനസ്സുമാണു അത്ഭുതത്തിനു കാരണമായി തീരുന്നതു. ഗേഹസിയുടെ ബലഹീനതയാണു ആ വടിയാല്‍ അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ പോയതിന്റെ കാരണം എന്നു ഊഹിക്കാവുന്നതാണു. ഗേഹസിയില്‍ കാണുന്ന ഒരു ബലഹീനത ദ്രവ്യാഗ്രഹമാണു. യജമാനനെ കൂടാതെ കാര്യം സാധിച്ചെടുത്താല്‍ ശൂനേംകാരത്തിയിന്‍ നിന്നു നല്ല പ്രതിഫലം ലഭിക്കുമെന്നു അവന്‍ ചിന്തിച്ചിട്ടുണ്ടാകാം. പ്രതിഫലേച്ഛയോടു കൂടിയ ആത്മീയ കര്‍മ്മങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ഉളവാക്കുകയില്ല എന്നു ഈ സംഭവം വെളിവാക്കുന്നു. ഞാന്‍ സേവിക്കുന്ന യഹോവയാണ ഞാന്‍ ഒന്നും സ്വീകരിക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടു കൂടിയ ഏലീശായുടെ പ്രാര്‍ത്ഥനയ്ക്കു കുട്ടിയുടെ ജീവന്‍ തിരിച്ചു നല്‍കുവാന്‍ കഴിഞ്ഞു എന്നു പിന്നീടു വായിക്കുമ്പോള്‍ അതു സത്യമാണു എന്നു വ്യക്തമാകുന്നു.
                     ഗില്‍ഗാലില്‍ വിഷം കലര്‍ന്ന പായിസം കുടിച്ച പ്രവാചകശിഷ്യന്മാര്‍ വേദന അനുഭവിച്ചപ്പോള്‍ ഏലിശാ പായസത്തെ മധുരതരമാക്കി തീര്‍ത്തതും യവത്തപ്പം കൊണ്ടു ആയിരം പേരെ പോഷിപ്പതുമെല്ലാം ഇതിനു തെളിവാണു. ഇതിനെല്ലാം സാക്ഷ്യം വഹിച്ച ഗേഹസി നയമാന്റെ അടുക്കല്‍ നിന്നു തിരിച്ചു വന്നിട്ടു ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവേന ഏലിശായുടെ മുമ്പില്‍ എത്തി. ഏലിശാ അവനോടുഃ 'നീ എവിടെ പോയി?' എന്നു ചോദിച്ചു. 'ഞാന്‍ എങ്ങും പോയില്ലാ' എന്നു അവന്‍ കള്ളം പറഞ്ഞു. ആത്മദൃഷ്ടിയില്‍ എല്ലാം കാണുവാന്‍ കഴിയുന്ന പ്രവാചകന്‍ 'ആ പുരുഷന്‍ രഥത്തില്‍ നിന്നിറങ്ങി നിന്നെ എതിരേറ്റപ്പോള്‍ എന്റെ ഹൃദയം നിന്നോടുകൂടെ പോരുന്നില്ലയോ?' എന്ന ചോദ്യത്തിന്റെ മുമ്പില്‍ ഗേഹസി ഞെട്ടിവിറച്ചു പോയി. ആരും അറിയില്ല എന്നു കരുതിയും ആരും അറിഞ്ഞിട്ടില്ല എന്നു വിശ്വസിച്ചുമിരുന്ന തന്റെ പ്രവൃത്തി വെളിപ്പെട്ടിരിക്കുന്നു എന്നു അറിയുമ്പോള്‍ കുറ്റം ചെയ്ത മനുഷ്യനു ഉണ്ടാകുന്ന ഭാവമാറ്റം നമുക്കു ഊഹിക്കാവുന്നതാണു. ദൈവനിയോഗം എന്തെന്നു തിരിച്ചറിയാതെയും, തിരിച്ചറിഞ്ഞിട്ടും അതിനനുസരണമായി ജീവിക്കുവാന്‍ തയ്യാറാകാതെയുമിരുന്ന ഗേഹസിക്കു ലഭിച്ച ശാപം നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ടതാണു. ഏലിശാ തുടര്‍ന്നു പറഞ്ഞുഃ 'ദ്യവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നിവ മേടിപ്പാനും ഇതാകുന്നുവോ സമയം? ആകയാല്‍ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും.' എന്നു പറഞ്ഞു. ഗേഹസിയുടെ തെറ്റായ പ്രവൃത്തി അവനു മാത്രമല്ല, അവന്റെ കുടുംബത്തിനും പിന്‍തലമുറയ്ക്കും എന്നേക്കും ഒരു ശാപമായി ഭവിക്കുന്നു. പാപത്തിന്റെ പരിണത ഫലം എത്ര വലിയതാണു എന്നു ഇതു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
                       ധനസമ്പാദനത്തെ കുറിച്ചു ചില കാര്യങ്ങള്‍ ഇവിടെ നാം അറിയേണ്ടതായിട്ടുണ്ടു. ധനം സമ്പാദിക്കരുതു എന്നു ഏലിശാ പറഞ്ഞില്ല. 'ഇതാകുന്നുവോ സമയം? എന്ന ചോദ്യത്തില്‍,  അനര്‍ഹമായി സമ്പാദിച്ചതാണു അതു തെറ്റാകുവാന്‍ കാരണം എന്നു വ്യക്തമാകുന്നു. ആടുമാടുകളും ദാസീദാസന്മാരും വസ്തുവകകളും ദൈവാനുഗ്രഹമായിട്ടാണു പഴയനിയമത്തില്‍ കാണുന്നതു. ധനത്തെക്കുറിച്ചുള്ള വി.വേദപുസ്തകം എന്താണു പഠിപ്പിക്കുന്നതു? എന്നതു ഒരു വലിയ വിഷയമാണു. അതിലേക്കു കടക്കാതെ ഒരു കാര്യം മാത്രം സൂചിപ്പിക്കുന്നു. ഏലിശാ ഗേഹസിയോടു പറഞ്ഞതിന്റെ ഇംഗ്ളീഷു ഭാഗം വായിക്കുമ്പോള്‍ 'മേടിപ്പാനും' എന്നതിനു നാം സാധാരണ മനസ്സിലാക്കുന്ന അര്‍ത്ഥമല്ല അതിനുള്ളതു എന്നു വ്യക്തമാകും. മേടിക്കുക എന്നതിനു വിലകൊടുത്തു വാങ്ങിക്കുക എന്നൊരു അര്‍ത്ഥമാണു പെട്ടെന്നു മനസ്സില്‍ വരിക.  സ്വീകരിക്കുക എന്നൊരു അര്‍ത്ഥം കൂടെ അതിനുണ്ടു. ഇംഗ്ളീഷു ഭാഗം ഇങ്ങനെയാണുഃ 'Is it a time to receive money, and receive garments........'  recieve എന്ന വാക്കാണു സമ്പാദിപ്പാനും, മേടിപ്പാനും എന്ന വാക്കുകള്‍ക്കു ഉപയോഗിച്ചിരിക്കുന്നതു. അനവസരത്തില്‍ അനര്‍ഹമായതു സ്വീകരിക്കുന്നതാണു തെറ്റു എന്നത്രേ അതിന്റെ അര്‍ത്ഥം. അനര്‍ഹമായ സമ്പാദ്യവും ദുര്‍മ്മാര്‍ഗ്ഗങ്ങളിലൂടെ നേടുന്ന സ്വത്തും ദൈവമുമ്പാകെ തെറ്റാണു. 'ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണു എളുപ്പം ' (വി.മത്താഃ 10;24) എന്നും 'സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതു എത്ര പ്രയാസം.(വി.മര്‍ക്കോഃ 10;24) എന്നുമുള്ള വാക്യങ്ങള്‍ ധനവാന്മാര്‍ ആരും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്നു തറപ്പിച്ചു പറയുകയായിരുന്നില്ല. പ്രയാസമാണു എന്നു മാത്രമാണു പറഞ്ഞതു.  നിന്റെ സമ്പത്തു എവിടെയിരിക്കുന്നുവോ നിന്റെ ഹൃദയവും അവിടെയിരിക്കും. സമ്പത്തില്‍ ആശ്രയം വയ്ക്കുന്നതാണു അപകടം. ദൈവത്തേക്കാള്‍ അധികം ദ്രവ്യത്തെ സ്നേഹിക്കരുതു. ദ്രവ്യാഗ്രഹമാണു പാപമായി തീരുന്നതു. കള്ളക്കടത്തിലൂടെയും കള്ളപ്പണത്തിലൂടെയും പിടിച്ചുപറിച്ചും അന്യനെ ദ്രോഹിച്ചും നേടിയെടുക്കുന്ന സമ്പത്തിനെ കുറിച്ചും, സമ്പിത്തിലുള്ള മനോഭാവത്തെ കുറിച്ചുമാണു ഇവിടെ പറഞ്ഞിരിക്കുന്നതു.
                     അതിനേക്കാള്‍ ഗൗരവമേറിയ തെറ്റാണു ആദ്ധ്യാത്മികതയുടെ മറവിലൂടെയുള്ള പണ സമ്പാദനം എന്നു ഗേഹസിയുടെ ചരിത്രം നമ്മെ ഉദ്ബോധിപ്പിക്കുന്നു. കച്ചവടക്കണ്ണോടു കൂടിയ ആത്മീയതയാണു ഇന്നത്തെ ശാപം. വേദവാക്യങ്ങള്‍ തങ്ങള്‍ക്കു ആദായമാക്കുവാന്‍ ശ്രമിക്കുന്ന സുവിശേഷകരും ആത്മീയപ്രവര്‍ത്തകരും മാത്രമല്ല, അല്പം കൊടുത്തു അധികം നേടുവാന്‍ ആഗ്രഹിക്കുന്ന സാധാരണ വിശ്വാസിയും ഈ പട്ടികയില്‍ പെടുന്നു. അനേകം ജീവിതപ്രശ്നങ്ങളില്‍ പെട്ടു ഉഴലുന്ന സാധാരണക്കാരന്റെ വിശ്വാസത്തെ ചൂഷണം ചെയ്തു സ്വന്തം കീശ വീര്‍പ്പിക്കുന്ന ആത്മീയപ്രവര്‍ത്തകരുടെ സംഖ്യ ഇന്നു വര്‍ദ്ധിച്ചു വരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി ഇത്രത്തോളം സഹായിച്ചു എന്നു, ആത്മീയതയുടെ മറവില്‍ സമ്പാദിച്ച സ്വത്തിലേക്കു തിരിഞ്ഞു നോക്കി ആവോളം ഉച്ചത്തില്‍ പാടിത്തിമിര്‍ക്കുന്ന, അവിടവിടെയായി പൊട്ടിമുളയ്ക്കുന്ന ആത്മീയപ്രസ്ഥാനക്കാരുടെയും ആധുനിക പ്രവാചകന്മാരുടെയും ലൗകിക നേട്ടങ്ങള്‍ കണ്ടു പലരും മതിമയങ്ങി അവരുടെ വലയില്‍ വീണുപോകുന്നതു നാം ദിനംതോറും കാണുന്ന കാഴ്ചയാണു. 'അലംഭാവത്തോടു കൂടിയ ദൈവഭക്തി വലുതായ ആദായ മാര്‍ഗ്ഗമാകുന്നു താനും.'(1. തിമോഃ 6;6) എന്നാണല്ലോ ഇങ്ങനെയുള്ളവരെക്കുറിച്ചു പരി.പൗലോസുസ്ളീഹാ പറഞ്ഞിരിക്കുന്നതു. സുവിശേഷകന്‍ പൊക്കണവും സഞ്ചിയും എടുക്കരുതു എന്നു കല്പിച്ച കര്‍ത്താവിന്റെ വാക്കുകള്‍ക്കു ഇങ്ങനെയുള്ളവര്‍ വലിയ വില കല്പിക്കാറില്ല. കുടാരപ്പണി ചെയ്തു  ഉപജീവനം കണ്ടെത്തിയ പൗലോസുസ്ളീഹായുടെ മാതൃക, 'മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുതു എന്ന ന്യായപ്രമാണവിക്യത്തില്‍ മാഞ്ഞുപോകുന്നു.
                  എന്തിനു,സത്യവിശ്വാസം എന്തെന്നു ശരിയായി ഗ്രഹിക്കാതെ ഏതോ വ്യാമോഹത്തിനു വശംവദരായി ആത്മീയപ്രവര്‍ത്തകരായി തീര്‍ന്ന ആധുനിക പ്രവാചകന്മാരെ മാത്രം കുറ്റം വിധിക്കണം. സത്യവിശ്വാസത്തിന്റെ വക്താക്കളായ, നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൗരാണികത്വവുമുള്ള ക്രൈസ്തവസഭകള്‍ പോലും ഈ നീരാളി പിടിത്തില്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആത്മീയ സമുന്നതിയേക്കാള്‍ സാമൂഹ്യസേവനം എന്ന ലേബലില്‍ ആദായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലാണു എല്ലാ സഭകളുടേയും ലക്ഷ്യം. സഭയുടേതായ സ്ഥാപനങ്ങളൊന്നും പാടില്ലായെന്നല്ല, അതു ആദായമാര്‍ഗ്ഗമായി കാണരുതു എന്നാണു ഉദ്ദേശിച്ചതു. സാമൂഹ്യസേവനമായിരിക്കണം അതിന്റെ പരമമായ ലക്ഷ്യം. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പു ഒരു ഇടവക ആരംഭിച്ച ഒരു ഇംഗ്ളീഷു മീഡിയം സ്കുളിന്റെ ഉദ്ഘാടനത്തില്‍ സംബന്ധിക്കുകയുണ്ടായി. ഈ സ്കൂള്‍ ആരംഭിക്കുന്നിനു നേതൃത്വം കൊടുത്ത ബഹുമാനപ്പെട്ട വികാരിയച്ചനും അതിന്റെ ഭാരവാഹികളും തങ്ങളുടെ പ്രസംഗത്തില്‍, ഇതു ഒരു ആദായമാര്‍ഗ്ഗമായിട്ടല്ല, വലിയ തുക ഡൊണേഷന്‍ കൊടുത്തു വലിയ ഇംഗ്ളീഷു മീഡിയം സ്കൂളുകളില്‍ വിട്ടു പഠിപ്പിക്കുവാന്‍ തക്ക സാമ്പത്തിക ശേഷിയില്ലാത്ത നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ കുട്ടികള്‍ക്കു പഠനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു അവരേയും മുഖ്യധാരയിലേക്കു കൊണ്ടുവരികയാണു ഈ സ്കൂളിന്റെ ലക്ഷ്യം പറയുന്നതു കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. രണ്ടു വര്‍ഷം കഴിഞ്ഞു അതിന്റെ  വാര്‍ഷികത്തില്‍ സംബന്ധിക്കുവാന്‍ ഇടയായി. അതില്‍ ആ അച്ചന്‍ വളരെ സന്തോഷത്തോടും ആത്മാഭിമാനത്തോടെയും പറഞ്ഞു. നാം ഉദ്ദേശിച്ചതു പോലെയല്ല. രണ്ടു വര്‍ഷം കൊണ്ടൂ ഏതാണ്ടു അഞ്ചു ലക്ഷം രൂപാ മിച്ചമുണ്ടാക്കുവാന്‍ ദൈവത്തിന്റെ അളവറ്റ കരുണയാല്‍ സാധിച്ചു. ഈ വിധത്തിലുള്ള സ്കൂളിന്റെ വളര്‍ച്ച നമ്മുടെ ഇടവകയുടെ സാമ്പത്തിക നില ഭദ്രമാക്കുമെന്നതില്‍ എനിക്കു സംശയമില്ല. ബഹുമാനപ്പെട്ട അച്ചന്റെ ഉദ്ഘാടന പ്രസംഗവും ഈ പ്രസംഗവും കൂട്ടി വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ അവശേഷിച്ചതു നിരാശയും സങ്കടവും മാത്രമായിരുന്നു. അതുപോലെ കുറെനാളുകള്‍ക്കു മുമ്പു ദൃശ്യമാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത സാധാരണക്കാരനെ ഞെട്ടിക്കുന്നതായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ കേരളത്തിലെ അനേകം ക്രൈസ്തവസംഘടനകളും പ്രസ്ഥാനങ്ങളും അനധികൃതമായി കണക്കില്ലാതെ സമ്പാദിച്ച വിദേശപണത്തിന്റെ സംഖ്യ വെളിപ്പെടുത്തിയിരിക്കുന്നു. കോടിക്കണക്കിനു വിദേശനാണ്യങ്ങള്‍ സമ്പാദിക്കുന്ന ഈ പ്രസ്ഥാനങ്ങളെ കുറിച്ചു കേള്‍ക്കുമ്പോള്‍ പണത്തിനു മീതെ പരുന്തും പറക്കുകയില്ല എന്ന പഴമൊഴി, പണത്തിനു മീതെ ദൈവത്തിനും സ്ഥാനമില്ല എന്നു തിരുത്തി പറയേണ്ടതായി വരും. മുറയ്ക്കു മുറയ്ക്കു വിദേശയാത്ര ചെയ്യുന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാരും പുരോഹിതന്മാരും ആത്മീയപ്രവര്‍ത്തകരും സുവിശേഷകരും അവിടെ ജീവിക്കുന്ന വിശ്വാസികളുടെ ആദ്ധ്യാത്മികതയുടെ ഉന്നമനത്തിനു വേണ്ടി മാത്രമാണോ,, അതോ മരുഭൂമിയില്‍ കഷ്ടപ്പെടുന്ന വിദേശമലയാളികളുടെ കീശതപ്പി സ്വന്തം കീശ വീര്‍പ്പിച്ചു നാട്ടിലെത്തി ആഡംബരജീവിതം നയിക്കുവാന്‍ വേണ്ടിയാണോ എന്നു ചിന്തിക്കേണ്ടതാണു്. ഇവിടെയാണു 'ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം? എന്ന ഏലിശാപ്രവാചകന്റെ ചോദ്യം പ്രസക്തമാകുന്നതു. പക്ഷെ ഇന്നു ഈ പ്രവാചകന്റെ ലിസ്റ്റില്‍ ബഹുനില കെട്ടിടങ്ങളും ആഡംബരകാറുകളും ബാങ്കുബാലന്‍സുകളും മറ്റും കൂടെ ചേര്‍ക്കേണ്ടതായി വരും. ഇവിടെ ഗേഹസിക്കുണ്ടായ ദുര്യോഗം നമ്മുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി നില്ക്കുന്നതു നാം കണ്ടേ മതിയാകൂ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30