വചനപരിച്ഛേദം - 43.

43. എല്ലാം നന്മയ്ക്കായി...

  2.ശമുഃ16; 11,12.'അവനെ വിടുവീന്‍ അവന്‍ ശപിക്കട്ടെ,  യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പക്ഷെ, യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു അനുഗഹം നല്‍കും.

                   ദാവീദു രാജാവിന്റെ സ്വഭാവശേഷ്ഠത വിളംബരം ചെയ്യുന്ന മറ്റൊരു സന്ദര്‍ഭമാണു ഈ വാക്യത്തില്‍ വെളിവാകുന്നതു. അനിഷ്ടകരവും അലോസരമുളവാക്കുന്നതുമായ ജീവിതപ്രതിസന്ധികളോടു പ്രകടമാകുന്ന പ്രതികരണങ്ങളാണു ഒരാളുടെ വ്യക്തത്വത്തെ വെളിപ്പെടുത്തുന്നതു. സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ സ്വന്തജനമായ യിസ്രായേലിന്റെ രാജാവായ ദാവീദിന്റെ മുമ്പില്‍ അവന്റെ പ്രജകളില്‍ ഒരുവന്‍ വന്നു ശപിക്കുകയും പ്രാകുകയും കല്ലും മണലും വാരി എറിയുകയും ചെയ്യുമ്പോള്‍ ദാവീദില്‍ ഉണ്ടായ പ്രതികരണം, സൗമ്യമായും സ്ഥൈര്യത്തോടെയും എതിര്‍പ്പുകളെ നേരിടുന്ന സമീപനത്തോടൊപ്പം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും വെളിവാക്കുന്നു.
                അബ്ശാലോം രാജകുമാരന്‍ തന്റെ പിതാവായ ദാവീദിന്റെ രാജകിരീടത്തിനു വേണ്ടി പടയൊരുക്കം നടത്തുന്ന കാലം. മകന്റെ ചെയ്തി അറിഞ്ഞ ദാവീദു രാജകൊട്ടാരം വിട്ടു പുറപ്പെട്ടു. രാജാവിന്റെ ഗൃഹമൊക്കെയും അനുചരന്മാരും അവനോടൊപ്പം പോയി. ഒലിവു മല കടന്നു ബേഹൂരീമില്‍ എത്തിയപ്പോള്‍ ശൗലിന്റെ കുലത്തില്‍ പെട്ട ഗേരയുടെ മകനായ ശെമയി അവിടെനിന്നു പുറപ്പെട്ടു ദാവീദിനെ ശപിച്ചും കൊണ്ടു വന്നു. ദാവീദിനെയും ഭൃത്യന്മാരെ ഒക്കെയും കല്ലു വാരി എറിഞ്ഞു. ജനവും വീരന്മാരെല്ലാവരും രാജാവിന്റെ ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.ശിമയി ശപിച്ചും കൊണ്ടു പറഞ്ഞു. രക്തപാതകാ നീചാ പോ പോ ശൗല്‍ഗൃഹത്തിന്റെ രക്തം യഹോവ നിന്റെ മേല്‍ വരുത്തിയിരിക്കുന്നു.അവനു പകരമല്ലോ നീ രാജാവായതു. യഹോവ നിന്റെ രാജത്വവും നിന്റെ മകനായ അബ്ശാലോമിന്റെ കൈയ്യില്‍ ഏല്പിച്ചിരിക്കുന്നു. നീ രക്തപാതകനായിരിക്കയാല്‍ ഇപ്പോള്‍ ഇതാ നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നു ഭവിച്ചിരിക്കുന്നു. അപ്പോള്‍ സെരൂയയുടെ മകനായ അബീശയി രാജാവിനോടു ഈ ചത്ത നായ എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാന്‍ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു. അതിനു രാജാവു. സെരൂയയുടെ പുത്രന്മാരെ എനിക്കും നിനക്കും തമ്മില്‍ എന്തു? അവന്‍ ശപിക്കട്ടെ. അവന്‍ ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പിന്നെ നീ ഇങ്ങനെ ചെയ്യുന്നതെന്തു? എന്നു ആരു ചോദിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദു അബീശയിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞതു. എന്റെ ഉദരത്തില്‍ നിന്നു പുറപ്പെട്ട മകന്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നുവെങ്കില്‍ ഈ ബെന്യാമീന്യന്‍ ചെയ്തതു ആശ്ചര്യമോ? അവനെ വിടുവീന്‍. അവന്‍ ശപിക്കട്ടെ. യഹോവ അവനോടു കല്പിച്ചിരിക്കുന്നു. യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്കു അനുഗ്രഹം തരും. എന്നാല്‍ പിന്നെയും മലഞ്ചരുവില്‍ കൂടെ അടുത്തു ചെന്നു ശപിക്കുകയും കല്ലും പൂഴിയും വാരി അവനെ എറിയുകയും ചെയ്തു.
                   ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഒരു എബ്രായശൈലിയെ കുറിച്ചു ആനുഷംഗികമായി ഒരു കാര്യം പറഞ്ഞു പ്രധാന ചിന്തയിലേക്കു കടക്കാം. അബീശയിയോടു ദാവീദു പറഞ്ഞ ഒരു വാചകമാണു വിഷയം. ശിമെയിയെ വധിക്കുവാന്‍ ഒരുങ്ങുന്ന അബീശയിയോടു ദാവീദുരാജാവു ചോദിക്കുന്ന ഒരു ചോദ്യമാണു ,'സെരൂയയുടെ പുത്രന്മാരെ എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? എന്നതു. കാനാവിലെ കല്യാണവിരുന്നില്‍ കര്‍ത്താവു വി.ദൈവമാതാവായ കന്യകമറിയാമിനോടു ചോദിച്ച അതേ ചോദ്യമാണു ഇതു. വി.മാതാവുമായി തനിക്കു ഒരു ബന്ധവുമില്ലെന്നാണു കര്‍ത്താവു പറഞ്ഞതെന്നു ചിലര്‍ വാദിക്കുന്നു.എന്നാല്‍ ഇതു ഒരു എബ്രായ ശൈലിയാണു. വി.വേദപുസ്തകത്തില്‍ ഇതു പലടത്തും ഉപയോഗിച്ചിട്ടുമുണ്ടു. നമുക്കു ഇവിടെ എന്താണു കാര്യമെന്നും, ഞാന്‍ എന്താണു ചെയ്യേണ്ടതെന്നുമൊക്കെ സന്ദര്‍ഭം അനുസരിച്ചു ഈ ശൈലീപ്രയോഗത്തിനു അര്‍ത്ഥം പറയാമെന്നാണു പണ്ഡിതമതം. തര്‍ജ്ജുമയില്‍ വന്ന ഒരു പിഴവാണു ഈ തെറ്റിദ്ധാരണയ്ക്കു കാരണമായതു.ഇംഗ്ളീഷില്‍ ഈ വാക്യം ' What have I to do with you.' എന്നാണു കാണുന്നതു. ഇവിടെ ആശയക്കുഴപ്പമുണ്ടാക്കിയതു 'തമ്മില്‍' എന്ന വാക്കു കടന്നു വന്നതാണു.
                     വിഷയത്തിലേക്കു കടക്കാം. ശിമെയിയുടെ പ്രവൃത്തി മരണശിക്ഷയ്ക്കു അര്‍ഹമായ പ്രവൃത്തി ആയിരുന്നുവോ? ദാവീദിന്റെയോ ശെമയിയുടെയോ പക്ഷത്തു നില്‍ക്കാതെ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ കിട്ടുന്ന ഉത്തരം എന്തായിരിക്കും? ദാവീദു യഹോവയുടെ അഭിഷിക്തനാണു. യഹോവയുടെ അഭിഷിക്തനെ നിന്ദിക്കുന്നതും ശപിക്കുന്നതും അവനു എതിരായി നില്ക്കുന്നതും ശിക്ഷാര്‍ഹമായ തെറ്റാണു.തന്നെ ഇല്ലാതാക്കുവാനായി തന്റെ പിന്നാലെ ഔടിനടന്ന ശൗല്‍ രാജാവിനെ വധിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ യഹോവയുടെ അഭിഷിക്തന്റെ മേല്‍ കൈവയ്ക്കരുതു എന്നു പറഞ്ഞു അതില്‍ നിന്നു പിന്‍വാങ്ങിയ ദാവീദിനെ ഇതിനു മുമ്പു നാം കാണുന്നു. തന്റെ കുലത്തില്‍ പെട്ട ശൗലിനെ ഇല്ലാതാക്കി രാജസ്ഥാനം പിടിച്ചെടുത്ത ഒരു ശത്രുവായി മാത്രമേ ദാവീദിനെ ശെമയിക്കു കാണുവാന്‍ കഴിയുന്നുള്ളു. അതു സ്വാഭാവികമാണെങ്കിലും തന്റെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയാതെ പോകുന്ന ഒരു സാധാരണക്കാരന്റെ ബലഹീനതയാണു ഇവിടെ ശെമയയില്‍ കാണുന്നതു.എന്നാല്‍ അതിലപ്പുറമായി, സാധാരണ മനുഷ്യരില്‍ കാണുന്ന ഒരു ബലഹീനതയും ശെമയയില്‍ പ്രകടമാകുന്നുണ്ടു. നമുക്കു പരിചയമുള്ള ഒരാള്‍ക്കു ഒരു ദുര്യോഗം ഉണ്ടാകുമ്പോള്‍, അതു അവന്റെ പ്രവൃത്തികള്‍ കൊണ്ടു വന്നതാണു എന്നു പറയാറുണ്ടു. ദാവീദു മകനെ ഭയന്നു ഓടിപ്പോകേണ്ടതായി വന്നതു ദാവീദിന്റെ പ്രവൃത്തികളുടെ ഫലമാണെന്നാണല്ലോ ശെമയി പറയുന്നതു. പലരും അന്യര്‍ക്കുണ്ടാകുന്ന ദുഃഖാനുഭവങ്ങളെ ഇങ്ങനെയല്ലേ കാണുന്നതു. അവന്‍ ഭംഗിയായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുമായിരുന്നുവെങ്കിലും അവന്റെ മനസ്സു ശുദ്ധമായിരുന്നില്ല. അതിന്റെ ഫലമാണു അവന്‍ അനുഭവിക്കുന്നതു. എന്നിങ്ങനെ പ്രതികരിക്കുന്നവരും ചുരുക്കമല്ല. അവര്‍ ശെമയിയുടെ പക്ഷക്കാരാണു.
                     ഈ പ്രതിസന്ധിയെ ദാവീദു എങ്ങനെ നേരിട്ടു എന്നതാണു നമ്മുടെ പ്രധാന ചിന്താവിഷയം. ആത്മസംഘര്‍ഷം അതിന്റെ പാരമ്യത്തില്‍ എത്തിനില്ക്കുന്ന ദാവീദിന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭമാണിതു.കൂനിന്മേല്‍ കുരുവെന്ന വിധമാണു ശെമയിയുടെ വാക്കുകള്‍ ദാവീദിന്റെ നേരെ വരുന്നതു. എത്ര നിയന്ത്രിക്കുവാന്‍ ശ്രമിച്ചാലും പോട്ടിത്തെറിക്കുവാന്‍ സാദ്ധ്യതയുള്ള ഒരു സന്ദര്‍ഭം. സ്വന്തംം മകന്‍ തനിക്കു പ്രാണഹാനി വരുത്തുവാന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നതിന്റെ ആത്മസങ്കടം അതികഠിനമായിരിക്കുന്ന നിമിഷത്തില്‍ അന്യര്‍ തനിക്കെതിരെ കുറ്റാരോപണവുമായി കടന്നു വരുമ്പോള്‍ ഏതൊരു പിതാവിന്റെയും ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പോകും. മനസ്സില്‍ അറിയാതെ കടന്നു കൂടിയിരിക്കുന്ന ദുഃഖവും ആകുലതയും വ്യാകുലതയും കോപവുമെല്ലാം ഈ എതിരാളിയുടെ നേര്‍ക്കു അതിശക്തമായി ഒഴുകിയിറങ്ങുക സ്വാഭാവികമാണു. എന്നാല്‍ ദാവീദു ഇവിടെ എത്ര ശാന്തനായിട്ടാണു അതിനോടു പ്രതികരിച്ചതു. ദാവീദിന്റെ ഈ പ്രതികരണം അദ്ദേഹത്തെ അതുല്യനാക്കുന്നു. ഇതിനു സമമായിട്ടു ക്രൂശില്‍ കിടക്കുന്ന കര്‍ത്താവിനെ മാത്രമേ കാണാന്‍ കഴിയുകയുള്ളു. കര്‍ത്താവു ഒരുപടി കൂടെ ഉയര്‍ന്നു തന്നെ കുരിശച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എങ്കിലും കര്‍ത്താവില്‍ കാണുന്ന ക്ഷമയും സഹിഷ്ണുതയും എല്ലാം ദാവീദിലും ദര്‍ശിക്കാം.പരിശുദ്ധനായ പത്രോസുശ്ളീഹാ തന്റെ ഒന്നാം ലേഖനത്തില്‍ കര്‍ത്താവിനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ 1. പത്രോഃ 2;23. ' തന്നെ ശകാരിച്ചിട്ടും ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവന്റെ കൈയ്യില്‍ ഭരമേല്പിക്കയത്രേ ചെയ്തതു.'ദാവീദിന്റെ വാക്കുകള്‍ ഈ വാക്യവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ അതു മനസ്സിലാകും. അസാധാരണവും അവിശ്വസനീയവുമായ ഈ വിധ പ്രതികരണത്തിനു ദാവീദിനെ പ്രാപ്തനാക്കിയ അദ്ദേഹത്തിന്റെ ചിന്തിഗതിയിലെ രണ്ടുമൂന്നു ശ്രേഷ്ഠവും അനുകരണീയവുമായ പ്രത്യേകതകള്‍ ഈ ഭാഗത്തു പ്രകടമായി കാണുന്നുണ്ടു.
                     പ്രഥമവും പ്രധാനവുമായ വസ്തുത തനിക്കെതിരെ കടന്നു വരുന്ന എതിര്‍പ്പുകളും കഷ്ടതകളും ദുഖങ്ങളും അനിഷ്ടകരങ്ങളായ അനുഭവങ്ങളും യഹോവയായ ദൈവം അറിഞ്ഞുകൊണ്ടു തന്നെയാണു ഉണ്ടാകുന്നതു എന്നു ദാവീദു വിശ്വസിച്ചു എന്നതാണു. ദാവീദു പറയുന്നു. 2.ശമുഃ 16;10. 'അവന്‍ ശപിക്കട്ടെ. ദാവീദിനെ ശപിക്കായെന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു. '' അതിനെ പിന്നെ എങ്ങനെ എതിര്‍ക്കുവിന്‍ കഴിയും. അതിനായി ദൈവം അനുവദിച്ചവനോടു എങ്ങനെ പ്രതികാരം ചെയ്യും. ഈ വിധ ചിന്താഗതി, കോപിക്കുവാനും പ്രതികാരം ചെയ്യുവാനും സാദ്ധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ശാന്തനായി നില്‍ക്കുവാനും ക്ഷമിക്കുവാനും ദാവീദിനു ശക്തി പകര്‍ന്നു. നമ്മുടെ എതിരാളികളോടും ക്ഷമിക്കുവാന്‍ ഈ വിധ ചിന്തയും വിശ്വാസവും നമുക്കു പ്രേരകമായി ഭവിക്കുമ്പോഴാണു നാം മനുഷ്യനാകുന്നതു. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളും ദൈവനിശ്ചയമാണെന്നും അതിലെല്ലാം ദൈവത്തിനു പരമമായ ചില ലക്ഷ്യങ്ങളുണ്ടെന്നും ഉള്ള സത്യം നാം തിരിച്ചറിയുമ്പോള്‍ മാത്രമേ എല്ലാ അനുഭവങ്ങളിലും സമചിത്തത പാലിക്കുവാന്‍ കഴിയുകയുള്ളു. ചുംബനത്താല്‍ തന്നെ ഒറ്റിക്കൊടുത്ത ശിഷ്യനോടും തന്നെ കുരിശിലേറ്റുവാന്‍ കല്പിച്ച പീലാത്തോസിനോടും കുരിശില്‍ തറച്ച പടയാളികളോടും അതിനായി മുറവിളി കൂട്ടിയ സര്‍വ്വജനത്തോടും ക്ഷമിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത മശിഹാതമ്പുരാന്‍ തന്നെ നമുക്കു ഉത്തമമാതൃകയായി നമ്മുടെ മുമ്പില്‍ ഉണ്ടു. ക്ഷമിക്കുവാനും സഹിക്കുവാനും ഇതു നമുക്കു ശക്തി പകരും. തനിക്കുണ്ടായ ദുരനുഭവങ്ങളെ താരതമ്യം ചെയ്തുകൊണ്ടാണു വര്‍ത്തമാന സംഭവങ്ങളെ ദാവീദു വിലയിരുത്തുന്നതു.ദാവീദു പറയുന്നു. 2.ശമുഃ 16;11.'എന്റെ ഉദരത്തില്‍ നിന്നു പുറപ്പെട്ട മകന്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നുവെങ്കില്‍ , ഈ ബെന്യാമീന്യന്‍ ചെയ്യുന്നതു ആശ്ചര്യമോ? '' തന്റെ മകന്‍ ചെയ്യുന്ന അതിക്രമങ്ങളില്‍ മനസ്സു വേദനിക്കുമ്പോഴും അവനോടു പ്രതികാരം ചെയ്യുവാനോ അവനെ എതിര്‍ത്തു പരാജയപ്പെടുത്തി രാജപദവി നിലനിര്‍ത്തുവാനോ ശ്രമിക്കാതെ ദാവീദു പലായനം ചെയ്യുന്നതു ഭയം കൊണ്ടാണെന്നു പറയുവാന്‍ കഴിയുകയില്ല. മകനോടുള്ള സ്നേഹം തന്നെയാണു കാരണം. മകന്‍ ചെയ്യുന്ന പ്രവൃത്തികള്‍ താരതമ്യം ചെയ്യുമ്പോള്‍ ശെമയിയുടെ ചെയ്തി എത്ര നിസ്സാരമാണു. മകന്റെ പ്രവൃത്തി ക്ഷമിക്കുവാന്‍ കഴിയുന്ന തനിക്കു ശെമയിയോടു എന്തുകൊണ്ടു ക്ഷമിച്ചു കൂടാ. മുന്‍കാല ജീവിതാനുഭവങ്ങളെ അതിജീവിക്കുവാന്‍ കഴിഞ്ഞതിനെ കുറിച്ചുള്ള ചിന്ത വര്‍ത്തമാനകാല ജീവിതാനുഭവങ്ങളെ സമചിത്തതയോടെ നേരിടുവാനുള്ള ശക്തി നല്‍കുവാന്‍ പര്യാപ്തമാണു. ദാവീദു ഈ കാര്യത്തില്‍ നമുക്കു ഒരു ഉത്തമമാതൃകയായി ഇവിടെ നിലകൊള്ളുന്നു.
                 യഹോവയുടെ നിശ്ചയപ്രകാരമാണു ഇതു സംഭവിക്കുന്നതെങ്കില്‍ അതില്‍നിന്നുള്ള വിടുതലും പരിഹാരവും യഹോവതന്നെ കണ്ടെത്തിക്കൊള്ളും എന്നു ദാവീദു വിശ്വസിക്കുന്നു. ആ ഉറച്ച വിശ്വാസമാണു പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ ഉറച്ചു നില്‍ക്കുവാന്‍ ദാവീദിനെ പ്രാപ്തനാക്കിയതു. ദാവീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകഃ 2.ശമുഃ16;12.'പക്ഷെ, യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്കു അനുഗ്രഹം തരും.' എനിക്കു അനുഗഹം തരുമായിരിക്കുമെന്നല്ല; തരും എന്ന ഉറപ്പാണു ആ വാക്കുകളില്‍ കാണുന്നതു. അനിഷ്ടകരങ്ങളായ അനുഭവങ്ങളെല്ലാം മറ്റൊരു നന്മയ്ക്കു വഴിതുറക്കുകയാണു എന്നു കഴിഞ്ഞകാല ജീവിതാനുഭവങ്ങളില്‍ നിന്നു ദാവീദു ഗ്രഹിച്ചിട്ടുള്ളതാണു. തരണം ചെയ്യുവാന്‍ കഴിയുകയില്ല എന്നു തോന്നുന്ന അനേകം പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നാണല്ലോ ദാവീദു യിസ്രായേലിന്റെ രാജാവായി ഉയര്‍ത്തപ്പെട്ടതു. നന്മ കരഗതമാകണമെങ്കില്‍ ക്ഷമയോടും വിശ്വാസത്തോടെയും കാത്തിരിക്കുവാന്‍ കഴിയണം.
                    കാലാന്തരത്തില്‍ അബ്ശാലോം രാജകുമാരന്റെ മരണം ദാവീദിനു അത്യധികം വ്യസനകരമായിരുന്നു എങ്കിലും ദൈവജനത്തിന്റെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കും അതു അനുപേക്ഷണീയമായിരുന്നു. എന്നാല്‍ ദാവീദിനെ ശപിച്ച ശെമയി താമസമെന്യേ പശ്ചാത്താപ വിവശനായി ദാവീദിന്റെ അടുക്കല്‍ വന്നു ക്ഷമ ചോദിക്കുന്നതായി 2.ശമുവേല്‍ പത്തൊന്‍പതാം അദ്ധ്യായത്തില്‍ കാണുന്നുണ്ടു. രാജ്യത്തു സ്വസ്തതയുണ്ടായി. രാജാവു മടങ്ങി വന്നു. അവര്‍ യോര്‍ദ്ദാന്റെ കരയില്‍ എത്തി. അപ്പോള്‍ ശെമയി യഹൂദാപുരുഷന്മാരുമായി ദാവീദിനെ എതിരേല്ക്കുവാന്‍ വന്നു. അവന്‍ യോര്‍ദ്ദാന്‍ കടന്നു രാജാവിന്റെ അടുക്കല്‍ എത്തി. രാജാവിന്റെ കുടുംബത്തെ മറുകരയില്‍ എത്തിക്കുവാന്‍ ചങ്ങാടവുമായിട്ടാണു അവന്‍ വന്നതു. ശെമയി രാജാവിന്റെ മുമ്പില്‍ വീണു രാജാവിനോടു എന്റെ യജമാനന്‍ എന്റെ കുറ്റം എനിക്കു കണക്കിടരുതേ. യജമാനനായ രാജാവു യെറുശലേമില്‍ നിന്നു പുറപ്പെട്ട ദിവസം അടിയന്‍ പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. ശെമയയില്‍ ഉണ്ടിയ അതുഭുതകരമായ മാറ്റം ശ്രദ്ധിക്കുക. എന്നാല്‍ സെരൂയയുടെ മകനായ അബീശയി ശെമയിയെ വധിക്കണമെന്നു ആവശ്യപ്പെടുമ്പോള്‍ രാജാവു, നീ മരിക്കയില്ല എന്നു പറഞ്ഞു ശെമയിയോടു സത്യം ചെയ്തു. ഒരുപക്ഷെ ആ സന്ദര്‍ഭത്തില്‍ തന്നോടു കാണിച്ച അതിക്രമത്തിനു പകരമായി അവനെ വധിച്ചിരുന്നു എങ്കില്‍ യഹൂദാപുരുഷന്മാര്‍ ദാവീദിനെ എതിര്‍ക്കുമായിരുന്നു. ദാവീദിന്റെ സൗമ്യമായ സമീപനം ജനത്തെ ഒന്നിച്ചു നിര്‍ത്തുവാന്‍ കാരണമായി. യഹോവ അവനോടു ദാവീദിനെ ശപിക്ക എന്നു പറഞ്ഞിരിക്കുന്നു എന്ന ദാവീദിന്റെ കണ്ടെത്തല്‍ ശരിയായാരുന്നു എന്നു ഇവിടെ തെളിയുന്നു. ദൈവത്തിന്റെ ഉദ്ദേശം എന്തായിരുന്നു എന്നു ഇവിടെയാണു വെളിവാകുന്നതു. എല്ലാം നന്മയ്ക്കായിക്കൂടി വ്യാപരിക്കുന്നു എന്ന പരി.പൗലോസുസ്ളീഹായുടെ ഇവിടെ ചേര്‍ത്തു ചിന്തിക്കുവാന്‍ മതിയായതാണു.
                      ഈ സംഭവങ്ങളുടെ അനുബന്ധമായി പിന്നീടു നടന്ന സംഭവങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ചില സംശയങ്ങള്‍ ഉണ്ടാകാം. നീ മരിക്കയില്ല എന്നു ഉറപ്പു കൊടുത്ത ദാവീദു പിന്നീടു, തന്റെ മകനായ അബ്ശാലോമിനെ രാജ്യഭാരം ഏല്പിച്ചിട്ടു അവനു നല്‍കുന്ന ഉപദേശങ്ങളില്‍ ശെമയിക്കു നല്‍കേണ്ട ശിക്ഷയെ കുറിച്ചു പറയുന്നു. ബഹുരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശെമയിയെന്ന ഒരുവന്‍ ഉണ്ടല്ലോ. മഹനയീമിലേക്കു പോകുന്ന ദിവസം അവന്‍ എന്നെ കഠിന ശാപത്തോടെ ശപിച്ചു. എങ്കിലും അവന്‍ യോര്‍ദ്ദാങ്കല്‍ എന്നെ എതിരേറ്റു വന്നതുകൊണ്ടു അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഞാന്‍ യഹോവയുടെ നാമത്തില്‍ സത്യം ചെയ്തു. എന്നാല്‍ നീ അവനെ ശിക്ഷിക്കാതെ വിടരുതു. നീ ബുദ്ധിമാനല്ലോ. അവനോടു എന്തുചെയ്യണമെന്നു നീ അറിയും. അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു അയയ്ക്കുക. ദാവീദു തന്റെ മകനോടു വാക്കുകള്‍ സത്യലംഘനവും അനീതിയുമല്ലേ എന്നു സംശിക്കാവുന്നതാണു. തനിക്കു എതിരായി വന്നു തന്നെ ശപിക്കുകയും നിന്ദിക്കുകയും ചെയ്ത ശെമയിയോടു അന്നു ദാവീദു ക്ഷമിച്ചു എന്നു തോന്നുമെങ്കിലും, അവനോടുള്ള പകയും വിദ്വേഷവും പ്രതികാരദാഹവും ഇത്രയും നാള്‍ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു എന്നു സംശയിച്ചാല്‍ തെറ്റു പറയുവാന്‍ കഴിയുമോ. ഇവിടെ ദാവീദിനെ എങ്ങനെ നീതികരിക്കുവാന്‍ കഴിയും? അതാണു ദൈവനീതി എന്നു പറഞ്ഞു സമാധാനിക്കുവാന്‍ കഴിയുമോ. ദൈവത്തിന്റെ പദ്ധതികളും ചിന്തകളും ചെയ്തികളും മനുഷ്യന്റെ ഗ്രഹിക്കുവാന്‍ പ്രയാസമാണു. എങ്കിലും ചില ഉത്തരങ്ങള്‍ നമുക്കു ഊഹിച്ചെടുക്കുവാന്‍ കഴിയും.                                                                                                                             യഹോവയുടെ അഭിഷിക്തനെതിരായി പറയുന്നതും പ്രവർത്തിക്കുന്നതും ശിക്ഷാർഹമായ തറ്റാണെന്നു നേരത്തെ കണ്ടതാണു. 1. ശമുഃ 24;6,7, 26;8,9. എന്നീ ഭാഗങ്ങള്‍ അതിനു തെളിവാണു. 1.ശമുഃ 26;9. ശ്രദ്ധിക്കുകഃ' യഹോവയുടെ അഭിഷിക്തന്റെ മേല്‍ കൈവച്ചിട്ടു ആര്‍ ശിക്ഷയനുഭവിക്കാതെ പോകും.' എന്നാണു ദാവീദു അവിടെ പറയുന്നതു. യഹോവയുടെ അഭിഷിക്തനായ ദാവീദിനെയാണു ശെമയി ഇവിടെ അധിക്ഷേപിച്ചിരിക്കുന്നതു. ഒരുവിധത്തില്‍ അതു ദൈവനിന്ദയാണു. യഹോവയുടെ അഭിഷിക്തനെ നിന്ദിക്കുന്നതു ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാണു. അതിനാല്‍ ദാവീദു ക്ഷമിച്ചെങ്കിലും ദൈവശിക്ഷയില്‍ നിന്നു ശെമയിക്കു ഒഴിവാകുവാന്‍ കഴിയുകയില്ല.അതിന്റെ ശിക്ഷ അനുഭവിച്ചേ മതിയാകൂ. അതു ദാവീദിലൂടെയും ശലോമോനിലൂടെയും യഹോവ നടപ്പാക്കുകയാണു ചെയ്തതു.അതിനാല്‍ അവര്‍ ഇവിടെ ദൈവത്തിന്റെ കരങ്ങളിലെ വെറും ഉപകരണങ്ങള്‍ മാത്രാമായിരുന്നു. അതുകൊണ്ടു അവര്‍ ഈ കാര്യത്തില്‍ നിരപരാധിളുമാണു. ഇവിടെ ഒരുകാര്യം നാം അറിയേണ്ടതായിട്ടുണ്ടു. ദൈവത്തിന്റെ അഭിഷിക്തനെ നിന്ദിക്കുന്നതും വിമര്‍ശിക്കുന്നതും എതിര്‍ക്കുന്നതും ദൈവമുമ്പാകെ അക്ഷന്തവ്യമാണു തെറ്റാണെന്നു ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിന്റെ അഭിഷിക്തന്മാരോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്നു വ്യക്തമാക്കുന്നതോടൊപ്പം ദാവീദുരാജാവില്‍ കാണുന്ന ശ്രേഷ്ഠമായ സ്വഭാവം നമ്മില്‍ പകര്‍ത്തേണ്ടതാണെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു. നമ്മോടു തെറ്റു ചെയ്യുന്നവരോടു പ്രതികാരം ചെയ്യാതെ ക്ഷമിക്കുവാന്‍ തയ്യാറാകുമ്പോള്‍ എല്ലാം നന്മയായി തീരുമെന്നു തിരിച്ചറിഞ്ഞു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30