അലിഞ്ഞുപോകുന്ന ആത്മനൊമ്പരങ്ങള്‍. ചെറുകഥാസമാഹാരം.

1. അലിഞ്ഞു പോകുന്ന ആത്മനൊമ്പരങ്ങള്‍.

               മകനെയും മരുമകളെയും യാത്രയാക്കി. ആത്മനിര്‍വൃതിയുടെ ദീര്‍ഘനിശ്വാസത്തോടെ സ്വീകരണമുറിയിലെ കസേരയില്‍ ഇരുന്നു. ബന്ധുക്കളും ചാര്‍ച്ചക്കാരും യാത്ര പറഞ്ഞു പിരിഞ്ഞു പോയി. ഭാര്യ അടുക്കളയില്‍ തത്രപ്പാടിലാണു.
               'ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍പോരാ
                നന്ദി ചൊല്ലിത്തീര്‍ക്കുവാനീജീവിതം പോരാ.' എന്ന ഗാനം മനസ്സില്‍ നിന്നു പ്രാര്‍ത്ഥനാമന്ത്രമായി ഉയര്‍ന്നു. കണ്ണുകളടച്ചു ചാരുകസേരിയിലേക്കു ചാരിക്കിടന്നു. ഓര്‍മ്മകള്‍ സ്ഥലകാലബോധമില്ലാത്ത ഒരു ചട്ടമ്പിയെ പോലെ മനസ്സിലേക്കു കയറിവന്നു. സന്തോഷത്തിന്റെ, സംതൃപ്തിയുടെ, ദുഃഖത്തിന്റെ, ആകുലതയുടെ, വ്യാകുലതയുടെ ഇങ്ങനെ സങ്കീര്‍ണ്ണങ്ങളായ ഗതകാലസ്മൃതികള്‍. അതില്‍ നിന്നൊക്കെ മനസ്സിനെ ബലമായി പിടിച്ചു മാറ്റി, കുടംബജീവിതത്തിലേക്കു കാലൂന്നിയ മകനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലേക്കു മനസ്സിനെ ബന്ധിച്ചിടുവാന്‍ ശ്രമിച്ചു. ഒരു മരക്കൊമ്പില്‍ നിന്നു മറ്റൊന്നിലേക്കു ചാടി നടക്കുന്ന മരഞ്ചാടിയായ കുരങ്ങനെ പോലെയാണീ മനസ്സു. പെട്ടെന്നു മകനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കു മനസ്സു ചാടിക്കയറി.
                   രണ്ടു വര്‍ഷമായി മകനു ഒരു വിവാഹത്തിനു വേണ്ടി ശ്രമിക്കുന്നു. എന്‍ജിനിയറിംഗു ബുരുദധാരിയായി, മോശമല്ലാത്ത ഒരു കമ്പിനിയില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അവന്റെ വിവാഹം ഇത്ര വലിയ ഒരു കടമ്പയാകുമെന്നു കരുതിയില്ല. ദിവസങ്ങള്‍ മാസങ്ങളായി, മാസങ്ങള്‍ വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങിയപ്പോള്‍ മനസ്സു കലങ്ങി. ചിന്താഭാരം ദൈവകൃപയിലും ദൈവനടത്തിപ്പിലും സംശയം ഉളവാക്കി. 'താമസിക്കുന്തോറും നല്ല ബന്ധം ലഭിക്കും; അത്രയും കൂടെ നാം അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയല്ലേ.' എന്നിങ്ങനെ പറഞ്ഞു, ഭാരപ്പെടുന്ന ഭാര്യയെ സമാശ്വസിപ്പിച്ചപ്പോഴും മനസ്സു അതില്‍ ഉറയ്ക്കാതെ പതറുകയും കേഴുകയും ചെയ്യുകയായിരുന്നു. ഇന്നിപ്പോള്‍ ആശ്വസിക്കേണ്ടപ്പോഴും ചപലമായ മനസ്സു ചഞ്ചലപ്പെടുകയാണു. എന്റെ മനസ്സു എന്നാളും അങ്ങനെയായിരുന്നു. നിയന്ത്രിക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം കുതറി മാറുന്ന ഒരു മനസ്സു. വാര്‍ദ്ധക്യത്തിന്റെ ബലഹീനതയെന്നു പറഞ്ഞു സമാശ്വസിക്കുവാന്‍ കഴിയുകയില്ല. യൗവ്വനത്തിലും ഞാന്‍ അങ്ങനെയായിരുന്നു.
                      ഓർമ്മകൾ 30 വർഷം പിന്നിലേക്കു ഓടി. സെമ്മിനരി വിദ്യാഭ്യാസത്തിനു ശേഷം ശെമ്മാശ്ശനായി രണ്ടു വർഷം കഴിഞ്ഞായിരുന്നു എന്റെ വിവാഹം. ആ കാലത്തു എന്റെ മനസ്സു ഒരു പിടികിട്ടാ പുള്ളിയായിരുന്നു. അറിയുകയും പ്രസംഗിക്കുകയും ചെയ്യുന്ന പലകാര്യങ്ങളും ജീവിതത്തിൽ പൊരുത്തപ്പെടാതെ നിന്നു.
                      അന്നത്തെ ആത്മനൊമ്പരങ്ങളെ ഡയറിയിൽ അക്ഷരങ്ങളായി കോറിയിട്ടതു ഓർമ്മയിൽ ഓടിയെത്തി. 1975 മെയ് 15. ശെമ്മാശ്ശ പട്ടത്തിന്റെ രണ്ടാം വാർഷികം. അന്നു രാത്രിയുടെ ഏകാന്തതയിൽ ഡയറിയുടെ താളുകളിൽ ആ ദിനത്തിനു ഞാനൊരു പേരു നൽകി, ആത്മനൊമ്പരങ്ങളുടെ വഴിത്താരയിൽ. പതറിയ മനസ്സുമായി ചില നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളെ ഇങ്ങനെയാണു കുറിച്ചിട്ടതു.
                     ഇരുന്നു മടുത്തപ്പോൾ ഇറങ്ങി നടന്നു.
                      എങ്ങോട്ടു? അറിയില്ല.
                     എങ്ങും നോക്കിയില്ല. നേരെ നടന്നു.നടന്നു നടന്നെത്തിയതു ദേവാലയത്തിലായിരുന്നു. നന്നായി . വാതില്‍ തുറന്നു കിടന്നിരുന്നു. കയറിച്ചെന്നു. പള്ളിയില്‍ ആരൊക്കെയോ ഉണ്ടു. അഴിക്കകത്തു ഒരു മൂലയില്‍ ഇരുന്നു.
                   എന്തിനു? അറിയില്ല. പ്രാര്‍ത്ഥിക്കുവാന്‍ ഒന്നും മനസ്സില്‍ തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ എന്തു പ്രാര്‍ത്ഥിക്കുവാന്‍!
                     അറിയാതെ തലയുയര്‍ത്തി പുറകോട്ടു നോക്കി. എല്ലാവരുടെയും ദൃഷ്ടികള്‍ എന്നിലേക്കു തന്നെ. എല്ലാവരും പരിചിതര്‍. പക്ഷെ ഒരു അപരിചിതനെ കാണും പോലെയാണു അവരുടെ നോട്ടം.ഇവരെന്താണു ഇങ്ങനെ നോക്കുന്നതു. എന്തോ പന്തികേടുണ്ടെന്നു തോന്നി.
                     വികാരിയച്ചന്‍ കടന്നു വന്നു. കറുത്ത കുപ്പായത്തിനു മുകളില്‍ വെളുത്ത മീശ. അഴകായിരിക്കുന്നു.
                      അച്ചനും തന്നെ ആദ്യമായി കാണുന്നതു പോലെയാണു നോക്കുന്നതു. ഇവര്‍ക്കെല്ലാം എന്തു പറ്റി!
                       അച്ചന്‍ പുഞ്ചിരിച്ചു. ഞാനും.
                       'എന്തു പറ്റി ശെമ്മാശ്ശാ? അച്ചന്‍.
                        'എന്തു പറ്റി? ഞാന്‍ അച്ചന്റെ ചോദ്യം ആവര്‍ത്തിച്ചു.
                        'അല്ല. ഈ വേഷത്തില്‍?'
                        ങ്ങേ! തന്റെ വേഷം ശ്രദ്ധിച്ചപ്പോള്‍ അറിയാതെ ശബ്ദം പുറത്തു വന്നു.
                        പാന്റും ഷര്‍ട്ടും! കൈയ്യുയര്‍ത്തി തലയില്‍ തപ്പി. തൊപ്പിയുമില്ല. പകച്ചു എല്ലാവരേയും നോക്കി. ജനമദ്ധ്യത്തില്‍ നഗ്നനായതു പോലെ ലജ്ജിച്ചു തലതാഴ്ത്തി നിന്നപ്പോള്‍ അച്ചന്‍ വിളിച്ചു. കൂടെ പോയി. അച്ചന്‍ തന്ന കമ്മീസും തൊപ്പിയും ചേര്‍ച്ച നോക്കാതെ വാങ്ങി ധരിച്ചു.
                  'എന്തു പറ്റി ശെമ്മാശ്ശാ? അച്ചന്‍ ചോദ്യം ആവര്‍ത്തിച്ചു.
                    'ഓ,  ഒന്നുമില്ല. അറിയാതെ ഇങ്ങു പോന്നു. ഞാന്‍ പോകട്ടെ.'
                    തലകുനിച്ചു നടന്നപ്പോള്‍ പള്ളിയിലേക്കു ഒന്നു കൂടെ നോക്കുവാന്‍ ധൈര്യമില്ലായിരുന്നു. തിരിച്ചു നടന്നപ്പോള്‍ ഒരു ചോദ്യം മനസ്സില്‍ മുഴങ്ങി കേട്ടു. എന്തുപറ്റി?
                     ഉത്തരം കണ്ടുപിടിക്കുവാന്‍ കിണഞ്ഞു ശ്രമിച്ചു. ഒരുത്തരം മാത്രം. അതു ഉത്തരമാണോ ആവോ. അറിയില്ല. അവ്യക്തമായ ഉത്തരം.'അറിയില്ല.'
                     വീട്ടിലെത്തി. കതകു തള്ളിത്തുറന്നു.
           'ശെമ്മാശനാണോ?' അമ്മയുടെ അന്വേഷണം.
            'അതേ.'
            'എവിടായിരുന്നു?'
             'വെറുതെ.'
മുറിയില്‍ കയറി കതകടച്ചു കുറ്റിയിട്ടു. കട്ടിലില്‍ കയറി കിടന്നു. ചിന്ത പുറകോട്ടു പാഞ്ഞു. ചെന്നെത്തിയതു പഴയ ചോദ്യത്തില്‍.'എന്തു പറ്റി?'
              ചോദ്യത്തില്‍ നിന്നു ചോദ്യത്തിലേക്കു ചിന്ത ഉരുണ്ടു കളിക്കുന്നു. ചെന്നെത്തി നില്‍ക്കുന്നതും ചോദ്യത്തില്‍. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍. ജീവിതത്തെ കാര്‍ന്നു തിന്നുന്ന ചോദ്യങ്ങള്‍. അവ ജീവിതത്തില്‍ തന്നെ തറച്ചു നിന്നു. ആ വേദനയില്‍ നീറുമ്പോള്‍ അമ്മയുടെ ശബ്ദം ഒലിച്ചു വന്നു.
              'ചോറു വിളമ്പട്ടെ?'
               'എന്തിനാ?' അറിയാതെ ചോദിച്ചു പോയി.
                'എന്തിനെന്നോ?' അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
                 'ങാ, വിളമ്പു.'
                  അമ്മ പോയി.കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. തൊപ്പി താഴെ കിടക്കുന്നു. എന്തു പറ്റി ! ബോധം നശിക്കുന്നോ. തൊപ്പിയെടുത്തു സ്റ്റാന്‍ഡില്‍ തൂക്കി.
                    ഊണു വിളമ്പി വച്ചിട്ടു അമ്മ കാത്തു നില്‍ക്കുന്നു. കുറെ ചോറു വാരി അകത്താക്കി.
                     'കൂട്ടാനൊന്നും കണ്ടില്ലേ?' അമ്മയുടെ അന്വേഷണം.
                       'ഊണു നിര്‍ത്തിയോ?' എഴുന്നേറ്റപ്പോള്‍ അമ്മയുടെ ചോദ്യം. ഒന്നും മിണ്ടിയില്ല. എന്തു പറയാന്‍.
                        'ഇങ്ങനെയായാല്‍ എങ്ങനെയാ?' അമ്മയുടെ ദൈന്യത ചോദ്യമായി. ചോദ്യം തന്നെ ചോദ്യം. എങ്ങു നിന്നും ചോദ്യം! വല്ലാത്ത ചോദ്യങ്ങള്‍. വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍. ഉള്ളിലും പുറത്തും.
                          'മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ലല്ലോ ജീവിക്കുന്നതു.' പറഞ്ഞു കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നി. അമ്മയ്ക്കു എന്തു തോന്നിയോ, എന്തോ.
                            കൈ കഴുകി തിരികെ നടക്കുമ്പോള്‍ അമ്മയുടെ ആത്മഗതം കേട്ടു.'ഇതൊക്കെ ആര്‍ക്കുവേണ്ടി?'
                          പാവം അമ്മ!.
നെടവീര്‍പ്പോടെ താന്‍ വീണ്ടും കിടക്കമുറിയില്‍ കയറി. വേഷം മാറി. കട്ടിലില്‍ കയറി കിടന്നു. ഒന്നു ഉറങ്ങണം. ഉറങ്ങിയാല്‍ ചിന്തകള്‍ക്കു ഒരു അയവു കിട്ടും. കണ്ണടച്ചു കിടന്നു.പക്ഷെ, ഉറക്കം എവിടെ. കള്ളനെ പോലെ ചിന്തകള്‍ വീണ്ടും മനസ്സില്‍ കയറിക്കൂടി. അരിശം തോന്നി. ആരോടു. അറിയില്ല.
                      മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.കണ്ണുകള്‍ അലമാരിയില്‍ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളില്‍ പതിഞ്ഞു. സെമിനാരിയില്‍ നിന്നു വന്നപ്പോള്‍ അടുക്കി വച്ചതു പോലെ തന്നെയിരിക്കുന്നു.
                        ആരോ കതകില്‍ മുട്ടി. ഇറങ്ങിച്ചെന്നു. രണ്ടു അപരിചിതര്‍.
               ' ശെമ്മാശ്ശനില്ലേ.'
                 'കയറിയിരിക്കൂ.'
അവര്‍ ഇരുന്നു. ഞാനും.
               'ശെമ്മാശ്ശന്‍.' അവരുടെ അന്വേഷണം.
                'ഞാന്‍ തന്നെ, എന്തു വേണം?'
                 'ശെമ്മാശ്ശനെ ഒന്നു കാണാന്‍ വന്നതാ.'
                 'വിശേഷിച്ചു.'
                'ഞങ്ങള്‍ അടൂരില്‍ നിന്നാണു. ഇതു പെണ്ണിന്റെ അപ്പന്‍. ഞാന്‍ ഉപ്പാപ്പന്‍. ഒരാള്‍ പരിചയപ്പെടുത്തി. പുതുമയൊന്നും തോന്നിയില്ല. ഇങ്ങനെ എത്രപേര്‍ വന്നിരിക്കുന്നു.
                  പെണ്ണിന്റെ അപ്പന്‍  കരുതിക്കൂട്ടി  വച്ചിരുന്ന കുറെ ചോദ്യങ്ങള്‍.
                   എം.ഏ. പാസ്സായതു ഏതുവര്‍ഷം? കോളേജില്‍ വല്ലതും കയറാന്‍? അമേരിക്കയിലോ മറ്റോ പോകാന്‍, പുരയിടം, നിലം, സഹോദരങ്ങള്‍. ഇങ്ങനെ നീണ്ടുപോയി ചോദ്യങ്ങള്‍. ചെന്നു നിന്നതു മറ്റൊരു വലിയ ചോദ്യത്തില്‍.
  'അച്ചനായാല്‍ ഇപ്പോള്‍ എന്തു കിട്ടും?'
ആദ്യത്തെ ചോദ്യത്തിനു മാത്രം ശരിയായ ഉത്തരം പറഞ്ഞു. പിന്നീടു, ഇല്ല, അറിയില്ല, സംശയമാണു ഇങ്ങനെയായിരുന്നു ഉത്തരങ്ങള്‍.
               ഫലമോ! അഭിമുഖം പരാജയം. ഒരു വലിയ ചോദ്യം മാത്രം മിച്ചം. 'അച്ചനായാല്‍ എന്തു കിട്ടും?'
                അവര്‍ പോയി.
                 'ആരായിരുന്നു?' അമ്മ അന്വേഷണവുമായി എത്തി.
                   'കല്യാണാലോചനക്കാര്‍.'
                    'ഞാന്‍ വിചാരിച്ചു വല്ല കണ്‍വന്‍ഷന്‍കാരും ആയിരിക്കുമെന്നു. 'അവര്‍ എന്തു പറഞ്ഞു?'
                     'അവര്‍ക്കു കോളേജില്‍ ജോലിവേണം, അമേരിക്കയ്ക്കു പോകുമോയെന്നറിയണം. നിലം വേണം പുരയിടം വേണം. പിന്നെ അച്ചനായാല്‍ എന്തു കിട്ടുമെന്നും അറിയണം.'
                     'പിന്നൊന്നും വേണ്ടേ?' അവരുടെ പാട്ടിനു പോട്ടെ.' അമ്മയ്ക്കു അരിശം അടക്കാന്‍ കഴിഞ്ഞില്ല. അമ്മയ്ക്കു മെത്രാച്ചനും അച്ചനും ശെമ്മാശ്ശനുമൊക്കെ വലുതാ. ആധുനിക ലോകത്തെ കുറിച്ചു അമ്മയുണ്ടോ അറിയുന്നു.
                      'കാപ്പി.' അമ്മ വീണ്ടും വന്നു. വാങ്ങി കുടിച്ചു. അപ്പോഴാണു ഓര്‍ത്തതു. വന്നവര്‍ക്കു ഒന്നും കൊടുത്തില്ല. അവര്‍ക്കു എന്തു തോന്നിക്കാണും.
                       ഇനി എന്താ ചെയ്ക. ഇരുന്നു മുഷിഞ്ഞു. ഇങ്ങനെ ഇരുന്നാല്‍ കിറുക്കു പിടിക്കും.
                        മുറ്റത്തു ഇറങ്ങി നടന്നു. ഒരു മൂലയില്‍ പഴയ മണ്‍വെട്ടി ഇരിക്കുന്നു. അപ്പന്റെ തഴമ്പുവീണ കൈപ്പാടുള്ള മണ്‍വെട്ടി. എടുത്തു കൊണ്ടു പുരയിടത്തിലേക്കു ഇറങ്ങി. നോക്കി നിന്നില്ല. കിളച്ചു. ആഞ്ഞു കിളച്ചു. മനസ്സില്‍ അപ്പന്റെ ചിത്രം തെളിഞ്ഞു. എന്തു പ്രതീക്ഷകളായിരുന്നു അപ്പനു. ആ പ്രതീക്ഷകളുമായി അപ്പന്‍ അങ്ങേ ലോകത്തു കാത്തിരിക്കുന്നു; തനിക്കു വേണ്ടി വി.കുര്‍ബ്ബാന അര്‍പ്പിക്കുന്ന മകന്റെ പുരോഹിതവേഷത്തിലുള്ള ചിത്രം മനസ്സില്‍ പേറി.
                    മനസ്സിന്റെ കോണില്‍ ഒരു നീറ്റല്‍!
                     വിയര്‍പ്പു അണപൊട്ടി ഒഴുകി. കണ്ണിലിറങ്ങി. കണ്ണു നീറിത്തുടങ്ങി. കൈവെള്ളയും നീറുന്നു. അഞ്ചാറു ഭാഗം പൊട്ടിയിട്ടുണ്ടു.
                       വഴിയെ പോയ ചില സ്ത്രീകള്‍ വഴിയരികിലേക്കു മാറി നിന്നു.അവര്‍ പള്ളിയില്‍ നിന്നു വരികയാണു.
                        'ശെമ്മാശ്ശന്‍ എന്തെടുക്കുവാ?'
                         'ഓ! വെറുതെ.'
                          'അച്ചന്മാര്‍ക്കു ഇതു പറ്റിയതല്ല.' ഒരു ഫലിതത്തിന്റെ രസം ആസ്വദിച്ചു അവര്‍ കടന്നു പോയി.
                           കടന്നു വന്നു കൈയ്യും കാലും കഴുകൂമ്പോള്‍ അമ്മയുടെ ചോദ്യം. 'എന്താ ഈ കാണിക്കുന്നേ?'
                           'വെറുതെ ഇരുന്നാല്‍ വല്ല മാറാവ്യാധിയും പിടിക്കും അമ്മേ.' അമ്മയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.
                            തലയുയര്‍ത്തി നോക്കി. അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നു. അവിടെ നിന്നില്ല.
                           കുപ്പിയമിട്ടു; തൊപ്പിയും വച്ചു. കണ്ണാടിയില്‍ നോക്കി. മീശ വളര്‍ന്നിരിക്കുന്നു. വളരട്ടെ. വാശിയോടെ പിറുപിറുത്തു.
                             പതുക്കെ ഒതുക്കകള്‍ ഇറങ്ങുമ്പോള്‍ അമ്മയുടെ പതിവു ചോദ്യം. 'എങ്ങോട്ടാ?'
                       'വെറുതെ നടക്കാന്‍' സ്ഥിരം മറുപടി.
                        നടക്കുമ്പോള്‍ ആ ചോദ്യം വീണ്ടും വീണ്ടും കാതുകളില്‍ മുഴങ്ങി. 'എങ്ങോട്ടാ?' കാണുന്നവര്‍ ആവര്‍ത്തിക്കുന്ന ചോദ്യം.
                         ഒരു സ്ക്കൂട്ടര്‍ അരികെ വന്നു നിന്നു. ജോര്‍ജ്ജു. എം.ഏ ,യ്ക്കു കൂടെ പഠിച്ച സുഹൃത്തു. കോഴിക്കോട്ടു ഒരു കോളേജില്‍ അദ്ധ്യാപകന്‍. രണ്ടു മക്കളുടെ പിതാവു.
                     'ശെമ്മാശ്ശന്‍ ഇപ്പോള്‍?' അര്‍ത്ഥോക്തിയില്‍ ഒരു ചോദ്യം.
                      'വെറുതെ നടക്കാന്‍.'
                       'അച്ച പട്ടം?'
                        'അല്പം താമസമുണ്ടു.'
                         'വിവാഹം?'
                        ' അതേ.'
                        എന്തിനാ ശെമ്മാശ്ശാ. ദൈവവേലയ്ക്കു കുടുംബം ഒരു തടസ്സമല്ലേ. കുടുംബം നോക്കുന്നോ; സഭയെ സേവിക്കുന്നോ. കലപ്പയ്ക്കു കൈവച്ചിട്ടു തിരിഞ്ഞു നോക്കുന്നവന്‍.'
മുഴുവിക്കുന്നിനു മുമ്പു കയറി പറഞ്ഞു. 'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നല്ലേ ദൈവം ആദിയില്‍ കണ്ടതു.''
               'അതിന്റെ ഫലം മനുഷ്യന്‍ അനുഭവിച്ചു; അനുഭവിക്കുന്നു.' ആത്മനൊമ്പരം നിഴലിക്കുന്ന വാക്കുകള്‍.
                  'ഞാന്‍ പോകട്ടെ. നാളെ തിരികെ പോകണം.' അയാള്‍ പോയി.
                    എന്തിനാ വിവാഹം. അയാള്‍ പറഞ്ഞതാണോ ശരി. പക്ഷെ, ഏകനായി എങ്ങനെ ഈ തോണി തുഴഞ്ഞു അക്കരെയെത്തും. കൈകുഴയുമ്പോള്‍ നിരാലംബനായി വഴിയില്‍ വീഴില്ലേ.
                     കടത്തു വഞ്ചികളില്ലേ. പരാശരമുനിയെ ഓര്‍ത്തു പോയി. ദിശയുടെ മുഖം കറുത്തപ്പോള്‍ വിളി മറന്നുപോയ മുനി. ദുര്‍ബ്ബല നിമിഷങ്ങള്‍. പാടില്ല.
                     ചിന്തകള്‍ കാടു കയറുന്നു.
                     സ്കൂളുകള്‍ വിട്ടു കുട്ടികള്‍ കൂട്ടമായി വരുന്നു. ശ്ശോ! കാണുന്നവര്‍ എന്തു കരുതും,  എന്തു പറയും! ഒരു ബസ്സു വന്നു നിന്നു. ടൗണിലേക്കു. ചാടിക്കയറി. രക്ഷപെടാനുള്ള തത്രപ്പാടായിരുന്നു.
                      കണ്ടക്ടര്‍ കൈനീട്ടിയപ്പോള്‍ അമ്പരന്നു.വെറുതെ ഇറങ്ങിയതല്ലേ. കീശ തപ്പി. ദൈവം തുണച്ചു. രണ്ടു രൂപാ.
                      അടുത്തിരുന്ന ആള്‍ ചോദിച്ചു.'ശെമ്മാശ്ശന്‍ എങ്ങോട്ടാ?'
                      'ടൗണില്‍.'
                       'എന്തിനാ?' വീണ്ടും ചോദ്യം.
                       'ഒരു കാര്യമുണ്ടു.' വെറുതെ പറഞ്ഞു.
                  പരിചയം ഭാവിച്ചില്ല. ; ചോദ്യം പേടിച്ചു. മറ്റുള്ളവരെ ശ്രദ്ധിച്ചു. എല്ലാവുടെയും യാത്രയ്ക്കു ഒരു ലക്ഷ്യമുണ്ടു. തനിക്കോ? ഒരു വലിയ ചോദ്യത്തില്‍ ഗതിമുട്ടി നിന്നു ജീവിതം; ബസ്സും.
                        ഇനി എങ്ങോട്ടു?
ഇരുള്‍ മൂടിത്തുടങ്ങി. ആത്മനൊമ്പരങ്ങളില്‍ കാലിടറാതെ ഏകനായി വീട്ടിലേക്കു നടക്കുമ്പോഴും ആ ചോദ്യം മനസ്സില്‍ മുഴങ്ങിക്കേട്ടു 'ഇനി എങ്ങോട്ടു?'
                    വായിച്ചു നിറുത്തിയപ്പോള്‍ സ്വയം ലജ്ജിച്ചു. അവിടെ നിന്നൊക്കെ കൈകളില്‍ താങ്ങി, സന്തോഷവും സമാധാനവുമുള്ള, വീടിനകത്തു മുന്തിരിവള്ളിയായ ഒരു ഭാര്യയും, മേശയ്ക്കു ചുറ്റും ഒലിവു തൈകളായ രണ്ടു മക്കളുമുള്ള, ഒരു കുടുംബജീവിതത്തിന്റെ സുഗന്ധവാഹിയായ അനുഭവങ്ങളിലൂടെ ഇതുവരെ നടത്തിയ ദൈവത്തിന്റെ കൃപകളെയും പരിപാലനകളെയും ഓര്‍ക്കാതെ, ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും പതറിപ്പോകുന്ന തന്റെ ബലഹീനതയെ കുറിച്ചു ഓര്‍ത്തപ്പോള്‍ മനസ്സു തേങ്ങി. 'അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍' എന്നു പരിശുദ്ധനായ പൗലോസുസ്ളീഹായെ പോലെ മനസ്സില്‍ പറഞ്ഞു. ‍ആശ്വാസതീരങ്ങൾ തേടി മനസ്സു അലഞ്ഞപ്പോള്‍ കരങ്ങള്‍ വി.വേദപുസ്തകത്തിലേക്കു നീണ്ടു. എന്നും ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നതു ഈ തിരുവചനങ്ങളിലായിരുന്നു.
                    വി.വേദപുസ്തകം തുറന്നു. ഒരു വാക്യത്തില്‍ കണ്ണും മനസ്സും ഉടക്കി നിന്നു. വി.മത്താഃ 16;8,9. 'അല്പവിശ്വാസികളെ.......ഇപ്പോഴും നിങ്ങള്‍ക്കു തിരിച്ചറിവില്ലയോ?' എന്നോടു നേരിട്ടു  ചോദിക്കുന്ന ചോദ്യമായി. ദൈവശബ്ദം ഞാന്‍ അതില്‍ കേട്ടു. വി.വേദപുസ്തകം മടക്കി. കണ്ണുകളടച്ചു അല്പനേരം ഇരുന്നു. ഹൃദയഭാരം കണ്ണുകളെ നനയിച്ചതു അറിഞ്ഞില്ല.
                    കണ്ണു തുറന്നു. ഈറനണിഞ്ഞ കണ്ണുകളിലൂടെ ഞാന്‍ കണ്ടു. കണ്ണുനീര്‍ വീണു, ആത്മനൊമ്പരങ്ങള്‍ കോറിയിട്ടിരുന്ന അക്ഷരജാലങ്ങള്‍ ഡയറിയില്‍ നിന്നും മാഞ്ഞു പോയിരിക്കുന്നു; മനസ്സില്‍ നിന്നും.
               
                   


              

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30