വേദകഥകള്‍. 15.സ്വീകാര്യബലി.

15. സ്വീകാര്യബലി.

                ഓടിയും നടന്നും തളര്‍ന്നു. ഇത്രയും ദൂരം ആയുസ്സില്‍ ആദ്യമായിട്ടാണു സഞ്ചരിച്ചതു. അതും കാല്‍നടയായി. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളില്‍ വളര്‍ന്നതു കൊണ്ടു മോശെയ്ക്കു അതിന്റെ ആവശ്യമുണ്ടായിട്ടില്ല. മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു. ഇടയ്ക്കു ദാഹിച്ചെങ്കിലും ഭയം പലായനത്തിനു പ്രേരിപ്പിച്ചു. മിസ്രയീം അതിര്‍ത്തി പിന്നിട്ടതിനാല്‍ വലിയ ഭയത്തിനു കാര്യമില്ല. എങ്കിലും ഭയം വിട്ടുമാറിയിട്ടില്ല. അതാ അവിടെയൊരു നീരുറവ. ആര്‍ത്തിയോടെ അതില്‍ നിന്നു ദാഹം തീരെ വെള്ളം കുടിച്ചു.
                  ഇരുട്ടു വ്യാപിച്ചു തുടങ്ങി. മോശെയുടെ മനസ്സിലും. ഇരുട്ടില്‍  ആരും തന്നെ കാണുകയില്ല എന്ന ചിന്ത ആശ്വാസം പകര്‍ന്നുവെങ്കിലും. ഭാവിയെക്കുറിച്ചുള്ള ചിന്ത ഭയവും ദുഃഖവും ആകുലവും വര്‍ദ്ധിപ്പിച്ചു.
                  അതാ അടുത്തു ഒരു ചെറിയ ഗുഹ. രാത്രിയില്‍ അവിടെ കഴിയാമെന്നു കരുതി അതില്‍ കയറി കിടന്നു. വെറും തറയില്‍. സുഖസമൃദ്ധമായ മെത്തയില്‍ കിടന്ന മോശെയ്ക്കു ഇതു അരോചകമായി. എങ്കിലും ക്ഷീണം ശരീരത്തെ തളര്‍ത്തുന്നു. കിടന്നിട്ടു ഉറക്കം വരുന്നില്ല. ഓര്‍മ്മകള്‍ ഓടിപ്പോരുവാന്‍ കാരണമായ സംഭവങ്ങളിലേക്കു തിരിഞ്ഞു. 
                  താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണു ഇന്നു തന്റെ സഹോദരങ്ങളില്‍ നിന്നും ഉണ്ടായതു. ഞെട്ടിത്തരിച്ചു പോയി. താന്‍ അവരെ സഹോദരങ്ങളായി കാണുന്നുവെങ്കിലും അവര്‍ തന്നെ അങ്ങനെയല്ല വീക്ഷിക്കുന്നതു എന്നാണല്ലോ ഇതു തെളിയിക്കുന്നതു. ഫറവോന്റെ കൊട്ടാരത്തിലാണു വളരുന്നതെങ്കിലും മുലകുടി മാറുന്നതുവരെ അമ്മയാണു വളര്‍ത്തിയതു. പരിച്ഛേദനയേറ്റ ഒരു യഹൂദനായി തന്നെയാണു കൊട്ടാരത്തിലും താന്‍ ജീവിക്കുന്നതു. അതൊന്നും അവര്‍ അറിയുന്നല്ല എന്നതിനാല്‍ അവര്‍ എന്നെ ശത്രുപക്ഷത്താണു കാണുന്നതു. ഫറവോന്റെ കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ അനുഭവിക്കുമ്പോഴും തന്റെ ജാതി അനുഭവിക്കുന്ന ദുരിതങ്ങള്‍ കേള്‍ക്കുമ്പോഴും അവര്‍ക്കെതിരായി ഫറവോന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കാണുമ്പോഴും തന്റെ മനസ്സു പിടയുകയായിരുന്നു. ഇതില്‍നിന്നു ഒരു വിമോചനം എന്നാണു ഉണ്ടാകുക എന്ന ചിന്താഭാരത്തിലാണു അവിടെ കഴിഞ്ഞിരുന്നതും.
                യിസ്രായേല്‍ക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ എത്രമാത്രം ഉണ്ടെന്നു നേരിട്ടു കാണുവാനും അതിനു പരിഹാരം എങ്ങനെ കണ്ടെത്തുവാന്‍ സാധിക്കും എന്നു ഗ്രഹിക്കുവാനും തന്റെ ആള്‍ക്കാരുമായി ഒരു സൗഹൃദത്തിനു  വഴിതെളിക്കുമെന്ന ശുഭചിന്തയുമാണു സായംകാലങ്ങളില്‍ ഫറവോന്റെ കൊട്ടാരം വിട്ടു ഏകനായി മിസ്രയീമിന്റെ ഇടവഴികളില്‍ നടക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതു. ഒരുപക്ഷെ, തന്റെ ജനത്തിന്റെ ദുരിതങ്ങള്‍ കാണുകയും അവരുടെ കണ്ണുനീരില്‍ മനസ്സലിയുകയും അവരുടെ നിലവിളി കേള്‍ക്കുകയും ചെയ്യുന്ന സ്നേഹവാനായ യഹോവ അവരുടെ വിമോചനത്തിനു വഴിയൊരുക്കുവാനായിരിക്കും തനിക്കു ഫറവോന്റെ കൊട്ടാരത്തില്‍ വളരുവാന്‍ അവസരമൊരുക്കിയതു.
                പല ദിവസങ്ങളാലായി കണ്ട കാഴ്ചകള്‍ ഈ ചിന്തകള്‍ അസ്ഥാനത്തല്ല എന്നു ഉറപ്പു നല്‍കി.
                ഒരു ദിവസം നടന്നു പോകുമ്പോള്‍ ഒരു മിസ്രയീമ്യന്‍ ഒരു യിസ്രായേല്യനെ ക്രൂരമായി മര്‍ദ്ദിക്കുന്ന കാഴ്ച കാണുകയുണ്ടായി. അതു തന്റെ സമനില തെറ്റിച്ചു. തന്റെ ജാതിയോടുള്ള സ്നേഹവും മിസ്രയീമ്യരോടുള്ള എതിര്‍പ്പും അടങ്ങാത്ത കോപമായി പ്രവഹിച്ചു. അതില്‍ ആ മിസ്രയീമ്യന്റെ ജീവന്‍ ഒലിച്ചു പോയി. തന്റെ സഹോദരനല്ലാതെ മറ്റാരും കണ്ടിട്ടില്ല എന്ന അറിവു രഹസ്യമായി അയാളെ കുഴിച്ചുമൂടുവാനും ധൈര്യ നല്‍കി. ആശ്വാസത്തോടെ ഫറവോന്റെ കൊട്ടാരത്തിലേക്കു തിരികെ പോയി. 
                  ഇതു തന്റെ ജാതിക്കു തന്നോടുള്ള സ്നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കും എന്ന ചിന്ത അസ്ഥാനത്തായിരുന്നു എന്നു ഇന്നത്തെ സംഭംവം വെളിവാക്കി. 
                   എന്നും നടക്കുന്നതു പോലെ അന്നും നടക്കുവാന്‍ ഇറങ്ങിയതാണു. വഴിയില്‍ രണ്ടു യിസ്രായേല്‍ക്കാര്‍ ശണ്ഠയുടുന്നതു കണ്ടു. അവരെ സമീപിച്ചു. അവരെ സാന്ത്വനപ്പെടുത്തുവാനായി, 'നിങ്ങള്‍ സഹോദരങ്ങളല്ലേ,  ഇങ്ങനെ പരസ്പരം കലഹിക്കുന്നതു ശരിയാണോ?'' സ്നേഹപൂര്‍വ്വം ചോദിച്ചു.
                    പൊതുശത്രുവിനെ നേരിടുമ്പോള്‍ ശത്രുക്കള്‍ മിത്രങ്ങളാകുമെന്നു പറയുന്നതു സത്യമാണെന്നു തെളിഞ്ഞു. അവര്‍ രണ്ടുപേരും ഒരുമിച്ചു. 'ആ മിസ്രയീമ്യനെ കൊന്നതു പോലെ ഞങ്ങളെയും കൊല്ലുവാനാണോ വന്നിരിക്കുന്നതു' എന്നു ചോദിച്ചു അവര്‍ നടന്നകന്നു.
                    ഇനിയും തിരികെ കൊട്ടാരത്തിലേക്കു പോകുവാന്‍ ഭയമായി. അദ്ദേഹം അറിഞ്ഞാല്‍ തന്നെ വധിക്കും. അപ്പോഴാണു ഫറവോന്‍ തന്നെ വധിക്കുവാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത തന്റെ കാതുകളില്‍ എത്തിയതു. ഇനിയും എന്തു ചെയ്യും?  തന്റെ ജാതിക്കാര്‍ തന്നെ സ്വീകരിക്കുകയുമില്ല. അതു അവര്‍ക്കും നാശം വിതയ്ക്കും . പിന്നെ ഒന്നും ആലോചിച്ചില്ല ജീവനും കൊണ്ടോടി. ഇപ്പോള്‍ ഇവിടെ ഏകനായി ഈ ഗുഹയില്‍. 
                    ക്ഷീണം കണ്‍പോളകളെ തഴുകി ഉറക്കിയെങ്കിലും ദുസ്വപ്നങ്ങള്‍ ഇടയ്ക്കിടയ്ക്കു ഉറക്കം ഭഞ്ജിച്ചു കൊണ്ടിരുന്നു.
                    പ്രഭാതം പൊട്ടി വിടര്‍ന്നു. കിളികളുടെ കളകളാരവം ചെവികളില്‍ വന്നു അലതല്ലി. സന്തോഷം നല്‍കിയിരുന്ന ആ ശബ്ദങ്ങള്‍ ഇന്നു ഭീതിയുണര്‍ത്തുന്നതായി തീര്‍ന്നിരിക്കുന്നു.  
                  ധൈര്യം സംഭരിച്ചു വെളിയില്‍ വന്നു. ചുറ്റും നോക്കി അടുത്തെങ്ങും ആരുമില്ല. അല്പം അകലെ ഒരാള്‍ ആടുകളെ മേയിച്ചു നടക്കുന്നു. പതുക്കെ നടന്നു അയാളുടെ അടുക്കല്‍ എത്തി. അയാളുടെ മുഖഭാവം ധൈര്യം വര്‍ദ്ധിപ്പിച്ചു. അയാള്‍ തന്നെ അറിയുകയില്ല. 
                  പരിചയപ്പെട്ടു. പരിചയം സൗഹൃദത്തിലെത്തിച്ചു. പകല്‍ മുഴുവന്‍ അയാളോടൊപ്പം നടന്നു.കായ്കനികളും നീരുറവയിലെ ജലവും വിശപ്പും ദാഹവും അകറ്റി. സായം കാലം വന്നണഞ്ഞു. അയാള്‍ ആടുകളെ ശാലയില്‍ അടിച്ചു കയറ്റി. കറവയുള്ള ആടുകളെ കറന്നു പാലെടുത്തു. പരിചയമില്ലെങ്കിലും താന്‍ സഹായിയായി കൂടെ നിന്നു. പാലു പല പാത്രങ്ങളിലാക്കി. അതില്‍ കുറെ നല്ല പാല്‍ ഒരു പാത്രത്തിലെടുത്തു അടുത്തുള്ള കുറ്റിക്കാട്ടില്‍ വച്ചു. അതു എന്തിനെന്നു മനസ്സിലായില്ല. ഞാന്‍ അയാളോടു അതെന്തിനാണെന്നു ചോദിച്ചു.  
              അയാള്‍ പറഞ്ഞു. ' ഇതെല്ലാം എനിക്കു തരുന്ന എന്റെ ദൈവത്തിനു നന്ദിസൂചകമായി ഞാന്‍ നല്‍കുന്നതാണിതു.'
               മോശെ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. 'നീ ഒരു പാവമാ. ദൈവം അരൂപിയാണെന്നു നിനക്കറിയില്ലേ. ശരീരമില്ലാത്ത ദൈവം എങ്ങനെയാ പാലു കുടിക്കുന്നതു?' ഫറവോന്റെ കൊട്ടാരത്തില്‍ താമസിച്ചു കിട്ടാവുന്ന  എല്ലാ അറിവുകളും സമ്പാദിച്ച മോശെ തന്റെ അറിവു പങ്കുവച്ചു.
                 പക്ഷെ നിരക്ഷരകുക്ഷിയായ ആ മനുഷ്യനു പിന്നെയും സംശയം .അയാള്‍ ചോദിച്ചു. 'ഞാന്‍ വയ്ക്കുന്ന പാല്‍ രാവിലെ നോക്കുമ്പോള്‍ ഒരു തുള്ളിയും കാണില്ല. ദൈവമല്ലാതെ പിന്നെയാരാണു ആ പാലു കുടിക്കുന്നതു?'
                  അതു കാട്ടിലെ മൃഗങ്ങള്‍ വന്നു കുടിക്കുന്നതായിരിക്കും.' മോശെ പറഞ്ഞു.
                  'ഞാന്‍ വിശ്വസിക്കുകയില്ല. ദൈവത്തിനു കൊടുത്ത പാലു കുടിക്കുവാന്‍ ഒരു മൃഗത്തിനും ധൈര്യം കാണുകയില്ല. ശുദ്ധനായ  ആട്ടിടയന്‍ തന്റെ വിശ്വാസം വെളിപ്പെടുത്തി.
                   അതെനിക്കറിയില്ല. നീ ഒരുകാര്യം ചെയ്യൂ. രാത്രിയില്‍ ഇവിടെ ഒളിഞ്ഞിരുന്നു നോക്കുക. ആരാണു പാലു കുടിക്കുന്നതെന്നു അറിയാമല്ലോ.' മോശെ പറഞ്ഞിട്ടു ഗുഹയിലേക്കു മടങ്ങി. പാലെല്ലാം കൊടുത്തിട്ടു ആട്ടിടയന്‍ രാത്രിയില്‍ കാത്തിരുന്നു. അതാ അകലെ നിന്നു രണ്ടു ചെറിയ വെട്ടം അടുത്തടുത്തു വരുന്നു. അയാള്‍ സൂക്ഷിച്ചു നോക്കി. ഒരു കുറുക്കന്‍ വന്നു ആ പാലു മുഴുവന്‍ കുടിച്ചിട്ടു പോയി. ഇടയനു അതു സഹിക്കുവാന്‍ കഴിഞ്ഞില്ല. അയാള്‍ രാത്രിയില്‍ ഉറങ്ങിയില്ല.
              മോശെ ഗുഹയില്‍ പോയി. ഭയം മാറിത്തുടങ്ങിയതിനാല്‍ നല്ലവണ്ണം ഉറങ്ങി. അതിരാവിലെ എഴുന്നേറ്റു. എന്തു സംഭവിച്ചു എന്ന ആകാംഷയോടെ ഇടയന്റെ അടുക്കല്‍ എത്തി. അയാള്‍ മ്ളാനവദനനായിട്ടു ഇരിക്കുന്നതു കണ്ടു മോശെ ചോദിച്ചു 'എന്തു പറ്റി?'
               'നീ പറഞ്ഞതു ശരിയാണു. ആ പാലു ദൈവമല്ല കുടിച്ചതു. ഒരു കുറുക്കനാണു.' അയാള്‍ സങ്കടത്തോടെ പറഞ്ഞു.
               'അതിനു നീയെന്തിനാ വിഷമിക്കുന്നതു. സത്യം അറിഞ്ഞതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതു. ഇനിയും പാലു വെറുതെ കുറക്കുനു കൊടുക്കാതെ മിച്ചമാകുമല്ലോ.' മോശെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.
               'ശരിയാണു. എന്റെ ദുഃഖമതല്ല. ഇനിയും ഞാന്‍ എന്റെ ദൈവത്തിനോടു നന്ദി എങ്ങനെ അറിയിക്കും എന്നതാണു എന്റെ വിഷമം.' അയാള്‍ തന്റെ മനസ്സു തുറന്നു.
                'അതിനു നമുക്കു വേറെ മാര്‍ഗ്ഗം കണ്ടു പിടിക്കാം.നീ വാ.'മോശെ അവനെ പിടിച്ചെഴുന്നേല്പിച്ചു. 
                സന്ധ്യയായി. ഇനിയും ദൈവത്തിനു കൊടുക്കുവാന്‍ മാര്‍ഗ്ഗം കാണാതെ കുണ്ഠിതനായി ഇടയന്‍ രാത്രി കഴിച്ചു കൂട്ടി.
                മോശെ സന്തോഷത്തോടെ തന്റെ ഗുഹയില്‍ ഉറങ്ങി.
               രാത്രിയില്‍ വലിയ മുഴക്കത്തോടെ 'മോശെ.മോശെ.' എന്നു വിളിക്കുന്നതു കേട്ടു മോശെ ഉറക്കച്ചതവോടെ വിളികേട്ടു. 'അടിയനിതാ, കല്പിച്ചാലും.' ഫറവോന്റെ ആള്‍ക്കാരാണോ എന്ന ഭയപ്പാടോടെ മോശെ പറഞ്ഞു. 
               ' ഭയപ്പെടേണ്ടാ. ഞാന്‍ നിങ്ങളുടെ സൈന്യങ്ങളുടെ ദൈവമായ യഹോവായാകുന്നു. വെള്ളത്തില്‍ നിന്നു നിന്നെ വലിച്ചെടുത്തു ഫറവോന്റെ കൊട്ടാരത്തില്‍ വളരുവാനും അവിടെനിന്നു അറിവുകള്‍ നേടുവാനും അവസരമൊരുക്കിയതു ഞാനാണു. പക്ഷെ നീ എന്നെ ഇതുവരെ ശരിക്കു മനസ്സിലാക്കിയിട്ടില്ല.' യഹോവ അരുളിച്ചെയ്തു.
                 മിസ്രയീമ്യനെ അടിച്ചു കൊന്നതിനെ കുറിച്ചായിരിക്കും യഹോവ പറയുന്നതു എന്നു ധരിച്ചു മോശെ പറഞ്ഞു. 'യഹോവേ, അടിയനോടു പൊറുക്കണം. അന്നേരത്തെ ദേഷ്യത്തിനു ആ മിസ്രയീമ്യനോടു അങ്ങനെ ചെയ്തു പോയതാണു .ക്ഷമിക്കണം.'
                  'അതൊന്നും ഞാന്‍ കണക്കിടുന്നില്ല. നീ ഒരു വിലിയ ജ്ഞാനിയെന്ന ഭാവത്തില്‍ ആ പാവം ആട്ടിടയനെ വഴിതെറ്റിച്ചതും ദുഃഖിപ്പിച്ചതും എന്തിനാണു.? മനുഷ്യന്റെ ജ്ഞാനം എന്റെ മുമ്പാകെ വ്യര്‍ത്ഥമാണെന്നു നിനക്കറിയില്ലേ?, യഹോവ അരുളിച്ചെയ്തു.
                   'അയ്യോ യഹോവേ, തെറ്റെങ്കില്‍  ക്ഷമിക്കണം. ഞാന്‍ പറഞ്ഞതു ശരിയല്ലേ. അവിടുന്നു രൂപരഹിതനല്ലേ? അങ്ങേയ്ക്കു എന്തിനാണു പാലു?' മോശെ ഭയത്തോടെ ചോദിച്ചു.
                   നീ പറഞ്ഞതു ശരിയാണു. പക്ഷേ അവന്‍ എനിക്കു തന്ന പാലു വിശന്നു വലഞ്ഞു നടന്ന ഒരു കുറക്കനു നല്‍കിയതു ഞാനാണു.എനിക്കു എന്തെങ്കിലും നല്‍കിയാല്‍ പിന്നെ അതു എന്റേതാണല്ലോ. അതു എന്റെ ഇഷ്ടം പോലെ ചെലവഴിക്കും.എങ്ങനെ ചെലവഴിക്കണമെന്നു പറയുവാന്‍ ദാതാവിനു അവകാശമില്ല. മനസ്സിലായോ? നീ രാവലെ തന്നെ പോയി ആ പാവം ആട്ടിടയനോടു ഞാന്‍ പറഞ്ഞ കാര്യം പറഞ്ഞു ആശ്വസിപ്പിക്കണം. ആ പാവം ഇതുവരെ ഉറങ്ങിയിട്ടില്ല.' അതു ഒരു കല്പനയായിരുന്നു. മോശെ അത്ഭുതപരതന്ത്രനായി മിഴിച്ചിരുന്നു പോയി.
                 മോശെ പ്രഭാതത്തില്‍ നേരത്തെ തന്നെ എഴുന്നേറ്റു ആട്ടിടയന്റെ അടുക്കല്‍ ചെന്നു. ഉറക്കച്ചടവോടെ ദുഃഖഭാവം പൂണ്ടു ഇരിക്കുന്ന ഇടയനെ കണ്ടു മോശെയുടെ ഹൃദയം പിടഞ്ഞു. അതിനു താനാണല്ലോ കാരണക്കാരന്‍ എന്നോര്‍ത്തപ്പോള്‍ സങ്കടം പൊങ്ങി വന്നു. രാത്രിയില്‍ സംഭവിച്ചതെല്ലാം പശ്ചാത്താപവിവശനായി മോശെ വിവരിച്ചു. തന്റെ തെറ്റു സമ്മതിക്കുകയും ചെയ്തു. ഇടയന്‍ സന്തോഷവദനനായി മോശെയെ നോക്കി. 'നിന്റെ കാഴ്ചയാണു യഹോവയ്ക്കു സ്വീകാര്യമായ ബലി. വിശക്കുന്നവനു അപ്പം കൊടുക്കുന്നതിലും ദാഹിക്കുന്നവനു വെള്ളം കൊടുക്കുന്നതിലും വലിയ ബലിയര്‍പ്പണമില്ല എന്നു നീ എന്നെ പഠിപ്പിച്ചിരിക്കുന്നു.' എന്നു മോശെ പറഞ്ഞു അവനെ ആശ്വസിപ്പിക്കുകയും സ്വയം ആശ്വസിക്കുകയും ചെയ്തു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30