8. തകര്‍ന്ന സ്വപ്നങ്ങള്‍.

8. തകര്‍ന്ന സ്വപ്നങ്ങള്‍.

              കണ്‍വന്‍ഷന്‍ കഴിഞ്ഞു സ്റ്റേജില്‍ നിന്നുമിറങ്ങി. കറുത്തകുപ്പായം മാറുന്നതിനു മുമ്പു വളരെപ്പേര്‍ പരിചയപ്പെടുവാനായി വന്നു. ആ പള്ളിയില്‍ ആദ്യമായിട്ടാണു പ്രസംഗിക്കുന്നതു. പലരും പ്രസംഗത്തെ കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു കേട്ടപ്പോള്‍ ദൈവത്തിനു മനസ്സില്‍ സ്തുതി അര്‍പ്പിച്ചു.
               അന്നത്തെ പ്രസംഗത്തെ കുറിച്ചു എനിക്കും ഒരു മതിപ്പു തോന്നിയിരുന്നു. ചിലപ്പോള്‍ മാത്രം ലഭിക്കുന്ന ഒരു അനുഭൂതി. പരിശുദ്ധാത്മവ്യാപാരമാണു അതിന്റെ കാരണം. കേള്‍വിക്കാരുടെ പ്രതികരണവും സന്തോഷപ്രദമായിരുന്നു.
               കുശലാന്വേഷണങ്ങള്‍. ചോദ്യങ്ങള്‍. മറുപടികള്‍. പരിചയപ്പെടുത്തലുകള്‍. അങ്ങനെ നീണ്ടു പോയി. രാത്രിയില്‍ തന്നെ തിരികെ പോരണമെന്നതിനാല്‍ അല്പം തിടുക്കം കാട്ടി. പലരും പിരിഞ്ഞു പോയി.
                അല്പം മാറി ഒരു മദ്ധ്യവയസ്ക. ദുഃഖം തളം കെട്ടിനില്ക്കുന്ന മുഖം. ആരും കൂട്ടിനില്ലാതെ. കണ്ടു മറന്നതു പോലെയുള്ള മുഖം. അവരെ കൂടുതല്‍ ശ്രദ്ധിച്ചു. അവര്‍ക്കു എന്നോടു എന്തോ പറയുവാനുള്ളതു പോലെ തോന്നി. 
                 ആളുകള്‍ ഒഴിഞ്ഞപ്പോള്‍ അവര്‍ അടുത്തു വന്നു.
                 'അച്ചന്‍ എന്നെ ഓര്‍ക്കുന്നുണ്ടായിരിക്കുകയില്ല.' അവര്‍ പറഞ്ഞു.
                  ' എനിക്കു മനസ്സിലായില്ല.പറയൂ. ആരാണു?' 
                   'പതിനഞ്ചു വര്‍ഷം മുമ്പാണു പരിചയപ്പെട്ടതു. അന്നു അച്ചന്‍ ശെമ്മാശ്ശന്‍ ആയിരുന്നു. ഒരു പെണ്ണുകാണല്‍ ചടങ്ങു. ഞാനായിരുന്നു ആ പെണ്‍കുട്ടി.' 
                     ' ഞാന്‍ ഓര്‍മ്മയില്‍ പരതി. അന്നു പല പെണ്‍കുട്ടികളെയും കണ്ടിട്ടുണ്ടു. ആരെയും മനസ്സില്‍ സൂക്ഷിച്ചിട്ടില്ല. കണ്ടു. മറന്നു.
                      'അന്നു ഞാന്‍ അല്പം അപമര്യാദയായിട്ടാണു പെരുമാറിയതു.' അവര്‍ തുടര്‍ന്നു. അപ്പന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണു അങ്ങനെ ഒരു ചടങ്ങിനു സമ്മതിച്ചതു. എന്റെ അന്നത്തെ സംസാരം ശെമ്മാശ്ശനു ദുഃഖമുണ്ടാക്കി കാണുമെന്നറിയാം.രക്ഷപെടാന്‍ കണ്ട ഒരു മാര്‍ഗ്ഗമായിരുന്നു അതു. മനഃപൂര്‍വ്വമായിരുന്നില്ല. എങ്കിലും അതില്‍ ഞാന്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. അച്ചന്‍ എന്നോടു ക്ഷമിക്കണം.'
                    അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ചുറ്റും നോക്കി. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ഒരു പരിചയവുമില്ലാത്ത നാട്ടില്‍ ഒരു സ്ത്രീ മുമ്പില്‍ നിന്നു പൊട്ടിക്കരയുക! രക്ഷപ്പെടുവാന്‍ മനസ്സു വെമ്പി. 
                     'സാരമില്ല. അതൊക്കെ അന്നേ ഞാന്‍ മറന്നു.പൊയ്ക്കോളു. ദൈവം അനുഗ്രഹിക്കട്ടെ.' 
                      തിരിഞ്ഞു നടക്കുവാന്‍ തുടങ്ങിയപ്പോള്‍ ഏങ്ങലടികളുടെ ഇടയിലൂടെ ഒഴുകിയിറങ്ങിയ ദീനരോദനം എന്റെ കാലുകള്‍ക്കു ചങ്ങലയായി. 
                     'എന്തിനാ കരയുന്നതു.? അതു ഓര്‍ത്തു വിഷമിക്കേണ്ടാ.' ഞാന്‍ ആശ്വാസിപ്പിക്കുവാന്‍ ശ്രമിച്ചു.
                          അവര്‍ കഥ തുടര്‍ന്നു.
           ശെമ്മാശ്ശനോടു അന്നു അങ്ങനെ സംസാരിച്ചതിന്റെ ഫലം ഞാന്‍ അനുഭവിച്ചു, അനുഭവിക്കുന്നു. പക്ഷെ ദൈവം എന്നെ ഉപേക്ഷിച്ചിട്ടില്ല എന്നു എനിക്കു ഇന്നു ബോദ്ധ്യമായി. അച്ചന്‍ ഇവിടെ പ്രസംഗിക്കുവാന്‍ വന്നതും, അച്ചനെ കാണുവാന്‍ ഇടയായതും, അച്ചനോടു ക്ഷമ ചോദിക്കുവാന്‍ അവസരം ലഭിച്ചതുമെല്ലാം ദൈവ നടത്തിപ്പായി ഇപ്പോള്‍ ഞാന്‍ കാണുന്നു. അച്ചന്‍ ഇന്നു പ്രസംഗിച്ചതെല്ലാം എന്നെ കുറിച്ചും എനിക്കു വേണ്ടിയും ആയിരുന്നു. ശിഥിലമാകുന്ന ബന്ധങ്ങള്‍, ദൈവത്തില്‍ നിന്നു അകന്ന ബന്ധങ്ങള്‍ തകരുന്നു; തകര്‍ക്കുന്നു. അതു എന്റെ അനുഭവമാണച്ചാ. ദൈവത്തോടു അടുത്തു വസിക്കുന്നവരുടെ ബന്ധങ്ങളെ സുസ്ഥിരമായി നിലനില്ക്കുകയുള്ളു എന്നു കേട്ടപ്പോള്‍ ഞാന്‍ ഒരു ഉറച്ച തീരുമാനം എടുത്തു.'
              ഗദ്ഗദം അവരുടെ വാക്കുകള്‍ക്കു തടസ്സമായി. 'നോമ്പു ലംഘിച്ച ആദാമിന്റെയും ഹവ്വയുടെയും കുടുംബബന്ധങ്ങളേക്കാള്‍ അലോസരം നിറഞ്ഞതാണു എന്റെ കുടുംബജീവിതം.'
                  'ഇതൊരു നീണ്ടകഥയാണച്ചാ. പെട്ടെന്നു തീരുകയില്ല. പരിഹാരം കാണുവാന്‍ ബുദ്ധിമുട്ടാണു. ഞാന്‍ ശ്രമിച്ചതാണു. ഉപദേശമൊന്നും ഏല്ക്കുകയില്ല. അച്ചന്‍ വാ. നിങ്ങള്‍ പോകൂ. അച്ചനു തിരികെ വീട്ടില്‍ പോകണം. സമയം വൈകി.' വികാരിയച്ചന്‍ എന്നെ രക്ഷ പെടുത്തുവാനായി എത്തി. 
                    ദുഃഖം കടിച്ചമര്‍ത്തി അവര്‍ തിരികെ നടക്കുവാന്‍ ഒരുങ്ങി.
                   'നില്ക്കൂ.' ഞാന്‍ പറഞ്ഞു. അവര്‍ നിന്നു. 
                    'ഒരു നിമിഷം കൂടെ ക്ഷമിക്കൂ അച്ചാ. അവര്‍ പെട്ടെന്നു നിര്‍ത്തും.'
                     അച്ചന്റെ ഇഷ്ടം.വികാരിയച്ചന്‍ പിന്‍വാങ്ങി. 
അവര്‍ ആ കദനകഥ പെട്ടെന്നു പറഞ്ഞു അവസാനിപ്പിച്ചു. 
                     താമസിയാതെ അവരുടെ വിവാഹം നടന്നു. ഒരു എന്‍ജിനിയര്‍. P.W.D ലാണു ജോലി. പണം ഇഷ്ടം പോലെ. ശമ്പളവും കിമ്പളവും. അല്പം മദ്യപാനവും പുകവലിയും. അതൊരു വലിയ കുഴപ്പമായി തോന്നിയില്ല. കോണ്‍ട്രക്ടര്‍മാരുടെ സല്‍ക്കാരം നിരാകരിക്കുന്നതു ശരിയല്ലല്ലോ. ആദ്യകാലം സന്തോഷപ്രദമായിരുന്നു. പക്ഷെ രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാവം മാറി. കുട്ടികളുണ്ടാകുന്നില്ല എന്നതാണു കാരണം. പല ഡോക്ടര്‍മാരെയും കണ്ടു. പല പരിശോധനകളും നടത്തി. രണ്ടു പേര്‍ക്കും തകരാറുകളില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. അദ്ദേഹത്തിനു വിശ്വാസമായില്ല. എന്നില്‍ സംശയം വളര്‍ന്നു. അതു കലഹത്തിനു വഴിതെളിച്ചു. ദിവസവും വൈകിട്ടു വളരെ വൈകി മദ്യപിച്ചു വീട്ടിലെത്തും എന്തെങ്കിലും പറഞ്ഞു വഴക്കാകും. അതു മര്‍ദ്ദനത്തിലാണു അവസാനിക്കുന്നതു. ജീവിതം അവസാനിപ്പിക്കുവാന്‍ പലതവണ ആഗ്രഹിച്ചതാണു. ശെമ്മാശ്ശനെ ദുഃഖിപ്പിച്ചതു ഒരു ശാപമായി പിന്‍ തുടരുകയായിരുന്നുവത്രേ.
                അച്ചന്‍ എനിക്കു വേണ്ടിയും എന്റെ ഭര്‍ത്താവിനു വേണ്ടിയും പ്രാര്‍ത്ഥിക്കണം. അച്ചന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും.' അവര്‍ പറഞ്ഞു നിറുത്തി.
                    'ഞാന്‍ ഓര്‍ത്തു പ്രാര്‍ത്ഥിക്കാം. ധൈര്യത്തോടെ പൊയ്ക്കൊള്ളുക. ഈ കണ്ണുനീരു ദൈവം കാണാതിരിക്കുകയില്ല.'
                    ഭാരമിറക്കി വച്ച ആശ്വാസത്തോടെ അവര്‍ തിരികെ നടന്നു.
                    അവര്‍ എന്നെ ഏല്പിച്ച കടലാസ്സൂ തുണ്ടിലേക്കു നോക്കി. 'ഡയ്സിയും ജോയിയും. നല്ല വടവൊത്ത അക്ഷരങ്ങള്‍.
                    തിരികെ നടന്നപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയ ഓര്‍മ്മകള്‍ മനസ്സിലേക്കു ഓടിയെത്തി. അച്ചനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴും ആ ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ നിന്നു.
                      പതിനഞ്ചു വര്‍ഷം മുമ്പു വളരെ പ്രതീക്ഷയോടെയാണു പെണ്ണുകാണല്‍ ചടങ്ങിനു പോയതു. ഹൈസ്കൂള്‍ അദ്ധ്യാപിക. നല്ല കുടുംബം. നല്ല മനുഷ്യര്‍. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.പ്രത്യേകിച്ചു പെണ്‍കുട്ടിയെ.
                       എന്നാല്‍ അഭിമുഖത്തിലാണു കല്ലുകടിച്ചതു.
പെണ്‍കുട്ടികള്‍ക്കു ഇത്രയും തന്റേടമോ? ഞാന്‍ അത്ഭുതപ്പെട്ടു പോയി.
                       അഭിമുഖം എങ്ങനെ ആരംഭിക്കണമെന്നു ആലോചിക്കുന്നതിനിടയില്‍ അവളുടെ ഒരു ചോദ്യം കടന്നു വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതാണെന്നു ഇപ്പോള്‍ തോന്നുന്നു.
                      നമുക്കു എത്ര നോമ്പുണ്ടു ശെമ്മാശ്ശാ. വേണ്ട ഞാന്‍ തന്നെ പറയാം. അഞ്ചെണ്ണം പോരാഞ്ഞു ഒരു എട്ടുനോമ്പും. ആകെ 121 ദിവസം പിന്നെ ആഴ്ചയില്‍ മൂന്നു ദിവസം. ബുധന്‍, വെള്ളി, ഞായര്‍. 111 ദിവസങ്ങള്‍. പിന്നെ മാറാനായ പേരുന്നാളുകള്‍. ചാത്ത കുര്‍ബ്ബാനകള്‍. ആണ്ടില്‍ 365 ദിവസങ്ങളുള്ളതില്‍ കുടുംബജീവിതത്തിനു എത്ര ദിവസങ്ങള്‍ കിട്ടും.എന്തിനാ ശെമ്മാശ്ശാ ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളെ കറുത്ത കുപ്പായം കൊണ്ടു മൂടുന്നതു?'
                     ആത്മസംതൃപ്തിയോടെ അവള്‍ എന്നെ നോക്കി.
                    ഞാന്‍ ഞെട്ടി തരിച്ചു നിന്നു പോയി.
                      ഓര്‍മ്മകളില്‍ നിന്നു ഉണര്‍ന്നപ്പോള്‍..
വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഏകയായി നടന്നു നീങ്ങുന്ന ആ സ്ത്രീയുടെ അവ്യക്തമായ രൂപം മനസ്സില്‍ തെളിഞ്ഞു.
                        തിരികെയുള്ള യാത്രയിലും രാത്രിയുടെ യാമങ്ങളിലും ആ രൂപം ഒരു ഒരു ദുഃഖസ്മൃതിയായി മനസ്സിന്റെ കോണില്‍ തെളിഞ്ഞു നിന്നു......ദിവസങ്ങളോളം.
               

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30