5. വിറങ്ങലിച്ച നിമിഷങ്ങള്‍.

5. വിറങ്ങലിച്ച നിമിഷങ്ങള്‍.

             ആശുപത്രിമുറിയില്‍ കാലുകുത്തിയപ്പോള്‍ ഒരു നിമിഷം നിന്നു പോയി.
             ആറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കൂടിക്കാഴ്ചയാണു. ഇങ്ങനെയായിരിക്കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു കണ്ടുമുട്ടല്‍ പോലും താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണു സത്യം. ആ പള്ളിയില്‍ നിന്നു പോന്നതിനു ശേഷം പലരും പലകാര്യത്തിനും താല്പര്യത്തോടെ വന്നു ക്ഷണിച്ചിട്ടുണ്ടു. തോമ്മാച്ചനുമായുള്ള ഒരു കൂടിക്കാഴ്ച ഇഷ്ടപ്പെടാഞ്ഞതിനാല്‍ പോകുവാന്‍ താല്പര്യം കാണിച്ചിട്ടില്ല.
                എന്നാല്‍ സാബു വന്നു വിളിച്ചപ്പോള്‍ , അപ്പച്ചന്റെ അവസാന ആഗ്രഹമാണു,അച്ചനെ ഒന്നു കാണണമത്രേ. ആ മനുഷ്യനുമായിട്ടു ആദ്യകാലത്തു വലിയ അടുപ്പമായിരുന്നു. അയാളുടെ സ്നേഹമൊക്കെ വെറും കപടമാണെന്നു അറിഞ്ഞപ്പോള്‍ അയാളെ തനിക്കു ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല.
                  മരണാസന്നനായ ആ മനുഷ്യന്‍ എന്നെ കാണുവാന്‍ ആഗ്രഹിക്കുന്നതു എന്തിനായിരിക്കാം.
                   കടന്നു ചെന്നു.
                   സ്നേഹഭാവം കാണിച്ചും ബഹുമാനിച്ചും പലരും ഒതുങ്ങി നിന്നു.
                    തോമ്മാച്ചന്റെ കിടക്കയുടെ അരികിലേക്കു ചേര്‍ന്നു നിന്നു.
                     അദ്ദേഹം കണ്ണുതറന്നു എന്നെ നോക്കി. ആ കണ്ണുകളില്‍ അത്ഭുതം നിഴലിക്കുന്നതു ഞാന്‍ കണ്ടു. പെട്ടെന്നു ഭാവം മാറി മാറി നിഴലിട്ടു.
                    അധരങ്ങള്‍ ചലിച്ചു. പക്ഷെ ശബ്ദം പുറത്തു വന്നില്ല.
                    മൂത്തമകന്‍ ബേബി അടുത്തു വന്നു പറഞ്ഞു.
      'അപ്പാ പറഞ്ഞിട്ടാ അച്ചനെ വിളിക്കുവാന്‍ അനുജനെ വിട്ടതു. എന്തോ പറയുവാനുണ്ടത്രേ. പക്ഷെ,സാബു ഇവിടെ നിന്നു ഇറങ്ങി അല്പം കഴിഞ്ഞപ്പോള്‍ അപ്പന്റെ സംസാരശേഷി നഷ്ടപ്പെട്ടു. എങ്കിലും നല്ല ബോധമുണ്ടു. ഡോക്ടറെ വിളിച്ചു കാണിച്ചു ഇനിയും ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു.
                   തോമ്മാച്ചന്റെ ഈ ദയനീയാവസ്ഥ മനസ്സില്‍ സ്മരണകളുയര്‍ത്തി.
                  പള്ളിപ്പൊതുയോഗങ്ങളില്‍ വാചാലമായി സംസാരിച്ചു തന്റെ അഭിപ്രായങ്ങള്‍ അംഗീകരിപ്പിച്ചിരുന്ന തോമ്മാച്ചന്‍.
                   ആദ്ധ്യാത്മിക സംഘടനകളില്‍ ഹൃദയസ്പൃക്കായി പ്രസംഗിച്ചു ജനഹൃദയങ്ങളെ അപഹരിച്ച തോമ്മാച്ചന്‍.
                  രാഷ്ട്രീയ സാമുദായിക സാംസ്കാരിക വേദികളില്‍ സരസമായി സംസാരിച്ചു ജനസമ്മതി നേടിയ തോമ്മാച്ചന്‍.
                   ദീര്‍ഘകാലം പഞ്ചായത്തു പ്രസിഡന്റായി വരാജിച്ച തോമ്പാച്ചന്‍.
                   സംസാരിക്കുവാന്‍ ആഗ്രഹിച്ചിട്ടും ശബ്ദം പുറത്തു വരാതെ വിമ്മട്ടപ്പെടുന്ന തോമ്മാച്ചനെ കണ്ടപ്പോള്‍ തന്റെ ഹൃദയം പിടഞ്ഞു.
                   തോമ്മാച്ചന്‍ കൈയ്യുയര്‍ത്തി തന്റെ വലതു കരത്തില്‍ കടന്നു പിടിച്ചു. വിടുവിക്കുവാന്‍ കഴിയാതവണ്ണം ശക്തമായിരുന്നു ആ പിടുത്തം. മനസ്സില്‍ കിടന്നു അലതല്ലിയ വികാരതരംഗങ്ങളെല്ലാം ആ പിടിയില്‍ പ്രകടമായി.
                  തന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചുണ്ടുകള്‍ വിതുമ്പി. ഞരങ്ങി അവ്യക്തമായ ചില ശബ്ദങ്ങള്‍ മാത്രം പുറത്തേക്കു വന്നു.
                 എന്തു പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കുക. വാക്കുകള്‍ക്കു വേണ്ടി താനും തത്രപ്പെട്ടു.
                 ഇടതു കരത്താല്‍ താന്‍ അയാളുടെ കണ്ണുനീര്‍ തുടച്ചു. പക്ഷെ തന്റെ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ അയാളുടെ മാറിടത്തില്‍ പതിച്ചതു ആദ്യം താന്‍ അറിഞ്ഞില്ല.
                ഓര്‍മ്മകള്‍ ആറു വര്‍ഷം പിന്നിലേക്കു ഓടി.
                പള്ളിയുടെ പുതിയ ഭരണസമിയതിയെ തെരഞ്ഞെടുക്കുന്നതിനുള്ളു  ഒരുക്കങ്ങള്‍ നടത്തി. ഭരണഘടനാനുസൃതമാണു പൊതുയോഗം കൂടുക. ചോദ്യം ചെയ്യുവാന്‍ പാടില്ലാത്ത വിധം എല്ലാം ചെയ്തു കഴിഞ്ഞു. ലിസ്റ്റു ഇട്ടു. പരാതി കേട്ടു. ഫൈനല്‍ ലിസ്റ്റും തയ്യാറായി. പൊതുയോഗത്തെ കുറിച്ചു പരസ്യമായി അറിയച്ചതോടൊപ്പം വോട്ടവകാശമുള്ളവരുടെ പേരു വിവരവും പരസ്യപ്പെടുത്തി.
                 പൊതുയോഗം കൂടുന്നതിനു തൊട്ടു മുമ്പുള്ള വെള്ളായാഴ്ച. തോമ്മാച്ചന്‍ കുടിശ്ശിക തീര്‍ത്തതു അന്നാണു. ലിസ്റ്റില്‍ തന്റെ പേരും ചേര്‍ക്കണമെന്നു തോമ്മാച്ചന്‍ സെക്രട്ടറിയോടു ആവശ്യപ്പെട്ടു. പ്രശ്നം എന്റെ അടുക്കലേക്കു വിട്ടു. തോമ്മാച്ചനോടു സൗമ്യമായി കാര്യം പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചു. തോമ്മാച്ചനു മനസ്സിലാകാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ പേരു ചേര്‍ത്തേ മതിയാകൂ. ഇനിയും പേരു ചേര്‍ക്കുക ശരിയല്ല, കഴിയുകയിമില്ല എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. ഗൗരവം അല്പം കൂടിപ്പോയോ എന്നു സംശയം. തന്നോടുള്ള അടുപ്പം മുതലാക്കാം എന്നായിരുന്നു തോമ്മാച്ചന്‍ വാചാരിച്ചതു. തന്റെ ഈ പ്രതികരണം തോമ്മാച്ചന്‍ പ്രതീക്ഷിച്ചില്ല. പൊതുയോഗത്തില്‍ കാണാമെന്നു പറഞ്ഞു തോമ്മാച്ചന്‍ ഇറങ്ങിപ്പോയി.
              തോമ്മാച്ചനു ഈ വര്‍ഷത്തെ ട്രസ്റ്റി ആകണമത്രേ. വോട്ടു പിടിത്തവും തുടങ്ങിക്കഴിഞ്ഞു. സെക്രട്ടറിയുടെ കമന്റു.
              പൊതുയോഗം കൂടി.  വോട്ടുവകാശമില്ലാത്തവരെ ഇറക്കി വിടുകയാണു വേണ്ടതു. അതു ചെയ്യുന്നില്ല. പക്ഷെ അവര്‍ വെറും കാഴ്ചക്കാരായിരിക്കും. അഭിപ്രായം പറയുവാനോ വോട്ടു ചെയ്യുവാനോ അനുവാദമില്ല. പൊതുയോഗ നടപടി സംക്ഷിപ്തമായി പറഞ്ഞു നിറുത്തി.
             തോമ്മാച്ചന്‍ ചാടി എഴുന്നേറ്റു ഈ ലിസ്റ്റു വച്ചു പൊതുയോഗം നടത്തുവാന്‍ പാടില്ലെന്നും ഈ ലിസ്റ്റു അപൂര്‍ണ്ണമാണെന്നും പറഞ്ഞു.
            'ഞാന്‍ കുമ്പസാരിച്ചു വി.കുര്‍ബ്ബാന അനുഭവിച്ചിട്ടുണ്ടു.എനിക്കു കുടിശ്ശികയുമില്ല. എന്നിട്ടും എന്റെ പേരു ലിസ്റ്റില്‍ ഇല്ല. ഇവിടെയിരിക്കുന്നവരില്‍ പലരും അങ്ങനെയുള്ളവരാണു.' തോമ്മാച്ചന്‍ വാദിച്ചു.
           തോമ്മാച്ചന്‍ പറഞ്ഞ ഒരു കാര്യം ശരിയാണു. കുമ്പസാര ലിസ്റ്റില്‍ തോമ്മാച്ചന്റെ പേരുണ്ടു. പക്ഷെ ഫൈനല്‍ ലിസ്റ്റു പരസ്യപ്പെടുത്തിയതിനു ശേഷമാണു കുടിശ്ശിക തീര്‍ത്തതു. അതിനാലാണു ലിസ്റ്റില്‍ പേരു വരാതിരുന്നതു. അങ്ങനെയുള്ളവര്‍ വേറെയും കാണും. പരാതിക്കു അവസരം നല്‍കിയതാണല്ലോ.
            സൗമ്യവാക്കുകള്‍ ഫലിച്ചില്ല.
             തോമ്മച്ചന്റെ എതിര്‍പ്പു മുഴുവന്‍ വികാരിയോടായിരുന്നു. അയാളുടെ വാദമുഖങ്ങളെല്ലാം താന്‍ ഖണ്ഡിച്ചതു തോമ്മാച്ചന്റെ പ്രതിഷേധത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു. അയാള്‍ എഴുന്നേറ്റു വീണ്ടും പ്രസംഗം തുടങ്ങി. കുറെപ്പേര്‍ പിന്താങ്ങാനുമുണ്ടു.
              താന്‍ അല്പം കൂടെ ഗൗരവം ഭാവിച്ചു. തോമ്മാച്ചനോടു ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. അയാള്‍ കേട്ട ഭാവം നടിച്ചില്ല.
                തന്റെ ക്ഷമ നശിച്ചു.എന്റെ
ആത്മനിയന്ത്രണം നഷ്ടപ്പെട്ടു.
                 'ഇറങ്ങടോ വെളിയില്‍.' അതൊരു ഗര്‍ജ്ജനമായിരുന്നു.
                  അയാള്‍ അതേ ശബ്ദത്തില്‍ തിരിച്ചടിച്ചു.'ഞാനല്ല, താനാണു പോകേണ്ടതു. ഞാന്‍ ഈ ഇടവകയുടെ സ്ഥിരാംഗമാണു. അച്ചന്‍ താല്ക്കാലികന്‍.' അയാളെ പിന്താങ്ങാനും ആളുകളുണ്ടായിരുന്നു. ആളുകള്‍ രണ്ടു ഗ്രൂപ്പായി. തര്‍ക്കങ്ങളും ബഹളങ്ങളും. നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. നിവൃത്തിയില്ലാതെ പൊതുയോഗം പിരിച്ചു വിട്ടു.
                    അപ്രതീക്ഷിത സംഭവങ്ങളില്‍ മുറിപ്പെട്ട ഹൃദയവുമായി മുറിയിലിരിക്കുമ്പോള്‍ അയാള്‍ ഗൗരവഭാവത്തോടെ കയറി വന്നു. പലരും മുറിയില്‍ ഇരിപ്പുണ്ടു.
                     അതുവരെ കണ്ടിട്ടില്ലാത്ത തോമ്മാച്ചനെയാണു അപ്പോള്‍ കണ്ടതു.
                     'അച്ചന്‍ ഇന്നു പൊതുയോഗത്തില്‍ സംസാരിച്ചതെല്ലാം പാരമ്പര്യവും സംസ്കാരവും ഇല്ലാത്ത വിധത്തിലായിരുന്നു.കഷ്ടം.'അയാള്‍ പറഞ്ഞു.
                    'ഇതെല്ലാം എനിക്കു ഉണ്ടെന്നു തന്നോടോ ഇവിടെയുള്ള ആരോടെങ്കിലുമോ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഇപ്പോള്‍ മനസ്സിലായല്ലോ. പാരമ്പര്യവും സംസ്കാരവുമുള്ള തനിക്കു അതൊന്നും ഇല്ലാത്ത എന്നോടു സംസാരിക്കുന്നതു പോലും അപമാനമുണ്ടാക്കും. തനിക്കു പോകാം.' താനും വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല.
                      'പോകാന്‍ പറയുവാന്‍ അച്ചനാരാ? ഈ കാണുന്ന വസ്തുക്കളെല്ലാം എന്റെ വല്യപ്പച്ചന്റെ പേരിലാണെന്നതു അച്ചനു അറിയില്ലായിരിക്കും.'
                         'പണ്ടു കര്‍ത്താവിനെ മലമുകളില്‍ കൊണ്ടു നിറുത്തി മറ്റെ പുള്ളിക്കാരനും ഇതു തന്നെയാണു പറഞ്ഞതു. പ്രമാണം മടക്കി പെട്ടിയില്‍ സൂക്ഷിച്ചു വച്ചേരു. ഇനിയും ഇങ്ങനെ ആവശ്യം വരും.' തന്റെ മറുപടി കേട്ടു മറ്റുള്ളവര്‍ പൊട്ടിച്ചിരിച്ചു.
                       'തന്നെ ഞാന്‍ കാണിക്കാമടോ.' കലി തുള്ളി അയാള്‍ ഇറങ്ങിപ്പോയി.
                       പിറ്റെ ഞായറാഴ്ച സ്ഥലം മാറ്റ കല്പന താന്‍ തന്നെ വായിച്ചു. വെളിയില്‍ മാലപ്പടക്കം പൊട്ടുന്ന ശബ്ദവും മുഴങ്ങി.
                         ഓര്‍മ്മകളില്‍ നിന്നുണര്‍ന്നപ്പോള്‍ കൈയ്യിലെ പിടി അയഞ്ഞിരുന്നു. തോമ്മാച്ചന്റെ തണുത്ത കരം തന്റെ കൈയ്യില്‍ നിന്നു പതുക്കെ ഊര്‍ന്നു കട്ടിലില്‍ പതിച്ചു. പൊട്ടിക്കരച്ചിലിന്റെ ശബ്ദം ഉയര്‍ന്നു. എന്തു ചെയ്യണമെന്നു അറിയാതെ അല്പസമയം വിറങ്ങലിച്ചു നിന്നു പോയി.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30