10. ദൈവത്തിന്റെ വഴികള്‍ .

10. ദൈവത്തിന്റെ വഴികള്‍.

                    വി.വിവാഹകൂദാശയുടെ സമയത്തു പലപ്പോഴും മണവാട്ടിയെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുരിശുവരയ്ക്കുന്നതു അല്പം മടിയോടു കൂടിയാണെന്നു തോന്നി. വധു പെന്തിക്കോസ്തു വിശ്വസിയാണല്ലോ.
                       ബാബു നല്ല ഒരു ചെറുപ്പക്കാരനാണു. വി.മദ്ബഹായിലെ ശുശ്രൂഷക്കാരുടെ കൂട്ടത്തില്‍ ഇവനും ഉണ്ടായിരുന്നു. പ്രണയവിവാഹമാണെന്നു നേരത്തെ അറിഞ്ഞതാണു.
                          ഒരുകാര്യത്തില്‍ അവനെ സമ്മതിക്കണം. അവളുടെ കൂടെ അങ്ങോട്ടു പോയില്ലല്ലോ. ഇനിയും തട്ടിക്കൊണ്ടു പോകാതിരുന്നാല്‍ മതിയായിരുന്നു. 
                         വധുവിന്റെ മുഖത്തേക്കു ഒന്നു കൂടെ നോക്കി. പരിചയമുള്ള മുഖം. 
                         വി.വിവാഹകൂദാശ കഴിഞ്ഞു. വധൂവരന്മാര്‍ റജിസ്റ്ററില്‍ ഒപ്പു രേഖപ്പെടുത്തുവാന്‍ വന്നു. വധു ഒപ്പിടുന്നതിനു മുമ്പു, ഓര്‍ത്തഡോക്സു വിശ്വാസമാണു സത്യവിശ്വാസമെന്നും അതു ഞാന്‍ വിശ്വസിക്കുന്നു എന്നും ഇതിനു മുമ്പു വിവാഹം കഴിച്ചിട്ടില്ല എന്നും മറ്റുമുള്ള സത്യവാങ്മൂലം 50 രൂപാ മൂല്യമുള്ള മുദ്ര പത്രത്തില്‍ ഒപ്പിടുവിച്ചു. അതോടൊപ്പം വച്ചിരുന്ന മാമോദീസാ സര്‍ട്ടിഫിക്കറ്റു ഞാന്‍ എടുത്തു നോക്കി. തന്റെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അതിന്റെ അടിയില്‍ വികാരിയായി ഒപ്പിട്ടിരിക്കുന്നതു ഞാനാണു. തീയതി നോക്കി. ഏഴുവര്‍ഷം മുമ്പുള്ള സര്‍ട്ടിഫിക്കറ്റാണു. അന്നു ഞാന്‍ സേവനം അനുഷ്ഠിച്ചിരുന്ന പള്ളിയുടെ സര്‍ട്ടിഫിക്കറ്റാണു.
                    മനസ്സു ചിന്തകളില്‍ മുഴുകി. ഒരു പെന്തിക്കോസ്തുകാരിക്കു ഞാന്‍ മാമോദീസാ സര്‍ട്ടിഫിക്കറ്റു നല്‍കിയിരിക്കുന്നു. ഓര്‍മ്മകള്‍ ഗതകാലങ്ങളിലേക്കു ഓടി.
                    പെട്ടെന്നു ആ സംഭവം ഓര്‍മ്മ വന്നു.
                    വി.വലിയനോമ്പിലെ ഒരു സന്ധ്യ. നമസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നു ഇറങ്ങി വരുമ്പോള്‍ ഒരു സ്ത്രീയും മകളും എന്നെ നോക്കി നില്ക്കുന്നു.
                     ഞാന്‍ അടുത്തു ചെന്നു. ഒരു പരിചയവുമില്ല. ഞാന്‍ സൂക്ഷിച്ചു നോക്കി. കഴുത്തിലും കാതിലും ഒന്നുമില്ല. ഓഫീസില്‍ നിന്നു ട്രസ്റ്റിയും സെക്രട്ടറിയും ഇറങ്ങി വന്നു. അവര്‍ സാധാരണ സന്ധ്യാനമസ്കാരത്തിനു വരാറില്ല. ഇന്നു എന്തു പറ്റി? അവര്‍ സ്ത്രീയെയും മകളെയും എനിക്കു പരിചയപ്പെടുത്തി .
                        അച്ചനറിയില്ല. മുളമൂട്ടിലെരണ്ടാമത്തെ മകളാണു.
                        എന്താ വിശേഷിച്ചു? ഞാന്‍ ആരാഞ്ഞു.
                         ഈ കുട്ടിയുടെ മാമോദീസാ സര്‍ട്ടിഫിക്കറ്റു വേണം. മൂത്തകുട്ടി ആയതുകൊണ്ടു ഇവിടെയാണു മുക്കിയതു.
                          നിങ്ങള്‍ ഏതു ഇടവകയാണു?
                           ചെങ്ങരൂര്‍ പള്ളിയിലായിരുന്നു.
                           ഇപ്പോഴോ?
                           ഗള്‍ഫിലാണു.
                           ഗള്‍ഫില്‍ എവിടെയാ?
                           ദൂബായിയില്‍
                           അവിടെ ഓര്‍ത്തഡോക്സു പള്ളിയിലാണോ പോകുന്നതു?
                           ഞങ്ങള്‍ ഇപ്പോള്‍ പെന്തിക്കോസ്തു വിശ്വാസത്തിലാണു. മുഖത്തെ ജാള്യത മറയ്ക്കുവാന്‍ ആവുംവിധം ശ്രമിക്കുന്നുണ്ടായിരുന്നു.
                          ഇപ്പോള്‍ ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമെന്താണു?
                         മോളു പത്താംക്ളാസു പാസ്സായി. ഇനിയും പതിനൊന്നില്‍ ചേരണമെങ്കില്‍ ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റു വേണം.
             'ജനനത്തീയതിയുടെ തെളിവിനായിരിക്കും. എന്നാല്‍ ഒരു കാര്യം പറയാം. ഇവിടെനിന്നു തരുന്നതു ജനനത്തീയതി തെളിയിക്കുവാനുള്ളതല്ല. അതില്‍ ജനനത്തീയതി ഉണ്ടെങ്കിലും ഇതു ഈ കുട്ടിയ്ക്കു ഇവിടെ മാമോദീസാകൂദാശ നല്‍കിയിട്ടുണ്ടു എന്നതിന്റെ തെളിവിനുള്ളതാണു. അതുകൊണ്ടാണു അതിനു Baptism certificate എന്നു പറയുന്നതു.'
            ' അതുമതി.' അവര്‍ പറഞ്ഞു.
           പക്ഷെ, ശിശുസ്നാനത്തില്‍ വിശ്വസിക്കാത്ത നിങ്ങള്‍ക്കു  ശിശുസ്നാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു തരുന്നതു ശരിയല്ല.'
          മോളെ ഇവിടെയാണു മുക്കിയതു. അവള്‍,ഇതുവരെ പെന്തിക്കോസ്തു സഭയില്‍ ചേരുവാനുള്ള സ്നാനം ഏറ്റിട്ടില്ല.' അവര്‍ ന്യായവാദത്തിനു ഒരുങ്ങി.
          'ശരി. ആരാണു അപേക്ഷ നല്‍കിയിരിക്കുന്നതു?'
           ' ഞാനാ.' അവര്‍ പറഞ്ഞു.
            നിങ്ങള്‍ ശിശുസ്നാനത്തില്‍ വിശ്വസിക്കുന്നുണ്ടോ?'
            ഇല്ല.
             'എങ്കില്‍ നിങ്ങളുടെ അപേക്ഷ സ്വീകരിക്കില്ല. മകള്‍ അപേക്ഷിക്കട്ടെ. ഓര്‍ത്തഡോക്സു വിശ്വാസമാണു സത്യവിശ്വാസമെന്നും, ശിശുസ്നാനം ശരിയാണെന്നും ഞാന്‍ ആ വിശ്വാസം വിട്ടു പോയിട്ടില്ലാത്തതിനാല്‍ എന്റെ മാമോദീസാ സര്‍ട്ടിഫിക്കറ്റു,നല്‍കണമെന്നും വ്യക്തമാക്കുന്ന അപേക്ഷ എഴുതിത്തരണം.
           ഉടനെ തന്നെ ഒരു മടിയും കൂടാതെ ഞാന്‍ പറഞ്ഞു കൊടുത്ത വാചകത്തില്‍ ആ പെണ്‍കുട്ടി അപേക്ഷ എഴുതിത്തന്നു.
          സര്‍ട്ടിഫിക്കറ്റു കൊടുക്കുന്നതിനു മുമ്പു ഞാന്‍ പറഞ്ഞു.
          'തോമ്മാച്ചനെ എനിക്കു നല്ലവണ്ണം അറിയാം. ഇവിടെ സേവനം അനുഷ്ഠിച്ച അച്ചന്മാരെല്ലാം അദ്ദേഹത്തെ കുറിച്ചു നല്ലതു മാത്രമേ പറഞ്ഞിട്ടുള്ളു. ഒരു തികഞ്ഞ ഓര്‍ത്തഡോക്സു വിശ്വാസി. പ്രത്യേകിച്ചു ഈ ഇടവകയുടെ കാവല്‍പിതാവായ ഗീവറുഗീസുസഹദായുടെ മദ്ധ്യസ്തതയില്‍ വലിയ വിശ്വാസം. തനിക്കു ലഭിച്ച നന്മകളെല്ലാം സഹദായുടെ മദ്ധ്യസ്ഥത കൊണ്ടു ലഭിച്ചതാണെന്നു അദ്ദേഹം ആവര്‍ത്തിച്ചു പറയുമായിരുന്നു. ആ നന്മയുടെ പങ്കു നിങ്ങളും അനുഭവിച്ചിട്ടുള്ളതാണു. ക്രിസ്ത്യാനിക്കു ഉചിതമായ ഒരന്ത്യവും അദ്ദേഹത്തിനു ലഭിച്ചു. ദാരിദ്ര്യത്തിലും പട്ടിണിയിലും ജീവിച്ച കാലം അദ്ദേഹം മറന്നിട്ടില്ല. ആറു മക്കളെ പഠിപ്പിച്ചു ഒരു നിലയില്‍ ആക്കുവാന്‍ അദ്ദേഹം അനുഭവിച്ച യാതനകള്‍ എണ്ണിയെണ്ണി പറയുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടിട്ടുണ്ടു. സങ്കടം കൊണ്ടല്ല. നന്ദികൊണ്ടു, സന്തോഷം കൊണ്ടു. അഞ്ചു പെണ്‍മക്കളും അവരുടെ കുടുംബവും ഇന്നു നല്ല നിലയിലാണെന്നു അഭിമാനപൂര്‍വ്വം അദ്ദേഹം പറയും. മകനും കുടുംബവും അദ്ദേഹത്തിനു സന്തോഷം പകര്‍ന്നു കൊടുത്തു.
          പക്ഷെ, അദ്ദേഹത്തിന്റെ ഈ മകള്‍ ഇങ്ങനെ തെറ്റിപ്പോയതില്‍ എനിക്കു മാത്രമല്ല അദ്ദേഹത്തിനും ദുഃഖമുണ്ടു.
             എങ്കിലും ഇപ്പോള്‍ എനിക്കു ഒരു കാര്യം മനസ്സിലായി. നിങ്ങള്‍ ഒരു പെന്തിക്കോസ്തു വിശ്വാസിയാണെങ്കിലും ഒരു സത്യക്രിസ്ത്യാനിയായിട്ടില്ല. ആയിരുന്നു എങ്കില്‍ എന്തു നഷ്ടം വന്നാലും ദൈവത്തിനു നിരക്കാത്ത ഈ കള്ളഅപേക്ഷ മകളെ കൊണ്ടു എഴുതിക്കുമായിരുന്നില്ല. എനിക്കിതു പറയാതിരിക്കുവാന്‍ കഴിയുകയില്ല.
            കൊടുത്ത സര്‍ട്ടിഫിക്കറ്റും വാങ്ങി ഒന്നും ഉരിയാടാതെ തലകുനിച്ചു ആ അമ്മ നടന്നു നീങ്ങിയപ്പോള്‍ പിടയുന്ന മനസ്സുമായി ആ പെണ്‍കുട്ടിയും അമ്മയെ അനുധാവനം ചെയ്തു. ഈറനണിഞ്ഞ ആ കണ്ണുകളില്‍ ആ കുരുന്നു മനസ്സിന്റെ വേദനകള്‍ വായിച്ചെടുക്കുവാന്‍ കഴിയുമായിരുന്നു. ഒരു പക്ഷെ, അന്നത്തെ കണ്ണുനീരായിരിക്കാം ഇങ്ങനെയൊരു തിരിച്ചു വരവിനു ദൈവം വഴിയൊരിക്കിയതു.
             ഇതാ വിധി വീണ്ടും അവളെ ഒരു ഓര്‍ത്തഡോക്സു ദേവാലയത്തില്‍ എത്തിച്ചിരിക്കുന്നു. ഓര്‍ത്തഡോക്സു വിശ്വാസമാണു സത്യവിശ്വാസമെന്നു അന്‍പതു രൂപാ പത്രത്തില്‍ എഴുതി ഒപ്പിട്ടപ്പോള്‍ അവളുടെ മനസ്സിന്റെ ഭാവമെന്താണെന്നു തിരിച്ചറിയുവാന്‍ കഴിഞ്ഞില്ലെങ്കിലും ദൈവത്തിന്റെ വഴികള്‍ മനുഷ്യനു അജ്ഞാതങ്ങളാണു എന്ന ശാശ്വതമായ സത്യം അവിടെ ഞാന്‍ തിരിച്ചറിഞ്ഞു. യെശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വചനമാണു മനസ്സില്‍ ഓടിയെത്തിയതു.യെശഃ 55;8. 'എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളല്ല, നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല.'
             

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30