4. ഇതാ പുതുതായി തീര്‍ന്നിരിക്കുന്നു.

4. ഇതാ പുതുതായി തീര്‍ന്നിരിക്കുന്നു.

                 ജോസിനെ മുറിയിലേക്കു മാറ്റിയെന്നു അറിഞ്ഞാണു ഞാന്‍ ചെന്നതു. ആശുപത്രിമുറിയിലേക്കു പ്രവേശിച്ചപ്പോള്‍ തന്നെ എന്തോ ഒരു പ്രത്യേകത അനുഭവപ്പെട്ടു. നേരത്തെ ചെന്നപ്പോള്‍ ദുഃഖ ഭാവവുമായിരുന്നു എല്ലാവരുടെയും മുഖത്തു പ്രതിഫലിച്ചിരുന്നതു. ഇന്നു എല്ലാവരും പ്രസന്നവദനരായിരിക്കുന്നു. ജോസിനു ബോധം തിരിച്ചു കിട്ടിയതിന്റെ സന്തോഷമായിരിക്കും. 
             'എന്തു പറ്റി? എല്ലാവരും വലിയ സന്തോഷത്തിലാണല്ലോ.' വെറുതെ ഒരു ചോദ്യം.
              'അച്ചാ അതു' ജോസിന്റെ ഭാര്യപറയാന്‍ തുടങ്ങി. 
              പെട്ടെന്നു ജോസു ഇടയില്‍ കയറി പറഞ്ഞു. 'വേണ്ടാ, ഞാന്‍ പറഞ്ഞോളാം.' 
                ,അധികം സംസാരിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നതു.' ഭാര്യ ജോസിനെ വിലക്കി കൊണ്ടു പറഞ്ഞു. 
                'നീ ചുമ്മാതിരി. ഡോക്ടര്‍ അങ്ങനെയൊക്കെ പറയും. ഇനി എനിക്കു പേടിയൊന്നുമില്ല. ദൈവം നമ്മെ കൈവിട്ടിട്ടില്ല. അച്ചാ ഞാന്‍ പറയാം.'
                ജോസു വാചാലനായി. 
                അച്ചനു അറിയാമല്ലോ. ഈ വര്‍ഷം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു പുതുവര്‍ഷമാക്കണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചതാണു. ജനുവരി ഒന്നിനു വി.കുമ്പസാരം നടത്തി വി.കുര്‍ബ്ബാന അനുഭവിച്ചപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. ജോസിനു എന്തു പറ്റി! ആ കൊച്ചിന്റെ കണ്ണുനീരു ദൈവം കണ്ടിരിക്കുന്നു. പലരും പറഞ്ഞു. സത്യമാണു. അവള്‍ എന്തു കണ്ണുനീരു ഒഴുക്കിയതാണു. അതു കാണുമ്പോള്‍ അന്നൊക്കെ മനസ്സു കഠിനമാകുകയായിരുന്നു.
                  പെട്ടെന്നാണു ചിന്തയില്‍ ഒരു തീപ്പൊരി വീണതു. മൂത്തമകള്‍ ബിന്ദുവിനു ഒരു വിവാഹാലോചന. ഒരു ഗള്‍ഫുകാരന്‍. അവര്‍ വന്നു മകളെ കണ്ടു. ഇഷ്ടപ്പെട്ടു. കാശൊന്നും വേണ്ട. നടക്കുമെന്നു വിചാരിച്ചതാണു. ആലോചനക്കാരന്‍ വന്നു പറഞ്ഞതു ആദ്യം വിശ്വസിച്ചില്ല. അപ്പന്‍ മദ്യപാനിയാണെന്നു ഇപ്പോഴാണു അവര്‍ അറിഞ്ഞതു. ചെറുക്കന്റെ അപ്പന്‍ ഈ കല്യാണത്തിനു സമ്മതിക്കത്തില്ല. വളരെ മോഹിച്ചതാണു, പ്രത്യേകിച്ചു മകള്‍. 
               മോഹഭംഗം കുടുംബത്തെ തളര്‍ത്തി കളഞ്ഞു. വീടു ഒരു മരണവീടു പോലെയായി. ആദ്യം ലക്കു കെടുന്നതു വരെ കുടിക്കുവാനാണു തോന്നിയതു. കരഞ്ഞു തുടുത്ത മുഖമായി നില്ക്കുന്ന മകളുടെ ചിത്രം മനസ്സില്‍ തെളിഞ്ഞു. എനിക്കു അല്പ നേരത്തേക്കു ആശ്വാസം തരുമെങ്കിലും മകളുടെ ഭാവി ഓര്‍ത്തപ്പോള്‍ മദ്യപാനം നിറുത്തുവാന്‍ തന്നെ തീരുമാനിച്ചു.അതൊരു വഴിത്തിരിവായിരുന്നു. പിന്നെ കുടിച്ചില്ല. 
                 കുഴയാത്ത നാവോടും ഉറച്ച കാല്‍വെയ്പോടും കടന്നു ചെന്ന തന്നെ കണ്ടിട്ടു ഭാര്യയ്ക്കും മക്കള്‍ക്കും അതിശയം. താനെടുത്ത ഉറച്ച തീരുമാനം അവരെ അറിയിച്ചു. അവരുടെ മുഖത്തെ ദുഃഖഭാവം മാറി. ആശ്വാസവും സന്തോഷവും ആ മുഖങ്ങളില്‍ താന്‍ കണ്ടു. 
                'പോകട്ടെ സാരമില്ല. ഇതിലും നല്ല കല്യാണം ഇനിയും മകള്‍ക്കു കിട്ടും. ദൈവം കൈവിടില്ല. ഇങ്ങനെയൊരു മാറ്റത്തിനു ദൈവം വഴിയൊരുക്കുകയായാരുന്നു എന്നു കരുതിയാല്‍ മതി. ഭാര്യയുടെ ആശ്വാസവാക്കുകള്‍.
                പുതിയ വര്‍ഷത്തില്‍ ഒത്തിരി പ്രതീക്ഷകള്‍. തീരുമാനങ്ങള്‍. പ്രതീക്ഷകള്‍ പൂവണിയുന്നു എന്നു തോന്നിയതാണു. ജനുവരി രണ്ടിനു സാബുമോന്‍ ബോംബെയ്ക്കു പോയി. അവിടെ നിന്നും ഉടനെ ഗള്‍ഫില്‍ പോകാമത്രേ. വിസ ശരിയായതായി ടെലഗ്രാം വന്നതാണു. 
                  പലതും വിറ്റുപെറുക്കിയാണു മുപ്പതിനായിരം രൂപാ ഒപ്പിച്ചതു. അവന്‍ രക്ഷപെട്ടാല്‍ കുടുംബം രക്ഷപെട്ടു. 'നിങ്ങളെ തന്നെ ശുദ്ധീകരിപ്പീന്‍ നാളെ നിങ്ങളുടെ ഇടയില്‍ ദൈവം അതിശയം പ്രവര്‍ത്തിക്കും.' പുതുവര്‍ഷത്തില്‍ അച്ചന്‍ പ്രസിംഗിച്ചതു ഓര്‍ത്തു.എത്ര സത്യം.
                  ചെന്നാലുടന്‍ ടെലഗ്രം ചെയ്യാമെന്നു പറഞ്ഞു പോയതാണു. ദിവസം പലതു കടന്നു പോയിട്ടും ഒരു വിവരവുമില്ല. ആരോടു ചോദിക്കും. എവിടെ പോയി അന്വേഷിക്കും. അറിഞ്ഞവര്‍ അറിഞ്ഞവര്‍ ദുഃഖത്തില്‍ പങ്കു ചേരാന്‍ വന്നു.പലരും പറഞ്ഞ വാക്കുകള്‍ ആശ്വാസവാക്കുകളായിരുന്നില്ല. മനസ്സില്‍ തീ കോരിയിടുന്നവയായിരുന്നു. കിഡ്ണിക്കുവേണ്ടി ആളുകളുകളെ തട്ടിക്കൊണ്ടു പോയകഥകള്‍. ട്രയിനില്‍ നിന്നു പോലും തട്ടിക്കൊണ്ടു പോയിട്ടുണ്ടത്രേ. ബോംബെയിലെ അധോലോകകഥകള്‍ വേറെയും.
              ഭാര്യ തളര്‍ന്നു. ഒരേയൊരു കിടപ്പു ഊണില്ല, ഉറക്കവുമില്ല. എന്തു ചെയ്യാന്‍! 
              ആശ്വാസതീരങ്ങളെല്ലാം തകരുന്നു!
             അഗാധമായ നീര്‍ക്കയത്തില്‍! 
             ആരും തുണയില്ല. പിടിച്ചു രക്ഷപെടാന്‍  ഒരു കച്ചിത്തുരുമ്പു പോലുമില്ല. 
              വീട്ടില്‍ ഇരുന്നാല്‍ ഭ്രാന്തു പിടിക്കും. ഇറങ്ങി നടന്നു. യാദൃശ്ചികമായിട്ടാണു പഴയ സ്നേഹിതന്‍ ബാബുവിനെ കണ്ടതു. സംഭവങ്ങളെല്ലാം അവനോടു തുറന്നു പറഞ്ഞു. 'ഇതൊക്കെ ജീവിതത്തിന്റെ ഭാഗമല്ലെ.' എന്നിങ്ങനെ തത്ത്വജ്ഞാനമൊക്കെ പറഞ്ഞു അവന്‍ എന്നെ കൂട്ടിക്കൊണ്ടു പോയി.
            എങ്ങനെ കാല്‍ വഴുതിയെന്നു അറിയില്ല. ദുഃഖം മറക്കണം. ആ സൗഹൃദം മദ്യത്തിന്റെ മായാലോകത്തിലേക്കു കൈപിടിച്ചു നടത്തി. പിന്നെ ഒന്നും ഓര്‍മ്മയില്ല. ഉണര്‍ന്നപ്പോള്‍ ആശുപത്രിയില്‍. കാലിനു ഒരു ഭാരം. നോക്കി. കാലില്‍ പ്ളാസ്റ്റര്‍ ഇട്ടിരിക്കുന്നു. കണ്ണുനീരില്‍ കുതിര്‍ന്ന മുഖവുമായി ഭാര്യ സമീപത്തു നില്‍ക്കുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മകളും കൂടെയുണ്ടു.
          ഓര്‍മ്മകളിലൂടെ ബോധത്തിലേക്കു മനസ്സു ഇഴഞ്ഞു നീങ്ങി.
           നാലു ദിവസമായത്രേ ബോധമില്ലാതെ കിടക്കുന്നു. ഒരു കാല്‍ ഒടിഞ്ഞു. സ്ക്കൂട്ടറിന്റെ പുറകില്‍ നിന്നു വീണതാണത്രേ.
            ഡോക്ടര്‍ വന്നു പരിശോധിച്ചു. ഇനിയും ഭയപ്പെടാനില്ല. എല്ലവരുടെയും മുഖത്തു ആശ്വാസം.
            അല്പം കഴിഞ്ഞു. ജ്യേഷ്ഠന്റെ മകന്‍ റോയി കടന്നു വന്നു. അവന്റെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നിരിക്കുന്നു. അവന്‍ ഒരു കടലാസ്സു കാണിച്ചിട്ടു പറഞ്ഞു. സാബു ഗള്‍ഫില്‍ എത്തിയതായി അറിയിപ്പായിരുന്നു അതു. വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. നാം അവനെ ഉപേക്ഷിച്ചാലും അവന്‍ നമ്മെ കൈവിടുകയില്ല.
           നിമിഷങ്ങള്‍ കടന്നു പോയി. 'കൂരിരുള്‍ താഴ്വരയില്‍ കൂടെ നടന്നാലും ഞാനൊരു അനര്‍ത്ഥവും ഭയപ്പെടുകയില്ല. നീ എന്നോടു കൂടെയിരിക്കുന്നുവല്ലോ. അമ്മ ചൊല്ലി പഠിപ്പിച്ച സങ്കീര്‍ത്തന വാക്യം ഓര്‍മ്മയില്‍ ഓടിയെത്തി.
            രണ്ടു പേര്‍ മുറിയിലേക്കു കടന്നു വന്നു. പരിചയമുള്ള മുഖങ്ങള്‍. ഓര്‍മ്മയില്‍ പരതി. അവര്‍ അടുത്തു വന്നു വിശേഷങ്ങള്‍ ചോദിച്ചു.
           പെട്ടെന്നു ഓര്‍മ്മ തെളിഞ്ഞു. മകള്‍ക്കു വേണ്ടി ആലോചിച്ച പയ്യനും അപ്പനും. ഇവര്‍ എന്തിനു വന്നു. മനസ്സു മന്ത്രിച്ചു.
            അപ്പന്‍ പറഞ്ഞു. വിവരമെല്ലാം ഞങ്ങള്‍ അറിഞ്ഞു. അവനു ബിന്ദുവിനെ മാത്രം മതിയത്രേ. ഇവനു രണ്ടു മാസത്തെ അവധിയുണ്ടു. നമുക്കു ഉടനെ ഇതങ്ങു നടത്താം. എന്തു പറയാന്‍ മനസ്സു മരവിച്ചു പോയി. ഒന്നും പറഞ്ഞില്ല. പിന്നെ വരാമെന്നു പറഞ്ഞു അവര്‍ പോയി.
                ഭാര്യയുടെ ദീര്‍ഘനിശ്വാസം സ്ഥലകാലബോധമുളവാക്കി.അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നു. ചുടുബാഷ്പങ്ങള്‍ തന്റെ മാറിടത്തില്‍ പതിച്ചു. കൈകള്‍ ഉയര്‍ത്തി അവളുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ ശ്രമിച്ചു. കൈകള്‍ കുഴയുന്നു. ബലമെല്ലാം ചോര്‍ന്നു പോയപോലെ. ആരോ തന്റെ കരത്തില്‍ കടന്നു പിടിച്ചു.ബലമുള്ള ഒരു കരം. 'ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ടു. ഭ്രമിച്ചു നോക്കേണ്ട ഞാന്‍ നിന്റെ ദൈവമാകുന്നു. ഞാന്‍ നിന്നെ ശക്തീകരിക്കും. എന്റെ വലങ്കൈ കൊണ്ടു താങ്ങി നടത്തിക്കൊള്ളും.' യെശയ്യാവിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങി.
                  ആ കൈയ്യില്‍ മുറുകെ  പിടിച്ചു കേണു. 'ഇല്ല, ഇല്ല.ഇനി പഴയജീവിതത്തിലേക്കു ഞാനില്ല.' പഴയതു കഴിഞ്ഞു പോയി. ഇതാ പുതുതായി തീര്‍ന്നിരിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30