9. വേദവാക്യങ്ങള്‍ ആദായമാവാന്‍.

9. വേദവാക്യങ്ങള്‍ ആദായമാവാന്‍...

               വഴിയരികിൽ ഒരു ആൾക്കൂട്ടം. ബൈക്കു നിറുത്തി ഇറങ്ങിച്ചെന്നു. അപകടം ആയിരിക്കും. ഒരാൾചുരുണ്ടു കൂടി ഓടയിൽ കിടക്കുന്നു. മൂന്നുനാലു ചെറുപ്പക്കാർ അടുത്ത നില്പുണ്ടു. പരിചയമുള്ള മുഖങ്ങൾ.
               'എന്തു പറ്റി?' ഞാൻ ചോദിച്ചു. 
               'വെള്ളമാ' ഒരു ചെറുപ്പക്കാരൻ. 
              'ആരാ?' 
              'അറിയില്ല. ഒരു ഉപദേശിയുടെ ലക്ഷണമുണ്ടു. ഒരു വേദപുസ്തകം അരികിൽ കിടപ്പുണ്ടു.' അല്പം പരിഹാസച്ചുവയോടെ ഒരാൾ പറഞ്ഞു. 
             'എന്തെങ്കിലും ചെയ്യണ്ടെ?' നല്ലശമര്യാകാരനിലെ പുരോഹിതനാകരുതുഎന്നു കരുതി ചോദിച്ചു. 
             'എന്തു ചെയ്യാനാ അച്ചാ, ഉപദേശിതന്നെ ഇങ്ങനെയായാൽ. കർത്താവെന്തെങ്കിലും ചെയ്യട്ടെ.' പരിഹാസത്തോടെ അവർ കൈയ്യൊഴിയാൻ ശ്രമിച്ചു.
              ഇറങ്ങിച്ചെന്നതു അബദ്ധമായോ എന്നു സംശയിക്കുമ്പോള്‍ അയാളുടെ പോക്കറ്റിലെ മൊബൈല്‍ ശബ്ദിച്ചു തുടങ്ങി.
               'ശല്യം ഉറങ്ങാനും സമ്മതിക്കില്ല. കിടന്നടിക്കട്ടെ.' കുഴയുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞിട്ടു പിന്നെയും ചരിഞ്ഞു.
                 ഒരു ചെറുപ്പക്കാരന്‍ ഫോണ്‍ എടുത്തു. അതു കട്ടായി.
                   'ആ നമ്പരില്‍ ഒന്നു വിളിക്കൂ. ആളിനെ അറിയാമല്ലോ.' എന്റെ അഭിപ്രായം അവര്‍ സമ്മതിച്ചു.
                    'അച്ചന്‍ തന്നെ സംസാരിക്കൂ.' ഫോണ്‍ എന്റെ കൈയ്യില്‍ തന്നു.
                     'ഹലോ, തോമസുകുട്ടിയാണോ?' ഇങ്ങോട്ടു ഒരു ചോദ്യം.
                     'അല്ല.'
                     'പിന്നെയാരാ? ഈ ഫോണിന്റെ ഉടമ എവിടെയാ?'
                      'ഞാന്‍ ഒരു വഴിയാത്രക്കാരന്‍. താങ്കള്‍ അന്വേഷിക്കുന്ന ആള്‍ ഇവിടെ റോഡരികില്‍ കിടപ്പുണ്ടു.'
                      'എന്തു പറ്റി?'
                       'അറിയില്ല. ഇദ്ദേഹം ആരാണു?'
                       'ഞാന്‍ പാലക്കാട്ടെ ഒരു പാസ്റ്ററാണു. പേരു ഏബ്രഹാം.' അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിട്ടു തുടര്‍ന്നു.
                     'അതു ഞങ്ങളുടെ സഭയിലെ ഒരു പാസ്റ്ററാണു. പേരു തോമസുകുട്ടി. മിനിഞ്ഞാന്നു ഇവിടെ യോഗത്തില്‍ പ്രസംഗിച്ചിട്ടു പോയതാണു. പുനലൂരാണു സ്വദേശം. വീട്ടില്‍ ചെന്നിട്ടില്ലായെന്നു പറഞ്ഞു ഭാര്യ വിളിച്ചിരുന്നു. ഫോണ്‍ വിളിച്ചിട്ടു എടുക്കുന്നുമില്ല. അദ്ദേഹത്തിനു എങ്ങനെയുണ്ടു?'
                   'തീരെ അവശനാണു. എഴുന്നേല്ക്കാന്‍ കഴിയുന്നില്ല. കണ്ണു തുറക്കുന്നില്ല. ചോദിച്ചാല്‍ ഒന്നും പറയുകയുമില്ല.'
                     'ഇതു സ്ഥലം എവിടെയാ?'
                      'ചെങ്ങന്നൂര്‍.'
                      ഒരു ഉപകാരം ചെയ്യൂ. ദൈവത്തെ ഓര്‍ത്തു. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രയില്‍ ആക്കാമോ? ഞാന്‍ അവരുടെ വീട്ടില്‍ വിളിച്ചു പറയാം. അവര്‍ വന്നു ബാക്കി കാര്യങ്ങള്‍ നോക്കിക്കൊള്ളും.'
                     രക്ഷപെടുമെന്നു തോന്നുന്നില്ല. പാസ്റ്റര്‍ ആത്മാര്‍ത്ഥമായി ഒന്നു പ്രാര്‍ത്ഥിക്കൂ. അതേ ഇനി മാര്‍ഗ്ഗമുള്ളു..'
                  നിങ്ങള്‍ എന്താ പരിഹസിക്കുകയാണോ? ഒരാള്‍ വീണുകിടക്കുമ്പോള്‍ ഇങ്ങനെയാണോ പറയുന്നതു. ഒരു മര്യാദ കാണിക്കണ്ടേ.' അയാള്‍ക്കു ദേഷ്യം വന്നു.
                 'മദ്യപിച്ചു ബോധം കെട്ടു കിടക്കുന്ന പാസ്റ്ററെ പിന്നെ എന്തു ചെയ്യുവാന്‍ പറ്റും.?'
                 മറുപടിക്കായി കാതോര്‍ത്തു. പക്ഷെ അയാള്‍ ഫോണ്‍ കട്ടു ചെയ്തു.
                 രണ്ടു സ്ത്രീകള്‍ ഓടി വന്നു.
                 'ഉപദേശിയാണോ? ഇയാള്‍ കള്ളനാണു. വീട്ടില്‍ വന്നിരുന്നു. കുടിക്കുവാന്‍ ചോദിച്ചു. അടുക്കളയില്‍പോയി വെള്ളം എടുത്തു. കൊടുത്തു. പ്രാര്‍ത്ഥിച്ചിട്ടു ഇറങ്ങിപ്പോയി. ഇപ്പോള്‍ നോക്കിയപ്പോള്‍ മേശപ്പുറത്തു ഇരുന്ന വാച്ചും മൊബൈല്‍ ഫോണും കണ്ടില്ല. അപ്പോഴാണു ഇദ്ദേഹം ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞതു.' ഒരാള്‍ പറഞ്ഞു.
              ചെറുപ്പക്കാര്‍ അയാളുടെ സഞ്ചി പരിശോധിച്ചു. അവരുടെ വാച്ചും ഫോണും അതുപോലെ മറ്റു പല സാധനങ്ങളും അതിലുണ്ടായിരുന്നു.
              അയാള്‍ കണ്ണുതുറന്നു. മൂളുകയും ഞരങ്ങുകയും ചെയ്തു. പതുക്കെ എഴുന്നേറ്റു ഇരുന്നു. കണ്ടുമറന്ന മുഖം. ഓര്‍മ്മകളില്‍ പരതുമ്പോള്‍.
              'ഞാനെവാടെയാ?' കുഴഞ്ഞ വാക്കുകള്‍.
               'കാണിച്ചു തരാമെടൊ.' ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടാഞ്ഞു. ഇനിയും നില്ക്കുന്നതു പന്തിയല്ലെന്നു തോന്നി. ബൈക്കില്‍ കയറുമ്പോള്‍ അയാളുടെ മുഖം ഓര്‍മ്മയില്‍ തെളിഞ്ഞു.
             ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം. ഊണു കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ രണ്ടു പേര്‍ കയറി വന്നു. മാന്യമായ വേഷം. കാഴ്ചയില്‍ പെന്തിക്കോസ്തുകാരാണെന്നു വ്യക്തമാകും. കുപ്പായം ഇടാതിരുന്നതിനാല്‍ അവര്‍ എന്നെ തിരിച്ചറിഞ്ഞില്ല.
              വിളിച്ചിരുത്തി.
              'എന്തു വേണം?' ഞാന്‍ ചോദിച്ചു.
               'ഞങ്ങള്‍ ദൈവവേലയ്ക്കു ഇറങ്ങിയതാ.'
                'നല്ല കാര്യം. അടുത്തു കാണുന്ന വീടുകളെല്ലാം അക്രൈസ്തവരുടേതാണു. അവിടെ കയറി പറയുകയല്ലേ നല്ലതു.' എന്റെ പ്രതികരണത്തില്‍ എന്തോ സംശയം തോന്നി.
                'സഹോദരന്‍ രക്ഷിക്കപ്പെട്ടതാണോ?'ഒരാള്‍ ചോദിച്ചു.
                 'അതു എന്റെ കാര്യം. അതു ഞാന്‍ നോക്കിക്കോളാം. ഞാന്‍ നിങ്ങള്‍ക്കു എന്താണു ചെയ്തു തരേണ്ടതു?'
                 'ഞങ്ങള്‍ക്കു സഹോദരന്റെ രക്ഷയാണു ആവശ്യം. കര്‍ത്താവു അതിനായിട്ടാണു ഇന്നു ഞങ്ങളെ അങ്ങയുടെ അടുക്കല്‍ അയച്ചിരിക്കുന്നതു.'
                  'എന്റെ രക്ഷയ്ക്കുള്ള മാര്‍ഗ്ഗം എനിക്കറിയാം. അതിലൂടെയാണു ഞാന്‍ സഞ്ചരിക്കുന്നതു. അതിനു  നിങ്ങളുടെ ഉപദേശം എനിക്കു ആവശ്യമില്ല. '
                   ദൈവത്തോടും ദൈവവചനത്തോടും മറുതലിക്കരുതു. നിങ്ങള്‍ സാത്താന്റെ ബന്ധനത്തിലാണു. ഒരു മോചനം നിങ്ങള്‍ക്കു ആവശ്യമാണു. ഞങ്ങള്‍ പറയുന്നതു കേള്‍ക്കു.'
                   'നന്ദി. നിങ്ങള്‍ക്കു പോകാം. ഞാന്‍ ഒരു ഓര്‍ത്തഡോക്സുകാരനാണു. ആ വിശ്വാസം രക്ഷിക്കപ്പെടുവാന്‍ മതിയായതുമാണു.'
                  'എന്നാല്‍ ഞങ്ങള്‍ ഒന്നു പ്രാര്‍ത്ഥിക്കാം.'
                  'വേണമെന്നില്ല. നിര്‍ബ്ബന്ധമാണെങ്കില്‍ ഒരു കൗമാ ചൊല്ലിയിട്ടു പ്രാര്‍ത്ഥിച്ചു കൊള്ളു. '
                  ഞങ്ങള്‍ കൗമാ ചൊല്ലുകയില്ല.
                  അതെന്താ?
                 എഴുതിവച്ച പ്രാര്‍ത്ഥനയല്ല. മനസ്സില്‍ നിന്നു ഉയരുന്നതാണു യദാര്‍ത്ഥ പ്രാര്‍ത്ഥന.
                 സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥന ചൊല്ലുമോ?
                  ഇല്ല.
                  എന്തുകൊണ്ടു ?
                   അതും എഴുതിവച്ച പ്രാര്‍ത്ഥനയല്ലേ.
                   അതു ശിഷ്യന്മാര്‍ ആവശ്യപ്പെട്ടിട്ടു അവര്‍ പ്രാര്‍ത്ഥിക്കുവാനായി പറഞ്ഞു കൊടുത്തതല്ലേ. പിന്നെയെന്താ അതു പ്രാര്‍ത്ഥിക്കാത്തതു.
                     'ഇവ്വണ്ണം പ്രാര്‍ത്ഥിപ്പീന്‍ എന്നല്ലേ കര്‍ത്താവു പറഞ്ഞതു. ഇവ്വണ്ണം എന്നു പറഞ്ഞാല്‍ അതുപോലെയെന്നല്ലേ അര്‍ത്ഥം.'
                      വി.ലൂക്കോഃ11;2 വായിച്ചിട്ടുണ്ടോ? 'നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു.'എന്നല്ലെ പറഞ്ഞിരിക്കുന്നതു. പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലണം എന്നല്ലേ അതിന്റെ അര്‍ത്ഥം?
                        രണ്ടായിരം വര്‍ഷം മുമ്പുള്ള പ്രാര്‍ത്ഥനയല്ലേ. അന്നത്തെ മനുഷ്യരുടെ ആവശ്യങ്ങളല്ലല്ലോ ഇന്നത്തെ മനുഷ്യരുടേതു.'
                       അപ്പോള്‍ രണ്ടായിരം വര്‍ഷം മുമ്പു കര്‍ത്താവു പഠിപ്പിച്ചതും ഉപദേശിച്ചതും എല്ലാം അന്നത്തെ മനുഷ്യനു വേണ്ടി മാത്രമായിരുന്നു എങ്കില്‍ വി.വേദപുസ്തകം തന്നെ മാറേണ്ടതായി വരുമല്ലോ. പോകട്ടെ. ഒരു ചോദ്യം കൂടെ. കര്‍ത്താവു ശിഷ്യന്മാരേയും അറിയിപ്പുകാരേയും സുവിശേഷം അറിയിക്കുവാന്‍ പറഞ്ഞു വിട്ടപ്പോള്‍, നിങ്ങള്‍ ഏതെങ്കിലും ഭവനത്തില്‍ ചെന്നാല്‍ അതിനു സമാധാനം ആശംസിപ്പീന്‍ എന്നല്ലാതെ പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞില്ലല്ലോ. പിന്നെന്തിനാണു നിങ്ങള്‍ വീടു തോറും കയറി പ്രാര്‍ത്ഥിക്കുന്നതു? അതോ അതും രണ്ടായിരം വര്‍ഷം മുമ്പുള്ളവര്‍ക്കു വേണ്ടി മാത്രം പറഞ്ഞതാണോ?'
                     ഞങ്ങള്‍ ഇറങ്ങുന്നു. അവര്‍ എഴുന്നേറ്റു. ഞങ്ങളുടെ കാലിലെ പൊടിയും ഞങ്ങള്‍ ഇവിടെ തട്ടിയിടുന്നു.'അവര്‍ ഇറങ്ങി.
                       'ന്യായവിധിദിവസത്തില്‍ നിങ്ങളെക്കാള്‍ സോദോമ്യരുടെയും ഗമോര്യരുടെയും ദേശത്തിനു സഹിക്കാവതാകും.' ഞാന്‍ പ്രതിവചിച്ചു.
                       കേള്‍ക്കാത്ത ഭാവത്തില്‍ അവര്‍ ഇറങ്ങിപ്പോയി. പരിശുദ്ധനായ പൗലോസുസ്ളീഹാ തിമോഥയോസിനു നല്‍കിയ ഉപദേശമാണു മനസ്സിലേക്കു കടന്നു വന്നതു.'അലംഭാവത്തോടു കൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.'
                   ഓര്‍മ്മയില്‍ നിന്നു ഉണര്‍ന്നു നോക്കുമ്പോള്‍ അവര്‍ അയാളെ ഒരു ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുന്നതു കണ്ടു.
                     പഴയ ഒരു ക്രിസ്തീയ ഗാനമാണു ഓര്‍മ്മയില്‍ വന്നതു.
           'വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍.......' പാട്ടുകാരന്‍ ഇങ്ങനെയും ഒരു അര്‍ത്ഥം കല്പിച്ചിരുന്നോ ആവോ!

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30