11. ഒരു യാത്രാമൊഴി.

11. ഒരു യാത്രാമൊഴി.

           പത്രത്തില്‍ കണ്ട വാര്‍ത്തയും പടവും ശരിക്കും എന്നെ ഞെട്ടിച്ചു. ഒരു അജ്ഞാത മൃതദേഹം. കോട്ടയം റയില്‍വേഫ്ളാറ്റുഫോമില്‍. ഉദ്ദേശം 65 വയസ്സു. തലമുടിയും ദീക്ഷയും വളര്‍ത്തിയിരിക്കുന്നു. മുഷിഞ്ഞ വേഷം. രാവിലെ മുതല്‍ ഇവിടെ അലഞ്ഞു നടക്കുന്നതു കണ്ടവര്‍ ഉണ്ടു.
            ഇന്നലെ രാവിലെ ട്രയിനില്‍ വച്ചു പരിചയപ്പെട്ട മനുഷ്യന്‍ തന്നെ. കോട്ടയത്തു പോകുവാന്‍ ഞാന്‍ രാവിലത്തെ പരശുറാം എക്സ്പ്രസിനു കേറിയതാണു. ഭാഗ്യത്തിനു ഒരു സീറ്റു കിട്ടി. യാത്രാവേളയില്‍ കൂടെ സഞ്ചരിക്കുന്നവരെ പരിചയപ്പെടുന്നതു ഇപ്പോള്‍ ഒരു ശീലമായി തീര്‍ന്നിരിക്കുന്നു. പള്ളിയില്‍ ഞായറാഴ്ച പ്രസംഗിക്കുവാന്‍ വിഷയം വേണമല്ലോ. ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ ഏവന്‍ഗേലിയോനെ കുറിച്ചു എന്തു പറയാന്‍. പറയാതിരിക്കുവാന്‍ കഴിയുകയുമില്ല. 'പരിശുദ്ധന്മാരെ എന്ന ഗീതം ചൊല്ലിത്തുടങ്ങുമ്പോള്‍ പലരും ഇരുന്നു കഴിഞ്ഞിരിക്കും.പ്രസംഗം അവര്‍ക്കു അനിവാര്യമാണു. കേള്‍ക്കുവാനുള്ള താല്പര്യം മാത്രമല്ല. ഇടയ്ക്കു ഒരു വിശ്രമം. ഒത്താല്‍ ഒന്നു കണ്ണുമടയ്ക്കാം.
            യാത്രാവേളയിലെ അനുഭവങ്ങളാണു ഇപ്പോള്‍ പ്രസംഗവിഷയങ്ങള്‍. അതിനു കാലികപ്രസക്തിയുമുണ്ടു. അതിനു വേണ്ടി തന്നെ അടുത്തിരിക്കുന്നവരോടു കുശലം ചോദിക്കും. 
            ചുറ്റും നോക്കി. പലരും വായനയിലാണു. അധികവും ഉദ്യോഗസ്ഥര്‍.
             വലതു വശത്തിരുന്ന ആളിനെ ആദ്യം ശ്രദ്ധിച്ചില്ല. ഒരു പ്രാകൃതമനുഷ്യന്‍. മുഷിഞ്ഞ വസ്ത്രം. പ്രായത്തിന്റെ അവശതകള്‍ അലട്ടുന്ന ശരീരം. ഒതുങ്ങാത്ത തലമുടി. വളര്‍ന്നിറങ്ങിയ താടിമീശയുടെ ഇടയില്‍, ഭയവും ദൈന്യതയും സ്ഫുരിക്കുന്ന മുഖം.ആരെയും ശ്രദ്ധിക്കാത്ത ഒരു അന്തര്‍മുഖന്‍. 
              അയാളെ ഞാന്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. എന്തോ നിഗൂഢതകള്‍ ഒളിച്ചിരിക്കുന്ന കണ്ണുകള്‍. ഇടയ്ക്കു അയാള്‍ മുഖമുയര്‍ത്തി തന്നെ നോക്കി.
           കിട്ടിയ സന്ദര്‍ഭം ഞാന്‍ മുതലാക്കി.
         'എങ്ങോട്ടു പോകുന്നു?' ഞാന്‍ തുടക്കമിട്ടു. 
           'കോട്ടയംം' ഒറ്റവാക്കിലുള്ള മറുപടി. കൂടുതല്‍ സംസാരിക്കുവാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ സൂചനയായി ഞാന്‍ കണ്ടു. എങ്കിലും താന്‍ വീണ്ടും ചോദിച്ചു.
             'വീടെവിടെയാ?' 
              'കുറച്ചകലെയാ.' അവ്യക്തമായ മറുപടി. പക്ഷെ താന്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. വീണ്ടും ചോദിച്ചു.
              'കൂടെ ആരുമില്ലേ?' തന്റെ ചോദ്യം കേട്ടു അയാള്‍ മുഖമുയര്‍ത്തി തന്നെ നോക്കി. 
          അല്പം കഴിഞ്ഞു പറഞ്ഞു.'ഇല്ല.' 
            അതു തനിക്കു സംസാരിക്കുവാന്‍ വഴി ഒരുക്കി. 
             എന്താ ഒരു വല്ലായ്മ? താങ്ങാന്‍ കഴിയാത്ത ഭാരം മനസ്സില്‍ പേറി നടക്കുന്നതു പോലെ. എന്തെങ്കിലും സഹായം?' താന്‍ സ്നേഹ ഭാവത്തില്‍ ചോദിച്ചു.
                   അയാളുടെ കണ്ണുകൾ തന്റെ മുഖത്തു വീണ്ടും പരതി നടന്നു. എന്തോ അന്വേഷിക്കുന്ന കണ്ണുകൾ. അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. അയാൾക്കു എന്തോ പറയുവാൻ ഉള്ളതു പോലെ. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അയാൾ ചോദിച്ചു.
                  അച്ചൻ എങ്ങോട്ടാ?
                  ഞാനും കോട്ടയത്തിനാ. ഞാൻ മറുപടി പറഞ്ഞു.
                  അച്ചനെ ഞാൻ ഓർമ്മയിൽ തിരയുകയായിരുന്നു. ജോർജ്ജച്ചനല്ലേ.
ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി.
                    എന്റെ മറുപടിക്കു കാത്തിരിക്കാതെ അയാൾ തുടർന്നു.
                    അച്ചൻ പല തവണ ഞങ്ങടെ പള്ളിയിൽ വന്നു കൺവൻഷനിൽ പ്രസംഗിച്ചതു ഞാൻ ഓർക്കുന്നുണ്ടു. ഒരിക്കൽ അച്ചൻ വന്നപ്പോൾ ഞാനായിരുന്നു ട്രസ്റ്റി. എന്റെ പേരു ചെറിയാൻ. അച്ചനു ഓർമ്മ കാണുകയില്ല. എട്ടൊൻപതു വർഷമായി കാണും. അന്നത്തെ രൂപമല്ലല്ലോ ഇപ്പോൾ എന്റേതു. ഞാനിപ്പോൾ ഇങ്ങനെ സഞ്ചാരത്തിലാണു. അച്ചൻ കണ്ടെത്തിയതു ശരിയാണു. താങ്ങാൻ കഴിയാത്ത ഭാരവും പേറി ഞാൻ അലയുന്നു.ഇതൊന്നു ഇറക്കി വയ്ക്കുവാന്‍ ഒരു അത്താണി തേടിയാണു നാട്ടിലെത്തിയതു. സാധിച്ചില്ല. അതെന്നെ കൂടുതൽ തളർത്തിക്കളഞ്ഞു എന്തോ ഒരു അല്പം ദൈവാധീനം അവശേഷിക്കുന്നു എന്നു ഇപ്പോൾ തോന്നുന്നു. അച്ചൻഎന്നോടു കാണിച്ച സ്നേഹവും താല്പര്യവും എനിക്കു ആത്മവിശ്വാസം പകരുന്നു. എന്റെ മനസ്സന്റെ ഭാരം ഇറക്കി വയ്ക്കാൻ ദൈവമാണു അച്ചനെ എന്റെ അടുക്കൽ അയച്ചതു. എനിക്കു വേണ്ടി അല്പസമയം ചെലവഴിക്കുവാൻ മനസ്സു കാണിക്കണം. മറ്റാരും കേൾക്കുവാൻ പാടില്ലാത്ത ഒരു കുമ്പസാരം. അച്ചനു പ്രസംഗിക്കുവാൻ ഒരു വിഷയവുമാകും. അച്ചൻ ഇതു പ്രസംഗിക്കണം. മറ്റുള്ളവർക്കു ഒരുസാധന പാഠമാകട്ടെ.
               പിന്നെയും മൗനത്തിലേക്കു വഴുതിവീണു. അങ്ങു വിദൂരതയിലേക്കു കണ്ണും നട്ടു ഇരുന്നു.
               കോട്ടയത്തെത്തി. അയാളെ ഉപേക്ഷിച്ചു പോകുവാന്‍ മനസ്സു അനുവദിച്ചില്ല. ഒരു ചാരുബഞ്ചില്‍ അയാളോടൊപ്പം ഇരുന്നു.
                മൗനമായ കുറെ നിമിഷങ്ങള്‍. എവിടെ തുടങ്ങണമെന്നു അയാള്‍ ആലോചിക്കുകയായിരുന്നു. അയാള്‍ വീണ്ടും സംസാരിക്കുവാന്‍ തുടങ്ങി.
                ഞങ്ങളുടെ പള്ളിയില്‍ ഒരു പുതിയ അച്ചന്‍ സ്ഥലം മാറി വന്നു. മത്തായിയച്ചന്‍. അവിവാഹിതന്‍. നല്ല കുര്‍ബ്ബാന. നല്ല പ്രസംഗം. ഒപ്പം ഭരണശേഷിയും. നേരത്തെ ഇരുന്ന പള്ളികളിലെല്ലാം നല്ല അഭിപ്രായം. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അന്നു ഞാന്‍ സെക്രട്ടറിയാണു. അതിനു മുമ്പു പലതവണ ട്രസ്റ്റിയായും ഇരുന്നിട്ടുണ്ടു. അന്നൊക്കെ എന്റെ അഭിപ്രായങ്ങള്‍ അച്ചന്മാര്‍ അംഗീകരിക്കുമായിരുന്നു.എന്നാല്‍ ഈ അച്ചന്‍ അങ്ങനെ ആയിരുന്നില്ല. എല്ലാ കാര്യങ്ങളിലും അച്ചനു സ്വന്തമായ അഭിപ്രായങ്ങളുണ്ടു. അതില്‍ അല്പം നിര്‍ബ്ബന്ധബുദ്ധിയും. എന്റെ അഭിപ്രായങ്ങളോടു അച്ചനു വിയോജിപ്പാണു. കുറെ ആയപ്പോള്‍ ഇതു മനപ്പൂര്‍വ്വമാണെന്നു എനിക്കു സംശയം. ഞാന്‍ അച്ചനെ എതിര്‍ക്കുവാന്‍ തുടങ്ങി. പക്ഷെ ആളുകള്‍ അച്ചന്റെ പക്ഷത്താണു. പലപ്പോഴും താന്‍ ഒറ്റപ്പെട്ടു. അച്ചനും ഞാനും മാനസീകമായി അകന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടു. ഒരു കമ്മറ്റിയംഗം ആകുവാന്‍ പോലും കഴിഞ്ഞില്ല.
               അച്ചനോടുള്ള പക വര്‍ദ്ധിക്കുവാന്‍ ഒരു കാരണം കൂടെയുണ്ടായി. എന്റെ ജ്യേഷ്ഠന്റെ മകന്റെ കല്യാണം. അവര്‍ ഗള്‍ഫിലാണു. വിവാഹത്തിനു തിരുമേനി വേണം. അച്ചനെ സമീപിച്ചു. അച്ചന്‍ ഒരു തിരുമേനിയെ ക്ഷണിച്ചു. തിരുമേനിക്കു കൈമുത്തായി ചെറുക്കന്‍ ആയിരം രൂപായും പെണ്ണു അഞ്ഞൂറു രൂപായും കൊടുക്കണമെന്നു അച്ചന്‍ നിര്‍ദ്ദേശിച്ചു. അന്നു അതല്പം കൂടുതലാണു. അച്ചനോടെതിര്‍ത്താല്‍ ഒരുപക്ഷെ തിരുമേനി വരികയില്ല. അതിനാല്‍ ഞങ്ങളൊന്നും പറഞ്ഞില്ല. വാവാഹം കഴിഞ്ഞു. ചെറുക്കന്‍ അഞ്ഞൂറു രൂപയും പെണ്‍കുട്ടി 250 രൂപയും ഓരോ കവറിലിട്ടു കൈമുത്തി കൊടുത്തു. തിരുമേനി അതു വാങ്ങി മേശപ്പുറത്തു വച്ചു. അച്ചന്‍ പെട്ടെന്നു അതെടുത്തു തുറന്നു നോക്കി. തുക കണ്ടു അച്ചന്റെ മുഖം കോപം കൊണ്ടു തുടുത്തു. ഞങ്ങള്‍ ഇളിഭ്യരായി. അച്ചന്‍ ഒന്നും പറഞ്ഞില്ല. തിരുമേനിയെ യാത്രയാക്കി അച്ചന്‍ ഹോളില്‍ വന്നു. എല്ലാം നടത്തിത്തന്നു. പക്ഷെ ആഹാരം കഴിക്കുവാന്‍ നിന്നില്ല. കൈയ്യസൂരിയുമായി ചെന്നപ്പോള്‍ അച്ചന്‍ തട്ടിക്കയറി. എന്തൊക്കെയോ പറഞ്ഞു. ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
                പിറ്റെ ഞായറാഴ്ച പ്രസ്താവന ഈ വിഷയമായിരുന്നു. ഞങ്ങളെ താറടിച്ചു കളഞ്ഞു. പലരും ഞങ്ങളെ പരിഹാസത്തോടെയാണു കണ്ടതു. അന്നു ശപഥം ചെയ്തു. അച്ചനെ ഒരു പാഠം പഠിപ്പിക്കും. അതിനുള്ള കരൂക്കള്‍ ഒരുക്കുകയായിരുന്നു പിന്നെ എന്റെ ശ്രമം.അതു ഫലിച്ചു.
                 വളരെ പണിപ്പെട്ടാണു ഒരു സ്ത്രീയെ സംഘടിപ്പിച്ചതു. അല്പം അനാശാസ്യമുള്ള സത്രീ. നല്ല തുക കൊടുക്കേണ്ടതായി വന്നു. പക്ഷെ അവള്‍ പറഞ്ഞതു പോലെ എല്ലാം ഭംഗിയായി ചെയ്തു. വരുന്ന വഴി പലരോടും അച്ചന്‍ താമസ്സിക്കുന്നതു എവിടെയാണു എന്നു അന്വേഷിച്ചു. അച്ചനെ എങ്ങനെ അറിയും എന്നു ചോദിച്ചവരോടെല്ലാം ഞങ്ങളുടെ നാട്ടില്‍ സേവനമനുഷ്ഠിച്ച കാലം മുതല്‍ പരിചയമാണെന്നു പറഞ്ഞു. അവള്‍ അച്ചന്റെ താമസസ്ഥലത്തെത്തി. താമസിയാതെ ഞാന്‍ ആളുകളെയും കൂട്ടി ചെന്നു. അവളെ പരസ്യമായി ചോദ്യം ചെയ്തു. അച്ചന്‍ വിളിച്ചിട്ടു വന്നതാണെന്നു പരസ്യമായി പറഞ്ഞു. അച്ചന്‍ ഇതികര്‍ത്തവ്യതാമൂഢനായി. നാട്ടില്‍ പാട്ടായി.
                അതോടൊപ്പം ഒരുകാര്യം കൂടെ ചെയ്തതോടെ അച്ചനു നില്‍ക്കക്കണ്ണിയില്ലാതായി. പള്ളിമൂപ്പനെ സ്വാധീനിച്ചു അച്ചന്റെ മുറിയില്‍ കുറെ ഒഴിഞ്ഞ മദ്യകുപ്പികളും സോഡാക്കുപ്പികളും കൊണ്ടിട്ടു. അതുകൂടെ കണ്ടെടുത്തതോടെ ആളുകള്‍ മുഴുവന്‍ അച്ചനു എതിരായി. പെട്ടെന്നു അച്ചനു സ്ഥലം മാറ്റം. അതും വെടിക്കെട്ടോടെ ആഘോഷിച്ചു.
                 ആറുമാസം കഴിഞ്ഞു തന്റെ കാലിലുണ്ടായ തടിപ്പുകള്‍ ഒരു ഡോക്ടറെ കാണിച്ചു. ആദ്യം ഒരു സംശയം പറഞ്ഞെങ്കിലും കൂടുതല്‍ പരിശോധനയില്‍ അതു സത്യമാണെന്നു തെളിഞ്ഞു. തനിക്കു കുഷ്ഠം ബാധിച്ചിരിക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ തോന്നി. ഡോക്ടര്‍ ധൈര്യപ്പെടുത്തി. സാരമില്ല. ചികിത്സകൊണ്ടു സുഖപ്പെടും.കുറെനാള്‍ കുഷഠരോഗാശുപത്രിയില്‍ കിടന്നു. ആരും അന്വേഷിച്ചു വന്നില്ല. വീട്ടുകാര്‍ പോലും. സുഖമായി തിരിച്ചു വന്നു. പക്ഷെ, ഭാര്യയും മക്കളും സ്വീകരിക്കുവാന്‍ തയ്യാറായില്ല. മകന്റെയും മകളുടെയും ഭാവി തകര്‍ക്കരുതെന്നു ഭാര്യ കേണപേക്ഷിച്ചു. അന്നു അവിടെ നിന്നിറങ്ങി. ആറു വര്‍ഷം കഴിഞ്ഞു.
                  ഇടയ്ക്കു രണ്ടുമൂന്നു തവണ നാട്ടില്‍ പോയി. മകളുടെയും മകന്റെയും വിവാഹത്തിനു. സംബന്ധിച്ചില്ല. അകലെ നിന്നു ഒളിച്ചു കണ്ടു. കൊച്ചുമകന്‍ ജനിച്ചതറിഞ്ഞും പോയി.
                    കഴിഞ്ഞാഴ്ച വെറുതെ നാട്ടില്‍ ഒന്നു പോയി. ഒരു ദുഃഖവാര്‍ത്ത കൂടെ തന്നെ കാത്തിരിപ്പുണ്ടായിരുന്നു. മരുമകള്‍ പിണങ്ങി പോയി. അപ്പന്റെ രോഗം മകനും കിട്ടിയിരിക്കുന്നു. തളര്‍ന്നു പോയി. മനസ്സു വിങ്ങിപ്പൊട്ടി.  ഈ ഭാരം ഇനിയും താങ്ങുവാന്‍ കഴിയില്ല. ഇറക്കി വയ്ക്കണം. മത്തായി അച്ചനെ കണ്ടു കാലുപിടിച്ചു ക്ഷമ യാചിക്കണം. അച്ചനെ അന്വേഷിച്ചു പോയി. രണ്ടു ദിവസം കഴിഞ്ഞാണു മറ്റൊരു ദുഃഖസത്യം അറിഞ്ഞതു. മത്തായി അച്ചന്‍ കഴിഞ്ഞ വര്‍ഷം മരിച്ചു പോയി.
                     അയാള്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ മഹാപാപിയാണച്ചാ. മഹാപാപി.
                  ആശ്വാസവചനങ്ങള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി. എന്തു പറഞ്ഞാണു ആശ്വസിപ്പിക്കുക. പലതും പറഞ്ഞു. ആശ്വാസം കണ്ടെത്തിയോ. അറിയില്ല.
                   സ്നേഹത്തോടെ സഹതാപത്തോടെ അയാളുടെ പുറത്തു തലോടി ഞാന്‍ യാത്രപറഞ്ഞു.
                  പോകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ. ഞാന്‍ തിരിഞ്ഞു നടന്നു. അയാള്‍ മുഖമുയര്‍ത്തിയില്ല. ഏങ്ങലടികള്‍ യാത്രാമൊഴികളായി. പത്രവാര്‍ത്തിയിലെ വാക്കുകളില്‍ ആ ഏങ്ങലടികള്‍ മുഴങ്ങുന്നതായി തോന്നി. മനസ്സിന്റെ കോണില്‍ ഒരു നൊമ്പരമായി.












Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30