7. പതറുകയില്ല ഞാന്‍.

7. പതറുകയില്ല ഞാന്‍...

                     ഇടറിയ മനസ്സുമായിട്ടാണു വി.കുര്‍ബ്ബാന അര്‍പ്പിച്ചതു. സ്ഥലം മാറ്റകല്പന കിട്ടിയപ്പോള്‍ തന്നെ തീരുമാനിച്ചതാണു; വി.കുര്‍ബ്ബാന ആവുന്നവിധത്തില്‍ മനോഹരമാക്കണം. പക്ഷെ കഴിഞ്ഞില്ല. മനസ്സില്‍ കുറിച്ചിട്ട പ്രസംഗവും അതേപടി അവതരിപ്പിക്കുവാനും സാധിച്ചില്ല. ആദ്യമായിട്ടാണു ഒരു പള്ളി പൊതുയോഗത്തില്‍ അദ്ധ്യക്ഷനാകുന്നതു. അതും ചുമതലയേറ്റ ആദ്യഞായറാഴ്ച തന്നെ പൊതുയോഗം നടത്തുക; എങ്ങനെ പതറാതിരിക്കും. പട്ടം ഏറ്റിട്ടു ഒന്നര വര്‍ഷം ആയതെയുള്ളു. ഇതുവരെ സഹപട്ടക്കാരനായിരുന്നതു കൊണ്ടു ഇങ്ങനെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വന്നിട്ടില്ല. 
                       ഇന്നലെ ഉച്ചകഴിഞ്ഞു പുതിയ പള്ളിയില്‍ ആദ്യമായി വന്നപ്പോഴാണു പൊതുയോഗത്തെക്കുറിച്ചു അറിയുന്നതു. കഴിഞ്ഞവര്‍ഷത്തെ വരവുചെലവു കണക്കു വായിച്ചു കേട്ടു പാസ്സാക്കി ചാര്‍ജ്ജു വിടുവാന്‍ ഉദ്ദേശിച്ചാണു മുന്‍വികാരി പൊതുയോഗം വിളിച്ചു കൂട്ടിയതു. പക്ഷെ പൊതുയോഗം അന്നു അവസാനിച്ചില്ല. കണക്കില്‍ ഒന്നുരണ്ടു ഗൗരവമായ തെറ്റുകള്‍ ഓഡിറ്റര്‍മാര്‍ കണ്ടെത്തി. ഭദ്രാസനവിഹിതം വര്‍ദ്ധിപ്പിച്ചതു കമ്മറ്റിയുടെയോ പൊതുയോഗത്തിന്റെയോ ആലോചനയോ തീരുമാനമോ കൂടാതെ കൊടുത്തതാണു ഒന്നു. രണ്ടാമത്തേതു കുറെക്കൂടെ ഗൗരവമുള്ളതാണു. ആ ഇടവകയിലെ തന്നെ നിര്‍ദ്ധനയായ വിധവസ്ത്രീക്കും കുടുംബത്തിനും ഒരു വീടു വച്ചു കൊടുത്തതിലെ ക്രമക്കേടാണു രണ്ടാമത്തെ പ്രശ്നം. പൊതുയോഗം അംഗീകരിച്ച ഒരു പ്ളാനും എസ്റ്റിമേറ്റു ഉണ്ടായിരുന്നു. എങ്കിലും ട്രസ്റ്റി സ്വയമായി അതില്‍ മാറ്റം വരുത്തി. തന്മൂലം ചെലവു ഏതാണ്ടു 5000 രൂപയോളം വര്‍ദ്ധിച്ചു. വരവു ചെലവുകള്‍ക്കു ശരിയായ രസീതും വൗച്ചറും സൂക്ഷിച്ചിട്ടുമില്ല. കൂട്ടു ട്രസ്റ്റിമാരായ അച്ചനും ട്രസ്റ്റിയും സമാധാനം പറഞ്ഞാല്‍ മാത്രം പോരാ, നഷ്ടപരിഹാരം നല്‍കുകയും വേണം.
                  തളര്‍ന്ന മനസ്സുമായിട്ടാണു സന്ധ്യാനമസ്കാരം കഴിഞ്ഞു മടങ്ങിയതു. വീട്ടില്‍ പോകുന്നതിനു മുമ്പു പരുമലപള്ളിയില്‍ പോയി പരിശുദ്ധനായ പരുമലതിരുമേനിയുടെ കബറിങ്കല്‍ നേര്‍ച്ചയിടുകയും പ്രാര്‍ത്ഥിക്കകുകയും ചെയ്തു. എങ്കിലും രാത്രിയില്‍ നല്ല ഉറക്കം ലഭിച്ചില്ല.
                    നുറുങ്ങിയ ഹൃദയത്തോടെയാണു വി.കുര്‍ബ്ബാന അര്‍പ്പിച്ചതു. ഉച്ച കഴിഞ്ഞായിരുന്നു പൊതുയോഗം. അവിടെ അങ്ങനെയാണത്രേ. പ്രാര്‍ത്ഥനാനിരതമായ മനസ്സുമായിട്ടാണു പൊതുയോഗത്തിലേക്കു കടന്നതു. നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അദ്ധ്യക്ഷപ്രസംഗമായി പഠിച്ചു വച്ച കുറെ കാര്യങ്ങള്‍ പറഞ്ഞു. ഇതെല്ലാം പല അച്ചന്മാരില്‍ നിന്നു പല തവണ അവര്‍ കേട്ടിട്ടുള്ളതാണു. എങ്കിലും ഭാവഭേദം കൂടാതെ കേട്ടിരുന്നു. 
                      വിഷയത്തിലേക്കു കടന്നു. ശാന്തമായ അന്തരീക്ഷം ശബ്ദായമാനമായി. അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ അവസരം നല്‍കിയാല്‍ കുറെ കഴിഞ്ഞു ശാന്തമായി കൊള്ളുമെന്നു പരിചയസമ്പന്നനായ ഒരു വല്യച്ചന്‍ പറഞ്ഞതു ഓര്‍മ്മ വന്നു. പലര്‍ ഒന്നിച്ചു സംസാരിക്കുന്നതു ആവുംവിധം നിയന്ത്രിച്ചു. ഒരു സമയത്തു ഒരാള്‍ മാത്രം സംസിരിക്കുവാനും അടുത്തയാളിനു അവസരം കൊടുക്കുവാനും നിര്‍ബ്ബന്ധിച്ചു. കുറച്ചൊക്കെ അങ്ങനെ നടന്നു. ഇടയ്ക്കിടയ്ക്കു പരസ്പരം വാഗ്വാദങ്ങളും ഉണ്ടായി. ട്രസ്റ്റിക്കു അനുകൂലമായും പ്രതികൂലമായും പലരും വാദിച്ചു. അനുകൂലവാദങ്ങള്‍ക്കു മൂര്‍ച്ച കുറവായിരുന്നു. ന്യായം മറുപക്ഷത്താണല്ലോ. അവര്‍ ട്രസ്റ്റിയെ കടന്നാക്രമിച്ചു. അവരുടെ വാക് ശരങ്ങള്‍ക്കു മുമ്പില്‍ ട്രസ്റ്റി തളര്‍ന്നു ഇരുന്നു.
                       ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും എങ്ങും എത്തുന്ന ലക്ഷണമില്ല. അതുവരെ അദ്ധ്യക്ഷന്‍ ഒരു അഭിപ്രായവും പറയാതിരിക്കുന്നതില്‍ നിഷ്പക്ഷമതികള്‍ക്കു അത്ഭുതം. ധൈര്യം സംഭരിച്ചു താന്‍ എഴുന്നേറ്റു. സഭ ശാന്തമായി. പുതിയ അച്ചനല്ലേ എന്താ പറയുന്നതു എന്നു കേള്‍ക്കുവാന്‍ ആകാംഷയോടെ അവര്‍ എന്റെ മുഖത്തേക്കു നോക്കി. സൗമ്യമായി രണ്ടു കാര്യങ്ങള്‍ പറഞ്ഞു. ഭദ്രാസനവിഹിതം വര്‍ദ്ധിപ്പിച്ചതു കൊടുത്തേ മതിയാകൂ. ഇടവകമെത്രാപ്പോലീത്തായുടെ കല്പന അനുസരിക്കേണ്ടതാണു. ചോദ്യം ചെയ്യുന്നതു ശരിയല്ല. കല്പന പള്ളിയില്‍ വായിച്ചതാണെങ്കിലും അതു കൊടുക്കുവാന്‍ കമ്മറ്റിയെങ്കിലും തീരുമാനിക്കേണ്ടതായിരുന്നു. അതില്‍ അച്ചനും ട്രസ്റ്റിയും തെറ്റുകാരാണു. അച്ചന്‍ സ്ഥലം മാറി പോയി. ഇനിയും ഒത്തിരി ചര്‍ച്ച ചെയ്തിട്ടു ഫലമില്ല. ട്രസ്റ്റി തെറ്റു സമ്മതിച്ചാല്‍ ക്ഷമിക്കുകയല്ലേ ക്രിസ്തീയത.
                    ' അച്ചന്‍ പറഞ്ഞതാണു ശരി.' ഒരാള്‍ എഴുന്നേറ്റു അഭിപ്രായം പറഞ്ഞു.  
                     'അതു പോകട്ടെ, അടുത്ത കാര്യം ആലോചിക്കാം.' മറ്റൊരാള്‍. ആരും ഒന്നും പറയുന്നില്ല.
                        'ആ വിഷയം അവസാനിപ്പിക്കാമല്ലോ.' അപ്പോഴും മൗനം. 'മൗനം സമ്മതമെന്നാണല്ലോ പറയുന്നതു. ആര്‍ക്കും എതിരില്ലെന്നു വിശ്വസിക്കുന്നു.' 
                           'ഇനിയും, വീടുവച്ചു കൊടുത്ത വിഷയം സംസാരിക്കാം. ഞാന്‍ ഇന്നലെ ഈ വിഷയത്തെക്കുറിച്ചു ട്രസ്റ്റിയോടു ചോദിച്ചു. പ്ളാനില്‍ മാറ്റം വരുത്തിയതു സത്യമാണു. സിറ്റൗട്ടും അറ്റാച്ചിടു ബാത്തുറൂമും അത്യാവശ്യമാണെന്നു തോന്നി. പൊതുയോഗത്തില്‍ വച്ചാല്‍ ആളുകള്‍ എതിര്‍ത്തേക്കുമെന്നു കരുതി. ചോദിക്കാതെ ചെയ്താലും നല്ലകാര്യമായതിനാല്‍ പൊതുയോഗം സമ്മതിക്കുമെന്നു വിശ്വസിച്ചു. ഞാന്‍ പോയി ആ വീടു കണ്ടു. ആ ചെയ്തതു ഒട്ടും അധികമല്ല. ആഡംബരത്തിനല്ലല്ലോ. എങ്കിലും അധികച്ചെലവിനു അനുവാദം ആവശ്യമായിരുന്നു. ട്രസ്റ്റിക്കു നിങ്ങളിലുള്ള വിശ്വാസം അത്ര വലുതായിരുന്നു എന്നാണു അതില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയതു. രസീതും വൗച്ചറുമില്ല എന്നതു ഗൗരവമായ തെറ്റു തന്നെയാണു. അതിലും ഇടവകജനത്തിനു ചെറിയ പങ്കുണ്ടെന്നാണു എനിക്കു തോന്നിയതു. ട്രസ്റ്റിയെ കുറിച്ചു ഇടവകയിലെ പലരോടും ഞാന്‍ ആരാഞ്ഞു. എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞതു ഒരുകാര്യം മാത്രമാണു.'അങ്ങേരു ഒന്നും കൈയ്യിട്ടു വാരുകയില്ല.' തന്നെക്കുറിച്ചുള്ള ഈ അഭിപ്രായം അദ്ദേഹത്തിനും അറിയാം. ആ ആത്മധൈര്യമായിരിക്കാം ഇങ്ങനെ ചെയ്യുവാന്‍ പ്രേരിപ്പിച്ചതു. കള്ളം കാണിക്കുവാനായിരുന്നു എങ്കില്‍ കുറെ രസീതും വൗച്ചറും സംഘടിപ്പിക്കുക അത്ര പ്രയാസമുള്ള കാര്യമല്ലല്ലോ. അതുകൊണ്ടു അതു തെറ്റല്ലാതായി തീരുന്നില്ല. ട്രസ്റ്റി ഒരു കാര്യം മനസ്സിലാക്കേണ്ടതായിരുന്നു.' ചെത്തുന്ന തെങ്ങിന്‍ ചുവട്ടില്‍ നിന്നുകൊണ്ടു പാലു കുടിച്ചാലും കള്ളു കുടിക്കുകയായിരുന്നു എന്നു ജനം സംശയിക്കുന്നതില്‍ തെറ്റു പറയുവാന്‍ കഴിയുകയില്ല.
                    ഒരു തമാശു കേള്‍ക്കുന്ന ലാഘവത്തോടെ ജനം ചിരിച്ചു.
                   അദ്ദേഹം തെറ്റു പരസ്യമായി സമ്മതിച്ചു ക്ഷമ ചോദിച്ചാല്‍ കണക്കു അംഗീകരിച്ചു പാസ്സാക്കുന്നതിനു ബുദ്ധിമുട്ടില്ലല്ലോ.
                   എന്റെ അഭിപ്രായം കേട്ടു അവര്‍ അല്പസമയം മൗനമായിരുന്നു. 
                    ട്രസ്റ്റി എഴുന്നേറ്റു തെറ്റു സമ്മതിക്കുകയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.
                     അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിക്കുന്നുണ്ടായിരുന്നു. അതു ജനത്തിന്റെ മനസ്സലിയിച്ചു.
                     ഒരാള്‍ എഴുന്നേറ്റു കണക്കു പാസ്സാക്കാമെന്നു പറഞ്ഞു. പലരും എഴുന്നേറ്റു ആ അഭിപ്രായത്തെ പിന്താങ്ങി. കണക്കു അങ്ങനെ പാസ്സാക്കി. 
                'ആശ്വാസമേയെനിക്കേറെ തിങ്ങീടുന്നു. മനസ്സു മന്ത്രിച്ചു.
               പൊതുയോഗം അവസാനിച്ചു പുറത്തിറങ്ങി പള്ളിമുറ്റത്തു കൂടെ നടക്കുമ്പോള്‍ ഇരുണ്ടു തുടങ്ങിയ ആകാശത്തില്‍ അങ്ങിങ്ങു ചെറിയ ക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. കാലിടറാതെ നടക്കുമ്പോള്‍ ഈ ഈരടികളില്‍ ആശ്വാസവും ധൈര്യവും കണ്ടെത്തുകയായാരുന്നു.
             പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
             പ്രതികൂലം അനവധി വന്നീടിലും
             വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
             കഷ്ടങ്ങള്‍ അനവധി വന്നീടിലും 
             എന്‍കാന്തന്‍ കാത്തിടും എന്‍പ്രിയന്‍ പോറ്റിടും
             എന്‍ നാഥന്‍ നടത്തീടും അന്ത്യം വരെ.,

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30