6. ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു.

6. ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു.

                    ഏതാണ്ടു ആറു മാസമായി അയാളെ ഞാന്‍ കാണുന്നു. അതും ഇവിടെ വച്ചു തന്നെ. കാണുമ്പോഴെല്ലാം അയാള്‍ പരിചയഭാവത്തില്‍ ചരിക്കും. പരിചയം തോന്നിയില്ലെങ്കിലും ഒരു പുഞ്ചിരി താനും സമ്മാനിക്കും. എന്നാല്‍ അയാളുടെ പുഞ്ചിരി തന്റേതു പോലെ കൃത്രിമമല്ലായിരുന്നു. പലപ്പോഴും പരിചയപ്പെടണമെന്നു വിചാരിക്കും. പക്ഷെ, താന്‍ അയാളെ അറിയില്ലായിരുന്നു എന്ന അറിവു അയാളുടെ മുഖത്തെ പുഞ്ചിരി മായിച്ചു കളഞ്ഞെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.
                        തന്നെ അറിയുന്ന അയാളെ താന്‍ എന്തുകൊണ്ടു അറിയുന്നില്ല? അയാളെ കാണുമ്പോഴെല്ലാം തന്നോടു തന്നെ ഈ ചോദ്യം ചോദിച്ചിട്ടുള്ളതാണു. ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇടവക പ്രവര്‍ത്തനങ്ങളില്‍ താന്‍ പിടിച്ചു നിന്നതെല്ലാം പേരുകള്‍ ഓര്‍ക്കുവാനുള്ള കഴിവു കൊണ്ടാണു. പഴയ ഇടവകകളിലെ ആളുകളെ ഇപ്പോള്‍ കണ്ടാലും പേരുകള്‍ ഓര്‍മ്മയില്‍ വരും. പക്ഷെ, ഇയാളെ മാത്രം എന്തേ ഓര്‍ക്കാത്തതു? താന്‍ പരിചയപ്പെട്ടിട്ടില്ലായിരിക്കാം. താന്‍ അറിയില്ലെങ്കിലും തന്നെ അറിയുന്നവര്‍ ഉണ്ടെന്നു വരാമല്ലോ. എങ്കിലും ഇപ്പോള്‍ അയാളെ കാണുമ്പോള്‍ ഒരു അപകര്‍ഷതാബോധമാണു മനസ്സില്‍ തെളിയുന്നതു.
                       ഇനിയും കാണുമ്പോള്‍  ചോദിക്കണമെന്നു തീരുമാനിച്ചാണു ആശുപത്രിയിലേക്കു ചെന്നതു. അതാ അയാള്‍ നടന്നു വരുന്നു. അകലെ വച്ചുതന്നെ അയാളുടെ മുഖത്തെ മായാത്ത പുഞ്ചിരി ഞാന്‍ ശ്രദ്ധിച്ചു.
                       ഭാഗ്യം. വിളിക്കാതെ തന്നെ അയാള്‍ അടുത്തു വന്നു. എന്തു ചോദിക്കണമെന്നു താന്‍ ആലോചിച്ചു നില്‍ക്കെ അയാള്‍ ചോദിച്ചു.
                  'അമ്മയ്ക്കു എങ്ങനെയുണ്ടു?' 
 ഞാന്‍ അത്ഭുതപ്പെട്ടു പോയി. തന്നെക്കുറിച്ചു പലതും അയാള്‍ അറിഞ്ഞിരിക്കുന്നു. അമ്മയുടെ ചികി്സ്തയ്ക്കായിട്ടാണു വരുന്നതെന്നു ആരോടെങ്കിലും ചോദിച്ചു അറിഞ്ഞിരിക്കാം.
                   'ങാ, കുറവുണ്ടു.'
                     'അച്ചനെന്നെ അറിയില്ല.'
                     കണ്ടു പരിചയം.......താന്‍ പണിപ്പെട്ടു മറുപടി പറയുമ്പോഴേക്കും അയാള്‍ കയറി പറഞ്ഞു.
                     'ഇല്ല. അറിയില്ല. പക്ഷെ അച്ചനെ ഞാന്‍ അറിയും. എനിക്കു അച്ചനെ മറക്കുവാന്‍ കഴിയില്ല. ഞാന്‍ ഇന്നു ജീവിച്ചിരിക്കുന്നതിനു കാരണം അച്ചനാണു. അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിറുത്തി.
                      തനിക്കൊന്നും മനസ്സിലായില്ല. ഇങ്ങനെ ഒരു സംഭവം എന്റെ ഓര്‍മ്മിയിലെങ്ങുമില്ല. ഇയാള്‍ക്കു എന്തു പറ്റി? ആളു തെറ്റിയതായിരിക്കും. അതോ?
                       അച്ചനെ കാണുമ്പോഴെല്ലാം ഇതു പറയണമെന്നു വിചാരിക്കും. പക്ഷെ കഴിഞ്ഞില്ല. ' അയാള്‍ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു.
                       'എനിക്കു ഒന്നും മനസ്സിലായില്ല. ഒരുപക്ഷെ ആളു മാറിപ്പോയിരിക്കും.'
                      ' ഇല്ല. ഇല്ല. ജോര്‍ജ്ജച്ചനെ എനിക്കു മറക്കാന്‍ കഴിയില്ല.' അയാള്‍ വികാര വിവശനായി.
                       'എന്നെ എങ്ങനെ അറിയും? ഞാന്‍ എങ്ങനെയാണു നിങ്ങളെ രക്ഷിച്ചതു? എന്റെ സംശയങ്ങള്‍ ചോദ്യങ്ങളായി പുറത്തു വന്നു.
                        'ഞാന്‍ പറയാം.' അയാള്‍ സംഭവം വിവരിച്ചു.
പത്തു വര്‍ഷം മുമ്പാണു. അച്ചന്‍ എന്റെ ജീവിതത്തിലേക്കു കടന്നു വന്നതു. അതും അച്ചനറിയാതെ.
                            അച്ചന്‍ ഞങ്ങളുടെ പള്ളിയില്‍ കണ്‍വന്‍ഷനു വന്നതാണു. അന്നു ഞാന്‍ വളരെ നിരാശനായിരുന്നു. ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചു പോയി. മാരകമായ ക്യാന്‍സര്‍ രോഗം തന്നെ കടന്നു പിടിച്ചെന്നു ആയിടയ്ക്കാണു അറിഞ്ഞതു. അതു എന്നെ തളര്‍ത്തിക്കളഞ്ഞു.
                           ആശ്വാസം തേടിയാണു അന്നു ഞാന്‍ കണ്‍വന്‍ഷനു വന്നതു. അച്ചന്റെ അന്നത്തെ പ്രസംഗം എനിക്കു വേണ്ടിയായിരുന്നു. അതു എനിക്കു ഒരു പുതുജീവനും ജീവിതവും തന്നു. ആ പ്രസംഗം എനിക്കു മറക്കുവാന്‍ കഴിയുകയില്ല. നമുക്കു ആവശ്യമുള്ളതു മാത്രം തരുന്ന സ്നേഹനിധിയായ ദൈവത്തെ അച്ചന്റെ വാക്കുകളിലൂടെ ഞാന്‍ കണ്ടു. രോഗം പോലും ദൈവം നമുക്കു ആവശ്യമെന്നു അറിഞ്ഞു തരുന്നതാണെന്നു അച്ചന്‍ പറഞ്ഞപ്പോള്‍ അവിശ്വസനീയമായി തോന്നിയെങ്കിലും തുടര്‍ന്നുള്ള വചനങ്ങള്‍ ദൈവവചനങ്ങളായി എന്റെ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങി. മരണം പോലും നമുക്കു ആവശ്യമുള്ളപ്പോള്‍ മാത്രമേ ദൈവം തരികയുള്ളു. മരിക്കാന്‍ ആഗ്രഹിച്ചാലും മരിക്കാന്‍ ശ്രമിച്ചാലും  അവന്‍ നിശ്ചയിക്കാതെ മരണം പോലും നമ്മെ തീണ്ടുകയില്ല. ഇവിടെയെല്ലാം ആകുലരും വ്യാകുലരും ചിന്താഭാരമുള്ളവരൂമാകുവാന്‍ കാരണം നമ്മുടെ ടൈംടേബിളുകള്‍ നാം തന്നെ തയ്യാറാക്കുന്നതു കൊണ്ടാണു. ദൈവത്തോടു അടുത്തിരിക്കുന്നവര്‍ ജീവിതത്തില്‍ വരുന്ന അനുഭവങ്ങളെല്ലാം ദൈവം നമുക്കായി തയ്യാറാക്കിയ ടൈംടേബിളില്‍ ഉള്ളതാണെന്നു  ആശ്വസിക്കും.My timetables are in thy hands. എന്ന സങ്കീര്‍ത്തന വാക്യം അച്ചന്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ എന്റെ timetable കള്‍ കര്‍ത്താവില്‍ സമര്‍പ്പിച്ചു ആശ്വസിച്ചു. മരണത്തെ മുഖാമുഖം കണ്ട ഞാന്‍ ആ വാക്യത്തില്‍ മുറുകെ പിടിച്ചു ആശ്വസിച്ചു. ഇന്നും ജീവിക്കുവാന്‍ ധൈര്യം പകരുന്നതു ആ വാക്കുകളാണു.'
                  അയാള്‍ ആവേശത്തോടെ പറഞ്ഞു നിറുത്തി. എനിക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.
                    ഇപ്പോഴും മാസം തോറും പരിശോധനയ്ക്കായി ഇവിടെ വരും. അയാള്‍ തുടര്‍ന്നു. ഈയിടയായി വരുമ്പോള്‍ അച്ചനെ കണ്ടു തുടങ്ങി. അച്ചനെ കാണുമ്പോള്‍ ആ പ്രസംഗം മുഴുവന്‍ മനസ്സില്‍ ഓടിയെത്തും. അതു എനിക്കു ധൈര്യം പകരുന്നു.
                അയാളുടെ സാക്ഷ്യം കേട്ടു ഞാന്‍ സ്തംബ്ധനായി നിന്നു പോയി. പ്രസംഗം എനിക്കും കേള്‍വിക്കാര്‍ക്കും ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്നു തോന്നിത്തുടങ്ങിയതിനാല്‍ അതു നിറുത്തിയിട്ടു ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പ്രസംഗിക്കുന്ന സത്യം സ്വന്തം ജീവിതത്തില്‍ പോലും പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നില്ല എന്ന കുറ്റബോധവും പിന്മാറ്റത്തിനു കാരണമാണു.
                    എന്നാല്‍ തന്റെ ധാരണകളെല്ലാം തെറ്റായിരുന്നു എന്നു ഈ സാധു മനുഷ്യനിലൂടെ ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. പ്രസംഗത്തിലൂടെ അല്ല; അനുഭവത്തിലൂടെ, ജീവിതത്തിലൂടെ. ദൈവം ആരിലൂടെ, എപ്പോള്‍ എങ്ങനെ ആണു പ്രവര്‍ത്തിക്കുന്നതു എന്നു നമുക്കു ഗ്രഹിക്കുവാന്‍ കഴിയാത്ത ഒരു സത്യമായതിനാല്‍ ദൈവകരങ്ങളില്‍ നമ്മെ സമര്‍പ്പിക്കുകയാണു കരണീയം.
                     അമ്മയ്ക്കു ക്യാന്‍സറാണെന്നു അറിഞ്ഞ നിമിഷം മുതല്‍ തന്റെ മനസ്സു പതറി. ഒരു വേദവാക്യത്തിലും ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞില്ല. വലിയ വീഴ്ച കൂടാതെ പൗരോഹിത്യ വേല ചെയ്തിട്ടും ഈ കടുത്ത ദുഃഖം ദൈവം എന്തിനു നല്‍കി എന്ന ചോദ്യം മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.
                        ഇന്നിതാ ഈ മനുഷ്യന്‍ എന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടു വന്നിരിക്കുന്നു. അതും താന്‍ ചെയ്ത പ്രസംഗത്തിന്റെ അര്‍ത്ഥം സ്വജീവിതത്തില്‍ അനുഭവമാക്കി കാണിച്ചു കൊണ്ടു. സഭാപ്രസംഗിയുടെ വാക്കുകള്‍ ഓര്‍മ്മയില്‍ ഓടിയെത്തി.'നിന്റെ അപ്പം വെള്ളത്തില്‍ എറിയുക.......'
                       അയാളുടെ കരത്തില്‍ കടന്നു പിടിച്ചു താന്‍ പറഞ്ഞുഃ ' സഹോദരാ! ഇന്നു നിങ്ങളും എന്നെ സത്യത്തിന്റെ പാതയിലേക്കു നയിച്ചിരിക്കുന്നു.നന്ദി.' ഒന്നും മനസ്സിലാകാതെ അയാള്‍ തന്റെ മുഖത്തേക്കു തുറിച്ചു നോക്കി. ആശ്വാസത്തോടെ അമ്മയുടെ കരം പിടിച്ചു നടന്നു നീങ്ങിയപ്പോള്‍ പാട്ടുകാരന്റെ ഈരടികള്‍ മനസ്സിന്റെയും ജീവിതത്തിന്റെയും താളമായി മനസ്സില്‍ ഉയര്‍ന്നു വന്നു. ' ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു......

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30