3. അവന്‍ എന്നെന്നും മതിയായവന്‍.

3. അവന്‍ എന്നെന്നും മതിയായവന്‍.

                    വളരെ പ്രതീക്ഷയോടെയാണു അയാളെ കാണുവാന്‍ പോയതു. ഇങ്ങനെ ഒരു കൂടിക്കാഴ്ച വേണ്ടി വരുമെന്നു ഒരിക്കലും കരുതിയിരുന്നില്ല. കാലപ്രവാഹത്തില്‍ എന്തെന്തു  മാറ്റങ്ങളാണു ദിനംതോറും സംഭവിക്കുന്നതു. ആദര്‍ശങ്ങള്‍ പോലും മാറുന്നു, മാറ്റപ്പെടുന്നു. ആരുടെയും ഔദാര്യത്തിന്റെ മുമ്പില്‍ കൈനീട്ടരുതു എന്നു ആഗ്രഹിച്ചു കൊണ്ടാണു പൗരോഹിത്യജീവിതത്തിലേക്കു പദമൂന്നിയതു. വളരെ പണിപ്പെട്ടാണെങ്കിലും ഇന്നുവരെ അതു കാത്തു സൂക്ഷിച്ചു. മകളുടെ കാര്യമായതു കൊണ്ടുതന്നെ അതു ബലികഴിക്കുവാന്‍ തീരുമാനിച്ചു. മകള്‍ക്കു വേണ്ടിയല്ലേ എന്നു കരുതി ആശ്വസിച്ചു.
                      മകളുടെ വിവാഹമാണു. ഒരു ലക്ഷം രൂപാകൂടെ ഉണ്ടാകണം. ആരില്‍ നിന്നെങ്കിലും കടം വാങ്ങിയെ കഴിയൂ. നല്ല ഒരു ആലോചനയാണു. ഇതു നടന്നില്ലെങ്കില്‍ ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നറിയില്ല. വളരെ ആലോചിച്ചു. പലരുടെയും പേരുകള്‍ മനസ്സില്‍ കൂടെ കടന്നു പോയി. ആരേയും സമീപിക്കുവാന്‍ മനസ്സു അനുവദിച്ചില്ല. പലരും വേണ്ടപ്പെട്ടവര്‍. ബന്ധുക്കളുമായുള്ള പണമിടപാടു വിരോധത്തിലെ അവസാനിക്കു. ചോദിച്ചിട്ടു തന്നില്ലെങ്കില്‍ അതും അറിയാതെ അകല്‍ച്ചയ്ക്കു വഴിതെളിക്കും. കടപ്പാടുള്ള ഒരാളാണെങ്കില്‍ ചോദിക്കുവാനും തരുവാനും പ്രയാസം തോന്നുകയുമില്ല. 
               ബാബുവിന്റെ കാര്യമാണു പെട്ടെന്നു മനസ്സില്‍ ഓടിയെത്തിയതു. കൊള്ളാം. അവനാണെങ്കില്‍ ഉപേക്ഷിക്കയില്ല. പതിനഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും അവന്‍ മുടങ്ങാതെ  എഴുത്തയയ്ക്കാറുണ്ടു. എല്ലാ കത്തുകളിലും ആവര്‍ത്തിക്കുന്ന ഒരു വാചകമുണ്ടു. 'എന്താവശ്യമുണ്ടെങ്കിലും എഴുതുവാന്‍ മടിക്കരുതു.' ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എപ്പോള്‍ നാട്ടില്‍ വന്നാലും വീട്ടില്‍ വരും. വാച്ചു,പേന, സാരി, സുഗന്ധദ്രവ്യങ്ങള്‍, കുപ്പായത്തിനുള്ള തുണി തുടങ്ങി എന്തെങ്കിലും അവന്‍ വരുമ്പോള്‍ കൊണ്ടുവരികയും ചെയ്യും. ഇതൊന്നും വേണ്ടെന്നു ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ടു. അപ്പോഴെല്ലാം അവന്‍ പരിഭവിക്കും. അച്ചനെന്നെ ഒരു അന്യനെ പോലെ കാണരുതെന്നു പറയും. എന്തൊരു സ്നേഹം! അവന്റെ കല്യാണത്തിനു ഞാന്‍ തന്നെ കാപ്പയിടണമെന്നു അവനു നിര്‍ബ്ബന്ധമായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു അവന്റെ പുതിയ വീടിന്റെ കൂദാശ. ആര്‍ക്കും അസൂയ ഉളവാക്കുന്ന ഒരു വീടു. അവന്റെ ഉയര്‍ച്ചയില്‍ എനിക്കു സന്തോഷം തോന്നി. ഇപ്പോള്‍ മസ്കറ്റില്‍ ബിസിനസ്സു നടത്തുന്നു. ഭാര്യ അവിടെ നേഴ്സാണു. ഇഷ്ടം പോലെ പണം. നന്നായി കിടക്കട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാറുണ്ടു. അതുകൊണ്ടാണല്ലോ ഇങ്ങനെയൊരു കാര്യം പറയുവാന്‍ ധൈര്യം തോന്നിയതു.
                  ഇതു അവനു വളരെ സന്തോഷമായിരിക്കും. സംശയമില്ല.അവന്‍ I.T.Iക്കു പഠിക്കുമ്പോഴാണു അവന്റെ അപ്പന്‍ കപ്യാരു തോമ്മാ മരിച്ചതു.ഇളയ രണ്ടു പെങ്ങന്മാരും അമ്മയൂം അവന്റെ ചുമലില്‍. പതിനെട്ടു വയസ്സുകാരന്‍ എന്തു ചെയ്യും. കപ്യാരുജോലി അവന്‍ ഏറ്റെടുത്തു. പഠനം നിറുത്തുവാന്‍ ആലോചിച്ചതാണു. താന്‍ സമ്മതിച്ചില്ല. ഈ ജോലിയും പഠനവും തുടര്‍ന്നു. അല്പമല്പം അത്യാവശ്യത്തിനു പണം കൊടുത്തും സഹായിച്ചു. പഠനം പൂര്‍ത്തീകരിച്ചു. പരിചയമുള്ള ഒരാള്‍ വഴി ഒരു വിസയും സംഘടിപ്പിച്ചു. അതിന്റെ നന്ദിയും സ്നേഹവും ഇപ്പോഴും അവനുണ്ടു.
                    അപ്രതീക്ഷിതമായ സന്ദര്‍ശനമായിരുന്നു എങ്കിലും  എന്തൊരു സ്വീകരണമായിരുന്നു. പലതും സംസാരിച്ചു. കാര്യം എങ്ങനെ അവതരിപ്പിക്കും എന്നു ചിന്തിച്ചിരിക്കുമ്പോള്‍ അവന്‍ അവസരം ഒരുക്കി.
                     'മകള്‍ക്കു കല്യാണാലോചനയൊന്നും ഇല്ലേ?'
ധൈര്യം കിട്ടി. താന്‍ പറഞ്ഞു.
                      'അതിനു ക്ഷണിക്കുവാന്‍ കൂടിയാണു വന്നതു. ഏതാണ്ടു തീരുമാനമായി. അടുത്തതിന്റെ പിന്നത്തെ വ്യാഴാഴ്ചയാണു നിശ്ചയം രണ്ടു പേരും വന്നു സംബന്ധിക്കണം. വിവാഹവും താമസിയാതെ നടത്തണം. പയ്യന്‍ ഗള്‍ഫിലാണു. നമുക്കു ചേരുന്ന ഒരു ബന്ധമാണു. വാക്കു കൊടുത്തെങ്കിലും ഒരു ചെറിയ ബുദ്ധിമുട്ടുണ്ടു. അവര്‍ക്കു മൂന്നു ലക്ഷം  കൊടുക്കണം. പിന്നെ മറ്റു ചെലവുകളും. ഒരു ലക്ഷം രൂപാകൂടെ ഉണ്ടാകണം. അല്പം നിറുത്തി പറഞ്ഞു. ആ ഒരുലക്ഷം രൂപാ ബാബു കടമായിട്ടു തരണം. താമസിയാതെ തിരികെ തരാം. വലിയ തുകയാണെന്നു അറിയാം. ഇതല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഇല്ലാഞ്ഞിട്ടാണു.'
            ബാബുവിന്റെ മുഖഭാവത്തില്‍ വന്ന മാറ്റം ശ്രദ്ധിച്ചപ്പോള്‍ അബദ്ധമായി പോയിയെന്നു തോന്നി. പെട്ടെന്നു തിരുത്തി.
            'അല്ല. ബുദ്ധിമുട്ടാണെങ്കില്‍ വേണ്ടാ. ഞാന്‍ ചോദിച്ചെന്നേയുള്ളു.'
             അവന്റെ ഭാര്യ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു.
             'ബാബുച്ചായനു പറയുവാന്‍ ബുദ്ധിമുട്ടായിരിക്കും. അച്ചനുമായുള്ള ബന്ധം അങ്ങനെയാണല്ലോ. സത്യം തുറന്നു പറയുന്നതില്‍ അച്ചനു ഒന്നും തോന്നരുതു. മനസ്സില്ലാഞ്ഞിട്ടല്ല. വീടിനു തന്നെ അമ്പതുലക്ഷമായി. അത്രയൊന്നും പ്രതീക്ഷിച്ചില്ല. കൈയ്യിലുണ്ടായിരുന്നതു തീര്‍ന്നു. അല്പം കടവുമുണ്ടു. ഒരുവര്‍ഷം കൂടെ കഴിഞ്ഞായിരുന്നു എങ്കില്‍ സഹായിക്കുവാന്‍ കഴിയുമായിരുന്നു.'
               ബാബു ഒന്നും പറഞ്ഞില്ല. നിസ്സഹായനായി ഇരുന്നു. ഉടനെ പോന്നാല്‍ തെറ്റിദ്ധരിക്കുമെന്നു കരുതി അല്പ സമയം കൂടെ അവിടെ ഇരുന്നതിനു ശേഷം, നടക്കുമെന്നു ഉറപ്പില്ലെങ്കിലും കല്യാണനിശ്ചയത്തിനും കല്യാണത്തിനും വീണ്ടും ക്ഷണിച്ചു. തിരികെ പോരുമ്പോള്‍ അവന്റെ ഭാര്യ പറയുന്നതു കേട്ടു. 'മകളുണ്ടായപ്പോഴെ ഓര്‍ക്കണമായിരുന്നു കെട്ടിച്ചു വിടേണ്ടി വരുമെന്നു.'
             തിരികെ പോരുമ്പോള്‍ മനസ്സു തേങ്ങി. വേണ്ടായിരുന്നു. ആദര്‍ശം ബലികഴിക്കേണ്ടി വന്നതിലുള്ള വേദന, തന്റെ ബുദ്ധിമോശത്തിലുള്ള കുണ്ഠിതം, അപമാന ഭാരം. തളര്‍ന്നാണു വീട്ടില്‍ കയറിച്ചെന്നതു.
             അസാധാരണമായ സന്തോഷത്തോടെ ഭാര്യ വന്നു കതകു തുറന്നു.
              'പോയിട്ടെന്തായി?' ഭാര്യയുടെ കുശലാന്വേഷണം കേട്ടപ്പോള്‍ ദേഷ്യമാണു തോന്നിയതു.
           'എന്താകാന്‍?' അല്പം ദേഷ്യം കൂടിപ്പോയോയെന്നു സംശയം.
            'എന്നോടെന്തിനാ ദേഷ്യപ്പെടുന്നതു?' ഭാര്യയുടെ പരിഭവം.
             തളര്‍ന്നിരുന്നപ്പോള്‍ ഭാര്യ അടുത്തു വന്നു സൗമ്യമായി പറഞ്ഞു. 'അവര്‍ വന്നിരുന്നു.'
              'ആരു?'
               ചെറുക്കനും അവന്റെ അപ്പനും.'
               എന്തിനു, തീരുമാനം അറിയാനായിരിക്കും.'
               'കല്യാണം എന്നത്തേക്കു നടത്തുവാന്‍ കഴിയും എന്നു അറിയാനാണത്രേ.'
                 'നീ എന്തു പറഞ്ഞു? പണം വേണ്ടേ?,
                'അവര്‍ക്കു പണമൊന്നും ഒരു പ്രശ്നമല്ല. കൈയ്യിലുള്ളതു കൊടുത്താല്‍ മതിയെന്നു. നിങ്ങളു വന്നിട്ടു അങ്ങോട്ടു ചെല്ലുമെന്നു ഞാന്‍ പറഞ്ഞു.'
             എങ്ങനെ നന്ദിപറയും? ആരെല്ലാം ഉപേക്ഷിച്ചാലും കൈവെടിയാത്ത ദൈവത്തിന്റെ സ്നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചും പ്രസംഗിച്ചിട്ടുണ്ടു. ഇപ്പോഴാണു അതു അനുഭവിച്ചറിയുന്നതു. 'നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്‍തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്‍ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ' എന്ന ദാവീദിന്റെ പ്രാര്‍ത്ഥന മനസ്സില്‍നിന്നു പ്രാര്‍ത്ഥനാമന്ത്രമായി ഉയര്‍ന്നു. 'എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളല്ല; നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല.' എന്നു യെശയ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്തതു സത്യമാണെന്നു ഇപ്പോള്‍ അനുഭവിച്ചറിഞ്ഞു. 'എന്റെ യേശു എനിക്കു നല്ലവന്‍, അവനെന്നെന്നും മതിയായവന്‍.'

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30