12.ഒരു പരീക്ഷ.

12. ഒരു പരീക്ഷ.

            രണ്ടു അപരിചിതര്‍ എന്നെ കാണുവാന്‍ വന്നു.സ്വീകരിച്ചു ഇരുത്തി. ഒരു ചെറുപ്പക്കാരനും ഒരുമദ്ധ്യവയസ്കനും. മനഃക്ളേശതരംഗങ്ങള്‍ അലയടിക്കുന്ന മുഖഭാവം.
                 'മനസ്സിലായില്ല?' 
                  ഞങ്ങള്‍ അല്പം അകലെ നിന്നു വരികയാണു.' അവരില്‍ ഒരാള്‍ പറഞ്ഞു.
                   'ഞങ്ങളുടെ സഹോദരി പറഞ്ഞാണു ഞങ്ങള്‍ അച്ചനെക്കുറിച്ചു അറിഞ്ഞതു. അച്ചന്‍ ഞങ്ങളെ സഹായിക്കണം.' 
                     എന്തു സഹായം? ഞാന്‍ ചോദിച്ചു.
                     'അച്ചന്‍ ഞങ്ങളുടെ കൂടെ വീട്ടില്‍ വരെ ഒന്നു വരണം.'
                     'എന്തിനു? എനിക്കു ഒന്നും മനസ്സിലാകുന്നില്ല. എന്താണെന്നു വച്ചാല്‍ തെളിച്ചു പറ.'
                     'സാധാരണ അച്ചനെ ആളുകള്‍ കാണാന്‍ വരുന്നതു എന്തിനാണെന്നു അച്ചനു അറിയാമെന്നുള്ളതു കൊണ്ടാണു അങ്ങനെ പറഞ്ഞതു. ക്ഷമിക്കണം. ഞങ്ങളുടെ അനിയനു ഒരു അസുഖം. പ്രേതബാധയാണെന്നാണു സംശയം. പലയിടത്തും കൊണ്ടു പോയി ഒരു ഫലവുമില്ല. അപ്പോഴാണു അച്ചന്‍ പ്രേതബാധ ഒഴിപ്പിക്കുമെന്നു പെങ്ങള്‍ പറഞ്ഞതു. 
                      'ഞാന്‍' പറയാന്‍ തുടങ്ങിയപ്പോള്‍ ഇടയ്ക്കു കയറി അയാള്‍ പറഞ്ഞു.
                      ,ഞങ്ങളുടെ പെങ്ങളുടെ പ്രേതബാധ ഒഴിപ്പിച്ചതു അച്ചനാണു.'
                        'ഞാനോ?' ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. 
                      അതേ. അച്ചന്‍ അവിടെ കണ്‍വന്‍ഷനു ചെന്നതാണു. ഏതാണ്ടു മൂന്നു മാസം മുമ്പാണു. അച്ചന്‍ ഞങ്ങളെ കൈവിടരുതു.' 
                       'എങ്ങനെ ഇവരെ ഒഴിവാക്കും. അല്പ സമയം മൗനമായിരുന്നു. 
                        എന്താണു അസുഖലക്ഷണങ്ങള്‍? ' ഞാന്‍ ആരാഞ്ഞു. 
                       'ബോധമില്ലാത്തവണ്ണമാണു സംസാരിക്കുന്നതു. ഞങ്ങളുടെ വല്യപ്പച്ചന്റെ ശബ്ദമാണു. ആരാണെന്നു ചോദിച്ചാല്‍ വല്യപ്പച്ചന്റെ പേരാണു പറയുന്നതു. ഞങ്ങള്‍ക്കു പരിചയമില്ലാത്ത കാര്യങ്ങളാണു പലപ്പോഴും പറയുന്നതു.' 
                      ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കുകയാണു നല്ലതു. മാനസിക വിഭ്രാന്തിയാകാം.
                      കൊണ്ടു പോയി. എന്തോ കണ്ടു ഭയപ്പെട്ടതാണത്രേ. അവര്‍ പലതും ചെയ്തു. ഫലമൊന്നും ഉണ്ടായില്ല. അപ്പച്ചന്റെ ആത്മാവു  കയറിയതാണെന്നു പറഞ്ഞിട്ടു അവര്‍ സമ്മതിക്കുകയില്ല. പിന്നെ പലയിടത്തും കൊണ്ടു പോയി. പ്രാര്‍ത്ഥിച്ചു സുഖപ്പെടുത്തുന്ന പലരേയും കണ്ടു. പോട്ടയിലും പോയി. അച്ചനോടു തുറന്നു പറയാം. ഇതിലൊന്നും ഫലം കാണാഞ്ഞിട്ടു ഒരു മന്ത്രവാദിയെക്കൊണ്ടു ചില കാര്യങ്ങളും ചെയ്യിച്ചു. പക്ഷെ അവനു കുറവില്ല.'
                      ഞാന്‍ ഗൗരവം ഭാവിച്ചു കണ്ണടച്ചു അല്പസമയം മൗനമായിരുന്നു. പിന്നെ കണ്ണു തുറന്നു പറഞ്ഞു.
                        'ഇതിനിപ്പോള്‍ ഞാന്‍ വരണമെന്നില്ല. ഈ ദിവസങ്ങളിലെല്ലാം എനിക്കു പ്രോഗ്രാമുണ്ടു. ഒരുകാര്യം ചെയ്യുക. നിങ്ങള്‍ കുടുംബാംഗങ്ങളെല്ലാവരും ഒരാഴ്ച ഉപവസിക്കണം. 'പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി ഒഴിഞ്ഞുപോകയില്ല. എന്നാണല്ലോ കര്‍ത്താവും പറഞ്ഞിരിക്കുന്നതു. എട്ടാം ദിവസം കുടുംബത്തിലെ പരേതര്‍ക്കു വേണ്ടി വി.കുര്‍ബ്ബാന ചൊല്ലിക്കണം. അന്നു നിങ്ങളെല്ലാവരും വി.കുമ്പസാരം നടത്തി വി.കുര്‍ബ്ബാന അനുഭവിക്കണം. കല്ലറയിങ്കലും വീട്ടിലും ധൂപം വയ്ക്കണം. വീടു കൂദാശ ചെയ്യുകയും വേണം. മാറിക്കൊള്ളും ഞാനും പ്രാര്‍ത്ഥിക്കാം.'
                       അവര്‍ വിശ്വസിച്ചു. 'എന്നാല്‍ അച്ചന്‍ വന്നു വി.കുര്‍ബ്ബാന ചൊല്ലണം.'
                       ഞാന്‍ പറഞ്ഞില്ലേ, ഈ ദിവസങ്ങളിലൊന്നും ഒഴിവില്ല. നിങ്ങളുടെ വികാരിച്ചനോടു പറ. അദ്ദേഹം എല്ലാം ചെയ്തു തരും.'
                         'എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ.വളരെ നന്ദി. അവര്‍ എഴുന്നേറ്റു.
                         'ഒന്നു പ്രാര്‍ത്ഥിക്കാം.' ഞാന്‍ പറഞ്ഞു. 
                          ഒരു ചെറിയ  പ്രാര്‍ത്ഥന. രോഗിയേയും  കുടുംബത്തേയും പ്രശ്നങ്ങളെയും എല്ലാം സമര്‍പ്പിച്ചു കൊണ്ടു എനിക്കു അറിയാവുന്ന ഭാഷയില്‍ ഒരു പ്രാര്‍ത്ഥന.
                          അവര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു കവര്‍ എന്റെ നേര്‍ക്കു നീട്ടി, ഞങ്ങളുടെ ഒരു സംതൃപ്തിക്കു അച്ചനിതു സ്വീകരിക്കണം.'
                           'ഇപ്പോള്‍ വേണ്ട. അവന്‍ സുഖമാകട്ടെ പിന്നെ വാങ്ങാം.'
                           അവര്‍ക്കു അതു തൃപ്തിയായില്ല. അവര്‍ കവര്‍ മേശപ്പുറത്തു വച്ചിട്ടു, വീണ്ടും യാത്രപറഞ്ഞു ഇറങ്ങി നടന്നു.
                           എന്റെ ചിന്തകള്‍ കാടുകയറി.എന്താണു ഞാന്‍ ചെയ്തതു. ഇങ്ങനെയൊക്കെ പറയുവാന്‍ എന്നെ പ്രേരിപ്പിച്ചതു എന്താണു. ദൈവപ്രേരിതമാകാം. അതോ രക്ഷപെടാനുള്ള മാര്‍ഗ്ഗമോ.
                          അവര്‍ പറഞ്ഞ പഴയ സംഭവം ഓര്‍മ്മയില്‍ ഓടിയെത്തി.
                       ഒരു കണ്‍വന്‍ഷന്‍ പ്രസംഗത്തിനായിട്ടാണു അന്നു ആ പള്ളിയില്‍ പോയതു. വളരെ നേരത്തെ അവിടെയത്തി. കാരണം അവിടുത്തെ അസിസ്റ്റന്റു വികാരി എന്റെ അടുത്ത സുഹൃത്താണു. വികാരി പ്രായമായ ഒരച്ചനായിരുന്നു. രണ്ടു പേരും അവിടെയുണ്ടായിരുന്നു.ഒരു പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കണ്‍വന്‍ഷനാണു. പള്ളിയില്‍ സന്ധ്യാനമസ്കാരം നടത്തിയിട്ടു വേണം അവിടെ പോകുവാന്‍. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ഒരു ബഹളം കേട്ടു. കുറെ ആളുകള്‍ ധൃതിയില്‍ പള്ളിയില്‍ ഓടിക്കയറി. ഞങ്ങള്‍ സാകൂതം നോക്കി. ഒന്നും മനസ്സിലായില്ല. കപ്യാരെ വിളിച്ചു കാര്യം തിരക്കി. ആ ഇടവകയിലെ ഒരു വീട്ടിലെ മരുമകള്‍ക്കു പ്രേതബാധ. പരുമല കൊണ്ടു ഇരുത്തിയിരിക്കുകയായിരുന്നു. അവിടെ നിന്നു ഇറങ്ങി ഓടി വന്നതാ.'
                   ഞങ്ങള്‍ സന്ധ്യാനമസ്കാരത്തിനു പള്ളിയില്‍ എത്തി. ആ യുവതി നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. കൂടെയുള്ളവര്‍ സാന്ത്വനപ്പെടുത്തുവാന്‍ ശ്രമിക്കുന്നു.
                    'മിണ്ടാതിരിക്കൂ, സന്ധ്യനമസ്കരിക്കുകയാണു.' വല്യച്ചന്‍ പറഞ്ഞു. ഫലമുണ്ടായില്ല.
                     നമസ്കാരം കഴിഞ്ഞു. വല്യച്ചന്‍ ആ സ്ത്രീയെ അടുക്കല്‍ വിളിച്ചു വരുത്തി ഒരു മെഴുകുതിരി കൈയ്യില്‍ കൊടുത്തു. കത്തിച്ചു വയ്ക്കാന്‍ ആജ്ഞാപിച്ചു. സ്ത്രീ വഴങ്ങിയില്ല. അച്ചന്‍ അവരുടെ മുടിയിഴകളില്‍ ചുരുട്ടിപിടിച്ചു അവളെ ശാസിച്ചു. പക്ഷെ അവള്‍ അനുസരിച്ചില്ല. അച്ചന്‍ കൈയ്യൊഴിഞ്ഞു.
                   അവളെ പുറത്തിറക്കി പള്ളി പൂട്ടിയേക്കു.' അച്ചന്‍ പോയി.
                   കപ്യാര്‍ ചുട്ടു പഴുത്ത ധൂപക്കുറ്റിയുമായി വന്നു. അവളുടെ ശരീരത്തില്‍ വയ്ക്കുവാന്‍ ഒരുങ്ങി. അച്ചന്‍ അയാളെ വിലക്കി. അയാള്‍ ഉടനെ കയറ്റു പായുടെ അടിയില്‍ സൂക്ഷിച്ചിരുന്ന ഒരു ചൂരല്‍ വടി എടുത്തു.അവരെ തല്ലി. അവര്‍ വഴങ്ങിയില്ല. അച്ചന്‍ ആ വടി വാങ്ങി കളഞ്ഞു.
                   അവരെ പള്ളിയില്‍ നിന്നു ഇറക്കുവാന്‍ ആവുന്നതു ശ്രമിച്ചു. അവരെ ഇറക്കി വിട്ടു പള്ളി പൂട്ടിയിട്ടു വേണം കണ്‍വഷനു പോകാന്‍. പക്ഷെ സാധിച്ചില്ല. അവര്‍ ഒരുകാര്യം മാത്രമാണു ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നതു. മകനെ തിരികെ കിട്ടണം. അല്ലാതെ പോകുകയില്ല.
                  അവരുടെ കൂടെ വന്ന ഒരു ചെറുപ്പക്കാരനെ ഞാന്‍ വിളിച്ചു മാറ്റി നിറുത്തി കാര്യങ്ങള്‍ ചോദിച്ചു. ഇതു അവന്റെ ജ്യേഷ്ഠന്റെ ഭാര്യയാണു. ജ്യേഷ്ഠന്‍ പട്ടാളത്തിലാണു. ഞങ്ങളുടെ മരിച്ചു പോയ അപ്പനാണു ദേഹത്തു കയറിയിരിക്കുന്നതു. ഒരാഴ്ചയായി പരുമലയില്‍ ആയിരുന്നു.
                  ഇങ്ങനെ വരാന്‍ എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍? ഞാന്‍ ചോദിച്ചു.
                  അവന്‍ പറഞ്ഞു. ഞങ്ങളുടെ അപ്പന്‍ മരിച്ചിട്ടു ഏഴു വര്‍ഷമായി. എല്ലാ വര്‍ഷവും വി.കുര്‍ബ്ബാന ചൊല്ലിക്കുമായിരുന്നു. ഈ വര്‍ഷം അതിനു കഴിഞ്ഞില്ല. രണ്ടു മാസം മുമ്പെ ജ്യേഷഠന്റെ മകനു ഇതുപോലെ ഒരു പ്രേതബാധയുണ്ടായി. ഒരു മന്ത്രവാദിയെ കൊണ്ടു വന്നു. ഞങ്ങളുടെ ഒരു അനുജന്‍ അപ്പന്‍ മരിക്കുന്നതിനു മുമ്പു മരിച്ചിട്ടുണ്ടു. അവനാണു ദേഹത്തു കയറിയിരിക്കുന്നതു എന്നു അയാള്‍ പറഞ്ഞു. അയാള്‍ ചില കര്‍മ്മങ്ങള്‍ ചെയ്തു ആ ആത്മാവിനെ ഒരു കോഴിയില്‍ ആവാഹിച്ചു ആറ്റില്‍ കൊണ്ടുപോയി മുക്കി കൊന്നു. അവന്റെ അസുഖവും മാറി. അപ്പോഴാണു അപ്പന്‍ ജ്യേഷ്ഠത്തിയുടെ ദേഹത്തു കയറിയതു. ആ മന്ത്രവാദിയെ കൊണ്ടു വന്നിട്ടും പ്രയോജനം ഒന്നുമുണ്ടായില്ല. മകനെ തിരികെ കിട്ടിയെങ്കിലെ  ഒഴിയുകയുള്ളത്രേ.
                      ഞാന്‍ ആ സ്ത്രീയുടെ അടുക്കല്‍ ചെന്നു. അവളോടു 'നീ ആരാണു? അല്പം ഗൗരവത്തോടെ ചോദിച്ചു.
                       'ചാക്കോ.'
                        'നിനക്കു എന്താണു വേണ്ടതു?'
                         'എനിക്കു എന്റെ മകനെ കിട്ടണം.'
                          'അവന്‍ മരിച്ചു പോയതല്ലേ?'
                          അതേ. പക്ഷെ ഇവര്‍ അവനെ വെള്ളത്തില്‍ മുക്കിക്കൊന്നു. അവന്‍ അവിടില്ല.'
                          'അവനെ ജീവനോടെ തിരികെ തരുവാന്‍ കഴിയുകയില്ലല്ലോ.'
                           'എനിക്കറിയാം. അവനെ കല്ലറയില്‍ കിട്ടിയാല്‍ മതി.'
                            'അതിനു ഇങ്ങനെ ബഹളം വച്ചാല്‍ നടക്കുമോ? എന്റെ ചോദ്യത്തിനു മറുപടിയില്ല.
                            ഞാന്‍ അച്ചനോടു സംസാരിച്ചു. അടുത്ത മൂന്നു ദിവസം വി.കുര്‍ബ്ബാനയുണ്ടു.
                             ഞാന്‍ അവരോടു പറഞ്ഞു. ഒരു കാര്യം ചെയ്തതാല്‍ മകനെ തിരികെ കിട്ടും. തയ്യാറാണോ?       
                            അച്ചന്‍ പറയുന്നതു എന്തും ചെയ്യാം മകനെ തിരികെ കിട്ടിയാല്‍ മതി.
                           അടുത്ത മൂന്നു ദിവസവും ഇവിടെ വി.കുര്‍ബ്ബിനയുണ്ടു. അച്ചന്‍ നിങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കും. ഒരുക്കത്തോടെ വന്നു നിങ്ങളും വി.കുര്‍ബ്ബാനയില്‍ സംബന്ധിക്കണം. വി.കുര്‍ബ്ബാന അനുഭവിക്കുകയും വേണം.ഫലമുണ്ടാകും.
                           അവള്‍ ശാന്തയായി പള്ളിയില്‍ നിന്നു ഇറങ്ങി. ഞങ്ങള്‍ കണ്‍വന്‍ഷനും പോയി.
                         പിന്നെ എന്തു സംഭവിച്ചു എന്നു ഞാന്‍ അന്വേഷിച്ചില്ല. അവരെ പള്ളിയില്‍ നിന്നു ഇറക്കുവാന്‍ അന്നേരം തോന്നിയ ഒരു ബുദ്ധി മാത്രമായിരുന്നു അതു. അതിനു ഇങ്ങനെ ഒരു പരിണതി ഉണ്ടായിയെന്നു ഇപ്പോഴാണു അറിയുന്നതു.
                           ഇവിടെയും അതുതന്നെയാണു പ്രയോഗിച്ചതു. ഫലമുണ്ടായാല്‍.......അവര്‍  വച്ചിട്ടു പോയ കവറെടുത്തു നോക്കി. 1500 രൂപ.
                          എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
                          ഞാന്‍ ദിവാസ്വപ്നത്തിലേക്കു വഴുതവീണു.കര്‍ണ്ണാകര്‍ണ്ണികയാ ഇതു അനേകര്‍ അറിയുന്നു. ആളുകളുടെ പ്രവാഹം. പ്രശസ്തിയായി. പണമായി. അറിയാതെ ഞാന്‍ ഒരു പരിശുദ്ധന്റെ പ്രഭാവലയത്തിലായി.
                  ഇതു തുടരാന്‍ മനസ്സു കൊതിച്ചപ്പോള്‍ ഹൃദയം മന്ത്രിച്ചു. ഇതു ശരിയല്ല. ചിലരെ ചിലര്‍ക്കുവേണ്ടി ദൈവം എടുത്തു ഉപയോഗിക്കും. അവര്‍ ദൈവത്തിന്റെ കരങ്ങളിലെ ഒരു ഉപകരണം മാത്രമാണു. ഉപകരണത്തിനു എന്താണു അഭിമാനിക്കുവാന്‍ യോഗ്യത. മാത്രമല്ല. എപ്പോഴും ദൈവം എടുത്തു ഉപയോഗിച്ചു എന്നും വരില്ല. മനസ്സു പതറിയതില്‍ വേദനിച്ചു.ആശ്വാസത്തിനായി, ഒരു ഉത്തരത്തിനായി വി.വേദപുസ്തകം തുറന്നു വായിച്ചു. വി.മത്താഃ4;7 ആണു കണ്ടതു.
       'നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു.' എന്നു എഴുതിയിരിക്കുന്നതു കണ്ടു. ആ വാക്യത്തില്‍ എന്റെ കണ്ണും മനസ്സും ഉടക്കി നിന്നു.
          

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30