വി.നോമ്പു കാലധ്യാനങ്ങൾ-20

20- മൂന്നാം വ്യാഴം --------------- ഇന്നത്തെ പ്രഭാത ഏവൻഗേലിയോൻ വി.മർക്കോഃ9;30-42 വി.നോമ്പിലെ ഒരുദിവസത്തെ ധ്യനവിഷയമായി നേരത്തെ വന്നിട്ടുളളതും നാം ധ്യാനിച്ചിട്ടുള്ളതുമാകയാൽ സന്ധ്യയുടെ ഏവൻഗേലിയോനെക്കുറിച്ചും മറ്റു വായനകളെക്കുറിച്ചുമാണു ഇവിടെ ചിന്തിക്കുവാൻ ആഗ്രഹിക്കുന്നതു.സന്ധ്യയുടെ ഏവൻഗേലിയോൻ വി.ലൂക്കോഃ13;18-30 ആണു.ദൈവരാജ്യത്തെ കുറിച്ചുള്ള ചില ചിന്തകളാണു ഈ ഭാഗത്തു കാണുന്നതു.ദൈവരാജ്യത്തെക്കുറിച്ചു പല ഉപമകളിലൂടെ കർത്താവു നമ്മെ പഠിപ്പിച്ചിട്ടുണ്ടു.ദൈവരാജ്യം ഒരു അനുഭവമാകയാൽ തൊട്ടും കണ്ടും അറിയുവാൻ തക്കവണ്ണം അതു പഞ്ചേന്ദ്രിയക്ഷമമല്ല.ആയതിനാൽ അതു സുഗ്രാഹ്യമാക്കുവാൻ സാധാരണ മനുഷ്യർക്കു സുപരിചിതങ്ങളായ ചില ഉപമകൾ കർത്താവു ഉപയോഗിച്ചിരിക്കുന്നു.രണ്ടു ഉപമകളാണു കർത്താവു അതിനുവേണ്ടി ഇവിടെ സ്വീകരിച്ചിരിക്കുന്നതു.തോട്ടത്തിൽ ഇട്ട ഒരു കടുകുമണിയോടാണു ദൈവരാജ്യത്തെ കർത്താവു സാദൃശ്യപ്പെടുത്തിയിരിക്കുന്നതു.ഇതും നേരത്തെ നമ്മുടെ ധ്യാനചിന്തകൾക്കു വിഷയമായിട്ടുള്ളതിനാൽ അടുത്ത ഉപമയിലേക്കുകടക്കുന്നു.വി.ലൂക്കോഃ13;20-21 'പിന്നെയും അവൻ ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു?അതു പുളിച്ച മാവിനോടു തുല്യം.അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചു വരുവോളം അടക്കി വച്ചു എന്നു പറഞ്ഞു
                                             . പുളിച്ചമാവും പുളിപ്പും മാവുപുളിക്കുന്നതും എല്ലാം ഏവർക്കും സുപരിചിതമാണു.പ്രത്യേകിച്ചു യെറുശലേമിലും യഹൂദ്യയിലും അന്നു ജീവിച്ചിരുന്നവർക്കുഏറ്റം സുപരിചിതമാണു.അന്നു ദൈനംദിന ആവശ്യത്തിനുള്ള റൊട്ടി ഉണ്ടാക്കിയിരുന്നതു വീടുകളിലായിരുന്നു.മാത്രമല്ല, 'സ്വാധീനത'യെ സൂചിപ്പിക്കുവാനായി 'പുളിപ്പു'എന്ന പദം യഹൂദ ചിന്തയിൽ സർവ്വസാധാരണവുമായിരുന്നു.ദുസ്വാധീനതയെ സൂചിപ്പിക്കുവാനാണു ഈ പദം സാധാരണ ഉപയോഗിച്ചിരുന്നതു.കർത്താവു ശിഷ്യന്മാരുമായി അക്കരയ്ക്കു യാത്രചെയ്യുമ്പോൾ പരീശന്മാരുടേയും സാദൂക്യരുടേയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവീൻ (വി.മർക്കോഃ8;15,വി.ലൂക്കോഃ12;1,വി.മത്താഃ16;6)എന്നു പറഞ്ഞതു അവരുടെ ദുരുപദേശത്തെക്കുറിച്ചായിരുന്നുവല്ലോ.1.കൊരിഃ5;67,കൊലോഃ5;9 എന്നീ ഭാഗങ്ങളിലും ഈ അർത്ഥത്തിൽതന്നെ പരി.പൗലോസുശ്ളീഹാ പുളിപ്പു ഉപയോഗിച്ചിരിക്കുന്നു.എന്നാൽ കർത്താവു ഇവിടെ പുളിപ്പിനെ ഉപയോഗിച്ചിരിക്കുന്നതു ആ അർത്ഥത്തിലല്ല.ദൈവരാജ്യത്തിൻറെ സ്വഭാവം എങ്ങനെയുള്ളതാണെന്നു വ്യക്തമാക്കുകയാണു ഈ ഉപമയിലൂടെ കർത്താവു ചെയ്യുന്നതു.ദൈവരാജ്യത്തെക്കുറിച്ചു നാലഞ്ചു കാര്യങ്ങൾ ഈ ഉപമയിലൂടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു
                                                 . ദൈവരാജ്യം ആരംഭിക്കുന്നതു ഏറ്റം ചെറിയ കാര്യങ്ങളിൽനിന്നാണു എന്നതത്രേ ഒന്നാമത്തെ കാര്യം.മൂന്നുപറ മാവു പുളിക്കുവാനായിട്ടു ഉപയോഗിച്ചതു അല്പം പുളിപ്പു മാത്രമാണു.അതു പതുക്കെ പതുക്കെ പ്രവർത്തിച്ചു ആ പിണ്ഡത്തെ മുഴുവൻ പുളിപ്പിക്കുന്നു.അതാകട്ടെ രുചികരമായ ഭക്ഷണമായി മാറുകയും ചെയ്യുന്നു.പരി.പൗലോസുശ്ളീഹാ പറയുന്നു.'അസ്സാരം പുളിമാവു പിണ്ഡത്തെ മുഴുവൻ പുളിപ്പിക്കുന്നു.' ദൈവരാജ്യം എന്നതു സമത്വത്തിൻറേയും നന്മയുടേയും സന്തോഷത്തിന്റേയും സമാധാനത്തിൻറേയും കേദാരഭൂമിയാണല്ലോ.അതു സാദ്ധ്യമായി തീരുന്നതു പലരും കരുതുകയും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു  പോലെയും സമൂലമായ ഒരു മാറ്റത്തിലൂടെ അഥവാ വിപ്ളവത്തിലൂടെയല്ല.അതു വ്യക്തിയിൽ ആരംഭിച്ചു സമൂഹത്തിൻറേതായി പരിണമിക്കേണ്ടതാണു.വ്യക്തിയിലാണു ഈ പരിവർത്തനം ആദ്യം ആരംഭിക്കേണ്ടതു.അതിനു ഓരോ ക്രിസ്ത്യാനിയും പുളിപ്പായി രൂപാന്തരപ്പെടണം.വ്യക്തികളിലൂടെ ഈ പുളിപ്പു പതുക്കെ പതുക്കെ ഓരോ വ്യക്തിയേയുംസ്വാധീനിച്ചു സമൂഹത്തിൻറേതായി വളരണം.അതിന് ചിലപ്പോൾ കാലങ്ങൾ വേണ്ടിവരും.ദൈവരാജ്യത്തിൻറെ ഈ ശക്തി അന്യരിലേക്കു വ്യാപരിക്കുന്ന പുളിപ്പായി രൂപാന്തരപ്പെടുവാനുള്ള ഒരു സന്ദർഭമാണു വി.നോമ്പു നമുക്കു ഒരുക്കിത്തരുന്നതു.
                                                   ദൈവരാജ്യത്തിൻറെ ഈ പ്രവർത്തനം നമ്മുടെ ബാഹ്യനേത്രങ്ങൾകൊണ്ടു ദർശിക്കുവാൻ കഴിയുന്നതല്ലായെന്നതാണു മറ്റൊരു പ്രത്യേകത.മാവിൽ നാം അല്പം പുളിപ്പു ചേർത്തു വച്ചാൽ കുറേ സമയം കഴിയുമ്പോൾ അതു മുഴുവൻ പുളിപ്പുള്ളതായി മാറിയെന്നു അറിയുന്നതല്ലാതെ ഈ പുളിപ്പു ആ പിണ്ഡത്തെ മുഴുവൻ എങ്ങനെയാണു പുളിപ്പുള്ളതായി മാറ്റിയതെന്നു നമുക്കു കാണാൻ കഴുന്നതല്ല.അതു അനുഭവിച്ചു അറിയുവാൻ മാത്രമേ കഴിയുകയുള്ളു.ദൈവരാജ്യത്തിൻറെ സ്വാധീനവും പതുക്കെ പതുക്കെ വ്യാപരിക്കുകയും കാലാന്തരത്തിൽ അനുഭവവേദ്യമായി തീരുകയും ചെയ്യുന്നു.ദൈവരാജ്യം ഭക്ഷണമോ പാനീയമോ അല്ല എന്ന ദൈവവചനം ഈ സത്യമാണു വെളിവാക്കുന്നതു
                                                     . ദൈവരാജ്യത്തിൻറെ ഈ പ്രവൃത്തി ബാഹ്യമല്ല,ആന്തരീകമാണു.മാവിനു മാറ്റംവരുന്നതു അതിൻറെ സത്തയിലാണല്ലോ.രുചിച്ചു നോക്കുമ്പോഴാണു ആമാറ്റം അറിയുവാൻ കഴിയുന്നതു.ദൈവരാജ്യം എന്നതും ഒരു അനുഭവമാണല്ലോ.ആന്തരീക പരിവർത്തനമാണു ആവശ്യം.സ്വഭാവത്തിലാണ് മാറ്റം വരേണ്ടതു.സ്വഭാവത്തിൽ മാറ്റം വരുത്തി ദൈവരാജ്യാനുരൂപികളാകുകയാണല്ലോ വി.നോമ്പിൻറെ ലക്ഷ്യം'ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതുസൃഷ്ടിയാകുന്നു'എന്ന പരി.പൗലോസുശ്ളീഹായുടെ വാക്കുകളും,'പുതുതായി ജനിക്കുന്നില്ലായെങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല'(വി.യോഹഃ 3;3)എന്ന കർത്താവിന്റെ വാക്കുകളും ഈ സത്യം വെളിവാക്കുന്നു.കാനാവിലെ കല്യാണത്തിൽ വെള്ളത്തിനു വന്ന മാറ്റമാണുആവശ്യം.വെള്ളത്തിൻറെ സത്ത മുഴുവൻ വീഞ്ഞിൻറെ സത്തയായി രൂപാന്തരപ്പെടുന്നു
                                                . ദൈവരാജ്യത്തിൻറെ ഈ പുളിപ്പു സ്വയമായി സൃഷ്ടിച്ചെടുക്കാവുന്നതല്ല.അതു നാം ആർജ്ജിക്കേണ്ടതാണു.പുളിപ്പിച്ച പിണ്ഡത്തിൽനിന്നു എടുത്തു മാറ്റിവച്ചിരിക്കുന്ന അല്പം പുളിപ്പാണല്ലോ മറ്റു പിണ്ഡങ്ങളെ പുളിപ്പിക്കുവാൻ നാം ഉപയോഗിക്കുന്നതു.ആ പുളിപ്പാകട്ടെ പുതുതായി സൃഷ്ടിച്ചെടുത്തതല്ല,മറ്റൊന്നിൽനിന്നു പകർന്നു എടുത്തതാണു.പുളിപ്പു ചേർത്തു പുളിപ്പിച്ചെടുത്ത പിണ്ഡം,ഈ പുളിപ്പു ഏതിൽനിന്നു എടുത്തോ ആ പിണ്ഡത്തിൻറെ ഭാഗമായി രൂപാന്തരം പ്രാപിക്കുകയാണു ചെയ്യുന്നതു.മറ്റുള്ളവരെ ദൈവരാജ്യത്തിനു കൊള്ളാവുന്നവരായി രൂപാന്തരപ്പെടുത്തണമെങ്കിൽഈ പുളിപ്പിൻറെ ശക്തി നാം ദൈവത്തിൽ നിന്നുതന്നെ സ്വീകരിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കിൽ അതു ദുസ്വാധീനമായി ഭവിക്കും.വി.നോമ്പും ഉപവാസവും എല്ലാം ദൈവത്തിൽ നിന്നു ഈ ആത്മീയശക്തി പ്രാപിക്കുവാനുള്ള മാർഗ്ഗങ്ങളാണു.സത്യമായ നോമ്പും ഉപവാസവും ആരാധനയിമില്ലാത്തവർക്കു സ്വയം മാറാനും മറ്റുള്ളവരെ മാറ്റാനുംകഴിയുകയില്ലായെന്നു ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു
                                              . ഈ ഉപമ മറ്റൊരു വലിയ സത്യം കൂടെ വെളിവാക്കുന്നു.ഇവിടെ പുളിപ്പു കാണപ്പെടുവാൻ കഴിയാത്തവണ്ണം പ്രവർത്തിച്ചു പിണ്ഡത്തെ മുഴുവൻ മാറ്റുന്നതു അതിനെ സമൂലം ഇളക്കിമറിച്ചാണു.ക്രിസ്‌ത്യാനിത്വം എന്നതും ഒരുവിധത്തിൽ പറഞ്ഞാൽ സമൂഹത്തെ മുഴുവൻ രൂപാന്തരപ്പെടുത്തുന്ന ഒരു ശക്തിയാണു.അപ്പോഃ17;6ൽ ക്രിസ്ത്യാനികളെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കേൾക്കുക ,''ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി.''അതിൻറെ ഇംഗ്ളീഷു ശ്രദ്ധിക്കുക,'These that have turned the world upside down are come hither also.'ലോകത്തെ കീഴ്മേൽ മറിച്ചവർ എന്നാണു പറഞ്ഞിരിക്കുന്നതു.ലോകം കണ്ടതിൽ ഏറ്റം വലിയ വിപ്ളവമാണു ക്രിസ്തീയത എന്നു പറയുന്നതിൽ തെറ്റില്ല.എന്നാൽ അതു മനസ്സിനെ മാറ്റിമറിക്കുന്ന വിപ്ളവമാണെന്നു മാത്രം.
                                             വിപ്ളവകരമായ മാറ്റം എന്നു പറയുമ്പോൾ നാം ഇന്നു കേൾക്കുകയും കാണുകയും മനസ്സിലാക്കുകയുംചെയ്യുന്ന വിപ്ളവമല്ലായെന്നു ഇന്നത്തെ പഴമവായനയിൽപെട്ടസംഖ്യഃ12;1-10 നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.യിസ്രായേൽ ജനത്തെ സമൂലം മാറ്റി കനാനിനു അർഹരാക്കി തീർത്തതു,ദൈവത്തിന്റെ കരത്തിലെ പുളിമാവായി മാറിയ മോശെയാണെന്നു പഴയനിയമ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.തനിക്കു എതിരായി ഉയരുന്നതിനെയെല്ലാം തച്ചുടച്ചു തരിപ്പണമാക്കിക്കൊണ്ടല്ല ഈ വിപ്ളവം മോശെയിലൂടെ വെളിപ്പെട്ടതു.യിസ്രായേൽ ജനതയ്ക്കു എതിരായതിനെ നേരിട്ടുവെന്നതു മറ്റൊരു വസ്തുതയാണു.എന്നാൽ മോശെ എന്ന വ്യക്തിക്കെതിരായി ഉയർന്നതിനെയെല്ലാം നേരിട്ടതു സൗമ്യമായിട്ടായിരുന്നുവെന്നു ഇവിടെ വിവരിച്ചിരിക്കുന്ന സംഭവം വെളിവാക്കുന്നു.ഒരു കൂശ്യസ്ത്രീയെ വിവാഹം കഴിച്ചതിനാൽ തനിക്കെതിരായി സ്വന്തം സഹോദരങ്ങളായ അഹരോനും മിർയ്യാമുംസംസാരിച്ചപ്പോൾ അവരെ എതിർത്തില്ലെന്നു മാത്രമല്ല,ദൈവത്തിന്റെ കോപം അവർക്കെതിരായി വന്നുഭവിച്ചപ്പോൾ അവർക്കു വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിച്ച മോശെയെയാണു നാം അവിടെ കാണുന്നതു.വിപ്ളവമെന്നതു തച്ചുടയ്ക്കലല്ല,സൗമ്യമായി നേരിടുന്നതാണു എന്നു മോശെയിലൂടെ നാം മനസ്സിലാക്കുന്നു.മോശെയെക്കുറിച്ചുള്ള ദൈവത്തിന്റെ രണ്ടു സാക്ഷ്യങ്ങൾ കേൾക്കുക,സംഖ്യഃ12;3'യഹോവ അരുളിച്ചെയ്യുന്നു ,മോശെയെന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതി സൗമ്യനായിരുന്നു.' സംഖ്യഃ12;7 'എൻറെ ദാസനായ മോശെയോ അങ്ങനെയല്ല,അവൻ എൻറെ ഗൃഹത്തിൽ ഒക്കേയും വിശ്വസ്തനായിരുന്നു.'കർത്താവും നമുക്കു കാണിച്ചു തന്ന വിപ്ളവത്തിൻറെ പാത സഹനത്തിൻറെ,ക്രൂശുമരണത്തോളമുള്ള സഹനത്തിൻറേതായിരുന്നു.ക്രിസ്തുവിന്റെ അനുയായികളും ഈ ഭൂമുഖത്തു സൃഷ്ടിച്ച വിപ്ളവകരമായ മാറ്റം യുദ്ധം ചെയ്തും ശത്രുസംഹാരം നടത്തിയുമല്ല,മറിച്ചു പീഡകൾ സഹിച്ചുംക്രിസ്തുമാർഗ്ഗത്തിനു വേണ്ടി മരണത്തെ പോലും സന്തോഷത്തോടെ സ്വീകരിച്ചുംസൗമ്യമായി പ്രതികരിക്കുവാനുമുള്ള ആർജ്ജവം നേടിയുമായിരുന്നു.
                                                    വിപ്ളവകരമായ ഈ വിധ പ്രതികരണത്തിൻറ് മറ്റൊരു ഉദാഹരണമാണു പഴയനിയമ വായനയായ 2.ദിനഃ26;16-21ൽ നാം കാണുന്നതു.ഉസ്സിയാരാജാവു ബലവാനായി തീർന്നപ്പോൾ, അവൻറെ ഹൃദയം നിഗളിച്ചു.അവൻ യഹോവയോടു പാപം ചെയ്തു.യഹോവയുടെ ആലയത്തിൽ ചെന്നു ധൂപംകാട്ടുവാൻ ഒരുങ്ങി.അസർയ്യാപുരോഹിതനും കൂടെയുള്ള 80 ധൈര്യശാലികളായ പുരോഹിതന്മാരും ഉസ്സിയാരാജാവിനെ കണ്ടു അതിൽനിന്നു തടുത്തു.അധികാര പ്രമത്തനായി തീര്‍ന്നവനാണു ഉസ്സിയാരാജാവെന്നു അവർക്കു അറിയാമായിരുന്നുവെങ്കിലും അവൻറെ തെറ്റു രാജാവിൻറെ മുഖത്തു നോക്കി പറയുവാനുള്ള ധൈര്യം ആ പുരോഹിതന്മാർ കാണിച്ചു.അവരുടെ വാക്കുകളെ അവഗണിച്ച ഉസ്സിയാരാജാവിനു കുഷ്ടം ബാധിച്ചു യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായി തീർന്നതായി അവിടെ നാം വായിക്കുന്നു.പുരോഹിതന്മാരിൽ കാണുന്ന ,പാപത്തിനു എതിരായ പ്രതികരണ ശേഷി അനുകരണീയമാണു
                                                      . മറ്റൊരു പഴമവായനയായ മീഖാഃ6;1-8 ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.പ്രതികരിക്കുവാനുള്ള ആഹ്വാനമാണു മീഖാപ്രവാചകനിലൂടെ യഹോവ നൽകുന്ന സന്ദേശം.മീഖാഃ6;1 'യഹോവ അരുളിച്ചെയ്യുന്നതു കേൾപ്പീൻ,നീ എഴുന്നേറ്റു പർവ്വതങ്ങളുടെ മുൻപാകെ വ്യവഹരിക്ക,കുന്നുകൾ നിൻറെ വാക്കു കേൾക്കട്ടെ.' എട്ടാം വാക്യം.'മനുഷ്യാ നല്ലതെന്തെന്നു അവന്  നിനക്കു കാണിച്ചു തന്നിരിക്കുന്നു.ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിൻറെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോട് നടപ്പാനുമല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു.'പുളിപ്പായി തീരുന്ന മനുഷ്യനിൽ ഉണ്ടാകേണ്ട മാറ്റമാണു ഇവിടെ നാം കാണുന്നതു
                                                 . വി.യാക്കോഃ4;1!17 ണു ലേഖനങ്ങളില്‍  പ്രധാനമായി നമ്മുടെ ചിന്തയ്ക്കു വിഷയമാകുന്നതു.ലോകമോഹങ്ങളെ പരിത്യജിക്കേണം എന്ന സന്ദേശമാണു ഇവിടെ കാണുന്നതു.അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നി്‌ന്നാണു ശണ്ഠയും കലഹവും ഉണ്ടാകുന്നതു.മോഹിച്ചിട്ടും ഒന്നും പ്രാപിക്കുന്നില്ല.നിങ്ങൾ യാചിക്കുന്നതു  നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കുന്നതുകൊണ്ടു ഒന്നും ലഭിക്കുന്നില്ല.ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു.ദൈവത്തിനു കീഴടങ്ങുവീൻ,പിശാചിനോടു എതിർത്തു നില്പീൻ എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.വി.നോമ്പു പിശാചിനോടുള്ള പോരാട്ടമാണല്ലോ.ദൈവത്തോടു അടുത്തു ചെല്ലുവീന്‍  അവൻ നിങ്ങളോടു അടുത്തു വരും.ഉപവാസം ദൈവത്തോടു അടുക്കുവാനുള്ളതാണു.പാപികളെ കൈകളെ വെടിപ്പാക്കുവീൻ, ഇരുമനസ്സുള്ളവരേ ഹൃദയങ്ങളെ ശുദ്ധീകരിപ്പീൻ.പാപമോചനത്തിൻറേയും ശുദ്ധീകരണത്തിൻറേയും ദിനങ്ങളാണല്ലോ വി.നോമ്പിൻറെ ദിനങ്ങൾ.സങ്കടപ്പെട്ടു ദുഃഖിച്ചു കരവീൻ നിങ്ങളുടെ ചിരി ദുഃഖമായുംസന്തോഷം വിഷാദമായും തീരട്ടെ. ആത്മതപനത്തിൻറേയും പശ്ചാത്താപത്തിൻറേയും അനുതാപത്തിൻറേയും ആവശ്യകത വെളിപ്പെടുത്തുന്നു.കർത്താവിന്റെ സന്നിധിയിൽ താഴുവീൻ അവൻ നിങ്ങളെ ഉയർത്തും.നോമ്പിലൂടെ നാം ശീലിക്കുന്നതു താഴ്മയും വിനയവുമാണു.നന്മചെയ്വാൻ അറിഞ്ഞിട്ടും ചെയ്യാത്തവനു അതു പാപം തന്നെ.നോമ്പു നന്മ പ്രവൃത്തികളുടെ ദിനങ്ങൾ കൂടിയാണു .വി.യാക്കോബുശ്ളീഹായുടെ ഈ ഉപദേശങ്ങൾ നമ്മിൽ വിപ്ളവകരമായ മാറ്റം ഉളവാക്കുവാൻ സന്ധ്യ സെദറായിലെ ഈ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം
                                             സമാധാനപ്രിയനായ ദൈവമേ!നിന്നാൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാവരേയും ജീവൻറേയും രക്ഷയുടെ അടുക്കലേക്കു വിളിപ്പാൻ നിനക്കു തിരുവിഷ്ടം തോന്നി.മനുഷ്യസ്നേഹമുള്ളവനേ!സകലരേയും നിൻറെ അടുക്കലേക്കു ആകർഷിപ്പാൻ നീ ആഗ്രഹിക്കുന്നു.ആരേയും നീ ഉപേക്ഷിക്കുന്നില്ല.എല്ലാവരോടും നീ കൃപചെയ്യുന്നു.എല്ലാവരേയും നീ ആശ്ളേഷിക്കുന്നു.എല്ലാവരേയും നീ സ്വീകരിക്കുന്നു.എല്ലാവരുടേയും കാര്യത്തിൽ നീ ഉത്സാഹിക്കുന്നു. എല്ലാവരേയും നീ വെടിപ്പാക്കി ശുദ്ധീകരിപ്പാൻ താല്പര്യപ്പെടുന്നു.എല്ലാവരേയും സഹായിപ്പാനായി നിന്നെ വിളിക്കാത്തവരുടെ അടുക്കലും നീ എഴുന്നെള്ളുന്നു.നിന്നെ ആവശ്യപ്പെടാത്തവർക്കും നീ കണ്ടെത്തപ്പെടുന്നു.നിനക്കായി ദാഹിക്കാത്തവർക്കു വേണ്ടി നീ ദാഹിച്ചിരിക്കുന്നു.നിനക്കായി വിശക്കാത്തവർക്കു വേണ്ടി നീ വിശന്നിരിക്കുന്നു.കർത്താവേ!എല്ലായ്പോഴും പ്രസന്ന മുഖത്തോടും ഇളകാത്ത ഹൃദയത്തോടും എല്ലാ സ്ഥലത്തും എല്ലാ നേരത്തും വെടിപ്പും വിശുദ്ധിയുമുള്ള പ്രാർത്ഥനകൾ നിനക്കു സമർപ്പിക്കുകയും നിന്നെ വിളിച്ചപേക്ഷിക്കുകയും നിന്നോടു യാചിക്കുകയും നിൻറെ രക്ഷയെ വാഞ്ഛിക്കുകയും ചെയ്യാൻ ഞങ്ങളെ ശക്തരാക്കേണമേ.ഞങ്ങൾ ഉപദ്രവകരമായ സകലത്തേയും ത്യജിക്കുകയും പ്രയോജനകരമായവയെ സ്നേഹിക്കുകയും ഭൗമികസംഗതികളെ നിന്ദിക്കുകയും സ്വർഗ്ഗീയമായവയെ ആദരിക്കുകയും നിൻറെ മഹത്വത്തെ സ്നേഹിക്കുകയും നിൻറെ താല്പര്യത്തിൽ ആനന്ദിക്കുകയും കെടാത്ത വിശ്വാസദീപത്തെ കാത്തുകൊള്ളുകയും ചെയ്യുമാറാകേണമേ. ആമ്മീൻ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30