വി.നോമ്പു കാലധ്യാനങ്ങൾ -17

17- മൂന്നാം തിങ്കൾ ---------------- ഇന്നത്തെ പ്രധാന ചിന്തയ്ക്കു വിഷയമായി വി.സഭ ക്രമപ്പെടുത്തിയിരിക്കുന്ന വി.ഏവൻഗേലിയോൻ വി.മർക്കോഃ2; 13- 22വാക്യങ്ങളാണു്.രണ്ടു മൂന്നു കാര്യങ്ങൾ ഇവിടെ നമ്മുടെ ഗൗരവമായ ചിന്തയ്ക്കു വിഷയീഭവിക്കുന്നുണ്ടു.ആദ്യം നാം വായിക്കുന്നതു ചുങ്കക്കാരനായ മത്തായിയെ കർത്താവു വിളിക്കുന്നതുംസകലതുംഉപേക്ഷിച്ചു അവൻ കർത്താവിനെ അനുഗമിക്കുന്നതുമാണു.വി.മത്താഃ2; 13,14 വാക്യങ്ങളിൽ ആ സംഭവം ചുരുക്കമായി രേഖപ്പെടുത്തിയിരിക്കുന്നു.എന്നാൽ ഇവിടെ മത്തായി എന്നല്ല,അല്ഫായിയുടെ മകനായ ലേവി എന്നാണു കാണുന്നതു.ശിഷ്യന്മാരുടെ പേരുകൾ വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതിൽ അല്ഫായിയുടെ മകനെന്നു പറഞ്ഞിരിക്കുന്നതു യാക്കോബിനെയാണു.പക്ഷെ,വി.മത്തായി,മത്തായിയെ ചുങ്കക്കാരനായ മത്തായി എന്നുതന്നെയാണുപറഞ്ഞിരിക്കുന്നതു.(വി.മത്താഃ10;3)ചുങ്കസ്ഥലത്തു ഇരിക്കുന്ന മത്തായിയെ കർത്താവു വിളിച്ചതായി വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നു(വി.മത്താഃ9;9)വി.മത്തായി തന്നെക്കുറിച്ചുതന്നെ പറഞ്ഞതാക കൊണ്ടു അതാണു ശരിയെന്നു വിശ്വസിക്കാം.ലേവിയും മത്തായിയും ഒരാൾ തന്നെയാണുഎന്നാണു വേദപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു.യേശു കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു.എന്നെ അനുഗമിക്കാ എന്നു പറഞ്ഞു.അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു എന്ന സംക്ഷിപ്ത വിവരണംശ്രദ്ധിക്കുമ്പോൾ വി.മത്തായി ഉൾപ്പടെ സുവിശേഷകർ ഇതിനു വലിയ പ്രാധാന്യം കല്പിച്ചിട്ടില്ലാ എന്നു തോന്നാവുന്നതാണു.വി.മത്തായിയെക്കുറിച്ചു പിന്നീടു വി.വേദപുസ്തകത്തിൽ ഒരു പരാമർശവും ഇല്ലായെന്നതും ഈ ചിന്തയെ ബലപ്പെടുത്തുന്നു.
                                           എന്നാൽ ഈ ഒന്നുരണ്ടു വാക്യങ്ങളിൽ ഒതുങ്ങി നിൽക്കുന്ന വി.മത്തായി മൗനമായി നമ്മോടു പലതും പറയുന്നതു ശാന്തമായ ധ്യാനത്തിലൂടെ നമുക്കു കേൾക്കാൻ കഴിയും ലേവിഎന്നു വിളിക്കുന്ന മത്തായി ഒരു ചുങ്കക്കാരനായിരുന്നു എന്നു ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു.അവൻ റോമാഗവണ്മേൻറിൻറെ ഒരു ഉദ്യോഗസ്ഥനായിരുന്നു.കർത്താവിന്റെ ശിഷ്യന്മാരിൽ വിദ്യാഭ്യാസമുള്ള ഒരുവനായിരുന്നു വി.മത്തായി എന്നു ഇതു വ്യക്തമാക്കുന്നു.അവൻ തൻറെ ഔദ്യോഗിക ജീവിത്തിലൂടെ വളരെ സമ്പത്തുള്ളവനായി തീർന്നിരുന്നു എങ്കിലും,യഹൂദ ജനത ചുങ്കക്കാരെ പാപികളുടെ ഗണത്തിൽ എണ്ണിയിരുന്നതിനാൽ അവൻ സ്വന്തജനത്താൽ വെറുക്കപ്പെട്ടവനായിരുന്നു.ചുങ്കക്കാരെ പാപികളായി കരുതാൻ രണ്ടു കാരണങ്ങൾ ഉണ്ടു.അവർ തങ്ങളെ അടിമകളാക്കി ഭരിക്കുന്ന റോമാഗവണ്മേൻറിനുവേണ്ടി ജോലിചെയ്യുന്നവരായിരുന്നു എന്നതാണു ഒരു കാരണം.നിശ്ചയിച്ചിട്ടുള്ള തുകയേക്കാൾ കൂടുതൽ പിരിച്ചു തങ്ങളുടെ കീശ വീർപ്പിക്കുന്നവരാണു അവർ എന്നതത്രേ മറ്റൊരു കാരണം.എല്ലാവരും വെറുക്കുന്നവനെ,പാപിയെന്നു മുദ്രകുത്തി അകറ്റി നിർത്തിയിരിക്കുന്നവനെയാണു കർത്താവു വിളിച്ചു തൻറെ ശിഷ്യനാക്കിയതു എന്നതത്രേഏറ്റം ശ്രദ്ധാർഹമായ വസ്തുത.പാപത്തെവെറുത്തു പാപിയെ സ്നേഹിക്കുന്ന ദൈവസ്നേഹംഇവിടെ പ്രകടമാകുന്നു.പാർശ്വവൽക്കപ്പെട്ടവരോടു കർത്താവു കാണിക്കുന്ന ഈ സ്നേഹവും താല്പര്യവും യാഥാസ്ഥിതിക യഹൂദന്മാർക്കു അംഗീകരിക്കാൻ കഴിയാത്തതിനാൽ അവർ യേശുവിനെ പാപികളുടെ സ്നേഹിതൻ എന്നു മുദ്രകുത്തുകയും ചെയ്തു.തൻറെ മനുഷ്യാവതാര ലക്ഷ്യം എന്താണു എന്നു മത്തായിയെ ശിഷ്യനാക്കിയതിലൂടെ വെളിവാകുന്നു.
                                              മത്തായി ചുങ്കസ്ഥലത്തു ചുങ്കം പിരിച്ചുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായിട്ടാണു യേശു കടന്നു വന്നു'എന്നെ അനുഗമിക്ക'എന്നു പറയുന്നതു.അപ്പോൾ യാതൊന്നും ചിന്തിക്കാതെയും ആലോചിക്കാതെയും ഉടനെതന്നെ ചുങ്കസ്ഥലത്തു നിന്നു എഴുന്നേറ്റു,എല്ലാം ഉപേക്ഷിച്ചു അവൻ യേശുവിനെ അനുഗമിക്കുന്നു.ഇതു മറ്റൊരു കാര്യം വെളിവാക്കുന്നു.അവൻ യേശുവിനെ കുറിച്ചും അവൻറെ സ്നേഹത്തെക്കുറിച്ചുംകേട്ടിരുന്നു.എന്നാൽ അതുമാത്രമായിരുന്നില്ല പെട്ടെന്നുള്ള ഈ ക്ഷണം സ്വീകരിക്കുവാൻ കാരണം.ആവശ്യത്തിലധികം സമ്പാദിച്ചിട്ടും,ഒരു ഉദ്യോഗസ്ഥൻറെ സ്ഥാനമഹത്വം ഉണ്ടായിരുന്നിട്ടുംഅവൻറെ മനസ്സിൻറെ അടിത്തട്ടിൽ ഒരു ദുഃഖം തളംകെട്ടി കിടന്നിരുന്നു.സ്വന്ത ജാതി തന്നോടു കാണിക്കുന്ന അവഗണനയുംഅകല്ചയുംഅവനെ വേദനിപ്പിച്ചതോടൊപ്പം അതിൽനിന്നുള്ള ഒരു മോചനവുംഅവൻറെ മനസ്സിൻറെ അടങ്ങാത്ത മോഹമായിരുന്നു.യേശു അവൻറെ മനസ്സിൻറെ ഭാവങ്ങളെ കണ്ട മാത്രയിൽ തന്നെ  തിരിച്ചറിഞ്ഞുവെന്നതു കൊണ്ടാണു അവനോടു തന്നെ അനുഗമിക്കുവാൻ പറഞ്ഞതു.എല്ലാവരും ഒരു ഗുരുവായിഅംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന യേശു പെട്ടെന്നു കടന്നു വന്നു ക്ഷണിച്ചപ്പോൾ, തൻറെ മനസ്സിൽ സൂക്ഷിച്ചിരുന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നുവെന്ന തിരിച്ചറിവു,ഒന്നും ആലോചിക്കാതെ,അതുവരെ വലുതെന്നു കരുതിയതെല്ലാം ഉപേക്ഷിച്ചു യേശുവിനെ അനുഗമിക്കുവാൻ അവനെ പ്രേരിപ്പിച്ചു.അതുവരെ ശ്രേഷ്ഠമെന്നു കരുതിയതെല്ലാംഅതിശ്രേഷ്ഠമായതിനുവേണ്ടി നിന്ദ്യമായി എണ്ണി ഉപേക്ഷിക്കുവാൻ തയ്യാറായ മത്തായി,ദൈവത്തെ പൂർണ്ണമായി പിൻപറ്റുവാൻ ചില വർജ്ജനങ്ങൾ അനിവാര്യമാണു എന്നു നമ്മെ പഠിപ്പിക്കുന്നു.ഉപേക്ഷണം കൂടാതെ ഒന്നും നേടുവാൻ കഴികയില്ല എന്ന യാഥാർത്ഥ്യം ഇവിടെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
                                              കർത്താവിന്റെ ശിഷ്യന്മാരെല്ലാം സകലതും ഉപേക്ഷിച്ചു അനുഗമിച്ചവരാണു.എന്നാൽ ലേവിയുടെ ഉപേക്ഷണത്തെയാണു വേദപണ്ഡിതന്മാർ പ്രകീർത്തിക്കുന്നതു.മറ്റുള്ളവർ ഉപേക്ഷിച്ചതു എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാവുന്ന വിധത്തിലായിരുന്നു.കർത്താവിന്റെ ശിഷ്യന്മാരിൽ ഭൂരിപക്ഷവും മുക്കുവന്മാരായിരുന്നു.അവർ അപ്പനേയുംഅമ്മയേയും വലയുംപടകും എല്ലാം ഉപേക്ഷിച്ചാണു യേശുവിനെ അനുഗമിച്ചതു എന്നു സുവിശേഷങ്ങളിൽ നാം വായിക്കുന്നു.എന്നാൽ കർത്താവു ഉയർത്തെഴുനേറ്റതിനു ശേഷം പല തവണ പ്രത്യക്ഷപ്പെട്ടു താൻ ജീവിച്ചിരിക്കുന്നുവെന്നു അവരെ ബോദ്ധ്യപ്പെടുത്തിയിട്ടും ശീമോൻ പത്രോസിൻറെ നേതൃത്വത്തിൽ അവർ ഉപേക്ഷിച്ച വലയുംപടകുമായി വീണ്ടും പഴയ മത്സ്യബന്ധത്തിനു പോയതായി വി.യോഹഃ 20;1 മുതലുള്ള വാക്യങ്ങളിൽ കാണുന്നു.ശീമോനേയും കൂട്ടരേയും ശിഷ്യരാക്കുവാൻ വേണ്ടി ചെയ്ത അതേ അത്ഭുതം അവരെ തിരികെ കൊണ്ടുവരുവാൻ കർത്താവിനു വീണ്ടും ചെയ്യേണ്ടതായി വന്നുവെന്നു വി.യോഹന്നാൻ വെളിപ്പെടുത്തിയിരിക്കുന്നു.എന്നാൽ മത്തായി ഉപേക്ഷിച്ചതു ആഗ്രഹിച്ചാൽപോലും ഒരിക്കലും തിരിച്ചെടുക്കുവാൻ കഴിയാത്ത വിധത്തിലായിരുന്നു.അന്നു പിരിച്ചെടുത്ത പണവും കണക്കുകളും എല്ലാം ഉപേക്ഷിച്ചാണു മത്തായി കർത്താവിനെ അനുഗമിച്ചതു.അന്നത്തെ പണവുംകണക്കുംഏല്പിക്കേണ്ടിടത്തു കൊടുക്കാതെ പോയതു നിരുത്തരവാദപരമായ പ്രവൃത്തിയായി പോയിയെന്നു വേണമെങ്കിൽ പറയാം.എന്നാൽ ഈ ജോലി ഒരിക്കലും തിരികെ എടുക്കയില്ലായെന്ന ഉറച്ച തീരുമാനമാണു ആ പ്രവൃത്തിയിൽ പ്രകടമാകുന്നതു.മുകളിൽ പറഞ്ഞതു പോലെ പണവും കണക്കും ഉത്തരവാദപ്പെട്ടവരെ ഏല്പിച്ചു ഒരു രാജിക്കത്തും എഴുതി കൊടുത്തിരുന്നുവെങ്കിൽ ചിലപ്പോൾ എപ്പോഴെങ്കിലും തിരികെ ജോലിയിൽ പ്രവേശിക്കുവാനുള്ള സാദ്ധ്യതയുണ്ടായിരുന്നു.ഇന്നത്തെ ഭാഷയിൽ ഒരു V R S എങ്കിലും എഴുതി കൊടുത്തിരുന്നുവെങ്കിൽ പെൻഷൻ എങ്കിലും കിട്ടുമായിരുന്നു.ഇതൊന്നും ചെയ്യാതെ ഇറങ്ങിത്തിരിച്ചതു തികച്ചും ബുദ്ധിശൂന്യമായ പ്രവൃത്തിയായി പോയിയെന്നു ഏതു മനുഷ്യനും പറയും.ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണു മത്തായി എല്ലാം ഉപേക്ഷിച്ചതു.നാമും പലപ്പോഴും പലതും ഉപേക്ഷിക്കുന്നതു തിരികെ എടുക്കാവുന്ന വിധത്തിലാണെന്നതാണു സത്യം.മദ്യപാനം,പുകവലി,ഭക്ഷണാസക്തി,കോപം തടങ്ങി പല മുറുകെ പറ്റുന്ന പാപങ്ങളും നാം ഉപേക്ഷിക്കുന്നതു കൈയെത്തും ദൂരത്തുമാത്രമായതിനാൽ താമസമെന്യേ തിരികെ പോകുന്നതു നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു.മത്തായിയെ പോലെ തിരികെ എടുക്കാൻ കഴിയാത്ത വിധം ഉപേക്ഷിക്കുവാനുള്ള ആർജ്ജവം നേടിയെടുക്കുവാൻ വി.നോമ്പു ഉപകരിക്കണം.
                                                ഈ വിധത്തിൽ എല്ലാം ഉപേക്ഷിച്ചവനും,വിദ്യാഭ്യാസമുള്ളവനുമായ മത്തായിക്കു ശിഷ്യന്മാരിൽ ഒരു പ്രധാന സ്ഥാനം വേണമെങ്കിൽ ലഭിക്കുമായിരുന്നു.ആദ്ധ്യാത്മികവും ലൗകികവുമായ മേഘലകളിൽ സ്ഥാനങ്ങൾക്കു വേണ്ടി ഇടിച്ചു കയറുന്നവർ മത്തായിയെ കണ്ടുപഠിക്കട്ടെ.കർത്താവിന്റെ പരസ്യശുശ്രൂഷയിൽ ഒരിടത്തു പോലും മത്തായി പരാമർശിക്കപ്പെട്ടിട്ടില്ല എന്നതൂ നമ്മുടെ ചിന്തകളെ തൊട്ടുണർത്തേണ്ടതാണു.ചുങ്കക്കാരനായതു കൊണ്ടു അവഗണിച്ചതാണു എന്നു പറയാൻ കഴികയില്ല.സ്വയം ഒഴിഞ്ഞുമാറി നിൽക്കുവാനാണു മത്തായി ആഗ്രഹിച്ചതു എന്നു ചിന്തിക്കുന്നതാണു ശരി.കണക്കെഴുത്തു നല്ലവശമുള്ളവനും പണം കൈകാര്യം ചെയ്തിട്ടുള്ളവനും എന്ന നിലയ്ക്കു യൂദാ വഹിച്ച ധനകാര്യവിഷയംകൈകാര്യം ചെയ്യുവാൻ തികച്ചും യോഗ്യൻ മത്തായി തന്നെയായിരുന്നു.പണവും കണക്കും ഒക്കെ പഴയജീവിതത്തിലേക്കു തിരികെ പോകാനുള്ള പ്രലോഭനം ഉളവാക്കും എന്ന തിരിച്ചറിവു തന്നെയാകാം അങ്ങനെ ഉള്ള ഒരു സ്ഥാനത്തു നിന്നു സ്വയം ഒഴിഞ്ഞു നിൽക്കാൻ കാരണമെന്നു ഊഹിക്കാവുന്നതാണു.ഇവിടെയാണു വി.മത്തായിയുടെ മഹത്വം വെളിവാകുന്നതു.ഉപേക്ഷിച്ചതിലേക്കു തിരികെ പോകാൻ സാദ്ധ്യതയുള്ള ചെറുതുംവലുതുമായ എല്ലാക്കാര്യങ്ങളേയും മത്തായി ശ്രദ്ധാപൂർവ്വം ഒഴിവാക്കന്നുവെന്നതു നാം കണ്ടുപഠിക്കേണ്ട ഒന്നാണു.വി.നോമ്പു ആ വിധത്തിലുള്ള ഒരു ശ്രദ്ധ ജീവിതത്തിൽ ഉടനീളം പാലിക്കാനുള്ള പരിശീലനമായി കാണാൻ കഴിയണം.
                                               ഇങ്ങനെ ഉപേക്ഷിച്ചതിലേക്കു തിരികെ പോകുവാൻ സാദ്ധ്യതയുള്ള എല്ലാ പ്രലോഭന സാഹചര്യങ്ങളേയുംഒഴിവാക്കിയ വി.മത്തായി മൗനമായി വി.നോമ്പിൻറെ നല്ല പാഠങ്ങളെ നമുക്കു ഉപദേശിച്ചു തരുന്നു.മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്ഥനായി നിന്നതുകൊണ്ടുതന്നെ മറ്റാർക്കും ലഭിക്കാത്ത വലിയ ഭാഗ്യത്തിനു മത്തായി അർഹനായി തീർന്നു.കർത്താവു വിളിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചുവെങ്കിലും കള്ളക്കണക്കു എഴുതുവാൻ ഉപയോഗിച്ചിരുന്ന പേനാ അവൻ കൂടെ കൊണ്ടുപോന്നു.അതു മത്തായിയുടെ ജീവിതത്തിൽ സാരമായ മാറ്റം ഉളവാക്കി.ആ പേന കാണുമ്പോഴെല്ലാംതൻറെ പഴയകാലജീവിതത്തിൻറെ ദുഃഖസ്മരണകൾ മത്തായിയുടെ മനസ്സിൽ ഓടിയെത്തും.അതു ഒരിക്കലും തൻറെ പഴയജീവിതത്തിലേക്കു തിരികെ പോകാതിരിപ്പാൻ ശക്തി പകരുന്ന അനുതാപത്തിൻറെ ഹൃദയം മത്തായിക്കുനൽകിയിരുന്നു.അതുവരെ കള്ളക്കണക്കു എഴുതുവാൻ ഉപയോഗിച്ചിരുന്ന തൻറെ തൂലികയേയും തനിക്കു ഉണ്ടായ മാറ്റം പോലെ ഒരു വലിയ മാറ്റത്തിനു വിധേയമാക്കി.തൻറെ രക്ഷകനായ കർത്താവിന്റെ മനുഷ്യാവതാരവും ജീവിതവും രക്ഷാകര ദൗത്യനിർവ്വഹണവും വരുംതലമുറകൾക്കു അനുഭവവേദ്യമാകുവാൻ തക്കവണ്ണംആലേഖനം ചെയ്തു് ആദ്യ സുവിശേഷം രചിക്കുവാന്‍ മത്തായി ആ പേന ഉപയോഗിച്ചു.ആ സുവിശേഷത്തിലൂടെ കടന്നു പോകുന്ന ഏവർക്കും,ന്യായപ്രമാണത്തിലും പ്രവാചക ഗ്രന്ഥങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹത്തോടൊപ്പം അദ്ദേഹത്തിലുണ്ടായ വലിയ രൂപാന്തരവും തിരിച്ചറിയാൻ കഴിയുന്നു.ലോകാവസാനത്തോളം വി.മത്തായിയുടെ ആ പേനയുടെ മഹത്വം പ്രകീർത്തിതമായി നിലനില്ക്കും.നമുക്കു ഉണ്ടാകുന്ന രൂപാന്തരം നമ്മോടു ബന്ധപ്പെട്ടു നിൽക്കുന്നതിനു കൂടെ ഉണ്ടാകുമ്പോൾ മാത്രമേ പ്രലോഭനങ്ങളെ അതിജീവിക്കുന്ന ജയമുള്ള ക്രിസ്തീയ ജീവിതം കരഗതമാകയുള്ളു
                                            . വി.മർക്കോഃ2;15-17 ക്രിസ്തീയ ജീവിതത്തിൽ അറിഞ്ഞു ആചരിക്കേണ്ട വലിയ സത്യം നമുക്കു പകർന്നു തരുന്നു.തനിക്കു ലഭിച്ച വലിയ സന്തോഷം പങ്കിടുവാനായി ലേവി തൻറെ ഭവനത്തിൽ ഒരു വലിയ വിരുന്നു ഒരുക്കി.എല്ലാവരേയും ക്ഷണിച്ചു.കർത്താവും അതിൽപങ്കു കൊണ്ടു.മത്തായി എല്ലാം ഉപേക്ഷിച്ചു കർത്താവിനെ പിൻപറ്റിയെങ്കിലും നല്ലവരെന്നു സ്വയം അഭിമാനിക്കുന്ന യഹൂദ പ്രമാണിമാർ ആരും അതിൽ പങ്കെടുത്തില്ല.വന്നവരാകട്ടെ ചുങ്കക്കാരും പാപികളും മാത്രം.കർത്താവു അവരോടൊപ്പം ഭക്ഷണം കഴിക്കുവാൻ പന്തിക്കിരുന്നതു പരീശന്മാരുടെ കൂട്ടത്തിൽപ്പെട്ട ശാസത്രിമാർക്കു അനിഷ്ടമായി.അവർ കർത്താവിന്റെ ശിഷ്യന്മാരോടു അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതെന്തു? എന്നു ചോദിച്ചു.അതു കേട്ടിട്ടു 'ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെകൊണ്ടു ആവശ്യമില്ല.ഞാൻ നീതിമാൻമാരെയല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു കര്‍ത്താവു പറയുന്നു.
                                              . രണ്ടു വലിയ ചിന്തകൾ ഈ ഭാഗത്തു നമുക്കു ദർശിക്കുവാൻ കഴിയുന്നു.പാപകളെ തേടിവരുന്ന ദൈവസ്നേഹമാണു ഒന്നു.ശത്രുക്കളെ സ്നേഹിപ്പീൻ,ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പീൻ എന്നിങ്ങനെ ഉപദേശിച്ച കർത്താവു സ്വജീവിതത്തിലൂടെ അതു മാതൃകയായി നമുക്കു കാണിച്ചു തരുന്നു. കർത്താവു തൻറെ പ്രവൃത്തിയിലൂടെ ഒരു പാഠം നമുക്കു ഓതിത്തരുന്നു. ചുങ്കസ്ഥലവുംചുങ്കം പിരിക്കുന്ന ജോലിയും എല്ലാം ഉപേക്ഷിച്ചു മാനസ്സാന്തരപ്പെട്ടു നല്ലവനായി ലേവി മാറിയെങ്കിയെങ്കിലും നല്ലവരെന്നു സ്വയം ചിന്തിക്കുന്ന യഹൂദ പ്രമാണിമാർക്കു അവനെ ഉൾക്കൊള്ളാൻ കഴിയുന്നില്ല.പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാരുടെ ചോദ്യത്തിൽ ഈ മനോഭാവമാണു പ്രകടമാകുന്നതു.ഇതു മറ്റൊരു വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. നമ്മുടെ ചുറ്റും ജീവിക്കുന്ന പലരും പാപികളും ദോഷികളുമായി ജീവിക്കുന്നതിനു ഒരുപരിധിവരെ ,അവരേപ്പോലെയല്ല എന്നു സ്വയം അഭിമാനിക്കുന്ന നമ്മളും കാരണക്കാരാണു എന്ന സത്യം ഇതു വെളിവാക്കുന്നു.അവരുടെ മാറ്റത്തെ അംഗീകരിക്കുവാൻ,അവരെ ഉൾക്കൊള്ളാൻ,അവരെ സ്നേഹിപ്പാൻ,അവരെ കരുതുവാൻ നാം ഇന്നും വിമുഖരാണു.മാനസ്സാന്തരപ്പെട്ടു രൂപാന്തരം പ്രാപിച്ച അവരെ നാം പിന്നെയും പാപികളായി മാത്രം കാണുന്നു,മുദ്രകുത്തുന്നു,ഒറ്റപ്പെടുത്തുന്നു,മാറ്റിനിർത്തുന്നു.നമ്മുടെ ആദ്ധ്യാത്മിക കൂട്ടായ്മകളിൽ പോലുംഅവരെ മറ്റുള്ളവരെപ്പോലെ കാണാറില്ല.സ്നേഹവുംസഹവർത്തിത്വവുംലഭിക്കാതെവരുമ്പോൾ അവർ പഴയ ജീവിതത്തിലേക്കു തിരികെ പോകുന്നു.കള്ളുകുടിയനായിരുന്ന ഒരുവൻ മദ്യപാനംഉപേക്ഷിച്ചു വന്നാലും നാം അവനെ കുടിയനായ ഇന്നാരു എന്നാണു പരിചയപ്പെടുത്തുക.എന്നാൽ അവൻറെ തിരിച്ചു പോക്കു അവൻറെ പഴയ സ്നേഹിതന്മാർ എന്തു ആഹ്ളാദപൂർവ്വമായിരിക്കും ആഘോഷിക്കുക.അവർ അവനു നൽകുന്ന സ്നേഹം പഴയതിലുംവലുതായിരിക്കും.നാം ഇന്നുംമുടിയനായ പുത്രൻറെ ജ്യേഷ്ടൻറെ സ്ഥാനത്തു നിൽക്കുന്നതല്ലാതെ സ്നേഹവാനായ പിതാവിന്റെ സ്ഥാനത്തേക്കു ഉയരുന്നില്ല എന്നതാണു ഇവിടുത്തെ കാതലായ പ്രശ്നം
                                                       . വിദേശത്തു നടന്ന ഒരു സംഭവം ഈയിടെ വായിക്കുകയുണ്ടായി.ഒരു ഇടവകയിലെ ഒരു യുവതി അക്രൈസ്തവനായ ഒരു പുരുഷനെ വിവാഹം കഴിച്ചു കുറേനാൾ ജീവിച്ചു.ഒരു കുട്ടി ജനിച്ചു കഴിഞ്ഞു തൻറെ തെറ്റുതിരിച്ചറിഞ്ഞ യുവതി തിരികെ വന്നു.പള്ളി ആരാധനയിൽ സംബന്ധിച്ചു തുടങ്ങി.പിന്നീടു ഇടവകയിലെ സ്ത്രീകളുടെ കൂട്ടായ്മയിൽ പങ്കെടുത്തു.നല്ലവരുംകുലീനകളുമായ സ്ത്രീകൾക്കു അതു അനിഷ്ടമായി. തെറ്റിപ്പോയ അവളുമായുള്ള കൂട്ടായ്മ കുഴപ്പം ഉണ്ടാക്കും എന്നു അവർ കരുതി.തങ്ങളുടെ മക്കളും ഇങ്ങനെ ആകാൻ ഇവളുമായുള്ള കൂട്ടുകെട്ടു വഴിതെളിക്കും എന്നു അവർ ശങ്കിച്ചു.അവർ ഇടവക വികാരിയുടെ അടുക്കൽ പരാതിപ്പെട്ടു.ഇനിയും അവൾ വരികയാണെങ്കിൽ ഞങ്ങൾ കൂട്ടായ്മയക്കു വരില്ല എന്നു അവർ തീർത്തു പറഞ്ഞു.തൻറെ ഇടവകയിലെ ഭൂരിപക്ഷത്തിന്റെ താല്പര്യം സംരക്ഷിക്കുവാന്‍ അച്ചൻ നിർബ്ബന്ധിതനായി.അച്ചൻ ആ യുവതിയെ വിളിച്ചു വരുത്തി അവളോടു ഇനിയും പള്ളി ആരാധനയിലും സ്ത്രീകളുടെ കൂട്ടായ്മയിലും വരരുതു എന്നു കർശനമായി പറഞ്ഞു.ഈ ഇടവകയിലെ നല്ലവരായ ആരും അതു ഇഷ്ടപ്പെടുന്നില്ല.എനിക്കു എൻറെ ഇടവകയിലെ നല്ലവരായ ആളുകളുടെ താല്പര്യം സംരക്ഷിച്ചേ മതിയാകൂ.അവൾ അച്ചനോടു വളരെ സങ്കടത്തോടെ ചോദിച്ചു .'അച്ചാ,ഞാൻ തെറ്റു ചെയ്തു പോയി.പശ്ചാത്തപിക്കുന്നു തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.ഞാൻ ഇനിയും നല്ലവരായ അച്ചൻറേയും ഇടവകജനത്തിൻറേയും ദൈവത്തിന്റേയും അടുക്കലേക്കു അല്ലാതെ എവിടേക്കാണു പോകുക?'പക്ഷേ,അവളുടെ വിലാപത്തിൻറെ മുൻപിൽ,നല്ലവരായ തൊണ്ണൂറ്റി ഒൻപതു ആടുകളേയും വിട്ടിട്ടു വഴിതെറ്റിപ്പോയ ആടിനെ തേടിപ്പോയ നല്ലഇടയനെ പിൻതുടരേണ്ട വൈദികനും ഇടവക ജനവും വാതിൽ കൊട്ടിയടച്ചു കളഞ്ഞു.ഇതാണോ ക്രിസ്തീയത! എവിടെ നമ്മുടെ ക്രിസ്ത്യാനിത്വം?
                                                   എൻറെ ഒരു അനുഭവം പങ്കുവയ്ക്കുന്നു.ഞാൻ സേവനം അനുഷ്ടിച്ചിരുന്ന ഇടവകയിലെ ഒരു ചെറുപ്പക്കാരൻ മദ്യത്തിനു അടിമയായിരുന്നു.ഞാൻ അവനെ അന്വേഷിച്ചു പലതവണ അവൻറെ  വീട്ടിൽ ചെന്നു.കാണാൻ കഴിഞ്ഞില്ല.ഒരുദിവസം അവനും അവൻറെ ജ്യേഷ്ഠനും കൂടെ എന്നെ കാണാൻ വന്നു.അവൻറെ കല്യാണത്തിൻറെ വിവരം പറയുകയായിരുന്നു ഉദ്ദേശം.വിവാഹനിശ്ചയത്തിൻറേയും വിവാഹത്തിൻറേയും തീയതിയും നിശ്ചയിച്ചൂ ക്ഷണിക്കുകയുംചെയ്തു.എല്ലാം കേട്ടു കഴിഞ്ഞു ഞാൻ അവനോടു പലകാര്യങ്ങൾ സംസാരിച്ചു.അനുഗ്രഹകരമായ കുടുംബജീവിതത്തിനു മദ്യപാനംഒരിക്കലും സഹായകരമല്ലെന്നും അതിന്റെ ദോഷഫലങ്ങളും ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.അവൻറെ പ്രതികരണം അനുകൂലമല്ലായെന്നു തോന്നിയതിനാൽ ഞാൻ അല്പം കർക്കശ നിലപാടു സ്വീകരക്കാൻ നിർബ്ബന്ധിതനായി.മദ്യപാനം ഉപേക്ഷിച്ചു, വി.കുമ്പസാരം നടത്തി വി.കുർബ്ബാന അനുഭവിക്കാതെ ഈ കല്യാണം നടത്തുകയില്ലായെന്നു ഞാൻ തീർത്തു പറഞ്ഞുു.അവസാനം മറ്റു മാർഗ്ഗമില്ലാതെ അവൻ സമ്മതിച്ചു.എൻറെ കൈയിൽ പിടിച്ചു സത്യം ചെയ്തു.പിന്നെയും ഞാൻ അവനെ മുറയ്ക്കു കാണു കയും ഉപദേശിക്കുകയുംം ചെയ്തുകൊണ്ടിരുന്നു.അതു അവനിൽ വലിയ മാറ്റം ഉളവാക്കി.അവൻ വന്നു സത്യകുമ്പസാരം നടത്തി വി.കുർബ്ബാന അനുഭവിച്ചു.വിവാഹം കഴിഞ്ഞു കുറേ നാൾ അവൻ മദ്യപിച്ചില്ല. ഇടയ്ക്കിടയ്ക്കു ഞാൻ അവനെ സന്ദർശിച്ചുകൊണ്ടിരുന്നു.അവൻ മുടങ്ങാതെപള്ളിയിൽ ,വരികയും പ്രാർത്ഥനയിൽ സംബന്ധിച്ചും കൊണ്ടിരുന്നു.ഇനിയും അവൻ തെറ്റിലേക്കു പോകയില്ല എന്ന പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടു അവൻ മദ്യപാനത്തിലേക്കു തിരികെ പോയി.ഒരു നാൾ ഇടവകയിലെ ഭവനസന്ദർശനവേളയിൽ ഞാൻ അവനെ വീണ്ടും കണ്ടു.അവിടെയുള്ള ഒരു കള്ളുഷാപ്പിൻറെ മുൻപിലാണു അവനെ കണ്ടതു.എന്നെ കണ്ടപ്പോൾ അവൻ പെട്ടെന്നു ഷാപ്പിലേക്കു കയറി ഒളിച്ചു.അടുത്ത വീട്ടിൽ ഞാൻ ഇരിക്കുമ്പോൾ അവൻ അവിടെ വന്നു എന്നെ കണ്ടു.ഞാൻ അവനോടു കുശലാന്വേഷണം നടത്തുന്നതിനിടയിൽ എന്നെ കണ്ടപ്പോൾ ഷാപ്പിൽ കയറി ഒളിച്ചതു എന്തിനു  എന്നു തമാശരൂപേണ ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി  എന്നെ അത്ഭുതപ്പെടുത്തുകയും ചിന്താകുലനാക്കുകയും ചെയ്തു.അച്ചനെകണ്ടു പേടിച്ചാണു ഷാപ്പിൽ കയറി ഒളിച്ചതു എന്നായിരുന്നു അവൻറെ മറുപടി.അവൻ എന്നെ ഭയപ്പെടുന്നു എന്നു പറഞ്ഞതാണു എൻറെ ചിന്തകളെ ഇളക്കി മറിച്ചതു.ഞാൻ അവനോടു സംസാരിച്ചതും ഇടപെട്ടതും ഒന്നും അവനോടുള്ള സ്നേഹം കൊണ്ടാണെന്നു അവനു തോന്നിയിട്ടില്ലായെന്നാണു അവൻറെ മറുപടിയിൽ ഞാൻ കണ്ടതു.ഞാൻ അവനെ സ്നേഹിക്കുന്നു എന്നു അവനു തോന്നിയിരുന്നുവെങ്കിൽ അവൻ എൻറെ അടുക്കൽ ഓടിയെത്തുമായിരുന്നു.തികഞ്ഞ സ്നേഹംഭയത്തെ പുറത്താക്കുന്നു എന്ന വി.യോഹന്നാന്റെ വാക്കുകൾ എൻറെ ഓർമ്മയിൽ ഓടിയെത്തി.എൻറെ സ്നേഹം തികഞ്ഞതായിരുന്നുവെങ്കിൽ അവൻ എൻറെ അടുക്കൽ ഓടിയെത്തുമായിരുന്നു.എൻറെ ജീവിതത്തിൽ എനിക്കു ലഭിച്ച വലിയ ഒരു ഉപദേശമായിരുന്നു അതു.തികഞ്ഞ സ്നേഹം കൊണ്ടല്ലാതെ ആരേയും നേടാൻ കഴികയില്ല എന്ന പാഠം ആ സംഭവം ഓതിത്തന്നു.
                                            വി.മർക്കോഃ2;18-22ൽ ഉപവാസത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നതു.കർത്താവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്താണു?എന്ന ചോദ്യവും അതിൻറെ മറുപടിയുമാണു ഈ വാക്യങ്ങളിൽ വായിക്കുന്നതു.മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ഉപവസിക്കുവാൻ കഴിയുകയില്ല.മണവാളൻ വിട്ടുപിരിയേണ്ട കാലംവരും. അപ്പോൾ അവർ ഉപവസിക്കും.ആത്മീയ ജീവിതത്തിൽ ഉപവാസത്തിനുള്ള സ്ഥാനം ഇതു വ്യക്തമാക്കുന്നു.എന്നാൽ ഇതിനെ നോമ്പുമായി ബന്ധിപ്പിക്കുന്നതു ശരിയല്ലായെന്നാണു ചിലരുടെ അഭിപായം.കർത്താവു ഇവിടെ പറഞ്ഞതു ഉപവാസത്തെക്കുറിച്ചാണു,നോമ്പിനെ കുറിച്ചല്ലത്രേ.വി.വേദപുസ്തകം നോമ്പും ഉപവാസവും രണ്ടായി കണ്ടില്ല.ഇവ രണ്ടിനും ഉപയോഗിച്ചിരിക്കുന്ന ഇംഗ്ളീഷുപദം fast,fasting എന്നിവയാണു.അതിനു ഉണ്ണാവ്രതം,പട്ടിണിയിരിക്കൽ,ഭക്ഷണം വെടിയൽ എന്നൊക്കെയാണു അർത്ഥം.ഉപവാസത്തിനു കൂടെയിരിക്കൽ എന്ന അർത്ഥം ഇതിൽനിന്നുണ്ടായതാണു.ഒന്നിനോടു ചേരണമെങ്കിൽ ചിലതു ഉപേക്ഷിക്കണമല്ലോ.യെശഃ 58;3-5 വാക്യങ്ങളിൽ നോമ്പിനെക്കുറിച്ചാണല്ലോ പറഞ്ഞിരിക്കുന്നതു.അവിടെയും fast എന്ന പദമാണു ഇപയോഗിച്ചിരിക്കുന്നതു എന്നതു ഇതിനു മതിയായ തെളിവാണു
                                               . ഇന്നത്തെ മറ്റു വായനകളും നോമ്പിനെക്കുറിച്ചു നമ്മോടു സംസാരിക്കുന്നു.സ്ഥലപരിമിതിമൂലം സൂചനകൾ മാത്രം നൽകുന്നു.ഉല്പഃ 18;20-33 സോദോമിൽ നിന്നു ലോത്തും കുടുംബവുംഓടിപ്പോകുന്നതാണു അവിടെ പ്രതിപാദിച്ചിരിക്കുന്നതു.സോദോമിനെ ഉപേക്ഷിക്കണമെന്ന ആഹ്വാനവും തിരിഞ്ഞു നോക്കരുതു എന്ന നിർദ്ദേശവും നോമ്പിനെ സൂചിപ്പിക്കുന്നതോടൊപ്പം,ലോത്തിൻറെ ഭാര്യ തിരിഞ്ഞു നോക്കി ഉപ്പുതൂണായതും,പർവ്വതത്തിലേക്കു ഓടിപ്പോകാതെ സോവാറിലേക്കു ഓടിപ്പോയതിൻറെ അനന്തരഫലവുംനോമ്പു ലംഘനത്തിൻറെ ഭവിഷ്യത്തുകളും വ്യക്തമാക്കുന്നു.ന്യായാഃ6;11-21ൽ യിസ്രായേലിനെ മിദ്യാന്യരുടെ കൈയിൽ നിന്നു രക്ഷിക്കുവാനായി ഗിദയോനെ തെരഞ്ഞെടുത്തു നിയോഗിക്കുന്നതിൽ സാത്താനോടുള്ള പോരാട്ടത്തിൻറെ സൂചനകൾ നമുക്കു വായിച്ചെടുക്കുവാൻ കഴിയും. 2.തിമോഃ6;1-12 അലംഭാവത്തോടുകൂടിയ ദൈവ ഭക്തിയെക്കുറിച്ചും(വാക്യം 6)ഉണ്മാനും ഉടുപ്പാനും മതിയെന്ന ഉപദേശവും (വാക്യം8)ദ്രവ്യാഗ്രഹത്തെക്കുറിച്ചും (വാക്യം 10)ദൈവമനുഷ്യൻ അതുവിട്ടോടി നീതി,ഭക്തി,വിശ്വാസം,സ്നേഹം,ക്ഷമ,സൗമ്യത എന്നിവ പിൻതുടന്നു നല്ലപോർ പൊരുതുവാനും പരി.പൗലോസുശ്ളീഹാ ഉപദേശിക്കുമ്പോൾ വി.നോമ്പിന്റെ വലിയ ധ്യാന ചിന്തകളാണു നമ്മുടെ മനസ്സിലേക്കു ഉയർന്നുവരുന്നതു.ആ ധ്യാനചിന്തകൾ അനുഭവവേദ്യമായി തീരുവാൻ സന്ധ്യാസ്ദറായിലെ ഈ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം.
                                           നിന്ദ്യവികാരങ്ങളിൽ നിന്നുംഅലസമായ പെരുമാറ്റത്തിൽ നിന്നുംസകല കലഹങ്ങളിൽനിന്നും ഞങ്ങളെ അകറ്റി സമാധാനപ്പെടുത്തേണമേ.ജഡിക  പദാർത്ഥങ്ങൾ മൂലംപാപത്തിൻറെ ആകർഷണത്തിൽ വശീകരിക്കപ്പെടാതിരിപ്പാൻ നിങ്കലേക്കുള്ള ഉൽകൃഷ്ടധ്യാനത്തിൽ ഞങ്ങളുടെ ബോധങ്ങളെ ബന്ധിക്കേണമേ.അന്ധകാരമയങ്ങളും ഇരുണ്ടതുമായ വിചാരങ്ങളുടെ അവാസ്തവങ്ങളേയും സംശയങ്ങളേയും കാണാതിരിപ്പാൻ നിൻറെ പ്രമാണങ്ങളുടെ പ്രകാശം കൊണ്ടും നിൻറെ നിയമങ്ങളിലെ അത്ഭുതങ്ങൾകൊണ്ടും ഞങ്ങളുടെ കണ്ണുകളെ തെളിയിക്കേണമേ. ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30