വി.നോമ്പു കാലധ്യാനങ്ങൾ- 10

10--രണ്ടാം  തിങ്കൾ.-
 -----------------------------
            ഇന്നത്തെ ഏവൻഗേലിയോൻ  വി.ലൂക്കോഃ6; 27- 36 ആണു.ധ്യാനചിന്തകള്‍ അവിടെ നിന്നും ആരംഭിക്കാം.നമ്മുടെ കർത്താവിന്റെ അത്യധികം സാരവത്തായ ഉപദേശമാണു അവിടെ നാം വായിക്കുന്നതു .സ്നേഹം ആണു പ്രതിപാദ്യ വിഷയം.സാധാരണ മനുഷ്യൻ അറിയുന്നതും ആചരിക്കുന്നതുമായ സ്നേഹത്തിൽ നിന്നു ഭിന്നവും വെറിട്ടു നിൽക്കുന്നതുമായ സ്നേഹമാണതു.എന്നാൽ  യഥാർത്ഥ സ്നേഹം അതുമാത്രമാണു.കർത്താവു പറയുന്നു.''നിങ്ങളുടെ ശതുക്കളെ സ്നേഹിപ്പീൻ.നിങ്ങളെ പകെക്കുന്നവർക്കു കരുണ ചെയ്യുവീൻ .നിങ്ങളെ ഉപദ്രവിക്കുന്നരെ  അനുഗ്രഹിപ്പീൻ .നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി  പ്രർത്ഥിപ്പീൻ. നിൻറെ ഒരു ചെകിട്ടത്തു അടിച്ചാൽ അടിക്കുന്നവന്നു  മറ്റേതും കാണിച്ചു കൊടുപ്പീൻ. നിൻറെ പുതപ്പു എടുത്തു കളയുന്നവന്നു വസ്ത്രവും തടുക്കരുതു.നിനക്കുള്ളതു എടുത്തു കളയുന്നവന്നവനോടു മടക്കി ചോദിക്കരുതു.നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ എന്തു ഉപചാരം? പാപികളും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ. നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതു പോലെ നിങ്ങളും മനസ്സലിവുള്ളവരായിരിപ്പീൻ......ഇങ്ങനെ പോകുന്നു ആ സാരവത്തായ വാക്കുകൾ. പ്രയോഗക ജീവിതത്തിൽ അനുവർത്തിക്കുവാൻ ബുദ്ധിമുട്ടുള്ളവയാണു ഈ ഉപദേശങ്ങൾ  എന്നു തോന്നാം. എന്നാൽ ഇതു ആചരിച്ചെങ്കിൽ മാത്രമേ മനുഷ്യൻ മനുഷ്യനാകുകയുള്ളു എന്നതാണു  സത്യം.ക്ഷമിക്കുവാനും സഹിക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനും കഴിയുമ്പോഴാണു നമ്മുടെ സ്നേഹം ദൈവസ്നേഹമായി തീരുന്നതു.
                ദൈവസ്നേഹം എന്താണെന്നും,എങ്ങനെയുള്ളതാണെന്നും, ആ വലിയ സ്നേഹത്തിൻറെ ഉടമകളായി മനുഷ്യൻ  മാറണമെന്നുമാണു കർത്താവു ഈ ഉപദേശത്തിലൂടെ നമ്മെ  പഠിപ്പിക്കുന്നതു. സ്നേഹം പലവിധത്തിൽ ഉണ്ടു.എങ്കിലും നാം പലപ്പോഴുംഈ സ്നഹത്തെ സ്നേഹം  എന്ന ഒറ്റ വാക്കിൽ ഒതുക്കി നിർത്തുന്നു . സ്നേഹം ,പ്രേമം ,അനുരാഗം,ഇഷ്ടം, വാത്സല്യം ഇങ്ങനെ സ്നേഹത്തിനു പലമുഖങ്ങൾ ഉണ്ടു. ഇതെല്ലാം സ്നേഹത്തിൽ പെടുമെങ്കിലും ഓരോ പദവും ഓരോവിധത്തിലുള്ള സ്നേഹത്തെയാണു വെളിവാക്കുന്നതു.എന്നാൽ  ഇവിടെ സ്നേഹം എന്ന വാക്കു ഈ പദങ്ങൾക്കു ഒന്നും നൽകാൻ കഴിയാത്ത  ഒരർത്ഥമാണു നൽകുന്നതു
                  വി.വേദപുസ്തകത്തിൻറെ മൂല ഭാഷയായി പരിഗണിക്കുന്ന ഗ്രീക്കു ഭാഷയിൽ സ്നേഹത്തിനും മൂന്നു പദങ്ങൾ ഉപയോഗിക്കുന്നു.Eran എന്ന പദമാണു  അതിൽ ഒന്നു.. വികാരാധീനമായ,ജഡികമായ  സ്നേഹം എന്നു അതിനു അർത്ഥം പറയാം.സ്ത്രീപുരുഷന്മാർക്കു പരസ്പരം തോന്നുന്ന ലൈംഗികാസക്തിയിൽ നിന്നും  ഉളവാകുന്ന സ്നേഹം . മാംസനിബദ്ധമായ  സ്നേഹമാണു അതു.ചിലർക്കു അതു നിയന്ത്രിക്കാൻ കഴിയത്ത അവസ്ഥയിലേക്കു മാറുന്നു.ആത്മനിയന്ത്രണത്തിനു വിധേയമാകാത്ത അളവിലേക്കു അതു വളരുമ്പോഴാണു,ആധുനിക കാലത്തു ഏറ്റം അധികം ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ബലാൽസംഗവും സ്ത്രീപിഡനവും ഒക്കെയായി പരിണമിക്കുന്നതു.അതാകട്ടെ സ്നേഹ വൈകൃതമാണു.ഈ സ്നേഹത്തെ അധമവികാരത്തിൻറെ തലത്തലേക്കു താണു പോകുവാൻ അനുവദിക്കാതെ സംശുദ്ധീകരിച്ചു ഉദാത്തമാക്കി മാറ്റുമ്പോൾ മാത്രമേ മനുഷ്യൻ മനുഷ്യനാകുകയുള്ളു.സ്ത്രീപുരുഷ ബന്ധം നിഷിദ്ധമോ പാപമോ ആണെന്നല്ല അതിൻറെ അർത്ഥം .ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാവുകയാണു.എന്നാൽ നിയന്ത്രണവിധേയമല്ലാത്ത ആ സ്നേഹം  പാപമായി തീരുന്നു .അവിടെ  ആത്മനിയന്ത്രണം നേടുവാൻ വി.നോമ്പു ഉപകരിക്കണം .
                   Philein എന്ന വാക്കാണു  സ്നേഹത്തിനു  ഉപയോഗിക്കുന്ന മറ്റൊരു  പദം.അതാകട്ടെ അടുപ്പമുള്ളവരോടും പ്രിയമുള്ളവരോടും തോന്നുന്ന ഇഷ്ടമാണു.നമ്മുടെ കുടുംബബന്ധങ്ങളേയും സാമൂഹ്യബന്ധങ്ങളേയും നിലനിർത്തുന്നതു ഈ സ്നേഹമാണു.എന്നാൽ അതു പലപ്പോഴും സ്വാർത്ഥപരമായി പോകുന്നുവെന്നതാണു അതിൻറെ ഒരു പ്രത്യേകത.നമ്മെ സ്നഹിക്കുന്നവരെ മാത്രം നാം സ്നേഹിക്കുന്നു. നാം സ്നേഹിക്കുന്ന അളവിലോ അതിൽ അധികമോ തിരിച്ചു കിട്ടണമെന്ന മോഹം അതിൽ കലർന്നു കിടക്കുന്നു.സ്നേഹം  നാം ആഗ്രഹിക്കുന്ന അളവിൽ തിരിച്ചു കിട്ടാതെ വരുമ്പോൾ നമ്മിലെ സ്നേഹം ചോർന്നു പോകുന്നു.ഈ സ്നേഹം  ലൗകിക ജീവിത ബന്ധങ്ങളുടെ സുസ്ഥിരതയ്ക്കു അനിവാര്യമാണെങ്കിലും അതിൽ സ്വാർത്ഥത കലരുന്നതിനാൽ അതു പലപ്പോഴും ബന്ധങ്ങളെ ശിഥിലമാക്കുകയും തകർക്കുകയും ചെയ്യുന്നു ; നമ്മുടെ സമാധാനവും സന്തോഷവും കെടുത്തിക്കളകയും ചെയ്യുന്നു.ഈ സ്നേഹത്തേയും സ്വാർത്ഥരഹിതമായ  സ്നേഹത്തിൻറെ തലത്തിലേക്കു ഉയർത്തികൊണ്ടു വന്നെങ്കിൽ മാത്രമേ  യഥാർത്ഥ സ്നേഹം ആകുകയുള്ളു.നിന്നെപ്പോലെതന്നെ നിൻറെ അയൽക്കാരനെ സ്നേഹിക്കേണം എന്നും ശത്രുവിനെ സ്നേഹിക്കേണം എന്നും കർത്താവു പഠിപ്പിച്ചതു നമ്മുടെ  ഈവിധ സ്നേഹം  ദൈവസ്നേഹതലത്തിലേക്കു ഉയരണമെന്ന അർത്ഥത്തിലാണു.. വി.നോമ്പിൽ ദാനധർമ്മങ്ങൾ അനുപേക്ഷണീയമാണെന്നു  സഭ പഠിപ്പിക്കുന്നതു ഈ സ്നേഹം  നമ്മുടതായി മാറണം എന്ന ഉദ്ദേശത്തോടെയാണു.
                  Agapan ആണു മറ്റൊരു  പദം. വി.വേദപുസ്തകത്തിൽ ,പ്രത്യേകിച്ചു ഇവിടെ  ഉപയോഗിച്ചിരിക്കുന്നതു  ഈ പദമാണു. അന്യനോടു നമുക്കു  ഉണ്ടാകേണ്ട, ഉണ്ടാകുന്ന പ്രായോഗിക വികാരത്തെയാണു  ഈ പദം അർത്ഥമാക്കുന്നതു.അതിരുകളില്ലാത്ത, മതിലുകളില്ലാത്ത, ഉടമ്പടികളില്ലാത്ത, നിഷ്കാമ സ്നേഹംഎന്നെല്ലാം വിശേഷിപ്പിക്കാവുന്ന സ്നേഹത്തെ സ്നേഹംഎന്നു വിളിക്കാമെങ്കിലും അതിൻറെ പൂർണ്ണമായ അർത്ഥം ഉൾക്കൊള്ളാൻ പര്യാപ്തങ്ങളല്ല.ദൈവസ്നേഹം എന്നല്ലാതെ മറ്റൊരു  പദവും അതിനു ചേരുന്നതല്ല.നല്ലവരേയും ദുഷ്ടൻമാരേയും ഒരുപോലെ സ്ഹിക്കുന്ന സ്നേഹം.അതാണു ദൈവസ്നേഹം.ദൈവം ദുഷടന്മാരുടെ മേലും നല്ലവരുടെ മേലും ഒരുപോലെ മഞ്ഞും മഴയും പൊഴിക്കുന്നവനാണല്ലോ.അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവുമാണു.ദൈവം നമ്മെ സ്നേഹിക്കുന്നതു നമ്മുടെ നന്മയുടെ അടിസ്ഥാനത്തിലോ  നമ്മുടെ സ്നേഹത്തിൻറെ അളവു നോക്കിയോ അല്ല.നാം പാപികളായിരിക്കെ അവൻ നമ്മെ സ്നേഹിക്കുന്നു.സ്നേഹിതനു വേണ്ടി ജീവൻ വയ്ക്കുന്നതിലും വലിയ സ്നേഹമില്ലഎന്നു പറയുക മാത്രമായിരുന്നില്ല; കാൽവറി ക്രൂശിൽ സർവ്വ മനുഷ്യർക്കുംവേണ്ടി സ്വജീവനെ പരമയാഗമായി അർപ്പിച്ചു  കർത്താവു മാതൃകയായിരിക്കുകയും ചെയ്തിരിക്കുന്നു. ആ ദൈവസ്നേഹം നമ്മുടെ സ്നേഹമായി മാറുമ്പോൾ മാത്രമേ നമുക്കു  ശത്രുക്കളെ സ്നേഹിപ്പാൻ,പകെക്കുന്നവർക്കു ഗുണം ചെയ്യുവാൻ, ശപിക്കുന്നവരെ അനുഗ്രഹിപ്പാൻ, ദുഷിക്കുന്നവർക്കു വേണ്ടി  പ്രാർത്ഥിക്കുവാൻ കഴിയുകയുള്ളു.ഒരുപക്ഷേ നമ്മുടെ സ്നേഹം അടിച്ചവരെ തിരിച്ചടിക്കാത്ത,ക്ഷമിക്കുന്ന സ്നേഹം വരെ എത്തിയെന്നു വരാം.എന്നാൽ ഒരു  അടിക്കുന്നവന്നു മറ്റേ ചെകിടു കൂടി കാണിച്ചു കൊടുക്കുവാൻ ദൈവസ്നേഹത്തിനു മാത്രമേ കഴിയുകയുള്ളു.ഈസ്നേഹം നമ്മുടെ സ്നേഹമായി മാറുമ്പോൾ ആണു നാം സത്യവിശ്വാസിയാകുന്നതു,യഥാർത്ഥ മനുഷ്യനാകുന്നതു.
                     ഇന്നത്തെ പഴമവായനയിൽ പെട്ട 2. ശമുഃ 16; 5- 12 ഭാഗം ഈ സ്നേഹം പ്രയോഗിക ജീവിതത്തിൽ കാണിച്ചു തന്ന ഒരു വ്യക്തയെയാണു നമുക്കു പരിചയപ്പെടുത്തി തരുന്നതു. അതു മറ്റാരുമല്ല,ദൈവത്തിന്റെ മധുരഗായകനായ ദാവീദുരാജാവു തന്നെയാണു.ദാവീദു തൻറെ മകനായ അബ്ശാലോമിനെ ഭയന്നു ഓടിപ്പോകുമ്പോൾ, ബഹൂരീമിൽ വച്ചു ശൗലിൻറെ കുലത്തിൽപെട്ട ഗേരയുടെ മകനായ  ശെമയി ദാവീദിനെ ശപിച്ചുംകൊണ്ടു വന്നു.അവൻ ദാവീദിനേയും ഭൃത്യന്മാരേയും കല്ലു വാരി എറിഞ്ഞുംകൊണ്ടു ശപിക്കുന്നു.''രക്തപാതകാ,നീചാ,പോ പോ ,ശൗൽഗൃഹത്തിൻറെ രക്തം നിൻറെ മേൽ യഹോവ വരുത്തിയിരിക്കുന്നു. അവന്നുപകരമല്ലയോ നീ രാജാവു ആയതു.യഹോവ  രാജത്വം നിൻറെ മകനായ  അബ്ശാലോമിൻറെ കൈയിൽ ഏല്പിച്ചിരിക്കുന്നു.'' സ്വന്തം മകൻ തനിക്കു എതിരായി വാളും പൊടയാളികളുമായി പിന്നാലെ വരുമ്പോൾ ,ഈവിധ ശാപവാക്കുകൾ ഏതു മനുഷ്യനേയും കോപാകുലനാക്കും. എന്നാൽ ദാവീദു ശാന്തനായി നിൽക്കുന്നതു കണ്ടിട്ടു, സെരൂയയുടെ മകനായ അബീശായി അവനെ വെട്ടികളയട്ടെ എന്നു ചോദിക്കുമ്പോൾ ദാവീദു നൽകിയ മറുപടി ഈ സ്നഹത്തൻറെ പ്രതിഫലനമാണു.2. ശമുഃ 16; 10 ''അതിന്നു രാജാവു ,സെരൂയയുടെ പുത്രന്മാരെ എനിക്കും നിനക്കും തമ്മിൽ  എന്തു ?അവൻ ശപിക്കട്ടെ ,ദാവീദിനെ ശപിക്കാ എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു.പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആർ ചോദിക്കും?''വി.ലുക്കോഃ6;36,37 ഇതിനോടു ചേർത്തു ചിന്തിക്കുക.അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവരാകുവീൻ.വിധിക്കരുതു എന്നാൽ നിങ്ങളേയുംവിധിക്കില്ല.
                 ദൈവസ്നേഹമാകുന്ന ഈ Agapan നമ്മുടെ  സ്നേഹമായി മാറുമ്പോൾ  നമ്മുടെ സ്നഹമായിരുന്ന eranഉം philienഉം നമുക്കു സമാധാനം നൽകുന്നതും സന്തോഷം നൽകുന്നതും അന്യനു സമാധാനവും സന്തോഷവും നൽകുന്നതുമായി മാറും.ഈ വി.നോമ്പിലൂടെ ആ അനുഭവം സ്വന്തമാക്കുവാൻ കഴിയണം.
                  കർത്താവിന്റെ  സ്നേഹ ഭാഷ്യം ശ്രദ്ധിക്കുമ്പോൾ ഒരു വലിയ തിരിച്ചറിവു  നമുക്കു  ഉണ്ടാകുന്നു; ഉണ്ടാകണം.ദൈവം പഠിപ്പിച്ച സന്മാർഗ്ഗനിഷ്ഠയും നമ്മുടെ സന്മാർഗ്ഗനിഷ്ഠയും തമ്മിലുള്ള വ്യത്യാസമാണു ഇവിടെ വെളിവാകുന്നുതു.നമ്മുടെ നീതിബോധവും സന്മാർഗ്ഗനിഷഠയും നിഷേധാത്മകമായിരിക്കുമ്പോൾ ദൈവത്തിന്റേതു നേരേ വിപരീതമാണു.സ്നേഹിപ്പീൻ,അനുഗ്രഹിപ്പീൻ ,പ്രാർത്ഥിപ്പീൻ, ചെയ്യുവീൻ എന്നിങ്ങനെ കർത്താവു  ഉപദേശിക്കുമ്പോൾ നമ്മുടെ നീതിബോധം നമ്മെ  പഠിപ്പിക്കുന്നതു മറ്റുള്ളവരെ പോലെ ചെയ്യരുതു എന്ന നിഷേധാത്മക  ഭാവത്തിലാണു.യഹൂദ റബിയായ Hillel പറയുന്നു.'What is hatefull to thee donot to another. അലക്സാണ്ട്രിയായിലെ Philo പറയുന്നു 'What you hate to suffer donot do to anyone else.' നാം  മറ്റുള്ള സാധാരണക്കാരെ പോലെ ആകരുതു  എന്നു മാത്രമാണു  ഇവിടെ കാണുന്നതു .എന്നാൽ ,കർത്താവു എങ്ങനെ ആകരുതു എന്നു പറയുന്നതോടൊപ്പം എങ്ങനെ ആകണം എന്നുകൂടി പറയുന്നു.
                     കർത്താവു ചൂണ്ടിക്കാണിക്കുന്ന അതുല്യ ദൈവസ്നേഹം  പഴയനിയമ കാലത്തെ സ്നേഹത്തിൻറെ പ്രവാചകനായ ഹോശയായിലൂടെ യഹോവ വെളിപ്പെടുത്തിയിരിക്കുന്നതാണു ഇന്നത്തെ പഴമവായനയായ ഹോശഃ2; 21- 3;5 ൽ കാണുന്നതു.ഹോശഃ2;23 ''കരുണ ലഭിക്കാത്തവളോടു ഞാൻ കരണ കാണിക്കും.എൻറെ ജനമല്ലാത്തിനോടു ,നീ എൻറെ ജനം എന്നു ഞാൻ പറയും.നീ എൻറെ ദൈവമെന്നു അവരും പറയും.മൂന്നാമദ്ധ്യായത്തിൽ യഹോവ ഹോശയായോടു പറയുന്നതു  സ്വജീവിത്തിലൂടെ ദൈവസ്നേഹം  വെളിപ്പടുത്തി കൊടുപ്പാനാണു.ഹോശഃ 3; 1' യഹോവ അവരെ സ്നേഹിക്കുന്നതു പോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന  സ്ത്രീയെ സ്നേഹിച്ചു കൊണ്ടിരിക്ക എന്നു കല്പിച്ചു.പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവസ്നേഹം  ഇവിടെ വെളിവാക്കുന്നു .
                       ഈ ദൈവസ്നേഹം വി.നോമ്പിലൂടെ എങ്ങനെ സ്വായത്തമാക്കാം എന്നു മറ്റു വായനകളായ ഉല്പഃ35; 1- 6, യാക്കോഃ7; 5- 6,1.തിമോഃ2; 1- 5 എന്നീ ഭാഗങ്ങളിൾ നമുക്കു വ്യക്തമാക്കി തരുന്നു. ഉല്പഃ35;1 'അനന്തരം ദൈവം യാക്കോബിനോടു  എഴുനേറ്റു ബേഥേലിൽ ചെന്നു പാർക്ക എന്നു പറഞ്ഞു.ദൈവത്തിന്റെ ഭവനമായ ബെഥേലിനെ വിട്ടു ലൗകിക നന്മകളിൽ കണ്ണു നട്ടു ശേഖേമിനു സമീപത്തുള്ള ഫലഭൂയിഷ്ടമായ നിലം വാങ്ങി അവിടെ  പാർത്തു അനിഷ്ടകരമായ ജീവിതാനുഭവങ്ങളിൽ നിപതിച്ചു വിലപിക്കുന്ന യാക്കോബിനോടു പറയുന്ന വാക്കുകളാണു ഇതു.തന്നെ ഉപേക്ഷിച്ചു പോയെങ്കിലും തേടിവരുന്ന ദൈവസ്നേഹം  ഇവിടെ നമുക്കു വായിച്ചെടുക്കാം.പക്ഷേ  ദൈവം തരുന്ന സമാധാനം സ്വന്തമാക്കണമെങ്കിൽ യാക്കോബു രണ്ടു കാര്യങ്ങൾ ചെയ്യണം എന്നു യഹോവ ഇവിടെ പറയുന്നു.ഇവിടം വിടണം ബെഥേലിൽ പാർക്കണം.ദൈവിക ബന്ധത്തിനു ലൗകിക നന്മകൾ വെടിയണം.വി.നോമ്പിലെ ഉപേക്ഷണങ്ങൾ ദൈവികസംസർഗ്ഗത്തിനു വഴിഒരുക്കുന്നു.വർജ്ജനം കൂടാതെ സംസർഗ്ഗം സാദ്ധ്യമല്ല. യാക്കോഃ 4; 7- 10 ആകയാൽ ദൈവത്തിനു കീഴടങ്ങുവീൻ,പിശാചിനോടു എതർത്തു നില്പീൻ.( പിശാചിനോടുള്ള എതിർത്തു നില്പാണല്ലോ നോമ്പു ) എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.ദൈവത്തോടു അടുത്തു ചെല്ലുവീൻ  എന്നാൽ  അവൻ നിങ്ങളോടും അടുത്തു വരും .പാപികളെ കൈകളെ വെടിപ്പാക്കുവീൻ.ഇരുമനസ്സുള്ളവരെ ഹൃദയങ്ങളെ  ശുദ്ധീകരിപ്പീൻ,സങ്കടപ്പെട്ടു ദുഃഖിച്ചു കരവീൻ,നിങ്ങളുടെ ചിരിദുഃഖമായും സന്തോഷം വിഷാദമായുംതീരട്ടെ,കർത്താവിന്റെ സന്നിധിയിൽ താഴുവീൻ .എന്നാൽ അവൻ  നിങ്ങളെ ഉയർത്തും.''ഇതെല്ലാം വി.നോമ്പിൻറെ അനുഭവങ്ങളാണു എന്നതിനു വിശദീകരണത്തിന്റെ  ആവശ്യമില്ലല്ലോ.ഈ വലിയ അനുഭവം നമ്മുടേതാകുവാൻ നമ്മെ തന്നെ ദൈവസന്നിധിയിൽ താഴ്ത്തി പിശാചിനെ പരാജയപ്പെടുത്തി  ഉയരുവാൻ ഈ വി.നോമ്പു എവർക്കും ഇടയാകട്ടെ.
             തിങ്കളാഴ്ച  സന്ധ്യ സ്ളൂസോയിലെ ഈ അപേകഷകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം.അത്യാഗ്രഹം മൂലം ഞങ്ങൾക്കു പാപം വരുത്തി ഞങ്ങളെ വീഴിച്ച സാത്താനെ തൻറെ നോമ്പാൽ അടിപ്പെടുത്തിയ  മശിഹാതമ്പുരാനെ! ശരീരത്തിൻറേയും ആത്മാവിൻറേയും ഉപദ്രവകരങ്ങളായ മോഹങ്ങളുടെ ശക്തിയെ അതു മൂലം ഞങ്ങൾ കെടുത്തുവാൻ തക്കവണ്ണം സകലത്തിനും കഴിവുള്ള നിൻറെ  ശക്തി  ഞങ്ങൾക്കു ആയുധമായിരിക്കേണമേ.ആഗ്രഹിക്കത്തക്ക നിന്നെ മതിവരാതെ സ്നേഹിക്കുകയും എൻറെ മഹത്വവുംഎൻറെ ശിരസ്സിനെ ഉയർത്തുന്നവനും നീയാകുന്നു എന്നു ഞങ്ങളും ഉച്ചത്തിൽ പാടുമാറാകേണമേ. ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30