വി.നോമ്പു കാലധ്യാനങ്ങൾ- 13

13- രണ്ടാംവ്യാഴം
  -----------------------
               ഇന്നത്തെ ഏവൻഗേലിയോൻ ഭാഗങ്ങൾ പ്രാർത്ഥനയെക്കുറിച്ചുള്ള ചില പ്രധാന ചിന്തകളാണു ഉൾക്കൊണ്ടിരിക്കുന്നതു. പ്രത്യേകിച്ചു പ്രഭാതത്തിലെ ഏവൻഗേലിയോൻ ആയി വായിക്കുന്ന വി. ലൂക്കോഃ 18; 1- 8 ,വി.മത്താഃ 18; 18- 20 എന്നീ ഭാഗങ്ങളിൽ പ്രാർത്ഥന ആണു പ്രധാന വിഷയം.അവിടെ പറഞ്ഞിരിക്കുന്ന പ്രാർത്ഥനയുടെ പ്രത്യേകതകളെ കുറിച്ചു  ചിന്തിക്കുന്നതിനു മുൻപു പ്രാർത്ഥനയെക്കുറിച്ചു ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ടു. ഇന്നത്തെ വി.വേദഭാഗങ്ങളിൽ പ്രാർത്ഥനയുടെ ചില പ്രത്യേകതകൾ മാത്രമാണു നമുക്കു കാണാൻ കഴിയുന്നതു. അതുകൊണ്ടു ഇവിടെ പറഞ്ഞിരിക്കുന്നതു മാത്രമാണു പ്രാർത്ഥന എന്നു കരുതരുതു. കർത്താവു പ്രാർത്ഥനയെക്കുറിച്ചു പലകാര്യങ്ങൾ പല സന്ദർഭങ്ങളിലായി പഠിപ്പിച്ചിട്ടുണ്ടു.അവയെല്ലാം കൂടെ ചേർത്തു വച്ചു ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ മാത്രമേ പ്രാർത്ഥനയെക്കുറിച്ചു ശരിയായി ഗ്രഹിക്കുവാൻ കഴിയുകയുള്ളു. ഏതെങ്കിലും ഭാഗങ്ങൾ എടുത്തു കാട്ടിയും ചില വാക്യങ്ങൾ ഉദ്ധരിച്ചും ഇതാണു പ്രാർത്ഥന, ഇങ്ങനെയാണു കർത്താവു പറഞ്ഞിരിക്കുന്നതു എന്നു അന്ത്യവാക്കായി പറയുവാൻ കഴിയുകയില്ല.ചിലപ്പോൾ ചില ആശയങ്ങൾ രണ്ടു ഭാഗത്തായി പറഞ്ഞിരിക്കുന്നതു പരസ്പര വിരുദ്ധങ്ങളായി നമുക്കു തോന്നാവുന്നതുമാണു.അവയൊക്കെ ആ സന്ദർഭങ്ങളിൽനിന്നും അടർത്തി മാറ്റാതെ, എന്തുദ്ദേശത്തോടെയാണു കർത്താവു പറഞ്ഞിരിക്കുന്നതു എന്നും മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ മാത്രമേ ആ ചിന്താക്കുഴപ്പങ്ങൾക്കു പരിഹാരമുണ്ടാകുകയുള്ളു. ഇതു പ്രാർത്ഥനയുടെ കാര്യത്തിൽ മാത്രമല്ല വി.വേദപുസ്തകത്തെക്കുറിച്ചു പൊതുവായി അറിഞ്ഞിരിക്കേണ്ട  സത്യമാണു.ഇവിടെ നമ്മുടെ ചിന്തയ്ക്കു വിഷയമാകുന്ന കർത്താവിന്റെ വാക്കുകൾ,മറ്റു  ചില ഭാഗങ്ങളിൽ പറഞ്ഞിരിക്കുന്ന ആശയങ്ങളുമായി ചേർത്തു ചിന്തിക്കേണ്ടതാണു എന്നതു മാത്രമാണു  ഈ ആമുഖ കുറിപ്പു കൊണ്ടു ഉദ്ദേശിക്കുന്നതു.
                   വി.മത്താഃ 18; 18- 20 ആദ്യമേ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുന്നു.അവിടെ പ്രാർത്ഥനയെക്കുറിച്ചു മൂന്നു കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുന്നു .19,20 വാക്യങ്ങൾ ശ്രദ്ധിക്കുക .''ഭൂമിയിൽ വച്ചു നിങ്ങളിൽ രണ്ടു പേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എൻറെ പിതാവിങ്കൽ നിന്നുലഭിക്കും. രണ്ടോ മൂന്നോ പേർ എൻറെ നാമത്തിൽ കൂടി വരുന്നേടത്ത് ഒക്കേയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.'' പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നതിനു കർത്താവു ഒരു നിബന്ധന പറയുന്നു.ആവശ്യപ്പെടുന്ന കാര്യത്തിൽ ഒരു ഐകമത്യം ഉണ്ടെങ്കിൽ മാത്രമേ സ്വർഗ്ഗസ്ഥനായ പിതാവിൽനിന്നു ഉത്തരം ലഭിക്കുകയുള്ളു. മനുഷ്യർ അഭിപ്രായങ്ങളിൽ മാത്രമല്ല സാധാരണ യോജിപ്പില്ലാത്തവരായി കാണുന്നതു.അഭിപ്രായങ്ങളിൽ യോജിപ്പുള്ളവരിൽ പോലും ,ആഗ്രഹങ്ങളും ആവശ്യങ്ങളും ചിന്തകളും വിചാരങ്ങളുംതീരുമാനങ്ങളും വ്യത്യാസപ്പെട്ടിക്കും.ഐക്യമത്യപ്പെട്ടാൽ എന്നതിനു ഈ തലങ്ങളിലെല്ലാം യോജിപ്പുണ്ടാകണം എന്നാണു അർത്ഥം.ഈ നിബന്ധന വച്ചു നമ്മുടെ പ്രാർത്ഥന വിലയിരുത്തേണ്ടതാണു.ആത്മാർത്ഥമായ ഒരു ആത്മ പരിശോധന നടത്തിയാൽ നമ്മുടെ പ്രാർത്ഥനകൾക്കു മറുപടി ലഭിക്കാതെ പോകുന്നതിനു ഒരുപരിധി വരെ ഇതാണു കാരണമെന്നു ബോദ്ധ്യമാകും.
                   ഒരിക്കൽ ഒരു ഇടവകയിലെ രണ്ടു വ്യക്തികൾ ഇടവക വികാരിയുടെ അടുക്കൽ ചെന്നു  പത്താം ക്ളാസിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കണംഎന്നു ആവശ്യപ്പെട്ടു.ഒരാൾ സമ്പന്നനാണു.പത്താം ക്ളാസ്സില്‍ പരീക്ഷ എഴുതിയിട്ടിരിക്കുന്ന അയാളുടെ മകൾ ആ സ്കൂളിലെ ഒന്നാം സ്ഥാനക്കാരിയായി ജയിക്കണം എന്നതാണു അയാളുടെ ആവശ്യം.അങ്ങനെ അവൾ ജയിക്കുകയാണെങ്കിൽ കവലയിൽ ഉള്ള അയാളുടെ സ്ഥലത്തു സ്വന്തം ചെലവിൽ ഒരു കുരിശുംതൊട്ടി പണിയിപ്പിച്ചു കൊടുക്കും.മറ്റെയാൾ ആ ഇടവകയിലെ നിർദ്ധനനായ മനുഷ്യനാണു.അയാളുടേയും ആവശ്യം ആ സ്കൂളിൽ തന്നെ പഠിപ്പിക്കുന്ന തൻറെ മകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കണം എങ്കിൽ മാത്രമേ അവൾക്കു മുന്നോട്ടു  പഠിക്കാൻ കഴിയുകയുള്ളു .അയാൾ തൻറെ ഇല്ലായ്മയിൽ നിന്നും അഞ്ചു രൂപാ അച്ചൻറെ കരങ്ങളിൽ വച്ചു കൊടുത്തു .അച്ചൻ ആർക്കു വേണ്ടി പ്രാർത്ഥിക്കും.ആർക്കു വേണ്ടി പ്രാർത്ഥിച്ചാലും പ്രാർത്ഥനയിൽ ഐകമത്യം ഉണ്ടാകാതെ അതു എങ്ങനെ ദൈവമുൻപാകെ സ്വീകാര്യമാകും.
                 ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നതു പ്രാർത്ഥന യുടെ മറ്റൊരു വശമാണു.പ്രാർത്ഥനയ്ക്കു  മറുപടി ലഭിക്കണമെങ്കിൽഅതു സ്വാർത്ഥപരമാകരുതു എന്നു നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ അധികവും വ്യക്തിപരമായ ആവശങ്ങൾ മാത്രം ദൈവമുൻപാകെ നിരത്തിവയ്ക്കുന്നതായി മാറിയിരിക്കുന്നു. കർത്തൃപ്രാർത്ഥനയിൽ ഞാൻ  എനിക്കു എൻറെ  എന്നീ വാക്കുകൾ ഇല്ലായെന്നു ബുധനാഴ്ച ധ്യാനത്തിൽ നാം കണ്ടതാണല്ലോ. പ്രാർത്ഥനയിൽ ആവശ്യപ്പെടുന്ന എൻറെ വ്യകതിപരമായ നന്മയും നേട്ടവും വിജയവും ചിലപ്പോൾ അന്യൻറെ തിന്മയ്ക്കുംനഷ്ടത്തിനും പരാജയത്തിനും കാരണമായി എന്നു വരാം.അതുകൊണ്ടു അന്യൻറെ നന്മയുംനേട്ടവും വിജയവും ആഗ്രഹിക്കുന്ന ഒരാൾക്കു തൻറെ നന്മയ്ക്കു വേണ്ടി മാത്രം പ്രാർത്ഥിക്കുവാൻ കഴിയുകയില്ല. അവിടെ ദൈവ ഇഷ്ടത്തിനു സമർപ്പിക്കുകയാണു കരണീയം.
                 നാം നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾ സമർപ്പിച്ചാൽ തന്നെയും അതു അതേപടി ദൈവം  നൽകണമെന്നില്ല എന്നതാണു രണ്ടാമത്തെ കാര്യം .കാരണം പലതുണ്ടു.എനിക്കു ലഭിക്കണമെന്ന ആഗ്രഹത്തോടെ ഞാൻ ചോദിക്കുന്ന കാര്യങ്ങൾ അന്യനു ദോഷവുംനഷ്ടവുംദുഃഖവും വരുത്തുന്നവയാണെങ്കിൽ ,ദൈവം നമ്മെ പ്പോലെതന്നെ അവനേയും സ്നേഹിക്കുന്നതിനാൽ നമുക്കു നൽകിയെന്നു വരില്ല.നാം കർത്താവിനോടു അപേക്ഷിക്കുന്നതു വർത്തമാനകാലത്തിന്റേയോ ഭാവികാലത്തിൻറേയോ ആവശ്യങ്ങളായിരിക്കാം.അതെല്ലാം ഭാവിയിൽ നമുക്കു സന്തോഷം നൽകുന്നവയാകണമെന്നില്ല. ചിലപ്പോൾ അതു ഭാവിയിൽ വിപരീതാനുഭവങ്ങൾഉളവാക്കുന്നതായി ഭവിക്കാം. എനിക്കു കാണാനുംമനസ്സിലാക്കുവാനും ഊഹിക്കാൻ പോലും കഴിയാത്ത എൻറെ ഭാവി ദൈവത്തിനു വർത്തമാനംപോലെ വെളിവായതിനാൽ അതു നമുക്കു നൽകിയില്ലെന്നുംവരാം. അതുകൊണ്ടാണു കർത്താവു പ്രാർത്ഥനയെക്കുറിച്ചു പറഞ്ഞപ്പോൾ ,വി.മത്താഃ 6; 8 ൽ ഇങ്ങനെ അരുളിച്ചെയ്തതു.'' നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുൻപെ  നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.ഒരു ഗ്രീക്കുകഥയുണ്ടു. അവരുടെ  ഉഷസ്സിന്റെ ദേവതയായ ഔറോറ,തീത്തനസ് എന്ന മനുഷ്യനെ സ്നേഹിച്ചു വിവാഹം കഴിക്കുവാൻ തീരുമാനിച്ചു.എന്നാൽ തീത്തനസ് മരിക്കുന്നവനുംതാൻ മരണമില്ലാത്തവളുമാണു എന്നതു അവളെ ദുഃഖിപ്പിച്ചു.പരിഹാരത്തിനായി ദേവാധിദേവനായ സേയൂസിൻറെ അടുക്കൽ ചെന്നു അവൾ തൻറെ  ആവലാതി അറിയിച്ചു.സേയൂസ് അവളോടു ഞാൻ നിനക്കു എന്തു ചെയ്തു തരണമെന്നു ചോദിച്ചതിനു അവൾ തീത്തനസ് മരണമില്ലാത്തവനായി എന്നാളും എന്നോടൊപ്പം ജിവിക്കുവാൻ അനുഗ്രഹിക്കണമെന്നു അപേക്ഷിച്ചു നിൻറെ ഇഷ്ടം പോലെ ആകട്ടെ എന്നു സേയൂസും പറഞ്ഞു. സന്തോഷത്തോടെ ഔറോറ തീത്തനസിനെ വിവാഹം കഴിച്ചു . എന്നാൽ കാലം വളരെ പിന്നിട്ടു കഴിഞ്ഞപ്പോഴാണു ഈ അനുഗ്രഹം ശാപമായി മാറിയതു അവർ അറിയുന്നതു. ശയ്യാവലംബിയായി മരിക്കുവാൻ പോലും കഴിയാതെ കഴിയുന്ന തീത്തനസിനെ കാണുമ്പോൾ അവൾ ചിന്തിക്കും ഇന്നായിരുന്നുവെങ്കിൽ നിത്യയൗവ്വനം കൂടെ ചോദിക്കാമായിരുന്നു. എന്നാൽ നമ്മെ  സ്നേഹിക്കുന്ന ദൈവം സേയൂസിനെ പോലെയല്ല. നമ്മുടെ ഭാവികൂടെ കാണുന്നവനാകയാൽ അതിനനുസരണമായതു മാത്രമേ നൽകുകയുള്ളു.     
                    നമ്മുടെ സ്വാർത്ഥപരമായ പ്രാർത്ഥനകളില്‍ നാം പലപ്പോഴും ആവശ്യപ്പെടുന്നതു,ചില പരീക്ഷകളിൽ നിന്നു,ചില വേദനകളിൽനിന്നു,ചില ദുഃഖങ്ങളിൽനിന്നു, ചില പ്രതിസന്ധികളിൽ നിന്നുമൊക്കെയുള്ള വിമോചനമാണു.എന്നാൽ ദൈവം നൽകുന്ന മറുപടി എപ്പോഴും ഇവകളിൽനിന്നുള്ള വിമോചനം ആയിരിക്കകയില്ല മറിച്ചു അതിനെ നേരിട്ടു അതിജീവിക്കുവാൻ ഉള്ള ആത്മബലമായിരിക്കുംനൽകുക.നാം  പലപ്പോഴും ,അല്ല, എല്ലായ്പ്പോഴും ആഗ്രഹിക്കുന്നതുംആവശ്യപ്പെടുന്നതും നാം  ആഗ്രഹിക്കുന്ന വിധത്തിലും പറയുന്ന സമയത്തും മറുപടി ലഭിക്കണമെന്നാണു. എന്നാൽ ദൈവം നൽകുന്ന മറുപടി  അവൻറെ  ഇഷ്ടത്തിനും തീരുമാനം അനുസരിച്ചും അവന്റെ സമയത്തും ആയിരിക്കും.അതുവരെ കാത്തിരിക്കുവാനുള്ള മനസ്സു ഇല്ലാത്തതിനാൽ ദൈവം നമ്മുടെ പ്രാർത്ഥന കേട്ടില്ല എന്നു ധരിച്ചു നിരാശയിൽ ചെന്നു പതിക്കുന്നു.ലഭിക്കുന്നതു എല്ലാം ദൈവ നിശ്ചയമനുസരിച്ചുള്ളതാണു എന്ന തിരിച്ചറിവു നമുക്കു സന്തോഷവും സമാധാനവും നൽകുന്നതായി പരിണമിക്കും.
                   കർത്താവു പറഞ്ഞു,22- ാം വാക്യം.''രണ്ടോ മൂന്നോപേർ എൻറെ നാമത്തിൽ കൂടുവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു.സഭയുടെ വെളിച്ചത്തിൽ കർത്താവിന്റെ ഈ പ്രസ്താവത്തെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ടു.കൂടിവരുന്നവരുടെ അംഗസഖ്യയേക്കാൾ അവരുടെ യോജിപ്പും വിശ്വാസവുമാണു പ്രധാനം.കർത്താവിന്റെ നാമത്തിൽ ഐകമത്യപ്പെട്ടു ഒരുമിച്ചു കൂടി ആരാധിക്കുന്നവരുടെ മദ്ധ്യത്തിൽ കർത്താവു ഉണ്ടു.അതിനെയാണു സഭയെന്നു വിളിക്കുന്നതു.ഓർത്തഡോക്സു സഭയെ ആരാധിക്കുന്ന സഭയെന്നു വിളിക്കുന്നതു ആ അർത്ഥത്തിലാണു.
                    കുടുംബാന്തരീക്ഷത്തിലും ഈ പ്രസ്താവത്തിന്റെ പ്രസക്തി എന്താണു എന്നു ചിന്തിക്കേണ്ടതാണു.രണ്ടോ മൂന്നോ എന്നുള്ളതു പിതാവുംമാതാവുംമക്കളും ചേരുന്ന കുടുംബാന്തരീക്ഷത്തെക്കുറിച്ചാണു എന്നത്രേ വ്യാഖ്യാനിച്ചിരുന്നതു.ആധുനിക കുടുംബത്തിലേക്കു ഇതു വിരൽ ചൂണ്ടുന്നു.മാതാവും പിതാവും മക്കളും പല വിശ്വാസത്തിൽ ഒന്നിച്ചു ജീവിക്കന്നതു സാധാരണമായിരിക്കുന്നു.
                     ഇതിനോടു ചേർത്തു പ്രാർത്ഥനയുടെ മറ്റു കാര്യങ്ങൾ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുവാനാണു വി.ലൂക്കോഃ18; 1- 8 ഇന്നത്തെ ഏവൻഗേലിയോൻ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നതു.ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്തവനുമായ ന്യായാധിപൻേയും നീതി തേടിച്ചെന്ന വിധവയുടേയും ഉപമയാണു ഇവിടെ വായിക്കുന്നതു.ഇടവിടാതെ പ്രാർത്ഥിക്കുന്നതിൻറെ ആവശ്യകതയെ വ്യക്തമാക്കുവാനാണു കർത്താവു ഈ ഉപമ പറഞ്ഞതു എന്ന ആമുഖ വാക്കുകളുടെ (ലൂക്കോഃ18; 1) വെളിച്ചത്തിൽ വേണം ഈ ഉപമ പഠിക്കുവാൻ. ഈ ഉപമയിൽ ഒരു ന്യായാധിപനുംഒരു വിധവയുമാണല്ലോ കഥാപാത്രങ്ങൾ. ന്യായാധിപനെ ബുദ്ധിമുട്ടിച്ചു തൻറെ കാര്യം നേടിയെടുത്ത വിധവയാണു ഇതിലെ പ്രധാന കഥാപാത്രം എന്നു തോന്നാം.എന്നാൽ അതിലുപരി തന്നോടു രാപ്പകൽ നിലവിളിക്കുന്ന തൻറെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമ ഉള്ളവനായാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കുന്ന ദൈവത്തെയാണു കർത്താവു  ഈ ഉപമയിലൂടെ വരച്ചുകാണിക്കുന്നതു.അതുകൊണ്ടു തന്നെ, ന്യായാധിപനെ  ബുദ്ധിമുട്ടിച്ചു തൻറെ കാര്യം നേടിയെടുത്ത വിധവയുടെ പ്രവൃത്തിയ്ക്കു രണ്ടാം സ്ഥാനം മാത്രമേ ഈ ഉപമയിൽ കർത്താവു കല്പിച്ചിട്ടുള്ളു.അവളുടെ സ്ഥിരതയും വിശ്വാസവുമാണു അവിടെ ശ്രദ്ധാർഹമായിട്ടുള്ളതു.ഈ രണ്ടു കാര്യങ്ങളും പ്രാർത്ഥനയിലെ അനിവാര്യ ഘടകങ്ങളാണു എന്നു കർത്താവു ഈ ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നു.
                 എന്നാൽ പലരും ഈ സത്രീയെ മാതൃകയാക്കി പ്രാർത്ഥനയെ ഒരു സമരമുറയാക്കി മാറ്റിയിരിക്കുന്നു.പ്രാർത്ഥന എന്നതു ദൈവത്തിൽ നിന്നു അനുഗ്രഹങ്ങൾ പിടിച്ചു വാങ്ങാനുള്ളതാണെന്നു ഇവർ തെറ്റായി ധരിച്ചിരിക്കുന്നു.അവർ ദൈവത്തെ ദുഷ്ടനായ ന്യായാധിപൻറെ  സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു. എത്ര ചോദിച്ചാലും കരഞ്ഞാലുംഅപേക്ഷിച്ചാലും മനസ്സലിയാത്ത ഒരുവനായിട്ടാണു അവർ ദൈവത്തെ കാ ണുന്നതു.ന്യായാധിപനെ ഈ സ്ത്രീ ബുദ്ധിമുട്ടിച്ചതു പോലെ ദൈവത്തേയും ബുദ്ധിമുട്ടിക്കണം എന്നു ഇതിനു അർത്ഥമില്ല.. ദൈവത്തെ ബുദ്ധിമുട്ടിക്കണമെന്നല്ല,ഈ സ്ത്രീയെപ്പോലെ ബുദ്ധിമുട്ടു സഹിച്ചു നിരന്തരം പ്രാർത്ഥിക്കണം എന്നാണു ഈ ഉപമയിലൂടെ കർത്താവു പഠിപ്പിക്കുന്നതു.വി. ലൂക്കോഃ 18; 1 ഇതിനോടു ചേർത്തു ചിന്തിക്കുക.എന്നാൽ വിശ്വാസികളിൽ ഭൂരിപക്ഷവും പ്രാത്ഥനയ്ക്കായി ബുദ്ധിമുട്ടു സഹിക്കാൻ മനസ്സില്ലാത്തവരാണു.അവിടെ എളുപ്പവഴികളും കുറുക്കുവഴികളും തേടുന്നവരായി നാം മാറിയിരിക്കുന്നു.രാത്രിനമസ്ക്കാരത്തിൻറെ അവസാനം നാം ചൊല്ലുന്ന മാലാഖമാരുടെ സ്തുതിപ്പിലെ ഒരു വാചകത്തനു അല്പം പാഠഭേദം വരുത്തയാൽ നമ്മുടെ പ്രാർത്ഥന ആകും. കാലമൊക്കുമ്പോഴും നേരമൊക്കുമ്പോഴും പ്രാർത്ഥിക്കന്നവരായി നാം മാറിയിരിക്കുന്നു.വി.നോമ്പും നമസ്കാരങ്ങളും എല്ലാം ബദ്ധിമുട്ടു സ്വയം ഏറ്റെടുക്കാനുള്ളതാണെന്നു ഇതിനോടു ചേർന്നു ഗ്രഹിക്കേണ്ടതാണു.ഇടവിടാതെ പ്രാർത്ഥിപ്പാനും മുട്ടിപ്പായി പ്രാർത്ഥിപ്പാനുമാണു ഈ ഉപമയിലൂടെ കർത്താവു പഠിപ്പിക്കുന്നതു.
 വി.ലൂക്കോഃ 18; 8 ശ്രദ്ധാർഹമായരിക്കുന്നു.ഇടവിടാതെ പ്രാർത്ഥിക്കുന്നതിനെക്കുറിച്ചും തൻറെ വൃതന്മാരെ പ്രതിക്രിയ നടത്തി രക്ഷിക്കുന്ന ദൈവത്തെക്കുറിച്ചുംപറഞ്ഞിട്ടു കർത്താവു പറയുന്നു.''എന്നാൽ മനഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?'' വിശ്വാസമുണ്ടെങ്കിൽ മാത്രമേ പ്രാർത്ഥന ഈ വിധമാകുകയുള്ളു എന്നത്രേ കർത്താവു ഇവിടെ അർത്ഥമാക്കുന്നതു.
                മറ്റൊരു ഏവൻഗേലിയോൻ വി.ലൂക്കോഃ 16 ; 1- 12 ആണു.അനീതിയുള്ള കാര്യവിചാരകൻറെ ഉപമയാണു പ്രതാപാദ്യം.ഇതു പ്രാർത്ഥനയോടുംവിശ്വാസത്തോടും എങ്ങനെയാണു ബന്ധപ്പെടുക? 16;13 'നിങ്ങൾക്കു ദൈവത്തേയും മാമോനേയും സേവിപ്പാൻ കഴികയില്ല .''നമ്മുടെ പ്രാർത്ഥനയും ദൈവിക സംസർഗ്ഗങ്ങളും ആത്മീയ ചര്യകളുമെല്ലാം ലൗകിക ആവശ്യങ്ങൾ നേടിയെടുക്കുവാൻ മാത്രമാകരുതു.കർത്താവു പറഞ്ഞതു ഇതിനോടു ചേർത്തു വായിക്കുക.വി. മത്താഃ 6; 38 ' മുൻപെ അവൻറെ രാജ്യവുംനീതിയും അന്വേഷിപ്പീൻ അതോടുകൂടെ  ഇതൊക്കൊയും നിങ്ങൾക്കു കിട്ടും.'വി.നോമ്പിലൂടെ പ്രാർത്ഥനയിലൂടെ അവൻറെ നീതിയും രാജ്യവും അന്വേഷിക്കുന്നവരായി തീരണം.
              വ്യാഴാഴ്ച സന്ധ്യ സ്ളൂസോയിലേയും സെദറായിലേയും ഈ അപേക്ഷകൾ നമ്മുടെ പ്രാർത്ഥന ആയി ദൈവമുൻപാകെ സമർപ്പിക്കാം .  
   'കർത്താവേ! പാപികളും നിസ്സാരരുമായ ഞങ്ങൾ ഈ നേരത്തു തിരുസന്നിധിയിൽ സമർപ്പിക്കുന്ന പ്രാർത്ഥനകൾക്കും അപേക്ഷകൾക്കും നിൻറെ കരുണയുടെ വാതിൽ തുറന്നു തരേണമേ. ഞങ്ങളുടെ ദുഷ്പ്രവർത്തികളും ദുശ്ചിന്തകളും നിമിത്തം ഞങ്ങളുടെ അപേക്ഷകളെ വ്യർത്ഥമാക്കിക്കളയരുതേ. ആകൽക്കറുസായുടെ കഠിന ബന്ധനത്തിൽ നിന്നു ഞങ്ങളെ സ്വതന്ത്രരാക്കേണമേ.ദുർമ്മോഹ സംബന്ധമായ വീഴ്ച്ചകളിൽ നിന്നും കുഴികളിൽനിന്നും ഞങ്ങളെ കരേറ്റേണമേ. വഴക്കമില്ലാത്ത വലിയ അഹങ്കാരത്തിൽ നിന്നും ഞങ്ങളെ ഒഴിവാക്കേണമേ. ആപൽക്കരമായ നിരാശയിൽനിന്നും ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ .ആമ്മീൻ .



Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30