വി.നോമ്പു കാലധ്യാനങ്ങൾ - 14 _

14--രണ്ടാം വെള്ളി.
 --------------------------
             ഇന്നത്തെ ഏവൻഗേലിയോൻ വി.മത്താഃ 16; 21- 28 ; 5; 38- 48 എന്നീ ഭാഗങ്ങളാണു. വി.നോമ്പിനോടു ചേർത്തു ചിന്തിക്കുമ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിൽ അറിഞ്ഞു ആചരിക്കേണ്ട ചില സത്യങ്ങൾ അവിടെ നമുക്കു ദർശിക്കുവാൻ കഴയും. വി.മത്താഃ 16; 21- 28 പ്രത്യേകിച്ചും വി.നോമ്പു ചിന്തകളിൽ പ്രാധാന്യം അർഹിക്കുന്നു.വി.നോമ്പിനു അനുകൂലമായി നാം  പറയുന്നതു നമ്മുടെ കർത്താവിന്റെ ഉപവാസമാണു.എന്നാൽ കർത്താവു  ഈ ഒരു സന്ദർഭത്തിലല്ലാതെ ഉപവസിച്ചതായി വി.വേദപുസ്തകത്തിൽ പറയുന്നില്ല.പിന്നെ  എന്തിനു ആണ്ടുതോറും ഉപവസിക്കന്നതു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.കർത്താവിന്റെ ഉപവാസത്തെക്കുറിച്ചു വി.ലൂക്കോസു നൽകുന്ന വിവരണത്തിൻറെ അവസാനവാക്യം ഇതിനോടു ചേർത്തു വായിക്കുമ്പോൾ അതു വെളിവാകും. നാല്പതുദിവസം ഉപവസിച്ചശേഷം സാത്താൻ കർത്താവിനെ പരീക്ഷിച്ചു പരാജയപ്പെട്ട ശേഷം കുറേക്കാലത്തേക്കു അവൻ മാറിനിന്നു എന്നാണു അവിടെ നാം കാണുന്നതു.കുറേക്കാലത്തേക്കു മാറിനിന്നു എന്നു പറയുമ്പോൾ പിന്നെയും സാത്താൻ പരീക്ഷിച്ചു എന്നാണു വ്യക്തമാകുന്നതു.അങ്ങനെ കുറേക്കാലത്തേക്കു മാറിനിന്ന സാത്താൻ വീണ്ടും കർത്താവിനെ പരീക്ഷിക്കുവാൻ കടന്നു വന്നതാണു ഇവിടെ നാം കാണുന്നതു. കർത്താവിന്റെ പ്രധാന ശിഷ്യൻ എന്നു വിശേഷിപ്പിക്കാവുന്ന  ശീമോൻ പത്രോസിനെ ആണു  സാത്താൻ കർത്താവിനെ പരീക്ഷിക്കുവാനുള്ള ഉപകരണമായി എടുത്തതു.ഒരു ഉപവാസവും നോമ്പും കൊണ്ടു മാത്രം സാത്താൻ തോറ്റു പിൻമാറുകയില്ല എന്ന സത്യത്തോടൊപ്പംസാത്താൻ പലപ്പോഴും പ്രലോഭിപ്പിക്കുന്നതും പരീക്ഷിക്കുന്നതും നമുക്കു ഏറ്റം പ്രിയപ്പെട്ടവരിൽ കൂടെയായിരിക്കും എന്ന യാഥാർത്ഥ്യവും ഇവിടെ വെളിവാകുന്നു.അവർ നമ്മെ സ്നേഹിക്കുന്നു എന്ന ഭാവത്തിലും കരുതുന്നു എന്ന രൂപത്തിലും ആയിരിക്കും നമ്മെ പരീക്ഷിക്കുന്നതു. വി.നോമ്പിന്റെ കാലത്തു ഇതു കുറേക്കൂടെ ശക്തമായിരിക്കും. ഇങ്ങനെയുള്ള പരീക്ഷണങ്ങളെ എങ്ങനെ നേരിണമെന്നു ഇവിടെ വെളിവാകുന്നുണ്ടു.അതുമനസ്സിലാക്കുവാൻ ഈ സംഭവം മുഴുവൻ ശ്രദ്ധാപൂർവ്വം വായിക്കേണ്ടതുണ്ടു.

                 ഇതു ഫിലിപ്പിയാ കൈസര്യയുടെ പ്രദേശത്തു വച്ചു നടന്ന സംഭവമാണു . ഇവിടെ വച്ചു കർത്താവു തൻറെ ശിഷ്യന്മാരോടു  നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിനു മറുപടിയായി  ശീമോൻപത്രോസു 'നീ ജിവനുള്ള ദൈവത്തിന്റെ പുത്രനായ മശിഹായാകുന്നു' എന്ന  സത്യവിശ്വാസം ഏറ്റു പറയുന്നു.'നീ ഭാഗ്യവാൻ ,ജഡരക്തങ്ങളല്ല , സ്വർഗ്ഗസ്ഥനായ എൻറെ പിതാവത്രേ ഇതു നിനക്കു വെളിപ്പെടത്തിത്തന്നതു.നീ പാറയാകുന്നു ഈ പാറമേൽ എൻറെ സഭയെ പണിയും.''എന്നിങ്ങനെ കർത്താവു ശീമോനെ പുകഴ്ത്തിപറഞ്ഞു. ഇതാണു കർത്താവിനെ പരീക്ഷിക്കുവാനുള്ള ഉപകരണമായി സാത്താന്‍  ഉപയോഗിച്ചതു എന്നു തുടർന്നു നടന്ന സംഭവങ്ങൾ വെളിവാക്കുന്നു.
                 താൻ യെറുശലേമിൽ പലതും സഹിച്ചു കൊല്ലപ്പെടുമെന്നും മൂന്നാംനാൾ ഉയിർത്തെഴുനേൽക്കുമെന്നുമുള്ള സത്യങ്ങൾ ഇവിടെ വച്ചു കർത്താവു ശിഷ്യന്മാരോടു പറയുന്നു.ഉയിർത്തെഴുനേൽക്കും എന്നതിനേക്കാൾ ശിഷ്യന്മാരുടെ ശ്രദ്ധ ആകര്‍ഷച്ചതു മരിക്കും എന്ന പ്രസ്താവമാണു.സ്വാഭാവികമായി അതു അവരിൽ  ആകുലവും വ്യാകുലവും ഉളവാക്കി.എന്നാൽ അങ്ങനെയൊന്നും സംഭവിക്കരുതെന്നു പറയുവാനുള്ള ധൈര്യം അവർക്കാർക്കുംഇല്ലായിരുന്നു.എന്നാൽ കർത്താവു തന്നെ പുകഴ്ത്തി പറഞ്ഞതിൻറെ ധൈര്യത്തിൽ പതോസു കർത്താവിനെ വിളിച്ചു മാറ്റിനിർത്തി ശാസിക്കുന്നു 'കർത്താവേ അരുതേ, നിനക്കു അങ്ങനെ ഭവിക്കരുതേ.' എന്നു ശാസിച്ചു തുടങ്ങി .'' എന്നാണു അവിടെ വായിക്കുന്നതു.ഇവിടെ ഉപയോഗിച്ചിരിക്കുന്ന ശാസിച്ചു തുടങ്ങി  എന്നതു ശ്രദ്ധിക്കേണ്ടതാണു.അതുവരെ അപേക്ഷാസ്വരത്തിലുംതാഴ്മയോടെയും ഗുരുവെന്ന ബഹുമാനത്തോടെയും സംസാരിച്ചിരുന്ന ശീമോനിൽ വന്ന മാറ്റം ആ വാക്കുകളിൽ പ്രതിഫലിക്കുന്നു.
കർത്താവിനു മരുഭൂമിയിൽ വച്ചുണ്ടായ പരീക്ഷയെക്കാൾ വലിയ പരീക്ഷയാണു ഇവിടെ ശീമോനിൽ കൂടെ ഉണ്ടായതു.എന്നാൽ അതിലും വലിയ പരീക്ഷയായിരുന്നു ശീമോനു ഇവിടെ ഉണ്ടായതു.
ഈ പ്രലോഭനം സാധാരണ മനുഷ്യരുടെ ആത്മീയ ജീവിതത്തിലും വന്നു ഭവിക്കാവുന്നതാണു. നന്മയ്ക്കും അനുഗ്രഹത്തിനും പുറകെ പരീക്ഷയ്ക്കുള്ള സാദ്ധ്യതകൾ ഏറെയാണെന്നു മുൻപു നാം  മനസ്സിലാക്കിയിട്ടുള്ളതാണു.'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മശിഹായാണെന്ന ശീമോൻറെ  മറുപടിയാണു ഇങ്ങനെ കർത്താവിനെ ശാസിക്കുന്ന തലത്തിലേക്കു മാറുവാൻ ശീമോനെ പ്രേരിപ്പിച്ചതു. മറ്റു ശിഷ്യന്മാർക്കു ആർക്കും ലഭിക്കാത്ത ദൈവിക വെളിപാടു തനിക്കു മാത്രം ലഭിച്ചുവെന്ന ചിന്ത പത്രോസിനെ മറ്റൊരാളാക്കി തീർത്തു. അതിനാൽ തൻറെ മനസ്സിൽ ഉദിക്കുന്ന ചിന്തകളും വിചാരങ്ങളുമെല്ലാം സ്വർഗ്ഗസ്ഥനായ പിതാവു വെളിപ്പെടുത്തിത്തരുന്നതാണു എന്ന തെറ്റായ  ധാരണയ്ക്കു ഇതു വഴി തെളിച്ചു.ഇന്നും ഇങ്ങനെയുള്ള വെളിപാടുകളുമായി നമ്മെ സമീപിക്കുന്ന ആത്മീയ പ്രവർത്തകർ അനേകരാണു. ചില സന്ദർഭങ്ങളിൽ ചില ആത്മീയ സത്യങ്ങൾ വെളിപ്പെടുത്തുവാൻ ദൈവം നമ്മെ  ഒരു ഉപകരണമായി എടുത്തു ഉപയോഗിച്ചു എന്നു വരാം.അതു നമ്മുടെ മഹത്വത്തിനും പുകഴ്ചയ്ക്കുമല്ല,ദൈവരാജ്യമഹത്വത്തനു വേണ്ടിയാണു. എന്നാൽ  ദൈവം ഇങ്ങനെ എടുത്തു  ഉപയോഗിക്കുന്നവരെ തന്നെ സാത്താൻ  തൻറെ  ഉപകരണമായി മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന സത്യമാണു ശീമോനിലൂടെ ഇവിടെ വെളിവാകുന്നതു. അതു അഹന്തയിലേക്കും ആത്മ പ്രശംസയിലേക്കുംകൊണ്ടെത്തിക്കും.ഇതു സാത്താന്റെ പരീക്ഷണമാണെന്നു തിരിച്ചറിയുന്നവർക്കു മാത്രമേ അങ്ങനെയുള്ള പ്രലോഭനങ്ങളെ അതിജീവിക്കുവാൻ കഴിയുകയുള്ളു. പരിശുദ്ധനായ പൗലോസുശ്ളീഹാ തൻറെ അനുഭവം വെളിവാക്കിയിരിക്കുന്നതു ഇതിനോടു ചേർത്തു ധ്യാനിക്കുവാൻ പര്യാപതമാണു.1. കൊരിഃ 12; 7 ''വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു.ഞാൻ  നിഗളിച്ചുപോകാതിക്കേണ്ടതിന്നു എന്നെ കുത്തുവാൻ  സാത്താന്റെ ദൂതനെ തന്നെ .
                ശീമോനിലുണ്ടായ ഈ മാറ്റത്തെ കർത്താവു  എങ്ങനെയാണു കണ്ടതു എന്നു കർത്താവിന്റെ പ്രതികരണത്തിൽ നമുക്കു ദർശിക്കുവാൻ കഴിയും.മരുഭൂമിയിൽ തന്നെ പരീക്ഷിച്ച പിശാചിനോടു പറഞ്ഞ അതേ മറുപടി അല്പം പാഠഭേദത്തോടെ ഇവിടെ പത്രോസിനോടും പറയുന്നു.അലപംമുൻപു നീ ഭാഗ്യവാൻ എന്നു പറഞ്ഞ അതേ നാവുകൊണ്ടുതന്നെ 'സാത്താനെ എന്നു വിളിച്ചതിൻറെ കാരണം തുടർന്നുള്ള കർത്താവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.കർത്താവു തുടർന്നു പറഞ്ഞു.'നീ എനിക്കു ഇടർച്ച ആകുന്നു, നീ ദൈവത്തിൻേതല്ല മനുഷ്യരുടേതത്രേ കരുതുന്നതു.' സാത്താനെ എന്നു വിളിച്ചതിൻറെ രണ്ടു കാരണങ്ങള്‍  ഇവിടെ കാണാം.ശീമോൻ തനിക്കു ഇടർച്ചയായി മാറി എന്നതാണു ഒന്നാമത്തെ കാരണം.ഇടർച്ചയായി മാറിയതിൻറെ കാരണമാണു രണ്ടാമതു പറയുന്നതു.ശീമോൻ ദൈവത്തിന്റെ കാര്യമല്ല,മനുഷ്യരുടെ കാര്യമാണു കരുതിയതു.ദൈവത്തിന്റെ കാര്യത്തിനുംമനുഷ്യരുടെ കാര്യത്തിനും തമ്മിൽ  വലിയ അകലമില്ല.അതുകൊണ്ടു  ദൈവികകാര്യങ്ങളിൽ നിന്നു ലൗകിക കാര്യങ്ങളിലേക്കു പട്ടെന്നു വീണുപോകുവാൻ സാദ്ധ്യത കൂടുതലാണു.അതെല്ലാം ദൈവികകാര്യങ്ങൾ തന്നെയാണു എന്ന തോന്നലുളവാക്കി നമ്മെ ദൈവത്തിൽനിന്നും അകറ്റി കളയാൻ സാത്താൻ തന്ത്രങ്ങൾ മെനയുകയും ചെയ്യും.സാത്താനെ പരാജയപ്പെടുത്തുവാനുള്ള വി.നോമ്പു പോലും,അതിൽനിന്നു പ്രാപിക്കേണ്ട ആത്മീയ ഫലങ്ങളെക്കാൾ ലൗകിക കാര്യങ്ങൾ നേടുവാൻ ഉള്ള മാർഗ്ഗമാണു നോമ്പു എന്ന ചിന്ത നമ്മിൽ ഉളവാക്കി തൻറെ വഴിക്കു കൊണ്ടുവരുവാൻ സാത്താൻ നമ്മെ പ്രലോഭിപ്പിക്കും എന്നു നാം അറിയേണ്ടതാണു.
                 മരുഭൂമിയിൽ സാത്താനോടു പറഞ്ഞതു തന്നെയാണു ശീമോനോടും പറഞ്ഞതു എന്നു പ്രഥമ ശ്രവണത്തിൽ തോന്നാമെങ്കിലും ഇവയ്ക്കു തമ്മിൽ സാരമായ വ്യത്യാസമുണ്ടു.അതാകട്ടെ കർത്താവിന്റെ മനഷ്യസ്നേഹത്തെയാണു വിളംബരം ചെയ്യുന്നതു.സാത്താനോടു നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതാണു കരുതുന്നതു എന്നു പറഞ്ഞില്ല എന്നതാണു ഒരു വ്യത്യാസം.സാത്താനിൽനിന്നു കർത്താവു അതു പ്രതീക്ഷിക്കുന്നില്ല.എന്നാൽ മനുഷ്യനിൽനിന്നു ദൈവം അതു ആഗ്രഹിക്കുന്നു.'എന്നെവിട്ടുപോ.'എന്നു സാത്താനോടു പറഞ്ഞതിൽ അതു നമുക്കു വായിച്ചെടുക്കുവാൻ കഴിയും.മലയാള തർജ്ജുമയിൽ സാത്താനോടുംശീമോനോും പറഞ്ഞതു ഒന്നുതന്നെയാണു എന്നു തോന്നാം.എന്നാൽ അതിൻറെ ഇംഗ്ളീഷുഭാഗം ശ്രദ്ധിച്ചാൽ ഇതിന്റെ അർത്ഥ വ്യത്യാസം വ്യക്തമാകും.സാത്താനോടു പറഞ്ഞതു BegonSatan എന്നാണെങ്കിൽ ശീമോനോടു get behind me എന്നാണു.സാത്താനോടു എന്നന്നേക്കുംതന്നെ വിട്ടുപോകുവാൻ പറഞ്ഞപ്പോൾ,ശീമോനോടു എൻറെ പുറകിൽ പോകു അഥവാ എന്നെ അനുഗമിക്കൂ എന്നാണു കർത്താവു പറഞ്ഞതു. സാത്താന്റെ പ്രലോഭനത്തിൽ വീണുപോകുന്ന തൻറെ വിശ്വാസികളെ എന്നേക്കുമായി ഉപേക്ഷിക്കുവാൻ കർത്താവിന്റെ മനുഷ്യസ്നേഹം അനുവദിക്കുന്നില്ല എന്നു ഇവിടെ വെളിവാകുന്നു. നീ ഇടർച്ച ആകുന്നു എന്നു പറഞ്ഞതിൻറെ അർത്ഥം ഇവിടെ കുറേക്കൂടെ  വ്യക്തമാകുന്നു. താൻ ദൈവികമയി വളർന്നു  കഴിഞ്ഞുവെന്ന തോന്നൽ ശീമോനെ കർത്താവിന്റെ മുന്നിൽ കയറിനിൽക്കാൻ പ്രേരിപ്പിച്ചു.കർത്താവിനെ ശാസിച്ചു തുടങ്ങി എന്നതിൽ അതു നമുക്കു ദർശിക്കുവാൻ കഴിയുന്നു.അതാകട്ടെ കർത്താവിനു ഇടർച്ചയായിപരിണമിക്കുകയും ചെയ്തതു.ആത്മീയമായി അല്പം വളർന്നു കഴിയുമ്പോൾ അനേകം വിശ്വാസികളും ഈ പ്രലോഭനത്തിൽ വീണുപോകുന്നു.പലരോഗശാന്തിശുശ്രൂഷകളും ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും.'ഞാൻ  കർത്താവിന്റെ നാമത്തിൽ ശാസിക്കുന്നു.'എന്നു പറയുമ്പോൾ അവർ കർത്താവിന്റെ മുൻപിൽ കയറി നിൽക്കുകയല്ലേ എന്നു സംശയിക്കുന്നതിൽ തെറ്റില്ല.കർത്താവിന്റെ നാമം പറയുന്നുണ്ടെങ്കിലുംഞാൻ എന്നതിനാണു അവിടെ കൂടുതൽ പ്രാധാന്യം.
                  തന്നെ പരീക്ഷിച്ച സാത്താനും,തൻറെ പരീക്ഷയ്ക്കു ഉപകരണമാകുവാൻ തക്കവണ്ണം പ്രലോഭനത്തിൽ വീണുപോയ ശീമോനുംസാരമായ വ്യത്യാസം കർത്താവു കല്പിച്ചിരിക്കുന്നു.
സാത്താൻ തൻറെ വഴിവിട്ടു തിരിച്ചു വരികയില്ലായെന്നു കർത്താവിനു അറിയാമെന്നതിനാൽ ഒരു തിരിച്ചു വരവിനു അവസരം നൽകാതെ അവനോടു എന്നെവിട്ടു പോ എന്നു കല്പിക്കുന്നു. എന്നാൽ സർവ്വവും ഉപേക്ഷിച്ചു തന്നെ അനുഗമിച്ച ശീമോൻ ഒരു ബലഹീന നിമിഷത്തിൽ സാത്താന്റെ പ്രലോഭനത്തിൽ വീണുപോയതിൻറെ ഫലമായിട്ടാണു ഇങ്ങനെ സംഭവിച്ചതു എന്നു അറിയുന്ന കർത്താവു അവനെ എന്നന്നേക്കുമായി തള്ളിക്കളയാതെ ഒരു തിരിച്ചു വരവിനു അവസരം നൽകുന്നു.അതുകൊണ്ടാണു എന്നെവിട്ടുപോകൂ എന്നു പറയാതെ,എൻറെ പിന്നിലേക്കു പോകൂ അഥവാ എന്നെ അനുഗമിക്കു എന്നു പറഞ്ഞതു.തന്നെ സ്നേഹിക്കുന്നവർക്കും താൻ സ്നേഹിക്കുന്നവർക്കുംപശ്ചാത്തപിച്ചു തിരിച്ചു വരുവാനുള്ള അവസരം കർത്താവു നൽകുന്നു.വി.നോമ്പു ഈ അനുഭവം നമുക്കു നൽകേണ്ടതാണു. അവൻറെ മുൻപിലേക്കു കയറി നില്ക്കാനുള്ളതല്ല,അവൻറെ പീന്നിലേക്കുമാറി അവൻ നയിക്കുന്ന പാതയിലൂടെ അവനെ അനുഗമിക്കുന്ന ഒരു തിരിച്ചു പോക്കിനുള്ളതാണു.
                      തന്നെ അനുഗമിക്കുന്നവർ ചെയ്യേണ്ടതു എന്താണെന്നു ഇതിനോടു ചേര്‍ന്നു കർത്താവു പറയുന്നു. വി.മത്താഃ 16; 24.'ഒരുത്തൻ എൻറെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു തൻറെ ക്രൂശു എടുത്തുകൊണ്ടു  എന്നെ അനുഗമിക്കട്ടെ.'കർത്താവിന്റെ യഥാർത്ഥ അനുഗാമിയായിരിക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങളാണു ഇവിടെ പറഞ്ഞിരിക്കുന്നതു.അവനെ അനുഗമിക്കുവാനുള്ള ആഗ്രഹമുണ്ടായിരിക്കണമെന്നതാണു ഒന്നാമത്തെ കാര്യം.അങ്ങനെ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടതു തന്നെത്താൻ ത്യജിക്കുക എന്നതാണു.സ്വർത്ഥത വെടിയണം,അഹന്ത ഉപേക്ഷിക്കണം,ഒന്നുമില്ലായ്മയുടെ അവസ്ഥയിലേക്കു ഇറങ്ങിവരണം.അപ്പോൾ മാത്രമേ കർത്താവു മാത്രമാണു തൻറെ ആശ്രയം എന്ന ബോധവുംവിശ്വാസവുംഉണ്ടാകുകയുള്ളു.ദൈവത്തെ അനുഗമിക്കുന്നതു ലോകമോഹങ്ങൾക്കും ലൗകിക നന്മയ്ക്കും വേണ്ടി മാത്രം ആയിരിക്കരുതു എന്ന് അർത്ഥം.അപ്പം തിന്നു തൃപതരാകുവാൻ വേണ്ടിയോ അത്ഭുതം കണ്ടു ആകൃഷ്ടരായതു കൊണ്ടോ ആകരുതു.ലോകമോഹങ്ങൾക്കു വേണ്ടി കർത്താവിനെ പിൻപറ്റുന്നവർ  ജീവനെ നേടുകയല്ല,അതിനെ കളയുകയാണു ചെയ്യുന്നതു.അതുകൊണ്ടാണു തൻറെ ക്രൂശു എടുത്തു കൊണ്ടു തന്നെ അനുഗമിപ്പാൻ പറഞ്ഞതു.കർത്താവിനെ പിൻപറ്റണമെങ്കിൽ പരിത്യാഗവും ക്രൂശുവഹിക്കലും അനിവാര്യമാണു.വി.നോമ്പും പരിത്യാഗവും കരിശു വഹിക്കലുമാണല്ലോ.വി.മത്താഃ 16; 25, 26 ''ആരെങ്കിലും തൻറെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും ആരെങ്കിലും തൻറെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും. ഒരു മനുഷ്യൻ സർവ്വലോകവും നേടിയാലും തൻറെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവനു എന്തു പ്രയോജനം.അല്ല തൻറെ ജീവനെ വീണ്ടുകൊള്ളുവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?'
                    മറ്റൊരു ഏവൻഗേലിയോൻ വി.മത്താഃ5; 38- 48 ആണു.ന്യായപ്രമാണത്തിൻറെ അർത്ഥം കർത്താവു വെളിപ്പെടുത്തുന്നു. കണ്ണിനു പകരം കണ്ണു പല്ലിനു പകരം പല്ലു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.(ലേവ്യഃ 24;20; ആവഃ 19; 20) ഇതിന്റെ പൂർണ്ണമായ അർത്ഥം ഗ്രഹിക്കാതെ യഹൂദന്മാർ അതു ദുർവ്യാഖ്യാനം ചെയ്തു.തെറ്റു ചെയ്തവനു കൊടുക്കേണ്ട ശിക്ഷ എന്തായിരിക്കണം എന്നു പറഞ്ഞതിനെ പ്രതികാരം ചെയ്യാൻ ന്യായപ്രമാണം അനുവദിച്ചിരിക്കുന്നുവെന്നു തെറ്റിദ്ധരിക്കുകയും,നീതിന്യായ കോടതി വിധിക്കേണ്ട ശിക്ഷ വ്യക്തികൾ തന്നെ നടപ്പാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കു വഴുതിവീഴുകയും ചെയ്തു. എന്നാൽ  ഈ പ്രമാണംവളരെ കർക്കശമായിപ്പോയി എന്നു വ്യാഖ്യാനിക്കുന്നവർ കുറവല്ല.  ഈ ശിക്ഷാക്രമം ദയയും കാരുണ്‌യവുമാണു പ്രകടമാക്കുന്നതു.ഒരുത്തൻ ചെയ്ത കുറ്റത്തിനു ആ പ്രവൃത്തിയേക്കാൾ വലിയ ശിക്ഷ നൽകരുതു എന്ന നിർദ്ദേശമാണു അവിടെ നൽകിയിരിക്കുന്നതു. അതിനും അപ്പുറമായി അതു നഷ്പരിഹാരമായി കണ്ടാൽ മതിയെന്നു കരുതുന്നവരുണ്ടു.ലേവ്യഃ24;18 'മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കണം 'എന്നു പറഞ്ഞിരിക്കുന്നതു നഷ്ടപരിഹാരമായിട്ടാണല്ലോ.ന്യായപ്രമാണത്തിലെ ഈ വിധ കല്പനകൾ ശത്രുവിനെ ഇല്ലായ്മ ചയ്യുക എന്ന ഉദ്ദേശത്തോടു കൂടിയതല്ല. ലേവ്യഃ 19; 17, 18 വാക്യങ്ങൾ ശ്രദ്ധിക്കുക ഃ.''സഹോദരനെ ഹൃദയത്തിൽ ദ്വേഷിക്കരുതു,കൂട്ടുകാരൻറെ പാപം നിൻറെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കണം.പ്രതികാരം ചെയ്യരുതു . കൂട്ടുകാരനെ നിന്നെ പ്പോലെ തന്നെ സ്നേഹിക്കേണം.സദൃഃ26;21 'ശത്രുവിനു വിശക്കുന്നുവെങ്കിൽ അവന്നു തിന്മാൻ കൊടുക്കുക ദാനഹിക്കുന്നുവെങ്കിൽ കുടിപ്പാൻ കൊടുക്കുക.''സദൃഃ 24; 29 ''അവൻ എന്നോടു ചെയ്തതു പോലെ ഞാൻ  അവനോടും ചെയ്യുമെന്നും ഞാൻ അവൻറെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.' വിലാഃ 3; 30 ''തന്നെ അടിക്കുന്നവന്നു അവൻ  കവിൾ കാണിക്കട്ടെ, ആവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. 'ഈ വാക്കുകളുടെ വെളിച്ചത്തിൽ വി.മത്താഃ 5; 39- 48 ചിന്തിക്കുക .,അപ്പോൾ 'നിൻറെ വലത്തെ ചെകിട്ടത്തു അടിക്കുന്നന്നു മറ്റേതും കാണിച്ചു കൊടുക്കുക ,ശത്രുക്കളെ സ്നേഹിപ്പീൻ  എന്നു തുടങ്ങുന്ന കർത്താവിന്റെ  ഉപദേശത്തെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ കഴിയും.വി.നോമ്പു ക്ഷമിക്കുവാനും സഹിക്കുവാനും സ്നേഹിക്കുവാനും ശക്തി നൽകി സ്വർഗ്ഗസ്ഥനായ പിതാവു സൽഗുണ പൂർണ്ണൻ ആയിരിക്കുന്നതു പോലെ സൽഗുണപൂർണ്ണരാകുവാൻ നമ്മെ സഹായിക്കുന്നതാകണം.ഇന്നത്തെ സന്ധ്യ സ്ളൂസോയിലെ  ഈ അപേക്ഷകൾ പ്രാർത്ഥനയായി സമർപ്പിക്കാം.

              'കർത്താവേ! ഞങ്ങളോടു പോരാടുന്ന പ്രതികൂല കോട്ടകൾക്കു നേരേ ഞങ്ങളെ ബലപ്പെടുത്തേണമേ. നോമ്പാൽ ഞങ്ങളുടെ ആത്മാക്കളെ വെടിപ്പാക്കുന്നതിനും പ്രർത്ഥനകളാൽ ഞങ്ങളെ കീഴ്പ്പെടുത്തുന്നതിനും,ജാഗരണത്താൽ ജീവനെ ശുദ്ധീകരിക്കുന്നതിനും ഞങ്ങളെ യോഗ്യരാക്കേണമേ. കർത്താവേ നിൻറെ കരുണയാൽ തിരുവിഷ്ടമുണ്ടായി പാപ പ്രതിബന്ധങ്ങളിൽനിന്നും ഞങ്ങളെ പിൻതിരിപ്പിക്കേണമേ.അബദ്ധമായ ദുർമാർഗ്ഗങ്ങളിൽനിന്നുംജീവങ്കലേക്കു ഞങ്ങളെ വഴിനടത്തേണമേ. ഞങ്ങളുടെ മനോഗതങ്ങളെ വെടിപ്പാക്കുകയും ആത്മാക്കളെ ശുദ്ധീകരിക്കുകയും ശരീരങ്ങളിൽ മറഞ്ഞിരിക്കുന്ന ഉപദ്രവകരങ്ങളായ രോഗങ്ങളെ നീക്കുകയും ചെയ്യുമാറാകേണമേ . ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30