വി.നോമ്പുകാലധ്യാനചിന്തകൾ -37

37-ആറാം ഞായര്‍- സമിയോ. ------------------------ വി.വലിയ നോമ്പിലെ ആറാം ഞായര്‍.മുപ്പത്തിയാറാം ഞായറാഴ്ച എന്നും അറിയപ്പെടുന്നു.മലങ്കര ഓര്‍ത്തഡോകസു സഭ ഈ ദിവസം കാതോലിക്കാദിനമായി അഥവാ സഭാദിനമായി ആചരിക്കുന്നതോടൊപ്പം കാര്യവിചാരകത്വ ദിനമായും വേര്‍തിരിച്ചിരിക്കുന്നു.നോമ്പുകാലചിന്തകളായതിനാല്‍ ആ പ്രത്യേകതകള്‍ ഒഴിവാക്കി ഏവന്‍ഗേലിയോനെ കുറിച്ചു മാത്രം ചിന്തിക്കുന്നു. പിറവിക്കുരുടനെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവന്‍ഗേലിയോനില്‍  പ്രതി പാദിച്ചിരിക്കുന്നതു.നാലു സുവിശേഷങ്ങളിലും ഈ സംഭവം കാണുന്നണ്ടു.ജന്മനാ രോഗബാധിതനായ ഒരുവനെ സൗഖ്യമാക്കിയ,സുവിശേഷങ്ങളിലെ ഏകസംഭവമാണിതു എന്ന സവിശേഷത ഇതിനുണ്ടു.അപ്പോസ്തോലപ്രവൃത്തികളില്‍ അങ്ങനെയുള്ള രണ്ടു സംഭവങ്ങള്‍,3;2, 14;8 എന്നിവിടങ്ങളില്‍ കാണുന്നു. സമവീക്ഷണ സുവിശേഷങ്ങളായ വി.മത്തായി.വി.മര്‍ക്കോസു,വി.ലൂക്കോസു എന്നിവയില്‍ സംക്ഷിപ്തമായി ഈ സംഭവം വിവരിക്കുമ്പോള്‍ വി.യോഹന്നാന്‍ ഒരദ്ധ്യായം മുഴുവന്‍,നാല്പതില്‍ അധികം വാക്യങ്ങള്‍ ഈ സംഭവം വിവരിക്കുവാനായി ഉപയോഗിച്ചിരിക്കുന്നു.വി.മര്‍ക്കോസു മാത്രം ഈ കുരുടന്‍ തിമായിയുടെ മകനായ ബര്‍ത്തിമയിയാണെന്നു പറയുന്നു.വി.മത്തായിയാകട്ടെ രണ്ടു കുരുടന്മാരെ സൗഖ്യമാക്കിയതായിട്ടാണു പറയുന്നതു.വി.യോഹന്നാകട്ടെ കുരുടനെ സൗഖ്യമാക്കിയ സംഭവത്തോടൊപ്പം അയാളുടേയും,അയാളുടെ മാതാപിതാക്കളുടേയും,കാഴ്ചക്കാരുടേയും പരീശന്മാരുടേയും പ്രതികരണവും വിവരിച്ചിരിക്കുന്നു.ഈ പ്രത്യേകതകള്‍ കൊണ്ടുതന്നെ,വി.യോഹഃ9;1-41 നമ്മുടെ പ്രധാന ചിന്തയ്ക്കു ആധാരമായി എടുക്കുന്നു
                                       . വി.നോമ്പിലെ ഞായറാഴ്ച ഏവൻഗേലിയോനുകളിൽ പൊതുവായി കാണുന്നതായി നാം നേരത്തെ ചിന്തിച്ചിട്ടുള്ള,കർത്താവിന്റെ മനുഷ്യാവതാര ലക്ഷ്യം ഇവിടെ എങ്ങനെ പ്രതിഫലിക്കുന്നു എന്നു ആദ്യം ശ്രദ്ധിക്കാം.കുരുടനിൽ പാപത്തിന്റെ പ്രത്യേകത എങ്ങനെ പ്രതിഫലിക്കുന്നു,പാപംമൂലം നഷ്ടപ്പെട്ട ദൈവസ്വരൂപം ഈ സൗഖ്യദാനത്തിലൂടെ പ്രകടമാകുന്നു എന്നു തുടങ്ങിയ കാര്യങ്ങൾ പ്രഥമ ചിന്തയ്ക്കു വിഷയമാകുന്നു.രോഗം പാപം മൂലമല്ല ഉണ്ടാകുന്നതു എന്ന കാര്യം ഇവിടെ കർത്തവു വ്യക്തമായി പറഞ്ഞിരിക്കുന്നു.'ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു?ഇവനോ ഇവന്റെ അമ്മയപ്പന്മാരോ?' എന്നു ശിഷ്യന്മാരുടെ ചോദ്യത്തിനു കർത്തവു നൽകിയ മറുപടി അതു വ്യക്തമാക്കുന്നു.'അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല.'എന്നു കർത്തവു പറയുവാൻ പ്രത്യേക കാരണമുണ്ടു എന്നു ശിഷ്യന്മാരുടെ ചോദ്യം ശ്രദ്ധിച്ചാൽ മനസ്സിലാകും.ഇവൻ കുരുടനായി പിറക്കുവാൻ തക്കവണ്ണം ആർ പാപം ചെയ്തു?എന്ന ചോദ്യത്തിൽ യഹൂദ ചിന്തയാണു പ്രതിഫലിക്കുന്നതു.രോഗവും ദുഖവും ആപത്തനർത്ഥങ്ങളും ഉണ്ടാകുന്നതു പാപത്തിന്റെ ഫലമായാട്ടും ദൈവകോപം മൂലവുമാണു എന്നു യഹൂദന്മാർ വിശ്വസിച്ചിരുന്നു.പാപം ചെയ്യുന്ന വ്യക്തിക്കു മാത്രമല്ല അനന്തര തലമുറയ്ക്കും അതിന്റെ ദോഷഫലങ്ങള്‍ ഉണ്ടാകും എന്നു അവര്‍ വിശ്വസിച്ചിരുന്നതു കൊണ്ടാണു ശിഷ്യന്മാര്‍ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചതു.ന്യായപ്രമാണം അതു സാധൂകരിക്കുന്നുമുണ്ടു പുറഃ20;5,സംഖ്യഃ14;8 എന്നിവ അതിനു തെളിവാണു.കര്‍ത്താവു അതിനു വ്യക്തമായ മറുപടി പറയുന്നില്ലെങ്കിലും അവരുടെ ആ സങ്കല്പത്തെയാണു കർത്തവു ഇവിടെ നിഷേധിക്കുന്നതു എന്നു സംശയിക്കാവുന്നതാണു
                                         .എന്നാൽ അന്ധതയെന്നതു പാപത്തിന്റെ മറ്റൊരു അവസ്ഥാവിശേഷത്തെയാണു പ്രകടമാക്കുന്നതു.അന്ധത അജ്ഞതയുടെ പ്രതീകമാണല്ലോ.അജ്ഞത പാപമാണെന്നു പറയാൻ കഴിയുകയില്ലെങ്കിലും,അതു പാപത്തിനു കാരണമായി തീരുന്നു.അറിവു വിവേകമുളവാക്കുന്നു.നന്മ തിന്മകളെ തിരിച്ചറിയണമെങ്കിൽ വിവേകം വേണം.അന്ധത വികലമായ സ്വരൂപത്തിന്റെ ചിത്രം പകർന്നു തരുന്നു.അവനു കാഴ്ച നൽകിയതിലൂടെ യഥാർത്ഥ അറിവിലേക്കും,പാപമോചനത്തിലേക്കും ദൈവസ്വരൂപത്തിലേക്കും നിത്യജീവനിലേക്കും കർത്താവു കൈപിടിച്ചു നടത്തുകയായിരുന്നു.കാഴ്ച ലഭിച്ചതിലൂടെ,യേശു വരുവാനുള്ള മശിഹായാണെന്നുള്ള സത്യ അറിവു അവൻ പ്രാപിക്കുന്നതായി അവസാനം നാം കാണുന്നുണ്ടല്ലോ.ഈ സത്യാവബോധം നിത്യജീവൻ പ്രാപിക്കുവാൻ അനിവാര്യമാണെന്ന സത്യം ഇവിടെ വെളിവാകുന്നു. കർത്തവു ശിഷ്യന്മാർക്കു നൽകിയ മറുപടിയിൽ,ആരുടേയും പാപംമൂലമല്ല അവൻ കുരുടനായി പിറന്നതു എന്നു പറഞ്ഞതിനോടൊപ്പം ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ എന്നു കൂടി പറഞ്ഞിരിക്കുന്നു.എന്താണു ദൈവപ്രവൃത്തി?അതു എങ്ങനെയാണു ഇവനിൽ വെളിവാകുന്നതു?ദൈവപ്രവൃത്തി എന്നതുകൊണ്ടു രണ്ടു കാര്യങ്ങളാണു വെളിവാകുന്നതു.ദൈവത്തിനു മനുഷ്യകുലത്തോടുള്ള സ്നേഹാതിരേകമാണു അതിലൂടെ വെളിവാകുന്നതു.ലൗകിക ജീവിതത്തിൽ മനുഷ്യനുണ്ടാകുന്ന ദുഃഖങ്ങളിൽ മനസ്സലിയുന്ന ദൈവസ്നേഹമാണു ഒന്നാമതു അതിൽ ദർശിക്കുന്നതു.അതിലുപരി,പാപം ചെയ്തു ദൈവസ്വരൂപം നഷ്ടപ്പെട്ടു മരണത്തിനു വിധേയമായി തീർന്ന മനുഷ്യകുലത്തെ,തന്റെ ഏകജാതനെ നൽകി അതിൽനിന്നു വിടുവിച്ചു നിത്യജീവൻറെ അവകാശിയാക്കി തീർക്കുന്ന ദൈവത്തിന്റെ സ്നേഹാതിരേകമാണു വെളിപ്പെടുന്നതു.അവന്റെ കണ്ണിനു കാഴ്ച നൽകിയതോടൊപ്പം,യേശു മശിഹായാണെന്ന സത്യ അറിവു പകർന്നു കൊടുത്തു സത്യവാശ്വാസത്തിലേക്കും അതുവഴി നിത്യജീവനിലേക്കും അവനെ നയിക്കുന്നു.കർത്തവു ചെയ്ത അത്ഭുതങ്ങളെല്ലാം തന്റെ മഹത്വം വെളിപ്പെടുത്തുന്ന അയാളങ്ങളായിട്ടാണു വി.യോഹന്നാൻ അവതരിപ്പിച്ചിരിക്കുന്നതു എന്നു നാം നേരത്തെ മനസ്സിലാക്കിയതാണല്ലോ
                        .                      കര്‍ത്താവു ഇവനു സൗഖ്യം നല്‍കിയ രീതി മറ്റു സൗഖ്യദാനങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു.അവന്‍ നിലത്തു തുപ്പി തുപ്പല്‍ കൊണ്ടു ചേറുണ്ടാക്കി അവന്റെ കണ്ണിന്മേല്‍ പൂശി നീ ചെന്നു ശീലോഹാം കുളത്തില്‍ പോയി കഴുകുക എന്നു പറഞ്ഞു.അവന്‍ പോയി കഴുകി സൗഖ്യം പ്രാപിച്ചു.മറ്റൊരു സന്ദര്‍ഭത്തിലും കര്‍ത്താവു ഇതുപോലെ ചെയ്തതായി വി.മര്‍ക്കോസു രേഖപ്പെടുത്തിയിരിക്കുന്നു.വി.മര്‍ക്കോഃ7;33 വിക്കനായ ഒരു ചെകിടന്റെ ചെവിയില്‍ വരല്‍ ഇട്ടു തുപ്പി അവന്റെ നാവിനെ തൊട്ടു.ഇവിടെയും തുപ്പല്‍ സൗഖ്യം ലഭിക്കുന്നതിനുള്ള ഒരു ഉപാധിയായി കാണുന്നു.മനുഷ്യന്റെ തുപ്പലിനും ഭൂമിയിലെ മണ്ണിനും ഔഷധഗുണമുണ്ടു എന്നു പണ്ടു കാലം മുതല്‍ വിശ്വസിച്ചു പോരുന്ന ഒന്നാണു.പണ്ടൊക്കെ കണ്‍പോളകളില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുമ്പോള്‍ തപ്പല്‍ എടുത്തു അവിടെ പുരട്ടുക സാധാരണമായിരുന്നു. അതു ഫലപ്രദവുമായിരുന്നു.പ്രകൃതിചികത്സയ്ക്കു മണ്ണു ഉപയോഗിക്കാറുമുണ്ടു.കര്‍ത്താവു ഒരു ചികിത്സ ചെയ്യുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.എങ്കിലും അതിന്റെ അത്ഭുതാംശത്തിനു അതു മങ്ങലേല്പിക്കുന്നില്ല.കാരണം അവിടെ തന്നെ പറയുന്നു. വി.യോഹഃ9;32'കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകമുണ്ടായതു മുതല്‍ കേട്ടിട്ടില്ല.ജന്മനായുള്ള അന്ധത ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയാത്തതാണു.അതു ചികിത്സകൊണ്ടു സുഖപ്പെടുത്തുക തന്നെ ഒരത്ഭുതമാണു.മരുന്നിലൂടെയും ചികിത്സയിലൂടെയും സൗഖ്യം നല്‍കുന്നതു ദൈവം തന്നെയാണു എന്ന സത്യം ഇവിടെ വെളിവാകുന്നു.
                                 എന്നാല്‍ ദൈവത്തിന്റെ കൃപയും സൗഖ്യവുമൊക്കെ പ്രാപിക്കാന്‍ കഴിയണമെങ്കില്‍ ദൈവം ഇടപെടുന്നതോടൊപ്പം മനുഷ്യനും ചിലതൊക്കെ ചെയ്തേ മതിയാകൂ എന്നു ശീലോഹാം കുളത്തില്‍ പോയി കഴുകുക എന്നു പറഞ്ഞതില്‍ നിന്നു നമുക്കു ഗ്രഹിക്കുവാന്‍ കഴിയുന്നു.ജന്മനാ അന്ധനായ തനിക്കു ഈ മണ്ണുപുരട്ടി കഴുകിയില്‍ എങ്ങനെ സൗഖ്യം കിട്ടും എന്നു ചിന്തിച്ചു അവന്‍ പോയി കഴുകാതിരുന്നുവെങ്കില്‍ അവനു സൗഖ്യം കിട്ടുമായിരുന്നില്ല.അനുഗ്രഹം പ്രാപിക്കുന്നതിനു വിശ്വാസത്തോടു കൂടിയ പ്രവൃത്തിയും അനിവാര്യമാണെന്നു ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ശീലോഹാം കുളത്തിൽ പോയി കഴുകുക എന്ന കർത്താവിന്റെ വാക്കു അനുസരിച്ചു അവൻ പോയി കഴുകി സുഖം പ്രാപിച്ചു.അവനെ മുമ്പു അന്ധനായി കണ്ടിട്ടുള്ളവർക്കു അത്ഭുതം.ചിലർ ഇതു അവൻ തന്നെയാണെന്നും മറ്റു ചിലർ അവനേപ്പോലെയുള്ളവൻ എന്നു പറഞ്ഞു.അവനോടു തന്നെ ചോദിച്ചു അവർ സംശയനിവാരണം വരുത്തി.അവന്റെ മറുപടി ശ്രദ്ധിക്കുക ,'യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി കണ്ണിൽ പൂശി ശീലോഹാംകുളത്തിൽ പോയി കഴുകുക എന്നു പറഞ്ഞു,ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു.
                                              'അവന്റെ മറുപടിയിൽ നിന്നു ചില കാര്യങ്ങൾ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.യേശുവിനെ കുറിച്ചു അതിനുമുമ്പു അവൻ കേട്ടിട്ടില്ലായെന്നു വി.യോഹന്നാന്റെ വിവരണത്തിൽ നിന്നു തിരിച്ചറിയാം.അവൻ യേശുവിനെ കുറിച്ചു കേട്ടിരുന്നുവെങ്കിൽ തന്റെ സൗഖ്യത്തിനു വേണ്ടി അപേക്ഷിക്കുമായിരുന്നു.ഇവിടെ അവൻ അപേക്ഷിച്ചതായി വി.യോഹന്നാൻ പറയുന്നില്ല.എന്നാൽ മറ്റു സുവിശേഷങ്ങളിൽ ദാവീദുപുത്രാ എന്നോടു കരുണയുണ്ടാകേണമേ എന്ന അപേക്ഷിച്ചതായി കാണുന്നു.വി.യോഹന്നാന്റെ വിവരണമനുസരിച്ചു സൗഖ്യം ലഭിച്ചു കഴിഞ്ഞു അവൻ യേശുവിനെ കണ്ടില്ല.അതുകൊണ്ടാണു അവൻ യേശു എന്ന ഒരു മനുഷ്യൻ എന്നു പറഞ്ഞതു.തനിക്കു സൗഖ്യം നൽകിയ മനുഷ്യനോടു ഒരു നന്ദിവാക്കു പറയാൻ പോലും അവൻ തയ്യാറായതുമില്ല.ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ ചില കാര്യങ്ങൾ തെളിഞ്ഞു വരുന്നു.അവന്റെ ബാഹ്യനേത്രങ്ങൾക്കു കാഴ്ച ലഭിച്ചെങ്കിലും അവന്റെ ആന്തരിക കണ്ണുകൾക്കു പ്രകാശം ലഭിച്ചിരുന്നില്ല.ഒരു- മനുഷ്യൻ എന്നു യേശുവിനെ കുറിച്ചു പറഞ്ഞതിൽ നിന്നു ഊഹിക്കാവുന്നതാണു.യേശു ദൈവപുത്രൻ ആണെന്ന അറിവിലേക്കു അവൻ പതുക്കെ പതുക്കെ എത്തിച്ചേരുന്നതായിട്ടാണു പിന്നീടു നാം കാണുന്നതു.അതിനാൽ തനിക്കു ലഭിച്ച സൗഖ്യം യേശുവിന്റെ പ്രവൃത്തികൊണ്ടു മാത്രമാണെന്നു അവൻ കരുതുന്നില്ല.ഞാൻ പോയി കഴുകി സുഖം പ്രാപിച്ചു എന്ന വാക്കുകളിൽ ഞാനെന്ന ഭാവം കാണാവുന്നതാണു.തന്റെ കണ്ണിൽ അയാൾ മണ്ണു കുഴച്ചു തേച്ചു എങ്കിലും ഞാൻ പോയി കഴുകിയതു കൊണ്ടാണു സൗഖ്യം കിട്ടിയതു എന്നു തോന്നാവുന്നതാണു.ശരിയായ ദൈവിക ചിന്ത ഇല്ലാത്തവരുടെ സാധാരണ ചിന്താഗതിയണിതു.
                                             ശബ്ബത്തില്‍ മണ്ണുകുഴച്ചു കണ്ണില്‍ തേച്ചു കുരുടനു സൗഖ്യം നല്‍കിയതു അറിഞ്ഞ പരീശന്മാര്‍ അതു ശാബതു ലംഘനമായി കണ്ടു അവനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.അവനില്‍ നിന്നു,സുഖം പ്രാപിച്ച രീതി മനസ്സിലാക്കിയപ്പോള്‍,ചിലര്‍ ശാബതുലംഘനമാണെന്നും,അവന്‍ ദൈവത്തിങ്കല്‍ നിന്നു വന്നവനല്ലെന്നും പറഞ്ഞു.എന്നാല്‍ പാപിയായ മനുഷ്യനു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്യുവാന്‍ കഴിയുകയില്ലായെന്നു മറ്റുചിലരും അഭിപ്രായപ്പെട്ടു.പരീശന്മാര്‍ പിന്നെയും അവനെ ചോദ്യം ചെയ്തു.നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.അവന്‍ ഒരു പ്രവാചകന്‍ എന്നു അവന്‍ മറുപടി പറഞ്ഞു.അവരുടെ ഇടയില്‍ ഉണ്ടായ തര്‍ക്കങ്ങളും അഭിപ്രായ പ്രകടനങ്ങളുമായിരിക്കാം യേശുവിനെക്കുറിച്ചു പുതിയ ഒരവബോധം അവനിലുളവാക്കി.അതുവരെ മനുഷ്യനായി കരുതിയിരുന്നവന്‍ പ്രവാചകനായി മാറിയിരിക്കുന്നു.ദൈവത്തില്‍ നിന്നുള്ളവനല്ലായെന്നും,പാപിയായ മനുഷ്യനു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്യുവാന്‍ കഴികയില്ലായെന്നുമുള്ള അവരുടെ വാദങ്ങള്‍ അവന്റെ ചിന്തകളെ തൊട്ടുണർത്തുകയും സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ പുതിയ അറിവിലേക്കു എത്തിച്ചേരുകയും ചെയ്തു.കാഴ്ചയേക്കാളും കേള്‍വിയേക്കാളും അനുഭവങ്ങളാണു സത്യ അറിവിലേക്കുള്ള വഴി തുറക്കുന്നതു.സിസറിയഫിലിപ്പിയയില്‍ വച്ചു നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു എന്ന,ശിഷ്യന്മാരോടുള്ള കര്‍ത്താവിന്റെ ചോദ്യം ഈ സത്യമാണു വെളിവാക്കുന്നതു.
                                                   സ്വാനുഭവത്തില്‍ നിന്നുമുള്ള അവന്റെ അറിവു ഉള്‍ക്കൊള്ളുവാന്‍,അക്ഷരങ്ങളില്‍ നിന്നു മാത്രം അറിവു നേടിയ പരീശന്മാര്‍ക്കു കഴിഞ്ഞില്ല.യേശു ആരെന്നു അനുഭവിച്ചറിയാന്‍ ശ്രമിക്കാതെ അവര്‍ അന്യരുടെ അഭിപ്രായം തേടുന്നു.അവര്‍ അവന്റെ അമ്മയപ്പനമൊരെ വിളിച്ചു ചോദിക്കുന്നു.അവര്‍ക്കു രണ്ടു കാര്യങ്ങളാണു അറിയേണ്ടതു.കാഴ്ച പ്രാപിച്ച ഇവന്‍തന്നെയാണോ അവരുടെ കുരുടനായ മകന്‍ എന്നതാണു ഒന്നു.അതിനു അവര്‍ സംശയരഹിതമായി ഉത്തരം പറഞ്ഞു.കുരുടനായിരുന്ന ഞങ്ങളുടെ മകന്‍ തന്നെയാണു ഇവന്‍ എന്ന അവരുടെ മറുപടി അവര്‍ക്കു തൃപ്തികരമായില്ല എന്നു ഊഹിക്കുന്നതില്‍ തെറ്റില്ല.ഇവന്‍ ഞങ്ങളുടെ മകനല്ലായെന്നായിരുന്നു അവരുടെ മറുപടി എങ്കില്‍ പ്രശ്നം ലളിതമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു.ഇവന്‍ അവരുടെ മകനല്ലെങ്കില്‍,ആ അത്ഭതം വ്യാജമാണെന്നു സ്ഥാപിച്ചു പ്രശ്നം ഒഴിവാക്കാമായിരുന്നു.അവനു സൗഖ്യം കിട്ടിയതു എങ്ങനെയാണു എന്നതാണു രണ്ടാമതു അവര്‍ക്കു അറിയേണ്ടതു.ശരിയായ ഉത്തരം അവര്‍ക്കു അറിയാമായിരുന്നുവെങ്കിലും അവര്‍ ഉത്തരം പറയാതെ ഒഴിഞ്ഞു മാറുന്നു.അവനു പ്രായമുണ്ടല്ലോ അവനോടു ചോദിക്കുക. യേശുവിനെ അനുകൂലിക്കുന്നവരെ പള്ളിയില്‍ നിന്നു പുറത്താക്കുമെന്നതിനാല്‍ സത്യം പറയാന്‍ അവര്‍ ഭയപ്പെട്ടു.പല സത്യങ്ങളും പലരും മറച്ചുവെയ്ക്കുന്നതു അതുമുലമുണ്ടാകാവുന്ന തിക്തഫലം ഭയന്നാണെന്നതാണു സത്യം.യേശു മണ്ണു കുഴച്ചു തേച്ചാണു അവനു സൗഖ്യം നല്‍കിയതു എന്നു അവര്‍ പറഞ്ഞിരുന്നുവെങ്കില്‍ യേശുവില്‍ ശാബതു ലംഘനം ആരോപിക്കുവാന്‍ അതു മതിയായ തെളിവാകുമായിരുന്നു.ഏതിനും സാക്ഷിമൊഴി ആവശ്യമാണല്ലോ. തങ്ങളുടെ ഉദ്ദേശം സഫലമാകുന്നില്ലായെന്നു കണ്ടപ്പോള്‍ അവര്‍ വീണ്ടും അവനെ ചോദ്യം ചെയ്യുന്നു.ആദ്യം അവനോടു ചോദിച്ചപ്പോള്‍ യേശു ഒരു പ്രവാചകനാണെന്ന പൊതുവായ അഭിപ്രായം തന്നെ അവന്‍ പറഞ്ഞതു അവര്‍ ആഗ്രഹിച്ച ഉത്തരമായിരുന്നില്ല.അതുകൊണ്ടാണല്ലോ മാതാപിതാക്കളെ വിളിച്ചു ചോദിച്ചതു.അവര്‍ അവനോടു അല്പം ഭീഷണിയുടെ സ്വരത്തില്‍ ചോദിക്കുന്നു.ദൈവത്തിനു മഹത്വം കൊടുക്ക എന്നു പറഞ്ഞതില്‍ അല്പം ഭീഷണി കലര്‍ന്നു കിടപ്പുണ്ടു.ദൈവത്തിനു മഹത്വം കൊടുത്തിട്ടു കളവു പറയുക,  അതു ദൈവത്തിനു എതിരായ വലിയ പാപമായിട്ടാണു അന്നു കരുതിയിരുന്നതു.അവര്‍ പറയുന്നതാണു സത്യം.അതുതന്നെ അവനും പറയണമെന്നാണു അതുകൊണ്ടു ഉദ്ദേശിക്കുന്നതെന്നും അവര്‍ തുടര്‍ന്നു പറഞ്ഞതില്‍ നിന്നു ഊഹിക്കിവുന്നതാണു
                                               .ആ മനുഷ്യന്‍ പാപി എന്നു ഞങ്ങള്‍ അറിയുന്നുവെന്നു പറഞ്ഞതില്‍ അവരുടെ രണ്ടു ഉദ്ദേശങ്ങള്‍ നമുക്കു കാണാന്‍ കഴിയുന്നു.അവന്‍ പാപിയാണെന്നു ഇവന്‍ സമ്മതിച്ചാല്‍ തങ്ങളുടെ ഉദ്ദേശം സാധിക്കുക എളുപ്പമുള്ളതായിതീരും.അനുഭവ ജ്ഞാനമുള്ള അവനു ഒന്നും അറിയില്ല,എല്ലാം അറിയുന്നവര്‍ ഞങ്ങളാണു എന്ന അവരുടെ മനോഭാവവും ഇവിടെ തെളിയുന്നു.അവന്റെ ഉത്തരത്തില്‍ അതു വ്യക്തമാണു.'പാപിയോ അല്ലയോ എന്നു ഞാന്‍ അറിയുന്നില്ല.ഒന്നു ഞാന്‍ അറിയുന്നു ഞാന്‍ കുരുടനായിരുന്നു ഇപ്പോള്‍ കണ്ണുകാണുന്നു.യേശു തനിക്കു എങ്ങനെയുള്ളവനാണെന്നു അവന്‍ സാക്ഷിക്കുന്നു.അതും അവര്‍ക്കു തൃപ്തികരമായില്ല.അതിനാല്‍ അവന്റെ കണ്ണു തുറന്നതു എങ്ങനെയാണു എന്നു വീണ്ടും ചോദിക്കുന്നു.മണ്ണു കുഴച്ചു തേച്ചുവെന്നു പറഞ്ഞാല്‍ ശാബതു ലംഘനമായിയെന്നതിനു അതു മതിയായ തെളിവാകും.അവന്റെ മറുപടി അവരോടുള്ള ചോദ്യമായിരുന്നു.അതില്‍ അനിഷ്ടം മുഴുവന്‍ പ്രകടമാകുന്നു.'ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ,നിങ്ങള്‍ ശ്രദ്ധിച്ചില്ല,വീണ്ടും കേള്‍പ്പാന്‍ ഇച്ഛിക്കുന്നതു എന്തു?നിങ്ങള്‍ക്കും അവന്റെ ശിഷ്യന്മാരാവാന്‍ മനസ്സുണ്ടോ?അവന്റെ ചോദ്യരൂപേണയുള്ള ഉത്തരം അവരെ പ്രകോപിപ്പിച്ചു.അവര്‍ അവനെ ശകാരിച്ചു.നീയാണു അവന്റെ ശിഷ്യന്‍,ഞങ്ങള്‍ മോശയുടെ ശിഷ്യന്മാര്‍.മോശയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങള്‍ അറിയുന്നു.ഇവനോ എവിടെ നിന്നു എന്നു ഞങ്ങള്‍ അറിയുന്നില്ല.എല്ലാം അറിയാമെന്നു അഹങ്കരിച്ചിരുന്നവര്‍,ഒന്നും അറിയില്ലായെന്നു അവര്‍ മുദ്രകുത്തിയവന്റെ മറുപടിയ്ക്കു മുമ്പില്‍ പകച്ചു നിന്നുപോകുന്നു.പാപികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്നു നാം അറിയുന്നു.യേശു ദൈവത്തിന്റെ അടുക്കല്‍ നിന്നു വന്നവനാണു എന്നതിനും അതു മതിയായ തെളിവാണെന്ന അര്‍ത്ഥത്തിലുള്ള മറുപടി അവര്‍ക്കു ഉത്തരം മുട്ടിച്ചു.പാപികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കയില്ല എന്നതിനും ദൈവഭക്തന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതിനു വി.വേദപുസ്തകത്തില്‍ അനേക തെളിവുകള്‍ ഉണ്ടു എന്നതാണു അവരെ കുഴക്കിയതു.ഉത്തരം മുട്ടിയപ്പോള്‍ അവര്‍ കോപിക്കുക മാത്രമല്ല പാപിയായി മുദ്രകുത്തി അവനെ പുറത്താക്കിക്കളഞ്ഞു.സ്വന്തം അഭിപ്രായങ്ങളെ സ്ഥാപിക്കുവാനും സ്വന്തം താല്പര്യങ്ങളെ പരിരക്ഷിക്കുവാനും ആവശ്യമായ തെളിവുകളെ ആശ്രയിക്കുന്ന ഈ പരീശമനോഭാവമുള്ളവര്‍ ഇന്നും അനവധിയാണു.അവര്‍ സത്യം ഗ്രഹിക്കുകയില്ല.
                                                അവന്‍ പുറത്താക്കപ്പെട്ടുവെന്നു യേശു അറിഞ്ഞപ്പോള്‍ അവനെ തേടിവന്നു.ക്രസോസ്റ്റംഅതിനെക്കുറിച്ചുപറഞ്ഞിരിക്കുന്നതു ഇങ്ങനെയാണു.'The Jews cast Him out of the Temple;the Lord of Temple found him.'എല്ലാവരും ഉപേക്ഷിക്കുമ്പോള്‍ അവന്‍ സ്വീകരിക്കുന്നു.എല്ലാവരും തള്ളിക്കളയുമ്പോള്‍ അവന്‍ സമീസ്ഥനാകുന്നു.ആര്‍ക്കും വേണ്ടാത്തവനെ അവനു വേണം.ദൈവസ്നേഹത്തിന്റെ മഹത്വം ഇവിടെ വെളിവാകുന്നു.അതോടൊപ്പം ദൈവപരിജ്ഞാനത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയും ഇവിടെ നാം ദര്‍ശിക്കുന്നു.ദൈവത്തെക്കുറിച്ചുള്ള അറിവും വിശ്വാസവും ഒരു നിമിഷം കൊണ്ടു ആര്‍ജ്ജിക്കാവുന്നതല്ല.അതു ക്രമമായി വളര്‍ന്നുവരുന്നതാണു.നിരന്തരമായ ആത്മീയാനുഷ്ഠാനങ്ങളിലൂടെയും ദൈവസംസര്‍ഗ്ഗത്തിലൂടെയും വളര്‍ത്തികൊണ്ടുവരേണ്ടതാണു.നീ ദൈവപുത്രനില്‍ വിശ്വസിക്കുന്നുവോ എന്ന കര്‍ത്താവിന്റെ ചോദ്യത്തിനു,അവന്‍ ആരാകുന്നു,ഞാന്‍ അവനില്‍ വിശ്വസിക്കാം എന്ന മറുപടി ഈ സത്യത്തിന്റെ തെളിവാണു.നിന്നോടു സംസാരിക്കുന്നവന്‍ അവന്‍ തന്നെ എന്ന കര്‍ത്താവിന്റെ വാക്കുകള്‍ അവനെ വിശ്വസത്തില്‍ ഉറപ്പിക്കുന്നു.സംഭവം ഇവിടെ അവസാനിച്ചു.പക്ഷേ,ഇതിന്റെ സാരോപദേശമെന്ന നിലയില്‍ അവസാനം ഒരു കാര്യം പറഞ്ഞിരിക്കുന്നു.വി.യോഹഃ9;40,41അറിയില്ല എന്ന അറിവാണു അറിവിലേക്കു നയിക്കുന്നതു.അറിയാം എന്ന തോന്നല്‍ അജ്ഞതയിലേക്കു കൊണ്ടെത്തിക്കും.അറിവില്ലായെന്ന ബോധം അറിയാനുള്ള ആഗ്രഹം ഉളവാക്കും.കുറവിനെക്കുറിച്ചുള്ള ബോധവും അതു അംഗീകരിക്കുവാനും സമ്മതിക്കുവാനുമുള്ള മനസ്സാണു നിറവിലേക്കു നയിക്കുന്നതു.കുറവുകളെ കണ്ടറിയുകയും സമ്മതിക്കുകയും ഏറ്റുപറഞ്ഞു ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ നിറവിലേക്കു നാം അടുക്കുന്നു.കുറവുകള്‍ കണ്ടറിയാനും ഏറ്റുപറഞ്ഞു ഉപേക്ഷിക്കുവാനും നിറവിലേക്കു നടന്നടുക്കുവാനുമുള്ളതാണല്ലോ നോമ്പു.അതു വി.നോമ്പിലൂടെ അനുഭവവേദ്യമാകണമെങ്കില്‍,സമവീക്ഷണസുവിശേഷങ്ങളിലെ കരുടന്മാരുടെ,കുറ്യേലായിസോന്‍ അഥവാ ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്ന അപേക്ഷ നമ്മുടെ നിരന്തര അപേക്ഷയായി മാറണം.അതിനു സന്ധ്യസ്ളൂസോയിലെ ഈ അപേക്ഷ സമര്‍പ്പിക്കാം.
                                               തന്റെ കിരണങ്ങളുടെ പ്രകാശത്താല്‍ കുരുടന്റെ കണ്ണുകളെ പ്രകാശിപ്പിക്കുകയും ഇരുണ്ടിരുന്ന കൃഷ്ണ മണികളെ തന്റെ രശ്മിയാല്‍ ശോഭിപ്പിക്കുകയും ചെയ്ത ശോഭനവും മഹത്തരവും അവര്‍ണ്ണനീയവുമായിരിക്കുന്ന കര്‍ത്താവേ!ഇപ്പോള്‍ നിന്റെ തേജസ്സിനാല്‍ ഞങ്ങളുടെ ബോധങ്ങളുടെ ആത്മീയ നയനങ്ങളെ പ്രകാശിപ്പിക്കേണമേ.(സന്ധ്യ സെദറ)പുണ്യവാന്മാര്‍ പുണ്യത്താലും നോമ്പുകാര്‍ വ്രതത്താലും ഉത്സാഹികള്‍ പ്രത്യാശയാലും പൈതങ്ങള്‍ നിര്‍മ്മലതയാലും യുവാക്കള്‍ ഇന്ദ്രിയജയത്താലും വിവാഹിതര്‍ വിശുദ്ധിയാലും വിധവമാര്‍ വിമലതയാലും ദരിദ്രന്മാര്‍ ദാരിദ്ര്യത്താലും ധനവാന്മാര്‍ ധര്‍മ്മത്താലും നിന്റെ സന്നിധിയിലേക്കു സൂക്ഷിച്ചു നോക്കുന്നു.കര്‍ത്താവേ!അവരുടെ പ്രാര്‍ത്ഥന ദയവായി നീ കേള്‍ക്കേണമേ.കുറ്യേലായിസോന്‍.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30