വി.നോമ്പുകാലധ്യാനങ്ങൾ -29

29-നാലാം ശനി. --------------- അഞ്ചപ്പംകൊണ്ടു അയ്യായിരത്തിൽ പരം പുരുഷാരത്തെ കർത്താവു തീറ്റി തൃപ്തിപ്പെടുത്തിയ അത്ഭുതമാണു ഇന്നത്തെ ഏവൻഗേലിയോൻ.നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു അത്ഭുതം ആണിതു.വി.ലൂക്കോഃ9;10-17 ആണു ഇന്നത്തെ വായനയ്ക്കായി നിശ്ചയിച്ചിരിക്കുന്നതു.വി.മത്താഃ14;13-32,വി.മർക്കോഃ6;30-44,വി.യോഹഃ6;1-14 എന്നീ ഭാഗങ്ങളിലും ഈ സംഭവം നാം കാണുന്നു.ഇതിനോടു സാമ്യമുള്ളതും,ചിലർ രണ്ടും ഒന്നാണെന്നു പറയുന്നതുമായ ഏഴപ്പത്തിന്റെ അത്ഭുതം ഇതിനുമുമ്പു നമ്മുടെ ധ്യാനവിഷയമായിട്ടുള്ളതാണു.ഇതിനോടു സാമ്യമുള്ളതായതിനാൽ ഇതിനെ സംബന്ധിച്ചുള്ള ചില കാര്യങ്ങൾ അവിടെ പരാമർശവിധേയമായിട്ടുണ്ടു.ഏഴപ്പത്തിന്റെ അത്ഭുതത്തിൽ നിന്നു ഇതിനു അപ്പത്തിന്റെ എണ്ണത്തിലും തൃപ്തരായവരുടെ സംഖ്യയിലും മിച്ചമെടുത്ത അപ്പത്തിന്റെ കാര്യത്തിലും ഉള്ള വ്യത്യാസം നമുക്കു പെട്ടെന്നു മനസ്സിലാകും.എന്നാൽ അതിനോടൊപ്പം മറ്റു പലകാര്യങ്ങളിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.ആ സാരമായ വ്യത്യാസം മനസ്സിൽ വച്ചുകൊണ്ടു വേണം ഇതിൽ നിന്നു വെളിവാകുന്ന ആശയങ്ങൾ ധ്യാനിക്കേണ്ടതു.
                                                         ഈ അത്ഭുതം നടന്ന സന്ദർഭമാണു ആദ്യം ചിന്തയ്ക്കു വിഷയമാകുന്നതു.ഇതിനോടു ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ അതിനു വലിയ പ്രാധാന്യമുണ്ടു.പ്രേഷിത വേലയ്ക്കായി അധികാരപ്പെടുത്തി വിട്ട ശിഷ്യന്മാർ മടങ്ങിവന്നു തങ്ങള്‍ ചെയ്തതൊക്കെയും വിവരിച്ചു കഴിഞ്ഞപ്പോൾ കർത്താവു അവരെ ഈ വിജനപ്രദേശത്തേക്കു കൂട്ടിക്കൊണ്ടു വന്നതായിട്ടാണു വി.മർക്കോസൂം വി.ലൂക്കോസും രേഖപ്പെടുത്തിയിരിക്കുന്നതു.എന്നാൽ വി.മത്തായിയും വി.യോഹന്നാനും സ്നാപകയോഹന്നാന്റെ ശിരച്ഛേദത്തിനു ശേഷം കർത്താവു ശിഷ്യന്മാരുമായി ഒരു വിജനപ്രദേശത്തേക്കു പോയിയെന്നാണു പറഞ്ഞിരിക്കുന്നതു.വി.മർക്കോസും ശിഷ്യന്മാർ വന്നു തങ്ങൾ ചെയ്തതെല്ലാം പറയുന്നതു സ്നാപകന്റെ ശിരച്‌ഛേദത്തിനു ശേഷമായിരുന്നു എന്നു പറയുന്നുണ്ടു. വി.യോഹന്നാൻ സ്നാപകന്റെ ശിരച്ഛേദത്തിനുു ശേഷമാണു ഈ അത്ഭുതം നടന്നതു എന്നു വി.മത്തായിയും വി.മർക്കോസും പറയുന്നതിനാൽ അതു തന്നെയാണു സന്ദർഭം എന്നു ചിന്തിക്കാവുന്നതാണു.അതു സമ്മതിക്കുമ്പോൾ തന്നെ വി.മത്തായിയുടെ വിവരണത്തിലെ ഒരു കാര്യം നമ്മുടെ പ്രത്യേക ശ്രദ്ധയും ചിന്തയും ആവശ്യപ്പെടുന്നു.വി.മത്താഃ14;13 ൽ 'അതു കേട്ടിട്ടു യേശു അവിടം വിട്ടു പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേക്കു വാങ്ങിപ്പോയി.'എന്നാണു പറഞ്ഞിരിക്കുന്നതു.വി.മത്തായി പ്രാരംഭത്തിൽ പറഞ്ഞിരിക്കുന്നതു അല്പം പാഠഭേദത്തോടെ വി.മർക്കോസു പറയുന്നു.ഈ അത്ഭുതത്തിനു ശേഷം നടന്നതായിട്ടാണു പറഞ്ഞിരിക്കുന്നതു.വി.മർക്കോഃ6;45'താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകിൽ കയറി അക്കരെ ബെത്സെയ്ദക്കു നേരേ മുന്നോട്ടു പോകുവാൻ നിർബ്ബന്ധിച്ചു.അവരെ പറഞ്ഞുവിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.'
                                             ഇതു രണ്ടും രണ്ടാണെങ്കിലും ഒന്നാണെങ്കിലും ഇവ കൂട്ടിവായിക്കുമ്പോൾ,മനുഷ്യജീവിതത്തിന്റെ താളം എങ്ങനെ നിലനിർത്താൻ കഴിയും എന്നു ഗ്രഹിക്കാം.ക്രിസ്തീയ ജീവിതത്തിൻറെ ശരിയായ താളം നിലനിർത്താൻ കഴിയണമെങ്കിൽ നിരന്തരമായി,ഇടതടവില്ലാതെ നാം ദൈവത്തിങ്കലേക്കു അടുത്തു ചെല്ലുകയും അവിടെനിന്നു മനുഷ്യന്റെ അടുക്കലേക്കു ഇറങ്ങിവരികയും ചെയ്യണം.എപ്പോഴൊക്കെ നാം മനുഷ്യരുമായി ബന്ധപ്പെടുന്നുവോ അപ്പോഴെല്ലാം മുൻപും പിൻപും ദൈവത്തിങ്കലേക്കു അടുത്തു ചെല്ലേണ്ടതാണു.മനുഷ്യനു അദ്ധ്വാനവും ഉറക്കവും എങ്ങനെ അനിവാര്യമായിരിക്കുന്നുവോ അതുപോലെ തന്നെയാണു ദൈവത്തോടുള്ള ബന്ധത്തിൽന്നു മനുഷ്യരോടുള്ള ബന്ധത്തിലേക്കും,മനുഷ്യരോടുള്ള ബന്ധത്തിൽനിന്നു ദൈവത്തോടുള്ള ബന്ധത്തിലേക്കുമുള്ള ചുവടുമാറ്റം.വിശ്രമമില്ലാതെ ജോലി പൂർണ്ണമാക്കാൻ കഴിയാത്തതു പോലെ ദൈവിക ബന്ധം കൂടാതെ മാനുഷികബന്ധം സുഖകരമാകയില്ല.ഇന്നു സർവ്വ സാധാരണമായിരിക്കുന്ന മൊബൈൽ ഫോണിനോടു ഇതു സാദൃശ്യപ്പെടുത്താം.ഫോൺ കുറെ ഉപയോഗിച്ചു കഴിയുമ്പോൾ അതിന്റെ ചാർജ്ജു കുറയുന്നു.അതു വീണ്ടും ചാർജ്ജുചെയ്യാതെ പ്രവർത്തിക്കാൻ കഴിയുകയില്ല.അതുപോലെ ക്രിസ്തീയ ജീവിതത്തിൻറെ താളം നിലനിർത്താൻ ഒരു റീച്ചാർജ്ജു ആവശ്യമാണു.വി.നോമ്പും ഉപവാസവും പ്രാർത്ഥനയും ആരാധനയും കൂദാശാനുഭവങ്ങളുമെല്ലാം ഈ റീച്ചാർജ്ജിംഗിന്റെ ഫലമാണു നൽകുന്നതു.ഗദസമേൻതോട്ടത്തിൽ പ്രാർത്ഥിപ്പാൻ പോയ കർത്താവു ശിഷ്യന്മാരോടു 'ഇനി നിങ്ങൾ വേറിട്ടു വന്നു അല്പം ആശ്വസിച്ചു കൊൾവീൻ.'എന്നു പറഞ്ഞതും,മറുരൂപമലയിൽ വച്ചു 'ഇവിടെ ഇരിക്കുന്നതു നല്ലതു'എന്നു പറഞ്ഞ ശിഷ്യന്മാരേയും കൂട്ടികൊണ്ടു താഴ്വരയിൽ വേദനിക്കുന്നവരുടെ അടുക്കലേക്കു ഇറങ്ങിവന്നതും ഈ സത്യം വിളിച്ചോതുന്നു.
                                                 ഈ അത്ഭുതത്തിനു പിന്നിൽ കർത്താവിനു് ഒരു പ്രത്യേക ഉദ്ദേശം കൂടെയുണ്ടായിരുന്നു എന്നു ഊഹിക്കാവുന്നതാണു.വി.ലൂക്കോസിന്റേയും വി.മർക്കോസിന്റേയും വാക്കുകൾ ശ്രദ്ധിക്കുമ്പോൾ അതു മനസ്സിലാകും.വി.ലൂക്കോഃ9;10 'അപ്പോസ്തോലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതൊക്കെയും അവനോടു അറിയിച്ചു.അവൻ അവരെ കൂട്ടിക്കൊണ്ടു ബേദ്സെയ്ദാ പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.'എന്ന വിവരണവും'നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പീൻ' എന്ന കർത്താവിന്റെ ആഹ്വാനവും'അഞ്ചപ്പവും രണ്ടു മീനുമല്ലാതെ ഞങ്ങൂളുടെ പക്കൽ ഒന്നുമില്ല ' എന്ന ശിഷ്യന്മാരുടെ മറുപടിയും കൂട്ടിവായിക്കുമ്പോൾ ഒരുകാര്യം നമുക്കു മനസ്സിലാകും.ശിഷ്യന്മാർ മടങ്ങിവന്നു തങ്ങൾ ചെയ്തതിനെക്കുറിച്ചു കർത്താവിനോടു പറഞ്ഞപ്പോൾ അതിൽ അല്പം അഹംഭാവം മുഴച്ചു നിന്നതു കർത്താവു തിരിച്ചറിഞ്ഞു .ഈ അഹംഭാവം മനുഷ്യസഹജമാണു.കർത്താവിന്റെ കൂടെ നടന്നു അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ കണ്ടപ്പോഴെല്ലാം ഇങ്ങനെ ചെയ്യാൻ തങ്ങൾക്കും കഴിഞ്ഞിരുന്നെങ്കിൽ എന്നു ശിഷ്യന്മാർ ആഗ്രഹിച്ചിട്ടുണ്ടാകും.എല്ലാ ആത്മീയപ്രവർത്തകർക്കും ഉണ്ടാകാവുന്ന ഒരാഗ്രഹമാണിതു.തങ്ങളുടെ മോഹങ്ങൾ ഇവിടെ ഇതാ സഫലമായിരിക്കുന്നു.തങ്ങൾക്കും ഭൂതങ്ങളെ പുറത്താക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും കർത്താവു ചെയ്തതു പോലെയുള്ള അത്ഭുതങ്ങൾ ചെയ്യുവാനും കഴിഞ്ഞിരിക്കുന്നു.ഇനിയും ഇങ്ങനെ ചെയ്യുവാൻ തങ്ങൾക്കു കഴിയും എന്ന തോന്നൽ അവരിൽ അഹംഭാവം ഉളവാക്കി.വി.ലൂക്കോഃ9;10 ലും,വി.മർക്കോഃ6;30 ലൂം തങ്ങൾ ചെയ്തതു.' എന്നു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതു ഇതു സൂചിപ്പിക്കുന്നു.നിന്റെ കൃപയാൽ ഞങ്ങൾക്കു ഇവ ചെയ്യാൻ കഴിഞ്ഞു എന്നല്ല അവർ പറഞ്ഞതു.കർത്താവു അതു തിരിച്ചറിഞ്ഞു.അവരെ ഉപദേശിക്കുന്നതിനേക്കാൾ അവരുടെ കഴിവില്ലായ്മ സ്വയം തിരിച്ചറിയാനുള്ള സന്ദർഭം ഒരുക്കിക്കൊടുക്കുകയാണു നല്ലതു എന്നു കർത്താവു തീരുമാനിച്ചു.'നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പീൻ.'എന്നു കർത്താവു പറഞ്ഞതും വാഴ്ത്തി നുറുക്കിയ അപ്പം പുരുഷാരത്തിനു നൽകുവാൻ അവരുടെ കൈകളിൽ തന്നെ നൽകിയതും ഈ സത്യം വെളിവാക്കുന്നു.ജീവിതത്തിന്റെ പല പ്രതിസന്ധികളിലും പെട്ടുപോകുമ്പോൾ,ഈ വലിയ തിരിച്ചറിവു ഉണ്ടാകുവാനായി ദൈവം ഒരുക്കിതന്ന സന്ദർഭങ്ങളായി അവ കാണവുൻ നമുക്കു കഴിയണം.അനുഭവമാണു ഗുരുവെന്നു പറയാറുണ്ടല്ലോ.കണ്ടറിയുന്നതിനേക്കാളും കേട്ടറിയുന്നതിനേക്കാളും അനുഭവിച്ചറിയുന്നവയാണു നല്ലപാഠങ്ങൾ.കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്ന പഴഞ്ചൊല്ലു ഈ സത്യമാണു വെളിവാക്കുന്നതു.കൊണ്ടാലും അറിയാത്തവരുണ്ടു എന്നതു മറ്റൊരു സത്യം.'എന്നെക്കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യുവാൻ കഴികയില്ല എന്നു പറഞ്ഞുകൊടുത്തിട്ടും പഠിക്കാതെ,കർത്താവു ഉയർത്തെഴുന്നേറ്റുവെന്നു അറിഞ്ഞിട്ടും വലയും പടകുമായി മീൻപിടിക്കുവാൻ പോയ ശിഷ്യന്മാർ ഈ സത്യമാണു വെളിവാക്കുന്നതു.
                                                     അത്ഭുതത്തിലേക്കു കടക്കുന്നതിനു മുമ്പു വി.ലൂക്കോഃ9;11 ൽ രേഖപ്പെടുത്തിയിരിക്കുന്നതു കൂടെ നമ്മുടെ ശ്രദ്ധയ്ക്കു വിഷയമാകേണ്ടതുണ്ടു.'പുരുഷാരം അറിഞ്ഞു അവനെ പിന്തുടർന്നു.അവൻ അവരെ കൈക്കൊണ്ടു,ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കുകയും രോഗശാന്തി വേണ്ടിയിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു.'എന്നാണു അവിടെ കാണുന്നതു.രോഗശാന്തി വേണ്ടിയിരുന്നവരെ അവൻ സൗഖ്യമാക്കി എന്നതാണു നാം ശ്രദ്ധിക്കേണ്ടതായിട്ടുള്ളതു.വി.കുർബ്ബാനയിൽ വായിക്കുവാനായി തയ്യാറാക്കിയിരിക്കുന്ന പഴയ ഏവൻഗേലിയോൻ പുസ്തകത്തിൽ'രോഗശാന്തി ആവശ്യമായിരുന്നവരെ അവൻ സൗഖ്യമാക്കി.'എന്നാണു കാണുന്നതു.പരിഷ്ക്കരിച്ച പുതിയ പതിപ്പിൽ 'രോഗശാന്തി ആവശ്യപ്പെട്ടവരെ അവൻ സൗഖ്യമാക്കി.'എന്നു തിരുത്തിയിരിക്കുന്നു.പഴയ ഏവൻഗേലിയോൻ സുറിയാനിയിൽ നിന്നു നേരിട്ടു തർജ്ജുമ ചെയ്തതാകയാൽ അതായിരിക്കാം ശരിയായിട്ടുള്ളതു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.ഇംഗ്ളീഷിൽ and he cured those who had need of healing എന്നാണു പറഞ്ഞിരിക്കുന്നതു.ആവശ്യപ്പെട്ടവരെയല്ല,ആവശ്യമായിരുന്നവരെ അവൻ സൗഖ്യമാക്കിയതു എന്നു അർത്ഥം.രോഗസൗഖ്യം ആർക്കാണു ആവശ്യമായിട്ടുള്ളതു എന്നു യേശുവിനു ബോദ്ധ്യമുള്ളവരെയാണു അവൻ സൗഖ്യമാക്കിയതു.ആവശ്യപ്പെട്ടവരെ സൗഖ്യമാക്കിയെന്നതു എത്രമാത്രം ശരിയാണു എന്നതു ഗൗരവത്തോടെ കാണേണ്ടതുണ്ടു.'നിങ്ങൾക്കു ആവശ്യമുള്ളതു നിങ്ങൾ യാചിക്കുന്നതിനു മുമ്പേ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.'(വി.മത്താഃ6;8)എന്ന കർത്താവിന്റെ വാക്കുകൾ ഇവിടെ ഓർക്കുക.'എന്റെ കൃപ നിനക്കു മതി.'എന്നാണല്ലോ തന്റെ ശരീരത്തിലെ ശൂലം മാറിപ്പോകുവാൻ വി.പൗലോസുശ്ളീഹാ മൂന്നു തവണ പ്രാർത്ഥിച്ചിട്ടും മറുപടി ലഭിച്ചതു.നമുക്കു ആവശ്യമുള്ളതു എന്തെന്നു നമ്മെ സ്നേഹിക്കുന്ന നമ്മുടെ കർത്തവു അറിയുന്നു.അതുമാത്രം അവൻ നമുക്കു നൽകുന്നു.നമുക്കു ആവശ്യമില്ലായെന്നു അവൻ അറിയുന്നതു നാം ചോദിച്ചാലും നൽകുകയില്ലായെന്ന പ്രാർത്ഥനയുടെ അർത്ഥം ഇവിടെ തെളിയുന്നു.
                                                   ഇനി അത്ഭുതത്തിലേക്കു കടക്കാം.ഏഴപ്പത്തിന്റെ അത്ഭുതത്തിൽ കർത്താവിനാണു മനസ്സലിവുണ്ടായതെങ്കിൽ ഇവിടെ ശിഷ്യന്മാർക്കാണു ജനം പട്ടിണിയായി ഇരിക്കുന്നതിൽ കുണ്ഠിതം ഉണ്ടാകുന്നതു.'നാം ഇവിടെ മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടിലുകളിലും പോയി രാപാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം.'എന്നാണു ശിഷ്യന്മാർ കർത്താവിനോടു പറയുന്നതു.ശിഷ്യന്മാരുടെ സാമൂഹ്യപ്രതിബദ്ധതയാണു ഇവിടെ പ്രകടമാകുന്നതു.മനുഷ്യസമൂഹത്തിന്റെ,അനിവാര്യമായ രണ്ടു പ്രാഥമിക ആവശ്യങ്ങളാണു പാർപ്പിടവും ഭക്ഷണവും.ഈ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത പ്രതിസന്ധിയിലാണു ഇവിടെ ഈ ജനസമൂഹം.അതിനു ഒരു പരിഹാരം കണ്ടേ മതിയാകൂ.ശിഷ്യന്മാരുടെ ചിന്തയിൽ അവരെ പറഞ്ഞയയ്ക്കുക മാത്രമാണു അതിനുള്ള ഏക പരിഹാരം.ഒരുവിധത്തിൽ,ശിഷ്യന്മാർ കണ്ടെത്തിയ ഈ പരിഹാര മാർഗ്ഗം തികച്ചും സ്വാഭാവികമായ ഒന്നാണെന്നു പറയാം.കാരണം സാധാരണ മനുഷ്യന്റെ ചിന്തയിൽ ഇത്രയും വലിയ ഒരു പുരുഷാരത്തിന്റെ അതീവ ഗൗരവമായ പ്രശ്നത്തിൽ ഇതല്ലാതെ മറ്റൊരു മാർഗ്ഗം കണ്ടെത്താൻ കഴിയുകയില്ല.
                                          എന്നാല്‍ ഇവിടെ മറ്റൊരു വലിയ സത്യമാണു വെളിവാകുന്നതു.ദൈവവും മനുഷ്യനും തമ്മിലുള്ള വലിയ അന്തരമാണു ഈ സംഭവം നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നതു.മനുഷ്യന്റെ മനസ്സലിവും ദൈവത്തിന്റെ മനസ്സലിവും,അവരെ പറഞ്ഞയക്കണം എന്ന ശിഷ്യന്മാരുടെ വാക്കുകളും,നിങ്ങള്‍ ഇവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പീന്‍ എന്ന കര്‍ത്താവിന്റെ ആഹ്വാനവും ചേര്‍ത്തു വായിക്കുമ്പോള്‍ വ്യക്തമാകും.ശിഷ്യന്മാര്‍ ഒരു താല്ക്കാലിക ഉപശാന്തിയാണു നിര്‍ദ്ദേശിച്ചതു.വിശപ്പും പാര്‍പ്പിടവും തങ്ങളേയും ബാധിക്കുന്ന പ്രശ്നമാണു.അതും പരിഹരിക്കുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ല.എന്നാല്‍ ദൈവത്തിന്റെ പദ്ധതിയില്‍ ശാശ്വതപരിഹാരം മാത്രമേയുള്ളു.ശിഷ്യന്മാര്‍ പ്രശ്നങ്ങളില്‍ നിന്നു മോചന മാര്‍ഗ്ഗം തേടുമ്പോള്‍ ദൈവം അതിനെ നേരിടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.നാമും പ്രശ്നങ്ങളില്‍ നിന്നു ഓടിഒളിക്കുവാനും,പ്രശ്നങ്ങളെ ഒഴിവാക്കുവാനുമാണു ശ്രമിക്കുന്നതു.ദൈവാശ്രയത്തോടെ പ്രശ്നങ്ങളെ നേരിടുവാനും ദൈവം നല്‍കിയിട്ടുള്ള കഴിവുകള്‍ അതിനായി സമര്‍പ്പിച്ചു പ്രവര്‍ത്തിക്കുകയുമാണു കരണീയമായിട്ടുള്ളതു.'നിങ്ങളുടെ കൈയ്യില്‍ എന്തുണ്ടു എന്ന കര്‍ത്താവിന്റെ ചോദ്യം ഈ സത്യം വെളിപ്പെടുത്തുന്നു.മനുഷ്യനു നൽകാൻ കഴിയാത്തതാണല്ലോ ദൈവം നൽകുന്നതു.ഭക്ഷിച്ചാൽ പിന്നെ ഒരിക്കലും വിശക്കാത്ത അപ്പവും,കുടിച്ചാൽ പിന്നെ ഒരിക്കലും ദാഹിക്കാത്ത വെള്ളവും,ലോകത്തിനു തരാൻ കഴിയാത്തതും അപഹരിക്കാൻ കഴിയാത്തതുമായ സമാധാനവും അമർത്യതയും ദൈവത്തിനു മാത്രമേ നൽകാൻ കഴിയുകയുള്ളു.
                     ശിഷ്യന്മാരുടെ ഈ പ്രതികരണത്തിൽ സാധാരണ മനുഷ്യനിൽ ഒളിഞ്ഞുകിടക്കുന്ന ചില സ്വഭാവങ്ങൾ നമുക്കു ദർശിക്കുവാൻ കഴിയും.സമൂഹത്തോടുള്ള പ്രതിബദ്ധതയിൽ നിന്നും,സഹജീവികളോടു കാട്ടേണ്ട സഹാനുഭൂതിയിൽ നിന്നും ഒഴിഞ്ഞു മാറുവാൻ തങ്ങളുടെ നിസ്സാരത ഒരു മറയാക്കി മാറ്റുന്ന സാധാരണ മനുഷ്യന്റെ മനോഭാവം ഇവിടെ ശിഷ്യന്മാരിൽ പ്രകടമാകുന്നു.നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പീൻ എന്ന കർത്താവിന്റെ ആഹ്വാനത്തോടുള്ള അവരുടെ പ്രതികരണം അതാണു വെളിവാക്കുന്നതു.'അഞ്ചപ്പവും രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല,ഞങ്ങൾ പോയി ഈ സകലജനത്തിനും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ.'എന്നാണു ശിഷ്യന്മാർ കർത്താവിനോടു മറുപടി പറഞ്ഞതു.രണ്ടു കാര്യങ്ങൾ ആ വാക്കുകളിൽ പ്രകടമാകുന്നു.തങ്ങളുടെ കൈയ്യിൽ ഉള്ളതു ഒട്ടും മതിയായതല്ല.പിന്നെ പോയി വാങ്ങിക്കുകയാണു മറ്റൊരു മാർഗ്ഗം.അതു തികച്ചും അസാദ്ധ്യവുമാണു.ഞങ്ങൾ പോയി ഭോജ്യങ്ങൾ കൊള്ളേണമോ എന്ന ചോദ്യത്തിൽ,കർത്തവു പറഞ്ഞതിൽ അവർക്കുള്ള വിയോജിപ്പും അതിലുള്ള അസാദ്ധ്യതയും പ്രകടമാകുന്നു.പല സാമൂഹ്യ പ്രശ്നങ്ങളോടുമുള്ള നമ്മുടെ സമീപനവും ഈ തലത്തിലാണു.എന്റെ കഴിവു നിസ്സാരം.ഈ വലിയ പ്രശ്നത്തിനു മുമ്പിൽ ഞാൻ നിസ്സഹായൻ എന്നു പറഞ്ഞു അതിൽനിന്നു ഒഴിഞ്ഞു മാറുന്നു.എനിക്കു എന്തു ചെയ്യാൻ കഴിയും എന്നു ചിന്തിക്കുവാൻ പോലും നാം തയ്യാറാകാറുമില്ല.അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞതിൽ അല്പം സ്വാർത്ഥതയും കലർന്നു കിടപ്പില്ലേയെന്നു സംശയിക്കുന്നതിൽ തെറ്റില്ല.അവരെ പറഞ്ഞയച്ചിട്ടു വേണം കൈയ്യിലുള്ളതുകൊണ്ടു തങ്ങളുടെ വിശപ്പടക്കുവാൻ എന്നു അവർ ചിന്തിച്ചിട്ടുണ്ടാവണം.ഏതായാലും അവരുടെ ആ പ്രശ്നത്തോടുള്ള സമീപനം അത്രമാത്രം തൃപ്തികരമായിരുന്നില്ല.
                                                അവരുടെ മറുപടി കേട്ടിട്ടു കർത്താവു ശിഷ്യന്മാരോടു,ജനത്തെ അമ്പതു വീതം പന്തിയായി ഇരുത്തുവാൻ പറയുന്നു.താൻ എന്തു ചെയ്യുവാൻ പോകുന്നുവെന്നു വ്യക്തമാക്കാതെയാണു ഇങ്ങനെ പറയുന്നതു.ശിഷ്യന്മാർ അങ്ങനെ ചെയ്തുവെന്നതു നമ്മുടെ ശ്രദ്ധ പതിയേണ്ട ഒന്നാണു.ഇവിടെ ശിഷ്യന്മാർ സാധാരണക്കാരിൽ നിന്നു വേറിട്ടു നില്ക്കുന്നു.ഗുരു എന്താണു ചെയ്യാൻ പോകുന്നതെന്നോ,എന്തിനാണു ഇങ്ങനെ ഇരുത്തുന്നതെന്നോ അവർ ചോദിച്ചില്ല.ദൈവത്തിന്റെ അരുളപ്പാടുകൾ ചോദ്യം ചെയ്യാതെയും സംശയിക്കാതെയും അനുസരിക്കുമ്പോഴാണു അനുഗ്രഹത്തിന്റെ കവാടങ്ങൾ നമ്മുടെ മുമ്പിൽ തുറക്കപ്പടുന്നതു.ഈ സത്യം തങ്ങളെ വിളിച്ചപ്പോൾ തന്നെ അവർ തിരിച്ചറിഞ്ഞതാണു.രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടു ഒന്നും കിട്ടാതെ നിരാശരായി നിൽക്കുമ്പോൾ തങ്ങളുടെ പടകിൽ കയറി നിന്നു ആഴത്തിലേക്കു നീക്കി വലയിറക്കുവീൻ എന്ന കർത്താവിന്റെ വാക്കു കേട്ടു,യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതായിട്ടും,നിന്റെ വാക്കിനു വലയിറക്കാമെന്നു പറഞ്ഞു വല വീശി പെരുത്ത മീൻ കൂട്ടം കിട്ടിയ പൂർവ്വാനുഭവം അവരെ ഇവിടെയും അനുസരിപ്പാൻ ഒരുക്കമുള്ളവരാക്കി.പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചതിൽ മറ്റൊരു കാര്യം കൂടെ വായിച്ചെടുക്കുവാൻ കഴിയുന്നു
                                              .ദൈവത്തിന്റെ കൃപയും കരുണയും അനുഗ്രഹങ്ങളും പ്രാപിക്കണമെങ്കിൽ ക്രമവും ചിട്ടയുമുള്ള ഒരു ദൈവികസംസർഗ്ഗം ആവശ്യമാണെന്ന സത്യം ഇതു വെളിവാക്കുന്നു.പന്ത്രണ്ടു കുട്ട മിച്ചം വരത്തക്കവണ്ണം വർദ്ധിപ്പിച്ചിട്ടു നിങ്ങൾ തൃപ്തിയാവോളം എടുത്തു ഭക്ഷിച്ചുകൊൾക എന്നല്ല കർത്തവു പറഞ്ഞതു.ആരാധനയും പ്രാർത്ഥനയും നോമ്പും ഉപവാസവുമെല്ലാം ചിട്ടയും ക്രമവുമുള്ള ദൈവസംസർഗ്ഗത്തിന്റെ വഴികളാണു.അതു അതേപടി പാലിക്കുമ്പോഴാണു അനുഗ്രഹം ഒഴുകിയിറങ്ങുന്നതു. കർത്താവു ശിഷ്യന്മാരുടെ പക്കലുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്താലേക്കു നോക്കി വാഴ്ത്തി നുറുക്കി വിളമ്പുവാനായി ശിഷ്യന്മാരുടെ പക്കൽ ഏല്പിച്ചു.നാം നിസ്സാരമെന്നു കരുതുന്ന നമ്മുടെ ചെറിയ കഴിവുകൾ ദൈവകരങ്ങളിൽ സമർപ്പിക്കുമ്പോൾ അസാദ്ധ്യമെന്നു കരുതിയതെല്ലാം കർത്താവു സാദ്ധ്യമാക്കി തീർക്കും.മരുഭൂമിയിൽ യിസ്രായേൽ ജനത്തിനു മന്നാ പൊഴിച്ചു കൊടുത്ത കർത്താവിനു ഈ അഞ്ചപ്പവും രണ്ടു മീനും കൂടാതെ ഒരു അത്ഭുതം പ്രവർത്തിക്കുവാൻ കഴിയുമായിരുന്നു.അന്യരുടെ സമാശ്വാസത്തിനു നമ്മുടെ പങ്കാളിത്തം ദൈവം ആവശ്യപ്പെടുന്നു.തന്നെ അനുഗമിക്കുന്നവരിലൂടെ ലോകം ആശ്വാസം കണ്ടെത്തണമെന്നതാണു ദൈവത്തിന്റെ പദ്ധതി.
                                           ഇതു ഒരു ലൗകിക ഭക്ഷണമായിരുന്നില്ല,ആത്മീയ ഭക്ഷണമായിട്ടാണു കർത്താവു നൽകിയതു എന്നും,തൃപ്തരായിയെന്നതു ആത്മാവിന്റെ തൃപ്തിയെയാണു സൂചിപ്പിക്കുന്നതു എന്നും ഇതിനെ കാണുന്നവരുണ്ടു്.അതു അതേപടി അംഗീകരിച്ചാൽ അതിന്റെ അത്ഭുതാവസ്ഥയെ നാം നിഷേധിക്കുകയാണു ചെയ്യുന്നതു.വി.യോഹന്നാന്റെ ഭാഷയിൽ അത്ഭുതങ്ങളെല്ലാം കർത്താവിന്റെ മഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാണു.എങ്കിലും ഇതിൽ വി.കുർബ്ബാന സൂചിതമാകുന്നു എന്നു സമ്മതിച്ചേ മതിയാകൂ.അതുകൊണ്ടാണു വി.യോഹന്നാൻ ഇതിനോടു ചേർത്തു ജീവന്റെ അപ്പത്തെക്കുറിച്ചുള്ള കർത്താവിന്റെ ദീർഘപ്രഭാഷണം വിവരിച്ചിരിക്കുന്നതു.കാനാവിലെ കല്യാണത്തിൽ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റി തന്റെ മഹത്വം വെളിപ്പെടുത്തിയ കർത്താവു പെസഹായിൽ ആ വീഞ്ഞു തന്റെ രക്തമാക്കി തന്റെ മഹത്വം പൂർണ്ണമായി വെളിപ്പെടുത്തിയതു പോലെ ഈ അപ്പത്തെ പെസഹായിൽ തന്റെ ശരീരമാക്കി മാറ്റി നമുക്കു നൽകിയിരിക്കുന്നു.ഇവിടെ അപ്പം വാഴ്ത്തി നുറുക്കി ശിഷ്യന്മാരെ ഏല്പിച്ചു.അവിടെയും അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരെ ഏല്പിച്ചു.ഇവിടെ ജനത്തിനു നൽകുവാനായിട്ടാണു ശിഷ്യന്മാരെ ഏല്പിച്ചതു. ശിഷ്യന്മാരുടെ ബലഹീനത അതിനു ഒരു തടസ്സമായിരുന്നില്ല.അവിടെ നിങ്ങൾ എല്ലാവരും ഇതു വാങ്ങി ഭക്ഷിപ്പീൻ എന്നു പറഞ്ഞാണു കൊടുത്തതെങ്കിലും,ഞാൻ വരുവോളം എന്റെ ഓർമ്മയ്ക്കായി അനുഷ്ഠിപ്പീൻ എന്നു പറഞ്ഞിരിക്കുന്നതിനാൽ ശിഷ്യന്മാരിലൂടെ പിൻ തലമുറയിലേക്കു പകർന്നു കൊടുക്കണമെന്നു കർത്താവു കല്പിക്കുകയായിരുന്നു.അതാകട്ടെ പൗരോഹിത്യ നൽവരത്തിലേക്കു വിരൽ ചൂണ്ടുന്നു.വി.യോഹന്നാന്റെ വിവരണത്തിൽ ഈ അഞ്ചപ്പവും രണ്ടു മീനും ഒരു ബാലകന്റെ കൈയ്യിൽ നിന്നു വാങ്ങിയാണു ശിഷ്യന്മാർ കർത്താവിന്റെ പക്കൽ കൊടുത്തതു എന്നതു കൂടെ ചേർത്തു വായിക്കുമ്പോൾ പൗരോഹിത്യകർമ്മം കുറേക്കൂടെ വ്യക്തമാകുന്നു.ജനത്തിൻറെ നേർച്ച കാഴ്ചകളെ അവരിൽ നിന്നു സ്വീകരിച്ചു ദൈവസന്നിധിയിൽ സമർപ്പിച്ചു,ദൈവകരങ്ങളിൽ നിന്നു വാഴ്വുകളും അനുഗ്രഹങ്ങളും സ്വീകരിച്ചു ജനത്തിനു നൽകുകയുമാണു പൗരോഹിത്യ ധർമ്മമെന്നു ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.
                                             രണ്ടു കാര്യങ്ങൾ കൂടെ സൂചിപ്പിച്ചു ഈ ചിന്തകൾക്കു വിരാമമിടുന്നു.ദൈവത്തിന്റെ മനസ്സലിവും അനുഗ്രഹവും പ്രാപിക്കണമെങ്കിൽ അവന്റെ അടുക്കൽ ചെല്ലണമെന്നതാണു ഒന്നാമത്തെ കാര്യം.അവനോടൊപ്പം ഒരു പകൽ മുഴുവനും വിശപ്പും ദാഹവും സഹിച്ചും വീടും കുടുംബവും വിട്ടും ആയിരുന്നവരിൽ ആണല്ലോ കർത്താവിനു മനസ്സലിവു ഉണ്ടായതു.പ്രയാസരഹിതമായി കിട്ടുന്നതാണു ദൈവകൃപ എന്ന ചിന്ത ശരിയല്ലായെന്നു ഇവിടെ വ്യക്തമാകുന്നു.അതിനുവേണ്ടി കഷ്ടത സഹിക്കുവാനും ത്യാഗം അനുഷ്ടിക്കുവാനും നാം തയ്യാറാകണം.ദൈവത്തിന്റെ മുമ്പിൽ വേർതിരിവില്ലായെന്നതാണു രണ്ടാമത്തെ കാര്യം.അതിർവരമ്പുകളും വേർതിരിവുകളുമില്ലാത്ത ദൈവസ്നേഹത്തിന്റെ ചിത്രമാണു ഇവിടെ തെളിയുന്നതു.അഞ്ചപ്പവും രണ്ടു മീനും മാത്രം കൈവശമുള്ളപ്പോൾ ഈ വലിയ ജനസമൂത്തെ മുഴുവനും ഇരുത്താതെ യാത്രാസൗകര്യമുള്ളവരേയും സാമ്പത്തികശേഷിയുള്ളവരേയും പറഞ്ഞു വിട്ടിരുന്നുവെങ്കിൽ പ്രശ്ന പരിഹാരം കുറേക്കൂടെ സുഗമമാകുമായിരുന്നു.എന്നാൽ സമ്പന്നന്റേയും ദരിദ്രന്റേയും വിശപ്പും ക്ഷീണവും ദൈവം ഒരുപോലെയാണു കാണുന്നതു.അവന്റെ മനസ്സലിവിന്റെ മുന്നിൽ ജാതിമതവർണ്ണ സമ്പന്ന ദരിദ്ര ഉച്ചനിചത്വ മൊന്നുമില്ല.എല്ലാവരിലും ഒരുപോലെ ഒഴുകി ഇറങ്ങുന്ന ദൈവസ്നേഹമാണു ഇവിടെ പ്രകടമാകുന്നതു.ഈ മനസ്സലിവും സ്നേഹവും നമ്മിലും ഉണ്ടാകണമെന്നു ദൈവം ആഗ്രഹിക്കുന്നു.അതു ജീവിതത്തിൽ പകർത്തുവാൻ ഈ വി.നോമ്പു ഉപകരിക്കുവാനായി നമുക്കു പ്രാർത്ഥിക്കാം.സന്ധ്യാസെദറായിലെ ഈ അപേക്ഷകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം.
                                      നിന്റെ സന്നിധിയിൽ വണങ്ങി നില്ക്കുന്ന നിന്റെ ദാസരുടെ പ്രാർത്ഥനകളേയും അപേക്ഷകളേയും ശ്രദ്ധിക്കേണമേ.ഞങ്ങളുടെ അധർമ്മത്തിന്റെ വലിപ്പവും നിയമലംഘനത്തിന്റെ ബാഹുല്യവും നിമിത്തം വെറുപ്പുണ്ടായി ഞങ്ങളിൽ നിന്നും നീ മാറിക്കളയരുതേ.എന്നാലോ ഞങ്ങളുടെ ദോഷങ്ങളെ കരുതിവയ്ക്കാത്തവനും വളരെ കരുണയുള്ളവനും നല്ലവനും എന്ന നാലയിൽ നിന്റെ ദാസരോടു ദയ തോന്നേണമേ.കർത്തവേ നിന്റെ കരുണയാൽ ഞങ്ങളുടെ താല്ക്കാലിക ആയുസ്സിനു ആവശ്യമായിരിക്കുന്ന ആരംഭവും സംരക്ഷണയും കൂടുതലായി നൽകേണമേ .നിന്റെ മനസ്സലിവു ഞങ്ങളിൽ പകർന്നു തന്നു ഞങ്ങളെ നിനക്കു പ്രിയമുള്ളവരാക്കി തീർക്കേണമേ. ആമ്മീൻ. .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30