വി.നോമ്പുകാലധ്യാനങ്ങൾ -34

34-അഞ്ചാം വ്യാഴം ---------------- ഇന്നത്തെ സന്ധയുടേയും പഭാതത്തിന്റേയും ഏവൻഗേലിയോനൂകൾ വി.മത്താഃ14;23-36,വി.മർക്കോഃ6;47-56എന്നീ ഭാഗങ്ങൾ ആണു.രണ്ടിടത്തും ഒരു സംഭവം തന്നെയാണു പതിപാദിച്ചിരിക്കുന്നതു.കർത്താവു അഞ്ചപ്പവും രണ്ടു മീനും കൊണ്ടു അയ്യായിരത്തിലധികം പുരുഷാരത്തെ തീറ്റി തൃപ്തിപ്പെടുത്തിയ അത്ഭുതത്തിനു ശേഷം നടന്ന ഒരു സംഭവമാണു ഇവിടെ കാണുന്നതു.വി.യോഹന്നാന്റെ സുവിശേഷത്തിലും(വി.യോഹഃ6;15-21)ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.അഞ്ചപ്പത്തിന്റെ അത്ഭുതം പോലെതന്നെ പ്രാധാന്യമുള്ള ഒന്നായിട്ടാണു ഈ സംഭവത്തെ സുവിശേഷകർ വീക്ഷിക്കുന്നതു. മൂന്നു സുവിശേഷങ്ങിലുംഈ സംഭവം അല്പം വ്യത്യാസങ്ങളോടെയിണു അവതരിപ്പിച്ചിരിക്കുന്നതു.അതിന്റെ പൂർണ്ണരൂപം മനസ്സിലാക്കിയെങ്കിൽ മാത്രമേ അതിലൂടെ വെളിവാകുന്ന ആശയങ്ങൾ മുഴുവൻ ഗ്രഹിക്കുവാൻ കഴിയുകയുള്ളു.അഞ്ചപ്പംകൊണ്ടു അയ്യായിരം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ അത്ഭുതത്തോടു ചേർന്നു നടന്നതാണു ഇതു എന്നു മൂന്നു സുവിശേഷകരും പറയുന്നു.അത്ഭുതത്തിനു ശേഷം കർത്താവു ശിഷ്യന്മാരെ പടകിൽ കയറി അക്കരയ്ക്കു പോകുവാൻ നിർബ്ബന്ധിച്ചു.അവർ പോയശേഷം പുരുഷാരത്തെ പറഞ്ഞയച്ചിട്ടു യേശു പ്രാർത്ഥിപ്പാനായി തനിയെ മലയിലേക്കു കയറിപ്പോയി.ശിഷ്യന്മാർ കടലിന്റെ നടുവിൽ എത്തിയപ്പോൾ കടൽ ക്ഷോഭിച്ചു.അവർ തണ്ടു വലിച്ചു തളർന്നപ്പോൾ,രാത്രി നാലാം യാമത്തിൽ യേശു കലിലൂടെ നടന്നു അവരുടെ അടുക്കൽ എത്തി.ഭൂതമാണെന്നു സംശയിച്ചു അവർ ഭയപ്പെട്ടു.യേശു അവരോടു ഭയപ്പെടേണ്ട ഇതു ഞാൻ തന്നെയാണു എന്നു പറഞ്ഞു.അവൻ പടകിൽ കയറുകയും കടൽ ശാന്തമാകുകയും ചെയ്തു.അവർ അക്കരെ ചെന്നെത്തി.
                                          അവരെ അക്കരയ്ക്കു പോകാൻ നിർബ്ബന്ധിച്ചതായി വി.യോഹന്നാൻ പറയുന്നില്ലെങ്കിലും,അങ്ങനെ പറഞ്ഞയക്കുവാനുള്ള കാരണം പറയുന്നുണ്ടു.വി.യോഹഃ6;15 'അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.'ജനം യേശുവിനെ രാജാവാക്കുവാൻ ഭാവിച്ചതാണു ഇതിനു കാരണം.യേശു അക്കരെ എത്തിയെന്നു അറിഞ്ഞു ജനം തടിച്ചു കൂടി.യേശു അവന്റെ അടുക്കൽ കൊണ്ടുവന്ന രോഗികളെയെല്ലാം സൗഖ്യമാക്കിയതായി വി.മത്തായിയും വി.മർക്കോസും പറയുമ്പോൾ ,അവരോടു ജീവന്റെ അപ്പത്തെ കുറിച്ചു പറഞ്ഞതായിട്ടാണു വി.യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നതു.എന്നാൽ മറ്റു രണ്ടു സുവിശേഷകരും പറയാത്ത ഒരുകാര്യം വി.മത്തായി പറഞ്ഞിരിക്കുന്നു.കർത്താവു പടകിനോടു നടന്നടുത്തപ്പോൾ ആദ്യം ഭയപ്പെട്ടെങ്കിലും അതു കർത്താവാണു എന്നു അറിഞ്ഞുകഴിഞ്ഞപ്പോൾ പത്രോസു യേശുവിനോടു താനും കടലിൽ ഇറങ്ങി നടക്കുവാൻ കല്പിക്കണമേ എന്നു അപേക്ഷിച്ചു.യേശു അനുവദിച്ചതിനാൽ അവൻ ഇറങ്ങി നടന്നെങ്കിലും തിരമാല കണ്ടു ഭയപ്പെട്ടു കടലിൽ താണുപോകുവാൻ തുടങ്ങി.രക്ഷിക്കുവാനായി പത്രോസു അപേക്ഷിച്ചു.അല്പവിശ്വാസിയെ നീ ഭയപ്പടുന്നതെന്തു എന്നു യേശു ചോദിക്കുന്നു.
ഈ വ്യത്യാസങ്ങളുടെ സത്യാസത്യങ്ങളെക്കുറിച്ചു ചിന്തിക്കാതെ,അതു പകർന്നു തരുന്ന ആത്മീയചിന്തകൾ നമ്മുടെ ധ്യാനവഷയമാക്കുവാനാാാാണു ഇവിടെ ഉദ്ദേശിക്കുന്നതു
                               ,       . യേശു ശിഷ്യന്മാരെ പടകിൽ കയറി അക്കരയ്ക്കു പോകുവാൻ നിർബ്ബന്ധിച്ചു എന്നതാണു ആദ്യം ചിന്തയ്ക്കു വിഷയമാകുന്നതു.എന്തുകൊണ്ടു ശിഷ്യന്മാർ തനിയെ അക്കരയ്ക്കു പോകുവാൻ യേശു നിർബ്ബന്ധിച്ചു.വ്യക്തമായ ഉദ്ദേശമില്ലാതെ യേശു ഒന്നും ചെയ്യാറില്ല.ഇവിടെയും കർത്താവിനു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നുവെന്നു അവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.അതിനു ശേഷം യേശു പ്രാർത്ഥിക്കുവാനായി തനിയെ മലയിലേക്കു കയറിപോയിയെന്നതിൽ ഒരു കാരണം നമുക്കു കണ്ടെത്താൻ കഴിയുന്നു യേശു ചെയ്യുന്നതും പറയുന്നതുമെല്ലാം പിതാവാം ദൈവം ചെയ്യുന്നതും പറയുന്നതും മാത്രമാണു വി.യോഹഃ5;19 'ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു,പിതാവു ചെയ്തു കാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല;അവൻ ചെയ്യുന്നതെല്ലാം പുത്രനും അവ്വണ്ണം തന്നെ ചെയ്യുന്നു.'വി.യോഹഃ14;10'ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു;പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.' യേശു ചെയ്തതും സംസാരിച്ചതുമെല്ലാം പിതാവിന്റെ അറിവോടും സമ്മതത്തോടും,പിതാവിനോടൂ ചോദിച്ചുമായിരുന്നു എന്നതിനു ഈ വാക്യങ്ങൾ മതിയായ തെളിവാണു.എന്റെ ഇഷ്ടം ചെയ്യുവാനല്ല,എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുവാനത്രേ ഞാൻ വന്നിരിക്കുന്നതു എന്ന കർത്താവിന്റെ വാക്കുകളും,ഗതസമേന തോട്ടത്തിൽ വച്ചു എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ നടക്കട്ടെയെന്ന പ്രാർത്ഥനയും ഈ സത്യം വെളിവാക്കുന്നു.പ്രർത്ഥനയാണല്ലോ പിതാവിന്റെ ഇഷ്ടം അറിയുവാനുള്ള ഏക മാർഗ്ഗം.കർത്താവു എന്തു ചെയ്യുമ്പോഴും,പ്രവർത്തിച്ചു കഴിഞ്ഞും പ്രാർത്ഥനയിലൂടെ പിതാവിനോടു സംസർഗ്ഗം ചെയ്തിരുന്നുവെന്നു ഇതു വ്യക്തമാക്കുന്നു.
                                           അഞ്ചപ്പത്തിന്റെ അത്ഭുതത്തിൽ അപ്പം കൈകളിലെടുത്തു സ്വർഗ്ഗത്തിലേക്കു നോക്കിയെന്നു വി.മത്തായിയും വി.മർക്കോസും രേഖപ്പെടുത്തിയിരിക്കുന്നതും,ഇവിടെ തനിയെ പ്രാർത്ഥിപ്പാൻ മലയിലേക്കു കയറിപ്പോയിയെന്നു പറഞ്ഞിരിക്കുന്നതും രഹസ്യപ്രാർത്ഥനയുടെ പ്രാധാന്യത്തെയാണു സൂചിപ്പിക്കുന്നതു.ഏതു പ്രവൃത്തിയും ഭംഗിയായി പൂർത്തീകരിക്കണമെങ്കിൽ അതിനു മുൻപും,അതു പൂർണ്ണഫലപ്രാപ്തിയിൽ എത്തിച്ചേരണമെങ്കിൽ അതിനു ശേഷവും ഈ വിധ രഹസ്യപ്രാർത്ഥന അനിവാര്യമാണെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണു പരി.പിതാക്കന്മാർ,എന്തു ചെയ്യുന്നതിനു മുൻപും കുരിശു വരയ്ക്കണമെന്നു പഠിപ്പിച്ചിരിക്കുന്നതു.അതു ദൈവസന്നിധിയിൽ കഴിക്കുന്ന രഹസ്യപ്രാർത്ഥനയും അനുവാദ അപേക്ഷയുമാണെന്നു അറിയാത്തതിനാൽ,ഒരു കുരിശു വരയ്ക്കുന്നതിൽ എന്തു കഥയെന്നു പറഞ്ഞു പല വിശ്വാസികളും അവഗണിച്ചു കളയുന്നു
                                                . കർത്താവു എന്താണു ഏകാന്തതയിൽ പിതാവിനോടു പ്രാർത്ഥിച്ചതു?വി.വേദപുസ്തകം അതിനെക്കുറിച്ചു ഒന്നും പറയുന്നില്ലെങ്കിലും സന്ദർഭം വിലയിരുത്തുമ്പോൾ ചിലതു നമുക്കു ഊഹിക്കാവുന്നതാണു.പിതാവിന്റെ ഇഷ്ടപ്രകാരം താൻ നിർവ്വഹിച്ച പ്രവൃത്തികളെ പിതാവിന്റെ സന്നിധിയിൽ സമർപ്പിക്കുകയും വിലയിരുത്തുകയും നന്ദിയർപ്പിക്കുകയും ചെയ്യുന്നു.പ്രത്യേകിച്ചും അത്ഭുതത്തിനു ശേഷമുള്ള രണ്ടു കാര്യങ്ങളും പ്രാർത്ഥന ആവശ്യപ്പെടുന്ന വിഷയങ്ങളാണു.ജനം തന്നെ പിടിച്ചു രാജാവാക്കാൻ ശ്രമിച്ചതിനെ നിരുത്സാഹപ്പെടുത്തിയതാണു ഒന്നു.താൻ നിർബ്ബന്ധിച്ചു അക്കരയ്ക്കു വിട്ട ശിഷ്യന്മാർക്കു വേണ്ടി പ്രാർത്ഥിക്കുക എന്നതാണു രണ്ടാമത്തെ കാര്യം. ശിഷ്യന്മാരെ നിർബ്ബന്ധിച്ചു അക്കരയ്ക്കു പറഞ്ഞുവിട്ടതിന്റെ പിന്നിൽ കർത്താവിനു മറ്റൊരു ഉദ്ദേശം കൂടെയുണ്ടായിരുന്നു.അഞ്ചപ്പംകൊണ്ടു അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ കർത്താവിനെ ജനം പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു എന്ന യോഹന്നാന്റെ പ്രസ്താവവും,പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാരെ നിർബ്ബന്ധിച്ചു അക്കരയ്ക്കു വിട്ടു എന്ന മറ്റു സുവിശേഷകരുടെ വിവരണവും കൂട്ടിവായിക്കുമ്പോൾ കർത്താവിന്റെ ഉദ്ദേശം നമുക്കു മനസ്സിലാകും.യിസ്രായേൽ ജനം മുഴുവനും വരുവാനുള്ള മശിഹാ ദാവീദിന്റെ വംശത്തിൽ രാജാധിരാജാവായി അവതരിച്ചു തങ്ങളെ അടിമത്തത്തിൽ നിന്നു വിടുവിക്കും എന്നാണു വിശ്വസിക്കുന്നതു.ശിഷ്യന്മാരുടെയും വിശ്വാസവും പ്രതീക്ഷയും അതുതന്നെയാണു.യേശുവിൽ ആ രാജാവിനെ ജനം കണ്ടെത്തി രാജാവാക്കുവാൻ ഭാവിച്ചതിൽ ശിഷ്യന്മാർക്കു സന്തോഷമായി കാണും.അവരും ജനത്തിൻറെ പക്ഷത്തു ചേരാൻ സാദ്ധ്യത ഉണ്ടു എന്നു കർത്താവു മനസ്സിലാക്കിയതുകൊണ്ടാവാം യേശു അവരെ നിർബ്ബന്ധിച്ചു അക്കരയ്ക്കു വിട്ടതെന്നു ഊഹിക്കാവുന്നതാണു.അഞ്ചപ്പംകൊണ്ടുള്ള അത്ഭുതത്തിൽ,ചെറുതാണെങ്കിലും ശിഷ്യന്മാരുടെ പങ്കാളിത്വം കർത്താവു ആവശ്യപ്പെട്ടു.എന്നാൽ തന്നെ രാജാവാക്കുവാനുള്ള ജനത്തിൻറെ ചിന്താഗതിയെ തിരുത്തുന്നതിൽ ശിഷ്യന്മാരുടെ പങ്കു കർത്താവിനു ആവശ്യമില്ലാത്തതിനാലാണു അവരെ പറഞ്ഞയച്ചതു എന്നു ചിന്തിക്കാവുന്നതാണു.ദൈവം ചെയ്യേണ്ട കാര്യങ്ങൾ ദൈവം ചെയ്തുകൊള്ളും.നമ്മുടെ ഉത്തരവാദിത്തം ദൈവത്തിന്റെ ഇഷ്ടത്തിനു നമ്മെ വിട്ടുകൊടുക്കുക മാത്രമാണു.ഒരുപക്ഷേ ശിഷ്യന്മാർക്കു അതിൽ ഇടപെടുവാൻ അവസരം നൽകിയാൽ അവർ ജനപക്ഷത്തു ചേർന്നു തന്നെ നിയന്ത്രിക്കുവാൻ ശ്രമിച്ചെന്നു വരാം.അതുകൊണ്ടു പ്രശ്നപരാഹാരത്തിനു അവരില്ലാതിരിക്കുന്നതാണു നല്ലതു എന്നു യേശു തീരുമാനിച്ചു.ദൈവത്തെ നമ്മുടെ ഇഷ്ടത്തിനു കൊണ്ടുവരികയല്ല,നാം ദൈവയിഷ്ടത്തിനു വിധേയരായി ജീവിക്കുകയാണു വേണ്ടതു എന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.ഫിലിപ്പിയസിസറിയയിൽ വച്ചു കർത്താവിനെ നിയന്ത്രിക്കുവാൻ ശ്രമിച്ച ശീമോനോടു 'സാത്താനെ എന്നെ വിട്ടുപോ'എന്നു കർത്താവു പറഞ്ഞതു ഈ സത്യം വിളിച്ചോതുന്നു.
                                         നോമ്പും പ്രാർത്ഥനയും ആരാധനയും കർത്താവിനെ നമ്മുടെ ആഗ്രഹങ്ങൾക്കു അനുസരണമാക്കുവാനുള്ളതല്ല,മറിച്ചു നാം ദൈവ ഇഷ്ടത്തിനു അനുരൂപരായിതീരുവാനുള്ളതാണു എന്നു ഇവിടെ നാം തിരിച്ചറിയേണ്ടതുണ്ടു. കർത്താവു ശിഷ്യന്മാരെ തനിയെ പോകാൻ നിർബ്ബന്ധിച്ചപ്പോൾ അവർക്കുണ്ടാകാൻ പോകുന്ന പ്രശ്നം മുൻകൂട്ടി കണ്ടിരുന്നില്ല എന്നു പറയുവാൻ കഴിയുകയില്ല.കർത്താവു അറിഞ്ഞുകൊണ്ടു ഈ പ്രശ്നത്തിലേക്കു പറഞ്ഞുവിട്ടതിൽ കർത്താവിന്റെ ഉദ്ദേശം എന്തായിരുന്നു?അത്ഭുതങ്ങളെല്ലാം കർത്താവിന്റെ മഹത്വം വെളിപ്പെടുത്തുന്ന അടയാങ്ങളാണു എന്നു കാനായിലെ കല്യണത്തിൽ വെള്ളം വീഞ്ഞാക്കിയ സന്ദർഭത്തിൽ വി.യോഹന്നാൻ പറഞ്ഞിട്ടുണ്ടല്ലോ.അപരിമിതനായ ദൈവം പരിമിതനായ മനുഷ്യനായി അവതരിച്ചെങ്കിലും അവന്റെ ദൈവത്വത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല എന്നു അത്ഭുതങ്ങൾ വെളിവാക്കുന്നു.അഞ്ചപ്പത്തിന്റെ അത്ഭുത്തിലൂടെ അവർ അതു ഗഹിച്ചില്ലായെന്നതാണു ഒരു ജനതയുടെ രാജാവായി മാത്രം  യേശുവിനെ കാണുവാൻ കാരണം.എന്നാൽ താൻ,ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവും നിയന്താവും ആണെന്ന സത്യം കുറേക്കൂടെ വ്യക്തമായി ശിഷ്യന്മാർക്കു കാട്ടിക്കൊടുക്കുവാനാണു കർത്താവു ഇങ്ങനെ ഒരു സന്ദർഭം സൃഷ്ടിച്ചതു.പരിമിതികളുള്ള ഒരു രാജാവായിട്ടല്ല,എല്ലാത്തിനേയും നിയന്‌ത്രിക്കാൻ കഴിവുള്ള രാജാധിരാജാവായിട്ടു തന്നെയാണു താൻ അവതരിച്ചിരിക്കുന്നതു എന്നു കാറ്റിനേയും കടലിനേയും ശാന്തമാക്കിയതിലൂടെ കർത്താവു വെളിവാക്കുന്നു
                                            .അഞ്ചപ്പത്തിൻറെ അത്ഭുതത്തിൽ തങ്ങളുടെ കഴിവില്ലായ്മയെ ശിഷ്യന്മാരെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിച്ചതുപോലെ ഇവിടെയും അവരുടെ നിസ്സാരത എത്രമാത്രം ഉണ്ടെന്നു കർത്താവു വെളിവാക്കി കൊടുക്കയായിരുന്നു.ഗലീലകടലിൽ ദീർഘകാലം പരിചയമുള്ള മുക്കുവരായ ശിഷ്യന്മാർ ഇവിടെ കടൽക്ഷോഭത്തെ അതിജീവിക്കുവാൻ കഴിയാതെ കുഴങ്ങിപ്പോകുന്നു.എന്നാൽ കർത്താവു പടകിൽ കയറിയപ്പോൾ കടൽ ശാന്തമായി.പ്രക്ഷുബ്ദമായ ഏതു അന്തരീക്ഷത്തേയും ശാന്തമാക്കാൻ കർത്താവിന്റെ സാന്നിദ്ധ്യം മാത്രം മതിയെന്നു ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നു.മനുഷ്യൻ ഈ ലോകത്തിൽ അനുഭവിക്കേണ്ടിവരുന്ന എല്ലാ പ്രതിസന്ധികളിലും താൻ എന്നാളും സമീപസ്ഥനാണെന്നു കർത്താവു ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നു.പ്രതകൂലതകളിൽ പെട്ടുഴന്നു അവർ ഭ്രമിക്കുന്നതു കണ്ടു കർത്താവു അവരെ ആശ്വസിപ്പിക്കുന്ന വാക്കുകളിൽ ഈ സത്യം മുഴങ്ങികേൾക്കാം..'ധൈര്യപ്പെടുവീൻ,ഞാനാകുന്നു,പേടിക്കേണ്ട,ഭയപ്പെടേണ്ട 'എന്നിങ്ങനെയുള്ള ആശ്വാസവചനങ്ങൾ മൂന്നു സുവിശേഷങ്ങളിലും നാം വായിക്കുന്നു.കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ നാർണ്ണായക സന്ദർഭങ്ങളിലെല്ലാം 'ഭയപ്പെടേണ്ട.' എന്ന സന്ദേശം നാം കേൾക്കുന്നു.കർത്താവിന്റെ മുന്നോടിയായ വി.യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പു സഖറിയാപുരോഹിതനു ലഭിക്കുമ്പോൾ മുതൽ(വി.ലൂക്കോഃ1;13)കന്യകമറിയാമിനോടുള്ള അറിയിപ്പിലൂടെ,(വി.ലൂക്കോഃ1;30)ജനനത്തിൽ എത്തിച്ചേർന്നു(വി.ലൂക്കോഃ2;10)ഉയർപ്പിൽ വന്നുചേരുന്നതു വരെ(വി.മർക്കോഃ16;6)ഈ സന്ദേശം തുടർച്ചയായി കേൾക്കുന്നു.വി.വേദപുസ്തകം നൽകുന്ന പ്രധാന സന്ദേശം തന്നെ ഭയപ്പെടേണ്ട എന്നാണല്ലോ.
                                               കടൽക്ഷോഭത്തിൽ പെട്ട ശിഷ്യന്മാരുടെ മാനസ്സികാവസ്ഥയെക്കുറിച്ചു ഇവിടെ ഒന്നും പറയുന്നില്ല.അതുകൊണ്ടു അതു അത്ര ഗൗരവമുള്ളതായിരുന്നില്ല എന്നു കരുതുവാൻ കഴിയുകയില്ല.ഏതാണ്ടു പതിമൂന്നു മൈൽ നീളവും എട്ടു മൈൽ വീതിയുമുള്ള ഒരു വലിയ തടാകമാണു ഗലീലകടൽ എന്നു അറിയപ്പെടുന്ന ഗന്നേസരേത്തു തടാകം.അവർ അക്കരയ്ക്കു യാത ആരംഭിച്ച സമയം വ്യക്തമായി പറയുന്നില്ലെങ്കിലും,ഏതാണ്ടു ഒൻപതു മണി കഴിഞ്ഞു കാണും എന്നു ഊഹിക്കാവുന്നതാണു.യഹൂദന്മാർ രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരിക്കുന്നൂ.ഒന്നാം യാമം സന്ധ്യ ആറു മുതൽ ഒൻപതുവരെയാണു.9-12,12-3,3-6 എന്നിങ്ങനെയാണു രാത്രിയുടെ മറ്റു യാമങ്ങൾ.അത്ഭുതത്തിന്റെ അവസാനത്തിൽ ശിഷ്യന്മാർ കർത്താവിന്റെ അടുക്കൽ ചെന്നു പുരുഷാരത്തെ പറഞ്ഞയയ്ക്കണമെന്നു പറയുമ്പോൾ നേരവും വൈകിയെന്നാണു പറയുന്നതു.എന്നാൽ വി.ലൂക്കോസു പറയുന്നതു.വി.ലൂക്കോഃ9;12'പകൽ കഴിവാറായപ്പോൾ ശിഷ്യന്മാർ അടുത്തു വന്നു.'എന്നാണു.ഏതായാലും രാത്രി വളരെ ആകുന്നതിനു മുൻപെ അവർ യാത്ര തിരിച്ചിരിക്കണം.പ്രഭാതമാകുമ്പോഴാണു അവർ അക്കര എത്തുന്നതു.രാത്രി നാലാം യാമത്തിലാണല്ലോ കർത്താവു അവരുടെ അടുക്കൽ എത്തുന്നതു.ഇതിൽ നിന്നും,അവർ കടൽക്ഷോഭത്തിൽ പെട്ടു വലയുകയായിരുന്നു എന്നു ഊഹിക്കുന്നതിൽ തെറ്റില്ല.ശിഷ്യന്മാരിൽ അധികം പേരും മുക്കുവരായിരുന്നതിനാലും ഗലീലകടൽ അവർക്കു സുപരിചിതമായിരുന്നതിനാലും അവർക്കു അത്യധികം ഭീതിയുണ്ടായി കാണുവാൻ സാദ്ധ്യത കുറവാണു.എന്നാൽ അതിനേക്കാൾ അവരിൽ ഭയമുളവാക്കിയതു രാത്രിയുടെ നാലാം യാമത്തിൽ കർത്താവു തിരമാലകളുടെ മുകളിലൂടെ നടന്നു വരുന്നതു കണ്ടപ്പോഴാണു.രാത്രിയുടെ അവസാന യാമങ്ങളായിരുന്നതിനാൽ കർത്താവിനെ അവർ തിരിച്ചറിഞ്ഞില്ല.അതുകൊണ്ടു അതു ഭൂതമാണെന്നു തെറ്റദ്ധരിച്ചു.അവർ ഭ്രമിച്ചു,ഭയപ്പെട്ടു,നിലവിളിച്ചു എന്നെല്ലാം പറഞ്ഞിരിക്കുന്നതിൽ നിന്നു അവരുടെ മാനസ്സീകാവസ്ഥ ഊഹിക്കാവുന്നതാണു.തണ്ടു വലിച്ചു തളർന്നതും ഒരു കാരണമാകാം.ഇതു ഒരു വലിയ സത്യമാണു വെളിവാക്കുന്നതു.പലപ്പോഴും ഭയത്തിനും സംഭ്രമത്തിനും കാരണമായി തീരുന്നതു സംശയവും ശരിയായ അറിവില്ലായ്മയുമാണു എന്നു ഇതു വ്യക്തമാക്കുന്നു.പ്രത്യേകിച്ചും ദൈവത്തെക്കുറിച്ചുള്ള ശരിയായി അറിയാത്തതും,ദൈവവചനങ്ങളിലും വാഗ്ദത്തങ്ങളിലും ഉള്ള സംശയങ്ങളുമാണൂ നമ്മുടെ ആകുലതയ്ക്കും വ്യാകുലതയ്ക്കും ഭയത്തിനുമെല്ലാം ഒരു പരിധിവരെ കാരണമെന്ന സത്യം ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
                                                ഈ സംഭവത്തിൽ,പത്രോസു ശ്ളീഹായോടു മാത്രം ബന്ധപ്പെട്ട ഒരു സംഭവം വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നു.പത്രോസു ശ്ളീഹായുടെ സ്വഭാവം ഇതുപോലെ നല്ലവണ്ണം വെളിവാകുന്ന മറ്റൊരു സന്ദർഭം വി.വേദപുസ്തകത്തിൽ ഇല്ലായെന്നു തന്നെ പറയാം.കർത്താവു തിരമാലകളിലൂടെ നടന്നു വരുന്നതു കണ്ടപ്പോൾ പത്രോസിനും അതു പോലെ നടക്കാൻ മോഹം.അതു കർത്താവാണു എന്നു അറിഞ്ഞപ്പോൾ പത്രോസു'കർത്തവേ,അതു നീയാകുന്നുവെങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കൽ വരേണ്ടതിന്നു കല്പിക്കേണമേ എന്നു പറഞ്ഞു.വരിക എന്ന കർത്താവിന്റെ വാക്കു കേട്ടു പടകിൽ നിന്നിറങ്ങി യേശുവിന്റെ അടുക്കലേക്കു നടന്നുവെങ്കിലും കാറ്റു കണ്ടുപേടിച്ചു മുങ്ങിത്തുടങ്ങിയപ്പോൾ കർത്തവേ രക്ഷിക്കേണമേ എന്നു അപേക്ഷിച്ചു.യേശു കൈനീട്ടി അവനെ പിടച്ചു അല്പവിശ്വാസിയേ, എന്തിനു സംശയിച്ചു എന്നു പറഞ്ഞു. അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.ഇവിടെ പത്രോസിന്റെ സ്വഭാവത്തിലെ ചില സവിശേഷതകൾ കാണാൻ കഴിയുന്നുണ്ടു.പതോസു വീണ്ടുവിചാരമില്ലാതെ എടുത്തു ചാടി എന്തും ചെയ്യുന്ന ഒരു വികാരജീവിയാണു.വികാരജീവികൾ വിചാരത്തിനു വലിയ പ്രാധാന്യം കല്പിക്കാത്തതിനാൽ,ഭവിഷ്യത്തുകളെ കുറിച്ചു ചിന്തിക്കാതെ പ്രവർത്തിക്കുന്നു.കർത്തവു വെള്ളത്തിന്മീതെ നടക്കുന്നതു കണ്ടപ്പോൾ അതിനെക്കുറിച്ചു അധികം ചിന്തിക്കാതെ അങ്ങനെ ചെയ്യുവാൻ ആഗ്രഹിക്കുന്നു.ശതാധിപദാസന്റെ കാതറുത്തതും അരമന മുറ്റത്തു വച്ചു കർത്താവിനെ തള്ളിപ്പറഞ്ഞതുമൊക്കെ ഈ സ്വഭാവം വെളിപ്പെടുന്ന സന്ദർഭങ്ങളാണു.മനുഷ്യനു ചിന്താശക്തി നൽകിയിരിക്കുന്നതു ഒരുകാര്യം ചെയ്യുന്നതിനു മുമ്പു അതിനെക്കുറിച്ചു ആലോചിക്കുവാനാണു.ഒന്നും ചിന്തിക്കാതെയും ആലോചിക്കാതെയും എടുത്തു ചാടി പ്രവർത്തിച്ചു ആപത്തിൽ പെട്ടുകഴിയുമ്പോൾ രക്ഷിക്കേണമേ എന്നു അപേക്ഷിക്കുന്നതിൽ അർത്ഥമില്ല.ദൈവം തന്ന ബുദ്ധിയുപയോഗിക്കാതെ പ്രവർത്തിച്ചിട്ടു ദൈവം കാത്തുകൊള്ളുമെന്നു പറയുന്നവരും ചുരുക്കമല്ല.നേരത്തെ നാം ചിന്തിച്ചതുപോലെ ദൈവംതന്ന താലന്തുകൾ ഉപയോഗിക്കാതിരിക്കുന്നതു പാപമാണു.ക്രിസ്തീയ ജീവിത്തിലെ പരാജയ കാരണങ്ങളിൽ ഒന്നു,വികാരാധീനനായി വരുംവരായ്കകളെക്കുറിച്ചു ചിന്താക്കാതെ പ്രവർത്തിക്കുന്നതണെന്നു നാം അറിഞ്ഞേ മതിയാകൂ.
                                         എങ്കിലും പത്രോസു ഇവിടെയെങ്ങും പരാജയപ്പെടുന്നില്ല എന്നതാണു മറ്റൊരു വിശേഷത.അവിടെയല്ലാം പത്രോസു കർത്താവിനെ മുറുകെ പിടിക്കുന്നു എന്നതാണു അതിനു കാരണം.പത്രോസു വീഴുമ്പോഴെല്ലാം ആ വീഴ്ച തിരിച്ചറിയുകയും എഴുന്നേല്ക്കുകയും ചെയ്യുന്നുവെന്നതു അനുകരണീയമായ ഒന്നാണു.അപ്പോഴെല്ലാം പത്രോസു കർത്താവിനോടു കൂടുതൽ അടുക്കുകയും ചെയ്യുന്നു.A saint is not a man who never falls;a saint is a man who gets up and goes on again every time he falls എന്നതു പ്രസിദ്ധമായ ഒരു ചൊല്ലാണല്ലോ. അല്പവിശ്വാസം അവിശ്വാസത്തെക്കാൾ അപകടകരമാണു.അല്പവിശ്വാസം വരുത്തി വയ്ക്കുന്ന വിന പലതാണു.അല്പവിശ്വാസം നമ്മിൽ ഭയം ഉളവാക്കുന്നു.ഇവിടെ പത്രോസു പേടിക്കുന്നു.വി.മത്താഃ8;26ൽ കർത്തവു ശിഷ്യന്മാരോടു ചോദിക്കുന്നു.'അല്പവിശ്വാസികളെ നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു?കർത്താവു പല സന്ദർഭത്തിൽ ശിഷ്യന്മാരുടെ അല്പവിശ്വാസത്തെ ശാസിച്ചിട്ടുണ്ടു.അല്പവിശ്വാസം സംശയവും സംശയത്തില്‍  നിന്നു ഭയവും ഉളവാകുന്നു.ഇതോടൊപ്പം ദൈവവചനങ്ങളെ ശരിക്കു മനസ്സിലാക്കാൻ കഴിയാതെ പോകുകയും ചെയ്യുന്നു.വി.മത്താഃ16;8ൽ കർത്താവു ശിഷ്യന്മാരോടു പറയുന്നു.'അല്പവിശ്വസികളെ അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നു എന്തു?ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ?'വി.വേദപുസ്തകസത്യങ്ങളെ ശരിക്കു ഗ്രഹിക്കാൻ കഴിയാതെ പോകുന്നതും,സഭയുടെ ആചാരാനുഷ്ഠാനങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നതിനും കാരണം അല്പവിശ്വാമാണെന്ന സത്യം ഇവിടെ നാം തിരിച്ചറിയെണ്ടതാണു. ഈ വിവരണം അവസാനിക്കുന്നതു മറ്റൊരു വലിയ സത്യം വെിളിപ്പെടുത്തികൊണ്ടാണു.കർത്താവു പടകിൽ കയറിയപ്പോൾ കാറ്റു ശമിച്ചു എന്നതു നമ്മുടെ ചിന്തയേയും ധ്യാനത്തേയും തൊട്ടുണർത്തേണ്ടതാണു.യേശു എവിടെയുണ്ടോ അവിടെ ഏതു ശക്തമായ കൊടുങ്കാറ്റും ശമിക്കും എന്നതാണു ഈ സംഭവം നമുക്കു പകർന്നു തരുന്ന വലിയ സന്ദേശം.സെയിൽസിലെ സെൻറ്് ഫ്രാൻസിസ്(St.Fransis of Sales )തന്റെ ലേഖനങ്ങളിൽ പ്രതാപാദിച്ച ഒര കാര്യം,ഒലിവു വ്യോൺ(Olive Wyon )തന്റെ Consider Him എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്നതു വില്യം ബാറക്ലേ ഈ ഭാഗത്തെ വ്യാഖ്യാനിക്കുമ്പോൾ എടുത്തു പറഞ്ഞിരിക്കുന്നതു നമുക്കു ഒരു വലിയ പാഠം ഓതിത്തരുന്നു.കേൾക്കുക.സെൻറു.ഫ്രൻസിസു ഒരിക്കൽ താൻ താമസിച്ചിരുന്ന ഗ്രാമത്തിലെ ഒരു പെൺകുട്ടി കിണറ്റിൽ നിന്നു വെള്ളം കോരുന്നതു കാണുകയുണ്ടായി.അവൾ വെള്ളം കോരുവാൻ തൊട്ടി കിണറ്റിലിറക്കുമ്പോൾ അതിൽ ഒരു ചെറിയ മരക്കഷണം ഇടുന്നതു അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.അദ്ദേഹം ആ പെൺക്കുട്ടിയെ സമീപിച്ചു അതിന്റെ കാരണം ചോദിച്ചു.ആ പെൺകുട്ടി,വള്ളം കോരുമ്പോൾ അതു ഇളകി തുളുമ്പിപോകാതെ ശാന്തമായിരിപ്പാനായിട്ടാണു എന്നു പറഞ്ഞതു അദ്ദേഹത്തിന്റെ ചിന്തയെ തൊട്ടുണർത്തി.ഈ സംഭവം ഉദ്ധരിച്ചിട്ടു അദ്ദേഹം തന്റെ ഒരു സ്നേഹിതനു ഇപ്രകാരം എഴുതി.So when your heart is distressed and agitated,put the Cross into the centre of your hesrt,to keep it steady.'ജീവിതത്തിൽ കടന്നു വരുന്ന,അതിജീവിക്കുവാൻ കഴിയുകയില്ല എന്നു തോ്ന്നുന്ന ഏതു പ്രതിസന്ധികളേയും,യേശുവിന്റെ  സാന്നിദ്ധ്യം സ്നേഹം കരുതല് രക്ഷ സമാധാനം   തുടങ്ങിയവയുടെ  അടയാളമായ കുരിശു അനുഭവവേദ്യമാക്കി തരും എന്ന യാഥാർത്ഥ്യം ഇതിൽ നിന്നു ഗ്രഹിക്കേണ്ടതുണ്ടു.
                                            ഇതിനോടു ചേർന്നു നമ്മുടെ ചിന്തയ്ക്കു വിഷയമാകണമെന്ന ഉദ്ദേശത്തോടെ വായനക്കു ഒരുക്കിയിരിക്കുന്ന തുടർന്നുള്ള ഭാഗം പകർന്നു തരുന്ന സന്ദേശം കൂടെ ചിന്തിച്ചു ധ്യാനം അവസാനിപ്പിക്കാം.യേശുവും ശിഷ്യന്മാരും കരയിൽ ഇറങ്ങിയപ്പോൾ തന്നെ ജനം അറിഞ്ഞു അവിടെ തടിച്ചു കൂടി.യേശു അവരുടെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു.അവിടെ ഒരു വാക്കും പ്രസംഗിച്ചില്ലായെന്നതാണു നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന പ്രഥമ കാര്യം.ദൈവം എന്താണു ഇഷ്ടപ്പെടുന്നതു എന്നു കാണിച്ചാണു കർത്താവു പഠിപ്പിച്ചതു.ദൈവത്തിന്റെ കരുതലിനെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നില്ല. അതു പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കുകയാണു യേശു ചെയ്തിരുന്നതു.ദൈവത്തിന്റെ സ്നേഹം പ്രവൃത്തിയിലൂടെ കിണിച്ചു കൊടുക്കാതെയുള്ള പ്രസംഗം ഫലരഹിതമാണു എന്നു ഇതു വ്യക്തമാക്കുന്നു.യേശു വന്നു എന്നറിഞ്ഞു ഓടിക്കുടിയവരും നമുക്കു ഒരു സന്ദേശം നൽകുന്നു.അവരെല്ലാം യേശുവിന്റെ അടുക്കൽ ഓടിവന്നതൂ നേടുവാനുള്ള അഗ്രഹത്തോടെയായിരുന്നു.ദൈവിക ബന്ധത്തിന്റെ വികലമായ ഒരു ചിത്രമാണു ഇതു നമുക്കു നൽകുന്നതു.കരുണാമയനായ കർത്താവു അതൊന്നും കണക്കിടാതെ കരുണചൊരിയുന്നവനാണു എന്ന സത്യവും ഇതു വെളിവാക്കുന്നു.ആ കരുണാവാരിധിയായ ദൈവത്തിൽ സങ്കേതപ്പെടുവാനൂം അവിനിൽ പൂർണ്ണമായി വിശ്വസിക്കുവാനും ഇടയാകണമേ എന്ന പ്രാർത്ഥനയോടെ സന്ധ്യ സെദറയിലെ ഈ അപേക്ഷകൾ സമർപ്പിക്കാം.
                                            സകലത്തിന്റേയും സ്രഷ്ടാവും സംരക്ഷകനും ആർദ്രതയുള്ള ,പിതാവും ഏകസത്തമനും അനുഗ്രഹസമ്പന്നനും ദാനസമൃദ്ധനുമായ ദൈവമേ!ഞങ്ങളുടേയും നിന്റെ വിശ്വസ്ത ജനത്തിന്റേയും പാപങ്ങൾക്കും അകൃത്യങ്ങൾക്കും വേണ്ടി സുഗന്ധപരിമളങ്ങളോടു കൂടി പ്രാർത്ഥനകളും അപേക്ഷകളും സമർപ്പിക്കുവാൻ നീ ഞങ്ങളെ പഠിപ്പിച്ചു.കർത്തവേ!അധർമ്മത്താൽ ഞങ്ങളിൽ ഉണ്ടായ സർവ്വ പാപങ്ങളിൽ നിന്നും കറകളിൽ നിന്നും ശുദ്ധീകരണവും പുണ്യവും നൽകുന്ന നിന്റെ സോപ്പായാൽ ഞങ്ങളെ കഴുകി വെടിപ്പാക്കേണമേ.നിന്റെ വിശുദ്ധാലയങ്ങളും സുഖകരമായ വാസസ്ഥലങ്ങളും നിന്റെ ബഹുമാനത്തിന്റെ ശുശ്രൂഷയ്‌ക്കു തെരഞ്ഞെടുക്കപ്പെട്ട ഭാജനങ്ങളും നിന്റെ ദൈവത്വത്തിന്റെ മഹത്വത്തിനു ഉപയുക്തമായ വീണകളുമായി ഞങ്ങളെ ആക്കിത്തീർക്കേണമേ. ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30