വി.നോമ്പുകാലധ്യാനചിന്തകൾ-36

36-അഞ്ചാം ശനി. -------------- വി.ലഃക്കോഃ6;1-11ആണു ഇന്നത്തെ ഏവന്‍ഗേലിയോന്‍.രണ്ടു സംഭവങ്ങളാണു അവിടെ പറഞ്ഞിരിക്കുന്നതു.ശാബതില്‍ വിളഭൂമിയില്‍ കൂടെ കടന്നു പോയപ്പോള്‍ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു തിന്നതും,ശാബതില്‍ വരണ്ടകൈയ്യുള്ള മനുഷ്യനെ സൗഖ്യമാക്കിയതുമാണു ആ സംഭവങ്ങള്‍.ആദ്യസംഭവം ഇതിനുമുമ്പു ഒരു ദിവസത്തെ ധ്യാനത്തിനു വിഷയമായിട്ടുള്ളതാണു.രണ്ടാമത്തെ ചിന്തിച്ചിട്ടില്ലാത്തതാണെങ്കിലും,അതും ശാബതുമായി ബന്ധപ്പെട്ടു കിടക്കുന്നതാണു.ശാബതില്‍ സൗഖ്യമാക്കിയതും നാം ചിന്തിച്ചിട്ടുള്ളതുമാണു.ശാബതിനെക്കുറിച്ചുള്ള പരീശമനോഭാവവും,കര്‍ത്താവിന്റെ കാഴ്ചപ്പാടും നാം അവിടെ കണ്ടതുമാണു.അതുകൊണ്ടു ആവിധ ചിന്തകള്‍ക്കു ഇവിടെ സ്ഥാനവുമില്ല.അതിനോടു ബന്ധമുള്ളതും എന്നാല്‍ അതില്‍ നിന്നു അല്പം ഭിന്നമായിട്ടുള്ളതുമായ ചില കാര്യങ്ങള്‍ ഇവിടെ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുന്നുണ്ടു.അതു നമ്മുടെ ധ്യാനത്തിനു വിഷയമാക്കുവാനാണു ആഗ്രഹിക്കുന്നതു
                                               . ശാബതില്‍ വിളഭൂമിയില്‍ കൂടെ ശിഷ്യന്മാര്‍ കടന്നു പോയപ്പോള്‍ കതിര്‍ പറിച്ചു തിന്നതിനെ ശാബതുലംഘനമായി കണ്ട പരീശമനോഭാവത്തിനു കര്‍ത്താവു നല്‍കിയ മറുപടിയില്‍ നിന്നു ഉരുത്തിരിയുന്ന ചില കാര്യങ്ങളാണു നമ്മുടെ ആദ്യ ചിന്തയ്ക്കു വിഷയമാകുന്നതു. കര്‍ത്താവു ആ പ്രവൃത്തിയെ വിഹിതമോ അല്ലയോ എന്നു വ്യക്തമായി പറയുന്നില്ല.അതു ശരിയാണോ തെറ്റാണോ എന്നു തിരിച്ചറിയാനുള്ള മാര്‍ഗ്ഗം മാത്രം പറഞ്ഞു കൊടുക്കുന്നു.കര്‍ത്താവു പലപ്പോഴും തന്നോടു ചോദിക്കുന്നതിനു നേരിട്ടു മറുപടി പറയാതെ ഉത്തരം വ്യംഗ്യമായി പറയുകയാണു ചെയ്യുക.ഇവിടെയും ആ രീതിയാണു കര്‍ത്താവു സ്വീകരിച്ചതു.കര്‍ത്താവിന്റെ മറുപടി ശ്രദ്ധിക്കുക,'ദാവീദു തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു?അവര്‍ ദേവാലയത്തില്‍ ചെന്നു പുരോഹിതന്മാര്‍ക്കു മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കു കൊടുക്കുകയും ചെയ്തുവെന്നുള്ളതു നിങ്ങള്‍ വിയിച്ചിട്ടില്ലയോ?എന്നു ഉത്തരം പറഞ്ഞു.കര്‍ത്താവിന്റെ മറുപടി രണ്ടു ചോദ്യങ്ങളായിരുന്നു.
                                           ആ ചോദ്യങ്ങളുടെ അർത്ഥതലങ്ങൾ ശ്രദ്ധിക്കാം.സാധാരണ ചോദ്യങ്ങള്‍ക്കു പല ഉദ്ദേശങ്ങള്‍ ഉണ്ടെന്നു നമുക്കു അറായാവുന്നതാണു.ചില ചോദ്യങ്ങള്‍ ജിജ്ഞാസയില്‍ നിന്നു ഉളവാകുന്നതാണു.അറിവില്ലാത്തതു ഗ്രഹിക്കുവാനുള്ള ആഗ്രഹമാണു അതിന്റെ പിന്നില്‍.കൊച്ചുകുട്ടികളുടെ ചോദ്യങ്ങള്‍ ആ തലത്തിലുള്ളതാണു.ഇവിടെ കര്‍ത്താവിന്റെ ചോദ്യം ആ ഉദ്ദേശത്തോടെയല്ലായെന്നു വ്യക്തമാണു.ആരോടു ചോദിക്കുന്നുവോ അവര്‍ക്കു അതിന്റെ ഉത്തരം അറിയാമോ എന്നു പരിശോധിക്കുകയാണു ചോദ്യങ്ങളുടെ മറ്റൊരു ഉദ്ദേശം.പരീക്ഷയിലെ ചോദ്യങ്ങള്‍ ആ ഗണത്തില്‍ പെടുന്നു.പരീശന്മാര്‍ക്കു വേദപുസ്തകത്തെക്കുറിച്ചു എത്രമാത്രം അറിവുണ്ടു എന്നു പരിശോധിക്കുകയായിരുന്നില്ലല്ലോ കര്‍ത്താവിന്റെ ഉദ്ദേശം.ഇതില്‍ നിന്നു തന്നെ ഉരുത്തിരിയുന്ന മറ്റൊരു കാര്യം ചോദ്യത്തില്‍ ചേര്‍ന്നു കിടപ്പുണ്ടു.ചോദ്യം അഭിമുഖീകരിക്കുന്ന വ്യക്തിക്കു തന്നെക്കുറിച്ചു തന്നെ ഒരു അവബോധമുണ്ടാക്കുവാന്‍ ചോദ്യങ്ങള്‍ വഴിതെളിക്കുന്നു.അറിയേണ്ടതു അറിയേണ്ടതു പോലെ അറിഞ്ഞിട്ടുണ്ടോ എന്ന ആത്മശോധനയ്ക്കു ചോദ്യം കാരണമാകും.ഇതായിരുന്നു കര്‍ത്താവിന്റെ ചോദ്യത്തിന്റെ പ്രധാന ഉദ്ദേശം എന്നു പറയാം.ന്യായപ്രമാണം അവര്‍ക്കു മനഃപാഠമാണു.എന്നാല്‍ ന്യായപ്രമാണം അറിയേണ്ട വിധത്തില്‍ അവര്‍ അറിഞ്ഞിട്ടുണ്ടോ എന്ന ആത്മശോധനയ്ക്കു ഈ ചോദ്യം വഴിതെളിക്കുന്നു.
                                                   കതിരു പറിച്ചു തിന്നതു കല്പന ലംഘനമാണെന്നു പറയണമെങ്കില്‍ കല്പനകളുടെ പരമമായ ഉദ്ദേശം അറിഞ്ഞേ മതിയാകൂ.ശാബതിനെക്കുറിച്ചുള്ള കര്‍ത്താവിന്റെ തുടര്‍ന്നുള്ള പഠിപ്പിക്കല്‍ ഈ സത്യം വെളിവാക്കുന്നു ദൈവവചനം വെറുതെ വായിച്ചതുകൊണ്ടോ മനഃപാഠമാക്കിയതു കൊണ്ടോ കാര്യമില്ല.ഈ ദൈവവചനങ്ങളുടെ ശരിയായ അര്‍ത്ഥമെന്താണെന്നു ഗ്രഹിക്കുവാന്‍ കഴിയണം. പരീശന്മാരുടെ ന്യായപ്രമാണ വായനയിലും പഠനത്തിലും ചില വലിയ തെറ്റുകള്‍ കടന്നു കൂടിയിരുന്നതായി ഇവിടെ നമുക്കു ഊഹിക്കുവാന്‍ കഴിയും.തുറന്ന മനസ്സോടെയല്ല അവര്‍ ന്യായപ്രമാണത്തെ കണ്ടതു എന്നതത്രേ അവര്‍ക്കു പറ്റിയ ഒരു തെറ്റു.ചില മുന്‍വിധികളോടെയും സ്വാര്‍ത്ഥ ചിന്തകളോടെയുമാണു അവര്‍ ന്യായപ്രമാണത്തെ സമീപിച്ചതു.ന്യായപ്രമാണം കൊണ്ടു തന്നിലേക്കു നോക്കുവാനല്ല,അന്യനെ വിലയിരുത്തുവാനാണു അവര്‍ ശ്രമിക്കുന്നതു.സഭയുടെ ആചാരാനുഷ്ടാനങ്ങള്‍ക്കു വി.വേദപുസ്തകത്തില്‍ തെളിവുകള്‍ തേടുന്നവരും അതെല്ലാം വചനാനുസൃതമാണോ എന്നു ചോദിക്കുന്നവരും വി.വേദപുസ്തകം പരീശമനോഭാവത്തോടെ കാണുന്നവരാണു. പുരോഭാഗിത്വമാണു ഇതിനു കാരണം.എന്തിലും ആരിലും തെറ്റുമാത്രം കണ്ടു പിടിക്കുന്നതിനാണു പുരോഭാഗിത്വം എന്നു പറയുന്നതു.ന്യായപ്രമാണം എന്ന അളവുകോല്‍ അവര്‍ എടുത്തു ഉപയോഗിച്ചതു കര്‍ത്താവിനെ കുടുക്കുവാന്‍ എന്താണു മാര്‍ഗ്ഗം എന്ന ചിന്തയിലാണു.ഹൃദയത്തില്‍ നന്മയുള്ളവര്‍ക്കു മാത്രമേ അന്യനിലെ നന്മ കാണാന്‍ കഴിയുകയുള്ളു.വി.വേദപുസ്തകം വായിക്കുന്നതു മനസ്സില്‍ നന്മ വളര്‍ത്തുവാനായിരിക്കണം.അന്യനെ വിലയിരുത്തുവാനാകരുതു.പരീശന്മാരുടേയും സാദൂക്യരുടേയും പുളിച്ച മാവു സൂക്ഷിച്ചുകൊള്‍ക എന്ന കര്‍ത്താവിന്റെ വാക്കുകളുടെ പൊരുള്‍ ശിഷ്യന്മാര്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തതു ഇതിനു തെളിവാണു.ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ?എന്ന കർത്താവിന്റെ വക്കുകൾ ഇതു വെളിവാക്കുന്നു
                                                 .ആത്മ ദാഹത്തോടെ ദൈവവചനങ്ങൾ വായിക്കുന്നില്ലയെന്നതാണു പരീശന്മാർക്കു പറ്റിയ രണ്ടാമത്തെ തെറ്റു.എന്നോടു ഈ വചനങ്ങൾക്കു എന്താണു പറയാനുള്ളതു എന്ന അന്വേഷണ തൃഷ്ണയോടെ വേണം വായിക്കേണ്ടതു എന്നു ഈ ഭാഗം വെളിപ്പെടുത്തുന്നു.മുൻവിധികൂടാതെയും അന്വേഷണതൃഷ്ണയോടെയും ആത്മ ദാഹത്തോടെയും വായിക്കുന്നവർക്കു മാത്രമാണു ദൈവവചനത്തിൽ ഒളിച്ചിരിക്കുന്ന വലിയ നിധി തുറന്നു കിട്ടുകയുള്ളു.ന്യായപ്രമാണത്തിന്റെ അർത്ഥം ഗ്രഹിക്കാൻ പരീശന്മാർക്കു കഴിയാതെ പോയതിനു കാരണം ഈ ചോദ്യങ്ങളിലൂടെ കർത്തവു വ്യക്തമാക്കുന്നു.കർത്താവിന്റെ ചോദ്യത്തിനു മുൻപിൽ മറുപടിയില്ലാതെ പരീശന്മാർക്കു നില്ക്കേണ്ടിവന്നതു തന്നെ അതിന്റെ തെളിവാണു. രണ്ടാമത്തെ സംഭവമായി നാം ഇവിടെ വായിക്കുന്ന,വരണ്ടകൈയ്യുള്ള മനുഷ്യനെ സൗഖ്യമാക്കിയ സംഭവവും ശബ്ബത്തുലംഘനമായി ശാസ്ത്രിമാരും പരീശന്മാരും വിലയിരുത്തുന്നു.കർത്താവിന്റെ നന്മപ്രവൃത്തികളിൽ അവർ ദോഷം കണ്ടത്തുന്നു.ദോഷഗ്രാഹിത്വത്തെ കുറിച്ചു നാം ചിന്തിച്ചു കഴിഞ്ഞതാണല്ലോ
                                                    .അതിനാൽ ഈ സംഭവത്തിൽ ദർശിക്കുവാൻ കഴിയുന്ന മറ്റുചില കാര്യങ്ങൾ ചിന്തിക്കാം.സൗഖ്യം ലഭിച്ച മനുഷ്യനാണു ആദ്യം നമ്മുടെ ചിന്തയിലേക്കു കടന്നു വരുന്നതു.പുതിയ നിയമത്തിൽ സ്ഥാനം ലഭിച്ചിട്ടില്ലാത്ത അപ്പോക്രിഫാഗ്രന്ഥങ്ങളിൽ ഒന്നിൽ ഇയാൾ ഒരു കൽപ്പണിക്കാരനായിരുന്നു എന്നാണു പറഞ്ഞിരിക്കുന്നതു.വി.ലൂക്കോസിന്റെ സുവിശേഷത്തിൽ വലങ്കൈ വരണ്ടോരു മനുഷ്യൻ എന്നു പറഞ്ഞിരിക്കുന്നതുമായി ചേർത്തു വായിക്കുമ്പോൾ അതിന്റെ സാദ്ധ്യത തള്ളിക്കളയാൻ കഴിയുകയില്ല.ജോലിയുടെ ഇടയിൽ പറ്റിയ ഏതോ അപകടമാകാം ഇതിനു കാരണം.യഹൂദ ചിന്തയനുസരിച്ചു അത്യാസന്നരോഗിയെ മാത്രമേ ശബ്ബത്തിൽ ചികിത്സിക്കുവാൻ അനുവാദമുള്ളു.പിറ്റേദിവസമായാൽ കുഴപ്പമൊന്നുമുണ്ടാകയില്ലായെന്നു തോന്നുന്നെങ്കിൽ രോഗിയുടെ ചികിത്സ മാറ്റിവെയ്ക്കേണ്ടതാണു.ആ വിധത്തിൽ വരണ്ടകൈയ്യുള്ള മനുഷ്യന്റെ സൗഖ്യം നാളേക്കു മാറ്റി വച്ചതുകൊണ്ടു ഒരു കുഴപ്പവുമുണ്ടാകയില്ല എന്നത്രേ അവരുടെ വിലയിരുത്തൽ.എന്നാൽ കർത്തവു ഉടനെ തന്നെ അവനെ സൗഖ്യമാക്കി.പരീശന്മാരേയും ശാസ്തിമാരേയും കോപിപ്പിക്കുവാനാണു കർത്തവു അങ്ങനെ ചെയ്തതു എന്നു വേണമെങ്കിൽ വാദിക്കാം.എന്നാൽ അപ്പോക്രിഫാസുവിശേഷത്തിലെ വിവരണം ചേർത്തു വായിക്കുമ്പോൾ മറ്റൊരു കാര്യം വെളിവാകുന്നു.കൈ സൗഖ്യമാക്കുന്നതിലൂടെ അവനു കരഗതമാകുന്നതു ജോലിചെയ്തു ജീവിക്കുവാനുള്ള കഴിവും അവസരവുമാണു.അതു തിരിച്ചറിഞ്ഞ കർത്തവു താമസംവിനാ അവനെ സൗഖ്യമാക്കി,ജോലിചെയ്യുവാനുള്ള പ്രാപ്തി അവനു നൽകി.തങ്ങളുടെ ഉത്തരവാദിത്തങ്ങളും ജോലികളും ആവുംവിധം നിർവ്വഹിക്കുവാൻ ആഗ്രഹിക്കുന്നവർക്കു അതിനു ആവശ്യമായ ശക്തിയും കൃപയും അനുഗ്രഹങ്ങളും ദൈവം പ്രദാനം ചെയ്യുമെന്ന സത്യം ഈ സംഭവം വ്യക്തമാക്കുന്നു.ബലഹീനത മുതലാക്കുന്നവരെയല്ല,പ്രവർത്തിക്കുവാൻ മനസ്സും താല്പര്യവുമുള്ളവരെയാണു ദൈവം സഹായിക്കുന്നതു. ഈ മനുഷ്യനില്‍ കാണുന്ന അനുകരണീയമായ ഒരു പ്രത്യേകത അസാദ്ധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള ആത്മധൈര്യമാണു.ഒരു വിധത്തില്‍ പറഞ്ഞാല്‍ അവനു സൗഖ്യം ലഭിക്കുവാനുള്ള ഒരു കാരണവും അതുതന്നെയാണു.
                                          മറ്റു പല സൗഖ്യദാനങ്ങളിലും കാണുന്നതു പോലെ അവന്റെ വിശ്വാസമോ മറ്റാരുടെയെങ്കിലും വിശ്വാസമോ കണ്ടിട്ടല്ല കര്‍ത്താവു അവനു സൗഖ്യം നല്‍കിയതു.അവനോ മറ്റാരെങ്കിലുമോ അപേക്ഷിക്കുകയും ചെയ്തിട്ടില്ല.കൂനിയായ സ്ത്രീയെപ്പോലെ അവനും ദേവാലയത്തില്‍ ആയിരുന്നു എന്നതു മാത്രമാണു മറ്റൊരു കാരണമായി കാണാവുന്നതു.പരീശന്മാര്‍ യേശു അവനെ ശാബതില്‍ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നതു മനസ്സിലാക്കിയിട്ടാണു അവനു സൗഖ്യം നല്‍കിയതു എന്നു വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതും ഒരു കാരണമാണു.വാക്കു കൊണ്ടോ സ്പര്‍ശനം കൊണ്ടോ അല്ലാ അവനു സൗഖ്യം നല്‍കിയതു എന്നതും ശ്രദ്ധാര്‍ഹമായ ഒരു വസ്തുതയാണു.പക്ഷവാതക്കാരനെ സൗഖ്യമാക്കിയതു പോലെ,അവിടെ പാപമോചനം നല്‍കി എന്ന പ്രത്യേകത ഉണ്ടെങ്കിലും,അസാദ്ധ്യമെന്നു തോന്നുന്ന കാര്യം ചെയ്യുവാന്‍ കര്‍ത്താവു ഇവിടെയും ആവശ്യപ്പെടുന്നു.പക്ഷവാതക്കാരന്‍ എഴുനേല്ക്കുവാനും കിടക്ക എടുക്കുവാനും ശ്രമിച്ചപ്പോള്‍ അവനു സൗഖ്യം ലഭിച്ചു.ഇവിടെയും വരണ്ടകൈ നീട്ടുക എന്നതു അവനു അസാദ്ധ്യമായ കാര്യമാണു.ആസാദ്ധ്യമെന്നു അതുവരെ കരുതിയിരുന്നതു ചെയ്യുവാന്‍ അവന്‍ തയ്യാറായപ്പോള്‍ അതു സുസാദ്ധ്യമാകുകയും സൗഖ്യം ലഭിക്കുകയും ചെയ്തു.ദൈവത്തിന്റെ ഇഷ്ടപ്രകാരവും അവന്റെ വാക്കു കേട്ടും അവനില്‍ ആശ്രയിച്ചും നാം പ്രവര്‍ത്തുക്കുവാന്‍ സന്നദ്ധമാകുമ്പോള്‍ അസാദ്ധ്യ കാര്യങ്ങള്‍ ദൈവം നമുക്കു സുസാദ്ധ്യമാക്കി തരും എന്ന വലിയ സത്യം ഇവിടെ വെളിവാകുന്നു.ദൈവം എല്ലാം ചെയ്തു കൊള്ളുമെന്നു പറഞ്ഞു ഒന്നും ചെയ്യുവാന്‍ താല്പര്യമില്ലാതെ അലസമായിരിക്കുന്നവര്‍ക്കു പലതും അസാദ്ധ്യമായിരിക്കും.ഞാന്‍ നിസ്സഹായനാണു.എനിക്കു ഒന്നിനും കഴിവില്ല,ആരെങ്കിലും സഹായിച്ചേ മതിയാകൂ,എന്നിങ്ങനെ ചിന്തിക്കുന്നവര്‍ ദൈവകൃപയെ അന്യമാക്കുന്നുവെന്നു ബേത്സ്യയ്ദാകുളക്കരയില്‍ കിടന്ന തളര്‍വാത രോഗിക്കു ലഭിച്ച സൗഖ്യം വ്യക്തമാക്കുന്നു.ആരും എന്നെ കുളത്തിലിറക്കാന്‍ ഇല്ലെന്നു ആവലാതിപ്പെട്ടവന്‍ കര്‍ത്താവിന്റെ വാക്കു അനുസരിച്ചു കിടക്ക എടുത്തു നടക്കുവാന്‍ ശ്രമിച്ചപ്പോഴാണല്ലോ സൗഖ്യം ലഭിച്ചതു.കര്‍ത്താവിന്റെ വാക്കു അനുസരിച്ചുവെന്നതു വിസ്മരിക്കുവാന്‍ പാടില്ല. എനിക്കു എന്തും ചെയ്യുവാന്‍ കഴിയും എന്ന അഹന്തയല്ല,ദൈവവാക്കു കേട്ടും അവനില്‍ ആശ്രയിച്ചും പ്രവര്‍ത്തിക്കണമെന്ന കാര്യമാണു ഇവിടെ നാം തിരിച്ചറിയേണ്ടതു.നോമ്പും ഉപവാസവും വിശുദ്ധദിനങ്ങളും പ്രവൃത്തിരഹിതമായി,അലസമായി കഴിച്ചുകൂട്ടുവാനുള്ളതല്ല,ആവുംവിധം പ്രവര്‍ത്തിക്കുവാനും നന്മ ചെയ്യുവാനുമുള്ള ദിനങ്ങളാണെന്നു ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
                                                   വി.വലിയ നോമ്പിലെ പ്രൊമുയോന്‍ പുസ്തകത്തില്‍ ഈ ശനിയാഴ്ച പരിശുദ്ധന്മാരായ നാല്പതു സഹദേന്മാരുടെ ഓര്‍മ്മദിനമായിട്ടാണു കാണുന്നതു.എന്നാല്‍ സഭയുടെ വി.വേദവായനക്കുറിപ്പില്‍ അങ്ങനെ ഒരു പ്രത്യേകതയെ കുറിച്ചു പരാമര്‍ശിച്ചിട്ടില്ല.അതിനുള്ള വേദവായനകളുമല്ല കൊടുത്തിരിക്കുന്നതു.വി.വേദവായനക്കുറിപ്പില്‍,നാല്പതുസഹദേന്മാരുടെ ഓര്‍മ്മദിനമായി മാര്‍ച്ചു 9 ശനിയാഴ്ചയോ ഞായറാഴ്ചയോ ആകുകയാണെങ്കില്‍ അന്നോ,അതുമല്ലെങ്കില്‍ മാര്‍ച്ചു 14 നു അകമോ അചരിക്കണം എന്നാണു പറഞ്ഞിരിക്കുന്നതു ആ പരിശുദ്ധന്മാരെ കുറിച്ചോ അവര്‍ക്കു ഏല്ക്കേണ്ടി വന്ന പീഡകളെക്കുറിച്ചോ ഇവിടെ ചിന്തിക്കുന്നില്ല.എങ്കിലും നമ്മുടെ ധ്യനചിന്തകള്‍ ആ വിശിദ്ധ സഹദേന്മാരുടെ മദ്ധ്യസ്തതയില്‍ സമര്‍പ്പിക്കാം
                                         . സന്ധ്യസ്ളൂസോ. പോരാട്ടക്കാരുടെ നാല്പതു എന്ന സംഖ്യക്കു ഒത്തവണ്ണം നാല്പതു നോമ്പിനെ അലങ്കരിപ്പാന്‍ തക്കവണ്ണം യുദ്ധവീരന്മാരായ നാല്പതു സഹദേന്മാരെ കിരീടം ധരിപ്പിച്ച സത്യത്തിന്റെ സാക്ഷിയായ യേശുതമ്പുരാനേ!നിന്റെ വിശുദ്ധ പോരാട്ടക്കാരുടെ പ്രര്‍ത്ഥനയാല്‍ ഞങ്ങളുടെ ആത്മശത്രുക്കളുടെ എല്ലാ വിഷമുള്ളുകളേയും ഉന്മൂലനം ചെയ്യുന്നതിനു ഞങ്ങളെ ശക്തരാക്കേണമേ.മശിഹാതമ്പുരാന്റെ വീരന്മാരായ സഹദേന്മാരേ!നിങ്ങളോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.നിങ്ങളുടെ സ്വീകാര്യയോഗ്യമായ പ്രാര്‍ത്ഥനകളുടെ സഹായത്താല്‍ സന്തോഷകരമായ പിന്‍തുണകളും വൈദ്യത്തിന്റെ നല്‍വരങ്ങളും ഞങ്ങള്‍ക്കു ഉണ്ടാകേണമേ. ആമ്മീന്‍.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30