വചനപരിച്ഛേദം- 7

7- വാദിക്കുന്ന ദൈവാത്മാവു.

ഉല്പഃ 6;5,6 ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതത്രേ  എന്നും യഹോവ കണ്ടു. താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുക കൊണ്ടു യഹോവ അനുതപിച്ചു ; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.

                        നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി വര്‍ദ്ധിച്ചു പെരുകുവീന്‍ എന്നു യഹോവ അനുഗ്രഹിച്ചതിന്റെ ഫലമായി ആദാമിന്റെ സന്തതികള്‍ പ്രധാനമായി രണ്ടു വംശങ്ങളായി വര്‍ദ്ധിച്ചു പെരുകി.ഒന്നാമത്തെ വംശപാരമ്പര്യം കയീനിന്റേതാണു. ഉല്‌പഃ 4;16-22 ഭാഗത്തു അതു രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തേതാകട്ടെ, ഹാബേല്‍ വധിക്കപ്പെട്ടതിനു ശേഷം ആദാമിനു ജനിച്ച ശേത്തിന്റെ വംശമാണു. ഉല്പഃ 5;1-32 ആ വംശത്തിന്റെ വിവരണം കാണുന്നു. എന്നാല്‍ അതു ആദാമിന്റെ വംശപാരമ്പര്യമായിട്ടാണു അദ്ധ്യായാരംഭത്തില്‍ പറഞ്ഞിരിക്കുന്നതു. ഉല്പത്തി നാലാം അദ്ധ്യായം 16-ാം വാക്യത്തില്‍ ' അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദനു കിഴക്കു നോദു ദേശത്തു ചെന്നു പാര്‍ത്തു ' എന്നു പറഞ്ഞിരിക്കുന്നതില്‍ നിന്നു കയീന്‍ യഹോവയില്‍ നിന്നു അകന്നു പോയി എന്നു മനസ്സിലാക്കാം.ഉല്പഃ 4;26ല്‍ ആദാമിന്റെ പുത്രനായ ശേത്തിന്റെ മകന്‍ ഏനോശിന്റെ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന ആരംഭിച്ചു എന്നതു ചേര്‍ത്തു വായിക്കുമ്പോള്‍, യഹോവ സ്വന്ത കൈയാല്‍ മനഞ്ഞുണ്ടാക്കിയ ആദാമിന്റെ ശരിക്കുള്ള പിന്‍തുടര്‍ച്ച ശേത്തിലൂടെ ആയിരുന്നു എന്നു വ്യക്തമാകുന്നു. ശേത്തിന്റെ ജനനത്തെ കുറിച്ചും കയീന്റെ ജനനത്തെ കുറിച്ചും പറഞ്ഞിരിക്കുന്നതു കൂട്ടി വായിക്കുമ്പോള്‍ അതു കുറേക്കൂടെ വ്യക്തമാകും.'' അനന്തരം മനുഷ്യന്‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു കയീനെ പ്രസവിച്ചു.' ഉല്പഃ 4;1.എന്നിങ്ങനെ കയീന്റെ ജനനത്തെ കുറിച്ചു പറയുമ്പോള്‍, '' ആദാമിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്‍ തന്റെ സാദൃശ്യത്തില്‍ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവനു ശേത്തെന്നു പേരിട്ടു.'' ഉല്പഃ 5;5. തന്റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും എന്നു ഇവിടെ പറഞ്ഞിരിക്കുന്നതിനാല്‍, യഹോവ ആദാമിനെ സൃഷ്ടിച്ചതു പോലെയാണു ശേത്തിന്റെ സൃഷ്ടി എന്നു വ്യക്തമാകുന്നു. അതുകൊണ്ടായിരിക്കാം ആ വംശപാരമ്പര്യത്തെ ആദാമിന്റെ വംശപാരമ്പര്യമായി പറഞ്ഞതു. അതാകട്ടെ നോഹയില്‍ എത്തിച്ചേര്‍ന്നു നില്‍ക്കുന്നതായി ആ അദ്ധ്യായത്തിന്റെ അവസാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആറാം അദ്ധ്യായത്തില്‍ എത്തുമ്പോള്‍ നോഹയുടെ കാലത്തു കയീന്റെ വംശപാരമ്പര്യം അവസാനിക്കുകയും, ശേത്തില്‍ ആരംഭിച്ച ആദാമിന്റെ വംശപാരമ്പര്യം തുടരുകയും ചെയ്യുന്നതായി നാം വായിക്കുന്നു.അങ്ങനെ മനുഷ്യവംശത്തിനു വന്നു ഭവിച്ച സമൂലമായ മാറ്റത്തിന്റെ കാരണമാണു നമ്മുടെ ചിന്തയ്ക്കു വിഷയമായിരിക്കുന്ന വാക്യം വ്യക്തമാക്കുന്നതു.
                  ആറാമദ്ധ്യയത്തില്‍ യഹോവ ഈ ഭൂമിയില്‍ നിന്നു മനുഷ്യനേയും സര്‍വ്വ ചരാചരവസ്തുക്കളേയും പ്രളയം മൂലം നശിപ്പിക്കുവാനും, നോഹയേയും കുടുംബത്തേയും രക്ഷിക്കുവാനും തീരുമാനിച്ചതിന്റെ  കാരണം വ്യക്തമാക്കുന്നു. മനുഷ്യകുലം മുഴുവന്‍ കയീന്റെ സന്തതിപരമ്പരയെന്നോ, ആദാമിന്റെ വംശത്തില്‍ പെട്ടവരെന്നോ വ്യത്യാസമില്ലാതെ യഹോവയുടെ ഹൃദയത്തിനു ദുഃഖമുണ്ടാകത്തക്കവിധം വഷളായി തീര്‍ന്നു. ആദാമിന്റെ സന്തതികള്‍, നേരത്തെ സൂചിപ്പിച്ചതു പോലെ വ്യത്യസ്ഥങ്ങളായ രണ്ടു ജീവിതശൈലികളുടെ ഉടമകളായി മാറി. ഒരുകൂട്ടര്‍ കയീന്റെ സന്തതി പരമ്പരകള്‍. അവര്‍ ദൈവഭയമില്ലാത്തവരായി, ദൈവത്തില്‍ നിന്നു അകന്നവരായി വെറും മനുഷ്യരായി വളര്‍ന്നു. എന്നാല്‍ ശേത്തിന്റെ സന്തതിപരമ്പരകള്‍ ദൈവഭയമുള്ളവരായി, ദൈവത്തെ ആരാധിക്കുന്നവരായി ദൈവത്തിന്റെ പുത്രന്മാരായും വളര്‍ന്നു വന്നു.അങ്ങനെയുള്ള ദൈവപുത്രന്മാരുടെ പ്രതിനിധിയാണു ഹാനോക്കു. ഹാനോക്കു ദൈവത്തോടുകൂടെ നടന്നു എന്നും ദൈവം അവനെ എടുത്തു കൊണ്ടതിനാല്‍ കാണാതായി എന്നും ഉല്പഃ 5;24 ല്‍ കാണുന്നു. എന്നാല്‍ ജനം പെരുകിയപ്പോള്‍ മനുഷ്യപുത്രന്മാരും ( കയീന്റെ സന്തതിപരമ്പര ) ദൈവത്തിന്റെ പുത്രന്മാരും( ശേത്തിന്റെ പിന്‍ തലമുറ) ഇടകലര്‍ന്നു ജീവിക്കുവാന്‍  തുടങ്ങി. അതിന്റെ ഫലമായി ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടു വിവാഹം കഴിച്ചു തുടങ്ങി. ഉല്പഃ 6;2. അങ്ങനെ സംഭവിക്കുവാന്‍ കാരണം യഹോവ പറയുന്നു. ഉല്പഃ 6;3 ''അപ്പോള്‍ യഹോവഃ മനുഷ്യനില്‍ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ ജഡം തന്നെയല്ലോ '' ദൈവത്തിന്റെ ആത്മാവു വാദിച്ചു കൊണ്ടിരിക്കുന്നതു ദൈവപുത്രന്മാരിലാണു. മനുഷ്യപുത്രന്മാരില്‍ ദൈവത്തിന്റെ ആത്മാവു വാദിച്ചിട്ടും അവര്‍ അതു അവഗണിക്കുന്നു. അതാണല്ലോ നാം കയീനില്‍ കണ്ടതു. ദൈവപുത്രന്മാര്‍ മനുഷ്യപുത്രന്മാരുമായി ഇടകലര്‍ന്നപ്പോള്‍ അവരും ദൈവാത്മാവിന്റെ വാദം അവഗണിച്ചു തുടങ്ങി. അതുകൊണ്ടു യഹോവ മനുഷ്യന്റെ ആയുസ്സു 120 സംവത്സരമായി വെട്ടിക്കുറച്ചു. ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരെ ഭാര്യമാരായി എടുത്തതിന്റെ പരിണതഫലം അവരില്‍ നിന്നു ജനിച്ചവര്‍ മല്ലന്മാരായി. അവരാണു ഭൂമിയിലെ ആദ്യമല്ലന്മാര്‍. അങ്ങനെ അവര്‍ മൂലവും ഈ ഭൂമി കുറേക്കൂടെ വഷളായി തീര്‍ന്നു. അതുകൊണ്ടു യഹോവ താന്‍ സൃഷ്ടിച്ച മനുഷ്യനോടൊപ്പം അവനുവേണ്ടി സൃഷ്ടിച്ച പക്ഷിമൃഗാദികളേയും പ്രളയം മൂലം നശിപ്പിക്കുവാന്‍ തീരുമാനിക്കുന്നു. ഇതു മറ്റൊരു സത്യം വെളിവാക്കുന്നു. മനുഷ്യന്റെ വഷളത്തം അവനു മാത്രമല്ല അവന്‍ അധിവസിക്കുന്ന ചുറ്റു പാടുകള്‍ക്കും വിനാശകാരിയായി ഭവിക്കും.
                        അന്നു ജീവിച്ചിരുന്ന മനുഷ്യരെല്ലാം ദൈവത്തില്‍ നിന്നും അകന്നു ദുര്‍മ്മാഗ്ഗികളായി തീര്‍ന്നപ്പോള്‍ ആ ഗണത്തില്‍ പെടാതെ വേറിട്ടു നിന്ന ഒരാളായിരുന്നു നോഹ. കാരണം ദൈവത്തിന്റെ ആത്മാവു നോഹയില്‍ ശക്തമായി വാദിച്ചു കൊണ്ടിരുന്നു. അതു നോഹ തിരിച്ചറിയുകയും അംഗീകരിക്കുകയും അതിനനുസരണമായി ജീവിതം ക്രമപ്പെടുത്തുകയും ചെയ്തതിനാല്‍ നോഹയ്ക്കു ദൈവത്തിന്റെ കൃപ ലഭിക്കുകയും ചെയ്തു. മനുഷ്യനു മറ്റു സൃഷ്ടികളില്‍ നിന്നു വ്യത്യസ്തമായി യഹോവ നല്‍കിയ ഒന്നാണു ആത്മാവു. ഉല്പഃ 2;7 ല്‍ ' ജീവശ്വാസം ഊതി അവന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.' എന്നാണല്ലോ പറഞ്ഞിരിക്കുന്നതു. ജന്തുക്കളിലും പക്ഷികളിലും മറ്റും ഈ ആത്മാവു ഇല്ലാത്തതിനാല്‍ അവ തങ്ങളുടെ ഹിതാനുസരണം ജീവിക്കുന്നു. നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ വികാരങ്ങള്‍ക്കു വിധേയമായി ജീവിക്കുന്നു.അവയ്ക്കു വിചാരങ്ങള്‍ ഇല്ല. വികാരവിചാരങ്ങളും  ചിന്താശക്തിയുമുള്ള മനുഷ്യനു ജന്തുസഹജമായ സ്വഭാവങ്ങളോടൊപ്പം നന്മതിന്മകളും ന്യായാന്യായങ്ങളും വിവേചിച്ചറിയാനുള്ള ശക്തി കൂടെ ലഭിച്ചിട്ടുണ്ടു.  ജന്തുസഹജമായ വികാരങ്ങളെ അതിജീവിക്കുവാനുള്ള ആത്മബലം നേടുമ്പോഴാണു മനുഷ്യന്‍ മനുഷ്യനാകുന്നതു. ഈ ആത്മബലമാകട്ടെ ദൈവത്തോടുള്ള ബന്ധത്തിലൂടെ മാത്രമേ പ്രാപിക്കുവാന്‍ കഴിയുകയുള്ളു. ദൈവത്തോടു അടുത്തു ജീവിക്കുന്നവരില്‍ ദൈവത്തിന്റെ ആത്മാവു സംവദിച്ചു കൊണ്ടിരിക്കും എന്നു സാരം.
                              പ്രാര്‍ത്ഥന, വേദപുസ്തകവായന, ആരാധന, കൂദാശാനുഷ്ഠാനങ്ങള്‍, കൂട്ടായ്മകള്‍, നോമ്പു, ഉപവാസം, ധ്യാനം തുടങ്ങിയ ആത്മീയചര്യകളെല്ലാം നമ്മിലുള്ള ജഡസ്വഭാവത്തെ നിയന്ത്രിച്ചു ദൈവത്തിന്റെ ആത്മാവിനു നമ്മില്‍ വാദിക്കുവാന്‍ ഇടംകൊടൂക്കുന്ന സന്ദര്‍ഭങ്ങളാണു. ജീവസന്ധാരണത്തിനു ആവശ്യമായ ലൗകികജീവിതവ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നതോടൊപ്പം ആത്മസന്ധാരണത്തിനു ആവശ്യമായ ആത്മീയകാര്യങ്ങള്‍ക്കും നാം സമയം കണ്ടെത്തണം. ആത്മശരീരമനസ്സുകളോടുകൂടിയ മനുഷ്യന്‍ പൂര്‍ണ്ണനാകണമെങ്കില്‍ ഇവകളില്‍ ഒരു സന്തുലിതാവസ്ഥ പാലിക്കുവാന്‍ കഴിയണം. ലൗകികജീവിതവ്യാപാരങ്ങള്‍ക്കു കൂടുതല്‍ സമയം ചെലവഴിക്കുന്ന മനുഷ്യന്‍ ദൈവാത്മവ്യാപാരത്തിനു ഇടംകൊടുക്കാത്തതിനാല്‍ ആത്മാവിനു ചേരാത്ത പ്രവൃത്തികളില്‍ വ്യാപൃതനാകുന്നു. അതില്‍ നിന്നു ഒരു മോചനത്തിനു പോലും ശ്രമിക്കാതെ തുടര്‍ച്ചയായി ആ സാഹചര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ തികച്ചും ജഡികനായി, മൃഗതുല്യനായി അധഃപതിക്കുന്നു.
                       ഈ വിധത്തില്‍ അധഃപതിച്ച മനുഷ്യന്റെ അവസ്ഥയെ കുറിച്ചാണു, മനുഷ്യന്റെ ദുഷ്ടത വലിയയെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും ദോഷമുള്ളതെന്നും യഹോവ പറയുന്നതു. അതാകട്ടെ ദൈവത്തിനു ദുഃഖമുളവാക്കുന്നു എന്നു കൂടി പറയുമ്പോള്‍ അതിന്റെ ഭീകരത എത്ര വലുതാണെന്നു വ്യക്തമാകുന്നു.ആദ്ധ്യാത്മികത കുറയുന്നവരില്‍ ദുഷ്ടത വളരുകയും, ദൈവചിന്തയില്‍ വളരുന്നവരില്‍  നന്മ വര്‍ദ്ധിക്കുകയും ചെയ്യുന്നു.  ആധുനിലോകം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണിതു. മനുഷ്യന്‍ ഇന്നു ലോകത്തിന്റെ പിന്നാലെ ഓടുകയാണു. ദേവാലയങ്ങളിലും ആത്മീയപ്രസ്ഥാനങ്ങളിലും ആളുകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചിട്ടുണ്ടു. പക്ഷെ അതു ആദ്ധ്യാത്മികതയുടെ വളര്‍ച്ചയായി കാണാന്‍ കഴിയുമോ എന്നു സംശയിക്കണം.ആദ്ധ്യാത്മികത പോലും ഇന്നു ലൗകികമോഹങ്ങളെ പ്രാപാക്കുവാനുള്ള കുറുക്കു വഴികളാക്കി മാറ്റിയിരിക്കുന്നു. ദിനംതോറും അവിടവിടെയായി പൊട്ടിമുളച്ചു വരുന്ന ആത്മീയപ്രസ്ഥാനങ്ങളെല്ലാം ഈ ചിന്താഗതി മനുഷ്യനില്‍ കുത്തിനിറയ്ക്കുന്നു. ലൗകികജീവിതത്തില്‍ തങ്ങളെ അലോസരപ്പെടുത്തുന്ന പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരവേദിയായി മാത്രം ആത്മീയത പരിണമിച്ചിരിക്കുന്നു. ഈ പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാക്കള്‍  കോടീശ്വരന്മാരായി വളരുന്നു.  അവര്‍ക്കാകട്ടെ ആത്മീയത ഒരു ആദായമാര്‍ഗ്ഗമാണു.  വ്യവസായവല്‍ക്കരണത്തില്‍ തങ്ങളുടെ ഉല്‍പന്നങ്ങളിലേക്കു മനുഷ്യനെ ആകര്‍ഷിക്കുവാനായി ചമച്ചെടുത്ത പരസ്യങ്ങള്‍ ആദ്ധ്യാത്മികതയേയും ബാധിച്ചിരിക്കുന്നു. അപ്പോസ്തോലിക സഭകള്‍ പോലും ഈ നീരാളിപിടുത്തത്തില്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നു.  ഇതില്‍ നിന്നുള്ള ഒരുമോചനം ഇന്നിന്റെ ആവശ്യമാണു. അതിനു ദൈവത്തിന്റെ ആത്മാവു വാദിക്കുന്ന ദൈവമനുഷ്യരുടെ സംഖ്യ വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു. അതിനു സങ്കീര്‍ത്തനക്കാരന്റെ വിലാപം നമ്മുടെ ഹൃദയം നുറുങ്ങിയ പ്രാര്‍ത്ഥനയായി മാറണംഃ ' യഹോവേ രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലായതെ പോകുന്നു.''( സങ്കീഃ 12;1)

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30