വചനപരിച്ഛേദം.- 6

6- മുഖംമൂടി അണിയുന്ന മനുഷ്യന്‍.

ഉല്പഃ4;9. പിന്നെ യഹോവ കയീനൊടുഃ നിന്റെ അനുജനായ ഹാബേല്‍ എവിടെ? എന്നു ചോദിച്ചതിന്നുഃ ഞാന്‍ അറിയുന്നില്ല ; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.

                           വി.വേദപുസ്തകത്തില്‍ നാം കാണുന്ന അടുത്ത രണ്ടു ചോദ്യങ്ങളാണു ഇന്നത്തെ നമ്മുടെ ചിന്താവിഷയം. വിവിധതരത്തിലുള്ള ചോദ്യങ്ങളെ കുറിച്ചു കഴിഞ്ഞ രണ്ടു അദ്ധ്യായങ്ങളില്‍ വിശദമായി നാം ചിന്തിച്ചതാണെല്ലോ. എന്നാല്‍ ഇവിടെ നാം വായിക്കുന്ന ചോദ്യങ്ങള്‍ ആ ഗണങ്ങളില്‍ ഒന്നും ഉള്‍പ്പെടുന്നവയല്ല. ദൈവത്തിന്റെ ചോദ്യത്തിലേക്കു തന്നെ ആദ്യം കടക്കാം.   ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്നു യഹോവ ആദമിനോടു കയീനോടും ആദ്യം ചോദിച്ച ആത്മശോധനാപരമായ ചോദ്യത്തില്‍ ഇതും ഉള്‍പ്പെടും എന്നു തോന്നാവുന്നതാണു.  എന്നാല്‍ യഹോവയുടെ ഈ ചോദ്യം അല്പം കൂടെ ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍ അതില്‍ ഒരു ചോദ്യം ചെയ്യലിന്റെ സ്വഭാവം ചേര്‍ന്നു കിടക്കുന്നതായി കാണാം.  മാത്രമല്ല, ആദമിനോടും കയീനോടും അവിടെ ചോദിച്ചതിനേക്കാള്‍ കുറേക്കൂടെ ഗൗരവം ദൈവത്തില്‍ ഉണ്ടെന്നു ഈ ചോദ്യം പ്രകടമാക്കുകയും ചെയ്യുന്നു. മറ്റൊരു കാര്യം കൂടെ ഇവിടെ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടു. പാമ്പു ഹവ്വായോടു ഒരു ചോദ്യം ചോദിച്ചതിന്റെ പരിണതഫലമായി യഹോവയ്ക്കു അനവധി ചോദ്യങ്ങള്‍ ചോദിക്കേണ്ടതായി വന്നു. സൂക്ഷ്മമായി പറഞ്ഞാല്‍, ഇവിടെ കയീനോടു ചോദിച്ചതും ഇതു കഴിഞ്ഞു ' നീ എന്തു ചെയ്തു? എന്നു ചോദിച്ചതും ഉള്‍പ്പെടെ എട്ടു ചോദ്യങ്ങളോളം യഹോവയ്ക്കു മനുഷ്യരോടു ചോദിക്കേണ്ടതായി വന്നിരിക്കുന്നു. യഹോവ ഈ ചോദ്യങ്ങളെല്ലാം ചോദിക്കുവാന്‍ കാരണം മനുഷ്യന്റെ പാപമാണല്ലോ.
                          യഹോവയുടെ കയീനോടുള്ള ചോദ്യത്തിലേക്കു പ്രവേശിക്കാം. നേരത്തെ സൂചിപ്പിച്ചതു പോലെ ഈ ചോദ്യത്തിന്റെ പിന്നില്‍ യഹോവയുടെ ഗൗരവമുള്ള ഒരു മുഖം വായിച്ചെടുക്കുവാന്‍ കഴിയുമെങ്കിലും ഈ ചോദ്യവും ഇതിനു മുമ്പു ചിന്തിച്ച ചോദ്യങ്ങള്‍ പോലെ കയീന്‍ തന്റെ തെറ്റു തിരുത്തി തിരികെ വരാനുള്ള യഹോവയുടെ ആഗ്രഹം പ്രകടമാകുന്ന ആത്മശോധനാപരമായ ഒരു ചോദ്യം തന്നെയാണു. ആദമിനോടു 'നീ എവിടെ? എന്നു ചോദിച്ചതിനും ഇവിടെ കയീനോടു ' നിന്റെ സഹോദരനായ ഹാബേല്‍ എവിടെ ?' എന്നു ചോദിച്ചതിനും തമ്മില്‍ സാരമായ ഒരു വ്യത്യാസം കാണാന്‍ കഴിയുന്നുണ്ടു. ആദാം യഹോവയുടെ കല്പന ലംഘിച്ചു തന്നില്‍ നിന്നു അകന്നു പോയതാണു അങ്ങനെ ഒരു ചോദ്യം ചോദിക്കുവാന്‍ കാരണം. എന്നാല്‍ ഇവിടെ കയീന്‍ തന്റെ സഹോദരനില്‍ നിന്നും അകന്നു പോയതാണു ഇങ്ങനെ ഒരു ചോദ്യത്തിനു വഴിതെളിച്ചതു. ആദമിനോടുള്ള ചോദ്യത്തെക്കാള്‍ കയീനോടുള്ള ചോദ്യത്തില്‍ യഹോവയുടെ ഗൗരവം കൂടുതല്‍ പ്രകടമാകുന്നു എന്നു പറഞ്ഞതു ഇതിനോടു ചേര്‍ത്തു  വായിക്കുമ്പോള്‍ മറ്റൊരു കാര്യം വ്യക്തമാകും. മനുഷ്യന്‍ തന്നില്‍ നിന്നു അകലുന്നതിനേക്കാള്‍  മനുഷ്യന്‍ മനുഷ്യനോടു, തന്റെ സഹോദരനോടു അകലുന്നതാണു അധികം ഗൗരവത്തോടെ ദൈവം  കാണുന്നതു എന്ന സത്യം ഇതു വെളിവാക്കുന്നു. മനുഷ്യന്‍ മനുഷ്യനോടു അകലുന്നതിനു കാരണം മനുഷ്യന്‍ ദൈവത്തോടു അകലുന്നതാണു. അതു മറ്റൊരു സത്യം വെളിവാക്കുന്നു. മനുഷന്‍ ദൈവത്തോടു അടുത്താണോ,ദൈവത്തെ സ്നേഹിക്കുന്നോ എന്നു അറിയുന്നതു മനുഷനോടുള്ള അവന്റെ അടുപ്പത്തില്‍ നിന്നും മനുഷ്യനോടുള്ള സ്നേഹത്തില്‍ നിന്നുമാണു. '' ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ  സ്നേഹിപ്പാന്‍ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനേയും സ്നേഹിക്കേണം  എന്നീ കല്പന നമുക്കു  ദൈവത്തില്‍ നിന്നു ലഭിച്ചിരിക്കുന്നു.''(1. യോഹഃ 4;20)  എന്ന വി.യോഹന്നാന്‍ ശ്ളീഹായുടെ വാക്കുകള്‍ ഈ സത്യമാണു വെളിവാക്കുന്നതു.
                യഹോവയുടെ ചോദ്യത്തിനു കയീന്‍ നല്‍കിയ മറുപടി ശ്രദ്ധിക്കാം. ഞാന്‍ അറിയുന്നില്ല, എന്നാണു കയീന്റെ ആദ്യ മറുപടി. ഈ മറുപടിയില്‍  ഒരു കാര്യം തെളിയുന്നു. പിതാവായ ആദാം തെറ്റു ചെയ്തപ്പോള്‍ ഉണ്ടായതു പോലെ ലജ്ജയോ ഭയമോ ഒളിവിടം തേടുകയോ ഒന്നും ചെയ്തതായി കയീനില്‍ കാണുന്നില്ല. ആദാം ചെയ്തതിനേക്കാള്‍ ഗുരുതരമായ തെറ്റാണു കയീന്‍ ചെയ്തതെങ്കിലും ആദാമില്‍ കണ്ട മാറ്റം ഒന്നും കയീനില്‍ പ്രകടമാകാതിരുന്നതു എന്തുകൊണ്ടു എന്നു ചിന്തിക്കേണ്ടതാണു. ആദാം ഒരു ബലഹീനനിമിഷത്തില്‍ പ്രലോഭനത്തില്‍ വീണു ചെയ്തു പോയ തെറ്റായിരുന്നു അതു. മനപ്പൂര്‍വ്വം മുന്‍കൂട്ടി നിശ്ചയിച്ച ഒരു തെറ്റായിരുന്നില്ല. എന്നാല്‍ കയീന്‍ ചെയ്തതാകട്ടെ കരുതിക്കൂട്ടി ചെയ്ത ഒരു കൊലപാതകമായിരുന്നു അതു. ആദാം ചെയ്തതു ആരോടും പകതീര്‍ക്കാനായിരുന്നില്ലായെങ്കില്‍ കയീന്റെ മനസ്സില്‍ ഉടലെടുത്ത പകയും കോപവുമാണു കൊലപാതത്തിനു വഴിതെളിച്ചതു. അതുകൊണ്ടു തന്നെ കയീനില്‍ ശങ്കയോ,ഭയമോ,ലജ്ജയോ ഒന്നും ഉണ്ടാകുന്നില്ല.  മനപ്പൂര്‍വ്വം കരുതികൂട്ടി കൊലപാതകം ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്ന വീഡിയോ ചിലപ്പോള്‍ കാണാറുണ്ടു.  കുറ്റം ചെയ്തതിന്റെ ഒരു ഭയമോ മറ്റു വികാരങ്ങളോ മുഖത്തു തെളിയാത്ത ആ പ്രതിയില്‍ നമുക്കു കയീനെ കാണാന്‍ കഴിയും. പാപം വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥാവിശേഷമാണിതു. ആദാമില്‍ നിന്നു പാപം എവിടെ വരെ വളര്‍ന്നു എന്നു ഇതു വ്യക്തമാക്കുന്നു.
                     കയീന്‍ യഹോവയുടെ ചോദ്യത്തിനു 'ഞാന്‍ അറിയുന്നില്ല ' എന്നു പറഞ്ഞു നിര്‍ത്താതെ ഒരു മറുചോദ്യം കൂടെ ചോദിക്കുന്നു.' ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനോ?' ഈ ചോദ്യത്തില്‍  ഇതുവരെ നാം കണ്ട ചോദ്യങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ചില സവിശേഷതകള്‍ കാണാന്‍ കഴിയുന്നു. വി.വേദപുസ്തകത്തില്‍ കാണുന്ന, മനുഷ്യന്റെ ആദ്യ ചോദ്യമാണിതു. പാമ്പിന്റെ ചോദ്യത്തെ തുടര്‍ന്നു യഹോവ ചോദിച്ച കുറെ ചോദ്യങ്ങളാണു ഇതിനു മുമ്പു കാണുന്നതു. ഇതാകട്ടെ നാം ചിന്തിച്ച ചോദ്യങ്ങളുടെ ഗണത്തില്‍  ഒന്നും പെടുന്നവയുമല്ല. ഇതിനു മുകളില്‍ പറഞ്ഞപോലെ ഒരു മറുചോദ്യം എന്ന പേരു ഇതിനു  നല്‍കാവുന്നതാണു. അതാകട്ടെ തന്റെ ചെയ്തിയെ മറച്ചു വയ്ക്കാന്‍ കയീന്‍ എടുത്തണിഞ്ഞ ഒരു മുഖംമൂടിയായിരുന്നു ഈ ചോദ്യമെന്നു പറയാം. വി.വേദപുസ്തകത്തില്‍ ആദ്യത്തെ മുഖംമൂടി അണിഞ്ഞ മനുഷ്യന്‍ എന്നു പേരു കയീനു ഈ ചോദ്യത്തിലൂടെ സ്വന്തമാക്കി. എന്നാല്‍ അതോടൊപ്പം കയീനു യഹോവയോടുള്ള കോപവും ഇഷ്ടമില്ലായ്മയും എല്ലാം ഈ ചോദ്യത്തില്‍ പ്രകടമാകുകയും ചെയ്യുന്നു.
                          ഒരു പാപം മറ്റനേകം പാപങ്ങളിലേക്കു മനുഷ്യനെ വലിച്ചിഴച്ചു കൊണ്ടു പോകും എന്ന സത്യവും ഇവിടെ വെളിവാകുന്നു.'നിന്റെ സഹോദരന്‍ എവിടെ ?' എന്ന ചോദ്യത്തിനു 'അറിയില്ല' എന്നു കള്ളം പറയുവാന്‍ മാത്രമല്ല സത്യസന്ധതയുടെ മൂടുപടം അണിയുവാനും ആണു കയീന്‍ ശ്രമിച്ചതു. സ്വന്തം പാപത്തില്‍ നിന്നു രക്ഷപെടുവാനായി ആദാമും ഹവ്വയും കുറ്റം മറ്റുള്ളവരില്‍ ആരോപിച്ചു എങ്കില്‍ കയീനാകട്ടെ കളവു പറഞ്ഞു രക്ഷ പെടുവാനാണു ശ്രമിച്ചതു. ഒരു പാപം  മറ്റനേകം പാപങ്ങള്‍ ചെയ്യുവാന്‍ കാരണമാകും എന്ന സത്യമാണു ഇതു വെളിവാക്കുന്നതു.
                        പാപം ദൈവത്തില്‍ നിന്നുള്ള അകല്ച്ചയാണല്ലോ.ആദാം പാപം ചെയ്തപ്പോള്‍ ദൈവത്തില്‍ നിന്നു അകന്നു ഒളിവിടം തേടി.കയീനാകട്ടെ ദൈവത്തിന്റെ ഉപദേശം സ്വീകരിക്കാതെ ദൈവത്തെ വിട്ടു മാറി. അതിന്റെ ഫലമായി അവന്‍ സഹോദരനില്‍ നിന്നും അകലുന്നു. സഹോദരനെ സ്നേഹിച്ചില്ലെന്നു മാത്രമല്ല അവനെശത്രുവായികണ്ടുവധിക്കുന്നു.ദൈവിക സംസര്‍ഗ്ഗത്തില്‍ നിന്നു അകലുമ്പോള്‍ മനുഷ്യനില്‍ നിന്നും അകന്നു പോകും.അവരുടെ ബന്ധങ്ങള്‍ തകരും; തകര്‍ക്കും.ദൈവത്തോടു ചേര്‍ന്നുള്ള മാനുഷിക ബന്ധങ്ങള്‍ മാത്രമേ സമാധാനവും സന്തോഷവും നല്‍കുകയുള്ളു.  ഈ ലോകത്തിലെ ബന്ധങ്ങളാകട്ടെ നമുക്കു സന്തോഷവും സമാധാനവും ലഭിക്കുവാനുള്ളതു മാത്രമല്ല; അന്യര്‍ക്കു കൂടെ നല്‍കാനുള്ളതാണു.  ബന്ധ തകര്‍ച്ചയുടെ ആധുനിക കാലത്തു ഈ തിരിച്ചറിവു അനിവാര്യമായി ഭവിച്ചിരിക്കുന്നു.
                             പാപം സ്നേഹത്തെ കെടുത്തി കളയുന്നു.സ്നേഹം പങ്കിടുവാനും കരുതുവാനുമുള്ള ശക്തി പകരുന്നു.' സ്നേഹമാണഖിലസാരമൂഴിയില്‍' എന്ന കവിവാക്യം ശ്രദ്ധാര്‍ഹമാണു. അന്യനുവേണ്ടി സ്വജീവിതം കൊടുക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇല്ലായെന്നു കര്‍ത്താവു പറയുകയും സ്വജീവിതത്തിലൂടെ കാട്ടിത്തരികയും ചെയ്തിരിക്കുന്നു.  സ്നേഹം ഉള്ളിടത്തു മാത്രമേ സഹോദരന്‍ എവിടെയാണു എന്നു  അറിയുകയുള്ളു. സഹോദരന്റെ കാവല്‍ക്കാരനായി തന്നെ പ്രതിഷ്ഠിക്കുവാനും കഴിയുകയുള്ളു. എന്നാല്‍ നാം നമ്മിലേക്കു തന്നെ ചുരുങ്ങുന്നു. ഞാനും എന്റേതും എന്നല്ലാതെ ഞങ്ങള്‍ ഞങ്ങളുടേതു എന്ന ചിന്തയിലേക്കു വളരുവാന്‍ പാപം നമ്മെ അനുവദിക്കുകയില്ല. ബെര്‍ക്കിലി സര്‍വ്വകലാശാലയിലെ  റോബര്‍ട്ടുലെവിന്‍ സണ്ണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങള്‍ കുടുംബബന്ധ സുസ്ഥിരതയ്ക്കു 'നമ്മള്‍' എന്ന പ്രയോഗം അനിവാര്യമാണെന്നു തെളിയിച്ചിരിക്കുന്നു. അവര്‍ പറയുന്നു. വിവാഹബന്ധം നീണ്ടു നില്ക്കണമെന്നു ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ 'ഞാന്‍', ' നീ' എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കുക. പകരം ' നമ്മള്‍' എന്ന പദം ഉപയോഗിക്കുക. 'ഇരുവരും ഒരു ശരീരമാകുന്നു.' എന്ന ദൈവവചനം ഈസത്യമാണു വെളിവാക്കുന്നതു. ഇതു ഭാര്യാഭര്‍ത്തൃബന്ധത്തില്‍ മാത്രമല്ല എല്ലാ മാനുഷികബന്ധങ്ങളുടേയും സുതാര്യതയ്ക്കും സുസഥിരതയ്ക്കും അനിവാര്യമായ ഒന്നുതന്നെയാണു. കയീന്‍ തന്നിലേക്കു തന്നെ ചുരുങ്ങിയതിനാലാണു സഹോദരനേയും ദൈവത്തേയും അന്യമായി കാണാന്‍ ഇടയായതു.
                 പാപം വരുത്തിവയ്ക്കുന്ന വിനാശകരമായ മറ്റൊരവസ്ഥ കയീന്റെ ജീവിതം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. കയീന്‍ എന്തുകൊണ്ടു ഒരു കൊലപാതകി ആയി? എന്ന ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുമ്പോള്‍ ആ സത്യം വെളിവാകും. കയീന്‍ കൊലപാതകിയായി തീര്‍ന്നതിനു കാരണം അവന്‍ മാത്രമല്ല; അവന്റെ  ,മാതാപിതാക്കള്‍ക്കും അതില്‍ ഒരു വലിയ പങ്കുണ്ടു. കല്പന ലംഘിച്ച ആദാമിന്റേയും ഹവ്വായുടേയും ആദ്യസന്തതിയാണല്ലോ കയീന്‍.  ദൈവത്തില്‍ നിന്നു അകന്നതിനു ശേഷം ഉണ്ടായ പുത്രന്‍. നാലാമദ്ധ്യയം ഒന്നാം വാക്യത്തില്‍ അതു രേഖപ്പെടുത്തിയിരിക്കുന്നു. പാപം ചെയ്തു വികലമായ സ്വരൂപത്തിന്റേയും സാദൃശ്യത്തിന്റേയും ഉടമകളായതിനു ശേഷം ജനിച്ച സന്തതിയായ കയീനാണു കൊലപാതകിയായി മാറിയതു. ദൈവത്തില്‍ നിന്നു അകന്നു പാപത്തില്‍ അകപ്പെടുന്ന മാതാപിതാക്കളുടെ പാപം അടുത്ത തലമുറയിലേക്കു എത്തിച്ചേരുമ്പോള്‍ അതിന്റെ വളര്‍ച്ച ഭീതിദമാണു എന്നു ഇതു വെളിവാക്കുന്നു.
                         തന്റെ ചോദ്യത്തിനു ശരിയായ മറുപടി നല്‍കാതെ അറിയില്ല എന്നു കള്ളം പറയുകയും മറുചോദ്യം ചോദിക്കുകയും കയീന്‍ ചെയ്തതിനാല്‍ യഹോവ വീണ്ടും ഒരു ചോദ്യം കൂടെ ചോദിക്കുന്നു; ' നീ എന്തു ചെയ്തു?' കയീന്റെ മറുപടിക്കു കാത്തു നില്ക്കാതെ ' നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു.' എന്നു പറയുകയും ' നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാല്‍ തന്റെ വീര്യം നിനക്കു  തരികയില്ല; നീ ഭൂമിയില്‍ ഉഴലുന്നവനാകും' എന്നു ശപിക്കുകയും ചെയ്തു. ശാപം തന്റെ മേല്‍ പതിച്ചപ്പോള്‍ കയീന്‍ ഭയപ്പെട്ടു. അവന്‍ അണിഞ്ഞിരുന്ന മുഖം മൂടി അഴിച്ചു കളഞ്ഞു തന്നെ മുഴുവനായി തുറന്നു കാട്ടി.  കയീന്‍ യഹോവയോടുഃ എന്റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനേക്കാള്‍ വലിയതാകുന്നു. ഇതാ, ഇന്നു നീ എന്നെ ആട്ടിക്കളയുന്നു. ഞാന്‍ തിരുസന്നിധി വിട്ടു ഉഴലുന്നവനാകും. ആരെങ്കിലും എന്നെ കണ്ടാല്‍ എന്നെ കൊല്ലും. എന്നു പറഞ്ഞു. അപ്പോള്‍ യഹോവ അവനോടുഃ അതുകൊണ്ടു ആരെങ്കിലും അവനെ കൊന്നാല്‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്യുകയും അവനെ ആരും കൊല്ലാതിരിപ്പാന്‍ അവന്നു ഒരു അടയാളം വെയ്ക്കുകയും ചെയ്തു.  ചെയ്തതു തെറ്റായിപ്പോയി എന്നു നമ്മുടെ മനസ്സാക്ഷി നമ്മോടു സംവദിക്കുമ്പോള്‍ തന്നെ മുഖംമൂടി അണിയാതെ തന്നെ മുഴുവനായി ദൈവസന്നിധിയില്‍ തുറന്നു കാട്ടിയാല്‍ പാപത്തിന്റെ ശിക്ഷ ഒഴിവായി കിട്ടും. മറച്ചു വെയ്ക്കാന്‍ ശ്രമിച്ചാല്‍ ശിക്ഷ അനിവാര്യമാണു എന്നു ആദാമിനും കയീനും കിട്ടിയ ശാപം വെളിവാക്കുന്നു. എന്നാല്‍ ഇവിടെയും ദൈവത്തിന്റെ അതുല്യ സ്നേഹം നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. ദൈവം നല്‍കുന്ന ശിക്ഷ പാപിയെ എന്നേക്കും തള്ളിക്കളയുന്നതോ അവനെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതോ അല്ല. ശിക്ഷ കിട്ടി കഴിഞ്ഞപ്പോള്‍ കയീന്‍ അനുതപിച്ചു തിരികെ വരുന്നു. പാപം ചെയ്തു വികലമായ ദൈവസ്വരൂപത്തില്‍ പിന്നെയുംനന്മയുടെഅംശംഅവശേഷിക്കുന്നതിനാലാണു കയീനില്‍ ഈ മാറ്റം ഉണ്ടായതു. ദൈവം നല്‍കുന്ന ശിക്ഷ ഒരിക്കലും അവനെ പൂര്‍ണ്ണമായി നശിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയതല്ല. അവന്‍ അനുതപിച്ചു തിരിച്ചു വരുവാന്‍ വേണ്ടിയുള്ളതാണു. കയീന്‍ തെറ്റു ഏറ്റുപറഞ്ഞു അനുതപിച്ചപ്പോള്‍ യഹോവ അവനു രക്ഷയുടെ അടയാളം നല്‍കുകയും രക്ഷയാല്‍ വലയം ചെയ്യുകയും ചെയ്യുന്നതു ഈ സത്യം വെളിവാക്കുന്നു.'എന്നാണ, ദുഷടന്റെ മരണത്തിലല്ല, ദുഷ്ടന്‍ തന്റെ വഴി വിട്ടു തിരിഞ്ഞു ജീവിക്കുന്നതില്‍ അത്രേ എനിക്കു ഇഷ്ടമുള്ളതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു' എന്നു യെഹസ്കേല്‍ പ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തിരിക്കുന്നതു ഇതിനോടു ചേര്‍ത്തു ചിന്തിക്കുക. യിരമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചയ്തിരിക്കുന്നു.യിരഃ 3;12 ' വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാടു.ഞാന്‍ നിങ്ങളോടു കോപം കാണിക്കയില്ല; ഞാന്‍ കരുണയുള്ളവന്‍; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.'' പാപിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ദൈവസ്നേഹമാണു ഈ വാക്കുകള്‍ വെളിവാക്കുന്നതു.
                       പാപിയുടെ മരണം ആഗ്രഹിക്കാത്ത ദൈവം നല്‍കുന്ന ശിക്ഷകള്‍ നമ്മുടെ തിരിച്ചു വരവിനു വേണ്ടിയാണെന്നു തിരിച്ചറിഞ്ഞു മുഖംമൂടി അണിയാതെ നമ്മെ മുഴുവനായി ദൈവമുമ്പാകെ തുറന്നു കാട്ടുമ്പോള്‍ കരുണാമയനും സ്നേഹസ്വരൂപിയുമായ ദൈവം നമ്മെ തന്റെ രക്ഷയുടെ വലയത്തില്‍ കാത്തു പരിപാലിച്ചു കൊള്ളും എന്നു കയീന്റെ ജീവിതം നമുക്കു ഓതി തരുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30