വചനപരിച്ഛേദം -2.

 2. കുടുംബം ഭൂമിയിലെ സ്വര്‍ഗ്ഗം.

ഉല്പഃ 2;18 അനന്തരം യഹോവയായ ദൈവം ; മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവനു തക്കതായ ഒരു തുണയെ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.

                        ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായത്തില്‍ യഹോവയായ ദൈവം ഈ പ്രപഞ്ചത്തേയും മനുഷ്യനേയും സൃഷ്ടിച്ചതിന്റെ ഒരു പൊതുവായ വിവരണമാണു നാം കാണുന്നതു. അതിനെ കുറിച്ചു വിശദമായി കഴിഞ്ഞ അദ്ധ്യായത്തില്‍ നാം ചിന്തിച്ചതാകയാല്‍ അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ആറാം ദിവസം യഹോവ മനുഷ്യനെ സൃഷ്ടിച്ചതായി അവിടെ പറയുന്നു. മനുഷ്യനെ സൃഷ്ടിച്ചതിനെ കുറിച്ചു പൊതുവായി ചിലകാര്യങ്ങളാണു അവിടെ പറഞ്ഞിരിക്കുന്നതു. ഇപ്പോള്‍ നമ്മുടെ ചിന്തയ്ക്കു വിഷയമാകുന്ന രണ്ടാം അദ്ധ്യയത്തില്‍ മനുഷ്യസൃഷ്ടിയെ കുറിച്ചുള്ള വിശദാംശങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നതു. ഒന്നാം അദ്ധ്യായത്തില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായതിനാല്‍ അവിടെ അതിനെ കുറിച്ചു പറഞ്ഞിട്ടുള്ളതു സംക്ഷിപ്തമായി അറിഞ്ഞിരിക്കേണ്ടതു ആവശ്യമാണു. അവിടെ മനുഷ്യസൃഷ്ടിയെ കുറിച്ചു രണ്ടുമൂന്നു കാര്യങ്ങളാണു പറഞ്ഞിരിക്കുന്നതു.ഒന്നാമതായി കാണുന്നതു മനുഷ്യനെ സൃഷ്ടിച്ചതും ദൈവം തന്നെയാണു എന്നതാണു. അതാകട്ടെ മറ്റു സൃഷ്ടികളില്‍ നിന്നു വ്യത്യസ്ഥമായി യഹോവ സ്വന്തം സ്വരൂപത്തിലും സാദൃശ്യത്തിലുമാണു അവരെ സൃഷ്ടിച്ചതു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നും പറയുന്നു. രണ്ടാമതു, സര്‍വ്വ ചരാചരങ്ങളുടെ മേലും വാഴുവാനായിട്ടാണു അവരെ സൃഷ്ടിച്ചാക്കിയതു. മൂന്നാമതു സന്താനപുഷ്ടിയുള്ളവരായി വര്‍ദ്ധിച്ചു പെരുകി ഈ ഭൂമിയേയും അതിലെ സകല ചരാചരങ്ങളേയും അടക്കി വാഴുവാന്‍ യഹോവ കല്പിക്കുന്നു. അവര്‍ക്കു ഭക്ഷിക്കുവാനായി നല്‍കിയതാകട്ടെ, സസ്യങ്ങളും വൃക്ഷങ്ങളുടെ ഫലങ്ങളുമാണു. മനുഷ്യന്‍ മാത്രമല്ല ഭൂമിയിലെ പക്ഷിമൃഗാദികളും സസ്യഭുക്കുകളായിരുന്നു. ഉല്പഃ 1;26- 30 വാക്യങ്ങളില്‍ അതു രേഖപ്പെടുത്തിയിരിക്കുന്നു. ഒരു കാര്യം കൂടെ ആനുഷംഗികമായി പറഞ്ഞു വിഷയത്തിലേക്കു കടക്കാം. മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഭക്ഷിപ്പാന്‍ സസ്യാഹരങ്ങള്‍ നല്‍കിയിരിക്കുന്നു എന്നു പറയുമ്പോള്‍ അതു മാത്രമേ ഭക്ഷിക്കുവാന്‍ അനുവദിച്ചിരുന്നുള്ളു എന്നു ഊഹിക്കാം. മാംസം ഭക്ഷിക്കാമെന്നോ ഭക്ഷിക്കരുതെന്നോ പറയുന്നുമില്ല. എങ്കിലും ഇന്നതു നല്‍കിയിരിക്കുന്നു എന്നു പറയുമ്പോള്‍ മറ്റേതൊന്നും അനുവദിക്കുന്നില്ലായെന്നാണല്ലോ അര്‍ത്ഥമാക്കുന്നതു. എന്നാല്‍ നോഹയുടെ കാലമാകുമ്പോള്‍ മനുഷ്യന്‍ മാംസഭുക്കുകളായി മാറിയിരുന്നു. അതുകൊണ്ടാണല്ലോ യഹോവ നോഹയോടു രക്തത്തോടു കൂടി മാംസം ഭക്ഷിക്കരുതെന്നു അരുളിച്ചെയ്തതു.
                          രണ്ടാം അദ്ധ്യായത്തിലേക്കു കടക്കുമ്പോള്‍ മനുഷ്യസൃഷ്ടിയെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ പറയുന്നു. യഹോവയായ ദൈവം സ്വന്തം സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചതു എങ്ങനെയാണു എന്നു ഇവിടെ പറയുന്നു. ഈ പ്രപഞ്ചത്തിലുള്ള സകലതിനേയും യഹോവ വാക്കുകൊണ്ടാണു സൃഷ്ടിച്ചതു എന്നു ഒന്നാമദ്ധ്യായത്തില്‍ പറയുന്നു. എന്നാല്‍ അവിടെ മനുഷ്യനെ അതുപോലെ സൃഷ്ടിച്ചു എന്നു പറയുന്നുമില്ല. മറ്റു സൃഷ്ടികളില്‍ നിന്നു വ്യത്യസ്ഥമായി തന്റെ സ്വരൂപവും സാദൃശ്യവും നല്‍കിയതോടൊപ്പം മനുഷ്യനെ സ്വന്ത കൈയ്യാല്‍ മണ്ണുകൊണ്ടു മനഞ്ഞുണ്ടാക്കുകയും അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കി തീര്‍ക്കുകയും ചെയ്തു. അവിടെ മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നു പറഞ്ഞെങ്കില്‍ ഇവിടെ പുരുഷനെ എപ്പോള്‍ എങ്ങനെ സൃഷ്ടിച്ചു എന്നും സ്ത്രീയെ എപ്പോള്‍ എങ്ങനെ സൃഷ്ടിച്ചു എന്നും പറയുന്നു.മൃഗങ്ങളിലും ആണും പെണ്ണും ഉണ്ടെങ്കിലും അവയെ പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതായി പറയുന്നില്ല. ഈ വ്യത്യാസം എന്തുകൊണ്ടു എന്ന ചോദ്യത്തിന്റെ മറുപടി പുരുഷനെ സൃഷ്ടിച്ചു കഴിഞ്ഞു സ്ത്രീയെ സൃഷ്ടിച്ചതിന്റെ കാരണം അവിടെ പറഞ്ഞിരിക്കുന്നതു വായിക്കുമ്പോള്‍ കണ്ടെത്താന്‍ കഴിയും. മൃഗങ്ങള്‍ക്കു ഒരു കുടുംബജീവിതമല്ല യഹോവ നല്‍കിയതു. മൃഗങ്ങളിലും ആണ്‍പെണ്‍ ബന്ധത്തിലൂടെ കുട്ടികള്‍ ജനിക്കുമെങ്കിലും മനുഷ്യനില്‍ പ്രതീക്ഷിക്കുന്നതു പോലെ കെട്ടുറപ്പുള്ള ഒരു ബന്ധമല്ല അവയുടേതു എന്നതാണു മനുഷ്യസൃഷ്ടിയില്‍ കാണുന്ന സവിശേഷത. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍ കുടുംബമായി ജീവിക്കണമെന്നാണു ദൈവം ഉദ്ദേശിച്ചതു. പുരുഷ,സ്ത്രീ സൃഷ്ടികളില്‍ ഉള്ള പ്രത്യേകത അതു വ്യക്തമാക്കുന്നു.
                                 താന്‍ സൃഷ്ടിച്ച മനുഷ്യന്‍ കുടുംബമായി ജീവിക്കണമെന്നു തീരുമാനിച്ചതു ദൈവം തന്നെ ആണു എന്നു ഉല്പഃ 2;18 വ്യക്തമാക്കുന്നു. കുടുംബം എന്നാല്‍ എന്താണെന്നും കുടുംബത്തിന്റെ ഉദ്ദേശം എന്താണെന്നും ഈ വാക്യം വെളിവാക്കുന്നു. കൂടുംമ്പം ഇമ്പമുള്ളതാണു കുടുംബം എന്നു ചിലര്‍ ഇതിനു ഒരു നിര്‍വ്വചനം കൊടുക്കാറുണ്ടു. കുടുംബം എന്ന വാക്കിനു അങ്ങനെ ഒരു അര്‍ത്ഥം പറയുവാന്‍ കഴുയുമോ എന്നു ഭാഷാപണ്ഡിതന്മാര്‍ പറയട്ടെ. കൂടുമ്പോള്‍ മാത്രം ഇമ്പം തരുന്നതാണോ കുടുംബം? എന്ന ചോദ്യം പ്രസക്തമാണു. അതിനേക്കാള്‍ ഉന്നതമായ ഒരു ലക്ഷ്യം കുടുംബത്തിനു ഉണ്ടു എന്നു '' ഞാന്‍ അവനു തക്കതായ ഒരു തുണയെ കണ്ടെത്തും.'' എന്ന യഹോവയുടെ ഈ വാക്കുകള്‍ വെളിവാക്കുന്നു. ഒരു കൂട്ടായ്മയുടെ ചിത്രമാണു ഇവിടെ ഇതള്‍ വിരിയുന്നതു.സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും പങ്കിടുവാനുമുള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടെന്നു ദൈവം കണ്ടെത്തി. അതിനാല്‍ തന്നോടുള്ള ബന്ധത്തിന്റെ ഒരു നിഴലായി ഈ ലോകജീവിതത്തില്‍ ഒരു ബന്ധം അവനു ഉണ്ടാകണം  എന്നു ദൈവം തീരുമാനിക്കുന്നു.ആ ബന്ധത്തിലൂടെ ക്രമമായി വളര്‍ന്നു നിരന്തരം തന്നോടുള്ള ബന്ധം നിലനിര്‍ത്തണം എന്നാണു കുടുംബം സ്ഥാപിച്ചതിന്റെ പിന്നിലെ ദൈവത്തിന്റെ ഉദ്ദേശം.
                            സ്വര്‍ഗ്ഗത്തിന്റെ ഭൂമിയിലെ ഒരു പതിപ്പായിട്ടാണു ദൈവം കുടുംബം സ്ഥാപിച്ചതു. സ്വര്‍ഗ്ഗത്തിന്റെ പ്രത്യേകതയില്‍ ഒന്നു, അവിടെ പിതാവു , പുത്രന്‍, പരിശുദ്ധാത്മാവു എന്നു മൂന്നാളത്വമുണ്ടു എന്നതാണു.എന്നാല്‍ അതു മൂന്നല്ല, ഒന്നാണു എന്നതത്രേ
 അതിന്റെ സവിശേഷത. അവിടെ ഭിന്നാഭിപ്രയങ്ങളില്ല. ഏറ്റക്കറവുകളില്ല, വലിയവന്‍ ചെറിയവന്‍ എന്നു വ്യത്യാസമില്ല.പെന്തിക്കോസ്തി പെരന്നാളിന്റെ ഒന്നാം ശുശ്രൂഷയുടെ പ്രൊമിയോനില്‍ ത്രിത്വത്തെ കുറിച്ചു പരിശുദ്ധ പിതാക്കന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക. '' അവന്‍ പിതാവു, പുത്രന്‍, പരിശുദ്ധാത്മാവു എന്ന ഏകസ്വഭാവത്തോടും ഏക അധികാരത്തോടും ഏക മനസ്സോടും കൂടിയ സത്യേകദൈവമാകുന്നു. ക്നൂമാ കൂടാതെ അവനു ഒരു നാമമില്ല. ഒരു ക്നൂമാ മറ്റൊരു ക്നൂമായെക്കാള്‍ ചെറുതോ പ്രായം കൂടിയതോ അല്ല. വലിപ്പത്തിലോ ചെറുപ്പത്തിലോ ക്നൂമാകള്‍ക്കു അന്തരമോ വ്യത്യാസമോ ഇല്ല. '' മനുഷ്യസൃഷ്ടിയെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക.ഉല്പഃ 1;26 'അനന്തരം ദൈവം നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും മനുഷ്യനെ ഉണ്ടാക്കുക.'' 27-ാം വാക്യം 'ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ സ്വരുപത്തില്‍ അവനെ സൃഷ്ടിച്ചു; ആണുംപെണ്ണുമായി അവരെ സൃഷ്ടിച്ചു.'' ദൈവത്തിന്റെ സ്വരൂപം ത്രിത്വസ്വരൂപമാണല്ലോ.ആ ത്രിത്വസ്വരൂപം മനുഷ്യനില്‍ പൂര്‍ണ്ണമാകുന്നതു കുടുംബത്തിലാണു.' ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ടതിനു ഈ അര്‍ത്ഥം കൂടെ കല്പിക്കാം. പുരുസന്‍+ സ്ത്രീ + മക്കള്‍ = കുടുംബം എന്നതാണു കുടുംബത്തിന്റെ സമവാക്യം. ഭാര്യയും ഭര്‍ത്താവും മത്രമുള്ളതിനു വി.വേദപുസ്തകത്തില്‍ ' അവര്‍ ഇരുവരും' എന്നാണു പറഞ്ഞിട്ടുള്ളതു.
                         മറ്റുള്ള സൃഷ്ടികളില്‍ നിന്നു വ്യത്യസ്ഥമായിട്ടാണുമനുഷ്യനെ ദൈവം സൃഷ്ടിച്ചതു എന്നു നാം കണ്ടു കഴിഞ്ഞതാണു.ഉല്പഃ 2;7'' യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ സൃഷ്ടിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി; അവന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.''  മനുഷ്യനെ സംബന്ധിച്ചുള്ള ചില ഗൗരവമായ ചിന്തകള്‍ ഈ വാക്യം നല്‍കുന്നു. നിലത്തെ പൊടികൊണ്ടാണു ദൈവം മനുഷ്യനെ നിര്‍മ്മിച്ചതു എന്നതാണു ഒന്നാമത്തെ കാര്യം. വാക്കുകൊണ്ടു ഉണ്ടാക്കിയ ഈ പ്രപഞ്ചത്തിന്റെ ഒരംശം കൊണ്ടാണു മനുഷ്യശരീരം നിര്‍മ്മിച്ചതു. സൃഷടമായ ഈ പ്രപഞ്ചത്തിന്റെ എല്ലാ പ്രത്യേകതകളും പഞ്ചഭൂതനിര്‍മ്മിതമായ മനുഷ്യശരീരത്തിനും ഉണ്ടു. ആദിയും അന്തവും ഗതിവിഗതികളും പരിണാമങ്ങളും എല്ലാം മനുഷ്യശരീരത്തിനും ഉണ്ടു എന്നര്‍ത്ഥം. മണ്ണില്‍ നിന്നു മെനഞ്ഞെടുത്തതാക കൊണ്ടു ഈ ശരീരം മണ്ണിലേക്കു തന്നെ തിരികെ ചേരേണ്ടതുമാണു. എന്നാല്‍ ദൈവം സ്വന്തം സ്വരൂപത്തിലും സാദൃശ്യപ്രകരവും സൃഷ്ടിക്കുകയും തന്റെ ജീവശ്വാസം അവന്റെ മൂക്കില്‍ ഊതി അവനെ ജീവനുള്ള ദേഹിയാക്കുകയൂം ചെയ്തതിനാല്‍ പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വീണ്ടും നവീകരിക്കപ്പെടുന്ന ഒരു ശരീരമായിട്ടാണു അതിനെ സൃഷ്ടിച്ചതു. അതു കൊണ്ടാണു ശവസംസ്കാരശൂശ്രൂഷയില്‍ മൃതശരീരത്തില്‍ മണ്ണു ഇട്ടുകൊണ്ടു,'' നീ മണ്ണാകുന്നു മണ്ണിലേക്കു തിരികെച്ചേരും വീണ്ടും നവീകരിക്കപ്പെടുകയും ചെയ്യും എന്ന കത്തൃവചനം നിന്നില്‍ നിറവേറട്ടെ ''എന്നു പ്രാര്‍ത്ഥിക്കുന്നതു. പക്ഷിമൃഗാദികളുടെ ജീവനും ശരീരവും, മനുഷ്യന്റെ ജീവനും ശരീരവും തുല്യമാണെങ്കിലും  അവയുടെ ജീവന്‍ വേര്‍പെട്ടു കഴിഞ്ഞാല്‍ ആ ശരീരം മണ്ണിനോടു ഇഴുകിച്ചേരുന്നു. എന്നാല്‍ മനുഷ്യന്‍ മരിച്ചാലും ജീവിക്കുവാനും അവന്റെ ശരീരം നവീകരിക്കപ്പെടുവാനും സാദ്ധ്യതയുള്ളതാണു എന്നത്രേ അവനെ മറ്റുള്ളവയില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നതു. ' മനുഷന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.'' എന്നു അവിടെ പറഞ്ഞിരിക്കുന്നു.  പക്ഷിമൃഗാദികള്‍ ജീവനുള്ള ദേഹമായി തീര്‍ന്നപ്പോള്‍  മനുഷ്യനാകട്ടെ ജീവനുള്ള ദേഹിയായിട്ടാണു തീര്‍ന്നതു. പ്രപഞ്ചത്തില്‍  നിന്നു സൃഷ്ടിച്ച ശരീരം നശിച്ചാലും നശിക്കാത്ത ഒരു ആത്മാവിനെ ദൈവം മനുഷ്യര്‍ക്കു നല്‍കിയിരിക്കുന്നു. മരണാനന്തര ജീവതത്തെ കുറിച്ചു  വളരെ വ്യംഗ്യഭംഗിയില്‍ ഇവിടെ പറഞ്ഞിരിക്കുന്നു. സങ്കീര്‍ത്തനക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, '' നീ അവനെ ദൈവത്തേക്കാള്‍ അല്പം താഴ്ത്തി തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി; സകല സൃഷ്ടിയേയും അവന്റെ കാല്ക്കീഴാക്കിയിരിക്കുന്നു.''( സങ്കീഃ 8; 5,6)
                        ഈ പ്രത്യേകതകളോടെയെല്ലാമാണു മനുഷ്യനെ സൃഷ്ടിച്ചതെങ്കിലും ദൈവം വീണ്ടും അവനെ നോക്കിയപ്പോള്‍ അവനില്‍ ഒരു കുറവു കണ്ടെത്തി. ' മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നു ദൈവം കണ്ടു. മനുഷനെ സൃഷ്ടിച്ചു കഴിഞ്ഞു മനോഹരമായ ഏദന്‍ തോട്ടം സൃഷ്ടിക്കുകയും തിന്മാന്‍ രുചിയുള്ളതും കാണ്മാന്‍ ഭംഗിയുള്ളതുമായ വൃക്ഷലതാദികളും ഫലമൂലാദികളും അവിടെ സൃഷ്ടിക്കുകയും ചെയ്തു. അതൊക്കെ മനുഷ്യനു സന്തോഷം നല്‍കുമെന്നു കരുതിയെങ്കിലും അതു അതിനു ഉപകരിച്ചില്ല. എല്ലാ പക്ഷിമൃഗാദികളേയും അവന്റെ അടുക്കല്‍ കൊണ്ടു അവന്‍ അവയ്ക്കു പേരിടുകയും ചെയ്തെങ്കിലും അതൊന്നും അവനു പൂര്‍ണ്ണ സന്തോഷം നല്‍കിയില്ല. അവയൊന്നും അവനു തക്ക തുണയായും കണ്ടില്ല. അതിനാല്‍ തന്റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും സൃഷ്ടിച്ചു തന്റെ ജീവശ്വാസം നല്‍കി ജീവനുള്ള ദേഹിയാക്കി തീര്‍ത്ത മനുഷ്യനില്‍ നിന്നു തന്നെ അവനു തക്ക തുണയെ കണ്ടെത്താന്‍ കഴിയുകയുള്ളു എന്നു ദൈവം മനസ്സിലാക്കുന്നു. അതുകൊണ്ടാണു മനുഷ്യന്റെ ഒരു വാരിയെല്ലു എടുത്തു അതുകൊണ്ടു സ്ത്രീയെ ദൈവം സൃഷ്ടിച്ചതു. വാരിയെല്ലു എടുത്തു സൃഷ്ടിച്ചു എന്നതിനാല്‍ അവരുടെ സുദൃഡമായ ബന്ധത്തെയാണു സൂചിപ്പിക്കുന്നതു. വാരിയെല്ലു ഹൃദയത്തെ സംരക്ഷിക്കുന്നതാക കൊണ്ടു സ്ത്രീക്കു പുരുഷന്റെ ഹൃദയത്തിലാണു സ്ഥാനം കല്പിച്ചിരിക്കുന്നതു എന്ന മനോഹരമായ ഒരു ചിന്ത കേട്ടിട്ടുണ്ടു. ഒരുപക്ഷെ സ്ത്രീ പുരുഷന്റെ ഹൃദയംകവര്‍ന്നെടുക്കുന്നതും, സ്ത്രീയുടെ മുമ്പില്‍ പുരുഷന്‍ ബലഹീനനാകുന്നതും അതുകൊണ്ടായിരിക്കാം.
                         തന്റെ വാരിയെല്ലില്‍ നിന്നു സൃഷ്ടിച്ച സ്ത്രീയെ കണ്ടപ്പോള്‍ പുരുഷന്‍ പറഞ്ഞു.'' ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും മാംസത്തില്‍ നിന്നു മാംസവുമാകുന്നു.''  അതിനാല്‍  പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടു ഭാര്യയോടു പറ്റിച്ചേരും ഇരുവരും ഒരു ദേഹമായിതീരും.മനുഷ്യന്‍ പൂര്‍ണ്ണനാകുന്നതു പുരുഷനും സ്ത്രീയും ഒരു ദേഹമായി തീരുമ്പോളാണു. സ്ത്രീയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ പുരുഷന്‍ കുറവുള്ളവനായി. അവന്റെ ഒരു വാരിയെല്ലു നഷ്മായിരിക്കുന്നു. എന്നാല്‍ സ്ത്രീക്കാകട്ടെ അവളുടെ സ്വന്തമല്ലാത്ത ഒരു വാരിയെല്ലോടു കൂടിയാണു ജീവിക്കേണ്ടി വന്നതു. ആ വാരിയെല്ലിനാകട്ടെ അവള്‍ പുരുഷനോടു കടമ്പെട്ടുമിരിക്കുന്നു. അങ്ങനെ അവര്‍ പരസ്പര പൂരകങ്ങളായി ഭവിച്ചു. സ്ത്രീയെ പുരുഷനു തക്ക തുണയായിട്ടാണു സൃഷ്ടിച്ചതു എന്നതിനാല്‍ സ്ത്രീ പുരുഷന്റെ അടിമയായി ജീവിക്കണമെന്നല്ല അര്‍ത്ഥം. പരസ്പരം തുണയായിരിക്കണം; താങ്ങും തണലുമായിരിക്കണം. ഏകശരീരമാകുമ്പോള്‍ ഏക ആത്മാവുമാകണം. ആത്മാവിന്റെ വാസസ്ഥലമാണല്ലോ ശരീരം. ഒരു ശരീരത്തില്‍ രണ്ടു ആത്മാവു സാദ്ധ്യമല്ലല്ലോ. അവര്‍ ഏകചിന്തയും ഏക ആഗ്രഹവും ഉള്ളവവരായിരിക്കണം എന്നു സാരം.  അപ്പോള്‍ മാത്രമേ കുടുംബം കുടുംബം ആകുകയുള്ളു; സ്വര്‍ഗ്ഗത്തിന്റെ പതിപ്പാകുകയുള്ളു. അതു സാധിതപ്രയമാകണമെങ്കില്‍ ഇരുവരും തങ്ങളെ യോജിപ്പിച്ചതു ദൈവമാണു എന്നു അറിഞ്ഞു ദൈവഇഷ്ടപ്രകരം ജീവിക്കുമ്പോഴാണു. അപ്പോള്‍ ചേര്‍ച്ചയില്ലായ്മയില്‍ ചേര്‍ച്ച കണ്ടെത്തുകയും, അഭിപ്രായഭിന്നതയില്‍ യോജിപ്പു കണ്ടെത്തുകയും, സ്നേഹം പങ്കിടുന്ന, തുണയാകുന്ന, തന്റെ ഇഷ്ടത്തേക്കാള്‍ ഇണയുടെ ഇഷ്ടത്തെ ആദരിക്കുന്ന, വ്യക്തികളായി ഭാര്യാഭര്‍ത്താക്കന്മാര്‍ ആയിത്തീരുമ്പോള്‍ അവിടം സ്വര്‍ഗ്ഗമായി പരിണമിക്കും. അതാണു ഭൂമിയിലെ സ്വര്‍ഗ്ഗം; അവിടമാണു പറുദീസാ.
                                

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30