വചനപരിച്ഛേദം- 4

4- ഒളിവിടം തേടുന്ന മനുഷ്യന്‍.

ഉല്പഃ 3; 9,10. 'യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുഃ നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു.

                        വി.വേദപുസ്തകത്തിലെ രണ്ടാമത്തെ ചോദ്യവും അതിന്റെ ഉത്തരവും പരിണതഫലങ്ങളുമാണു നമ്മുടെ ചിന്താവിഷയം. ആദ്യചോദ്യകര്‍ത്താവു സാത്താനായിരുന്നു എങ്കില്‍ രണ്ടാമത്തെ ചോദ്യം ചോദിച്ചതു യഹോവയായ ദൈവം ആണു. വിവിധതരം ചോദ്യങ്ങളെ കുറിച്ചു സാത്താന്റെ സുവിശേഷത്തില്‍ വിലയിരുത്തിയതു കൊണ്ടു ആ വിധ ചിന്തകള്‍ ഇനിയും ആവശ്യമില്ല. എങ്കിലും  ഈ രണ്ടു ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും അതു ഉളവാക്കിയ ഭവിഷ്യത്തുകളും വ്യതിയാനങ്ങളും സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നവയുമാണു. അതിനാല്‍ അവ തമ്മിലുള്ള ഒരു താരതമ്യം ഇവിടെ അനുപേക്ഷണീയമാണു. സാത്താന്റെ ചോദ്യം ദുരുദ്ദേശപരമായിരുന്നു.  ഉത്തരം നല്‍കേണ്ട ആളില്‍ സംശയം ജനിപ്പിച്ചു തന്റെ ആശയങ്ങള്‍ അടിച്ചേല്പിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. എന്നാല്‍ യഹോവയുടെ ചോദ്യം ആത്മശോധനാപരമായ ചോദ്യത്തിന്റെ ഗണത്തില്‍  പെടുന്നതാണു. ഉത്തരം പറയേണ്ട ആള്‍ സ്വയം വിലയിരുത്തി തെറ്റു തിരുത്തുകയാണു ആചോദ്യത്തിന്റെ ഉദ്ദേശം. സാത്താന്റെ ചോദ്യത്തിനു ഹവ്വാ നല്‍കിയ മറുപടി അവന്‍ ആഗ്രഹിച്ചതു തന്നെ ആയതിനാല്‍ തന്റെ ഉദ്ദേശം അവന്‍ പ്രയാസം കൂടാതെ സാധിച്ചതു കൊണ്ടു ചോദ്യകര്‍ത്താവായ സാത്താന്‍  സന്തോഷചിത്തനായി. എന്നാല്‍ യഹോവയുടെ ചോദ്യത്തിനു ദൈവം ആഗ്രഹിച്ച വിധത്തിലുള്ള ഉത്തരം ലഭിക്കതെ വന്നതിനാല്‍ വീണ്ടും ചോദിക്കേണ്ടതായി വന്നു. ആദാം തെറ്റു തിരിച്ചറിഞ്ഞു തിരിച്ചു വരണമെന്നു യഹോവ ആഗ്രഹിച്ചെങ്കിലും അതു ഉണ്ടാകാഞ്ഞതിനാല്‍ അവര്‍ ചെയ്ത തെറ്റിനു ശിക്ഷ നല്‍കേണ്ടതായി വരുന്നു. യഹോവയായ ദൈവത്തിനു ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നതു സാത്താന്റെ ചോദ്യവും അതിന്റെ പരിണത ഫലവുമാണു. നാം അറിഞ്ഞ സത്യവിശ്വാസങ്ങളില്‍ സംശയം ഉളവാക്കുന്ന ഏവം വിധ ചോദ്യങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളികളയുവാന്‍ കഴിയുന്നില്ലെങ്കില്‍ വന്നു ഭവിക്കുന്ന അപകടങ്ങള്‍ അചിന്ത്യങ്ങളാണു എന്ന സത്യമാണു ഇതു ഓര്‍മ്മപ്പെടുത്തുന്നതു.
                           യഹോവയുടെ ചോദ്യത്തിലേക്കു കടക്കാം. ഇതു ഒരു ജിജ്ഞാസുവിന്റേതോ, ഒരു കുടുക്കു ചോദ്യമോ അല്ല. ചോദ്യകര്‍ത്താവായ യഹോവയ്ക്കു അതിന്റെ ഉത്തരം ശരിക്കും അറിയാം. ഒന്നും തന്റെ മുമ്പില്‍ മറവായിരിക്കാത്ത യഹോവയ്ക്കു ആദാം ഇപ്പോള്‍ എവിടെയാണെന്നും എന്തു കൊണ്ടാണു ഒളിച്ചിരിക്കുന്നതെന്നും അറിയായ്ക കൊണ്ടല്ല ഈ ചോദ്യം ചോദിച്ചതു. താന്‍ സൃഷ്ടിച്ചാക്കിയ മനുഷ്യന്‍ എവിടെയായിരിക്കണമെന്നു ആഗ്രഹിച്ചോ അവിടെ നിന്നു തെറ്റിപ്പോയതിലുള്ള ദുഃഖവും, അവന്‍ തിരിച്ചു വരാനുള്ള ആഗ്രഹവുമാണു ഈ ചോദ്യത്തിനു കാരണം. ഈ ചോദ്യത്തിന്റെ ഉദ്ദേശം ആകട്ടെ താന്‍ സൃഷ്ടിച്ചു നിയോഗിച്ച മനുഷ്യന്‍ അവിടെ നിന്നും തെറ്റിപ്പോയിരിക്കുന്നു എന്നു അവനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. അവന്‍ തെറ്റു മനസ്സിലാക്കി അനുതപിച്ചു മനംതിരിഞ്ഞു വരണമെന്നതായിരുന്നു ദൈവം ആഗ്രഹിച്ചതും. എന്നാല്‍ ചോദ്യം ചോദിച്ച യഹോവയുടെ മനസ്സു തിരിച്ചറിയുകയോ അതിന്റെ പിന്നിലുള്ള സ്നേഹാതിരേകം മനസ്സിലാക്കുകയോ ചെയ്തില്ല എന്നു ആദാമിന്റെ മറുപടി വെളിവാക്കുന്നു. ദൈവത്തിനു നമ്മെ കുറിച്ചുള്ള ഉദ്ദേശം എന്താണെന്നും ദൈവത്തിന്റെ സ്നേഹം എത്ര വലുതാണെന്നും അറിയുന്ന ഒരുവനു മാത്രമേ തെറ്റു തിരുത്തി തിരിച്ചു വരുവാന്‍ കഴിയുകയുള്ളു എന്നു ഇതുവ്യക്തമാക്കുന്നു.ഇവിടെ മനുഷ്യന്‍ തെറ്റു ചെയ്തു എന്നു അറിഞ്ഞ യഹോവ ഉടനെ അവന്റെ തെറ്റിനു ശിക്ഷ നല്‍കാതെ ഈ ചോദ്യം ചോദിച്ചതില്‍, പാപി മനംതിരിഞ്ഞു വരണമെന്നു ആഗ്രഹിച്ചു അവനെ തേടിവരുന്ന ദൈവസ്നേഹമാണു പ്രകടമാകുന്നതു. തിരിച്ചു വരുവാന്‍ അവസരം നല്‍കിയിട്ടും അതിനു തയ്യാറാകാത്ത മനുഷ്യനു അതിന്റെ ശിക്ഷ നല്‍കി എങ്കിലും അവനെ പാടേ ഉപേക്ഷിക്കുവാന്‍ ദൈവത്തിനു കഴിയുകയില്ല എന്നു സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല ചതയ്ക്കും എന്നു  പിന്നീടു  നല്‍കിയ വാഗ്ദത്തം വെളിവാക്കുന്നു. ''തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.'( യോഹഃ 3;16) എന്ന വി.യോഹന്നാന്റെ വാക്കുകള്‍ ഈ സത്യമാണു വെളിവാക്കുന്നതു. മനുഷ്യന്‍ തെറ്റു ചെയ്യുവാന്‍ കാരണമായ പാമ്പിനു നല്‍കുന്ന കടുത്ത ശിക്ഷയും ഇവിടെ നാം കാണുന്നു.
                         ചോദ്യകര്‍ത്താവിന്റെ മനസ്സു ഗ്രഹിക്കുവാന്‍ കഴിയാതെ ഉത്തരം പറഞ്ഞ ഹവ്വായെ പോലെ തന്നെ ആദാമും, തന്നോടു ചോദിച്ച ചോദ്യത്തിന്റെ ഉദ്ദേശം എന്താണെന്നു മനസ്സിലാക്കാതെയാണു മറുപടി പറഞ്ഞതു. സാധാരണ, ദൈവം ഏദന്‍ തോട്ടത്തില്‍  വരുമ്പോള്‍ ഓടിയെത്തുന്ന തന്നെ കാണാത്തതു കൊണ്ടു ചോദിച്ച ഒരു ചോദ്യമായി മാത്രമാണു ആദാം അതു മനസ്സിലാക്കിയതു. അതിന്റെ ആക്ഷിരാകാര്‍ത്ഥമല്ലാതെ അതിന്റെ പിന്നിലെ ചേതോവികാരം ആദാം ഗ്രഹിച്ചില്ല.അതു അറിഞ്ഞിരുന്നു എങ്കില്‍ ''അയ്യോ, യഹോവേ, അവിടുന്നു തിന്നരുതെന്നു കല്പിച്ച പഴം ഞങ്ങള്‍  തിന്നു പോയി. ഞങ്ങളോടു ക്ഷമിക്കണം' എന്നു പറഞ്ഞു ദൈവത്തിന്റെ കാല്ക്കല്‍ വീഴുമായിരുന്നു. അങ്ങനെ ചെയ്തിരുന്നു എങ്കില്‍ ദൈവം അവനെ വീണ്ടെടുക്കുകയും കാരണക്കാരനായ പാമ്പിനെ ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. പകരം ആദാം നല്‍കിയ മറുപടി ശ്രദ്ധിക്കുമ്പോള്‍ അതു വ്യക്തമാകും.ആദാം  പറഞ്ഞു. ''തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചിരുന്നു.'
                      ആദാമിന്റെ ഈ ഉത്തരത്തില്‍  പാപം മനുഷ്യനില്‍ ഉളവാക്കുന്ന രണ്ടു മൂന്നു മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഒന്നാമതു, പാപം മൂലം ദൈവത്തോടുള്ള ബന്ധത്തില്‍ ഉണ്ടാകുന്ന അകല്ച അവിടെ കാണാം. അതുവരെ ദൈവത്തിന്റെ ഒച്ചയും സാമീപ്യവും അവനു സന്തോഷം നല്‍കുന്നതായിരുന്നു എങ്കില്‍ ഇപ്പോള്‍ പാപം അവനെ ദൈവത്തില്‍ നിന്നു അകലുവാന്‍ പ്രേരിപ്പിക്കുന്നു. ആ അകല്ചയാകട്ടെ രണ്ടുമൂന്നു പ്രതികരണങ്ങള്‍ ഉളവാക്കുന്നു. ഒന്നാമതു അവനു നാണം അഥവാ ലജ്ജ തോന്നി. അവന്റെ നഗ്നത അവന്‍ തിരിച്ചറിഞ്ഞു എന്നതാണു അതിനു കാരണം. പാപം ചെയ്യുന്നതിനു മുമ്പും അവന്‍ നഗ്നനായിരുന്നു. പക്ഷെ അവന്‍ അറിഞ്ഞിരുന്നില്ല. ഉല്ലഃ 2;      ' പുരുഷനും ഭാര്യയും ഇരുവരും നഗ്നരായിന്നു. എന്നാല്‍ അവര്‍ അതു അറിഞ്ഞിരുന്നില്ല.' എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. നഗ്നത പാപത്തിന്റെ പരിണതഫലമല്ല. അതിനെ കുറിച്ചുള്ള അറിവാണു പാപത്തിന്റെ ഫലം. നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലമാണല്ലോ അവര്‍ ഭക്ഷിച്ചതു. ആദ്യം അവര്‍ നഗ്നത അറിയാതിരുന്നതിനും പാപം ചെയ്തു കഴിഞ്ഞു അറിഞ്ഞതിലും ഒരു ആത്മീയവശം കൂടെയുണ്ടു.അന്നു അവര്‍ക്കു ദൈവം നല്‍കിയ സ്വരൂപവും സാദൃശ്യവും ഉണ്ടായിരുന്നു. അതിന്റെ ഫലമാകട്ടെ,സങ്കീര്‍ത്തനക്കാരന്റെ ഭാഷയില്‍ തേജസ്സു ബഹുമാനവും അണിഞ്ഞിരുന്നു.അതിനാല്‍ നഗ്നത അവര്‍ കാണാതവണ്ണം അവരുടെ കണ്ണുകള്‍ക്കു മറവായിരുന്നു. എന്നാല്‍ പാപം ചെയ്തപ്പോള്‍ ദൈവം കൊടുത്ത സ്വരൂപവും സാദൃശ്യവും പൂര്‍ണ്ണമായി നഷ്ടപ്പെട്ടില്ലെങ്കിലും വികലമായി തീര്‍ന്നു. അതിന്റെ പരിണതഫലമാകട്ടെ ദൈവം നല്‍കിയ മഹത്വവസ്ത്രം നഷ്ടപ്പെടുകയും ചെയ്തു. നഗ്നന്‍ എന്നു തോന്നാന്‍ കാരണം അതാണു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍, കര്‍ത്താവു ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം പത്രോസും കൂട്ടരും വീണ്ടും മീന്‍ പിടിക്കുവാന്‍ പോയതായി പറയുന്നുണ്ടു. രാത്രിമുഴുവനും അദ്ധ്വാനിച്ചു ഒന്നു കിട്ടാതെ നിരാശരായ ശ്ളീഹന്മാരുടെ അടുക്കലേക്കു കര്‍ത്താവു ചെല്ലുകയും അത്ഭുത മീന്‍പിടിത്തത്തിലൂടെ അവരെ വീണ്ടെടുക്കുകയും ചെയ്ത സംഭവമാണു അവിടെ വായിക്കുന്നതു. വലിയ മീന്‍ കൂട്ടം കിട്ടി കഴിഞ്ഞപ്പോള്‍ കരയില്‍ നില്ക്കുന്നതു കര്‍ത്താവാണു എന്നു തിരിച്ചറിഞ്ഞ പത്രോസില്‍ മഹത്വ വസ്ത്രം നഷ്ടപ്പെടുന്നതിന്റെ പരിണതഫലം കാണാന്‍ കഴിയും. ' താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.' (വി.യോഹഃ 21;8)എന്നു അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അവിടെ അങ്കി എന്നു പറഞ്ഞിരിക്കുന്നതിനാല്‍ പത്രോസു വിവസ്ത്രനായിരുന്നു എന്നു നഗ്നതയ്ക്കു  അര്‍ത്ഥമില്ല എന്നു വ്യക്തമാകുന്നു. ഇതേപോലെയുള്ള ഒരു അത്ഭുതത്തിലൂടെ തന്നെ ശ്ളീഹാ ആക്കിയപ്പോള്‍ നല്‍കിയ ഒരു മഹത്വ വസ്ത്രം ഉണ്ടായിരുന്നു. ഉപേക്ഷിച്ച വലയും പടകുമായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ വിട്ടു വീണ്ടും മീന്‍ പിടിക്കുവാന്‍ പോയപ്പോള്‍ അന്നു കര്‍ത്താവു കൊടുത്ത ശ്ളീഹാത്വത്തിന്റെ മഹത്വവസ്ത്രം നഷ്ടപ്പട്ടതു കൊണ്ടാണു  പത്രോസിനു നഗ്നത തോന്നിയതു. നമുക്കു വി.മാമോദീസായിലൂടെ ഒരു മഹത്വ വസ്ത്രം നല്‍കുന്നുണ്ടു. അതിന്റെ പ്രതീകമായിട്ടാണു മാമോദീസാ മുഴുകിയ ശിശുവിനെ വെണ്മയുള്ള പുതിയ വസ്ത്രത്തില്‍ സ്വീകരിക്കുന്നതു. എന്നാല്‍ പാപം ചെയ്യുമ്പോള്‍  ഈ മഹത്വവസ്ത്രം നമുക്കു നഷ്ടമാകുകയും ചെയ്യുന്നു. അതു തിരികെ കിട്ടുവാന്‍ എന്തു ചെയ്യണമെന്നു ഇതിന്റെ അവസാനം വെളിവാകും.
                          പാപത്തിന്റെ മറ്റൊരു ഫലമാണു ഭയം. ആദാം പറയുന്നു,നഗ്നനാകകൊണ്ടു ഭയപ്പെട്ടു.കുറ്റബോധമാണു ഭയപ്പെടുവാനുള്ള കാരണം. നഗ്നത തന്റെ തെറ്റിനെ വെളിപ്പെടുത്തും എന്ന ഭയമാണു ആദാമിനെ ബാധിച്ചിരുന്നതു. പാപം ഭയം ഉളവാക്കുന്നു എന്നതുകൊണ്ടാണു വി.വേദപുസ്തകം ആവര്‍ത്തിച്ചു ഭയപ്പെടേണ്ട എന്നു പറയുന്നതു. ഏതാണ്ടു 365 പ്രാവശ്യം ഭയപ്പടേണ്ട എന്ന പദം വി.വേദപുസ്തകത്തില്‍ കണുന്നു എന്നാണു പണ്ഡിതമതം. മശിഹാതമ്പുരാനും തന്റെ മനുഷ്യാവതാരത്തിലൂടെ മനുഷ്യനു നല്‍കിയ വലിയ സന്ദേശവും ഭയപ്പെടേണ്ടാ എന്നതാണു. കര്‍ത്താവിന്റെ ജനനം അറിയിച്ച മാലഖ ആട്ടിടയര്‍ക്കു നല്‍കിയ സുവാര്‍ത്തയും ഭയപ്പെടേണ്ട എന്നായിരുന്നുവല്ലോ. വി.ലൂക്കോഃ 2;10, '' ദൂതന്‍ അവരോടു ' ഭയപ്പെടേണ്ടാ; സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു  മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.'' കര്‍ത്താവു ഉയിര്‍ത്തെഴുന്നേറ്റു എന്നു അറിയാതെ കല്ലറയ്ക്കല്‍ ചെന്ന സ്ത്രീകളോടു ദൂതന്‍ പറയുന്നുഃ വി.മത്താഃ28;5 '' ദൂതന്‍ സ്ത്രീകളോടു ' ഭയപ്പെടേണ്ടാ;  ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു, അവന്‍ ഇവിടെ ഇല്ല.'' ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം കര്‍ത്താവു ആദ്യം പറഞ്ഞതു ഭയപ്പെടേണ്ടാ എന്നാണു. പാപത്തിന്റെ ഫലമായി ആദാമിലൂടെ മനുഷ്യകുലത്തെ ബാധിച്ച ഭയം ക്രിസ്തുവിലൂടെ ദൂരീകരിക്കപ്പെടും എന്ന വലിയ സന്ദേശമാണു ഇതു നമുക്കു നല്‍കുന്നതു.
                        ലജ്ജയും ഭയവും അവനെ ഒളിവിടം തേടാന്‍ പ്രേരിപ്പിച്ചു എന്നതാണു പാപത്തിന്റെ അനന്തരഫലമായി നാം ഇവിടെ കാണുന്നതു. ദൈവത്തിന്റെ കാലൊച്ച കേട്ടപ്പോഴാണല്ലോ ലജ്ജയും ഭയവും ഉണ്ടയതു. അതു ഒഴിവാക്കുവാന്‍ അവര്‍ ശ്രമിച്ചെങ്കിലും അതിനു അവര്‍ക്കു സാധിച്ചില്ല. അവരുടെ നാണം മറയ്ക്കുവാന്‍ അവര്‍ ശ്രമിച്ചു എന്നതിന്റെ സൂചന നമുക്കു ലഭിക്കുന്നുണ്ടു. വിലക്കപ്പെട്ട കനി ഭക്ഷിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്കുണ്ടായ മാറ്റം ഉല്പഃ 3;7 ല്‍ നാം ഇങ്ങനെയാണു '' ഉടനെ ഇരുവരുടേയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.'' പാപം മറയ്ക്കാനുള്ള മനുഷ്യന്റെ പരിശ്രമങ്ങളെല്ലാം വ്യര്‍ത്ഥമാണെന്നു ഇതു വെളിവാക്കുന്നു. പാപത്തിന്റെ ഫലമായ ലജ്ജ മറയ്ക്കുവാന്‍ ഇതുകൊണ്ടും ഫലം ലഭിക്കത്തതിനാല്‍ അവര്‍ ഒളിവിടം തേടുന്നു. അന്നു ആദാം നാണം തോന്നിയപ്പോള്‍ അത്തിയില കൂട്ടി തുന്നി അരയാട ഉണ്ടാക്കിയെങ്കില്‍ ആധുനികമനുഷ്യന്റെ വസ്ത്രധാരണരീതി കാണുപ്പോള്‍, നഗ്നനെന്നു അറിയാതിരുന്ന ആദ്യമനുഷ്യന്റെ അവസ്ഥയിലേക്കു തിരികെ  പോയോ എന്നു സംശയം തോന്നാം. പക്ഷെ അന്നു മനുഷ്യന്‍ ഉണ്ടാക്കിയ അരയാടകൊണ്ടും നഗ്നത മറയ്ക്കാന്‍ കഴിയഞ്ഞതു കൊണ്ടു ദൈവം അവര്‍ക്കു  തോലു കൊണ്ടു ഒരു അങ്കി ഉണ്ടാക്കി ധരിപ്പിക്കുകയുണ്ടായി. രക്തം ചൊരിയാതെ പാപത്തില്‍ നിന്നു മോചനമില്ല എന്നാണു ഇതു സൂചിപ്പിക്കുന്നതു. ഈ ഭൂമിയില്‍ ആദ്യം രക്തം ചിന്തിയതു യഹോവയാണു. അതാകട്ടെ കാല്‍വറിക്രൂശില്‍ മനുഷ്യന്റെ വിമോചനത്തിനായി മനുഷ്യപുത്രനായ ക്രിസ്തു ചൊരിഞ്ഞ രക്തത്തിന്റെ മുന്‍കുറിയായിട്ടാണു പരിശുദ്ധ പിതാക്കന്മാര്‍ കാണുന്നതു. അന്നു ആദാം പാപത്തെ മറയ്ക്കാനും ദൈവദൃഷ്ടിയില്‍ പെടാതിരിപ്പാനും വൃക്ഷത്തിനു മറഞ്ഞിരുന്നു എങ്കില്‍ ആധുനിക മനുഷ്യന്‍ പാപത്തെ മറയ്ക്കാനും ദൈവദൃഷ്ടിയില്‍ നിന്നു ഒളിഞ്ഞിരിപ്പാനും എന്തെല്ലാം ഒളിവിടങ്ങളാണു തേടുന്നതു എന്നു ചിന്തിക്കേണ്ടതാണു. മനുഷ്യന്‍ ആര്‍ജ്ജിച്ച എല്ലാ പുരോഗതിയും ശാസ്ത്രസാങ്കേതിക വിദ്യകളും അതിനായി വിനിയോഗിക്കുന്നു എന്നതു നിഷേധിക്കുവാന്‍ കഴിയാത്ത ഒരു സത്യമാണു. അതിന്റെ ഭവിഷ്യത്തുകള്‍ ഇന്നു നാം അനുഭവിച്ചു തുടങ്ങിയിട്ടും അതു തിരിച്ചറിയുന്നുമില്ല. ദൈവത്തിന്റെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കുവാനുള്ള മനുഷ്യന്റെ ശ്രമം വൃഥാവാണെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. ദാവീദിന്റെ 139-ാം സങ്കീര്‍ത്തനം ഈ സത്യം പ്രഖ്യാപിക്കുന്നു. അല്പം ദീര്‍ഘമായതിനാല്‍ ഉദ്ധരിക്കുന്നില്ല, ഇതിനോടു ചേര്‍ത്തു അതു വായിക്കുക.
                          തന്റെ ചോദ്യം ആദാമിനു മനസ്സിലായില്ല എന്നു അവന്റെ മറുപടിയില്‍ നിന്നു ഗ്രഹിച്ച യഹോവ കുറേക്കൂടെ വ്യക്തമായി ചില ചോദ്യം ചോദിക്കുന്നു. മനസ്സിലാകാത്തതാണോ, അതോ പാപം വെളിവാക്കുവാനുള്ള ഭയം കൊണ്ടാണോ ആദാം അങ്ങനെ പറഞ്ഞതു എന്നു വ്യക്തമല്ല. രണ്ടു ചോദ്യങ്ങള്‍ യഹോവ ഒന്നിച്ചു ചോദിക്കുന്നു. ഈ ചോദ്യങ്ങളാകട്ടെ ഇതുവരെ ചിന്തിച്ചതില്‍ നിന്നു വ്യത്യസ്ഥമായ ചോദ്യങ്ങളാണു. ഈ ചോദ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആദാം മറച്ചു വെയ്ക്കാന്‍ ശ്രമിച്ച കാര്യം തനിക്കു അറായാം എന്നുവ്യക്തമാക്കുന്നു ഈ ചോദ്യങ്ങളിലൂടെ. അങ്ങനെയും ചില ചോദ്യങ്ങള്‍ ഉണ്ടു. ഒരു ഉദാഹരണം പറയാം. ഒരു മകന്‍ അപ്പനറിയാതെ പോകാന്‍ പാടില്ലാത്ത ഒരിടത്തു പോയിട്ടു വന്നപ്പോള്‍, അപ്പന്‍ അവനോടു, 'നീ എവിടെയായിരുന്നു എന്നു ചോദിക്കുന്നു. അരുതാത്തിടത്താണു പോയതു എന്നു അറിയാവുന്ന മകന്‍ വ്യക്തമായ മറുപടി പറയാതെ 'വെറുതേ.' എന്നു പറയുന്നു. അപ്പോള്‍ അപ്പന്‍ അവനോടു ' നീ എവിടെയാണു പോയതു എന്നു ഞാന്‍ അറിയില്ല എന്നു നീ കരുതിയോ? എന്നു ചോദിച്ചാല്‍ അവന്‍ പോയതു എവിടെയായിരുന്നു എന്നു തനിക്കു അറായാമെന്നു അവനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു അപ്പന്റെ ഉദ്ദേശം. അതുപോലെയുള്ള ഒരു ചോദ്യമായിരുന്നു യഹോവയുടെ ചോദ്യവും. ' നീ നഗ്നനാണെന്നു നിന്നോടു ആരു പറഞ്ഞു? എന്നതാണു ആദ്യത്തെ ചോദ്യം. അതിന്റെ ഉത്തരത്തിനു കാത്തു നില്ക്കാതെ അടുത്ത ചോദ്യം അതിനോടു ചേര്‍ത്തു ചോദിച്ചപ്പോള്‍ അതിന്റെ ഉത്തരം താന്‍ പ്രതീക്ഷിക്കുന്നില്ല എന്നാണു അതിന്റെ അര്‍ത്ഥം. നീ നഗ്നനാണെന്നു നിന്നോടു ആരും പറഞ്ഞതല്ലെന്നും, വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ ഫലമാണു അതെന്നും തനിക്കു അറിയാമെന്നു കൂടി അവനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു അടുത്ത ചോദ്യത്തിന്റെ ഉദ്ദേശം. ഈ രണ്ടു ചോദ്യങ്ങളുടേയും പ്രധാന ലക്ഷ്യം ആദ്യത്തെ ചോദ്യത്തിന്റേതു പോലെ തന്നെ അവനില്‍ പാപബോധമുളവാക്കി പശ്ചാത്തപിച്ചു തിരിച്ചു വരണം എന്നതായിരുന്നു. എന്നിട്ടും ആദാമിന്റെ മനസ്സു തെറ്റു സമ്മതിച്ചു തിരികെ വരുന്ന പശ്ചാത്താപത്തിലേക്കു ചായുന്നില്ല.
                            ഇന്നും പല മനുഷ്യരും തെറ്റു ചെയ്തു കഴിഞ്ഞാല്‍ അതു അംഗീകരിക്കാനോ പശ്ചാത്തപിച്ചു തിരികെ വരാനോ തയ്യാറാകാതെ, തെറ്റു ചെയ്ത സാഹചര്യങ്ങളില്‍ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കാറുണ്ടു. ഒരു ഉദാഹരണം. കൈക്കൂലി കൊടുക്കുന്നതു തെറ്റാണു എന്നു അറിയാം. എന്നിട്ടു കൈക്കൂലി കൊടുത്ത ആള്‍ പറയും ഇന്നത്തെ സമൂഹം ഇങ്ങനെയായി പോയി.കൈക്കൂലി കൊടുക്കാതെ കാര്യം സാധിച്ചു കിട്ടുകയില്ല എന്നു സമാധാനിക്കും. കുറ്റം സമൂഹത്തിന്റെ തലയില്‍ കെട്ടി വെച്ചു അവര്‍ രക്ഷപെടുവാന്‍ ശ്രമിക്കുന്നു. അവര്‍ ഒന്നു കൂടെ ചേര്‍ത്തു പറയും ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ ഈ സമൂഹം നന്നാവുകയൊന്നുമില്ല. ഒരാളുടെ തിന്മ സമൂഹത്തിന്റെ തിന്മയായി വളരുന്നതു പോലെ ഒരാളുടെ നന്മ സമൂഹത്തിന്റെ നന്മയായി വളരുമ്പോള്‍ മാത്രമേ സമൂഹം നന്നാവുകയുള്ളു. കുറ്റം സ്വയം ഏല്ക്കാന്‍ തയ്യാറാകാതെ മറ്റുള്ളവരില്‍ പഴിചാരുന്നു. ഏതാണ്ടു ഇതു തന്നെയാണു ആദാമിലും കാണാന്‍ കഴിയുന്നതു. ആദാമിന്റെ മറുപടി കേള്‍ക്കുക. ഉല്പഃ 3;12 '' അതിന്നു മനുഷ്യന്‍ഃ എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു. എന്നു പറഞ്ഞു.'' തെറ്റു ചെയ്തതു രണ്ടു പേരാണു എന്നത്രേ ആദാമിന്റെ ഭാഷ്യം. ഒന്നാമതു തെറ്റു ചെയ്തതു ദൈവമാണു. ഈ സ്ത്രീയെ എനിക്കു കൂട്ടായി തന്നതാണു ഒന്നാമത്തെ തെറ്റു. ഞാന്‍ തനിയെ ആയിരുന്നുവെങ്കില്‍ വൃക്ഷത്തിന്റെ അടുക്കല്‍ പോകുകയോ ഫലം പറിക്കുകയോ തിന്നുകയോ ചെയ്കയില്ലായിരുന്നു എന്നു ധ്വനി. എനിക്കു ഒരു കൂട്ടു വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടിട്ടല്ലല്ലോ അവളെ എനിക്കു തന്നതു. രണ്ടാമതു തെറ്റു ചെയ്തതു സ്ത്രീയാണു. അവള്‍ ചെയ്ത ഒന്നാമത്തെ കാര്യം, എന്നോടുള്ള കൂട്ടു വിട്ടു തനിയെ പോയിയെന്നതാണു.'എന്നോടു കൂടെ ഇരിപ്പാന്‍ എന്നു ആദാം പറഞ്ഞതിന്റെ അടിയില്‍ ഈ ആരോപണം വായിക്കാവുന്നതാണു. രണ്ടാമതു അവള്‍ ചെയ്തതു എനിക്കു കൊണ്ടു തന്നു എന്നതാണു. എനിക്കു കൂട്ടിനു നീ തന്നവള്‍ തന്നാല്‍ എങ്ങനെ തിന്നാതിരിക്കും. തിന്നു എന്നു ആദാം സമ്മതിക്കുന്നുവെങ്കിലും കുറ്റം മുഴുവന്‍ മറ്റുള്ളവരുടെ മേല്‍ ആരോപിച്ചു രക്ഷപെടുവാന്‍ ശ്രമിച്ചതല്ലാതെ ദൈവം ആഗ്രഹിച്ച തലത്തിലേക്കു അവന്‍ എത്തിയില്ല.
                             അടുത്ത ചോദ്യം യഹോവ ഹവ്വായോടാണു ചോദിച്ചതു. ' നീ ഈ ചെയ്തതു എന്തു എന്നാണു യഹോവ ചോദിച്ചതു. ഹവ്വാ പല തെറ്റുകള്‍ ചെയ്തിരിക്കുന്നു. ഒന്നാമതു വിലക്കപ്പെട്ട കനി പറിക്കുകയും തിന്നുകയും ചെയ്തു. രണ്ടാമതു അതു ഭര്‍ത്താവിനു കൊടുത്തു അവനേയും തെറ്റു ചെയ്യിച്ചു. അതുകൊണ്ടാണു ആദമിനോടു ചോദിച്ചതു പോലെ ചോദിക്കാതിരുന്നതു. അവളും കുറ്റം പാമ്പിന്റെ തലയില്‍ വെച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നു. രണ്ടു പേരും കുറ്റം ഏല്ക്കാതെ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു.ഇവിടെ ഒരു കാര്യം, അവിടെ പരാമര്‍ശിക്കുന്നില്ലെങ്കിലും നമുക്കു ചിന്തിക്കാവുന്നതാണു. ആദാം ഭാര്യയെ സ്നേഹിക്കുന്ന ഒരു നല്ല ഭര്‍ത്താവായിരുന്നു എങ്കില്‍ എന്തായിരിക്കും പറയുക. അവള്‍ പാവം ഒരു തെറ്റു പറ്റി.പോകട്ടെ ഞാനല്ലാതെ ആരാണു ക്ഷമിക്കുക, എന്നിങ്ങനെ ചിന്തിച്ചു യഹോവയോടു ''ഞങ്ങള്‍ തെറ്റു ചെയ്തുപോയി ക്ഷമിക്കണം എന്നല്ലേ പറയേണ്ടതു. ഹവ്വാ അതുപോലെ ഭര്‍ത്താവിനെ സ്നേഹിക്കുന്ന നല്ല ഒരു ഭാര്യയായിരുന്നെങ്കില്‍, ' അങ്ങനെയല്ല, ഞാനാണു തെറ്റുകാരി് ഞാനാണു പഴം പറിച്ചതു. ഞാന്‍ കൊടുത്തതു കൊണ്ടാണു അദ്ദേഹം ഭക്ഷിച്ചതു. അതിനാല്‍ അദ്ദേഹത്തെ വെറുതെ വിട്ടിട്ടു എന്നെ ശിക്ഷിക്കണം എന്നു പറയുമായിരുന്നു. രണ്ടുപേരു ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ദൈവം രണ്ടുപേരോടും ക്ഷമിച്ചു ഭാഗ്യകരമായ ഒരു പുതിയ കുടുംബജീവിതം നല്‍കുമായിരുന്നു. ലോകചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. യഹോവ രണ്ടു പേരോടും ഒന്നും പറയുന്നില്ല.
                        പിന്നീടു യഹോവ സാത്താനിലേക്കു തിരിഞ്ഞു. യഹോവ സാത്താനോടു ഒരു ചോദ്യവും ചോദിച്ചില്ല. പാമ്പിനെ ശപിക്കുന്നു. അതിനുശേഷം യഹോവ സ്ത്രീയെ ശപിക്കുന്നു.അവള്‍ക്കു ഗര്‍ഭധാരണവും വേദനയോടെയുള്ള പ്രസവും മറ്റും നല്‍കുന്നു. പുരുഷനേയും ശപിച്ചു. കഷ്ടപ്പാടും അദ്ധ്വാനവും വിയര്‍പ്പോടു കൂടിയുള്ള ഭക്ഷണവും എല്ലാം അവനും നല്‍കി. അവരെ ഏദനില്‍ നിന്നും ഈ ഭൂമിയിലേക്കു ഇറക്കിവിടുകയും ചെയ്യുന്നു.
                      ഒരു ബലഹീന നിമിഷത്തില്‍ കാലിടറിപ്പോയ ആദാമിനും ഹവ്വായ്ക്കും നല്‍കേണ്ടി വന്ന പിഴ എത്ര വലിയതാണെന്നു ഈ സംഭവം വ്യക്തമാക്കുന്നു. പാപം ചെയ്ത മനുഷ്യന്‍ അതു മറച്ചു വയ്ക്കാനായി ഒളിവിടം തേടിയതിന്റെ പരിണതഫലമാണു ഈ വലിയ ശിക്ഷ എന്നതു നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ടതാണു. പാപം മനുഷ്യസഹജമാണു. പാപസാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ ആവോളം ശ്രമിക്കേണ്ടതാണു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. പ്രലോഭനത്തില്‍ പെട്ടു പാപം ചെയ്തു പോയാല്‍ ആദാമിനെ പോലെ ഒളിവിടം തേടാതെ ദൈവസന്നിധിയിലേക്കു കടന്നു ചെന്നു സത്യ അനുതാപത്തോടെ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു പുതുക്കപ്പെട്ട ഒരു ജീവതത്തിലേക്കു കടക്കുവാന്‍ ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു.ആ ധന്യമായ ജീവിതം സ്വന്തമാക്കണമെങ്കില്‍ , ആദമിനോടു യഹോവയായ ദൈവം ചോദിച്ച,'നീ എവിടെ?' എന്ന ചോദ്യം നിരന്തരമായി  നമ്മുടെ മനസ്സില്‍ ഉയരേണ്ടതാണു. ദൈവം നമ്മെ നിയോഗിച്ച സ്ഥാനത്തു തന്നെയാണോ എന്ന ആത്മശോധനയ്ക്കു അതു ഉപകരിക്കും; ഉപകരിക്കണം; ഉപകരിക്കട്ടെ. അതിനു ആദമിനോടു ദൈവം ചോദിച്ച ''നീ എവിടെ?'' എന്ന  ആത്മശോധനാപരമായ ചോദ്യം നമ്മുടെ മനസ്സിലും നിരന്തരം ഉയരേണ്ടതാണു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30