19. നല്ല പാത തെരഞ്ഞെടുക്കുവാന്‍....
19. നല്ല പാത തെരഞ്ഞെടുക്കുവാന്‍.....
------------------------------------------------------
പ്രഭാതഭക്ഷണം കഴിഞ്ഞു മറ്റു അത്യാവശ്യ പരിപാടികള്‍ ഒന്നുമില്ലാത്തതിനാല്‍ അന്നത്തെ പത്രം വിശദമായി വായിക്കുവാന്‍ എടുത്തതാണു. അപ്പോഴാണു ഒരു ഫോണ്‍ വിളി വന്നതു. ഫോണെടുത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ ബഹുമാനപ്പെട്ട കോരുതച്ചനായിരുന്നു സംസാരിച്ചതു.അച്ചന്‍ സുഖാന്വേഷണത്തിനു ശേഷം ഞാനിവിടെ വീട്ടില്‍ ഉണ്ടാകുമോ എന്നു ആരാഞ്ഞു. ഇന്നു ഇവിടെ ഉണ്ടാകുമെന്നുഅറിയിച്ചപ്പോള്‍ എന്നെ കണ്ടു ചില കാര്യങ്ങള്‍ സംസാരിക്കുവാനായി ഇങ്ങോട്ടു വരികയാണെന്നും അറിയിച്ചു.
അച്ചന്റെ വരവും പ്രതീക്ഷിച്ചു ഞാന്‍ ഇരുന്നു. എന്താണാവോ അത്യാവശ്യ കാര്യം? ഏതായാലും ഉടനെ വരുമല്ലോ എന്നു ആശ്വസിച്ചു. അധികം താമസിക്കാതെ അച്ചന്‍ എത്തി. കൂടെ പത്തിരുപത്തിയെട്ടു വയസ്സു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
രണ്ടു പേരേയും സ്വീകരണമുറിയില്‍ സ്വീകരിച്ചു ഇരുത്തി. എന്നാല്‍ ആ ചെറുപ്പക്കാരന്‍ വലിയ ഭവ്യതയോടെ ഇരിക്കാതെ ഒതുങ്ങി നിന്നു. നിര്‍ബ്ബന്ധിച്ചതിനു ശേഷമാണു അവന്‍ ഇരുന്നതു.
ഭാര്യ വന്നു അച്ചനു ചായയ്ക്കു മധുരം ചേര്‍ക്കാമോ എന്നു ചോദിച്ചു. മധുരം വേണ്ടാ. ഇപ്പോള്‍ ചായയും വേണ്ടാ എന്നു അച്ചന്‍ പറഞ്ഞു.
അല്പസമയം കുശലാന്വേഷണങ്ങളൊക്കെ നടത്തി. അതിനിടയില്‍ ഭാര്യ മൂന്നു പേര്‍ക്കും ഓരോ ചായ കൊണ്ടു വച്ചു. അതു കുടിക്കുന്നതിനിടയില്‍ സഭാകാര്യങ്ങളും ഭദ്രാസന വിശേഷങ്ങളും പങ്കു വച്ചു. അവസാനം തങ്ങള്‍ നടത്തുന്ന പള്ളി വിശേഷങ്ങളിലേക്കു കയറി. ഇടവകയിലെ വിശേഷങ്ങളും പ്രശ്നങ്ങളും എല്ലാം സംസാര വിഷയമായി. അങ്ങനെ പതുക്കെഅച്ചന്‍ വന്ന കാര്യത്തിലേക്കു കടന്നു.
ആ ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു അച്ചന്‍ പറഞ്ഞുഃ ഇതു സാം. ശമുവേല്‍ എന്നാണു ഓദ്യോഗിക നാമം. ഞാന്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകയിലെ വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു കുടുംബത്തിലെ മൂത്ത മകനാണു. അവന്റെ അപ്പൻ മരിച്ചിട്ടു അഞ്ചാറു വര്‍ഷമായി. അമ്മയും ഒരു ഇളയ സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല ഇവന്റെ തോളിലാണു. കൂലിവേല ചെയ്താണു അവന്‍ കുടുംബം പുലര്‍ത്തുന്നതു. രണ്ടു വര്‍ഷം മുമ്പു, ഞാന്‍ അവിടെ ചെന്ന ഇടയ്ക്കായിരുന്നു ഇവന്റെ വിവാഹം. വധു അച്ചന്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകയിലെ ഒരു നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു. ആറു മാസക്കാലമേ അവര്‍ ഒന്നിച്ചു ജീവിച്ചുള്ളു. പലകാര്യങ്ങളിലും ചേര്‍ച്ചയില്ലാതെ അവള്‍ പിണങ്ങി അവളുടെ വീട്ടില്‍ പോയി. ആറു മാസം കഴിഞ്ഞപ്പോള്‍, അച്ചന്‍ അവിടെ ചെന്നിട്ടു എത്ര കാലമായി. ഇടയ്ക്കു എന്നോടു ഒരു ചോദ്യം.
ആറുമാസം കഴിയുന്നു. ഞാന്‍ പറഞ്ഞു.
അച്ചന്‍ തുടര്‍ന്നുഃ അപ്പോള്‍ അച്ചന്‍ അവിടെ ചെല്ലുന്നതിനു മുമ്പാണു ആ പെണ്‍കുട്ടിയെ പുളിക്കീഴുള്ള ഒരു ചെറുക്കനു വിവാഹം കഴിച്ചു കൊടുത്തതു. അതിനിടയല്‍ എന്നോടു , അച്ചനു അറിയാമായിരിക്കും. എന്നു പറഞ്ഞു.
ഞാന്‍ പറഞ്ഞുഃ എനിക്കു വലിയ പരിചയമില്ല. ഞാന്‍ ചെന്നിട്ടു ആറുമാസം ആകുന്നതല്ലേയുള്ളു. ഭവനസന്ദര്‍ശനം കഴിഞ്ഞെങ്കിലും വലിയ പരിചയം ആയിട്ടില്ല. അല്ല ഇപ്പോള്‍ ഇതൊക്കെ എന്നോടു പറയുവാന്‍ കാരണം?
അതിലേക്കാണു ഞാന്‍ കടക്കുന്നതു. അച്ചന്‍ തുടര്‍ന്നു. കോടതിയില്‍ പോകുവാനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വിവാഹമോചനം ഒന്നും നേടിയിട്ടില്ല. ഇപ്പോള്‍ ഇവനൊരു വിവാഹാലോചന വന്നിട്ടുണ്ടു. അച്ചനു അറിയില്ലായിരിക്കും ആ പെണ്‍കുട്ടിയുടെ രണ്ടാം വിവാഹം റജിസ്റ്റര്‍ മാര്യേജായിരുന്നു. എന്നാല്‍ ഇവനു അങ്ങനെ ഒരു കല്യാണം ആഗ്രഹിക്കുന്നില്ല. പള്ളിയില്‍ വച്ചു തന്നെ വിവാഹംനടത്തണമെന്നാണു രണ്ടു കൂട്ടരുടേയും ആഗ്രഹം. അതിനു പരിശുദ്ധ ബാവാ തിരുമേനിയുടെ അനുവാദം വാങ്ങണം. അതിനു അപേക്ഷിക്കുമ്പോള്‍ ഇടവക വികാരിയുടെയും ഇടവക മെത്രാപ്പോലീത്താ തിരുമേനിയുടെയും ശുപാര്‍ശ ആവശ്യമാണു. നമ്മുടെ തിരുമേനിയുടെ ശുപാര്‍ശയ്ക്കായി അപേക്ഷയുമായി ചെന്നപ്പോള്‍, വിവാഹമോചനം നേടിയിട്ടില്ലാത്തതു കൊണ്ടു, ആ പെണ്‍കുട്ടി വേറെ വിവാഹം കഴിച്ചു എന്നതിനു തെളിവു കൊടുക്കണമത്രേ. നമ്മള്‍ ചെന്നാല്‍ റജിസ്റ്റര്‍ ആഫീസില്‍ നിന്നു അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റു കിട്ടുകയില്ല. അഭിവന്ദ്യ തിരുമേനിയെ ആ വിവരം ധരിപ്പിച്ചപ്പോള്‍ അച്ചന്റെ കത്തു കിട്ടിയാലും മതിയെന്നു പറഞ്ഞു. അതു പറയാനാണു ഞങ്ങള്‍ വന്നതു. അച്ചന്‍ അതു ചെയ്തുതന്നേ മതിയാകൂ. ഒരു പാവം പയ്യന്റെ ഭാവിക്കു വേണ്ടിയാണെന്നു കരുതി അച്ചന്‍ അതു ചെയ്യണം.
അച്ചന്‍ പറഞ്ഞുനിര്‍ത്തി. ഞാന്‍ പറഞ്ഞു. ഞാനവിടെ ചെന്നു അന്വേഷിച്ചു ചെയ്യാവുന്ന സഹായം ചെയ്യാം. ബഹുമാനപ്പെട്ട അച്ചന്‍ ഇതിനുവേണ്ടി ഇനിയും ബുദ്ധിമുട്ടേണ്ടാ. അടുത്ത ഞായറാഴ്ച ഉച്ച കഴിഞ്ഞു സാംകുട്ടി പള്ളിയില്‍ വരട്ടെ. അന്നേരം തരാവുന്നതാണെങ്കില്‍ ഞാന്‍ എഴുതി തരാം.
തരാവുന്നതാണെങ്കില്‍ എന്നു പറയരുതു. തന്നേ മതിയാകൂ. അച്ചനും പറഞ്ഞു.
ഏതായാലും സാം വരട്ടെ. ഞാനും ഉറപ്പു കൊടുക്കാതെ പറഞ്ഞു നിര്‍ത്തി.
പിറ്റെ ദിവസം ഞാന്‍ പള്ളിയില്‍ പോയി. ട്രസ്റ്റിയോടും സെക്രട്ടറിയോടും ഈ പെണ്‍കുട്ടിയെ കുറിച്ചു അന്വേഷിച്ചു. വിവാഹ മോചനം നേടിയിട്ടില്ലെങ്കിലും ഡയ്സിയുടെ രണ്ടാം വിവാഹം നടന്നു. രജിസ്റ്റര്‍ മാര്യേജായിരുന്നു. ആ പെണ്‍കുട്ടി നല്ല സ്വഭാവമുള്ള ഒരു സാധുവാണു. ചെറുക്കന്‍ വീട്ടുകാരുടെ ഒരുവിധത്തിലുള്ള പീഡനമാണു അവിടം വിട്ടു പോരാന്‍ കാരണം. അമ്പതിനായിരം രൂപാ സ്ത്രീധനം പറഞ്ഞതാണു കല്യാണം നടത്തിയതു. അന്നു 25000 രൂപാ കൊടുത്തു. മൂന്നു മാസത്തിനകം ബാക്കി തുക കൊടുക്കാമെന്നു പറഞ്ഞിരുന്നെങ്കിലും അവര്‍ക്കു അതിനു കഴിഞ്ഞില്ല. അതു പറഞ്ഞു ഭര്‍ത്താവും അമ്മായിയമ്മയും മുറയ്ക്കു പീഡിപ്പിച്ചു കൊണ്ടിരുന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവു അവളെ ഇവിടെ കൊണ്ടു വിട്ടു. ബാക്കി തുകയുമായി ഇനിയും അങ്ങോട്ടു വന്നാല്‍ മതിയെന്നു പറഞ്ഞു. എങ്ങനെയെങ്കിലും കടം വാങ്ങിയാണെങ്കിലും പണം കൊടുത്തു പ്രശ്നം തീര്‍ക്കുവാന്‍ വീട്ടുകാര്‍ ആഗ്രഹിച്ചെങ്കിലും പെണ്‍കുട്ടി ഇനിയും അങ്ങോട്ടു പോകുവാന്‍ തയ്യാറായില്ല. അപ്പോഴാണു പുളിക്കീഴില്‍ നിന്നു ഒരു കല്യാണാലോചന വന്നതു. പയ്യനും ആദ്യം ഒരു വിവാഹം കഴിച്ചതാണു. അതില്‍ പെണ്‍കുഞ്ഞു ജനിച്ചു കഴിഞ്ഞു ഭാര്യ പെട്ടെന്നു മരിച്ചുപോയി. അവര്‍ക്കു സ്ത്രീധനമൊന്നും വേണ്ടായെന്നു പറഞ്ഞതിനാലാണു ആ വിവാഹം നടന്നതു. പിന്നീടു പരിശുദ്ധ ബാവാതിരുമേനി അതു പള്ളിയില്‍ വച്ചു നടത്തുവാന്‍ അനുവദിക്കുകയും ചെയ്തു. ഇവിടെ നിന്നു ദേശക്കുറി ആവശ്യപ്പെട്ടെങ്കിലും വിവാഹ മോചനം നേടാതിരുന്നതിനാല്‍ ഇവിടുത്തെ ഇടവകറജിസ്റ്ററില്‍ അവളുടെ പേരു ചേര്‍ത്തിരുന്നില്ല. അതിനാല്‍ അന്നത്തെ വികാരി ദേശക്കുറി കൊടുത്തുമില്ല.
ഞാന്‍ അവിടുത്തെ രേഖകള്‍ പരിശോധിച്ചു. ആദ്യം ഇടവക റജിസ്റ്റര്‍ ആണു പരിശോധിച്ചതു. അതു എന്നെ അത്ഭുതപ്പെടുത്തി. മറ്റൊരു ദേവാലയത്തിലും കാണാത്ത ഒന്നാണു അതില്‍ ഞാന്‍ ദര്‍ശിച്ചതു. ഡയ്സിയുടെ പേരിന്റെ നേരെ റിമാര്‍ക്കു കോളത്തില്‍ ആ പെണ്‍കുട്ടിയുടെ വിവാഹം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. വിവാഹ തീയതിയും കാണിച്ചിട്ടുണ്ടു. അച്ചന്‍ ഒപ്പു രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു . ഞാന്‍ താളുകള്‍ മറിച്ചു നോക്കി. മാമോദീസാ നല്‍കിയ കുട്ടികളുടെ പേരും ജനനത്തീയതിയും ആ ദിവസം തന്നെ ആ കുടുംബാംഗങ്ങളുടെ പേരുകളുടെ അടിയില്‍ എഴുതി ചേര്‍ത്തു അച്ചന്‍ ഒപ്പും ഇട്ടിരിക്കുന്നു. അതുപോലെ മരിച്ചവരുടെ പേരുകളുടെ നേരെ റിമാര്‍ക്കു കോളത്തില്‍ അതും രേഖപ്പെടത്തിയിരിക്കുന്നു. മാത്രമല്ല. ഇടവക റജിസ്റ്റര്‍ ഉള്‍പ്പെടെ വികാരി എഴുതി സൂക്ഷിക്കണമെന്നു സഭാഭരണഘടന അനുശാസിക്കുന്ന എല്ലാ റജിസ്റ്ററുകളും വികാരിയച്ചന്റെ മുറിയിലുള്ള അലമാരയിലാണു സൂക്ഷിച്ചിരിക്കുന്നതു. ഈ പെണ്‍കുട്ടിയുടെ പ്രശ്നം അങ്ങനെ അനുകരണീയമായ ഒരു നല്ല മാതൃക എനിക്കു ഉപദേശിച്ചു തരുവാന്‍ ഉപകരിച്ചു. റജിസ്റ്ററുകള്‍ അച്ചന്‍ തന്നെ എഴുതി സൂക്ഷിക്കുന്നതു ഇന്നു അത്ര പ്രായോഗികമല്ലെങ്കിലും ഈ വിധ വിവരങ്ങള്‍ വികാരിക്കു എഴുതി ചേര്‍ക്കുവാന്‍ കഴിയും.
ആനുഷംഗികം അവിടെ നില്‍ക്കട്ടെ. വിഷയത്തിലേക്കു തിരികെ വരാം. ഇവിടെ അങ്ങനെയൊരു വിവാഹം നടന്നതായി രേഖകളില്ലാത്തതിനാല്‍ ആ പെണ്‍കുട്ടിയുടെ രണ്ടാം വിവാഹം നടന്നതായി ഒരു ഔദ്യോഗിക സര്‍ട്ടിഫിക്കറ്റു നല്‍കുവാന്‍ കഴിയുകയില്ല. പക്ഷെ അച്ചനുമായുള്ള അടുപ്പവും സ്നേഹവും ഒരു കത്തു കൊടുക്കാതിരിക്കുവാന്‍ കഴിയാത്ത ഗതികേടില്‍ എന്നെ കൊണ്ടെത്തിച്ചു. വളരെ ആലോചിച്ചു അവസാനം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. ഈ ഇടവകയില്‍ പെട്ട ഇന്നടിത്തു ഇന്നാരുടെ മകള്‍ ഡയ്സിയുടെ രണ്ടാം വിവാഹം നടന്നതായി പറയപ്പെടുന്നു എന്നു പള്ളിയുടെ ലെറ്റര്‍ പാഡില്‍ ഒരു കത്തു എഴുതി സാം വന്നപ്പോള്‍ കൊടുത്തു അതില്‍ നിന്നു ഒരുവിധം തലയൂരി.
പക്ഷെ അടുത്ത ആഴ്ച ഇടവക മെത്രാപ്പോലീത്താ തിരുമേനിയുടെ ഒരു കല്പന ലഭിച്ചപ്പോഴാണു പ്രശ്നം അവിടം കൊണ്ടും അവസാനിച്ചില്ല എന്നു അറിയുന്നതു. ഡയ്സിയുടെ രണ്ടാം വിവാഹം നടന്നോ ഇല്ലയോ എന്നു അന്വേഷിച്ചു രണ്ടാഴ്ചയ്ക്കകം നമ്മെ രേഖാമൂലം അറിയിക്കണം എന്നാണു കല്പന. വീണ്ടും അതു ഒരു തലവേദനയായി മാറി. ആ പെണ്‍കുട്ടിയുടെ രണ്ടാം വിവാഹം നടന്നു എന്നതു സത്യമാണെങ്കിലും അതു തെളിയിക്കുവാന്‍ തക്ക രേഖകളൊന്നും പള്ളിയില്‍ ഇല്ലാത്തതിനാല്‍ അങ്ങനെ ഒരു ഔദ്യോഗിക കത്തു നല്‍കുക ശരിയാണോ എന്ന സംശയം എന്റെ മനസ്സിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. ഇടവക മെത്രാപ്പോലീത്തായുടെ കല്പനയായതിനാല്‍ മറുപടി നല്‍കാതിരുക്കുവാനും കഴിയുകയില്ല. മനസ്സു പതറി. നുറുങ്ങിയ ഹൃദയത്തോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചുഃ ദൈവമേ! ശരിയായ ഒരു പാത അവിടുന്നു തന്നെ എനിക്കു കാണിച്ചു തരേണമേ. അന്നു മുഴുവന്‍ മനസ്സില്‍ നിന്നു ഈ പ്രാര്‍ത്ഥന ഉയര്‍ന്നു കൊണ്ടിരുന്നു.
അടുത്ത ദിവസം പ്രഭാതം ആകും മുമ്പെ സാധാരണ പോലെ എഴുന്നേറ്റു കുടുംബസഹിതം യാമപ്രാര്‍ത്ഥനകള്‍ തികച്ചിട്ടു അല്പ സമയം ദൈവസന്നിധിയില്‍ മൗനമായിരുന്നു. അപ്പോള്‍ ഒരു പുതിയ വെളിച്ചം മനസ്സിലേക്കു കടന്നു വന്നു. ബഹുമാനപ്പെട്ട വല്യച്ചനു മറുപടി കൊടുക്കുവാനായി ഇടവകറജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ കണ്ട റിമാര്‍ക്കു മനസ്സിലേക്കു ഓടിയെത്തി. ഡയ്സിയുടെ വിവാഹം നടന്നതായി അവിടെ ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കുതാണു മനസ്സില്‍ തെളിഞ്ഞതു. ആ വാചകത്തില്‍ നിന്നു അഭിവന്ദ്യ തിരുമേനിക്കു എഴുതേണ്ട മറുപടിയും ഉരുത്തിരിഞ്ഞു വന്നു.
ഞാന്‍ എഴുതിഃ അഭിവന്ദ്യ തിരുമേനിയുടെ കല്പന കിട്ടി. പള്ളിയുടെ റിക്കോടുകള്‍ പരിശോധിക്കുകയും ഇടവക ജനങ്ങളോടു ആരായുകയും ചെയ്ത വെളിച്ചത്തില്‍ കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിലാണു ഈ മറുപടി തയ്യാറാക്കിയതു. ഇടവകയുടെ റിക്കാഡുകളില്‍ പ്രധാന രേഖയായ ഇടവക റജിസ്റ്ററില്‍ ഈ പെണ്‍കുട്ടിയുടെ പേരിന്റെ നേര്‍ക്കുള്ള റിമാര്‍ക്കു കോളത്തില്‍ അവളുടെ സാമുവായുള്ള വിവാഹം നടന്നതായി രേഖപ്പെുത്തിയിട്ടുണ്ടു. എന്നാല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു സ്വന്തം വീട്ടിലേക്കു തിരികെ വന്നെങ്കിലും അവളെ വീണ്ടും ഇടവകാംഗമായി ചേര്‍ത്തതായി കാണുന്നില്ല.ഔദ്യോഗികമായി അവര്‍ വിവാഹമോചനം നേടിയിട്ടില്ല എന്നതാണു അതിനു കാരണം. അതുകൊണ്ടു തന്നെ അവളുടെ രണ്ടാം വിവാഹം നടന്നതായി പറയപ്പെടുന്നതല്ലാതെ ഇവിടുത്ത രേഖകളില്‍ കാണുന്നുമില്ല. ആദ്യ വിവാഹത്തിനു ഇടവകയില്‍ നിന്നു കൊടുത്ത ദേശക്കുറിയുടെ പകര്‍പ്പും ഇവിടെ സൂക്ഷിച്ചിട്ടുണ്ടു. ഇതെല്ലാം ഒരു വലിയ സത്യമാണു വെളിവാക്കുന്നതു. ഡയ്സി എന്ന പെണ്‍കുട്ടി അവളുടെ വിവാഹം നടന്ന അന്നു മുതല്‍ ഇന്നു വരെ ആ ഇടവകയുടെ അംഗമാണെന്നതാണു സത്യം. അതിനാല്‍ ഈ ഇടവകാംഗം അല്ലത്ത ഒരു പെണ്‍കുട്ടിയെ കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ കല്പിച്ചതു നീതിപൂര്‍വ്വമായ ഒരു നടപടി അല്ല എന്നു സവിനയം അറിയിക്കുന്നു.
ഒരാഴ്ച കഴിഞ്ഞിട്ടും പുതിയ നടപടികളൊന്നും ഉണ്ടായില്ല എന്നതിനാല്‍ ഞാന്‍ അഭിവന്ദ്യ തിരുമേനിയെ പോയി കാണുകയുണ്ടായി. ഞാന്‍ കൈമുത്തി കഴിഞ്ഞപ്പോള്‍ പ്രതീക്ഷയ്ക്കു വിപരീതമായി അഭിവന്ദ്യ തിരുമേനിയുടെ മുഖത്തു ഒരു പുഞ്ചിരി വിടര്‍ന്നു. തിരുമേനി പറഞ്ഞുഃ
ഞാന്‍ അച്ചനെ ഒന്നു കാണണമെന്നു കരുതിയിരിക്കുകയായിരുന്നു. അച്ചന്‍ വന്നതു നന്നായി. ഞാന്‍ അയച്ച കല്പനയ്ക്കു തന്ന മറുപടി കിട്ടി. അതു എന്നെ സന്തോഷിപ്പിക്കുകയും ആശ്വാസം പകരുകയും ചെയ്തു. അച്ചനു അറിയാമല്ലോ. ആ അച്ചന്‍ നമ്മുടെഭദ്രാസനത്തിലെ ഏറ്റം പ്രായം കൂടിയ അച്ചനാണു. എന്നേക്കാള്‍ ഏതാണ്ടു ഇരുപതു വയസ്സു പ്രായക്കൂടുതലുണ്ടു. അച്ചന്‍ വന്നു ഒരുകാര്യം ആവശ്യപ്പെട്ടപ്പോള്‍ എങ്ങനെയാണു മുഖത്തു നോട്ടി No എന്നു പറയുക. ഒരുപക്ഷെ ഇടവക അറിഞ്ഞായിരിക്കും ആ വിവാഹം നടന്നതു എന്നു കരുതിയാണു അങ്ങനെയൊരു കല്പന അയച്ചതു. ഏതായാലും അച്ചന്‍ അതിനു ബുദ്ധിപൂര്‍വ്വം മറുപടി തന്നു. അതുകൊണ്ടു അച്ചനെ അതു കാണിച്ചു അതിലെ ന്യായങ്ങള്‍ ബോദ്ധ്യപ്പെടുത്തി പറഞ്ഞയയ്ക്കാന്‍ കഴിഞ്ഞു. അതു എനിക്കു ഒരു ആശ്വാസമായി. സന്തോഷം. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. തിരുമേനിയുടെ പ്രാര്‍ത്ഥനയും ഇങ്ങനെ ഒരു ബുദ്ധി ദൈവം എനിക്കു പകര്‍ന്നു തരുവാന്‍ കാരണമായി. അതിനു ഞാന്‍ ദൈവത്തോടും തിരുമേനിയോടും നന്ദി പറയുന്നു എന്നു പറഞ്ഞു കൈമുത്തി തിരികെ നടന്നപ്പോള്‍ പ്രതീക്ഷയ്ക്കു വിപരീതമായ തിരുമേനിയുടെ പ്രതികരണത്തില്‍ മനസ്സു സന്തോഷം കൊണ്ടു പൂരിതമായി. പെട്ടെന്നു മനസ്സിലേക്കു, വി.വേദപുസ്തകം വായിച്ചപ്പോഴെല്ലാം എന്നെ ആകര്‍ഷിക്കുകയും ചിന്തകളെ തൊട്ടുണര്‍ത്തുകയും, പലപ്പോഴും ആശ്വാസം പകരുകയും ചെയ്ത ഒരു വേദവാക്യം മനസ്സിലേക്കു ഓടിയെത്തി. യിരെമ്യാപ്രവാചകനിലൂടെ യഹോവയായ ദൈവം അരുളിച്ചയ്തതാണു ആ വാക്യം. യിരെഃ 6; 16. ' യഹോവ ഇപ്രകാരം അരുളിച്ചെയ്രുന്നുഃ നിങ്ങള്‍ വഴികളില്‍ ചെന്നു നല്ല വഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പീന്‍. എന്നാല്‍ നിങ്ങളുടെ മനസ്സിനു വിശ്രാമം ലഭിക്കും.'
മനസ്സിനു ആശ്വാസം തരുന്ന ആ ദൈവവചനം മനസ്സില്‍ ധ്യാനിച്ചു ഞാന്‍ ആശ്വാസത്തോടെ വീട്ടിലേക്കുമടങ്ങി.
Comments
Post a Comment